Main News

ലണ്ടന്‍: മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. മെച്ചപ്പെട്ട റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് പരീക്ഷാ സമ്പ്രദായത്തെ തന്നെ കബളിപ്പിക്കുന്ന രീതിയാണ് പല സ്‌കൂളുകളും അനുവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്‌കൂളുകളില്‍ നിന്ന് പിഴയീടാക്കണമെന്നുമാണ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുയരുന്നത്. ഇത്തരം അനൗദ്യോഗിക ഒഴിവാക്കലുകള്‍ക്ക് നൂറുകണക്കിന് തെളിവുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് എന്ന ചാരിറ്റി വ്യക്തമാക്കുന്നു. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് ഇത്.

പ്രകടനം മെച്ചപ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് മേല്‍ വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദമാണ് കുട്ടികളെ പരീക്ഷകളില്‍ നിന്നും, സ്‌കൂളുകളില്‍ നിന്നുതന്നെയും ഒഴിവാക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇത്തരം ഒഴിവാക്കലുകള്‍ക്ക് രേഖകള്‍ കാണില്ല. സ്‌കൂളുകള്‍ അനുവര്‍ത്തിച്ചു വരുന്ന ഈ രീതിയില്‍ ഏറ്റവും കൂടുതല്‍ ഒഴിവാക്കപ്പെടുന്നത് പഠനവൈകല്യം പോലെയുള്ള പ്രശ്‌നങ്ങളുള്ള കുട്ടികളായിരിക്കും. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സ്‌കൂളുകള്‍ പിന്നോട്ടു പോകുകയാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് ആന്‍ ലോംഗ്ഫീല്‍ഡ് പ്രതികരിച്ചു.

ഒട്ടേറെ കുട്ടികളാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഈ പിഴവ് മൂലം പിന്തള്ളപ്പെടുന്നത്. കുട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറാന്‍ സ്‌കൂളുകള്‍ തയ്യാറാകാത്തത് മൂലം നിരവധി കുട്ടികളുടെ ഭാവി ജീവിതം തന്നെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. കുട്ടികളെ ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്ക് പിഴശിക്ഷ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 മാസങ്ങളില്‍ സ്‌കൂളുകള്‍ കുട്ടികളെ ഒഴിവാക്കിയത് സംബന്ധിച്ച് 1704 കേസുകളാണ് തങ്ങള്‍ പരിഗണിച്ചതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് അറിയിച്ചു.

ലണ്ടന്‍: ക്രിസ്മസിന് തൊട്ടു മുമ്പത്തെ വെള്ളിയാഴ്ചയായ 22ന് കടുത്ത ഗതാഗത കുരുക്കുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഫ്രാന്റിക് ഫ്രൈഡേയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയായിരിക്കും ഈ ദിവസമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പേര്‍ യാത്രകള്‍ നടത്തുന്നതും വീക്കെന്‍ഡും ഒക്കെച്ചേര്‍ന്ന് വെള്ളിയാഴ്ച റോഡുകളില്‍ വാഹനങ്ങള്‍ പെരുകും. ഇത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്ന് ആര്‍എസി മുന്നറിയിപ്പ് നല്‍കുന്നു. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ഏറ്റവും രൂക്ഷമായ തിരക്കിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ കഴിവതും യാത്രകള്‍ കുറയ്ക്കണമെന്നാണ് ആര്‍എസി നിര്‍ദേശിക്കുന്നത്.

ക്രിസ്മസ് തലേന്ന് 1.9 മില്യന്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ കണക്കാക്കുന്നത്. എന്നാല്‍ 22-ാം തിയതി വെള്ളിയാഴ്ച അതിലും കൂടുതല്‍ തിരക്കിന് സാധ്യതയുണ്ടത്രേ. 1.25 മില്യന്‍ യാത്രകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ആളുകള്‍ നടത്തുമ്പോള്‍ അവര്‍ക്കിടയിലൂടെ ജോലി കഴിഞ്ഞ് തിരികെ പോകുന്നവരും ഷോപ്പിംഗിനും മറ്റുമായി ഇറങ്ങുന്നവരും എത്തുമ്പോള്‍ റോഡുകള്‍ തിങ്ങി നിറയും. 17-ാം തിയതിക്കും 24നുമിടയില്‍ 11.5 മില്യന്‍ ഉല്ലാസ യാത്രകള്‍ നടക്കുമെന്നാണ് പ്രവചനം. ക്രിസ്മസിനും ന്യൂഇയറിനുമിടയില്‍ ഇത് 17.5 മില്യന്‍ ആയി ഉയരും.

ഇത്രയും കാറുകള്‍ റോഡില്‍ എത്തുന്നത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന് ആര്‍എസി ട്രാഫിക് വക്താവ് റോബ് ഡെന്നീസ് പറഞ്ഞു. ഈ വര്‍ഷത്തെ ഫ്രാന്റിക് ഫ്രൈഡേ 22നാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പദ്ധതിയിടുന്നവര്‍ ഈ ദിവസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന വില ഉയര്‍ന്നത് ഈ വിന്ററിലെ യാത്രകള്‍ ചെലവേറിയതാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 3 പൗണ്ട് കൂടുതലാണ് ഓരോ യാത്രകള്‍ക്കും ചെലവാകുന്നത്.

