Main News

ലോകത്തെ ഏറ്റവും നീളമേറിയ ഡിഎന്‍എ സീക്വന്‍സ് ഡീകോഡ് ചെയ്തതായി യുകെ ശാസ്ത്രജ്ഞര്‍. സാധാരണ ഡിഎന്‍എ സീക്വന്‍സുകളേക്കാള്‍ 10,000 ഇരട്ടി ദൈര്‍ഘ്യമുള്ള ഡിഎന്‍എ സീക്വന്‍സാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്കാണ് ഇതില്‍ ലോക റെക്കോര്‍ഡ്. ഈ സീക്വന്‍സിന്റെ ഇരട്ടിയുള്ളതാണ് തങ്ങള്‍ ചുരുളഴിച്ചിരിക്കുന്നതെന്നാണ് യുകെ ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ മാറ്റ് ലൂസും സംഘവുമാണ് പുതിയ റെക്കോര്‍ഡിന് ഉടമകളായത്. ഈ ഗവേഷണ ഫലം പുതിയൊരു മത്സരത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു ക്രോമസോമിനെ മുഴുവനായി ഡീകോഡ് ചെയ്യാന്‍ കഴിയുമോ എന്ന വിധത്തിലുള്ള പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്.

മനുഷ്യ ഡിഎന്‍എയാണ് ശാസ്ത്രജ്ഞര്‍ ഡീകോഡ് ചെയ്തത്. നിലവില്‍ ഡിഎന്‍എയെ ചെറിയ കഷണങ്ങളായി മുറിച്ച് പിന്നീട് സീക്വന്‍സിംഗില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ രീതി ജനറ്റിക് ഇന്‍ഫര്‍മേഷന്‍ സീക്വന്‍സിംഗിനെ കൂടുതല്‍ എളുപ്പവും വേഗത്തിലുമാകകുമെന്ന് പ്രതീക്ഷിക്കുന്നു. കൈപ്പത്തിക്കുള്ളില്‍ ഒതുങ്ങുന്ന നാനോപോര്‍ സീക്വന്‍സിംഗ് മെഷീന്‍ ഉപയോഗിച്ച് പൂര്‍ണ്ണരൂപത്തിലുള്ള മനുഷ്യ ജീനോം സീക്വന്‍സിംഗ് നടത്താനും ഡോ. മാറ്റ് ലൂസിന്റെ സംഘത്തിന് സാധിച്ചു. ഈ ഉപകരണം ഡിഎന്‍എ സീക്വന്‍സിംഗിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും. ഏറ്റവും ദൈര്‍ഘ്യമേറിയ സീക്വന്‍സ് കണ്ടെത്താന്‍ ആര്‍ക്കു കഴിയും എന്നതില്‍ ഒരു സൗഹാര്‍ദ്ദപരമായ മത്സരം നിലവിലുണ്ടെന്ന് ഡോ.ലൂസ് പറഞ്ഞു.

ഡിഎന്‍എ സീക്വന്‍സിംഗില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ വികസനമാണ് ഉണ്ടായത്. ഇപ്പോള്‍ വളരെ ചെലവു കുറഞ്ഞ രീതിയായി ഇത് മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യക്തിപരമായ ഡിഎന്‍എ സീക്വന്‍സിംഗ് അത്ര വിദൂരമായ ലക്ഷ്യമല്ല. ഒരു ഡോക്ടറുടെ അടുത്തെത്തിയാല്‍ ഡിഎന്‍എ വിവരങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ സാങ്കേതികത വളരുകയാണ്. അതായത്, ഒരു കുട്ടി ജനിക്കുന്നതിനു മുമ്പു തന്നെ ജനിതക വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് മനസിലാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ ഷോപ്പ് ജീവനക്കാര്‍ സിം കാര്‍ഡ് തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി കണ്ടെത്തല്‍. ഐഡി രേഖകള്‍ ദുരുപയോഗം ചെയ്ത് റീപ്ലേസ്‌മെന്റ് സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് നല്‍കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സിമ്മുകളില്‍ വരുന്ന എസ്എംഎസുകളിലൂടെ ബാങ്ക് വിവരങ്ങളും സെക്യൂരിറ്റി കോഡുകളും ചോര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നുവെന്നാണ് വാച്ച്‌ഡോഗ് ലൈവ് വെളിപ്പെടുത്തുന്നത്. ഒ2, വോഡഫോണ്‍ ജീവനക്കാരില്‍ നടത്തിയ ഒളിക്യാമറ പരിശോധനയിലാണ് ഈ വന്‍ തട്ടിപ്പ് പുറത്തു വന്നിരിക്കുന്നത്. തട്ടിപ്പുകാര്‍ ആയിരക്കണക്കിന് പൗണ്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും വാച്ച്‌ഡോഗ് പറയുന്നു.

