വാട്സ്ആപ്പ് തലവൻ ജാൻ കോം രാജിവെച്ചു. മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാൻ കോം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ടെക്നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാൻ ഒരു മാറ്റം ആവശ്യമാണ്. എന്നായിരുന്നു കോം ഫേസ്ബുക്കിൽ കുറിച്ചത്. വാട്സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാൻ സമീപകാലത്ത് മാതൃ കമ്പനിയായ ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണെമന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പ് യൂസർമാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും എൻക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കുമായുള്ള കോമിെൻറ പ്രശ്നങ്ങൾ ചർച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിെൻറ പോസ്റ്റ്.
കോമിെൻറ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സി.ഇ.ഒാ മാർക്ക് സുക്കർബർഗ് േകാമിയെ യാത്രയാക്കുകയും ചെയ്തു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യും. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ താങ്കൾ ചെയ്ത എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നുവെന്നും സുക്കർബർഗ് കമൻറ് ചെയ്തു.
വാട്സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിെൻറ ഭൂരിഭാഗവും ഫേസ്ബുക്കിെൻറ കയ്യിലായിരുന്നു. നിലവിൽ ഫേസ്ബുക്കിെൻറ ബോർഡ് മെമ്പർമാരിലൊരാളാണ് കോം. ഇപ്പോഴത്തെ വാട്സ്ആപ്പ് ബിസ്നസ് എക്സിക്യൂട്ടീവ് നീരജ് അറോറയെ വാട്സ്ആപ്പിെൻറ സി.ഇ.ഒാ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. 2011 മുതൽ വാട്സ്ആപ്പ് ജോലി ചെയ്യുന്നയാളാണ് നീരജ്.
ന്യൂസ് ഡെസ്ക്.
സ്മാർട്ട് ഫോണുകളുടെ ചാർജ് ദീർഘസമയം നിലനിർത്തുന്ന സാങ്കേതിക വിദ്യ പുറത്തിറങ്ങുന്നു. വിപ്ളവകരമായ മാറ്റങ്ങൾ മൊബൈൽ ചാർജിംഗിൽ വരുത്തിയിരിക്കുന്നത് എനർജൈസർ കമ്പനിയാണ്. ഒരു തവണ ചാർജ് ചെയ്താൽ രണ്ടാഴ്ചയിലേറെ ചാർജ് നിൽക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി 13 ഹാൻഡ്സെറ്റുകൾ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. 400 പൗണ്ട് വിലയുള്ള പവർ മാക്സ് P600S മോഡൽ ഒറ്റ ചാർജിംഗിൽ 16 ദിവസം വരെ ഉപയോഗിക്കാം. സ്റ്റാൻഡ്ബൈയിൽ 16 ദിവസവും 4 G ടോക്കിൽ 12 മണിക്കൂർ തുടർച്ചയായും ഈ ഹാൻഡ്സെറ്റിൽ സാധിക്കും.

