കണ്ണൂര്‍: വനനിയമം ലംഘിച്ചു കൊണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാനുള്ള ശ്രമം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്. കണ്ണൂര്‍ കണ്ണവംകോളയാട് വനമേഖലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ആദിവാസി ഊരുകളിലെ വികസനപദ്ധതികളെ എതിര്‍ക്കുന്ന വനംവകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട് ചിത്രീകരണത്തിനായി വിട്ടുനല്‍കിയിരിക്കുകയാണെന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നവര്‍ ആരോപിക്കുന്നു.
വിവിധ ആദിവാസി സംഘടകളെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ആദിവാസി സംരക്ഷണ സമിതി, കുറിച്യ മുന്നേറ്റ സമിതി എന്നീ സംഘടനകളെ കൂടി ഏകോപിപ്പിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബാഹുബലി സിനിമയ്ക്കെതിരെയല്ല വനംവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമെന്നും ഇവര്‍ അറിയിക്കുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന രംഗങ്ങള്‍ കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവയില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്.
ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധങ്ങള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോളയാട് പഞ്ചായത്തിലെ ചെക്കേരി,പെരുവ,കൊളപ്പ തുടങ്ങിയ മേഖലകളിലെ ആദിവാസി കോളനികളുടെ അടിസ്ഥാന വികസനത്തിന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപാ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വനംവകുപ്പ് എതിര്‍പ്പ് ഉയര്‍ത്തിയതിനാല്‍ പദ്ധതികള്‍ മുടങ്ങിയെന്ന് ആദിവാസി വിഭാഗങ്ങള്‍ ആരോപിക്കുന്നു. റോഡ് നിര്‍മ്മാണം,ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം തടസ്സപ്പെട്ടതെന്ന് ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ വനം ഷൂട്ടിംഗിനായി വിട്ടു നല്‍കിയതില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ലണ്ടന്‍: രാജ്യത്ത് താപനില മൈനസ് പത്ത് ഡിഗ്രിയിലും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. 100 മൈലോളം വിസ്തൃതിയില്‍ മഞ്ഞു വീഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്കോട്ട്ലന്റ്, വടക്ക് പടിഞ്ഞാറ് ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടവിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ താപനില മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടനില്‍ ഒരു ഡിഗ്രിയാകും ഏറേറവും കുറഞ്ഞ താപനില. കഴിഞ്ഞ രാത്രിയില്‍ യോര്‍ക്ക്ഷയറിലും ലണ്ടനിലും ചൂട് പൂജ്യം ഡിഗ്രിയിലും താഴെ എത്തി. സ്കോട്ട്ലന്റില്‍ മൈനസ് എട്ട് ഡിഗ്രി തണുപ്പാണ് രേഖപ്പെടുത്തിയത്. തണുത്ത കാലാവസ്ഥ നാല്പ്പത്തെട്ട് മണിക്കൂറിലേറെ നീണ്ട് നില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. അന്റ്ലാന്റിക്കിലുണ്ടായ അലക്സാ കൊടുങ്കാറ്റാണിതിന് കാരണം.
നൂറു മൈല്‍ വിസ്തൃതിയിലുള്ള ഇടനാഴിയിലാണ് മഞ്ഞു വീഴ്ചയ്ക്കു സാധ്യതയുള്ളത്. ഫുട്പാത്തുകളിലും സൈക്കിള്‍ വേകളിലും ഐസ് പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഹിമക്കാറ്റിനും കനത്ത മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.
ലണ്ടന്‍: സ്ട്രക്ചര്‍ റിവ്യൂവിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ അംഗങ്ങള്‍ എത്തുമെന്ന് വിലയിരുത്തല്‍. നേതാക്കള്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അംഗങ്ങള്‍ കുറയുന്നതില്‍ പാര്‍ട്ടിയില്‍ ഏറെ നാളായി അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. കോര്ബിന് നേതൃത്വത്തിലേക്ക് വന്നതോടെ ലേബര്‍ പാര്‍ട്ടിയിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ഉണ്ടായതായി കണ്‍സര്‍വേറ്റീവുകള്‍ ചൂണ്ടിക്കാട്ടുന്നു. ലേബറിന് കഴിഞ്ഞ മെയ് മുതല്‍ ഒക്ടോബര്‍ വരെ 1,84,000 അംഗങ്ങളെ പുതുതായി ലഭിച്ചു. ഇതോടെ ലേബറിന്റെ അംഗസംഖ്യ 3,88,000 ആയി വര്‍ദ്ധിച്ചു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് ഈ സമയം അംഗങ്ങള്‍ വന്‍ തോതില്‍ കൊഴിയുകയായിരുന്നു. ഇതിന്റെ പേരില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വന്‍തോതില്‍ വിമര്‍ശനവും നേരിട്ടു.
എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുകയാണെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ ലോര്‍ഡ് ഫെല്‍ഡ്മാനും മന്ത്രിയായ റോബര്‍ട്ട് ഹാല്‍ഫനും നടത്തിയ അവലോകനത്തില്‍ കണ്‍സര്‍വേറ്റീവ് ആസ്ഥാനത്ത് ഒരു അംഗത്വം വിതരണ കേന്ദ്രം തുടങ്ങണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയിലെ നിലവിലുളള അംഗങ്ങളുടെ അംഗത്വം നഷ്ടമാകുന്നത് തടയാന്‍ ഒരു വ്യവസ്ഥയില്ല. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സര്‍വകലാശാലയില്‍ ചേരുന്ന കണ്‍സര്‍വേറ്റീവ് അനുഭാവികളുടെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനും യാതൊരു സംവിധാനവും പാര്‍ട്ടിയില്‍ ഇല്ല. പലരും അംഗത്വം പുതുക്കാത്തതും പാര്‍ട്ടിയുടെ അംഗസംഖ്യയെ ബാധിക്കുന്നു.
എന്നാല്‍ പുതിയ കേന്ദ്രീകൃത അംഗത്വ വിതരണത്തെ ചിലര്‍ എതിര്‍ക്കുന്നു. ഇത് പാര്‍ട്ടിയുടെ അധികാര കേന്ദ്രീകരണത്തിന് കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ടായേക്കാം എന്നും ആശങ്കയുണ്ട്. ഇതിനിടെ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കാമറൂണ്‍ നടത്തുന്ന ശ്രമങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. 650 മണ്ഡലങ്ങളില്‍ നിന്ന് 600 ആയി കുറയ്ക്കാനാണ് നീക്കം. അതേസമയം പാര്‍ട്ടിയുടെ എല്ലാ സിറ്റിംഗ് എംപിമാര്‍ക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് കാമറൂണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ലണ്ടന്‍: ലണ്ടനിലെ നാഷണല്‍ മ്യൂസിയം ഹിസ്റ്ററി നടത്തിയ വന്യജീവി ഫോട്ടോ മല്‍സരത്തില്‍ മലയാളിയായ തോമസ് വിജയന് പുരസ്കാരം. മാതാപിതാക്കളുടെ വാലില്‍ പിടിച്ച് ഊഞ്ഞാലാടുന്ന കുരങ്ങന് കുഞ്ഞിന്റെ ചിത്രത്തിനാണ് പുരസ്കാരം. കര്‍ണാടകയിലെ കബനി വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് വിജയന് മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം നേടിക്കൊടുത്തത്.
96 രാജ്യങ്ങളില്‍ നിന്നായി 42,000 ഫോട്ടോ എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍ 25 എണ്ണം ചുരുക്കപ്പട്ടികയിലായി. പിന്നീട് ആസ്വാദകര്‍ നടത്തിയ വോട്ടിംഗിലാണ് വിജയന്റെ ചിത്രത്തിന് കൂടുതല്‍ വോട്ട് ലഭിച്ചത്. ഒരു മലയാളി ഇത് ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്
ലണ്ടന്‍: രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റെഡ് ലൈറ്റ് മേഖലകളില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുളള സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആക്രമണങ്ങളില്‍ നിന്നും അറസ്റ്റില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 80,000 ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ ഇടപാടുകാര്‍ക്കും സ്വതന്ത്രമായി ഇടപെടാന്‍ പ്രത്യേകമേഖലകള്‍ വേണമെന്ന ആവശ്യവുമുണ്ട്. ലീഡ്സില്‍ ഇത്തരമൊരു സ്ഥിരം മേഖല കഴിഞ്ഞാഴ്ച നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായിരിക്കുന്നത്. ലീഡ്സിലെ ഈ മേഖലയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴ് വരെ ലൈംഗികത്തൊഴിലാളികള്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ കൂടുതല്‍ ലൈംഗിത്തൊഴിലാളികള്‍ ലീഡ്സില്‍ മുന്നോട്ട് വരുന്നുണ്ട്. പൊലീസുകാരില്‍ നിന്ന് കൂടുതല്‍ സഹിഷ്ണുതയോടുളള സമീപനമാണിതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പരാതികള്‍ 2015-16ല്‍ നൂറ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. നാഷണല്‍ അഗ്ലി മഗ്സിന്റെ കണക്കുകളാണിത്. ലൈംഗികത്തൊഴിലാളികള്‍ക്കെതിരെയുളള ആക്രമണം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
ലീഡ്സില്‍ കാര്യങ്ങള്‍ ഏറെ ഭേദപ്പെട്ടതായും അഗ്ലി മഗ്സ് പറയുന്നു. തങ്ങള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്ന കണ്ടാല്‍ ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. തെരുവിലെ സ്ത്രീകള്‍ക്ക് രാജ്യത്ത് മറ്റിടങ്ങളിലും സമാനമായ സുരക്ഷിതത്വം ഒരുക്കാനാണ് പൊലീസിന്റെ നീക്കം.
2014ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസവും ഒരു ലൈംഗിക തൊഴിലാളിയെങ്കിലും ബലാല്‍സംഗം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ലണ്ടനാണ് ഇത്തരം സംഭവങ്ങല്‍ മുന്നില്‍. ആഴ്ചയില്‍ രണ്ടിലേറെ ഇത്തരം സംഭവം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കാനായി ലണ്ടനിലും ബ്രാഡ്ഫോര്‍ഡിലും ന്യൂപോര്‍ട്ടിലും ഇത്തരം പദ്ധതി ആവിഷ്ക്കരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
ഇക്കാര്യം ഓരോ പൊലീസ് സേനയുമാണ് തീരുമാനിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ലണ്ടന്‍ മേയറുടെ പരിഗണനയ്ക്ക് ഈ വിഷയം വിടാന്‍ ആലോചിക്കുന്നതായി കണ്‍സര്‍വേറ്റീവ് ലണ്ടന്‍ അസംബ്ലി മെമ്പര്‍ ആന്‍ഡ്രൂ ബോഫ് പറഞ്ഞു. ലീഡ്സിലെ പദ്ധതി വന്‍ വിജയമാണ്. ഇത്തരം സോണുകള്‍ ലണ്ടനിലും വേണം. ലണ്ടനിലെ ലൈംഗിത്തൊഴിലാളികള്‍ പ്രശ്നങ്ങള്‍ക്ക് നടുവിലാണ്. ഇത് നേരിടാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകും.
ന്യൂപോര്‍ട്ടിലും ലൈംഗിക വ്യാപാരത്തെ നിയന്ത്രിക്കാനുളള പദ്ധതികളെക്കുറിച്ച് ഗ്വെന്റ് പൊലീസ് ആലോചിച്ചിരുന്നു. ഇവിടെ പതിനാല് വയസുളള പെണ്‍കുട്ടികള്‍ രണ്ട് പൗണ്ടിന് ലൈംഗികത വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ഇക്കാര്യം പരിഗണിച്ചത്. ലീഡ്സിലെ പദ്ധതിയുടെ വിജയം പരിശോധിച്ച ഷേം കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ ഒരു തീരുമാനമെടുക്കൂ. എന്നാല്‍ ലീഡ്സിലെ പ്രോസ്റ്റിറ്റിയൂട്ട് സോണും ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 21കാരിയായ ഡാരിയ പോയിന്‍കോ എന്ന ലൈംഗികത്തൊഴിലാളിയെ മാരകമായ മുറിവുകളുടെ കണ്ടെത്തുകയും പിന്നീട് അവര്‍ മരിക്കുകയും ചെയ്തതോടെയാണ് ഇത്തരം സോണുകളെക്കുറിച്ചും ആശങ്ക ഉയരുന്നത്.
പാരീസ്: ഫ്രാന്‍സില്‍ മരുന്ന പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. നാലു പേര്‍ക്ക് ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇതില്‍ മൂന്നു പേര്‍ക്ക് ചികിത്സിച്ചു ഭേദമാക്കാനാകാത്ത വിധത്തിലുള്ള മസ്തിഷ്ക ക്ഷതം സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്. വെസ്റ്റേണ്‍ ഫ്രാന്‍സിലുള്ള ഒരു ക്ലിനിക്കില്‍ നടന്ന പുതിയ വേദനാ സംഹാരിയുടെ പരീക്ഷണമാണ് പരാജയപ്പെട്ടത്. ആശുപത്രിയിലെ ചീഫ് ന്യൂറോളജിസ്റ്റായ പ്രൊഫ.ഗില്‍സ് ഈഡന് ആണ് ഇക്കാര്യം അറിയിച്ചത്.
ഒരാള്‍ ചികിത്സയിലുണ്ടെങ്കിലും ഇയാളുടെ നില അത്രഗുരുതരമല്ല. ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും ഫ്രാന്‍സിലെ ആരോഗ്യമന്ത്രി അറിയിച്ചു. 90 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്ന പരീക്ഷണത്തിന് വിധേയരായി. വ്യത്യസ്ത ഡോസുകളിലാണ് പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് മരുന്ന് നല്‍കിയത്. ഇതിന് മുമ്പ് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 28നും 49നും ഇടയില്‍ പ്രായമുളള ആറ് പേരാണ് ചികിത്സയല്‍ കഴിയുന്നത്. ഈ മാസം ഏഴിന് പരീക്ഷണം ആരംഭിക്കുമ്പോള്‍ ഇവര്‍ പൂര്‍ണ ആരോഗ്യവാന്മാരായിരുന്നു.
റെന്‍സ് ആശുപത്രയില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യാന്തര നിര്‍ദേശങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പരീക്ഷണം നടത്തിയതെന്ന് ബയോട്രയല്‍ വ്യക്തമാക്കുന്നു. കഞ്ചാവിലടങ്ങിയിട്ടുളളതിന് സമാനമായ സംയുക്തങ്ങളാണ് ഈ മരുന്നിലും ഉളളതെന്ന് പ്രൊഫ. ഈഡന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇത് കഞ്ചാവ് കൊണ്ടല്ല ഉണ്ടാക്കിയിട്ടുളളതെന്നും ഇവര്‍ പറയുന്നു. പോര്‍ച്ചുഗീസ് മരുന്ന് നിര്‍മാണ കമ്പനിയായ ബിയാല്‍ ആണിത് നിര്‍മിച്ചിട്ടുളളത്.
ലണ്ടന്‍: കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് സ്വവര്‍ഗാനുരാഗികളോട് മാപ്പ് പറഞ്ഞു. സഭയുടെ നിലപാടുകള്‍ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് റവ. ജസ്റ്റിന് വെല്‍ബി പറഞ്ഞത്. മുമ്പും ഇപ്പോഴും പളളി സ്വവര്‍ഗാനുരാഗികളെ മുറിവേല്പ്പിച്ചതില് താന്‍ ക്ഷമ പറയുന്നു. മുപ്പത്തൊമ്പത് രാജ്യങ്ങളില്‍ നിന്നുളള പുരോഹിതന്മാരുടെ നാല് ദിവസം നീണ്ട് നിന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ അമേരിക്കന്‍ ശാഖയെ സഭയുടെ നയകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് വിലക്കിയ ശേഷമാണ് ഈ ഖേദ പ്രകടനം എന്നതും ശ്രദ്ധേയമാണ്. സ്വവര്‍ഗ വിവാഹത്തിന് അമേരിക്കന്‍ സഭ അനുമതി നല്‍കിയതിനുളള ശിക്ഷയാണ് ഈ വിലക്ക്.
അമേരിക്കന്‍ എപ്പിസ്കോപല്‍ ചര്‍ച്ചിന് ഉപരോധം ഏര്‍പ്പെടുത്തുന്നില്ലെന്നും വെല്‍ബി അറിയിച്ചു. എന്നാല്‍ ചര്‍ച്ചിന്റെ നടപടികളുടെ ഭവിഷ്യത്തുകളാണ് അനുഭവിക്കുന്നത്. കാന്റന്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനത്തെ ആംഗ്ലിക്കന്‍ പുരോഹിതരില്‍ ഭൂരിഭാഗവും പിന്തുണച്ചു. വിവാഹക്കാര്യത്തില്‍ പരമ്പരാഗത തത്വങ്ങള്‍ പിന്തുടരണമെന്ന കാര്യത്തിലും നേതാക്കളെല്ലാം ഉറച്ച് നിന്നു. കാന്റന്‍ബെറി പളളിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയ ജനാവലി സഭയുടെ തീരുമാനങ്ങളെ വിമര്‍ശിച്ചു. പളളിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സഭയുമായുളള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സ്വവര്‍ഗാനുരാഗിയായ ലേബര്‍ എംപിയും മുന്‍ ആംഗ്ലിക്കന്‍ മന്ത്രിയുമായ ക്രിസ് ബ്രയാന്‍ പറഞ്ഞു.
ലൈംഗികതയോട് തെല്ലും സ്നേഹമില്ലാതെ പെരുമാറിയ പളളി ഭാവിയില്‍ തങ്ങളുടെ നടപടിയോര്‍ത്ത് ലജ്ജിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ നടപടി അടിമത്തത്തെ പിന്തുണയ്ക്കുന്നത് പോലെയാണെന്ന് പിന്നീട് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പിസ്കോപ്പല്‍ ചര്‍ച്ചിന് വേണ്ടി പ്രമേയം പാസാക്കാത്തതില്‍ പ്രതിഷേധിച്ച് ഉഗാണ്ടന്‍ ആര്‍ച്ച് ബിഷപ്പ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കാനഡയിലെ ആംഗ്ലിക്കന്‍ ചര്‍ച്ചും കമ്യൂണിയന്‍ പരിപാടികളില്‍ നിന്ന് വിട്ട് നില്ക്കും.
തിരുവനന്തപുരം: മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് പരാമര്‍ശിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. വിജിലന്‍സ് എസ്പി സുകേശന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. മാണിക്കെതിരേ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് 7.44 കോടി രൂപ ഒരു വര്‍ഷം മദ്യക്കച്ചവടത്തില്‍ നഷ്ടമുണ്ടായെന്നും ഇതു മൂലമാണ് മാണിക്കതിരേ കോഴ ആരോപണം ഉന്നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടേത് ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടിയതിലൂടെ ഉടമകള്‍ക്ക് വാര്‍ഷിക വരുമാനത്തില്‍ 509.59 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അഞ്ചു വര്‍ഷത്തേക്ക് ഇത് 2547.95 കോടി രൂപ വരും. ബിജു രമേശിന് 9 ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. 2015 ഏപ്രില്‍ മുതല്‍ എട്ടു മാസം 5.97 കോടിയുടെ ബിയറും വൈനുമാണ് ഇവിടെ വാങ്ങിയത്. 12 മാസത്തേക്ക് ഇവടെ വാങ്ങാനിടയുള്ളത് 8.95 കോടിയുടെ മദ്യമാണ്. 4.48 കോടിയാണ് ഇതിലൂടെ ലഭിക്കുന്ന ലാഭം. 2013-14 വര്‍ഷത്തില്‍ 23.85 കോടി രൂപയുടെ മദ്യവും ബിയറുമാണ് ഇവിടേക്ക് വാങ്ങിയത്. 11.92 കോടി രൂപയായിരുന്നു ലാഭം. ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 7.44 കോടി രൂപയുടെ വരുമാന നഷ്ടമാണ്. അഞ്ചു വര്‍ത്തേക്ക് ഇത് 32.22 കോടി രൂപ വരുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ അബ്കാരി നയമാണ് ഈ നഷ്ടത്തിന് കാരണം. ഇതു ദതുടരാതിരിക്കാനാണ് ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണമുന്നയിക്കുക എന്നതാണ് ഏക മാര്‍ഗം. മാണിക്കെതിരേ ആരോപണമുയര്‍ന്നതിന്റെ കാരണം ഇതാണെന്ന അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ താന്‍ ആദ്യം തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക സാക്ഷി മൊഴികള്‍ വേണ്ടത്ര പരിശോധന കൂടാതെ വിശ്വസിച്ചിരുന്നു. ഇത് ശരിയല്ലെന്ന് കണ്ടെത്തിയതായി പുതിയ റിപ്പോര്‍ട്ടില്‍ സുകേശന് പറയുന്നു.
മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകളും മറ്റു രേഖകളും ഒത്തു നോക്കിയില്ല. ഇപ്പോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ മൊഴികളുമായി പൊരുത്തപ്പെടുന്നില്ല. 2014 മാര്‍ച്ച് 22ന് മാണിയുടെ പാലായിലെ വീട്ടിലെത്തി സജു ഡൊമിനിക് ജേക്കബ് കുര്യന് പണം നല്‍കിയെന്ന് പറഞ്ഞ മൊഴി സത്യമല്ല. സജുവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ബുജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി കളവാണെന്നും സുകേശന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാഷിംഗ്ടണ്‍: ടെഡ്ക്രൂയിസിന്റെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് ഹൂസ്റ്റണില്‍ നിന്നുളള ഒരു അഭിഭാഷകന് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ കാനഡയില്‍ ജനിച്ച ടെഡ് ക്രൂസ് യോഗ്യനാണോ എന്നതാണ് ഈ അഭിഭാഷകന് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിയിലെ മുഖ്യ ചോദ്യം. ന്യൂട്ടണ്‍ സ്കാര്‍ട്ട്സ് എന്ന അഭിഭാഷകനാണ് ക്രൂസിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പദമോഹിയായ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യഎതിരാളിയാണ് ക്രൂസ്. ടെക്സാസിലെ സെനറ്ററായ ക്രൂസിന്റെ അമ്മ അമേരിക്കക്കാരിയും അച്ഛന് ക്യൂബക്കാരനുമാണ്. അവര്‍ താമസിക്കുന്നതാകട്ടെ കാനഡയിലെ കാലിഗറിയിലും. ഇത്തരത്തിലുളള ഒരാള്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നത്.
പ്രസിഡന്റ് രാജ്യത്തെ സ്വഭാവിക പൗരനായിരിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ അമ്മ അമേരിക്കക്കാരിയായത് കൊണ്ട് തന്നെ താന്‍ ജന്മനാ അമേരിക്കക്കാരനാണെന്നാണ് ക്രൂസിന്റെ വാദം. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയിന്റെ അതേ സാഹചര്യമാണ് തനിക്കുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മക്കെയിന് പനാമയിലാണ് ജനിച്ചത്. ക്രൂസിന്റെ യോഗ്യതയെ ട്രംപ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ക്രൂസിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയതെന്ന കാര്യവും ട്രംപ് അംഗീകരിക്കുന്നു.
എന്നാല്‍ ഇതുവരെ കോടതി ഇക്കാര്യത്തില്‍ ഇടപെടിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൂസിന്റെ യോഗ്യത സംബന്ധിച്ച് സ്ക്വാര്‍ട്സ് കോടതിയെ സമീപിച്ചത്. 1970ല്‍ ക്രൂസ് കാനഡയിലാണ് ജനിച്ചത്. 2012ല്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ക്രൂസ് ഇരട്ടപൗരത്വം സ്വീകരിച്ചു. സ്വഭാവിക പൗരത്വത്തെ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ കോടതി ഇക്കാര്യത്തില്‍ ഒരു വ്യക്തതയുണ്ടാക്കണമെന്നും സ്ക്വാര്‍ട്സ് ആവശ്യപ്പെടുന്നു.
ഔഗഡോഗോ: ബുര്‍ക്കിന ഫാസോയുടെ തലസ്ഥാനഗരിയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇരുപത് പേര് മരിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദ ഇസ്ലാമിക് മഗ്രെബ് ഏറ്റെടുത്തു. ഒരു മന്ത്രിയടക്കം മുപ്പതോളം പേരെ സംഘം തടഞ്ഞ് വയ്ക്കുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചു. ഹോട്ടല്‍ സ്പ്ലെന്‍ഡിഡിലാണ് ഭീകരാക്രമണമുണ്ടായത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ വെടിയേറ്റുവരും വീണു പരിക്കേറ്റവരുമുണ്ട്.
പാശ്ചാത്യരെ ലക്ഷ്യമിട്ടാണ് ആക്രമികള്‍ എത്തിയതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു യൂറോപ്യന്‍ സ്ത്രീ പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി ബുര്‍ക്കിന ഫാസോയിലെ ഫ്രഞ്ച് അംബാസഡര്‍ ഗില്‍സ് തിബൗള്‍ട്ട് ട്വീറ്റ് ചെയ്തു. ബുര്‍ക്കിനോയിലെ സൈന്യവും കമാന്‍ഡോകളും ഫ്രഞ്ച് സ്പെഷ്യല്‍ സൈന്യവും അമേരിക്കന്‍ ഇന്റലിജന്‍സും ഹോട്ടലിന് സംരക്ഷണം നല്‍കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോട്ടലിന് ചുറ്റും പ്രത്യേക ദൗത്യസേനയെ നിയോഗിച്ചതായി വിദേശകാര്യമന്ത്രി ആല്‍ഫാ ബാരി പറഞ്ഞു. ഈ ഹോട്ടലിന്റെ എതിര്‍വശത്തുളള ഒരു കഫെ റസ്റ്റോറന്റിനെയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായി ട്വിറ്ററിലൂടെ നിരവധി പേര് പറയുന്നു. ഇവിടെ ധാരാളം പാശ്ചാത്യര്‍ എത്താറുണ്ട്. നാല് നില ഹോട്ടലില്‍ കടന്ന് കയറിയ തോക്കുധാരികള്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ സൈനികര്‍ എത്തിയതോടെ അവരുമായി സംഘം പോരാട്ടം തുടങ്ങി. അമേരിക്കന്‍ സേനയും ഹോട്ടലില്‍ രക്ഷാ ദൗത്യവുമായി പാഞ്ഞെത്തി.
ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പല കാറുകളും കത്തി നശിച്ചു. ഹോട്ടലിനും തീപിടുത്തമുണ്ടായിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ജനങ്ങളോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രാത്രി പതിനൊന്ന് മുതല്‍ രാവിലെ ആറ് വരെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പാരീസില്‍ നിന്ന് ഔഗാഡോഗോയിലേക്കുളള ഒരു വിമാനം നൈജറിലെ നിയാമിയിലേക്ക് വഴി തിരിച്ച് വിട്ടു. ഓപ്പറേഷന് ബര്‍ഖൈയിനില്‍ പെട്ട ഫ്രഞ്ച് സൈനികര്‍ ഈ ഹോട്ടലാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും മറ്റ് വിദേശികളും ഇവിടേക്ക് ധാരാളമായി എത്താറുണ്ട്.