Main News

മൂന്നില്‍ രണ്ട് എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സും നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതായി പഠനം. ജീവനക്കാരുടെ ദൗര്‍ലഭ്യത കാരണമാണ് ഇത്തരം ജോലികള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സിന് (എച്ചസിഎ) ചെയ്യേണ്ടി വരുന്നത്. സാധാരണയായി മുറിവ് കെട്ടുന്നും ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതുമെല്ലാം നഴ്‌സുമാരുടെ ജോലിയാണ് എന്നാല്‍ മിക്ക എന്‍എച്ച്എസ ട്രസ്റ്റുകളിലും ഇത്തരം ജോലികള്‍ ചെയ്യുന്നത് എച്ച്‌സിഎ ആണ്. നഴ്‌സുമാരുടെ ജോലികള്‍ എച്ച്‌സിഎ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതില്‍ എച്ച്‌സിഎകള്‍ വിജയിക്കണമെന്നില്ല. കാരണം അവര്‍ അത്തരം ജോലികളില്‍ പ്രാവീണ്യമില്ലാത്തവരാണ്.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ഏതാണ്ട് 376,000 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 74 ശതമാനത്തോളം പേര്‍ക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതായി യൂണിയന്‍ യൂണിസണ്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 2,000ത്തോളം എച്ച്‌സിഎമാരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. പരിഭ്രമത്തോടെയാണ് രോഗികള്‍ക്ക് പരിചരണം നല്‍കുതെന്ന് 63 ശതമാനം പേരും പ്രതികരിച്ചു. രോഗിയെ പരിചരിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും ചെറിയ സഹായങ്ങള്‍ ലഭിക്കാറുണ്ടെന്നും എച്ച്‌സിഎകള്‍ വ്യക്തമാക്കി. രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സയണോ നല്‍കുന്നതെന്ന കാര്യത്തില്‍ 39 ശതമാനം പേര്‍ക്കും ആത്മവിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വിന്ററില്‍ അധിക ജോലി ചെയ്യേണ്ടി വന്നതായി 57 ശതമാനം പേരും പറയുന്നു.

ഞാന്‍ ജോലി ആരംഭിച്ച ആദ്യ ദിവസം തന്നെ ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതിനും പള്‍സ് നോക്കുന്നതും സംബന്ധിച്ച നിര്‍ദേശങ്ങള്‍ മറ്റൊരു എച്ച്‌സിഎ നല്‍കിയതായി നിക്കോള്‍ പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ എച്ച്‌സിഎ ജോലി ചെയ്തു വരുന്ന നിക്കോള്‍ യൂണിസണ്‍ അംഗം കൂടിയാണ്. ജീവനക്കാരുടെ ദൗര്‍ലഭ്യത എന്‍എച്ച്എസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ രംഗത്തെ വിഗദ്ധര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതിനാവശ്യമായ പരിശീലനം തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഒരു എച്ച്‌സിഎ വ്യക്തമാക്കുന്നു. രക്തമെടുക്കുക, പള്‍സ് പരിശോധിക്കുക, ബ്ലഡ് പ്രഷര്‍ നോക്കുക തുടങ്ങിയവ ചെയ്യുന്നതിനാവശ്യമായിട്ടുള്ള പരിശീലനം ലഭിക്കാതെയാണ് ഞങ്ങള്‍ ഈ ജോലികള്‍ ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു എച്ച്‌സിഎ പ്രതികരിച്ചു. 51 ശതമാനം പേര്‍ക്കും കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് സര്‍വ്വേ പറയുന്നു.

ബ്രിട്ടനിലെ താപനില വര്‍ദ്ധിക്കുന്നു. ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതാണ്. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും ഉയര്‍ന്ന താപനിലയാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 23 ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിക്കുന്നതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയാമാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.വരുന്ന ആഴ്ച്ചയുടെ ആരംഭത്തില്‍ സൗത്ത്-ഈസ്റ്റ് ഭാഗങ്ങളില്‍ ചൂടുള്ള കാലവസ്ഥയായിരിക്കുമെങ്കിലും നോര്‍ത്ത്-വെസ്റ്റ് ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്ന് മെറ്റ് ഓഫീസ് മീറ്ററോളജിസ്റ്റ് മാര്‍ക്ക് വില്‍സണ്‍ അഭിപ്രായപ്പെട്ടു. വ്യാഴായ്ച്ച രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലെ താപനില 25 മുതല്‍ 27 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കും.

