Main News

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും സിംഗിള്‍ മാര്‍ക്കറ്റിലെ പങ്കാളിത്തം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവ മൂന്ന് വര്‍ഷത്തേക്ക് കൂടി ലഭിച്ചേക്കും. ഫിലിപ്പ് ഹാമണ്ട് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തേക്ക് ഈ സൗകര്യങ്ങള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ക്യാബിനറ്റ് അനുവാദം നല്‍കി. 2022ലെ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അവസാനിക്കുന്ന വിധത്തിലാണ് ഇതിന് പദ്ധതിയിട്ടിരിക്കുന്നത്. ഈ സൗകര്യങ്ങള്‍ കുറച്ചുകാലത്തേക്ക് കൂടി നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ ഈ സൗകര്യങ്ങള്‍ കുറച്ചു കാലത്തേക്ക് നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ക്യാബിനറ്റ് വിലയിരുത്തിയെന്ന് ഹാമണ്ട് പറഞ്ഞു. കഴിഞ്ഞയാഴ്ച തീരുമാനം എടുത്തിരുന്നെങ്കിലും പ്രധാനമന്ത്രി തെരേസ മേയ് ഇതേക്കുറിച്ച് പ്രസ്താവന നടത്തിയിരുന്നില്ല. മൂന്നാഴ്ച നീളുന്ന അവധിയിലാണ് അവര്‍. മറ്റ് മന്ത്രിമാരില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. അതാണ് ഇപ്പോള്‍ ഹാമണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തിലാണ് ഹാമണ്ട് ഇക്കാര്യം അറിയിച്ചത്. 2019 മാര്‍ച്ചിലാണ് ഔദ്യോഗികമായി ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. എങ്കിലും ചില കാര്യങ്ങള്‍ അതേപടി കുറച്ചു കാലത്തേക്ക് കൂടി നിലനില്‍ക്കും. മൂന്നു വര്‍ഷം നീളുന്ന ഈ കാലയളവിനു ശേഷം മാത്രമേ യുകെ പുതിയ ഇമിഗ്രേഷന്‍ സംവിധാനത്തിലേക്കും യൂറോപ്യന്‍ യൂണിയനു മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടിതകളും ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: എന്‍എച്ച്എസിലേക്ക് നിയമനങ്ങള്‍ നടത്തുന്ന എന്‍എച്ച്എസ് പ്രൊഫഷണല്‍സ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ അന്വേഷണം വേണമെന്ന് ലേബര്‍. നിയമനങ്ങളില്‍ ആശുപത്രികള്‍ക്ക് 70 മില്യന്‍ പൗണ്ട് എങ്കിലും ലാഭമുണ്ടാക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് ഇതെന്നും അതുകൊണ്ടുതന്നെ എന്‍എച്ച്എസ്പി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും ലേബര്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് പരിഹരിച്ചുകൊണ്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിന്യസിക്കുന്നതാണ് ഈ സ്ഥാപനത്തിന്റെ ചുമതല.

ഇത്രയും ലാഭകരവും ഫലപ്രദവുമായി നടന്നുപോകുന്ന കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ശ്രമിക്കുന്നതിന്റെ കാരണമെന്താണെന്ന് അന്വേഷിക്കണമെന്ന് ലേബര്‍ നാഷണല്‍ ഓഡിറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. പൊതുമേഖലയില്‍ത്തന്നെ സ്ഥാപനം നില്‍നിര്‍ത്തണമെന്നും അത് എന്‍എച്ച്എസില്‍ നിലവിലുള്ള ജീവനക്കാരുടെ കുറവു മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ അത്യാവശ്യമാണെന്നും ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ജസ്റ്റിന്‍ മാഡേഴ്‌സ് പറഞ്ഞു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ ആംയാസ് മോഴ്‌സിന് എഴുതിയ കത്തിലാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്.

വില്‍പ്പന പൂര്‍ത്തിയാകുന്നതിനു മുമ്പ് സിഎജി ഇതില്‍ ഇടപെടണെന്നും അടുത്ത മാസത്തോടെ വില്‍പന നടപടികള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രൈവറ്റ് ഏജന്‍സികള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എന്‍എച്ച്എസ്പി ജീവനക്കാരെ എത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ സ്വകാര്യവല്‍ക്കരിച്ചാല്‍ എന്ത് അധിക സേവനമായിരിക്കും നല്‍കാന്‍ കഴിയുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വിചാരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ലേബര്‍ ആവശ്യപ്പെടുന്നു.

ലണ്ടന്‍: ബ്രോഡ്ബാന്‍ഡ് വേഗത കുറഞ്ഞാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എംപിമാര്‍. ഉപഭോക്താക്കള്‍ നല്‍കുന്ന പണത്തിന് അനുസരിച്ച് വേഗത ലഭ്യമായില്ലെങ്കില്‍ അതിന് അവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന വേഗത അവകാശപ്പെടുകയും അത് നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഓഫ്‌കോമിനെ എംപിമാരുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പ് അറിയിച്ചു. മുന്‍ ടോറി ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്‌സിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്.

