Main News

ജോജി തോമസ്

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ എല്ലാവരും എഴുതിത്തള്ളിയിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ യഥാര്‍ത്ഥ താരമായി മാറുകയാണ്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ ബാധ്യതയായി വിലയിരുത്തിയിരുന്ന ജെറമി കോര്‍ബിന്റെ നേതൃത്വമാണ് ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിനെ ഇപ്പോള്‍ പ്രചനാതീതവും, ഒരുപക്ഷെ ഒരു തൂക്കു പാര്‍ലമെന്റിന്റെ സാധ്യതകളിലേയ്ക്കും നയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ പോള്‍ അനുസരിച്ച് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലേബറിന്റെ മേലുള്ള മുന്‍തൂക്കം 3 ശതമാനം മാത്രമാണ്.

ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ജെറമി കോര്‍ബിന്റെ ജനപ്രീതി തന്നെയായിരുന്നു. എന്നാല്‍ ഒരു രാത്രി വെളുത്തപ്പോള്‍ ബ്രിട്ടണിലെ ഏറ്റവും ജനകീയനായ നേതാവായി ജെറമി കോര്‍ബിന്‍ മാറിയിരിക്കുകയാണ്. ജെറമി കോര്‍ബിനെ ശരിയായി വിലയിരുത്തുന്നതില്‍ ആദ്യമായല്ല ബ്രിട്ടീഷ് രാഷ്ട്രീയം പരാജയപ്പെടുന്നത്. 2015-ല്‍ ആദ്യമായി ലേബര്‍ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോഴും കഴിഞ്ഞ വര്‍ഷം ബ്രെക്സിറ്റിനു ശേഷം ലേബര്‍ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ സമയത്തുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ.

തിരിച്ചടികളില്‍ പിടിച്ചുനില്‍ക്കാനും തിരിച്ചുവരവിനുമുള്ള കോര്‍ബിന്റെ കഴിവ് അത്ഭുതാവഹമാണ്. സ്വന്തം നേതൃത്വത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്ന ലേബര്‍ പാര്‍ട്ടിയെ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ജെറോമി കോര്‍ബിന്‍ തെരഞ്ഞെടുപ്പിന്റെ മുഖ്യധാരയിലെത്തിച്ചത്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന ബി.ബി.സി സംവാദത്തില്‍ നിന്ന് വിട്ടുനിന്നത് തെരേസ മേയ്ക്ക് തിരിച്ചടിയായി. തെരേസ മേയ്ക്ക് പകരം ടോറികളെ പ്രതിനിധാനം ചെയ്ത്, ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് ആണ് ബി.ബി.സി. സംഘടിപ്പിച്ച ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കവെ ജെറമി കോര്‍ബിന്‍ പണം കായ്ക്കുന്ന അത്ഭുതമരത്തിലാണ് വിശ്വസിക്കുന്നതെന്ന് ആംബര്‍ റൂഡ് കുറ്റപ്പെടുത്തി.

