പി ആര്‍ ഓ, മലയാളം മിഷന്‍ യു കെ
കവന്‍ട്രി: മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രഥമയോഗം കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശീയ കോര്‍ഡിനേറ്റര്‍ മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലയാള ഭാഷാ പ്രവര്‍ത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി.യുകെയിലെ ഏറ്റവും വലിയ സപ്ളിമെന്ററി വിദ്യാഭ്യാസ ശൃംഖല ആകുക എന്നതാണ് മലയാളം മിഷന്‍ യുകെ ലക്ഷ്യം വെയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തില്‍ എത്തിക്കാന്‍ യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം എന്ന് മുരളി വെട്ടത്ത് അഭ്യര്‍ത്ഥിച്ചു.
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താക്കുവാന്‍ നാല് മേഖലകളും, വിവിധങ്ങളായ സബ് കമ്മിറ്റികളെയും അതിന്റെ ചുമതലക്കാരെയും യോഗം ചുമതലപ്പെടുത്തി.

മേഖലകള്‍
സൗത്ത് ഈസ്റ്റ് & സൗത്ത് വെസ്റ്റ് (കെന്റ്, ലണ്ടന്‍ ഹീത്രു തുടങ്ങിയ പ്രദേശങ്ങള്‍)- കോര്‍ഡിനേറ്റേഴ്‌സ് :മുരളി വെട്ടത്ത്, ബേസില്‍ ജോണ്‍, സി.എ. ജോസഫ്, ഇന്ദുലാല്‍, ശ്രീജിത്ത് ശ്രീധരന്‍, സുജു ജോസഫ്
മിഡ്‌ലാന്‍ഡ്‌സ് – കോര്‍ഡിനേറ്റേഴ്‌സ് : എബ്രഹാം കുര്യന്‍, സ്വപ്ന പ്രവീണ്‍
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ലാന്‍ഡ് -:ജയപ്രകാശ്
നോര്‍ത്ത് വെസ്റ്റ് & വെയില്‍സ് – : ജാനേഷ് നായര്‍
സബ് കമ്മിറ്റികള്‍
മലയാളം മിഷന്‍ കലാ-സാഹിത്യ സമിതി-മുരളി വെട്ടത്ത്, ജാനേഷ്, സി.എ.ജോസഫ്, സുജു ജോസഫ്, ബേസില്‍ ജോണ്‍, ജയപ്രകാശ്
ലെയ്സണ്‍ കമ്മറ്റി -മുരളി വെട്ടത്ത് & സ്വപ്നാ പ്രവീണ്‍
സ്റ്റാര്‍ട്ട് അപ്പ് ഹെല്‍പ് കമ്മിറ്റി – ഏബ്രഹാം കുര്യന്‍, സി.എ.ജോസഫ്, ബേസില്‍ ജോണ്‍, ശ്രീജിത്ത് ശ്രീധരന്‍, ഇന്ദുലാല്‍, ജാനേഷ്
മലയാളം മിഷന്‍ സര്‍ക്കാര്‍ ഏകോപനം – ജയപ്രകാശ്, ജാനേഷ്, ഇന്ദുലാല്‍
പബ്ലിക് റിലേഷന്‍സ് (പി ആര്‍ ഓ) – സി.എ.ജോസഫ്, സുജു ജോസഫ്, ജയപ്രകാശ്
മലയാളം മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഡയറക്ടര്‍ സുജാ സൂസന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശിക്കുന്ന സാംസ്‌കാരിക നായകന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ മേഖലകളിലും സാഹിത്യ സമ്മേളനം സംഘടിപ്പിക്കാനുള്ള ചുമതല ജാനേഷ് നായരെ യോഗം ചുമതലപ്പെടുത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനും വിവിധ മേഖലകളില്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുന്നതിനും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
മണമ്പൂര്‍ സുരേഷ്
അഭ്രപാളികളിലൂടെ പാലസ്തീന്‍ സ്വന്തം കഥ പറയുകയാണ് ”വാജിബ്” എന്ന ചിത്രത്തില്‍. ഇസ്രായേലിന്റെ പിടിച്ചടക്കലും അതിനെതിരായുള്ള പാലസ്തീനിയന്‍ ജനതയുടെ പ്രതിരോധങ്ങളും മാധ്യമങ്ങളില്‍ തിളച്ചു മറിയുമ്പോള്‍ നിത്യ ജീവിതത്തിന്റെ പച്ച യാഥാര്‍ത്ഥ്യങ്ങളുമായി ഒരു സിനിമ, അതാണ് ”വാജിബ്”. ഇവിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, ഭരണകൂടം ഒരുക്കുന്ന അധിനിവേശാക്രമണം നേരിട്ട് നാം കാണുന്നില്ല, ഒരു വെടി പോലും പൊട്ടുന്നില്ല. ഒരു കുടുംബത്തിലെ അച്ഛനിലും മകനിലും കേന്ദ്രീകരിച്ചു ചിത്രം തുടങ്ങുകയും, വികസിക്കുകയും, പരിസമാപ്തിയില്‍ എത്തുകയും ചെയ്യുന്നു.
സഹോദരിയുടെ വിവാഹത്തിന് വിദേശത്ത് കഴിയുന്ന മകന്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റലിയില്‍ നിന്നും വരുന്നു. പാലസ്തീനിലെ നസ്രെത്തില്‍ ‘ എത്തുന്ന മകന്‍ അച്ഛനോടൊപ്പം മകളുടെ വിവാഹ ക്ഷണക്കുറി കൊടുക്കാന്‍ പോകുകയാണ്. ഇതാണ് ചിത്രത്തിന്റെ പശ്ചാത്തല ഭൂമിക. ഈ സിനിമ ഇവിടെ തുടങ്ങുകയും വിവാഹ ക്ഷണത്തിന്റെ ഊഷ്മള പശ്ചാത്തലത്തില്‍ അനാവരണമാവുകയുമാണ്.
ഇരുപത് വര്‍ഷം മുന്‍പ് മറ്റൊരാളോടൊപ്പം വീടുപേക്ഷിച്ച് പോയ അമ്മ, അവര്‍ വിവാഹത്തിന് എത്തുമോ എന്ന കുടുംബത്തിന്റെ ഉത്കണ്ഠ, വിദേശത്ത് പോയി കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു തിരിച്ചെത്തിയ മകനുമായി രാഷ്ട്രീയമായും വ്യക്തിപരമായും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന അച്ഛന്‍. അധിനിവേശത്തിനു കീഴില്‍ ഒരു ജീവിതം സ്വരുക്കൂട്ടിയെടുക്കാന്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നു എന്നയാള്‍ പറയാന്‍ ശ്രമിക്കുന്നു. അമ്മ വിവാഹത്തിനു വരില്ലെന്നറിയുമ്പോള്‍ നടുങ്ങിപ്പോവുകയും ഇനി എന്തു ചെയ്യും എന്നു ചോദിക്കുകയും ചെയ്യുന്ന മകള്‍.
സാധാരണ സംഭവിക്കുന്ന എല്ലാ സ്വാഭാവിക അനിശ്ചിതത്വത്തിലൂടെയും കടന്നു പോകുന്ന വിവാഹ തയാറെടുപ്പുകള്‍. ഇതിലൂടെ ഒരു ജനതയുടെ കഥ ഹൃദ്യമായി, സരളമായി അനാവൃതമാവുകയാണ്. യഥാര്‍ഥ ജീവിതത്തിലും അച്ഛനും മകനുമായ നടന്മാരാണിവിടെ ആദ്യമായി ഒരേ ചിത്രത്തില്‍ അഭിനയിക്കുന്നത്, അനായാസം മകനായി മുഹമ്മദും, അച്ഛനായി സാലെ ബാക്രിയും.
