Main News

ജോജി തോമസ്

മലയാളികളെന്നും കുടിയേറ്റത്തെ ഇഷ്ടപ്പെടുന്നവരാണ്. തങ്ങളുടെ പരിമിതികളില്‍ നിന്ന് സാധ്യതകളുടെ ലോകം തേടിപോകാനുള്ള ഒരു പ്രത്യേക വൈഭവം തന്നെ മലയാളികള്‍ക്കുണ്ട്. കുടിയേറിയ നാടുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടും, വെല്ലുവിളികള്‍ ഏറ്റെടുത്ത് ജീവിത സമരത്തില്‍ വിജയം വരിച്ച പ്രവാസികള്‍ വളരെയധികമുണ്ട്. അത്തരത്തിലൊരു മലയാളി വിജയത്തിന്റെ കഥയാണ് മലയാളം യുകെ ഇന്ന് ലെസ്റ്ററില്‍ നിന്നും നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. അത് മലയാളി സമൂഹം കടന്നുചെല്ലാത്ത ഒരു തൊഴില്‍ മേഖലയിലെ വിജയം കൂടിയാണ്.

പോലീസെന്നു കേള്‍ക്കുമ്പോള്‍ ലെസ്റ്ററുകാര്‍ ആദ്യം ഓര്‍ക്കുക ബിജു പൊലീസിനെയാണ്. ബിജു പോലീസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജു ചാണ്ടി 2007ല്‍ യു.കെയില്‍ എത്തിയ കാലം മുതല്‍ ലെസ്റ്ററുകാര്‍ ബിജു പോലീസെന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ലെസ്റ്ററുകാര്‍ ബിജു ചാണ്ടിയെ ബിജു പോലീസെന്ന് വിളിക്കാന്‍ കാരണം ബിജു കേരളാ പോലീസില്‍ നിന്നും തന്റെ ജോലി രാജിവെച്ചതിന് ശേഷമാണ് കുടുംബത്തോടൊപ്പം യുകെയിലേയ്ക്ക് കുടിയേറിയത് എന്നത് കൊണ്ടാണ്. ബിജു ചാണ്ടിയുടെ ജീവിതം മലയാളം യു.കെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതൊന്നുമല്ല കാരണം. മറിച്ച് തന്റെ ഓമനപ്പേര് അന്വര്‍ത്ഥമാക്കും വിധം തന്റെ ഇഷ്ടമേഖലയായ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ, അതും മലയാളികള്‍ അധികം കടന്നുചെല്ലാത്ത മേഖലയില്‍ ജോലി കണ്ടെത്തിയ ബിജു ചാണ്ടിയുടെ കഴിവ് മലയാളി സമൂഹം മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയാണ്.

ചെറുപ്പം മുതല്‍ തന്നെ ബിജു ചാണ്ടിയുടെ അഭിനിവേശവും താത്പര്യവുമായിരുന്നു സായുധ സേനയില്‍ ചേരുക എന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ചാണ്ടി കുര്യന്‍ കാണിച്ചുതന്ന മാതൃക ഇതിന് ഒരു പരിധിവരെ കാരണമായി. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ബി.എഡും ഉള്ള ബിജു ചാണ്ടിക്ക് കേരളാ പോലീസില്‍ ചേരാനുള്ള അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേരളാ പോലീസിലായിരിക്കുമ്പോള്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് പുതിയ സാധ്യതകള്‍ തേടി ബിജു കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറിയത്. യുകെയില്‍ എത്തിയശേഷവും ബിജുവിന് പൊലീസിലും സായുധസേനയിലും ജോലി ചെയ്യുന്നതിനുള്ള താത്പര്യവും അഭിനിവേശവും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണെങ്കിലും ഒരവസരം വന്നപ്പോള്‍ ബിജു ചാണ്ടി ബ്രിട്ടനിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ ചേര്‍ന്നതും ബിജു പോലീസെന്ന തന്റെ വിളിപ്പേര് അന്വര്‍ത്ഥമാക്കും വിധം ഒറിജിനല്‍ പൊലീസായതും. ലെസ്റ്ററിലെ പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറായാണ് ബിജു ചാണ്ടി ജോലി ചെയ്യുന്നത്.

മറുനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണം ജോലി സാധ്യതകളാണ്. മലയാളികള്‍ കൈവെയ്ക്കാത്ത തൊഴില്‍ മേഖലകളില്ല. എന്നാല്‍ ബ്രിട്ടനിലെത്തിയ മലയാളികള്‍ക്ക് അപരിചിതമായ ഒരു തൊഴില്‍ മേഖലയില്‍ ജോലി കണ്ടെത്തിയെന്നതും, അവിടെ മികവ് തെളിയിച്ചു എന്നതുമാണ് ബിജു ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ മൂന്നാം സ്ഥാനമാണ് മലയാളികള്‍ക്കുള്ളത്. ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ അവിടെ മലയാളികളാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ അതിനനുസരിച്ചുള്ള പ്രാതിനിധ്യം മലയാളികള്‍ക്ക് ഇനിയും പല തൊഴില്‍മേഖലകളിലും ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ ബിജു ചാണ്ടി മുന്‍നിരയിലാണ്. ലെസ്റ്ററിലെ മലയാളി സംഘടനയും മലയാളം യുകെ നൈറ്റിന്റെ ആതിഥേയരുമായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹിത്വം ബിജു ചാണ്ടി പലതവണ വഹിച്ചിട്ടുണ്ട്. മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്ന ടെല്‍സ്‌മോന്‍ തോമസ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ നയിച്ചപ്പോള്‍ ബിജു ചാണ്ടി ജോയിന്റ് സെക്രട്ടറിയായിരുന്നു.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ആയാംകുടി ഗ്രാമമാണ് ബിജു ചാണ്ടിയുടെ സ്വദേശം. മണിയത്തട്ട് വീട്ടില്‍ ചാണ്ടി കുര്യനും എല്‍സമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ ബിനി ബിജു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. കുട്ടികളായ ഐയോനയും, സ്‌റ്റെഫിനിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. മലയാളി സമൂഹം പൊലീസ് മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത മലയാളം യുകെയോട് സംസാരിച്ചപ്പോള്‍ ബിജു എടുത്തുപറഞ്ഞു. തന്റെ ജോലിയെ ബിജു വളരെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും പൊതുജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഒരവസരമായാണ് ജോലിയെ കാണുന്നതെന്ന് ബിജു പറഞ്ഞു. മലയാളികള്‍ എത്തപ്പെടാത്ത ഒരു മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വളരാനുമുള്ള ഒരു മാതൃകയും പ്രചോദനവുമാണ് ബിജു ചാണ്ടിയുടെ ജീവിതം വരച്ചു കാട്ടുന്നത്.

ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന പഠനച്ചെലവ് താങ്ങാനാവാത്തതിനാല്‍ വലിയോരു ശതമാനം വിദ്യാര്‍ത്ഥിനികള്‍ ലൈംഗികത്തൊഴിലിനെ ആശ്രയിക്കുന്നതായി വെളിപ്പെടുത്തല്‍. യുകെയിലെ മൂന്നിലൊന്ന് വിദ്യാര്‍ത്ഥിനികള്‍ വീതം പഠനച്ചെലവിനായി താല്‍ക്കാലിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ലണ്ടന്‍ സൗത്ത് ബാങ്ക് സര്‍വകലാശാല നടത്തിയ സര്‍വേയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പഠനത്തിന് പണം നല്‍കുന്നവര്‍ക്കായി സ്വന്തം ശരീരം നല്‍കാന്‍ പോലും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്ന വിധത്തിലാണ് ട്യൂഷന്‍ ഫീ വര്‍ദ്ധന പോലുള്ള നടപടികള്‍ സര്‍വകലാശാലകള്‍ നടപ്പിലാക്കുന്നതെന്ന വിമര്‍ശനമാണ് ഇതോടെ ഉയരുന്നത്.

1477 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സര്‍വേയില്‍ 70 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വല്ലാതെ അലട്ടുന്നുണ്ടെന്ന് വ്യക്തമാക്കി. പഠനത്തിനൊപ്പം ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നുണ്ടെന്ന് 53 ശതമാനം അറിയിച്ചു. പഠനച്ചെലവുകള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നതിനെ 88 ശതമാനം പേര്‍ പിന്തുണച്ചു. ട്യൂഷന്‍ ഫീസുകളിലെ വര്‍ദ്ധന, വാടക വര്‍ദ്ധിക്കുന്നത്, ഗ്രാന്റുകള്‍ പിന്‍വലിക്കല്‍ എന്നിവ മൂലം വിദ്യാഭ്യാസച്ചെലവുകള്‍ കണ്ടെത്താന്‍ മറ്റുമാര്‍ഗങ്ങള്‍ തേടുന്നതിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിടുകയാണെന്ന് എന്‍യുഎസ് വൈസ് പ്രസിഡന്റ് ഷെല്ലി ആസ്‌ക്വിത്ത് പറഞ്ഞു.

ഒരാള്‍ വിദ്യാഭ്യാസച്ചെലവുകള്‍ മുഴുവന്‍ നല്‍കാന്‍ തയ്യാറായാല്‍ ഏതറ്റം വരെ അയാളുമായി ഇടപെടുമെന്ന് 920 പേരോട് ചോദിച്ചു. അവരില്‍ 75 ശതമാനവും എങ്ങനെയുള്ള ബന്ധത്തിനും തയ്യാറാണെന്നായിരുന്നു പ്രതികരിച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയൊരു ശതമാനം ഈ വിധത്തിലാണ് പ്രതികരിച്ചതെന്നാണ് ഗവേകരായ ഡോ.ജൂലിയ, ജെമ്മ ഡാഗ്ലിഷ് എന്നിവര്‍ പറഞ്ഞത്. സീക്കിംഗ് അറേഞ്ച്‌മെന്റ് എന്ന ഷുഗര്‍ ഡാഡി ആപ്പ് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. 2.5 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ പട്ടികയില്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.

ലണ്ടന്‍: സോഷ്യര്‍ കെയറില്‍ കൊണ്ടുവന്ന പരിഷ്‌കാരം തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടിയാകുന്നു. ഡിമന്‍ഷ്യ ടാക്‌സ് എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുന്ന പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഈ പദ്ധതി പ്രായമായവരെ സോഷ്യല്‍ കെയറിനെ ലസമീപിക്കുന്നതില്‍ നിന്ന് വിലക്കുന്നു എന്നാണ് ആക്ഷേപം. കെയറിനായി പണം നല്‍കണമെന്ന നിബന്ധനയാണ് വിവാദത്തിലായത്. സ്വന്തമായി സ്വത്തുള്ളവര്‍ അതിലൊരു വിഹിതം നല്‍കണമെന്നാണ് വ്യവസ്ഥ.

