സംഗീത പഠനം സ്റ്റേറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അന്യമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് പുറത്തായതായി ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തുന്നു. മ്യൂസിക് എന്ന പാഠ്യവിഷയം ഇപ്പോള്‍ ഒരു അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് മ്യൂസിക് അധ്യക്ഷന്‍ ലോര്‍ഡ് ബ്ലാക്ക് ബ്രെന്റ് വുഡ് പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സംഗീതത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ലോര്‍ഡ്‌സില്‍ സംസാരിക്കുമ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ സ്‌കൂളുകളില്‍ നിന്ന് സംഗീതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ മൗലികാവകാശമാണെന്നിരിക്കെ ഈ വിഷയം ഇപ്പോള്‍ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകളിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റേറ്റ് സെക്ടറില്‍ ഇത് ഇല്ലാതായി. രാജ്യത്ത് സംഗീതം ഒരു അസ്തിത്വ പ്രതിസന്ധിയെ നേരിടുകയാണ്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് മൗലികമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ പങ്കെടുത്ത നിരവധി പേര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ സംഗീതത്തിനുള്ള പ്രാധാന്യം കുറയുന്നതായി പരാതിപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഞ്ചിലൊന്ന് സ്‌കൂളുകളിലെ ജിസിഎസ്ഇ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ സമ്മറില്‍ ഇംഗ്ലണ്ടില്‍ ജിസിഎസ്ഇയില്‍ സംഗീതം പഠിച്ചിറങ്ങിയത് 35,000 കുട്ടികള്‍ മാത്രമാണ്. 2010നെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.