ശനിയാഴ്ച്ച പല സ്ഥങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ച്ചയോടെ പൂര്‍ണമായും ചൂടേറിയ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും മെറ്റ് ഓഫീസ് അറിയിപ്പില്‍ വ്യക്തമാക്കി. അന്തരീക്ഷ താപനിലയിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഈ മാസം മുഴുവന്‍ തുടരാനാണ് സാധ്യതയെന്ന് വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഥന്‍സിലെയും റോമിലെയും താപനിലയെക്കാളും ഉയര്‍ന്ന താപനിലയാണ് യുകെയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ ലഭ്യമാകുന്നത്.

സണ്‍ ക്രീമുകളുടെ വില്‍പ്പന 300 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരായ സാലിസ്‌ബെറി കണക്ക് കൂട്ടുന്നത്. കൂടാതെ ബിയറിന്റെ വില്‍പ്പനയിലും കാര്യമായ വര്‍ദ്ധനവുണ്ടായേക്കും. സമീപകാലത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ വരുന്നതോടെ ഐസ്‌ക്രീം മാര്‍ക്കറ്റുകളിലും മുന്നേറ്റമുണ്ടാകും. രാജ്യം മുഴുവന്‍ ചൂടുള്ള കാലാവസ്ഥയെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞുവെന്നും ഉപഭോക്താക്കള്‍ക്ക് ഈ സമയത്ത് പ്രിയങ്കരമാകുന്ന ഐസക്രീം ഉത്പ്പന്നങ്ങളും ഇതര ഭക്ഷണ പദാര്‍ത്ഥങ്ങളും ഒരുക്കുന്നതിന് ഞങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നും സാലിസ്‌ബെറിയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഭക്ഷണ ഇനങ്ങള്‍ക്ക് ഈ സമയത്ത് 130 ശതമാനത്തോളം വര്‍ദ്ധവുണ്ടാകുമെന്നാണ് കരുതുന്നത്.

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ദുരന്തമാണെന്ന് യാത്രക്കാരികളിലൊരാളായ പെഗ്ഗി ഫിലിപ്‌സ്. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയയില്‍ നിന്നും ടെക്സാസിലെ ഡല്ലാസിലേക്ക് 144 യാത്രക്കാരും 5 ക്രൂ അംഗങ്ങളുമായി പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന് സമീപത്തുണ്ടായിരുന്ന വിന്‍ഡോ തകര്‍ന്ന് ഭാഗികമായി പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ന്യൂ മെക്‌സിക്കന്‍ സ്വദേശിയായ ജെന്നിഫര്‍ റിയോഡനാണ് മരിച്ചത്. തകര്‍ന്ന വിന്റോയിലൂടെ പുറത്തേക്ക് ഭാഗികമായി തെറിച്ച് വീണ ജെന്നിഫറിനെ ഏതാണ്ട് 20 മിനിറ്റോളം നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് വിമാനത്തിനുള്ളിലേക്ക് തിരികെയെത്തിക്കാന്‍ കഴിഞ്ഞതെന്ന് സഹയാത്രികയായ പെഗ്ഗി ഫിലിപ്‌സ് പറയുന്നു.


