Main News

ബിർമിങ്ഹാം:  ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു.   എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും  74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

അപ്പാപ്പന്റെ ചായക്കടയിലും കോളേജിലെ ചെറിയ കാന്റിനിലും ഞാന്‍ അധ്യാപക സുഹൃത്തുക്കളെ കണ്ടെത്തി. ഷര്‍ട്ടു ധരിക്കാത്ത സദാ മുറുക്കി ചുവപ്പിച്ചിരിക്കുന്ന അപ്പാപ്പനാണ് കാഷ്യറിന്റെ സ്ഥാനത്ത്. നാടന്‍ ബഞ്ചുകളുടെയും ഡസ്‌ക്കുകളുടെയും ഇടയില്‍ അധ്യാപകരും കുട്ടികളും മുട്ടിയുരുമ്മിയിരുന്ന് അപ്പവും മുട്ടയും ദോശയും ചമ്മന്തിയും കഴിച്ച് ചായകുടിച്ചു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ നല്ലൊരു സോഷ്യലിസ്റ്റ് മാതൃകയായിരുന്നു അപ്പാപ്പന്‍സ് ചായക്കട. ചായക്കടയിലും കാന്റീനിലും ഉഴവൂര്‍ ചന്തയിലെ വിവരങ്ങള്‍ മുതല്‍ ഐക്യരാഷ്ട്ര സഭയിലെ വിശേഷങ്ങള്‍ വരെ ചര്‍ച്ചചെയ്യപ്പെട്ടു. കോളേജിലെ ലൈബ്രറി അന്നൊരു ചെറിയ മുറിമാത്രമായിരുന്നു. അതിനോടു ചേര്‍ന്നുള്ള ഹാള്‍ റീഡിംഗ് റൂമായും ഉപയോഗിച്ചു പോന്നു. റീഡിംഗ് റൂമില്‍നിന്ന് ലൈബ്രറിയിലേക്ക് രണ്ട് ചെറിയ ദ്വാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ കൊടുക്കുവാനും വാങ്ങുവാനും ഉള്ള വലിപ്പമാണ് ആ ദ്വാരങ്ങള്‍ക്കുണ്ടായിരുന്നത്. ആ കൗണ്ടറുകളിലൂടെ ചീഫ് ലൈബ്രേറിയന്‍ കുര്യന്‍ സാറും അസിസ്റ്റന്റ ് ലൈബ്രേറിയന്‍ ഫിലിപ്പ് ചേട്ടനും പുസ്തകങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്തിരുന്നു. റീഡിംഗ് റൂം എപ്പോഴും ബഹളമയമാണ്. ബഹളം കൂടുമ്പോള്‍ കുരിയന്‍ സാര്‍ ദ്വാരത്തില്‍ക്കൂടി ശു….ശുശു …വിളിച്ച് കുട്ടികളെ നിശബ്ദരാക്കി. വീണ്ടും കുട്ടികള്‍ ബഹളമുണ്ടാക്കുമ്പോള്‍ ഫിലിപ്പ് ചേട്ടനോട് ശൂശൂ വെക്കാന്‍ കണ്ണുകള്‍കൊണ്ട് അജ്ഞാപിക്കും.
ആ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കുന്ന കുര്യന്‍ സാര്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കുന്നതില്‍ പിശുക്ക് കാണിച്ചു. പുസ്തകം തിരികെ കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിച്ചാണ് അദ്ദേഹം ഈ നയം സ്വീകരിച്ചത്. ”സാറെ! യുദ്ധവും സമാധാനവും ഇവിടെ ഉണ്ടോ?” ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ മലയാള പരിഭാഷയെക്കുറിച്ചാണ് കുട്ടികള്‍ ഉദ്ദേശിച്ചത്. കുര്യന്‍ സാറിന്റെ മറുപടി ”ഇവിടെ യുദ്ധവുമില്ല സമാധാനവുമില്ല.” കുട്ടി നിരാശനായി മടങ്ങി. ഇതുപോലെ പല കുട്ടികളും നിരാശരായി മടങ്ങിക്കൊണ്ടേയിരുന്നു. അധ്യാപകര്‍ക്ക് ലൈബ്രറിക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഷെല്‍ഫുകള്‍ എല്ലാം പൂട്ടി താക്കോല്‍ കുര്യന്‍ സാറിന്റെ കൈയ്യിലായിരുന്നു. താക്കോല്‍ ചോദിക്കുമ്പോള്‍ ഫിലിപ്പു ചേട്ടന്‍ കണ്ണുകാണിക്കും കുര്യന്‍ സാറിന്റെ കൈയ്യിലാണെന്ന്. ഒരിക്കല്‍ പൊട്ടിത്തെറിച്ച പ്രാല്‍സാര്‍ ചോദിച്ചു ”താനെന്താടോ അമ്മായിയമ്മമാെരേപ്പാലെ താക്കോല്‍ അരയില്‍ക്കെട്ടിക്കൊണ്ടു നടക്കുന്നത്.” താക്കോല്‍ക്കൂട്ടം പ്രാല്‍സാറിന്റെ കൈയ്യില്‍ കൊടുത്തുകൊണ്ട് കുര്യന്‍ സാര്‍ പറഞ്ഞു ”സാറെ! താക്കോല്‍ വേണെ പറഞ്ഞാല്‍പ്പോരെ! വെറുതെ അമ്മായിയമ്മയെ പറയണോ?” അങ്ങനെ ലൈബ്രറി പലേപ്പാഴും രസകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി. ചെറു ലൈബ്രറിയിലെ ഇടുങ്ങിയ മുറിയില്‍ പുസ്തകങ്ങള്‍ പരതി പരതി അധ്യാപകര്‍ കൂട്ടിമുട്ടി. ആ കൂട്ടിമുട്ടല്‍ ചിലത് പ്രണയങ്ങളായി വികസിച്ചു. ചിലര്‍ വിവാഹിതരായി. വാരാന്ത്യങ്ങളില്‍ സഹൃദയരായ അധ്യാപകര്‍ കോട്ടയത്തെ ഏതെങ്കിലും റെസ്റ്റോറന്റുകളില്‍ ഒത്തുചേരും. ആയിടയ്ക്കാരംഭിച്ച കോട്ടയത്തെ ഏറ്റവും മുന്തിയ ഹോട്ടലായ അഞ്ജലിയില്‍ കൂടാനാണ് എല്ലാവര്‍ക്കും ഉത്സാഹം. അവിടെ പാര്‍ട്ടി നടത്തി അതിന്റെ ബില്ല് പിറ്റേദിവസം കോളേജിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ചിലര്‍ മറന്നില്ല; ഹോട്ടല്‍ അമ്പാസിഡര്‍, ബെസ്റ്റ് ഹോട്ടല്‍, ഹോട്ടല്‍ അര്‍ക്കാഡിയ ഈ സത്രങ്ങളൊക്കെ സായാഹ്ന സമാഗമങ്ങള്‍ക്ക് വേദിയായി. സാഹിത്യം, തത്വചിന്ത, വിദേശങ്ങളില്‍ ജോലിക്കു പോകുവാന്‍ അവധി നിഷേധിക്കുന്ന പ്രശ്‌നം, അധ്യാപക സംഘടനാ പ്രശ്‌നങ്ങള്‍, പരദൂഷണം ഈ വിഷയങ്ങള്‍ ഗാഢമായി ചര്‍ച്ചചെയ്യപ്പെട്ടു.
പലരും ചര്‍ച്ചയില്‍ കഥാപാത്രങ്ങളായി. ചിലര്‍ ചാര്‍ലി ചാപ്ലിനെപ്പോലെ കോമിക് താരങ്ങളായി. അന്ന് ഉഴവൂരെ പല അദ്ധ്യപകരുടെയും ഭാര്യമാര്‍ ബി.സി.എമ്മില്‍ ഉണ്ടായിരുന്നു. അതിനാല്‍ പലരും കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നു. ബി.സി.എം കോളേജും ഉഴവൂര്‍ കോളേജും അങ്ങനെ പ്രണയ ബദ്ധരായി; കുടുംബ ജീവിതം ആഘോഷിച്ചു. സഹൃദയ സദസുകൡ പ്രാല്‍ജിയും ഗുരുജിയും താരങ്ങളായി. ഇ.എ തോമസ്‌സാര്‍, കടുേതാടി സാര്‍, പീറ്റര്‍ സാര്‍, പടിഞ്ഞാത്ത് സാര്‍ ഇവര്‍ സീനിയര്‍ അധ്യാപകര്‍ എന്ന നിലയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് മുന്‍പേ പറക്കുന്ന പക്ഷികളായിരുന്നു. അവിവാഹിതരും ചെറുപ്പക്കാരുമായ അധ്യാപകര്‍ വാരാന്ത്യങ്ങളില്‍ കൂട്ടായ്മകള്‍ക്കായി കാത്തിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെ.എം ജോസഫ്, പി.ജെ സിറിയക്ക്, അലക്‌സ് തറയില്‍, കുര്യന്‍ ലൂക്കോസ്, പീറ്റര്‍ മാത്യു, കെ.സി ജോസഫ്, എം.സി പീറ്റര്‍, ഇ.എ തോമസ് എന്നീ അധ്യാപകര്‍ കുടുംബസമേതം നൈജീരിയയിലേക്ക് പറന്നു. മാനേജ്‌മെന്റ ് മനസ്സില്ലാ മനസോടെ അവര്‍ക്ക് നാലു വര്‍ഷത്തെ അവധി അനുവദിച്ചു. സമരമാര്‍ഗങ്ങളില്‍ അവര്‍ക്കൊപ്പം നിന്നു പൊരുതിയ പ്രാല്‍ സാറും ഗുരുജിയും ഞങ്ങള്‍ക്കു തോഴരായി അവശേഷിച്ചു.