പ്രതിമാസ കോണ്‍ട്രാക്ടില്‍ റീപ്ലേസ്‌മെന്റ് സിം നല്‍കുന്നതിന് ഫോട്ടോ ഐഡി ആവശ്യപ്പെടാറുണ്ടെന്ന് ഒ2 ബിബിസിയോട് പറഞ്ഞു. മറ്റാരെങ്കിലും ഒരേ നമ്പര്‍ ഉപയോഗിച്ചാല്‍ പേയ് ആസ് യു ഗോ ഉപഭോക്താക്കള്‍ക്ക് ഒരു ഓതറൈസേഷന്‍ കോഡ് അലര്‍ട്ട് ലഭിക്കുമെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍ റീപ്ലേസ്‌മെന്റ് സിം സ്വന്തമാക്കിയ തങ്ങളുടെ സംഘത്തിന് അത്തരം മെസേജുകളൊന്നും ലഭിച്ചില്ലെന്ന് വാച്ച്‌ഡോഗ് ലൈവ് പറയുന്നു. റീപ്ലേസ്‌മെന്റ് സിം കിട്ടുന്നതിന് വലിയ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി. കോഡുകള്‍ അയച്ചിരുന്നുവെന്നും അവ ഒറിജിനല്‍ സിം കാര്‍ഡ് ഉടമയുടെ ഫോണില്‍ ലഭിച്ചില്ലെന്നുമായിരുന്നു ഒ2വിന്റെ പ്രതികരണം.

സിം കാര്‍ഡ് തട്ടിപ്പ് ഗുരുതരമായ സംഭവമെന്നായിരുന്നു വോഡഫോണ്‍ പ്രതികരിച്ചത്. തങ്ങളുടെ പരിശീലനം ലഭിച്ച രണ്ടു ജീവനക്കാരാണ് സുരക്ഷാ പരിശോധനകള്‍ വേണ്ട വിധത്തില്‍ നടത്താതെ റീപ്ലേസ്‌മെന്റ് സിമ്മുകള്‍ നല്‍കിയതെന്നും കമ്പനി അറിയിച്ചു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നോ മോഷ്ടിക്കപ്പെട്ടുവെന്നോ കാട്ടിയായിരിക്കും മിക്കവാറും തട്ടിപ്പുകാര്‍ റീപ്ലേസ്‌മെന്റ് സിമ്മുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനുവേണ്ടി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ഐഡന്റിറ്റി രേഖകളും തയ്യാറാക്കും. സൈബര്‍, മാല്‍വെയര്‍ ആക്രമണങ്ങളിലൂടെ ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ കുറ്റവാളികള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് റിയാലിറ്റി ഷോയില്‍ വിജയിയായത് ഇന്ത്യന്‍ വംശജനായ യുവ ശാസ്ത്രജ്ഞന്‍. റോത്തര്‍ഹാമില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി ഡോ.രാഹുല്‍ മണ്ഡല്‍ ആണ് ബേക്ക് ഓഫില്‍ വിജയിയായത്. സമ്മറില്‍ നടന്ന സീരീസിന്റെ ഫലങ്ങള്‍ ഇപ്പോളാണ് പ്രഖ്യാപിച്ചത്. റൂബി ഭോഗല്‍, കിം-ജോയ് എന്നിവരെ പിന്തള്ളിയാണ് രാഹുല്‍ ചാംപ്യനായത്. ഡോനട്ട് ഉണ്ടാക്കാനും ഓപ്പണ്‍ ഫയറില്‍ ബ്രെഡ് ഉണ്ടാക്കാനും ഒരു എഡിബിള്‍ ലാന്‍ഡ്‌സ്‌കേപ്പ് നിര്‍മിക്കാനുമായിരുന്നു രാഹുലിനോട് അവസാന റൗണ്ടില്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന താനിക്ക് ഡോനട്ട് കഴിക്കാനോ മുമ്പ് അത് തയ്യാറാക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ ചാലഞ്ച് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ജെ.കെ.റൗളിംഗ് ഉള്‍പ്പെടെയുള്ളവരാണ് തനിക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഇരുന്നാണ് താന്‍ ഫൈനല്‍ കണ്ടതെന്നും രാഹുല്‍ പറഞ്ഞു. ബേക്ക് ഓഫ് തനിക്ക് പുതിയ കുടുംബത്തെയാണ് നല്‍കിയിരിക്കുന്നതെന്നും ഷോയില്‍ എല്ലാവരും തനിക്ക് പിന്തുണ നല്‍കിയെന്നും രാഹുല്‍ വ്യക്തമാക്കി. ഏഴു വര്‍ഷം മുമ്പാണ് ലോഗ്ബറോ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി സ്‌കോളര്‍ഷിപ്പോടെ രാഹുല്‍ യുകെയില്‍ എത്തിയത്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡിന്റെ ന്യൂക്ലിയര്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.

