Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സ്ത്രീകൾക്ക് എൻഎച്ച്എസിൽ നിന്ന് വീട്ടിൽ ഇരുന്ന് സ്വയം ചെയ്യാൻ സാധിക്കുന്ന സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ ഉടൻ ലഭ്യമാകും. ഇത് നിലവിലുള്ള സ്ക്രീനിംഗ് ടെസ്റ്റുകളുടെ നിരക്കിനെ ക്രമാതീതമായി മെച്ചപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം ടെസ്റ്റുകൾ പ്രതിവർഷം 400,000 സ്ത്രീകൾ വരെ ഉപയോഗിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന 14-ാമത്തെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഇതിൽ 99.7% കേസുകളും അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. ഓരോ വർഷവും യുകെയിൽ ഏകദേശം 3,200 സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ഇതിൽ 850 പേർ രോഗം മൂലം മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്‌ക്രീനിംഗിലൂടെയും വാക്‌സിനേഷനിലൂടെയും 2040-ഓടെ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഎച്ച്എസ് ഇപ്പോഴെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മേധാവി അമാൻഡ പ്രിച്ചാർഡ് പറയുന്നു. 2008ലാണ് എച്ച്പിവി വാക്സിനേഷൻ പ്രോഗ്രാം ഇംഗ്ലണ്ടിൽ ആദ്യമായി അവതരിപ്പിച്ചത്. 2019 മുതൽ 12 ഉം 13 ഉം വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് നൽകാൻ ആരംഭിച്ചു. എന്നാൽ കുത്തിവയ്‌പ്പുകൾ എല്ലാത്തരത്തിലുള്ള എച്ച്പിവി വൈറസുകളിൽ നിന്നും സംരക്ഷണം നൽകാത്തതിനാൽ സ്ത്രീകൾ അഞ്ചു വർഷത്തിലൊരിക്കൽ സെർവിക്കൽ സ്ക്രീനിംഗ് നടത്തണമെന്ന് എൻഎച്ച്എസ് ആവശ്യപ്പെടുന്നു.

ടെസ്റ്റിനോടുള്ള പേടി, സൗകര്യപ്രദമായ അപ്പോയിൻ്റ്‌മെൻ്റുകളുടെ അഭാവം എന്നിവ കാരണം സ്‌ത്രീകൾ സ്‌ക്രീനിങ്ങിന് പോകാതിരിക്കുന്നതായി എൻഎച്ച്എസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലിരുന്ന് ചെയ്യാനുള്ള ടെസ്റ്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലെ അക്കാദമിക് വിദഗ്ധരാണ് സെൽഫ് സാമ്പിളിൻ്റെ പരീക്ഷണം നടത്തിയത്. ഇക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ട്രയലിൽ 27,000 സ്ത്രീകളിൽ പഠനം നടത്തിയതായി പറയുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് വീട്ടിൽ ഇരുന്ന് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്ന കിറ്റുകൾ സ്‌ക്രീനിംഗിനെ ഗണ്യമായി വർധിപ്പിക്കുമെന്ന് കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷ നൽകുന്നതിനുള്ള നിയമവുമായി പുതിയ സർക്കാർ മുന്നോട്ട് വരുമെന്ന സൂചനകൾ പുറത്തുവന്നു. ഇന്ന് പാർലമെൻറിൽ ചാൾസ് രാജാവ് നടത്തുന്ന പ്രസംഗത്തിൽ ഈ വിഷയവും പരാമർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . 200 പൗണ്ടിൽ താഴെ വിലയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നവർക്ക് കൂടുതൽ ശിക്ഷ നല്കാൻ ലക്ഷ്യമിട്ടുള്ള ക്രൈം ബിൽ ആണ് ഉടനെ സർക്കാർ അവതരിപ്പിക്കുക.


