ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പതിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ വര്‍ദ്ധന കൗണ്‍സില്‍ ടാക്‌സ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. അക്കൗണ്ടന്റ് ഗ്രൂപ്പായ സിപ്ഫ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്. 95 ശതമാനം കൗണ്‍സിലുകളും നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ടാക്‌സ് ബില്ലുകളില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് എന്ന തിങ്ക്ടാങ്ക് നടത്തിയ 2018 സ്‌റ്റേറ്റ് ഓഫ് ലോക്കല്‍ ഗവണ്‍മെന്റ് ഫിനാന്‍സ് റിസര്‍ച്ച് പറയന്നു.

ഈ സര്‍വേ അനുസരിച്ച് നിലവില്‍ നല്‍കിവരുന്ന കൗണ്‍സില്‍ ടാക്‌സിന്റെ 6 ശതമാനം അധികം തുക ഇനി മുതല്‍ നല്‍കേണ്ടി വരും. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്തിന്റെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് അനുസരിച്ചായിരിക്കും നല്‍കേണ്ടി വരുന്ന തുക നിശ്ചയിക്കുന്നത്. ശരാശരി 2074 പൗണ്ടാണ് ഇ ബാന്‍ഡ് വീടുകളില്‍ നിന്ന് ഈടാക്കുന്ന കൗണ്‍സില്‍ ടാക്‌സ്. ഇത് 2198 പൗണ്ടായി ഉയരും. 124 പൗണ്ടിന്റെ വര്‍ദ്ധനയാണ് ഈ ബാന്‍ഡില്‍ വരുത്തിയിരിക്കുന്നത്. പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിനനുസരിച്ചാണ് ടാക്‌സ് ബാന്‍ഡ് കണക്കാക്കുന്നത്.

തങ്ങളുടെ സാമ്പത്തിക സ്ഥിരതയേക്കുറിച്ചുള്ള ആശങ്കയിലാണ് രാജ്യത്തെ 80 ശതമാനം ലോക്കല്‍ കൗണ്‍സിലുകളെന്നും എല്‍ഐജിയു സര്‍വേ പറയുന്നു. മാലിന്യ സംസ്‌കരണം, സ്ട്രീറ്റ് ലൈറ്റിംഗ്, സ്‌കൂളുകളുടെ നടത്തിപ്പ് മുതലായ സേവനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് ലോക്കല്‍ ഗവണ്‍മെന്റുകള്‍ കൗണ്‍സില്‍ ടാക്‌സ് ഈടാക്കുന്നത്. ഇത്തരത്തിലുള്ള സേവനങ്ങള്‍ ഒരുമിച്ച് നടത്തണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് കൗണ്‍സിലുകള്‍. ഇപ്പോള്‍ അവ പ്രതിസന്ധിയിലാണെന്ന് സര്‍വേ പറയുന്നു. ടാക്‌സ് നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടു മാത്രമേ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ അവയ്ക്ക് സാധിക്കുകയുള്ളുവെന്നും എല്‍ഐജിയു പറയുന്നു.
തൊഴിലിടങ്ങളില്‍ ബ്രിട്ടീഷുകാരേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ മൈഗ്രേഷന്‍ അഡ്വൈസര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ബ്രിട്ടീഷ് തൊഴിലുടമകള്‍ക്ക് ആശങ്കയുണ്ടെന്ന് ഹോംഓഫീസിന്റെ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ബിസിനസുകളില്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതം ഏതുവിധത്തിലായിരിക്കുമെന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

തൊഴിലിടങ്ങളില്‍ വിദഗ്ദ്ധരായ തൊഴിലാളികളുടെ കുറവ് നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുമെന്നും മികച്ച തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കാതെ വരുമെന്നും ബിസിനസ് ഉടമകള്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ തൊഴിലുടമകളുടെ അവകാശവാദം സാഹചര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും നല്ല ശമ്പളം നല്‍കിയാല്‍ ഇത്തരം ഒഴിവുകളിലേക്ക് ബ്രിട്ടീഷുകാരെത്തന്നെ നിയമിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് വിലിയിരുത്തുന്നുണ്ട്. തൊഴിലുടമകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന വ്യവസായികളുടെ ആവശ്യത്തിന് ഈ റിപ്പോര്‍ട്ട് ശക്തി പകരുമെന്നാണ് കരുതുന്നത്.

