Main News

ലണ്ടന്‍: വിന്റര്‍ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്ന ലേബര്‍ ആവശ്യത്തിന് ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരം. എതിര്‍ വോട്ടുകളില്ലാതെയാണ് നോണ്‍ ബൈന്‍ഡിംഗ് പ്രമേയത്തിന് സഭ അംഗീകാരം നല്‍കിയത്. റദ്ദാക്കിയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ ഹെല്‍ത്ത് സര്‍വീസിന് ഫണ്ടുകള്‍ കൂടുതലായി അനുവദിക്കുന്നത് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. 55,000 ശസ്ത്രക്രിയകളാണ് വിന്റര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി മാറ്റിവെച്ചത്.

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും ഒന്നിലേറെത്തവണ രോഗികളോട് ഖേദപ്രകടനം നടത്തേണ്ടി വന്നിരുന്നു. ലേബര്‍ നീക്കത്തില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വിപ്പ് നല്‍കിയിരുന്നെങ്കിലും പ്രമേയം പാസാകുകയായിരുന്നു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയമായതിനാല്‍ ഇതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയില്ല. എങ്കിലും സര്‍ക്കാരിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്ന സംഭവമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഈ പ്രമേയം പാസായതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കോമണ്‍സില്‍ അറിയിക്കാനുളള സമ്മര്‍ദ്ദവും ഹണ്ടിനു മേല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വിന്റര്‍ ക്രൈസിസ് പ്രവചിക്കാനോ തടയാനോ കഴിയില്ലെന്ന കണ്‍സര്‍വേറ്റീവ് വാദത്തെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് ചര്‍ച്ചയില്‍ വിമര്‍ശിച്ചു. വിന്റര്‍ ക്രൈസിസ് ഈ സമയത്തിന്റെ മാത്രം പ്രത്യേകതയല്ല. വര്‍ഷം മുഴുവന്‍ നീളുന്ന ഫണ്ടിംഗ് പ്രതിസന്ധിയുടെയും സോഷ്യല്‍ കെയര്‍ പ്രതിസന്ധിയുടെയും ആരോഗ്യ അസമത്വത്തിന്റെയും ജീവനക്കാരുടെ ക്ഷാമത്തിന്റെയും ആകെത്തുകയാണെന്നും സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ഇതിന് ഉത്തരവാദികളെന്നും ആഷ്‌വര്‍ത്ത് ആരോപിച്ചു.

ജെറമി ഹണ്ട് ഇപ്പോഴും അധികാരത്തില്‍ തുടരുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഹണ്ടിനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിക്കു പോലും ആരോഗ്യ സെക്രട്ടറിക്കു മേല്‍ വിശ്വാസമില്ലെന്നാണ് കരുതാനാകുന്നതെന്നും കോമണ്‍സ് പ്രസംഗത്തില്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

ലണ്ടന്‍: സംശയം തോന്നുന്നവര്‍ക്കു നേരെയുള്ള പോലീസ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അടുത്തിടെയായി വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ വ്യക്തമാക്കിയത്. ജനങ്ങളെ തെരുവില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന ഈ രീതി വിവാദമുണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയെന്ന നിലയില്‍ ഇത് പ്രയോഗിച്ചേ മതിയാകൂ എന്ന് മേയര്‍ പറഞ്ഞു.

കത്തി ഉപയോഗിച്ചും ആസിഡ് ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും കൊള്ളയും കൊലപാതകവും വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ നാല് യുവാക്കള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാകില്ലെന്നാണ് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ ഖാന്‍ പറയുന്നു. ബ്രിട്ടനില്‍ ആകമാനം വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അത്. 2018ന്റെ ആദ്യ ദിനങ്ങള്‍ കുറ്റകൃത്യങ്ങളുടേതായിരുന്നു.

ലണ്ടനില്‍ മാത്രമല്ല, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലും കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മെട്രോപോളിറ്റന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് മേയര്‍ സൂചന നല്‍കിയത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലും സംശയമുള്ളവരെ ലക്ഷ്യമിട്ടുമായിരിക്കും നടത്തുകയെന്നായിരുന്നു 2016ല്‍ സാദിഖ് ഖാന്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം.

കത്തി ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ജൂണിലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മേയര്‍ ആദ്യം നടപ്പിലാക്കിയത്. ഇതിനെ ആംബര്‍ റൂഡ് പിന്‍തുണക്കുകയും മെറ്റ് പോലീസ് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ലണ്ടനിലെ പോലീസുകാര്‍ക്ക് ശരീരത്ത് ധരിക്കാവുന്ന ക്യാമറകള്‍ നല്‍കുകയും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു.