ഈ പദ്ധതി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കുമെന്ന് ടോറി സ്ഥാനാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ ലീഡ് പലയിടങ്ങളിലും കുറയാന്‍ കാരണമാകുമെന്നും പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ ബോറിസ് ജോണ്‍സണ്‍, ഡാമിയന്‍ ഗ്രീന്‍ എന്നിവരാണ് പദ്ധതിയെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുള്ളത്. പ്രകടനപത്രികയില്‍ ഈ നിര്‍ദേശം ചില ക്യാബിനറ്റ് മന്ത്രിമാരുടെപോലും അംഗീകാരമില്ലതെയാണ് ഉള്‍പ്പെടുത്തിയതെന്നും വിവരമുണ്ട്.

ലേബര്‍ പാര്‍ട്ടിയാണ് ഈ നികുതി നിര്‍ദേശത്തെ ഡിമന്‍ഷ്യ ടാക്‌സ് എന്ന പേരില്‍ വിശേഷിപ്പിച്ചത്. വാര്‍ദ്ധക്യത്തില്‍ രോഗങ്ങള്‍ ബാധിച്ചവരെയായിരിക്കും ഈ നികുതി പ്രതികൂലമായി ബാധിക്കുകയെന്ന് ലേബര്‍ പറയുന്നു. വരുമാനം കുറഞ്ഞ പ്രായമായവര്‍ സോഷ്യല്‍ കെയറിനെ ആശ്രയിക്കുന്നത് ഈ പദ്ധതിയിലൂടെ ഇല്ലാതാകുമെന്ന് കിംഗ്‌സ് ഫണ്ടും ആശങ്ക അറിയിച്ചിട്ടുണ്ട്.

ലോക മലയാളികളെ ഒന്നാകെ  പുലിമുരുകൻ എന്ന സിനിമയിറക്കി ഞെട്ടിച്ച സംവിധായകൻ വൈശാഖ്… സമ്മേളനവേദിയെ അനുഗ്രഹിക്കാൻ എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍.. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പംക്തിയിലൂടെ സമകാലിക വിഷയങ്ങളെ ലളിതമായി ലോക മലയാളികളിലേക്ക് പകർന്ന് നൽകിയ ഫാ. ബിജു കുന്നയ്ക്കാട്ട്… നോമ്പുകാല ചിന്തകൾ നൽകി മലയാളികളുടെ വിശ്വാസജീവിതത്തെ ഉണർത്തിയെടുത്ത മലയാളികൾക്ക് സുപരിചിതനായ ഫാ: ഹാപ്പിയച്ചൻ… എന്നിങ്ങനെ വിശിഷ്ടാഥിതികളുടെ നീണ്ട നിര..  ജനനിബിഡമായ സദസ്സ്… ശ്വാസം അടക്കിപ്പിടിച്ചു കണ്ണിമയ്ക്കാതെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകർ … സംശയിക്കേണ്ട ഇത് എല്ലാം സംഭവിച്ചത് മെയ് പതിമൂന്നിന്.. സ്ഥലം  ലെസ്റ്റര്‍ മെഹര്‍ സെന്റർ.. മലയാളികൾക്ക് വേണ്ടി, നേരിന്‍റെ നേർകാഴ്ചയുടെ പ്രതിഫലനമായി, സത്യത്തിന്‍റെ പര്യായമായി മലയാളം യുകെ എന്ന ഓൺലൈൻ പോർട്ടലിന്റെ രണ്ടാം വാർഷികം…

‘ഉപ്പില്ലാത്ത കറിയുണ്ടോ’ എന്നപോലെ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഇല്ലാത്ത അവാർഡ് നിശയോ.. യുക്മ എന്ന അസോസിയേഷനുകളുടെ കൂട്ടായ്‌മയിൽ പലതവണ വിജയക്കൊടി പാറിച്ച, അനുഭവസമ്പത്തുള്ള കുട്ടികൾ… പ്രിയ സുന്ദർ എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു വളരുന്ന കുട്ടികൾ…  പരീക്ഷ കാലഘട്ടം ആയിരുന്നിട്ടും കുട്ടികളുടെ അവസരങ്ങൾ പാഴാക്കുന്നതിൽ അൽപ്പം പിശുക്കുള്ള  സ്റ്റോക്ക് ഓൺ ട്രെൻഡിലെ രക്ഷകർത്താക്കൾ അത് ഏറ്റെടുത്തപ്പോൾ വിരിഞ്ഞത് ഏവരെയും വിസ്മയിപ്പിച്ച ഡാൻസ് പ്രകടനം. ആയിരത്തഞ്ഞൂറിൽ പരം കാണികൾ നിറഞ്ഞ സദസ്സിൽ ടാനിയ ക്രിസ്‌റ്റി, ആഞ്ചലീന സിബി, അലീന മരിയ വിനു, നികിത തെരേസ സിബി എന്നിവർ ഒത്തുചേർന്നപ്പോൾ പുറത്തുവന്ന മനോഹരമായ പ്രകടനത്തെ കരഘോഷത്തോടെ പ്രേക്ഷകർ ഏറ്റുവാങ്ങി.