നഴിസിംഗ് ജോലിയില്‍ നിന്ന് വിരമിച്ച പെഗ്ഗി ഫിലിപ്‌സ് തന്റെ ജീവിതത്തിലെ നിര്‍ണായക ദിനമായിട്ടാണ് ദുരന്തം നടന്ന ദിവസത്തെ കാണുന്നത്. മരണത്തെ മുന്നില്‍ കണ്ട സമയമായിരുന്നു. ജീവന്‍ തിരികെ നല്‍കിയതിന് പൈലറ്റിന് നന്ദി പറയുന്നതായി അവര്‍ പറഞ്ഞു. എല്ലാം പെട്ടന്നാണ് സംഭവിച്ച്ത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനുള്ള സമയം പോലും ലഭിച്ചില്ല. എമര്‍ജന്‍സി മാസ്‌ക് മുന്നിലെത്തിയപ്പോള്‍ എല്ലാം അവസാനിക്കുന്നത് പോലെ തോന്നിയതായും പെഗ്ഗി പറയുന്നു. വിന്‍ഡോയിലൂടെ തെറിച്ചു വീണ സ്ത്രീയെ അടുത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ ശ്രമഫലമായിട്ടാണ് തിരികെ ഉള്ളിലെത്തിക്കാന്‍ കഴിഞ്ഞത്. വിമാനം നിലത്തിറങ്ങുന്നത് വരെ പരിഭ്രാന്തിയിലായിരുന്നു. ഏതാണ്ട് 32,500 ഫീറ്റ് ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്. എഞ്ചിന്‍ തകരാറിലായ ഉടന്‍ വിമാനം അടുത്തുള്ള ഫിലാഡല്‍ഫിയ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് എയര്‍പോര്‍ട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിമാനത്തിന്റെ അകത്ത് രക്തം തളംകെട്ടി കിടന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. 150ലധികം യാത്രക്കാരെ വഹിക്കാന്‍ പ്രാപ്തിയുള്ള വിമാനമാണ് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737. എഞ്ചിന്‍ ചെക്ക് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച വിമാനത്തിന് തകരാറ് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ 200ലധികം വരുന്ന എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ സൈബര്‍ സുരക്ഷാ ടെസ്റ്റുകളില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യ ബ്രിട്ടനില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സുരക്ഷക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആവിഷ്‌കരിച്ചരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സൈബര്‍ ആക്രമണത്തിന്റെ (WannaCry attack) ശേഷം എന്‍എച്ച്എസ് സുരക്ഷ മെച്ചപ്പെടുത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സ് സ്‌റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. രാജ്യത്തെ സൈബര്‍ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും ഹാര്‍കോക്ക് പറഞ്ഞു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ശേഷം സുരക്ഷ ഭീഷണി വര്‍ദ്ധിച്ചതായി അധികൃതര്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ യുകെ ആലോചിക്കുന്നത്. ഇത്തരം കാര്യങ്ങളിലാണ് നാം എപ്പോഴും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഒരോ എന്‍എച്ച്എസ് ട്രസ്റ്റുകളും അവരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു. സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് സര്‍ക്കാര്‍ വൃത്തങ്ങളാണ്. തങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്ന് എന്‍എച്ച്എസ് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 5.5ബില്യണ്‍ പൗണ്ടിന്റെ പദ്ധതി 2020ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ബ്രിട്ടന്റെയും അമേരിക്കയുടെയും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറയന്‍ രാസായുധ കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് പിന്തുണയോടു കൂടി അമേരിക്ക ആക്രമിച്ചത് റഷ്യയെ കൂടുതല്‍ പ്രകോപിതരാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അസദ് അല്‍ ബഷര്‍ ഭരണകൂടം വിമതര്‍ക്കെതിരെ യുദ്ധം നടത്തുന്നത് റഷ്യന്‍ പിന്തുണയോടു കൂടിയാണ്. സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ആക്രമണങ്ങള്‍ തടയാനുമുള്ള മുന്‍കരുതല്‍ ബ്രിട്ടന്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച കരാറിന് ധാരണയായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോഡി പ്രതികരിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ട് കഴിഞ്ഞാലുടന്‍ ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര ബന്ധം സ്ഥാപിക്കുവാന്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകമാര്‍ക്കറ്റുകളെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ പങ്ക് വളരെ വലുതാണെന്ന് മോഡി പറഞ്ഞു.

ബ്രിട്ടീഷ് മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ഇന്ത്യന്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായ-സഹകരണങ്ങളും അവര്‍ പിന്തുടരേണ്ട പോളിസികളിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ 2020 വരെ തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പോസ്റ്റ് ബ്രക്‌സിറ്റ് കാലഘട്ടത്തിന് ശേഷവും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ അയവ് വരുത്തില്ലെന്ന് മോഡി വ്യക്തമാക്കി. ലോക മാര്‍ക്കറ്റുകളില്‍ ഇന്ത്യ വളരെയധികം പ്രാധ്യാന്യത്തോടെ കാണുന്ന മേഖലയാണ് ബ്രിട്ടന്റേത്, ആ നിലപാട് തുടരുമെന്നും മോഡി പറഞ്ഞു. ആഗോള വ്യാപാര മേഖലയോട് ബ്രിട്ടന് തുടര്‍ന്നുകൊണ്ടിരിക്കുന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് മേയ് വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് തലവന്‍മാരുമായി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച്ച ഇന്ന് ആരംഭിക്കും.

അതേസമയം കരീബിയന്‍ നാടുകളില്‍ നിന്ന് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് തെരേസ മേയ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിന്‍ഡ്രസ്റ്റ് രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ മോഡിയുമായുള്ള കൂടിക്കാഴ്ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. 50ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ കരീബിയന്‍ നാടുകളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടതോടെ ഒരു വിഭാഗം ആളുകള്‍ നാടുകടത്തല്‍ ഭീഷണിയിലാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു. റസിഡന്‍സി പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനാവശ്യമായി രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ ചരിത്ര രേഖകള്‍ ഇല്ലാതെ ഇവര്‍ക്ക് യുകെയില്‍ തുടരാന്‍ കഴിയില്ലെന്നും കോര്‍ബ് വ്യക്തമാക്കി. എന്നാല്‍ രേഖകള്‍ നശിപ്പിക്കപ്പെട്ട 2009ല്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഹോം സെക്രട്ടറിയെന്ന് മേയ് തിരിച്ചടിച്ചു.

വന്‍ ആയുധ ശേഖരവുമായി റഷ്യന്‍ യുദ്ധക്കപ്പല്‍ സിറിയന്‍ തീരത്തേക്ക്. നിരവധി മിലിട്ടറി വാഹനങ്ങളും ആയുധ ശേഖരവുമായി സിറിയയിലേക്ക് പുറപ്പെട്ട റഷ്യന്‍ യുദ്ധക്കപ്പല്‍ ഇംഗ്ലണ്ട് സമുദ്രാതിര്‍ത്തി പിന്നിട്ടു. ഇംഗ്ലണ്ട് സമുദ്രാതിര്‍ത്തിയിലൂടെയുള്ള യാത്ര ചെയ്ത റഷ്യന്‍ കപ്പലിനെ റോയല്‍ നേവിയുടെ നിരീക്ഷണ ഷിപ്പ് അനുഗമിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് സിറിയന്‍ രാസായുധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ബഷര്‍ അല്‍ അസദിന് കൂടുതല്‍ സഹായം ലഭ്യമാക്കുവാനുള്ള റഷ്യന്‍ തൂരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കം. നിലവില്‍ അസദ് ഭരണകൂടത്തിന് യുദ്ധ സാമഗ്രികള്‍ നല്‍കുന്നത് റഷ്യയും ഇറാനുമാണ്. സിറിയന്‍ തീരം ലക്ഷ്യമാക്കി ആയുധങ്ങളുമായി സഞ്ചരിക്കുന്ന റഷ്യന്‍ പടക്കപ്പല്‍ മിന്‍സ്‌ക് 127 ന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ബ്രിട്ടന്റെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ ശ്ക്തമായ പ്രതിരോധം തീര്‍ക്കാനും തിരിച്ചടിക്കാനും റോയല്‍ നേവി തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വേണ്ടി വന്നാല്‍ നാറ്റോ സൈന്യത്തെയും സഹായത്തിന് വിളിക്കുമെന്നും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇരു സൈനിക വിഭാഗങ്ങളും തയ്യാറാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എയര്‍ക്രാഫ്റ്റുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ പറ്റുന്ന വലിയ കപ്പലുകളുടെ ഗണത്തില്‍പ്പെടുന്നവയാണ് മിന്‍സ്‌ക് 127. ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധ സാമഗ്രികള്‍ കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രിട്ടന്‍ സമുദ്രാ അതിര്‍ത്തിയുടെ ഭാഗമായ ജിബ്രാള്‍ട്ടര്‍ വഴിയാണ് കപ്പല്‍ സഞ്ചരിച്ചത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഔദ്യോഗിക ഭരണകൂടത്തെ സഹായിക്കുന്നത് പുടിനാണ്. എന്നാല്‍ വിമതരെ ആക്രമിക്കാനെന്ന പേരില്‍ ജനങ്ങളുടെ മേല്‍ രാസായുധം പ്രയോഗിക്കുകയാണ് അസദ് ചെയ്യുന്നത്. ഇതിനെതിരെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ഉള്‍പ്പെടെയുള്ള നിരവധി ലോക രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എല്ലാ നിയന്ത്രണങ്ങളും മറികടന്ന അസദ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. വീണ്ടും പരിധി ലംഘിച്ചാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്.

കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ ലാന്‍ഡിംഗ് കാര്‍ഡ് സ്ലിപ്പുകള്‍ ഹോം ഓഫീസില്‍ നിന്നും നശിപ്പിക്കപ്പെട്ടുവെന്ന് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് കോളനിയായിരുന്ന കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ വിവരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.  റെസിഡന്‍സ് പെര്‍മിറ്റിനായ അപേക്ഷിക്കുന്ന സമയത്ത് സ്വന്തം രാജ്യത്ത് നിന്ന് യുകെയില്‍ എത്തിച്ചേര്‍ന്ന വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ റസിഡന്‍സ് പെര്‍മിറ്റുകളോ പൗരത്വമോ നല്‍കുകയുള്ളു. നിലവില്‍ ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന കരീബിയന്‍ കുടിയേറ്റക്കാര്‍ക്ക് രേഖകള്‍ നഷ്ടപ്പെട്ടത് പ്രതികൂലമായി ബാധിക്കും.

കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് 1948 കാലഘട്ടങ്ങളില്‍ കുടിയേറിയവരുടെ ഇമിഗ്രേഷന്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികളില്‍ ഇളവ് അനുവദിക്കുമെന്ന് ഹോം സെക്രട്ടറി ആംബര്‍ റുഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രേഖകളുടെ അപര്യാപ്തത പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ ആഴ്ച്ച പ്രഖ്യാപിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിന്റെ പിന്തുണയുണ്ടെങ്കില്‍ പോലും രേഖകളില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പൗരത്വത്തിനായി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്‍ യുകെയില്‍ എത്തിച്ചേര്‍ന്ന തിയതി പ്രധാനമാണ്. 1971ലെ ഇമിഗ്രേഷന്‍ ആക്ട് പ്രകാരം 1971 മുന്‍പ് യുകെയിലേക്ക് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുമെന്ന് അനുശാസിക്കുന്നുണ്ട്. 1971 ന് മുന്‍പ് യുകെയില്‍ എത്തിച്ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഏകെ രേഖയാണ് ലാന്‍ഡിംഗ് കാര്‍ഡ്.

2010ല്‍ ക്രോയ്‌ഡോണിലെ ഹോം ഓഫീസ് അടച്ചു പൂട്ടിയ സമയത്താണ് രേഖകള്‍ നശിപ്പിക്കപ്പെട്ടതെന്ന് മുന്‍ ജീവനക്കാരന്‍ പറയുന്നു. 1950നും 1960നും ഇടയിലുള്ള ലാന്‍ഡിംഗ് രേഖകളാണ് ഈ സമയത്ത് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡിപാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ രേഖകള്‍ നശിപ്പിക്കുന്നത് വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് മനേജര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഇയാള്‍ പറഞ്ഞു. 2010 ഒക്ടോബര്‍ അവസാനത്തോടെ രേഖകളെല്ലാം നശിപ്പിക്കപ്പെട്ടു. ഈ കാലഘട്ടങ്ങളില്‍ തെരേസ മെയ് ആയിരുന്നു ഹോം സെക്രട്ടറി. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന മുന്‍ ജീവനക്കാരന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

ലോകത്തിലെ ഏറ്റവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കെയിനും ഹെറോയിനും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഒന്നാം സ്ഥാനത്ത്. നിയമ വിധേയമായി നടത്തുന്ന കയറ്റുമതിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 2016 മാത്രം 57 കിലോഗ്രാം ലീഗല്‍ കോക്കെയിനാണ് യുകെ കയറ്റുമതി ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സ് ഇതേ വര്‍ഷം കയറ്റുമതി ചെയ്തിരിക്കുന്നത് 13.7 കിലോഗ്രാം മാത്രമാണ്. അതേസമയം 2016ല്‍ യുകെ 330 കിലോഗ്രാം കോക്കെയില്‍ ഇറക്കുമതി ചെയ്തിരുന്നു. ലോകത്തിലെ ആകെ കൊക്കെയിന്‍ ഉപയോഗത്തിന്റെ പകുതിയിലേറെയും മെഡിക്കല്‍ ആവശ്യത്തിനാണ് ചെലവഴിക്കുന്നത്.

