ന്യൂസ് ഡെസ്ക്
എൻ എച്ച് എസിലേക്ക് ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അറിയിച്ചു. ആദ്യ ബാച്ചിൽ പെട്ട500 നഴ്സുമാർ മാർച്ചിൽ എത്തും. തത്ക്കാലിക നിയമനം മാത്രമാണ് ഇവർക്ക് ലഭിക്കുക. തങ്ങളുടെ കോൺട്രാക്റ്റ് കഴിഞ്ഞാൽ അതാത് രാജ്യങ്ങളിലേയ്ക്ക് മടങ്ങണം എന്ന നിബന്ധനയോടെയാണ് റിക്രൂട്ട്മെന്റ് ചെയ്യുന്നത്. യുകെയിൽ എത്തുന്ന നഴ്സുമാർക്ക് ട്രെയിനിംഗ് നല്കി എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ നിയമിക്കും. എത്ര കാലത്തേക്കാണ് നിയമനമെന്ന് വ്യക്തമാക്കിയിട്ടില്ല.
യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം മേയില്‍. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്ന് തിങ്കളാഴ്ച ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ വിവാഹത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. എലിസബത്ത് രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചാകും താലികെട്ട്. പ്രൊട്ടസ്റ്റന്റുകാരിയായ മെഗാന്‍ മെര്‍ക്കല്‍ വിവാഹത്തിനുമുമ്പ് ആംഗ്ലിക്കന്‍ സഭയുടെ ആചാരങ്ങള്‍ അനുസരിച്ചുള്ള മാമോദീസയും മറ്റ് കൂദാശകളും സ്വീകരിച്ച് രാജകീയ വധുവായി ഒരുങ്ങും. ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വവും സ്വീകരിക്കും.
നിയമപരമായ നടപടികളും പാസ്‌പോര്‍ട്ട് നിയമങ്ങളും പാലിച്ചാകും ഇത്. ചാള്‍സിനു ശേഷം കിരീടാവകാശിയായ ഹാരിയുടെ സഹോദരന്‍ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും വിവാഹം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ വച്ചായിരുന്നു. ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ വന്‍നിരതന്നെ വിവാഹചടങ്ങിന് എത്തും. ഹാരിയുടെ അടുത്ത സുഹൃത്തായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാണെങ്കിലും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ക്ഷണമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശികളുടെയെല്ലാം വിവാഹത്തിന് അമേരിക്കന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാറുണ്ട്. വില്യമിന്റെ വിവാഹത്തിനുള്‍പ്പെടെ അവര്‍ എത്തുകയും ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും ട്രംപിനെ ഇക്കുറി ക്ഷണിതാക്കളുടെ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. അമേരിക്കന്‍ പ്രസിഡന്റായശേഷം പ്രതിഷേധങ്ങള്‍ ഭയന്ന് ട്രംപ് ഇനിയും ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയിട്ടില്ല.
പ്രിൻസ് രാജകുമാരന്റെ വിവാഹ ദിവസം ബാങ്ക് ഹോളിഡേ ലഭിച്ചിരുന്നു. എന്നാൽ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം ദിവസം പൊതു അവധി ലഭിക്കാനുള്ള സാധ്യത ബക്കിങ്ങ്ഹാം പാലസ് നേരെത്തെ തള്ളിയിരുന്നു.