ഒരു ശാസ്ത്രജ്ഞന്‍ എന്ന ജോലിയെ താന്‍ ഇഷ്ടപ്പെടുന്നു. അതേസമയം ബേക്കിംഗ് എന്നത് ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും എന്‍ജിനീയറിംഗിന്റെയും സമ്മേളനമാണ്. അനുപാതങ്ങള്‍ കൃത്യമാക്കിയാലേ ഫലം മികച്ചതാകൂ. അതു തന്നെയാണ് ശാസ്ത്രത്തിലും സംഭവിക്കുന്നതെന്ന് രാഹുല്‍ പറയുന്നു. ബിബിസിയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ഈ ഷോ 2016 മുതല്‍ ചാനല്‍ 4 ആണ് സംപ്രേഷണം ചെയ്യുന്നത്. ചാനലിന്റെ ഏറ്റവും വലിയ ഷോയാണ് ബേക്ക് ഓഫ്.

ലണ്ടന്‍: സമീപകാലത്ത് ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു തായ്‌ലന്റിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട 13 പേര്‍ക്ക് വേണ്ടി നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ മുങ്ങല്‍ വിദഗ്ദ്ധരുള്‍പ്പെടെ നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഏതാണ്ട് 17 ദിവസത്തോളം ഗുഹയ്ക്കകത്ത് 12 കുട്ടികളും ഫുട്‌ബോള്‍ കോച്ചും ഭക്ഷണം പോലുമില്ലാതെ കഴിച്ചുകൂട്ടി. കുട്ടികളെ കണ്ടെത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബ്രിട്ടീഷ് കെയ്‌വ് റെസ്‌ക്യൂ കൗണ്‍സില്‍ ടീം കുട്ടികളെ കണ്ടെത്തുന്നത്. കാര്യമായി പരിക്കുകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാതെ കുട്ടികളെ പുറത്തെത്തിക്കുകയും ചെയ്തു.

ലോകം ഒറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനം നയിച്ചത് 5 ബ്രിട്ടീഷ് ഡൈവേഴ്‌സായിരുന്നു. കുട്ടികളെ ആദ്യമായി കണ്ടെത്തിയതും ഈ ടീം അംഗങ്ങള്‍ തന്നെ. ജോണ്‍ വോളാന്‍ഥന്‍, ജെയ്‌സണ്‍ മലിസണ്‍, റിക് സ്റ്റാന്റണ്‍, ജോഷ് ബ്രാച്ച്‌ലി, കോണര്‍ റോ, ക്രിസ് ജ്യൂവല്‍ എന്നിവരായിരുന്നു രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ആ രക്ഷാപ്രവര്‍ത്തകര്‍. ഇത്തവണത്തെ ഡെയ്‌ലി മിറര്‍ പ്രൈഡ് ബ്രിട്ടന്‍ അവാര്‍ഡും ഈ ധീരന്മാരായ ഡൈവേഴ്‌സിനായിരുന്നു. അവാര്‍ഡ് നല്‍കാനായി അവര്‍ രക്ഷപ്പെടുത്തിയ ഫുട്‌ബോള്‍ ടീം വൈല്‍ഡ് ബോര്‍സിനെയും ക്ഷണിച്ചു. തങ്ങളുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാനായി ഈ അവസരം വിനിയോഗിക്കുന്നതായി ടീമംഗങ്ങളായ കുട്ടികള്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നതിന് ശേഷം കുട്ടികള്‍ ഡൈവേഴ്‌സിനൊപ്പം കൂടിച്ചേരുന്നത് ഇത് ആദ്യമായിട്ടാണ്.

