ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു ലാബിൽ തയ്യാറാക്കുന്ന മാംസം, പാലുൽപ്പന്നങ്ങൾ, പഞ്ചസാര എന്നിവ യുകെയിൽ രണ്ട് വർഷത്തിനുള്ളിൽ മാർക്കറ്റുകളിൽ ലഭ്യമാകും. മുൻപ് വിചാരിച്ചതിനേക്കാൾ വേഗത്തിൽ ആണ് ഇവ മനുഷ്യ ഉപഭോഗത്തിനായി വിൽപ്പനയ്‌ക്കെത്തുന്നത്. ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) ഇപ്പോൾ ഇത്തരത്തിൽ ലാബിൽ ഉണ്ടാകുന്ന ഭക്ഷണ ഉൽപന്നങ്ങൾക്കുള്ള അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള പ്രയത്നത്തിലാണിപ്പോൾ. ചെറിയ കെമിക്കൽ പ്ലാൻ്റുകളിലെ കോശങ്ങളിൽ നിന്നാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്.

യുകെ കമ്പനികൾ ഈ ശാസ്ത്ര മുന്നേറ്റത്തിൽ മുൻപന്തിയിലാണെങ്കിലും, കർശനമായ നിയന്ത്രണങ്ങൾ അവരുടെ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവച്ചു. ലാബിൽ നിന്ന് തയാറാക്കിയ വളർത്തുമൃഗങ്ങൾക്കായുള്ള ഭക്ഷണം ഇതിനോടകം തന്നെ വിപണിയിൽ ലഭ്യമാണ്. ഇതിന് പിന്നാലെ, നായകൾക്കായി ലാബിൽ തയ്യാറാക്കിയ മാംസം യുകെ വിപണിയിൽ ആദ്യമായി എത്തി.

2020-ൽ, മനുഷ്യ ഉപഭോഗത്തിനായി സെൽ-കൃഷി ചെയ്ത മാംസം വിൽക്കുന്നതിന് അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമായി സിംഗപ്പൂർ മാറിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം അമേരിക്കയും പിന്നീട് ഇസ്രയേലും ഈ പാത പിന്തുടർന്നു. ഇതൊക്കെയാണെങ്കിലും ഇറ്റലി, യുഎസ് സംസ്ഥാനങ്ങളായ അലബാമ, ഫ്ലോറിഡ എന്നിവ ലാബിൽ തയാറാക്കിയ മാംസത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ, ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയും (FSA) ഫുഡ് കമ്പനികളിൽ നിന്നുള്ള വിദഗ്ധരും അക്കാദമിക് ഗവേഷകരും ചേർന്ന് അംഗീകാരങ്ങൾ വേഗത്തിലാക്കാൻ കഴിയുന്ന പുതിയ നിയന്ത്രണങ്ങൾ തയ്യാറാക്കുകയാണിപ്പോൾ..
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എല്ലാ ദിവസവും പഞ്ചസാര അടങ്ങുന്ന പാനീയങ്ങൾ കുടിക്കുന്നത് വഴി ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിരട്ടി വർദ്ധിപ്പിക്കുമെന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വന്നു. 160,000 സ്ത്രീകളെ വച്ച് നടത്തിയ പരിശോധനയിൽ മാസത്തിൽ പഞ്ചസാര അടങ്ങാത്ത പാനീയങ്ങൾ കുടിക്കുന്നവരെ അപേക്ഷിച്ച് പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിലെ ഗവേഷക സംഘം കണ്ടെത്തി. സ്ത്രീകളിൽ വായ്ക്കുള്ളിൽ ഉണ്ടാകുന്ന ക്യാൻസറിൻെറ വർധനവ് ഇത്തരത്തിലുള്ള പാനീയങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.

നിലവിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനം നടന്ന് വരികയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണക്രമം എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നതിൻെറ ഉത്തമ ഉദാഹരണമായി ഈ പഠനം മാറിയിരിക്കുകയാണ്. ഒരു കാൻ ശീതള പാനീയം പോലും ദീർഘകാലം ഉപയോഗിക്കുന്നത് വഴി കനത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ആധുനിക ഭക്ഷണക്രമത്തിൽ പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നതിന് ശക്തമായ നടപടിയെടുക്കേണ്ടതിൻെറ ആവശ്യകതയും ഗവേഷകർ എടുത്ത് പറഞ്ഞു.