ന്യൂസ് ഡെസ്ക്

ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാൻ വെൽഷ് ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. കുട്ടികളെ അടിക്കുന്നതുപോലുള്ള ശിക്ഷാരീതികൾ മാതാപിതാക്കളോ കെയറർമാരോ നടപ്പാക്കുന്നത് നിയമം മൂലം നിരോധിക്കാനാണ് നീക്കം. സ്കോട്ട്ലണ്ടിലും അയർലണ്ടിലും ഈ നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. മിനിസ്റ്റർ ഫോർ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയർ ഹു ഇറാൻക ഡേവിസ് ആണ് കൺസൽട്ടേഷൻ പ്രോസസ് ഇന്ന് പ്രഖ്യാപിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിതത്തിലെ ഏറ്റവും തുടക്കത്തിന്റെ നിമിഷങ്ങൾ നല്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

2018 ൽ നിയമം നടപ്പാക്കാനാണ് പദ്ധതിയെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ കാൽവിൻ ജോൺസ്  പറഞ്ഞു.  അസംബ്ലിയിൽ പാസായിക്കഴിഞ്ഞാൽ കുട്ടികളെ അടിക്കുന്നതും ശാരീരികമായി ശിക്ഷിക്കുന്നതും നിയമ വിരുദ്ധമാകും. ഫലപ്രദമായ മറ്റു മാർഗങ്ങളിലൂടെ കുട്ടികളെ ശരിയായ ശിക്ഷണം നല്കി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞു. ലോകത്തിലെ 52 രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്. വെയിൽസിന്റെ മാതൃക പിന്തുടർന്ന് ഇംഗ്ലണ്ടിലും നിയമം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ഏറിവരികയാണ്.

ലെസ്റ്റര്‍: ചികിത്സാമുറിയില്‍ വെച്ച് പുരുഷ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. ലെസ്റ്ററില്‍ ജിപിയായ ഫറൂഖ് പട്ടേലിനെതിരാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം ഡോക്ടര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് രോഗിയുടെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങള്‍ ഉരിയുകയും ലൈംഗിക തൃഷ്ണയോടെ തന്നെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയും തഴുകുകയും ചെയ്തതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.

ലെസ്റ്റര്‍ ബെല്‍ഗ്രേവ്‌ റോഡ്‌ സര്‍ജറിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ഡോ. ഫാറൂഖ് പട്ടേല്‍. 2016 ജൂലൈയില്‍ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ പട്ടേലിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ചുമത്തപ്പെട്ട രണ്ട് കുറ്റങ്ങളും പട്ടേല്‍ കോടതിയില്‍ നിഷേധിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ സന്തോഷപൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കുന്ന ആളായിട്ടാണ് ഡോക്ടര്‍ പട്ടേല്‍ പ്രതികരിച്ചത്. അതേസമയം ഇയാള്‍ ജോലി ചെയ്ത രണ്ട് സര്‍ജറികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിരുന്നു.

പട്ടേലിന്റെയും അജ്ഞാതരായ നാല് പുരുഷന്‍മാരുടെയും ഡിഎന്‍എ തെളിവുകളാണ് ലഭിച്ചത്. ഇവരുമായി ഡോക്ടര്‍ പട്ടേല്‍ ചികിത്സാ മുറിയില്‍ വെച്ച് ‘അപകടകരമായ’ സ്വവര്‍ഗസംഭോഗം നടത്തിയതായാണ് വ്യക്തമായത്.

അഞ്ച് മിനിറ്റ് മാത്രമെടുക്കേണ്ട ചികിത്സയ്ക്ക് ഡോക്ടര്‍ പട്ടേല്‍ മുപ്പത് മിനിറ്റിലധികം സമയമെടുത്തായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടന്നയുടന്‍ യുവാവ് റിസപ്ഷനിലെത്തി വിവരമറിയിക്കുകയും തുടര്‍ന്ന് മാന്‍സ്ഫീല്‍ഡ് ഹൗസ് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതിയറിയിക്കുകയുമായിരുന്നു.

