Main News

മലയാളം യുകെ ന്യൂസ് ടീം.

സ്വകാര്യ ആശുപത്രിയിലെ നഴ്സിന് ലഭിക്കുന്നത് കേരള സർക്കാർ നല്കുന്നതിൻറെ ആറിലൊന്നു ശമ്പളം മാത്രം. കോട്ടയം എസ്.എച്ച്  ഹോസ്പിറ്റലിൽ 6500 രൂപയാണ് തുടക്കക്കാർക്ക് ലഭിക്കുന്ന ശമ്പളം. പാലായിലെ കാർമ്മൽ ഹോസ്‌പിറ്റൽ, മരിയൻ മെഡിക്കൽ സെൻറർ, ഭരണങ്ങാനം മേരിഗിരി, കോട്ടയം കാരിത്താസ്, ഭാരത്, മാതാ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കി കട്ടപ്പന സെൻറ് ജോൺസിലും ഇതേ ശമ്പളം തന്നെ. തൊടുപുഴയിലും നെടുങ്കണ്ടത്തുമുള്ള ഹോസ്പിറ്റലുകളും നല്കുന്നത് തുച്ഛമായ ശമ്പളം മാത്രം. അതായത് ഒരു ദിവസം ജോലി ചെയ്താൽ 250 രൂപ പോലും നഴ്സിന് ലഭിക്കുന്നില്ല. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന നഴ്സിന് 27,000 രൂപ അടിസ്ഥാന ശമ്പളം ഉണ്ട്. അലവൻസുകൾ ഉൾപ്പെടെ 33,000 രൂപയോളം ലഭിക്കും ഇവർക്ക്. അതേ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള നഴ്സുമാർക്കാണ് അടിമകളെപ്പോലെ പണിയെടുത്തിട്ടും തുച്ഛമായ ശമ്പളം സ്വകാര്യ മേഖലയിൽ ലഭിക്കുന്നത്. കരുണയുടെ മാലാഖാമാർക്ക് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നല്കുന്ന ശമ്പളം സാക്ഷരകേരളത്തിനു നാണക്കേട് വിളിച്ചുവരുത്തുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള സമരം അനുദിനം ശക്തി പ്രാപിക്കുകയാണ്.

കോട്ടയം, ഇടുക്കി ജില്ലകളിൽ നഴ്സുമാരുടെ അസോസിയേഷൻറെ പ്രവർത്തനം ആരംഭ ദിശയിലാണ്. ഇവിടുത്തെ ഹോസ്പിറ്റലുകളിൽ നഴ്സുമാർ യൂണിയൻ ആരംഭിക്കാതിരിക്കാൻ മാനേജ്മെൻറുകൾ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. മെയിൽ നഴ്സുമാരെ ജോലിക്ക് എടുക്കാതിരിക്കുക എന്നതാണ് പ്രധാന തന്ത്രം. ജോലി സ്ഥലത്തെ മാനസിക പീഡനം വഴിയും ഈ നീക്കങ്ങൾ മുളയിലെ നുള്ളുന്നതാണ് മാനേജ്മെൻറ് ശൈലി. തുടങ്ങിക്കഴിഞ്ഞാലോ പിന്നെ പ്രതികാര നടപടികളായി. നഴ്സുമാരെ സ്ഥലം മാറ്റിയും തമ്മിലടിപ്പിച്ചും യൂണിയനുകളെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും മാനേജ്മെന്റിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യുണെറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിറ്റുകൾ ആരംഭിച്ച മിക്ക ഹോസ്പിറ്റലുകളിലും UNA യുടെ ഭാരവാഹികൾക്ക് നേരെ പ്രതികാര നടപടികൾ ഉണ്ടായി. മാനേജ്മെന്റുകളുടെ വെല്ലുവിളിയെ അതിജീവിച്ച് സ്വകാര്യ മേഖലയിലെ നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്താൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് UNA യുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സെബിൻ സി. മാത്യുവും ഇടുക്കി ജില്ലാ പ്രസിഡന്റ് ശ്രീകുമാർ എം. ഡിയും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

രണ്ടു വർഷം വരെ പരിചയമുളള നഴ്സ് പുതിയ ജോലിക്ക് ചേരുമ്പോഴും ട്രെയിനികളായിട്ടാണ് ഇവരെ പരിഗണിക്കുക. ഒരു വർഷത്തെ ട്രെയിനിംഗ് പീരിയഡ് കഴിഞ്ഞാൽ 8700 രൂപയോളം ലഭിക്കും. വർഷം തോറുമുള്ള ശമ്പള വർദ്ധന ലഭിക്കുന്നവർ ചുരുക്കം. കൂട്ടിയാൽ തന്നെ മാസം 100 രൂപ കിട്ടിയാലായി. അസുഖം വന്ന് ജോലിക്കു വരാതിരുന്നാൽ ആ ദിവസങ്ങളിൽ ശമ്പളമേയില്ല. ഒരു വർഷം ലഭിക്കുന്നത് 12 കാഷ്യൽ ലീവാണ്. അത് ഒന്നിച്ച് എടുക്കാമെന്നത് വ്യാമോഹം മാത്രം. ഓരോ മാസവും ഓരോ ലീവ് എടുക്കാനേ പാടുള്ളൂ എന്നത് പല സ്വകാര്യ ആശുപത്രികളിലും അലിഖിത നിയമമാണ്. കേരളത്തിലെ മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

മറ്റേണിറ്റി ലീവ് ഗവൺമെൻറ് നഴ്സിന് ആറുമാസമുള്ളപ്പോൾ സ്വകാര്യ മേഖലയിൽ 60 ദിവസം മാത്രം. പലർക്കും 45 ദിവസത്തിനുള്ളിൽ ജോലിക്കു കയറേണ്ടി വരുന്നു. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്കും ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും അലവൻസുകൾ ഒന്നും തന്നെയില്ല. മിക്കവാറും ഹോസ്പിറ്റലുകൾക്ക് നഴ്സിംഗ് സ്കൂളുമുണ്ട്. ഇവിടെയും സ്റ്റുഡൻറ് നഴ്സുമാർക്ക് ദുരിതം സമ്മാനിക്കുന്ന മാനേജ്മെൻറുകൾ നിരവധിയാണ്. അസുഖം വന്ന സ്റ്റുഡൻറ് നഴ്സിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി ഹോസ്പിറ്റലിൻറെ വരാന്തയിലെ ബെഡിൽ രക്ഷാകർത്താവ് എത്തി ചികിത്സാ ച്ചിലവ് അടയ്ക്കുന്നതു വരെ തിരിഞ്ഞു നോക്കാത്ത സംഭവവും കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉണ്ടായി.

നഴ്സുമാരുടെ ശമ്പള വർദ്ധന പാവപ്പെട്ട രോഗികളുടെ ചികിത്സാഭാരം കൂട്ടുമെന്ന മുട്ടുന്യായമാണ് മാനേജ്മെൻറുകൾ പലതും മുന്നോട്ടു വയ്ക്കുന്നത്.സ്വകാര്യ മേഖലയിലുള്ള മിക്ക ആശുപത്രികൾക്കും വിദേശധന സഹായം ലഭിക്കുന്നുണ്ട്. ബഹുനിലക്കെട്ടിടങ്ങൾ പടുത്തുയർത്തി ബിസിനസ് ദിനംപ്രതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധാലുക്കളായ മാനേജ്മെൻറുകൾ നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കണമെന്ന പൊതുജന വികാരം ഉയർന്നു കഴിഞ്ഞു. നഴ്സുമാർക്ക് ഒപ്പം അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊതുജനങ്ങളും സമര രംഗത്തേയ്ക്ക് എത്തിക്കഴിഞ്ഞു. UNA സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ പൊതു ജന പിന്തുണയോടെ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ട് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഏകീകരിക്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്.

ഒരു കുടുംബത്തിന്റെ അടിസ്ഥാന ചിലവുകൾക്ക് ഉള്ള വരുമാനം നഴ്സിംഗ് ജോലിയിൽ നിന്ന് ലഭിക്കില്ലാ എന്ന ദയനീയ അവസ്ഥയാണ് ഇന്നു നിലവിലുള്ളത്. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം നല്കി അന്യ സംസ്ഥാനങ്ങളിൽ അഡ്മിഷൻ വാങ്ങി മക്കളെ പ്രതീക്ഷയോടെ പഠിക്കാൻ വിട്ട മാതാപിതാക്കൾ ഇന്ന് അങ്കലാപ്പിലാണ്. കേരളത്തിൽ സാമാന്യ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നഴ്സുമാർ ജീവൻ പണയം വച്ചും പല വിദേശ രാജ്യങ്ങളിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ജോലി തേടി പ്പോകുന്നത്. നഴ്സിംഗ് പഠനത്തിനായി വിദ്യാദ്യാസ ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. തൃപ്തികരമായ ശമ്പളം ലഭിക്കാത്തതിനാൽ പലരും നഴ്സിംഗ് മേഖല ഉപേക്ഷിച്ചു പോകുകയാണ്.

Related news… കരുണയുടെ മാലാഖാമാരുടെ സമരം ലോക ശ്രദ്ധ നേടുന്നു.. കേരളത്തിലെ നഴ്സുമാരെ പിഴിയുന്ന മാനേജ്മെൻറുകൾക്ക് മുന്നറിയിപ്പുമായി ജനകീയ കൂട്ടായ്മകൾ.. സമരത്തെ തകർക്കാൻ സംഘടിത ശ്രമം തുടരുന്നു.. കൂടുതൽ കരുത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നോട്ട്..

Read more.. നഴ്സുമാര്‍ക്ക് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് ജനപിന്തുണയേറുന്നു

 

മലയാളംയുകെ ന്യൂസ് ടീം

സ്റ്റോക്ക് ഓണ്‍ ട്രെന്റ് :  ‘വലിയൊരു ശൂലമെടുത്തൊരു ക്രൂരന്‍
ബലമായ് നെഞ്ചില്‍ ശ്ലീഹായെ
കുത്തികൊണ്ടവരോടിയൊളിച്ചു
എമ്പ്രാന്മാരായവരെല്ലാം
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍
കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു’
ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടാലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്‌റാന. ഒരു കാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച് അത് അവര്‍ക്ക് സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്.

വിശ്വാസത്തില്‍ തങ്ങള്‍ക്ക് ജന്മം നല്കിയ, അതിനായ് ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി, വിശ്വാസത്തിന് സാക്ഷ്യം നല്കിയ അപ്പന്റെ തിരുനാളാണ് ദുക്‌റാന. പൗരസ്ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ ഇന്ത്യക്കാരുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്‌നേഹസ്മരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് നല്ല കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്.

ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമാ ക്രിസ്ത്യാനികൾ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങളുടെ പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്ത സ്മരണകള്‍ പുതുക്കുന്ന, ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന, മാദ്ധ്യസ്ഥം യാചിക്കുന്ന, ആ നല്ല അപ്പന്‍ കാണിച്ചുതന്ന ധീരമായ മാതൃക പിന്‍തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്ന അവസരമാണ് ദുക്‌റാന തിരുന്നാള്‍.

ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ സംബന്ധിച്ചു അവർ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് കുഞ്ഞുങ്ങളിലേക്ക് പകർന്നു നൽകുവാൻ എപ്പോഴും ശ്രമിക്കുന്നു എന്നത് ഒരു സത്യമാണ്. ഇത്തരത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിൽ ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്‌സണ്‍ കരിപ്പായി, സ്റ്റോക്ക് ഓൺ ട്രെന്റ് ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർക്കൊപ്പം ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരിച്ചു. തുടര്‍ന്ന് തിരുന്നാൾ കൊടിയേറ്റ്..  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷപൂര്‍വമായ ദിവ്യബലി… ഫാ.ജയ്‌സണ്‍ കരിപ്പായി, ഫാ.അരുണ്‍ കലമറ്റത്തില്‍, ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ദിവ്യബലിക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുട്ടികള്‍ക്കായി വി. ഡൊമിനിക് സാവിയോയുടെ പേരില്‍ പുതിയതായി രൂപീകരിച്ച സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടന്റെ ‘ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. ‘പാപത്തേക്കാള്‍ മരണം ‘ എന്ന ഡൊമിനിക് സാവിയോയുടെ പ്രസിദ്ധമായ ആപ്ത വാക്യം ആണ് സംഘടനയുടെ ആപ്ത വാക്യവും ദര്‍ശനവും. ലദീഞ്ഞിനെ തുടർന്ന് കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. നൂറ് കണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്ക് ചേർന്നപ്പോൾ സി.വൈ.എം ന്റെ ബാന്റ്, സ്‌കോട്ടീഷ് ബാന്റ് എന്നിവ അകമ്പടിയേകി.

[ot-video][/ot-video]

പ്രദക്ഷിണശേഷം സമാപനാശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികാഘോഷവും നടന്നു. റവ.ഫാ.ജയ്‌സണ്‍ കരിപ്പായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിറിള്‍ മാഞ്ഞൂരാന്‍ സ്വാഗതം ആശംസിച്ചു. വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. റവ.ഫാ.അരുണ്‍ കലമറ്റത്തില്‍, സി.ലിന്‍സി, റോയി ഫ്രാന്‍സീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

[ot-video][/ot-video]

ഫാമിലി യൂണിറ്റ് ഓര്‍ഗനൈസര്‍ സിബി പൊടിപാറ, വിമന്‍സ് ഫോറം പ്രസിഡന്റ് ലിജിന്‍ ബിജു, സാവിയോ ഫ്രണ്ട്‌സ് ആനിമേറ്റര്‍ ജോസ് വര്‍ഗ്ഗീസ്,  സൺ‌ഡേ സ്കൂൾ പ്രതിനിധിയായി മോന്‍സി ബേബി, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സുദീപ് അബ്രഹാം നന്ദി പറഞ്ഞതോടുക്കൂടി പൊതുസമ്മേളനത്തിന് തിരശീലവീണു.

വെല്‍ക്കം ഡാന്‍സോട് കൂടി കലാപരിപാടികള്‍ക്ക്  ആരംഭം കുറിച്ചു. സൺ‌ഡേ സ്‌കൂൾ കുട്ടികളുടെയും സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള കുടുംബ യൂണിറ്റുകളെയും ഉൾപ്പെടുത്തിയുള്ള ഡാന്‍സ്, സ്‌കിറ്റ്, പാട്ട് തുടങ്ങിയ കലാപരിപാടികള്‍… സൺ‌ഡേ സ്‌കൂൾ ക്ലാസുകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കും, 100% ഹാജര്‍ ഉള്ളവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാനത്തിന് ശേഷം രുചികരമായ സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപനം കുറിച്ചു. തിരുനാൾ സാധാരണപോലെ നടത്തി നമ്മുടെ ജീവിതം പഴയപടി പോയാൽ തിരുനാളുകൾകൊണ്ട് ഒരു പ്രയോജനവും നമുക്ക് ലഭിക്കുകയില്ല. വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മനാളിൽ നമുക്കും ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലും പകർത്തുമ്പോൾ പെരുന്നാൾ ആഘോഷങ്ങൾ അർത്ഥപൂർണ്ണമാകുന്നു.

കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിഫലമായി നമുക്കും ഒരു പുഞ്ചിരി ലഭിക്കും. ലോകത്തെ നോക്കി പുഞ്ചിരിച്ചാല്‍ അതു തന്നെ നമുക്കും പ്രതിഫലമായി ലഭിക്കാതിരിക്കയില്ല. മറ്റുള്ളവര്‍ക്കുനേരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുക്ക് നേരെ മൂന്നു വിരലുകളാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യത്തിന് നേരെ കണ്ണടക്കുന്നവരാണ് നമ്മള്‍. തെറ്റായ വിധിയെഴുത്തുകള്‍ക്ക് മറ്റുള്ളവരെ ഇരയാക്കിയിട്ടുള്ളവരും തെറ്റായ വിധിയെഴുത്തുകള്‍ക്ക് ഇരയായിട്ടുള്ളവരുമാണ് നമ്മള്‍ ഓരോരുത്തരും.

‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്’ (മത്തായി : 7:1)

എന്ന വളരെ സ്പഷ്ടമായ ഒരു കല്പനയാണ് നമുക്ക് നല്കുന്നത്.

ചിലര്‍ എല്ലാം കാര്യങ്ങളെയും പുഞ്ചിരിയോടെ സമീപിക്കുന്നവരാണ്. മറ്റുചിലരാകട്ടെ, വളരെ പൊട്ടിത്തെറിക്കുന്ന സ്വാഭാവക്കാരും. ഇതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ പ്രലോഭനങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. കുറ്റം പറയാൻ മാത്രമല്ല മറിച്ച് നല്ല പ്രവർത്തികൾ ചെയ്‌ത്‌ മറ്റുള്ളവർക്ക് നാം മാതൃകയാവണം.. നമ്മുടെ ജീവിതത്തിലെ പോരായ്മകളെ നമ്മുക്ക് തിരുത്താം. മറ്റുള്ളവരുടെ കുറവുകള്‍ ദൈവത്തിനു സമര്‍പ്പിക്കാം. നമുക്ക് നന്മ പറയുന്നവരും നന്മ കാണുന്നവരുമാകാം. അങ്ങനെ ക്രിസ്തീയതയുടെ മഹിമ നമ്മുടെ ജീവിതത്തിലും നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിലും പ്രതിഫലിക്കട്ടെ…

[ot-video][/ot-video]

ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ദ്ധിച്ചതായി യുഗോവ് പോള്‍ ഫലം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ് ഏറ്റവും പുതിയ ഫലമനുസരിച്ച് ലേബറിന്റെ സ്ഥാനം. ദി ടൈംസ് നടത്തിയ യുഗോവ് പോളില്‍ 46 ശതമാനം വോട്ടുകള്‍ ലേബര്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 38 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 6 ശതമാനം വോട്ടുകള്‍ ലഭിച്ചു. യുകിപ്പ് നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോകുകയും ചെയ്തു. കഴിഞ്ഞ മാസം ഐസിഎം നടത്തിയ സര്‍വേയില്‍ ലേബറിന് രണ്ട് പോയിന്റുകള്‍ അധികം ലഭിച്ചിരുന്നു. ഒപ്പീനിയം പോളില്‍ 6 പോയിന്റുകളുടെ ലീഡും ലേബറിനുണ്ടെന്ന് വ്യക്തമായിരുന്നു.

ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട തെരേസ മേയ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്താനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയത് ജനപിന്തുണ കുറയാന്‍ കാരണമായെന്ന് വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റു പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ വന്‍ ലീഡായിരുന്നു ഉണ്ടായിരുന്നത്. 1980നു മുമ്പ് മാത്രമായിരുന്നു ടോറികള്‍ക്ക് ഇത്ര വലിയ ലീഡ് ലഭിച്ചിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടങ്ങളിലും ഈ ലീഡ് കുത്തനെ ഇടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പല കാര്യങ്ങളിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടി വന്നത് കണ്‍സര്‍വേറ്റീവിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

13 സീറ്റുകള്‍ നഷ്ടപ്പെട്ട് ഭൂരിപക്ഷം കൈമോശം വന്ന ടോറികളേക്കാള്‍ 40 ശതമാനം വോട്ട് വിഹിതവും 33 അധിക സീറ്റുകളും ലഭിച്ച ലേബറാണ് നേട്ടം കരസ്ഥമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് കാമറൂണിന്റെ നേതൃത്വത്തില്‍ നേടിയ മേല്‍ക്കൈയാണ് തെരേസ മേയ് കളഞ്ഞു കുളിച്ചത്. പ്രധാനമന്ത്രിയുടെ ഭാവി സംബന്ധിച്ചും ഈ സര്‍വേ ഫലം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

ലണ്ടന്‍: യുകെയിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേരും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് സര്‍വേ. വിഷാദം, അമിത ആകാംക്ഷ, സമ്മര്‍ദ്ദം എന്നിവയാണ് തോഴില്‍ മേഖലയെ ബാധിച്ചിരിക്കുന്നതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ജൂനിയര്‍, സീനിയര്‍ തലത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. പങ്കെടുത്ത 2000 ജീവനക്കാരില്‍ 34 ശതമാനം പേരും തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി വെളിപ്പെടുത്തി. ജീവനക്കാരില്‍ ആറില്‍ ഒരാള്‍ക്ക് വീതം ഈ പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പഠനം തെളിയിക്കുന്നത്.

പിഡബ്ല്യുസി എന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് സര്‍വേഫലം പുറത്തു വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് നേതൃത്വം സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തി. മാനസികാരോഗ്യ മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും ഫണ്ടുകള്‍ കാര്യമായി നല്‍കാതെയും സംവിധാനത്തെത്തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനം നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. മാനിസികാരോഗ്യ പ്രശ്‌നങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നും എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി.

ക്വീന്‍സ് സ്പീച്ചില്‍ മാനസികാരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു. 39 ശതമാനം ജീവനക്കാരും ഇത്തരം പ്രശ്‌നങ്ങള്‍ മൂലം തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ജോലി സമയം കഴിയുന്നതിനു മുമ്പ് പോകേണ്ടി വരികയോ ചെയ്യേണ്ടി വന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുക്കുന്നില്ലെന്ന് 23 ശതമാനം പേര്‍ വിശ്വസിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങളുടെ ആരോഗ്യപ്രശ്‌നം തൊഴിലുടമയോട് വെളിപ്പെടുത്തുന്നത് ശരിയാവില്ലെന്ന അഭിപ്രായക്കാരാണ് 39 ശതമാനവും.

കെന്റ്: രാസവസ്തുക്കള്‍ തളിച്ച 100 കിലോഗ്രാം സ്‌ട്രോബെറി മോഷണം പോയതായി പോലീസ്. കെന്റിലെ ഫാമില്‍ നിന്നാണ് ഇവ മോഷ്ടിക്കപ്പെട്ടത്. പഴങ്ങള്‍ വേഗം വളരുന്നതിനായി അടുത്തിടെ രാസവസ്തു തളിച്ചതാണ് ഇവയെന്നും ഉപയോഗിച്ചാല്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 100 കിലോഗ്രാം സ്‌ട്രോബെറിക്ക് ഏകദേശം 300 പൗണ്ട് വില വരും. ബ്രെക്‌സിറ്റ് മൂലം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ തൊഴിലാളികള്‍ കൂട്ടത്തോടെ വിട്ടുപോകുന്നതിനാല്‍ സ്‌ട്രോബെറി കൃഷി ചെലവേറിയതായി മാറിയിട്ടുണ്ട്. ഇതുമൂലം പഴങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യുന്നു.

വിലക്കയറ്റം മോഷ്ടാക്കള്‍ക്ക് ഇവയില്‍ താല്‍പര്യം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. മുമ്പും ഇതേ ഫാമില്‍ നിന്ന് മോഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍തന്നെയാണ് ഈ സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താറായ പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ഈ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളേക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നവര്‍ ചോദിക്കുന്നു.

ഒരു വളര്‍ച്ചാ സഹായിയാണ് ഈ പഴങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്ന ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് അംഗമായ കെയ്ത്ത് ടൈറല്‍ പറഞ്ഞു. സ്‌ട്രോബെറിയില്‍ വിളവ് വര്‍ദ്ധിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ചെടിയുടെ വളര്‍ച്ചാഘട്ടത്തില്‍ മാത്രമാണ് ഇത് പ്രയോഗിക്കുന്നത്. ഇത് പഴങ്ങളില്‍ ഉപയോഗിച്ചു എന്നത് വളരെ വിചിത്രമായി തോന്നുന്നുവെന്നും വളരെ അപകടകാരിയായ രാസവസ്തുവാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. ക്യാന്‍സറിനും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും ഇത് കാരണമാകാമെനന്നും അവര്‍ പറഞ്ഞു.

യുകെ : കേരളത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയേറുന്നു. ഫുജൈറയിലുള്ള ഈ അച്ചന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നഴ്സുമാര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി വളരെ സത്യസന്ധമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം സമൂഹവും സഭയും സ്വീകരിക്കേണ്ട മാറ്റങ്ങളെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇതുപോലെയുള്ള അച്ചന്മാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.

ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു

UNA യും കത്തോലിക്ക സഭയും സോഷ്യല്‍ മീഡിയ ട്രോളെഴ്സും ഞാനും പിന്നെ നിങ്ങളും !!!!
*************************************************
കൊച്ചി: കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് ഇന്നലെ ടിവിയില്‍ കണ്ടു . നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്. കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും… അത് കണ്ടപ്പോള്‍ മാളത്തില്‍ നിന്നും പുറത്തു വന്നതല്ല. എനിക്കുമുണ്ട് ഇനി ചിലത് ചെയ്യാന്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു പ്രിയ സഹോദരീ മക്കള്‍ മാലാഖമാരെ ….

മാലാഖമാരെന്നു നമുക്കിഷ്ടമുള്ളപ്പോള്‍ അവരെ വിളിക്കുകയും അല്ലാത്തപ്പോഴൊക്കെ നാം അവരെ നമുക്ക് തോന്നിയപോലെ വിളിച്ചൂ .. ചിത്രീകരിച്ചൂ .. സാഹിത്യത്തിലും സിനിമയിലും മാധ്യമങ്ങളിലും നാം അവരെ കണ്ടതും അവരെക്കുറിച്ച് കേട്ടതില്‍ ഭൂരിഭാഗവും ഇവരുടെ ജീവിതത്തിന്റെ സേവനത്തിന്റെ മഹാനീയതയല്ല …. മറിച്ചു അതിന്റെ വളരെ അപൂര്‍വ്വമായ വീഴ്ച്ചകളെയും വിഹ്വലതകളേയും പാര്‍വ്വതീകരിക്കുന്നതാണ്. സമൂഹ മനസാക്ഷി രൂപപ്പെടുത്തുന്ന ഈ വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, കലാ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഒരു മനസാക്ഷി പരിശോധനക്ക് തയ്യാറാകണം. അല്ലാതെ ഇപ്പോള്‍ കിടന്നു സോഷ്യല്‍ മീഡിയ ട്രോളിംഗ് നടത്തുന്ന പലരും ആരെയും സഹായിക്കാനാണെന്നൊന്നും കരുതേണ്ടതില്ല.. കിട്ടിയ അവസരങ്ങളില്‍ അവര്‍ ആളാകാനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ശ്രമിക്കുന്ന കപട ബുദ്ധിജീവികളും ധാര്‍മ്മീകതയോന്നുമില്ലാത്ത ഫൈക് മീഡിയ വാരിയെഴ്സും മാത്രമാണെനും നാം തിരിച്ചറിയണം… 

നഴ്സിംഗ് പരിശീലനത്തിന്റെ പേരില്‍ അവരെ കൊള്ളയടിച്ചവരും കീശ വീര്‍പ്പിച്ചവരും. ഇപ്പോള്‍ എവിടെ?. തരംതാണ സാഹചര്യങ്ങളില്‍ അവര്‍ക്ക് TRAINING കൊടുത്ത്.. കടുത്ത സാമ്പത്തീക മാനസീക പീഡനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും അവരെ കടത്തിവിട്ടു പലപ്പോഴും മുറിവേല്പിച്ചു വേദനിപ്പിച്ചു. സേവന മേഘലകളിലേക്ക് അവരെ ഇറക്കിവിട്ടപ്പോഴും അവര്‍ക്ക് ഇക്കാലമത്രയും സഹിക്കേണ്ടി വന്നത് കണക്കെടുത്ത് തിരുത്തേണ്ടതാണ്.. ഇന്നവര്‍ ശമ്പളം പറഞ്ഞൂ ഒരു കുടക്കിഴില്‍ അണി നിരന്നപ്പോള്‍ കൂലിക്കാര്യത്തില്‍ മാത്രമല്ല ഈ നല്ല മാലാഖമാര്‍ തിരുത്ത്‌ ആവശ്യപ്പെടുന്നത് എന്ന് കൂടി നമ്മുടെ സമൂഹവും ഭരണകൂടവും ന്യായാസനങ്ങളും ഏറ്റവും കൂടുതല്‍ നഴ്സിന്ഗ് സ്ഥാപനങ്ങളും ശുശ്രൂഷാ മേഘലകളും നടത്തുന്ന ക്രൈസ്തവ സഭയും അവരുടെ ആശ്രിത സന്ന്യാസ സഭകളും ഖേദപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്… ഈ സത്യം കൂടി കണക്കിലെടുത്തില്ലെങ്കില്‍.. ശമ്പളം കൂട്ടിയാലും ഈ മേഘലയിലുള്ള പ്രശ്നങ്ങള്‍ തീരില്ല.. അവര്‍ പരിശീലിക്കപ്പെടുന്ന ഇടങ്ങളും അവരുടെ പരിശീലകരും ഇതോടുകൂടി ശുദ്ധീകരിക്കപ്പെണം …

ഈ മാലാഖമാര്‍ നമ്മുടെ മക്കളാണ്.. നമ്മുടെ സഹോദരിമാരാണ്.. ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്. ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ അവരുടെ പരിചരണം. അനുഭവിക്കുന്നവരാണ്… എപ്പോഴെങ്കിലും നമ്മള്‍ അവരെക്കുറിച്ച് ചിന്തിച്ചോ? അവര്‍ക്കും കുടുംബമുണ്ട്.. മക്കളുണ്ട്.. ശരീരമുണ്ട് വേദനയുണ്ട് രോഗങ്ങളുണ്ട് എന്നൊക്കെ! സേവനകാലം കഴിഞ്ഞു റിട്ടയര്‍ ചെയ്യുമ്പോള്‍.. അതും പലരും അകാലത്തില്‍ പാതി വഴിയില്‍ നടുവേദനക്കാരും .. വെരിക്കോസ് രോഗികളും ഗര്‍ഭാശയ സംബന്ധമായ രോഗികളും ആയാണ് ഇറങ്ങി വരാറ്. അവര്‍ക്ക് ശിഷ്ടകാലത്ത് നല്ല പരിചരണം ആവശ്യ മുണ്ട്.. അതിനു നമ്മുക്ക് രാഷ്ട്രീയ സാമൂഹ്യനീതിന്യായ ആല്മീയ പദ്ധതികളും സ്ഥാപനങ്ങളും കര്‍മ്മപരിപാടികളും വേണം …

അതുകൊണ്ട് നമുക്ക് ഇപ്പൊ കാട്ടിയ വീറും വാശിയും ട്രോളിംഗ് പോസ്റ്റ്‌ ഇട്ട വൈദീകരും ബുദ്ധിജീവികളും, വാരിയെഴ്സും സിനിമാ സാഹിത്യ മാധ്യമ ജീവനക്കാരും കലാകാരന്മാരും ഒക്കെ കാതും കണ്ണും ഹൃദയവും തുറന്നു ജാഗ്രതയോടെ തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയായില്‍ മാത്രമല്ല നമ്മുടെ പ്രസംഗ പീഠങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കലാ സാഹിത്യ കര്‍മ്മ മണ്ഡലങ്ങളിലും ഈ നല്ല മാലാഖമാര്‍ക്ക് വേണ്ടി അവര്‍ നമ്മുടെ ICU WENTILATOR കിടക്കകള്‍ക്കരികില്‍ 
കാവലിരിക്കുന്ന പോലെ കാവലിരിക്കാം … 
സുവിശേഷപ്പെട്ടി 
ജോയി അച്ഛന്‍ SDB

More news.. കേരളാ സർക്കാർ നഴ്സിന് 33,000 രൂപ തുടക്ക ശമ്പളം..  കോട്ടയം എസ്.എച്ചിൽ  6,000.. കട്ടപ്പന സെൻറ് ജോൺസിൽ 6,500.. പാലായിലെ മാലാഖാമാർക്കും ലഭിക്കുന്നത് ഇതേ ശമ്പളം.. 15 വർഷം പരിചയമുള്ളവർക്ക് 12,000.. യൂണിയൻ തുടങ്ങിയാൽ പ്രതികാരനടപടി.. നഴ്സുമാരുടെ സമരം പൊതുജനം ഏറ്റെടുക്കുന്നു.

 

ലണ്ടന്‍: ഏത് പ്രായത്തിലുള്ളവര്‍ക്കും തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ വാദ്ഗാനം ചെയ്ത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. ത്വരിതവേഗത്തിലുണ്ടാകുന്ന സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ തയ്യാറാക്കാനുള്ള ഉദ്യമങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ലേബര്‍ നടപ്പാക്കുമെന്ന കോര്‍ബിന്‍ പ്രഖ്യാപിച്ചത്. എന്‍എച്ച്എസ്, വേതന പ്രശ്‌നങ്ങള്‍ക്കു പിന്നാലെ പാര്‍ട്ടി ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്നാണ് ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.

21-ാം നൂറ്റാണ്ടിലെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമായി നാഷണല്‍ എഡ്യുക്കേഷന്‍ സര്‍വീസ് എന്ന പദ്ധതിയും കോര്‍ബിന്‍ പ്രഖ്യാപിക്കും. ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടത്തുന്ന പ്രസംഗത്തിലായിരിക്കും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഈ പ്രഖ്യാപനം നടത്തുക. സാങ്കേതികതയുടെ വളര്‍ച്ച തൊഴിലില്ലായ്മയുണ്ടാക്കുമെന്ന് കരുതുന്നവര്‍ക്ക് വേണ്ടിയല്ല ഈ പ്രഖ്യാപനങ്ങള്‍ എന്നാണ് കോര്‍ബിന്‍ വ്യക്തമാക്കുന്നത്.

സാങ്കേതികമായി ഏത് വിപ്ലവം സംഭവിച്ചാലും അതുമൂലം നഷ്ടമാകുന്ന ജോലികള്‍ക്ക് പകരം ചില അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതുവരെ കാണാത്ത വിധത്തിലുള്ള അവസരങ്ങള്‍. അതിനായി ജനങ്ങളെ സജ്ജരാക്കുക എന്നതാണ് ചെയ്യേണ്ടതെന്നും കോര്‍ബിന്‍ പറയുന്നു. നൈപുണ്യ വികസനത്തിനായി ഇപ്പോള്‍ത്തന്നെ ശ്രമങ്ങള്‍ ആരംഭിക്കണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ക്കാണ് ലേബര്‍ തുടക്കം കുറിക്കുന്നതെന്നും കോര്‍ബിന്‍ പ്രസംഗത്തില്‍ വ്യക്തമാക്കും.

കൊച്ചി: ക്വട്ടേഷന്‍ വെളിപ്പെടുത്തിയതിനാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് ക്വട്ടേഷന്‍ തന്നത് ആരാണെന്ന് വെളിപ്പെടുത്തിയതാണ് തന്റെ അവസ്ഥയ്ക്ക് കാരണം. തന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി പറഞ്ഞു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സുനിയെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ എത്തിച്ചപ്പോളായിരുന്നു പ്രതികരണം. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് കസ്റ്റഡി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത് ജയിലിലുണ്ടായിരുന്ന ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ജയിലില്‍ ഫോണ്‍ ചെയ്തുവെന്ന് പള്‍സര്‍ സുനി പോലീസിനോട് സമ്മതിച്ചു.

നാദിര്‍ഷായെയും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചെന്നാണ് സുനി പറഞ്ഞത്. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു. മൊബൈല്‍ ഫോണില്‍ നിന്നല്ല അപ്പുണ്ണിയെ ആദ്യം വിളിച്ചത്. കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് നാദിര്‍ഷാ, അപ്പുണ്ണി, പള്‍സര്‍ സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നുതന്നെ ഈ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ലണ്ടന്‍: 2003ലെ ഇറാഖ് യുദ്ധത്തില്‍ യുകെ അനാവശ്യമായാണ് ഇടപെട്ടത് എന്ന ചില്‍ക്കോട്ട് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ വിചാരണ ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ആവശ്യം. ബ്ലെയറിനെ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നാണ് മൈക്കിള്‍ മാന്‍സ്ഫീല്‍ഡ് ആവശ്യപ്പെട്ടത്. മുന്‍ ഇറാഖി ജനറല്‍ അബ്ദുള്‍വഹീദ് റബ്ബാത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്ലെയറിനെയും മുന്‍ ഫോറിന്‍ സെക്രട്ടറി ജാക്ക് സ്‌ട്രോ, മുന്‍ അറ്റോര്‍ണി ജനറല്‍ ലോര്‍ഡ് ഗോള്‍ഡ്‌സ്മിത്ത് എന്നിവരെ പ്രതികളാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

ചില്‍ക്കോട്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യുകെയ്ക്ക് സദ്ദാം ഹുസൈന്‍ ഒരു ഭീഷണിയായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ഒരു വ്യക്തതയുമില്ലാതെയാണ് ഇറാഖ് മാരകമായ ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത്. അതനുസരിച്ച് യുദ്ധം അനാവശ്യമായിരുന്നെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരങ്ങള്‍ മറികടന്നാണ് യുകെ പ്രവര്‍ത്തിച്ചതെന്നും ചില്‍കോട്ട് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

യുദ്ധം അനീതിയായിരുന്നെന്ന് മാന്‍സ്ഫീല്‍ഡ് വ്യക്തമാക്കി. ബ്ലെയറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തേ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ബ്രിട്ടീഷ് നിയമനുസരിച്ച് ബ്ലെയറിനെ വിചാരണ ചെയ്യാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

ലണ്ടന്‍: പ്രായമായവരെ പാര്‍പ്പിക്കുന്ന കെയര്‍ ഹോമുകളില്‍ മൂന്നിലൊന്നിലും സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തല്‍. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്. 4000 കെയര്‍ ഹോമുകളില്‍ 32 ശതമാനത്തിലും സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇവയില്‍ ഇനിയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. 37 ശതമാനം കെയര്‍ ഹോമുകളോട് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ കെയര്‍ ശോചനീയമായ അവസ്ഥയിലാണെന്നും കമ്മീഷന്‍ വിലയിരുത്തി.

മുന്നറയിപ്പ് നല്‍കാതെയുള്ള സന്ദര്‍ശനങ്ങളാണ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയത്. അന്തേവാസികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത് ശ്രദ്ധയില്ലാതെയും സുരക്ഷിതമായും അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. സഹായത്തിനായുള്ള വിളികള്‍ക്ക് മറുപടി ലഭിക്കാതെ പോകുന്നു. ഇവര്‍ക്ക് ഭക്ഷണം കഴിക്കാനോ ടോയ്‌ലറ്റുകളില്‍ പോകാനോ സഹായം ലഭിക്കുന്നില്ലെന്നും പരിശോധനകളില്‍ വ്യക്തമായി. ജീവനക്കാര്‍ തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ ചെയ്യുന്ന കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റിലുള്ള ജീവനക്കാര്‍ അന്തേവാസികളെ നേരം പുലരുന്നതിനു മുമ്പു തന്നെ വിളിച്ചുണര്‍ത്തി ശരീരം വൃത്തിയാക്കിയ ശേഷം വീണ്ടും കിടക്കയില്‍ കിടത്തുന്നതായി കണ്ടെത്തി.

അന്തേവാസികള്‍ക്ക് അവകാശപ്പെട്ട ബഹുമാനവും അന്തസും നല്‍കാത്ത പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ ചീഫ് ഇന്‍സ്‌പെക്ടറായ ആന്‍ഡ്രിയ സറ്റ്ക്ലിഫ് പറഞ്ഞു. റേറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സ്ഥിരീകരിക്കപ്പെട്ടത് 50 ശതമാനം കെയര്‍ ഹോമുകള്‍ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved