ഹാര്‍ഡ് ബ്രെക്‌സിറ്റാണ് ഉണ്ടാകുന്നതെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ ജോലിയുപേക്ഷിച്ച് പ്രായമായവരെ സംരക്ഷിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ റിപ്പോര്‍ട്ടാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ പുതിയ മൈഗ്രേഷന്‍ നിയമം അനുസരിച്ച് മറ്റു മേഖലകളിലേക്ക് നിയോഗിക്കേണ്ടി വരും. ബ്രെക്‌സിറ്റിനു ശേഷം ജീവനക്കാരിലുണ്ടാകുന്ന കുറവ് മറികടക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകള്‍ക്ക് ജോലി രാജിവെച്ച് പ്രായമായ ബന്ധുക്കളെ പരിപാലിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മുതിര്‍ന്നവരെ പരിപാലിക്കുന്നതിനായുള്ള സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് വലിയൊരു ബാധ്യതയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് നിലച്ചാല്‍ 6000 ഡോക്ടര്‍മാരുടെയും 12000 നഴ്‌സുമാരുടെയും 28,000 കെയര്‍ സ്റ്റാഫിന്റെയും കുറവ് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കെയര്‍ സ്റ്റാഫിന്റെ കുറവു മൂലം ജനങ്ങള്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി ജോലിയില്‍ നിന്ന് വിട്ടു നിന്നാല്‍ അത് ലേബര്‍ മാര്‍ക്കറ്റിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയുപേക്ഷിച്ച് മാറിനില്‍ക്കേണ്ടി വരുമെന്ന പരാമര്‍ശത്തിനെതിരെ വ്യക്തികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നമ്മുടെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന്റെ പ്രത്യേകതകകള്‍ മൂലം നിരവധി സ്ത്രീകള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ദി ഫോസറ്റ് സൊസൈറ്റി ട്വീറ്റ് ചെയ്തു. അതിനെ കൂടുതല്‍ ഗുരുതരമാക്കാന്‍ അനുവദിക്കരുതെന്നും ബ്രെക്‌സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കാമെന്നും സന്ദേശം പറയുന്നു. സ്ത്രീകളെ അവരുടെ ജോലികളില്‍ നിന്ന് മാറ്റി വേതനമില്ലാത്ത കെയര്‍ ജോലിയിലേക്ക് നിയോഗിക്കാനാണ് നീക്കമെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
ലണ്ടന്‍: സാധാരണയായി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവരുടെ പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തിലും ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് മാതാപിതാക്കളാണ്. എന്നാല്‍ സൗത്ത്-വെസ്റ്റ് ലണ്ടന്‍ സ്വദേശികളായി റിച്ചാര്‍ഡ് ലാനിഗന്‍-ജെനറ്റ് ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണ്. തങ്ങളുടെ കുട്ടികള്‍ അസുഖ ബാധിതരായാല്‍ പോലും മരുന്നുകള്‍ കൊടുക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും വാദം. പാരമ്പര്യ വാദികളും സമാന്തര ആരോഗ്യ സംരക്ഷണ രീതികളിലും വിശ്വസിക്കുന്ന ഇരുവരും മോഡേണ്‍ മെഡിസിന്‍ കുട്ടികളിലെ പ്രതിരോധശക്തിയെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നവരാണ്.

16 കാരികളായ ഇരട്ടക്കുട്ടികളുടെയും 11 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെയും അച്ഛനായ ലാനിഗന്‍ തന്റെ മക്കള്‍ക്ക് ഇതുവരെ മരുന്നുകള്‍ നല്‍കിയിട്ടില്ല. കുട്ടികളില്‍ സ്വഭാവികമായ രോഗപ്രതിരോധശേഷിയുണ്ടെന്നും അതിനെ മറികടന്ന് ഇത്തരം മരുന്നുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി യാതൊരുവിധ മരുന്നുകളും നല്‍കിയിട്ടില്ല. വാക്‌സിനുകളും ഇയാള്‍ കുട്ടികള്‍ക്ക്് നല്‍കിയിട്ടില്ല. ഇരട്ടകള്‍ എന്നാല്‍ അടുത്തിടെ സ്വന്തം തീരുമാനപ്രകാരം വാക്‌സിനുകള്‍ എടുത്തു. ആഫ്രിക്കയിലേക്കും സൗത്ത് അമേരിക്കയിലേക്കും സന്നദ്ധ പ്രവര്‍ത്തനത്തിനു പോകുന്നതിന്റെ ഭാഗമായാണ് ഇവര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്.

ഇവരുടെ പെണ്‍കുട്ടികളില്‍ ഒരാളെ കടുത്ത ചുമ ബാധിച്ച് ആശുപത്രിയിലാക്കേണ്ട സാഹചര്യം വന്നിരുന്നു. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോഴും ആന്റി-ബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മുലപ്പാലില്‍ നിന്നുള്ള പോഷക ഘടകങ്ങള്‍ കുട്ടിയുടെ പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. കുട്ടി പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരികെയുത്തുകയും ചെയ്തു.

മക്കള്‍ക്ക് രോഗം വരാന്‍ അനുവദിക്കുന്നതിലൂടെ അവരുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാനിഗന്‍ വാദിക്കുന്നു. നിലവില്‍ മക്കള്‍ക്ക് വല്ലപ്പോഴും വരുന്ന ചുമ ഒഴിച്ചു നിര്‍ത്തിയാല്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഇയാള്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായി കാഴ്ച്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ലാനിഗന്‍ മറ്റുള്ളവരും തന്നെ മാതൃകയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോള്‍ ചെയ്ത ജിപി പിടിക്കപ്പെട്ടപ്പോള്‍ ജോലി രാജിവെച്ചു. ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍ എന്ന ഡോക്ടറാണ് ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോളിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൈമറി കെയര്‍ ഡയറക്ടറായിരുന്നു ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍. എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ മടിയന്‍മാരും അത്യാഗ്രഹികളുമാണെന്നാണ് ഇയാള്‍ ജിപിമാരുടെ സോഷ്യല്‍ മീഡിയ ഫോറത്തില്‍ അജ്ഞാതം പ്രൊഫൈലില്‍ നിന്ന് ട്രോള്‍ ചെയ്തത്.

ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പേരില്‍ പള്‍സ് മാഗസിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ പോസ്റ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ പ്രൊഫൈലില്‍ നിന്ന് വന്ന പോസ്റ്റുകള്‍ ആര്‍ക്കെങ്കിലും ദോഷകരമായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഡോ.മദന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടമായി. അതിനാലാണ് രാജി വെക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിലൂടെ നമുക്ക് ആറക്ക ശമ്പളമാണ് ലഭിക്കുന്നതെന്നായിരുന്നു ഒരു കമന്റില്‍ ഡോ.മദന്‍ പറഞ്ഞത്.