 ബിനോയി ജോസഫ്

കേരള ജനത കണ്ട മഹാപ്രളയ സമയത്ത് സ്വന്തം ജനതയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മെമ്പർ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത്  പുത്തൻ ചുവടുകൾ വയ്ക്കാനൊരുങ്ങുന്നു. യുകെയിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളിയായ ബൈജു വർക്കി തിട്ടാല മാറുകയാണ്. കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ കൗൺസിലറായ ബൈജു തിട്ടാലയ്ക്ക് യുകെയിലെ ജനാധിപത്യ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രതിനിധിയായി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബൈജുവിൽ പാർട്ടിയ്ക്കുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് പുതിയ ഉത്തരവാദിത്വങ്ങൾ പാർട്ടി ഭരമേല്പിക്കുന്നത്. കേംബ്രിഡ്ജ് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായ ബൈജു തിട്ടാലയുടെ നേതൃപാടവും കഠിനാദ്ധ്വാനവും രാജ്യത്തിനുവേണ്ടി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ലേബർ പാർട്ടി.

നവംബർ മുതൽ യൂറോപ്യൻ പാർലമെൻറിലേയ്ക്ക് ഇന്റേൺഷിപ്പിനായാണ് ബൈജുവിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ചർച്ചകൾ നിർണായ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ഈ മലയാളി കൗൺസിലറെ തേടിയെത്തിയത്. യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ നിന്നുള്ള എം.ഇ.പിമാരും രാജ്യ തലവന്മാർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും വിവിധ പാർലമെന്റ് കമ്മിറ്റികളുടെ നടപടികളും നേരിട്ട് കാണുവാൻ ഇന്റേൺഷിപ്പ് അവസരം നല്കും. യൂറോപ്യൻ രാജ്യങ്ങൾക്കായി നടത്തുന്ന നിയമനിർമ്മാണ പ്രക്രിയയുടെ നൂലിഴ കീറിയുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും  സാക്ഷ്യം വഹിക്കാൻ ഈ നിയമ വിദഗ്ദന് അവസരം ലഭിക്കും. ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ബൈജു തിട്ടാല കേംബ്രിഡ്ജിൽ നിന്നാണ് എൽഎൽബി നേടിയത്. ലോയിൽ മാസ്റ്റേർസ് ഡിഗ്രിയും ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേടിയിട്ടുണ്ട്.

യൂറോപ്യൻ പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം പൂർണമായും ഉപയോഗപ്പെടുത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുമുള്ള ഒരുക്കത്തിലാണ് ബൈജു വർക്കി തിട്ടാല. യൂറോപ്യൻ പാർലമെന്റിലെ ഇന്റേൺഷിപ്പിനിടെ സംവദിക്കുന്നവരുമായി  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചും താൻ ജവഹർലാൽ  നെഹ്റുവിന്റെ രാജ്യത്തുനിന്ന് വരുന്നു എന്ന ആമുഖത്തോടെ പറയാൻ സാധിക്കുമെന്ന സന്തോഷം കൗൺസിലർ ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പങ്കുവെച്ചു. ലേബർ പാർട്ടിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കോൺഫ്രൻസിൽ ഡെലഗേറ്റായും അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക സമത്വവും എന്നും ഇഷ്ട വിഷയങ്ങളാക്കുന്ന ബൈജുവിന് പൂർണ പിന്തുണയാണ് കേംബ്രിഡ്ജിലെ ജനങ്ങൾ നല്കുന്നത്.

കേരളത്തിലെ പ്രളയ സമയത്ത് ബൈജു തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലായിരുന്നു ബൈജു. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളാണ് ബൈജുവിന്റെ ശ്രമഫലമായി ക്യാമ്പിലെത്തിയത്. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ്  യുകെയിൽ നിന്ന് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്.

