Main News

കുട്ടികള്‍ സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്ന സമയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്ട് സ്‌റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അഭിപ്രായപ്പെട്ടു. കൂടുതല്‍ സമയം ഡിജിറ്റല്‍ ലോകത്ത് ചെലവഴിക്കുന്നത് കുട്ടികളെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കിടില്‍ വര്‍ധിക്കുന്ന സ്‌ക്രീന്‍ ടൈം ഉപയോഗം കുറച്ചുകൊണ്ടു വരുകയെന്നത് ഗൗരവപൂര്‍ണമായി ചിന്തിക്കേണ്ട വസ്തുതയാണെന്നും വയസ്സ് സാക്ഷ്യപ്പെടുത്തുന്ന സംവിധാനം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ കുട്ടികള്‍ സോഷ്യല്‍ മീഡിയകളില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് അവരുടെ തന്നെ ജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യതയുള്ളതായി ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

യുവാക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ നിയന്ത്രിക്കണമെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. എന്നാല്‍ വ്യത്യസ്ഥമായ പ്രായം കണക്കിലെടുത്ത് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സമയത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നിയന്ത്രണങ്ങളില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ ആരോഗ്യ നിലയെ കാര്യമായി ബാധിക്കുമെന്നും പുകവലിയോളം തന്നെ അപകടം നിറഞ്ഞതാണ് ഇത്തരത്തിലുള്ള പ്രവണതകളെന്നും കഴിഞ്ഞ മാസം ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് അഭിപ്രായപ്പെട്ടിരുന്നു. ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ശേഷം പുറത്തു വന്നിരിക്കുന്ന മന്ത്രിയുടെ അഭിപ്രായം അതീവ പ്രാധ്യാന്യത്തോടു കൂടിയാണ് ആളുകള്‍ കാണുന്നത്. കഴിഞ്ഞ 12 മാസങ്ങളിലെ സോഷ്യല്‍ മീഡിയ ഉപയോഗം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്നതായി അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്റ് കോളേജ് ലീഡേര്‍സ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

മിക്ക സ്‌കൂള്‍ ലീഡേര്‍സും കുട്ടികളുടെ മാനസിക ഉത്സാഹത്തിനെ സോഷ്യല്‍ മീഡിയ ഉപയോഗം സ്വാധിനിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി സര്‍വ്വേ ഫലം പറയുന്നു. അമിത സോഷ്യല്‍ മീഡിയ ഉപയോഗം ഉത്കണ്ഠയും വിഷാദ രോഗവും ഉണ്ടാക്കുന്നതായി റോയല്‍ സോസൈറ്റി ഫോര്‍ പബ്ലിക്ക് ഹെല്‍ത്ത് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. യുകെയില്‍ ഏകദേശം 850,000 കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ തന്നെ സുരക്ഷിത മേഖലയായി ഓണ്‍ലൈന്‍ രംഗത്തെ വളര്‍ത്തിയെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇതിനായി പുതിയ ഭേദഗതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍.

ന്യൂസ് ഡെസ്ക്

പ്രതിഷേധക്കാർ റെയിൽ ലൈനിൽ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്ററിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിലാണ് സമരം നടത്തുന്നത്. ഇതേത്തുടർന്ന് സ്റ്റേഷൻ അടച്ചു. ടർക്കി ഐസിസിനെ സഹായിക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. കുർദിഷ് വംശജരാണ് പ്രതിഷേധക്കാർ എന്നാണ് വിവരം.

റെയിൽ ലൈനിൽ പ്രതിഷേധക്കാർ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പി ക്കാഡില്ലിയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. നൂറു കണക്കിന് യാത്രക്കാരാണ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത്. അടിയന്തിരമായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ പ്രതിഷേധം മൂലം ഇപ്പോഴും ട്രെയിൻ സർവീസ് തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 4.30 വരെയുള്ള സർവീസുകൾ പൂർണമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

മാഞ്ചസ്റ്റർ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങി. പകരം ബസ് സംവിധാനം സ്റ്റാലിബ്രിഡ്ജ് സ്റ്റേഷനിൽ നിന്നും ഏർപ്പെടുത്തിയിട്ടുണ്ട്. ചില പ്രതിഷേധക്കാർ ഓവർ ഹെഡ് ലൈനിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് എല്ലാ സർവീസുകളും നിർത്തി വയ്ക്കേണ്ടി വന്നത്.

മലയാളം യുകെ ന്യൂസ് ടീം

അമ്മ… ജീവൻ തുടിക്കുന്ന ഏറ്റവും മാധുര്യമുള്ള, അർത്ഥവത്തായ പദം.. ജീവന്റെ കാവൽക്കാരാണ് അമ്മമാർ.. ഇന്ന് മാർച്ച് 11… യുകെയിൽ മദറിംഗ് സൺഡേ ആഘോഷിക്കുന്ന വിശേഷപ്പെട്ട ദിനം. മാതൃത്വത്തിന്റെ മഹനീയത ആഘോഷമാക്കുന്ന ഈ ദിനത്തിൽ തങ്ങൾ അനുഭവിച്ചറിഞ്ഞ മധുര സ്മരണകൾ പങ്കുവെയ്ക്കുകയാണ് അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ… അമ്മമാരെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും ഹൃദയം തുറക്കുകയാണ് എട്ട് അനുഗൃഹീതരായ അമ്മമാർ – സാലിസ്ബറിയിൽ നിന്നും സിൽവി ജോസ്, സീനാ ഷിബു, എറണാകുളത്ത് നിന്ന് മായാറാണി, സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്ന് ഷിജി റെജിനോൾഡ്, സുജാ ജോസഫ്,  വെയ്ക്ക് ഫീൽഡിൽ നിന്നും ബിന്ദു സാജൻ, ലീഡ്സില്‍ നിന്ന് പ്രീതി മനോജ്, ബ്രാഡ് ഫോർഡിൽ നിന്നും ബിന്ദു സോജൻ എന്നീ അമ്മമാര്‍.  മദേഴ്‌സ് ഡേയിൽ ലോകത്തിലെ എല്ലാ അമ്മമാർക്കും മലയാളം യുകെ ആദരം അർപ്പിക്കുന്നു.

എന്റെ അമ്മ… പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹത്തിന്‍റെ മാതൃരൂപം. 

സില്‍വി ജോസ്, സാലിസ്ബറി

ആദ്യാക്ഷരത്തില്‍ ‘അമ്മ’ എന്ന വാക്ക് പഠിച്ച്, അമ്മയുടെ സ്ഥാനം ഹൃദയത്തിലുറപ്പിക്കുമ്പോഴും – ഞാനോര്‍ത്തു പോവുകയാണ് – ഓരോ മനുഷ്യരുടെയും മനസില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ ഓരോ അമ്മമാര്‍ക്കും വ്യത്യസ്തമായ സ്ഥാനമാണ് ഉള്ളത് എന്ന് ഏവരയെും ഓര്‍മ്മിപ്പിക്കുന്ന പൊക്കിള്‍കൊടി ബന്ധം അത് അമ്മയ്ക്ക് മാത്രം സ്വന്തം.