ജനറല്‍ പ്രാക്ടീസിലും ഇംഗ്ലണ്ടിലെ പ്രൈമറി കെയറിലും താന്‍ സ്വയം നിയോഗിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്നു വര്‍ഷത്തേക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ഓഫ് പ്രൈമറി കെയര്‍ സ്ഥാനത്തും ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തും എത്തിയതെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ചുമതലകളുടെ കാലാവധി കഴിയും. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുകയാണെന്നും ഡോ.മദന്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ പ്രത്യേക ഇന്‍ജെക്ഷന്‍ മുറികള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ടോറി എംപിമാര്‍. എച്ച്‌ഐവി പകരുന്നത് കുറയ്ക്കാനും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് ഈ ആവശ്യം. തെരേസ മേയ്ക്കു മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ടോറി അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍സംപ്ഷന്‍ റൂമുകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം എടുത്തു കളയണമെന്നാണ് ആവശ്യം. നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് തുടങ്ങിവെച്ച ക്യാംപെയിനിനു തുടര്‍ച്ചയായാണ് അഞ്ച് ക്രോസ് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പുകളുടെ തലവന്‍മാരുള്‍പ്പെടുന്ന അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍ക്ക് വൈദ്യസഹായത്തോടെ അവ കുത്തിവെക്കാന്‍ സൗകര്യമൊരുക്കിയിരുന്ന മുറികളായിരുന്നു ഡിസിആറുകള്‍. ഇവ അടിയന്തര പ്രാധാന്യത്തോടെ തുറക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ വ്യാപകമായി എച്ച്‌ഐവി പകരുന്നുണ്ടെന്ന് നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് പറയുന്നു. അതിന് തടയിടാന്‍ നിരവധി പ്രതിബന്ധങ്ങളാണ് മുന്നിലുള്ളത്. ഡിസിആറുകള്‍ തുറക്കുന്നതിനെതിരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഒരു പ്രധാന തടസമാണെന്നും എയിഡ്‌സ് ചാരിറ്റി വ്യക്തമാക്കുന്നു.

ഈ വിഷയം കഴിഞ്ഞ മാസം എസ്എന്‍പി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഡിസിആറുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ചികിത്സയും മയക്കുമരുന്നില്‍ നിന്നുള്ള മോചനവുമാണ് മുന്‍ഗണനയെന്നുമാണ് പ്രധാനമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമാണ് വേണ്ടതെന്ന് എംപിമാരുടെ സംഘം ഹോം സെക്രട്ടറി സാജിദ് ജാവീദിന് അയച്ച കത്തില്‍ പറഞ്ഞു. എച്ച്‌ഐവി പടരുന്നതിന് തടയിടാന്‍ അത് ആവശ്യമാണെന്നും കത്ത് വ്യക്തമാക്കുന്നു.
സര്‍ജന്‍മാര്‍ തമ്മിലുള്ള തീരാപ്പക മൂലം ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ആശുപത്രിയിലെ ഹാര്‍ട്ട് യൂണിറ്റില്‍ മരണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ മൈക്ക് ബെവിക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുത രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗത്ത് ലണ്ടനിലുള്ള ഈ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി മരണ നിരക്ക് 3.7 ശതമാനമാണ്. ദേശീയ ശരാശരിയായ 2 ശതമാനത്തിനു മേല്‍ മരണ നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ റിവ്യൂ നടത്തിയത്. രഹസ്യ റിപ്പോര്‍ട്ട് ചോരുകയായിരുന്നു.

ആശുപത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രാചീന ഗോത്ര വിഭാഗങ്ങള്‍ പുലര്‍ത്തുന്നതിനു സമാനമായ ശത്രുതയാണ് പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആഭ്യന്തര വിലയിരുത്തല്‍ ശരിയായ വിധത്തിലല്ല നടന്നത്. പ്രൊഫസര്‍ ബെവിക്കിന്റെ റിവ്യൂവില്‍ വിചിത്രമായ ചില കണ്ടെത്തലുകളും ഉണ്ട്. ചിലര്‍ക്ക് ആശുപത്രിയില്‍ ഒരു ദുരൂഹമായ അന്തരീക്ഷം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുതയ്ക്ക് ചില ഇരുണ്ട ശക്തികളുടെ പ്രഭാവമാണെന്നും റിവ്യൂവില്‍ പറയുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിലുണ്ടായിരിക്കുന്ന പരാജയത്തിന് മുഴുവന്‍ ജീവനക്കാരും ഉത്തരവാദികളാണ്. പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും സര്‍ജിക്കല്‍ മൊറാലിറ്റി കാത്തുസൂക്ഷിക്കുന്നതിലും ഇവര്‍ പരാജയപ്പെട്ടെന്നും റിവ്യൂ വ്യക്തമാക്കുന്നു.

സര്‍ജിക്കല്‍ ടീം ആന്തരികമായും ബാഹ്യമായും പ്രവര്‍ത്തന രഹിതമായെന്ന് കാണേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. മരണനിരക്ക് ഉയരാന്‍ കാരണമായത് ജീവനക്കാരുടെ ശത്രുതാ മനോഭാവമാണ്. ശക്തമായ നേതൃത്വത്തെയും പുതിയ ജീവനക്കാരെയും ഇവിടെ നിയോഗിക്കേണ്ടി വരുമെന്നും ബെവിക്ക് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ എല്ലാ കാര്‍ഡിയാക് സര്‍ജന്‍മാരെയും സിംഗിള്‍ സ്‌പെഷ്യാലിറ്റി പ്രാക്ടീസിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹീറ്റ് വേവ് മൂലം യുകെയില്‍ കൊല്ലപ്പെട്ടത് 650ലേറെ ആളുകളെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 663 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇക്കാലയളവിലുണ്ടായിരിക്കുന്നതും ഈ വര്‍ഷമാണ്. കിഡ്‌നി, ഹൃദയ രോഗങ്ങളുള്ളവരും പ്രായമായവരുമാണ് ഏറെ ഭീഷണി നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവ് മൂലമുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അമിത ക്ഷീണം, അണുബാധ, ഹൃദയാഘാതം, പക്ഷാഘാതം മുതലയാവയുണ്ടാകാനുള്ള സാധ്യത ശരീരത്തിലെ ജലാംശം കുറയുന്നതു മൂലം ഉണ്ടാകാമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് പറഞ്ഞു. പ്രായമായവരിലാണ് ഇവയ്ക്കും സാധ്യത ഏറെയുള്ളത്. ശ്വസന പ്രശ്‌നമുള്ളവര്‍ക്ക് പ്രതിസന്ധിയാകുന്നത് അന്തരീക്ഷ വായുവിന്റെ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം വരണ്ട കാലാവസ്ഥയില്‍ വര്‍ദ്ധിക്കും. വന്‍ നഗരങ്ങളില്‍ ഇത് പരിധിക്കും മേലെയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഹീറ്റ് വേവിന് ഉടനൊന്നും ശമനമുണ്ടാകാന്‍ ഇടയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. അസുഖങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടായേക്കുമെന്നും കരുതുന്നു. 2003 ഓഗസ്റ്റില്‍ ഹീറ്റ് വേവ് മൂലം 2000 അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 75 വയസിനു മുകളില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലണ്ടനിലുമുള്ളവരായിരുന്നു മരിച്ചവരില്‍ ഏറെയും.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന കോപ്പിയടി പിടിക്കാന്‍ എക്‌സാം ബോര്‍ഡുകള്‍ ബുദ്ധിമുട്ടുകയാണെന്ന് മുന്നറിയിപ്പ്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന പുതിയ സമിതിയുടെ അധ്യക്ഷന്‍ സര്‍ ജോണ്‍ ഡണ്‍ഫോര്‍ഡാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സാങ്കേതികമായി ഏറെ മുന്നിലാണെന്നും അധ്യാപകര്‍ക്ക് കുട്ടികളുടെയൊപ്പം എത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ക്രമക്കേടുകള്‍ അത്രയെളുപ്പത്തില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പരീക്ഷാ ബോര്‍ഡുകള്‍ക്ക് പരിചയമുള്ളത് വര്‍ഷങ്ങളായി പരീക്ഷകളില്‍ നടക്കാറുള്ള കോപ്പിയടി രീതികള്‍ മാത്രമാണ്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതിലും ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മാറിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് പഠിക്കാനുള്ള സ്വതന്ത്ര കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പരമ്പരാഗത കോപ്പിയടി രീതികള്‍ കാലങ്ങളായി എക്‌സാം ബോര്‍ഡുകള്‍ നേരിട്ടു വരികയാണ്. ബോര്‍ഡുകള്‍ക്കൊപ്പം സ്‌കൂളുകളും കോളേജുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ അടിസ്ഥാനത്തിലുള്ള കോപ്പിയടി രീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലും ആധുനിക സങ്കേതങ്ങളിലും അധ്യാപകരേക്കാള്‍ പരിചയമുള്ള പുതിയ തലമുറയെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണത നി റഞ്ഞ കാല്‍കുലേറ്ററുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍ എന്നിവയില്‍ നിന്നുള്ള വെല്ലുവിൡകളെക്കുറിച്ച് ബോര്‍ഡുകള്‍ക്ക് അറിയാം. എന്നാല്‍ സാങ്കേതികവിദ്യ അതിലുമേറെ പുരോഗമിച്ചിട്ടുണ്ടെന്നും അത്തരം സങ്കേതങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെക്കുറിച്ച് ബോര്‍ഡുകള്‍ അജ്ഞാതരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവകള്‍ക്ക് നൈറ്റ്ഹുഡ് ലഭിച്ച വ്യക്തിയാണ് സര്‍ ജോണ്‍.
ന്യൂസ് ഡെസ്ക്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർതാരം പി.വി സിന്ധു വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ. സെമിയില്‍ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 21-16, 24-22.നിലവിലെ റണ്ണറപ്പായ സിന്ധു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. 2016 റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സിന്ധു-മാരിനും ഏറ്റുമുട്ടിയിരുന്നു. സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ അന്ന് സ്വര്‍ണ മെഡല്‍ നേടി.
യെമാഗുചിയില്‍ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യെമാഗുചിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഗെയിം എത്തിയപ്പോള്‍ ജപ്പാന്‍ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തില്‍ നാലു പോയിന്റ് ലീഡിലേക്കെത്താനും അവര്‍ക്കായി. എന്നാല്‍ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്‌കോര്‍: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് രാജ്യത്തിന് ആശ്വാസകരമല്ലാത്ത അനന്തരഫലങ്ങളായിരിക്കും നല്‍കുകയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. നോ ഡീല്‍ സാഹചര്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ തള്ളി വിടുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നല്‍കിയത്. ഈ പ്രസ്താവനയ്ക്ക് ശേഷം ഡോളറിനെതിരെ 11 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. ബിബിസി റേഡിയോ 4ന്റെ പരിപാടിയിലാണ് കാര്‍ണി ഈ പ്രസ്താവന നടത്തിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് നിരീക്ഷിക്കുകയാണെന്നും ഒരു നോ ഡീല്‍ സാഹര്യമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് സെന്‍ട്രല്‍ ബാങ്കെന്നും കാര്‍ണി പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍, റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില മൂന്നിലൊന്നായി കുറയുമെന്നും പലിശ നിരക്ക് വര്‍ദ്ധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. സമ്പദ് വ്യവസ്ഥയില്‍ ശതമാനം ചുരുക്കം അനുഭവപ്പെടും അതിനൊപ്പം തൊഴിലില്ലായ്മ 9 ശതമാനം ഉയരുമെന്നും കാര്‍ണി പറഞ്ഞു. എന്നാല്‍ ഏതു കടുത്ത സാഹചര്യങ്ങളെയും നേരിടാന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ സമയത്തില്‍ ഇത് മറികടക്കാന്‍ കഴിയും. മോര്‍ട്‌ഗേജുകള്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പകുതിയിലേറെ മോര്‍ട്‌ഗേജുകളും ഫിക്‌സഡ് റേറ്റ് രീതിയിലുള്ളവയാണ്. ഇവ എടുക്കുമ്പോള്‍ തന്നെ ഒരു അഫോര്‍ഡബിലിറ്റി ടെസ്റ്റ് നിങ്ങള്‍ പാസാകേണ്ടതുണ്ട്. അതിനാല്‍ അവ 7 ശതമാനത്തില്‍ തിരിച്ചടക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറയുന്നത്. നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തിലും മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കപ്പെടാനുള്ള സൗകര്യത്തിനാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ധ്യായം- 4
അയിത്തജാതിക്കാരന്‍
ജന്മികള്‍ക്ക് അടിമപ്പണി ചെയ്യുന്നതുപോലെയായിരുന്നു എന്റെ ദിനങ്ങള്‍. ചെറുപ്പത്തില്‍ തന്നെ എന്നെ ചില കുട്ടികള്‍ ഇരട്ടച്ചങ്കുള്ളവന്‍ എന്ന് വിളിച്ചു. വീട്ടിലുള്ളവര്‍ വായില്‍ വരുന്ന പേരുകളും വിളിച്ചു. താണജാതിക്കാരോട് കാണിക്കുന്ന അയിത്തമായിരുന്നു വീട്ടില്‍ എല്ലാവരും എന്നോടും കാണിച്ചിരുന്നത്. എല്ലാവരും മേശപ്പുറത്ത് വച്ച് ആഹാരം കഴിക്കുമ്പോള്‍ ഞാന്‍ മാത്രം തറയില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പഠിക്കുന്നവര്‍ക്കെല്ലാം പുതിയ തുണി ചാരുംമൂട്ടില്‍ പണിക്കരുടെ കടയില്‍ നിന്ന് എടുത്ത് തയ്ക്കാന്‍ കൊടുക്കും. വരാന്തയില്‍ ആ തുണിയുടെ ഭംഗി ആസ്വദിക്കുമ്പോള്‍ ഇരുട്ടില്‍ മുറ്റത്തുനിന്ന് ഞാന്‍ അതൊക്കെ കാണും. എല്ലാം കണ്ട് ദുഃഖവും പേറി ഞാന്‍ അകത്തുപോകും. എനിക്ക് എന്താ പുതിയത് വാങ്ങാത്തതെന്ന് അമ്മ അച്ഛനോട് ചോദിക്കുമ്പോള്‍ അവനിട്ടിരിക്കുന്നതിന് എന്താ കുഴപ്പമെന്ന് അച്ഛന്‍ തിരിച്ചു ചോദിക്കും.
പണക്കാര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ദാനമായി പുസ്തകവും വസ്ത്രവും കൊടുക്കാറുണ്ട്. ഞാനും പല വീടുകളിലും പാവപ്പെട്ടവനായി പോയിട്ടുണ്ട്. ആ വീട്ടുകാര്‍ പുസ്തകം തരുന്നത് ഞാന്‍ കാരൂര്‍ വീട്ടിലെ ആയതുകൊണ്ടാണ്. എന്റെ പെങ്ങളും അനിയന്മാരുമൊക്കെ മുറിക്കുള്ളില്‍ നല്ല മെത്തയില്‍ കിടന്നുറങ്ങുമ്പോള്‍ ഞാനുറങ്ങുന്നത് വീടിന്റെ വരാന്തയിലാണ്. ജോലികള്‍ തീര്‍ക്കാത്ത ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനായി പോകാറില്ല. അച്ഛനെ ഭയന്ന് തൊഴുത്തിന്റെ വരാന്തയിലോ കാളവണ്ടിയിലോ കിടന്നുറങ്ങും. തൊഴുത്തില്‍ കൂട്ടായി വീട്ടിലെ നായും ഉണ്ടായിരുന്നു. നായുടെ മൂത്രം ഞാനുറങ്ങുന്നിടത്തേക്ക് ഒഴുകി വരാറുണ്ട്.
ജ്യേഷ്ഠന്മാര്‍ രണ്ട് പേര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. അവരൊക്കെ അവധിക്കു വരുമ്പോള്‍ അവരുടെ മുന്നില്‍ ഞാന്‍ ചെല്ലാറില്ല. അവര്‍ വീട്ടിലുള്ളപ്പോള്‍ ഞാനേതെങ്കിലും പറമ്പില്‍ പണിയിലായിരിക്കും. രാത്രി കുറെ ഇരുട്ടി കഴിയുമ്പോഴാണ് ജനാലയിലൂടെ ഞാനവരെ ഒളിഞ്ഞുനോക്കി കാണുന്നത്. അവര്‍ വരുമ്പോള്‍ എല്ലാവര്‍ക്കും പുതിയ ഉടുപ്പുകള്‍ കൊണ്ടുവരും. അതാണ് എനിക്ക് ആശ്വാസം. താഴ്ന്ന ജാതിക്കാരോടുള്ള സമീപനമായിരുന്നു വീട്ടില്‍ എനിക്ക് നേരെയും. ജോലി തീര്‍ന്നില്ലെന്നുള്ള കാരണത്താല്‍ അച്ഛന്റെ ആക്രോശത്തില്‍ കണ്ണീരോടെ മാത്രമേ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുള്ളൂ. ധാരാളം ജോലി ആയതുകൊണ്ട് ശാന്തമായിരുന്നു പഠിക്കാനും സാധിച്ചിട്ടില്ല. ജോലി തീരാത്തതിന്റെ കുറ്റം എനിക്ക് മാത്രമായിരുന്നു. ചായക്കടയിലാണെങ്കിലും വീട്ടിലാണെങ്കിലും വെള്ളം കോരുന്നതും വിറകു വെട്ടുന്നതും കൃഷി നനയ്ക്കുന്നതും ഒക്കെ എന്റെ മാത്രം ജോലിയായിരുന്നു. സ്വന്തം വീട്ടില്‍ വണ്ടിക്കാളയെപ്പോലെ പണിയെടുക്കാനായിരുന്നു എന്റെ വിധി.
പറയംകുളം, കല്ലുകുളം, കരിമുളയ്ക്ക്ല്‍ അങ്ങനെ പല ദേശങ്ങളിലും വസ്തുക്കള്‍ വിറ്റുപോയതായി അറിയാം. കാരൂര്‍ മത്തായിയുടെ കൊച്ചുമകന്‍ തമ്പാന്‍ കുഞ്ഞ് കൊച്ചുപിള്ളയുടെ മരുമകന്‍ വാസുപിള്ള തന്റെ മകന്‍ വിക്രമന് കൊടുത്ത വസ്തു വില്കുന്ന സമയം മുന്‍പ്രമാണമെടുത്തുനോക്കിയപ്പോള്‍ അതില്‍ കാരൂര്‍ കൊച്ചുകുഞ്ഞിന്റെ പേരാണ് കണ്ടത്. മകരക്കൊയ്ത്ത് നടക്കുമ്പോള്‍ ജോലിക്കാര്‍ക്കൊപ്പം നിന്ന് കളപറിക്കുന്നതും, വളമെറിയുന്നതും വരമ്പു മുറിച്ച് വെള്ളം തുറന്നുവിടുന്നതും, കണ്ടം ഉഴുതുമറിക്കുന്നതും ഒക്കെ ഞാനായിരുന്നു. മകരക്കൊയ്ത്ത് നാട്ടില്‍ ഒരുത്സവം പോലെയാണ്. എന്റെ ജോലി അരിഞ്ഞ് കെട്ടി വയ്ക്കുന്ന നെല്‍ക്കറ്റകള്‍ ചുമന്ന് റോഡില്‍ എത്തിക്കുകയാണ്. എന്നോടൊപ്പം പലരും ജോലിക്കുണ്ട്. കുളക്കരയിലൂടെ നടന്ന് കുത്തനെ കിടക്കുന്ന റോഡില്‍ കറ്റകള്‍ എത്തിക്കുകയാണ് ജോലി. കാളകള്‍ മുകളിലേക്ക് വണ്ടി വലിക്കില്ല. കറ്റകള്‍ ചുമന്നുവരുന്ന സമയം മാധവന്‍ ചേട്ടന്‍ ഓടിവന്ന് എന്റെ തലയില്‍ നിന്ന് കുറെ കറ്റകള്‍ വലിച്ചെടുക്കും. നടക്കുമ്പോള്‍ ദേഷ്യത്തില്‍ പറയും. പിള്ളേരെ കൊണ്ടാ കറ്റ ചുമപ്പിക്കുന്നത്. അത് അച്ഛനോട് നേരില്‍ പറയാനുള്ള ധൈര്യം ചേട്ടനില്ല.ധാരാളം വെള്ളം ചുമന്ന് പരിചയം ഉള്ളതിനാല്‍ എന്തും ചുമക്കും.
വീട്ടിലെ തെക്കേ അറ്റത്തുള്ള മുറി മാത്രമാണ് ഓടിട്ടിരുന്നത്. ബാക്കിയൊക്കെ തെങ്ങോലകൊണ്ട് മേഞ്ഞതാണ്. ഓല മേയലുള്ള ദിവസവും പണി എനിക്കാണ്. ഓലയെല്ലാം ചുമന്നോണ്ടു വരണം. തേങ്ങ വെട്ടുള്ള ദിവസം വലിയ കൊട്ടയില്‍ അത് ചുമന്ന് വീട്ടില്‍ കൊണ്ടിടുന്നതും എന്റെ ജോലിയാണ്. മറ്റ് ജോലിക്കാര്‍ക്കൊപ്പം നിന്ന് തെങ്ങില്‍ നിന്ന് വെട്ടിയിടുന്ന മടലും കൊതുമ്പും എല്ലാം അടുക്കി വീട്ടിലെത്തിക്കണം. മാധവന്‍ ചേട്ടനാണ് കാളവണ്ടിക്കുള്ളിലാക്കുന്നത്.
ഞാനുറങ്ങുന്ന മുറിയുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ആ പത്തായത്തിന് നാല് മുറികളുണ്ട്. അതിലുള്ളത് എണ്ണ, നെല്ല്, ഉണക്ക കപ്പ എന്നിവയാണ്. ആ മുറിക്കുള്ളില്‍ എല്ലാ ഭക്ഷ്യധാന്യങ്ങളുമുണ്ട്. കൃഷിയിറക്കുന്ന സമയത്താണ് അത് പുറത്തേക്കെടുക്കുന്നത്. മുറിയില്‍ പഴുപ്പിക്കാനുള്ള ചക്കയുമുണ്ട്. ആ പഴുത്ത ചക്ക ചന്തയില്‍ വില്ക്കാറുണ്ട്. എല്ലാ ചൊവ്വ-വെള്ളി കളിലും ചന്തയിലേക്ക് സാധനങ്ങള്‍ കൊടുത്തുവിടുന്നു. പത്തായമുറിയില്‍ ഒരു ജനലുണ്ട്. കാറ്റ് കടക്കാനായി എപ്പോഴും തുറന്നിടും. അതിലൂടെ നോക്കിയാല്‍ മാടാനപൊയ്ക കാണാം. പൊയ്ക കാണുമ്പോള്‍ കടല്‍ കാണുന്ന സുഖമാണ്. ജനാലയിലൂടെ വരുന്ന ചേര എലിയെ പിടിക്കാന്‍ എന്റെ ശരീരത്തിലൂടെ ഇഴഞ്ഞുപോയിട്ടുണ്ട്. എലിയും ചേരയും തമ്മിലുള്ള പോരാട്ടത്തില്‍ ഞാന്‍ പുറത്തു ചാടും. എനിക്ക് ആ മുറിയില്‍ ഏകാന്തനായിരിക്കാന്‍ സാധിക്കും. കണ്ണീര്‍ വാര്‍ക്കാനും.
അച്ഛനില്‍ നിന്ന് എല്ലാക്കാര്യത്തിനും അടി കിട്ടും. സ്‌കൂളില്‍ കൂടെ പഠിക്കുന്ന കുട്ടികളെ ഉപദ്രവിക്കുമ്പോള്‍. കുട്ടികളുടെ അച്ഛന്മാര്‍ നേരിട്ട് അച്ഛനെ അറിയിക്കും. ആ പേരിലും അടി കിട്ടും. സ്‌കൂളില്‍ വഴക്കുണ്ടാക്കുന്നത് എന്റെ സ്വന്തം കാര്യത്തിനല്ല. ഒപ്പം കളിക്കുന്നവനെ മറ്റൊരാള്‍ ഉപദ്രവിക്കുന്നത് കണ്ടാല്‍ ഞാനിടപെടും. ചില കുട്ടികളെ ഉപദ്രവിക്കുമ്പോള്‍ ഞാന്‍ ഓടിച്ചെല്ലും. മുതിര്‍ന്ന കുട്ടികള്‍ പോലും എന്നോട് വഴക്കിടാന്‍ വരില്ലായിരുന്നു. ഉള്ളാലെ അവര്‍ക്ക് ഭയമായിരുന്നു. എന്റെ വീടിനടുത്തുള്ള പ്രായം കൂടുതലുള്ളവരെയും ഞാന്‍ ഉപദ്രവിച്ചിട്ടുണ്ട്.
കഠിനാധ്വാനികളെ തല്ലി തോല്പിക്കാന്‍ പ്രയാസമാണ്. ഏഴാം ക്ലാസിലായപ്പോള്‍ എന്റെ ദുഃഖങ്ങള്‍ എന്നോടുതന്നെ പങ്കുവയ്ക്കാനും രാത്രികാലങ്ങളില്‍ അതോര്‍ത്ത് കരയാനും തുടങ്ങി. ജോലി ചെയ്താല്‍ മാത്രം ഭക്ഷണം. ഇല്ലെങ്കില്‍ പട്ടിണി. പനിയായി കിടക്കുമ്പോള്‍ അച്ഛന്‍ കാണാതെ അമ്മ ഭക്ഷണം തരുമായിരുന്നു.
വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഞാന്‍ നിര്‍ത്തി. സ്‌കൂള്‍ ഫീസ്, വസ്ത്രം എല്ലാം ഞാന്‍ ഉപേക്ഷിച്ചു. അതിനും ഒരു കാരണമുണ്ട്. എനിക്കും ചെറിയ ചേമ്പ്, കപ്പ, ഇഞ്ചി, കോഴികൃഷി ഒക്കെയുണ്ട്. അപ്പനോട് തുറന്നുപറഞ്ഞു. ഇനി മുതല്‍ മറ്റ് ജോലിക്കാര്‍ക്ക് കൊടുക്കുന്ന കൂലി തരാതെ ഞാന്‍ ജോലി ചെയ്യില്ല. അച്ഛന്‍ അമ്പരന്ന് നോക്കി. പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല. മനസ്സില്‍ പറയുന്നുണ്ടാകും.
”എന്താടാ പശുവിന് പുല്ലു പറിക്കുന്നതിനും വെള്ളം കോരുന്നതിനും കാശു വേണോ? മറുപടി കൊടുത്തു. ചെറിയ ജോലിയൊന്നും വേണ്ട. പുരയിടം കിളയ്ക്കണമെങ്കില്‍, തെങ്ങിന് തടമെടുക്കണമെങ്കില്‍ കാശു തരണം. ഇനി മുതല്‍ അച്ഛന്റെ ഒരു പൈസയും എനിക്ക് വേണ്ട. മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കൂലി എനിക്കും തരണം. അതിന് സമ്മതിച്ചു. അന്നുമുതല്‍ വസ്തുക്കള്‍ പാട്ടത്തിനെടുത്ത് കിളച്ചുകൊടുക്കാന്‍ തുടങ്ങി. അതിന്റെ കൂലിയും നിശ്ചയിച്ചു. അടുക്കളയില്‍ പണി ചെയ്തിരുന്ന അമ്മയെ അച്ഛന്‍ വിളിച്ചു. എനിക്ക് ഒരു ഭാവഭേദവും ഇല്ലായിരുന്നു. മകന്റെ കാഴ്ചപ്പാടുകള്‍ അമ്മയ്ക്കറിയാം. പക്ഷെ അച്ഛനെതിരെ ഒരു വാക്കുപോലും പറയാന്‍ അമ്മയ്ക്കാവില്ലായിരുന്നു. നിസ്സാര കാര്യത്തിനുപോലും അമ്മയെയും എടുത്തിട്ടടിക്കും. അമ്മയോട് അച്ഛന്‍ വിവരം പറഞ്ഞു. ”മകന് ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കണമെന്ന്” . അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
”ഇനി മുതല്‍ ഇവന്‍ ജോലികളില്‍ ഒരു കുറവുവരുത്തിയാല്‍ ഭക്ഷണം കൊടുക്കാന്‍ പാടില്ല. പിന്നെ ഇവിടെ നിന്ന് ഒരു പൈസപോലും കൊടുക്കരുത്. പുരയിടം കിളച്ചു തീര്‍ത്താല്‍ കൂലി കൊടുക്കാം. ഇതു നീ കൂടി അറിയാനാ വിളിച്ചത്. അമ്മ തലയാട്ടിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. ആ രാത്രി കാളവണ്ടിയും മാധവന്‍ ചേട്ടനും വീട്ടിലെത്തിയില്ല. കാളകള്‍ക്ക് പുളിയരി വേവിച്ചതുമായി കിഴക്കേ റോഡിലേക്ക് നോക്കിയിരുന്നു. കാളവണ്ടിയുടെ വരവറിയിക്കുന്ന വിധം വണ്ടിയുടെ അടിയില്‍ തെളിഞ്ഞുകൊണ്ടിരുന്ന ചിമ്മിനി വിളക്കിന്റെ നിഴല്‍രൂപം കണ്ടു. കാളകള്‍ക്കുള്ള പുളിയരി തൊഴുത്തില്‍ കൊണ്ടു വച്ചു. കാളവണ്ടി കിഴക്കേ റോഡിലാണ് ഇടുന്നത്. ”എന്താ മാധവന്‍ ചേട്ടാ താമസിച്ചേ, ”തേങ്ങ എടുക്കുന്ന ആള് താമസിച്ചാ വന്നത്” മാധവന്‍ ചേട്ടന്‍ പറഞ്ഞു. അതുപറഞ്ഞ് മാധവന്‍ ചേട്ടന്‍ കച്ചി വലിച്ച് കാളകള്‍ക്ക് മുന്നിലിട്ടു.

ഏഴില്‍ പഠിക്കുന്ന കാലത്താണ് മൂത്തപെങ്ങള്‍ സലോമിയുടെ വീട്ടിലേക്ക് പഴുത്ത ചക്ക, മാങ്ങ, ചേന, ചേമ്പ് തുടങ്ങിയ സാധനങ്ങളുമായി തലച്ചുമടെ പോകുന്നത്. പെങ്ങളുടെ വീട് കാഞ്ഞിപ്പുഴയാണ്. ഈ സാധനങ്ങള്‍ ചുമന്നുകൊണ്ടുപോയാല്‍ അച്ഛന്‍ എനിക്ക് അമ്പത് പൈസ തരും. നടന്നാണ് പോകുന്നത്. വീട്ടില്‍ നിന്ന് കുറഞ്ഞത് അഞ്ചുമൈല്‍ ദൂരമുണ്ട്. ഞാനത് ചുമലിലേറ്റി താമരക്കുളം-ചത്തിയറ പാടങ്ങളിലൂടെ നടന്ന് പരിയാരത്ത്കുളങ്ങര ക്ഷേത്രത്തിലെത്തും. അവിടെ ചുമട് ഇറക്കിവയ്ക്കും. ക്ഷേത്രക്കുളത്തില്‍ കാലും കൈയും മുഖവും കഴുകും. മീനം ഒന്നിനാണ് അവിടുത്തെ ഉത്സവം. അവിടെനിന്നു വള്ളിക്കുന്നത്തേക്ക് നടക്കും. ചായക്കടയില്‍ നിന്ന് ഒരു ചായയും ഒരു ബോണ്ടയും കഴിക്കും. അല്ലെങ്കില്‍ പരിപ്പുവട. മൊത്തം പത്തു പൈസ ആകും. അവിടെനിന്നു കാഞ്ഞിരത്തിന്‍മുട്ടിലൂടെ കാമ്പിശ്ശേരി മുക്ക് വഴി പെങ്ങളുടെ വീട്ടിലെത്തും. വീട്ടില്‍ പുതിയതായി എന്തുണ്ടായാലും അച്ഛന്‍ മകള്‍ക്ക് കൊടുത്തുവിടുക പതിവാണ്.
ആ ദേശങ്ങള്‍ മണല്‍ നിറഞ്ഞതാണ്.എല്ലാ കൃഷിസാധനങ്ങളും അവിടെ കിട്ടാറില്ല. അവിടെ കൊയ്ത്തു നടക്കുന്ന കാലമെങ്കില്‍ ഞാനും കച്ചി ഉണക്കാനും കറ്റ ചുമക്കാനും പോകും. അളിയന്‍ ജോര്‍ജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയതിനാല്‍ വല്യപ്പനാണ് കൃഷി നോക്കുന്നത്. പെങ്ങളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ പ്ലാവില്‍ കയറി ചക്ക പറിക്കുകയും ആടിന് തീറ്റവെട്ടുകയും ചെയ്യും. നിറയെ നീറുള്ളതിനാല്‍ ആ പ്ലാവില്‍ ആരും കയറാറില്ല. ഞാന്‍ കയറി ഇറങ്ങി വരുമ്പോള്‍ എന്റെ ശരീരമാകെ നീറുകള്‍ കടിച്ചിരിക്കും. ഒന്നോ രണ്ടോ ദിവസം താമസിച്ച് പെങ്ങള്‍ തരുന്ന രണ്ടു രൂപയുംകൊണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് തിരിക്കും. ചിലപ്പോഴൊക്കെ ജമാലിന്റെ സൈക്കിള്‍ വാടകയ്‌ക്കെടുത്ത് സാധനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്.