ശനിയാഴ്ച സായാഹ്നത്തില്‍ പോര്‍ട്ട്‌ചെസ്റ്ററിലെ കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേര്‍ന്ന സംഗീതാസ്വാദകര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവതതിന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് കൊണ്ടായിരിക്കും മടങ്ങി പോയത് എന്ന് തീര്‍ച്ചയാണ്. അത്രയേറെ ഹൃദയസ്പര്‍ശിയായ ഒരു സംഗീത സായാഹ്നം ആയിരുന്നു ടീം സംഗീത് മല്‍ഹാര്‍ അണിയിച്ചൊരുക്കിയത്. പഴയതും പുതിയതുമായ ഗാനങ്ങള്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി അനുഗ്രഹീത ഗായകരുടെ കണ്ഠനാളങ്ങളില്‍ നിന്നൊഴുകിയെത്തിയപ്പോള്‍ അത് മറക്കാനാവാത്ത അനുഭവമായി മാറി.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു ‘സംഗീത് മല്‍ഹാര്‍’ എന്ന മനോഹര പരിപാടിക്ക് ആരംഭം കുറിച്ചത്. പ്രശസ്ത ഗാന രചയിതാവായ പ്രകാശ് അഞ്ചല്‍ ആണ് ഭദ്രദീപം കൊളുത്തി സംഗീത് മല്‍ഹാര്‍ ഉദ്ഘാടനം ചെയ്തത്. അനുഗ്രഹങ്ങളുമായി ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. അനൂപും, റവ. ഫാ. വര്‍ഗീസും പ്രകാശിനൊപ്പം നിലവിളക്കിലെ തിരിനാളങ്ങള്‍ തെളിയിച്ചു. ടീം സംഗീത് മല്‍ഹാര്‍ സാരഥികളായ നോബിള്‍ മാത്യു, രാജേഷ് ടോംസ്, മീഡിയ പാര്‍ട്ണര്‍ ആയ മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, അവതാരിക രശ്മി രാജേഷ്, മറ്റ് സംഘാടകര്‍, ഗായകര്‍ തുടങ്ങിയവരും പ്രൌഡ ഗംഭീരമായ സദസ്സിനൊപ്പം ആ ധന്യ നിമിഷത്തിനു സാക്ഷികളായി മാറി.


യുകെയിലെ ഏറ്റവും മികച്ച പാട്ടുകാര്‍ ഒന്നൊന്നായി വേദിയിലെത്തിയ അസുലഭ നിമിഷങ്ങള്‍ ആയിരുന്നു പിന്നീട്. ഓരോ പാട്ടുകളും നിറഞ്ഞ കരഘോഷത്തോടെ ആയിരുന്നു കാണികള്‍ സ്വീകരിച്ചത്. ജൂനിയര്‍ എ ആര്‍ റഹ്മാനും യതീന്ദ്രദാസും വേദിയില്‍ എത്തിയതോടെ സദസ്സ് ഇളകി മറിഞ്ഞു. അടിപൊളി ഗാനങ്ങളോടെ ഇരുവരും അരങ്ങ് തകര്‍ത്തപ്പോള്‍ അത് തികച്ചും വേറിട്ട അനുഭവമായി മാറി.

ഹൃദയഹാരിയായ ഗാനങ്ങള്‍ക്കൊപ്പം തന്നെ കണ്ണുകള്‍ക്ക് കാഴ്ച്ചയുടെ അമൃതം നല്‍കി മനോഹരമായ നൃത്തച്ചുവടുകളും അരങ്ങിലെത്തി. ബോളിവുഡ് ഗാനങ്ങള്‍ക്കും മലയാള ഗാനങ്ങള്‍ക്കും ഒപ്പം ചുവടു വച്ച നര്‍ത്തകര്‍ സദസ്യരെ ഇളക്കി മറിച്ചു. കൂടാതെ രസച്ചരട് തീര്‍ക്കാന്‍ മികച്ച കോമഡി സ്കിറ്റുകളും അരങ്ങേറി. വരുണ്‍ മയ്യനാടും ശോഭന്‍ ബാബുവും ചേര്‍ന്ന് ശബ്ദാനുകരണത്തിന്‍റെ അത്ഭുത വിദ്യകള്‍ അവതരിപ്പിച്ചത് കയ്യടി നേടി.
ഓര്‍മ്മയില്‍ എന്നെന്നും കാത്തു സൂക്ഷിക്കാന്‍ പറ്റിയ ഈ സായാഹ്നം ആസ്വദിക്കാന്‍ നവംബറിലെ കൊടും ശൈത്യം പോലും കാര്യമാക്കാതെ എത്തിയ അഞ്ഞൂറിലധികം വരുന്ന കാണികളെ കാത്ത് രുചികരമായ വിഭവങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. മിതമായ വിലക്ക് നല്‍കിയ നാടന്‍ ഭക്ഷണം ഏവരും നന്നായി ആസ്വദിച്ചു.

സംഗീത് മല്‍ഹാറിന്‍റെ നാലാം എപ്പിസോഡ് മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തില്‍ പരിപാടികള്‍ക്ക് തിരശ്ശീല വീണത് രാത്രി പത്ത് മണിയോട് കൂടി ആയിരുന്നു. യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഈ പ്രോഗ്രാം സംഘാടന മികവിലും അവതരണ ശൈലിയിലും മികച്ച് നിന്ന ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം. ഗ്രേസ് മെലഡിയോസ് പോര്‍ട്സ്മൗത്ത്, ഹെവന്‍ലി വോയ്സ് സാലിസ്ബറി, മേഘ വോയ്സ് സൌത്താംപ്ടന്‍, മഴവില്‍ സംഗീതം ബോണ്‍മൌത്ത് തുടങ്ങിയ ടീമുകളില്‍ നിന്നുള്ള ഗായകര്‍ ആയിരുന്നു ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഗാനങ്ങള്‍ ആലപിച്ചത്.





ലണ്ടന്‍: വിന്റര്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് ഡിസംബര്‍ ഒന്നിനാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് പത്ത് വരെയെത്തി. ഇതോടെ ജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്തേണ്‍ പ്രദേശങ്ങളായ ടീസ്‌ഡെയില്‍, കൗണ്ടി ഡര്‍ഹാം എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ചു കഴിഞ്ഞു. ഐസ് ലാന്‍ഡ് തലസ്ഥാനത്തേക്കാള്‍ തണുപ്പ് ബ്രിട്ടനില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. റെയ്ക്യാവിക്കില്‍ ഉയര്‍ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസും ഹെല്‍സിങ്കില്‍ 3 മുതല്‍ 4 ഡിഗ്രി വരെയുമാണ് ഈയാഴ്ച പ്രതീക്ഷിക്കുന്നത്.
സ്‌കോട്ട്‌ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാഴവും വെള്ളിയും താപനില ഏറ്റവും കുറഞ്ഞ ദിവസങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൈനസ് പത്ത് വരെ താപനില താഴും. കടുത്ത ശൈത്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രായമുള്ളവരുടെയും കുട്ടികളുടെയു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.
ഹൃദയ രോഗികള്‍ക്കും ശ്വാസകോശ രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. വീടുകള്‍ക്കുള്ളിലെ താപനിയ 18 ഡിഗ്രിയാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കട്ടിയുള്ള ഒരു വസ്ത്രം മാത്രം ധരിക്കാതെ കനം കുറഞ്ഞ ഒന്നിലേറെ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉത്തമമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ റോഡുകളില്‍ മഞ്ഞ്മൂടി തെന്നലുണ്ടാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്‌കാര്‍ലറ്റ് ഫീവര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 1967ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണമെന്നാണ് വിവരം. 2016ല്‍ 19,000 പേര്‍ക്ക് രോഗം ബാധിച്ചു. 50 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഇത്. അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ അഞ്ചിരട്ടിയാണ് രോഗബാധിതരുടെ എണ്ണമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളേക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും കുട്ടികള്‍ രോഗബാധിതരായെന്ന് തോന്നിയാല്‍ ജിപിമാരെ സമീപിക്കണമെന്നും ജനങ്ങള്‍ക്ക് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുന്നു.
10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നതെങ്കിലും ഏത് പ്രായക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. തൊണ്ടയടപ്പ്, തലവേദന എന്നിവയോട്കൂടിയ പനിയും ചര്‍മ്മത്തില്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് ഉരച്ചതുപോലെയുള്ള ചുവന്ന പാടുകളുമാണ് പ്രധാന ലക്ഷണങ്ങള്‍. ന്യുമോണിയ, സെപ്‌സിസ്, കരള്‍, വൃക്ക തകരാറുകള്‍ എന്നിവ ഈ രോഗത്തിന് അനുബന്ധമായി ഉണ്ടാകുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് വിഭാഗത്തിലുള്ള ഒരു ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരും.
വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ രോഗം കാണാറുണ്ടെങ്കിലും സ്പ്രിംഗിലാണ് ഏറ്റവും കൂടുതലുള്ളത്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ കുട്ടികളുടെ മരണങ്ങള്‍ക്ക് ഏറ്റവും വലിയ കാരണക്കാരന്‍ ഈ രോഗമായിരുന്നു. 1900 മുതല്‍ 1930 വരെയുള്ള സമയത്ത് ഈ രോഗം മൂലം ഇംഗ്ലണ്ടിലും വെയില്‍സിലും മരിച്ചവരുടെ എണ്ണം 100,000 കടന്നിരുന്നു. ഇപ്പോള്‍ ഈ രോഗം വ്യാപകമാകുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും വിയറ്റ്‌നാം, ചൈന, സൗത്ത് കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ഈ രോഗം പടരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്നതും യുകെയിലെ രോഗവ്യാപനവുമായി നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സ്‌ട്രെപ്‌റ്റോകോക്കല്‍ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ മേധാവി ഡോ.തെരേസ ലമാഗ്നി പറഞ്ഞു.
ടൈറ്റാനിക് അപകടത്തെ ആസ്പദമാക്കി ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ജാക്കിന്റെയും റോസിന്റെയും ദുരന്ത പ്രണയകഥ പറഞ്ഞ ചിത്രത്തിനൊടുവില്‍ ജാക്കിന്റെ മരണരംഗം ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. തിരക്കഥയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തി ജാക്കിനെ മരണത്തിനു വിടാതിരിക്കാമായിരുന്നു എന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടിരുന്നതാണ്. ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചോദ്യത്തിന് വിശദീകരണം നല്‍കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍.
വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണാ കാമറൂണിന്റെ വെളിപ്പെടുത്തല്‍. മറുപടി വളരെ ലളിതമാണ്, തിരക്കഥയുടെ 1047-ാം പേജില്‍ ജാക്ക് മരിക്കുന്നു എന്ന് എഴുതിയിരിക്കുന്നു. റോസിനെ ജീവിക്കാന്‍ വിടുകയും ജാക്കിനെ മരണത്തിനു വിടുകയും ചെയ്യുക! തികച്ചും കലാപരമായ ഒരു തെരഞ്ഞെടുപ്പ്. റോസ് രക്ഷപ്പെടാന്‍ പിടിച്ചു കിടക്കുന്ന കതകില്‍ ഒരാള്‍ക്ക് കൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ പോലും ജാക്ക് മരിക്കുമായിരുന്നു. സ്ഥലമുണ്ടായിരുന്നുവെന്നതാണ് വാസ്തവമെന്ന് കാമറൂണ്‍ പറഞ്ഞു.
ജാക്ക് ജീവിച്ചിരുന്നെങ്കില്‍ ചിത്രത്തിന്റെ അന്ത്യം നിരര്‍ത്ഥകമാകുമായിരുന്നു. മരണവും വിരഹവുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. അതുകൊണ്ട് ജാക്ക് മരിച്ചേ പറ്റൂ. കപ്പലിന്റെ ഭീമന്‍ പുകക്കുഴല്‍ വീണായാലും ജാക്ക് മരിക്കുമായിരുന്നു. ഇത് ഇത്ര വലിയ വിഷയമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും കാമറൂണ്‍ പറയുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് ചര്‍ച്ചയാകുന്നുണ്ടല്ലോ. അതാണ് കലയുടെ ശക്തി. കലാപരമായ കാരണങ്ങളാലാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും കാമറൂണ്‍ പറഞ്ഞു.
ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെയിലെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തട്ടിപ്പുകളില്‍പ്പെട്ട് നഷ്ടമായത് ഒരു ബില്യനിലേറെ പൗണ്ട്. കംപെയര്‍ദിമാര്‍ക്കറ്റ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയ കണക്കുകളാണ് സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് വന്‍തുക നഷ്ടമായത് വ്യക്തമാക്കുന്നത്. 2000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. തങ്ങള്‍ സ്വരുക്കൂട്ടിയ പണം നഷ്ടമായതോടെ യുകെയിലെ 10ല്‍ ഒരാള്‍ വീതം കാര്‍ഡുകള്‍ ഉപേക്ഷിക്കുകയാണെന്നും വ്യക്തമായി.
ഓണ്‍ലൈന്‍ കാര്‍ഡ് തട്ടിപ്പുകള്‍ക്ക് 50 ലക്ഷത്തോളം ആളുകള്‍ ഇരയായെന്നാണ് കണക്ക്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം നിര്‍ത്തി അവ റദ്ദാക്കുന്നവരുടെ എണ്ണം 5.2 ദശലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷം 4.5 ദശലക്ഷം പേര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ചിരുന്നു. ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞ് ഇന്ന് സൈബര്‍ മണ്‍ഡേ വ്യാപാരം നടക്കാനിരിക്കേ ഈ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറെയാകാനാണ് സാധ്യതയെന്ന് വെബ്‌സൈറ്റിന്റെ ധനകാര്യ വിഭാഗം മേധാവി ഷക്കീല ഹഷ്മി പറയുന്നു.
തട്ടിപ്പിനിരയാകുന്ന ഒരാളില്‍ നിന്ന് ശരാശരി 544 പൗണ്ട് വീതം കൊള്ളയടിക്കപ്പെടുന്നുണ്ടെന്നാണ് വ്യക്തമായത്. തട്ടിപ്പുകള്‍ക്ക് ഇരയായി പണം നഷ്ടപ്പെടുന്നവര്‍ക്ക് അത് തിരികെ നല്‍കാനുള്ള വ്യവസ്ഥകള്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈബര്‍ കുറ്റങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെയാളുകളും കരുതുന്നത്. പേയ്‌മെന്റ് നടത്തുന്നതിനിടെയാണ് തട്ടിപ്പുകള്‍ ഏറെയും ഉണ്ടാകുന്നതെന്നും വ്യക്തമായിട്ടുണ്ട്.
ക്രിസ്തുമസ് സീസണ്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ സന്ദര്‍ശിക്കാന്‍ ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സമയമാണ്. ദീര്‍ഘദൂര യാത്രകള്‍ ഇതിനായി ആവശ്യമായി വന്നേക്കാം. വിന്ററില്‍ കാറുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ പരിപാലനം പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കില്‍ കൊടും തണുപ്പത്ത് വഴിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. ബ്രേക്ക്ഡൗണുകള്‍ സാധാരണ സംഭവമാണ്. എന്‍ജിനും ബാറ്ററിയും തണുത്ത് മരവിച്ചാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് ആരെയും പറഞ്ഞ് മനസിലാക്കേണ്ടതില്ലല്ലോ.
ഐസും മഞ്ഞുവീഴ്ചയും പ്രശ്‌നങ്ങളുണ്ടാക്കുന്നതിനു പുറമേയാണ് കാറ്റും മഴയും അപ്രതീക്ഷിത പ്രളയങ്ങളും റോഡുകളില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 12 ശതമാനം വരെ വര്‍ദ്ധിക്കാറുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനിയായ അക്‌സ പറയുന്നു. ഇവയൊക്കെ കണക്കിലെടുത്ത് വിന്ററില്‍ കാറുകള്‍ ശരിയായി പരിപാലിക്കാന്‍ ഇതാ ചില ടിപ്പുകള്‍.
കാറുകള്‍ക്ക് വിന്റര്‍ സര്‍വീസ് നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ യാത്രകള്‍ക്ക് മുമ്പായി വാഹനം ശരിയായ കണ്ടീഷനിലാണെന്ന് ഉറപ്പു വരുത്താന്‍ ഈ സര്‍വീസ് സഹായിക്കും. ഒരു ഐസ് സ്‌ക്രാപ്പറോ ഡീ ഐസറോ യാത്രകളില്‍ ഒപ്പം കരുതാന്‍ മറക്കണ്ട. ആന്റി ഫ്രീസ് ലെവലുകള്‍ എപ്പോഴും പരിശോധിക്കണം. ടയറുകളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന മേഖല. വിന്ററിലെ ഡ്രൈവിംഗിന് ആവശ്യമായ ഗ്രിപ്പ് ലഭിക്കാന്‍ 3മില്ലിമീറ്റര്‍ ട്രെഡുകളുള്ള വിന്റര്‍ ടയറുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 1.6 മില്ലീമീറ്ററെങ്കിലും ഉറപ്പു വരുത്തണം.
ലൈറ്റുകളും വൈപ്പറുകളും പരിശോധിക്കുകയും അവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. വിന്‍ഡ്‌സ്‌ക്രീന്‍ വാഷറും ഓയിലും ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കുക. ബാറ്ററിയില്‍ ചാര്‍ജ് ഉണ്ടോയെന്നും അവ നല്ല കണ്ടീഷനിലാണോ എന്നും പരിശോധിക്കുക. ബ്രേക്കുകളുടെ പ്രവര്‍ത്തനക്ഷമതയും പരിശോധിക്കണം. മഞ്ഞ് നിറഞ്ഞ റോഡുകള്‍ വിചാരിക്കുന്നതിനേക്കാള്‍ അപകടം നിറഞ്ഞവയാണ്.
രാത്രി യാത്രയായിരിക്കും മഞ്ഞുകാലത്ത് ഏറ്റവും അപകടകരം. ഇരുട്ടും മൂടല്‍മഞ്ഞും യാത്രയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. ഏതെങ്കിലും നാവിഗേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നത് വഴി തെറ്റാതിരിക്കാന്‍ സഹായിക്കും. യാത്രകള്‍ക്കായി അല്‍പം നേരത്തേ ഇറങ്ങുന്നതും ഇന്ധന ടാങ്കുകള്‍ നിറച്ച് സൂക്ഷിക്കുന്നതും അസൗകര്യങ്ങള്‍ ഒഴിവാക്കും.
ജലദോഷവും മൂക്കടപ്പും വന്നാലുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാനാകാത്തതാണല്ലോ. കുട്ടികള്‍ക്ക് വന്നാല്‍ അവരുടെ വിഷമം കണ്ടു നില്‍ക്കാനും പ്രയാസമാകും. വിന്ററായതോടെ ജലദോഷത്തിന്റെ സീസണും തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ മൂക്കടപ്പ് മാറ്റാന്‍ ഒരു അമ്മ കണ്ടെത്തിയ എളുപ്പവഴിയുടെ വീഡിയോ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു സിറിഞ്ചില്‍ ഉപ്പുവെള്ളമെടുത്ത് കുഞ്ഞിന്റെ മൂക്കിലേക്ക് ശക്തിയായി സ്‌പ്രേ ചെയ്യുന്നതായിരുന്നു ഈ വീഡിയോ. കുഞ്ഞിന്റെ മൂക്കില്‍ നിറഞ്ഞ കഫം പുറത്തു വരുന്നതും കാണാമായിരുന്നു. വളരെ ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ഒട്ടേറെ മാതാപിതാക്കള്‍ ഇതിനെ വിലയിരുത്തുകയും ചെയ്തു.
ഈ രീതി അനുവര്‍ത്തിച്ചാല്‍ എന്തെങ്കിലും അപകടമുണ്ടാകുമോ എന്ന ചോദ്യവും ഇതിനൊപ്പം സ്വാഭാവികമായി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ത്തന്നെയാണ് ചോദ്യങ്ങളും ഉയര്‍ന്നത്. എല്ലാ കുട്ടികളും ഇതിനോട് സഹകരിക്കണമെന്നില്ലെന്നായിരുന്നു ഒരു നിരീക്ഷണം. തീരെ ചെറിയ കുട്ടികളില്‍ ചിലപ്പോള്‍ ഇത് വിജയകരമായി ചെയ്യാനാകുമെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തി. എന്നാല്‍ വീഡിയോ കണ്ട പലരും ഇതൊരു സുരക്ഷിതമായ രീതിയല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇങ്ങനെ ചെയ്താന്‍ ശ്വാസം മുട്ടാന്‍ സാധ്യതയുണ്ടെന്നും വെള്ളം ശ്വാസകോശത്തില്‍ കയറി ന്യുമോണിയ ഉണ്ടാകാനിടയുണ്ടെന്നും ഒരു നഴ്‌സ് എഴുതുന്നു.
ഇക്കാര്യത്തില്‍ എന്‍എച്ച്എസ് നിര്‍ദേശങ്ങള്‍ ഇവയാണ്. കുട്ടികള്‍ക്ക് മൂക്കടപ്പുണ്ടായാല്‍ കിടക്കുന്ന കട്ടിലിന്റെ കാല്‍ഭാഗം ഉയര്‍ത്തി വെക്കുകയോ കുട്ടിയുടെ കാലിന്റെ ഭാഗത്ത് മെത്ത ഉയര്‍ത്തിവെക്കുകയോ ചെയ്യണം. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം മൂക്കടപ്പ് മാറ്റും. അതിനാല്‍ ഒരു വേപ്പറൈസര്‍ ഉപയോഗിക്കുകയോ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഹോട്ട് ബാത്ത് ഷവര്‍ തുറന്ന് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കുകയോ ചെയ്യാം. ഇതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫാര്‍മസിസ്റ്റിനെയോ ജിപിയെയോ വിളിക്കാനാണ് എന്‍എച്ച്എസ് പറയുന്നത്.
ന്യൂസ് ഡെസ്ക്
സമാഹരിക്കാൻ ലക്ഷ്യമിട്ടത് ആയിരത്തോളം പൗണ്ട് മാത്രം.. ചാരിറ്റി ഫണ്ട് റെയിസിങ്ങ് ജനങ്ങൾ നെഞ്ചിലേറ്റിയപ്പോൾ ലഭിച്ചത് 4836 പൗണ്ട്.. ലിങ്കൺഷയറിലെ മലയാളികൾ സ്കൻതോർപ്പിൽ നടത്തിയ ചാരിറ്റി ഫണ്ട് റെയിസിങ്ങിലാണ് ഇന്ത്യൻ സമൂഹത്തിൻറെയും ഇംഗ്ലീഷ് കമ്യൂണിറ്റിയുടെയും അത്യപൂർവ്വമായ സഹകരണം ലഭിച്ചത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ മറ്റേണിറ്റി ബിറീവ്മെൻറ് സ്യൂട്ടിനായാണ് ഫണ്ട് സമാഹരിക്കുവാൻ മലയാളി സമൂഹം മുൻകൈ എടുത്തത്. ഇന്ത്യൻ സമൂഹത്തിൻറെ ഒത്തൊരുമയോടെയുള്ള ചാരിറ്റി പ്രവർത്തനത്തിനെ ഇംഗ്ലീഷ് സമൂഹം മുക്തകണ്ഠം പ്രശംസിച്ചു.
സ്കൻതോർപ്പിലെ ആഷ് ബി സെന്റ് ബെർനാഡറ്റ് പാരീഷ് സെന്ററിലാണ് നവംബർ 19 ഞായറാഴ്ച ദീപാവലി ആഘോഷവും ചാരിറ്റി ഈവനിംഗും നടന്നത്. യോർക്ക്, ലീഡ്സ്, നോട്ടിംഗാം, ലിങ്കൺ, ഹൾ എന്നിവിടങ്ങളിൽ നിന്നും ചാരിറ്റി ഈവനിംഗിൽ പങ്കെടുക്കുവാൻ സുമനസ്സുകൾ എത്തിച്ചേർന്നു. ബിനോയി ജോസഫ് സ്കൻതോർപ്പിൻറെയും പൂജാ ബാലചന്ദ്രയുടെയും നേതൃത്വത്തിലാണ് ഫണ്ട് റെയിസിംഗ് ഇവന്റ് സംഘടിപ്പിച്ചത്. അമ്പിളി സെബാസ്റ്റ്യൻ, ലീനുമോൾ ചാക്കോ, ലിസാ ബിനോയി, പ്രീതാ തോമസ്, സുചിത്രാ മേനോൻ, അനുഷ ഫാസിൽ, കവിത തര്യൻ, ബിനോ സീസർ, രജ്ഞിത്ത് ജോസഫ്, ബിജു ചാക്കോ, ശ്രീനിവാസ ബാലചന്ദ്ര, രുചിത ഗ്രീൻ, ജെയിൻ സ്റ്റോണി, ഹെയ്ലി തോംപ്സൺ എന്നിവർ ഓർഗനൈസിംഗ് ടീമിൽ ഉണ്ടായിരുന്നു.

ദൃശ്യമനോഹരമായ നൃത്ത സന്ധ്യയും ബോളിവുഡ് സംഗീതവും ചാരിറ്റി നൈറ്റിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റി. അമ്പിളി സെബാസ്റ്റ്യൻ, കവിത തര്യൻ, പൂജ ബാലചന്ദ്രയും ചേർന്ന് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്തസന്ധ്യ ആരംഭിച്ചത്. ലീഡ്സിലെ തൃശൂൽ അക്കാഡമിയുടെ പ്രകടനം സദസിനെ ഇളക്കി മറിച്ചു. ലീനുമോൾ ചാക്കോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, ആൻ മരിയ റോബിൻസ്, മകാനി ബാവ്യ, മഹികാ ജോഗി തുടങ്ങിയവർ സ്റ്റേജിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പുതിയതായി ഒരുക്കുന്ന മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ടിനായി ആവശ്യമായ തുക സമാഹരിക്കുന്നതിനായി ദി ഹെൽത്ത് ട്രീ ഫൗണ്ടേഷനാണ് ചാരിറ്റി അപ്പീൽ നടത്തിയത്. കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന ദമ്പതികൾക്ക് സമയം ചിലവഴിക്കുന്നതിനും അവരുടെ ദു:ഖകരമായ അവസ്ഥയിൽ നിന്ന് മുക്തമാകുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൻറെ ഉദ്ദേശ്യം. അപ്രതീക്ഷിതമായ സഹകരണമാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൽ ഇന്ത്യൻ സമൂഹം നല്കിയതെന്ന് ഇവന്റ് ഓർഗനൈസർ ബിനോയി ജോസഫ് ന്യൂസിനോട് പറഞ്ഞു. ഇംഗ്ലീഷ് സമൂഹത്തിന്റെ പൂർണ സഹകരണം ഫണ്ട് സമാഹരണത്തിൽ ലഭിച്ചു. സഹകരിക്കാവുന്ന മേഖലകളിൽ തുടർന്നും ഒന്നിച്ചു പ്രവർത്തിക്കുന്നതിൽ പൂർണമായ പിന്തുണ ആഷ്ബി പാരീഷ് കൗൺസിൽ ചെയർമാൻ വാഗ്ദാനം ചെയ്തതായി ബിനോയി ജോസഫ് അറിയിച്ചു. സ്കൻതോർപ്പ് എം.പി നിക് ഡേക്കിൻ, ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവരും ചാരിറ്റി ഈവനിംഗിൽ പങ്കെടുത്തു.
എൻട്രി ടിക്കറ്റ്, റാഫിൾ ടിക്കറ്റ്, ഓക് ഷൻ, ഡൊണേഷൻ എന്നിവ വഴി 3336 പൗണ്ടാണ് ലഭിച്ചത്. നോർത്ത് യോർക്ക് ഷയറിലെ പവർ സ്റ്റേഷൻ, ഓർഗനൈസിംഗ് ടീം മെമ്പറായ ബിനോയി ജോസഫിന്റെ അഭ്യർത്ഥനയെ തുടർന്ന് 1500 പൗണ്ട് ചെക്ക് സംഭാവനയായി നല്കി. ആകെ ലഭിച്ച 4836 പൗണ്ട് ദി ഹെൽത്ത് ട്രീ ഫൗണ്ടേഷന് കൈമാറി. ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനം അഭിനന്ദനീയമായ മാതൃകയാണ് എന്ന് ചാരിറ്റിയുടെ കോർഡിനേറ്റർ ഹെയ്ലി തോംപ്സൺ പറഞ്ഞു.