കാറില്‍ കേള്‍ക്കുന്ന വാര്‍ത്താ ശകലങ്ങളിലൂടെ അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലൂടെ, ഒന്ന് രണ്ടു തവണ അതിശക്തമായ തര്‍ക്കങ്ങളിലൂടെയും ഇസ്രായേലി അധിനിവേശത്തിന്റെ യാധാര്‍ത്ഥ്യം വളരെ പരോക്ഷമായി മുഖം കാണിക്കുന്നു. അപ്പോഴും ഒരു ഫീച്ചര്‍ ഫിലിമിന്റെ ലാവണ്യം കാത്തു സൂക്ഷിക്കുന്നുണ്ട് ”വാജിബ്” എന്ന ഈ പാലസ്തീനിയന്‍ ചിത്രം.
അഭ്രപാളികളില്‍ നിറയുന്ന പാലസ്തീനിയന്‍ ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ ഇടപെടല്‍, അവരുടെ ”ലിവിംഗ് ടുഗെതര്‍” എന്ന യാഥാര്‍ത്ഥ്യം, സ്ത്രീകളുടെ വേഷവിധാനത്തിലെ സ്വാതന്ത്ര്യചിന്ത, ഹിജാബോ ബുര്‍ഖയോ ഇടുന്ന ആളുകളെ ചിത്രത്തില്‍ കാണുന്നില്ല, സ്വവര്‍ഗാനുരാഗം എന്ന യാഥാര്‍ത്ഥ്യം എന്നാല്‍ അതിനെ ഭയക്കുന്ന മുതിര്‍ന്നവര്‍, പല മതസ്ഥര്‍ സ്വതന്ത്രമായി സ്നേഹത്തോടെ ഇവിടെ ജീവിക്കുന്നു.
പക്ഷെ അപ്പോഴും സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് അധിനിവേശത്തിന്റെ ബൂട്ടു പതിക്കുന്നതു തിരശീലയുടെ തൊട്ടു വെളിയില്‍ കാണാനാവും. അങ്ങനെ പാലസ്തീന്‍ അവരുടെ സ്വന്തം കഥ പറയുന്നു, വളരെയേറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്. സംവിധായിക ആന്‍മേരി ജാസിര്‍ നല്ലൊരു ചലച്ചിത്രാനുഭവമാണ് ”വാജിബ്” എന്ന ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉരുത്തിരിയുന്ന ഒരു നല്ല സിനിമ.
ലണ്ടന്‍: എയര്‍ലൈന്‍ കമ്പനികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവ ഏതെന്ന് വിവരിക്കുന്ന വിച്ച് സര്‍വേ പുറത്ത്. ലോകത്തെ ഏറ്റവും മോശം 20 എയര്‍ലൈനുകളാണ് ലിസ്റ്റിലുള്ളത്. യാത്രക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണം, ഡ്രിങ്കുകള്‍, സീറ്റുകള്‍, നല്‍കുന്ന പണത്തിനൊത്ത മൂല്യം സേവനങ്ങളില്‍ നല്‍കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് സര്‍വേ നടത്തിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സമയനിഷ്ഠ സംബന്ധിച്ച വിവരങ്ങളും പഠന വിധേയമാക്കി.
ലോകത്തെ ഏറ്റവും മോശം വിമാന സര്‍വീസ് അമേരിക്കന്‍ എയര്‍ലൈനായ യുണൈറ്റഡ് ആണെന്ന് പട്ടിക വ്യക്തമാക്കുന്നു. അഞ്ച് സ്റ്റാറുകളില്‍ രണ്ടെണ്ണം മാത്രം നേടാനേ യുണൈറ്റഡിന് കഴിഞ്ഞുള്ളൂ. യാത്രക്കാരനെ ബലമായി ഇറക്കിവിട്ട സംഭവത്തില്‍ ഏപ്രിലില്‍ യുണൈറ്റഡ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലിസ്റ്റനുസരിച്ച് യൂറോപ്പിലെ മോശം എയര്‍ലൈന്‍ എന്ന ‘ബഹുമതി’ റയന്‍എയര്‍ കരസ്ഥമാക്കി. സ്‌പെയിനിലെ വ്യൂലിംഗും റയന്‍എയറിനൊപ്പം ഈ പദവി പങ്കിടുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സഹോദര സ്ഥാപനമാണ് വ്യൂലിംഗ്.
ഒട്ടേറെ റയന്‍എയര്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിലാണ് ഈ സര്‍വേ നടന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഈ വിഷയത്തില്‍ റയന്‍എയറിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്ങ്ങള്‍ക്കിടയിലും മറ്റേതൊരു യൂറോപ്യന്‍ വിമാനക്കമ്പനിയേക്കാളും യാത്രക്കാരെ എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും അപകടങ്ങള്‍ കുറവാണെന്നതും വിച്ച് സര്‍വേ പരിഗണിച്ചില്ലെന്നാണ് റയന്‍എയര്‍ പറയുന്നത്. റയന്‍എയര്‍ നല്‍കുന്ന അതേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജെറ്റ് 2, നോര്‍വീജിയന്‍ എന്നിവയ്ക്ക് 3 സ്റ്റാറുകള്‍ ലഭിച്ചപ്പോള്‍ റയന്‍എയറിന് മാത്രം 1 സ്റ്റാര്‍ ലഭിച്ചത് വിചിത്രമാണെന്നും കമ്പനി വക്താവ് പറഞ്ഞു.
ചെറുകിട റൂട്ടുകളില്‍ 20ല്‍ 18-ാം സ്ഥാനമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന് ലഭിച്ചത്. ദീര്‍ഘദൂര റൂട്ടുകളില്‍ 17-ാം സ്ഥാനവും ബിഎക്ക് തന്നെയാണ്. എന്നാല്‍ ബിഎക്കു പിന്നില്‍ യുഎസ് എയര്‍ലൈനുകളായ അമേരിക്കനും യുണൈറ്റഡുമാണെന്നതാണ് വിചിത്രം. ഈസിജെറ്റും ഫ്‌ളൈബിയും 11ഉം 12ഉം സ്ഥാനങ്ങളിലെത്തി. എങ്കിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ റയന്‍എയറിനു പിന്നിലാണ് ഈസിജെറ്റ്.
ന്യൂസ് ഡെസ്ക്
രാജകീയ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബ്രിട്ടണിൽ ആരംഭിച്ചു. പ്രിൻസ് ഹാരിയും മേഗൻ മാർക്കലും വിവാഹിതരാകുന്നത് അടുത്ത വർഷം മെയ് 19 ശനിയാഴ്ച ആയിരിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് അറിയിച്ചു. രാജകീയ വിവാഹത്തിന് വേദിയാകുന്നത് വിൻസർ കാസിലിലെ സെന്റ് ജോർജ് ചാപ്പലാണ്. മേഗൻ മാർക്കൽ പ്രോട്ടസ്റ്റന്റ് സഭക്കാരിയാണ്. മേഗൻ ബാപ്റ്റിസവും കൺഫിർമേഷനും വിവാഹ ദിനം തന്നെ സ്വീകരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമാകും. പ്രിൻസ് ഹാരിയും മിസ് മെർക്കലും കഴിഞ്ഞ മാസമാണ് വിവാഹ വാർത്ത പുറത്തു വിട്ടത്. ലോസ് ആഞ്ചലസ് സ്വദേശിയായ മേഗൻ അമേരിക്കൻ സിനിമ ടിവി രംഗത്തെ നിറസാന്നിധ്യമാണ്. വിവാഹശേഷം മേഗൻ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കും.
വിവാഹം, ചർച്ച് സർവീസ്, മ്യൂസിക്, ഫ്ളവേഴ്സ്, റിസപ്ഷൻ എന്നിവയ്ക്കുള്ള ചിലവ് റോയൽ ഫാമിലി വഹിയ്ക്കും. പ്രിൻസ് ഹാരിയും മേഗൻ മെർക്കലും സാന്ദരിങ്ങാമിൽ ക്വീനിനൊപ്പം ക്രിസ്മസ് ആഘോഷിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് ട്വീറ്റ് ചെയ്തു. ഹാരിയും മാർക്കലും തങ്ങളുടെ ആദ്യ ഓഫീഷ്യൽ എൻഗേജ്മെന്റ് ഡിസംബർ 1 ന് നോട്ടിംങ്ങാമിൽ നടത്തിയിരുന്നു. വിവാഹ ദിവസം തന്നെയാണ് എഫ്എ കപ്പ് ഫൈനൽ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രിൻസ് വില്യം എഫ്എ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കേണ്ട ഇവന്റാണ് എഫ് എ കപ്പ് ഫൈനൽ. വിജയികൾക്ക് ട്രോഫി സമ്മാനിക്കേണ്ടത് പ്രിൻസ് വില്യമാണ്.
മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ – ജോജി തോമസ്
ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ. എയര്‍ ഇന്ത്യ മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എയര്‍ ഇന്ത്യയെ ദേശവത്കരിക്കുകയും രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസാക്കുകയുമായിരുന്നു. വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍ ഇന്ത്യയുടെ മഹാരാജാവ് അധികം താമസിക്കാതെ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുമെന്നാണ് ലഭ്യമായ സൂചന. ടാറ്റാ ഗ്രൂപ്പിനൊപ്പം ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ ഒരു വിദേശ കമ്പനിക്ക് വില്‍ക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് ടാറ്റ ഗ്രൂപ്പിനു തന്നെയാണ് സാധ്യതയേറെ.
എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണെങ്കില്‍ വിപുലമായ അഴിച്ചുപണിക്കാണ് ടാറ്റ പദ്ധതിയിടുന്നത്. ഒരു വര്‍ഷം നാലായിരം കോടി രൂപയിലധികം നഷ്ടം വരുത്തിവയ്ക്കുന്ന എയര്‍ ഇന്ത്യയെ മൂന്നുവര്‍ഷം കൊണ്ട് ലാഭത്തിലാക്കാമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ധാരണ. മാഞ്ചസ്റ്റര്‍ അടക്കം ലോകത്തിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തി വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യയെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കണമെന്ന് ടാറ്റാ ഗ്രൂപ്പ് കരുതുന്നു. ഏതാനും വര്‍ഷം മുമ്പ് ബര്‍മിങ്ങ്ഹാമില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിച്ചത് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ എമിറേറ്റ്സിന്റെ തീവെട്ടിക്കൊള്ളയില്‍ നിന്ന് രക്ഷിച്ചിരുന്നു. ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യയോട് ടാറ്റ ഗ്രൂപ്പിന് ഒരു ആത്മബന്ധം തന്നെയുണ്ട്. ജെ.ആര്‍.ഡി. ടാറ്റ, ടാറ്റ എയര്‍ലൈന്‍ എന്ന പേരില്‍ 1932ലാണ് ഇന്ത്യയിലെ ആദ്യ വിമാന സര്‍വ്വീസിന് തുടക്കമിടുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് 1946ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ ടാറ്റ എയര്‍ലൈന്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1948ല്‍ 49 ശതമാനം ഓഹരികള്‍ വാങ്ങി ഇന്ത്യാ ഗവണ്‍മെന്റ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം സ്വന്തമാക്കി. 1953ല്‍ എയര്‍ ഇന്ത്യയെ ദേശസാത്കരിക്കുകയും വിഭജിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് സ്ഥാപിക്കുകയും ചെയ്തു.
എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 52,000 കോടി രൂപയുടേതാണ്. ഓരോ വര്‍ഷവും 4000 കോടി രൂപ വീതം അധിക ബാധ്യത സര്‍ക്കാര്‍ ഖജനാവിന് വരുത്തി വെയ്ക്കുന്നുമുണ്ട്. രാജ്യത്തിന്റെ അഭിമാനമായ എയര്‍ ഇന്ത്യയെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ വളരെയധികം നീക്കം നടന്നിരുന്നു. 30,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് കരകയറ്റാനായില്ല. അതോടെ രാജ്യത്തെ ജനങ്ങളുടെ മേല്‍ വലിയൊരു ബാധ്യത വര്‍ഷം തോറും വരുത്തിവെയ്ക്കുന്ന എയര്‍ ഇന്ത്യയെ കയ്യൊഴിയാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു.
ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിലെ പ്രമുഖ എയര്‍ പോര്‍ട്ടുകളിലെ വിലമതിക്കാനാവാത്ത പാര്‍ക്കിങ്ങ് സ്ലോട്ടുകള്‍ രാജ്യാന്തര പ്രശസ്തമായ റൂട്ടുകള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം തുടങ്ങിയ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ ആണ് ടാറ്റാ ഗ്രൂപ്പ്, ഖത്തര്‍ എയര്‍വേയ്സും ഉള്‍പ്പെടുന്ന വിദേശ വിമാന കമ്പനികള്‍ മുതല്‍ക്കൂട്ടായി കരുതുന്നത്. ഇതില്‍ പലതും പണമുണ്ടെങ്കിലും നേടാനാവാത്തതാണ്. 60,000 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുമ്പോഴും ഇത്തരത്തിലുള്ള അമൂല്യമായ ആസ്തികള്‍ നാളെകളില്‍ മുതല്‍ക്കൂട്ടാകുമെന്നും എയര്‍ ഇന്ത്യയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ പതാകവാഹകരാകാന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ കണക്കുക്കൂട്ടല്‍.
ലണ്ടന്‍: അന്തരീക്ഷ താപനില സ്ഥിരമായി പൂജ്യത്തിലും താഴേക്ക് എത്തുന്ന സാഹചര്യത്തില്‍ ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ നിര്‍ദേശം. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ നിര്‍ദേശം നല്‍കിയത്. മൂന്ന് ദിവസം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിലവില്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ തുറക്കാറുള്ളു. കാലാവസ്ഥയില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ചാരിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതിക്കും മേയര്‍ തുടക്കം കുറിച്ചിട്ടുണ്ട്.
തെരുവുകളില്‍ ഉറങ്ങുന്നവര്‍ക്ക് അഭയം നല്‍കാനായി റാപ്പിഡ് റെസ്‌പോണ്‍സ് ഹബ് തുടങ്ങാനുള്ള പ്രവര്‍ത്തങ്ങള്‍ക്കും മേയര്‍ ആരംഭം കുറിച്ചു. തെരുവില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും തമ്മില്‍ കൊമ്പ് കോര്‍ത്തതിനു പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ മേയര്‍ സാദിഖ് ഖാന്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കായുള്ള പദ്ധതികള്‍ ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ വിഷയമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കമായാണ് ഇത് വിവക്ഷിക്കപ്പെടുന്നത്.
പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും തെരുവുകളില്‍ അഭയം തേടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. ഷെല്‍ട്ടറുകള്‍ തുറക്കാനുള്ള നിര്‍ദേശം ലണ്ടന്‍ നഗരത്തിലെ 33 ബറോകള്‍ക്കും നല്‍കിക്കഴിഞ്ഞു. 2010-11 വര്‍ഷത്തില്‍ തെരുവില്‍ അന്തിയുറങ്ങിയവരുടെ എണ്ണം 3975 ആയിരുന്നെങ്കില്‍ 2015-16 വര്‍ഷത്തില്‍ ഇത് 8000 ആയി ഉയന്നിട്ടുണ്ട്.
വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ് ഭരണകൂടം. രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ പാര്‍പ്പിട പ്രതിസന്ധിയില്‍ വലയുന്ന യുകെ പോലെയുള്ള രാജ്യങ്ങള്‍ക്ക് മാതൃകയായേക്കാവുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിനാണ് ന്യൂസിലന്‍ഡ് തയ്യാറാകുന്നത്. റസിഡന്‍ഷ്യല്‍ വിസ കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഇവിടെ നിലവിലുള്ള വീടുകള്‍ വാങ്ങാനാകൂ.
വിദേശ ഡവലപ്പര്‍മാര്‍ക്കും വ്യക്തികള്‍ക്കും സ്വന്തമായി ഇനി പുതിയ വീടുകള്‍ മാത്രമേ വാങ്ങാനാകൂ. അടുത്ത വര്‍ഷം മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുകയെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഫില്‍ ടൈ്വഫോര്‍ും ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ യൂജിന്‍ സേജും പറഞ്ഞു. വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് തദ്ദേശീയരായ കുടുംബങ്ങള്‍ ആദ്യമായി വീട് വാങ്ങാന്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു.
വസ്തുവില വല്ലാതെ ഉയരുന്നതാണ് ഇതിന് കാരണം. പുതിയ നിയമം പ്രോപ്പര്‍ട്ടികളുടെ വില ഉയരുന്നതിന് വിലങ്ങിടാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഭവന രാഹിത്യ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ന്യൂസിലന്‍ഡ്. പ്രോപ്പര്‍ട്ടി വില അനിയന്ത്രിതമായി വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോലും വസ്തു വില ചര്‍ച്ചയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ വസ്തുവില 57 ശതമാനമാണ് വര്‍ദ്ധിച്ചത്.
എഡിന്‍ബറ: സ്‌കോട്ടിഷ് സര്‍ക്കാര്‍ ആല്‍ക്കഹോളിന് മിനിമം വില നിശ്ചയിച്ചത് മദ്യത്തിന് വില വര്‍ദ്ധിക്കാന്‍ കാരണമായേക്കും. 2018 മെയ് മുതലാണ് സ്‌കോട്ട്‌ലന്‍ഡില്‍ ആല്‍ക്കഹോളിന് മിനിമം വില പ്രാബല്യത്തിലാകുന്നത്. ഇത് മദ്യവിലയെ ബാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. ചില സിഡര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വില ഉയര്‍ന്നേക്കുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. എല്ലാ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. സ്‌ട്രോങ്‌ബോയുടെ 440 എംഎല്‍ 20 എണ്ണത്തിന്റെ പാക്കിന് വില ഇരട്ടിയാകും. ടെസ്‌കോ ക്രീം ഷെറിയുടെ വില 20 ശതമാനം വരെ ഉയരുമെന്നും ഐഎഫ്എസ് വ്യക്തമാക്കുന്നു.
സ്‌കോട്ടിഷ് സര്‍ക്കാരും സ്‌കോച്ച് വിസ്‌കി അസോസിയേഷനും അഞ്ചു വര്‍ഷത്തോളം തുടര്‍ന്ന നിയമയുദ്ധം അവസാനിച്ചതോടെയാണ് മദ്യത്തിന് മിനിമം വില ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതോടെ സിഡര്‍ പോലെയുള്ള ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയതും വില കുറഞ്ഞതുമായ മദ്യങ്ങളുടെ വില്‍പന തന്നെ അസോസിയേഷന്‍ നിര്‍ത്തുമെന്ന് സൂചന നല്‍കിയിരുന്നു. 2015 ഒക്ടോബറിനും 2016 സെപ്റ്റംബറിനും ഇടയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റും യുകെയില്‍ വിറ്റഴിച്ച വിറ്റഴിച്ച 70 ശതമാനം മദ്യത്തിനും യൂണിറ്റിന് 50 പെന്‍സില്‍ താഴെയായിരുന്നു ശരാശരി മിനിമം വില.
മിനിമം വില 50 പെന്‍സ് ആയി നിശ്ചയിക്കുമ്പോള്‍ മദ്യവില 35 ശതമാനമെങ്കിലും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ബിയറിനെയും സിഡറിനെയുമാണ് വിലക്കയറ്റം ഏറ്റവും ബാധിക്കുന്നത്. നിലവില്‍ 50 പെന്‍സിനും താഴെയാണ് സിഡറിന്റെ വില. ഇത് 90 ശതമാനം വര്‍ദ്ധിക്കും. ബിയര്‍ വില 44 ശതമാനം ഉയരാനാണ് സാധ്യത. ആല്‍ക്കഹോള്‍ അനുബന്ധ മരണങ്ങള്‍ കുറയക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മദ്യത്തിന് മിനിമം വില നിശ്ചയിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദിയില്‍ ജനങ്ങള്‍ വളരെയധികം പ്രതീക്ഷവച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രതീക്ഷയെല്ലാം അദ്ദേഹം നഷ്ടപ്പെടുത്തി. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പരാതികള്‍ താന്‍ കേട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അസുഖംമൂലം ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ബി.ജെ.പിക്കെതിരായ രൂക്ഷ വിമര്‍ശമാണ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ചത്. കോണ്‍ഗ്രസ് വിദ്വേഷം പ്രചരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ല, അവയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ബി.ജെ.പി രാജ്യത്തെ ശക്തിപ്പെടുത്താനല്ല, ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനാല്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം ബി.ജെ.പിക്കെതിരെ അണിനിരക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടേണ്ടതുണ്ടോയെന്ന് അദ്ദേഹം ഇടത് പാര്‍ട്ടികളോട് ചോദിച്ചു. അവര്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നുവെങ്കില്‍ ദേശീയ തലത്തില്‍ അവര്‍ക്കെതിരെ പോരാടുന്നത് സംബന്ധിച്ച നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാവിലെ സംസ്ഥാനത്തെത്തിയ രാഹുല്‍ഗാന്ധി ഓഖി ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരി ജില്ലയിലെ തീരമേഖലകളിലുമാണ് രാഹുല്‍ നേരിട്ടെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിലും പ്രത്യേക മന്ത്രാലയം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്നതിന് സമാനമായ ദുരിതമാണ് മത്സ്യത്തൊഴിലാളികള്‍ക്കും നേരിടേണ്ടി വരുന്നത്.
കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓഖി പോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ മുന്നറിയിപ്പ് സംവിധാനം വേണം. ഇത്തരം ദുരന്തങ്ങളില്‍നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു.
ലണ്ടന്‍: ഇന്ന് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ആരംഭിക്കാനിരിക്കെ ഇന്നലെ ഹൌസ് ഓഫ് കോമണ്‍സില്‍ ബ്രെക്‌സിറ്റ് ബില്ലിന്‍ മേല്‍ അവസാന വാക്ക് എം പിമാര്‍ക്ക് നല്‍കണമെന്ന ആവശ്യത്തിന്മേലാണ് വോട്ടെടുപ്പ് നടന്നത്. കണ്‍സര്‍വേറ്റിവ് എം പിമാരിലെ വിമതരുടെ നേതൃത്വത്തിലാണ് മെയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്. നാല് വോട്ടിന്റെ വ്യത്യാസത്തിലാണ് വിമത ഗ്രൂപ്പ് വിജയം കണ്ടത്. പതിനൊന്നോളം എം പിമാരാണ് വിമത ഗ്രൂപ്പിലുണ്ടായിരുന്നത്. ഫലപ്രഖ്യാപനം വന്നയുടനെ തന്നെ റിബല്‍ എം പിയായ സ്റ്റീഫന്‍ ഹാമാന്‍ഡിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനവും തെറിച്ചു.
ഹൌസ് ഓഫ് കോമണ്‍സില്‍ നേരിട്ട പരാജയം മേയുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി തന്നെയാകും. കഴിഞ്ഞയാഴ്ച്ചയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ഏകദേശ ധാരണയിലെത്തിയത്. ഡിവോഴ്‌സ് ബില്ലിലും ഇയു പൗരന്മാരുടെ അവകാശങ്ങളെ സംബന്ധിച്ചും ധാരണയിലെത്തിയ ഇരു വിഭാഗത്തെയും ഞെട്ടിച്ചുകൊണ്ടാണ് ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ യൂറോപ്യന്‍ യൂണിയനുമായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്‌സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഭാഗികമായി തള്ളിയത്.
ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എം.പിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഭേദഗതി പ്രമേയം പാസായത്. 650 എം.പിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായും 305പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു,
അതേസമയം മുന്‍ നിശ്ചയപ്രകാരം തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.