ഗവണ്‍മെന്റിന്റെ ഭീകര വിരുദ്ധ പദ്ധതിയായ പ്രിവന്റ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്താത്തതാണ് ഭീതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശരിയായ സന്ദേശം സ്റ്റാറ്റിയൂട്ടറി ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ സംശയിക്കുന്ന കമ്യൂണിറ്റികള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡ് ബേണ്‍ഹാമാണ് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രിവന്റിംഗ് ഹെയ്റ്റ്ഫുള്‍ എക്‌സ്ട്രീമിസം ആന്‍ഡ് പ്രമോട്ടിംഗ് സോഷ്യല്‍ കൊഹിഷന്‍ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്.

22 പേര്‍ കൊല്ലപ്പെട്ട മാഞ്ചസ്റ്റര്‍ അറീന ചാവേറാക്രമണത്തിനു ശേഷമായിരുന്നു ഇത്. ജനങ്ങള്‍ തീവ്രവാദത്തിലേക്കും തീവ്രവാദാശയങ്ങളെ പിന്തുണക്കുന്നതിലേക്കും നീങ്ങാതിരിക്കാനുള്ള പദ്ധതിയാണ് പ്രിവന്റ്. തീവ്രവാദാശയങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരെ എംപിമാരും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും നേരത്തേ രംഗത്തെത്തിയിരുന്നു. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും കൂടുതല്‍ ആളുകള്‍ തീവ്രവാദത്തിലേക്ക് തിരിയാനും മാത്രമേ ഈ പദ്ധതി ഉപകരിക്കൂവെന്നായിരുന്നു പ്രധാന വിമര്‍ശനം.

പ്രിവന്റിനെക്കുറിച്ച് ആളുകള്‍ക്ക് വ്യക്തത വരുത്തുകയാണ് വേണ്ടതെന്ന് ബേണ്‍ഹാം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റിളെ ലക്ഷ്യമിടുന്നതായി തോന്നിക്കാതെ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുന്ന വിധത്തില്‍ പ്രാദേശികമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.