യുകെയിൽ നിലവിൽ 200 പൗണ്ടിന് താഴെ വിലയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ഗൗരവതരമായ ശിക്ഷയ്ക്ക് വിധേയമല്ല. 2014 ലാണ് ഇത് സംബന്ധിച്ച് നിയമനിർമ്മാണം നടത്തിയത്. ഈ നിയമത്തിന്റെ ആനുകൂല്യത്തിന്റെ ബലത്തിൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും സ്ഥിരമായി സാധനങ്ങൾ മോഷണം പോകുന്നതിനെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറാകുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായി കടകളിലെ ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചു വരുകയാണ്. ഇത്തരം സംഭവങ്ങൾക്കും നിലവിലുള്ള ശിക്ഷ ഉയർന്നത് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയേക്കും .

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷമാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കടകളിൽ ഏറ്റവും കൂടുതൽ മോഷണം നടന്നത് . 2023 -ൽ ഇംഗ്ലണ്ടിലും വെയിൽസിലും 430,000 – ലധികം കുറ്റകൃത്യങ്ങളാണ് ഷോപ്പുകളിൽ പോലീസ് രേഖപ്പെടുത്തിയത്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലൊക്കെ വളരെ കൂടുതലാണെന്നാണ് കണക്കാക്കുന്നത് ഒട്ടുമിക്ക മോഷണങ്ങളുടെയും പിന്നിൽ സംഘടിത ക്രിമിനൽ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ മൂല്യമുള്ള സാധനങ്ങൾ മോഷ്ടിക്കുന്നവർക്ക് ഉചിതമായ ശിക്ഷ നൽകുന്നത് ഒട്ടേറെ ചെറിയ കടകളെ സഹായിക്കുമെന്ന് വോൾവർഹാംപ്ടണിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്യുന്ന മിഷേൽ വൈറ്റ്ഹെഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വീഡനിൽ രണ്ട് ബ്രിട്ടീഷുകാരെ കാണാതായതിന് പുറമെ രണ്ടുപേരെ കത്തി നശിച്ച കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണങ്ങൾ ഇരട്ട കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്വീഡീഷ് പോലീസ് പറഞ്ഞു. സംഭവത്തിൽ കടുത്ത ദുരൂഹത തുടരുകയാണ്. സ്വീഡനിലെ പ്രാദേശിക മാധ്യമങ്ങളിൽ മരിച്ചത് ബ്രിട്ടീഷ് പൗരന്മാരാണെന്ന വാർത്ത പുറത്തു വിട്ടിരുന്നു.

എന്നാൽ ഇന്ന് ഫോറൻസിക് പരിശോധനകൾ നടന്നതിനുശേഷം മാത്രമെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുകയുള്ളൂ എന്നാണ് പോലീസ് അറിയിച്ചത്. മാൽമോയിലെ ഫോസി വ്യാവസായിക മേഖലയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത് . ഇതിന് മണിക്കൂറുകൾക്ക് മുമ്പ് ഡെൻമാർക്കിലെ ഒരു വിമാനത്താവളത്തിൽ നിന്ന് ഒരു ടൊയോട്ട കാർ ഒരു ബ്രിട്ടീഷുകാരൻ വാടകയ്‌ക്കെടുത്തതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നവർ അത് പങ്കു വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവർ എന്തിനാണ് സ്വീഡനിൽ എത്തിയത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ വീടിന് തീപിടുത്തമുണ്ടായതിനെ തുടർന്നുള്ള അപകടത്തിൽ മൂന്നാമത്തെ കുട്ടിയും മരണമടഞ്ഞു. സംഭവത്തിൽ നേരത്തെ രണ്ട് കുട്ടികൾ ജീവൻ വെടിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ 8. 30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . ഒരു കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരണമടഞ്ഞത്.