ബ്രിട്ടീഷുകാരേക്കാള്‍ യൂറോപ്യന്‍ പൗരന്‍മാര്‍ കഠിനാദ്ധ്വാനികളാണെന്നാണ് തൊഴിലുടമകള്‍ പറയുന്നത്. ഈ വാദത്തിനും റിപ്പോര്‍ട്ട് പിന്തുണ നല്‍കും. ജോലിക്ക് ഹാജരാകാതിരിക്കുന്നതിന്റെ നിരക്കും യൂറോപ്യന്‍ ജീവനക്കാര്‍ക്കിടയില്‍ കുറവാണ്. ലോ-സ്‌കില്‍ ജോലികളില്‍ പോലും ബ്രിട്ടീഷ് ജീവനക്കാര്‍ എടുക്കുന്നതിന്റെ 40 ശതമാനം അവധി മാത്രമേ ഈസ്റ്റ് യൂറോപ്പില്‍ നിന്നുള്ള ജീവനക്കാര്‍ എടുക്കാറുള്ളുവെന്നും പഠനം പറയുന്നു.
മനുഷ്യ ശരീരത്തില്‍ ഒളിച്ചിരുന്ന ഒരു അവയവം കൂടി ശാസ്ത്രത്തിന്റെ ദൃശ്യപരിധിയില്‍. ത്വക്കിനടിയിലും ശ്വാസകോശങ്ങള്‍ക്കും കുടലുകള്‍ക്കും രക്തക്കുഴലുകള്‍ക്കും മുകളിലായി ആവരണം പോലെ കാണപ്പെടുന്ന ശരീരകലകളുടെ ലെയറായ ഇന്റര്‍സ്റ്റീഷ്യത്തിനാണ് ഇപ്പോള്‍ അവയവം എന്ന പദവി കൈവന്നിരിക്കുന്നത്. കട്ടിയുള്ള പരസ്പര ബന്ധിതമായ ഈ ടിഷ്യൂകള്‍ ദ്രാവകത്താല്‍ നിറഞ്ഞ കമ്പാര്‍ട്ട്‌മെന്റുകളുടെ ശൃംഖലയാണ്. ശക്തവും വഴങ്ങുന്നതുമായ പ്രോട്ടീനുകളാണ് ഇവയുടെ നിലനില്‍പ്പിനെ സഹായിക്കുന്നത്. ഈ കലകളേക്കുറിച്ച് നേരത്തേ തന്നെ അറിവുള്ളതാണെങ്കിലും ഒരു അവയവമെന്ന പരിഗണന നല്‍കിയതിലൂടെ ഇതിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ശാസ്ത്രം ശ്രമിക്കുന്നത്.

ശരീരം ആകമാനം പടര്‍ന്നു കിടക്കുന്നതിനാല്‍ ഏറ്റവും വലിയ അവയവങ്ങളിലൊന്നായി വേണമെങ്കിലും ഇതിനെ കണക്കാക്കാം. എങ്കിലും ഇത്രയും കാലം ശാസ്ത്രം ഇതിന് കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല. ഇന്റര്‍സ്റ്റീഷ്യം ശരീരാവയവങ്ങള്‍ക്ക് ഒരു ഷോക്ക് അബ്‌സോര്‍ബറായി പ്രവര്‍ത്തിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. മൗണ്ട് സിനായി ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഡോ.ഡേവിഡ് കാര്‍ ലോക്ക്, ഡോ.പെട്രോസ് ബെനിയാസ് എന്നിവരുടെ നിരീക്ഷണമാണ് ഇന്റര്‍സ്റ്റീഷ്യത്തിന് അവയവത്തിന്റെ പദവി നല്‍കിയത്. ഒരു രോഗിയുടെ പിത്തനാളിയില്‍ അര്‍ബുദമുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ മുമ്പ് മനുഷ്യശരീരത്തിന്റെ അനാട്ടമിയില്‍ കാണാത്ത വിധത്തിലുള്ള ദ്വാരങ്ങള്‍ ഇവര്‍ ശ്രദ്ധിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പാത്തോളജിസ്റ്റ് ഡോ.നീല്‍ തെയ്‌സുമായി ഇക്കാര്യം ഇവര്‍ ചര്‍ച്ച ചെയ്തു.

അപ്പോഴാണ് ശരീരാവയങ്ങളും കലകളും പരിശോധിക്കുന്ന പരമ്പരാഗത രീതി ഈ അവയവങ്ങളെ കണ്‍മുന്നില്‍ നിന്ന് മറച്ചുപിടിച്ചിരിക്കുകയായിരുന്നെന്ന് വ്യക്തമാത്. മെഡിക്കല്‍ മൈക്രോസ്‌കോപ്പ് സ്ലൈഡുകള്‍ തയ്യാറാക്കുമ്പോള്‍ അവയവങ്ങളില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം മുഴുവനായി ഊറ്റിക്കളയും. ദ്രാവകത്താല്‍ നിറഞ്ഞ ഘടനയായതിനാല്‍ ഇന്റര്‍സ്റ്റീഷ്യം ഇതേവരെ കാര്യമായ ശ്രദ്ധ നേടുകയും ചെയ്തിരുന്നില്ല. ആന്തരികാവയങ്ങളെയെല്ലാം പൊതിഞ്ഞ് ഈ കലകളുടെ സാന്നിദ്ധ്യമുണ്ടെന്നും വ്യക്തമായി. മറ്റു ചില രോഗികളുടെ ബയോപ്‌സി സ്ലൈഡുകളും കൂടി പരിശോധിച്ച് ഇന്റര്‍സ്റ്റീഷ്യത്തിന്റെ അനാട്ടമി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ക്യാന്‍സര്‍ ചികിത്സയിലാണ് ഈ കണ്ടുപിടിത്തത്തിന് വളരെയേറെ പ്രാധാന്യമുള്ളത്. അവയവങ്ങളെ സംരക്ഷിക്കുന്ന കുഷ്യന്‍ എന്നതിനൊപ്പം തന്നെ ട്യൂമറുകളില്‍ നിന്ന് അര്‍ബുദകോശങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഇന്റര്‍സ്റ്റീഷ്യം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരസ്പരം ബന്ധിതമായിക്കിടക്കുന്ന, ദ്രാവകത്താല്‍ നിറഞ്ഞ ഈ അവയവം ക്യാന്‍സര്‍ കോശങ്ങളുടെ സഞ്ചാരപാതയാണെന്ന് വ്യക്തമായതിനാല്‍ ഈ മാരകരോഗം ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നത് തടയാനുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിടാനും ശാസ്ത്രത്തിന് കഴിയും.
ലണ്ടന്‍: കുട്ടികളെ ബാധിക്കുന്ന സ്‌കാര്‍ലെറ്റ് ഫീവര്‍ ബ്രിട്ടനില്‍ ശക്തിപ്രാപിക്കുന്നു. രോഗബാധിതരുടെ എണ്ണം അരനൂറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 11,981 കുട്ടികള്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ 4480 പേര്‍ക്ക് മാത്രമായിരുന്നു ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജിപിയെ സമീപിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള റാഷുകള്‍ ശരീരത്ത് പ്രത്യക്ഷപ്പെടുക, ചുമ, തലവേദന, പനി മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

പത്ത് വയസിനു താഴെ പ്രായമുള്ളവരാണ് ഈ രോഗം ബാധിച്ച 89 ശതമാനം പേരും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ രോഗം പടര്‍ന്ന നിരക്കിന്റെ സമീപത്തൊന്നും ഇപ്പോഴത്തെ നിരക്കുകള്‍ എത്തുന്നില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വ്യാപ്തി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡോ.തെരേസ ലാമാഗ്നി പറഞ്ഞു. ഒരിക്കല്‍ മാരകമായിരുന്ന ഈ രോഗം ഇപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതായി മാറിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. 1967ലായിരുന്നു ഇതിനു മുമ്പ് ഈ രോഗം കൂടുതലായി പടര്‍ന്നു പിടിച്ചത്. 19,305 പേര്‍ക്ക് ആ വര്‍ഷം രോഗം ബാധിച്ചു.

രോഗബാധിതര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. 2014 മുതല്‍ സ്‌കാര്‍ലെറ്റ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതിന് കാരണമെന്താണെന്നത് വ്യക്തമായിട്ടില്ലെങ്കിലും മോശം ജീവിത നിലവാരവും അനാരോഗ്യകരമായ ചുറ്റുപാടുകളുമായിരിക്കാം കാരണമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.
മെയ് മാസത്തിലെ കാലാവസ്ഥ ഓഗസ്റ്റ് മാസത്തിലേതിന് തുല്യമായിരിക്കുമെന്ന് പ്രവചനം. മെയ് മാസത്തില്‍ 194 മണിക്കൂറോളം സൂര്യ പ്രകാശം ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ബ്രിട്ടനില്‍ അനുഭവപ്പെട്ട അതിശൈത്യത്തില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും മോചനം കൂടിയായിരിക്കും പുതിയ കാലാവസ്ഥാ മാറ്റങ്ങള്‍. 19 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് മുകളില്‍ താപനില ഉയരുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 60 ദിവസത്തോളം ചൂടുള്ള കാലാവസ്ഥ തുടരുകയും ചെയ്യും. കാലാവസ്ഥയുടെ ക്രമത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. മെയില്‍ 16 ശതമാനം മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഓഗസ്റ്റില്‍ ഇതിന് 8 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകും.

കടുത്ത ശൈത്യകാലത്തിന്റെ ആലസ്യത്തിനു ശേഷം ബീച്ചുകളിലേക്ക് ആളുകള്‍ അവധിയാഘോഷത്തിന് എത്തുന്ന സമയമാണ് മെയ്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാസം കൂടിയാണ് ഇത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ബീച്ചുകളിലെ ആഘോഷങ്ങളും അവധിക്കാല യാത്രകളും നേരത്തെ ആസൂത്രണം ചെയ്തില്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 40 വര്‍ഷത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മെയ് മാസത്തിലെ ശരാശരി സണ്‍ഷൈന്‍ മണിക്കൂറുകള്‍ 194 ആണെന്ന് മനസ്സിലാക്കാം. ജൂലൈയില്‍ 183ഉം ജൂണില്‍ 180ഉം ഓഗസ്റ്റില്‍ 172മാണ് ശരാശരി സണ്‍ഷൈന്‍ മണിക്കൂറുകള്‍. ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ആ സമയത്ത് സണ്‍ഷൈന്‍ കുറയുകയും ചെയ്യും.

മെയില്‍ ലഭിക്കുന്ന മഴയുടെ അളവ് 54 മില്ലി മീറ്ററാണ്. ജൂലൈയില്‍ 58ഉം ജൂണില്‍ 60ഉം ഓഗസ്റ്റില്‍ 67 മില്ലി മീറ്ററും ശരാശരി മഴ ലഭിക്കും. വരുന്ന ഏപ്രില്‍ 16 മുതല്‍ ബ്രിട്ടനില്‍ അനൗദ്യോഗിക സമ്മറിന് തുടക്കമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയ് മാസത്തില്‍ പരമാവധി വെയില്‍ കായാനുള്ള ശ്രമം നാം നടത്തേണ്ടതുണ്ടെന്നും വരുന്ന രണ്ട് ബാങ്ക് അവധി ദിനങ്ങളും ബാര്‍ബിക്യൂ ദിനങ്ങളായി ഉപയോഗപ്പെടുത്താമെന്നും കാലാവസ്ഥാ നിരീക്ഷകനായ സിയാന്‍ ലോയിഡ് പറഞ്ഞു. ഞങ്ങള്‍ നടത്തിയ പഠനത്തില്‍ മെയ് മാസം കൂടുതല്‍ വരണ്ടതും ചൂടുള്ളതുമായിരിക്കുമെന്നും ഓഗസ്റ്റ് മാസത്തില്‍ സാധാരണഗതിയില്‍ ലഭിക്കുന്ന സൂര്യ പ്രകാശം ലഭിച്ചുകൊള്ളണമെന്നില്ലെന്നും കാലാവസ്ഥാ വിദഗ്ദ്ധന്‍ ജിം ബാകോണ്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക്
സ്വന്തം കുട്ടികളെ പഠിപ്പിച്ച് ഡോക്ടറോ അതല്ലെങ്കിൽ മറ്റേതെങ്കിലും ഉന്നത പദവിയിലോ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും മലയാളികൾ. എന്നാൽ എല്ലാ കുട്ടികൾക്കും അതിനുള്ള അവസരങ്ങൾ കിട്ടിയെന്നു വരില്ല. അതല്ലെങ്കിൽ അതിനുള്ള യോഗ്യത നേടിയെടുക്കാൻ എല്ലാ കുട്ടികൾക്കും കഴിയണമെന്നുമില്ല. കുട്ടികളുടെ അഭിരുചി ചിലപ്പോൾ മറ്റു വിഷയങ്ങളിലാകാം. തിയറിയെക്കാൾ പ്രാക്ടിക്കലായ ജോലികളോടാണ് പല കുട്ടികൾക്കും താത്പര്യം. ടെക്നിക്കൽ ഫീൽഡുകളിൽ എന്നും ധാരാളം വേക്കൻസികൾ യുകെയിലുണ്ട്. റിട്ടയർ ചെയ്യുന്നവരുടെ എണ്ണത്തിനനുസരിച്ച് പുതിയ ട്രെയിനികൾ ടെക്നിക്കൽ സെക്ടറിൽ വരുന്നില്ല എന്നതാണ് സ്ഥിതി. നല്ല രീതിയിൽ എക്സ്പീരിയൻസ് ആയിക്കഴിഞ്ഞാൽ 20,000 മുതൽ 60,000 വരെ പൗണ്ട് വർഷം നേടാൻ ഈ സെക്ടറിലെ സാധാരണ ജോലികൾ ട്രെയിനികളെ പ്രാപ്തരാക്കുന്നു. അപ്രന്റീസ്ഷിപ്പ് സ്കീമുകൾ വഴിയാണ് ഇതിനുള്ള അവസരം ലഭിക്കുക.
നെറ്റ്‌വര്‍ക്ക് റെയിലില്‍ 150 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഏതു കോണില്‍ നിന്നും പുതിയ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ട്രെയിനിംഗ് പ്രോഗ്രാമിലേക്കാണ് പുതിയ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നെറ്റ്‌വര്‍ക്ക് റെയില്‍ ട്രെയിനിംഗ് ഫസിലിറ്റിയില്‍ 21 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.

നെറ്റ്‌വര്‍ക്ക് റെയില്‍ ട്രെയിനിംഗ് ഫസിലിറ്റി സ്ഥിതി ചെയ്യുന്നത് വെസ്റ്റ്‌വുഡിലാണ്. പരിശീലനത്തിനു ശേഷം ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ഡിപ്പോയില്‍ നിയമനം ലഭിക്കും. ട്രെയിനികള്‍ക്ക് ഇലക്ട്രിഫിക്കേഷന്‍, പ്ലാന്റ്, ഓവര്‍ഹെഡ് ലൈനുകള്‍, സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്‍, ട്രാക്ക് അല്ലെങ്കില്‍ ഓഫ് ട്രാക്ക് എന്നിവയില്‍ പ്രത്യേക പരിശീലനം ഇക്കാലയളവില്‍ ലഭിക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഒരോരുത്തരും തെരഞ്ഞെടുത്ത വിഷയങ്ങളില്‍ വിദഗ്ദ്ധ പരിശീലനമായിരിക്കും ഈ ഘട്ടത്തില്‍ ലഭിക്കുക.
അപ്രന്റീസ്ഷിപ്പിന്റെ ആദ്യ വര്‍ഷം 9,479 പൗണ്ടായിരിക്കും ലഭിക്കുക. ഇതുകൂടാതെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1265 പൗണ്ടും ലഭിക്കും. 21 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ താമസവും മൂന്ന് നേരമുള്ള ഭക്ഷണവും സൗജന്യമായിരിക്കും. കൂടാതെ ജോലി ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളും സുരക്ഷ ഉപകരണങ്ങളും സൗജന്യമായി നല്‍കും. അപ്രന്റീസ്ഷിപ്പിന്റെ രണ്ടാമത്തെ വര്‍ഷം ഉദ്യോഗാര്‍ത്ഥിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാിരിക്കും വേതനം നിശ്ചയിക്കുക. 18 മുതല്‍ 20 വരെ പ്രായമുള്ളവര്‍ക്ക് 12,525 പൗണ്ടും 21 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് 13,431 പൗണ്ടും 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 14,250 പൗണ്ടുമാണ് ലഭിക്കുക. അഡ്വാന്‍സ്ഡ് അപ്രന്‍ഡിഷിപ്പിന്റെ മൂന്നാം വര്‍ഷം ട്രെയിനികള്‍ക്ക് 14,925 പൗണ്ട് ലഭിക്കും.

ഈ വര്‍ഷം സെപ്റ്റബര്‍ 29ഓടെ 18 വയസ്സ് തികയുന്ന ആര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. ജിസിഎസ്ഇ പരീക്ഷയില്‍ മാത്സ്, ഇംഗ്ലീഷ്, സയന്‍സ് അല്ലെങ്കില്‍ എഞ്ചിനിയറിംഗ് തുടങ്ങി നാല് വിഷയങ്ങളില്‍ എ സ്റ്റാര്‍ മുതല്‍ സി ഗ്രേഡ് വരെ കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. 20,000 മൈല്‍ ദൂരമുള്ള റെയില്‍ വേ ട്രാക്കുകളുടെയും 40,000 ത്തോളം പാലങ്ങളുടെയുംം വയാഡക്ടുകളുടെയും സിഗ്നലുകളുടെയും ലെവല്‍ ക്രോസുകളുടെയും മേല്‍നോട്ടം നെറ്റ്‌വര്‍ക്ക് റെയിലിനാണ്.
2018 സെപ്റ്റബര്‍ 29 മുതലാണ് അപ്രന്റീസ്ഷിപ്പ് ആരംഭിക്കുക. അപേക്ഷര്‍ എല്ലാവരും പ്രസ്തുത സമയത്ത് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നവരായിരിക്കണം. ആദ്യത്തെ 21 ആഴ്ച്ചകളിലെ ട്രെയിനിംഗ് സമയത്ത് അവധി ദിനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും കമ്പനി പ്രസിദ്ധികരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
അപ്രന്റീസ്ഷിപ്പിനായി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില റോയല്‍ മെയില്‍ വര്‍ദ്ധിപ്പിച്ചു. ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 2പെന്‍സ് മുതല്‍ 3 പെന്‍സ് വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തപാല്‍ സേവനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിരക്ക് വര്‍ദ്ധനവെന്ന് റോയല്‍ മെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

സൂക്ഷ്മ വിശകലനത്തിന് ശേഷമാണ് പുതിയ നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉപഭോക്താക്കളെ വലിയ രൂപത്തില്‍ ബാധിക്കാത്ത വിധത്തിലാണ് വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്നും റോയല്‍ മെയില്‍ പറഞ്ഞു. പുതുക്കിയ സ്റ്റാമ്പ് നിരക്കുകള്‍ മാര്‍ച്ച് 26ഓടെ നിലവില്‍ വരും.
യുറോപ്പിലെ മറ്റേതു തപാല്‍ സര്‍വ്വീസുകള്‍ നല്‍കുന്ന സ്റ്റാമ്പുകളേക്കാളും റോയല്‍ മെയില്‍ സ്റ്റാമ്പുകള്‍ക്കാണ് മൂല്യം കൂടുതലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. കൂടാതെ യൂറോപ്പിലെ ഏറ്റവും മികച്ചു നില്‍ക്കുന്ന തപാല്‍ സര്‍വ്വീസുകളിലൊന്നാണ് യുകെയ്ക്ക് സ്വന്തമായുള്ളതെന്നും റോയല്‍ മെയില്‍ കൂട്ടിച്ചേര്‍ത്തു. 2006നു ശേഷം ഫസ്റ്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില ഏതാണ്ട് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകള്‍
ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 67 പെന്‍സ് വരെ
സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 58 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 101 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 79 പെന്‍സ് വരെ
എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് എംപിമാര്‍. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ച് നിര്‍ദേശിക്കാന്‍ പുതിയ പാര്‍ലമെന്ററി കമ്മീഷന് രൂപം നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നികുതി വര്‍ദ്ധന നടപ്പാക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 21 സെലക്ട് കമ്മിറ്റി അധ്യക്ഷന്‍മാരാണ് ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

രാഷ്ട്രീയ വ്യതിയാനങ്ങള്‍ നോക്കാതെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, പബ്ലിക് ഹെല്‍ത്ത് മേഖലകളുടെ ഉന്നമനത്തിനായുള്ള ഈ നടപടിക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അധ്യക്ഷ സാറ വോളാസ്റ്റണ്‍ പറഞ്ഞു. ഒരു സെലക്റ്റ് കമ്മിറ്റിതന്നെയായ കമ്മീഷന്‍ ഉടന്‍ തന്നെ രൂപീകരിക്കണമെന്നും അടുത്ത ഈസ്റ്ററിനുള്ളില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

എന്‍എച്ച്എസ്, പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ ശേഷിക്കും അപ്പുറത്താണ് പ്രവര്‍ത്തിക്കുന്നതെന്നും വളരെ മോശമായാണ് ഇവ പരിപാലിക്കപ്പെടുന്നതെന്നും 98 പേര്‍ ഒപ്പുവെച്ച കത്ത് പറയുന്നു. വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാനും പുതിയ മരുന്നുകള്‍ സാങ്കേതികതകള്‍ എന്നിവ സ്വായത്തമാക്കാനുമുള്ള ശേഷി ഇവയ്ക്കില്ലെന്നും കത്ത് വ്യക്തമാക്കുന്നു. സോഷ്യല്‍ കെയര്‍ ഫണ്ടിംഗില്‍ സര്‍ക്കാര്‍ ഒരു ഗ്രീന്‍ പേപ്പര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സമ്മറില്‍ ഇത് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ കുറച്ചു കൂടി വിശാലമായ സമീപനമാണ് ആവശ്യമെന്ന് എംപിമാര്‍ പറയുന്നു.
2018ല്‍ നടത്തുന്ന ആദ്യ ഇവന്റില്‍ ആപ്പിള്‍ പുതിയ മാക്ബുക്കും ഐപാഡും അവതരിപ്പിക്കുന്നു. ഇന്ന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവ അവതരിപ്പിക്കുക. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സ്പ്രിംഗ് 2018 ഇവന്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ക്രിയാത്മകമായ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അവതരിപ്പിക്കുന്ന ഐപാഡും മാക്ബുക്കും നേരത്തേ പുറത്തിറക്കിയ മോഡലുകളേക്കാള്‍ വില കുറഞ്ഞവയായിരിക്കും. ആപ്പിള്‍ പെന്‍സിലിന്റെ പുതുക്കിയ മോഡലും പുതിയ എജ്യുക്കേഷന്‍ സോഫ്റ്റ് വെയറും അവതരിപ്പിക്കും. എയര്‍പവര്‍, എയര്‍പോഡ് വയര്‍ലെസ് ചാര്‍ജിംഗ് കേസും ഇന്നത്തെ ഇവന്റില്‍ ആപ്പിള്‍ പുറത്തിറക്കും.

ചിക്കാഗോയിലെ ലെയിന്‍ ടെക് കോളേജ് പ്രെപ് ഹൈസ്‌കൂളിലാണ് ഇവന്റ് നടക്കുന്നത്. എജ്യുക്കേഷന്‍ വിപണി മുന്നില്‍കണ്ടാണ് പുതിയ ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് വില കുറഞ്ഞ മോഡല്‍ അവതരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറച്ചു മാസങ്ങളായി വില കുറഞ്ഞ ഐപാഡ് മോഡല്‍ അവതരിപ്പിക്കുന്നതിനേക്കുറിച്ച് ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐപാഡ് മോഡലാണ് നിലവില്‍ ഏറ്റവും വില കുറഞ്ഞത്. 230 പൗണ്ടാണ് ഇതിന്റെ വില.

ഇന്ന അവതരിപ്പിക്കാനിരിക്കുന്ന മോഡലിന്റഎ വില 180 പൗണ്ട് മാത്രമായിരിക്കുമെന്നാണ് കരുതുന്നത്. ക്ലാസ് മുറികളിലൂടെ ഒരു വന്‍ ആപ്പിള്‍ ഉപഭോക്തൃനിരയെ സൃഷ്ടിച്ചെടുക്കാനാണ് പദ്ധതി. വില കുറഞ്ഞ മാക്ബുക്കും ഇന്ന് അവതരിപ്പിക്കും. ആപ്പിളിന്റെ ലൈറ്റ് വെയിറ്റ് ആപ്പിള്‍ എയറിനെ പിന്നിലാക്കിക്കൊണ്ടായിരിക്കും ഈ മോഡല്‍ വരുന്നത്. 700 പൗണ്ടിലും കുറവായിരിക്കും ഇതിന്റെ വിലയെന്നാണ് വിവരം. 2010ല്‍ അവതരിപ്പിച്ച ലാപ്‌ടോപ്പ് മോഡലില്‍ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മാര്‍ക്കറ്റില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവരുമായുള്ള മത്സരത്തിനാണ് ഇതിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്.
പ്രതികൂല കാലാവസ്ഥ എന്‍എച്ച്എസ് രക്ത സ്റ്റോക്കുകളെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് പൊതു ജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് എന്‍എച്ച്എസ്. കഴിയാവുന്നവരെല്ലാം രക്തദാനത്തിന് മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അഭ്യര്‍ത്ഥിക്കുന്നു. ഈസ്റ്റര്‍ വീക്കെന്‍ഡിന് മുന്‍പ് സ്റ്റോക്കിലെ കുറവ് നികത്താനാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. ഈസ്റ്റര്‍ വീക്കെന്‍ഡില്‍ കുടുംബത്തോടപ്പം ചെലവഴിക്കാനാവും ആളുകള്‍ ശ്രമിക്കുക. അതുകൊണ്ടു തന്നെ വീക്കെന്‍ഡിന് മുന്‍പ് സ്റ്റോക്കിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടം ചെയ്യും. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ യുകെയിലുണ്ടാക്കിയ കനത്ത മഞ്ഞ് വീഴ്ച്ചയും ശീതക്കാറ്റും മൂലം കഴിഞ്ഞ ആഴ്ച്ചകളില്‍ രക്തദാനം നടത്താനായി തയ്യാറെടുത്ത പലര്‍ക്കും അപ്പോയിന്റ്‌മെന്റ് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ബി നെഗറ്റീവ്, ഒ നെഗറ്റീവ്, ബി പോസിറ്റീവ് തുടങ്ങിയ രക്ത ഗ്രൂപ്പുകളുടെ സ്റ്റോക്ക് ഗണ്യമായി കുറവഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലുള്ള രക്തത്തിന്റെ 3 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്. കുറഞ്ഞത് 6 ദിവസത്തേക്കെങ്കിലുമുള്ള സ്‌റ്റോക്ക് കരുതണമെന്നാണ് കണക്ക്. എങ്കില്‍ മാത്രമേ രോഗികളെ കൃത്യമായി പരിചരിക്കാന്‍ കഴിയുകയുള്ളു. അടിയന്തര സമയങ്ങള്‍, കാന്‍സര്‍ ചികിത്സ, മറ്റു രക്ത രോഗങ്ങളുടെ ചികിത്സ തുടങ്ങിയവയ്ക്കായി യുകെയിലെ ആശുപത്രികളില്‍ ഒരു ദിവസം 6000ത്തോളം രക്തദാതാക്കളെ ആവശ്യമുണ്ട്. ഇത്രയും ദാതാക്കള്‍ ഉണ്ടായാല്‍ മാത്രമെ ആശുപത്രികളിലെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളു. പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യാനുസൃതമുള്ള രക്തം ശേഖരിക്കുന്നതിന് കഴിഞ്ഞെല്ലെന്നും സ്റ്റോക്കുകളിലെ കുറവ് പരിഹരിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നും എന്‍എച്ച്എസ് ബ്ല്രഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഓഫ് ബ്ലഡ് ഡോണേഷന്‍ മൈക്ക് സ്‌ട്രെഡര്‍ വ്യക്തമാക്കി.

സ്‌റ്റോക്കുകളിലെ കുറവ് പരിഹരിക്കുന്നതിനായിട്ടാണ് ഡോണേഷന്‍ സെന്ററുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രക്തവും പ്ലേറ്റ്‌ലറ്റുകളും ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായിട്ടാണ് സെന്ററുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്നും സ്‌ട്രെഡര്‍ പറഞ്ഞു. രോഗികള്‍ക്ക് ദിവസവും രക്തം ആവശ്യമുണ്ട്. രക്തം ദാനംചെയ്യാനുള്ള മനുഷ്യരുടെ സന്നദ്ധതയിലാണ് ഇവരുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഗ്ലണ്ടില്‍ ആകെ 23 ബ്ലഡ് ഡോണര്‍ സെന്ററുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. സാധാരണ കമ്യൂണിറ്റി കേന്ദ്രങ്ങളേക്കാളും കൂടുതല്‍ സമയം ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. രക്തബാങ്കിലെ കൂറവ് പരിഹരിക്കുന്നതിനായി കഠിന പരിശ്രമത്തിലാണ് മേല്‍ പറഞ്ഞ സെന്ററുകള്‍. മിക്ക സെന്ററുകളിലും ഇപ്പോഴും അപ്പോയിന്‍മെന്റുകള്‍ ലഭ്യമാണ്. നിങ്ങളുടെ അപ്പോയിന്‍മെന്റുകള്‍ക്കായി 03001232323 എന്ന ഡോണര്‍ ലൈനില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ www.blood.co.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.