ഫാ.ബിജു കുന്നയ്ക്കാട്ട്
സവിശേഷമാംവിധം ദൈവം ഒരിക്കല്‍ കൂടി ഭൂമിയെ തൊടുന്നു. വാഴ്ത്തപ്പെട്ട സി. റാണി മരിയയിലൂടെ. ഇനി മുതല്‍ ആ ജീവിതം സങ്കീര്‍ത്തനമാണ്. പ്രാര്‍ത്ഥിക്കാനും അപദാനങ്ങള്‍ പാടാനുമായി മറ്റു വീരപുണ്യാത്മാക്കളുടെ കൂട്ടത്തിലേയ്ക്ക് സഭ ഒരു നാമം കൂടി ചേര്‍ക്കുന്നു, സി. റാണി മരിയ. നമ്മുടെ ഇടയില്‍ ജനിച്ച്, ജീവിച്ച്, വളര്‍ന്നാണ് അവള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും സംപ്രീതിക്ക്(ലൂക്കാ 2:52) പാത്രമായതെന്നത് കുറച്ചൊന്നുമല്ല നമ്മെ അഭിമാനിതരാക്കുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയിലെ പുല്ലുവഴിയില്‍ ജനിച്ച ആ സ്ത്രീരത്നം ഇന്ന് പുണ്യവഴിയിലേയ്ക്കെത്താന്‍ പക്ഷേ, മൂര്‍ച്ചയേറിയ ഒരു കഠാരയുടെ അന്‍പത്തിനാല് കുത്തുകളും നാല്‍പത്തിയൊന്നു വയസ്സുവരെ വിശുദ്ധമായ സന്യാസജീവിതവും ഏറ്റെടുക്കേണ്ടിയിരുന്നു. സകല വിശുദ്ധരേയും തിരുസഭ അനുസ്മരിക്കുന്ന ഈ നവംബര്‍ മാസത്തില്‍ തന്നെ ഇതാ അവള്‍ അള്‍ത്താരവണക്കത്തിന് യോഗ്യയാകുന്നു, രക്തസാക്ഷികളുടെ അത്യുന്നത നിരയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുസഭയ്ക്ക് ഒരു അത്ഭുത രക്തസാക്ഷിണിയെ കിട്ടി – വി. മരിയാ ഗെരേത്തി (1890-1902). ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതാ സി. റാണി മരിയയും ഏറെ സാമ്യങ്ങളുണ്ട് ഈ രണ്ടുപേരും തമ്മില്‍. രണ്ടുപേരുടെ പേരുകളിലും ‘മരിയ’ എന്ന നാമം പൊതുവായുണ്ട്. കന്യകകളായിരുന്നു രണ്ടുപേരും. 11-ാം വയസ്സില്‍ രക്തസാക്ഷിണിയായ വി. മരിയാ ഗെരേത്തിയും മരിച്ചത് മൂര്‍ച്ചയുള്ള ഒരു കഠാരയുടെ 14 കുത്തുകളേറ്റ്. 41 വയസ്സുള്ള വി. റാണി മരിയ മരിച്ചത് ഒരു കഠാരയുടെ 54 കുത്തുകളേറ്റ്. ഇരുസംഭവങ്ങളിലും ഘാതകര്‍ ജയിലിലടയ്ക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടു. രണ്ടു കൊലയാളികളും ജയിലില്‍ കിടക്കവേ തങ്ങളുടെ കൊടുംപാപത്തെക്കുറിച്ച് അനുതപിച്ചു, മാനസാന്തരപ്പെട്ടു. 1950ല്‍ മരിയാ ഗൊരേത്തിയെ വിശുദ്ധയെന്ന് പേരുവിളിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന്‍ അലസ്സാന്ദ്രോയും നിറകണ്ണുകളോടെ സന്നിഹിതനായിരുന്നു. ഇന്നലെ നവംബര്‍ 4ന് സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍ ആ പുണ്യകര്‍മ്മം നേരില്‍ കാണാന്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന്‍ സമന്ദര്‍സിങ്ങും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. മരിയ ഗൊരേത്തി മരിക്കുന്നതിനുമുമ്പ് അവസാനം പറഞ്ഞത് ഞാന്‍ അലസ്സാണ്ടറിനോട് (ഘാതകനോട്) ക്ഷമിക്കുന്നു എന്നായിരുന്നു. യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ പാഠങ്ങളിലൊന്നും പര്യായവുമായ ‘ക്ഷമ’യെക്കുറിച്ച് പറഞ്ഞുകൊണ്ട് വി. മരിയാ ഗൊരേത്തി മരിച്ചപ്പോള്‍ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ അവസാനത്തെ വാക്കുകള്‍ ”ഈശോയെ….ഈശോയെ….” എന്നതു തന്നെയായിരുന്നു.
കുരിശില്‍ കിടക്കുമ്പോള്‍ പടയാളികളിലൊരാള്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതിനു സമാനമായി വിദ്വേഷത്തിന്റെ കഠാരക്കുത്തുകള്‍ സി. റാണി മരിയയ്ക്കും ഏല്‍ക്കേണ്ടി വന്നു. ഈശോയുടെ നെഞ്ചില്‍ കുത്തിയ മുറിവില്‍ നിന്ന് ഒഴുകിയിറങ്ങിയ രക്തവും ജലവും അതു കുത്തിയവന്റെ കണ്ണിന്റെ അന്ധത മാറ്റിയെന്ന പാരമ്പര്യം പോലെ, സി. റാണി മരിയായുടെ നെഞ്ചിലെ സ്നേഹരക്തം സമന്ദര്‍സിങ്ങിന്റെ വിദ്വേഷത്തിന്റെ അന്ധതയും മായ്ച്ചു കളഞ്ഞിരിക്കുന്നു. ഈശോയും മരിയാ ഗൊരേത്തിയും സി. റാണി മരിയായും മറ്റു രക്തസാക്ഷികളുമെല്ലാം ഭൂമിയിലെ വിശുദ്ധമായ ജീവിതം കൊണ്ടുമാത്രമല്ല, വീരോചിതമായ മരണം കൊണ്ടും ദൈവ പിതാവിനെ മഹത്വപ്പെടുത്തിയവരാണ്. തിരുസഭയുടെ അടിസ്ഥാന പാറയായ വി. പത്രോസിന്റെ മരണത്തെക്കുറിച്ച് ഈശോ സൂചിപ്പിച്ചതുപോലെ തന്നെ; ”ഈശോ ഇതുപറഞ്ഞത് ഏതുവിധമുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്ന് സൂചിപ്പിക്കാനാണ്. (യോഹന്നാന്‍ 21:19). തല കീഴായി കുരിശില്‍ തറയ്ക്കപ്പെട്ട് അതിസ്വാഭാവിക പീഡകളോടെ മരണം വരിച്ച വി. പത്രോസിന്റെ ജീവിതം ദൈവത്തെ മഹത്വപ്പെടുത്തിയെങ്കില്‍ 54 കഠാരക്കുത്തുകളുടെ അവര്‍ണ്ണനീയ സഹനങ്ങള്‍ സ്വീകരിച്ചുള്ള മരണത്തിലൂടെ വാഴ്ത്തപ്പെട്ട സി. റാണി മരിയായും ദൈവത്തെ മഹത്വപ്പെടുത്തിയെന്ന് സഭ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.
ഈ വീരപുത്രിയെ ധ്യാനിക്കുന്നതിനിടയില്‍ കാണാതെ പോകരുതാത്ത മറ്റുചില ജീവിതങ്ങള്‍ കൂടിയുണ്ട്. ആദ്യത്തേത് അവളുടെ ഘാതകന്‍ സമന്ദര്‍സിങ്ങിന്റേതു തന്നെയാണ്. അരും കൊല നടത്തിയതിനുശേഷം മനഃ സാക്ഷിക്കുത്തുണ്ടായപ്പോള്‍ യൂദാസിന്റെ തീരുമാനത്തിലേയ്ക്ക് പോകാതെ, ഇടതുവശത്തെ കള്ളന്റെ വെറുപ്പിലേയ്ക്കും നിരാശയിലേക്കും പോകാതെ, മൂന്നു പ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറഞ്ഞിട്ടും പശ്ചാത്താപത്തിന്റെ കണ്ണീരൊഴുക്കിയ പത്രോസിനെപ്പോലെ, അവസാന നിമിഷം സത്യം തിരിച്ചറിഞ്ഞ നല്ല കള്ളനെപ്പോലെ സമന്ദര്‍സിങ്ങും പുതിയ വ്യക്തിയായി. മന:സാക്ഷിക്കുത്ത് തുടങ്ങിയപ്പോള്‍ കുറ്റബോധത്തിന്റെയും അതുകൊണ്ടുചെന്നെത്തിക്കുന്ന സ്വയംനാശത്തിന്റെയും വഴി തിരഞ്ഞെടുക്കുന്ന യൂദാസാകാതെ, പാപബോധത്തിലേക്കും പശ്ചാത്താപത്തിലേക്കും തിരിഞ്ഞ് തിരിച്ചുവരവിന്റെ വഴി കണ്ടെത്തിയ, കര്‍ത്താവിന്റെ കരുണ കണ്ടെത്തിയ പത്രോസിനെപ്പോലെ ഈ സമന്ദര്‍സിങ്ങും ശരിയായ പാപബോധവഴിയേ സഞ്ചരിച്ചു. പശ്ചാത്താപം തിങ്ങിയ ഹൃദയവുമായി ആ സഞ്ചാരം രക്തസാക്ഷിത്വം നടന്ന ഇന്‍ഡോറിന്റെ അതിര്‍ത്തികളും കടന്ന് എറണാകുളത്തെ പുല്ലുവഴിയിലുള്ള സി. റാണി മരിയയുടെ വീട്ടില്‍, അവളുടെ വൃദ്ധരായ മാതാപിതാക്കളുടെ കാല്‍ക്കല്‍ വരെയെത്തി.
വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ കുടുംബാംഗങ്ങളാണ് രണ്ടാമത്തെ കൂട്ടര്‍. ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയില്‍ തന്നെ അംഗമായ അനുജത്തി സി. സെല്‍മി പോള്‍, റാണി മരിയയുടെ വൃദ്ധരായ മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അവളുടെ ഘാതകനോട് പ്രകടിപ്പിച്ച ക്ഷമയും കരുണയും സി. റാണി മരിയ ജീവിതം കൊണ്ടും മരണം കൊണ്ടു പറഞ്ഞ സുവിശേഷത്തിനേക്കാളും വലിയ സാക്ഷ്യമാണ്. ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയ സ്വന്തം മകളെ നിഷ്ഠൂരമായി കൊല ചെയ്തയാള്‍ കണ്‍മുമ്പില്‍ നില്‍ക്കുമ്പോഴും പ്രതികാരം ചെയ്യാതിരിക്കാനും ശാപവാക്കുകള്‍ അവന്റെമേല്‍ ചൊരിയാതിരിക്കാനും തയ്യാറായി എന്നുമാത്രമല്ല, അവനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാനും തലയില്‍ കൈവച്ച് അനുഗ്രഹിക്കാനും നീ ഞങ്ങളുടെ മകനെപ്പോലെയാണ് എന്നുപറയാനും ആ മാതാപിതാക്കള്‍ക്ക് സാധിച്ചതാണ് ഈ നൂറ്റാണ്ടില്‍ സുവിശേഷത്തിന്റെ ഏറ്റവും മികച്ച പ്രഘോഷണവും വ്യാഖ്യാനവുമായി മാറിയത്. സി. റാണി മരിയയുടെ സഹോദരി സി. സെല്‍മി പോള്‍ ഒരു രക്ഷാബന്ധന്‍ ദിനത്തില്‍ സമന്ദര്‍സിങ്ങിന്റെ കയ്യില്‍ രാഖി കെട്ടി നീ എന്റെ സഹോദരനാണെന്ന് പറഞ്ഞതും സമാനതകളില്ലാത്ത സുവിശേഷ സാക്ഷ്യമായി.
സന്ന്യാസ ജീവിതത്തിനു സ്വയം സമര്‍പ്പിച്ച സി. സെല്‍മി പോള്‍ താന്‍ പരിശീലനകാലത്ത് ആഴത്തില്‍ പഠിച്ചതും മനസിലാക്കിയതുമായ ക്രിസ്തു സ്നേഹം പ്രായോഗിക തലത്തിലേയ്ക്ക് കൊണ്ടു വന്നത് ഒരു പരിധി വരെ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെങ്കിലും വലിയ പഠിപ്പോ ലോകപരിചയമോ ദൈവീക കാര്യങ്ങളില്‍ ആഴമായ അറിവോ ഇല്ലാത്ത പഴയ തലമുറയില്‍പ്പെട്ട താരതമ്യേന ചെറിയ മനസിന്റെ ഉടമകളായേക്കാവുന്ന ആ മാതാപിതാക്കള്‍ തന്റെ മകളുടെ കൊലയാളികളോടു കാണിച്ച ദയാവായ്പ് സത്യത്തില്‍ ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. ആ വൃദ്ധമാതാപിതാക്കള്‍ ലോകത്തോടു പറഞ്ഞ വലിയ ദൈവസാക്ഷ്യമിതാണ്: ”ഞങ്ങളുടെ മകള്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. പക്ഷേ, അവളെ ഞങ്ങള്‍ക്ക് നല്‍കിയ ദൈവവും ആ ദൈവത്തിന്റെ കല്‍പനകളും ഞങ്ങള്‍ക്ക് മകളേക്കാളും പ്രധാനപ്പെട്ടതാണ്, അതുകൊണ്ട് ഞങ്ങള്‍ ഇവനോട് ക്ഷമിക്കുന്നു. നഷ്ടപ്പെട്ട മകളുടെ സ്ഥാനത്ത് ഇവനെ മകനായി സ്വീകരിക്കുന്നു’. ഇവിടെ കാല്‍വരിയിലെ ഒരു രംഗം ഇങ്ങനെ പുനര്‍വ്യാഖ്യാനിക്കപ്പെട്ടു; സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയാ മാതാപിതാക്കളോടു പറഞ്ഞു, ‘ഇതാ നിങ്ങളുടെ മകന്‍ ‘ അപ്പോള്‍ മുതല്‍ അവര്‍ അവനെ സ്വന്തം മകനായി അവരുടെ ഭവനത്തില്‍ സ്വീകരിച്ചു. (യോഹന്നാന്‍ 19:27).
സമന്ദര്‍സിങ്ങിന്റെ മാനസാന്തരത്തിനും കുടുംബാംഗങ്ങളുടെ ക്ഷമ നല്‍കലിനുമൊക്കെ കാരണക്കാരനായ ഒരു വൈദികനെക്കൂടി പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. മധ്യപ്രദേശില്‍ സ്വാമി സദാനന്ദ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന (സ്വാമിയച്ചന്‍) റവ. ഫാ. മൈക്കിള്‍ പുറാട്ടുകര സി.എം.ഐ വൈദികന്‍. 21 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമന്ദര്‍സിങ്ങിനെ പലതവണ സന്ദര്‍ശിച്ച്, ‘പശ്ചാത്തപിച്ച് നന്മ ചെയ്താല്‍ ക്ഷമിക്കുന്നവനാണ് ദൈവ’മെന്ന സ്വാമിയച്ചന്റെ വാക്കുകളാണ് ആ കൊടുംകുറ്റവാളിയില്‍ മാനസാന്തരവഴി തുറന്നത്. ആദ്യമൊന്നും ആ വന്ദ്യ വൈദികന്റെ നല്ല വാക്കുകള്‍ക്ക് ചെവികൊടുക്കാതിരുന്നെങ്കിലും ആ പുരോഹിതന്റെ സാന്നിധ്യത്തിലൂടെയും വാക്കുകളിലൂടെയും ദൈവം ആ പാപിയുടെ ഹൃദയത്തെ തൊട്ടു. തുടര്‍ന്നുണ്ടായതെല്ലാം ചരിത്രം. സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയായുടെ പ്രാര്‍ത്ഥനയും സി. സെല്‍മിയുടെയും കുടുംബാംഗങ്ങളുടെയും സ്നേഹപ്രകടനവും അതുവരെ സമന്ദര്‍ മനസില്‍ സൂക്ഷിച്ചിരുന്ന എല്ലാ ദുഷ്ടവിചാരങ്ങളുടെയും മുകളിലുള്ള ഒരു സ്നേഹമായി അനുഭവിച്ചു, അത് അവനില്‍ ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു.
വിശുദ്ധ പദവിയിലേക്ക് സഭ ഉയര്‍ത്തുന്നവരുടെ വിശുദ്ധ ജീവിതത്തിന് ദൈവം നല്‍കുന്ന ഔദ്യോഗിക അടയാളങ്ങളായി അവര്‍ വഴി നടക്കുന്ന അതി സ്വാഭാവിക രോഗസൗഖ്യങ്ങളും അത്ഭുതങ്ങളും ഒരു പ്രധാന കാര്യമായി പരിഗണിക്കാറുണ്ട്. എന്നാല്‍ രക്തസാക്ഷികളെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ ഇത്തരം അത്ഭുതങ്ങള്‍ക്കായി സഭ കാത്തുനില്‍ക്കാറില്ല. സ്വന്തം രക്തം ചിന്തി ജീവന്‍ കൊടുക്കുന്നതിനേക്കാള്‍ വലിയ സ്നേഹപ്രകടനമില്ല (യോഹ 15:13) എന്ന സുവിശേഷ വചനത്തിന്റെ കാഴ്ചപ്പാടിലാണിത്. രക്തസാക്ഷിണിയായ റാണി മരിയയായുടെ കാര്യത്തിലും സഭ അത്ഭുതങ്ങള്‍ക്ക് കാത്തുനില്‍ക്കുന്നില്ല. എങ്കിലും, ഇതിനോടകം എത്രയോ അത്ഭുതങ്ങള്‍ നടന്നുകഴിഞ്ഞു. ഒരു കൊടുംപാപി (സമന്ദര്‍സിങ്ങ്)യുടെ മാനസാന്തരം, കാന്‍സര്‍ രോഗബാധിതയായി മരണം പ്രതീക്ഷിച്ചിരുന്ന സ്വന്തം സഹോദരി സി. സെല്‍മി പോളിന്റെ പരിപൂര്‍ണസൗഖ്യം, മാതാപിതാക്കള്‍ നല്‍കിയ ക്ഷമാദാനം, ചെറുതും വലുതുമായ മറ്റനേകം അത്ഭുതങ്ങളും.
തിരുസഭയുടെ സാമൂഹിക ബോധത്തിന്റെ പ്രതിഫലനം കൂടിയാണ് സി. റാണി മരിയായുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളും വീരോചിത മരണവും. ജന്മിത്വത്തിന്റെ മേല്‍ക്കോയ്മയില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കാനും സി. റാണി മരിയാ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവളുടെ രക്തസാക്ഷിത്വത്തിലൂടെപ്പോലും ഫലം കണ്ടത്. പുറം ലോകം അറിയാതെയും മനസിലാക്കാതെയും ‘മാനവസേവ മാധവസേവ’യായിക്കണ്ട് സാമൂഹിക ഉദ്ധാരണം നിശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന സഭയുടെ മുഖം സി. റാണി മരിയയിലൂടെ ഒരിക്കല്‍ കൂടി വെളിച്ചത്തു വന്നിരിക്കുന്നു. തങ്ങളുടെ സേവനമേഖലയ്ക്ക് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ആയിരക്കണക്കായ വൈദികര്‍ക്കും സന്നാസികള്‍ക്കും പുത്തന്‍ ഉണര്‍വ്വാണ് സി. റാണി മരിയായുടെ രക്തസാക്ഷിത്വവും അവളുടെ ‘വാഴ്ത്തപ്പെട്ട പദവി’ പ്രഖ്യാപനവും നല്‍കുന്നത്. സ്ത്രീത്വത്തിന്റെ ആദരം കൂടിയാണ് ഈ വാഴ്ത്തപ്പെടലില്‍ കാണുന്നത്. സ്ത്രീ അബലയാണെന്ന ധാരണകള്‍ക്കുള്ള തിരുത്താണ് സി. മരിയായുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും അതില്‍ അവര്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകളും ധീരരക്തസാക്ഷിത്വവും. എതിര്‍പ്പുകളില്‍ തളരാതെ ഇന്നവള്‍ യഥാര്‍ത്ഥ ധൈര്യശാലിയും വിജയിയും ആയിരിക്കുന്നു.
ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയില്‍ കേരളത്തില്‍ നിന്ന് വി. അല്‍ഫോന്‍സാമ്മയ്ക്ക് ശേഷം ഒരു സ്ത്രീരത്നം കൂടി ‘വിശുദ്ധ’പദവിയോടടുക്കുന്നു. സി. റാണി മരിയായുടെ ജീവിതവും മരണവും ദൈവത്തെയും മനുഷ്യരേയും ആകര്‍ഷിച്ചു. ”ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കാകര്‍ഷിക്കും” (യോഹന്നാന്‍ 12: 32). ഇന്ന് അവളുടെ വാഴ്ത്തപ്പെടലില്‍ ഈ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. ചിലരുടെ മരണങ്ങള്‍ അങ്ങനെയാണ്. ശരീരം മണ്ണിലേയ്ക്ക് മറഞ്ഞാലും ഓര്‍മ്മകള്‍ കൂടുതല്‍ ദീപ്തമായി മനസില്‍ തുടരുകതന്നെ ചെയ്യും. ”ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ അവര്‍ക്കുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നത് നല്ലതാണെന്ന്” (യോഹന്നാന്‍ 11:50) ദൈവം കണ്ടു. ഇന്ന് ആ മരണത്തിലൂടെ ഒരു ജനം രക്ഷിക്കപ്പെട്ടിരിക്കുന്നു, ഈശോ അറിയപ്പെട്ടിരിക്കുന്നു, സുവിശേഷം പ്രസംഗിക്കപ്പെട്ടിരിക്കുന്നു. ആ വിശുദ്ധ മരണത്തിലൂടെ 22 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വാഴ്ത്തപ്പെട്ടവള്‍ തന്റെ ജീവിതത്തിലേയ്ക്കും ദൈവത്തിലേയ്ക്കും അനേകരെ ആകര്‍ഷിക്കുന്നു.
ഈ വാഴ്ത്തപ്പെടലിലൂടെ സി. റാണി മരിയാ ഒരു പുണ്യ സങ്കീര്‍ത്തനമായി മാറിയിരിക്കുന്നു, പ്രാര്‍ത്ഥനയ്ക്കും മാതൃകയ്ക്കുമായി ഒരു വിശുദ്ധ സങ്കീര്‍ത്തനം. വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അവള്‍ ഒരു സ്തോത്രഗീതമായി (ലൂക്കാ 1:46-55) മാറും. ആ പുണ്യദിനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം. വാഴ്ത്തപ്പെട്ടവളേ, നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, നിന്റെ മാതൃക പുണരാനാഗ്രഹിക്കുന്നു. ഞങ്ങളും വിശുദ്ധരായിത്തീരാന്‍ നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ’.
പുണ്യറാണിയായ വാ. റാണി മരിയായുടെ സ്വര്‍ഗ്ഗീയ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചും നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിച്ചും ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഹേഗ്: അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടത്തിയ യുദ്ധത്തില്‍ യുകെയ്ക്കും അമേരിക്കയ്ക്കുമെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ആവശ്യം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. അഫ്ഗാനില്‍ നടന്ന യുദ്ധക്കുറ്റങ്ങളില്‍ അമേരിക്കന്‍ സേനകള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടര്‍ ഫാത്തൗ ബെന്‍സൗദയാണ് ആവശ്യപ്പെട്ടത്.
2002 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങളും മനുഷ്യത്തത്തിനെതിരായുള്ള കുറ്റങ്ങളും നടന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 10,000 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. താലിബാന്‍ ആക്രമണങ്ങള്‍ സിവിലിയന്‍മാരുടെ മരണത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സേന നടത്തിയ ആക്രമണങ്ങളിലും ഒട്ടേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അമേരിക്കന്‍ സേനക്കൊപ്പം യുകെ സേനയും അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അഫ്ഗാന്‍ സൈന്യവും അമേരിക്കന്‍ സേനയും സിഐഎയും സഖ്യ സേനകളും അഫ്ഗാനില്‍ വ്യാപകമായി മനുഷ്യത്വ വിരുദ്ധമായ നടപടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നതിന് 1998ല്‍ സ്ഥാപിച്ചതാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയും മ്യൂച്വല്‍ ഫിനാന്‍സ് സ്ഥാപനവുമായ നേഷന്‍വൈഡിന്റ ഇടപാടുകളില്‍ തടസം നേരിട്ടു. ഇതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. ഓണ്‍ലൈന്‍, കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടു. സാങ്കേതിക പ്രശ്‌നം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് നേഷന്‍വൈഡ് വിശദീകരിക്കുന്നത്. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കമ്പനി തള്ളിക്കളഞ്ഞു. പ്രശ്‌നം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ഇടപാടുകളില്‍ ബുദ്ധിമുട്ടുകളില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
സ്റ്റോറുകളില്‍ പണം നല്‍കാന്‍ നിന്നവരും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയവരുമാണ് ഏറ്റവും ബുദ്ധിമുട്ടിയത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും തടസമുണ്ടായി. ഇതോടെ ക്ഷുഭിതരായ ഉപഭോക്താക്കള്‍ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയിലും എത്തി. 9 മണിക്കൂര്‍ ജോലിക്ക് ശേഷം ഭക്ഷണം വാങ്ങാനെത്തിയപ്പോള്‍ ഈ പ്രശ്‌നം മൂലം പട്ടിണി കിടക്കേണ്ടി വന്നതായി ഉപഭോക്താക്കളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
തില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ചില ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഇടപാടുകളില്‍ തടസം നേരിട്ടേക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ ഒരിക്കല്‍ കൂടി ശ്രമിച്ചാല്‍ മതിയാകുമെന്നുമാണ് നേഷന്‍വൈഡ് അറിയിക്കുന്നത്. പ്രശ്‌നം വേഗം തന്നെ പരിഹരിച്ചെന്നും ഇപ്പോള്‍ ഇടപാടുകള്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്നും കമ്പനി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍. അഴിമതിയാരോപണത്തിലാണ് അബ്ദുള്ള രാജാവിന്റെ മകന്‍ അല്‍വാലിദ് ബിന്‍ തലാലും മന്ത്രിമാരുമടക്കം 11 പേര്‍ അറസ്റ്റിലായത്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തെ നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയില്‍ നിന്ന് സല്‍മാന്‍ രാജാവ് നീക്കം ചെയ്തിരുന്നു. അതിന്റെ തുടര്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം. നാഷണല്‍ ഗാര്‍ഡിന്റെ തലപ്പത്ത് നിന്ന് മിതേബ് ബിന്‍ അബ്ദുള്ള രാജകുമാരനെ മാറ്റി ഖാലിദ് ബിന്‍ അയ്യാബിനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് രാജകുമാരന്‍ കിരീടാവകാശത്തിലേക്ക് എത്തുന്നതിനു മുമ്പ് അടുത്ത ഭരണാധികാരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് മിതേബ്.
തടവിലാക്കപ്പെട്ടവര്‍ ആരാണെന്നോ അവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ എന്താണെന്നോ സൗദി വെളിപ്പെടുത്തിയിട്ടില്ല. 2009ലെ ജിദ്ദ പ്രളയം, 2012ലെ മെര്‍സ് വൈറസ് ബാധ എന്നിവയില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദിന്റെ ആശയങ്ങളാണ് ഇപ്പോള്‍ സൗദിയുടെ നയരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. എണ്ണയ്ക്കു ശേഷം രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.
ഇന്‍ഡോര്‍: ഇന്‍ഡോറിന് സമീപം ഉദയ്‌നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് വത്തിക്കാന്‍ അംഗീകരിച്ച നടപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നത്. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനും സമീപമുള്ള സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു ചടങ്ങുകള്‍.
നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാനിലെ സംഘത്തില്‍ അംഗമായ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്കിടെയാണ് പ്രഖ്യാപനം നടന്നത്. സിസ്റ്റര്‍ രാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന ലാറ്റിന്‍ ഭാഷയില്‍ കര്‍ദിനാള്‍ മാര്‍ അമാത്തോയും ഇംഗ്ലീഷില് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും വായിച്ചു.
റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ.ടെലസ്‌ഫോര്‍ ടോപ്പോ ഇത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. പിന്നീട് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയുമായി അള്‍ത്താരയിലേക്ക് പ്രദക്ഷിണം നടന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ അംഗമായിരുന്ന സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25നാണ് വാടകക്കൊലയാളിയാല്‍ കൊല്ലപ്പെടുന്നത്. സത്‌ന, ബിജ്‌നോര്‍, ഇന്‍ഡോര്‍ രൂപതളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ടോറി എംപിയും കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റി അംഗവുമായ ചാര്‍ലി എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തു. ഡോവര്‍ എംപിയായ എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ആണ് അറിയിച്ചത്. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പോലീസിന് കൈമാറിയതായും വിവരമുണ്ട്. 2010 മുതല്‍ കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റിയില്‍ അംഗമാണ് എല്‍ഫിക്ക്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഫിക്ക് രംഗത്തെത്തിയിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. സസ്‌പെന്‍ഷനേക്കുറിച്ച് തന്നെ അറിയിക്കുന്നതിനു മുമ്പ് പാര്‍ട്ടി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നുവെന്നും എല്‍ഫിക്ക് ട്വീറ്റ് ചെയ്തു.
ലേബര്‍ എംപി ക്ലൈവ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ലേബര്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ടോറി എംപിയുടെ സസ്‌പെന്‍ഷന്‍ വിവരം പുറത്തെത്തിയത്. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടി അംഗമായ സ്ത്രീയെ കയറിപ്പിടിച്ചുവെന്നാണ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണം. മറ്റൊരു ആരോപണത്തില്‍ കെവിന്‍ ഹോപ്കിന്‍സിനെതിരെയും അന്വേഷണം നടന്നു വരികയാണ്.
വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങളില്‍ കുരുങ്ങി ഒട്ടേറെ നേതാക്കള്‍ പുറത്തേക്കു പോകുമെന്നാണ് കരുതുന്നത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ആരോപണങ്ങളില്‍പ്പെട്ട ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ സ്ഥാനം രാജിവെച്ചിരുന്നു.
ബെര്‍ക്ക്ഷയര്‍: 36 കാരിയായ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയെ നായ ആക്രമിച്ചു. ബെര്‍ക്ക്ഷയറിലെ വിന്നേര്‍ഷിലാണ് സംഭവമുണ്ടായത്. പാര്‍ക്കിലൂടെ തന്റെ നായയുമായി നടക്കാനിറങ്ങിയ സ്ത്രീയെയാണ് അക്രമി പിന്നില്‍ നിന്ന് കയറിപ്പിടിച്ചത്. നിലത്തേക്ക് വലിച്ചിട്ട സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തെംസ് വാലി പോലീസ് പറഞ്ഞു. ഇതോടെ സ്ത്രീയുടെ വളര്‍ത്തുനായ അക്രമിക്കെതിരെ തിരിയുകയും അയാളെ അവിടെനിന്ന് തുരത്തുകയുമായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മാനസികമായി തകര്‍ന്ന സ്ത്രീയെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥര്‍ കൗണ്‍സലിംഗിന് വിധേയയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ശക്തമായ പോലീസ് സാന്നിധ്യം പാര്‍ക്കിലുണ്ടായിരുന്നു. ആക്രമണത്തിന് ദൃക്‌സാക്ഷികളായി ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് അറിയിച്ചു.
മുപ്പതുകളിലുള്ള 5 അടി 7 ഇഞ്ച് ഉയരമുള്ളയാളാണ് ആക്രമണം നടത്തയതെന്ന് പോലീസ് അിയിച്ചു. ഇരുണ്ട നിറവും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. സൂചനകളുടെ അടിസ്ഥാനത്തില്‍ പരിസരങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലണ്ടന്‍: എന്‍എച്ച്എസിന്റെ ഘടന പുനര്‍നിര്‍വചിക്കാനുള്ള ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അമേരിക്കന്‍ ശൈലിയില്‍ പബ്ലിക്, പ്രൈവറ്റ് പങ്കാളിത്തത്തിലേക്ക് എന്‍എച്ച്എസിനെ മാറ്റാനാണ് ശ്രമം. ഇത് അമേരിക്കന്‍ ശൈലിയിലുള്ള സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള രീതിയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ രീതി നടപ്പാക്കാനുളള തീരുമാനം കോടതി കയറുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധരും ക്യാംപെയിനര്‍മാരും ഹണ്ടിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
എന്‍എച്ച്എസ് സംവിധാനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് ജുഡീഷ്യല്‍ വിലയിരുത്തല്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിശോധനക്ക് വിധേയമാക്കണം. പുതിയ നിര്‍ദേശമനുസരിച്ച് ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ എന്നിവയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകും. അതിനൊപ്പം മറ്റ് ഫണ്ടിംഗ് സംവിധാനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. അക്കൗണ്ടബിള്‍ കെയര്‍ ഓര്‍ഗനൈസേഷന്‍സ് എന്ന പേരില്‍ പുതിയ മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കുകകയും ചെയ്യും.
എന്‍എച്ച്എസ് ഇതര, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ നടത്താന്‍ എസിഒ അനുമതി നല്‍കും. ഇത്തരക്കാര്‍ക്ക് എന്‍എച്ച്എസ് സബ് കോണ്‍ട്രാക്റ്റായി നല്‍കാനുള്ള അധികാരവും എസിഓക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഇതിലേക്ക് എത്തുകയും പൊതു ധനം വിനിയോഗിക്കുന്നതില്‍ പോലും കൈകടത്തലുകള്‍ ഉണ്ടാകുമെന്നുമാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
വിവാഹിതരായവര്‍ക്കും പുരോഹിതരാകാനുള്ള സാധ്യതയേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രസീലിലെ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് ഈ വിധത്തില്‍ അനുമതി നല്‍കണമെന്ന് പോപ്പ് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭയിലെ കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരില്‍ നിന്ന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആമസോണിലും വിദൂര പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹങ്ങള്‍ക്ക് പുരോഹിതന്‍മാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഈ രീതി പരിഗണിക്കണമെന്ന് ആമസോണ്‍ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ക്ലോഡിയോ ഹംസ് പോപ്പിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിരി പ്രൊബാറ്റി എന്ന് അറിയപ്പെടുന്ന വിശ്വാസം തെളിയിച്ച പുരുഷന്‍മാര്‍ക്ക് പൗരോഹിത്യത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിന്റെ സാധ്യതയെക്കുറിച്ച് പോപ്പ് പറഞ്ഞിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള കമ്യൂണിറ്റികളില്‍ വിവാഹിതരായവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തരവാദിത്തങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ പുരോഹിതരിലെ ബ്രഹ്മചര്യം അച്ചടക്കമാണെന്ന് പറഞ്ഞ അദ്ദേഹം അതൊരു നിര്‍ബന്ധിത നിയമല്ലെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇപ്പോള്‍ത്തന്നെ സഭ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. കിഴക്കന്‍ സഭകളിലും ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുന്നവര്‍ക്കും ഇളവുകളുണ്ട്. പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ ഇളവ് വിജയകരമായാല്‍ ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അനുവദിക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. വിവാഹമോചിതര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം സഭയ്ക്കുള്ളിലെ യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനിരയായിരിക്കെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
ലണ്ടന്‍: ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു ഗര്‍ഭധാരണത്തിനു കൂടി സാധ്യതയുണ്ടോ? പലര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. സാധ്യതയില്ലെന്ന് ചിലര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ ശാസ്ത്രത്തിന് പറയാനുള്ളത് ഇതിന് വിരുദ്ധമായ മറുപടിയാണ്. ഗര്‍ഭിണിയാണെങ്കിലും മറ്റൊരു ഗര്‍ഭത്തിനു കൂടി സാധ്യതയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സാധാരണമല്ലെന്നും വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും വിശദീകരണമുണ്ട്.
കാലിഫോര്‍ണിയ സ്വദേശിനിയായ സറോഗേറ്റ് അമ്മ, ജെസീക്ക അലന് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജസീക്കയുടെ ഭര്‍ത്താവില്‍ നിന്നുള്ളതായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ഇന്‍വിട്രോ രീതിയില്‍ താന്‍ ഗര്‍ഭിണിയായതിനു ശേഷം ഭര്‍ത്താവുമായി ഗര്‍ഭനിരോധന ഉറയില്ലാതെ ബന്ധപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നുള്ള കുട്ടിയാണ് തനിക്ക് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാളെന്നുമാണ് ജസീക്ക പറയുന്നത്.
സൂപ്പര്‍ഫീറ്റേഷന്‍ എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രീയമായി പറയുന്നത്. ഗര്‍ഭിണിയായിരിക്കെ ഗര്‍ഭപാത്രത്തില്‍ അണ്ഡോല്‍പാദനം നടക്കുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ വിരളമായി മാത്രമുണ്ടാകുന്ന അവസ്ഥയാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഓവുലേഷന്‍ നിലയ്ക്കാറാണ് പതിവെങ്കിലും ഈ വിചിത്രമായ അവസ്ഥയില്‍ ഇരട്ട ഗര്‍ഭത്തിന് സാധ്യയതയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.