ബീപ്പുകളും അലാമുകളുമൊക്കെയായി ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ വാര്‍ഡുകള്‍ ഇനി അന്യമാകുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഇനി പരിശോധനകളുടെ പേരില്‍ ഉറക്കം നഷ്ടമാകില്ല. രോഗികളെ ഉണര്‍ത്താതെ തന്നെ അവരുടെ വൈറ്റലുകള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന വോള്‍ മൗണ്ടഡ് മോണിറ്ററുകള്‍ ആശുപത്രികളില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് എന്‍എച്ച്എസ്. ഈ ഉപകരണം രോഗികളുടെ വൈറ്റലുകള്‍ ഓട്ടോമാറ്റിക്കായി ശേഖരിക്കും. രോഗികളുടെ പള്‍സ്, ബ്രീതിംഗ് നിരക്ക് എന്നിവ ത്വക്കിനുണ്ടാകുന്ന ഏറ്റവും നേരിയ നിറവ്യത്യാസം നിരീക്ഷിച്ച് കണ്ടെത്തുന്ന റോബോട്ടിക് സോഫ്റ്റ് വെയറാണ് ഇത്. ലോകത്താദ്യമായി ഇതിന്റെ ഉപയോഗത്തിന് യുകെ റെഗുലേറ്റര്‍മാരാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഈ പുതിയ ഡിജിറ്റല്‍ കെയര്‍ അസിസ്റ്റന്റ് അല്‍ഗോരിതത്തിനൊപ്പം ഉപയോഗിക്കുന്നത് ഒരു ഇന്‍ഫ്രാറെഡ് ക്യാമറയാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ വെളിച്ചമില്ലെങ്കിലും ഇത് പ്രവര്‍ത്തിക്കും. രോഗികളെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് പരിശോധനകള്‍ നടത്തുകയെന്ന തലവേദനയില്‍ നിന്ന് ജീവനക്കാര്‍ക്കും മോചനമാകും. 2016ല്‍ നടത്തിയ ഒരു പഠനത്തില്‍ എന്‍എച്ച്എസ് വാര്‍ഡുകളിലെ 37 ശതമാനം രോഗികള്‍ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ടുള്ള പരിശോധനകളില്‍ അതൃപ്തരാണെന്ന് കണ്ടെത്തിയിരുന്നു. വാര്‍ഡുകളിലെ ശബ്ദമലിനീകരണം പുലര്‍കാലങ്ങളില്‍ പോലും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതിലും 20 ഡെസിബെല്‍ മേലെയാണെന്നും കണ്ടെത്തിയിരുന്നു.

പരിശോധനകള്‍ക്കായി എത്തുന്ന ജീവനക്കാരാണ് വാര്‍ഡുകളില്‍ ശബ്ദശല്യം ഏറെയും ഉണ്ടാക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കിടെ പരിശോധനകള്‍ നടത്തണമെന്ന മാനദണ്ഡം നിലവിലുള്ളതിനാലാണ് നിരന്തരം ജീവനക്കാര്‍ക്ക് വാര്‍ഡുകളില്‍ എത്തേണ്ടി വരുന്നത്. ചില രോഗികള്‍ക്ക് ഓരോ മണിക്കൂറിലും പരിശോധന ആവശ്യമായി വരാറുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അനുബന്ധ കമ്പനിയായ ഓക്‌സ്‌ഹെല്‍ത്ത് ആണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫിയെന്ന സാങ്കേതികത ഉപയോഗിച്ച് ഹൃദയസ്പന്ദനത്തിന് അനുസരിച്ച് മനുഷ്യന്റെ ത്വക്കിനുണ്ടാകുന്ന നിറവ്യതിയാനം പരിശോധിക്കുകയാണ് ഇത് ചെയ്യുന്നത്. നെഞ്ചിന്റെ ചലനം നിരീക്ഷിച്ച് ശ്വസന നിരക്കും ഇത് കണക്കാക്കുന്നു. നിലവില്‍ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി മാത്രമേ ഈ ഉപകരണത്തിന് ലഭിച്ചിട്ടുള്ളു.

ലണ്ടന്‍: കുട്ടികളുടെ കായികക്ഷമത വീണ്ടെടുക്കുന്നതിനുള്ള പദ്ധതിയുമായി എജ്യുക്കേഷന്‍ സെക്രട്ടറി. പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ കായിക മത്സരങ്ങളോട് താല്‍പ്പര്യം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 5 മുതല്‍ പത്ത് വയസ് വരെയുള്ള കുട്ടികളിലായിരിക്കും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. നാഷണല്‍ ഫുട്‌ബോള്‍, റഗ്ബി എന്നീ അസോസിയേഷനുകള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഇരു അസോസിയേഷനുകളുമായി ചേര്‍ന്ന് സ്‌കൂളിലെ പാഠ്യ പദ്ധതിയുടെ ഭാഗമായി തന്നെ കായിക പരിശീലനവും ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിക്കുകയെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്ദ്‌സ് വ്യക്തമാക്കി.

യു.കെയിലെ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടി സര്‍വ്വ സാധാരണമായി മാറിയിട്ടുണ്ട്. കുട്ടികളിലെ പൊണ്ണത്തടിയന്മാരുടെ എണ്ണത്തില്‍ സമീപ കാലത്ത് റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരുപക്ഷേ കുട്ടികളുടെ ജീവിതകാലം മുഴുവന്‍ നീണ്ടു നിന്നേക്കാം. ഹൃദയ സംബന്ധിയായ രോഗങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയവയൊക്കെ പൊണ്ണത്തടിയുടെ അനുബന്ധം രോഗങ്ങളായി വരാന്‍ സാധ്യതയുള്ളവയാണ്. കുട്ടികളില്‍ കായിക പരിശീലനം നല്‍കുന്നത് വഴി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

2030ലെ ലോകകപ്പ് ഫുട്‌ബോള്‍ യു.കെയിലെത്തിക്കാനുള്ള സര്‍ക്കാര്‍ തലത്തിലുള്ള ശ്രമങ്ങള്‍ സമീപകാലത്ത് നടന്നിരുന്നു. 2030 വേദി സംബന്ധിച്ച ലേലത്തില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തെരേസ മെയ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂളുകളില്‍ കായിക മത്സരങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന പദ്ധതിയുമായി എജ്യുക്കേഷന്‍ സെക്രട്ടറിയും രംഗത്ത് വന്നിരിക്കുന്നത്. ടോറി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ യു.കെയിലെത്തുകയാണെങ്കില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും വേദിയൊരുങ്ങുക.

ഇരുനൂറോളം കോടീശ്വരന്‍മാരുമായി ലോകസഞ്ചാരം നടത്തുന്ന ദി വേള്‍ഡ് എന്ന ആഡംബര കപ്പല്‍ യുകെയില്‍ എത്തി. ലോകത്തെ ഏറ്റവും വലിയ ആഡംബര റസിഡന്‍ഷ്യല്‍ കപ്പലാണ് ദി വേള്‍ഡ്. ഇരുനൂറോളം ശതകോടീശ്വരന്‍മാര്‍ക്ക് സ്വന്തമായി ലക്ഷ്വറി മുറികളുള്ള ഈ കപ്പല്‍ 140 രാജ്യങ്ങളിലായി 900 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഡെവണ്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് കപ്പലിന്റെ ഹോം പോര്‍ട്ട്. ലോക സഞ്ചാരത്തില്‍ കപ്പലിന്റെ ലക്ഷ്യസ്ഥാനങ്ങള്‍ താമസക്കാര്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. 2002ലാണ് ഈ ക്രൂസ് കപ്പല്‍ സര്‍വീസ് ആരംഭിച്ചത്.

2018ല്‍ കപ്പല്‍ സഞ്ചരിക്കുന്നത് മിയാമിയില്‍ നിന്ന് കേപ് ടൗണിലേക്കാണ്. യാത്രക്കിടയില്‍ കരീബിയന്‍, സെന്‍ട്രല്‍ അമേരിക്ക, സൗത്ത് അമേരിക്ക, ബ്രസീലിലെ വിവിധ കേന്ദ്രങ്ങള്‍, യൂറോപ്പ്, മെഡിറ്ററേനിയന്‍ തീരങ്ങള്‍ തുടങ്ങി നിരവധി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉത്തരധ്രുവത്തില്‍ നിന്ന് 600 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള സ്വാല്‍ബാര്‍ഡ് ഗ്ലേസിയറിലേക്കുള്ള യാത്ര ഇതിലൊന്നാണ്. ആര്‍ട്ടിക് വൈല്‍ഡ് ലൈഫ് കാണാനുള്ള അപൂര്‍വാവസരമാണ് 14 ദിവസം നീളുന്ന യാത്ര സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ബ്രിട്ടീഷ് ഐല്‍സിലേക്ക് 10 ദിവസത്തെ യാത്രയും ദി വേള്‍ഡ് അതിലെ താമസക്കാര്‍ക്ക് നല്‍കുന്നു.

വെല്‍ബീയിംഗ് സെന്റര്‍, സ്പാ, ജിം, പൂള്‍, ടെന്നീസ് കോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ്, മെഡിക്കല്‍ സെന്റര്‍ നൈറ്റ് ക്ലബ്, ചാപ്പല്‍, ബില്യാര്‍ഡ്‌സ് റൂം തിയേറ്റര്‍, ബ്യൂട്ടീക്ക് തുടങ്ങി എല്ലാ വിധത്തിലുള്ള ആഡംബര സൗകര്യങ്ങളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. കോടീശ്വരന്‍മാര്‍ക്കു മാത്രമേ കപ്പലില്‍ പ്രവേശനമുള്ളു. യാത്രക്കൊരുങ്ങുന്നവര്‍ അതിനുള്ള സാമ്പത്തിക നിലയിലുള്ളവരാണോ എന്ന പരിശോധനയും ഉണ്ട്. മൂന്നു മുതല്‍ നാലു മാസം വരയെയാണ് സഞ്ചാരികള്‍ കപ്പലില്‍ സഞ്ചരിക്കാറുള്ളത്. 19 രാജ്യങ്ങളില്‍ നിന്നുള്ള 142 കോടീശ്വര കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര കപ്പല്‍.

ഈ സമ്മറില്‍ യുകെയുടെ വ്യോമ ഗതാഗത മേഖലയിലുണ്ടായത് റെക്കോര്‍ഡ് ട്രാഫിക്. ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഓരോ മിനിറ്റിലും അഞ്ചിലേറെ വിമാനങ്ങളാണ് കൈകാര്യം ചെയ്തത്. ഇത് പുതിയ റെക്കോര്‍ഡാണ്. മണിക്കൂറില്‍ 333 ഫ്‌ളൈറ്റുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസായ നാറ്റ്‌സ് അറിയിച്ചു. യൂറോപ്പിലെ മൊത്തം ട്രാഫിക്കിന്റെ 25 ശതമാനത്തോളം വരും ഇത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുകെയുടെ എയര്‍ സ്‌പേസില്‍ 736,800 കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ പറന്നിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5683 ഫ്‌ളൈറ്റുകള്‍ അധികമാണ് ഇത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എയര്‍ ട്രാഫിക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരക്കേറിയ ഒരു സമ്മറായിരുന്നു ഇതെന്നാണ് നാറ്റ്‌സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജൂലിയറ്റ് കെന്നഡി പറയുന്നത്. പ്രതീക്ഷിക്കാത്ത വിധത്തിലുള്ള തിരക്ക് വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ നാറ്റ്‌സിന് കഴിഞ്ഞതായും അവര്‍ പറഞ്ഞു. സാങ്കേതിക മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ എയര്‍സ്‌പേസില്‍ മാറ്റങ്ങള്‍ വരുത്തിയതും ശരിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് സാഹചര്യമൊരുക്കി. യൂറോപ്പില്‍ നിലവിലുള്ള കപ്പാസിറ്റി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ശരിയായ വിധത്തില്‍ ട്രാഫിക് കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നാല്‍ ഇനിയും ട്രാഫിക് വര്‍ദ്ധിക്കുമെന്നത് പ്രതീക്ഷിക്കണമെന്നും അവര്‍ വ്യക്തമാക്കി.

നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ എയര്‍ സ്‌പേസിന്റെ നിര്‍ണായക സ്ഥാനം വ്യക്തമാക്കുന്നതിനായി സ്‌കൈ ബൈ നംബേഴ്‌സ് എന്ന ഒരു ക്യാംപെയിനിന് നാറ്റ്‌സ് തുടക്കമിടുകയാണ്. യൂറോപ്പിന്റെ വിവിധ പ്രദേശങ്ങളിലെ തിരക്കേറിയ എയര്‍സ്‌പേസ് ഉയര്‍ത്തുന്ന ക്രഞ്ച് കപ്പാസിറ്റി ഒഴിവാക്കുന്നതിനായാണ് ഇത്. എസെക്‌സിന്റെ എയര്‍സ്‌പേസില്‍ ഇപ്പോള്‍ തന്നെ കപ്പാസിറ്റി പ്രശ്‌നങ്ങള്‍ ഏറെയാണ്.

സാങ്കേതികപ്പിഴവു മൂലം ഓവര്‍സ്പീഡില്‍ വാഹനമോടിച്ചതിനുള്ള ടിക്കറ്റ് സമയത്ത് ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ശിക്ഷയില്‍ നിന്ന് ഒഴിവായി. എന്നാല്‍ ഒട്ടുമിക്ക കാര്യങ്ങളിലും റോള്‍മോഡലായി അറിയപ്പെടുന്ന ബെക്കാം നോട്ടീസ് ഓഫ് ഇന്റെന്റഡ് പ്രോസിക്യൂഷന്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കാത്തതിന്റെ പേരില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ മിസ്റ്റര്‍ ലൂപ്പ്‌ഹോള്‍ എന്ന പേര് നേടിയിരിക്കുകയാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു റോള്‍ മോഡല്‍ എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ബെക്കാം പിന്നോട്ടു പോകുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. വെസ്റ്റ് ലണ്ടനില്‍ 40 മൈല്‍ വേഗപരിധിയുള്ള പ്രദേശത്ത് 59 മൈല്‍ സ്പീഡില്‍ ഒരു റെന്റഡ് ബെന്റ്‌ലി ഓടിച്ചതാണ് ബെക്കാമിനെതിരെയുള്ള കുറ്റം.

നിര്‍ദേശിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ ബെക്കാം നോട്ടീസ് സ്വീകരിച്ചിട്ടില്ല. നോട്ടീസ് കൃത്യ സമയത്ത് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ബെക്കാമിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോര്‍ട്ട് അറിയിച്ചു. കഴിഞ്ഞ ജനുവരി 23ന് വൈകിട്ട് 5.30ന് ശേഷം എ40യിലൂടെ അമിതവേഗതയില്‍ വാഹനമോടിച്ചുവെന്നാണ് ബെക്കാമിനെതിരെയുള്ള ആരോപണം. ഫെബ്രുവരി 2ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് ബെക്കാമിന് നോട്ടീസ് അയച്ചത്. ഫസ്റ്റ് ക്ലാസ് പോസ്റ്റില്‍ അയച്ച എന്‍ഐപി പക്ഷേ ഫെബ്രുവരി 6ന് ശേഷമാണ് കാറിന്റെ രജിസ്റ്റേര്‍ഡ് ഉടമയായ ബെന്റ്‌ലിക്ക് ലഭിച്ചത്. സാങ്കേതികതയുടെ പേരില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായെങ്കിലും ഒരു റോള്‍ മോഡല്‍ എന്ന ഉത്തരവാദിത്തം പുലര്‍ത്തിക്കൊണ്ട് ബെക്കാം തന്റെ പിഴവ് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രേക്ക് എന്ന റോഡ് സേഫ്റ്റി ക്യാംപെയിന്‍ ഡയറക്ടര്‍ ജോഷ്വ ഹാരിസ് പറയുന്നു.

താരത്തിന്റെ ഈ പ്രവൃത്തി അങ്ങേയറ്റം നിരാശാജനകമാണെന്നും ഹാരിസ് പറഞ്ഞു. സ്പീഡ് നിയന്ത്രണമുള്ള റോഡില്‍ ബെക്കാം സഞ്ചരിച്ച വേഗത്തിലുള്ള സ്‌റ്റോപ്പിംഗ് ദൂരം സാധാരണയില്‍ നിന്ന് ഇരട്ടിയാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് അവിടെ ഒരു അപകടം ഒഴിവായതെന്നും ചാരിറ്റി ചൂണ്ടിക്കാട്ടി. പണമുണ്ടെങ്കില്‍ മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ജീവിക്കാമെന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നാണ് സെയ്ഫ് സ്പീഡ് ക്യാംപെയിനിലെ ക്ലെയല്‍ ആംസ്‌ട്രോങ് ആരോപിക്കുന്നത്. 1999ല്‍ പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തില്‍ പരക്കംപാഞ്ഞ സംഭവത്തില്‍ ഓവര്‍സ്പീഡിംഗ് കുറ്റത്തില്‍ നിന്ന് ബെക്കാമിനെ രക്ഷിച്ച നിക്ക് ഫ്രീമാന്‍ തന്നെയായിരുന്നു ഈ കേസിലും ബെക്കാമിന്റെ അഭിഭാഷകന്‍.

അദ്ധ്യായം – 38
വിമര്‍ശനത്തിനും ആകാം നല്ലഭാഷ

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി. 1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട ആക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം. അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.

ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.  ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാദ്ധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.

വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപണ മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.

വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു. മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.

വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും. എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍വ്വമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അച്ചടി മഷി മായാതിരിക്കട്ടെ.

ശബരിമലയിൽ പ്രായഭേമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി. വിധി അംഗീകരിക്കുമെന്ന് തന്ത്രി കുടുംബം അറിയിച്ചു. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും സ്ത്രീകളുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദുമൽഹോത്രമാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിർത്ത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.

സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കോടതി പറഞ്ഞു. ശാരീരികാവസ്ഥയുടെ പേരിൽ വിവേചനം പാടില്ലെന്നും കോടതിയുടെ നിരീക്ഷണ മുണ്ടായി. വിശ്വാസ്യതയിൽ​ തുല്യതയാണെന്ന് വേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

വിധി നിരാശാജനകമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഏറ്റവും സുപ്രധാനമായ വിധിയാണിതെന്ന് മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കിയാൽ ശബരിമലയെ മാത്രമല്ല മുഴുവൻ ക്ഷേത്രങ്ങളെയും അത് ബാധകമാകാം.

കേസിന്റെ വിചാരണയിൽ ചൂടേറിയ വാദപ്രതിഭാഗങ്ങളാണ് സുപ്രീം കോടതിയിൽ നടന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.

ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വാദിച്ചത്. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച ദേവസ്വം ബോർഡ് കോടതിയിൽ ഇതിനെ എതിർത്തു. ശബരിമലയിലെ എല്ലാ പ്രായത്തിലുമുളള സ്ത്രീകളുടെ പ്രവേശനം ക്ഷേത്ര ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്. 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാൻ ശാരീരികമായി സ്ത്രീകൾക്ക് ആകില്ലെന്നും സ്ത്രീകൾക്ക് പോകാവുന്ന മറ്റ് നിരവധി അയ്യപ്പ ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും ദേവസ്വം ബോർഡ് വാദിച്ചു.

ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും ഇത് ഹിന്ദു വിശ്വാസത്തിലെ അഭിഭാജ്യ ഘടകമാണെന്നുമായിരുന്നു ദേവസ്വം തന്ത്രിയുടെ വാദം. വർഷങ്ങളായി തുടരുന്ന ആചാരത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. 60 വർഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്നുവയ്ക്കാൻ സാധിക്കില്ലെന്നായിരുന്നു എൻഎസ്എസ് വാദിച്ചത്.

ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നായിരുന്നു വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞത്. ക്ഷേത്രത്തിൽ എല്ലാവർക്കും പോകാം. ശബരിമലയിൽ എന്തുകൊണ്ടാണ് യുവതികൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

വിധിയിലേക്കുള്ള നിർണായക നിമിഷങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെ:

8.45 am: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ 10.30 ന് സുപ്രീം കോടതി വിധി പറയും

8.55 am: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്

9.05 am: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നാലു വിധികളാണ് ഉണ്ടാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ചേർന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാൻ ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധികളുമാകും ഉണ്ടാവുക.

9.15 am: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

9.30 am: ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്

9.45 am: കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ്. ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്നും ഇക്കാര്യത്തിൽ ദേവഹിതം കാര്യമില്ലെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

10.18 am: ശബരിമലയിലെ സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതിയുടെ ചരിത്ര വിധി അൽപസമയത്തിനകം

10.45 am: ശഭരിമല കേസിൽ വിധി പ്രസ്താവം തുടങ്ങി

1050Am: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. നാല് ജഡ്ജിമാർക്ക് ഏകാഭിപ്രായം ഏക വനിതാ ജഡ്ജി ഇന്ദുമൽഹോത്രയ്ക്ക് ഭിന്നാഭിപ്രായം

10.55 Am: മതത്തിന്റെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുതെന്ന് കോടതി

11.00AM: വിധി നിരാശജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാംഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.

11.05AM: കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

11.06AM: വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി അഭിപ്രായപ്പെട്ടു.

11.09 AM: വിധി എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വംബോർഡ് തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു.

11.11AM: രണ്ടാം തരം സമീപനം സ്ത്രീകളുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടു ന്നതാണ്. സ്ത്രീ പുരുഷനെക്കാൾ താഴെയല്ല. മതങ്ങളുടെ ആണധികാര പ്രവണത വിശ്വാസത്തിന് മേലെ പോകുന്നത് അനുവദിക്കാനാവില്ല. ജൈവീകമായതോ ശാരീരികമായതോ ആയ കാരണങ്ങൾ വിശ്വാസത്തിനുളള സ്വാതന്ത്ര്യത്തിന് വേണ്ടി അംഗീകരിക്കാൻ സാധിക്കില്ല. മതം അടിസ്ഥാനപരമായി ജീവിതരീതിയാണ്. ചില ആചാരങ്ങൾ യോജിക്കാൻ സാധിക്കാത്തതാണ് എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിൽ പറഞ്ഞു

RECENT POSTS
Copyright © . All rights reserved