Main News

4 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന 5 പുതിയ വീടുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്ത ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ അറസ്റ്റില്‍. ഇയാളെ സെന്റ് ആല്‍ബാന്‍സ് ക്രൗണ്‍ കോടതി സെപ്റ്റംബര്‍ 10 വരെ കസ്റ്റഡിയില്‍ വെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റൊമാനിയന്‍ വംശജനായ ഡാനിയല്‍ നിയേഗുവാണ് ഗുരുതരമായ ക്രിമിനല്‍ ചാര്‍ജുകളോടെ അറസ്റ്റിലായിരിക്കുന്നത്. ഹേര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിന് സമീപം സ്ഥിതി ചെയ്യുന്ന മക്കാര്‍ത്തി ആന്റ് സ്‌റ്റോണ്‍ ഹോംസിന്റെ 5 റിട്ടയര്‍മെന്റ് വീടുകളാണ് ഇയാള്‍ തകര്‍ത്തത്. ഇതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

യു.കെയിലെ തന്നെ പ്രമുഖ റിട്ടയര്‍മെന്റ് ഹോം നിര്‍മ്മാതാക്കളായ മക്കാര്‍ത്തി ആന്റ് സ്റ്റോണ്‍ ഹോംസിന്റെ താല്‍ക്കാലിക കോണ്‍ട്രാക്ടറായിരുന്നു അറസ്റ്റിലായിരിക്കുന്ന നിയേഗു. ഇദ്ദേഹം ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. തകര്‍ന്ന ഒരോ വീടിനും ഏതാണ്ട് 80,000 പൗണ്ടാണ് വില. ഉപഭോക്താവിന് കൈമാറാന്‍ ദിവസങ്ങള്‍ ശേഷിക്കെയായിരുന്നു ഇവ തകര്‍ക്കപ്പെട്ടത്. ചില വീടുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികള്‍ മുതിര്‍ന്ന എഞ്ചിനിയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതി നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ല. വീഡിയോ സ്ട്രീം വഴിയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 10 ന് ശേഷമായിരിക്കും പരിഗണിക്കുക. വീടുകള്‍ തകര്‍ത്ത ശേഷം പ്രതി ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ദൃസാക്ഷികള്‍ പറയുന്നു. ഗുരുതരമായ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണ് നിയേഗുവിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

ലണ്ടന്‍: നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ഐ.ടി കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ യു.കെയിലേക്ക് കൊണ്ടുവരുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മള്‍ട്ടി നാഷണല്‍ ഐടി കമ്പനികളാണ് ഇത്തരത്തില്‍ രാജ്യത്തെ ബോര്‍ഡര്‍ കണ്‍ട്രോള്‍ നിയമങ്ങളെ അട്ടിമറിക്കുന്നതെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ കോസ്റ്റ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ ജോലിക്കെത്തിക്കുന്നത് വഴി കമ്പനികള്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ രാജ്യത്തുള്ള ഐടി അനുബന്ധ പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയാനും ഇത് കാരണമാകും.

ഇന്ത്യയെപ്പോലുള്ള എഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കമ്പനികള്‍ ഏറ്റവും കൂടുതല്‍ ഐ.ടി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നത്. യു.കെ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിനേക്കാളും കൂറവ് മാത്രമെ ഇവര്‍ക്ക് നല്‍കേണ്ടതുള്ളു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് യു.കെയിലേക്ക് നടക്കുന്ന കുടിയേറ്റത്തിന്റെ വലിയൊരു ശതമാനവും ഐടി മേഖലയിലേക്കാണ്. ഇന്‍ട്രാ-കമ്പനി ട്രാന്‍ഫര്‍ നിയമമാണ് ഇതിനായി മള്‍ട്ടി-നാഷണല്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ അംഗീകൃതമായി തന്നെ ഒരു തൊഴിലാളിയുടെ വിസയും സ്‌പോണ്‍സര്‍ഷിപ്പും ഉള്‍പ്പെടെ കണ്ടെത്താന്‍ കമ്പനിക്ക് കഴിയും.

ഇന്‍ട്രാ-കമ്പനി ട്രാന്‍ഫര്‍ നിയമപ്രകാരം കമ്പനിയുടെ ആസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നത് നിയമവിധേയമാണ്. ഇത്തരം കമ്പനികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണ്. നിയമത്തിന്റെ ഇത്തരം പഴുതുകള്‍ അടച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിദഗദ്ധര്‍ പുറത്തിറക്കി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഐടി, കമ്പ്യൂട്ടര്‍ അനുബന്ധ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയാതെ വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ആരോഗ്യമേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ചികിത്സ ലഭ്യമാക്കേണ്ട രീതിയെക്കുറിച്ചും രോഗത്തിന്റെ തീവ്രതയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഈ സാങ്കേതികതയ്ക്ക് കഴിയും. രോഗങ്ങള്‍ കണ്ടെത്തുന്നതില്‍ കൃത്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് സംഭവിക്കുന്ന മാനുഷികമായ തെറ്റുകളില്‍ നിന്ന് രോഗികള്‍ക്ക് മോചനം ലഭിക്കും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂര്‍ഫീല്‍ഡ് ഹോസ്പിറ്റലും ഗൂഗിള്‍ കമ്പനിയായ ഡീപ്‌മൈന്‍ഡും സംയുക്തമായ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീനുകള്‍ക്ക് വളരെ സങ്കീര്‍ണമായ 50 ഓളം നേത്ര രോഗങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. നേത്ര സംബന്ധിയായ രോഗങ്ങളെ കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ രോഗിയുടെ കാഴ്ച്ചവരെ നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നു. അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ മെഷീനുകള്‍ക്ക് സാധിക്കും. രോഗികളില്‍ ആര്‍ക്കാണ് അടിയന്തരമായി ചികിത്സ നല്‍കേണ്ടതെന്ന് മനസിലാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മൂര്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

ഹൈ റെസല്യൂഷന്‍ 3D സ്‌കാനുകള്‍ ഉപയോഗപ്പെടുത്തി കണ്ണിന്റെ ആന്തരിക പ്രതലങ്ങളെ നിരീക്ഷിക്കുന്ന മെഷീനാണ് ഡീപ്‌മൈന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കണ്ണിന്റെ ചെറിയ അസ്വഭാവിക വ്യതിയാനങ്ങളെപ്പോലും മനസിലാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന ഉപകരമാണ്. ആയിരക്കണക്കിന് സ്‌കാനുള്‍ ഉപയോഗപ്പെടുത്തിയും പഠന വിധേയമാക്കിയുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. സാധാരണ നേത്ര ടെസ്റ്റുകള്‍ ചെയ്യുന്ന ഉപകരണങ്ങളെക്കാളും കാര്യക്ഷമത ഇതിനുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.

ബിനോയി ജോസഫ്

ചോദിച്ചത് ജനപ്രതിനിധി.. ചോദ്യം ജനങ്ങളോട്.. നിങ്ങളുടെ നാടിന്റെ വികസനത്തിനായി.. വരും തലമുറയ്ക്ക് പ്രയോജനകരമാകുന്ന.. നിങ്ങൾ ആവിഷ്കരിക്കാൻ താത്പര്യപ്പെടുന്ന നൂതന ആശയങ്ങൾ എന്ത്?. അത് നാടിന് എങ്ങനെ പ്രയോജനപ്പെടും? ആ ചോദ്യം ഏറ്റെടുത്തത് ആയിരങ്ങൾ.. സ്വന്തം നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ ലഭിച്ച അവസരത്തിൽ ഉത്സാഹത്തോടെ പങ്കെടുക്കുവാൻ  മുന്നോട്ട് വന്നതിലേറെയും യുവാക്കളും കുട്ടികളും… ഉത്തരങ്ങൾ നിരവധി… ലഭിച്ചത് 500 ഓളം എൻട്രികൾ… വിദഗ്ദരടങ്ങിയ സമിതി ഷോർട്ട് ലിസ്റ്റ് ചെയ്തത് 99 എണ്ണം. അവസാന റൗണ്ടിൽ എത്തിയ പത്ത് പ്രോജക്ടുകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്… ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക്  വീണ്ടും ആവേശമായി.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാർലമെന്റംഗം അഭിനന്ദനീയമായ ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നതെന്ന് വൺ എം.പി വൺ ഐഡിയ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത  ബോളിവുഡ് താരവും മുൻ കേന്ദ്രമന്ത്രിയും ലോകസഭാംഗവും ബിജെപിയുടെ മുതിർന്ന നേതാവുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. കേരളത്തിന്റെ ആതിഥ്യമര്യാദയേയും വിവിധ മേഖലകളിലെ സമഗ്രമായ വളർച്ചയേയും മുക്തകണ്ഠം പ്രശംസിച്ച സിൻഹ, കേരളം എന്നും തന്നെ ആകർഷിക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാനത്ത് 13 തവണ ബജറ്റ് അവതരിപ്പിച്ച ആദരണീയനായ കെ എം മാണിയുടെ  നേട്ടങ്ങളെ അനുസ്മരിച്ച അദ്ദേഹം, ജോസ് കെ മാണി തന്റെ പിതാവിന്റെ ഉത്തമനായ പിന്തുടർച്ചക്കാരനാണെന്ന് പറഞ്ഞു.

വൺ എം.പി വൺ ഐഡിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പാത്താമുട്ടം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും രണ്ടാം സ്ഥാനം ലഭിച്ച പാമ്പാടി ആര്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒന്നര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും മൂന്നാം സ്ഥാനം ലഭിച്ച സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും മെമെന്റോയും ചടങ്ങിൽ വച്ച്  ശത്രുഘ്നൻ സിന്‍ഹ സമ്മാനിച്ചു. സെൻറ് ജോസഫ് എഞ്ചിനീയറിംഗ് കോളജ് ചൂണ്ടച്ചേരി പാലാ, സെൻറ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് പാത്താമുട്ടം, കോളജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂർ, സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ എന്നീ ടീമുകൾ നാലു മുതൽ എട്ടുവരെ സ്ഥാനങ്ങൾക്ക് അർഹരായി. കൊതുകുനിര്‍മ്മാര്‍ജനം സംബന്ധിച്ച്‌ കണ്ടുപിടുത്തം അവതരിപ്പിച്ച മൗണ്ട്‌ കാര്‍മല്‍ സ്‌കൂളിലെ സ്വാതി മോഹന്‌ ജോസ് കെ മാണി ഏർപ്പെടുത്തിയ പുരസ്കാരവും നല്കി.

വൈദ്യുതി മോഷണത്തിന്റെ തോത് അളക്കാൻ ഉപയോഗിക്കുന്ന സ്മാർട്ട് അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ എന്ന പ്രോജക്ടാണ് സെൻറ് ഗിറ്റ്സ് ടീമിന് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനത്തെത്തിയ പാമ്പാടി ആർ ഐ ടി സ്മാർട്ട് ഫ്ളഷ് സാനിട്ടേഷൻ സിസ്റ്റവും മൂന്നാമതെത്തിയ സെന്റ് ഗിറ്റ്സ് ടീം ചെലവു കുറഞ്ഞ 3D പ്രിൻറിംഗ് വിദ്യയുമാണ് മുന്നോട്ട് വച്ചത്. മാന്നാനം കെ.ഇ സ്കൂളിൽ നടന്ന യോഗത്തിൽ ജോസ്‌ കെ.മാണി എം.പി അധ്യക്ഷത വഹിച്ചു. ഐഡി ഫുഡ്സ് സിഇഒ മുസ്തഫ പി.സി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ കളക്‌ടര്‍ ഡോ.ബി.എസ്‌ തിരുമേനി ഐ.എ.എസ്‌, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രൊ-വൈസ്‌ ചാന്‍സിലര്‍ ഡോ.സാബു തോമസ്‌, കേരളാ സ്റ്റാര്‍ട്ട്‌ അപ്പ്‌ മിഷന്‍ ഡയറക്‌ടര്‍ ഡോ.സജി ഗോപിനാഥ്‌, കെ. ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ്‌ മുല്ലശേരി, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടെസ്‌ പി.മാത്യു, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പ്രമോദ്‌ നാരായണ്‍ തുടങ്ങിയര്‍ സംസാരിച്ചു. രാഷ്ട്രീയ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

വൺ എം.പി വൺ ഐഡിയ മത്സരത്തിന് ചുക്കാന്‍ പിടിച്ച, 2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ  ജോസ് കെ മാണി, ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മാസ്സ്‌ കമ്മ്യൂണിക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സ്‌ സിറ്റി സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌, റീജിയണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ജോസ് കെ മാണിയുടെ  ശ്രമഫലമായി കോട്ടയത്തിനു ലഭിച്ചു. ഹെല്‍ത്ത്‌ മിഷന്‍ ഫണ്ട്‌ ഉപയോഗിച്ച്‌ വിവിധ ആശുപത്രികളെ നവീകരിക്കുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്‌തു. കാര്‍ഷിക മേഖലയായ കോട്ടയത്ത്‌ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്‌ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ജോസ്‌ കെ മാണി ജാഗരൂകനായിരുന്നു.  നാളികേരത്തിന്റെ വിലത്തകര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വെട്ടിച്ചുരുക്കണം എന്നിവയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചു. റബ്ബര്‍ കാപ്പി, തേയില, ഏലം,നാളികേരം എന്നീ തോട്ട വിളകളെ കാര്‍ഷിക വിളകളായി കാണാന്‍ കഴിയില്ലെന്ന കേന്ദ്ര സെന്‍സസ്‌ ബോര്‍ഡിന്റെ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തവരില്‍ ജോസ്‌ കെ മാണിയും ഉണ്ടായിരുന്നു. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.

ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനില്‍ ഇന്ത്യാവിരുദ്ധ റാലി നടത്തിയ സംഭവത്തില്‍ മോദി സര്‍ക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. രാജ്യത്തെ തകര്‍ക്കാര്‍ക്കാനുള്ള ഗൂഢാലോചനയാണ് റാലിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഞ്ചാബില്‍ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ബിജെപി അകാലിദള്‍ സഖ്യം എന്തുകൊണ്ട് മൗനമായിരിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജോവാല ട്വിറ്ററിലൂടെ ചോദിച്ചു.

ഈ ഗൂഢാലോചനയില്‍ 56 ഇഞ്ച് മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്, ഇതു രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമല്ലേ ? പിന്നെന്തി നു നിശബ്ദത പാലിക്കുന്നു, സുര്‍ജോവാല ചോദിച്ചു. അതേസമയം പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് റാലിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അനുകൂല റാലിയും നടന്നിരുന്നു.

ലണ്ടന്‍ ഡിക്ലറേഷന്‍ എന്ന പേരില്‍ പഞ്ചാബില്‍ ഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു ഖാലിസ്ഥാന്‍ അനുകൂല മനുഷ്യാവകാശ സംഘടന ദി സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ലണ്ടനിലെ ട്രഫല്‍ഗര്‍ സ്‌ക്വയറിലാണ് റാലി നടത്തിയത്. പഞ്ചാബില്‍ 2020 ല്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു നടത്തിയ റാലിയില്‍ ആയിരത്തില്‍ അധികം സിഖ് വംശജരും പിന്തുണയ്ക്കുന്നവരുമാണ് പങ്കെടുത്തത്. പഞ്ചാബിനെ സ്വതന്ത്രമാക്കൂ, ഇന്ത്യന്‍ അധിനിവേശം അവസാനിപ്പിക്കൂ, ഖലിസ്ഥാന് വേണ്ടി 2020 ല്‍ പഞ്ചാബില്‍ ഹിതപരിശോധന, പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കി മാറ്റും, തുടങ്ങിയ മുദ്രവാക്യങ്ങളുള്ള ബാനറുകളുമായി ആയിരുന്നു റാലി .

സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്റ്റേഷനില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ഞായറാഴിചയിലേക്ക് മാറ്റുകയായിരുന്നു. 1.5 ബില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവ്. 7 വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റാന്‍ ഇതിന് സാധിക്കും. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടവും ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പേരിലായി.

കോറോണയെന്ന പേരില്‍ അറിയപ്പെടുന്ന സൗരാന്തരീക്ഷത്തെക്കുറിച്ചായിരിക്കും പാര്‍ക്കര്‍ സോളാര്‍ പഠിക്കുക. അതിശക്തമായ ചൂടിനെ പ്രതിരോധിക്കാനുള്ള പ്രത്യേക കവചവും പേടകത്തിനുണ്ടാവും. 4.5 ഇഞ്ച് കനത്തിലുള്ള താപ കവചമാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ ഫോം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ കവചം പേടകത്തെ സൂര്യന്റെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കും. 1370 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെ ഇതിന് അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. സൗരവാതങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ ആസ്‌ട്രോഫിസിസിസ്റ്റ് യൂജിന്‍ പാര്‍ക്കറുടെ പേരാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ പേര് ഒരു ബഹിരാകാശ ദൗത്യത്തിന് നാസ നല്‍കുന്നത്.

സൗരവാതങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധ പഠനമാണ് പേടകത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന് ഏതാണ്ട് 3.8 ദശലക്ഷം മൈല്‍ അടുത്ത് ചെല്ലാന്‍ പേടകത്തിന് പ്രാപ്തിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയും സൂര്യനും തമ്മില്‍ 93 മില്യന്‍ മൈല്‍ അകലമുണ്ട്. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ്. 2020ല്‍ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയും ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ സൗരപദ്ധതികള്‍ വികസിപ്പിക്കുന്നുണ്ട്.

അദ്ധ്യായം – 13
ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍

ഗുണ്ടാമേധാവി മിശ്രയുടെ നാവിന്‍ തുമ്പത്തു നിന്നു വന്നതു നല്ല വാക്കുകളായിരുന്നില്ല. അപ്പു അപമാനഭാരത്തോടെ നിന്നതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. സത്യത്തില്‍ അതിനുളള ധൈര്യമില്ലായിരുന്നു. അയാള്‍ ഒറ്റയ്ക്ക് വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അപ്പു കാശു ചോദിക്കാറില്ല. കൂട്ടത്തില്‍ രണ്ടുപേര്‍ കഴിച്ചപ്പോള്‍ അതിന് കാശു കിട്ടണം. അതായിരുന്നു അപ്പുവിന്റെ നിലപാട്. അതയാള്‍ മിശ്രയോട് പറയുകയും ചെയ്തു. എന്റെ കൂടെ വന്നവരെ നീ അപമാനിച്ചു അതായിരുന്നു മിശ്രയുടെ വാദം. അയാള്‍ തന്റെ കൊമ്പന്‍ മീശ പിരിച്ചുകൊണ്ട് അപ്പുവിന്റെ കഴുത്തില്‍ ബലമായി പിടിച്ചിട്ട് ചോദിച്ചു, നിനക്ക് കാശു വേണോടാ മദ്രാസ്സി. അപ്പു ഭയത്തോടും ദൈന്യതയോടും നോക്കി. കടയില്‍ മൂന്നു ജോലിക്കാരുളളതാണ്. അതില്‍ ഒരാള്‍ പാചകക്കാരനാണ്. ഞാനും സെയിനും അടുക്കളയില്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ അടുപ്പിലെ കല്‍ക്കരിയില്‍ നിന്നുളള ചൂടു കൊണ്ട് നില്‍ക്കുകയായിരുന്നു.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നത്. മിശ്ര എന്ന ഗുണ്ടയെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാണുന്നത്. പാചകം ചെയ്യുന്ന സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസ്സിലായത്. എച്ച്. ഈ. സിയില്‍ എന്തോ ജോലിയുണ്ട്. മേലുദ്യോഗസ്ഥന്‍ ഇയാള്‍ ജോലി ചെയ്തില്ലെങ്കിലും ഒന്നും പറയില്ല. രാവിലെ വന്ന് ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നീടുളള ഉദ്ദ്യോഗം രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിലെ കളളുകുടിയും ചീട്ടുകളിയുമാണ്. സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളില്‍ കയറി വയറു നിറയെ തിന്നും എന്നിട്ട് മടങ്ങിപോകും. പാവം കടയുടമകള്‍ ഒന്നും ചോദിക്കാറില്ല. ചോദിച്ചാല്‍ അടിയുറപ്പാണ്.

ഈ സ്ഥലത്തെ പ്രബലന്മാരണവര്‍. മറ്റു ഗുണ്ടകളുമായിട്ടാണ് സാധാരണ ഏറ്റുമുട്ടാറുളളത്. പലതും കത്തികുത്തിലാണ് അവസാനിക്കുന്നത്. സുരേഷ് ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണുകളില്‍ പകയും വിദ്വേഷവും മാത്രമായിരുന്നു. മൂന്നു ഗുണ്ടകള്‍ അപ്പുവിനു ചുറ്റുമായി നിലയുറപ്പിച്ചു നിന്നു. കടയിലെ ജോലിക്കാരന്‍ ചെന്ന് മിശ്രയോട് അപേക്ഷിച്ചു. മിശ്രസാബ് തെറ്റുപറ്റി, ഇയാളെ വിടൂ, പൈസയൊന്നും വേണ്ട. കൂട്ടത്തില്‍ നിന്നവന്‍ അവന്റെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അവന്‍ ബഞ്ചും വലിയ മേശകളും മറിച്ചു കൊണ്ട് വീണു. കടയ്ക്കുളളിലിരുന്നവര്‍ ഓരോരുത്തരായി ഭയത്തോടെ പുറത്തേക്കിറങ്ങിപ്പോയി.

പരിഭ്രാന്തിയോടെ നിന്ന അപ്പു മിശ്രയോട് എന്നെ വിട് എനിക്ക് പൈസയൊന്നും വേണ്ട. അതൊരു അപേക്ഷയായിരുന്നു. ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. തലയുയര്‍ത്തി തലയില്‍ തലോടിയിട്ട് പറഞ്ഞു. നിന്നെ അങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പുവിന്റെ മുഖത്ത് ദേഷ്യം ഇരട്ടിച്ചു. അപ്പു പല ചട്ടമ്പികളേയും നേരിട്ടാണ് ഒരു ഹോട്ടലുടമയുടെ വേഷം കെട്ടിയത്. പലപ്പോഴും വഴക്കുകള്‍ ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുളളത്. മിശ്രയുടെ തുളച്ചു കയറുന്ന നോട്ടത്തില്‍ അപ്പു കൂസ്സാതെ നിന്നു. കൂടെ നിന്നവന്‍ നിന്ദിച്ചും പരിഹസിച്ചും ചിരിച്ചു രസിച്ചു. അപ്പുവിന്റെ ശബ്ദം ഉയര്‍ന്നു. ഉടുപ്പില്‍ നിന്നും കൈ എടുക്കെടാ. ഉടുപ്പിലെ പിടിവിടാന്‍ തയ്യാറായില്ല. ഞാന്‍ സഹതാപത്തോടും പകയോടും നോക്കി. എങ്ങനെ അപ്പുവിനെ ഈ ദുഷ്ടന്മാരുടെ കയ്യില്‍നിന്നും വിടുവിക്കും. അപ്പോഴും ഉടുപ്പുമായുളള പിടിവലി തുടര്‍ന്ന് ഉടുപ്പിന്റെ ബട്ടണ്‍ പൊട്ടിമാറി. മിശ്ര സര്‍വ്വശക്തിയുമെടുത്ത് അപ്പുവിന്റെ നെഞ്ചത്ത് ഇടിച്ചു. ആ ഇടിയില്‍ അയാള്‍ പിറകോട്ട് വേച്ചുപോയി. ആ മിഴികള്‍ അകത്തേക്ക് ദയനീയമായി നോക്കി. അത് എന്നെയായിരുന്നു.

ഇതൊക്കെ കണ്ടു നില്‍ക്കാനുളള മാനസ്സികാവസ്ഥ എനിക്കുമില്ലായിരുന്നു. സെയിനുവിനോടു പറഞ്ഞു നീ ഈ വാതില്‍ക്കല്‍ നിന്നോണം ഒരുത്തനേയും അകത്തേക്കു കടത്തരുത്. ഒരു വാതിലില്‍ സെയിനു നിന്നാല്‍ മറ്റൊരാള്‍ക്ക് അകത്തേക്ക് കടക്കാന്‍ പറ്റില്ല. അതാണ് അവന്റെ ശരീരം. അവന്റെ കണ്ണുകളില്‍ പക എരിഞ്ഞുനിന്നു. ഞാന്‍ മുന്നോട്ട് വന്നുയര്‍ന്ന് ആദ്യത്തെ ചവിട്ട് മിശ്രയുടെ നെഞ്ചില്‍ തന്നെ കൊടുത്തു. അയാള്‍ മേശകളെ മലര്‍ത്തി അതിനൊപ്പം വീണു. അപ്പുവും ജോലിക്കാരും രണ്ടു ഗുണ്ടകളെ നേരിട്ടു. തടിമാടനായ മിശ്ര മുകളിലേക്ക് ഉയരുന്തോറും എന്റെ ചവിട്ടു തുടര്‍ന്നു. അയാളുടെ കണ്ണുകള്‍ ഒരു വന്യമൃഗത്തിന്റെ പോലെയായി. അടിയില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരെ മിശ്രയുടെ ഗുണ്ടകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാനും അവരെ നേരിട്ടു. കാര്യങ്ങള്‍ ഇത്രവേഗം തിരിഞ്ഞു മറയുമെന്ന് അവരും പ്രതീക്ഷിച്ചില്ല. പുറത്ത് റോഡില്‍ നിന്നവരെല്ലാം ഭയാനകമായിട്ടാണ് ആ കാഴ്ച്ച കണ്ടത്. ഗുണ്ടകള്‍ തമ്മില്‍ തെരുവില്‍ തല്ലുകൂടി കണ്ടിട്ടുണ്ടെങ്കിലും ഒരു ഹോട്ടലിനുളളില്‍ ആദ്യമായിട്ടാണ്.

ഇതിനിടയില്‍ അവരില്‍ ഒരുവന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. അവനെ നേരിട്ടത് സെയിനുവായിരുന്നു. അപ്പു ക്ഷീണിതനായി ഏങ്ങലടിച്ചുകൊണ്ട് തളര്‍ന്നിരുന്നു. മിശ്രയും അടുക്കളയിലെത്തി മറ്റുളളവരെ ഭയപ്പെടുത്തി പോകുന്നത് കണ്ടിട്ട് എന്റെ അടുത്ത ചവിട്ട് അയാളുടെ പുറത്തായിരുന്നു. അയാള്‍ മുന്നോട്ടു പോയി വീണു. അതിനുളളില്‍ ഞാനും സെയിനും മാത്രമായി. പുറത്തുളളവനും അകത്തേക്ക് ചാടി വന്നു. എന്റെ കാലു കൊണ്ടുളള ചവിട്ടില്‍ മിശ്രയുടെ നാഭി തകര്‍ന്ന് അയാള്‍ വേച്ചു വേച്ചു പുറത്തേക്കു നടന്നു. അരയിലുളള കത്തി എടുക്കാനുളള ശക്തിയും നഷ്ടപ്പെട്ടു. എന്റെ കണ്ണുകളില്‍ രോഷാഗ്നി കത്തിനിന്നു. അതു തീനാളം പോലെ അടുക്കളയില്‍ എരിഞ്ഞു. പുറത്തു നിന്ന് പരിഭ്രമത്തോടെ ഉറ്റുനോക്കിയവര്‍ അകത്ത് എന്തോ ഭീകരമായതു സംഭവിച്ചുവെന്ന് മനസ്സിലാക്കി. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്നവര്‍ വിശ്വസിച്ചു. വികാരവേശത്തോടെ വന്ന ഗുണ്ടകള്‍ തീവ്രവേദന സഹിച്ച് നാഭിയില്‍ കൈകള്‍ അമര്‍ത്തി പുറത്തേക്ക് നടക്കുമ്പോള്‍ അവിടെ കൂടി നിന്ന മലയാളികളടക്കമുളളവരുടെ മനസ്സില്‍ എന്റെ മരണം ഉറപ്പാക്കിയിരുന്നു. എന്നെ മാത്രം പുറത്തേക്ക് കണ്ടില്ല. അവര്‍ ഒരു ദുസ്വപ്‌നം പോലെയാണ് എല്ലാം കണ്ടുനിന്നത്. ഗുണ്ടകള്‍ പാവങ്ങളെ നിര്‍ദ്ദയം ഉപദ്രവിക്കുന്നതില്‍ അവര്‍ എന്തു ചെയ്യാനാണ്. ഞനെന്ന കുറ്റവാളിയാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം . കടയ്ക്കുളളിലെ ഉപകരണങ്ങളെല്ലാം അവര്‍ വലിച്ചു വാരി എറിഞ്ഞതും കാണികള്‍ക്ക് ഒരു സുന്ദര കാഴ്ച്ചയായിരുന്നു. എനിക്ക് എന്തുപറ്റിയെന്നറിയാനുളള ധൈര്യം പോലും ആരും കാണിച്ചില്ല. അതിനെല്ലാം അവര്‍ക്ക് മറുപടിയുമുണ്ട്. ഇതിനെല്ലാം കാരണം അവന്റെ അഹങ്കാരമാണ്. എല്ലാവരും വിയര്‍പ്പില്‍ കുളിച്ച് അവശരായി സ്വയം രക്ഷപ്പെട്ടപ്പോള്‍ ഞാന്‍ മാത്രം എന്താണ് രക്ഷപ്പെടാഞ്ഞത്. മനസ്സ് അപ്പോഴും അസ്വസ്ഥമായത് അടികൊണ്ടതിലും കൈയ്യില്‍ കെട്ടിയിരുന്ന വാച്ച് തവിടു പൊടിയായതിലും ധരിച്ച ഉടുപ്പ് കീറിപ്പറിഞ്ഞിപോയതിലുമല്ല. എന്റെ ആത്മസുഹൃത്ത് സെയിന്‍ എന്നെ ഉപേക്ഷിച്ചു പോയതിലാണ്.

അങ്ങനെ വിഷണ്ണനായി കടക്കുള്ളിലേക്ക് നടക്കുമ്പോള്‍ മുന്നിലേക്ക് ജ്യേഷ്ഠനും രണ്ട് പോലീസ്സുകാരും വന്നു. ജ്യേഷ്ഠന്‍ എന്നോട് അസംതൃപ്തി ഉണ്ടെങ്കിലും ജീവനോടെ കണ്ടതില്‍ ആശ്വസിച്ചു. ജ്യേഷ്ഠന്‍ കട പൂട്ടിയിട്ട് എന്നെയും കൊണ്ട് പോലീസ്സിനൊപ്പം ദുര്‍വ്വ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. തണുപ്പ് എന്റെ ശരീരമാകെ തുളച്ചു കയറിയിരുന്നു. അവിടെ നടന്ന സംഭവമെല്ലാം ഞാന്‍ പോലീസ്സിനെ ധരിപ്പിച്ചു. അവര്‍ ഉടനടി മഹസര്‍ തയ്യാറാക്കി. ആശുപത്രിയുടെ മുന്നിലുളള ഒരു റോഡിന്റെ മൂലയ്ക്കായിരുന്നു പോലീസ് സ്‌റ്റേഷന്‍. വീട്ടിലേക്കുളള യാത്രയിലാണ് ജ്യേഷ്ഠന്‍ സെയിനുവിന്റെ കാര്യം പറഞ്ഞത്. അവനെ ആശപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതു കേട്ട് എനിക്ക് വിഷമം തോന്നി. പെട്ടെന്നാര്‍ക്കും അവനെ അടിച്ചു തറ പറ്റിക്കാന്‍ സാധിക്കില്ല. ഇനീം അടുക്കളയില്‍ കണ്ട കത്തി വല്ലതുമെടുത്ത് കുത്തിയോ. എന്റെ നേര്‍ക്ക് ഒരു കത്തി വീണതു ഞാനപ്പോള്‍ ഓര്‍ത്തു. അല്പം വൈമനസ്യത്തോടെ ചോദിച്ചു. എന്താ അവനു പറ്റിയത്. അതിനു മറുപടിയായി ലഭിച്ചത് നിന്റെ ചവിട്ടുകൊണ്ട് അവന് മൂത്രമൊഴിക്കാന്‍ പ്രയാസമായി. വേദനയോടെയാണവന്‍ അവിടെനിന്ന് ഇറങ്ങി വീട്ടില്‍ എത്തിയത്. ഭാഗ്യത്തിന് ഞാനവിടെ ഉണ്ടായിരുന്നു. നീയിങ്ങനെ ചവിട്ടു തുടര്‍ന്നാല്‍ എങ്ങനെയാ? മനഷ്യന്മാര്‍ മരിച്ചുപോകില്ലേ. എന്റെ ജീവന്‍ അപകടത്തിലായാല്‍ അതിനും ഞാന്‍ മടിക്കില്ലെന്ന് പറയണമെന്നു തോന്നി. എന്നാല്‍ മറുപടി പറഞ്ഞില്ല. ആ രാത്രിയില്‍ അപ്പുവും ജോലിക്കാരും വീട്ടിലെത്തി. ജ്യേഷ്ഠന്‍ അവരെ ധൈര്യപ്പെടുത്തി. നാളെ കട തുറന്നു പ്രവര്‍ത്തിക്കണം. മറ്റുളളതൊക്കെ എനിക്ക് വിട്ടേര്. അവന്മാരുടെ ഗുണ്ടയിസ്സം ഇനിയും അവിടെ നടക്കത്തില്ല. ഇവിടെ വേറേയും ഗുണ്ടകളുണ്ട്. ജ്യേഷ്ഠന് അവിടുത്തെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമാണുണ്ടയിരുന്നത്.

മദ്രാസികളുടെ കടകളിലും ഹോട്ടലുകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും വേണ്ടേന്ന് അവരുടെ സംസാരത്തില്‍ നിന്നു മനസ്സിലാക്കി. ജ്യേഷ്ഠത്തി അവര്‍ക്കെല്ലാം ചായ ഇട്ടു കൊടുത്തു. അപ്പു എന്നെ പ്രത്യേകം പുകഴ്ത്തി പറഞ്ഞു. മനസ്സിനു ധൈര്യം തന്നത് എന്റെ ഇടപെടലെന്ന് അപ്പുവിന്റെ വാദം ഈര്‍ഷ്യയോടെയാണ് ജ്യേഷ്ഠത്തി കേട്ടാല്‍ ആ മുഖഭാവം അതു വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇനിയും അതോര്‍ത്ത് വിഷമിച്ചിട്ട് ഫലമില്ല. അപ്പുവിനെ ധൈര്യപ്പെടുത്തി അവരെ യാത്രയാക്കി. ഞാന്‍ എഴുന്നേറ്റ് കുളിക്കാനായി പോയി. കുളി കഴിഞ്ഞു വരുമ്പോള്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും സംസാരിച്ചത് എന്നെപ്പറ്റിയാണ്. അകത്തേ മുറിയില്‍ തുണി മാറിയിടുമ്പേള്‍ ജ്യേഷ്ഠത്തി അറിയിച്ചത് ഇവനെ ഇവിടുന്ന് മാറ്റുന്നതാണ് നല്ലത്. അവന്മാര്‍ വെറുതെ ഇരിക്കില്ല.

നാട്ടുകാര്‍ പറയുന്നത് അനുജന്റെ സ്വഭാവഗുണങ്ങള്‍ അത്ര നല്ലതല്ല എന്നാണ്. മറ്റുളളവര്‍ക്ക് അപമാനമുണ്ടാക്കരുത്. തുണി മാറി ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ ജ്യേഷ്ഠത്തി അകത്തേക്ക് പോയി. ജ്യേഷ്ഠന് മനപ്രയാസമുണ്ട്. ആരെ കുറ്റപ്പെടുത്തണമെന്നറിയാതെ മൗനത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ആപത്തില്‍ ഒരാളെ സഹായിക്കുന്നത് തെറ്റാണോ. അതില്‍ സങ്കടപ്പെടാനും ഭയപ്പെടാനും എന്തിരിക്കുന്നു. തങ്കച്ചായന്‍ ഇവിടുത്തെ ഹിന്ദു മുസ്‌ലീം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഇടപെട്ടിട്ടില്ലേ?. കേരളത്തില്‍ നിന്നും വന്ന ഹിന്ദുക്കളും ക്രിസ്തിയാനികളും ഇവിടുത്തെ മുസ്‌ലീങ്ങളെ സ്വന്തം ക്വാര്‍ട്ടറില്‍ ഒളിപ്പിച്ചു താമസ്സിപ്പിച്ചിട്ടില്ലേ?. ഹിന്ദു തീവ്രവാദികളില്‍ നിന്ന് രക്ഷിച്ചിട്ടില്ലേ?. നല്ല മലയാളികള്‍ക്ക് തിന്മക്ക് കൂട്ടുനില്‍ക്കാനാകില്ല. അവരൊന്നും ജാതിമതങ്ങളെ കൂട്ടുകാരായി കൊണ്ടു നടക്കുന്നവരല്ല. ഞാന്‍ വന്നതിനു ശേഷം ഇവിടുത്തെ ഒരു മുസ്‌ലീം ക്വാര്‍ട്ടറിലെ യുവതിയെ ഹിന്ദു യുവതിയുടെ തുണികള്‍ ധരിപ്പിച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി മിനി ബസ്സില്‍ റാഞ്ചിക്കു വിട്ടത് എന്തിനായിരുന്നു?. ആ രാത്രിയില്‍ ആ ക്വാര്‍ട്ടറിനു ഹിന്ദു തീവ്രവാദികള്‍ തീയിടുന്നെന്ന് അറിവ് ലഭിച്ചതു കൊണ്ടല്ലേ. ആ സ്ത്രീയുടെ ഭര്‍ത്താവിനെ ആ വിവരം ഫോണിലറിയിച്ചത് തങ്കച്ചായനല്ലേ?.
മനപ്രയാസത്തോടെ മൂകനായി എന്നെ നോക്കിയിട്ട് പറഞ്ഞു. സാധാരണക്കാരായ അറിവില്ലാത്ത മനുഷ്യര്‍ എന്ത് അധര്‍മ്മത്തിനും വഴങ്ങുന്നവരാണ്. ആ കൂട്ടത്തില്‍ നീ പോകണമെന്ന് ഞാന്‍ പറയില്ല. എല്ലാ മനുഷ്യരോടും സ്‌നേഹത്തോടും സഹാനുഭൂതിയോടും പ്രവര്‍ത്തിക്കാനേ ഞാന്‍ പറയൂ. എന്റെയോ മറ്റുളളവരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് നീ വഴങ്ങേണ്ടതില്ല. നിന്റെ ഇഷ്ടത്തിനു ചെയ്യുക. അതിന്റെ ഭവിഷത്തുകള്‍ നേരിടാനും നീ ഒരുങ്ങികൊളളണം. കടയിലെ സംഭവത്തിനു നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. അമ്മിണി പറഞ്ഞതു പോലെ നിനക്കെതിരെ ഇപ്പോള്‍ ഹിന്ദുക്കളും രംഗത്തുണ്ട്. അതു മറക്കരുത്. ജ്യേഷ്ഠന്‍ എഴുന്നേറ്റു പോയി.

അത്താഴം കഴിഞ്ഞ് കട്ടിലില്‍ കിടന്നു. ശരീരമാകെ നല്ല വേദനയായിരിന്നു. തണുത്ത വെളളത്തില്‍ കുളിച്ചപ്പോള്‍ നീറ്റലും തോന്നിയിരുന്നു. സെയ്‌നുവിനെ നാളെ തന്നെ ആശുപത്രിയില്‍ പോയി കാണണം. അറിയാതെ സംഭവിച്ചതെന്ന് പറയണം. ചവിട്ട് ചെറുപ്പത്തിലേ തന്നെ നല്ല ശരീര ഭാരമുളള ഞാന്‍ എങ്ങനെ അഞ്ചടിക്ക് മുകളില്‍ ചാടിയെന്നത് അതിശയമായിരുന്നു. അതു പോലെ വലിയ ഭാരമുളള കാട്ടുകല്ല് എറിഞ്ഞാണ് ഷോട്ട്പുട്ടിലും ഡിസ്‌കസ്‌ത്രോയിലും പരിശീലിച്ചത്. അതിലും എല്ലാ വര്‍ഷവും ഒന്നാം സ്ഥാനമണ് കിട്ടിയത്. ചെറുപ്പത്തിലെ നിത്യ പരിശീലനം എനിക്ക് ഗുണമാണ് നല്‍കിയിരിക്കുന്നതെന്നു തോന്നി. ഏതു ഭീകരാവസ്ഥയിലും മനുഷ്യനു മനസ്സിലുണ്ടാകുന്ന ഭീതീയേക്കാള്‍ ആത്മധൈര്യമാണ് ആവശ്യമെന്ന് ഈ സംഭവത്തിലൂടെ പഠിച്ചു. പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു. ജനാലകളിലും മഞ്ഞു പറ്റിപ്പിടിച്ചിരുന്നു.

നിത്യവും മഞ്ഞു നിറഞ്ഞ റോഡിലൂടെ രാവിലെ ഏഴുമണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഷോര്‍ട്ട്ഹാന്‍ഡ് എഴുതിയിട്ട് മിനിബസ്സില്‍ റാഞ്ചി എക്‌സപ്രസ് പത്ര ഓഫിസ്സിലേക്ക് പോയിരുന്നു. കേസ്സില്‍പ്പെട്ട് മിശ്രയും കൂട്ടരും ഒളിവില്‍ പോയിരുന്നു. ചില മലയാളി ശത്രുക്കള്‍ എന്നെ പകയോടെ നോക്കിയെങ്കിലും കൂടുതല്‍ മലയാളികളുടെ മനസ്സില്‍ ഞാനൊരു മലയാളിഗുണ്ടയായി മാറിക്കഴിഞ്ഞു. മിനി ബസ്സില്‍ യാത്ര ചെയ്തിരുന്ന രണ്ടു മലയാളികള്‍ എന്നെ അഭിനന്ദിച്ചു. ഇവിടെ ചില മലയാളി ഗുണ്ടകളുണ്ട് ഈ മിശ്രയേപ്പോലുളള ഗുണ്ടകളെ നേരിടാന്‍ മുന്നോട്ടു വരില്ല. മുട്ടു വിറയ്ക്കും. മദ്രാസ്സി എന്നു പറഞ്ഞാല്‍ തല്ലുകൊളളികള്‍ എന്നാ അവന്മാരുടെ ധാരണ. മറ്റുളളവന്റെ ചെലവില്‍ തിന്നും കുടിച്ചും കുടവയറുമായി നടക്കുന്ന നാറികള്‍. ഞാന്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ക്കും സമൂഹത്തോട് ഒരു ഉത്തരവാദത്വമില്ലേ. കുറ്റബോധത്തോടെയവര്‍ പ്രതികരിച്ചു, ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് അതിനു കഴിയാറില്ല. സോമന്‍ ചെയ്തത് ഞങ്ങളുടെ കടമ തന്നെയാ. എന്നാലും സൂക്ഷിച്ചോണം കേട്ടോ. എന്തെന്നില്ലാത്ത ആത്മധൈര്യമാണ് അവര്‍ നല്‍കിയത്.

ഓരോരുത്തര്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നു. ഇവരുടെയെല്ലാം ഉളളില്‍ ഈ കൂട്ടരോട് പകയുണ്ട്. അവരെ നേരിടാനുളള മനോധൈര്യമില്ലാത്തത് അവരുടെ ജീവിത ചുറ്റുപാടുകള്‍ മാത്രമെന്ന് മനസ്സിലായി. സ്‌നേഹാദരവുളള മനുഷ്യരും ഇവിടെ ഉളളത് ആദ്യമായിട്ടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു ദിവസം റാഞ്ചിയില്‍ നിന്നു ദുര്‍വ്വയിലേക്ക് മിനി ബസ്സില്‍ വരുമ്പോള്‍ ആ ബസ്സില്‍ കോള്‍ ഇന്ത്യാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഒരു അബ്രഹാമുണ്ടായിരുന്നു. എന്നോട് ചോദിച്ചു വര്‍ഗ്ഗീസ്സിന്റെ അനുജനാ അല്ലേ. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അദ്ദേഹത്തെ എനിക്കറിയാം. ഉന്നത ജോലിയുളള ആളാണ്. എന്നെ എങ്ങനെ തിരിച്ചറിഞ്ഞു. അതറിയില്ല. എന്നോട് ചോദിച്ചു എനിക്കൊരു സഹായം വേണം. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ഭീതിയുണ്ടായി. ഏതെങ്കിലും ഗുണ്ടയെ തല്ലാനാണോ. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇവര്‍ സമ്മതിക്കത്തില്ലേ?. എന്റെ നിരാശ നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞങ്ങള്‍ അടുത്തയാഴ്ച്ച നാട്ടില്‍ പോകുകയാണ്. ഇവിടുത്തുകാര്‍ പലപ്പോഴും അവധിക്കു പോകുന്ന വീടുകളില്‍ മോഷണം നടത്താറുണ്ട്. വീട്ടുസാധനങ്ങള്‍ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. സോമന് സാധിക്കുമെങ്കില്‍ ഒരു മാസം എന്റെ വീട്ടില്‍ ഒരു ഗെസ്റ്റായി താമസ്സിക്കണം. ചെലവുകള്‍ എന്തും ഞാന്‍ വഹിച്ചോളാം. മനസ്സമാധാനത്തോടെ പോകാനാണ്. പറ്റുമോ?. മനുഷ്യന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ് മോഷണം.

അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ഞാന്‍ യാതൊരു മടിയും കൂടാതെ തയ്യാറെന്നറിയിച്ചു. പ്രതീക്ഷിച്ചതു പോലെ സംഭവിച്ചതില്‍ അദ്ദേഹം നന്ദി അറിയിച്ചു. സത്യത്തില്‍ ഞാനാണ് നന്ദി പറയേണ്ടത്. ഹൃദയത്തില്‍ എപ്പോഴും സൂക്ഷിച്ചിരുന്ന ഒരു കാര്യമാണ് ജ്യേഷ്ഠന്റെയടുത്തു നിന്നു മാറി താമസ്സിക്കണമെന്ന്. ജ്യേഷ്ഠത്തി കഴിഞ്ഞയാഴ്ച്ച എന്നോട് പ്രതിഷേധം രേഖപ്പെടുത്തിയത് ഞാനല്പം കല്‍ക്കരിയെടുത്ത് മണ്ണുകൊണ്ടുളള അടുപ്പില്‍ തീ കത്തിച്ച് ചൂടു കൊണ്ടിരിക്കുമ്പോഴാണ്. ആ രംഗം കണ്ടിട്ട് അതിലേക്ക് വെളളം കോരിയൊഴിച്ചിട്ട് തീ അണച്ചു. നല്ല തണുപ്പായതിനാല്‍ ഏതാനും കല്‍ക്കരി കത്തിച്ച് ചൂടിനായി ശ്രമിച്ചതാണ്. നാട്ടിലേതു പോലെ വിറക് കൊളളികള്‍ ഇവിടെ വെറുതെ കിട്ടില്ല. അതാണ് ജ്യേഷ്ഠത്തിയും പറഞ്ഞത്. ഇതു കാശു കൊടുത്തു വാങ്ങുന്നതാണ്. വെറുതെ കത്തിച്ചു കളയാനുളളതല്ല.

വിഷാദം നിറഞ്ഞ മനസ്സോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. തടഞ്ഞു നിര്‍ത്തിയ കണ്ണുനീര്‍ത്തുളളികള്‍ അടര്‍ന്നു വീണു. കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ കടയിലേക്ക് നടന്നു. അവിടുത്തെ അടുപ്പില്‍ ആളികത്തുന്ന ചൂളകളുണ്ട്. എപ്പോഴും എന്റെ കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങളായിരുന്നു. മനോദുഖങ്ങളിലും ഞാന്‍ ചോദിക്കും ഈ നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് എന്തിന് വ്യാകുലപ്പെടണം. മനഷ്യജന്മത്തില്‍ ഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും ഉളളതല്ലേ. ജീവിതത്തില്‍ ലഭിക്കുന്ന തിരിച്ചടികളില്‍ നിന്ന് മാത്രമേ തന്റേടവും സ്‌നേഹവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ കഴിയു എന്ന് ഞാന്‍ എന്നെതന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയായാല്‍ എല്ലാ നിരാശകളും വേദനകളും മാറി പുതിയ ആശയങ്ങളിലേക്ക് മനസ്സു മാറും. അതിലാണ് എന്റെ എല്ലാ പ്രതീക്ഷകളുമുളളത്. അതു യാഥാര്‍ത്ഥ്യമാകുമോ?.

ഒരു സായംസന്ധ്യയില്‍ കുണ്ടറയാശാന്‍ അപ്പുവിന്റെ കടയില്‍ വന്നു. കുണ്ടറയാശാന്‍ മിശ്രയുടെ സംഘത്തില്‍പ്പെട്ടതല്ല. തിവാരി സംഘത്തില്‍പെട്ടയാളാണ്. മിശ്രയുടെ ആക്രമണത്തെപ്പറ്റി അറിയുവാനും എന്നെ കാണാനുമാണ് വന്നത്. നെറ്റിയില്‍ ചന്ദനക്കുറിയും, ഗാംഭീര്യമാര്‍ന്ന നോട്ടവും, കട്ടിയുളള കറുത്ത മീശയും അത്യന്തം ആകര്‍ഷകമാണ്. കുണ്ടറയാശാന്‍ വന്നപ്പോള്‍ ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്നു. അദ്ദേഹത്തിനു ഗുണ്ടയെന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്താലും അധര്‍മ്മത്തിനു കൂട്ടുനില്‍ക്കുന്ന ആളല്ലായിരുന്നു. മലയാളിയുടെ കടയില്‍ കയറി അക്രമം കാണിച്ചവനെ നിങ്ങള്‍ അടിച്ചൊതുക്കിയത് നന്നായി എന്ന് ആശാന്‍ അപ്പുവിനെ ധരിപ്പിച്ചു. ഇവിടുത്തെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം പകയുളളവരെന്നും ഒരു കൂട്ടര്‍ പരാജയപ്പെട്ടാല്‍ മറ്റു സംഘങ്ങള്‍ സന്തോഷിക്കുമെന്നും അപ്പുവിനറിയാം. എന്നെപ്പറ്റി ആശാന്‍ അപ്പുവുമായി സംസ്സാരിച്ചു. ആ വരവിന്റെ പ്രധാന ഉദ്ദേശ്യം എന്നെ ആ സംഘത്തില്‍ ചേര്‍ക്കാനായിരുന്നു.

അടുക്കളയില്‍ നിന്ന് എന്നെ അപ്പു വന്നു വിളിച്ചു. ഞാന്‍ പുറത്തേക്കു വന്നു. അപ്പു എന്നെ ആശാനു പരിചയപ്പെടുത്തി. മറ്റുളളവര്‍ പറഞ്ഞുകേട്ടതു പോലെ ഇവന്‍ ധൈര്യശാലിയാണോ. ഒരാളുടെ സാമര്‍ത്ഥ്യം അവന്റെ ശരീര ഭംഗിയിലല്ലല്ലോ. അപ്പു ആവി പറക്കുന്ന ചായ ആശാനു നല്‍കി. അപ്പുവിനോട് അറിയിച്ചു. ഇനിയും അവന്മാര്‍ വന്നാല്‍ എന്റെ ആള്‍ക്കാരും ഇവിടൊക്കെ കാണും. നിങ്ങള്‍ ഒറ്റയ്ക്കല്ല. വര്‍ഗ്ഗീസ്സിനോട് പറഞ്ഞേക്ക്. ആശാന്‍ എന്നേയും കൂട്ടി കടയ്ക്കു മുന്നിലേക്കിറങ്ങി മറ്റളളവര്‍ കാണാന്‍ വേണ്ടി ചായ കുടിച്ചുകൊണ്ട് പറഞ്ഞു. ഇനിയും നിനക്കൊപ്പം ഞാനുണ്ട്. ഇവിടെ ഒരുത്തനേയും ഭയക്കേണ്ട. നീ ഞങ്ങളുടെ സംഘത്തിലെ ഗുണ്ടയായി ദുര്‍വ്വായില്‍ ഉണ്ടായാല്‍ മതി. ഞാന്‍ സംശയത്തോടെ നോക്കി നിന്നു. അവിടേക്ക് രണ്ടു ഹിന്ദിക്കാര്‍ വന്ന് ആശാനുമായി സംസാരിച്ചു. നിങ്ങളുടെ നോട്ടം ഇവിടെ വേണം. ഇവന്റെ പേര് സോമന്‍ അവനോടൊപ്പം നിന്നുകൊളളണം. പിന്നെക്കാണാം എന്ന് പറഞ്ഞിട്ട ചായയുടെ ഗ്‌ളാസ്സ് എന്റെ കൈയ്യില്‍ തന്നിട്ട് നടന്നു പോയി. രണ്ടു ഗുണ്ടകള്‍ റോഡില്‍ നിലയുറപ്പിച്ചു.

നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ഭക്ഷ്യവില ഉയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നറിയിപ്പ്. ഭക്ഷ്യവിലയില്‍ 12 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കമുതി ചെയ്യുന്ന ചീസിന് 44 ശതമാനം വില വര്‍ദ്ധിക്കും. ബീഫിന് 40 ശതമാനവും ചിക്കന് 22 ശതമാനവും വില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യം ട്രഷറി ഗൗരവത്തോടെയാണ് കാണുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയുടെ ശരാശരി താരിഫ് 22 ശതമാനമായിരിക്കുമെന്ന് ഒരു മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ പറയുന്നു.

നോ ഡീല്‍ സാഹചര്യമാണ് ഉരുത്തിരിയുന്നതെങ്കില്‍ ലോക വ്യാപാര സംഘടനയുടെ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം തുടരാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായിത്തീരും. ഈ സാഹചര്യത്തില്‍ പല ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും താരിഫ് വന്‍തോതില്‍ ഉയരും. ലോക വ്യാപാര സംഘടനയുടെ ചട്ടം നടപ്പായാല്‍ ഒന്നും സംഭവിക്കില്ലെന്ന് ബ്രെക്‌സിറ്റ് അനുകൂലികള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് തലവന്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലൂടെയുള്ള ചരക്കു കടത്തില്‍ കാലതാമസമുണ്ടാകുമെന്നും സൂചനയുണ്ട്. ബ്രിട്ടന്റെ വിദേശനാണ്യ ശേഖരം യൂറോ ആക്കി മാറ്റിയെന്ന വിവരത്തിനു ശേഷം വരുന്ന ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇത്.

യൂറോയുടെ സ്ഥിരതയാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്നാണ് ചിലര്‍ വിശദീകരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ പ്രകാരം വിദേശനാണ്യ ശേഖരത്തില്‍ ഇപ്പോള്‍ ഡോളറിനേക്കാള്‍ യൂറോയ്ക്കാണ് പ്രാമുഖ്യമുള്ളത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമുണ്ടായ അവസ്ഥാവിശേഷമാണ് ഇത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇതെന്ന് മുന്‍ ഷാഡോ ചാന്‍സലറും പീപ്പിള്‍സ് വോട്ട് എന്ന ക്യാംപെയിന്‍ സപ്പോര്‍ട്ടറുമായ ക്രിസ് ലെസ്ലി പറയുന്നു.

16 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കളില്‍ പകുതിയോളം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലെന്ന് പഠനം. ഏഴു മണിക്കൂറിലേറെ ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവെന്നാണ് ഓഫ്‌കോം ഡേറ്റ വ്യക്തമാക്കുന്നത്. 65 വയസുള്ളവരില്‍ ഒരു ശതമാനവും 55-64 പ്രായപരിധിയിലുള്ളവരില്‍ 6 ശതമാനവും ആഴ്ചയില്‍ 50 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം 16-24 പ്രായപരിധിയിലുള്ളവരില്‍ 18 ശതമാനവും മിക്ക സമയങ്ങളിലും ഓണ്‍ലൈനിലായിരിക്കും. ബ്രിട്ടീഷുകാര്‍ ഓരോ 12 മിനിറ്റിലും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കുന്നുണ്ടെന്നാണ് ഓഫ്‌കോം പറയുന്നത്.

ഇത്തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിബന്ധങ്ങളെയും ഉദ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഓണ്‍ലൈന്‍ വിദഗ്ദ്ധര്‍ പറയുന്നു. നാലു മണിക്കൂറോളം സ്‌ക്രീനില്‍ ചെലവഴിക്കുന്ന 15 വയസുകാരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനേ സഹായിക്കൂ എന്ന് ടൈം ടു ലോഗ് ഓഫ് എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സി വിദഗ്ദ്ധ താനിയ ഗുഡിന്‍ പറയുന്നു.

16-24 പ്രായ ഗ്രൂപ്പിലുള്ള 95 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രധാനമായും സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ 25 ശതമാനം അധികമാണ് ഇത്. എങ്കിലും ഇന്റര്‍നെറ്റ് ഉപയോഗം സൃഷ്ടിക്കുന്ന മോശം ഫലങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവുണ്ടെന്നതും വസ്തുതയാണ്. ഫോണില്‍ നിന്ന് അകലം പാലിച്ചാല്‍ റിവാര്‍ഡുകള്‍ നല്‍കുന്ന ആപ്പ് ഒരു ലക്ഷത്തോളം ബ്രിട്ടീഷ് യുവാക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് പുറത്തിറക്കിയ ഹോള്‍ഡ് എന്ന നോര്‍വീജിയന്‍ കമ്പനി അവകാശപ്പെടുന്നു.

ഹാലോജന്‍ ബള്‍ബുകളുടെ വിപണനം യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു. ഈ മാസം അവസാനം മുതല്‍ നിരോധനം നിലവില്‍ വരും. സെപ്റ്റംബര്‍ മുതല്‍ എല്‍ഇഡി ബള്‍ബുകള്‍ മാത്രമേ വീടുകളിലേക്ക് ഇനി വാങ്ങാന്‍ കഴിയൂ. കൂടുതല്‍ വിലയുള്ള എല്‍ഇഡി ബള്‍ബുകള്‍ സാധാരണക്കാരുടെ ചെലവ് വര്‍ദ്ധിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വിവാദ ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഹാലോജന്‍ ബള്‍ബുകളേക്കാള്‍ രണ്ടിരട്ടി വിലയാണ് എല്‍ഇഡി ബള്‍ബുകള്‍ക്ക്. 2 പൗണ്ടിന് ഒരു ഹാലോജന്‍ ബള്‍ബ് വാങ്ങാന്‍ കഴിയുമ്പോള്‍ എല്‍ഇഡി ബള്‍ബുകളുടെ വില ആരംഭിക്കുന്നത് തന്നെ നാല് പൗണ്ടിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്.

2016 സെപ്റ്റംബര്‍ മുതല്‍ ഹാലോജന്‍ ബള്‍ബ് നിരോധനം നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ എല്‍ഇഡി സാങ്കേതികവിദ്യ കുറച്ചു കൂടി വികസിക്കാനും വില കുറയാനുമുള്ള സമയം അനുവദിച്ചുകൊണ്ട് നിരോധനം രണ്ടു വര്‍ഷത്തേക്ക് നീട്ടി വെക്കുകയായിരുന്നു. വില കൂടുതലാണെങ്കിലും എല്‍ഇഡി ലൈറ്റുകളുടെ ആയുര്‍ദൈര്‍ങഘ്യം കൂടുതലാണെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭത്തിനും നിരോധനം ഉതകുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അവകാശപ്പെടുന്നത്.

യൂറോപ്പിന്റെ ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന എനര്‍ജി യൂണിയന്റെ ലക്ഷ്യമാണ് ഇതിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. എന്നാല്‍ പുതുതായി വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഭൂരിപക്ഷം ബ്രിട്ടീഷുകാരും അജ്ഞാതരാണ്. ഹാലോജന്‍ ലൈറ്റുകള്‍ നിരോധിച്ചതായി മൂന്നില്‍ രണ്ട് ആളുകള്‍ക്കും അറിയില്ലെന്ന് ലൈറ്റിംഗ് കമ്പനിയായ എല്‍ഇഡിവാന്‍സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കുന്ന നിരോധനത്തിന് യുകെ ഗവണ്‍മെന്റുകള്‍ പിന്തുണ നല്‍കുകയാണ്.

RECENT POSTS
Copyright © . All rights reserved