ഗുരു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എസ് എം എ ഡാൻസ് സ്കൂളിലെ ടീച്ചർ ആയ പ്രിയ സുന്ദറിന്റെ സഹോദരൻ സ്വന്തം കാര്യങ്ങൾ സർവ്വതും മാറ്റിവച്ചു ചുരുങ്ങിയ സമയത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ നൃത്തം  അതിലേറെ മനോഹാരിതയോടെ സദസ്സിലെത്തിച്ചപ്പോൾ, കുട്ടികളെ സംബന്ധിച്ചു അതൊരു ഗുരുദക്ഷിണയായി അവർ സമർപ്പിക്കുകയായിരുന്നു… എല്ലാറ്റിനും ഉപരിയായി ഈ നാല് കുട്ടികളുടെ മാതാപിതാക്കളെ മലയാളം യുകെ യുടെ അകമഴിഞ്ഞ നന്ദി കൂടി അറിയിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.

[ot-video][/ot-video]

കൂടുതൽ ഫോട്ടോസ് കാണാം..

[ot-video][/ot-video]

ഫാ.ബിജു കുന്നയ്ക്കാട്ട്

മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ മക്കളാണ്. മക്കള്‍ക്ക് മാതാപിതാക്കളും. ലോകത്തിലെ ഏറ്റവും ഇഴയടുപ്പമുള്ള ഈ ബന്ധത്തില്‍, ചില മാതാപിതാക്കള്‍ മക്കളോടുള്ള തങ്ങളുടെ സമീപനരീതിയിലെ പ്രത്യേകത കൊണ്ട് കൂടുതലായി ശ്രദ്ധിക്കപ്പെടാറുണ്ട്‌. മക്കളുടെ മനസും അഭിരുചികളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മാതാപിതാക്കള്‍ ബാക്കി പല മാതാപിതാക്കള്‍ക്കും മാതൃകയും പ്രചോദനവുമാകുന്നു.

യാസിര്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഈ ദിവസങ്ങളില്‍ സംസാരവിഷയം. ‘രാജന്‍ അബ്രഹാം’ എന്ന ഒരു പിതാവ്, പത്താം ക്ലാസിലെ കണക്കു പരീക്ഷയില്‍ തോറ്റുപോയ മകനെ കുറ്റപ്പെടുത്താതെ ‘സാരമില്ലടാ മോനേ…. നമുക്ക് ഇനിയും സമയമുണ്ടല്ലോ…. എന്റെ കുട്ടി വിഷമിക്കണ്ടാട്ടോ’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുക മാത്രമല്ല, അവന്‍ ആവശ്യപ്പെട്ടിരുന്ന വിലകൂടിയ ഫുട്ബോള്‍ ബൂട്ട് ഗള്‍ഫില്‍ നിന്ന് സുഹൃത്തുവഴി നാട്ടില്‍ തന്റെ മകനെത്തിച്ചു കൊടുക്കുകയും ചെയ്തു. ”കണക്കില്‍ മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ് … കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ”. പന്ത്രണ്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിന് ജനനത്തെ തുടര്‍ന്ന് ചെറിയ രീതിയില്‍ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ഉണ്ടായിരുന്നിട്ടും സ്പെഷ്യല്‍ സ്‌കൂളില്‍ പോകാതെ സാധാരണ സ്‌കൂളില്‍ പഠിച്ച് കണക്കിനൊഴികെയുള്ള വിഷയങ്ങളിലെല്ലാം തന്റെ മകന്‍ ജയിച്ചത് രാജന്‍ അബ്രഹാമിന് വലിയ കാര്യം തന്നെയായിരുന്നു. ചെറിയ അംഗവൈകല്യമുണ്ടെങ്കിലും പഠനത്തോടൊപ്പം ഫുട്ബോളിലും തന്റെ മകനു താല്‍പര്യമുണ്ടെന്നറിഞ്ഞ ആ പിതാവ് വിലകൂടിയ ബൂട്ട്സ് വാങ്ങി അവനെ പ്രോത്സാഹിപ്പിക്കുന്നു- തീര്‍ച്ചയായും ഒരു വലിയ മനുഷ്യനാണ് ഈ അച്ഛന്‍!

പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ നല്‍കുന്നു. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അന്‍പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ മാതാപിതാക്കളും ഓര്‍മ്മിക്കണം. സമൂഹത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനുള്ള പശ്ചാത്തലമായി കുട്ടികളുടെ ജീവിതവും അവരുടെ പരീക്ഷയിലെ മാര്‍ക്കും അളക്കപ്പെടരുത്.

