Main News

ലണ്ടന്‍: എന്‍.എച്ച്.എസിന്റെ നേതൃത്വത്തില്‍ യുകെയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ക്ലിനിക്ക് സ്ഥാപിതമാകുന്നു. ലണ്ടന്‍ ആശുപത്രിയിലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക. സംരഭത്തിന്റെ മേല്‍നോട്ടവും ഫണ്ടിംഗും കൈകാര്യം ചെയ്യുക എന്‍.എച്ച്.എസായിരിക്കും. സമീപകാലത്ത് യുകെയിലെ കൗമാര പ്രായക്കാര്‍ക്കിടയില്‍ ഗെയിമിംഗ് ഡിസോഡറുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇത്തരം ഡിസോഡറുകളെ ഫലപ്രദമായി നേരിടാനും സൗജന്യ ചികിത്സാ ലഭ്യമാക്കുന്നതിനും പുതിയ പദ്ധതി ഗുണകരമാവും. ഗെയിമിംഗ് ഡിസോഡറുകള്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന അസുഖമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

ക്ലിനിക്കിന്റെ മേല്‍നോട്ടം സെന്‍ഡ്രല്‍ ആന്റ് നോര്‍ത്ത്‌വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഗെയിമിംഗ് ഡിസോഡറുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. എന്നാല്‍ പിന്നീട് ഇന്റര്‍നെറ്റ് സംബന്ധിയായ അഡിക്ഷനുകള്‍ക്കും ചികിത്സ ക്ലിനിക്കില്‍ ലഭ്യമാക്കുമെന്നാണ് വിവരം. നിലവില്‍ ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചില സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ ലഭ്യമാണ് എന്നാല്‍ ഇതിന് വലിയ തുക ചെലവഴിക്കേണ്ടി വരും. എന്‍എച്ച്എസ് സ്ഥാപനം നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പോണ്‍ വീഡിയോ അഡിക്ഷന്‍ പോലുള്ള രോഗങ്ങള്‍ക്കും ഭാവിയില്‍ ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ലഭ്യമാകും. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു എന്‍എച്ച്എസ് ക്ലിനിക്ക് യാഥാര്‍ത്ഥ്യമാകുന്നത്. ഈ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്നത് എന്‍എച്ച്എസിനെ സംബന്ധിച്ചടത്തോളം ധാര്‍മിക ഉത്തരവാദിത്വം ഉണ്ടായിരുന്നു. കൗമാരാക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ പുതിയ പദ്ധതി ഗുണകരമാവുമെന്നത് തീര്‍ച്ചയാണെന്നും സൈക്യാര്‍ട്ടിസ്റ്റായ ഹെന്റിറ്റ ബോവ്ഡന്‍-ജോണ്‍സ് വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷന്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും കൗമാര പ്രായക്കാരെയുമാണ്. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും വിഷയത്തിലുള്ള അറിവില്ലാഴ്മ മാതാപിതാക്കളെ ആശയകുഴപ്പത്തിലാക്കുന്നു. പുതിയ ക്ലിനിക്ക് വരുന്നതോടെ ഇത്തരം അഡിക്ഷനുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകുമെന്നാണ് എന്‍എച്ച്എസ് കരുതുന്നത്.

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ജൂണ്‍ 23-ാം തിയതി സൗത്ത്‌ലാന്‍ഡ് ഹൈസ്‌കൂളില്‍ (തകഴി ശിവശങ്കരപ്പിള്ള നഗര്‍) നടക്കുന്ന കുട്ടനാട് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഫാ.ഡോ.മാത്യു ചൂരപ്പൊയ്കയില്‍ സംഗമം ഉദ്ഘാടനം ചെയ്യും. അവയവദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്ന് മുഖ്യ പ്രഭാഷണം നടത്തും. കുട്ടനാട്ടില്‍ നിന്ന് വന്ന ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ഡോ.ജോസ് പയ്യനാട്ട് കുട്ടനാടിന്റെ സ്‌നേഹ സന്ദേശം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കുട്ടനാട് മുന്‍ എംഎല്‍എ ഡോ.കെ.സി.ജോസഫ് എന്നിവര്‍ തല്‍സമയം ആശംസകളുമായെത്തും, രജിസ്‌ട്രേഷന്‍ നടപടികള്‍ 9.30 ആരംഭിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം കുടുംബങ്ങള്‍ കുട്ടനാട് സംഗമം 2018ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലും സിന്നി കാനാച്ചേരിയും അറിയിച്ചു. ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാടന്‍ മക്കള്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് അവാര്‍ഡായ റോണി ജോണ്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