യുകെയിലെ 6.7 ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് കുറഞ്ഞ വേഗതയായ 10 എംബി പോലും കിട്ടുന്നില്ലെന്ന് സമിതി വിലയിരുത്തി. കുറഞ്ഞത് ഇത്രയും വേഗത നല്‍കിയിരിക്കണമെന്നാണ് യുകെ മാനദണ്ഡങ്ങള്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് 2.0 റിപ്പോര്‍ട്ട് എന്ന പേരില്‍ സമിതി തയ്യാറാക്കിയ അവലോകനത്തിന് 57 എംപിമാരുടെ പിന്തുണയുണ്ട്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഇന്റര്‍നെറ്റ് പാക്കേജിന് അനുസരിച്ചുള്ള വേഗം ലഭിക്കുന്നില്ലെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം ഓട്ടോമാറ്റിക് ആയി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അവശ്യ സേവനത്തിന്റെ പരിധിയില്‍ ബ്രോഡ്ബാന്‍ഡും പെടുന്നുണ്ടെങ്കിലും ആവശ്യത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍പോലും യുകെയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാപ്പ്‌സ് പറഞ്ഞു. കമ്പനികള്‍ ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തം നിറവേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷിബു മാത്യൂ.
അമ്മേ മരിയേ വാല്‍സിംഹാമിലെ മാതാവേ…..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ….

ജൂലൈ പതിനാറ്. ‘വാല്‍സിംഹാം തീര്‍ത്ഥാടനം’. മരിയ ഭക്തിയില്‍ വാല്‍സിംഹാം നിറഞ്ഞ ദിവസം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷം രൂപതയിലെ വിശ്വാസികള്‍ നടത്തിയ ആദ്യ തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നത്. അതും, രൂപതയുടെ ഒന്നാം വയസ്സില്‍ തന്നെ. രൂപതാധ്യക്ഷനും വൈദീകരുമുള്‍പ്പെടെ പതിനായിരത്തില്‍പ്പരം വിശ്വാസികളാണ് വാല്‍സിംഹാമിലെ ദേവാലയ തിരുമുറ്റത്തെത്തിയത്. വാല്‍സിംഹാമിലെ മാതാവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ മാസങ്ങളായി ആത്മീയമായിട്ടൊരുങ്ങുകയായിരുന്നു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മലയാളി ക്രൈസ്തവര്‍.

അമ്മേ കന്യകയേ.. അമലോത്ഭവയേ..
ഇംഗ്ലണ്ടിന്‍ നസ്രത്താം വാല്‍സിംഹാമിന്‍ മാതാവേ… എന്നു തുടങ്ങുന്ന പരിശുദ്ധ അമ്മയുടെ സ്‌നേഹം തുളുമ്പുന്ന ഹൃദയസ്പര്‍ശിയായ ഗാനം വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെ ഭക്തിനിര്‍ഭരമാക്കി. പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിച്ചു കൊണ്ടുള്ള ഈ ഗാനമായിരുന്നു തീര്‍ത്ഥാടന ദിവസം മുഴുവന്‍ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത്. തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും
സീറോ മലബാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഇപ്പോഴും ഈ ഗാനം മുഴങ്ങുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ തീര്‍ത്ഥാടനം മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമെത്തിയ
ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ ഗാനം പാടി പ്രാര്‍ത്ഥിക്കുന്നതു കാണുകയും, കേള്‍ക്കുന്തോറും പിന്നെയും കേള്‍ക്കാന്‍ തോന്നുമെന്ന് വിശ്വാസികളുടെ ചുണ്ടില്‍ നിന്ന് നേരിട്ട് കേട്ടതും ഞങ്ങളില്‍ ആകാംഷയുണര്‍ത്തി. ഈ ഗാനത്തിന്റെ ഉറവിടം തേടിയ ഞങ്ങള്‍ ചെന്നെത്തിയത് ഗാന രചയിതാവിന്റെയടുത്തു.തന്നെ.

ഇത് ഷൈജ ഷാജി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം അത്യധികം ഭക്തിനിര്‍ഭരവും ഹൃദയസ്പര്‍ശിയുമാക്കിയ ഗാനത്തിന്റെ ഉടമ. നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ ഷാജി നോര്‍ഫൊക് ആന്റ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നെഴ്‌സാണ്. തികഞ്ഞ മരിയഭക്തയായ ഷൈജയുടെ ജന്മദേശം കേരളത്തില്‍ ഇടുക്കി ജില്ലയിലെ വാഴത്തോപ്പിലാണ്. ഭര്‍ത്താവ് ഷാജി തോമസ്സും ജോയല്‍ ജൂവല്‍ ജൊവാന ജോഷ്വാ എന്നിവര്‍ മക്കളുമാണ്. വാഴത്തോപ്പില്‍ വേങ്ങച്ചുവട്ടില്‍ ജോയി മേരി ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തേതായ ഷൈജയ്ക്ക് സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ യുവജനോത്സവങ്ങളില്‍ പങ്കെടുത്തതും ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനകളില്‍ പാടിയതുമൊഴിച്ചാല്‍ സംഗീതവുമായി കാര്യമായ ബന്ധമൊന്നുമില്ല. ഷൈജയയുടെ മമ്മി പള്ളിയില്‍ പാടുമായിരുന്നു. അതായിരുന്നു ആകെയുള്ള പ്രചോദനം.

കഴിഞ്ഞ പതിമൂന്ന് വഷമായി നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ രണ്ടായിരത്തിപ്പതിനാലിലാണ് ഗാനങ്ങള്‍ എഴുതി തുടങ്ങിയത്. അമല മനോഹരിയമ്മേ… എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം സ്വന്തമായി രചന നിര്‍വ്വഹിച്ച മറ്റു പതിനൊന്നു ഗാനങ്ങളുമായി ‘വിളി കേള്‍ക്കുന്ന ദൈവം’ എന്ന CD യാണ് ആദ്യം പുറത്തിറങ്ങിയത്. സ്വന്തമായി രചനയും നിര്‍മ്മാണവും നടത്തിയ CD ഫാ. ഷാജന്‍ തേര്‍മഠത്തിന്റെ സഹായത്തോടെ ജോയി ചെറുവത്തൂര്‍ സംഗീതം നല്‍കിയത്.
ജി. വേണുഗോപാലും ദളിമയുമുള്‍പ്പെടെ നിരവധി പ്രമുഖ ഗായകരോടൊപ്പം ഷാജി തോമസിന്റെ മൂത്ത സഹോദരന്റെ മകള്‍ റോണിയും പാടിയ CD ധ്യാനകേന്ദ്രങ്ങളിലും പള്ളികളിലും സൗജന്യമായി നല്‍കുകയായിരുന്നു. അത് വിറ്റു കിട്ടുന്ന പണം പാവങ്ങളെ സഹായിക്കാനുപയോഗിക്കണം എന്ന ഒരു നിര്‍ദ്ദേശം മാത്രമേ ഷൈജയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം പ്രോത്സാഹനം തന്നത് ഭര്‍ത്താവ് ഷാജി തോമസ്സാണെന്ന് ഷൈജ പറയുന്നു.

വാല്‍സിംഹാമിലെ പാട്ടെഴുതിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍…

വാല്‍സിംഹാമിലെ തിരുന്നാള്‍ ഇത്തവണ നടത്തിയത് സഡ്ബറിക്കാരാണ്. തിരുന്നാളിന് മാതാവിന്റെ ഒരു പാട്ട് വെണമെന്ന് തിരുന്നാളിന്റെ പ്രധാന കോര്‍ഡിനേറ്ററായ റവ. ഫാ. ടെറിന്‍ മുള്ളക്കരയോട് സഡ്ബറിക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഈ പാട്ട് എഴുതാനുള്ള ഭാഗ്യം എന്റെ കൈയ്യില്‍ വന്നു പെട്ടത്. ടെറിനച്ചനാണ് പാട്ടെഴുതാന്‍ എന്നോട് പറഞ്ഞത്. വാല്‍സിംഹാമിലെ പരിശുദ്ധ അമ്മയുടെ ദേവാലയത്തില്‍ മിക്കവാറും ഞങ്ങള്‍ കുടുംബസമേതം പോകാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ പ്രധാന ദേവാലയത്തില്‍ പോയി കൊന്തചെല്ലി പ്രാര്‍ത്ഥിച്ചു. അതു കഴിഞ്ഞ് സ്ലിപ്പര്‍ ചാപ്പലില്‍ പോയി കുറെ സമയം മാതാവിന്റെ മുഖത്തേയ്ക്ക് വെറുതെ നോക്കിയിരുന്നു. അങ്ങനെയിരുന്ന സമയത്ത് എന്തോ ഒരു പ്രചോദനം ഉണ്ടായി. എഴുതണം എന്നൊരു തോന്നല്‍. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്കായി പ്രാര്‍ത്ഥനാ സഹായമെഴുതാന്‍ വെച്ചിരുന്ന പേപ്പറും പേനയുമാണ് പെട്ടന്ന് കൈയ്യില്‍ കിട്ടിയത്. മാതാവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്ന് ആദ്യ വരികള്‍ കുറിച്ചു.
അമ്മേ കന്യകയേ… അമലോത്ഭവയേ…
മാക്‌സിമം പത്ത് മിനിറ്റ് മാത്രമേ ഈ പാട്ടെഴുതാന്‍ എടുത്തുള്ളൂ. പാട്ട് എഴുതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എഴുതാന്‍ വേണ്ടി പോയതല്ലായിരുന്നു അവിടെ. പരിശുദ്ധ അമ്മ എന്നില്‍ പ്രവര്‍ത്തിച്ചു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ഗാനം ഇത്ര മനോഹരമായത് എന്റെ മാത്രം പരിശ്രമമല്ല. ഫാ. ടെറിന്‍ മുള്ളക്കരയില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഗാനം ഉണ്ടാകുമായിരുന്നില്ല. കൂടാതെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്ന സോണി ജോണിയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അമരക്കാരനായ വില്‍സണ്‍ പിറവത്തിന്റെ സ്വരവുംകൂടി ചേര്‍ന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ ഈ ഗാനം അതിമനോഹരമായി. ജോഷി തോട്ടക്കരയാണ് ഓര്‍ക്കസ്ട്രാ ചെയ്തത്. ഷൈജ പറഞ്ഞു.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം കൊടുത്ത ഗായക സംഘത്തിലും ഷൈജ പാടിയിരുന്നു. തീര്‍ത്ഥാടനം നടന്ന ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത് ഷൈജയുടെ ഗാനമായിരുന്നു. കിലോമീറ്ററുകള്‍ നീളമുണ്ടായിരുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിലും പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഷൈജയുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ വരികള്‍ തന്നെ.

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ആഴ്ചകള്‍ക്ക് മുമ്പേ ഈ ഗാനം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികളുടെയും അടുത്തെത്തിയിരുന്നു. നോര്‍വിച്ചിലുള്ള റെജി മാണി ഈ പാട്ടിന്റെ വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലെത്തിച്ചു. അതു കൊണ്ട് യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാല്‍സിംഹാമിലേയ്ക്കുള്ള യാത്രയില്‍ വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഈ ഗാനമാണ്.

പരിശുദ്ധ അമ്മയുടെ സഹായം തേടുന്ന ഈ ഗാനം ലോകം മുഴുവനും അറിയപ്പെടും എന്നതില്‍ തര്‍ക്കമില്ല. ഷൈജ ഷാജിയോട് ഞങ്ങള്‍, മലയാളം യുകെ പറഞ്ഞതും അങ്ങനെ തന്നെ.
ഭക്തിനിര്‍ഭരമായ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക

[ot-video][/ot-video]

ലണ്ടന്‍: ബലാല്‍സംഗത്തിനിരയായി സഹായം തേടിയ പെണ്‍കുട്ടിയെ സഹായത്തിനെത്തിയയാളും ബലാല്‍സംഗം ചെയ്തു. 15 കാരിയായ പെണ്‍കുട്ടിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ബര്‍മിംഗ്ഹാമിലെ ആസ്റ്റണ്‍ വില്ല ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപം വിറ്റണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ചൊവ്വാഴ്ച രാത്രി 7 മണിക്കും പുലര്‍ച്ചെ 2 മണിക്കുമിടയിലാണ് പെണ്‍കുട്ടിക്ക് പീഡനം നേരിടേണ്ടി വന്നതെന്ന് പോലീസ് അറിയിച്ചു. ഒരു സുഹൃത്തുമായി സ്റ്റേഷനിലേക്ക് നടന്നു വന്ന പെണ്‍കുട്ടിയെ അക്രമി പിന്തുടരുകയും ഓടിച്ച് കീഴ്‌പ്പെടുത്തുകയുമായിരുന്നു.

ആദ്യത്തെ ആക്രമണത്തിനു ശേഷം സ്റ്റേഷനില്‍ നിന്ന് പുറത്തെത്തിയ പെണ്‍കുട്ടി റോഡിലൂടെ കടന്നുപോയ ഒരു കാറിന് കൈകാണിച്ചു. ഈ കാറില്‍ കയറിയ പെണ്‍കുട്ടിയെ അതിലുണ്ടായിരുന്നയാളും ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ആദ്യത്തെ് അക്രമി 6 അടിയോളം ഉയരമുള്ള ഏഷ്യന്‍ വംശജനാണെന്നും ട്രാക്ക് സ്യൂട്ട് ധരിച്ചിരുന്ന ഇയാള്‍ക്ക് 20 വയസോളം പ്രായം തോന്നിക്കുമെന്നും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. കാറിലെത്തിയ അക്രമിയും ഏഷ്യന്‍ വംശജനാണ്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ പ്രദേശത്ത് ജനങ്ങളാരും ഉണ്ടായിരുന്നില്ല. ആരെങ്കിലും സംഭവത്തേക്കുറിച്ച് സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. സംഭവത്തില്‍ സാക്ഷികളെ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ലണ്ടന്‍: എന്‍എച്ച്എസില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ രഹസ്യമായി നടപ്പാക്കുന്നുവെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. വിവരം പുറത്തു വന്നാല്‍ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നതിനാലാണ് ഇതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കുക, സേവനങ്ങളുടെ ലഭ്യത കുറയ്ക്കുക, ചികിത്സയിലും പ്രിസ്‌ക്രിപ്ഷനുകളിലും കുറവ് വരുത്തുക തുടങ്ങിയവയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ എന്‍എച്ച്എസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് ബിഎംഎ പറയുന്നു. എന്‍എച്ച്എസ് ഫണ്ടുകള്‍ക്ക് നിയന്ത്രണം വരുത്തിയതിനു ശേഷമാണ് ഇത്തരം നിയന്ത്രണങ്ങളേക്കുറിച്ച് അധികൃതര്‍ ചിന്തിച്ചു തുടങ്ങിയതെന്നാണ് വിവരം.

ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ക്കു ശേഷം ചില മേഖലകളില്‍ 2017-18 വര്‍ഷത്തേക്ക് നിര്‍ദേശിച്ചിരിക്കുന്ന നീക്കിയിരുപ്പ് നേടാനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. 13 മേഖലകളിലെ എന്‍എച്ച്എസ് വികസന പദ്ധതികളേക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ നിയമപ്രകാരം ബിഎംഎ ആവശ്യമുന്നയിച്ചിരുന്നു. എട്ട് പ്രദേശങ്ങളില്‍ നിന്ന് മറുപടി ലഭിച്ചു. എന്നാല്‍ സുപ്രധാന മേഖലകളിലെ രേഖകള്‍ ആരും നല്‍കിയിട്ടില്ലെന്ന് ബിഎംഎ വ്യക്തമാക്കി. ഇത്തരം നിയന്ത്രണങ്ങള്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് ബിഎംഎ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡഡോ.ഡേവിഡ് റിഗ്ലി പറഞ്ഞു.

ആശുപത്രികളില്‍ മാത്രമല്ല ജിപി സര്‍ജറികളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഇവ ഉയര്‍ത്തുന്നത്. രോഗികളെ വന്‍ തോതില്‍ ബാധിക്കാനിടയുള്ള നിയന്ത്രണങ്ങളാണ് രഹസ്യമായി നടപ്പാക്കാന്‍ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ റോയല്‍ ബറോ ഓഫ് കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സിക്കും ടെനന്റ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനുമെതിരെ കോര്‍പറേറ്റ് നരഹത്യാക്കുറ്റം ചുമത്താന്‍ കഴിയുമെന്ന് പോലീസ്. ദുരന്തത്തിന് ഇരയായവര്‍ക്കും ബന്ധുക്കള്‍ക്കും അയച്ച കത്തിലാണ് മെട്രോപോളിറ്റന്‍ പോലീസ് ഇക്കാര്യം അറിയിച്ചത്. സംശയത്തിന്റെ നിഴലിലുള്ള സ്ഥാപനങ്ങള്‍ മരിച്ചവര്‍ക്ക് നല്‍കാമെന്നേറ്റ സംരക്ഷണത്തിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് തെളിയിച്ചാല്‍ മാത്രം മതിയാകും. സാക്ഷിമൊഴികളും രേഖകളും ശേഖരിച്ചതിനു ശേഷമാണ് കൗണ്‍സിലും ടെനന്റ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനും പ്രതിസ്ഥാനത്ത് വരുമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

2007ലെ കോര്‍പറേറ്റ് മാന്‍സ്ലോട്ടര്‍ ആന്‍ഡ് കോര്‍പറേറ്റ് ഹോമിസൈഡ് ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തുക. സ്ഥാപനത്തിന്റെ നിരുത്തരവാദപരമായ സമീപനം മൂലമോ നല്‍കാമെന്നേറ്റ സംരക്ഷണത്തില്‍ വീഴ്ച വരുത്തുകയോ മൂം ആരെങ്കിലും മരിക്കുകയാണെങ്കിലാണ് ഈ നിയമം അനുസരിച്ച് കുറ്റം ചുമത്തുന്നത്. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്ക് തടവും പിഴയും നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സ്ഥാപനങ്ങളുടെ ചുമതലക്കാരെ പോലീസ് ചോദ്യം ചെയ്യും. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ നിയമം ഡിറ്റക്ടീവുകള്‍ക്ക് അനുമതി നല്‍കുന്നില്ല.

ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സിന്റെ അനുമതിയോടെ മാത്രമേ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. ടവറിലെ ഫ്‌ളാറ്റുകള്‍ക്കുള്ളില്‍ 1000 ഡിഗ്രിക്കു മേല്‍ ചൂട് ഉയരുന്ന വിധത്തിലായിരുന്നു തീ പടര്‍ന്നത്. 80ലേറെ ആളുകള്‍ ദുരന്തത്തില്‍ മരിച്ചതായാണ് കണക്ക്. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത തരത്തിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവരെ തിരിച്ചറിയാന്‍ വിഗദ്ധര്‍ പോലും ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടുതന്നെ ദുരന്തത്തില്‍ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടം പോലും നല്‍കാന്‍ സാധിച്ചേക്കില്ലെന്ന് അധികൃതര്‍ കുടുംബങ്ങളെ അറിയിച്ചുകഴിഞ്ഞു.

സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)

മിന്നാമിനുങ്ങ് ഒരു അവാര്‍ഡിന്റെ പരിവേഷം ഉള്ളതുകൊണ്ടാവാം തീയേറ്ററുകളിലും ആ ഒരു മിന്നലാട്ടം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അധികം ആരവവും ബഹളവും ഇല്ലാതെ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ എനിക്ക് പറ്റി. ഇതൊരു സ്ത്രീപക്ഷ സിനിമയെന്ന് തന്നെ വിശേഷിപ്പിക്കാന്‍ എനിക്കാവില്ല. അതാണ് സത്യവും എന്നാണ് എനിക്ക് തോന്നുന്നത്. അറുപതുകളിലും എഴുപതുകളിലും കുടുംബപ്രേക്ഷകരെ കുടുംബസമേതം തന്നെ സിനിമ കോട്ടയിലേയ്ക്ക് ആകര്‍ഷിച്ച ഒരു വിഷയം ഇന്നത്തെ കാലഘട്ടത്തില്‍ ഒരു തരിപോലും ബോറടിപ്പിക്കാതെ സബ്ജക്ടിന്റെ സൂക്ഷ്മമായ കാതല്‍ ഒട്ടും ചോരാതെ ഇന്നിന്റെ എല്ലാ രൂപഭാവ താളലയത്തോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സുരഭിലക്ഷ്മി എന്ന നടിയുടെ അനിതരസാധാരാണമായ അഭിനയവും കൂടിയായപ്പോള്‍ ആ അഭിനന്ദനം പ്രേക്ഷകരുടെ മനസിനെ ഒരു മഴവില്‍ കാഴ്ചയുടെ ഏഴുനിറങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി എന്ന് പറയാതിരിക്കാനാവില്ല.