വിഖ്യാത ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്റെ അമ്മ അദ്ദേഹത്തിന്റെ ജീവിത വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. എഡിസണ്‍ കുട്ടിയായിരുന്നപ്പോള്‍ പഠനത്തില്‍ ഏറെ പിന്നോക്കമായിരുന്നു. ഇതുമനസിലാക്കിയ അധ്യാപകന്‍ അവന്റെ അമ്മയ്ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ”നിങ്ങളുടെ മകന്‍ പഠിക്കാന്‍ ഏറെ പിറകിലാണ്, പരീക്ഷയില്‍ തോറ്റ് സ്‌കൂളിന് നാണക്കേടുണ്ടാക്കുന്നതിനു പകരം അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലത്”. കത്തു കണ്ട അമ്മ ഏറെ വിഷമിച്ചെങ്കിലും, കത്തിലെന്താണ് എഴുതിയിരിക്കുന്നതെന്നു തന്നോടു ചോദിച്ച എഡിസനോട് അമ്മ പറഞ്ഞു; ”എഡിസന്റെ കഴിവിനൊത്ത് അവനെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കു പറ്റാത്തതിനാല്‍ അവന്റെ നല്ല ഭാവിക്കായി അവനെ ഈ സ്‌കൂളില്‍ നിന്നു മാറ്റുന്നതായിരിക്കും നല്ലത്, എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നാളെ മുതല്‍ നീ പുതിയ സ്‌കൂളിലാണ് പഠിക്കുന്നത്.”എഴുത്തിലെ സത്യമറിയാതെ അമ്മ പറഞ്ഞതു വിശ്വസിച്ച് എഡിസണ്‍ തന്റെ അഭിരുചിക്ക് ചേര്‍ന്ന മറ്റൊരു സ്‌കൂളില്‍ പഠിച്ചു. പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിലായിരുന്നു അവനു താല്‍പര്യം. അതിന് അനുകൂലമായ സ്‌കൂള്‍ സാഹചര്യത്തിലൂടെ പഠിച്ചുവളര്‍ന്ന എഡിസണ്‍ നിരവധി കണ്ടുപിടിത്തങ്ങളുടെ പിതാവായി മാറിയ വിഖ്യാത ശാസ്ത്രജ്ഞനായി മാറി. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ മരണാനന്തരം എഡിസണ്‍ അമ്മയുടെ അലമാര പരിശോധിക്കുമ്പോള്‍ പണ്ട് സ്‌കൂളില്‍ നിന്ന് അധ്യാപകനെഴുതിയ കുറിപ്പ് കണ്ടെടുത്തു. അതുവായിച്ച് കണ്ണീരടക്കാനാവാതെ, അന്ന് തന്നെ കുറ്റപ്പെടുത്താതെ തന്റെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വളര്‍ത്തിയ അമ്മയെ ഓര്‍ത്ത് അഭിമാനിച്ചു.

മക്കളുടെ അഭിരുചിയും കഴിവുമനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസവഴി മാതാപിതാക്കള്‍ തിരിച്ചുവിടേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധപൂര്‍വ്വം നല്‍കിയിരിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഭാവി നിര്‍ണയിക്കേണ്ടുന്ന പഠന തീരുമാനങ്ങള്‍ വരുമ്പോള്‍ മക്കളുടെ താല്‍പര്യം തീര്‍ച്ചയായും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചനീയറോ, ബിസിനസുകാരനോ ഒക്കെ ആകണമെന്നു തീരുമാനിക്കുന്നു – മക്കളോടു ചോദിക്കാതെ തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും പേരിലായിരിക്കരുത് ഒരിക്കലും കുടുംബത്തിന്റെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ജോലിയില്‍ നിന്നു കിട്ടുന്ന സംതൃപ്തി (Job Satisfaction) ഇന്ന് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പില്‍ ഇഷ്ടമില്ലാത്തൊരു കരിയറും ജോലിയും തിരഞ്ഞെടുക്കേണ്ടി വന്നിട്ട് ജീവിതകാലം മുഴുവന്‍ മനസന്തോഷമില്ലാതെ വിഷമിച്ചു കഴിയേണ്ടി വരുന്നത് ദുരിതമാണ്.

പഠിച്ചു നേടുന്ന ഡിഗ്രികള്‍ക്കു മാത്രമേ ലോകത്തില്‍ വിലയുള്ളൂ എന്ന പഴയ ചിന്താഗതിയുടെ കാലമൊക്കെ കഴിഞ്ഞുപോയി. യേശുദാസിന്റെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് ആരും അന്വേഷിക്കാറില്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ മോഹന്‍ ലാലിന്റെയോ പഠന സാമര്‍ത്ഥ്യവും ആരും ചോദിക്കാറില്ല. ദൈവം ഇവരിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വ്യത്യസ്ഥങ്ങളായ കഴിവുകളെ വളര്‍ത്താന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തു, ആ ടാലന്റുകളെ (Talents) ഗൗരവമായി എടുത്തു, അതില്‍ത്തന്നെ ശ്രദ്ധ പതിപ്പിച്ചു, അങ്ങനെ ജീവിതത്തില്‍ ഉയര്‍ന്നവരും സമൂഹത്തില്‍ നല്ല രീതിയില്‍ അറിയപ്പെടുന്നവരുമായി മാറി. തനിക്കു ലഭിച്ചിരിക്കുന്ന പ്രത്യേകമായ സിദ്ധിയെ അതീവ പ്രാധാന്യത്തോടെ കണ്ട്, അത് വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് അതില്‍തന്നെ ശ്രദ്ധപതിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുന്നത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനു കുറ്റപ്പെടുത്താതെ മക്കളുടെ ഇത്തരം കഴിവുകളെ വളര്‍ത്താനും അതുവഴി ജീവിത വിജയം നേടാനുമുള്ള അവസരം ഒരുക്കുമ്പോഴാണ് അച്ഛനും അമ്മയും നല്ല മാതാപിതാക്കളായി മാറുന്നത്.

എംപിയും അറിയപ്പെടുന്ന സിനിമാനടനുമായ ശ്രീ. ഇന്നസെന്റിന്റെ ജീവിതവിജയത്തിന്റെ മുഖ്യശില്‍പികളിലൊരാള്‍ തന്റെ അച്ഛനാണെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. തന്റെ സഹോദരങ്ങളെല്ലാം നല്ലതുപോലെ പഠിക്കുകയും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ ഇന്നസെന്റ് മാത്രം പഠനത്തില്‍ അത്ര മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കുവാന്‍ ചെല്ലാന്‍ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആ നല്ല അച്ഛന്‍ ചെയ്തതോ, മാര്‍ക്ക് കുറഞ്ഞതു കാരണം തന്റെ മകന്‍, പ്രോഗ്രസ് കാര്‍ഡ് ഒപ്പിടുവിക്കുവാന്‍ തന്റെയടുത്ത് വരാന്‍ ഭയക്കുന്നു എന്നു മനസിലാക്കിയപ്പോള്‍, അവനറിയാതെ തന്നെ അവന്റെ ബുക്കിനുള്ളില്‍ നിന്ന് പ്രോഗ്രസ് കാര്‍ഡെടുത്ത് ഒപ്പിട്ട് തിരിച്ചുവച്ചു!

മകനെ വെറുതെ കുറ്റപ്പെടുത്താതെ, അവന്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറായ ആ നല്ല അച്ഛനെ ശ്രീ. ഇന്നസെന്റ് നന്ദിയോടെ സ്മരിച്ചു.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു; ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ പലരും തോറ്റുപോകുന്നത്? ഗുരു മറുപടി പറഞ്ഞു; ”ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്ഥങ്ങളായ ചോദ്യങ്ങളാണ്. പലരും മറ്റു പലരുടെയും ജീവിതമാകുന്ന ഉത്തരം കോപ്പിയടിക്കാന്‍ നോക്കുന്നതുകൊണ്ടാണ് ജീവിത പരീക്ഷയില്‍ തോറ്റുപോകുന്നത്”. പരീക്ഷക്കാലം അടുക്കുമ്പോള്‍ പലപ്പോഴും കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. അവര്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെപ്പോലും ബാധിക്കാം. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന’ ചിന്താഗതിക്കു പകരം സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കുന്ന തുമ്പികളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറട്ടെ.

വാര്‍ഷിക പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. ”പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടികളുടെ പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കുകയാണല്ലോ. കുട്ടിയുടെ റിസള്‍ട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ ആധി എനിക്കറിയാം. പക്ഷേ ഒരു കാര്യം ഓര്‍മ്മിക്കുക – പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കിടയില്‍ –
* കണക്ക് മനസിലാക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു കലാകാരനുണ്ട്.
* ചരിത്രത്തെയും ഇംഗ്ലീഷിനെയും ഗൗരവത്തിലെടുക്കാത്ത ഒരു സംരംഭകന്‍ ഉണ്ട്.
* കെമിസ്ട്രിക്ക് ലഭിക്കുന്ന മാര്‍ക്ക് കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലാത്ത ഒരു സംഗീത പ്രതിഭയുണ്ട്
ഫിസിക്സിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കേണ്ട ഒരു കായിക താരം ഉണ്ട്.

നിങ്ങളുടെ കുട്ടി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ തീര്‍ച്ചയായും അതൊരു സന്തോഷമുള്ള കാര്യം തന്നെ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ അവരുടെ ആതമവിശ്വാസത്തെയും ആത്മാഭിമാനത്തെയും അവരില്‍നിന്ന് തട്ടിപ്പറിക്കരുത്. സാരമില്ല, അതൊരു പരീക്ഷ മാത്രമായിരുന്നു എന്ന് അവരെ ആശ്വസിപ്പിക്കുക. അതിലും വലിയ കാര്യങ്ങള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ ചെയ്യാനുണ്ട് എന്നുമാത്രം പറയുക. അത്രമാത്രം മതി. അവര്‍ ലോകം കീഴടക്കുന്നത് നിങ്ങള്‍ക്ക് കാണാം. അവരുടെ സ്വപ്‌നങ്ങളെയും കഴിവുകളെയും ഇല്ലാതാക്കാന്‍ ഒരു പരീക്ഷയ്ക്കും ഒരു മാര്‍ക്കിനും സാധിക്കില്ല. ഒരു കാര്യം കൂടി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല ഈ ലോകത്ത് സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതെന്ന് നിങ്ങള്‍ അറിയുക.

പല നിറത്തിലുള്ള പൂക്കള്‍ ഒരു തോട്ടത്തിന് കൂടുതല്‍ ചാരുത നല്‍കുന്നതുപോലെ വിവിധ കഴിവുകളാല്‍ ശോഭിക്കുന്നവരെക്കൊണ്ട് ഈ ലോകത്തിനും ഭംഗി വര്‍ദ്ധിക്കട്ടെ. നല്ല മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് ജീവിതവിജയം നേടാന്‍ ഇടയാകട്ടെ. ”നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്തമാണ് (റോമ: 12: 6)

പരീക്ഷാക്കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും വിജയം ആശംസിക്കുന്നു. പരീക്ഷയില്‍ തോറ്റാലും ജീവിതത്തില്‍ തോല്‍ക്കാതിരിക്കുന്നതാണ് പ്രധാനം എന്നത് മറക്കാതിരിക്കാം. നന്മ നിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു.

സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്‌

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പ്രകനപത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ നയം ഇന്ത്യന്‍ കറി റെസ്റ്റോറന്റുകള്‍ക്ക് മരണമണിയാകുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ വിദഗ്ദ്ധരായ ജീവനക്കാരെ സൃഷ്ടിക്കാനെന്ന പേരില്‍ ലെവി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇത് നൂറുകണക്കിന് റെസ്‌റ്റോറന്റ് ഉടമയും മുന്‍നിര ഷെഫുമായ സൈറസ് ടോഡിവാല പറയുന്നു. അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലണ്ടനിലെ കഫേ സ്‌പൈസ് നമസ്‌തേ റെസ്റ്റോറന്റ് ഉടമയാണ് ഇദ്ദേഹം.