കുടുംബ കൂട്ടായ്മകളില്‍ ബന്ധങ്ങളുടെ എണ്ണത്തില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചാലും ആധുനിക ലോകം ആകാശം മുട്ടെ വളര്‍ന്നാലും പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹം – മാതൃരൂപം മാത്രം.

പരിഭവവും പരാതികളും ഇല്ലാത്ത സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ച സഹനത്തിന്റെ മൂര്‍ത്തി ഭാവമായി ഞാന്‍ കണ്ട ജീവിക്കുന്ന ദൈവ സാന്നിധ്യം – എന്റെ അമ്മ.

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അടുക്കളയിലും പാടത്തും പറമ്പിലും ചുറുചുറുക്കോടെ ഓടി നടന്ന് എല്ലാ മനസുകളും വയറും ഒരുപോലെ സന്തോഷ സംതൃപ്തമാക്കുന്ന ലോല മനസിന്റെ ഉടമയാണ് എന്റെ അമ്മ.

ഓരോരുത്തരുടേയും സങ്കടങ്ങള്‍ സ്വന്തം നെഞ്ചിലേറ്റുകയും തിരിച്ച് സന്തോഷങ്ങള്‍ മാത്രം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും പങ്കുവെയ്ക്കുമ്പോള്‍ സന്തോഷങ്ങള്‍ ഇരട്ടിയാകും എന്നും, വേദനകള്‍ പ്രാര്‍ത്ഥനകളായി മാറുമ്പോള്‍ ആശ്വാസവും സമാധാനവും ശാന്തിയും ആയി മാറുമെന്ന് കുഞ്ഞുനാളിലെ പഠിപ്പിച്ച ആദ്യ ഗുരു – എന്റെ അമ്മ.

കര്‍മ്മ നിരതരായിരിക്കുമ്പോഴും ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും എനിക്കായി മാദ്ധ്യസ്ഥം നിന്ന് തമ്പുരാനിലൂടെ അനുഗ്രഹവര്‍ഷങ്ങള്‍ മക്കളിലും കുടുംബത്തിലും ചൊരിയാന്‍ സഹനങ്ങളെ സ്വയം ചോദിച്ച് മേടിക്കുന്നവള്‍ – എന്റെ അമ്മ.

ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അതി വിദൂരങ്ങളില്‍ ആയാല്‍ പോലും – ഹൃദയം കൊണ്ട് ഏറ്റവും തൊട്ടടുത്ത് നില്‍ക്കുന്ന എന്റെ ജീവന്റെ പുണ്യമെ, എന്റെ അമ്മ നിനക്കായി ഒരായിരം പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.

എന്ന് സ്വന്തം മകള്‍
സില്‍വി ജോസ്

മാതൃത്വം മഹനീയം… എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം.

മായാ റാണി, എറണാകുളം

ഞാന്‍ ഒരു ദിവസം എന്റെ ആറുവയസുള്ള ഇളയ മകളോട് ചോദിച്ചു. ” നിനക്ക് അമ്മയെ ആണോ ആച്ഛനോ ആണ് കൂടുതല്‍ ഇഷ്ടം?” വളരെ നിഷ്‌കളങ്കമായി അവള്‍ മറുപടി പറഞ്ഞു. ”എനിക്ക് ഇത്തിരി കൂടുതല്‍ ഇഷ്ടം അച്ഛനെയാണ്. കാരണം അച്ഛന്‍ എന്നെ അടിക്കാറേയില്ലല്ലോ”. അവളുടെ മറുപടി കേട്ട് ഞാന്‍ ചിരിച്ചു. കാരണം അവളുടെ അമ്മ ഇടക്കിടെ അവളെ വഴക്കു പറയും തിരുത്തും, വികൃതി കാണിക്കുമ്പോള്‍ കുഞ്ഞു അടിയും കൊടുക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും അമ്മ ഒരു മണിക്കൂര്‍ തികച്ചു അടുത്തില്ല, എവിടെയെങ്കിലും തന്നെ കൂട്ടാതെ പോയീന്നു അറിഞ്ഞാല്‍ പിന്നെ കരച്ചിലായി, പരിഭവമായി, പിണക്കമായി.

ഈ മദേഴ്‌സ് ഡേയില്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ്. കുഞ്ഞുനാളില്‍ ഞാന്‍ അമ്മയെ ചുറ്റിപ്പറ്റി നടന്നു. കുറച്ചു കൂടി വലുതായപ്പോള്‍ അമ്മയോടു സ്ഥിരം തല്ലുപിടുത്തമായി. പിന്നെ ഞാന്‍ ഒരു അമ്മയായപ്പോള്‍ ആണ് എന്റെ അമ്മയെ ഞാന്‍ കൂടുതല്‍ സ്‌നേഹിച്ച് തുടങ്ങിയത്. ഒരിക്കല്‍ പോലും ഒരു കണക്കും അമ്മ പറഞ്ഞിട്ടില്ല. മക്കള്‍വേണ്ടി ഒരു ആയുസ് മുഴുവന്‍ ജീവിക്കുന്ന അമ്മമാര്‍ നിരവധിയാണ്. അമ്മയില്ലാത്ത മക്കളുടെ സങ്കടം കണ്ടുനില്‍ക്കാന്‍ തന്നെ പ്രയാസമാണ്. അമ്മയോടുള്ള കടം ഒരിക്കലും നമുക്ക് തിരിച്ചു വീട്ടാന്‍ കഴിയില്ല.

ലോകത്തില്‍ അസൂയ ഇല്ലാത്ത രണ്ടു വര്‍ഗ്ഗമേ ഉള്ളൂ. അത് അമ്മയും അധ്യാപകരുമാണ്. ഞാന്‍ ഒരു അമ്മയും അധ്യാപികയും ആണ്. ഈ മദേഴ്‌സ് ഡേയില്‍ എന്റെ രണ്ടുമക്കള്‍ക്കൊപ്പം എന്റെ എല്ലാ വിദ്യാര്‍ത്ഥികളേയും ഓര്‍ക്കാനുള്ള അവസരമാണ്.

അധ്യാപിക എന്ന നിലയില്‍ എന്റെ വിദ്യാര്‍ത്ഥികളുടെ കുറ്റങ്ങളും കുറവുകളും എനിക്കു ക്ഷമിക്കാന്‍ സാധിക്കുന്നത് ഞാന്‍ ഒരു അമ്മയായതുകൊണ്ടു കൂടിയാണ്. മക്കളോടു ദേഷ്യവും പകയും സൂക്ഷിക്കാന്‍ ഒരു അമ്മയ്ക്കും ഒരിക്കലും കഴിയില്ല. മാത്രമല്ല മക്കളുടെ കുറവുകളില്‍ അവരെ കണ്ടറിഞ്ഞു സഹായിക്കാനും ഉയര്‍ത്തുവാനും അമ്മക്കേ കഴിയൂ. തിരുമണ്ടനായി സ്‌കൂളില്‍ നിന്നും പറഞ്ഞയച്ച എഡിസണ്‍ എന്ന കുട്ടിയെ ലോകം ആദരിക്കുന്ന; വൈദ്യുത ബള്‍ബ് കണ്ടെത്തിയ മഹാനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ അമ്മയുടെ സ്‌നേഹവും പ്രോത്സാഹനവുമാണ്.