സ്വന്തം കാലില്‍ ആയതോടെ എല്ലാം എന്റെ ചുമലിലായി. സ്‌കൂള്‍ തുറക്കുമ്പോള്‍ പഴയ പുസ്തകങ്ങള്‍ കാശു കൊടുത്തു വാങ്ങുക, സോപ്പ്, തുണികള്‍ അങ്ങനെ എല്ലാം. രാജുവിന്റെ കടയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ചെരുപ്പ് വാങ്ങിയിട്ടത് ഇന്നും ഓര്‍ക്കുന്നു. അന്ന് സ്‌കൂളില്‍ ചുരുക്കം കുട്ടികള്‍ക്കേ ചെരിപ്പുള്ളൂ. ബാര്‍ സോപ്പ് ഉപയോഗിച്ചായിരുന്നു കുളി. ആദ്യമായി ഒരു ലൈഫ് ബോയി സോപ്പ് വാങ്ങി സൂക്ഷിച്ചതും മറക്കാനാവാത്ത അനുഭവമായിരുന്നു. എന്റെ വീട്ടിലുള്ളവരെല്ലാം ഇതെല്ലാം നേരത്തേതന്നെ ഉപയോഗിച്ചിരുന്നു. ഏറ്റവും ഇഷ്ടം വെട്ടുചേമ്പിനോടായിരുന്നു. രാത്രി പുഴുങ്ങി തിന്നുമായിരുന്നു. സ്‌കൂളില്‍ പോകുന്ന ദിവസം വയലിനടുത്ത തെങ്ങില്‍ നിന്ന് തേങ്ങ പിരിച്ചെടുത്ത് പച്ചിലയ്ക്കുള്ളില്‍ ഒളിപ്പിച്ചു വയ്കും. ഉച്ചയ്ക്ക് അതില്‍ നിന്ന് ഓരോന്നെടുത്ത് ഇടിച്ച് പൊട്ടിച്ച് കഴിക്കും. ആരെങ്കിലും കണ്ടുപിടിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കും.
വീട്ടുകാരോടുള്ള നിസ്സഹകരണം ഭക്ഷണകാര്യത്തില്‍ തുടര്‍ന്നു. ആ വീട്ടിലെ മിണ്ടാപ്രാണികള്‍ക്ക് എന്നോട് സ്‌നേഹമായിരുന്നു. ഞാന്‍ പോകുമ്പോഴൊക്കെ അവര്‍ എന്നെ തലയുയര്‍ത്തി നോക്കും. അതിന്റെ കാരണം തങ്ങളെ പട്ടിണിക്കിടുമോ എന്നായിരുന്നു. ”എടാ നീ ചോറ് കഴിക്കാതെ മറ്റെന്തെങ്കിലുമൊക്കെ നിത്യവും കഴിച്ചാല്‍ അസുഖം വരും.” അമ്മ പറയും. ഈ പോത്ത് എന്തു കഴിച്ചാലെന്താ. സുന്ദരിയായ അമ്മയ്ക്ക് എങ്ങനെ പോത്തിനെപ്പോലുള്ള ഞാന്‍ ജനിച്ചു. അച്ഛനുമായി ഉടമ്പടി വച്ച സ്ഥലമെല്ലാം വൈകുന്നേരം വരുമ്പോള്‍ കിളച്ചിടും. വളര്‍ന്നു നില്ക്കുന്ന കപ്പയുടെ ഇടഭാഗങ്ങള്‍ കിളച്ചിടുന്നതിനും വെറുതെ കിടക്കുന്ന ഭൂമി കിളച്ചിടുന്നതിനും രണ്ടു കൂലിയാണ്. ഒന്നു മുതല്‍ രണ്ടു രൂപ വരെയാണ് കൂലി. അവധി ദിവസങ്ങളില്‍ മാധവനൊപ്പമോ കടമ്പാട്ടേ കൃഷ്ണപിള്ള, കുട്ടന്‍പിള്ളക്കൊപ്പമോ രാവിലെ മുതല്‍ വൈകുന്നേരം വരെ കിളയ്ക്കുന്നതിന് 1970 കളില്‍ മൂന്നു രൂപയായിരുന്ന കൂലി. ഒരു തെങ്ങിന് തടമെടുത്താല്‍ പത്ത് പൈസ കിട്ടും. എന്റെ കൃഷിയുടെ വിളവൊക്കെ ചന്തയില്‍ കൊണ്ടു വില്ക്കുകയും ചെയ്യുമായിരുന്നു.
സ്വരുക്കൂട്ടിയ പണംകൊണ്ട് ആടിനെയും കോഴികളെയും വാങ്ങി. ആട്ടിന്‍കുഞ്ഞിനെ വാങ്ങി വളര്‍ത്തി വലുതാക്കി ചന്തയില്‍ കൊണ്ടു വില്ക്കും. അച്ഛന്‍ പുറത്തേക്കു പോകുന്ന സമയം നോക്കി പറങ്കിമാവില്‍ കയറി പറങ്കിയണ്ടി പറിച്ച് അടുത്തുള്ള കടയില്‍ വില്ക്കും. അത് അമ്മയ്ക്കറിയാം. പെങ്ങള്‍ പൊന്നമ്മ കണ്ടാല്‍ അച്ഛനോട് പറയും. അടി കിട്ടുമെന്ന് ഉറപ്പാണ്. കുരുമുളക് പറിക്കുന്നവര്‍ കാണാതെ വരുന്ന കുരുമുളക് എല്ലാം ഞാന്‍ വീണ്ടും കയറി പറിച്ചെടുത്ത് സൂക്ഷിച്ചു വയ്ക്കും. കുറച്ചുദിവസം കൊണ്ട് പറിച്ചെടുക്കുന്ന കുരുമുളകും ചന്തയില്‍ വിറ്റ് കാശാക്കും.
രാത്രിയില്‍ ക്ഷീണിച്ച് പത്തായത്തിന് പുറത്തു കയറി കിടക്കും. മറ്റുള്ളവര്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് കേള്‍ക്കാം. ഞാനും വിളക്ക് കത്തിച്ച് പഠിക്കാനിരിക്കും. പഠിക്കാത്തതിന് സ്‌കൂളില്‍ നിന്ന് മിക്ക ദിവസവും ശിക്ഷ കിട്ടാറുണ്ട്. പുസ്തകം തുറന്നു വയ്ക്കുമെങ്കിലും വിശപ്പും ക്ഷീണവും കാരണം പഠിക്കാറില്ല. പഴയ പുസ്തകങ്ങളില്‍ പല താളുകളും കാണാറില്ല. ഇരുട്ടില്‍ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് പോയാല്‍ ജോലിക്കാര്‍ക്ക് നല്ല ശമ്പളം കിട്ടും. ഈ വീട്ടില്‍ കിടന്ന് എന്തിനാണ് മറ്റുള്ളവരുടെ കുത്ത് വാങ്ങുന്നത്. കയ്യില്‍ അല്പം കാശുണ്ട്. എങ്ങോട്ടെങ്കിലും പോകാം. ഒരു തീരുമാനമെടുത്തു. സ്‌കൂളില്‍ പോകുന്നതുപോലെ ഇറങ്ങുക. ഓയൂര്‍ ബസില്‍ കയറി കൊട്ടാരക്കര ഇറങ്ങുക. ഇവിടുത്തേതിനേക്കാള്‍ നല്ല കൂലി കിട്ടുമെങ്കില്‍ വീടു വിട്ടുപോകാന്‍ തന്നെ തീരുമാനിച്ചു.
ഉറങ്ങിയെണീറ്റ് വേഗം ജോലികളെല്ലാം തീര്‍ത്ത് സ്‌കൂളിലേക്ക് എന്നപോലെ തയ്യാറായി. ഒത്തിരി നാളായി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട്. അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കഴിക്കണമെന്ന് തോന്നി. അമ്മയോട് അല്പം പഴങ്കഞ്ഞി വാങ്ങിക്കുടിച്ചു. സ്വന്തം കോഴിയെയും ആടിനെയും ആരു നോക്കും. അതിനെ അമ്മ നോക്കട്ടെ. നല്ല ജോലിയെങ്കില്‍ ആഴ്ചയില്‍ ഒരുവട്ടം വരാമല്ലോ. പുസ്തകം എടുത്തോ എന്നും ചോറ് എടുത്തോ എന്നും ചോദിക്കാന്‍ ആരും ഇല്ല. അതൊക്കെ മറ്റുള്ളവരുടെ കാര്യത്തിലാണ്.
സാധാരണ സ്‌കൂളിലേക്ക് പോകുന്നത് വീട്ടില്‍ നിന്ന് വടക്കോട്ട് നടന്നാണ്. ആ ദിവസം ഞാന്‍ പോയത് ചാരുംമൂട്ടിലേക്കാണ്. കുറച്ചുദൂരം ചെന്നപ്പോള്‍ കായംകുളം -ഓയൂര്‍ എന്നെഴുതിയ ബസ് വന്നു. അതില്‍ കയറി കൊട്ടാരക്കരയിറങ്ങി. ധാരാളം കടകള്‍ കണ്ട് നടന്നു. അവസാനം ഒരു ഹോട്ടല്‍ കണ്ടു. അതിനകത്ത് ധാരാളം പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. മുതലാളിയോട് എന്തെങ്കിലും ജോലി തരുമോ എന്ന് ചോദിക്കാം. അവിടെ കയറി ചോദിച്ചു. അയാള്‍ അടിമുടിയൊന്നു നോക്കി. പേരോ വീട്ടുപേരോ ഒന്നും സത്യമായി പറഞ്ഞില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു. നിന്റെ പണിയൊക്കെ ഒന്നു കാണട്ടെ. പിന്നീട് ശമ്പളം പറയാം. ഞാനതിന് സമ്മതിച്ചു.
അവിടുത്തെ ജോലിക്കാരനൊപ്പം അകത്തേക്ക് പോയി. അയാള്‍ എല്ലാം കാണിച്ചു തന്നു. അതൊന്നും എനിക്ക് പുതിയ അറിവല്ല. ജ്യേഷ്ഠന്റെ കടയില്‍ ഇതെല്ലാം ചെയ്തിട്ടുള്ളതാണ്. പതിനൊന്നു മണി മുതല്‍ ഓരോരോ ജോലി ചെയ്തു. ഒരു ചായ പോലും അവര്‍ തരുന്നില്ലല്ലോ എന്ന് മനസ്സിലോര്‍ത്തു. രണ്ടുഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. ആ കടയിലേക്കും വെള്ളം കൊണ്ടുവരുന്നത് ദൂരെനിന്നാണ്. എന്റെ പ്രധാന ജോലി വെള്ളം കോരലും വിറക് കീറലുമാണ്. വിറകു കീറാന്‍ പറഞ്ഞപ്പോള്‍ അതു ചെയ്തു. പാത്രങ്ങളെല്ലാം വൃത്തിയാക്കി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്. രണ്ടു മണി കഴിഞ്ഞിട്ടും ഭക്ഷണമില്ല. ഉച്ചയ്ക്കുള്ള ഊണു കഴിച്ചിട്ട് പലരും പോകുന്നതു കാണാം. ഊണു കഴിക്കാന്‍ ആരെങ്കിലും വിളിക്കുമെന്ന് കാത്തിരുന്നു. അതിന് പകരം അവിടേക്ക് വന്നത് വലിയ മരക്കഷണങ്ങളായിരുന്നു. വിറക് വെട്ടിക്കൊണ്ടുനിന്ന കോടാലി കൈയ്യില്‍ നിന്ന് തെറിച്ച് പലവട്ടം പോയി. വിശപ്പും ദാഹവും വല്ലാതെ അലട്ടി. വെള്ളം കുടിച്ചാണ് രണ്ടര മണി വരെ നിന്നത്. കടയിലേക്ക് പലവട്ടം നോക്കി നില്ക്കും. ആരെങ്കിലും ഊണു കഴിക്കാന്‍ വിളിക്കുമെന്ന പ്രതീക്ഷയില്‍.
മൂന്നു മണി കഴിഞ്ഞപ്പോള്‍ മുതലാളിയുടെ അടുത്തു വന്നു പറഞ്ഞു. ”എനിക്ക് വിശക്കുന്നു, ഭക്ഷണം വേണം.” അത് മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല. ”നിന്റെ സമയത്തിനൊന്നും ഇവിടെ കഴിക്കാന്‍ പറ്റില്ല. ഇവിടെ പണിക്കാര്‍ മൂന്നുമണി കഴിഞ്ഞാണ് കഴിക്കാറുള്ളത്. നിനക്കു പറ്റത്തില്ലെങ്കില്‍ പോ. ഞാനും അതിന് മറുപടി കൊടുത്തു. ഇത്രയും പണി ചെയ്തിട്ട് ഒരു ചായ എനിക്കു തന്നോ. അതെന്താ. മുതലാളി ദേഷ്യപ്പെട്ട് പറഞ്ഞു. ഇറങ്ങിപ്പോടാ. ഞാനും അതേ സ്വരത്തില്‍ പറഞ്ഞു. ”ഞാനിവിടെ പൊറുക്കാനല്ല വന്നത്. ഇയാടെ ഒരു കോപ്പും വേണ്ട.” ജോലിക്കാരും മുതലാളിയും തുറിച്ചുനോക്കി. പെട്ടെന്ന് കടയില്‍ നിന്ന് പുറത്തിറങ്ങി നടന്നു. വീട്ടില്‍ നിന്ന് ഒളിച്ചോടിയതിനുള്ള ശിക്ഷ ആയിരിക്കും. വേദനയും വിശപ്പും സഹിച്ച് മുന്നോട്ട് നടന്ന് കായംകുളം ബസ് എവിടെ കിട്ടുമെന്ന് ഒരാളോട് ചോദിച്ചു. അയാള്‍ കൈ ചൂണ്ടി. കയ്യിലുണ്ടായിരുന്ന ചില്ലറ കാശുകൊണ്ട് ഒരു ഏത്തക്ക വാങ്ങി കഴിച്ചു. ബസ് എത്തിയപ്പോള്‍ അതില്‍ കയറി വീട്ടിലേക്ക് മടങ്ങി.