കുടിയേറ്റം നിയന്ത്രിക്കാനായി കൊണ്ടുവരുന്ന വര്‍ദ്ധിപ്പിച്ച ലെവികളും ചാര്‍ജുകളും വന്‍ റെസ്റ്റോറന്റുകളുമായി മത്സരിച്ച് നിലനില്‍ക്കാനുള്ള ചെറുകിട സംരംഭങ്ങളുടെ ശേഷി ഇല്ലാതാക്കും. ഇത് റെസ്‌റ്റോറന്റ് സേവനങ്ങളുടെ നിരക്ക് ഉയരാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാതെയുള്ള ജീവനക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഏറ്റവും കടുത്ത ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ്അദ്ദേഹം പറഞ്ഞു. 1000 പൗണ്ടായിരുന്നു ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ലെവിയായി പ്രതിവര്‍ഷം നല്‍കേണ്ടിയിരുന്നത്. ഇത് 2000 പൗണ്ട ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സ്‌കില്‍ എഡ്യുക്കേഷനില്‍ റെസ്റ്റോറന്റുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് ഈ പദ്ധതിയെന്നാണ് കണ്‍സര്‍വേറ്റീവ് നല്‍കുന്ന വിശദീകരണം.

ലണ്ടന്‍: സ്‌കൂളുകളില്‍ നല്‍കി വരുന്ന സൗജന്യ ഉച്ചഭക്ഷണം നിര്‍ത്താനുള്ള പ്രധാനമന്തി തെരേസ മേയുടെ നീക്കം 9 ലക്ഷം കുട്ടികളഎ നേരിട്ട് ബാധിക്കും. കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലാണ് ഉച്ചഭക്ഷമ പരിപാടി നിര്‍ത്തുമെന്ന് സൂചനയുള്ളത്. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ അനുസരിച്ച് 6 ലക്ഷം കുട്ടികള്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ജോലികള്‍ ഉണ്ടെങ്കിലും രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവര്‍ക്കുമായി മാത്രം ഉച്ചഭക്ഷണ പരിപാടി നിജപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് പ്രകടനപത്രികയിലുള്ളത്.

സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഉച്ചഭക്ഷണ പരിപാടി നിര്‍ത്തലാക്കി ബ്രേക്ക്ഫാസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. സ്‌കൂള്‍ ഫണ്ടിംഗ് വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനായി ഇതിലൂടെ മിച്ചം പിടിക്കുന്ന തുക സ്‌കൂള്‍ ഫണ്ടുകളായി നല്‍കും. എന്നാല്‍ പ്രധാനമന്ത്രി സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് നേരത്തേ നല്‍കിയ വാഗ്ദാനമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഓരോ കുട്ടിക്കും 440 പൗണ്ട് വീതം അധികച്ചെലവ് കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പദ്ധതിയാണ് ഇത്. 650 പൗണ്ട് വീതം ഓരോ കുട്ടിയിലും മിച്ചം പിടിക്കാമെന്നാണ് കണ്‍സര്‍വേറ്റീവ് കണക്കുകൂട്ടുന്നത്. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തികമായി മെച്ചപ്പെട്ട പദ്ധതിയാണ് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്നത്. തീരെ ദരിദ്രരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നത് തുടരുമെന്നും വാഗ്ദാനമുണ്ട്.

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ ഇടയില്‍ പുകയുന്ന അതൃപ്തി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് എന്‍എച്ച്എസ് തലവന്‍മാരുടെ നിര്‍ദേശം. ശമ്പളത്തിലും നിയമന വിഷയത്തിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് വന്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് ഇവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ആശുപത്രികളെും മാനസികാരോഗ്യ കേന്ദ്രങ്ങളെയും പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2000 ഡോക്ടര്‍മാര്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെത്തുടര്‍ന്ന് യുകെ വിടുമെന്ന് ജിപി നേതാക്കന്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് നിയാല്‍ ഡിക്‌സന്‍ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ശമ്പള വര്‍ദ്ധന തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ക്ക് ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്നും ഈ പ്രശ്‌നം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മനസിലാക്കാം. പക്ഷേ അത്തരം നിയന്ത്രണങ്ങള്‍ നിയമനങ്ങളെയും നിലവിലുള്ള ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. മുന്‍ ടോറി ഹെല്‍ത്ത് സെക്രട്ടറി സ്റ്റീഫന്‍ ഡോറല്‍ ചെയര്‍മാനായ സംഘടനയാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍

കഴിഞ്ഞയാഴ്ചയാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തങ്ങള്‍ സമരത്തിലേക്ക് നീങ്ങുമെന്ന സൂചനയുമായി രംഗത്തെത്തിയത്. തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷവും സമരത്തിന് പിന്തുണ നല്‍കിയെന്നാണ് സംഘടന അറിയിച്ചത്. ശമ്പള വര്‍ദ്ധനവ് 1 ശതമാനമാക്കിയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതോടെ നഴ്‌സിംഗ് മേഖലയിലുള്ളവര്‍ അതിനേക്കാള്‍ ശമ്പളം ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ജോലികളിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