 

ടൂറിസ്റ്റ് വിസലെത്തിയ വിദേശികളെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സംഭവങ്ങളില്‍ തിരുവനന്തപുരം കോവളത്തും ചെന്നൈയിലുമാണ് വിദേശികളെ മരിച്ച നിലയില്‍ കണ്ടത്. ബ്രിട്ടീഷ് പൗരനായ ഇയാന്‍ കിറ്റിലിനെ(67) ആണ് കോവളത്ത് മരിച്ച നിലയില്‍ കണ്ടത്. ഫിന്‍ലന്‍ഡുകാരിയായ ഹിലിയ എമില (22) എന്ന യുവതിയെ ആണ് ചെന്നൈയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

കോവളം സന്ദര്‍ശനത്തിന് ഭാര്യ കാര്‍ട്ടിന്‍ ഫിലിസുമായി ജനുവരി ഏഴിന് എത്തിയതാണ് ഇയാന്‍ കിറ്റില്‍. ഇന്ന് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘവും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പതിനഞ്ചാം തീയതി മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഹിമാലയ റസിഡന്‍സി ഹോട്ടലിലാണ് ഫിന്നിഷ് യുവതിയായ ഹിലിയ എമിലയെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം പരുഷസുഹൃത്ത് അലക്‌സി ജോയല്‍ സാന്റെറിനൊപ്പമാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. രാവിലെ യുവതിയെ അബോധാവസ്ഥയില്‍ കണ്ട സുഹൃത്ത് വിവരമനുസരിച്ചതനുസരിച്ച് പൊലീസ് എത്തി പരോശധിച്ചപ്പോഴാണ് യുവതി മരിച്ചതായി കണ്ടത്.

അമിതതോതില്‍ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുവതിക്കൊപ്പമുണ്ടായിരുന്ന അലക്‌സിയെ ചോദ്യം ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡിനോടുള്ള പ്രേമം പ്രസിദ്ധമാണ്. നമ്മള്‍ ഒരിക്കല്‍ വാങ്ങി നല്‍കിയാല്‍ കുട്ടികള്‍ അത് വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. തിരക്കേറിയ ജീവിതത്തിനിടയില്‍, പ്രത്യേകിച്ച് പ്രവാസികളുടെ ജീവിത ശൈലിയില്‍ പലപ്പോഴും ഫാസ്റ്റ്ഫുഡ് ഒഴിവാക്കാനാകാത്ത കാര്യമാണ്. എന്നാല്‍ കുട്ടികളുടെ ശാഠ്യത്തിന് വഴങ്ങി, കുട്ടികളോടുള്ള സ്‌നേഹം കാണിക്കാന്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന മാതാപിതാക്കള്‍ മക്‌ഡൊണാള്‍ഡിനെതിരെയുള്ള കോടതി വിധി വായിച്ചിരിക്കണം. പല മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ച വാര്‍ത്താണ് ഇത്.

ലോകപ്രസിദ്ധ പാചകക്കാരനായ ജയ്മി ഒലിവറാണ് മക്‌ഡൊണാള്‍ഡിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാള്‍ഡിന്റേത്. മക്‌ഡൊണാള്‍ഡ് കമ്പനി അവകാശപ്പെട്ടിരുന്നത് തങ്ങളുടെ ബീഫ് ബര്‍ഗറില്‍ നൂറ് ശതമാനവും ബീഫ് ആണെന്നാണ്. എന്നാല്‍ വിദഗ്ധരുടെ സഹായത്തോടെ മക്‌ഡൊണാള്‍ഡിന്റെ ബീഫ് ബര്‍ഗറില്‍ 15 ശതമാനം മാത്രമേ ബീഫ് അടങ്ങിയിട്ടുള്ളൂവെന്നും ബാക്കി 85 ശതമാനവും മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്നും തെളിയിക്കാന്‍ ജെയ്മി ഒലിവറിനായി. ബീഫ് ബര്‍ഗറിലെ 85 ശതമാനം വസ്തുക്കളും മൃഗങ്ങള്‍ക്ക് പോലും കൊടുക്കാനുള്ള ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ്.

മനുഷ്യശരീരത്തിന് ഹാനികരമായ അമോണിയം ഹൈഡ്രോക്‌സൈഡ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അമോണിയം ഹൈഡ്രോക്‌സൈഡ് നിരോധിക്കണമെന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം ഹാനികരമാണ്. ഫാസ്റ്റ് ഫുഡിന് ഉപഭോക്താക്കളെ പ്രത്യേകിച്ച് കുട്ടികളെ അടിമയാക്കുന്ന രാസപദാര്‍ത്ഥങ്ങളും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

കരളിനുണ്ടാകുന്ന തകരാറുകള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഫാസ്റ്റ്ഫുഡ് ശീലമാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതിന് പുറമെയാണ്. മനുഷ്യനും പരിസ്ഥിതിക്കും ഫാസ്റ്റ്ഫുഡ് റെസ്‌റ്റോറന്റുകള്‍ ഉണ്ടാക്കുന്ന ദൂഷ്യങ്ങളെക്കുറിച്ച് അധികാരികള്‍ ബോധവാന്മാരാണെങ്കിലും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പണക്കൊഴുപ്പിന് മുമ്പില്‍ എല്ലാം വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.