മലയാളം യുകെ ന്യൂസ് ടീം

ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന എന്‍ എച്ച് എസ് ലിസ്റ്റില്‍ ഉള്ള ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം കര്‍ശന നിര്‍ദ്ദേശം നല്കി. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം അറിയിച്ചു. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിക്കേണ്ടതാണ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ക്ക് എതിരെ പരാതി നല്കാന്‍ എന്‍എച്ച്എസ് നെ സമീപിക്കാന്‍ വര്‍ക്ക് ഫോഴ്‌സ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കോഡ് ഓഫ് പ്രാക്ടീസ് എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് ടീം പ്രതിജ്ഞ ബദ്ധമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വോസ്റ്റെക് എന്ന നഴ്സിംഗ് ഏജന്‍സി ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പരസ്യവുമായി മലയാളി നഴ്സുമാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളം യുകെ ന്യൂസ് ടീം എന്‍എച്ച്എസ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

വോസ്റ്റെക് ഉടമ ജോയസ് ജോണിന് 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ട്രാക്റ്റ് ലഭിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍.

‘ഓവര്‍സീസ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാന്‍ ഏതെങ്കിലും ഗവണ്‍മെന്റുകള്‍ തമ്മില്‍ ധാരണ ഉള്ളതായോ ഏതെങ്കിലും ഏജന്‍സിക്ക് അതിന് കോണ്‍ട്രാക്റ്റ് നല്കിയിട്ടുള്ളതായോ അറിവില്ല. വ്യക്തിഗത എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് സ്റ്റാഫിനെ നല്കാന്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് സാധിക്കുകയുള്ളൂ. എന്‍എച്ച്എസില്‍ സ്റ്റാഫിനെ നല്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശങ്കയുള്ളവര്‍ എന്‍എച്ച്എസ് ഫ്രെയിം വര്‍ക്ക് പ്രൊവൈഡര്‍ ആയ എന്‍എച്ച്എസ് കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്’ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ബെത്ത് മേസണ്‍ പറഞ്ഞു.

യുകെയില്‍ തൊഴില്‍ സാദ്ധ്യത അന്വേഷിക്കുന്ന നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ വോസ്റ്റെക് ഏജന്‍സിയുടെ പരസ്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് മലയാളം യുകെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി എന്‍എച്ച്എസിനെ സമീപിച്ചത്.. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് യുകെയില്‍ ജോലിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ IELTS വേണ്ട OET മതി എന്ന വ്യാപകമായ തെറ്റിദ്ധാരണാജനകമായ പ്രചാരണവും ഇവര്‍ കേരളത്തില്‍ നടത്തുന്നു  എന്നതിന്റെ വെളിച്ചത്തില്‍ വര്‍ക്ക് ഫോഴ്‌സ് ടീമിന്റെ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ഐഇ എല്‍ടിഎസ്  ഇല്ലാതെ ഒരാള്‍ക്ക് പോലും കേരളത്തില്‍ നിന്ന് യുകെയില്‍ നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കില്ല എന്നതാണ് വസ്തുത എന്നിരിക്കെ മലയാളി നഴ്സുമാരുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ ശ്രമിക്കുന്നത് എന്ന് വ്യക്തം.

NHS കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ Ipp.nhs.uk എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സൈറ്റിലെ കോണ്ടാക്ട് സെക്ഷനില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇമെയിലിലൂടെ ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെടാവുന്നതാണ്. NHS London Procurement Partnership, 200 Great Dover tSreet, London, SE1 4YB എന്ന ഓഫീസ് അഡ്രസില്‍ പോസ്റ്റല്‍ ആയും ആശയ വിനിമയം നടത്താം. ലണ്ടന്‍ ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0207188 6680 ആണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് 5500 നഴ്‌സുമാരെ എന്‍ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമായി നഴ്‌സുമാരെ എത്തിക്കാനാണ് എന്‍എച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന നഴ്‌സുമാരുടെ സ്‌കില്‍ ഡെവലപ്‌മെന്റിന് ഉതകുന്നതും അതോടൊപ്പം എന്‍എച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം ആണ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രഫസര്‍ ഇയന്‍ കമിംഗ് ആണ് ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് ഉള്ള നഴ്‌സുമാരെ യുകെയില്‍ എത്തിച്ച് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ പൈലറ്റ് സ്‌കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസര്‍ കമിംഗ് പറഞ്ഞിരുന്നു. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്‌കില്‍സ് ഇന്‍ഡ്യയുമാണ് ഇതിലെ പങ്കാളികള്‍. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എന്‍ എം സി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവര്‍ക്ക് മാത്രമേ ഇതു പ്രകാരം യുകെയില്‍ പ്ലേസ്‌മെന്റ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 500 നഴ്‌സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്‌സിംഗ് സ്റ്റാഫ് ഷോര്‍ട്ടേജിനെ കുറിച്ച് എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് നഴ്‌സസ് റിക്രൂട്ട്‌മെന്റ് അല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു.

ഇതൊരു റിക്രൂട്ട്‌മെന്റ് പ്രോഗ്രാം അല്ല. നഴ്‌സുമാര്‍ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവര്‍ ഇവിടെ സേവനം ചെയ്യുമ്പോള്‍ എന്‍എച്ച്എസിന് അതിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ അനുഭവസമ്പത്തുള്ള സ്‌കില്‍ഡ് നഴ്‌സ് ആയി അവര്‍ മടങ്ങും. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയര്‍ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായകമാകും. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പറഞ്ഞു.

യുകെയിലുള്ള നഴ്‌സിംഗ് ഗ്രാജ് വേറ്റുകള്‍ പ്രഫഷന്‍ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോര്‍ട്ടേജ് കാരണം എന്‍ എച്ച് എസ് വന്‍ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവര്‍സീസ് നഴ്‌സുമാരെ തത്കാലികാടിസ്ഥാനത്തില്‍ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നത്.