ഇലക്ഷന്‍ ദിനം അടുക്കുന്തോറും ടോറികളുടെ ലീഡ് കുറഞ്ഞുവരുന്നത് കണ്‍സര്‍വേറ്റീവ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ലേബറിന്റെ മേല്‍ ടോറികള്‍ക്കുണ്ടായിരുന്ന മുന്‍തൂക്കം 18 ശതമാനം ആയിരുന്നു. അതാണ് ചുരുങ്ങി മൂന്ന് ശതമാനമായിരിക്കുന്നത്. എന്തായാലും ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പ്രവചനാതീത സ്വഭാവം കൈവരിച്ചിരിക്കുകയാണ്. ജെറമി കോര്‍ബിന്‍ കറുത്ത കുതിരയാകുമോ അതോ തെരേസ മേയുടെ കണക്കുക്കൂട്ടലുകള്‍ ശരിയാകുമോ എന്ന് അറിയാന്‍ ഇനിയും അധികം കാത്തിരിക്കേണ്ടി വരില്ല.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീക്ക് ബോധം വന്നപ്പോള്‍ അറിയാനായത് തന്റെ എട്ട് വയസുള്ള മകളുടെ മരണ വാര്‍ത്ത. മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എട്ട് വയസുകാരിയായ സാഫി റൂസോസ്. ലാന്‍കാഷയറിലെ ലെയ്‌ലാന്‍ഡില്‍ നിന്നുള്ള സാഫി തന്റെ അമ്മ ലിസ, മൂത്ത സഹോദരി ആഷ്‌ലീ ബ്രോംവിച്ച് എന്നിവര്‍ക്കൊപ്പമാണ് അരിയായ ഗ്രാന്‍ഡേയുടെ സംഗീത പരിപാടി കാണാന്‍ പോയത്. ലിസയെയും ആഷ്‌ലിയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരാവസ്ഥയിലാണ് ലിസയെ ആശുപത്രിയില്‍ എത്തിച്ചത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ട അവരെ കാത്തിരുന്നത് മകളുടെ ദുരന്തത്തിന്റെ വാര്‍ത്തയായിരുന്നു. ലെയ്‌ലാന്‍ഡ് മെമ്മറീസ് എന്ന ഫേസ്ബുക്ക് പേജില്‍ ഇവരുടെ കുടുംബ സുഹൃത്തായ മൈക്ക് സ്വാനിയാണ് ഈ വിവരം പങ്കുവെച്ചത്. ലിസ റൂസോസ് ഇപ്പോള്‍ ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും സാഹചര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്ക് ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ആശുപത്രിയില്‍ തന്നെ തുടരുന്ന ലിസയ്ക്ക് ഇപ്പോള്‍ കാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് സ്വാനി ലാന്‍കാഷയര്‍ ഈവനിംഗ് പോസ്റ്റിനോട് പറഞ്ഞു. സാഫിയുടെ പിതാന് ആന്‍ഡ്രൂവിന്റെ ധൈര്യത്തെയും സ്വാനി പ്രകീര്‍ത്തിക്കുന്നു. അടുത്തയാഴ്ചയോടെ ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്.

ലണ്ടന്‍: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതില്‍ സംഭവിച്ച പിഴവ് മൂലം കുഞ്ഞ് മരിച്ചു. കുഞ്ഞിന് പകരം അമ്മയുടെ ഹൃദയമിടിപ്പാണ് നഴ്‌സുമാര്‍ രേഖപ്പെടുത്തിയത്. സാഡി പൈ എന്ന് പേരിട്ട കുഞ്ഞ് പ്രസവ സമയത്ത് ഓക്‌സിജന്‍ കിട്ടാതെ വന്നതിനേത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. 2011ലാണ് സംഭവമുണ്ടായത്. റോയല്‍ ബോള്‍ട്ടന്‍ ഹോസ്പിറ്റലില്‍ പ്രവോശിപ്പിക്കപ്പെട്ട ഡാനിയല്‍ ജോണ്‍സ്റ്റണ്‍ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഹൃദയമിടിപ്പ് വല്ലാതെ ഉയര്‍ന്നതായും 30 സെക്കന്‍ഡിനു ശേഷം അത് സാധാരണ നിലയിലായെന്നും മിഡ്‌വൈഫുമാര്‍ പറഞ്ഞെന്ന് ഇവര്‍ പറഞ്ഞു.

ഒരു ഡോക്ടറാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്താന്‍ പറഞ്ഞത്. പക്ഷേ ഒരു ട്രെയിനി മിഡ്‌വൈഫിനെയാണ് നിയോഗിച്ചത്. ഡോക്ടര്‍ തിരിച്ചു വന്നതുമില്ല. തനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രസവ സമയത്ത് സിടിജി മോണിറ്റര്‍ നോക്കിയ മിഡ് വൈഫിന് ആശങ്കയുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. പിന്നീടാണ് ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതില്‍ പിശകുണ്ടായെന്ന് സ്ഥിരീകരിച്ചത്.

കുഞ്ഞിന്റെ ഹൃദയമിടിപ്പ് നേരത്ത് കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ പ്രസവം കുറച്ചുകൂടി നേരത്തേ ആക്കാമായിരുന്നെന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും വിദഗ്ദ്ധര്‍ പറയുന്നു. പ്രസവത്തിനു ശേഷവും പൊക്കിള്‍ക്കൊടി മുറിക്കുന്നതിലും മിഡ് വൈഫുമാര്‍ താമസം വരുത്തിയെന്നും ജോണ്‍സ്റ്റണ്‍ ആരോപിക്കുന്നു. പിന്നീട് വിറാലിലെ ആരോ പാര്‍ക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയ കുഞ്ഞിന്റെ മസ്തിഷ്‌കത്തിന് കാര്യമായ തകരാര്‍ ഉണ്ടായെന്ന് കണ്ടെത്തി. പിന്നീട് ഹൃദയ സ്തംഭനവുമുണ്ടായ കുഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ രൂപീകരിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. കരാര്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം കരാറുകള്‍. ഇവ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചതാണ് പാരീസ് ഉടമ്പടി. 2025ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 28 ശതമാനം കുറയ്ക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ഉടമ്പടിയെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്‍തുണച്ചിരുന്നു. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, വ്യാവസായികവിപ്ലത്തിന് മുമ്പുള്ള കാലത്തേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരിക തുടങ്ങിയവയാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍.

വൈറ്റ് ഹൗസിലെ പ്രത്യേകയോഗത്തില്‍ വെച്ചാണ് ഈ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. ലോകത്ത് ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാര്‍ എന്നും കാലാവസ്ഥാ സംരക്ഷണം തട്ടിപ്പാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിനായാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചതെന്നും ട്രംപ് ആരോപിച്ചു.

ജോജി തോമസ്

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളം. രാഷ്ട്രീയ പ്രബുദ്ധതയും ബൗദ്ധികമായ ഉയര്‍ന്ന നിലവാരവും കേരള ജനതയില്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക് പ്രിയമേറി. ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായ അടിത്തറ സൃഷ്ടിക്കുന്നതിലും, രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നതിനും പ്രധാന കാരണങ്ങളിലൊന്ന് കേരളമാണ്. ഇടതുപക്ഷത്തിന്റെ വര്‍ത്തമാന കാലഘട്ടത്തിലെ പ്രശ്നങ്ങളോടുള്ള സമീപനത്തിലും നിലപാടുകളിലും വെള്ളം ചേര്‍ക്കപ്പെടുന്നുണ്ടോ, രാഷ്ട്രീയ ധാര്‍മ്മികത തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ എന്ന ഒരു സന്ദേഹം കേരള ജനതയിലും പ്രത്യേകിച്ച് ഇടതുപക്ഷ അനുഭാവികളിലും ഉയര്‍ന്നു വരുന്നുണ്ട്. കേരള സംസ്ഥാനത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു വിലയിരുത്തലിന് പ്രസക്തിയേറുകയാണ്. കാരണം വിവാദപരമായ പല വിഷയങ്ങളിലും ഇടതുപക്ഷത്തിന്റെയും ഇടതുപക്ഷ ഗവണ്‍മെന്റിന്റെയും പല നിലപാടുകളുടെയും ധാര്‍മ്മികവശം പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതായിരുന്നു.

അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ മെയ് 25-ാം തീയതി ഒന്നാം വാര്‍ഷികം ഇടതുപക്ഷ ഗവണ്‍മെന്റ് ആഘോഷിച്ചപ്പോള്‍ അടിസ്ഥാന മേഖലകളിലും ജനജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്ന പല പുരോഗമനപരമായ നടപടികള്‍ ഉണ്ടായെങ്കിലും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ക്ക് അര്‍ഹിക്കുന്ന തിളക്കം ലഭിക്കാതെ പോയത്.

ഇടതുപക്ഷ സര്‍ക്കാരിനെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിടിച്ചുകുലുക്കിയതും, രണ്ട് മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ചതുമായ വിഷയങ്ങള്‍ ഇടതുപക്ഷ നേതാക്കളുടെ രാഷ്ട്രീയ ധാര്‍മ്മികതയും സദാചാര ബോധവും ചോദ്യം ചെയ്യുന്നതായിരുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വോട്ടുതേടി അധികാരത്തിലെത്തിയ ഇടതുപക്ഷത്തുനിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതല്ല സംഭവിച്ചത്. ബന്ധക്കാരെയും സ്വന്തക്കാരെയും കാലാകാലങ്ങളില്‍ സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് വലതുഭരണകാലത്ത് പതിവാണെങ്കിലും ഒരു ഇടതുപക്ഷ ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങളത് പ്രതീക്ഷിക്കുന്നില്ല. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ജയരാജന് മാത്രമേ രാജിവെയ്ക്കേണ്ടി വന്നുവെങ്കിലും മുഖ്യമന്ത്രിയടക്കം പല പ്രമുഖരുടെയും ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും പല വകുപ്പുകളിലും നിയമനം ലഭിച്ചിട്ടുണ്ട്. എ. കെ ശശീന്ദ്രന്റെ രാജിയാണെങ്കില്‍ സദാചാരപരമായ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. വ്യക്തി ജീവിതത്തിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടം നടന്നതായും മറ്റും ചിത്രീകരിച്ച് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് മുഖം തിരിക്കാന്‍ ശ്രമമുണ്ടായെങ്കിലും രാഷ്ട്രീയത്തിലെ സദാചാര ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഒരു മുന്നണിയില്‍ നിന്ന് ജനങ്ങള്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്.

എ.കെ.ശശീന്ദ്രന്‍ വിഷയത്തില്‍ പ്രശ്നങ്ങളുടെ കാര്യത്തിലേയ്ക്ക് കടക്കാതെ, അത് ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമത്തെ ഭരണത്തിന്റെ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ഇതൊരു ഫാസിസ്റ്റ് സമീപനമാണെന്ന് പറയാതിരിക്കാനാവില്ല. വാര്‍ത്ത ശേഖരിച്ച രീതി പ്രസ്തുത മാധ്യമം പൊതുജനസമക്ഷം വെളിപ്പെടുത്തിയില്ല എന്നത് വസ്തുതയാണെങ്കിലും മന്ത്രിയുടെ വൈകൃതവും ദുര്‍ബലതയും മനസിലാക്കി തന്നെയാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടന്നത്.

ക്രമസമാധാനവും സ്ത്രീ സുരക്ഷയുമെല്ലാം കൈകാര്യം ചെയ്യപ്പെട്ട രീതി ഇടതിന്റെയും ഭരണപക്ഷത്തിന്റെയും ദുര്‍ബലത വെളിവാക്കുന്നതായിരുന്നു. പോലീസിനെ നിയന്ത്രിക്കുന്നതിലും ക്രമസമാധാന പ്രശ്നങ്ങളിലും പലപ്പോഴും ഭരണപക്ഷം പ്രതിസ്ഥാനത്തും പ്രതിരോധത്തിലുമായിരുന്നു. സ്ത്രീ സുരക്ഷ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് കാലത്ത് പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാക്കിയ ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രമാദമായ കേസില്‍ സുതാര്യത ഉറപ്പുവരുത്താനാവാത്തത് നാണക്കേടുണ്ടാക്കി.

സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ കോടതി ഇടപെടലുകളാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കാരണമായതെങ്കിലും, പ്രസ്തുത കാര്യം ഫലപ്രദമായി പൊതുജനങ്ങളുടെ ഇടയില്‍ വിശദീകരിക്കാന്‍ സാധിച്ചില്ല.

ജിഷ്ണുവിന്റെ അമ്മ മഹിജയുടെയും ബന്ധുക്കളുടെയും സമരത്തോടുള്ള പോലീസ് സമീപനം ഇടതുപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ജയില്‍പുള്ളികളെ മാനദണ്ഡങ്ങള്‍ ലംഘിച്ച് മോചിപ്പിക്കുവാനുണ്ടായ ശ്രമം നീതിനിര്‍വഹണത്തോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു. നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിലും പോലീസും സര്‍ക്കാരും പൊതുജന ദൃഷ്ടിയില്‍ പ്രതിസ്ഥാനത്തായി.

വലതുപക്ഷ ഭരണകാലത്തെ അഴിമതിക്കെതിരെ പോരാടി അധികാരത്തിലെത്തിയ ഇടതുപക്ഷം തങ്ങളുയര്‍ത്തിയ പല അഴിമതി ആരോപണങ്ങളോട് ഇന്ന് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാനുള്ള തീരുമാനവും കെ എം മാണിയോടുള്ള വിജിലന്‍സ് കോടതിയിലെ നിലപാടുമെല്ലാം ഇതിനുദാഹരണമാണ്.

കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സിപിഎം നിലപാട് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. കേരളത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക മുന്‍ മന്ത്രിയായ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാനുള്ള തീരുമാനം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യപ്പെടാന്‍ കാരണമാക്കി. ഇടതുപക്ഷത്തിന്റെ ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ജനകീയ നേതാവായ വി എസ് അച്യുതാനന്ദന്‍ 20 വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ ലഭിച്ചതെന്ന് ഇവിടെ പ്രസക്തമായ കാര്യമാണ്.

മൈക്രോഫിനാന്‍സ് കേസില്‍ ആരോപണ സ്ഥാനത്ത് ഉണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തിയും മകനെ ബിജെപി പക്ഷത്ത് നിലനിര്‍ത്തിയും അധികാരമുള്ള പാര്‍ട്ടികളെ പ്രീതിപ്പെടുത്തി നടത്തിയ ഞാണിന്മേല്‍ കളിയില്‍ മൈക്രോഫിനാന്‍സ് കേസിന്റെ കാര്യവും പവനായി ശവമായ മട്ടായി. സോളാറും സരിതയും ഇപ്പോള്‍ ചരിത്രത്തിലെ ഇല്ല. ഇത് രാപ്പകല്‍ സമരകാലത്ത് ഉണ്ടാക്കിയ ഭരണ പ്രതിപക്ഷ ധാരണ ഇപ്പോഴും നിലനില്‍ക്കുന്നോ എന്ന സന്ദേഹം ജനങ്ങളില്‍ ജനിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.

മൂന്നാറുള്‍പ്പെടെ പല വന്‍കിട ഭൂമി കയ്യേറ്റങ്ങൾക്കും ഭരണപക്ഷത്തെ പല പ്രമുഖരും ആരോപണവിധേയരാണ്. കര്‍ഷകരുടെയും സാധാരണക്കാരുടെയും ജനകീയ പ്രതിരോധത്തിന്റെ ശബ്ദമായി ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഇടുക്കി എം പി ജോയ്സ് ജോര്‍ജ്, മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രനുമെല്ലാം കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്.

സര്‍ക്കാര്‍ നയത്തിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരുന്ന എം കെ ദാമോദരന്‍ ചില തല്‍പര കക്ഷികള്‍ക്കായി കോടതിയില്‍ ഹാജരായത്, സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥന്റെ നിയമനം, പോലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയുടെ നിയമനം ഇങ്ങനെ തൊട്ടതെല്ലാം വിവാദമാക്കുന്ന ഒരു സര്‍ക്കാരിനെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി കേരളം കണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശക്തമായ ഒരു നിലപാടെടുക്കാന്‍ ഭരണകൂടത്തിന് സാധിച്ചില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പോലീസ് സംവിധാനം പരാജയപ്പെട്ടു.

ഇടതുപക്ഷത്തെ പ്രമുഖ കക്ഷിയായ സിപിഐയുടെ നിലപാടുകള്‍ യുഡിഎഫ് ഭരണകാലത്തെ പി സി ജോര്‍ജിന്റേതുപോലെയായത് ഭരണപക്ഷത്തിന്റെ പ്രതിരോധം ദുര്‍ബലമാക്കി. പി സി ജോര്‍ജ് ചെയ്തതുപോലെ ഭരണത്തിന്റെ ശീതളിമ ആവോളം അനുഭവിക്കുകയും പുറത്തിറങ്ങി വിമര്‍ശനത്തിലൂടെ കയ്യടി നേടാനുമാണ് സിപിഐ ശ്രമിക്കുന്നത്.

ഇന്ത്യയില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ ഇടതുപക്ഷം വലിയ രാഷ്ട്രീയശക്തി അല്ലായിരിക്കും. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ സദാചാര മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിലും ഒരു വേറിട്ട ശബ്ദമാകുവാന്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ധാര്‍മികതയില്‍ പുഴുക്കുത്തുകള്‍ വീഴുമ്പോള്‍, ആ ശബ്ദം ദുര്‍ബലമാകുമ്പോള്‍ അവര്‍ ഉയര്‍ത്തിപിടിച്ച രാഷ്ട്രീയ സദാചാരമൂല്യങ്ങളാണ് ദുര്‍ബലമാകുന്നത്.

ജനങ്ങള്‍ ഇടത്തേയ്ക്ക് ചിന്തിക്കുന്നതും ഇടതിനെ സ്നേഹിക്കുന്നതും അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പേരിലാണ്. ഇടതുപക്ഷത്തിന് സംഭവിക്കുന്ന നയപരവും ഭരണപരവുമായ വീഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. കാരണം അത് ലോകമാകെ തീവ്രവലതു ചിന്താഗതിക്കാര്‍ക്കുണ്ടാക്കുന്ന മുന്നേറ്റത്തെ സഹായിക്കാനും ഇന്ത്യയിലെ മതേതര സങ്കല്പങ്ങളെ തകര്‍ത്ത് ഫാസിസ്റ്റ് ശക്തികളുടെ സമഗ്രാധിപത്യത്തിനും കാരണമാകും.

വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: ജി 7 രാജ്യങ്ങൡലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ യുകെ പിന്നിലേക്ക്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കാനഡ ഇക്കാലയളവില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ജര്‍മനി, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന യുകെ ഇപ്പോള്‍ മോശം പ്രകടനം കാഴ്ച വെക്കുന്ന രാജ്യമായാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജി 7 രാജ്യമായി ജര്‍മനി മാറിയതായി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ 10 ബേസിസ് പോയിന്റുകളാണ് ജര്‍മനി മെച്ചപ്പെടുത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 0.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കാനഡ വളര്‍ച്ചാപ്പട്ടികയില്‍ ഇപ്പോള്‍ മുന്നിലെത്തി. യുകെയും ഇറ്റലിയുമാണ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവുമൊടുവിലായി ഉള്ളത്. 0.6 ശതമാനം വളര്‍ച്ചയുമായി ജര്‍മനി രണ്ടാം സ്ഥാനത്തും 0.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമെത്തി. അമേരിക്ക 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ യുകെയും ഇറ്റലിയും 0.2 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.

ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയില്‍ ബ്രിട്ടന്‍ പിന്നോട്ടു പോയത്. ഉയര്‍ന്ന നാണയപ്പെരുപ്പം ഉപഭോക്താക്കളെ പിന്നോട്ടു വലിച്ചു. ബ്രെക്‌സിറ്റിനു ശേഷമുണ്ടായ വിലക്കയറ്റം സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. പൗണ്ടിനുണ്ടായ വിലയിടിവ് ഇറക്കുമതിച്ചെലവുകള്‍ വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്ന നാണയപ്പെരുപ്പ നിരക്ക് വീട്ടു ബജറ്റുകളെ ബാധിച്ചത് യുകെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നഉപഭോക്തൃവിപണിയെ തളര്‍ത്തിയതും വളര്‍ച്ചാനിരക്ക് ഇടിയാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

മെല്‍ബോണ്‍: യാത്രക്കാരന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി. ഓസ്‌ട്രേലിയയിലെ മെല്‍ബോണില്‍ നിന്ന് ക്വലാലംപൂരിലേക്ക് പോയ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി താഴെയിറക്കിയെന്നും അക്രമം കാട്ടിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. കയ്യിലിരുന്ന ഒരു വസ്തു കാട്ടിയാണ് ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സ്‌ഫോടകവസ്തുവല്ലെന്ന് സ്ഥിരീകരിച്ചു.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്ക് ആണ് ഇയാള്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് മലേഷ്യ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ കപ്രാവി പറഞ്ഞു. യാത്രക്കാരന്‍ മദ്യപിച്ചിരുന്നു. 25 വയസുള്ള ഓസ്‌ട്രേലിയക്കാരനാണ് പ്രതി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും കേസുകള്‍ ചാര്‍ജ് ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിവരമുണ്ട്.

ഇയാള്‍ പൈലറ്റിനെ കാണണമെന്ന് പറഞ്ഞുകൊണ്ട് പോകുന്നത് കണ്ടതായി മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. ഇരിക്കാന്‍ വിസമ്മതിച്ച ഇയാള്‍ വിമാനം താന്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കി. ജീവനക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ താനും അവരെ സഹായിക്കാന്‍ തയ്യാറായെന്ന് ആന്‍ഡ്രൂ ലിയോന്‍സെല്ലി എന്ന ഈ യാത്രക്കാരന്‍ പറഞ്ഞു. വിമാനം പുറപ്പെട്ട് അരമണിക്കൂറിനുള്ളിലായിരുന്നു സംഭവം. വിമാനത്തിന്റെ പിന്നിലേക്ക് ഓടിയ ഇയാള്‍ തണ്ണിമത്തന്റെ വലിപ്പമുള്ള ഒരു വസ്തു എടുത്തു കാട്ടി. രണ്ട് ആന്റിനകള്‍ ഉണ്ടായിരുന്ന ഇത് ഒരു പവര്‍ ബാങ്ക് ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ലണ്ടന്‍: വെയില്‍സ് രാജകുമാരി ഡയാനയുടെ മരണത്തിന് കാരണമായ ബെന്‍സ് എസ് 280 കാര്‍ മുമ്പ് ഒരു അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നതാണെന്ന് വെളിപ്പെടുത്തല്‍. ഡയാന രാജകുമാരിയുടെ മരണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്ത ടിവി ഡോക്യുമെന്ററിയും ഒപ്പമിറങ്ങിയ ഒരു പുസ്തകവുമാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. പാരീസില്‍ സെലിബ്രിറ്റികളുടെ യാത്രയ്ക്ക് മാത്രം ഉപയോഗിച്ചിരുന്ന ഈ കാര്‍ അതിന്റെ മുന്‍ ഉടമയുടെ കൈവശമിരുന്നപ്പോളാണ് അപകടത്തില്‍പ്പെട്ടത്. അതില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ഇന്‍ഷുറന്‍സ് കമ്പനി എഴുതിത്തള്ളുകയും സ്്ക്രാപ്പ് ചെയ്യാന്‍ അയച്ചതുമാണെന്ന് ഡോക്യുമെന്ററി പറയുന്നു.

ഡയാനയുടെ മരണത്തിനു കാരണമായ അപകടം നടക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ഈ അപകടമുണ്ടായത്. റിമാന്‍ഡില്‍ നിന്ന് പുറത്തുവന്ന ഒരു തടവുകാരന്‍ ഈ കാര്‍ മോഷ്ടിക്കുകയും അപകടത്തില്‍ പെടുകയുമായിരുന്നു. ആ അപകടത്തില്‍ കാര്‍ നിരവധി തവണ കരണം മറിഞ്ഞിരുന്നു. സ്‌ക്രാപ്പ് ചെയ്യാന്‍ അയച്ച ഈ കാര്‍ പിന്നീട് പുനര്‍നിര്‍മിച്ച് ഇറക്കുകയായിരുന്നു. പാസ്‌കല്‍ റോസ്‌റ്റെയിന്‍ എന്ന കുപ്രസിദ്ധനായ പാപ്പരാസിയും ഇതേ വാദമാണ് ഉന്നയിക്കുന്നത്. ദി ഡെത്ത് ഓഫ് ഡയാന; ദി ഇന്‍ക്രെഡിബിള്‍ റെവലേഷന്‍ എന്ന് ഡോക്യുമെന്ററിയും ഹൂ കില്‍ഡ് ലേഡി ഡി എന്ന പുസ്തകവുമാ്ണ് പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയത്.

പാരീസിലെ റിറ്റ്‌സ് ഹോട്ടലില്‍ നിന്ന് കാമുകന്‍ ദോദി അല്‍ ഫയദിനൊപ്പം പുറത്തിറങ്ങിയ ഡയാനയുടെ കാര്‍ പാപ്പരാസികളില്‍ നിന്ന് രക്ഷ നേടാന്‍ അമിത വേഗത്തില്‍ പായുകയും അല്‍മ പാലത്തിനു താഴെയുള്ള ടണലില്‍ ഒരു തൂണില്‍ ഇടിക്കുകയുമായിരുന്ന. 1997ല്‍ നടന്ന സംഭവത്തില്‍ അല്‍ ഫയദ്, ഡ്രൈവര്‍ ഹെന്റി പോള്‍ എന്നിവര്‍ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഡയാന പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അവരുടെ ബോഡിഗാര്‍ഡ് ട്രെവര്‍ റീസ് ജോണ്‍സ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ഫ്രഞ്ച്, ബ്രിട്ടീഷ് അധികൃതര്‍ നടത്തിയ അന്വേഷണങ്ങളില്‍ ഡ്രൈവര്‍ ഹെന്റി പോള്‍ ആണ് അപകടത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിരുന്നു. അയാള്‍ മദ്യപിച്ചിരുന്നുവെന്നും ആന്റി ഡിപ്രസന്റുകള്‍ കഴിച്ചിരുന്നുവെന്നുമാണ് കണ്ടെത്തിയത്.

ഇന്ത്യയില്‍ കന്നുകാലികളെ കശാപ്പിനായി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച പുതിയ നിയമത്തിനെതിരെ കനത്ത പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. പല ഭാഗത്തും പ്രതിഷേധക്കാരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും കാരണമായ പ്രതിഷേധം കടല്‍ കടന്ന് യുകെയിലും എത്തി. പശുക്കളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നിലവില്‍ വന്ന പുതിയ നിയമം ഫലത്തില്‍ ജനങ്ങളുടെ ആഹാര നിയന്ത്രണത്തില്‍ എത്തിച്ചേരും എന്നതിനാലാണ് പ്രതിഷേധങ്ങള്‍ ശക്തി പ്രാപിച്ചത്.

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ആണ് ഈ നിയമത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തി കേരളത്തിലെ ഇടതു വലതു സംഘടനകള്‍ രംഗത്തുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അതിര് കടക്കുകയും ചെയ്തു. ഗോവധ നിരോധനത്തിന്റെ ഭാഗമായി ബീഫ് കിട്ടതാവുന്നതാണ് ബീഫ് ഇഷ്ട ഭക്ഷണമായ മലയാളികളില്‍ ഭൂരിപക്ഷത്തെയും ഏറ്റവുമധികം ചൊടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധം കൂടുതലും മലയാളികള്‍ ആണ് ഉയര്‍ത്തുന്നതും.

എന്തായാലും പ്രതിഷേധം യുകെ മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി യുകെയിലെ ഒരു സംഘം ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഒന്ന് ചേര്‍ന്ന് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. യുകെയില്‍ പൂള്‍ എന്ന സ്ഥലത്ത് ആണ് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരിക്കുന്നത്. ജിബു കൂര്‍പ്പള്ളി, പോളി മഞ്ഞൂരാന്‍, പ്രസാദ്‌ ഒഴാക്കല്‍, നോബിള്‍ മാത്യു, ജിജു നായര്‍, റെജി കുഞ്ഞാപ്പി, ലീന മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ബീഫ് ഫെസ്റ്റ് അരങ്ങേറിയത്. ഇത്തരം കരിനിയമങ്ങള്‍ കൊണ്ട് വരുന്നതില്‍ നിന്നും ഇന്ത്യന്‍ ഗവണ്മെന്റ് പിന്‍വാങ്ങണമെന്ന് ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ വിവിധ കോടതികള്‍ ഈ നിയമത്തെ കുറിച്ച് വ്യത്യസ്തങ്ങളായ വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടിരിക്കുക കൂടി ചെയ്യുന്ന അവസ്ഥയില്‍ ഇത്തരം പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടതാണെന്നും പൗരന്റെ മൗലികാവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റം നോക്കി നില്‍ക്കാന്‍ യുകെയിലെ ഇടതു പക്ഷ സഹയാത്രികര്‍ക്ക്  കഴിയില്ലെന്നും പ്രതിഷേധക്കാര്‍ വിലയിരുത്തി.

ലണ്ടന്‍: യുകെ വിസക്കായി ബ്രിട്ടീഷ് സര്‍ക്കാരിന് ഇമെയില്‍ അയക്കുന്നവര്‍ക്ക് ഇനിമുതല്‍ 5.48 പൗണ്ടിന്റെ ഒരു ബില്‍ കൂടി വരും. യുകെ വിസയ്ക്കായുള്ള ഇ-അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഈ തുക നല്‍കണം. നാളെ മുതലാണ് ഈ പരിഷ്‌കാരം നിലവില്‍ വരുന്നത്. അപേക്ഷകരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു. ഇതാണ് അപേക്ഷകരില്‍ നിന്ന് ഫീസ് വാങ്ങാന്‍ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.

ഫുള്‍ വിസ ആപ്ലിക്കേഷനുകള്‍ക്ക് പ്രത്യേക ഫീസാണ് ഉള്ളത്. സാധാരണ മട്ടിലുള്ള അന്വേഷണങ്ങള്‍ക്കാണ് ഈ ഫീസ്. ഹോം ഓഫീസിന്റെ ഭാഗമായ യുകെവിഐ തങ്ങളുടെ ഭാഷകളുടെ എണ്ണം 20ല്‍ നിന്ന് എട്ടായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്ന സൂചനയുമുണ്ട്. എന്‍എച്ച്എസ് സൗകര്യം ഉപയോഗിക്കുന്ന വിദേശികളുടെയും വിദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങളുടെയും ഫീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം 1 ലക്ഷമായി പരമിതപ്പെടുത്താനുള്ള ടോറി പദ്ധതിയുടെ ഭാഗമാണ് ഇത്.

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതികള്‍ ഹോം ഓഫീസിന് ലാഭകരമാകുമെന്നാണ് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ നീക്കം ടൂറിസത്തെ തകര്‍ക്കുമെന്നും വിദഗ്ദ്ധ മേഖലയില്‍ തൊഴിലാളികള്‍ എത്തുന്നതിനെ തടയുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ പറയുന്നു. തെരേസ മേയ് രാജ്യത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ പാര്‍ട്ടി താല്‍പര്യങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Copyright © . All rights reserved