ഇന്നലെ ഒരു കുട്ടി കൂടി മരണമടഞ്ഞതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തീ പിടുത്തത്തിൽ പരുക്കേറ്റ് രണ്ടുപേർ ആശുപത്രിയിൽ തുടരുകയാണ്. അധികം പരിക്കുകളില്ലാത്ത ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നിരുന്നാലും ഔട്ട് പേഷ്യൻ്റ് ആയി ചികിത്സയിൽ തുടരുകയാണെന്നാണ് അറിയാൻ സാധിച്ചത്. അപകടത്തിൽ പെട്ട ആറുപേരും ഒരുമിച്ച് താമസിച്ചിരുന്നവരും ഒരു കുടുംബത്തിലെ അംഗങ്ങളുമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.


വീടിന് അഗ്നിബാധയുണ്ടായതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവം കടുത്ത ദുഃഖം ഉളവാക്കുന്നതാണെന്ന് ന്യൂഹാം മേയർ റോഖ്‌സാന ഫിയാസ് പറഞ്ഞു. സംഭവത്തിന് എന്തെങ്കിലും ദുരൂഹത ഉണ്ടെന്നതിന് നിലവിൽ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ പ്രായം തുടങ്ങിയ ഒരു കാര്യവും പോലീസ് പുറത്തുവിട്ടിട്ടില്ല. തീപിടുത്തമുണ്ടായ ഉടനെ വീട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ ഇഷ്ടിക കഷണങ്ങൾ ഉപയോഗിച്ച് ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചതായി സമീപവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രക്ഷിതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും എന്ന വാർത്ത പുതിയതല്ല. സാമ്പത്തികമായ പിന്നോക്കം നേരിടുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് താങ്ങും തണലുമാകേണ്ട കടമ ഭരണ കൂടത്തിനുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകളും സൗജന്യ ഭക്ഷണം നൽകുന്നതിലൂടെയും മറ്റും സമൂഹത്തിലെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കുന്നതിനുള്ള നടപടികൾ യുകെയിൽ നടപ്പിലാക്കുന്നുണ്ട് .

എന്നാൽ വിദ്യാഭ്യാസ വകുപ്പും സർക്കാരും എടുത്ത ഇത്തരം നടപടികൾ ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലണ്ടനിൽ ഒഴികെയുള്ള ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള 16 വയസ്സുള്ള കുട്ടികളും അവരുടെ സമ്പന്നരായ സഹപാഠികളും തമ്മിൽ പഠന നിലവാരത്തിന്റെ കാര്യത്തിൽ വളരെ അന്തരം ഉണ്ടെന്നാണ് പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐ) തിങ്ക്‌ടാങ്ക് പറയുന്നതനുസരിച്ച്, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ അവരുടെ ജിസിഎസ്ഇയിൽ ചേരുമ്പോൾ സമപ്രായക്കാരേക്കാൾ 19 മാസത്തിലധികം പിന്നിലാണ്.

എന്നാൽ ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലണ്ടനിലെ സ്ഥിതി വ്യത്യസ്തമാണ്. ലണ്ടനിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാരം മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടതാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാര തകർച്ചയെ ദേശീയ ദുരന്തം എന്നാണ് NAHT സ്കൂൾ ലീഡേഴ്‌സ് യൂണിയൻ്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ വിശേഷിപ്പിച്ചത്. പാൻഡമിക്കിന് ശേഷം സ്ഥിതി കൂടുതൽ വഷളായതായും റിപ്പോർട്ടുകൾ ഉണ്ട്. ഈ അസമത്വങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ ഗവൺമെൻ്റിൻ്റെ ഭാഗത്തു നിന്നും പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ വേണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിലെ ടെനറൈഫിൽ അവധി ആഘോഷിക്കാൻ പോയ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിലിന് കണ്ണീരിൽ കുതിർന്ന അന്ത്യം. 19 വയസ്സുകാരനായ ജെയ്‌ സ്ലേറ്ററിന്റേതെന്നു കരുതുന്ന മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ജെയ് സ്ലേറ്ററിൻ്റെ മൊബൈൽ ഫോണിൻറെ സിഗ്നലുകൾ അവസാനമായി ലഭിച്ചതിൻ്റെ സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ഔപചാരികമായ തിരിച്ചറിയൽ ഇനിയും നടക്കാനുണ്ടെങ്കിലും വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ജെയ് സ്ലേറ്ററുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

19 വയസ്സുകാരനായ ജെയ്‌ സ്ലേറ്ററിൻ്റെ തിരോധാനം ബ്രിട്ടനിൽ ആകെ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.

കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് ഇപ്പോൾ തിരോധാനത്തിന് ഉത്തരം നൽകിയിരിക്കുന്നത്. അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൊണാൾഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് ഒഹായോയിൽനിന്നുള്ള ജെ.ഡി.വാൻസിനെയാണ്. തുടക്കത്തിൽ ഡൊണാൾഡ് ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്ന ജെ ഡി വാൻസ്, 2016-ൽ അഭിമുഖങ്ങളിലും ട്വിറ്ററിലും സ്വകാര്യ സന്ദേശങ്ങളിലും ട്രംപിനെതിരെയുള്ള തൻെറ അഭിപ്രായം പങ്കുവച്ചിരുന്നു. ട്രംപിനെ “വിഡ്ഢി”, “അമേരിക്കയുടെ ഹിറ്റ്‌ലർ” തുടങ്ങിയ പേരുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഈ പോസ്റ്റുകളിൽ അഭിസംബോധന ചെയ്‌തത്‌. എന്നാൽ പിന്നീട് വാൻസ് ട്രംപിൻ്റെ ഉറച്ച സഖ്യകക്ഷികളിൽ ഒരാളായി മാറുകയായിരുന്നു. ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ് അദ്ദേഹം.

വൈസ് പ്രസിഡന്റ് സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ സ്ഥാനാർഥിയാക്കി പാർട്ടി പ്രഖ്യാപിച്ചത്. യുഎസ് ഗവൺമെൻ്റ് അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ. ഒഹായോയിലെ മിഡിൽടൗണിലാണ് ജെഡി വാൻസ് ജെയിംസ് ഡേവിഡ് ബോമാൻ ജനിച്ചത്. യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റായിരുന്നു.

വാൻസ് 2016 ൽ ഇറക്കിയ ഹിൽബില്ലി എലിജി എന്ന ഓർമ്മക്കുറിപ്പ് ദേശീയശ്രദ്ധ നേടിയിരുന്നു. അതേസമയം പല വിഷയങ്ങളിലും ഡോണൾഡ് ട്രംപിന്റെ നിലപടുകളുടെ തനി പകർപ്പാണ് ജെ.ഡി. വാൻസ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിൻെറ ഭാഗമായി ഇലക്ട്രിക് കാർ ചാർജറുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ്. നിലവിൽ ഏകദേശം 1 ദശലക്ഷത്തിലധികം ഇലക്ട്രിക് കാർ ചാർജറുകൾ ചാർജ് യുകെയിൽ നിന്നുള്ള ഡേറ്റപ്രകാരം ഭൂരിഭാഗം ചാർജറുകളും വീടുകളും ബിസിനസ്സ് പരിസരങ്ങളും പോലുള്ള സ്വകാര്യ സ്ഥലങ്ങളിലാണ്. ഇതുവരെ സ്ഥാപിച്ചിരിക്കുന്ന 9,30,000 ചാർജറുകളിൽ 65,000 എണ്ണം മാത്രമേ പൊതുവായി ആക്‌സസ് ചെയ്യാനാകൂ. മോട്ടോർവേ സേവനങ്ങളിലെ അൾട്രാ റാപ്പിഡ് മുതൽ ലാമ്പ് പോസ്റ്റുകളിലെ സ്ലോ ചാർജറുകൾ വരെ പബ്ലിക് ചാർജറുകളിൽ ഉൾപ്പെടുന്നു.

2024 -ൽ ഓരോ 25 മിനിറ്റിലും ഒരു പുതിയ പബ്ലിക് ചാർജർ എന്ന തരത്തിൽ ചാർജറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ചാർജ് യുകെ പറയുന്നു. ഉയർന്ന് വരുന്ന ആവശ്യം പരിഗണിച്ച് കമ്പനികൾ ഈവർഷം ആരംഭത്തിൽ 5,100 പൊതു ചാർജറുകൾ സ്ഥാപിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ആഗോളതാപനം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായി യുകെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളാണ് സർക്കാർ ചെയ്യുന്നത്.

ചാർജ് പോയിൻ്റുകളുടെ അഭാവം പല ഡ്രൈവർമാരെയും ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദശകത്തിൽ യുകെയുടെ ചാർജിംഗ് മേഖലയുടെ ഗണ്യമായ വളർച്ച ചാർജ് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് വിക്കി റീഡ് ചൂണ്ടിക്കാട്ടി. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്‌ചറേഴ്‌സ് ആൻഡ് ട്രേഡേഴ്‌സിൻ്റെ (എസ്എംഎംടി) കണക്കനുസരിച്ച്, യുകെ റോഡുകളിൽ 1.1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങളുണ്ട്. ഈ വർഷം പകുതിയോടെ 167,000 കാറുകളാണ് രാജ്യത്ത് വിറ്റത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെയാകമാനം കണ്ണീരിലാഴ്ത്തിയ ദുഃഖകരമായ ഒരു വാർത്തയായിരുന്നു രണ്ടാഴ്‌ച മുൻപ് നമുക്ക് മുമ്പിൽ എത്തിയത് . സ്വപ്നങ്ങളും പ്രതീക്ഷകളുമായി വെറും നാലു മാസം മുൻപ് യുകെയിലേക്ക് എത്തിയ റൈഗനെ കാത്തിരുന്നത് അതിദാരുണമായ വിടപറച്ചിൽ ആയിരുന്നു .

റൈഗൻെറ വിടവാങ്ങലിൽ മനം തകർന്നിരിക്കുന്ന ബന്ധുമിത്രാദികൾക്ക് അവരുടെ വിഷമത്തിൽ കൈത്താങ്ങാകുന്നതിനു പകരം, വിടവാങ്ങിയ റൈഗൻെറ മരണത്തിൽ കൂടുതൽ ദുരൂഹതകൾ കലർന്ന, വാർത്തകളും, കഥകളും സ്വയം മെനഞ്ഞു ബന്ധുമിത്രാദികളെ വീണ്ടും വിഷമത്തിലേക്ക് ആഴ്ത്തുകയാണ് യുകെയിലെ പല പ്രമുഖ പ്രവർത്തകരും ചെയ്തു എന്നത് ദുഃഖകരമായ കാര്യമാണ്.

സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി . ഇന്നലെയാണ് (14/07/24) പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം , പോലീസ് ഉദ്യഗസ്ഥരുടെ ഭാഗത്ത്‌ നിന്ന് വ്യക്തമായ കാരണം അറിയാൻ കഴിഞ്ഞത് . അതിൻപ്രകാരം ജോലി ചെയ്യുന്ന വെയർ ഹൗസിൽ വെച്ച് ഒരു വലിയ ബീം തലയിൽ വന്നു പതിക്കുകയും , അതുമൂലം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതുമാണ് മരണകാരണമായി മാറിയത് എന്നാണ് പോലീസ് അറിയിച്ചത് . അതുപോലെ വേറെ ഒരു രീതിയിലുമുള്ള , സംശയാസ്പദമായ ഒരു സംഭവങ്ങളും മരണത്തിനു പുറകിൽ ഇല്ലെന്ന് പോലീസ് വ്യക്തമായി അറിയിച്ചു . കൂടാതെ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വേണ്ടി പോലീസ് അനേഷണം തുടരുകയാണ്.

ഫ്യൂണറൽ ഡയറക്ടേഴ്സിന് റൈഗന്റെ ബോഡി ഇന്ന് തന്നെ വിട്ടുകിട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത് . ആയതിനാൽ ബിർമിംഗ്ഹാമിൽ വെച്ച് നാളെ യുകെയിലുള്ള സുഹൃത്തുക്കൾക്കും , ബന്ധുക്കൾക്കും വേണ്ടി പൊതുദർശനം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഏകദേശം നാലുമണിയോടുകൂടി പൊതുദർശനം അതിനുശേഷം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻെറ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന അഞ്ചുമണിയോടുകൂടി തുടങ്ങുന്നതായിരിക്കും..

യുകെ മലയാളികൾക്ക് റൈഗനെ അവസാനമായി ഒരു നോക്ക് കാണാൻ നാളെ (16/07/24 ).

Olton Friary Roman Catholic Church. The Friary, St. Bernards Rd, Solihull B92 7BL

അവസരം ഒരുക്കിയിരിക്കുന്നു..

കേരളത്തിൽ നടക്കുന്ന മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇപ്പോൾ വീടുകൾ വാങ്ങാൻ ഉചിതമായ സമയമാണോ? വാടക വീടുകളിൽ താമസിക്കുന്ന സ്വന്തമായി ഒരു വീട് വാങ്ങാൻ താല്പര്യപ്പെടുന്ന ഒട്ടു മിക്ക മലയാളികളുടെയും മനസ്സിൽ ഉയർന്നു വരുന്ന ചോദ്യമാണ് ഇത്. ഓഗസ്റ്റ് 1- ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്ക് തുടരണോ കുറയ്ക്കണമോ എന്ന കാര്യത്തിൽ അവലോകന യോഗം ചേരാനിരിക്കുകയാണ്. പണപെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നിലവിലെ നിരക്കായ 5.25 -ൽ നിന്ന് കുറയ്ക്കുമെന്നാണ് പൊതുവെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.


ഈ കണക്കുകൂട്ടലിൽ ഇംഗ്ലണ്ടിലെ ഭവന വിപണിയിൽ ക്രയവിക്രയം 15 % വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് മോർട്ട്ഗേജ് നിരക്കുകളിൽ വരാനിരിക്കുന്ന കുറവ് പരിഗണിച്ച് ആളുകൾ വീടുകൾ വാങ്ങുവാൻ തുടങ്ങിയതായാണ് ഈ കണക്കുകൾ കാണിക്കുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറയുകയും കൂടുതൽ ആളുകൾ ഭവന വിപണിയിൽ രംഗപ്രവേശനം ചെയ്യുകയും ചെയ്താൽ വീടുകളുടെ വില ഇനിയും ഉയർന്നേക്കാം എന്നും പുതിയ സാഹചര്യങ്ങളെ വിലയിരുത്തി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിൽ വിൽപ്പനയ്ക്കായി വിപണിയിൽ വരുന്ന വസ്തുക്കളുടെ ശരാശരി വില 0.4 ശതമാനമായി കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ മേഖലകളിൽ ഈ കുറവ് 2% വരെയാണ്. നിലവിൽ 15 % കൂടിയ ഭവന വിൽപന അടുത്ത ശരത്കാലത്തോട് ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത് . പലിശ നിരക്ക് കുറയുന്നത് ഈ വർദ്ധനവിന് ആക്കം കൂട്ടിയേക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ യുകെയിലെ ഏറ്റവും വലിയ വായ്പാ സ്‌ഥാപനമായ ഹാലിഫാക്‌സ് അതിൻ്റെ നിരക്കുകൾ 0.13% വരെ കുറച്ചപ്പോൾ ബാർക്ലേസ് 0.33% വരെയാണ് കുറച്ചത്.

RECENT POSTS
Copyright © . All rights reserved