നിലവിലുള്ള സ്മാർട്ട് ഫോണുകൾ രണ്ടു ദിവസത്തിലേറെ ചാർജ് നില്ക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന പുതിയ ടെക്നോളജി കസ്റ്റമേർഴ്സിന് നല്കാൻ 5000mAh ന്റെ ബാറ്ററികളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 3000mAh ന്റെ ബാറ്ററികളാണ് നിലവിൽ സ്മാർട്ട് ഫോണുകളിൽ കൂടുതലായും ഉപയോഗിക്കുന്നത്. 15 പൗണ്ടു മുതൽ 400 പൗണ്ടു വരെ വില ഉള്ള ഫോണുകൾ എനർജൈസർ കമ്പനി പുറത്തിറക്കുന്നുണ്ട്. വാട്ടർ റെസിസ്റ്റൻറും ഡസ്റ്റ് പ്രൂഫുമാണിവ.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഹാൻഡ് സെറ്റുകൾ വിപണി കീഴടക്കുമെന്നാണ് കമ്പനി കരുതുന്നത്. കസ്റ്റമർസിനെ ആകർഷിക്കുന്ന തരത്തിൽ ഈടുറ്റ പ്രോഡക്ടുകളാണ് എനർജെസർ വിപണിയിൽ എത്തിക്കുന്നത് എന്ന് സിഇഒ പറഞ്ഞു. ഫ്രഞ്ച് കമ്പനിയായ അവനിർ ടെലികോം ആണ് പുതിയ ഫോണുകൾ ലൈസൻസ് ചെയ്തിരിക്കുന്നത്. ഹാർഡ് കേസുള്ള H240S മോഡൽ മുപ്പത് മിനിട്ട് വെള്ളത്തിൽ കിടന്നാലും കേടാകില്ല. ഒരു മീറ്റർ ഉയരത്തിൽ നിന്നു താഴെ വീണാൽ പോലും സുരക്ഷിതമായിരിക്കും.
ബ്രെക്സിറ്റ് നയങ്ങളില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പാര്‍ലമെന്റില്‍ തിരിച്ചടി. ഡീലുകളില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാകില്ലെന്ന് ഹൗസ് ഓഫ് ലോര്‍ഡ്സ് പ്രമേയം പാസാക്കി. 244നെതിരെ 335 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഓട്ടമില്‍ പ്രധാനമന്ത്രിയുടെ എക്സിറ്റ് ഡീല്‍ പരാജയപ്പെട്ടാല്‍ അടുത്ത നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ലോര്‍ഡ്സ് തീരുമാനിച്ചു. കോമണ്‍സില്‍ ഈ നിലപാട് അട്ടിമറിക്കപ്പെട്ടില്ലെങ്കില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് ഗവണ്‍മെന്റിനെ പ്രേരിപ്പിക്കും. വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിക്കാണാമെന്നും അതിനു ശേഷം കോമണ്‍സില്‍ എന്ത് നിലപാട് സ്വീകരിക്കാമെന്നതില്‍ തീരുമാനമെടുക്കാമെന്നുമാണ് ബ്രെക്സിറ്റ് മിനിസ്റ്ററായ ലോര്‍ഡ് കാലാനാന്‍ പറഞ്ഞത്.