സിനിമ പ്രധാനമായും ഒരു ദൃശ്യകലയാണ്. ദൃശ്യങ്ങളുടെ വശ്യസൗന്ദര്യവും അര്‍ത്ഥസമ്പുഷ്ടിയുമാണ് ഈ കലയെ മുന്നോട്ട് നയിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. അതിനുള്ള ഒരു സപ്പോര്‍ട്ട് മാത്രമേ സംഭാഷണങ്ങള്‍ക്ക് ആകാവൂ. ഈ സംഭാഷണങ്ങള്‍ ഉരുവിടേണ്ടത് നമ്മുടെ അധരങ്ങളും നാവും ഉപയോഗിച്ചല്ല. മറിച്ച്, കഥാപാത്രത്തിന്റെ ആത്മാവിന്റെ ആ അന്തര്‍ധാരയില്‍ നിന്നുമാണ്. സിനിമയുടെ ഈ ബാലപാഠം അതിസമര്‍ത്ഥമായി പ്രയോഗിച്ചിരിക്കുന്നു ഇതിന്റെ തിരക്കഥാകൃത്ത് ശ്രീ. മനോജ് രാംസിങ്. അഭിനന്ദനങ്ങള്‍….മിസ്റ്റര്‍ മനോജ്… പ്രസിദ്ധ സംവിധായകനായ ശ്രീ ഹിച്ച് ഹോക്കിന്റെ വാക്കുകള്‍ ഇവിടെ ഒന്ന് കടമെടുക്കുകയാണ്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും മികച്ച സ്‌ക്രീന്‍ ആക്ടര്‍. സിനിമയില്‍ പ്രതിഭാശാലിയായ ഒരു നടന്റെ അല്ലെങ്കില്‍ നടിയുടെ ആവശ്യമില്ല. സംവിധായകനും ക്യാമറയും ആവശ്യപ്പെടുന്നത് അനുസരിച്ച് അയാള്‍ പെരുമാറിയാല്‍ മാത്രം മതി. ഇതാണ് ഹിച്ച് ഹോക്കിന്റെ വാക്കുകള്‍. അതായത്, സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രമായി മാറുക, പെരുമാറുക അല്ലെങ്കില്‍ ഒരു പകര്‍ന്നാട്ടം നടത്തുക എന്ന കര്‍ത്തവ്യമാണുള്ളത്.

ഈ കര്‍ത്തവ്യം ഈ സിനിമയിലെ മുഖ്യകഥാപാത്രം മുതല്‍ അപ്രധാനം എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ വരെ ഏറ്റവും ഭംഗിയായി നിറവേറ്റിയിരിക്കുന്നു എന്നുതന്നെയാണ് ഇതിന്റെ ഏറ്റവും നല്ല ഒരു പ്രത്യേകത. തീര്‍ച്ചയായും അതിന് നേതൃത്വം നല്‍കുന്നതാകട്ടെ സുരഭിലക്ഷ്മി എന്ന മഹാനടി തന്നെയാണ്. ഒരേ നിമിഷം എത്രയെത്ര ഭാവങ്ങളാണ് ആ അമ്മയുടെ മുഖത്ത് മാറി മാറി മറിഞ്ഞ് മിന്നലാട്ടം നടത്തുന്നത്. എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് അവരുടെ ഓരോ സംഭാഷണ രീതിയും അതനുസരിച്ചുള്ള അവരുടെ ബോഡി ലാംഗേജും. അതിഗംഭീരം, അപാരം, അല്ലെങ്കില്‍ അവിസ്മരണീയം എന്നൊക്കെ പറയുന്നത് ഒരു പോരായ്മ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ ഒരു സാഹസത്തിന് ഞാനിവിടെ മുതിരുന്നില്ല. അതുപോലെ തന്നെയാണ് ശ്രീ.പ്രേം പ്രകാശ്. അനായാസമായ ഒരു പരകായപ്രവേശം കൊണ്ട് എഴുത്തുകാരന്റെ രൂപവും ഭാവവും താളവുമൊക്കെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അദേഹത്തിന് കഴിഞ്ഞു. കൂടാതെ, സഹായിയായി വരുന്ന കൃഷ്ണന്‍ ബാലകൃഷ്ണനും അച്ഛനായി വരുന്ന ബാല നാരായണനും അറുപതുകളിലും എഴുപതുകളിലുമൊക്കെ നമ്മുടെ ചുറ്റുപാടുകളില്‍ നമുക്ക് സുപരിചിതരായിരുന്ന ഈ മുഖങ്ങള്‍ ഇപ്പോഴും ഒരു ഗൃഹാദുരത്വത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ച നമുക്ക് സമ്മാനിക്കും.തീര്‍ച്ച….

മകളായി വരുന്ന റെബേക്കാ സന്തോഷും കൂട്ടുകാരും പിന്നെ അമ്മയുടെ സഹായത്തിനെത്തുന്ന ആ കുട്ടിയും എന്തിന് പറയുന്നു ഗൗരവക്കാരനായ ആ ഓഫീസര്‍ പോലും നമ്മുടെയൊക്കെ മനസില്‍ മായാതെ മങ്ങാതെ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം നമ്മില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് ഊഹിക്കാമല്ലോ. ഒരു സിനിമ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നമുക്ക് അനുഭവഭേദ്യമാകുന്നത് അതിന്റെ പശ്ചാത്തല സംഗീതത്തിലും എഡിറ്റിംഗിലും കൂടിയാണ്. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരണമായ പാശ്ചാത്തല സംഗീതവും, ഒഴുക്ക് നഷ്ടപ്പെടാത്ത എഡിറ്റിഗും ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്. അഭിനന്ദനങ്ങള്‍… അതുപോലെ തന്നെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രാലങ്കാരവും മേയ്ക്കപ്പും നൂറില്‍ നൂറ് മാര്‍ക്ക് ഞാനിവിടെ നല്‍കുന്നു.

കലാസംവിധാനവും മികച്ചത് തന്നെ എന്ന് പറയട്ടെ. എനിക്ക് അനുഭവപ്പെട്ട ഒന്ന് രണ്ട് ചെറിയ ന്യൂനതകളും ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ സുരഭി പശുവിനെ കറക്കുന്ന ആ സീന്‍, മറിയക്കുട്ടി എന്നാണെന്ന് തോന്നുന്നു ആ പശുവിന്റെ വിളിപ്പേര്. പശുവുമായി ആ അമ്മയ്ക്ക് നല്ല അടുപ്പമാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്ന് നമുക്ക് വളരെ വ്യക്തമാണ്. പക്ഷേ, പാല്‍ കറക്കുന്ന ആ ഷോട്ടില്‍ അവര്‍ ഇരിക്കുന്നത് പശുവില്‍ നിന്ന് സ്വല്പം അകലം പാലിച്ചു തന്നെയാണ്. എന്തോ ഒരു പേടിപോലെ. ഒരു അപാകത എനിക്കിവിടെ ഫീല്‍
ചെയ്യുന്നു. അതുപോലെ അച്ഛന്‍ കോഴികളെ തുറന്ന് വിടുന്ന ആ രംഗം. കോഴികളുമായും അയാള്‍ക്ക് നല്ല പരിചയമാണ്. എന്നിട്ടും രാവിലെ കൂട് തുറന്ന് ഓരോ കോഴികളെയും അയാള്‍ സ്വയം പുറത്തേയ്ക്ക് എടുക്കുകയാണ്. സംവിധായകന്റെ ഒരു ചെറിയ സൂക്ഷ്മത കുറവ് ഇവിടെ എനിക്ക് അനുഭവപ്പെടുന്നു എന്ന് പറയാതിരിക്കാനാവില്ല.

ഇനി ഇതിന്റെ സിനിമാട്ടോഗ്രാഫി. സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രാഫി. അത് അങ്ങനെതന്നെ ആവുകയും വേണം. പക്ഷേ, സിനിമാട്ടോഗ്രാഫിയ്ക്ക് മറ്റൊരു തലമുണ്ട്. അല്പം അലങ്കാരപ്പണികള്‍ കൂടി അല്ലെങ്കില്‍ ചിത്രപ്പണികള്‍ കൂടി ചേര്‍ത്തുവെച്ചാലെ അത് ഒരു മഴവില്‍ കാഴ്ചയായി പ്രേക്ഷകമനസ്സില്‍ അനുഭവപ്പെടു. അതിന് ഛായാഗ്രാകന്‍ വെറും ഫോട്ടോഗ്രാഫറായാല്‍ മാത്രം പോരാ അല്പം കലാബോധവും കൂടി വേണം. ഈ സിനിമയില്‍ പ്രേക്ഷക മനസിന്റെ നെഞ്ചോരം ചേര്‍ത്ത് വെയ്ക്കാന്‍ പറ്റിയ ഫ്രേയിമുകള്‍ ദുര്‍ല്ലഭമാണ് എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് എന്റെ ഒരു വെറും തോന്നലാവട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. ഇതിന്റെ ഡി.ഒ.പി അതില്‍ അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ചുരുക്കത്തില്‍ വളരെ കുറച്ച് കൊച്ച് കൊച്ച് പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി നട്ടെല്ലുള്ള തിരക്കഥയും സംഭാഷണങ്ങളും അംഗചലനങ്ങളും ഭാവചലനങ്ങളും ഒക്കെ അതിസൂക്ഷ്മവും അതിമനോഹരവുമാക്കി കോര്‍ത്തിണക്കി ആ പോരായ്മകളെയൊക്കെ നിഷ് പ്രഭമാക്കിയിരിക്കുന്നു ഇവിടെ ശ്രീ അനില്‍ തോമസും കൂട്ടരും. ഒപ്പം സുരഭിലക്ഷ്മി എന്ന മഹാപ്രതിഭയും കൂടി ചേര്‍ന്നപ്പോള്‍ ആ കെമിസ്ട്രി പൂര്‍ണ്ണമായി. ഒരിക്കല്‍ കൂടി അനിലിനും കൂട്ടര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ധൈര്യമായി മുന്നോട്ട് പോവുക. മനം നിറഞ്ഞ സന്തോഷത്തോടെ 10 – ല്‍ – 7 മാര്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്നു… നന്ദി … നമസ്‌ക്കാരം.

സുധീര്‍ മുഖശ്രി 14 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 1989 – നാട്ടില്‍ തിരിച്ചെത്തി. 90 – കളില്‍ ടെലിഫിലിം, സീരിയല്‍ നിര്‍മ്മാണം, സംവിധാനം ഇതൊക്കെയായി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം. തുടര്‍ന്ന് ബിഗ് സ്‌ക്രീനിലേയ്ക്ക്… ആദ്യം ഫൈനാന്‍സര്‍…പിന്നീട് അസി.ഡയറക്ടര്‍, തുടര്‍ന്ന് നിര്‍മ്മാതാവായും ഒരുപിടി സിനിമകള്‍. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായിരുന്നു. മാക്ട മെമ്പര്‍ കൂടിയാണ്. സംഗീതത്തിനും നൃത്തത്തിനും ഒരു വ്യത്യസ്ത പുനരാവിഷ്‌ക്കരണം നല്‍കിക്കൊണ്ടുള്ള ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ശ്രീ സുധീര്‍ മുഖശ്രീ. താമസം എറണാകുളം ജില്ലയില്‍ പാലാരിവട്ടം എന്ന സ്ഥലത്ത് )

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനാംഗങ്ങളെ അനുമോദനങ്ങള്‍കൊണ്ട് മൂടി മേലുദ്യോഗസ്ഥര്‍. കത്തിയെരിഞ്ഞുകൊണ്ടിരുന്ന ബഹുനില മന്ദിരത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ധീരരായ ഇവര്‍ എത്തിയതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിലെ കമാന്‍ഡര്‍മാര്‍ പറഞ്ഞു. 24 നില കെട്ടിടത്തിലെ തീപ്പിടിത്തം വിചാരിക്കുന്നതിലും ഭീകരമായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരായ പാറ്റ് ഗോള്‍ബോണ്‍, റിച്ചാര്‍ഡ് വെല്‍ഷ് എന്നിവര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ആ രാത്രിയില്‍ മരിക്കാന്‍ പോലും തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കി. കെട്ടിടത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് കയറിയ ഓരോ സേനാംഗവും ജീവന്‍ പണയംവെച്ചാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പുലര്‍ച്ചെ 1 മണിക്കു ശേം തനിക്കാണ് ആദ്യമായി തീപ്പിടിത്തത്തേക്കുറിച്ച് വിവരം ലഭിച്ചതെന്ന് വെല്‍ഷ് പറഞ്ഞു. ആദ്യം സ്ഥലത്തെത്തിയ സംഘം ആറ് ഫയര്‍ എന്‍ജിനുകളുമായാണ് എത്തിയത്. പിന്നീട് അവര്‍ എട്ടെണ്ണം ആവശ്യപ്പെട്ടു. പിന്നീട് അത് പത്ത് ആയി. ഒടുവില്‍ 25 എണ്ണം ആവശ്യമാണെന്ന് കേട്ടത് സ്ഥളത്തേക്കുള്ള യാത്രക്കിടെയായിരുന്നുവെന്ന് വെല്‍ഷ് പറയുന്നു.

തങ്ങളുടെ ജീവന്‍വെച്ചുള്ള കളിയാണെന്ന് അവിടെയെത്തിയപ്പോള്‍ത്തന്നെ മനസിലായെന്ന് ഗോള്‍ബോണ്‍ പറയുന്നു. താഴത്തെ നിലയില്‍ നിന്നുള്ള തീനാളങ്ങള്‍ കെട്ടിടത്തെയാകെ വിഴുങ്ങുന്ന ദൃശ്യമാണ് അവിടെ കാണാന്‍ സാധിച്ചത്. ഇത്തരത്തിലൊന്ന് ആദ്യമായാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുള്ള ഫ്‌ളാറ്റുകളിലേക്ക് എത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നു. സ്‌റ്റെയറുകള്‍ വഴി ഹോസുകള്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുക നിറഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഐടിവിയുടെ ഇന്‍സൈഡ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് എന്ന ഡോക്യുമെന്ററിക്കുവേണ്ടി സംസാരിക്കുകയായിരുന്നു ഇവര്‍.

ലണ്ടന്‍: വായുമലിനീകരണം കുറയ്ക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നയങ്ങള്‍ക്കെതിരെ നഗരങ്ങളും കൗണ്‍സിലുകളും. നയങ്ങള്‍ അപര്യാപ്തമാണെന്ന് ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്ന എട്ട് നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു. 2040ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായും നിരോധിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് നയത്തിലുള്ളത്. ഇന്നലെയാണ് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് ഈ നയം പ്രഖ്യാപിച്ചത്. മലിനീകരണം നിയന്ത്രിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് സര്‍ക്കാര്‍ നയംപ്രഖ്യാപിച്ചത്.

എന്നാല്‍ 2040ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള പദ്ധതി അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം ആയിരങ്ങള്‍ മരിക്കുന്നത് ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് ക്യാംപെയിനര്‍മാരും പറയുന്നു. 23 വര്‍ഷങ്ങള്‍ക്കു ശേഷം വാഹനങ്ങള്‍ നിരോധിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ പക്ഷേ ക്ലീന്‍ എയര്‍ സോണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിമര്‍ശനമുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പ്രവേശിക്കുന്ന മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കാനാണ് ഈ നിര്‍ദേശത്തില്‍ പറയുന്നത്.

യുകെയിലെ ഏറ്റവും മലിനീകരിക്കപ്പെടുന്ന നഗരങ്ങളിലായിരിക്കും ഈ സോണുകള്‍ സ്ഥാപിക്കുക. ഡീസല്‍ കാറുകള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനായി ഒരു സ്‌ക്രാപ്പേജ് പദ്ധതി നടപ്പിലാക്കണമെന്നു നിര്‍ദേശവും ഉയര്‍ന്നിരുന്നു. ലിവര്‍പൂള്‍, ലീഡ്‌സ്, ബര്‍മിംഗ്ഹാം, സൗത്താംപ്ടണ്‍, ലെസ്റ്റര്‍, ഓക്‌സഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലെ കൗണ്‍സിലുകളാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇവ ആവശ്യപ്പെട്ട് മൈക്കിള്‍ ഗോവിന് കൗണ്‍സിലുകള്‍ കത്തെഴുതി.

Copyright © . All rights reserved