‘ഞങ്ങളുടെ ജീവന്‍ രക്ഷിച്ച ഇവരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ അവസരത്തില്‍ ആത്മാര്‍ത്ഥമായി നന്ദി പറയുകയാണ്. ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാലും മതിയാകില്ല. എന്നും മനസില്‍ ഒരായിരം തവണ ഒരോരുത്തരോടും നന്ദി പറയുന്നുണ്ട്’ വൈല്‍ഡ് ബോര്‍സിന്റെ കോച്ച് പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബ്രിട്ടനിലെത്തിയ സന്തോഷവും തായ് കുട്ടികള്‍ പങ്കുവെച്ചു. ബ്രിട്ടനിലെ നിരത്തുകള്‍ തങ്ങളുടേതിനേക്കാള്‍ കൂടുതല്‍ നല്ലതാണെന്നായിരുന്നു ഒരു കുട്ടിയുടെ കമന്റ്. ബൈക്കുകള്‍ കാണാനില്ലെന്ന് മറ്റൊരുവന്‍ പരാതിയും പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ സാക്ഷാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈല്‍ഡ് ബോര്‍സിനെ ക്ഷണിച്ചിട്ടുണ്ട്. തങ്ങളുടെ യൂത്ത് ടീമിനൊപ്പം പരിശീലനം മത്സരത്തിനായി കുട്ടികളെ ക്ഷണിക്കുന്നതായി ടീം മാനേജര്‍ അറിയിച്ചു.

ബിനോയ് ജോസഫ്

1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.

സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ്  കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.

സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത്  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ…  ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…

വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.

വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു  മകൻ രാജീവ് ഗാന്ധി.

രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച്  കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.

ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.

ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി… ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.

ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.

ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ച ബജറ്റില്‍ ഒളിച്ചുകടത്തിയിരിക്കുന്നത് ആരും കാണാതെയുള്ള വെട്ടിച്ചുരുക്കലുകള്‍. ഒരു ബില്യന്‍ പൗണ്ടോളം വരുന്ന തുകയാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. 2023ഓടെ എന്‍എച്ച്എസ് ബജറ്റിന് 20 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്‍എച്ച്എസിന് സാമ്പത്തിക ഉത്തേജനം നല്‍കുമെന്ന് അവകാശപ്പെടുമ്പോളും പബ്ലിക് ഹെല്‍ത്ത് സര്‍വീസിനും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിശീലനത്തിന് നല്‍കി വന്നിരുന്ന ഫണ്ടില്‍ നിന്ന് ഭീമമായ തുക വെട്ടിക്കുറച്ചിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിന് ഈ നീക്കം വീണ്ടും പ്രതിസന്ധിയുണ്ടാക്കുമെന്ന് എന്‍എച്ച്എസ് ഫിനാന്‍സ് വിദഗ്ദ്ധയും ഹെല്‍ത്ത് ഫൗണ്ടേഷന്റെ ഇക്കണോമിക്‌സ് ആന്‍ജ് റിസര്‍ച്ച് ഡയറക്ടറുമായ പ്രൊഫ. അനിറ്റ ചാള്‍സ് വര്‍ത്ത് പറയുന്നു.