ലോര്‍ഡ്സിലെ സര്‍വകക്ഷി നിലപാടിന് ടോറികള്‍ക്കിടയിലും പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന. താന്‍ മുന്നോട്ടുവെച്ച ഡീല്‍ നിരസിക്കപ്പെടുകയെന്നാല്‍ അടുത്ത വര്‍ഷത്തോടെ യാതൊരു ധാരണകളുമില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നതാണെന്ന് പ്രധാനമന്ത്രിയും മറ്റ് മിനിസ്റ്റര്‍മാരും ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ നിര്‍ണ്ണായക തീരുമാനവുമായി ലോര്‍ഡ്സ് രംഗത്തെത്തിയത്. ബ്രെക്സിറ്റ് നയങ്ങളില്‍ നടന്നുവരുന്ന പോരാട്ടങ്ങളില്‍ സുപ്രധാനമായ ഒരു തീരുമാനമാണ് ഇതെന്നും പാര്‍ലമെന്റിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവമെന്നും ലേബറിന്റെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 50 ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ പിന്നീട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് ധാരണതകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സര്‍വകക്ഷി തീരുമാനം പ്രധാനമന്ത്രി അംഗീകരിക്കണമെന്നും നോ ഡീല്‍ ബ്രെക്സിറ്റിന് രാജ്യത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് ഡെസ്ക്
ഗ്രീക്ക് നൃത്ത സംഗീത ദേവതയായ ടെപ്സികോറിന്റെ നടന സൗകുമാര്യത്താൽ അനുഗൃഹീതമായ കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് വേദിയാകാൻ മിഡ് ലാന്‍ഡ്‌സിന്‍റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറ് ഒരുങ്ങുന്നു. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ 14 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. ബിസ്സിനസ് രംഗത്തെ നൂതന ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോ കാര്‍ബണിലൂടെയും , ക്യാഷ്‌ബാക്ക് സ്കീമിലൂടെയും യുകെ നിവാസികള്‍ക്കിടയില്‍ ജനകീയമായ ബീ വണ്‍ ക്യാഷ്ബാക്ക് കമ്പനിയാണ് “ടെപ്സികോർ 2018” സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. യുകെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആനന്ദ് ടിവി ഇവൻറിൽ മീഡിയ പാര്‍ട്ണര്‍ ആയിരിക്കും. ഡാൻസ് ഫെസ്റ്റിന്റെ സൗന്ദര്യവും ചടുലതയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിക്കാൻ ആനന്ദ് ടിവി സർവ്വ സജ്ജീകരണങ്ങളും ഒരുക്കും.
ഇന്ത്യൻ സംസ്കാരത്തെയും കലകളെയും ഇഷ്ടപ്പെടുന്ന ഏവർക്കും പങ്കെടുക്കുവാൻ അവസരം നല്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ ആയിരിക്കും മത്സരം നടക്കുക. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുന്നത്. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും.
ഡാൻസ് കോണ്ടസ്റ്റിന്റെ ഗൈഡ് ലൈൻ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതും അതിനുശേഷം മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതുമാണ്. ടെപ്സികോർ 2018 ന്റെ വിജയകരമായ നടത്തിപ്പിനായി കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച് ടെപ്സി കോർ 2018ന്‍റെ ഭാഗമാകാനാഗ്രഹിക്കുന്നവരും, മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, സ്പോൺസർഷിപ്പ്, കേറ്ററിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
നേർവഴിയിൽ വായനക്കാരുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട് സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിന്റെ നാലാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിന്റെ പൂർണ സഹകരണത്തോടെയാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.
2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിന്റെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു.
യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറിമണിയും നഴ്സുമാരുടെ ലേഖന മത്സരവും മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകന്റെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിന്റെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിന്റെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന്റെ വൻവിജയം.
മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിന്റെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും. സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.
ഹോം ഓഫീസ് വിസ നീട്ടി നല്‍കാനുള്ള അപേക്ഷ നിരസിച്ചതോടെ പങ്കാളിയെ വിട്ട് ഫിലിപ്പൈന്‍സിലേക്ക് തിരികെ പോകേണ്ടി വന്നിരിക്കുകയാണ് ക്രിസ്റ്റി മാന്‍ഗാന്റിക്ക്. വിസ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ ബാക്കി നില്‍ക്കെയാണ് ക്രിസ്റ്റി വിസ പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ക്രിസ്റ്റിയുടെ ഡൊമസ്റ്റിക് വര്‍ക്കര്‍ വിസ പുതുക്കി നല്‍കാന്‍ കഴിയില്ലെന്ന് ഹോം ഓഫീസ് അധികൃതര്‍ അറിയിച്ചു. ഇതര വിസകള്‍ക്കായി അപേക്ഷിക്കണമെങ്കില്‍ രാജ്യത്തിന് പുറത്തു പോവേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബന്ധുക്കളോടപ്പം ക്രിസ്റ്റി യുകെയിലെത്തുന്നത്. ബ്രിട്ടനിലെത്തി ആഴ്ച്ചകള്‍ക്ക് ശേഷം ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട റിച്ചാര്‍ഡ് ബ്രൗണുമായി ക്രിസ്റ്റി പ്രണയത്തിലായി. ഇരുവരുടെയും പ്രണയം വളര്‍ന്നതോടെ ക്രിസ്റ്റി റിച്ചാര്‍ഡിനോപ്പം ജീവിതവും ആരംഭിച്ചിരുന്നു. ആഴ്ച്ചകള്‍ക്ക് മുന്‍പ് ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്തു.

ക്രിസ്റ്റിയുടെ വിസ കാലാവധി നീട്ടാന്‍ കഴിയുമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് വളരെ വേഗത്തിലായിരുന്നു. ക്രിസ്റ്റിയുടെ അപേക്ഷ ഹോം ഓഫീസ് തള്ളിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. യുകെയില്‍ തുടര്‍ന്നുകൊണ്ട് ഫിയാന്‍സി വിസയ്ക്കായി അപേക്ഷ നല്‍കാന്‍ കഴിയില്ല. അതിനായി ഫിലിപ്പൈന്‍സിലേക്ക് തിരിച്ചു പോകേണ്ടി വരും. സെക്യൂരിറ്റി ജിവനക്കാര്‍ അവളെ തിരിച്ചയക്കാനായി കൊണ്ടുപോകുന്നത് വേദന ജനിപ്പിക്കുന്ന കാഴ്ച്ചയാണെന്ന് റിച്ചാര്‍ഡ് പറഞ്ഞു. ജീവിതത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ക്ക് ധാരാളം പണം ആവശ്യമാണ്. തികച്ചും നിരാശ തോന്നുന്നതായും റിച്ചാര്‍ഡ് പ്രതികരിച്ചു.

ഡൊമസ്റ്റിക് വര്‍ക്കിംഗ് വിസ നീട്ടി ലഭിക്കില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഇനി ഫിയാന്‍സി വിസ ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തണമെന്നും റിച്ചാര്‍ഡ് പറയുന്നു. ഹോം ഓഫീസ് തങ്ങളില്‍ നിന്നും 1,493 പൗണ്ട് ഈടാക്കിയതായി റിച്ചാര്‍ഡ് അവകാശപ്പെട്ടു. കൂടാതെ ഇവര്‍ അപേക്ഷകള്‍ നല്‍കുന്നതിനായി സമീപിച്ച സ്ഥാപനം തെറ്റായ ഫോമായിരുന്നു ഹോം ഓഫീസില്‍ സമര്‍പ്പിച്ചത്. ഈ സ്ഥാപനം ഇവരില്‍ നിന്നും 2500 പൗണ്ട് ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പൈന്‍സിലേക്ക് തിരിച്ചു പോകുക മാത്രമെ വഴിയുള്ളുവെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് റിച്ചാര്‍ഡ് പറയുന്നു. ഫിലിപ്പൈന്‍സിലേക്ക് പോകുന്നതിനായി ഇവര്‍ക്ക് 1500 പൗണ്ട് വീണ്ടും ചെലവഴിക്കേണ്ടി വരും. ആഗസ്റ്റില്‍ ക്രിസ്റ്റിക്ക് തിരിച്ചു വരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവരുടെ വിവാഹം ഒക്ടോബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളുടെ ഒരു വയസുള്ള കുട്ടിയെ സോഷ്യല്‍ കെയറിലേക്ക് മാറ്റി. കുഞ്ഞിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് സോഷ്യല്‍ കെയര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. നോര്‍ത്തേണ്‍ ഇംഗ്ലണ്ട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ അധികൃതര്‍ ഏറ്റെടുത്തിരിക്കുന്നത്. ദമ്പതികളില്‍ ഭര്‍ത്താവിന് 65ഉം ഭാര്യയ്ക്ക് 63ഉം വയസുണ്ട്. ലോകത്തില്‍ തന്നെ ഈ പ്രായത്തില്‍ കുട്ടി വേണമെന്ന് കരുതുന്ന മാതാപിതാക്കള്‍ വളരെ അപൂര്‍വ്വമാണ്. പ്രായാധിക്യം മൂലം ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ സ്വന്തമാക്കണമെന്ന് ആഗ്രഹത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാവാതെ ഇവര്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ് തങ്ങളുടെ ആഗ്രഹം നിറവേറ്റിയത്. ഇതിനായി ഏതാണ്ട് ഒരു ലക്ഷം പൗണ്ട് ഇവര്‍ ചെലവഴിച്ചു.

പ്രായാധിക്യം മൂലം കുട്ടിക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ഇവര്‍ക്ക് കഴിയുമോയെന്ന ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനായിരുന്നു സോഷ്യല്‍ സര്‍വീസ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ കുട്ടിയെ പരിചരിക്കുന്ന രീതികള്‍ അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ദമ്പതികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാത്തതോടെയാണ് കുഞ്ഞിനെ സോഷ്യല്‍ കെയറിലേക്ക് മാറ്റിയിരിക്കുന്നത്.

ദമ്പതികളുടെയും കുട്ടിയുടെയും പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിഷയത്തില്‍ ദമ്പതികള്‍ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഇവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇരുവരെയും ബുദ്ധിമുട്ടിച്ചിരുന്നു. കുട്ടിയുടെ പരിചരണം അവതാളത്തിലായതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്.
യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മഴ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും തുടരുമെന്നാണ് കരുതുന്നത്. ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. വെസ്റ്റ് കണ്‍ട്രിയിലെ ചില പ്രദേശങ്ങളിലും ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലും ഇന്നലെ മഴ ലഭിച്ചിരുന്നു. ഏതാണ്ട് ഉച്ചയോടെ ആരംഭിച്ച മഴ ചില സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടര ഇഞ്ച് വരെ മഴ ലഭിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിലായിരുന്നു പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് ആദ്യം നല്‍കിയത്. എന്നാല്‍ പിന്നീട് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ലിങ്കണ്‍ഷെയര്‍ തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും ലഭിക്കുകയാണെങ്കില്‍ വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച്ചയും ഉണ്ടായേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചില ഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദമാണ് മഴ ലഭിക്കാന്‍ കാരണമെന്നാണ് വിശദീകരണം. വില്‍റ്റ്‌ഷെയറിലെ കെന്നറ്റ് നദിക്കും ലോവര്‍ ആവോണിനും അടുത്ത് താമസിക്കുന്നവര്‍ വെള്ളപ്പൊക്കം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും കൂടുതല്‍ തെളിച്ചമുള്ള ദിനങ്ങളാണ് ഈ വര്‍ഷം ഏപ്രിലില്‍ യുകെയില്‍ ലഭ്യമായത്. എന്നാല്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ബുധനാഴ്ച്ചയോടെ മഴ മാറി തെളിഞ്ഞ ആകാശം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ ലഭിക്കുന്നതോടെ താപനില 8 മുതല്‍ 9 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന താപനില 29.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഹോം സെക്രട്ടറി ആംബര്‍ റൂഡ് രാജിവെച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന്റെ ടാര്‍ജറ്റ് സംബന്ധിച്ച വിഷയത്തിലാണ് റൂഡ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. വിന്‍ഡ്‌റഷ് അഭയാര്‍ത്ഥികളെ സംബന്ധിച്ച വിവാദമാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്. ഹോം സെക്രട്ടറി പദമെന്നത് ഗവണ്‍മെന്റിലെ ഏറ്റവും അസ്ഥിര ജോലികളിലൊന്നായി മാറിയിരിക്കുകയാണോ എന്ന ചോദ്യവും ഈ രാജി ഉയര്‍ത്തുന്നുണ്ട്. തെരേസ മേയ് ആറ് വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നിരുന്ന ആളാണെങ്കിലും അവരുടെ പിന്‍ഗാമിയായ ആംബര്‍ റൂഡിന് അധികകാലം മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിഞ്ഞില്ല. ഡേവിഡ് ബ്ലങ്കറ്റ്, ജാക്വി സ്മിത്ത്, ചാള്‍സ് ക്ലാര്‍ക്ക് തുടങ്ങിയവരുടെ നിരയിലേക്ക് റൂഡും ചേര്‍ക്കപ്പെട്ടു. പുതിയ വിവാദം ഉയരുന്നതിനു മുമ്പ് തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവര്‍ത്തന സംസ്‌കാരത്തിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന താരങ്ങളിലൊന്നായാണ് റൂഡിനെ കണക്കാക്കിയിരുന്നത്.

