Main News

22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ അവാസന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലൂസി ഡി ഒലിവേറയാണ് ആത്മഹത്യ ചെയ്തത്. ജോലി നേടുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ഒലിവേറയെന്ന് അമ്മ ലിസ് പറഞ്ഞു. നഴ്‌സിംഗ് ജോലിയില്‍ അതീവ താല്‍പ്പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിനി പഠനം പൂര്‍ത്തീകരിക്കുന്നതിനായി രണ്ട് ജോലികള്‍ ചെയ്തിരുന്നു. അമിതമായി പെയിന്‍ കില്ലറുകള്‍ കഴിച്ചാണ് ഒലിവേറ മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നഴ്‌സിംഗ് ട്രെയിനിംഗ് പൂര്‍ത്തീകരിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആത്മഹത്യ. എന്‍എച്ച്എസ് ജോലി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മകള്‍ക്ക് കടുത്ത് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ മകളെ പ്രേരിപ്പിച്ചതും അതായിരിക്കുമെന്ന് ലിസ് വ്യക്തമാക്കുന്നു.

പഠനച്ചെലവുകള്‍ കണ്ടെത്തുന്നതിനായി ഒലിവേറ രണ്ട് ജോലികള്‍ ചെയ്തിരുന്നു. ഇത് കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ആശുപത്രി സേവനവും അവള്‍ ചെയ്തിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് പ്രതിഫലമൊന്നും ലഭിക്കുകയില്ല. മകളെ നഷ്ടപ്പെട്ട ലിസും കുടുംബവും അതീവ ദുഖത്തിലാണ്. ഒലിവേറയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുള്ള കുടുംബത്തെ അനാഥമാക്കിയാണ് അവള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ബിരുദപഠനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ജോലി നേടുന്നതിനായി വലിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വളരെയധികം മത്സരം നടക്കുന്ന തൊഴില്‍ മേഖലയാണ് നഴ്‌സിംഗ് മേഖലയെന്നും മുന്‍ ബാരിസ്റ്റര്‍ കൂടിയായ ലിസ് പറയുന്നു. പ്ലേസ്‌മെന്റിന്റെ ഭാഗമായി ലഭിച്ചിട്ടുള്ള ജോലിയുടെ ഫുള്‍ടൈം ഷിഫ്റ്റുകളെടുത്തിരുന്ന അവള്‍ക്ക് മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാനുണ്ടായിരുന്നതായും ലിസ് പറയുന്നു.

പഠനം പൂര്‍ത്തികരിച്ച മേഖലയില്‍ ജോലി നേടിയെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഒരുപക്ഷേ അവള്‍ക്ക് തോന്നിക്കാണും. ജോലി ലഭിക്കില്ലെന്ന് ചിന്തകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതാകാം ഈ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചെതെന്നും ലിസ് പറയുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒലിവേറ യൂണിവേഴിസിറ്റിയില്‍ നിന്നും വീട്ടിലെത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുപോകണമെന്നും വീണ്ടുമൊരു ശ്രമം നടത്തി നോക്കട്ടെയെന്നും ലൂസി അമ്മയോട് പറഞ്ഞിരുന്നു. ഏതാണ്ട് ആറ് മാസം മുന്‍പ് തന്നെ ലൂസി തന്റെ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരുന്നു.

ഭരണത്തിലെത്തിയാല്‍ ബ്രിട്ടനിലെ 25 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ബസുകളില്‍ സൗജന്യയാത്ര നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍. പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പണം മിച്ചം പിടിക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും ഇത് യുവതലമുറയെ പ്രേരിപ്പിക്കുമെന്ന് കോര്‍ബിന്‍ പറഞ്ഞു. 13 മില്യന്‍ ആളുകള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. പ്രതിവര്‍ഷം ഓരോരുത്തര്‍ക്കും 1000 പൗണ്ട് വീതം ഇതിലൂടെ മിച്ചംപിടിക്കാന്‍ കഴിയുമെന്ന് ലേബര്‍ അവകാശപ്പെടുന്നു. വാഹന എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇതിനുള്ള ധനം കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.

ലണ്ടനിലെ മാതൃകയില്‍ പൊതു ഉടമസ്ഥതയിലുള്ള ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കൗണ്‍സിലുകള്‍ തയ്യാറായാല്‍ ആ സര്‍വീസുകളിലും സൗജന്യ യാത്രാ സൗകര്യം 25 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ലഭിക്കും. ഈ പദ്ധതി സ്വന്തമായി ബസ് കമ്പനികള്‍ ആരംഭിക്കാന്‍ കൗണ്‍സിലുകളെ പ്രേരിപ്പിക്കുമെന്നും ലേബര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് 276 മില്യന്‍ പൗണ്ട് പ്രതിവര്‍ഷം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. ഡെര്‍ബിയില്‍ വെച്ച് ഇതിന്റെ പ്രഖ്യാപനം കോര്‍ബിന്‍ നടത്തുമെന്നാണ് കരുതുന്നത്. എട്ട് വര്‍ഷമായി ടോറികള്‍ നടപ്പില്‍ വരുത്തിയിരിക്കുന്ന നടപടികള്‍ മൂലം യുവജനതയുടെ വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. വീടുകള്‍ വാങ്ങാനും കഴിയാത്ത അവസ്ഥയാണ്. ഇതില്‍ നിന്ന് ഒരു മാറ്റം ആവശ്യമാണെന്ന് കോര്‍ബിന്‍ പ്രഖ്യാപനത്തില്‍ പറയും.

ഈ വാഗ്ദാനം ട്രഷറിക്ക് പ്രതിവര്‍ഷം 1.4 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ലേബറിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ഇത് വര്‍ഷത്തില്‍ 13 ബില്യന്റെ ബാധ്യതയുണ്ടാക്കുമെന്ന് വ്യക്തമാണെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പ്രതികരിച്ചത്. വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിലൊന്ന് ഇതിനായി ചെലവഴിക്കേണ്ടി വരും. 2022ഓടെ ഈ റവന്യൂ 6.7 ബില്യനായി ഉയരുമെന്നാണ് കരുതുന്നത്. റോഡുകള്‍ നിര്‍മിക്കാനും മറ്റും വകയിരുത്തിയിരിക്കുന്ന ഈ ഫണ്ട് മറ്റു വിധത്തില്‍ ഉപയോഗിക്കുന്നത് ഗവണ്‍മെന്റിന്റെ കടം വര്‍ദ്ധിപ്പിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

നാല് വയസുകാരായ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് പുതിയ ബേസ്‌ലൈന്‍ മൂല്യനിര്‍ണയ പരിപാടി നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുട്ടികളുടെ ആശയവിനിമയം, ഗണിതശാസ്ത്രം, ഭാഷ, സാക്ഷരത തുടങ്ങിയവയിലുള്ള പരിജ്ഞാനം മനസിലാക്കുകയാണ് പുതിയ ടെസ്റ്റിന്റെ ലക്ഷ്യം. ഇരുപത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ടെസ്റ്റിന് തയ്യാറെടുപ്പുകള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ ആദ്യ ആഴ്ചയില്‍ത്തന്നെ ഇത് നടത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ മൂല്യനിര്‍ണയ രീതിക്കെതിരെ കടുത്ത എതിര്‍പ്പുകളുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ മൂല്യനിര്‍ണയ സംവിധാനമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സ്്കൂള്‍ വിദ്യഭ്യാസത്തിന്റെ ആരംഭം മുതല്‍ തന്നെ കുട്ടികളെ കഴിവില്ലാത്തവരെന്ന് മുദ്രകുത്താന്‍ ഒരുപക്ഷേ പുതിയ രീതി കാരണമായേക്കാം. പിന്നീടുള്ള കുട്ടിയുടെ പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് അധ്യാപകര്‍ പറയുന്നു.

നിരവധി അധ്യാപകര്‍ പുതിയ സര്‍ക്കാര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. പദ്ധതി കുട്ടികളുടെ സര്‍ഗാത്മകതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. അതേസമയം കുട്ടികള്‍ക്ക് നൈസര്‍ഗികമായി എത്രത്തോളം കഴിവുകളുണ്ടെന്ന് മനസ്സിലാക്കാന്‍ പുതിയ ടെസ്റ്റിന് കഴിയുമെന്ന് സര്‍ക്കാര്‍ പറയുന്നു. കുട്ടികളുടെ നിലവാരം മനസ്സിലാക്കുന്നത് വഴി സ്‌കൂളുകള്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നും മിനിസ്റ്റര്‍മാര്‍ പറയുന്നു. വേഗത്തിലും ലളിതവുമായ പുതിയ മൂല്യനിര്‍ണയ രീതി പ്രൈമറി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുണ്ടായ കുട്ടികളുടെ വളര്‍ച്ചയെ മനസിലാക്കാന്‍ സഹായിക്കുമെന്നും സ്‌കൂളിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉപകരിക്കുമെന്നും സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ് പറഞ്ഞു. നാല് വയസ് മാത്രം പ്രായമുള്ളവരുടെ കഴിവിനെ ടെസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ഗവേഷണങ്ങളും ഇതുവരെ നടന്നിട്ടെല്ലന്ന് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.

നാഷണല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ (എന്‍ഇയു) ടെസ്റ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാനസിക ബുദ്ധിമുട്ടുകളോ അല്ലെങ്കില്‍ ഭിന്നശേഷിക്കാരോ ആയിട്ടുള്ള കുട്ടികളെയും ചെറിയ കുട്ടികളെയും ടെസ്റ്റ് പ്രതികൂലമായി ബാധിക്കും. ഇത്തരം കുട്ടികളെ കഴിവില്ലാത്തവരെന്ന് മുദ്രകുത്താന്‍ ടെസ്റ്റ് വഴിയൊരുക്കും. ഇത് കുട്ടികളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസത്തെ തന്നെ ബാധിക്കുമെന്നും എന്‍ഇയു ജോയിന്റ് സെക്രട്ടറി മേരി ബൗസ്റ്റഡ് വ്യക്തമാക്കുന്നു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ചാണ് പുതിയ മൂല്യനിര്‍ണയ രീതി വികസിപ്പിച്ചെടുത്തത്. ഇത് സംബന്ധിച്ച 10 മില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഫൗണ്ടേഷന്‍ ഒപ്പുവെച്ചു കഴിഞ്ഞു. 2020 അവസാനത്തോടെ ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും പുതിയ രീതി കൊണ്ടുവരാനാണ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്റെ തീരുമാനം.

അഞ്ച് മാസത്തിനുള്ളില്‍ ജിപിയാകാന്‍ യോഗ്യത ലഭിക്കുന്ന സിംഗപ്പൂര്‍ പൗരനെ ഡീപോര്‍ട്ട് ചെയ്യാനൊരുങ്ങി ഹോം ഓഫീസ്. 10 വര്‍ഷം മുമ്പ് യുകെയിലെത്തിയ ലൂക്ക് ഓങ് എന്ന ഡോക്ടറാണ് ഡീപോര്‍ട്ടേഷന്‍ ഭീഷണി നേരിടുന്നത്. മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഓങ് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും 18 ദിവസം താമസിച്ചാണ് നല്‍കിയതെന്ന കാരണമുന്നയിച്ച് ഹോം ഓഫീസ് അത് നിരസിക്കുകയായിരുന്നു. ഇതിനെതിരെ ഡോക്ടര്‍ നല്‍കിയ അപ്പീലില്‍ ഇദ്ദേഹത്തെ പുറത്താക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇമിഗ്രേഷന്‍ ജഡ്ജ് വ്യക്തമാക്കിയിരുന്നു. ഡോക്ടറെ അനുകൂലിച്ച് അരലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പെര്‍മനന്റ് റസിഡന്‍സി നല്‍കണമെന്ന അപേക്ഷയില്‍ എംപിമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ പ്രദേശത്താണ് ഡോക്ടര്‍ താമസിക്കുന്നത്. ഇവിടുത്തെ എംപി ലൂസി പവല്‍ പെറ്റീഷനില്‍ ഇദ്ദേഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരും ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നു. കോടതിവിധിയുടെയം സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ ഹോം ഓഫീസിന് തീരുമാനം മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. ഡോക്ടര്‍മാരുടെ ക്ഷാമം മൂലം 3000 ജിപിമാരെ 100 മില്യന്‍ പൗണ്ട് ചെലവഴിച്ച് വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹോം ഓഫീസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബിഎംഎ ചെയര്‍മാന്‍ ഡോ.ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു.

തനിക്കു കിട്ടുന്ന പിന്തുണ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ഡോ.ഓങ് പറഞ്ഞു. ഡോക്ടര്‍ക്കെതിരായുള്ള നടപടി പരിഹാസ്യമാണെന്ന് എംപി ലൂസി പവല്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ അനുവാദമില്ല. അതുമൂലം താമസ സൗകര്യം പോലും നഷ്ടമാകുമെന്ന സ്ഥിതിയാണ്. താന്‍ ഹോം സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകള്‍. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം 6555 ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍ നാടുകള്‍ തേടി പോയിട്ടുണ്ട്.2015ല്‍ ഇത് 2478 പേര്‍ മാത്രമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി യൂറോസ്റ്റാറ്റാണ് ഈ വിവരം പുറത്തു വിട്ടത്. പൗരത്വത്തിനായി ജര്‍മനിയെയാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. 2702 പേര്‍ ജര്‍മനിയില്‍ താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫ്രാന്‍സിലേക്ക് 517 പേരും ബെല്‍ജിയം പൗരത്വം സ്വീകരിച്ച് 506 പേരും പോയിട്ടുണ്ട്.

സൈപ്രസ്, അയര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും ബ്രിട്ടീഷുകാര്‍ ചേക്കേറിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സോഡസ് എന്നാണ് ഈ കൂട്ടപ്പലായനത്തിന് നല്‍കിയിരിക്കുന്ന പേര്. ബ്രെക്‌സിറ്റ് അടുക്കുന്നതോടെ പലായനം ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അനുകൂല സംഘടനയായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ ക്യാംപെയിന്‍ വക്താവ് പോള്‍ ബട്ടേഴ്‌സ് പറഞ്ഞു. ബ്രെക്‌സിറ്റോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് ജനങ്ങള്‍ രാജ്യം വിടുന്നതെന്നും ഡേവിഡ് ഡേവിസ് ഇക്കാര്യത്തില്‍ ലജ്ജിക്കണമെന്നും ബട്ടേഴ്‌സ് പറഞ്ഞു.

തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായാണ് തങ്ങളുടെ സ്വത്വത്തിന്റെ പാതിയായ പൗരത്വം ഉപേക്ഷിച്ച് അപരദേശങ്ങള്‍ തേടുന്നത്. ഇവരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പതിനായിരക്കണക്കിന് ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബട്ടേഴ്‌സ് കുറ്റപ്പെടുത്തി. ബ്രെക്‌സിറ്റിനു ശേഷം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നഷ്ടപ്പെടുമെന്നതിനാലാണ് യൂറോപ്യന്‍ പൗരത്വം നിലനിര്‍ത്തുന്നതിനായി ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.

സ്മാര്‍ട്ട് ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തി ഉപഭോക്താക്കളുടെ സ്വാഭാവം പ്രവചിക്കാനുള്ള ടെക്‌നോളജി വികസിപ്പിച്ചെടുത്ത് ഫെയിസ്ബുക്ക്. പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിനായുള്ള പേറ്റന്റിനായി ഫെയിസ്ബുക്ക് അപേക്ഷ നല്‍കി കഴിഞ്ഞു. സ്മാര്‍ട്ട് ഫോണിലെ ക്യാമറ, സെന്‍സറുകള്‍, മൈക്രോഫോണുകള്‍ തുടങ്ങിയവയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഉപഭോക്താവിന്റെ സ്വഭാവം മനസ്സിലാക്കുക. സെന്‍സറുകള്‍ ഓഫ് ചെയ്തിരിക്കുന്ന സമയത്ത് പോലും വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ ടെക്‌നോളജി വഴി കഴിയും. ഉപഭോക്താവ് ഓഫ് ചെയ്തിരിക്കുന്ന സെന്‍സറുകള്‍ അനുമതിയില്ലാതെ തന്നെ ഓണ്‍ ചെയ്യാന്‍ പുതിയ സിസ്റ്റത്തിന് കഴിയും.

ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യത ഹനിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ടെക്‌നോളജിക്കെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. മുഖം തിരിച്ചറിയുന്ന സംവിധാനം ഉപയോഗിപ്പെടുത്തിയും ശബ്ദ തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ചും ഉപഭോക്താവിന് പരിസരത്ത് നില്‍ക്കുന്ന ആളുകളെ സ്വഭാവത്തെ തിരിച്ചറിയുന്നതിനും പുതിയ ടെക്‌നോളജിക്ക് കഴിവുണ്ട്. പുതിയ ടെക്‌നോളജിയുടെ ഏറ്റവും അപ്‌ഡേറ്റഡ് വേര്‍ഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 മാര്‍ച്ചിലാണ്. ഇതിന് സമാനമായ വിവിധ വേര്‍ഷനുകളുടെ പേറ്റന്റ് 5 വര്‍ഷത്തിനിടെ ഫയല്‍ ചെയ്തിട്ടുണ്ട്. ഉപഭോക്താവിന്റെ സ്വകാര്യതയെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ളതാണ് പുതിയ സംവിധാനമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനിരിക്കുന്നതേയുള്ളു.

മൊബൈല്‍ ഡിവൈസുകള്‍ ഉപഭോക്താവിന്റെ ഇംഗിതത്തിനും സ്വഭാവത്തിനും അനുസരിച്ച് ക്രമീകരിക്കുകയെന്ന തലവാചകത്തോടെയാണ് പുതിയ പേറ്റന്റിന് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തില്‍പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള അനുവാദം നല്‍കുന്നതാണ് ടെക്‌നോളജി. ഉപഭോക്താവ് ഒരു കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അക്കാര്യത്തെക്കുറിച്ച് പ്രവചിക്കുക നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കൃത്യത പാലിക്കുകയെന്ന ഉദ്യേശത്തോടെയാണ് ഫെയിസ്ബുക്ക് പുതിയ ടെക്‌നോളജി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ സൗഹൃദ വലയത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനും ഈ ടെക്‌നോളജിക്ക് കഴിയും.

ഫെയര്‍ ആക്‌സസ് ടേബിളില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഏറ്റവും പിന്നില്‍. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഈ പട്ടികയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹള്‍ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. പട്ടികയില്‍ അവസാനമായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേംബ്രിഡ്ജ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിസര്‍ച്ച് പേപ്പറിലാണ് ഈ പട്ടിക നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി, എഡ്ജ്ഹില്‍, ചെസ്റ്റര്‍, പ്ലിമത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തുടങ്ങിയവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ബ്രിട്ടനിലെ പഴയതും പ്രൗഢിയുള്ളതുമായ യൂണിവേഴ്‌സിറ്റികളില്‍ പലതും ലിസ്റ്റില്‍ ഒടുവിലായാണ് ഇടം നേടിയിരിക്കുന്നത്. സെന്റ് ആന്‍ഡ്രൂസ്, ബ്രിസ്റ്റോള്‍, ഓക്‌സ്‌ഫോര്‍ഡ്,അബര്‍ദീന്‍ തുടങ്ങിയവയാണ് ഇത്. യൂണിവേഴ്‌സിറ്റികളില്‍ എത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 1980ല്‍ ജനസംഖ്യയുടെ 10-15 ശതമാനം മാത്രമായിരുന്നു യൂണിവേഴ്‌സിറ്റികളില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 45 ശതമാനമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിലെ പിഴവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും റിസര്‍ച്ച് വിലയിരുത്തുന്നു.

മറ്റു വിലയിരുത്തലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ള റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പട്ടികയില്‍ പിന്നാക്കെ പോയി. ഇന്‍ടേക്കില്‍ വൈവിധ്യം പുലര്‍ത്തുന്ന ആധുനിക സര്‍വകലാശാലകളാണ് മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്. എല്ലാ മേഖലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കേണ്ടത് ഇംഗ്ലീഷ് ഉന്നത വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ പ്രധാനമാണെന്ന് പേപ്പര്‍ തയ്യാറാക്കിയ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇയാന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ക്ലിനിക്കുകള്‍ക്ക് മുന്‍പില്‍ അബോര്‍ഷനെതിരായ പ്രതിഷേധവുമായി എത്തുന്നത് നിരോധിച്ചു. ലണ്ടനിലെ ഈലിംഗ് കൗണ്‍സിലാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള യുകെയിലെ ആദ്യത്തെ ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്. അബോര്‍ഷനെതിരെ പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി ക്ലിനിക്കുകളിലെ ഗേറ്റുകള്‍ കീഴടക്കാറുള്ള പ്രതിഷേധക്കാര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. കൗണ്‍സില്‍ അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ക്ലിനിക്കുകളിലെത്തുന്ന സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വം, സ്വകാര്യത തുടങ്ങിയവ പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.


പല പ്രമുഖ ക്ലിനിക്കുകളിലും പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ക്ലിനിക്കുകളിലെത്തുന്ന സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യങ്ങളും പോസ്റ്ററുകളും അബോര്‍ഷന് തയ്യാറെടുക്കുന്നവര്‍ക്ക് പലപ്പോഴും മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയായിരിക്കും. പുതിയ നിയമ പ്രകാരം ക്ലിനിക്കുകളുടെ 100 മീറ്റര്‍ പരിധിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനോ സംഘം ചേരാനോ പാടില്ല. മാത്രമല്ല നിശ്ചിത പരിധിക്കകത്ത് അബോര്‍ഷനെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുക, ഓഡിയോ കേള്‍പ്പിക്കുക തുടങ്ങിവയും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് കേസെടുക്കും. നിയമാനുസൃതമായി ക്ലിനിക്കുകളില്‍ അബോര്‍ഷനെത്തുന്നവരെ അപമാനിക്കുന്നതാണ് പ്രതിഷേധകര്‍ ചെയ്യുന്നതെന്ന് മരിയ സ്റ്റോപ്‌സ് യുകെ മാനേജിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ബെന്‍ഡ്‌ലി ആരോപിച്ചു.

ഇത്തരം സംഭവങ്ങളെ പ്രതിഷേധമായി കാണാന്‍ കഴിയില്ല. സ്ത്രീകളെ അപമാനിക്കാനും പരിഹസിക്കാനുമായിട്ടാണ് ചിലര്‍ തങ്ങളുടെ ഗേറ്റില്‍ ഒത്തുകൂടുന്നതെന്ന് റിച്ചാര്‍ഡ് ബെന്‍ഡ്‌ലി വിമര്‍ശിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായുള്ള പ്രതിഷേധ പരിപാടികളും സമര രീതികളും സംബന്ധിച്ച വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ പുതിയ നിയമത്തി്‌ന് അംഗീകാരം നല്‍കിയിരിക്കുന്നത്. വെസ്റ്റ് ലണ്ടനിലെ ഒരു ക്ലിനിക്കില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഒരു സംഘം പോസ്റ്ററുകള്‍ ഉയര്‍ത്തുകയും ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ കൊലയാളികളെന്നും വിളിച്ചിരുന്നു. ഇതില്‍ പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം വന്നിരിക്കുന്നത്. യുകെയിലെ ക്ലിനിക്കുകളില്‍ വര്‍ഷത്തില്‍ 7000ത്തോളം അബോര്‍ഷനുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.

ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന വരുത്തുന്നു. ഇല്ക്ട്രിസിറ്റി, ഗ്യാസ് നിരക്കുകളില്‍ 5.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്. പ്രതിവര്‍ഷം 60 പൗണ്ടിന്റെ വര്‍ദ്ധനവ് ഇതോടെ ബില്ലുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ രണ്ട് ബില്ലുകളിലുമായി വര്‍ഷത്തില്‍ ശരാശരി 1161 പൗണ്ട് ഉപഭോക്താവ് നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. മെയ് 29 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഈ സ്പ്രിംഗില്‍ എനര്‍ജി നിരക്കുകള്‍ ഉയര്‍ത്തുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ഇതോടെ ബ്രിട്ടീഷ് ഗ്യാസ്.

ഫിക്‌സഡ് ഡീലുകള്‍ അവസാനിച്ച് ഡിഫോള്‍ട്ട് താരിഫിലേക്ക് നീങ്ങിയിരിക്കുന്ന ഉപഭോക്താക്കള്‍ക്കും 60 പൗണ്ടിന്റെ വര്‍ദ്ധന ബാധകമായിരിക്കും. യുകെയിലെ ഏറ്റവും വലിയ എനര്‍ജി വിതരണക്കാരായ ബ്രിട്ടീഷ് ഗ്യാസിന് 4.1 മില്യന്‍ ഉപഭോക്താക്കളാണ് നിലവില്‍ ഉള്ളത്. ഹോള്‍സെയില്‍ വിലയിലും ഉദ്പാദനച്ചെലവിലുമുണ്ടായ വര്‍ദ്ധന മൂലമാണ് നിരക്കു വര്‍ദ്ധന വേണ്ടിവന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും ഈ നിരക്കു വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ടെന്നും കമ്പനി പ്രതിനിധി മാര്‍ക്ക് ഹോഡ്ജസ് പറഞ്ഞു.

എനര്‍ജി സിസ്റ്റത്തില്‍ മാറ്റം വരുത്താനുദ്ദേശിച്ച് നടപ്പാക്കുന്ന സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ വാസ്തവത്തില്‍ ഉപഭോക്താവിനു മേല്‍ സമ്മര്‍ദ്ദം വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാല്‍ മാത്രമേ എല്ലാ എനര്‍ജി വിതരണക്കാരുടെയും ഉപഭോക്താക്കള്‍ക്ക് ശരിയായ സേവനം ലഭിക്കുകയുള്ളു. ഇത്തരം ചെലവുകള്‍ എനര്‍ജി ബില്ലുകളെ സ്വാധീനിക്കാത്ത വിധത്തില്‍ ജനറല്‍ ടാക്‌സേഷനില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുകെയില്‍ 143 സ്റ്റോറുകള്‍ സ്വന്തമായുള്ള മദര്‍കെയര്‍ മൂന്നിലൊന്ന് സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നു. ഹൈസ്ട്രീറ്റിലെ മത്സരത്തില്‍ നിലനില്‍പ്പ് മാത്രം ലക്ഷ്യമിട്ടാണ് മദര്‍കെയറിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന കമ്പനി കടങ്ങള്‍ തിരിച്ചടക്കാന്‍ സൗകര്യം നല്‍കുന്ന കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നഷ്ടമുണ്ടാക്കുന്ന 50 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വാടകയിനത്തിലുള്ള നഷ്ടം കുറയ്ക്കാനാണ് നീക്കം.

ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സ്റ്റോറുകള്‍ അടച്ചു തുടങ്ങിയിരുന്നു. 143 സ്‌റ്റോറുകളില്‍ നിന്ന് 100നും 80നുമിടയിലുള്ള സ്‌റ്റോറുകളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം ചുരുങ്ങി. പുറത്താക്കിയ ന്യൂട്ടന്‍ ജോണ്‍സ് എന്ന മുന്‍ ചീഫ് എക്‌സിക്യൂട്ടീവിന് കീഴില്‍ കമ്പനിയുടെ കടം 38 മില്യനില്‍ നിന്ന് 50 മില്യന്‍ പൗണ്ടായി ഉയര്‍ന്നിരുന്നു. കമ്പനിയെ രക്ഷിക്കാനുള്ള പാക്കേജ് ഫലം കാണാത്തതിനാല്‍ ജോണ്‍സിനെ കഴിഞ്ഞയാഴ്ച സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.

കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ചെയിന്‍ പ്രതിസന്ധിയിലായതോടെ യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ സെയിന്‍സ്ബറീസ് കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു വരികയാണ്. കടങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് മദര്‍കെയര്‍ തങ്ങളുടെ ലെന്‍ഡര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ടെസ്‌കോ മുന്‍ എക്‌സിക്യൂട്ടീവ് ആയ ഡേവിഡ് വുഡ് ആണ് കമ്പനിയുടെ പുതിയ തലവന്‍.

RECENT POSTS
Copyright © . All rights reserved