ഒരാളില്‍ നിന്ന് കൊള്ളയടിച്ച് മറ്റൊരാള്‍ക്ക് നല്‍കുന്ന നയമാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് തെറ്റായ സാമ്പത്തിക ശാസ്ത്രമാണെന്നും അവര്‍ വിശദീകരിച്ചു. 2019-20 വര്‍ഷത്തിലായിരിക്കും ഈ ബജറ്റ് വെട്ടിക്കുറയ്ക്കലിന്റെ പ്രതികൂല ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുക. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കാനായി നല്‍കുന്ന എന്‍എച്ച്എസ് മൂലധന നിക്ഷേപത്തിലും കുറവുണ്ടാകുമെന്ന് ഇവര്‍ പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബജറ്റിലേക്ക് പണമനുവദിക്കുന്നതിലുള്ള നിയന്ത്രണം സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഇത് നല്‍കുന്ന സൂചനയെന്നും പ്രൊഫ.ചാള്‍സ് വര്‍ത്ത് വ്യക്തമാക്കി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബജറ്റിലെ ചില ഘടകങ്ങള്‍ക്ക് തെരേസ മേയ് എന്‍എച്ച്എസ് ബര്‍ത്ത്‌ഡേ സമ്മാനമായി നല്‍കിയ 20 ബില്യന്‍ സഹായ ഫണ്ടിന്റെ സംരക്ഷണം ലഭിക്കില്ല. ഈ മേഖലകളെ ഫണ്ടി വെട്ടിച്ചുരുക്കല്‍ പ്രതികൂലമായി ബാധിക്കും. എന്‍എച്ച്എസ് ബജറ്റില്‍ അടുത്ത വര്‍ഷം കേവലം 3.3 ശതമാനത്തിന്റെ വര്‍ദ്ധന മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളുവെന്നും ചാള്‍സ് വര്‍ത്ത് പറയുന്നു. നിലവിലുള്ള 3.6 ശതമാനത്തേക്കാള്‍ താഴെയാണ് ഈ നിരക്കെന്നും അവര്‍ വിലിയിരുത്തി.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നതിന് മുമ്പായി അവതരിപ്പിച്ച അവസാന ബജറ്റില്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കൊണ്ടുവന്നിരിക്കുന്നത് ജനപ്രിയ നിര്‍ദേശങ്ങള്‍. എന്‍എച്ച്എസിനും മെന്റല്‍ ഹെല്‍ത്ത് മേഖലയ്ക്കും പ്രതിരോധ മേഖലയ്ക്കും കൂടുതല്‍ വിഹിതം അനുവദിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 32 മില്യന്‍ തൊഴിലാളികള്‍ക്ക് വരുമാന നികുതിയില്‍ ഇളവ് അനുവദിച്ചതാണ് ഏറ്റവും പ്രധാന നിര്‍ദേശം. പേഴ്‌സണല്‍ അലവന്‍സ് നിരക്കില്‍ വര്‍ദ്ധനയും പ്രഖ്യാപിച്ചിട്ടുണ്ട്. ടെക് ഭീമന്‍മാരായ ആമസോണ്‍, ഫെയിസ്ബുക്ക് എന്നിവയില്‍ നിന്ന് നികുതിയിനത്തില്‍ കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കവും ബജറ്റിലുണ്ട്.

വെബ് ഭീമന്‍മാരില്‍ നിന്ന് ദശലക്ഷക്കണക്കിന് പൗണ്ട് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ടെക് കമ്പനികള്‍ അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള ലെവിയോ കോര്‍പറേഷന്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള നികുതികളോ നല്‍കുന്നില്ലെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് വകയിരുത്തിയിരിക്കുന്ന 100 ബില്യന്‍ പൗണ്ടിന്റെ ചെലവ് ആഢംബരമാണെന്ന് വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, മെന്റല്‍ ഹെല്‍ത്ത്, ഡിഫന്‍സ് എന്നീ മേഖലകളില്‍ വന്‍തുകകളാണ് വകയിരുത്തിയിരിക്കുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനും വര്‍ക്ക് അലവന്‍സുകള്‍ക്കും കൂടുതല്‍ തുകയും വകയിരുത്തിയിരിക്കുന്നു.

ജനപ്രിയ നിര്‍ദേശങ്ങള്‍ ഇവയാണ്

1. പേഴ്‌സണല്‍ അലവന്‍സ് നിരക്ക് ടോറി തെരഞ്ഞെടുപ്പ് വാഗ്ദാനമനുസരിച്ച് 12,500 പൗണ്ടാക്കി ഉയര്‍ത്തി. വരുമാന നികുതി പരിധി 2019 ഓടെ 50,000 പൗണ്ടായി ഉയരും.

2. ഗവണ്‍മെന്റിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പരിഷ്‌കരണത്തിനായി രക്ഷാ പാക്കേജ്. ട്രാന്‍സിഷണല്‍ പ്രൊട്ടക്ഷനായി 1 ബില്യന്‍ പൗണ്ടും വര്‍ക്ക് അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ 1.7 ബില്യന്‍ പൗണ്ടും വകയിരുത്തി.

3. മോട്ടോര്‍വേകളും മറ്റു പ്രധാന റോഡുകളും വികസിപ്പിക്കുന്നതിനായി 30 ബില്യന്‍

4. ഇന്ധന ഡ്യൂട്ടി മരവിപ്പിച്ചത് ഒമ്പതാമത്തെ വര്‍ഷവും തുടരാന്‍ തീരുമാനം. ബിസിനസുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ലക്ഷക്കണക്കിന് പൗണ്ട് ലാഭമുണ്ടാക്കുന്ന ഈ ഇളവിനു പുറമേ റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ 420 മില്യന്റെ പദ്ധതി.

5. സോഷ്യല്‍ കെയറിന് 800 മില്യന്‍ പൗണ്ടിന്റെ അധിക സഹായം. ബജറ്റ് കട്ടുകള്‍ മൂലം തകര്‍ച്ചയിലേക്ക് നീങ്ങിയ സംവിധാനത്തിന് ഇത് ആശ്വാസമാകും.

6. സായുധ സേനകള്‍ക്കായി ഈ വര്‍ഷം ഒരു ബില്യന്‍ പൗണ്ടിന്റെ സഹായം. പണമില്ലാത്തത് സൈന്യത്തിന്റെ വീര്യമില്ലാതാക്കുന്നുവെന്ന് എംപിമാര്‍ പരാതിപ്പെട്ടിരുന്നു.

7. ഹൈ സ്ട്രീറ്റ് വ്യാപാരികള്‍ക്കായി 1.5 ബില്യന്‍ പൗണ്ടിന്റെ രക്ഷാ പാക്കേജ്. സ്വതന്ത്ര റീട്ടെയിലര്‍മാരുടെ ബിസിനസ് റേറ്റുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍.

8. പരിസ്ഥിതി സംരക്ഷണത്തിന് പാക്കേജ്. വൃക്ഷത്തൈകള്‍ നടാന്‍ 60 മില്യന്‍ പൗണ്ട്.

9. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 160 മില്യന്‍ അനുവദിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ബുദ്ധിമുട്ടുന്നു എന്ന പരാതിക്ക് പരിഹാരം.

10. ‘പേയ് ഡേ’ ലോണുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പലിശയില്ലാത്ത ഗവണ്‍മെന്റ് ലോണുകള്‍.

11. ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് 400 മില്യന്‍ പൗണ്ടിന്റെ സഹായം. പ്രൈമറി സ്‌കൂളുകള്‍ക്ക് ശരാശരി 10,000 പൗണ്ടും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 50,000 പൗണ്ടും ലഭിക്കും.

12. വിവാഹാഘോഷങ്ങള്‍ പബ്ബുകളിലും ഔട്ട് ഡോറുകളിലും നടത്താന്‍ കഴിയുന്ന വിധത്തില്‍ മാര്യേജ് ലൈസന്‍സിംഗ് റൂളുകളില്‍ ഇളവു വരുത്താനാകുമോ എന്ന് പരിശോധിക്കും.

13. ബിയര്‍, സൈഡര്‍, മറ്റു മദ്യങ്ങള്‍ എന്നിവയുടെ ഡ്യൂട്ടി മരവിപ്പിച്ചു. വൈനിന്റെ ഡ്യൂട്ടി ഉയരും.

14. ലിവിംഗ് വേജ് 4.9 ശതമാനം ഉയര്‍ത്തി 8.21 പൗണ്ടാക്കി മാറ്റി.

ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പേഴ്‌സണല്‍ അലവന്‍സിന്റെ നിരക്ക് ഉയര്‍ത്തി. 12,500 പൗണ്ടായാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നികുതി കൂടാതെ വ്യക്തികള്‍ക്ക് ലഭിക്കുന്ന മിനിമം വരുമാനമാണ് പേഴ്‌സണല്‍ അലവന്‍സ്. നേരത്തേ ഇത് 11,850 പൗണ്ടായിരുന്നു. വര്‍ഷം 12,500 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്ക് 130 പൗണ്ടിന്റെ അധിക നേട്ടമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 40 ശതമാനം ഇന്‍കം ടാക്‌സ് അടക്കേണ്ട വരുമാന പരിധിയും ഇതിന് അനുസരിച്ച് വര്‍ദ്ധിക്കും. നിലവില്‍ 46,350 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 50,000 പൗണ്ടായി ഉയരും. 9.5 ബില്യന്‍ പൗണ്ടിന്റെ ഇന്‍കം ടാക്‌സ് ഇളവ് 2019 ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

32 മില്യന്‍ ആളുകള്‍ക്കാണ് നികുതിയിളവ് നല്‍കിയിരിക്കുന്നത്. അടിസ്ഥാന നിരക്കില്‍ നികുതി നല്‍കുന്ന ഒരാള്‍ക്ക് ഇതിലൂടെ 130 പൗണ്ട് ലാഭിക്കാനാകും. 2015 മുതല്‍ 1.7 ദശലക്ഷം ആളുകളെ നികുതി പരിധിയില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഉയര്‍ന്ന നികുതി നിരക്കില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെയും ഒഴിവാക്കിയിട്ടുണ്ട്. ഓസ്‌റ്റെരിറ്റി യുഗത്തിന് ഈ ബജറ്റോടെ അന്ത്യം കുറിക്കുകയാണെന്നും ബ്രിട്ടന് ശോഭനമായ ഒരു ഭാവിയാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ തകര്‍ന്ന വാഗ്ദാനങ്ങളുടെ ബജറ്റ് എന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ഇതിനെ വിശേഷിപ്പിച്ചത്. ചാന്‍സലര്‍ എന്തൊക്കെ അവകാശപ്പെട്ടാലും ഓസ്‌റ്റെരിറ്റിക്ക് അന്ത്യമായിട്ടില്ലെന്നും കോര്‍ബിന്‍ പറഞ്ഞു.

ഇന്നലെ അവതരിപ്പിച്ച ഓട്ടം ബജറ്റിനെ പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ദ്ധനായ മാര്‍ട്ടിന്‍ ലൂയിസ് മികച്ചതെന്നാണ് വിശേഷിപ്പിക്കുന്നത്. പേഴ്‌സണല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചതു തന്നെയാണ് ഏറ്റവും പ്രധാന മാറ്റം. 650 പൗണ്ടിന്റെ വര്‍ദ്ധനയാണ് ഇതില്‍ വരുത്തിയിരിക്കുന്നത്. അതായത് 20 ശതമാനം നിരക്കില്‍ ഈ 650 പൗണ്ട് നികുതിയായി അടക്കാം. അതിലൂടെ 130 പൗണ്ട് ഓരോരുത്തര്‍ക്കും ലാഭിക്കാനാകുമെന്നും ലൂയിസ്‌

ബ്രിട്ടനില്‍ മലേറിയ കണ്ടെത്താന്‍ നായകള്‍ക്ക് പരിശീലനം നല്‍കുന്നു. ഈ രോഗം ബാധിച്ച കുട്ടികളുടെ സോക്‌സില്‍ നിന്നുള്ള ഗന്ധം തിരിച്ചറിഞ്ഞ് രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരെ നായകള്‍ക്ക് സാധിക്കുമെന്ന് വിജയകരമായി തെളിഞ്ഞിരിക്കുകയാണ്. സോക്‌സുകളിലുള്ള രോഗാണുക്കളെ പരിശീലനം നേടിയ നായകള്‍ക്ക് തിരിച്ചറിയാനാകും. ഇത് രോഗത്തിന് നേരത്തേ തന്നെ ചികിത്സ ലഭ്യമാക്കാന്‍ സഹായകമാകുകയും ചെയ്യും. ഓരോ വര്‍ഷവും അര ലക്ഷത്തിലേറെ ആളുകള്‍ മലേറിയ ബാധിച്ച് മരിക്കുന്ന ആഫ്രിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ ഈ പരിശീലനം നേടിയ നായകളെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് ലാബ്രഡോര്‍ നായകളെയാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശീലനം നല്‍കി തയ്യാറാക്കിയിരിക്കുന്നത്. ഒരു സ്പ്രിംഗ് സ്പാനിയല്‍ കൂടി ഈ സംഘത്തിലേക്ക് ഉടന്‍ ചേരും.

വിമാനത്താവളങ്ങളില്‍ മയക്കുമരുന്നുകളും മറ്റും കണ്ടെത്താന്‍ നായകളെ ഉപയോഗിക്കുന്നതു പോലെ മലേറിയ കണ്ടെത്താനും ഇവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.സ്റ്റീവ് ലിന്‍ഡ്‌സേ പറയുന്നു. മലേറിയ മുക്തമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗം പരത്തുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചതായി നേരത്തേ തിരിച്ചറിയുന്നതിലൂടെ ചികിത്സ തേടാനും സാധിക്കുമെന്ന് പ്രൊഫസര്‍ പറഞ്ഞു. കൊതുകുകളിലൂടെയാണ് മലേറിയ പടരുന്നത്. മരുന്നുകളിലൂടെ രോഗം ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാനാകും. ഗാംബിയയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ യൂണിറ്റും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും ചേര്‍ന്നാണ് പഠനം നടത്തിയത്.

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 175 കുട്ടികളുടെ സോക്‌സുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇവരോട് രാത്രിയില്‍ സോക്‌സുകള്‍ ധരിച്ച് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. കുട്ടികളില്‍ 30 പേര്‍ക്ക് രോഗബാധയുണ്ടായിരുന്നു. ഈ സോക്‌സുകള്‍ മില്‍ട്ടന്‍ കെയിന്‍സ് ചാരിറ്റി മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗുകള്‍ക്ക് പരിശീലനത്തിനായി എത്തിച്ചു. ലെക്‌സി എന്ന ലാബ്രഡോര്‍-ഗോള്‍ഡന്‍ റെട്രീവര്‍ ക്രോസും സാലി എന്ന ലാബ്രഡോറുമാണ് ആദ്യം പരിശീലനം നേടിയത്. രോഗബാധയുള്ള 70 ശതമാനം സാംപിളുകളും രോഗബാധയില്ലാത്ത 90 ശതമാനം സാംപിളുകളും ഇവ തിരിച്ചറിഞ്ഞു. പിന്നീട് ഫ്രേയ എന്ന സ്പ്രിംഗ് സ്പാനിയലിനു കൂടി ഇതേ പരിശീലനം നല്‍കി. തങ്ങള്‍ പരിശീലിപ്പിച്ച നായകള്‍ നേരത്തേ ക്യാന്‍സറും പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതും കണ്ടെത്തിയിരുന്നുവെന്ന് എംഡിഡി തലവന്‍ ഡോ.ക്ലെയര്‍ ഗസ്റ്റ് പറഞ്ഞു.

അടുത്ത ജനറേഷന്‍ മൊബൈല്‍ സേവനമായ 5ജി സേവനങ്ങള്‍ യുകെയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായിത്തുടങ്ങി. വോഡഫോണ്‍ ആണ് യുകെയില്‍ ആദ്യമായി പൂര്‍ണ്ണ തോതില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാല്‍ഫോര്‍ഡിലെ ബിസിനസുകള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് യുകെ സിറ്റികളിലേക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ആദ്യപടിയായി നല്‍കും. ഭാവിയുടെ ടെക്‌നോളജി എന്ന പേരില്‍ അറിയപ്പെടുന്ന 5ജിയില്‍ നിന്ന് ഉപഭോക്താവിന് എന്തൊക്കെയായിരിക്കും ലഭിക്കുക എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

പുതിയ സാങ്കേതികത അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ എന്തൊക്കെ അഭ്യാസപ്രകടനങ്ങളായിരിക്കും കാഴ്ചവെക്കുക എന്നതാണ് മറ്റൊരു ചോദ്യം. 5ജി വേവ്‌ലെങ്തുകളുടെ ലേലത്തില്‍ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനികള്‍ ചെലവഴിച്ചിരിക്കുന്നത്. ഈ വന്‍തുക തിരിച്ചു പിടിക്കാന്‍ ഉപഭോക്താക്കളെ പിഴിയേണ്ടി വരും. യുകെയില്‍ ആദ്യമായി ഹോളോഗ്രാഫിക് കോളുകള്‍ അവതരിപ്പിക്കാന്‍ ഈ സ്‌പെക്ട്രം വോഡഫോണ്‍ സെപ്റ്റംബറില്‍ ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ടീമിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ക്യാപ്റ്റനായ സ്റ്റെഫ് ഹൂട്ടന്‍ ഒരു 11കാരിക്ക് ഹോളോഗ്രാം കോളിലൂടെ ഫുട്‌ബോള്‍ ടിപ്പുകള്‍ പറഞ്ഞു കൊടുത്തുകൊണ്ടാണ് ഇതിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയത്.

ഇത്തരം ഹോളോഗ്രാഫിക് കോളുകള്‍ മാത്രമല്ല, അതിവേഗ ഇന്റര്‍നെറ്റാണ് 5ജി നല്‍കുന്ന മറ്റൊരു സൗകര്യം. 4ജിയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു മിനിറ്റ് എടുക്കുന്ന വീഡിയോ 5ജിയില്‍ ഒരു സെക്കന്‍ഡില്‍ ലഭിക്കും. നാലാം തലമുറയേക്കാള്‍ 100 ഇരട്ടി വേഗതയാണ് 5ജിയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഉപയോഗം ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലായിരിക്കും പ്രധാനമായും ലഭിക്കുക. ഡിവൈസുകള്‍ തമ്മില്‍ കണക്ട് ചെയ്യാനും മറ്റും 5ജി ഉപകാരപ്പെടും. ഈ സാങ്കേതിക വിദ്യയിലൂടെ പാല്‍ തീര്‍ന്നാല്‍ അത് തിരിച്ചറിഞ്ഞ് ഫ്രിഡജുകള്‍ അത് ഓര്‍ഡര്‍ ചെയ്യും. ഡ്രൈവര്‍ലെസ് കാറുകള്‍ക്ക് കൂടുതല്‍ വേഗതയില്‍ നിര്‍ണ്ണയങ്ങള്‍ നടത്താനും ഡെലിവറി ഡ്രോണുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിയും.

RECENT POSTS
Copyright © . All rights reserved