ആധുനിക ലോകത്തില്‍ മക്കളെ ഓര്‍ത്ത് ആവലാതിപ്പെടുന്ന അമ്മമാരാണ് കൂടുതല്‍. ആകുലതയേക്കാള്‍ നിങ്ങളുടെ അനുഗ്രവും പ്രാര്‍ത്ഥനകളും ജീവിത മാതൃകകളും മക്കള്‍ക്കു പ്രചോദനമാകട്ടെ. മക്കളുടെ നല്ല സുഹൃത്തുക്കളാവാം. മക്കളുടെ സാന്നിധ്യം അലോസരപ്പെടുത്തുന്ന അമ്മമാരും ഇപ്പോഴത്തെ പ്രത്യേകതയാണ്. രണ്ടു മാസം അവധിക്കാലം എങ്ങനെ ഈ മക്കളെ സഹിക്കും എന്നു കരുതുന്ന പുത്തന്‍ തലമുറയ്ക്ക് ‘അവരെ വെറുതേ വിടൂ… അവര്‍ കളിക്കട്ടെ… കുത്തി വരക്കട്ടെ… ചാടി മറിയട്ടെ..നിങ്ങളും ഇങ്ങനെ തന്നെയായിരുന്നു. അന്ന് നമ്മുടെ അമ്മമാര്‍ അതു സന്തോഷത്തോടെ ഏറ്റെടുത്തവരാണ്. അതുകൊണ്ട മക്കളെ ഓര്‍ത്ത് നോ ടെന്‍ഷന്‍! അവര്‍ വലിയവരാകുമ്പോള്‍ എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം എന്നു പറയട്ടെ. മദേഴ്‌സ് ഡേ ആശംസകള്‍!…

അമ്മ… നമുക്കും ചേർത്തണക്കാം ആ  പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ.

ഷിജി റെജിനോള്‍ഡ്, സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ്

ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പദങ്ങളിലൊന്ന്. സൃഷ്ടികർമ്മത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നവൾ. പിതാവിനോടുള്ള എല്ലാ ബഹുമാനവും നിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതു മുതൽ അതിന്റെ ചലനങ്ങളും വളർച്ചയും ഉള്ളം കൈയിലെന്നപോൽ കൊണ്ടുനടക്കുന്നവൾ.
അമ്മയെ മാറ്റിനിർത്തിയാൽ നമുക്കൊരു ജീവിതമുണ്ടോ? ചിലപ്പോൾ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരെ നമുക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ടാവും നമ്മുടെ അമ്മമാർ…
കുഞ്ഞുനൊന്പരങ്ങൾ പോലും തൻറേതാക്കുകയും കുഞ്ഞുസന്തോഷങ്ങളിൽ പോലും മതി മറന്നാഹ്ളാദിക്കുകയും ചെയ്യുന്ന എൻറെ അമ്മ..
ഒരു പക്ഷേ, ഒരു അമ്മയായിക്കഴിഞ്ഞതിനു ശേഷമാകാം ഞാൻ അമ്മയെ കുറച്ചെങ്കിലും മനസ്സിലാക്കുവാന്‍ തുടങ്ങിയത്.
ഇന്നത്തെ തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിൽ നമ്മുടെ കുട്ടികൾക്കായി നാം അനുഭവിച്ച അമ്മയുടെ സ്നേഹവാത്സല്യങ്ങൾ കൊടുക്കാൻ നമുക്കു കഴിയുന്നുണ്ടോ?മനസ്സിലെപ്പോഴും അവരാണെങ്കിലും അത് പ്രകടിപ്പിക്കുവാൻ നമുക്കാകാതെ പോകുന്നു. വില കൂടിയ കളിപ്പാട്ടത്തിനേക്കാളും കുഞ്ഞിഷ്ടപ്പെടുന്നത് നമ്മുടെ സാമീപ്യമാവാം, നെറുകയിൽ ഒരു ചുംബനമാവാം..
ഈ മദേഴ്സ് ഡേ നമ്മളിലേക്കു തന്നെയുള്ള ഒരു തിരിഞ്ഞുനോട്ടമാവട്ടെ.
അതുപോലെ, നമ്മളെത്ര വലുതായാലും ഇപ്പോഴും ഒരു ചെറിയ കുട്ടിയായി ചെന്നണയാൻ പറ്റുന്ന അമ്മയെന്ന മഹാപ്രതിഭാസത്തെയും നമുക്കോർക്കാം.”അമ്മേ, അവിടത്തെ മുൻപിൽ ഞാനാര്, ദൈവമാര്?”എന്നു ചോദിച്ച കവിയോടു ചേർന്ന് നമുക്കും ചേർത്തണക്കാം അ പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ…
HAPPY MOTHERS DAY🙏

അമ്മ..  ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം.

ബിന്ദു സാജന്‍, വെയ്ക് ഫീല്‍ഡ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍

എന്താണ് മാതൃത്വം? അഗത ക്രിസ്റ്റി പറഞ്ഞതുപോലെ ”അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം പോലെ മറ്റൊന്ന് ഈ ലോകത്തിലില്ല. അതിന് നിയമവും സഹതാപവും ഒന്നും അറിയില്ല. എന്തിനെയും വെല്ലുവിളി കൊണ്ട് മുന്‍പിലുള്ള സകലതിനെയും തച്ചുടച്ചുകൊണ്ട്, അത് അതിന്റെ പാതയിലൂടെ മുന്നോട്ട് പോകുക തന്നെ ചെയ്യും.”

ഉദരത്തില്‍ വച്ചു തന്നെ തന്റെ ശരീരത്തിലെ ഊര്‍ജ്ജവും രക്തവും നല്‍കി അമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തുന്നു. ജനനം മുതല്‍ മരണം വരെ ഒരാള്‍ക്ക് ഇടതടവില്ലാതെ ലഭിക്കുന്ന ഒന്ന് മാതാവിന്റെ സ്‌നേഹം മാത്രമാണ്.

ഒരു സ്ത്രീയുടെ ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നതു തന്നെ അമ്മയാകുന്നതിലൂടെയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ ഉടലെടുക്കുകയുള്ളൂ എന്നും കണക്കാക്കാന്‍ കഴിയില്ല. ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ മാതൃത്വം ഒളിഞ്ഞിരിപ്പുണ്ട്.

ഒരു കുഞ്ഞ് കാണുന്ന ആദ്യത്തെ ഗുരു തന്റെ അമ്മയാണ്. സ്വന്തം ദുഃഖങ്ങളും വേദനകളും തന്റെ കുഞ്ഞിന് വേണ്ടി അവള്‍ മറക്കുന്നു. എന്തിനേറെ മക്കള്‍ക്ക് വേണ്ടി മരണം വരിക്കാനും അവള്‍ തയ്യാറാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം ആണ് അമ്മ.

ഈ മാതൃദിനത്തില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമാണ് തന്റെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത്. കാരണം ഒരിറ്റ് സ്‌നേഹത്തിന് മുന്‍പില്‍ അലിഞ്ഞില്ലാതാകുന്നതാണ് മാതൃഹൃദയം.

അമ്മയെന്ന പുണ്യം… നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ്

പ്രീതി മനോജ്, ലീഡ്സ്

അമ്മയെന്ന പുണ്യം, നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ്, പിന്നീടാണ് നാം അമ്മയുടെ ഉദരത്തില്‍ പിറക്കുന്നത്, നമ്മുടെ വരവിനായ് കാത്തിരുന്ന്, കാത്തിരുന്ന് നമുക്ക് ജന്മം നല്‍കിയ അമ്മ. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം അമ്മയെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ് തന്റെ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് അമ്മ സന്തോഷിച്ച ഏക ദിവസമാണ് നമ്മുടെ ബര്‍ത്ത് ഡേ. നമ്മള്‍ കഴിച്ച രുചികരമായ ഭക്ഷണം നമ്മുടെ അമ്മയുടെ വിയര്‍പ്പിന്റെ ഫലമാണ്. നമ്മുടെ സ്വപ്‌നങ്ങള്‍ അമ്മയുടെ പ്രതീക്ഷകളാണ്, ദൈവവിശ്വാസവും സ്‌നേഹവും നമുക്ക് പകര്‍ന്ന് തന്നതും മറ്റാരുമല്ല നമ്മുടെ അമ്മ തന്നെയാണ്. പങ്കുവയ്ക്കാന്‍ പഠിപ്പിച്ചതും സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും മറ്റാരുമല്ല. അച്ഛന്റെ മുമ്പില്‍ നമുക്കായ് വാദിച്ച ആദ്യ വക്കീലും, പനിയിലും രോഗാവസ്ഥയിലും മാറോടു ചേര്‍ത്താശ്വസിപ്പച്ച ആദ്യ ഡോക്ടറും ആദ്യാക്ഷരം ചൊല്ലിത്തന്ന ആദ്യ ഗുരുവും അമ്മ തന്നെ. ഇന്നും വഴിതെറ്റാതെ നടക്കുന്നെങ്കില്‍ അമ്മ കൊളുത്തിയ നന്മയുടെ വിളക്ക് നമ്മള്‍ കെടുത്തിയിട്ടില്ല എന്നാണ് അര്‍ത്ഥമാക്കേണ്ടത്.

അമ്മ…  ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്ക്. 

ബിന്ദു സോജന്‍, ബ്രാഡ്ഫോര്‍ഡ്

”കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ അമ്മ”

അമ്മ എന്ന വാക്ക് ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്കാണ്. സ്‌നേഹവും കരുണയും കരുതലും സംരക്ഷണവും സുരക്ഷിതത്വവും എല്ലാം ചേര്‍ന്ന് ഏറ്റവും മനോഹരമായ വാക്ക്, അതാണ് അമ്മ. ഒരു കുഞ്ഞ് ജനിക്കുന്നതോടൊപ്പം അമ്മയും ജനിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീയുടെ ഏറ്റവും വലിയ സൃഷ്ടി അവളുടെ കുഞ്ഞാണ്. സൃഷ്ടിയുടെ മാതാവാകുക എന്നത് മഹത്തായ അനുഭൂതിയാണ്. ഏറ്റവും വലിയ വേദനയായ പ്രസവവേദനയിലൂടെ കടന്നുപോയാലും തന്റെ കുഞ്ഞിനെ കണ്ടുകഴിയുമ്പോള്‍ ഒരു സ്ത്രീ ആ വേദനയെല്ലാം മറക്കുന്നു.

‘ഉണ്ണിക്കിടാവിനു നല്‍കാന്‍
അമ്മ നെഞ്ചില്‍ പാലാഴിയേന്തി”

ഒന്നുമറിയാതെ ഒന്നിനുമാകാതെ ഈ ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന കുഞ്ഞിനെ മുലപ്പാലൂട്ടി, സ്‌നേഹിച്ച്, ലാളിച്ച്, കണ്ണിലെ കൃഷ്ണമണി പോലെ ശ്രദ്ധിച്ച് വളര്‍ത്തി കൊണ്ടുവരുന്നത് അമ്മയാണ്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഒരു സ്ത്രീയുടെ ജീവിതം മുഴുവന്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്, അവള്‍ അവളുടെ ഊര്‍ജ്ജവും പ്രാര്‍ത്ഥനയും എല്ലാം ചിലവാക്കുന്നത് കുഞ്ഞിന് വേണ്ടിയായിരിക്കും. ഒരു അമ്മ ഒത്തിരി ക്ഷമയോടെ, വളരെ ത്യാഗങ്ങള്‍ സഹിച്ചാണ് കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഏതുരാത്രിയിലും തന്റെ കുഞ്ഞ് ഉണര്‍ന്നിരിക്കുമ്പോള്‍ അമ്മ ഉറങ്ങാറില്ല. കുഞ്ഞിന് ഒരസുഖം വന്നാല്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് അമ്മയായിരിക്കും.

അമ്മ കാണപ്പെട്ട ദൈവമാണ്. പലരുടേയും ജീവിതം നോക്കുകയാണെങ്കില്‍ അവരുടെ ജീവിത വിജയത്തിന്റെ പുറകില്‍ ഒരു നല്ല അമ്മയുടെ സ്‌നേഹവും ത്യാഗവും പ്രാര്‍ത്ഥനയും ഉണ്ടെന്ന് നമുക്കറിയാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതം അതിന് വലിയ ഉദാഹരണമാണ്. ഒരു ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായി ജനിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ചെറുപ്പകാലത്തെ ജീവിതം കുത്തഴിഞ്ഞതായിരുന്നു. പക്ഷേ അപ്പോഴൊക്കെ വിശുദ്ധ ഫ്രാന്‍സിസിന്റെ അമ്മ ഒത്തിരി പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച് ദൈവത്തില്‍ ആഹ്‌ളാദിച്ച് ലളിത ജീവിതം നയിച്ചു. ആഡംബര പ്രേമിയും ഉല്ലാസിയുമായിരുന്ന അദ്ദേഹത്തിന്റെ മാറ്റം സുഹൃത്തുക്കളെ വരെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ആ മാറ്റത്തിന്റെ പുറകില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പ്രാര്‍ത്ഥനയാണെന്നാണ് പറയപ്പെടുന്നത്.

ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും നമുക്ക് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് അമ്മയുടെ അടുത്തെത്തുമ്പോഴാണ്. നമ്മള്‍ എവിടെ പോയാലും നമുക്കുവേണ്ടി സ്‌നേഹത്തോടെ കാത്തിരിക്കുന്നത് അമ്മയായിരിക്കും. നമ്മുടെ കൂടെയുള്ളപ്പോള്‍ ചിലപ്പോഴെങ്കിലും നമ്മള്‍ അവരുടെ സ്‌നേഹം അറിയാതെ പോകും. നമ്മള്‍ ഇപ്പോള്‍ എത്ര ഉയര്‍ന്ന ജോലിയിലും അന്തസിലും ആയാലും അതിന്റെ പുറകിലുള്ള ഒരു പ്രധാനശക്തി നമ്മുടെ അമ്മയാണ്. അത് ഒരിക്കലും മറക്കാതെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അമ്മ നമുക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. നമ്മുടെ അമ്മയെ ഏറ്റവും കൂടുതലായി നമുക്ക് സ്‌നേഹിക്കാം. ഈ മദേഴ്‌സ് ഡേയില്‍ ഒത്തിരി സ്‌നേഹത്തോടെ എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും പിന്നെ എന്നെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന എന്റെ മമ്മിക്ക് വേണ്ടിയും Happy Mother’s Day.

ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ

സീനാ ഷിബു, സാലിസ്ബറി

സ്‌നേഹത്തിന്റെ വിശുദ്ധ ശക്തി ഉപയോഗിച്ച് ബന്ധങ്ങളെ ബന്ധനങ്ങളാക്കുന്നവളാണ് അമ്മ. യൂണിവേഴ്‌സിറ്റിയില്‍ പോയി ബിരുദം എടുക്കാതെ അറിവിന്റെ നിറകുടം എന്ന് എനിക്ക് തോന്നുന്ന എന്റെ അമ്മ. അലാവുദീന്റെ അത്ഭുതവിളക്കില്‍ നിന്ന് മാന്ത്രിക വിദ്യയാല്‍ അത്ഭുതം നടക്കുന്നതുപോലെ, ഇത്തിരിപ്പോന്ന അടുക്കളയില്‍ നിന്ന് മേശനിറയെ വിഭവങ്ങള്‍ വിളമ്പുന്ന എന്റെ സങ്കല്‍പത്തിലെ അലാവുദീന്‍. വായനശാലയിലെ എല്ലാ പുസ്തകങ്ങളും വായിച്ചാലും കിട്ടാത്ത സുഖമുള്ള കഥപറഞ്ഞ് തരുന്ന എന്‍സൈക്ലോപീഡിയ എന്ന് എനിക്ക് തോന്നിയ അമ്മ. സഹനത്തിന്റെ ആള്‍രൂപമായി ചിരിച്ച് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന കരിയും പുകയും പുരണ്ട എന്റെ അമ്മ.

ആ അമ്മയില്‍ നിന്ന് ഞാന്‍ എന്ന മമ്മിയിലേക്ക് വന്നപ്പോള്‍ ഒത്തിരി ഒത്തിരി അന്തരം വന്നതായി തോന്നുന്നു. അല്ലെങ്കില്‍ സ്വന്തം മകനെ ഷാള്‍ കുരുക്കി കൊല്ലാന്‍ എനിക്കാവുമോ…. കാമുകന് വേണ്ടി മകളെ കൊല്ലിക്കാന്‍ എനിക്കാവുമോ. സ്വാര്‍ത്ഥസുഖത്തിന് വേണ്ടി ഉദരത്തില്‍ തന്നെ വെച്ച് മകളെ ഇല്ലാതാക്കാന്‍ എനിക്കാവുമായിരുന്നോ. ബിരുദവും ബിരുദാനന്തര ബിരുദവും ഞാന്‍ വാരിക്കൂട്ടുമ്പോള്‍ കുടുംബം ഒരു ബാധ്യത എന്ന് കരുതി ഒരു ഫെമിനിസ്റ്റ് ആകാന്‍ എനിക്കാകുമോ.

എന്നെ വളര്‍ത്തിയ ആ അമ്മയിലേക്ക് ഇനി എനിക്ക് എത്ര ദൂരം. ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ എന്നാണ് ഈ മാതൃദിനത്തില്‍ എന്റെ പ്രാര്‍ത്ഥന.

അമ്മ… മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല.

സുജ ജോസഫ്, സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ്

അമ്മ…. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സര്‍വ്വശക്തനായ ദൈവം കഴിഞ്ഞാല്‍ അടുത്തതായി ഒരോ നിമിഷവും മനസ്സില്‍ വരുന്നത് തനിക്ക് ജന്മം നല്‍കിയ തന്റെ അമ്മയായിരിക്കും. നമ്മള്‍ എത്രയേറെ പ്രായം ചെന്നാലും നമ്മള്‍ സ്വന്തം അമ്മയുടെ അടുത്തു ചെല്ലുമ്പോള്‍ നമ്മള്‍ കൊച്ചുകുട്ടികളാണെന്ന് അനുഭവപ്പെടും. നമ്മള്‍ ഇന്ന് നല്ലൊരു അമ്മയായിട്ടുണ്ടെങ്കില്‍ അതിനു കാരണം നമ്മുടെ അമ്മയുടെ പരിപാലനയും വാത്സല്യവുമാണ്.

മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല, എന്നാല്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജിവീതം ഒഴിഞ്ഞുവെച്ച അമ്മയ്ക്ക് വേണ്ടി, അമ്മയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കി ആ അമ്മയെ നമുക്ക് സ്‌നേഹിക്കാം. ആ സ്‌നേഹം മാതൃദിനത്തില്‍ മാത്രം ഒതുങ്ങാതെ നിത്യേന അമ്മയ്ക്ക് വേണ്ടി ജീവിക്കുവാനും, വൃദ്ധ സദനത്തില്‍ തള്ളാതെ നമ്മുടെ മാറോട് അടക്കിപ്പിടിക്കുവാനും നമ്മള്‍ പരിശ്രമിക്കേണ്ടതാണ്. മക്കള്‍ ചേയ്യേണ്ട കടമകള്‍ അമ്മമാര്‍ ജീവിച്ചിരിക്കെ ചെയ്താല്‍ അത് അവര്‍ക്ക് വിലമതിക്കാനാവാത്ത സന്തോഷത്തിന് വഴിയൊരുക്കും, പില്‍ക്കാലത്ത് ആ ആനന്ദം നമ്മളേയും തേടിയെത്തും.

പലപ്പോഴും പലര്‍ക്കും തിരക്കേറിയ ജീവിത സാഹചര്യത്തില്‍ തന്റെ അമ്മമാരെ ഓര്‍ക്കുവാനോ അവര്‍ക്കുവേണ്ടി കുറച്ചു സമയം ചെലവഴിക്കുവാനോ സാധിക്കാതെ പോകുന്നു. അതിനാല്‍ ഈ മാതൃദിനത്തില്‍ നമ്മള്‍ക്ക് നമ്മുടെ അമ്മയെ നിര്‍മ്മലമനത്തോടെ, നമുക്ക് നല്‍കിയ വാത്സല്യത്തിന്റെ ഒരംശം തിരികെ നല്‍കാം.

മനുഷ്യവംശത്തെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാന്‍ ശേഷിയുള്ള അതീവ മാരകമായ രോഗാണുവിനെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പകര്‍ച്ചവ്യാധി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംഘടന. ഡിസീസ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം ശേഖരിച്ചു വരുന്നതേയുള്ളു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. എന്തായാലും മനുഷ്യരില്‍ ഇതേവരെ ഈ രോഗാണു ബാധിച്ചിട്ടില്ല.

2013നും 2016നുമിടയില്‍ ആഫ്രിക്കയില്‍ 11,000 പേരുടെ മരണത്തിന് കാരണമായ എബോള, ലാസ ഫീവര്‍ തുടങ്ങിയ മാരക പകര്‍ച്ചവ്യാധികളുടെ പട്ടികയിലാണ് ഡിസീസ് എക്‌സിനും സ്ഥാനം നല്‍കിയിരിക്കുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടനാ കമ്മിറ്റിയുടെ ഉപദേശകനും റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്‌സിക്യൂട്ടീവുമായ ജോണ്‍ ആണ്‍ റോട്ടിഗെന്‍ പറയുന്നത്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു പകര്‍ച്ചവ്യാധിയായിരിക്കും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

രോഗത്തിന്റെ പേരിനൊപ്പം എക്‌സ് എന്ന അക്ഷരം ഉപയോഗിക്കുന്നത് വിചിത്രമായി തോന്നിയേക്കാമെങ്കിലും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പരിശോധനാ മാര്‍ഗ്ഗങ്ങളും വാക്‌സിനുകളും തയ്യാറാക്കാനുള്ള പദ്ധതികള്‍ തങ്ങള്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എച്ച്‌ഐവിയുടെ മാതൃകയില്‍ ഈ രോഗാണു എത്തിപ്പെട്ടാല്‍ അത് വലിയ ദുരന്തമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ സൂനോട്ടിക് രോഗങ്ങള്‍ എന്നാണ് പറയുന്നത്. 1980കളില്‍ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരിലേക്ക് എച്ച്‌ഐവി പടര്‍ന്നത്.

ലണ്ടന്‍: റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യുകെയുടെ നീക്കം കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയുമായി ലണ്ടന്റെ ബന്ധം മോശമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയിരുന്ന മുന്‍ ബ്രിട്ടീഷ് ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസറുമായി സ്‌ക്രിപാലിനെയും മകളെയും റഷ്യയില്‍ നിന്ന് തിരികെയെത്തിയ ശേഷം വിഷവാതകം ശ്വസിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുകെ ആരോപിക്കുന്നത്.

ലണ്ടനിലുള്‍പ്പെടെയുള്ള റഷ്യന്‍ വസ്തുക്കളില്‍ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്നാണ് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ആന്തണി ഗ്ലീസ് പറയുന്നത്. അതേസമയം റഷ്യന്‍ തിരിച്ചടിയെ പ്രതിരോധിക്കാനും ഗവണ്‍മെന്റ് തയ്യാറെടുത്തിരിക്കണം. തിരിച്ചടിയായി യുകെ നേരിടേണ്ടി വരിക ഒരു സൈബര്‍ ആക്രമണമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സ്, ജര്‍മനി, ബള്‍ഗേറിയ, യുക്രൈന്‍, എസ്റ്റോണിയ എന്നിവിടങ്ങളില്‍ അതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍ റഷ്യന്‍ സൈബര്‍ അറ്റാക്കുകള്‍ക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശമായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞ മാസം ആര്‍മി തലവന്‍ സര്‍.നിക്ക് കാര്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാശ്ചാത്യ ലോകത്തോട് റഷ്യ ആരംഭിച്ചിരിക്കുന്ന പുതിയ ശീതയുദ്ധത്തില്‍ ഏറ്റവുമൊടുവിലെ സംഭവമാണ് സ്‌ക്രിപാലിനെതിരെയുണ്ടായ ആക്രമണമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഈ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റിന്റെ അംഗീകാരമോ അറിവോ ഇല്ലെന്നാണ് കരുതുന്നത്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ ഏജന്റുമാര്‍ സ്വയം നടത്തിയ കൃത്യമായിരിക്കാം ഇതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു,

ലണ്ടന്‍: ഔട്ടര്‍ ലണ്ടനില്‍ പുതിയ ഹൈസ്പീഡ് റെയില്‍ ലിങ്ക് സ്ഥാപിക്കാനുള്ള പദ്ധതിയുമായി എന്‍ജിനീയര്‍മാര്‍. എച്ച്എസ് 4 എയര്‍ എന്ന് അറിയപ്പെടുന്ന പദ്ധതി ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളെയും ഗ്രേറ്റ് വെസ്‌റ്റേണ്‍ മെയിന്‍ ലൈനെയും പരസ്പരം ഹൈസ്പീഡ് ലൈനില്‍ ബന്ധിപ്പിക്കും. 10 ബില്യന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന റെയില്‍വേ ലൈന്‍ സാധ്യമായാല്‍ ഇരു വിമാനത്തവാളങ്ങള്‍ക്കുമിടയിലെ സഞ്ചാര സമയം വെറും 15 മിനിറ്റായി കുറയും. എന്‍ജിനീയറിംഗ് കമ്പനിയായ എക്‌സ്‌പെഡീഷനിലെ അലിസ്റ്റര്‍ ലെന്‍ക്‌സ്‌നെര്‍ ആണ് ആശയം അവതരിപ്പിച്ചത്.

ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഇരു വിമാനത്താവളങ്ങളിലേക്കും ഹൈസ്പീഡ് റെയില്‍ സൗകര്യം ഈ പദ്ധതി വിഭാവനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നോര്‍ത്ത് സിറ്റികളില്‍ നിന്ന് ചാനല്‍ ടണലിലേക്ക് വളരെ വേഗമെത്താനും ഈ ലൈന്‍ സഹായകമാകും. ലോകമൊട്ടാകെയുള്ള വന്‍നഗരങ്ങള്‍ എടുത്തു നോക്കിയാല്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം റെയില്‍വേ സ്‌റ്റേഷനുകള്‍ ഉണ്ടാകും. അവിടങ്ങളില്‍ നിന്ന് പ്രധാന കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ലഭ്യമാണ്.

എന്നാല്‍ യുകെയില്‍ ലണ്ടനിലെത്തിയാല്‍ മാത്രമേ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയൂ. എച്ച്എസ്4 എയര്‍ നിലവലില്‍ വന്നാല്‍ അത് എച്ച്എസ്1, എച്ച്എസ് 2 എന്നിവയെ ബന്ധിപ്പിക്കുകയും അതിലൂടെ ഹീത്രൂവും ഗാറ്റ്വിക്കും തമ്മില്‍ ഹൈസ്പീഡ് ഗതാഗതം സാധ്യമാകുകയും ചെയ്യും. അപ്രകാരം ഹൈസ്പീഡ് ട്രെയിനുകളുടെ ഒരു എം 25 ആയി ഇത് മാറും. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ഒരു ഷട്ടില്‍ സര്‍വീസും പദ്ധതിയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍: പെന്‍ഷന്‍ വിഷയത്തില്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ നടത്തുന്ന സമരം സമ്മറിലും തുടരും. 14 ദിവസത്തെ സമരത്തിന് അധ്യാപകര്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ഇതോടെ പരീക്ഷകള്‍ പലതും റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ തുടര്‍ സമരത്തിന് സമ്മതം നല്‍കിയതോടെയാണ് ഇത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടക്കുന്ന സമയത്താണ് 14 ദിവസത്തെ പണിമുടക്ക് സമരത്തിന് അധ്യാപകര്‍ തയ്യാറെടുക്കുന്നത്. നിലവില്‍ നടന്നു വരുന്ന സമരം 9 ദിവസം പിന്നിട്ടു. അടുത്തയാഴ്ചയും സമരം തുടരും.

ലക്ചറര്‍മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങളാണ് അധ്യാപകരുടെ സമരത്തിന് കാരണമായത്. വിരമിക്കുന്നവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ 10,000 പൗണ്ട് വരെ കുറയാന്‍ പുതിയ മാറ്റങ്ങള്‍ കാരണമാകുമെന്നാണ് യുസിയു പറയുന്നത്. യൂണിയനുമായി ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ ചര്‍ച്ചകളില്‍ പരിഹാരമായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് യുസിയു ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.

ഫെബ്രുവരി 22 നാണ് യുസിയുവിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ 14 ദിവസത്തെ സമരം ആരംഭിച്ചത്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഒരു മാസം നീളുന്ന ആദ്യഘട്ട സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് പരീക്ഷകള്‍ റദ്ദാക്കിയേക്കുമെന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

ജനിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായതിന്റെ വേദനയും നടുക്കവും ഇപ്പോഴും വിട്ടുമാറിയിട്ടില്ല പോള്‍ മിച്ചല്‍ഹില്ലിനും ഭാര്യ ഐറീന്‍ മിച്ചല്‍ഹില്ലിനും. അഞ്ചു വര്‍ഷം മുമ്പായിരുന്നു സംഭവം. അനാവശ്യമായ ശസ്ത്രക്രിയക്ക് ഡോക്ടര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. കുഞ്ഞിനെ ആദ്യമായി വീട്ടിലെത്തിക്കുന്നത് ശവപ്പെട്ടിയിലായിരുന്നുവെന്നാണ് ഹൃദയം തകര്‍ന്നുകൊണ്ട് ഈ മാതാപിതാക്കള്‍ വിലപിക്കുന്നത്. സര്‍ജനായ ഇമ്മാനുവല്‍ റ്റോവുഅഗാന്‍സ്‌റ്റെ കുഞ്ഞിന്റെ മരണത്തിന് നേരിട്ട് ഉത്തരവാദിയാണെന്ന് കൊറോണര്‍ ഇന്‍ക്വസ്റ്റില്‍ വ്യക്തമാക്കി. ഡോക്ടര്‍ കുറച്ചുകൂടി സംയമനം പാലിക്കണമായിരുന്നുന്നെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

കുംബ്രിയയിലെ കാര്‍ലൈലില്‍ താമസിക്കുന്ന മിച്ചല്‍ഹില്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഇന്‍ക്വസ്റ്റിനു ശേഷം വെളിപ്പെടുത്തി. പോള്‍ എന്ന് പേരിട്ട ആണ്‍കുഞ്ഞ് തങ്ങളുടെ കൈകളില്‍ കിടന്നാണ് മരിച്ചത്. അവന്‍ മരിക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് ഒന്ന് എടുക്കാന്‍ പോലും സാധിച്ചതെന്നും അവര്‍ പറഞ്ഞു. ആദ്യത്തെ കുഞ്ഞിന്റെ മരണത്തിന്റെയും അവനെ ശവപ്പെട്ടിയില്‍ വീട്ടിലെത്തിച്ചതിന്റെയും നടുക്കത്തില്‍ നിന്ന് അഞ്ചു വര്‍ഷത്തിനു ശേഷവും തങ്ങള്‍ക്ക് മോചനം ലഭിച്ചിട്ടില്ല. ന്യൂകാസിലിലെ ഗ്രേറ്റ് നോര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2013 ഒക്ടോബര്‍ 21നായിരുന്നു പോളിന് ശസ്ത്രക്രിയ നടത്തിയത്.

പൊക്കിള്‍കൊടിയുടെ ഭാഗത്തെ ത്വക്കിന്റെ പ്രത്യേകത മൂലം ആന്തരികാവയവങ്ങള്‍ ശരീരത്തിന് പുറത്തു കാണുന്ന അവസ്ഥ കുഞ്ഞിനുണ്ടായിരുന്നു. ആശുപത്രിയില്‍ ഒരു മാസം മുമ്പ് മാത്രമെത്തിയ സര്‍ജന്‍ കുഞ്ഞിന് ശസ്ത്രക്രിയ കൂടിയേ കഴിയൂ എന്ന് തീരുമാനിക്കുകയായിരുന്നു. എക്‌സോംഫാലസ് മേജര്‍ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥയുള്ള ആറ് കുട്ടികളെ താന്‍ 20 വര്‍ഷത്തെ സര്‍വീസിനിടയില്‍ കണ്ടിട്ടുണ്ടെന്ന് ഹിയറിംഗില്‍ പങ്കെടുത്ത പീഡിയാട്രിക് സര്‍ജന്‍ ബ്രൂസ് ജെേ്രഫ പറഞ്ഞു. താനാണെങ്കില്‍ ഒരു കാരണവശാലും ശസ്ത്രക്രിയ നിര്‍ദേശിക്കുമായിരുന്നില്ലെന്നും ഈ മരണം ഒഴിവാക്കാനാകുന്നതായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍ തന്റെ ഭാഗം ന്യായീകരിക്കാനായിരുന്നു ശസ്ത്രക്രിയക്ക് നിര്‍ബന്ധം പിടിച്ചതെന്നും കൊറോണര്‍ സ്ഥിരീകരിച്ചു.

ലണ്ടന്‍: സഹപ്രവര്‍ത്തകരായിരുന്നവരെ കൊലപ്പെടുത്താന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി കാത്തിരുന്ന മുന്‍ എ ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് പിടിയില്‍. സഹപ്രവര്‍ത്തകരോടുള്ള ശത്രുത മൂലം ഇവരെ കൊലപ്പെടുത്താന്‍ ഇയാള്‍ ആയുധങ്ങളും സംഭരിച്ചിരുന്നു. ഡോ. മാര്‍ട്ടിന്‍ വാറ്റ് എന്ന 62കാരനാണ് പിടിയിലായത്. ലാനാര്‍ക്ക്ഷയറിലെ എയര്‍ഡ്രീയിലുള്ള മോങ്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ഇയാളെ പിരിച്ചു വിട്ടിരുന്നു. ഇതിന് കാരണം തന്റെ സഹപ്രവര്‍ത്തകരാണെന്ന് വിശ്വസിച്ചാണ് അവരെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ സംഭരിച്ചതില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു. ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.

മൂന്ന് സ്‌കോര്‍പിയോണ്‍ സബ് മെഷീന്‍ ഗണ്ണുകള്‍, രണ്ട് വാള്‍ട്രോ പിസ്റ്റളുകള്‍, 57 ഡം ഡം ബുള്ളറ്റുകള്‍ ഉള്‍പ്പെടെ വെടിയുണ്ടകള്‍ തുടങ്ങിയവ് വാറ്റിന്റെ കുംബര്‍നോള്‍ഡിലുള്ള വീട്ടില്‍ കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിരവധി പേരെ കൊലപ്പെടുത്താനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അവരില്‍ പലരുടെയും മേല്‍വിലാസങ്ങളും കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാറ്റ് രേഖപ്പെടുത്തിയിരുന്നു. റോബര്‍ട്ട് ഡിനീറോ അഭിനയിച്ച കില്ലര്‍ എലീറ്റ് എന്ന സിനിമയെ മാതൃകയാക്കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും ഗ്ലാസ്‌ഗോ ഹൈക്കോര്‍ട്ടിനു മുന്നില്‍ വാദമുണ്ടായി.

ആയുധങ്ങള്‍ സംഭരിച്ചത് സമ്മതിച്ച വാറ്റ് അവ ഉപയോഗിച്ച് പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇതെന്നായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലപാതകങ്ങള്‍ നടത്താനായിരുന്നു വാറ്റ് ലക്ഷ്യമിട്ടിരുന്നതെന്ന് വാദിച്ച പ്രോസിക്യൂട്ടര്‍ അലെക്‌സ് പ്രെന്റിസ് ക്യുസി, ഡോ.വാറ്റിന് പലരോടും ശത്രുതയുണ്ടായിരുന്നുവെന്നും വാദിച്ചു. ഹാര്‍ട്ട് അറ്റാക്കിനും അതിനോട് അനുബന്ധിച്ചുണ്ടായ ശസ്ത്രക്രിയക്കും ശേഷം ജോലിക്കെത്താന്‍ താമസം നേരിട്ടതിനെത്തുടര്‍ന്നാണ് വാറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം. എന്നാല്‍ താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് ഡോ.വാറ്റ് വാദിച്ചത്.

അസുഖം ബാധിച്ച യുവാവിന്റെ മകനെ സഹായിക്കാന്‍ 3,300 മണിക്കൂര്‍ അധിക ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍. 36 കാരനായ ആന്‍ഡ്രൂസ് ഗ്രാഫിന്റെ സഹപ്രവര്‍ത്തകരാണ് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. മൂന്നാമത്തെ വയസ്സിലാണ് ഗ്രാഫിന്റെ മകന്‍ ജൂലിയസിന് ലൂക്കീയിമ ബാധിച്ചതായി സ്ഥീരികരിക്കുന്നത്. ചികിത്സ തുടങ്ങി ആദ്യത്തെ ഒമ്പത് ആഴ്ച്ചകള്‍ ജൂലിയസിന് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വന്നു. ദുരന്തപൂര്‍ണമായ മറ്റൊരു വിധിയും ഈ കാലഘട്ടത്തില്‍ ഗ്രാഫിനെയും ജൂലിയസിനെയും തേടിയെത്തി. ചികിത്സ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ജൂലിയസിന് തന്റെ അമ്മയെ നഷ്ടപ്പെട്ടു. ആദ്യഘട്ട ചികിത്സ പൂര്‍ത്തിയാകുന്ന സമയത്തായിരുന്നു അമ്മയുടെ വേര്‍പാട്.

മകന്റെ ചികിത്സയും ജോലിയും കൂടി ഒന്നിച്ചുകൊണ്ടു പോകാന്‍ ഗ്രാഫിന് നന്നേ പണിപ്പെടേണ്ടി വന്നു. വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള എല്ലാ അവധികളും തുടക്കത്തില്‍ തന്നെ ഗ്രാഫ് മകന്റെ ചികിത്സാവിശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഒരു ഘട്ടത്തില്‍ ജോലി നഷ്ട്ടപ്പെടാന്‍ വരാന്‍ ഇതു കാരണമായേക്കുമെന്ന് ഗ്രാഫ് കരുതിയിരുന്നു. എന്നാല്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജര്‍ പിയ മിയര്‍ ഗ്രാഫിനെ സഹായിക്കാനായി രംഗത്തു വന്നതോടെ ജോലി നഷ്ട്‌പ്പെടുമെന്ന ഭയത്തില്‍ നിന്ന് അദ്ദേഹം മോചിതനായി. ഭാര്യയുടെ മരണം ഗ്രാഫിന് മകന്റെ മേലുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഒരുപാട് പണം ആവശ്യമായിരുന്ന ചികിത്സയാണ് ജൂലിയസിന് വേണ്ടിയിരുന്നത്. ഈ പണം കണ്ടെത്താനും ഗ്രാഫ് വിഷമിച്ചു. ഒരു ഡിസൈനര്‍ കമ്പനിയില്‍ അസംബ്ലി വര്‍ക്കറായി ജോലി ചെയ്തു വന്നിരുന്ന ഗ്രാഫിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹായവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു. കമ്പനിയിലെ എച്ച് ആര്‍ മാനേജര്‍ പിയയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 650 ഓളം തൊഴിലാളികള്‍ തങ്ങളുടെ അധിക ജോലി സമയ വരുമാനം ഗ്രാഫിന്റെ മകന്റെ ചികിത്സയ്ക്കായി സംഭാവന ചെയ്തു.

വെറും രണ്ടാഴ്ച്ചത്തെ പ്രയത്‌നം കൊണ്ടാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ 3,264.5 മണിക്കൂര്‍ അധിക സമയം ജോലിയെടുത്തത്. കൂടാതെ കമ്പനി ഗ്രാഫിന് ശമ്പളത്തോടു കൂടിയുള്ള അവധിയും അനുവദിച്ചിട്ടുണ്ട്. ഈ സഹായങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എത്രയോ മുന്‍പ് ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമായിരുന്നെന്ന് ഗ്രാഫ് പ്രതികരിച്ചു. തന്റെ സഹപ്രവര്‍ത്തകരോട് അത്യധികം കടപ്പെട്ടിരിക്കുന്നതായും ഗ്രാഫ് പറഞ്ഞു. കീമോ തെറാപ്പികളും മറ്റു ചികിത്സയ്ക്കും ശേഷം ജൂലീയസിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ ജൂലിയസിന് 5 വയസ്സ് പൂര്‍ത്തിയാവുകയാണ്. എത്രയും വേഗം അവന് നഴ്‌സറിയില്‍ പോയി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ ഗ്രാഫിന് കഴിഞ്ഞു. ജൂലിയസിന്റെ ചികിത്സയ്ക്ക് സഹായിക്കാത്ത ഒരു തൊഴിലാളി പോലും കമ്പനിയില്‍ ഉണ്ടായിട്ടില്ലെന്ന് എച്ച് ആര്‍ മാനേജര്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved