Main News

ലണ്ടന്‍: പരിസ്ഥിതിക്കായി വാദിക്കുന്നത് ഇപ്പോള്‍ കൂടുതല്‍ അപകടകരമായി മാറുന്നുവെന്ന് കണക്കുകള്‍. പരിസ്ഥിതിയുടെ നാശത്തിന് കാരണമാകുന്ന വന്‍കിട കോര്‍പറേറ്റുകള്‍ക്കെതിരെ സമരം നയിക്കുന്നവര്‍ കൊല്ലപ്പെടുന്നതിന്റെ നിരക്ക് ലോകമൊട്ടാകെ വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ മാത്രം ഇത്തരം പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 200 പരിസ്ഥിതി പ്രവര്‍ത്തകരാണെന്ന് ആഗോള തലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്ലോബല്‍ വിറ്റ്‌നസ് ആണ് ഈ വിവരം പുറത്തു വിട്ടത്.

പരിസ്ഥിതി ദുര്‍വിനിയോഗം, അതുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയവക്കെതിരെ പ്രവര്‍ത്തിക്കുകയും അത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്ന എന്‍ജിഒ ആയ ഗ്ലോബല്‍ വിറ്റ്‌നസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിസ്ഥിതി വിഷയങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ കൊല്ലപ്പെടുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി വ്യക്തമാക്കി. 16 രാജ്യങ്ങളിലായി 185 പേരാണ് 2015ല്‍ കൊല്ലപ്പെട്ടത്. 2014നെ അപേക്ഷിച്ച് 59 ശതമാനം വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടായി. ഇത്തരം മരണങ്ങളേക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയതിനു ശേഷം 2014ലാണ് നിരക്ക് വര്‍ദ്ധിക്കാന്‍ ആരംഭിച്ചത്.

ലോകത്തെ 24 രാജ്യങ്ങളിലായി ആഴ്ചയില്‍ നാല് പേരെങ്കിലും പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആക്റ്റിവിസ്റ്റുകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ബ്രസീലിനെയാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 49 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. കൊളംബയയില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സില്‍ ഖനന വ്യവസായത്തിനെതിരെ പ്രതിഷേധിച്ച 28 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ 16 ആക്റ്റിവിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഇരട്ടി വര്‍ദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്കായി അവതരിപ്പിച്ച ഗ്രേറ്റ് റിപ്പീല്‍ ബില്‍ വെയില്‍സും സ്‌കോട്ട്‌ലന്‍ഡുമായി ഭരണഘടനാ യുദ്ധത്തിന് വഴിയൊരുക്കുന്നു. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വെയില്‍സും സ്‌കോട്ട്‌ലന്‍ഡും വ്യക്തമാക്കിക്കഴിഞ്ഞു. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്താനുള്ള സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ ബില്ലാണ് ഇത്. ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിത്ത്‌ഡ്രോവല്‍ ബില്‍ എന്ന് അറിയപ്പെടുന്ന ഇത് ഇന്നലെ അവതരിപ്പിക്കപ്പെട്ടതു മുതല്‍ എംപിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഡിന്‍ബറോ, കാര്‍ഡിഫ് നേതാക്കള്‍ തുടങ്ങിയവരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്.

വെസ്റ്റ്മിന്‍സ്റ്റര്‍ തങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനമാണ് വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് ഭരണകൂടങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍, വെയില്‍സ് നേതാവ് കാര്‍വിന്‍ ജോണ്‍സ് എന്നിവര്‍ ഈ ബില്ലിന്റെ ഉള്ളടക്കത്തെ എതിര്‍ക്കുകയാണ്. 1972ലെ യൂറോപ്യന്‍ കമ്യൂണിറ്റീസ് ആക്ടിനെ റദ്ദാക്കുകയും യൂറോപ്യന്‍ നിയമങ്ങളില്‍ നിന്ന് വിടുതലുമാണ് ബില്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ മനുഷ്യാവകാശങ്ങള്‍ വ്യാപകമായി ഹനിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബില്ലിനേക്കുറിച്ച് ഉയര്‍ത്തുന്നത്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ബില്‍ എന്ന വിമര്‍ശനം പാര്‍ലമെന്റ് അംഗങ്ങളും ഉന്നയിക്കുന്നു. യുകെയിലെ എല്ലാ പ്രദേശങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്ന വിധത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്ന് സര്‍ക്കാരിനോട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സ്റ്റര്‍ജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലണ്ടന്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കാഴ്ച വെച്ചത് അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. പാര്‍ലമെന്റിലെ വലിയ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാന്‍ ലേബറിന് കഴിഞ്ഞു. നിര്‍ണായകമായ 13 സീറ്റുകള്‍ നേടാനും ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് സാധിച്ചു. എന്നാല്‍ 2017 തെരഞ്ഞെടുപ്പിലെ ലേബറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 1950ലേതിനേക്കാള്‍ മോശമാണെന്നാണ് വിശകലനം പറയുന്നത്.

വോട്ടുകള്‍ സീറ്റുകള്‍ നേടാന്‍ കഴിയുന്ന വിധത്തില്‍ തിരിച്ചുവിടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 40 ശതമാനം വോട്ടുകള്‍ നേടാനായെങ്കിലും 262 സീറ്റുകള്‍ മാത്രമാണ് നേടിയത്. 2010ല്‍ ലഭിച്ചതിനേക്കാള്‍ 4 സീറ്റുകള്‍ അധികം ലഭിച്ചെങ്കിലും ആ വര്‍ഷം ലേബറിന് 29 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. 2015ല്‍ നേടിയതിനേക്കാള്‍ 10 ശതമാനം വോട്ട് വര്‍ദ്ധിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകള്‍ കൂടി വേണം. കണ്‍സര്‍വേറ്റീവുകളേക്കാള്‍ 55 സീറ്റുകള്‍ക്ക് പിന്നിലാണ് ലേബറിന്റെ സ്ഥാനം.

കാര്യമായി സീറ്റുകള്‍ പിടിക്കാന്‍ കഴിയാതെ വന്നതാണ് തെരേസ മേയ്ക്ക് വീണ്ടും ഡൗണിംഗ് സ്ട്രീറ്റില്‍ അവസരം ലഭ്യമാക്കിയത്. ലേബര്‍ റോഡ്മാപ്പ് എന്ന ലേബര്‍ ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് ആണ് വിശകലനം തയ്യാറാക്കിയത്. പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പഠനം സംഘടിപ്പിച്ചതെന്ന് ലേബര്‍ റോഡ്മാപ്പ് വ്യക്തമാക്കി.

ഫേസ്ബുക്കിലെ ഒരു പ്രമുഖ ഗ്രൂപ്പിൽ ഒരു യുവാവ് പോസ്റ്റ് ചെയ്ത ലേഖനം തരംഗം സൃഷ്ടിക്കുന്നു ! ദിലീപ് വിഷയത്തിൽ തിരിഞ്ഞു നോട്ടം എന്ന വണ്ണമാണ്  ഈ ലേഖനത്തെ വില ഇരുത്താവുന്നത്. പോസ്റ്റിന്റെ  പൂർണ രൂപം ചുവടെ കൊടുക്കുന്നു 

അങ്ങനെ മലയാളി ആഗ്രഹിച്ചത് സംഭവിച്ചു. ദിലീപ് അറസ്റ്റില്‍ ! ഒരു മനുഷ്യന്റെ കൂടി പതനം കാണാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും ഇന്ന് നല്ല ഉറക്കം കിട്ടട്ടേ… ശുഭരാത്രി…ഒരുത്തന്‍ കൂടി നശിച്ചല്ലോ….! എന്തൊരു മനസുഖം….!

ഇതിനിടക്ക് മറ്റു ചില കാര്യങ്ങള്‍ ഓര്‍ത്തു പോകുന്നു, ഇന്നാട്ടിലെ നിരവധി പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കാന്‍ ദിലീപ് തുടക്കമിട്ടത്… സിനിമാ രംഗത്ത് അവശത അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്… അങ്ങനെ എന്തെല്ലാം….! അതൊക്കെ സൗകര്യ പൂര്‍വ്വം നമുക്ക് മറക്കാം. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം നേടിയ അയാളുടെ ഇച്ഛാശക്തിയേയും പുച്ഛിച്ച് തള്ളാം. കാരണം അയാള്‍ ഇന്നൊരു പ്രതിയാണ്.

പക്ഷേ, മറ്റൊരു കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതെ വയ്യ, ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ അയാളുടെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. അതിന് ആരാണ് മലയാളീ നിനക്ക് അധികാരം തന്നത് ? ഇതാണ് ചൊരുക്ക് ! ഒന്നുമില്ലായ്മയില്‍ നിന്ന് വല്ലതുമൊക്കെ ഉണ്ടാക്കിയവനോടുള്ള നല്ല ഒന്നാന്തരം കൃമികടി. ഒരവസരം കിട്ടിയപ്പോള്‍ അതങ്ങ് തീര്‍ത്തു.

[ot-video][/ot-video]

 

ദിലീപ് കുറ്റവാളി ആണെങ്കില്‍ ഈ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക് നല്‍കണം. കാരണം, ചിന്തിക്കാന്‍ പറ്റാത്ത ഹീനകൃത്യം തന്നെയാണ് ചെയ്തത്. പക്ഷേ, കുറ്റവാളി ആണെന്ന് മുദ്ര കുത്തേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. അല്ലാതെ നമ്മളല്ല. പാപമില്ലാത്തവര്‍‍ കല്ലോ മെറ്റിലോ കരിങ്കല്ലോ എറിയട്ടേ..

ദിലീപാണ് അത് ചെയ്തതെങ്കില്‍ അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച കാരണങ്ങളും മനസിലാക്കണം. അയാള്‍ ക്രിമിനലായതിന് പിന്നിലുള്ള ചേതോവികാരം മനസിലാക്കണം. വഴിയില്‍ കൂടി നടന്നു പോകുന്ന ഏതോ ഒരാളെ വെറുതെ ചെന്ന് ഉപദ്രവിക്കണ്ട കാര്യം അയാള്‍ക്കില്ല ! അയാള്‍ ഒരു മാനസിക രോഗി അല്ലാത്തതിനാല്‍ അങ്ങനെ ചെയ്യില്ലെന്ന് കരുതാം. അപ്പോള്‍ ആ തെറ്റിലേക്ക് അയാളെ നയിച്ച വ്യക്തികളും സമൂഹവും ഇവിടെ പ്രതികളാണ്.

മലയാള സിനിമയില്‍ മീര ജാസ്മിന്‍, നവ്യാ നായര്‍, പത്മപ്രിയ, മമ്ത മോഹന്‍ദാസ്, നമിത പ്രമോദ് തുടങ്ങി എത്രയോ നായിക നടിമാരുണ്ടായിരുന്നല്ലോ…! ഇവരോടാരോടും ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ഈ നടിയോട് മാത്രം ദിലീപിന് ഉള്ളത് ? ഇവിടെ ദിലീപ് ആരോപിക്കുന്നത് ഈ നടി തന്റെ കുടുംബജീവിതം തകര്‍ത്തെന്നാണ്. സത്യമില്ലേ അതില്‍…? പരദൂഷണം എന്നത് മലയാളിക്ക് ജന്മസഹജം ആയതുകൊണ്ട് അത് പറയാതെ നമുക്ക് ജീവിക്കാന്‍ വയ്യ !

ഞാൻ ആയിരുന്നു ദിലീപിന്റെ സ്ഥാനെത്തെങ്കിലും ഇവൾക്കിട്ട് ഒരു പണി കൊടുക്കാൻ നോക്കിയേനെ.. അല്ലെങ്കിൽ പിന്നെ സ്വന്തം കുടുംബം കലക്കിയവളെ വെറുതെ വിടണോ???

ഇത് വായിക്കുമ്പോള്‍ ചില സദാചാര വാദികള്‍ സട കുടഞ്ഞ് ഇണീക്കും എന്നറിയാം…കാവ്യ മാധവനുമായുള്ള അവിഹിത ബന്ധമല്ലേ ഈ നടി പറഞ്ഞു കൊടുത്തതെന്ന് വേണമെങ്കില്‍ പറയാം. ഹിതമോ അവിഹിതമോ ആകട്ടേ, അത് അയാളുടെ സ്വകാര്യത അല്ലേ…? നീ എന്തിനാണ് മലയാളീ അതില്‍ തലയിടുന്നത്? എന്തായാലും പറഞ്ഞ് പറഞ്ഞ് രണ്ടു പേരെയും കൂടി നമ്മള്‍ രണ്ട് വഴിക്കാക്കി. എന്നിട്ടും എത്തിനോട്ടം തീര്‍ന്നില്ല. കാവ്യയെ കല്യാണം കഴിച്ചതോടെ വീണ്ടും സദാചാര പ്രസംഗം, ”ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ ” എന്ന മട്ടില്‍.! അതും കഴിഞ്ഞു. പിന്നെ അറിയേണ്ടത് രണ്ടാനമ്മയും മകളും തമ്മില്‍ വല്ല പ്രശ്നവും ഉണ്ടോ എന്നാണ്. അതിന് നമ്മള്‍ അമേരിക്കയില്‍ വരെ എത്തിനോക്കി. അവര്‍ കെട്ടിപ്പിടച്ച് ഉമ്മ കൊടുക്കുന്നതാണെങ്കില്‍ നമുക്ക് സഹിക്കൂല്ല. അടി ഇടണം, നിര്‍ബന്ധമാണ്….!

കഷ്ടം തന്നെ മലയാളീസ്…..Bloody malayalis Respect bangalis

ഈ പോസ്റ്റിനു അനുകൂലമായും , പോസ്റ്റ് ചെയ്ത യുവാവിനെ തെറി വിളിച്ചും കമന്റുകൾ പൊടി പൊടിക്കുകയാണ്

Read more.. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല; അറസ്റ്റിലായ വ്യക്തിയുമായ ഭൂമി ഇടപാടുമില്ലെന്ന് ആക്രമണത്തിന് ഇരയായ നടി

ലണ്ടന്‍: കഴിഞ്ഞ മാസമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്ന ഗ്രെന്‍ഫെല്‍ ടവര്‍ പ്രദേശവാസികള്‍ക്കു മുന്നില്‍ അപശകുനം പോലെ നില്‍ക്കുന്നു. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ എന്നും ഉയര്‍ത്തുന്ന ടവര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാന്‍ ഇതോടെ സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ദൈനംദിന കാഴ്ച മറയ്ക്കാന്‍ പ്രദേശവാസികള്‍ അഭ്യര്‍ത്ഥിച്ചതോടെ എത്രയും വേഗം ടവര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാനാണ് ഗ്രെന്‍ഫെല്‍ റെസ്‌പോണ്‍സ് ടീമിന്റെ പദ്ധതി.

എന്നാല്‍ ഇപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നടക്കുന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. മെട്രോപോളിറ്റന്‍ പോലീസ് സര്‍വീസും ലണ്ടന്‍ ഫയര്‍ ബ്രിഗേഡുമാണ് തെരച്ചില്‍ നടത്തുന്നത്. ഇവരുടെ അഭിപ്രായം ഈ വിഷയത്തില്‍ നിര്‍ണായകമാണ്. കെട്ടിടത്തിന് ആവരണം ഇടാനും സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങളേക്കുറിച്ച് അധികൃതര്‍ ആലോചിച്ചു വരികയാണെന്ന് ജിആര്‍ടി പ്രതിനിധി ഹിലരി പട്ടേല്‍ അറിയിച്ചു.

എന്നാല്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒക്ടോബറില്‍ മാത്രമേ ഇതിന് സാധ്യതയുള്ളു എന്നാണ് അവര്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ കെട്ടിടത്തിന് ആവരണം ഇടുന്നത് ഉള്ളിലെ ഈര്‍പ്പവും മറ്റും വര്‍ദ്ധിപ്പിക്കുമെന്നും അത് അന്വേഷണത്തിന് തടസം സൃഷ്ടിക്കുമെന്നും വിശദീകരിക്കപ്പെടുന്നു. സ്‌കാഫോള്‍ഡിംഗ് നടത്തുന്നതും തെരച്ചിലിനെ ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ലേബറിന്റെ നേതൃത്വത്തില്‍ നീക്കം. ഹാര്‍ഡ് ബ്രെക്‌സിറ്റിനായുള്ള നീക്കം ഉപേക്ഷിച്ച് ഇളവുകള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഗ്രേറ്റ് റിപ്പീല്‍ ബില്ലിനെ എതിര്‍ക്കാന്‍ ലേബര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. കുറച്ച് കണ്‍സര്‍വേറ്റീവ് എംപിമാരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തൊഴിലാളികളുടെ അവകാശമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ മേല്‍നോട്ടം വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ലേബര്‍ ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.

ബ്രെക്‌സിറ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം നിരസിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് ലേബര്‍ തയ്യാറെടുക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ സര്‍ക്കാരിന് ഇതോടെ കൂടൂതല്‍ തിരിച്ചടികളായിരിക്കും ലഭിക്കുക. ഇന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ഘടികാരം ചലിച്ചു തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ യുകെയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷമാണ് ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയ പരിധി.

ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ബില്‍ അവതരണമെന്നായിരുന്നു തെരേസ മേയ് പറഞ്ഞത്. എന്നാല്‍ പാര്‍ലമെന്റിലെ മോശം അവസ്ഥയും വ്യക്തമാക്കുന്ന വിധത്തിലുള്ള പ്രഖ്യാപനമാണ് അവര്‍ നടത്തിയത്. ഇന്ന് ബില്‍ അവതരിപ്പിച്ചാലും ഓട്ടം സമ്മേളനത്തില്‍ രണ്ടാമത്തെ പരിഗണനയില്‍ മാത്രമേ എംപിമാര്‍ ഇത് അംഗീകരിക്കാന്‍ ഇടയുളളൂ എന്നും വിലയിരുത്തപ്പെടുന്നു.

ലണ്ടന്‍: ചെറുപ്പക്കാരുടെയും കുട്ടികളുടെയും ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നത് പരീക്ഷക്കാലത്താണെന്ന് പഠനം. പരീക്ഷാ ഫലം മെച്ചപ്പെടുത്താന്‍ ഇവര്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 35 വയസിനു താഴെ പ്രായമുള്ളവരിലെ ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന പാപ്പിറസ് എന്ന ചാരിറ്റി നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളത്. 25 വയസിനു താഴെ പ്രായമുള്ളവരില്‍ ആത്മഹത്യക്ക് അടിയന്തര കാരണമായി മാറുന്നത് മിക്കവാറും പരീക്ഷകളാണെന്ന് പഠനം വ്യക്തമാക്കുന്നു.

ആത്മഹത്യകളുടെ കാരണങ്ങള്‍ പലപ്പോഴും സങ്കീര്‍ണ്ണമാണ്. എന്നാല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാരണങ്ങളും സമ്മര്‍ദ്ദങ്ങളും പലപ്പോഴും ഇവയ്ക്ക് നിര്‍ണ്ണായക കാരണമാകാറുണ്ടെന്ന് പഠനം പറയുന്നു. ഇംഗ്ലണ്ടില്‍ മാത്രം 25 വയസില്‍ താഴെ പ്രായമുള്ള ശരാശരി 96 പേരെങ്കിലും ഏപ്രില്‍, മെയ് കാലയളവില്‍ ആത്മഹത്യക്ക് ശ്രമിക്കാറുണ്ട്. സെപ്റ്റംബറിലാണ് പിന്നീട് ഈ നിരക്ക് കൂടുന്നത്. യൂണിവേഴ്‌സിറ്റി പ്രവേശനങ്ങള്‍ നടക്കുന്ന ഈ കാലയളവില്‍ 88 പേരെങ്കിലും ശരാശരി ആത്മഹത്യക്ക് ശ്രമിക്കുന്നു.

2014-15ല്ഡ ആത്മഹത്യ ചെയ്ത 20 വയസില്‍ താഴെ പ്രായമുള്ള 145 പേരുടെ ഇന്‍ക്വസ്റ്റില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് 63 പേര്‍ക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരില്‍ മൂന്നിലൊരാളുടെയെങ്കിലും ആത്മഹത്യ പരീക്ഷാക്കാലയളവിലോ, പരീക്ഷയ്ക്കു മുമ്പോ, ഫലം കാത്തിരിക്കുന്ന വേളയിലോ ആയിരുന്നു നടന്നതെന്നും പഠനം സൂചിപ്പിക്കുന്നു.

മലയാളം യുകെ  ന്യൂസ് ടീം.

അന്തിമ സമരത്തിനു തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പതിനായിരക്കണക്കിന് നഴ്സുമാർ കേരള തലസ്ഥാനത്ത് മാർച്ചു ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന വേതനം സ്വകാര്യ മേഖലയിൽ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെമ്പാടും നിന്ന് എത്തിയ നഴ്സുമാർ ഒരുമയോടെ തിരുവനന്തപുരത്തിൻറെ വിരിമാറിൽ തങ്ങളുടെ അവകാശ പ്രഖ്യാപനം നടത്തിയത്. ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും നഴ്സുമാർ മാർച്ചിനെത്തിയിരുന്നു. നഴ്സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലും മുംബയിലും ലോകമെമ്പാടും നഴ്സുമാർ യോഗങ്ങൾ നടത്തി. ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മരണം വരെ നിരാഹാരം നടത്തുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ പ്രഖാപിച്ചു. ജൂലൈ 17 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് സമ്പൂർണ പണിമുടക്കിന് യുഎൻഎ ആഹ്വാനം ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നല്കുന്ന മാനേജ്മെൻറുകളുടെ ആശുപത്രികൾ സമരത്തിൽ നിന്ന് ഒഴിവാക്കപ്പെടും.

ന്യായമായ ആവശ്യങ്ങളുടെ നേരെ മുഖം തിരിച്ചു നിൽക്കുന്ന മാനേജ്മെന്റുകളുടെയും അധികാരികളുടെയും മനോഭാവത്തിനെതിരെയുള്ള സമരകാഹളം മുഴക്കി അണിനിരന്നത് പതിനായിരങ്ങൾ. സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുവാൻ നഴ്സുമാർ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ 11 മണിയോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്ന് കരുണയുടെ മാലാഖാമാർ മാർച്ചിന് തുടക്കം കുറിച്ചു. യൂണിഫോം അണിഞ്ഞെത്തിയ നഴ്സുമാർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു ഒത്തൊരുമയോടെ തലസ്ഥാനത്തെ കാല്ക്കീഴിലാക്കിയപ്പോൾ കേരളം കണ്ട ഐതിഹാസികമായ സമര ഭേരിക്ക് തുടക്കമായി. മാർച്ചിന് മുൻനിരയിൽ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അണിനിരന്നു. തൃശൂർ ജില്ലയിൽ നിന്നെത്തിയ നഴ്സുമാർക്ക് പിന്നാലെ മറ്റു ജില്ലയിലെ യുഎൻഎ പ്രവർത്തകരും വരിവരിയായി നിരന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ എത്തിയത്. സമരത്തിൽ പങ്കെടുക്കരുതെന്ന് പല മാനേജ്മെന്റുകളും നല്കിയ അന്ത്യശാസനം വകവയ്ക്കാതെയാണ് നഴ്സുമാർ തലസ്ഥാനത്ത് എത്തിച്ചേർന്നത്. സമരത്തിനു പോകാൻ ഒരുങ്ങിയവരെ പോകാൻ അനുവദിക്കാതെ പൂട്ടിയിട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തികച്ചും സമാധാനപരമായി പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പോലീസിൻറെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാർച്ച് മുന്നേറിയത്. നഴ്സുമാർക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും പൊതു ജനങ്ങളും മാർച്ചിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു തലസ്ഥാനത്ത് കണ്ടത്. യുഎൻഎയുടെ സമരത്തിന് ദിനംപ്രതി പിന്തുണ വർദ്ധിക്കുന്നു എന്നതിൻറെ തെളിവായിരുന്നു തിരുവനന്തപുരത്തെ ശക്തിപ്രകടനം. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ആലുവ സബ് ജയിലില്‍ നിന്ന് രാവിലെ 10 മണിയോടെ ദിലീപിനെ കോടതിയില്‍ എത്തിച്ചിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. തുറന്ന കോടതിയിലായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക. കസ്റ്റഡി അനുവദിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല. കീഴ്‌ക്കോടതിയില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇന്നുതന്ന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ.രാംകുമാര്‍ ആണ് ദിലീപിനു വേണ്ടി ഹാജരാകുന്നത്.

കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും പൊലീസ് ചോദ്യം ചെയ്തേക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്ന് കണ്ടെത്തിയ സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപ് നായകനായ സൗണ്ട തോമ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഗൂഢാലോചന നടന്നതെന്ന് വ്യക്തമായിരുന്നു. അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു.

കുഞ്ചെറിയാ മാത്യു

പ്രശസ്ത നടി ലൈംഗികാതിക്രമത്തിന് ഇരയായതുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രമുഖ താരം ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് സിനിമാലോകത്തെ പല അന്തഃപുര രഹസ്യങ്ങളും പരസ്യമാകാന്‍ തുടങ്ങി. നടിയെ പീഡിപ്പിക്കുന്നതിന് ദിലീപ് നല്‍കിയ ക്വട്ടേഷനില്‍ ഒന്നരക്കോടി രൂപ പ്രതിഫലത്തിനു പുറമെ സമീപകാലത്ത് പള്‍സര്‍ സുനിക്ക് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നുവരാന്‍ ദിലീപ് തന്റെ ഡേറ്റ് കൂടി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് സിനിമാ രംഗത്ത് നിന്നു ചോര്‍ന്ന് കിട്ടുന്ന വാര്‍ത്ത. ചില പ്രമുഖ താരങ്ങളുടെ ഡ്രൈവറായിരുന്നവര്‍ പിന്നീട് പ്രശസ്ത നിര്‍മ്മാതാക്കളായത് സിനിമാതാരങ്ങളുടെയും ലൊക്കേഷനിലെയും ഡ്രൈവറായിരുന്ന പള്‍സര്‍ സുനിക്ക് പ്രചോദനമായി. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ പര്യവസാനിച്ചിരുന്നെങ്കില്‍ പള്‍സര്‍ സുനി ഒരുപക്ഷേ മലയാള സിനിമാലോകത്തെ ഒരു പ്രമുഖ നിര്‍മ്മാതാവായേനെ.

മലയാള സിനിമയിലെ ഏറ്റവും സമ്പന്നനായ താരമായി മാറിയ ദിലീപ് സിനിമാ രംഗത്തെ എല്ലാ മേഖലകളിലും കൈവച്ചിരുന്നു. അഭിനയം, നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങി ദിലീപിന് മേല്‍കോയ്മ ഇല്ലാത്ത മേഖലകളില്ലായിരുന്നു. ഈ ആധിപത്യം തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലും പോലും ഭയക്കുന്ന താരമായി വളരാന്‍ ദിലീപിനെ സഹായിച്ചത്. അഭിനയരംഗത്ത് തനിക്ക് ഇഷ്ടമില്ലാത്ത ഓരോരുത്തരെയായി അരിഞ്ഞു വീഴ്ത്തിയ ദിലീപാണ് മഹാനടനായ തിലകനെ പോലും അവസാനകാലത്ത് വീട്ടിലിരുത്തിയത്. സിനിമാ വ്യവസായത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിച്ചിരുന്ന ദിലീപാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്മാരുടെ സംഘടനയുടെയും തീയറ്ററുകാരുടെ സംഘടനയുടെയെല്ലാം പിളര്‍പ്പിന് പിന്നില്‍. ഹോട്ടല്‍ വ്യവസായി, സിനിമാ നിര്‍മ്മാതാവ്, തീയറ്റര്‍ ഉടമ എന്നീ നിലകളിലെല്ലാം ദിലീപ് ഒരു വന്‍ വിജയമായിരുന്നു. താന്‍ അഭിനയിക്കുന്ന സിനിമയില്‍ വിതരണാവകാശം എന്ന തന്ത്രം മലയാള സിനിമയില്‍ ആദ്യമായി പുറത്തെടുത്തത് ദിലീപാണ്. ദിലീപിന്റെ ഹിറ്റ് ചിത്രമായ മായാമോഹിനിയോടെയാണ് ഇതിന് തുടക്കമിട്ടത്.

ഇതിനിടയില്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായ നിലപാട് എടുത്ത പൃഥ്വിരാജിന് ഇത് പ്രതികാരത്തിന്റെ കാലമാണ്. കാരണം പൃഥ്വിരാജിന്റെ പല സിനിമകളെയും തീയേറ്ററില്‍ നിന്ന് കൂവി ഓടിക്കാനും ഒതുക്കാനും കളിച്ചത് ദിലീപാണെന്നത് പരസ്യമായ രഹസ്യമാണ്. അമ്മയിലെ അംഗങ്ങളുടെ പ്രത്യേകിച്ച് വനിതകളുടെ ശക്തമായ വികാരവും പൊതുജനരോഷവും മനസിലാക്കി മമ്മൂട്ടി ഉള്‍പ്പെടെ പല പ്രമുഖ താരങ്ങളും രാത്രി വെളുത്തപ്പോള്‍ തങ്ങളുടെ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത് ദിലീപിന് ഇരുട്ടടിയായി. ഇന്നലെ നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ദിലീപിനെ ക്രിമിനലാണെന്ന് വിശേഷിപ്പിച്ചത്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ ആലുവ പോലീസ് ക്ലബ്ബില്‍ വിളിപ്പിച്ചപ്പോള്‍ അര്‍ദ്ധരാത്രിയില്‍ സന്ദര്‍ശിക്കാന്‍ ചെന്ന് അനുഭാവം പ്രകടിപ്പിച്ച സിദ്ദിഖ് ദിലീപിന്റെ അറസ്റ്റില്‍ വേദനിക്കേണ്ട കാര്യമില്ലെന്നാണ് പ്രതികരിച്ചത്. ഒരു സഹോദരനെപ്പോലെ വിശ്വസിച്ച് പോയെന്ന് മുകേഷ് പരിതപിച്ചു. ലോകം മുഴുവനും ദിലീപിനെ സംശയിച്ചപ്പോള്‍ സംരക്ഷണവലയം തീര്‍ത്ത സിനിമാരംഗത്തെ പ്രമുഖര്‍ ഒരിക്കലും ഇത്തരത്തിലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസിലായപ്പോള്‍ ദിലിപിനെ തള്ളിപ്പറഞ്ഞ് സ്വന്തം നില ഭദ്രമാക്കാനുള്ള തത്രപ്പാടിലാണ് അമ്മയും സിനിമാലോകവും.

Copyright © . All rights reserved