കുട്ടനാടിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന കലാരൂപങ്ങളായ ഞാറ്റ്പാട്ട്, കൊയ്ത്ത് പാട്ട്, തേക്കുപാട്ട്, കുട്ടനാടന്‍ നാടന്‍ പാട്ടുകള്‍ എന്നിവ സ്റ്റേജില്‍ പുനരവതരിപ്പിക്കപ്പെടും. വഞ്ചിപ്പാട്ട്, ഒരു കുട്ടനാടന്‍ കവിത, വള്ളംകളി കമന്‍ട്രി, ഒരു കുട്ടനാടന്‍ സെല്‍ഫി ഈ മനോഹര തീരം (മൊബൈല്‍ ഫോട്ടോഗ്രഫി), കുട്ടനാട് യംഗ് ടാലന്റ് അവാര്‍ഡ്, കുട്ടനാട് സംഗമത്തിനും വള്ളംകളിക്കും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള അനേകം കലാപരിപാടികളും ചരിത്രപ്രസിദ്ധമായ കുട്ടനാടന്‍ സദ്യയുമൊക്കെയായി കുട്ടനാട് സംഗമം വര്‍ണ്ണാഭവും ദൃശ്യമനോഹരവുമായിരിക്കുമെന്ന് പ്രോഗ്രാം റിസപ്ഷന്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ, സിനി, സിന്നി, പൂര്‍ണ്ണിമ ജയകൃഷ്ണന്‍, ഷൈനി ജോണ്‍സണ്‍, മെറ്റി സജി, ബിന്‍സി പ്രിന്‍സ് എന്നിവര്‍ അറിയിച്ചു. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാനുള്ള അവസരം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.

Venue

Southland High School
Clover Road
Chorley
PR7 2NJ

യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച് വിടവാങ്ങിയ അബ്രഹാം ജോര്‍ജ്ജിന് നാളെ യുകെ മലയാളി സമൂഹം യാത്രാമൊഴി ചൊല്ലും. നാളെ രാവിലെ ഒന്‍പതു മുതല്‍ 11.30 വരെ ഷെഫീല്‍ഡിലെ സെന്റ് പാട്രിക്സ് കാത്തോലിക് ചര്‍ച്ചിലാണ് പൊതു ദര്‍ശനം നടക്കുക. പൂക്കള്‍, പൂച്ചെണ്ട്, റീത്തുകള്‍ എന്നിവയ്ക്കു പകരം നിങ്ങളുടെ സംഭാവനകള്‍ ദേവാലയത്തില്‍ സ്ഥാപിക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ യുകെയുടെ ഡോണേഷന്‍ ബോക്സിലേക്ക് നിക്ഷേപിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.

യുകെ മലയാളികളുടെ മുഴുവന്‍ അപ്പിച്ചായനായിരുന്ന അബ്രഹാം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരണത്തിനു കീഴടങ്ങിയത്. രണ്ടാം കുടിയേറ്റ കാലത്ത് യുകെയിലെത്തി പിന്നീടെത്തിയ മലയാളികള്‍ക്ക് മുഴുവന്‍ വഴികാട്ടിയായ വ്യക്തിത്വമായിരുന്നു അബ്രഹാമിന്റേത്. മലയാളികളുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സജീവമായി ഒപ്പമുണ്ടായിരുന്ന ഈ മനുഷ്യ സ്നേഹിയുടെ വിടവാങ്ങല്‍ ഷെഫീല്‍ഡ് മലയാളി സമൂഹത്തിനും യുകെ മലയാളികള്‍ക്കും തീരാ നഷ്ടമാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അബ്രഹാമിനെ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ പിടികൂടിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സകളെല്ലാം നടന്നു വരികെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. 64 വയസായിരുന്നു പ്രായം. അസുഖം കണ്ടെത്തിയ ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ കാലാവധിയെയും രോഗത്തെയും തന്റെ മനോബലം കൊണ്ടു പുറകിലാക്കിയായിരുന്നു അപ്പിച്ചായന്റെ ജീവിതം. തന്റെ അസുഖത്തെ ഗൗനിക്കാതെ സാമൂഹിക സാംസ്‌കാരിക ആത്മീയ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു.

