Main News

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട്  ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

ഡിമെന്‍ഷ്യ രോഗികളുടെ പരിതചരണത്തിന് റോബോട്ടുകള്‍ വരുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് എന്‍എച്ച്എസ് ഇതിലൂടെ തയ്യാറാകുന്നത്. പുതുതലമുറ ചികിത്സാ മാര്‍ഗ്ഗമായ ഇതിന്റെ ഗവേഷണത്തിനും വികസനത്തിനുമായി 215 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഇന്ന് ജെറമി ഹണ്ട് പ്രഖ്യാപിക്കും. പ്രമേഹം, ഹൃദ്രോഗം മുതലായവ ഉള്ളവര്‍ക്കും ഈ സാങ്കേതികത ഉപയോഗപ്പെടുമെന്നാണ് കരുതുന്നത്.

ശസ്ത്രക്രിയകള്‍, ചികിത്സ, ദീര്‍ഘകാല പരിചരണം എന്നിവയില്‍ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ ആശയങ്ങള്‍ കൊണ്ടുവരണമെന്ന് അക്കാഡമിക്കുകളോടും സാങ്കേതിക സ്ഥാപനങ്ങളോടും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, സാങ്കേതിക വിദ്യ എന്നിവയില്‍ കുതിച്ചുചാട്ടം ആവശ്യപ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിവ്യൂവും ഇതേ ആശയം തന്നെയാണ് പങ്കുവെക്കുന്നത്. വരുന്ന രണ്ട് പതിറ്റാണ്ടുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, ഡിജിറ്റല്‍ മെഡിസിന്‍, ജീനോമിക്‌സ് എന്നിവയ്ക്ക് ചികിത്സാ മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടാകുമെന്ന് റിവ്യൂ പറയുന്നു.

എന്നാല്‍ റോബോട്ടിക്‌സ് എന്ന പ്രയോഗം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സര്‍ജറി, റേഡിയോ തെറാപ്പി ചികിത്സ മുതലായ മേഖലകളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്. എന്‍എച്ച്എസിന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ജീവനക്കാരുടെ സമര്‍പ്പണത്തിന്റെ ഫലമായി ആളുകള്‍ ദീര്‍ഘായുസോടെ ജീവിക്കുന്നുവെന്ന് ഹണ്ട് പറഞ്ഞു. അടുത്ത തലമുറ ചികിത്സാ രീതികളിലേക്ക് നാം ഇനി മാറേണ്ടതുണ്ടെന്നും അത് സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയാണെന്നും ഹണ്ട് വ്യക്തമാക്കി.

തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളെ ജീവനോടെ കണ്ടെത്തി. 12 കുട്ടികളെയും അവരുടെ കോച്ചിനെയും ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ച ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധരാണ് കണ്ടെത്തിയത്. ഒരു ഉയര്‍ന്ന പാറയില്‍ കയറിയിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ചിയാങ് റായിയിലെ താം ലുവാങ് ഗുഹയിലാണ് ഇവര്‍ കുടുങ്ങിയത്. 400 മീറ്റര്‍ ഉള്ളിലേക്ക് പോയ ഇവര്‍ ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ പട്ടായ ബീച്ച് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പാറയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ 13 അംഗ സംഘത്തെ തിരിച്ചെത്തിക്കുന്നത് കാലതാമസം നേരിടുന്ന പ്രവൃത്തിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇരിക്കുന്ന സ്ഥലത്തേക്കുള്ള പാതകളില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ മുങ്ങാംകുഴിയിട്ട് നീന്താനുള്ള പരിശീലനമുള്‍പ്പെടെ നല്‍കി മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. വെള്ളം താഴുന്നത് വരെ കാത്തിരിക്കുകയാണെങ്കില്‍ നാല് മാസമെങ്കിലും വേണ്ടിവന്നേക്കും.