യൂറോപ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന നേതാവ്, പാര്‍ട്ടിയെ ലിബറല്‍ ആധുനികതയിലേക്ക് നയിക്കണമെന്ന അഭിപ്രായമുള്ളവരുടെ നേതാവായ ജോര്‍ജ് ഓസ്‌ബോണിന്റെ പിന്‍ഗാമി തുടങ്ങിയ വിശേഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനപ്രീതി നേടാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഇവരുടെ സഹോദരന്‍ റോളണ്ട് റിമെയ്ന്‍ ക്യാംപെയിനിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖനാണ്. ഡേവിഡ് കാമറൂണിന്റെ കീഴിലാണ് ഇവര്‍ക്ക് പ്രത്യേക പരിഗണനയും സ്ഥാനക്കയറ്റവും ലഭിക്കുന്നത്. ട്രഷറി കുറച്ചു കാലം കൈകാര്യം ചെയ്തു. പിന്നീട് 2015ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സെക്രട്ടറി പദത്തിലും ഇവര്‍ ഇരുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവരുടെ പ്രസക്തി ഒന്നു കൂടി വര്‍ദ്ധിച്ചു. പിന്നീട് വന്ന തെരേസ മേയ് സര്‍ക്കാരില്‍ നിന്ന് കാമറൂണ്‍ അനുകൂലികള്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍ നിലനില്‍ക്കാനായെന്ന് മാത്രമല്ല, ഹോം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. 2017ലെ ഭീകരാക്രമണങ്ങള്‍ കൈകാര്യം ചെയ്തതും ഇവര്‍ തന്നെയാണ്. ഇപ്പോള്‍ അഭയാര്‍ത്ഥി വിഷയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിനോയി ജോസഫ്
തങ്ങളുടെ ജീവന്റെ ജീവനായ കുഞ്ഞിനെ മരണത്തിനു വിട്ടു നല്കാതിരിക്കാൻ ടോമും കേറ്റും നടത്തിയ അതിതീഷ്ണമായ പോരാട്ടങ്ങൾക്ക് ദു:ഖപര്യവസായിയായ അന്ത്യം കുറിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി. ആധുനിക വൈദ്യശാസ്ത്രവും നീതിപീഠവും രാഷ്ട്രത്തലവൻമാരും വരെ ആൽഫി എന്ന കുരുന്നു ജീവൻ സംരക്ഷിക്കാൻ നടത്തിയ ചരിത്രപരമായ നീക്കങ്ങളിൽ പങ്കാളികളായി. ആയിരങ്ങളാണ് ആൽഫിയെ ചികിത്സിച്ച ലിവർപൂൾ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുന്നിൽ ആഴ്ചകളോളം ആൽഫിയുടെ മാതാപിതാക്കളായ തോമസ് ഇവാൻസിനും കേറ്റ് ജെയിംസിനും ധാർമ്മിക പിന്തുണയുമായി തമ്പടിച്ചത്. ആൽഫിയുടെ രോഗവിമുക്തിയ്ക്കായി കാത്തിരുന്ന ലോകത്തിന് ലഭിച്ച വാർത്ത ശുഭകരമായിരുന്നില്ല. മാസങ്ങൾ നീണ്ട നിയമയുദ്ധവും തുണയ്ക്കാതെ വന്നപ്പോൾ ലോകത്തിനു തന്നെ നൊമ്പരമായി ആൽഫി മരണത്തിനു കീഴടങ്ങി.

“ഞങ്ങളുടെ പ്രിയപ്പെട്ട ആൽഫിയ്ക്ക് ചിറകുകൾ ലഭിച്ചിരിക്കുന്നു.. അവൻ പോരാട്ടം അവസാനിപ്പിച്ചു യാത്രയായി.. ഞങ്ങളുടെ ഹൃദയം തകരുന്നു”.. 23 മാസം മാത്രം പ്രായമുള്ള പ്രിയ ആൽഫിയെ നെഞ്ചോടു ചേർത്ത്, ജീവൻ നിലനിർത്താനായി അക്ഷീണ പരിശ്രമം നടത്തിയ ടോമിന്റെയും കേറ്റിന്റെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ ശനിയാഴ്ച രാവിലെ കുറിക്കപ്പെട്ടപ്പോൾ ലോകം തേങ്ങുകയായിരുന്നു. ആൽഫിയുടെ വേർപാടിൽ താൻ അതീവ ദു:ഖിതാണെന്നും ആൽഫിയുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പോപ്പ് ഫ്രാൻസിസ് സന്ദേശത്തിൽ കുറിച്ചു. ഇറ്റലിയുടെ നിരവധി പതാകകൾ ലിവർപൂളിലെ ഹോസ്പിറ്റലിനു മുമ്പിൽ ആൽഫിയ്ക്ക് ആദരമർപ്പിച്ച് സ്ഥാപിക്കപ്പെട്ടു.