ഷെഫീല്‍ഡ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും യുക്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അബ്രഹാം ജോര്‍ജ്ജ്. 2005ല്‍ തുടങ്ങിയ ഷെഫീര്‍ഡ് അസോസിയേഷനില്‍ രണ്ടു പ്രാവശ്യം പ്രസിഡണ്ട് ആവുകയും അന്നുമുതല്‍ ഇന്നുവരെ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. യുക്മയുടെ ദേശീയ കമ്മറ്റിയില്‍ നാലുപ്രാവശ്യം അംഗമായിരുന്നു. അസുഖമായ കാലഘട്ടങ്ങളില്‍ പോലും അസോസിയേഷന്‍ പരിപാടികളില്‍ പങ്കെടുക്കാനും നേതൃസ്ഥാനങ്ങള്‍ വഹിക്കാനുമുള്ള ചങ്കൂറ്റം കാട്ടിയ ഉറച്ച മനസിന് ഉടമയായിരുന്നു അബ്രഹാം.

ഏതൊരു യോഗത്തിലും ഒരു കാരണവരുടെ സ്ഥാനമായിരുന്ന അപ്പിച്ചായന്‍ മറ്റുള്ളവര്‍ക്ക് നല്ലൊരു മാര്‍ഗ്ഗദര്‍ശിയും ഉപദേശകനും ആയിരുന്നു. കേരളത്തിലെ റോട്ടറി ക്ലബ്ബില്‍ തുടങ്ങിയ സംഘടനാ പാടവവും അസാമാന്യ പ്രഭാഷണ പാടവവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും സരസമായ സംഭാഷണങ്ങളും രാഷ്ട്രീയപരമായും സാഹിത്യപരമായും കലാപരമായുമുള്ള ആഴമായ അറിവും മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയിരുന്നു. യുകെയിലെ മാഞ്ചസ്റ്റര്‍ മാര്‍ത്തോമ്മാ സഭ ഇടവകയുടെ വൈസ് പ്രസിഡന്റും ആയിരുന്നു.

കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗമായ അപ്പിച്ചായന്‍ അവിടുത്തെ പ്രമുഖമായ തെക്കേമലയിലെ വരാമണ്ണില്‍ കുടുംബാംഗമാണ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ് തെക്കേമല പാലാംകുഴിയില്‍ കുടുംബാംഗമാണ്. ഡോ. സുജിത്ത് അബ്രഹാം (ജിപി), സിബിന്‍ എബ്രഹാം എന്നിവരാണ് മക്കള്‍. ഷെറിന്‍, അനു എന്നിവര്‍ മരുമക്കളാണ്.

ദേവാലയത്തിന്റെ വിലാസം
St. Patrick’s Catholic Church,
Sheffield Lane Top,
Barnsley Road, Sheffield S5 0QF

 

അപകടകരമായി വാഹനമോടിച്ച് യാത്രക്കാരിയായിരുന്ന റഷ്യന്‍ യുവതിക്ക് ശാരീരിക വൈകല്യമുണ്ടാക്കിയതിന് ശിക്ഷയ്ക്ക് വിധേയനായ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി. അച്ചടക്ക സമിതിയാണ് ഈ തീരുമാനം എടുത്തത്. എകറ്ററീന നൂസ് എന്ന 20കാരിയായ യുവതിക്ക് അപകടത്തില്‍ നട്ടെല്ലിനേറ്റ് ക്ഷതം മൂലം പക്ഷാഘാതമുണ്ടായിരുന്നു. എന്നാല്‍ തന്റെ ജീവിതം വീല്‍ചെയറിലാക്കിയ ഡോ. റവാഫിന് കൂടുതല്‍ ശിക്ഷ നല്‍കേണ്ടതില്ലെന്ന് എകറ്ററീന പറയുന്നു. അപകടത്തിനു ശേഷം ഇവരുടെ ചലനശേഷി തിരിക ലഭിക്കുന്നതിനായി എല്ലാ സഹായവുമായി ഡോക്ടര്‍ ഒപ്പം നില്‍ക്കുന്നതിനാലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതില്ലെന്ന് അച്ചടക്ക സമിതിയും തീരുമാനിച്ചത്.

ഒരു റെസ്‌റ്റോറന്റില്‍ ഡിന്നറിനു ശേഷം ഡോ.റവാഫ് എകറ്ററീനയെ വീട്ടിലേക്ക് തന്റെ കാറില്‍ കൊണ്ടുപോകുകയായിരുന്നു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ സൗത്ത് ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. 40 മൈലിനു മേല്‍ വേഗതയിലെത്തിയ കാര്‍ ഒരു റൗണ്ടെബൗട്ടില്‍ കരണം മറിയുകയും പോസ്റ്റുകളില്‍ ഇടിക്കുകയുമായിരുന്നു. റവാഫിന് കാര്യമായ പരിക്കുകള്‍ ഉണ്ടായില്ലെങ്കിലും എകറ്റെറീനയുടെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഇതു മൂലം അരയ്ക്ക് താഴേക്ക് ശരീരത്തിന് സ്വാധീനം നഷ്ടമായി. അപകടകരമായി വാഹനമോടിച്ച് സാരമായ പരിക്കുകള്‍ക്ക് കാരണമായതിന് കഴിഞ്ഞ ഒക്ടോബറില്‍ റവാഫിന് 16 മാസത്തെ ജയില്‍ശിക്ഷ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി വിധിച്ചു.

പിന്നീട് 80 മണിക്കൂര്‍ വേദനരഹിത ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ജയില്‍ ശിക്ഷ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മിക്ക ദിവസങ്ങളിലും റവാഫ് എകറ്ററീനയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ചികിത്സ നല്‍കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്തതായി പാനല്‍ വിലയിരുത്തി. ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ ട്രോമ ആന്‍ഡ് ഓര്‍ത്തോപീഡിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലിനിക്കല്‍ എജ്യുക്കേഷന്‍ ഫെല്ലോ ആയ റവാഫ് നട്ടെല്ലിലുണ്ടാകുന്ന ക്ഷതങ്ങള്‍ ചികിത്സിക്കുന്ന വിദഗ്ദ്ധരുമായി നിരന്തരം ബന്ധപ്പെടുകയും അമേരിക്കയില്‍ ലഭിച്ച ജോലി പോലും വേണ്ടെന്ന് വെച്ച് എകറ്ററീനയുടെ ചികിത്സക്കായി തുടരുകയും ചെയ്തതോടെയാണ് ഡോക്ടറായി തുടരാന്‍ പാനല്‍ ഇയാള്‍ക്ക് അനുമതി നല്‍കിയത്.

എന്‍എച്ച്എസ് ആശുപത്രികളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബെഡ് ക്ഷാമത്തിന്റെ രൂക്ഷമുഖം വെളിപ്പെടുത്തുകയാണ് എസെക്‌സിലെ ബാസില്‍ഡന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലുണ്ടായ സംഭവം. ഗുരുതരാവസ്ഥയില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ എത്തിച്ച സോഫി ബ്രൗണ്‍ എന്ന സ്ത്രീക്ക് നിലത്ത് കിടത്തിയാണ് ചികിത്സ നല്‍കിയത്. കടുത്ത വേദനയുമായി എത്തിയ ഇവര്‍ക്ക് ഒരു ബെഡ് ലഭിക്കുന്നതിനായി അഞ്ചര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഇവര്‍ ബോധരഹിതയായി വീഴുമെന്ന ഭീതിയില്‍ നിലത്ത് കിടക്കുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. സാധാരണ നിലയിലെത്താന്‍ അര മണിക്കൂറിനു മേല്‍ വേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അതിനു മേല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നാണ് കരുതിയതെന്ന് സോഫി പറയുന്നു. എക്‌സ് റേ എടുക്കുന്നതിനായി കൊണ്ടുപോയ തന്നോട് പിന്നീട് ക്ലിനിക്കല്‍ ഡിസിഷന്‍ യൂണിറ്റില്‍ ഇരിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ഒരു കസേരയില്‍ തനിക്ക് മണിക്കൂറുകളോളം ഇരിക്കേണ്ടതായി വന്നു. തല കറങ്ങുന്നതു പോലെ തനിക്ക് തോന്നി. ബാഗില്‍ നിന്ന് ഒരു ബ്ലാങ്കറ്റ് വലിച്ചെടുത്ത് താന്‍ അതുമായി തറയിലേക്ക് വീഴുകയായിരുന്നു.

ഇതോടെ ഓടിയെത്തിയ നഴ്‌സുമാര്‍ വെയിറ്റിംഗ് റൂമില്‍ത്തന്നെ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എത്തിക്കുകയും രക്തപരിശോധന നടത്തുകയും ചെയ്തു. നെഞ്ചു വേദനയും കാലുകളില്‍ നീര്‍വീക്കവുമായി ജിപിയെ കാണാനെത്തിയ ഇവരെ എ ആന്‍ഡ് ഇയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷം തുടരുന്നതിനും അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനുമായി യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും. ഇന്നലെ അവതരിപ്പിച്ച പദ്ധതിയനുസരിച്ചാണ് ഇത്. സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുന്നതിനായി 3.5 മില്യനോളം യൂറോപ്യന്‍ പൗരന്‍മാര്‍ ഇത്തരത്തില്‍ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കേണ്ടി വരും. എന്നാല്‍ നിരവധി പേര്‍ക്ക് ഡിജിറ്റലായി ചെയ്യുന്ന ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും വിലയിരുത്തലുണ്ട്. നടപടിക്രമങ്ങള്‍ക്കായി 65 പൗണ്ട് ഫീസും നല്‍കേണ്ടതായി വരും. കുട്ടികള്‍ക്ക് ഇത് 32 പൗണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മൂന്ന് തലങ്ങളിലായുള്ള പരിശോധനകളാണ് നടക്കുന്നത്. ആദ്യം ഐഡന്റിറ്റി പരിശോധന നടത്തും. രണ്ടാമതായി ഇവയോഗ്യതയാായിരിക്കും പരിശോധിക്കുക. മൂന്നാമതായി ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെയുള്ളവ പരിശോധിച്ച് രാജ്യത്ത് തുടരാന്‍ യോഗ്യരാണോ എന്ന കാര്യവും ഹോം ഓഫീസ് പരിശോധിക്കും. നിലവില്‍ എല്ലാ അവകാശങ്ങളോടെയും യുകെയില്‍ താമസിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ് പുനര്‍നിര്‍ണയിക്കുന്നതിനായി 300 മില്യന്‍ പൗണ്ടാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ തുക ആവശ്യമായി വന്നേക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റിനു ശേഷം യുകെയിലുള്ള യൂറോപ്യന്‍ പൗരന്‍മാരെ ഏതു വിധത്തിലായിരിക്കും പരിഗണിക്കുക എന്ന വിഷയത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം പറയവെ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് പദ്ധതികളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഏറെ സംവാദങ്ങള്‍ക്ക് ഇടനല്‍കുന്ന പ്രശ്‌നമാണ് യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ്. യുകെയില്‍ തുടരാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ കാര്യത്തില്‍ മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ വോട്ടവകാശം പോലും നല്‍കിയിരുന്നില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന കാര്യത്തിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.

മോസ്‌ക്കോ: കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങള്‍. ലയണല്‍ മെസ്സിയും ഡീഗോ മാറഡോണയും. നിസ്സഹായരായ ഈ രണ്ട് കാഴ്ചക്കാരെയും സാക്ഷികളാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു ദുരന്തമായി മാറി. ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം അടിയറവ് പറഞ്ഞത്. ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കി.

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. അതില്‍ താളം തെറ്റിയവരുടെ പോസ്റ്റിലേയ്ക്ക് പിന്നീട് സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റുകയും ചെയ്തു.

ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു  പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്.

അര്‍ജന്റജീന ഒരു ഗോളിന്റെ വക്കിലായിരുന്നു. അവിടെ നിന്നും മധ്യനിരയിലേയ്ക്ക് പന്ത് പറന്നുവരുമ്പോള്‍ രണ്ട് അര്‍ജന്റൈ്ന്‍ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്‍ഡര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല ഗോളി മെര്‍ക്കാഡോ കബല്ലാരോയ്ക്ക് പന്ത് തട്ടിക്കൊടുക്കുമ്പോള്‍. എന്നാല്‍, വീണ്ടും മെര്‍ക്കാഡോയ്ക്ക് തന്നെ കൊടുക്കാനുള്ള കബല്ലാരോയുടെ ശ്രമമാണ് ആത്മഹത്യാപരമായത്. കാലിലേയ്ക്ക് ഇട്ടുകൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് വലയിലെത്തിച്ചു. അര്‍ജന്റീന ഞെട്ടിയ നിമിഷം. 1-0.

രണ്ടാം ഗോള്‍ വന്നത് 80-ാം മിനിറ്റിലാണ്. ഓട്ടമന്‍ഡിയെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് വാര അകലെ നിന്ന് മോഡ്രിച്ച് ഒരു വെടിയുണ്ട പായിക്കുകയായിരുന്നു. വീണ്ടും ക്രൊയേഷ്യക്ക് ലീഡ് 2-0. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു മൂന്നാം ഗോള്‍. അവിടേയും ്അര്‍ജന്റീനയുടെ പ്രതിരോധത്തിന് പിഴച്ചു. റാക്കിറ്റിച്ചടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിന് അടുത്തെത്തി. കൊവാസിച്ച് അത് റാക്കിറ്റിച്ചിന് വീണ്ടും പാസ്സ് ചെയ്തു. പന്തിലൊന്ന് തൊട്ടു നിയന്ത്രിച്ച് വലയിലെത്തിക്കേണ്ട ജോലിയേ റാക്കിറ്റിച്ചിനുണ്ടായുള്ളു. അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങള്‍ ഓഫ്‌സൈഡിന് കൈയുയര്‍ത്തിപ്പോഴേക്കും ക്രൊയേഷ്യ മൂന്നു ഗോളിന്റെ ലീഡിലെത്തിയിരുന്നു. 3-0

456 രോഗികള്‍ മരിച്ചത് വേദനാ സംഹാരികള്‍ അനാവശ്യമായി നല്‍കിയതു കാരണമാണെന്ന് റിപ്പോര്‍ട്ട്. ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിക്കൂട്ടില്‍. വൈദ്യശാസ്ത്രപരമായി ഒരു ന്യായീകരണവുമില്ലാതെയാണ് ശക്തമായ ഓപ്പിയോയ്ഡുകള്‍ രോഗികള്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് അപകടകരമാണെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് മുന്‍ ലിവര്‍പൂള്‍ ബിഷപ്പ് ജെയിംസ് ജോണ്‍സിന്റെ നേതൃത്തിലുള്ള സ്വതന്ത്ര പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇങ്ങനെ വേദനാ സംഹാരികള്‍ നല്‍കുന്നത് ആശുപത്രി ശീലമാക്കിയിരിക്കുകയായിരുന്നുവെന്നും 200 പേര്‍ അങ്ങനെ മാത്രം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യജീവനെ ലാഘവത്തോടെ കാണുന്ന സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പോലീസ്, രാഷ്ട്രീയനേതൃത്വം, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്, ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ സര്‍വീസുകള്‍ ഇതിനെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഭാവി ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്നത് മാത്രമാണ് ഈ റിപ്പോര്‍ട്ട കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് ജോണ്‍സ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജോലി ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഹെല്‍ത്ത് സെക്രട്ടറി, ഹോം സെക്രട്ടറി, അറ്റോര്‍ണി ജനറല്, ഹാംപ്ഷയര്‍ ചീഫ് കോണ്‍സ്റ്റബിള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചേരുവ ദോഷകരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കുള്ള കഫ്‌സിറപ്പുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചു. ആസ്ഡ, സൂപ്പര്‍ഡ്രഗ്, ടെസ്‌കോ, മോറിസണ്‍സ്, വില്‍കോ, സെയിന്‍സ്ബറീസ് തുടങ്ങിയവയുടെ സ്വന്തം ബ്രാന്‍ഡ് സിറപ്പുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇവയിലെ ഒരു ചേരുവയില്‍ പൂപ്പലുകളുണ്ടാകാന്‍ സാധ്യതയുള്ളതാണെന്ന് വ്യക്തമായി. ഈ ബ്രാന്‍ഡുകളിലുള്ള സിറപ്പുകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ സ്‌റ്റോറുകളില്‍ത്തന്നെ തിരികെ ഏല്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. പൂപ്പല്‍ പലപ്പോഴും ദൃശ്യമാകണമെന്നില്ലെന്നും അതിനാല്‍ത്തന്നെ കുഴപ്പമില്ലെന്ന് തോന്നുന്ന സിറപ്പ് ബോട്ടിലുകള്‍ പോലും അപകടകാരികളാകാമെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പ് പറയുന്നു.

ഈ കഫ്‌സിറപ്പുകള്‍ കുട്ടികള്‍ കഴിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ജിപിയെയൊ ഫാര്‍മസിസ്റ്റിനെയോ ഉടന്‍തന്നെ സമീപിക്കണമെന്നും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. സിറപ്പിലെ പൂപ്പല്‍ കുട്ടികളില്‍ അസ്വസ്ഥതയും റിയാക്ഷനുമുണ്ടാക്കിയേക്കാമെന്നും എംഎച്ച്ആര്‍എ വ്യക്തമാക്കി. എട്ട് പ്രോഡക്ടുകളുടെ കുറച്ചു ബാച്ചുകള്‍ മാത്രമാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്. മറ്റു കഫ് സിറപ്പുകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

പട്ടികയിലുള്ള സിറപ്പുകള്‍ കൈവശമുണ്ടെങ്കില്‍ ഒരു കാരണവശാലും അത് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഈ ഉല്‍പ്പന്നങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പണം റീഫണ്ട് ചെയ്യുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

പിന്‍വലിച്ച മരുന്നുകള്‍ ഇവയാണ്

– Asda’s Children’s Dry Cough Syrup Glycerol Blackcurrant Flavour, batch numbers 274V1, 276V1, 278V1, 283W1, with the expiry dates 01/08/2020, 01/10/2020, 01/12/2020 and 01/02/2020.

– Bell’s Healthcare Children’s Dry Cough Glycerin 0.75g/5ml Syrup, batch number 280V3, with the expiry date 01/12/2020.

– Morrisons Children’s Dry Tickly Cough Glycerin 0.75g/5ml Oral Solution, batch number 282W1, with the expiry date 01/01/2021.

– Numark Children’s Dry Cough 0.75 g/5 ml Oral Solution, batch numbers 280V1, 288W1, with the expiry dates 01/12/2020 and 01/04/2021.

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ഹെഡ്ടീച്ചര്‍മാര്‍ തയ്യാറാകണമെന്ന് കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. കുട്ടികള്‍ക്ക് സ്‌കൂള്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നാല്‍ അവ പിടിച്ചെടുക്കാന്‍ ഹെഡ്ടീച്ചര്‍മാര്‍ തയ്യാറാകാണം. കുട്ടികളുടെ നേട്ടങ്ങളിലും പ്രകടനങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന മോശമായ സ്വാധീനം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ബുള്ളിയിംഗ് അടക്കമുള്ള കുഴപ്പങ്ങളിലേക്ക് കുട്ടികളെ സോഷ്യല്‍ മീഡിയ നയിക്കുമെന്നും ഹാന്‍കോക്ക് വ്യക്തമാക്കി.

ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ ലേഖനത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ ഹാന്‍കോക്ക് വെളിപ്പെടുത്തിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഫോണുകളുടെ ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ ഒട്ടനവധി സ്‌കൂളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കുന്നില്ല. കൊച്ചു കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യം തന്നെയില്ല. അവര്‍ കുട്ടികളാണ്. യഥാര്‍ത്ഥ ലോകത്ത് അവര്‍ സാമൂഹികമായ കഴിവുകള്‍ ആര്‍ജ്ജിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. പ്രവൃത്തിസമയങ്ങളില്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇങ്ങനെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഫലപ്രദമാണെന്നതിന് തെളിവുകളുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനേക്കാള്‍ സ്‌കൂളുകള്‍ സ്വയം നിരോധനമേര്‍പ്പെടുത്തുന്നതായിരിക്കും കൂടുതല്‍ ഫലപ്രദമാകുക. നിരവധി സ്‌കൂളുകള്‍ ഇപ്രകാരം നിരോധനം കൊണ്ടുവന്നിട്ടുണ്ട്. ആ സ്‌കൂളുകളെ താന്‍ അഭിനന്ദിക്കുന്നു. അതിനൊപ്പം മറ്റു സ്‌കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ഹാന്‍കോക്ക് ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved