ന്യൂസ് ഡെസ്ക്

മാലിദ്വീപിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ളൈറ്റ് ലാൻഡിംഗിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിൽ 136 യാത്രക്കാരും ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.

എയര്‍ബസ് എഐ 263-320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ടു ടയറുകൾ തകർന്നു. ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. പണി നടക്കുന്ന റൺവേയിൽ കിടന്ന ടാർപോളിൻ ടയറിൽ കുടുങ്ങിയാണ് ഫ്ളൈറ്റിന്റെ സ്പീഡ് കുറഞ്ഞതും കൂടുതൽ അപകടമുണ്ടാകാതെ നിറുത്തുവാൻ സാധിച്ചതും.

ഇന്ന്  ഉച്ചയ്ക്ക് ശേഷം 3.55 നാണ് സംഭവം. മാലിദ്വീപ് വ്യോമയാന നിയന്ത്രണ അതോറിറ്റി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.വിമാനം പറത്തിയ രണ്ടു പൈലറ്റുമാരേയും ജോലിയില്‍ നിന്ന് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.