ലണ്ടന്‍: വാഹനങ്ങളുടെ വാര്‍ഷിക പരിശോധനയായ എംഒടി ടെസ്റ്റില്‍ കര്‍ശനമായ നിബന്ധനകള്‍ ഈ വര്‍ഷം നടപ്പാകും. മെയ് മാസത്തില്‍ നടപ്പിലാക്കുന്ന നിബന്ധനകള്‍ പല വാഹനങ്ങളും റോഡിലിറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഈ നിബന്ധനകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. കര്‍ശന നിനബന്ധനകളുള്ള പുക പരിശോധനയും കേടുപാടുകളുടെ പരിശോധനയുമാണ് അവതരിപ്പിക്കാനിരിക്കുന്നത്. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നീ വിഭാഗങ്ങളിലായി വാഹനങ്ങളെ പരിശോധനയില്‍ തരംതിരിക്കും.

മൈനര്‍ വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ ടെസ്റ്റ് പാസാകുമെങ്കിലും അവയുടെ തകരാറുകള്‍ രേഖപ്പെടുത്തും. ഡേഞ്ചറസ് വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയില്ല. ഡീസല്‍ പാര്‍ട്ടിക്കുലേറ്റ് ഫില്‍റ്റര്‍ (DPF) ഘടിപ്പിച്ച ഡീസല്‍ വാഹനങ്ങളാണ് ഈ നിബന്ധനകളില്‍ കുടുങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. മേജര്‍ വിഭാഗത്തില്‍ വരുന്ന ഇത്തരം വാഹനങ്ങളുടെ പുകയില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലും അവ ടെസ്റ്റില്‍ പരാജയപ്പെടും. ഡിപിഎഫിന് തകരാറ് കണ്ടെത്തിയാലും അവ നീക്കം ചെയ്‌തെന്ന് കണ്ടെത്തിയാലും വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടും.

പുതിയ നിബന്ധനകളില്‍ സ്റ്റിയറിംഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. സ്റ്റിയറിംഗ് ബോക്‌സിലെ ലീക്ക് മൈനര്‍ തകരാറായി മാത്രമേ പരിഗണിക്കൂ എങ്കിലും ഓയില്‍ തുള്ളികളായി വീഴുന്നത് കണ്ടെത്തിയാല്‍ അത് മേജര്‍ തകരാറായി പരിഗണിക്കും. റിവേഴ്‌സ് ലൈറ്റുകളും ബ്രേക്ക് ഡിസ്‌കുകളും തകരാറുകളുള്ളവയാണോ എന്ന് പരിശോധിക്കും. ചെറിയ തകരാറുകള്‍ വാഹനത്തിനും പരിസ്ഥിതിക്കും ദോഷകരമല്ലെങ്കില്‍ പരിഗണിക്കില്ല. മെയ് 20 മുതലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാകുന്നത്.