ഇക്കാലയളവില്‍ ഇവര്‍ക്കായുള്ള ഭക്ഷണവും മരുന്നും മറ്റും പുറത്തു നിന്ന് എത്തിക്കേണ്ടതായി വരും. ഈ ഗുഹയില്‍ മഴക്കാലത്താണ് വെള്ളം നിറയാറുള്ളത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം വരെ വെള്ളം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ഈ സമയത്ത് ചെളി നിറഞ്ഞ വെള്ളമായിരിക്കും ഗുഹയില്‍ നിറഞ്ഞിരിക്കുക. പരസ്പരം കാണാന്‍ പോലും കഴിയാത്ത വെള്ളത്തിലൂടെ മുങ്ങി നീന്താന്‍ കുട്ടികളെയും കോച്ചിനെയും പഠിപ്പിച്ചെടുക്കാനുമാകില്ല. ഗുഹയിലെ വെള്ളം പമ്പു ചെയ്ത് കളയാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ലെന്നാണ് വിവരം.

ബ്രെക്‌സിറ്റിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ഫീസുകളില്‍ മാറ്റമുണ്ടാകില്ല. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ ഫീസ് തന്നെയായിരിക്കും ഇവര്‍ക്കും നല്‍കേണ്ടതായി വരികയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. 2019 ഓട്ടമില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലം മുഴുവന്‍ ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് ഹിന്‍ഡ്‌സ് വ്യക്തമാക്കി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന പരമാവധി ട്യൂഷന്‍ ഫീസായ 9250 പൗണ്ട് തന്നെയായിരിക്കണം രണ്ടാം വര്‍ഷവും ഈടാക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഈ നിര്‍ദേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കുന്നതിനാണ് ഈ പ്രഖ്യാപനമെന്നും ഹിന്‍ഡ്‌സ് സൂചിപ്പിച്ചു. ഗവണ്‍മെന്റ് ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്ന രീതി യുകെയിലെ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബ്രെക്‌സിറ്റ് ആശങ്കകള്‍ പ്രകടമായിരുന്നു.

നമ്മുടെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പ്രതിഭയും കഴിവുമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ ജാര്‍വിസ് പറഞ്ഞു.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ക്ഷണത്തില്‍ മരണം സംഭവിച്ചത് നെഞ്ചില്‍ കുത്തേറ്റ് ഹൃദയം മുറിഞ്ഞതിനെ തുടര്‍ന്ന്. കരള്‍ വേര്‍പെട്ട നിലയിലായിരുന്നു. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ആശുപത്രിയില്‍ എത്തിക്കും മുമ്പേ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയിരുന്നു. മുറിവ് തന്നെയാണ് പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചവര്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ എത്താന്‍ പോലീസിനെ സഹായിച്ചതും.

പുറത്തു നിന്നെത്തിയ ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കത്തിയടക്കമുള്ള മാരകായുധങ്ങള്‍ കരുതിയിരുന്നു. ഏറ്റുമുട്ടലിനിടെ അഭിമന്യുവിന് കുത്തേറ്റത്. കോളജിന്റെ പിന്‍ഭാഗത്ത് ഐ.എം.എ ഗേറ്റിനു സമീപത്തുവച്ചാണ് കുത്തേല്‍ക്കുന്നത്. കുത്തേറ്റ് ഓടിയ അഭിമന്യു 50 മീറ്ററോളം ദൂരം പിന്നിട്ടതും നിലത്തുവീണു. തട്ടിവീണതാകും എന്നാണു കരുതിയതെന്നു സംഭവം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടാംവര്‍ഷ മലയാളം വിദ്യാര്‍ഥി അരുണ്‍ പറഞ്ഞു. പിന്നീടാണ് നെഞ്ചില്‍നിന്നു ചോര ഒലിക്കുന്നത് കണ്ടത്. അഭിമന്യുവുമായി ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു പാഞ്ഞെങ്കിലും അവിടെ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.

ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കോളേജില്‍ കയറി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. മഹാരാജാസില്‍ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യൂ. ഇന്നലെയായിരുന്നു കോളജില്‍ നവാഗതരുടെ പ്രവേശനോത്സവം. ഇതിനായി പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത മതിലില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എഴുതുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. തുടര്‍ന്ന് ഇതു ചോദ്യംചെയ്യുകയും ചെറിയ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. രാത്രി 8.30നാണ് ഈ സംഭവങ്ങള്‍ നടന്നത്. പിന്നീട് ഇതു പറഞ്ഞുതീര്‍ത്തു.

എന്നാല്‍, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് രാത്രി 12.30-ഓടെ കൂടുതല്‍ പേര്‍ പുറത്തുനിന്നു സംഭവസ്ഥലത്തേക്കെത്തി. പിന്നീട് വീണ്ടും തര്‍ക്കമുണ്ടായി. ഈ സമയം കോളജില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഫോണ്‍ ഹോസ്റ്റലിലേക്ക് എത്തി. ഹോസ്റ്റല്‍ സെക്രട്ടറി ആയിരുന്ന അഭിമന്യുവിനെയാണ് വിവരം അറിയിച്ചത്. ഹോസ്റ്റലില്‍ ലോകകപ്പ് കാണുകയായിരുന്നു വിദ്യാര്‍ഥികള്‍ കോളജിന്റെ പിന്‍ഭാഗത്തുള്ള ഗേറ്റിനു മുന്നിലെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷം ഏറ്റുമുട്ടലിലേക്കു വഴിമാറുകയായിരുന്നു. ഹോസ്റ്റലില്‍നിന്നെത്തിയ വിദ്യാര്‍ഥികളുടെ െകെയില്‍ പട്ടികക്കഷണങ്ങള്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച ചേര്‍ന്ന ഡി.െവെ.എഫ്.ഐ മേഖലാ കമ്മിറ്റി യോഗത്തില്‍ അഭിമന്യുവിനെ വട്ടവട മേഖലാ െവെസ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. മേഖലാ കമ്മിറ്റി യോഗം ഉച്ചയോടെയാണ് സമാപിച്ചത്. പ്രവര്‍ത്തനമികവിന്റെ അംഗീകാരമായി ലഭിച്ച പുതിയ ചുമതല ഏറ്റെടുത്തശേഷം തിരികെ എത്തിയ അഭിമന്യുവിനെ സ്വീകരിക്കാന്‍ കാത്തിരുന്നത് അക്രമികളുടെ കത്തിമുനയായിരുന്നു. കൊച്ചിയിലേക്കുള്ള ബസ് കിട്ടാത്തതുമുലം നാലുമണിക്ക് വട്ടവടയില്‍നിന്നു ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി ലോറിയില്‍ സഹപ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊച്ചിയിലേക്കു യാത്രയാക്കിയത്. രാത്രി പതിനൊന്നോടെ കാമ്പസിലെത്തിയ അഭിമന്യു നടന്നുകയറിയത് അക്രമത്തിനൊരുങ്ങി നില്‍ക്കുന്നവര്‍ക്ക് ഇടയിലേക്കാണ്.

 

വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് നിര്‍ബന്ധമാണോ? നല്ല വെയിലുള്ള ദിവസമാണെങ്കില്‍ അത് വേണ്ടി വരുമെന്ന് വാഹനമോടിക്കുന്നവര്‍ പറയും. എന്നാല്‍ സമ്മറില്‍ വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്നത് നിര്‍ബന്ധിതമാണെന്ന് എത്ര പേര്‍ക്ക് അറിയാം? തെളിഞ്ഞ കാലാവസ്ഥയില്‍ ബോണറ്റില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം പോലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാമെന്നതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. തെളിഞ്ഞ ദിവസങ്ങളില്‍ സണ്‍ഗ്ലാസ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2500 പൗണ്ട് വരെ പിഴയും ലഭിച്ചേക്കും.

നിയമപരമായി സണ്‍ഗ്ലാസ് ധരിക്കണമെന്ന് നിര്‍ബന്ധമല്ലെങ്കിലും സൂര്യപ്രകാശം മൂലം കാഴ്ച മറഞ്ഞ് ഡ്രൈംവിംഗിനെ ബാധിക്കുകയാണെങ്കില്‍ അത് അശ്രദ്ധമായ ഡ്രൈവിംഗിന് ചാര്‍ജ് ചെയ്യപ്പെടാന്‍ മതിയായ കാരണമാണ്. പിഴയും ലൈസന്‍സില്‍ പോയിന്റുകള്‍ ലഭിക്കാന്‍ വരെ ഇത് ഇടയാക്കിയേക്കും. ഓണ്‍ ദി സ്‌പോട്ട് പിഴയായി 100 പൗണ്ടാണ് ഈടാക്കാറുള്ളത്. എന്നാല്‍ കോടതിയിലെത്തിയാല്‍ പിഴ കൂടുതല്‍ കനത്തതാകും. സൂര്യപ്രകാശം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തണമെന്നാണ് ഹൈവേ കോഡ് പറയുന്നത്. കോഡിന്റെ വെതര്‍ സെക്ഷനിലെ 237-ാമത് റൂളിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശമുള്ളത്.

എന്നാല്‍ എല്ലാ വിധത്തിലുള്ള സണ്‍ഗ്ലാസുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. വെയിലിന്റെ കാഠിന്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വേരിയബിള്‍ ടിന്റ് ലെന്‍സുകള്‍ അനുവദനീയമല്ല. കാറിന്റെ വിന്‍ഡ് സ്‌ക്രീനുകള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളെ ഫില്‍റ്റര്‍ ചെയ്യുന്നതിനാല്‍ ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടുതല്‍ ടിന്റഡ് ആയ ഗ്ലാസുകളും അനുവദനീയമല്ല. ഡ്രൈവിംഗിന് അനുയോജ്യമായ സണ്‍ഗ്ലാസുകളാണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ നല്‍കുന്ന നിര്‍ദേശം. കാറില്‍ ഒരു ജോഡി സണ്‍ഗ്ലാസുകള്‍ എപ്പോഴും സൂക്ഷിക്കണമെന്നും എഎ നിര്‍ദേശിക്കുന്നു.

അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിനായി അമിത തുക ഈടാക്കുന്ന ഹോം ഓഫീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം. അഭയാര്‍ത്ഥികളുടെ കുട്ടികളെ പണം പിടുങ്ങാനുള്ള മാര്‍ഗ്ഗമായി ഹോം ഓഫീസ് കാണുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. 1000 പൗണ്ടിലേറെ വരുന്ന തുകയാണ് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കൊപ്പം യുകെയിലെത്തുന്ന കുട്ടികള്‍ക്കും പൗരത്വം ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. അതി ഭീമമായ ഈ തുക താങ്ങാന്‍ പല അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കും കഴിയാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്.

ഒരു കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കണമെങ്കില്‍ 1102 പൗണ്ടാണ് ഫീസ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായി 372 പൗണ്ട് അധികമായി വരും. രണ്ടര വര്‍ഷത്തെ യുകെ സ്റ്റാറ്റസ് ലഭിക്കാനുള്ള ലീവ് ടു റിമെയ്ന്‍ ആപ്ലിക്കേഷന് 1033 പൗണ്ടാണ് നല്‍കേണ്ടത്. 500 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതിനൊപ്പം നല്‍കണം. അടുത്തിടെയാണ് ഈ നിരക്കുകള്‍ ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തിയത്.

വര്‍ഷങ്ങളായി യുകെയില്‍ കഴിഞ്ഞു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനായി നേരിടേണ്ടി വരുന്ന യാതനകള്‍ ഏറെയാണെന്നും കണക്കുകള്‍ പറയുന്നു. പണത്തിനായി നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടതായി പലര്‍ക്കും വരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരിലെ സ്ത്രീകള്‍ക്ക് ലൈംഗികത്തൊഴിലിലേക്ക് തിരിയേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വതന്ത്ര ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫീസുകളുടെ യുക്തിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്.

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കൃത്യത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. വീട്ടിലെ പൂജാമുറിയില്‍ നിന്നു ലഭിച്ച ബുക്കില്‍ നിന്നാണ് കുടുംബത്തിലെ അംഗങ്ങളില്‍ ആരൊക്കെയോ ദുര്‍മന്ത്രവാദത്തിന് അടിപ്പെട്ടിരുന്നെന്ന് മനസ്സിലാക്കിയത്. 2017 മുതല്‍ ഈ ബുക്കില്‍ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

11 പേരും ഒരുമിച്ച് തൂങ്ങിയാല്‍ കുടുംബത്തിന് ഐശ്വര്യം വരുമെന്നാണ് വിശ്വസിച്ചത്. കുടുംബത്തിലെ അംഗങ്ങളില്‍ ആരോ മൂന്നു പേര്‍ ഇതില്‍ തീവ്രമായി വിശ്വസിച്ചിരുന്നെന്നും കൃത്യത്തിന് മുന്‍പ് ധൈര്യം ലഭിക്കാന്‍ പ്രത്യേക ലഹരി ഭക്ഷണത്തില്‍ കലര്‍ത്തി ഉപയോഗിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ബുക്കില്‍ എഴുതിയിരിക്കുന്നതനുസരിച്ച് മൃതദേഹങ്ങളുടെ വായ് മൂടുകയും കൈകെട്ടുകയും ചെയ്തിരുന്നു. നാലു മൃതദേഹങ്ങളുടെ തല താഴെയ്ക്കും ബാക്കിയുള്ളവ മുകളിലേയ്ക്കും നില്‍ക്കണമെന്ന് പ്രത്യേകം എഴുതിയിരുന്നു. എല്ലാവരും ഒരേ സമയം സ്റ്റൂളില്‍ കയറി നിന്ന ശേഷം കുടുംബാംഗമായ ലളിത ഭാട്ടിയയുടെ നിര്‍ദേശ പ്രകാരം ചാടണമെന്നുമുണ്ടായിരുന്നു. ഇത് നടക്കില്ലെന്നുള്ളതുകൊണ്ടാകാം തല്‍പരരായ അംഗങ്ങള്‍ ബാക്കിയുള്ളവരുടെ കഴുത്ത് ഞെരിച്ചതെന്നും പോലീസ് സംശയിക്കുന്നു.

ഭാട്ടിയ കുടുംബം തീവ്ര വിശ്വാസികളായിരുന്നെന്ന് മുന്‍ വേലക്കാരി മൊഴി നല്‍കി. വീട്ടില്‍ എപ്പോഴും മതപരമായ ചടങ്ങുകള്‍ നടത്തിയിരുന്നെന്നും ഇതില്‍ എന്തെങ്കിലും ചെറിയ പിഴവു വന്നാല്‍ പോലും അംഗങ്ങള്‍ മാനസിക നില തെറ്റിയവരെപ്പോലെ പെരുമാറിയിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആള്‍ക്കാരെ വലയിലാക്കുന്ന സംഘങ്ങള്‍ സജീവമായുണ്ടെന്നും പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഒരു മന്ത്രവാദത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മരിച്ചു കഴിഞ്ഞാല്‍ ജീവന്‍ തിരിച്ചു കിട്ടി സന്തോഷകരമായി വീണ്ടും ജീവിക്കാനാവുമെന്ന് ഇവര്‍ വിശ്വസിച്ചതായും കരുതുന്നു.

പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.

മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ദുര്‍മന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.

പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണു നടന്നത്. നവംബറില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു. കുടുംബം അതിന്റെ തിരക്കുകളിലായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ അറിയിച്ചു.

 

പ്ലാസ്റ്റിക് കട്‌ലറികള്‍ക്കും പ്ലേറ്റുകള്‍ക്കും ബ്രിട്ടനില്‍ നിരോധനം വന്നേക്കും. സമുദ്രങ്ങളിലെ സിന്തറ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇവയ്‌ക്കൊപ്പം സ്‌ട്രോകള്‍, പ്ലാസ്റ്റിക് ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയുടെയെല്ലാം വില്‍പന നിരോധിക്കുന്നതിന്റെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി 19,000 പൗണ്ടിന്റെ കോണ്‍ട്രാക്ടാണ് എന്‍വയണ്‍മെന്റ് ചീഫുമാര്‍ വാഗ്ദാനം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്‍ ഫോര്‍ എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ആണ് പുതിയ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

സമുദ്ര മലിനീകരണം ഇല്ലാതാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ പദ്ധതി. 10 പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഫിഷിംഗ് ഗിയറുകളും നിരോധനത്തിന്റെ പരിധിയില്‍ വരും. ഇവയാണ് സമുദ്ര മാലിന്യങ്ങളുടെ 70 ശതമാനവും വരുന്നതെന്നാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് നൈഫുകള്‍, ഫോര്‍ക്കുകള്‍, സ്പൂണ്‍, പ്ലേറ്റ്, കപ്പുകള്‍ എന്നിവ നിരോധിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനേക്കാള്‍ ഏറെ പിന്നിലാണെന്ന് വിമര്‍ശകര്‍ പരാതി ഉന്നയിച്ചിരുന്നു. 2016ല്‍ ഫ്രാന്‍സ് ഈ ഉല്‍പന്നങ്ങള്‍ നിരോധിച്ചിരുന്നു.

2020ലാണ് ഈ നിരോധനം പ്രാബല്യത്തിലാകുന്നതെങ്കിലും ഇത്തരമൊരു തീരുമാനമെടുത്ത ആദ്യ രാജ്യമെന്ന ബഹുമതി ഫ്രാന്‍സിനു തന്നെയാണ്. 2021ഓടെ സിംഗിള്‍ യൂസ് കട്‌ലറി, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, കോട്ടണ്‍ ബഡ്‌സ്, ഡ്രിങ്ക് സ്റ്റിറര്‍, ബലൂണ്‍ സ്റ്റിക്ക് തുടങ്ങിയവ നിരോധിക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുകെയും സമാന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 150 മില്യന്‍ ടണ്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ആഗോളതലത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. എതില്‍ 8 മില്യന്‍ ടണ്‍ സമുദ്രത്തിലെത്തുന്നുണ്ടെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ പ്ലാസ്റ്റിക് ഓഷ്യന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.

പാരീസ്‌: ജയില്‍ കവാടത്തില്‍ ചെറിയ ബഹളം. നിമിഷങ്ങള്‍ക്കുള്ളില്‍ ജയില്‍ വളപ്പില്‍ പറന്നിറങ്ങിയ ഹെലികോപ്‌റ്റര്‍. പാരീസിലെ റോ ജയിലിലെ സുരക്ഷാ ജീവനക്കാര്‍ പിന്നെ കാണുന്നത്‌ ഒരു വിജയിയെപ്പോലെ ഹെലികോപ്‌റ്ററില്‍ പറന്നുപോകുന്ന റെഡോണ്‍ ഫെയ്‌ദിനെ… ഹോളിവുഡ്‌ സിനിമകളെ വെല്ലുന്ന ജയില്‍ച്ചാട്ടം ആസൂത്രണം ചെയ്‌തത്‌ കുപ്രസിദ്ധ കുറ്റവാളി റെഡോണ്‍ ഫെയ്‌ദും(46) സംഘവും. 25 വര്‍ഷത്തെ ജയില്‍ശിക്ഷയാണു റെഡോണിന്‌ അനുഭവിക്കാനുള്ളത്‌. ഇയാളെ പിടികൂടാന്‍ പരക്കം പായുകയാണു പാരീസിലെ പോലീസ്‌.