നോട്ടിംഗ്ഹാംഷയര്‍: ട്രെന്റ് നദിയില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 12കാരന്‍ മുങ്ങി മരിച്ചു. ഓവന്‍ ജെന്‍കിന്‍സ് ആണ് ഒഴുക്കില്‍പ്പെട്ട ജോര്‍ഗി മയേഴ്‌സ്, ചെല്‍സി ഹോല്‍റോയ്ഡ് എന്നീ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ജോര്‍ഗിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച ശേഷമാണ് ഓവന്‍ ഒഴുക്കില്‍പ്പെട്ടത്. ബീസ്റ്റണ്‍ വെയറിലാണ് അപകടമുണ്ടായത്. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ നാല് മണിക്കൂറിന് ശേഷമാണ് ഓവന്റെ മൃതദേഹം കണ്ടെത്തിയത്.

മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനായിരുന്നു സംഭവമുണ്ടായത്. നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഓവന്‍ ഇവിടെയെത്തിയത്. അതിനിടെ ജോര്‍ഗിയും ചെല്‍സിയും ഒഴുക്കില്‍പ്പെടുകയും കരയില്‍ നില്‍ക്കുകയായിരുന്ന ഓവന്‍ ഇവരെ രക്ഷിക്കാനായി നദിയില്‍ ചാടുകയുമായിരുന്നുവെന്ന് നോട്ടിംഗ്ഹാം കൊറോണര്‍ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന എമ്മയോട് ചെല്‍സിയെ രക്ഷിക്കാന്‍ പറഞ്ഞതിനു ശേഷമാണ് ജോര്‍ഗിയെ ഓവന്‍ രക്ഷിച്ചത്. അത്‌ലറ്റിക് താരവും റഗ്ബി കളിക്കാരനുമായിരുന്നു ഓവന്‍. സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ ഓവനെ ബീസ്റ്റണ്‍ വെയര്‍ സമൂഹം ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. ഓവന്റെ അമ്മ നിക്കോള, അച്ഛന്‍ ഗാരി, സഹോദരന്‍ ജോര്‍ദാന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് കേള്‍ക്കാന്‍ എത്തിയിരുന്നു.

ന്യൂയോര്‍ക്ക്: ഈസ്റ്റ്മാന്‍ കൊഡാക് എന്നാല്‍ നമ്മില്‍ പലര്‍ക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പേരാണ്. സിനിമകളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഈസ്റ്റ്മാന്‍ കളര്‍ എന്ന പേരില്‍ തുടങ്ങി ഫിലിമില്‍ ഫോട്ടോകള്‍ എടുത്തിരുന്ന കാലത്തിന്റെ വരെ സ്മരണകളില്‍ മഞ്ഞ നിറത്തില്‍ ചുവപ്പില്‍ എഴുതിയിരുന്ന കൊഡാക് നിറയും.ഫോട്ടോഗ്രാഫി രംഗത്ത് അതികായനായി നിന്നിരുന്ന കൊഡാക് ഇപ്പോള്‍ പുതിയ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സി രംഗത്ത് ഒരു കൈ നോക്കാനാണ് പദ്ധതി. അമേരിക്കന്‍ കമ്പനിയായ കൊഡാക് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെന്‍ മീഡിയ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് ഇനീഷ്യല്‍ കോയിന്‍ ഓഫറിംങ്ങിലേക്ക് ചുവട് വെക്കുകയാണ്.