ഡിജിറ്റല്‍ കറന്‍സികള്‍ വ്യാപകമാവുകയും കൂടുതല്‍ രാജ്യങ്ങളും സ്ഥാപനങ്ങളും ക്രിപ്റ്റോ കറന്‍സികള്‍ അംഗീകരിക്കുകയും ക്രയ വിക്രയങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത് തുടങ്ങിയതോടെ ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വിപണി മൂല്യത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടായിരിക്കുകയാണ്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ വ്യാപകമായതോടെ ഇത് വഴിയുള്ള ഇടപാടുകള്‍ക്കും മറ്റ് ഉപയോഗങ്ങള്‍ക്കും എങ്ങനെ വാറ്റ് (Value Added Tax) ബാധകമാകും? ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണോ? തുടങ്ങിയ ആശങ്കകളും ഉപഭോക്താക്കളില്‍ ഉണ്ടായിരിക്കുന്നു. ഇന്ത്യയിലെ ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ആദായ നികുതി പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ ബിറ്റ് കോയിന്‍ മാര്‍ക്കറ്റില്‍ ഉണ്ടായത് ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നതിന് എതിരെയുള്ള പരിശോധന ആയിരുന്നില്ല മറിച്ച് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് നടന്ന ഇടപാടുകളില്‍ നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന പരിശോധന ആയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ജപ്പാന്‍, സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി നിയമ വിധേയമാക്കിയത് പോലെ കൂടുതല്‍ രാജ്യങ്ങള്‍ ഈ രംഗത്ത് കടന്ന്‍ വരുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം അംഗീകൃത സംവിധാനങ്ങള്‍ വഴി തന്നെ ആയിരിക്കും എന്ന്‍ വ്യക്തമാകുന്നു.

യുകെയില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ 2014 മുതല്‍ തന്നെ റെഗുലേറ്റ് ചെയ്യപ്പെടുകയും വാറ്റ് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ എച്ച്എംആര്‍സി തന്നെ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് എങ്ങനെ വാറ്റ് ഈടാക്കണം ഏതൊക്കെ കാര്യങ്ങള്‍ക്ക് ആണ് വാറ്റ് ഉണ്ടായിരിക്കേണ്ടത് എന്നെല്ലാം ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. ലോകത്തിലെ ആദ്യത്തെ ഡീ സെന്‍ട്രലൈസ്ഡ് കറന്‍സിയായ ക്രിപ്റ്റോ കറന്‍സികള്‍ ഇടനിലക്കാരുടെ നിയന്ത്രണങ്ങളില്ലാതെ ഇടപാടുകാര്‍ തമ്മില്‍ നേരിട്ട് കൈമാറ്റം ചെയ്യാനും സൂക്ഷിക്കാനും പറ്റുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ക്രിപ്റ്റൊഗ്രഫിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് ഇടപാടുകള്‍ നിയന്ത്രിക്കപ്പെടുന്നതിനാല്‍ ഇത് സുരക്ഷിതവുമാണ്.

ഇനി ഏതൊക്കെ അവസരങ്ങളിലാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് വാറ്റ് ബാധകമാകുന്നത് എന്നറിയുക. യുകെയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് വാറ്റ് ഈടാക്കുന്നത് സംബന്ധിച്ച വ്യക്തമായ നിബന്ധനകള്‍ എച്ച്എംആര്‍സി വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതനുസരിച്ച് താഴെ പറയുന്ന രീതിയിലാണ് നികുതി ഈടാക്കുന്നത്.

  • ബിറ്റ് കോയിന്‍ സൃഷ്ടിക്കുന്ന സാങ്കേതിക രീതിയായ മൈനിംഗ്, അതുവഴി ലഭിക്കുന്ന ക്രിപ്റ്റോ കറന്‍സി സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വാറ്റ് ബാധകമല്ല. കാരണം മൈനിംഗ് നടക്കുമ്പോഴും ക്രിപ്റ്റോ കറന്‍സി ശേഖരണത്തിലും വാറ്റ് വിധേയമായ ഇടപാടുകള്‍ നടക്കുന്നില്ല എന്നത് തന്നെ. ക്യാഷ് ബാക്ക് മൈനിംഗ് മോഡല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സര്‍വീസ് ടാക്സും ഇന്‍കംടാക്സും ബാധകമല്ല. ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വെരിഫിക്കേഷന്‍, ട്രാന്‍സാക്ഷന്‍ മുതലായ സേവനങ്ങളും ഇത് വഴി ലഭിക്കുന്ന ക്രിപ്റ്റോ കറന്‍സിയിലുള്ള വരുമാനവും വാറ്റ് രഹിതമാണ്. ആര്‍ട്ടിക്കിള്‍ 135(1)(a) ഓഫ് യൂറോപ്യന്‍ യൂണിയന്‍ വാറ്റ് ഡയറക്റ്റീവ് അനുസരിച്ച് ആണ് ഈ സേവനങ്ങള്‍ വാറ്റ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
  • ബിറ്റ് കോയിന്‍/ക്രിപ്റ്റോ കറന്‍സി പൗണ്ടായോ മറ്റേതെങ്കിലും കറന്‍സിയായോ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വാറ്റ് ബാധകമായിരിക്കുന്നതല്ല. ഇങ്ങനെ ലഭിക്കുന്ന ബിറ്റ് കോയിന്‍ സൂക്ഷിക്കുന്നതിനും വാറ്റ് നല്‍കേണ്ടതില്ല.
  • ബിറ്റ് കോയിന്‍ ഉപയോഗിച്ച് ഏതെങ്കിലും സാധനമോ സേവനമോ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകള്‍ക്ക് വില്‍ക്കുന്ന സ്ഥാപനം വാറ്റ് നല്‍കേണ്ടതാണ്.  ഇത്തരം ഇടപാടുകള്‍ക്ക് ക്രിപ്റ്റോ കറന്‍സിയിലൂടെ ഇടപാട് നടക്കുന്ന സമയത്ത് ക്രിപ്റ്റോ കറന്‍സിയ്ക്ക് പൗണ്ടുമായുള്ള വിനിമയ മൂല്യം അനുസരിച്ചുള്ള തുകയ്ക്കാണ് ടാക്സ് അടക്കേണ്ടത്.
  • ക്യാപിറ്റല്‍ ഗെയിന്‍ ടാക്സിനെ സംബന്ധിച്ച് ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നത് മോര്‍ട്ട്ഗേജ് വിപണിയില്‍ നിക്ഷേപിക്കുന്നത് പോലെയാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു വീട് ഒരു ലക്ഷം പൗണ്ടിന് വാങ്ങി 150000 പൗണ്ടിന് വില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ക്യാപിറ്റല്‍ ഗെയ്ന്‍ ആയി ലഭിച്ച അന്‍പതിനായിരം രൂപയുടെ ഒരു നിശ്ചിത ശതമാനം ടാക്സ് ആയി നല്‍കേണ്ടി വരും. ടാക്സ് അടച്ച് ബാക്കിയുള്ളതായിരിക്കും നിങ്ങളുടെ ലാഭം. ഇത് പോലെ തന്നെ ക്രിപ്റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ്‌ ചെയ്ത് മൂന്നോ നാലോ വര്ഷം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ നിങ്ങള്‍ ലാഭമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ലാഭത്തിന്‍റെ ഒരു ശതമാനം നിങ്ങള്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കണം.

ചുരുക്കിപ്പറഞ്ഞാല്‍ യുകെയില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നിയമ വിധേയവും, നികുതി ബാധകവും ആണ്. അതുകൊണ്ട് തന്നെ ഈ രംഗത്ത് നിക്ഷേപം നടത്തുന്നതിനോ മറ്റ് ഇടപാടുകള്‍ ചെയ്യുന്നതിനോ യാതൊരു വിധ ആശങ്കയുടെയും ആവശ്യമില്ല. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ വിചാരിക്കുന്നത്ര സങ്കീര്‍ണ്ണമായ കാര്യമോ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതായ കാര്യമോ അല്ല താനും. ഈ വര്‍ഷമാദ്യം അഞ്ഞൂറ് ഡോളറില്‍ താഴെ ബിറ്റ് കോയിന്‍ വില ഉണ്ടായിരുന്നപ്പോള്‍ വാങ്ങുകയും ഇപ്പോള്‍ പതിനെട്ടായിരം ഡോളര്‍ വിപണി മൂല്യം ഉണ്ടായപ്പോള്‍ ലാഭം ഉണ്ടാക്കുകയും ചെയ്തവരില്‍ നിരവധി മലയാളികളും ഉണ്ട് എന്നത് ഈ രംഗം അത്ര ബുദ്ധിമുട്ടുള്ളതല്ല എന്നതിന്‍റെ തെളിവാണ്.

ക്രിപ്റ്റോ കറന്‍സി വിപണി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കണം എന്നുള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പത്ത് പൌണ്ടിന്റെ ക്രിപ്റ്റോ കറന്‍സി സൗജന്യമായി നേടാവുന്നതാണ്. സൗജന്യമായി ലഭിക്കുന്ന ഈ ക്രിപ്റ്റോ കറന്‍സി ടെസ്കോ ഉള്‍പ്പെടെയുള്ള പ്രധാന റീട്ടെയില്‍ ഷോപ്പുകളില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ചെലവഴിക്കാവുന്നതുമാണ്. ഭാവിയുടെ കറന്‍സിയായ ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് മനസ്സിലാക്കാന്‍ ഇതാണ് ചെലവ് കുറഞ്ഞതും റിസ്ക്‌ ഫ്രീ ആയിട്ടുള്ളതുമായ മാര്‍ഗ്ഗം.

ഫ്രീ ക്രിപ്റ്റോ കറന്‍സി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കുള്ള നികുതി സംബന്ധമായ സംശയങ്ങള്‍ക്ക് എച്ച്എംആര്‍സിയുടെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തത വരുത്താവുന്നതാണ്.

https://www.gov.uk/government/publications/revenue-and-customs-brief-9-2014-bitcoin-and-other-cryptocurrencies/revenue-and-customs-brief-9-2014-bitcoin-and-other-cryptocurrencies

ലണ്ടന്‍: വിന്ററിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ എന്‍എച്ച്എസ് ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. അഞ്ചിലൊന്ന് ട്രസ്റ്റുകളും തങ്ങളുടെ പരമാവധി ശേഷിയില്‍ രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞതായി അറിയിച്ചു. വിന്റര്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മൂലം ഹെല്‍ത്ത് സര്‍വീസിന്റെ പരമാവധി ശേഷിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. വിന്റര്‍ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ 137ല്‍ 25 ട്രസ്റ്റുകളും ബെഡുകള്‍ ഒന്നും ശേഷിക്കാതെ ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആകെ ആശുപത്രികളുടെ 18 ശതമാനം വരും ഇത്. 14 ദിവസങ്ങള്‍ക്കിടൈ 99 പ്രാവശ്യമെങ്കിലും നിറഞ്ഞു കവിഞ്ഞതായി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തു. 460 കിടക്കകളുള്ള നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ രണ്ടാഴ്ചക്കിടെ ബെഡുകള്‍ ഒഴിഞ്ഞിട്ടില്ലെന്നാണ് കണക്ക്. എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും രോഗികളുടെ തള്ളിക്കയറ്റമുണ്ടാകുന്നുവെന്ന വിവരമാണ് പങ്കുവെക്കുന്നത്.

സാധാരണ ഗതിയില്‍ 85 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ വിന്ററില്‍ പ്രതിസന്ധിയിലാകുന്നത് സ്വാഭാവികമാണെന്നാണ് വിദഗദ്ധര്‍ പറയുന്നത്. ഇത് ആശുപത്രികളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മാത്രമല്ല, ആശുപത്രികളില്‍ നിന്നുള്ള അണുബാധക്കുള്ള സാധ്യതകള്‍ ഉയര്‍ത്തുകയും ചെയ്യും. കഴിഞ്ഞയാഴ്ച വയറിളക്കവും ഛര്‍ദ്ദിയുമായി ഒട്ടേറെ രോഗികള്‍ എത്തിയപ്പോള്‍ ആശുപത്രികളില്‍ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.

പി ആര്‍ ഓ, മലയാളം മിഷന്‍ യു കെ

കവന്‍ട്രി: മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രഥമയോഗം കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശീയ കോര്‍ഡിനേറ്റര്‍ മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലയാള ഭാഷാ പ്രവര്‍ത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി.യുകെയിലെ ഏറ്റവും വലിയ സപ്ളിമെന്ററി വിദ്യാഭ്യാസ ശൃംഖല ആകുക എന്നതാണ് മലയാളം മിഷന്‍ യുകെ ലക്ഷ്യം വെയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തില്‍ എത്തിക്കാന്‍ യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം എന്ന് മുരളി വെട്ടത്ത് അഭ്യര്‍ത്ഥിച്ചു.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താക്കുവാന്‍ നാല് മേഖലകളും, വിവിധങ്ങളായ സബ് കമ്മിറ്റികളെയും അതിന്റെ ചുമതലക്കാരെയും യോഗം ചുമതലപ്പെടുത്തി.

മേഖലകള്‍
സൗത്ത് ഈസ്റ്റ് & സൗത്ത് വെസ്റ്റ് (കെന്റ്, ലണ്ടന്‍ ഹീത്രു തുടങ്ങിയ പ്രദേശങ്ങള്‍)- കോര്‍ഡിനേറ്റേഴ്‌സ് :മുരളി വെട്ടത്ത്, ബേസില്‍ ജോണ്‍, സി.എ. ജോസഫ്, ഇന്ദുലാല്‍, ശ്രീജിത്ത് ശ്രീധരന്‍, സുജു ജോസഫ്

മിഡ്‌ലാന്‍ഡ്‌സ് – കോര്‍ഡിനേറ്റേഴ്‌സ് : എബ്രഹാം കുര്യന്‍, സ്വപ്ന പ്രവീണ്‍

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ലാന്‍ഡ് -:ജയപ്രകാശ്

നോര്‍ത്ത് വെസ്റ്റ് & വെയില്‍സ് – : ജാനേഷ് നായര്‍

സബ് കമ്മിറ്റികള്‍

മലയാളം മിഷന്‍ കലാ-സാഹിത്യ സമിതി-മുരളി വെട്ടത്ത്, ജാനേഷ്, സി.എ.ജോസഫ്, സുജു ജോസഫ്, ബേസില്‍ ജോണ്‍, ജയപ്രകാശ്

ലെയ്സണ്‍ കമ്മറ്റി -മുരളി വെട്ടത്ത് & സ്വപ്നാ പ്രവീണ്‍

സ്റ്റാര്‍ട്ട് അപ്പ് ഹെല്‍പ് കമ്മിറ്റി – ഏബ്രഹാം കുര്യന്‍, സി.എ.ജോസഫ്, ബേസില്‍ ജോണ്‍, ശ്രീജിത്ത് ശ്രീധരന്‍, ഇന്ദുലാല്‍, ജാനേഷ്

മലയാളം മിഷന്‍ സര്‍ക്കാര്‍ ഏകോപനം – ജയപ്രകാശ്, ജാനേഷ്, ഇന്ദുലാല്‍

പബ്ലിക് റിലേഷന്‍സ് (പി ആര്‍ ഓ) – സി.എ.ജോസഫ്, സുജു ജോസഫ്, ജയപ്രകാശ്

മലയാളം മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഡയറക്ടര്‍ സുജാ സൂസന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശിക്കുന്ന സാംസ്‌കാരിക നായകന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ മേഖലകളിലും സാഹിത്യ സമ്മേളനം സംഘടിപ്പിക്കാനുള്ള ചുമതല ജാനേഷ് നായരെ യോഗം ചുമതലപ്പെടുത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനും വിവിധ മേഖലകളില്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുന്നതിനും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

മണമ്പൂര്‍ സുരേഷ്

അഭ്രപാളികളിലൂടെ പാലസ്തീന്‍ സ്വന്തം കഥ പറയുകയാണ് ”വാജിബ്” എന്ന ചിത്രത്തില്‍. ഇസ്രായേലിന്റെ പിടിച്ചടക്കലും അതിനെതിരായുള്ള പാലസ്തീനിയന്‍ ജനതയുടെ പ്രതിരോധങ്ങളും മാധ്യമങ്ങളില്‍ തിളച്ചു മറിയുമ്പോള്‍ നിത്യ ജീവിതത്തിന്റെ പച്ച യാഥാര്‍ത്ഥ്യങ്ങളുമായി ഒരു സിനിമ, അതാണ് ”വാജിബ്”. ഇവിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, ഭരണകൂടം ഒരുക്കുന്ന അധിനിവേശാക്രമണം നേരിട്ട് നാം കാണുന്നില്ല, ഒരു വെടി പോലും പൊട്ടുന്നില്ല. ഒരു കുടുംബത്തിലെ അച്ഛനിലും മകനിലും കേന്ദ്രീകരിച്ചു ചിത്രം തുടങ്ങുകയും, വികസിക്കുകയും, പരിസമാപ്തിയില്‍ എത്തുകയും ചെയ്യുന്നു.

സഹോദരിയുടെ വിവാഹത്തിന് വിദേശത്ത് കഴിയുന്ന മകന്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റലിയില്‍ നിന്നും വരുന്നു. പാലസ്തീനിലെ നസ്രെത്തില്‍ ‘ എത്തുന്ന മകന്‍ അച്ഛനോടൊപ്പം മകളുടെ വിവാഹ ക്ഷണക്കുറി കൊടുക്കാന്‍ പോകുകയാണ്. ഇതാണ് ചിത്രത്തിന്റെ പശ്ചാത്തല ഭൂമിക. ഈ സിനിമ ഇവിടെ തുടങ്ങുകയും വിവാഹ ക്ഷണത്തിന്റെ ഊഷ്മള പശ്ചാത്തലത്തില്‍ അനാവരണമാവുകയുമാണ്.

ഇരുപത് വര്‍ഷം മുന്‍പ് മറ്റൊരാളോടൊപ്പം വീടുപേക്ഷിച്ച് പോയ അമ്മ, അവര്‍ വിവാഹത്തിന് എത്തുമോ എന്ന കുടുംബത്തിന്റെ ഉത്കണ്ഠ, വിദേശത്ത് പോയി കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു തിരിച്ചെത്തിയ മകനുമായി രാഷ്ട്രീയമായും വ്യക്തിപരമായും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന അച്ഛന്‍. അധിനിവേശത്തിനു കീഴില്‍ ഒരു ജീവിതം സ്വരുക്കൂട്ടിയെടുക്കാന്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നു എന്നയാള്‍ പറയാന്‍ ശ്രമിക്കുന്നു. അമ്മ വിവാഹത്തിനു വരില്ലെന്നറിയുമ്പോള്‍ നടുങ്ങിപ്പോവുകയും ഇനി എന്തു ചെയ്യും എന്നു ചോദിക്കുകയും ചെയ്യുന്ന മകള്‍.

സാധാരണ സംഭവിക്കുന്ന എല്ലാ സ്വാഭാവിക അനിശ്ചിതത്വത്തിലൂടെയും കടന്നു പോകുന്ന വിവാഹ തയാറെടുപ്പുകള്‍. ഇതിലൂടെ ഒരു ജനതയുടെ കഥ ഹൃദ്യമായി, സരളമായി അനാവൃതമാവുകയാണ്. യഥാര്‍ഥ ജീവിതത്തിലും അച്ഛനും മകനുമായ നടന്മാരാണിവിടെ ആദ്യമായി ഒരേ ചിത്രത്തില്‍ അഭിനയിക്കുന്നത്, അനായാസം മകനായി മുഹമ്മദും, അച്ഛനായി സാലെ ബാക്രിയും.

കാറില്‍ കേള്‍ക്കുന്ന വാര്‍ത്താ ശകലങ്ങളിലൂടെ അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലൂടെ, ഒന്ന് രണ്ടു തവണ അതിശക്തമായ തര്‍ക്കങ്ങളിലൂടെയും ഇസ്രായേലി അധിനിവേശത്തിന്റെ യാധാര്‍ത്ഥ്യം വളരെ പരോക്ഷമായി മുഖം കാണിക്കുന്നു. അപ്പോഴും ഒരു ഫീച്ചര്‍ ഫിലിമിന്റെ ലാവണ്യം കാത്തു സൂക്ഷിക്കുന്നുണ്ട് ”വാജിബ്” എന്ന ഈ പാലസ്തീനിയന്‍ ചിത്രം.

അഭ്രപാളികളില്‍ നിറയുന്ന പാലസ്തീനിയന്‍ ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ ഇടപെടല്‍, അവരുടെ ”ലിവിംഗ് ടുഗെതര്‍” എന്ന യാഥാര്‍ത്ഥ്യം, സ്ത്രീകളുടെ വേഷവിധാനത്തിലെ സ്വാതന്ത്ര്യചിന്ത, ഹിജാബോ ബുര്‍ഖയോ ഇടുന്ന ആളുകളെ ചിത്രത്തില്‍ കാണുന്നില്ല, സ്വവര്‍ഗാനുരാഗം എന്ന യാഥാര്‍ത്ഥ്യം എന്നാല്‍ അതിനെ ഭയക്കുന്ന മുതിര്‍ന്നവര്‍, പല മതസ്ഥര്‍ സ്വതന്ത്രമായി സ്നേഹത്തോടെ ഇവിടെ ജീവിക്കുന്നു.

പക്ഷെ അപ്പോഴും സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് അധിനിവേശത്തിന്റെ ബൂട്ടു പതിക്കുന്നതു തിരശീലയുടെ തൊട്ടു വെളിയില്‍ കാണാനാവും. അങ്ങനെ പാലസ്തീന്‍ അവരുടെ സ്വന്തം കഥ പറയുന്നു, വളരെയേറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്. സംവിധായിക ആന്‍മേരി ജാസിര്‍ നല്ലൊരു ചലച്ചിത്രാനുഭവമാണ് ”വാജിബ്” എന്ന ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉരുത്തിരിയുന്ന ഒരു നല്ല സിനിമ.

ലണ്ടന്‍: എയര്‍ലൈന്‍ കമ്പനികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവ ഏതെന്ന് വിവരിക്കുന്ന വിച്ച് സര്‍വേ പുറത്ത്. ലോകത്തെ ഏറ്റവും മോശം 20 എയര്‍ലൈനുകളാണ് ലിസ്റ്റിലുള്ളത്. യാത്രക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണം, ഡ്രിങ്കുകള്‍, സീറ്റുകള്‍, നല്‍കുന്ന പണത്തിനൊത്ത മൂല്യം സേവനങ്ങളില്‍ നല്‍കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് സര്‍വേ നടത്തിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സമയനിഷ്ഠ സംബന്ധിച്ച വിവരങ്ങളും പഠന വിധേയമാക്കി.

ലോകത്തെ ഏറ്റവും മോശം വിമാന സര്‍വീസ് അമേരിക്കന്‍ എയര്‍ലൈനായ യുണൈറ്റഡ് ആണെന്ന് പട്ടിക വ്യക്തമാക്കുന്നു. അഞ്ച് സ്റ്റാറുകളില്‍ രണ്ടെണ്ണം മാത്രം നേടാനേ യുണൈറ്റഡിന് കഴിഞ്ഞുള്ളൂ. യാത്രക്കാരനെ ബലമായി ഇറക്കിവിട്ട സംഭവത്തില്‍ ഏപ്രിലില്‍ യുണൈറ്റഡ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലിസ്റ്റനുസരിച്ച് യൂറോപ്പിലെ മോശം എയര്‍ലൈന്‍ എന്ന ‘ബഹുമതി’ റയന്‍എയര്‍ കരസ്ഥമാക്കി. സ്‌പെയിനിലെ വ്യൂലിംഗും റയന്‍എയറിനൊപ്പം ഈ പദവി പങ്കിടുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സഹോദര സ്ഥാപനമാണ് വ്യൂലിംഗ്.

ഒട്ടേറെ റയന്‍എയര്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിലാണ് ഈ സര്‍വേ നടന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഈ വിഷയത്തില്‍ റയന്‍എയറിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്ങ്ങള്‍ക്കിടയിലും മറ്റേതൊരു യൂറോപ്യന്‍ വിമാനക്കമ്പനിയേക്കാളും യാത്രക്കാരെ എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും അപകടങ്ങള്‍ കുറവാണെന്നതും വിച്ച് സര്‍വേ പരിഗണിച്ചില്ലെന്നാണ് റയന്‍എയര്‍ പറയുന്നത്. റയന്‍എയര്‍ നല്‍കുന്ന അതേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജെറ്റ് 2, നോര്‍വീജിയന്‍ എന്നിവയ്ക്ക് 3 സ്റ്റാറുകള്‍ ലഭിച്ചപ്പോള്‍ റയന്‍എയറിന് മാത്രം 1 സ്റ്റാര്‍ ലഭിച്ചത് വിചിത്രമാണെന്നും കമ്പനി വക്താവ് പറഞ്ഞു.

ചെറുകിട റൂട്ടുകളില്‍ 20ല്‍ 18-ാം സ്ഥാനമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന് ലഭിച്ചത്. ദീര്‍ഘദൂര റൂട്ടുകളില്‍ 17-ാം സ്ഥാനവും ബിഎക്ക് തന്നെയാണ്. എന്നാല്‍ ബിഎക്കു പിന്നില്‍ യുഎസ് എയര്‍ലൈനുകളായ അമേരിക്കനും യുണൈറ്റഡുമാണെന്നതാണ് വിചിത്രം. ഈസിജെറ്റും ഫ്‌ളൈബിയും 11ഉം 12ഉം സ്ഥാനങ്ങളിലെത്തി. എങ്കിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ റയന്‍എയറിനു പിന്നിലാണ് ഈസിജെറ്റ്.

ന്യൂസ് ഡെസ്ക്

രാജകീയ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബ്രിട്ടണിൽ ആരംഭിച്ചു. പ്രിൻസ് ഹാരിയും മേഗൻ മാർക്കലും വിവാഹിതരാകുന്നത് അടുത്ത വർഷം മെയ് 19 ശനിയാഴ്ച ആയിരിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് അറിയിച്ചു.  രാജകീയ വിവാഹത്തിന് വേദിയാകുന്നത് വിൻസർ കാസിലിലെ സെന്റ് ജോർജ് ചാപ്പലാണ്.  മേഗൻ മാർക്കൽ പ്രോട്ടസ്റ്റന്റ് സഭക്കാരിയാണ്. മേഗൻ ബാപ്റ്റിസവും കൺഫിർമേഷനും വിവാഹ ദിനം തന്നെ സ്വീകരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമാകും. പ്രിൻസ് ഹാരിയും മിസ് മെർക്കലും കഴിഞ്ഞ മാസമാണ് വിവാഹ വാർത്ത പുറത്തു വിട്ടത്. ലോസ് ആഞ്ചലസ് സ്വദേശിയായ മേഗൻ  അമേരിക്കൻ സിനിമ ടിവി രംഗത്തെ നിറസാന്നിധ്യമാണ്. വിവാഹശേഷം മേഗൻ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കും.

വിവാഹം, ചർച്ച് സർവീസ്, മ്യൂസിക്, ഫ്ളവേഴ്സ്, റിസപ്ഷൻ എന്നിവയ്ക്കുള്ള ചിലവ് റോയൽ ഫാമിലി വഹിയ്ക്കും. പ്രിൻസ് ഹാരിയും മേഗൻ മെർക്കലും സാന്ദരിങ്ങാമിൽ ക്വീനിനൊപ്പം ക്രിസ്മസ് ആഘോഷിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് ട്വീറ്റ് ചെയ്തു. ഹാരിയും മാർക്കലും തങ്ങളുടെ ആദ്യ ഓഫീഷ്യൽ എൻഗേജ്മെന്റ് ഡിസംബർ 1 ന് നോട്ടിംങ്ങാമിൽ നടത്തിയിരുന്നു. വിവാഹ ദിവസം തന്നെയാണ് എഫ്എ കപ്പ് ഫൈനൽ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രിൻസ് വില്യം എഫ്എ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കേണ്ട ഇവന്റാണ് എഫ് എ കപ്പ് ഫൈനൽ. വിജയികൾക്ക് ട്രോഫി സമ്മാനിക്കേണ്ടത് പ്രിൻസ് വില്യമാണ്.

മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ – ജോജി തോമസ്

ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ. എയര്‍ ഇന്ത്യ മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എയര്‍ ഇന്ത്യയെ ദേശവത്കരിക്കുകയും രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസാക്കുകയുമായിരുന്നു. വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍ ഇന്ത്യയുടെ മഹാരാജാവ് അധികം താമസിക്കാതെ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുമെന്നാണ് ലഭ്യമായ സൂചന. ടാറ്റാ ഗ്രൂപ്പിനൊപ്പം ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ ഒരു വിദേശ കമ്പനിക്ക് വില്‍ക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് ടാറ്റ ഗ്രൂപ്പിനു തന്നെയാണ് സാധ്യതയേറെ.

എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണെങ്കില്‍ വിപുലമായ അഴിച്ചുപണിക്കാണ് ടാറ്റ പദ്ധതിയിടുന്നത്. ഒരു വര്‍ഷം നാലായിരം കോടി രൂപയിലധികം നഷ്ടം വരുത്തിവയ്ക്കുന്ന എയര്‍ ഇന്ത്യയെ മൂന്നുവര്‍ഷം കൊണ്ട് ലാഭത്തിലാക്കാമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ധാരണ. മാഞ്ചസ്റ്റര്‍ അടക്കം ലോകത്തിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തി വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യയെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കണമെന്ന്  ടാറ്റാ ഗ്രൂപ്പ്‌ കരുതുന്നു. ഏതാനും വര്‍ഷം മുമ്പ് ബര്‍മിങ്ങ്ഹാമില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിച്ചത് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ എമിറേറ്റ്സിന്റെ തീവെട്ടിക്കൊള്ളയില്‍ നിന്ന് രക്ഷിച്ചിരുന്നു. ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യയോട് ടാറ്റ ഗ്രൂപ്പിന് ഒരു ആത്മബന്ധം തന്നെയുണ്ട്. ജെ.ആര്‍.ഡി. ടാറ്റ, ടാറ്റ എയര്‍ലൈന്‍ എന്ന പേരില്‍ 1932ലാണ് ഇന്ത്യയിലെ ആദ്യ വിമാന സര്‍വ്വീസിന് തുടക്കമിടുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് 1946ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ ടാറ്റ എയര്‍ലൈന്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1948ല്‍ 49 ശതമാനം ഓഹരികള്‍ വാങ്ങി ഇന്ത്യാ ഗവണ്‍മെന്റ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം സ്വന്തമാക്കി. 1953ല്‍ എയര്‍ ഇന്ത്യയെ ദേശസാത്കരിക്കുകയും വിഭജിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് സ്ഥാപിക്കുകയും ചെയ്തു.

എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 52,000 കോടി രൂപയുടേതാണ്. ഓരോ വര്‍ഷവും 4000 കോടി രൂപ വീതം അധിക ബാധ്യത സര്‍ക്കാര്‍ ഖജനാവിന് വരുത്തി വെയ്ക്കുന്നുമുണ്ട്. രാജ്യത്തിന്റെ അഭിമാനമായ എയര്‍ ഇന്ത്യയെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ വളരെയധികം നീക്കം നടന്നിരുന്നു. 30,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് കരകയറ്റാനായില്ല. അതോടെ രാജ്യത്തെ ജനങ്ങളുടെ മേല്‍ വലിയൊരു ബാധ്യത വര്‍ഷം തോറും വരുത്തിവെയ്ക്കുന്ന എയര്‍ ഇന്ത്യയെ കയ്യൊഴിയാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിലെ പ്രമുഖ എയര്‍ പോര്‍ട്ടുകളിലെ വിലമതിക്കാനാവാത്ത പാര്‍ക്കിങ്ങ് സ്ലോട്ടുകള്‍ രാജ്യാന്തര പ്രശസ്തമായ റൂട്ടുകള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം തുടങ്ങിയ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ ആണ് ടാറ്റാ ഗ്രൂപ്പ്, ഖത്തര്‍ എയര്‍വേയ്സും ഉള്‍പ്പെടുന്ന വിദേശ വിമാന കമ്പനികള്‍ മുതല്‍ക്കൂട്ടായി കരുതുന്നത്. ഇതില്‍ പലതും പണമുണ്ടെങ്കിലും നേടാനാവാത്തതാണ്. 60,000 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുമ്പോഴും ഇത്തരത്തിലുള്ള അമൂല്യമായ ആസ്തികള്‍ നാളെകളില്‍ മുതല്‍ക്കൂട്ടാകുമെന്നും എയര്‍ ഇന്ത്യയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ പതാകവാഹകരാകാന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ കണക്കുക്കൂട്ടല്‍.

Copyright © . All rights reserved