ബാങ്ക്‌ കൊള്ള, കൊലപാതകം… ഇങ്ങനെ നിരവധിക്കേസുകളുണ്ട്‌ റെഡോണിന്റെ പേരില്‍. 2013 വരെ ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു ഇയാള്‍.
പ്രാദേശിക സമയം ഇന്നലെ രാവിലെ 11.30 നാണു റെഡോണിന്റെ “ഓപ്പറേഷന്‍” തുടങ്ങിയത്‌. ഈ സമയം, അയാള്‍ ജയിലിലെ സന്ദര്‍ശകരുടെ മുറിയിലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ്‌ വേഷത്തില്‍ കലാഷ്‌ണിക്കോവ്‌ റൈഫിളുകളുമായി അനുയായികള്‍ ജയില്‍ കവാടത്തിലെത്തി. ഇവിടെ തര്‍ക്കവും ബഹളവും നടക്കുന്നതിനിടെയാണു ഹെലികോപ്‌റ്റര്‍ ജയില്‍വളപ്പില്‍ ഇറങ്ങിയത്‌.

സായുധ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ റെഡോണെ ഹെലികോപ്‌റ്ററിലേക്കു മാറ്റി. ജയിലില്‍നിന്ന്‌ 60 കിലോമീറ്റര്‍ അകലെ ഗാര്‍ജസ്‌ ലെസ്‌ ഗാനസിലാണു ഹെലികോപ്‌റ്റര്‍ ഇറങ്ങിയത്‌. ഇവിടെ കാത്തിരുന്ന കാറില്‍ റെഡോണ്‍ “അപ്രത്യക്ഷമായി”. ഹെലികോപ്‌റ്റര്‍ ഇന്‍സ്‌ട്രക്‌ടര്‍ കൂടിയായിരുന്നു പൈലറ്റ്‌. ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കാനുള്ള ഒരുക്കത്തിനിടെയാണു റെഡോണിന്റെ അനുയായികള്‍ ബന്ദിയാക്കിയതെന്നാണു റിപ്പോര്‍ട്ട്‌. റെഡോണ്‍ രക്ഷപ്പെട്ടശേഷം പൈലറ്റിനെ മോചിപ്പിച്ചു. ഹോളിവുഡ്‌ ചലച്ചിത്രങ്ങളായ “ഹീറ്റ്‌”, “സ്‌കാര്‍ഫേസ്‌” എന്നിവയാണു തന്റെ മോഷണങ്ങള്‍ക്ക് പ്രചോദനമായതെന്നു റെഡോണ്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്‌. രണ്ടു പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

2010 മേയില്‍ നടത്തിയ കൊള്ളയുടെ പേരിലാണു റെഡോണ്‍ ജയിലിലായത്‌. മോഷണ ശ്രമത്തിനിടെ ഇയാളുടെ വെടിയേറ്റ്‌ ഒരു പോലീസുകാരിയും കൊല്ലപ്പെട്ടു.
1990 കളില്‍ ആഭരണകൊള്ളകളിലൂടെയാണ്‌ ഇയാള്‍ പോലീസിന്റെ കണ്ണില്‍പ്പെട്ടത്‌. ശിക്ഷയില്‍നിന്ന്‌ രക്ഷപ്പെടാന്‍ പലതവണ ഇസ്രയേലിലേക്കും അള്‍ജീരിയയിലേക്കും മുങ്ങി. 2013 ലായിരുന്നു റെഡോണിന്റെ ആദ്യ ജയില്‍ച്ചാട്ടം. ഡൈനമിറ്റ്‌ ഉപയോഗിച്ചു ജയില്‍ഭിത്തി തകര്‍ത്താണ്‌ അന്നു രക്ഷപ്പെട്ടത്‌. എന്നാല്‍, ആറ്‌ ആഴ്‌ചയ്‌ക്കകം പോലീസ്‌ പിടിയിലായി.

RECENT POSTS
Copyright © . All rights reserved