സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ ദുബായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് രാജ്യമാകാന്‍ ദുബായ് തീരുമാനമെടുത്തതായ പ്രഖ്യാപനം വന്നതോടെ നടപ്പിലാകാന്‍ പോകുന്നത് ഇടനിലക്കാരെ മുഴുവനായും ഒഴിവാക്കിയുള്ള ഒരു ഭരണ നിര്‍വഹണ രീതി ആയിരിക്കും. 2020 ആവുമ്പോഴേക്കും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷം കൊണ്ട് നൂറു ശതമാനം ഗവണ്മെന്റ് രേഖകളും ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തപ്പെടുന്നതോടെ ഭരണ നിര്‍വഹണത്തിനായി ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ വലിയൊരു നിരയെ കാത്ത് പരിപാലിക്കുക എന്ന വന്‍ ബാദ്ധ്യത സര്‍ക്കാരിന്റെ തലയില്‍ നിന്ന് ഒഴിവാകുമെന്ന് ഉറപ്പാണ്. അറേബ്യന്‍ ചെയിന്‍ എന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലേക്ക് ദുബായ് ഗവണ്മെന്റ് എല്ലാ പേപ്പര്‍ വര്‍ക്കുകളും മാറ്റുന്നതോട് കൂടി പേപ്പര്‍ വെരിഫിക്കെഷനുകള്‍ക്കും മറ്റുമായി വക്കീലന്മാരെയും മറ്റ് ഗവണ്മെന്റ് ഓഫീസര്‍മാരെയും സമീപിക്കേണ്ട ആവശ്യം തന്നെ ഇല്ലാതായി മാറും.
ഒബ്ജക്റ്റ് ടെക് എന്ന സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളും ബ്ലോക്ക് ചെയിന്‍ സെക്യൂരിറ്റിയും നിലവില്‍ വരുന്നതോടെ ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വന്‍ മാറ്റത്തിന് തന്നെ വഴിയൊരുങ്ങും. സുരക്ഷാ പരിശോധനകള്‍ക്കും ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കും മറ്റും വേണ്ടി വരുന്ന വന്‍ കാലതാമസം ഒഴിവാകുന്നതോടെ ദുബായ് എയര്‍പോര്‍ട്ട് ലോകത്തില്‍ തന്നെ ഒന്നാമതായി മാറും.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് എല്ലാ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പ്രോപ്പര്‍ട്ടി റിലേറ്റഡ് കരാറുകളും ബ്ലോക്ക് ചെയിന്‍ വെരിഫിക്കേഷന് രീതിയിലേക്ക് മാറ്റുവാന്‍ ഒരുങ്ങുകയാണ്. വാടക കരാറുകളും യൂട്ടിലിറ്റി സംവിധാനങ്ങളും എല്ലാം ഇനി ബ്ലോക്ക് ചെയിന്‍ വഴി ആയി മാറും.
എം ക്യാഷ് എന്ന പേരില്‍ സ്വന്തം ക്രിപ്റ്റോ കറന്‍സി ആരംഭിക്കുന്നതായി ദുബായ് ഗവണ്മെന്റ് ഒക്ടോബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. കാലക്രമേണ എല്ലാ സാമ്പത്തിക ഇടപാടുകളും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാഷ് രീതിയിലേക്ക് മാറും.
വന്‍തോതിലുള്ള ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ 46 അംഗങ്ങളുള്ള ഗ്ലോബല്‍ ബ്ലോക്ക് ചെയ്ന്‍ കൗണ്‍സിലുമായി ദുബായ് ഗവണ്മെന്റ് കരാര്‍ ഉറപ്പിച്ച് കഴിഞ്ഞു. മൈക്രോസോഫ്റ്റ്, ഐബിഎം, സിസ്കോ തുടങ്ങിയ വമ്പന്മാര് ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് ആണ് ദുബായിയെ സമ്പൂര്‍ണ്ണ ബ്ലോക്ക് ചെയിന്‍വല്‍ക്കരണത്തിലേക്ക് നയിക്കുക. ഈയൊരു മാറ്റത്തിലൂടെ ഓരോ വര്‍ഷവും ഏകദേശം നൂറ് മില്യനോളം ഡോക്യുമെന്റ്കള്‍ ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തുക എന്നതാണ്. ഇത് വഴി 25മില്യന്‍ മണിക്കൂറുകളുടെ തൊഴിലും 1.5 മില്യന്‍ ഡോളര്‍ ടാക്സും ലാഭിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.
ദുബായിയെ ലോകത്തിലെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള ചുമതല നല്‍കിയിരിക്കുന്ന സ്മാര്‍ട്ട് ദുബായ് ഓഫീസിന്റെ ഡയറക്ടര്‍ ജനറലായ ഡോ. അയിഷ ബിന്‍ ബിഷാര്‍ പറയുന്നത് പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ സാങ്കേതികതയിലേക്ക് മാറുന്നതോടെ ദുബായ് സ്മാര്‍ട്ട് ആകുന്നതിന് പുറമേ ലോകത്തിലെ സന്തോഷവാന്മാരായ ആളുകള്‍ താമസിക്കുന്ന സിറ്റി എന്ന നിലയിലേക്കും ദുബായ് മാറും എന്നാണ്. ബ്ലോക്ക് ചെയിന്‍ നിലവില്‍ വരുന്നതോടെ അനന്തമായ പേപ്പര്‍ വര്‍ക്കുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഉല്ലാസപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന് കാരണമായി ഡോ. ആയിഷ പറയുന്നത്.
ഏതായാലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങള്‍ നടപ്പിലായി കഴിയുമ്പോള്‍ അക്കൗണ്ടന്റുമാരും ബാങ്കര്‍മാരും വക്കീലന്മാരും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഒന്നും നിയന്ത്രിക്കാന്‍ ഇല്ലാത്ത കൂടുതല്‍ സ്വതന്ത്രവും സുതാര്യവുമായ ഒരു ഭരണ സംവിധാനത്തിലേക്ക് ആയിരിക്കും ദുബായ് മാറുന്നത്.
ലണ്ടന്‍: 200 പൗണ്ടിനു താഴെ വിലയുള്ള വസ്തുക്കള്‍ കടകളില്‍ നിന്ന് മോഷണം പോയാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് പോലീസ് നയത്തിനെതിരെ വ്യാപാരികള്‍. ഈ തീരുമാനം മോഷ്ടാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും ഷോപ്പ്ലിഫ്റ്റിംഗ് പകര്‍ച്ചവ്യാധിയായിത്തീര്‍ന്നിരിക്കുകയാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. 200 പൗണ്ടില്‍ താഴെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നതാണ് പോലീസിന്റെ തീരുമാനം. ഇതുമൂലം മോഷ്ടാക്കള്‍ തങ്ങളെ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിക്കുന്നു.
ഇത്തരം മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലീസ് കാര്യമായി ശ്രദ്ധിക്കാറില്ല. മോഷ്ടാക്കള്‍ കടകളില്‍ അതിക്രമങ്ങള്‍ നടത്തുകയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരു ഉദ്യോഗസ്ഥനെ അയക്കുക മാത്രമാണ് ചെയ്യുന്നത്. വാഹനം അമിതവേഗതയില്‍ ഓടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന അതേതോതിലുള്ള ശിക്ഷ മാത്രമാണ് മോഷ്ടാക്കള്‍ക്കും ലഭിക്കുന്നതെന്നാണ് ഉയരുന്ന പരാതി. ഹോം ഓഫീസുമായി വ്യാപാരികള്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ പരാതികള്‍ ഉന്നയിച്ചതായാണ് വിവരം.
ഷോപ്പ്ലിഫ്റ്റിംഗ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ പോലീസിന്റെ ഈ നയത്തെ ചൂഷണം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണെന്നും ്വ്യാപാരികള്‍ പറയുന്നു. 2014ലെ ആന്റി സോഷ്യല്‍ ബിഹേവിയര്‍, ക്രൈ ആന്‍ഡ് പോലീസിംഗ് ആക്ടിന്റെ ഭാഗമായാണ് 200 പൗണ്ട് എന്ന പരിധി കൊണ്ടുവന്നത്.
ദക്ഷിണധ്രുവത്തില്‍ ഏകനായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് ടെന്നീസ് താരം ആന്‍ഡി മുറേയുടെ ഭാര്യാസഹോദരന്‍ സ്കോട്ട് സിയേഴ്സിന്. ഫസ്റ്റ് ബറ്റാലിയന് റോയല്‍ ഗൂര്‍ഖ റൈഫിള്‍സില്‍ ലഫ്റ്റനന്റായ സിയേഴ്സ് 702 മൈല്‍ നീളുന്ന യാത്ര 38 ദിവസത്തിലാണ് പൂര്‍ത്തിയാക്കിയത്. 40 മുതല്‍ 50 ദിവസം വരെ യാത്രക്ക് വേണ്ടിവരുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോള്‍ 27 വയസുള്ള സിയേഴ്സ് ലണ്ടനിലെ ഷോര്‍ഡിച്ചിലാണ് താമസിക്കുന്നത്. നേരത്തേ ഈ റെക്കോഡ് കരസ്ഥമാക്കിയയാളേക്കാള്‍ രണ്ട് വയസ് കുറവാണ് സിയേഴ്സിന്.
ലഫ്റ്റനന്റ് സിയേഴ്സിന്റെ മൂത്ത സഹോദരി കിമ്മിനെ 2015ലാണ് രണ്ട് തവണ വിംബിള്‍ഡണ്‍ ചാംപ്യനായ ആന്‍ഡി മുറെ വിവാഹം കഴിച്ചത്. നേട്ടത്തില്‍ ആന്‍ഡി മുറെ സിയേഴ്സിനെ അഭിനന്ദിച്ചു. ക്രിസ്തുമസ് ദിനത്തിലാണ് ഈ റെക്കോര്‍ഡ് നേട്ടം സിയേഴ്സ് കരസ്ഥമാക്കിയത്. അതിനു തലേന്ന് ലക്ഷ്യസ്ഥാനത്തിന് 38 മൈല്‍ അകലെ സിയേഴ്സ് എത്തിയിരുന്നു. ബെസ്സീ എന്ന് പേരിട്ട സ്ലെഡ്ജില്‍ ടെന്റും അത്യാവശ്യത്തിനുള്ള ആഹാരസാധനങ്ങളുമായാണ് സിയേഴ്സ് യാത്ര ചെയ്തത്. 38 ദിവസം നീണ്ട യാത്രക്ക് ശേഷം താനും ബെസ്സിയും ലോകറെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണെന്ന് സിയേഴ്സ് ബ്ലോഗില്‍ കുറിച്ചു.
ലഘുഭക്ഷണങ്ങളും ഐപാഡിലൂടെ കേട്ട പാട്ടുകളും മാത്രമായിരുന്നു യാത്രയില്‍ കൂട്ടായിരുന്നതെന്ന് സിയേഴ്സ് പറഞ്ഞു. വിഷമസന്ധികളില്‍ ഇവ മാത്രമാണ് തന്നെ മുന്നോട്ട് നയിച്ചത്. നേപ്പാളിലെ ഗോര്‍ഖയില്‍ 2015ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സ്കൂളുകള്‍ പുനരുദ്ധരിക്കുന്നതിനായി ഗൂര്‍ഖാ വെല്‍ഫെയര്‍ ട്രസ്റ്റിനു വേണ്ടി ധനസമാഹരണം നടത്താനാണ് യാത്ര സംഘടിപ്പിച്ചത്. 25,000 പൗണ്ടായിരുന്നു ലക്ഷ്യമെങ്കിലും 33,500 പൗണ്ട് ഇതിലൂടെ സമാഹരിക്കാനായി.
ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് മുസ്ലിം പുരോഹിതരെ അജ്ഞാതര്‍ മര്‍ദിച്ച് അവശരാക്കിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞു. ബാഗ്പത് ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ മുസ്ലിം പുരോഹിതരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ മര്‍കാസി മസ്ജിദ് സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായത്. ബാഗ്പതിലെ അഹീഡ സ്വദേശികളാണ് ഇവര്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
അഹീഡ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്ന് മുസ്ലിം പുരോഹിതര്‍ പറഞ്ഞു. ഇറങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ ഷൂ ധരിച്ച് തയാറാകുന്നതിനിടെ ഒരു സംഘം ട്രെയിന്‍ വാതിലടച്ച് മര്‍ദിക്കുകയായിരുന്നു.
ഇരുമ്പു വടിയും മറ്റ് ആയുധങ്ങളും അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ഇവരുടെ മൊഴി. മര്‍ദനത്തിന് ശേഷം സ്റ്റേഷനില്‍ നിര്‍ത്താന്‍ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും തങ്ങളെ പുറത്തേയ്ക്ക് എറിഞ്ഞുവെന്നും പുരോഹിതര്‍ പൊലീസിന് മൊഴി നല്കി.
സ്വന്തം ലേഖകന്‍
ഡെല്‍ഹി : ” എന്റെ ജീവന് കാര്യമാക്കേണ്ട , ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കണം ” എന്ന വാക്കുകളോടെ ദൈവസന്നിധിയിലേക്ക് യാത്രയായി പില്ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജിയാന്ന ബെരെറ്റയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായി കേരളത്തില്‍ നിന്നും ഒരു അമ്മ. ഒരുപക്ഷേ ആ അമ്മയുടെ പേര് എല്ലാവരും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞു കാണും. സപ്ന ജോജു.
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കാന് മടി കാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്കരുണം കൊലയ്ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച് ചിന്തിക്കുന്നതിന് വലിയൊരു സന്ദേശം ലോകത്തിന് നല്കി വിടവാങ്ങിയ ഒരു അമ്മ. അതിലും ഉപരി അടുത്തറിയുന്നവരുടെ ഭാഷയില്‍ ‘ ഒരു വിശുദ്ധ ‘.
തൃശ്ശൂര്‍ സ്വദേശി ജോജുവിന്റെ ഭാര്യയായ സപ്ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായിരിന്നു. അതിലും ഉപരി ജീവന്റെ മഹത്വവും പ്രാധാന്യവും അടുത്തറിഞ്ഞു എട്ട് മക്കള്‍ക്ക് ജന്മം നല്കിയ ഒരു അമ്മയായിരിന്നു അവര്‍. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ദൈവം നല്കിയ മക്കളെ അവര്‍ ഏറ്റുവാങ്ങി. എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്താണ് കാന്‍സര്‍ രോഗബാധിതയാണെന്ന് സപ്ന തിരിച്ചറിയുന്നത്.

ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിച്ച് ജീവന് നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടര്‍മാരുടെ സംഘം ഒരു പോലെ വാഗ്ദാനം നല്‍കിയെങ്കിലും അതിനു വഴങ്ങാന്‍ സപ്ന തയാറായിരിന്നില്ല. ” തനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ തന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട് ” എന്നായിരുന്നു ജീവന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയ അവളുടെ ആദര്‍ശവാക്യം. മാസം തികയാതെ സപ്ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചു. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്‍കിയത്.
ഇന്നലെ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ തന്റെ 44- മത്തെ വയസ്സില്‍ സപ്ന നിത്യതയിലേക്ക് യാത്രയായി. അതേ, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ സപ്ന വിടവാങ്ങി. തിരുപിറവിയുടെ ദിനത്തില്‍ തന്നെയുള്ള സപ്നയുടെ വിടവാങ്ങല്‍ അത്ഭുതത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരും സ്മരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്നയുടെ മൃതസംസ്കാരശുശ്രൂഷകള്‍ നടക്കുക.
സപ്നയുടെ ജീവത്യാഗം സോഷ്യല്‍ മീഡിയയില്‍ മൊത്തം ചര്‍ച്ചയാകുകയാണ്. പലരും പങ്കുവെക്കുന്നു ” സപ്ന കേരളത്തില്‍ നിന്നുമുള്ള മറ്റൊരു വിശുദ്ധയായി തീരും “. നമ്മുക്ക് പ്രാര്‍ത്ഥിക്കാം, സപ്നയുടെ ആത്മശാന്തിയ്ക്കായി , ജോജുവിനും മക്കള്‍ക്കും പ്രത്യാശ ലഭിക്കുന്നതിനായി, നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ലണ്ടന്‍: കൗണ്‍സിലുകള്‍ സിഗരറ്റ് കമ്പനികളില്‍ നടത്തുന്ന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന. ലോകത്തെ സിഗരറ്റ് വമ്പന്മാരായ ഫിലിപ്പ് മോറിസ്, ഇമ്പീരിയല്‍ ടുബാക്കോ എന്നിവയില്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റിള്‍ കോടിക്കണക്കിന് പൗണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഈ നിക്ഷേപത്തിന്റെ അളവ് നൂറ് കണക്കിന് മില്യന്‍ പൗണ്ടുകളായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം പുകവലിക്കാരെ ആ ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി നല്കുന്ന ഫണ്ടുകള്‍ പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഇന്‍ഡിപ്പെന്‍ഡന്റ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഡസനോളം സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി. ചില കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു. ഗര്‍ഭിണികള്‍ക്കും ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്കും മാത്രമാണ് ചിലയിടങ്ങളില്‍ സഹായം ലഭ്യമാകുന്നത്. ഒട്ടേറെപ്പേര്‍ക്ക് പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ സഹായകരമായിരുന്ന കേന്ദ്രങ്ങളാണ് ഇല്ലാതായത്. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്ന തുക വെട്ടിക്കുറച്ചത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.
റോയല്‍ ബറോ ഓഫ് വിന്‍ഡ്സര്‍, മെയ്ഡന്‍ഹെഡ് എന്നീ കൗണ്‍സിലുകള്‍ 2012-13 വര്‍ഷത്തില്‍ 5 മില്യന്‍ പൗണ്ടാണ് സിഗരറ്റ് കമ്പനികളില്‍ നിക്ഷേപിച്ചതെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 27 മില്യന്‍ പൗണ്ടായി ഉയര്‍ന്നു. പ്രധാനമന്ത്രി തെരേസ മേയുടെ മണ്ഡലത്തിവെ കൗണ്‍സില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്ന 2,78,000 പൗണ്ട് വെറും 97,000 പൗണ്ടായി കുറച്ചിരിക്കുകയാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ടോക്യോ: ശരീരത്തില്‍ നിന്നും മാംസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയ ബാധിച്ച ജപ്പാന്‍കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഈ ബാക്ടീരിയ ബാധയുടെ ഫലമായുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന രോഗവുമായി ചികിത്സ തേടിയവരുടെ എണ്ണം 2017ല്‍ 525 ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 10 വരെയുള്ള കണക്കാണ് ഇത്. 1999ല്‍ ഈ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നല്കിയ കണക്കുകളാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമാക്കുന്നത്. ബാക്ടീരിയ ബാധ എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നോ അവയുടെ കാരണങ്ങളേക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഈ രോഗാണുബാധയുമായി ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. ഈ ബാക്ടീരിയ ബാധിക്കുന്ന മൂന്നിലൊന്ന് കേസുകളിലും മരണം സുനിശ്ചിതമാണ്.
ശരീരകലകള്‍ രോഗാണുക്കള്‍ തിന്നു തീര്‍ക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യും. ചിലയവസരങ്ങളില്‍ ടോക്സിക് ഷോക്ക് ലൈക്ക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്കും രോഗി മാറാറുണ്ട്. സ്ട്രെപ്റ്റോകോക്കസ് പയോജീന്‍സ് എന്ന ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയാണ് ഇത്. ഇത് ബാധിച്ചാല്‍ ശരീരത്തില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും.
തിരുവനന്തപുരം. പുതുച്ചേരിയില്‍ നടന് ഫഹദ് ഫാസില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാഹനത്തിന്റെ ഡീലര്‍മാരെയും പ്രതി ചേര്‍ക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ വൈകാതെ ചോദ്യം ചെയ്യും.
നികുതി സംബന്ധമായ കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ഡീലര്‍മാരാണ് കാറുകള്‍ റജിസ്റ്റര്‍ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് മൊഴി നല്‍കിയിരുന്നു. നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും നല്കാന് തയാറാണെന്നും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം.
25നു രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.
പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്ട്രേഷന് ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്തെന്നു ഫഹദിന്റെ അഭിഭാഷകന് കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്‍നിന്നു നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റും വാങ്ങി.
അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന് ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണിയേശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശം നല്കി മണിക്കൂറുകള്‍ക്കകം അര്‍ദ്ധനഗ്നയായ യുവതി വത്തിക്കാനിലെ പുല്‍ക്കൂട്ടില്‍ നിന്നും യേശുവിനെ കവരാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞു; പൗരോഹിത്യത്തിന് മുകളിലുള്ള വിജയം ലക്ഷ്യമിടുന്ന സംഘടനയിലെ ആലിസ വിനോഗ്രെഡോവ എന്ന യുവതിയാണ് പ്രതിഷേധക്കാരി
വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പുല്‍ക്കൂട്ടില്‍ നിന്നും ഉണ്ണിയേശുവിനെ കവരാന്‍ അര്‍ദ്ധനഗ്നയായ ഫെനിസിറ്റ് സംഘാംഗം നടത്തിയ പരിശ്രമം പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം തടയപ്പെട്ടു. ഉണ്ണിയേശുവിന്റെ രൂപം കൈയിലെടുക്കാന്‍ ഈ സ്ത്രീക്ക് സാധിച്ചെങ്കിലും ബാക്കിയുള്ള പ്രകടനങ്ങള്‍ പോലീസ് തടഞ്ഞു. സുരക്ഷാ റെയിലുകള്‍ ചാടിക്കടന്ന യുവതി ‘സ്ത്രീയാണ് ദൈവം’ എന്ന് വിളിച്ചുപറഞ്ഞാണ് ഓടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വിവാദമായ ഫെമെന് ഗ്രൂപ്പിലെ അംഗമാണ് ഈ പ്രത്യേക പ്രതിഷേധത്തിന് ഇറങ്ങിയത്. സ്ത്രീയാണ് ദൈവം എന്ന് ശരീരത്തിലും എഴുതിയിരുന്നു. അര്‍ദ്ധനഗ്നയായ യുവതിയുടെ പൊടുന്നനെയുള്ള പ്രകടനത്തില്‍ പോലീസ് ഒന്ന് പകച്ചെങ്കിലും മനോനില നില വീണ്ടെടുത്ത് പിന്നാലെ ഓടി യുവതിയെ തടഞ്ഞു. ഇതേ സ്ക്വയറില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പോപ്പ് ഫ്രാന്‍സിസ് ക്രിസ്മസ് സന്ദേശം നല്കാന് ഇരിക്കവെയായിരുന്നു സംഭവം. പോലീസ് പടികളില്‍ തപ്പിത്തടഞ്ഞ് വീണെങ്കിലും യുവതിയെ ഒരുവിധത്തില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു.

പൗരോഹിത്യത്തിന് മുകളിലുള്ള വിജയം ലക്ഷ്യമിടുന്ന സംഘടനയിലെ ആലിസ വിനോഗ്രെഡോവ എന്ന യുവതിയാണ് പ്രതിഷേധക്കാരിയെന്ന് അവരുടെ വെബ്സൈറ്റ് വ്യക്തമാക്കി. 2014 ക്രിസ്മസ് ദിനത്തിലും ഉണ്ണിയേശുവിനെ അടിച്ചുമാറ്റിക്കൊണ്ടുള്ള പ്രതിഷേധം സംഘടന നടത്തിയിരുന്നു. ഉക്രെയിനയന്‍ പാര്‍ലമെന്റിന് മുന്നില്‍ ഈ മാസമാദ്യം തുണിയുരിഞ്ഞ് പ്രതിഷേധിച്ച സംഘത്തിലെ പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉക്രെയിന് പ്രസിഡന്റ് പെട്രോ പൊറൊഷെങ്കോ, രാഷ്ട്രീയ എതിരാളി മിഖേല്‍ സാകാഷ്വിലി എന്നിവര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്നാണ് യുവതി ആരോപിച്ചത്.
.
വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ക്രിസ്മസ് ദിന ശിശ്രൂഷകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു.
അഭയാര്‍ഥികളെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിക്കാന്‍ ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം.
ജോസഫിന്റെയും മേരിയുടെയും പാതയില്‍ നിരവധി ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്ന് പാലായനം ചെയ്യാന്‍ അവരെ പോലെ നിരവധിപേര്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. ലക്ഷക്കണക്കിനാളുകളാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അധികാരം നിലനിര്‍ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില് അധികാരികള്‍ അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.
പലായനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന നീചപ്രവര്‍ത്തിയെയും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ജീവന് വെടിഞ്ഞവരെയും അദ്ദേഹം പ്രാര്‍ഥനയില്‍ ഓര്‍ത്തു. ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് വെസ്റ്റ് ബാങ്ക് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെയും അദ്ദേഹം സന്ദേശത്തില്‍ പരാമര്‍ശിച്ചു. യേശുവിന്റെ ജന്മസ്ഥലമായ ബേത്ലഹേമിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് ക്രിസ്തുമസ് ദിന പ്രാര്‍ത്ഥനകള്‍ നടന്നത്.