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തങ്ങളുടെ ചിത്രങ്ങളുടെ മേലുള്ള അവകാശം സംരക്ഷിക്കാന്‍ സഹായിക്കുന്ന ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ന്യയോര്‍ക്കിലെ റോച്ചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനത്തില്‍ ബിറ്റ്‌കോയിന്‍ മൈനിംഗ് റിഗ്ഗുകള്‍ പൊതുജനങ്ങള്‍ക്കായി സ്ഥാപിക്കാനും കൊഡാക്കിന് പദ്ധതിയുണ്ട്. കൊഡാക് ക്യാഷ് മൈനര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍ ലാസ് വേഗാസില്‍ നടക്കുന്ന സിഇഎസ് ടെക് ഷോയില്‍ വെച്ച് കമ്പനി പുറത്തു വിട്ടു. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ മൂല്യം ഉയര്‍ന്ന ആദ്യ കമ്പനിയാണ് കൊഡാക് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊഡാക്കിന് കീഴിലുള്ള എല്‍ഇഡി ലൈറ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ സ്‌പോട്ട്‌ലൈറ്റിന് ആയിരിക്കും ക്യാഷ്‌മൈനറിന്റെ നടത്തിപ്പ് ചുമതല. ഡിജിറ്റല്‍ വിപ്ലവം വന്നപ്പോള്‍ അതിനൊപ്പം ചേരാന്‍ വൈകിയതോടെ മാര്‍ക്കറ്റില്‍ നിന്ന് പുറംതള്ളപ്പെട്ട കൊഡാക് 2012ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് തങ്ങളുടെ ലൈസന്‍സ് മറ്റ് വ്യവസായികള്‍ക്ക് നല്‍കിക്കൊണ്ട് കൊഡാക് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിലനിര്‍ത്തുകയായിരുന്നു കമ്പനി. ബാറ്ററികള്‍, പ്രിന്റര്‍, ഡ്രോണുകള്‍, ടാബ്ലറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നീ ഉല്‍പന്നങ്ങള്‍ കൊഡാക് ബ്രാന്‍ഡില്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

ന്യൂഡല്‍ഹി:  മൂന്ന് കോടി 21 ലക്ഷം രൂപ വിലവരുന്ന യു.എസ് ഡോളര്‍ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റിലായി. ഡിആര്‍ഐ ആണ് 4,80,200 യു.എസ് ഡോളര്‍ കടത്തിയതിന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഹോങ്കോങ്ങിലേക്കുള്ള വിമാനത്തില്‍ പോകാനിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. അമിത് മല്‍ഹോത്ര എന്ന ഏജന്റ് മുഖേനയാണ് നോട്ടുകള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വിദേശ കറന്‍സി കടത്തുന്നതിന് ഇയാള്‍ വിമാന ജീവനക്കാരെ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ചിരിക്കുന്ന സൂചന. ഡല്‍ഹിയിലെ എയര്‍ഹോസ്റ്റസുമാര്‍ മുഖേന വിദേശത്ത് ഇങ്ങനെ പണം എത്തിച്ചിരുന്നതായാണ് വിവരം. ഈ പണം ഉപയോഗിച്ച് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങി തിരികെ ഇന്ത്യയിലേക്ക് കടത്തുക-ഈ തട്ടിപ്പിന്റെ വന്‍ ശൃംഖലയെ കുറിച്ചാണ് ഡിആര്‍ഐക്ക് ഈ അറസ്റ്റില്‍ നിന്ന് സൂചന കിട്ടിയിരിക്കുന്നത്.

ആറ് മാസം മുമ്പ് ജെറ്റ് എയര്‍വേസില്‍ നടത്തിയ യാത്രയ്ക്കിടെയാണ് ഇപ്പോള്‍ അറസ്റ്റിലായ ജീവനക്കാരിയെ മല്‍ഹോത്ര പരിചയപ്പെടുന്നത്. സമാനമായ രീതിയില്‍ ഈ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

അമിത് മല്‍ഹോത്രയേയും പിന്നീട് ഡിആര്‍ഐ അറസ്റ്റ് ചെയ്ത

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിനടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്തു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ മണിമൂളില്‍ നടന്ന അപകടത്തില്‍ സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഒരാള്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തിപെട്ടവര്‍ക്ക് ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. പരിക്കേറ്റവരെ എടക്കര ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയേക്കും.

കര്‍ണാടകാ റജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്നു കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഒരു ബൈക്കിലും ഒരു ബസിലും, ഒരു ടോറസ്, ഒരു ഓട്ടോ എന്നിവയിലെല്ലാം ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്.

ലോറിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചു വെച്ചിട്ടുള്ളതായിട്ടാണ് വിവരം. അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായിട്ടാണ് വിവരം. കൂടുതല്‍ പരിക്കുള്ള കുട്ടികളെ എടക്കര ആശുപത്രിയില്‍ നിന്നും നിലമ്പൂര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റും. ബസ് കാത്തുനിന്ന രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റിണ്ട്. വഴിക്കടവിലെ വലിയ വളവുള്ള പ്രദേശമായതിനാല്‍ അതിവേഗതയില്‍ വാഹനം വരാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

 

Copyright © . All rights reserved