ഒരു ടണിലധികം ഹെറോയിനാണ് ലോകത്ത് ആകെ നിയമവിധേയമായി നിര്‍മ്മിക്കുന്നത്. ഇതിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നത് യുകെയിലാണ്. 535 കിലോഗ്രാമാണ് 2016ല്‍ ബ്രിട്ടന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. ക്യാന്‍സര്‍ രോഗവും മറ്റു രോഗങ്ങളാല്‍ വേദന തിന്ന് ജീവിക്കുന്ന മനുഷ്യര്‍ക്ക് ഏറെ സഹായകരമാണ് ഹെറോയിന്‍. പെയിന്‍ കില്ലറുകളായി ഇവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നു. ചെവി, മൂക്ക്, തൊണ്ട തുടങ്ങിയ അവയവങ്ങളില്‍ നടത്തുന്ന പ്രധാന ശസ്ത്രക്രിയ സമയങ്ങള്‍ അനസ്‌ത്യേഷയായും ഇവ ഉപയോഗിക്കും. അതേസമയം രാജ്യത്ത് നിയമം ലംഘിച്ച് നടത്തുന്ന കൊക്കെയിന്‍ ഹെറോയിന്‍ വ്യാപരവും വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്‍ര്‍നാഷണല്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം കോക്ക ലീഫുകള്‍ കയറ്റുമതി ചെയ്യുന്ന ഏകരാജ്യം പെറുവാണ്. കോക്ക ലീഫുകളിലാണ് കൊക്കെയിന്‍ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നത്. പെറുവില്‍ നിന്നുള്ള കോക്ക ലീഫുകള്‍ ഇറക്കുമതി ചെയ്യുന്ന ഏക രാജ്യം അമേരിക്കയാണ്. 2016ല്‍ ഏതാണ്ട് 133 ടണ്‍ കോക്ക ലീഫുകളാണ് അമേരിക്ക ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ലോകത്തെമ്പാടും നിയമലംഘനം നടത്തിയ കോക്കെയിന്‍ ഹെറോയിന്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും നടക്കുന്നുണ്ട്. കൊളംമ്പിയ പോലുള്ള സ്ഥലങ്ങളില്‍ ഇത് വ്യാപകമാണ്. മെഡിക്കല്‍ ഉപയോഗത്തിനപ്പുറം ഇത്തരം ഡ്രഗ്‌സ് ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സി എന്നിവയുടെ ക്രയവിക്രയങ്ങളില്‍ ചട്ടങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ്. ഡിജിറ്റല്‍ ടോക്കണുകളുടെ കാര്യത്തില്‍ നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് ലോക രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും ലഗാര്‍ഡ് പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ചട്ടങ്ങള്‍ കൊണ്ടുവരുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നേരത്തെ ഡിജിറ്റല്‍ കറന്‍സി മേഖലയില്‍ നിയന്ത്രണങ്ങള്‍ അത്യന്താപേക്ഷികമാണെന്ന് ലഗാര്‍ഡ് പറഞ്ഞിരുന്നു.

കമ്പ്യൂട്ടര്‍ യുഗത്തില്‍ കണ്ടെത്തിയിരിക്കുന്ന ചില ടെക്‌നോളജികള്‍ നമ്മുടെ ജീവിതത്തെ തന്നെ തിരുത്തി എഴുതിയിട്ടുള്ളവയാണ്. നമ്മുടെ നിക്ഷേപങ്ങളിലും സൂക്ഷിപ്പുകളിലും ഇതര പണമിടപാടുകളിലും ക്രിപ്‌റ്റോ അസറ്റുകള്‍ക്ക് കാര്യമായ സ്വാധീനമുണെന്നും ലഗാര്‍ഡ് പറയുന്നു. ക്രിപ്‌റ്റോ അസറ്റുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി വിനിയോഗിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് അവ ഉപഭോക്താക്കളുടെയും അതോറിറ്റികളുടെയും വിശ്വാസ്യതയും പിന്തുണയും നേടിയെടുക്കണം. ക്രിപ്‌റ്റോ ഇടപാടുകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ കൊണ്ടു വരുന്നതിനായി ഗ്ലോബല്‍ റെഗുലേറ്ററി സംവിധാനം ആവശ്യമാണ്. ഡിജിറ്റല്‍ കറന്‍സികള്‍ക്ക് അതിര്‍ത്തികള്‍ ബാധകമല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം അത്യാവശ്യമാണെന്നും ലഗാര്‍ഡ് പറയുന്നു.

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം സംവിധാനം കൊണ്ടുവരുന്നതിനായി ലോകബാങ്കിന് സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് തടയിടാനായി ചട്ടങ്ങള്‍ സഹായകമാവുമെന്നും ലഗാര്‍ഡ് വ്യക്തമാക്കുന്നു. നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആവശ്യമായ ചര്‍ച്ചകളും രൂപപ്പെടുത്തിയെടുക്കുന്നതിന് മുന്‍കൈയെടുക്കാന്‍ ലോകബാങ്കിന് കഴിയുമെന്ന് ലഗാര്‍ഡ് വ്യക്തമാക്കി. ഡിജിറ്റൽ കറൻസി രംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങൾ ശുഭസൂചകമാണെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.

പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള പ്രോട്ടീനുകളെ വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. പുതിയ പ്രോട്ടീനുകളെ കണ്ടെത്തിയതോടെ റിസൈക്കിളിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ലോക രാജ്യങ്ങള്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജനം. സമുദ്രനിരപ്പിലും വേസ്റ്റ് പ്ലാന്റുകളിലുമായി കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കെട്ടികിടക്കുന്നത്. ഇവ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ സംസ്‌ക്കരിക്കാനുള്ള യാതൊരു മാര്‍ഗവും എവിടെയും കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന എന്‍സൈമുകള്‍ പ്ലാസ്റ്റിക്കിനെ തുരത്തുന്നതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. ബ്രിട്ടീഷ് ലബോറട്ടറിയില്‍ നടന്ന പരീക്ഷണത്തിലാണ് ഇത്തരം എന്‍സൈമുകളെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഒരു ജപ്പാനീസ് റീസൈക്കിളിംഗ് സെന്ററില്‍ കണ്ടെത്തിയ ബാക്ടീരിയയില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള പ്രോട്ടീനുകളെ കണ്ടെത്തിയിരിക്കുന്നത്. എക്‌സ്-റെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന് ഒടുവില്‍ പരിണാമം വരുത്തിയ എന്‍സൈമുകളുടെ ശക്തി വര്‍ദ്ധിച്ചു. ലബോറട്ടറിയില്‍ നടന്ന കൂടുതല്‍ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ എന്‍സൈമുകള്‍ക്ക് പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകളെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് മനസ്സിലായി. സാധാരണയായി മാര്‍ക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്ലാസ്റ്റിക് രൂപമാണ് പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന 70 ശതമാനം സോഫ്റ്റ് ഡ്രിങ്കുകള്‍, മിനറല്‍ വാട്ടര്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവയുടെ ബോട്ടിലുകള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്.

പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ നശിക്കാതെ കിടക്കുന്നവയാണ്. ഈ ഗണത്തില്‍പ്പെട്ടവയെ നിശ്പ്രയാസം നശിപ്പിക്കാന്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രോട്ടീനുകള്‍ക്ക് കഴിയും. ജപ്പാനീസ് റീസൈക്കിളിംഗ് സെന്ററില്‍ ഉണ്ടായിരുന്ന ഒരുതരം ബാക്ടീരിയകളില്‍ ടെസ്റ്റുകള്‍ നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക്കിനെ തുരത്താന്‍ കഴിവുള്ള പ്രോട്ടീന്‍ കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ഭക്ഷണമാക്കാനുള്ള കഴിവുണ്ടായിരുന്ന ഈ ബാക്ടീരിയകള്‍ക്ക് പക്ഷേ പിഇടിയെ ഫലപ്രദമായി നേരിടാനുള്ള കഴിവുണ്ടായിരുന്നില്ല. ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്ലൊരു ശതമാനവും സംസ്‌ക്കരിക്കാന്‍ എന്‍സൈമുകള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളും ടെസ്റ്റുകളും നടത്തിയതിന് ശേഷമായിരിക്കും സംസ്‌ക്കരണം സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

RECENT POSTS
Copyright © . All rights reserved