മെഴ്സിസൈഡ് സ്വദേശികളായ ടോമിന്റെയും കേറ്റിന്റെയും മകനായ ആൽഫി ഇവാൻസ് ജനിച്ചത് 2016 മെയ് 9നായിരുന്നു. 2016 ഡിസംബറിലാണ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആദ്യമായി അഡ്മിറ്റ് ചെയ്യപ്പെടുന്നത്. ഡീജനറേറ്റീവ് ന്യൂറോളജിക്കൽ കണ്ടീഷനാണ് ആൽഫിയ്ക്ക് എന്ന് ഡോക്ടർമാർ വിധിയെഴുതി. ആധുനിക വൈദ്യശാസ്ത്രത്തിനു ആൽഫിയെ സുഖപ്പെടുത്താനാവില്ലെന്നും ചികിത്സകൾക്ക് പരിമിതികളുണ്ടെന്നും ഡോക്ടർമാർ ആൽഫിയുടെ മാതാപിതാക്കളെ അറിയിച്ചു. മാസങ്ങളോളം ആൽഫി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. വിദഗ്ദ ചികിത്സ നല്കാൻ ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോകാനുള്ള അനുമതി ഹോസ്പിറ്റൽ അധികൃതർ നല്കിയില്ല.

ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ഹൈക്കോടതിയെ സമീപിച്ച് ആൽഫിയുടെ വെൻറിലേറ്റർ സംവിധാനം അവസാനിപ്പിക്കാൻ അനുമതിതേടി. തുടർന്ന് ആൽഫിയുടെ ചികിത്സ ജസ്റ്റിസ് ഹെയ്ഡന്റെ മേൽനോട്ടത്തിനു കീഴിലായി. ബ്രെയിൻ ടിഷ്യൂവിന് കാര്യമായ തകരാറുണ്ടെന്നും കൂടുതൽ ചികിത്സകൾ ഫലപ്രദമാവില്ലെന്നും അത് മനുഷ്യത്വപരമല്ലെന്നും സ്കാൻ റിപ്പോർട്ടുകൾ ഹാജരാക്കി ഹോസ്പിറ്റൽ മാനേജ്മെൻറ് വാദിച്ചു. ഹോസ്പിറ്റലിന്റെ വാദങ്ങളെ തള്ളിയ മാതാപിതാക്കൾ ആൽഫിയെ റോമിലെ ബാംബിനോ ജെസു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാൻ അനുമതിയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ നിരാകരിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ആൽഫിയുടെ ജീവൻ രക്ഷിയ്ക്കാനായി ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോയ ടോമിനും കേറ്റിനും പിന്തുണയുമായി ആൽഫിസ് ആർമി രൂപം കൊണ്ടു. സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായ ആൽഫിയുടെ അതിജീവനത്തിനായുള്ള പോരാട്ടം ലോകമേറ്റെടുത്തു.നൂറു കണക്കിനാളുകളാണ് ആൽഫിയെ അഡ്മിറ്റ് ചെയ്തിരുന്ന ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുമ്പിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിച്ചേർന്നത്. ആൽഫിയെ ഇറ്റലിയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയ ജനങ്ങൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചു. സുരക്ഷാകാരണങ്ങളിൽ ഹോസ്പിറ്റലിന് പോലീസ് വലയം തീർത്തു. ആൽഫി ഇറ്റലിയിലേക്ക് മാറ്റുന്നതിനായി എയർ ആംബുലൻസ് തയ്യാറായി നിന്നു. പക്ഷേ നീതീ പീഠങ്ങൾ കനിഞ്ഞില്ല.

ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടുവരുന്നതിനു സഹായമഭ്യർത്ഥിച്ചുകൊണ്ട് ആൽഫിയുടെ പിതാവ് തോമസ് ഇവാൻസ് റോമിലെത്തി പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചിരുന്നു. റോമിന്റെ പൂർണ സഹകരണം ലഭ്യമായെങ്കിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടും ആൽഫിയ്ക്ക് യാത്രാനുമതി നല്കിയില്ല. ആൽഫിക്ക് യാത്രാനുമതി ഒരുക്കുന്നതിനായി ഇറ്റാലിയൻ പൗരത്വം നല്കിയെങ്കിലും ആൽഫി ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടീഷ് ഹൈക്കോർട്ടിന്റെ നിയമപരിധിയിലാണെന്നും ജസ്റ്റിസ് ഹെയ്ഡൻ വിധിച്ചു. ഇതിനിടെ ആൽഫിയുടെ ലൈഫ് സപ്പോർട്ട് ലിവർപൂൾ ഹോസ്പിറ്റൽ നീക്കം ചെയ്തു. യന്ത്രസഹായമില്ലാതെ ആൽഫി ശ്വസിക്കാനാരംഭിച്ചെന്നും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആൽഫിയുടെ സോളിസിറ്റർ കോടതിയെ അറിയിച്ചെങ്കിലും ആൽഫിയുടെ കേസുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾക്ക് വിരാമമിടുകയാണെന്ന് നീതിപീഠം വിധി പ്രസ്താവിച്ചു.

ആൽഫിയുടെ ജീവൻ രക്ഷിക്കാൻ ക്വീൻ ഇടപെടണമെന്ന പെറ്റീഷനിൽ ആയിരങ്ങളാണ് ഒപ്പുവച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആൽഫിയ്ക്കു വേണ്ടി ശബ്ദമുയർത്തി. തോമസ് ഇവാൻസിന്റെയും കേറ്റ് ജെയിംസിന്റെയും വേദനയിൽ ലോകജനത പങ്കാളികളായി. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാൻ സ്വന്തം മാതാപിതാക്കൾ നടത്തിയ പോരാട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതിയും ചർച്ചയായി. കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാനായി അന്തിമ തീരുമാനം എടുക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കുറിച്ചും കോടതിയുടെ അധികാര പരിധിയും മനുഷ്യത്വപരമായ സമീപനവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും മനുഷ്യ മനസാക്ഷിയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർത്തിക്കൊണ്ട് ആൽഫി ഇവാൻസ് വിടപറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ലിവർപൂളിലെ പാർക്കിൽ ആൽഫിയ്ക്കു സ്നേഹാദരം അർപ്പിച്ചു കൊണ്ട് ശനിയാഴ്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തിയത്. അന്തരീക്ഷത്തിൽ ഒരേ ഒരു ശബ്ദം മാത്രം മുഖരിതമായി… ആൽഫി.. ആൽഫി.. വീ.. ലവ്.. യു.. ആൽഫി ഇവാൻസ് ലോകത്തിന്റെ തന്നെ വേദനയായി മാറി.




ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ ഭീമന്മാരായ സെയിന്‍സ്‌ബെറീസും ആസ്ഡയും ലയിക്കാനൊരുങ്ങുന്നു. പുതിയ നീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ബില്യണ്‍ പൗണ്ടിന്റെ ലയന ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ആസ്ഡ, മോറിസണ്‍ എന്നിവരാണ് യുകെയിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. സെയിന്‍സ്‌ബെറീസും ആസ്ഡയും ഒന്നിക്കുന്നതോടെ ടെസ്‌കോയെ മറികടന്ന് ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. പുതിയ നീക്കം ഇരു കമ്പനികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇരുവരും ലയിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്.

ഇരു സ്ഥാപനങ്ങള്‍ക്കും കൂടി നിലവില്‍ സമാന തസ്തികകള്‍ ഉണ്ട്. ഒരു കമ്പനിയായി മാറിക്കഴിഞ്ഞാല്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അങ്ങനെയാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആള്‍ഡി, ലിഡില്‍ തുടങ്ങിയ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ വിപണിയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ മത്സരത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ശക്തമായ മത്സരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.

യുഎസ് റിട്ടൈല്‍ ഭീമന്‍ വാള്‍മാര്‍ട്ട് 1999ലാണ് ആസ്ഡ ഏറ്റെടുക്കുന്നത്. യുകെയുടെ വിപണി കീഴടക്കാനുള്ള പുതിയ നീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നതും വാള്‍മാര്‍ട്ടാണ്. വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തെ കമ്പനികള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. സെയിന്‍സ്‌ബെറീസ് ശൃംഖലയ്ക്ക് രാജ്യത്താകമാനം 1400 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വന്തമായുണ്ട്. ആസ്ഡയ്ക്ക് 600ലധികവും. ലയനം സാധ്യമായാല്‍ ഇവരുടെ ബിസിനസില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.