സ്ത്രീകൾ കുടിക്കുന്ന സോഡ, നാരങ്ങാവെള്ളം, ഐസ് ചായ എന്നിവയുടെ ബ്രാൻഡുകളുടെ പേര് പഠന റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. പഞ്ചസാരയുടെ അളവ് നേരിട്ട് അളക്കുന്നതിനുപകരം, ഗവേഷകർ, ഓരോ മാസവും എത്ര മധുരമുള്ള പാനീയങ്ങൾ കഴിച്ചുവെന്ന് ട്രാക്കുചെയ്യുന്നതിന് പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾ റിപ്പോർട്ട് ചെയ്ത സർവേകളെയാണ് ആശ്രയിച്ചത്. 30 വർഷത്തെ പഠനത്തിൽ, 124 വായ്ക്കുള്ളിൽ ഉണ്ടാകുന്ന അർബുദ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം ഒന്നോ അതിലധികമോ പഞ്ചസാര പാനീയങ്ങൾ കുടിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകൾക്ക് പ്രതിമാസം ഒന്നിൽ താഴെ പഞ്ചസാര പാനീയങ്ങൾ കഴിക്കാത്തവരെ അപേക്ഷിച്ച് വായിൽ ക്യാൻസർ വരാനുള്ള സാധ്യത 4.87 മടങ്ങു കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി ഏബലിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസുകാരനായ ഏബല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്റ്റർലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക മേഖലകളിൽ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബൽ. അതുകൊണ്ടു തന്നെ വിദ്യാർത്ഥി ഗ്രൂപ്പുകളിൽ സജീവമായ ഏബലിന്റെ നിര്യാണം കടുത്ത ആഘാതമാണ് മലയാളി കുടുംബങ്ങളുടെ വിദ്യാർഥികളിൽ സൃഷ്ടിച്ചത്.
മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിൽ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യപ്പെടുന്നത്.
ഏബലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ലൂട്ടനിൽ കുടുംബസമേതം താമസിച്ചിരുന്ന നൈജോ നിര്യാതനായി. 54 വയസ്സായിരുന്നു പ്രായം. രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 7 മണിക്കാണ് മരണം സംഭവിച്ചത്.
മൃതസംസ്കാരം നാളെ 15-ാം തീയതി ശനിയാഴ്ച രാവിലെ 9. 30 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വച്ച് നടത്തപ്പെടും.
നൈജോയുടെ ഭാര്യ ബിന്ദു ലുട്ടൻ എൻ എച്ച് എസിൽ നേഴ്സായി ജോലി ചെയ്യുകയാണ്. ഐറിൻ (16 ), ഐവിൻ (15) എന്നിവരാണ് മക്കൾ. സ്റ്റോക്ക് ഓൺ ട്രെൻ്റിൽ താമസിക്കുന്ന സിറിയക് പടയാറ്റിൽ പരേതന്റെ ബന്ധുവാണ്.
നൈജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന് അടിമുടി ഉടച്ചു വാർക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കും. 10000 പേർക്ക് ജോലി നഷ്ടമാകും എന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിവർഷം 200 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസ്സിന്റെ നടത്തിപ്പിനായി സർക്കാർ വിനിയോഗിച്ചിരുന്നത്. എൻഎച്ച്എസ്സിൻ്റെ നടത്തിപ്പിനെ കുറിച്ച് വ്യാപകമായ രീതിയിലുള്ള പരാതികൾ ഉയർന്നു വന്നിരുന്നു. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ പോലും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉണ്ടായിരുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ഈ നിയമം ബ്യൂറോക്രസിയെ ഇല്ലാതാക്കുമെന്നും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേയ്ക്ക് ആരോഗ്യ സംവിധാനത്തെ തിരികെ കൊണ്ടുവരുമെന്നും സുപ്രധാന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2012 ലാണ് നിലവിലെ ഘടനയിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിലവിൽ വന്നത്. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ധൈര്യപൂർവ്വമായ നീക്കമെന്നാണ് സർക്കാരിൻറെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് സമയത്തിനും ഏറ്റവും കുറഞ്ഞ രോഗി സംതൃപ്തിക്കും കാരണമാകാനുള്ള 2012 ലെ എൻഎച്ച്എസ്സിന്റെ രൂപീകരണത്തിൻ മേലുള്ള അവസാനത്തെ ആണിയാണ് നിലവിലെ തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സർക്കാർ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് കെയർ സ്റ്റാർമർ സർക്കാർ നടത്തിയിരിക്കുന്നത്. ഈ നടപടിയിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം രോഗികൾക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എൻഎച്ച്എസ് ഇംഗ്ലണ്ടിനും ഗവൺമെൻറ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങൾ പൊതുവായി ചെയ്യുന്ന വിഭാഗങ്ങൾ ഉണ്ട് . ഇത്തരം വിഭാഗങ്ങളുടെ ലയനത്തിലൂടെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്ന നേട്ടവുമുണ്ട്. ചുരുക്കത്തിൽ നിലവിലെ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ കീഴിലേയ്ക്ക് മാറ്റപ്പെടും. ചുരുക്കം പറഞ്ഞാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യ സേവനങ്ങളുടെ ഭരണപരമായ ഘടനയിൽ മാറ്റം വരുത്തി കൂടുതൽ കാര്യക്ഷമതയും പണം ലാഭിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നടപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇത് ആരോഗ്യ സംവിധാനത്തിൻ്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവിൽ ജോലി ചെയ്യുന്ന നേഴ്സുമാരെയോ അവരുടെ തൊഴിൽ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതൽ ശ്രദ്ധ രോഗികൾക്ക് നൽകുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവൺമെൻറ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പിൻതുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടെഡി ബിയറിൻ്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസിൽ കൊലയാളിക്ക് കുറഞ്ഞത് 23 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 18 കാരനായ ഹസൻ സെൻ്റാമു ആണ് എലിയാൻ ആൻഡമിനെ ആക്രമിക്കുകയും അടുക്കള കത്തി ഉപയോഗിച്ച് കഴുത്തിൽ മാരകമായി കുത്തി കൊലപ്പെടുത്തുകയും ചെയ്‌തത്. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡണിലുള്ള വിറ്റ്‌ഗിഫ്റ്റ് സെൻ്ററിന് പുറത്താണ് അക്രമം നടന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് പ്രതി കത്തി ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി പോവുകയായിരുന്നു.

അറസ്റ്റിലായ പ്രതി കൊല ചെയ്‌തതായി സമ്മതിച്ചു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ജൂറി ഹസൻ സെൻ്റാമുവിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഓട്ടിസം തൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ നഷ്ടപെടുത്തിയെന്ന് പ്രതി കോടതിയിൽ വാദിച്ചെങ്കിലും ജൂറി ഇത് നിരസിച്ചു. രോഗാവസ്ഥ ഉണ്ടെങ്കിലും ബോധപൂർവം നടത്തുന്ന പ്രവർത്തികൾക്ക് പ്രതി ഉത്തരവാദിയാണെന്ന് കോടതി പറഞ്ഞു.

എലിയാൻ ആൻഡമിൻെറ സുഹൃത്ത് ഹസൻ സെന്താമുവുമായി ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് ഇരുവരും കൈമാറിയ ടെഡി ബെയർ തിരികെ നൽകാൻ ഒരു കൂടികാഴ്ച്ചയ്ക്ക് ഏർപ്പാട് ചെയ്‌തിരുന്നു. എലിയാൻെറ സുഹൃത്ത് പാവ തിരികെ നൽകിയെങ്കിലും ഹസൻ വെറുംകൈയോടെയാണ് എത്തിയത്. ഇതിന് പിന്നാലെ, എലിയാൻ പാവ വാങ്ങി പോവുകയായിരുന്നു. ഇതിൽ പ്രഖോപിതനായ പ്രതി, കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാർത്ഥിനിയുടെ കഴുത്തിൽ നാല് തവണ കുത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുൻപത്തെ ദിവസം പെൺകുട്ടികൾ വെള്ളം തെറിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്നാണ് ഇയാൾ ആയുധവുമായി വന്നതെന്ന് കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2023-ൽ ലണ്ടൻ നഗരത്തിൽ അൾട്രാ ലോ എമിഷൻ സോൺ (ULEZ) നടപ്പാക്കിയതിന് പിന്നാലെ ലണ്ടനിലെ വായുമലിനീകരണം 27% കുറഞ്ഞുവെന്ന് മേയറുടെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. 2019-ൽ മേയർ സാദിഖ് ഖാൻ അവതരിപ്പിച്ച ULEZ, ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് ചാർജ് ചുമത്തി ട്രാഫിക് മലിനീകരണം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത നടപടികളിൽ ഒന്നായിരുന്നു. എന്നാൽ ഈ കാലയളവിൽ ഇത്തരത്തിലുള്ളൊരു മാറ്റം ജീവിത ചിലവ് പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്ന് വാദിച്ച വിമർശകരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. എന്നിരുന്നാലും, 2023 ഓഗസ്റ്റിൽ ഈ സംരംഭം നടപ്പാക്കി.

മലിനീകരണത്തിലെ ഗണ്യമായ കുറവ് വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും സുസ്ഥിര നഗരജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2023 ഓഗസ്റ്റിൽ ലണ്ടനിലെ അൾട്രാ ലോ എമിഷൻ സോണിൻ്റെ (ULEZ) വിപുലീകരണം അഞ്ച് ദശലക്ഷം ആളുകളെ അധികമായി അതിൻ്റെ നിയന്ത്രണങ്ങൾക്ക് കീഴിൽ കൊണ്ടുവന്നു. ഇതിൻെറ ഭാഗമായി പഴയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പ്രതിദിനം 12.50 പൗണ്ട് ($16.14) നൽകേണ്ടതായി വരുന്നു. വാഹനങ്ങളിൽ വരുത്തിയ വിലക്ക് അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്‌സൈഡിൻ്റെ അളവ് 27% കുറയ്ക്കുന്നതിന് കാരണമായി.

കാർ എഞ്ചിനുകളിൽ ഇന്ധനം കത്തുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന വിഷവാതകം, ആസ്മയ്ക്കുള്ള സാധ്യത, കുട്ടികളിൽ ശ്വാസകോശ വികസനം വൈകുക, ശ്വാസകോശ അർബുദ സാധ്യത എന്നിവ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും ഇത്തരത്തിൽ കർശനമായ പാരിസ്ഥിതിക നയങ്ങളുടെ ആവശ്യം എടുത്ത് കാട്ടുന്നതാണ് ഈ കണ്ടെത്തൽ. 2019 മുതൽ ലണ്ടനിലുടനീളമുള്ള 99% സ്ഥലങ്ങളിലും വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതൊക്കെയാണെങ്കിലും, നിയന്ത്രണം ഒരു അധിക ചിലവായി കാണുന്ന നിരവധി പേർക്ക് ഇതൊരു സാമ്പത്തിക ബാധ്യതയായി തുടരുകയാണ്..
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് രാവിലെ അപകടം ഉണ്ടായതിനെ തുടർന്ന് കീത്തിലിയിലെ പ്രധാന റോഡ് പോലീസ് അടച്ചതിനാൽ ദുരിതത്തിലായി ഡ്രൈവർമാർ. ദി പിക്ചർ ഹൗസ് സിനിമയ്‌ക്ക് സമീപമുള്ള സ്‌കിപ്‌ടൺ റോഡിൽ നടന്ന അപകടത്തെ തുടർന്നാണ് റോഡിൽ നിരോധനം ഏർപ്പെടുത്തിയത്. അപകടകരമായ ഒരു കൂട്ടയിടി ഉണ്ടായതായാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സംഭവസ്ഥലത്ത് നിന്നുള്ള ഫോട്ടോകളിൽ പോലീസ് വലയത്തിനുള്ളിൽ ഒരു പോലീസ് കാർ ഉൾപ്പെടെ രണ്ട് വാഹനങ്ങൾ കാണാം. അപകടത്തെ തുടർന്ന് റോഡ് അടച്ചത് നോർത്ത് സ്ട്രീറ്റിൻ്റെ ഭാഗങ്ങളെയും സ്പ്രിംഗ് ഗാർഡൻസ് ലെയ്‌നിൻ്റെ ഭാഗങ്ങളെയും ബാധിക്കും. നിലവിൽ ഇത് ഗതാഗത കാലതാമസത്തിനും വഴിതിരിച്ചു വിടലിനും കാരണമാകും. സംഭവത്തെ തുടർന്ന് പ്രദേശത്തുള്ള സെൻ്റ് ആൻസ് കാത്തലിക് പ്രൈമറി സ്കൂൾ വൈകിയാണ് തുറന്നത്.

അപകടത്തെ തുടർന്ന് V67 സ്കൂൾ ബസ് സർവീസ് വഴിതിരിച്ചുവിടുന്നതായി കീഗ്ലി ബസ് കമ്പനി അറിയിച്ചു. നോർത്ത് സ്ട്രീറ്റിലും (N2), ഈസ്റ്റ് അവന്യൂവിലും ബസ് ഓടുകയില്ല. ഇതിന് പകരമായി, നോർത്ത് സ്ട്രീറ്റ് (വെതർസ്പൂൺസിന് മുമ്പുള്ള സ്റ്റോപ്പ്), ബീച്ച്ക്ലിഫ് സ്കൂൾ എന്നീ സ്റ്റോപ്പുകളിൽ നിർത്തും. നോർത്ത് സ്ട്രീറ്റ് N2, ഈസ്റ്റ് അവന്യൂ (ഇൽക്‌ലി, സ്‌കിപ്റ്റൺ എന്നിവിടങ്ങളിൽ), ഈസ്റ്റ് അവന്യൂ, സ്ട്രോബെറി സ്ട്രീറ്റ്, ആൽബർട്ട് സ്ട്രീറ്റ് (കീഗ്‌ലിയിലേക്ക്) എന്നീ സ്റ്റോപ്പുകളിൽ 62, ഡെയ്ൽസ്‌വേ 66 ബസുകളുടെ സർവീസുകൾ ഉണ്ടാവില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉപഭോക്താക്കളുടെ ഏറ്റവും സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത ഡേറ്റ ആക്‌സസ് ചെയ്യാനുള്ള യുകെ സർക്കാരിൻ്റെ ആവശ്യത്തിന് പിന്നാലെ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഒരു രഹസ്യ വിചാരണ നേരിടാൻ ഒരുങ്ങി ആപ്പിൾ. യുകെയുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കെതിരായ ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന ഒരു സ്വതന്ത്ര കോടതിയായ ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ട്രൈബ്യൂണലാണ് കേസ് പുനഃപരിശോധിക്കുക. ആപ്പിളിൻ്റെ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) പ്രോഗ്രാമിനെ ചുറ്റിപ്പറ്റിയാണ് കമ്പനിയും യുകെ സർക്കാരുമായി തർക്കം ഉണ്ടായിരിക്കുന്നത്.

അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെൻ്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളു. കമ്പനിക്ക് പോലും ഈ ഡേറ്റ ആക്‌സസ് ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ വാറണ്ട് ഹാജരാക്കിയാലും അത്തരം ഡേറ്റ സർക്കാരിന് നല്കാൻ സാധിക്കില്ല. എന്നാൽ ദേശീയ സുരക്ഷാ അപകടങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ഈ എൻക്രിപ്റ്റഡ് ഡേറ്റയുടെ ആവശ്യം ഉണ്ടെന്ന് യുകെ ഹോം ഓഫീസ് പറയുന്നു. ഇതിന് മറുപടിയായാണ് ഉപയോക്തൃ സ്വകാര്യതയ്ക്കും ഡേറ്റ സുരക്ഷയ്ക്കും ഉള്ള പ്രതിബദ്ധതയെ ന്യായീകരിച്ച് ആപ്പിൾ ഈ മാസം ആദ്യം നിയമനടപടിക്കായി കേസ് ഫയൽ ചെയ്‌തത്. സംഭവത്തിൽ ഇതുവരെ ആപ്പിൾ പ്രതികരിച്ചിട്ടില്ല.

ദേശീയ സുരക്ഷാ സേവനങ്ങളുമായുള്ള ബന്ധം ഉള്ളത് കാരണം വിചാരണ സ്വകാര്യമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു സേവനത്തിൻ്റെ സുരക്ഷ ദുർബലപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് പ്രതികരിച്ചുകൊണ്ട് പ്രൈവസി ഇൻ്റർനാഷണലിലെ നിയമ ഡയറക്ടർ കരോലിൻ വിൽസൺ പാലോ രംഗത്ത് വന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെയർ മേഖലയിൽ പുതിയതായി രാജ്യത്തിന് പുറത്തുനിന്നും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടി സർക്കാർ സ്വീകരിച്ചു. ഇതിൻറെ ഭാഗമായി വിദേശത്തു നിന്നുള്ള കെയർ വർക്കർമാർക്ക് നിയമനം നൽകുന്നതിന് മുൻപ് നിലവിൽ യുകെയിൽ ഉള്ളവരെ പരിഗണിച്ചു എന്നതിന് മതിയായ തെളിവ് തൊഴിൽ ഉടമകൾ നൽകേണ്ടിവരും. നിയമപരമായ മാർഗങ്ങളിലൂടെ യുകെയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ഈ നടപടി കെയർ വിസയിൽ യുകെയിലെത്താൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികൾക്ക് തിരിച്ചടിയാണ്.
കോവിഡ് മഹാമാരിയും ബ്രെക്സിറ്റ് കാരണവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി കെയർ വർക്കർമാർ രാജ്യം വിട്ടിരുന്നു. ഈ കാരണങ്ങൾ കൊണ്ട് കെയർ മേഖലയിൽ വർദ്ധിച്ചു വന്ന തൊഴിൽ ക്ഷാമം ലഘൂകരിക്കുന്നതിനായാണ് 2020 – ൽ ഹെൽത്ത് ആൻഡ് കെയർ വിസ അവതരിപ്പിച്ചത്. എന്നാൽ ഹെൽത്ത് ആൻഡ് കെയർ വിസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഹെൽത്ത് ആൻഡ് കെയർ വിസ ഉപയോഗിച്ച് വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ ഉണ്ടായിരുന്നു. 2024 അവസാനം വരെ 3 ലക്ഷം പേരാണ് കെയർ വിസയിൽ യുകെയിൽ എത്തിയത്. കെയർ ജീവനക്കാരുടെ ആശ്രിതർ ഉൾപ്പെടെ മൊത്തം 745,000 പേർ ഈ സംവിധാനത്തിൻ്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഹെൽത്ത് ആൻഡ് കെയർ വിസയെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നു വന്നിരുന്നു . കെയർ വിസയിൽ വന്ന പലരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കായി ലക്ഷങ്ങൾ ആണ് നൽകിയത് . ഇത്തരം വിസയിൽ യുകെയിൽ എത്തിയ പലരും കടുത്ത ചൂഷണത്തിനാണ് വിധേയരായത്. 2021 ജൂലൈ മുതൽ 2024 ഡിസംബർ വരെ ദുരുപയോഗവും ചൂഷണവും കണ്ടെത്തിയതിനെ തുടർന്ന് ഈ മേഖലയിലെ 470 ലധികം സ്പോൺസർ ലൈസൻസുകൾ ആണ് ഹോം ഓഫീസ് റദ്ദാക്കിയത്.
കെയർ ഹോം ഉടമകൾ ആഭ്യന്തര റിക്രൂട്ട്മെൻ്റുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അന്വേഷിക്കുമെന്ന കാര്യത്തിൽ ഹോം ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല. ഉടൻ പുറത്തിറങ്ങുന്ന ഇമിഗ്രേഷൻ ധവള പത്രത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിക്കപ്പെടും എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും കുറഞ്ഞത് മണിക്കൂറിൽ 12.82 പൗണ്ട് ലഭിക്കുമെന്ന് ഉറപ്പാക്കും.
മറ്റൊരു നടപടിയിലൂടെ 6 മുതൽ 11 മാസം വരെ യുകെയിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിനായുള്ള ഷോർട്ട്-ടേം സ്റ്റുഡന്റ് റൂട്ടിലും ഹോം ഓഫീസ് മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസ കാലഹരണപ്പെടുന്ന ഒട്ടനവധി ആൾക്കാർ ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.