Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാലിഫോർണിയയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹാഡൻ പെന്തക്കോസ് എന്ന ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റ് അറ്റൻഡന്റിനെ ഓൺബോർഡ് ടോയ്‌ലറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച്‌ പൂർണ്ണ നഗ്നനായ നിലയിൽ കണ്ടെത്തി. വയറുവേദനയാണെന്നും വസ്ത്രം മാറണമെന്നും പറഞ്ഞാണ് ഇയാൾ ഫ്ലൈറ്റിലെ ടോയ്‌ലറ്റിൽ പോയത്. ഏറെ സമയത്തിന് ശേക്ഷം ഒരു സഹപ്രവർത്തകൻ ഇയാളെ വിവസ്ത്രനായി ടോയ്‌ലറ്റിൽ കണ്ടെത്തുകയായിരുന്നു.


അനാരോഗ്യകരമായ അവസ്ഥയിൽ കണ്ടെത്തിയ ഇയാളെ തുടർ പരിശോധനകൾ നടത്തിയപ്പോഴാണ് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത് . ബ്രിട്ടീഷ് എയർവേയ്‌സ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച പെന്തക്കോസ്റ്റ് ഉക്‌സ്‌ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ജോലിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതായി ഇയാൾ കുറ്റസമ്മതം നടത്തി. ബേസിംഗ്‌സ്റ്റോക്കിൽ നിന്നുള്ള 41 കാരനായ ഇയാളെ പിന്നീട് ശിക്ഷ വിധിക്കുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാർത്ഥികൾ കൈയക്ഷരത്തിന് പകരം കീബോർഡുകൾ ഉപയോഗിക്കുമ്പോൾ പരീക്ഷകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതായി കണ്ടെത്തി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്. മോക്ക് പരീക്ഷയിൽ കൈകൊണ്ടും വേഡ് പ്രോസസ്സറുകളിലുമായി എഴുതിയ ഉപന്യാസങ്ങളെ താരതമ്യം ചെയ്തതിന് പിന്നാലെയാണ് ഗവേഷകർ ഈ അഭിപ്രായത്തിൽ എത്തിയത്. പഠന ബുദ്ധിമുട്ടുകൾ ഉള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളും ടൈപ്പ് ചെയ്യുമ്പോൾ ഉയർന്ന സ്കോർ നേടിയതായി ഗവേഷകർ കണ്ടെത്തി.

ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ സൈക്കോളജി ആൻഡ് എഡ്യൂക്കേഷൻ വിഭാഗം സീനിയർ ലക്ചറർ എമ്മ സമ്മർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. പഠന റിപ്പോർട്ടിന് പിന്നാലെ സ്കൂളുകൾ ലാപ്ടോപ്പുകൾ നൽകുകയും ടച്ച്-ടൈപ്പിംഗ് പഠിപ്പിക്കുകയും ചെയ്യണമെന്ന നിർദ്ദേശവും എമ്മ സമ്മർ മുന്നോട്ട് വച്ചു. ഇതിനോടകം തന്നെ, പരീക്ഷാ ബോർഡുകൾ ഡിജിറ്റൽ പരീക്ഷകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. 2027 മുതൽ ചില വിഷയങ്ങളിലെ പരീക്ഷകൾ ഓൺലൈൻ വൈദഗ്ധ്യംആക്കാനുള്ള തയ്യാറെടുപ്പിലാണ് ജിസിഎസ്‌ഇ ഇപ്പോൾ. 2030 ഓടെ എല്ലാ ജിസിഎസ്ഇ കളും ഓൺലൈൻ ആക്കാനുള്ള പരിശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ഭാഷയിൽ വൈദഗ്ധ്യം ഉള്ള കുട്ടികൾ കീ ബോർഡുകൾ ഉപയോഗിച്ചപ്പോൾ കൂടുതൽ വാക്കുകൾ എഴുതിയതായും ഇത്തരത്തിലുള്ള വിദ്യാർഥികളുടെ പരീക്ഷാ സ്കോറുകൾ ശരാശരി 17% വർദ്ധിച്ചതായും കണ്ടെത്തലുകൾ കാണിക്കുന്നു. പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളുടെ സ്കോറുകൾ 14% വർദ്ധിച്ചു. കൈ ഉപയോഗിച്ച് എഴുതുന്നതിനേക്കാൾ വേഗത്തിൽ എഴുതാനും എഡിറ്റ് ചെയ്യാനും ടൈപ്പിംഗ് സഹായിക്കുമെന്ന് എമ്മ സമ്മർ പറയുന്നു. അതേസമയം കൈ കൊണ്ട് എഴുതുന്നത് പൂർണമായി മാറ്റി വക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം കൈപ്പടയിൽ എഴുതുന്നത് വിവരങ്ങൾ ഓർമ്മിക്കുന്നതിന് സഹായകരമാണെന്ന് ഗവേഷണങ്ങൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ വരെയുള്ള കാലയളവിൽ ഈ വർഷം ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തെ അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ശതമാനം ആണ് വർദ്ധനവ്. 2002 ലെ ഏറ്റവും ഉയർന്ന നിരക്കായ 103,000 – നേക്കാൾ നിലവിലെ അപേക്ഷകരുടെ എണ്ണം കൂടുതലാണെന്ന പ്രത്യേകതകയുമുണ്ട്.

ഈ വർഷം ജൂൺ വരെയുള്ള വർഷം ലഭിച്ച അപേക്ഷകരുടെ എണ്ണം കൂടുതലാണെന്നും സർക്കാർ വേഗത്തിൽ നടപടികൾ സ്വീകരിക്കുകയാണെന്നും ഹോം ഓഫീസ് അറിയിച്ചു. എന്നാൽ അനധികൃത കുടിയേറ്റം കൂടുന്നതിനെ കുറിച്ച് കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ പുറത്തുവരുന്ന വിവരങ്ങളുടെ പേരിൽ സർക്കാർ കടുത്ത വിമർശനങ്ങൾ നേരിടുമെന്നാണ് വിലയിരുത്തുന്നത്. ഹോട്ടലുകളിലെ അഭയാർത്ഥികളുടെ എണ്ണം നേരിയ തോതിൽ ഉയർന്ന് 32,059 ആയി – ലേബർ പാർട്ടി അധികാരത്തിൽ വന്ന സമയത്തേക്കാൾ ഇത് കൂടുതലാണ്, എന്നാൽ 2023 സെപ്റ്റംബറിൽ കൺസർവേറ്റീവുകൾക്ക് കീഴിൽ 56,000 എന്ന ഉയർന്ന നിരക്കിൽ നിന്ന് വളരെ താഴെയാണ് എന്നതാണ് ലേബർ പാർട്ടിക്ക് നൽകുന്ന ആശ്വാസം.

അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗൺസിൽ അധികാരികൾ. സമാനമായി യുകെയിലെങ്ങും ഇത്തരം ഹോട്ടലുകൾക്ക് എതിരെ വിധി സമ്പാദിക്കാനുള്ള നീക്കത്തിലാണ് കൺസർവേറ്റീവുകളും ലേബറുകളും ഭരിക്കുന്ന കൗൺസിലുകൾ. ഈ സാഹചര്യം ലേബർ പാർട്ടി ഭരിക്കുന്ന കൗൺസിലുകളെയും സർക്കാരിനെയും കൂടുതൽ സമ്മർദ്ധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ 600,000-ത്തിലധികം വിദ്യാർഥികളുടെയാണ് ജി സി എസ് ഇ , ലെവൽ 2 ഫലങ്ങൾ അറിഞ്ഞത്. ഇതിൽ മിക്കവരും സെക്കൻഡറി സ്കൂൾ പൂർത്തിയാക്കുന്ന 11-ാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജി സി എസ് ഇ വിജയശതമാനം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നിവിടങ്ങളിൽ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 67.6% ആയിരുന്നു. അതേസമയം വിജയശതമാനം ഏറ്റവും കുറഞ്ഞ രാജ്യം ഇംഗ്ലണ്ട് ആണ്.

വെയിൽസിൽ 62.2% ൽ നിന്ന് വിജയശതമാനം 62.5% ആയി ഉയർന്നിട്ടുണ്ട്. വടക്കൻ അയർലണ്ടിന്റെ നിരക്ക് 82.7% ൽ നിന്ന് 83.5% ആയി വർദ്ധിച്ചു. ഫലം പുറത്തു വന്നതിനു പിന്നാലെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പ്രതിസന്ധിയിലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പതിവു പോലെ തന്നെ പെണ്‍കുട്ടികള്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പരീക്ഷയിൽ ജയിക്കാതെ വീണ്ടും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ വിജയ ശതമാന നിരക്ക് കുറവാണ്.

ലണ്ടൻ ഏറ്റവും ഉയർന്ന വിജയശതമാനമായ 71.6% നേടിയപ്പോൾ, വെസ്റ്റ് മിഡ്‌ലാൻഡ്‌സാണ് ഏറ്റവും കുറവ്- 62.9% നേടിയത്. ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതുമായ പ്രദേശങ്ങൾ തമ്മിലുള്ള അന്തരം കഴിഞ്ഞ വർഷം 9.4 ആയിരുന്നെങ്കിൽ, ഇപ്പോഴത് 8.7 ശതമാനമായി കുറഞ്ഞു. ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇത് നിലവിലെ വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങളെ എടുത്തു കാണിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. അതേസമയം, തിളക്കമാര്‍ന്ന വിജയമാണ് മലയാളി കുട്ടികള്‍ നേടിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വിൽപന നടത്തുന്ന ശിശുക്കൾക്ക് ഉള്ള ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കർശനമായ നടപടികൾ സർക്കാർ ആരംഭിച്ചു. മുൻനിര ബ്രാൻഡുകൾ വിൽക്കുന്ന ബേബി ഫുഡുകൾ ഗുണനിലവാരമില്ലാത്തവയാണെന്ന പരാതി വ്യാപകമായി ഉയർന്നു വന്നിരുന്നു. ഇംഗ്ലണ്ടിലെ ബേബി ഫുഡ് നിർമ്മാതാക്കൾക്ക് അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് 18 മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. ശിശുക്കൾക്കായി മാർക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും പിന്നീട് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.


ശിശുക്കൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണത്തിലെ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കണമെന്ന് ആണ് സർക്കാരിന്റെ പുതിയ സ്വമേധയാ ഉള്ള മാർഗ്ഗനിർദ്ദേശത്തിൽ ആവശ്യപ്പെടുന്നത്. ബേബി ഫുഡുകൾ ആരോഗ്യകരമാണെന്ന് തോന്നിപ്പിക്കുന്ന പരസ്യങ്ങളും ലേബലുകളും ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകപ്പെട്ടിട്ടുണ്ട്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മാർക്കറ്റിൽ ഉള്ള ഭക്ഷണങ്ങൾ സർക്കാരിൻറെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണെന്ന അഭിപ്രായം ഔദ്യോഗിക തലത്തിലുണ്ട്. ആറ് മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം ആവശ്യമില്ല, പാൽ മാത്രമേ വേണ്ടൂ എന്ന സർക്കാർ ശുപാർശകൾക്ക് വിരുദ്ധമാണ് ഈ പരസ്യങ്ങൾ.


എല്ലാസ് കിച്ചൺ, ഹെയ്ൻസ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ പഞ്ചസാര കൂടുതലുള്ളതും പോഷകക്കുറവുള്ളതുമായ ബേബി ഫുഡ് നിർമ്മിക്കുന്നുണ്ടെന്നും അത് ശിശുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നും ഗവേഷകർ കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടിക്ക് സർക്കാർ നടപടി സ്വീകരിച്ചത്. ചോക്ലേറ്റ് ബാറുകളിലും ഐസ്‌ക്രീമിലും ഉപയോഗിക്കുന്നതുപോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗ് അവകാശവാദങ്ങൾ ചില ബ്രാൻഡുകൾ നടത്തുന്നുണ്ടന്ന് ലീഡ്‌സ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട് . കുട്ടികളുടെ ഭക്ഷണക്രമത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര, യുകെയിൽ കുട്ടിക്കാലത്തെ അമിതവണ്ണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് . ഇത് പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. പ്രൈമറി സ്കൂളിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ 22%-ത്തിലധികം കുട്ടികൾ പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആണെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ പറയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക് ഉടമയായ ബ്രിട്ടീഷ് വംശജയായ ഏത്തൻ കാറ്റർഹാമിന് 116 വയസ്സ് തികഞ്ഞു. കഴിഞ്ഞ വർഷം തന്റെ 115-ാം ജന്മദിനത്തിൽ ലോക മുതു മുത്തശ്ശിയെ രാജാവ് ആദരിച്ചിരുന്നു. 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാൻബാരോ ലൂക്കാസിന്റെ മരണത്തെ തുടർന്ന് ഏപ്രിലിൽ ആണ് അവർ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്.


1909 ഓഗസ്റ്റ് 21 ന് ജനിച്ച അവർ എഡ്വേർഡ് ഏഴാമന്റെ കാലത്ത് ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തിയാണ്. 2024-ൽ മിസിസ് കാറ്റർഹാമിന്റെ 115-ാം ജന്മദിനം ആഘോഷിക്കുന്നതിനായി അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ ചാൾസ് മൂന്നാമൻ ഒരു കാർഡ് അയച്ചത് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പുമാണ് കാറ്റർഹാം ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും അവർ കടന്നുപോയി. എട്ട് കുട്ടികളിൽ രണ്ടാമത്തെ ആളായി ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിൽ ജനിച്ച അവർ വിൽറ്റ്ഷെയറിലെ ടിഡ്‌വർത്തിലാണ് വളർന്നത്.


ലോകത്തിൻറെ മുതുമുത്തശ്ശിക്ക് ഒരു ഇന്ത്യൻ ബന്ധവും ഉണ്ട്. തൻറെ കൗമാര കാലത്ത് ബ്രിട്ടീഷ് കോളനിയായ ഇന്ത്യയിലും അവർ ജോലി ചെയ്തിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തിയായി അറിയപ്പെടുന്നത് ഫ്രഞ്ച് വനിത ജീൻ ലൂയിസ് കാൽമെന്റ് ആയിരുന്നു, 1997-ൽ 122 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോൾ ആണ് അവർ മരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തകർച്ചയിലായ ലിബർട്ടി സ്റ്റീലിനെ പുനർജീവിപ്പിക്കുന്നതിനും 1500 തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനുമായി കമ്പനി സർക്കാർ ഏറ്റെടുക്കുമെന്ന സൂചനകൾ പുറത്തുവന്നു. യുകെയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായ ലിബർട്ടി സ്റ്റീൽ ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ്.

സ്റ്റീൽ നിർമ്മിക്കാൻ സ്ക്രാപ്പ് മെറ്റൽ ഉപയോഗിക്കുന്ന കമ്പനിയുടെ ഭാവി കുറച്ചുകാലമായി അനിശ്ചിതത്വത്തിലായിരുന്നു. കടബാധ്യത പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചതാണ് കമ്പനിയുടെ തകർച്ചയുടെ പ്രധാന കാരണം. പ്രധാന വായ്പാ ദാതാവായ ഗ്രീൻസിൽ ക്യാപ്പിറ്റൽ തകർന്നതാണ് കമ്പനിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കടക്കാർ ആവശ്യപ്പെടുന്ന നിർബന്ധിത ലിക്വിഡേഷനുശേഷം കമ്പനിക്ക് എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായം നിയമവിദഗ്ധരുടെ ഇടയിൽ ശക്തമാണ്.

ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി സ്റ്റീലിനെതിരെ എച്ച്എംആർസി കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു . നികുതി അടവിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കമ്പനി നിയമനടപടികൾ നേരിടുന്നത് . ഏകദേശം 26.3 മില്യൺ ടാക്സ് കുടിശ്ശിക ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് സിംഗപ്പൂർ, റൊമാനിയ വഴി വടക്കൻ ഇംഗ്ലണ്ട് വരെ വ്യാപിച്ചുകിടക്കുന്ന ലോഹങ്ങളുടെയും ഊർജ്ജ കമ്പനികളുടെയും ഗ്രൂപ്പാണ് ലിബർട്ടി കമ്പനി. സഞ്ജീവ് ഗുപ്തയുടെ GFG അലയൻസിന്റെ പ്രധാന ഭാഗമാണ് ലിബർട്ടി സ്റ്റീൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ 1,000-ത്തിലധികം മൂത്രാശയ ക്യാൻസർ രോഗികൾക്ക് ഇനി അതിജീവന നിരക്ക് കൂട്ടുന്ന പുതിയ ചികിത്സ നൽകാൻ ഒരുങ്ങി എൻഎച്ച്എസ്. ബ്രിട്ടനിൽ ഓരോ വർഷവും ഏകദേശം 18,000 പേർക്ക് മൂത്രാശയ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ഇവരിൽ സ്റ്റേജ് 4 ക്യാൻസർ ബാധിച്ചവരിൽ ഏകദേശം 10% പേർ മാത്രമാണ് അഞ്ച് വർഷത്തിനപ്പുറം അതിജീവിക്കുന്നത്. എൻഫോർട്ടുമബ് വെഡോട്ടിൻ, പെംബ്രോലിസുമാബ് എന്നിവയുടെ സംയോജനമായ പുതിയ തെറാപ്പിയാണ് വ്യാഴാഴ്ച മുതൽ എൻഎച്ച്എസ് ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലുടനീളമുള്ള ഏകദേശം 1,250 രോഗികൾക്ക് പുതിയ ചികിത്സ ലഭിക്കും. ആരോഗ്യമേഖലയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന മുന്നേറ്റങ്ങളിലൊന്നായാണ് ഇതിനെ എൻ എച്ച് എസ് നേതാക്കൾ വിശേഷിപ്പിച്ചത്.

സ്റ്റാൻഡേർഡ് കീമോതെറാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ചികിത്സ വഴി അവസാന സ്റ്റേജ് ക്യാൻസർ ബാധിച്ച രോഗികളുടെ അതിജീവന സാധ്യത ഇരട്ടിയതായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞു. പഠനത്തിൽ, ചികിത്സയ്ക്ക് ശേഷം ഏകദേശം 30% രോഗികളിൽ ക്യാൻസറിന്റെ അംശം ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. കീമോതെറാപ്പി വഴി ചികിത്സ തേടിയവരിൽ വെറും 12.5% രോഗികളിൽ മാത്രമാണ് ഈ ഫലം കാണാൻ സാധിച്ചത്.

എൻഫോർട്ടുമബ്, വെഡോട്ടിൻ എന്നീ മരുന്നുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. മെറ്റാസ്റ്റാറ്റിക് ബ്ലാഡർ ക്യാൻസർ ബാധിച്ച രോഗികളുടെ ആയുസ്സ് ഒരു വർഷത്തിലധികം വർദ്ധിപ്പിക്കാൻ ഈ തെറാപ്പിക്ക് കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. മെഡിക്കൽ രംഗത്ത് പ്രതീക്ഷ നൽകുന്ന വലിയൊരു മുന്നേറ്റമാണ് ഈ കണ്ടുപിടിത്തമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസർ വിഭാഗത്തിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിലെ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. മിടുക്കരായ 9 വിദ്യാർത്ഥികൾക്കാണ് യുകെയിൽ പഠനസൗകര്യം ഒരുക്കുന്നത്. ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നതിന് ഇവർക്ക് സ്കോളർഷിപ്പ് സൗകര്യം ലഭിക്കും.

100-ലധികം എംപിമാർ, യൂണിവേഴ്സിറ്റി നേതാക്കൾ, മറ്റ് സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുടെ മാസങ്ങൾ നീണ്ട വാദത്തിനും പ്രചാരണത്തിനും ശേഷമാണ് ഈ പദ്ധതിക്ക് സർക്കാർ അഗീകാരം നൽകിയത് . മൊത്തം 80-ലധികം പാലസ്തീൻ വിദ്യാർത്ഥികൾക്ക് യുകെ സർവകലാശാലകളിൽ ഓഫറുകളുണ്ട്. അതിൽ 40 പേർ പൂർണ്ണ സ്കോളർഷിപ്പുകൾ നേടിയവരുമാണ് . അർഹരായ കൂടുതൽ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്നാണ് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. എന്നാൽ ഒൻപത് കുട്ടികൾക്ക് മാത്രമാണ് നിലവിൽ അനുവാദം നൽകിയിരിക്കുന്നത്. സർക്കാരിൻറെ പുതിയ പദ്ധതി സന്തോഷകരമാണെങ്കിലും അർഹതപ്പെട്ട നിരവധി പേർ ഇപ്പോഴും പഠന സൗകര്യത്തിനായി കാത്തിരിക്കുകയാണെന്നാണ് ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകയും വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോ. നോറ പാർ അഭിപ്രായപ്പെട്ടത്.

ഇറ്റലി, അയർലൻഡ്, ഫ്രാൻസ് എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾ ഇതിനകം വിദ്യാർത്ഥികളെ ആ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പഠനത്തിനായി യുകെ സർക്കാർ മുന്നോട്ട് വെച്ച നിബന്ധനകളിൽ പലർക്കും തിരിച്ചടിയായതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വിസ അപേക്ഷയ്ക്ക് ബയോമെട്രിക് ഡേറ്റ നൽകണമെന്ന ഹോം ഓഫീസ് നിബന്ധന കാരണം വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനും പഠനം ആരംഭിക്കാനും കഴിഞ്ഞിട്ടില്ല . ഗാസയിലെ യുകെ അംഗീകൃത ബയോമെട്രിക്സ് രജിസ്ട്രേഷൻ കേന്ദ്രം 2023 ഒക്ടോബറിൽ അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ അയൽ രാജ്യങ്ങളിലെ മറ്റ് കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതും അവർക്ക് അസാധ്യമായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പണപ്പെരുപ്പം വീണ്ടും കുതിച്ചുയർന്നു. നിലവിൽ 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് നിലവിൽ പണപ്പെരുപ്പം 3.8 ശതമാനമായാണ് ഉയർന്നത്. വിമാന നിരക്കുകളും ഭക്ഷണസാധനങ്ങളുടെ വിലയും ഉയർന്നതാണ് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായത് . സ്കൂളുകളിൽ വേനലവധിയുമായി ബന്ധപ്പെട്ട് കൂടുതൽ പേർ യാത്ര ചെയ്തതാണ് വിമാന നിരക്കുകൾ കുതിച്ചുയരാൻ കാരണമായത്. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .


2001 ൽ പ്രതിമാസ ഡാറ്റ ശേഖരണം ആരംഭിച്ചതിനുശേഷം ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വിമാന നിരക്കുകളിൽ 30.2% ത്തിന്റെ വർദ്ധനവ് ഉണ്ടായതായി ഒഎൻ‌എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. ഭക്ഷണത്തിന്റെയും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെയും വില ജൂലൈ വരെയുള്ള വർഷത്തിൽ 4.9% ആണ് വർദ്ധിച്ചത് . കാപ്പി, ഫ്രഷ് ഓറഞ്ച് ജ്യൂസ്, മാംസം, ചോക്ലേറ്റ് എന്നിവയുടെ വിലയിലും വലിയ വർധനവ് ഉണ്ടായി.


നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലും വളരെ കൂടുതലാണ്. നിലവിൽ 4 ശതമാനമാണ് ഇംഗ്ലണ്ടിലെ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗം സെപ്റ്റംബർ 18-ാം തീയതിയാണ്. സാധാരണഗതിയിൽ പണപ്പെരുപ്പം കുതിച്ചുയരുമ്പോൾ അതിനെ പിടിച്ചു നിർത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുന്നത്. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Copyright © . All rights reserved