വിമര്‍ശനങ്ങള്‍… മുന്നറിയിപ്പുകള്‍..
സ്വയം തിരുത്തി പ്രത്യാശയുടെ നാളെയിലേക്ക് സഞ്ചരിക്കാന്‍ ഒരു സമൂഹം ഒരുങ്ങുമ്പോള്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാദ്ധ്യമത്തിന്റെ രണ്ടാമത് ജന്മദിനം ലെസ്റ്ററില്‍ നടന്നപ്പോള്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനവും എത്തി. മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് നൈറ്റില്‍ ആദ്യ എക്സല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അവസരം ഉണ്ടായത് നോട്ടിംഗ്ഹാം രൂപതയുടെ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പി.ആര്‍.ഒ.യുമായ റവ. ഫാ. ബിജു കുന്നയ്ക്കാടിന് ആയിരുന്നു. ഞായറാഴ്ച്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ഓരോ ആഴ്ചയിലേയും സമകാലീന സംഭവങ്ങളെ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖന പരമ്പരയുടെ സൃഷ്ടാവ് എന്ന നിലയില്‍ ആണ് ഫാ. ബിജു കുന്നയ്ക്കാട്‌ അവാര്‍ഡിന് അര്‍ഹനായത്.

 2016ല്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസനാളില്‍ ‘ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ’ എന്ന തലക്കെട്ടില്‍ ഒരു വണക്കമാസ കാലം മലയാളം യുകെ ജനങ്ങളിലെത്തിച്ചപ്പോള്‍, ആദ്യമായി എഴുതിയതും ഫാ. കുന്നയ്ക്കാട്ട് തന്നെ ആയിരുന്നു. പിന്നീടത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമായി മാറി. മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമായി പിന്നീടതു മാറി. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ സ്ഥിരം പംക്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഇന്നത് വായിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കുമിടയിലൂടെ തിങ്ങിയും ഞെരുങ്ങിയും സഞ്ചരിച്ച് അമ്പതാമാഴ്ചയിലേയ്ക്ക് ഫാ. കുന്നയ്ക്കാട്ട് എത്തുകമ്പോണ് അവാര്‍ഡും അച്ചനെ തേടിയെത്തിയത്.

ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ ഒഴുകിയെത്തിയ രണ്ടായിരത്തോളം യുകെ മലയാളികളെ സാക്ഷി നിര്‍ത്തിയാണ് ഫാ. ബിജു കുന്നയ്ക്കാട് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങിയത്.

സത്യങ്ങള്‍ വളച്ചൊടിക്കാതെ, വാര്‍ത്തകളിലേക്ക് തുറന്ന് പിടിച്ച കണ്ണുകളുമായി പ്രവര്‍ത്തിക്കുന്ന മലയാളം യുകെ എന്ന മാദ്ധ്യമത്തിന്‍റെ അവാര്‍ഡ് സ്വീകരിക്കാന്‍ അവസരം ലഭിച്ചത് തനിക്ക് ഏറെ സന്തോഷം നല്‍കുന്നതായി ഫാ. ബിജു കുന്നയ്ക്കാട്ട് പറഞ്ഞു.

ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ടതിന് കാരണമുണ്ട്!!
കൃത്യമായി ഓരോ ആഴ്ചകളിലും..
സമാന ചിന്തകളുടെ പൂര്‍ത്തീകരണം…
നിസ്സാരമെന്നു കണ്ടതിനെ പലതും സമൂഹത്തില്‍ തുറന്നു കാട്ടി…
ധൈര്യം.. അത് അപാരം എന്ന് ജനങ്ങള്‍ തുറന്നു പറഞ്ഞു..
ലളിതമായിരുന്നില്ല ഈ ജീവിതം… അതൊരു വഴിത്തിരിവായി. കരുണയുടെ വഴിയേ സഞ്ചരിച്ചു…ഏറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റാനുള്ള നെട്ടോട്ടം..
വിഷയങ്ങളോടുള്ള താല്പര്യം..
അതിലുപരി സഭയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വൈദീകന്‍ ജാതി മത ഭേദമെന്യേ സമൂഹത്തിന് കൊടുക്കുന്ന നന്മ, അത് മലയാളം യുകെ തിരിച്ചറിഞ്ഞു. സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ഇതു തന്നെയായിരുന്നു യൂറോപ്പ് നോക്കിക്കാണുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം…

സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ :  രണ്ടായിരത്തോളം യുകെ മലയാളികള്‍ ഒത്ത് ചേര്‍ന്ന് ആസ്വദിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് യുകെയിലെ മികച്ച വ്യക്തിത്വങ്ങളെയും, സംഘടനകളെയും ആദരിക്കുന്ന വേദി കൂടി ആയിരുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് ആദ്യമായി സമ്മാനിക്കപ്പെട്ട വേദിയില്‍ ആദരിക്കപ്പെട്ടത് യുകെ മലയാളി സമൂഹത്തിലെ ശ്രേഷ്ഠ സംഘടനകളും വ്യക്തികളും മാത്രമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ വൈശാഖ് ഉദ്ഘാടനം ചെയ്ത മലയാളം യുകെ എക്സല്‍ അവാര്‍ഡില്‍ മുഖ്യാതിഥി ആയിരുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആയിരുന്നു.

മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കിയത് യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ സ്ഥാപക പ്രസിഡണ്ട് ആയ വര്‍ഗീസ്‌ ജോണ്‍ ആയിരുന്നു. തന്‍റെ പ്രവാസ ജീവിതത്തിന്‍റെ ഏറിയ പങ്കും യുകെ മലയാളികളെ ഒരുമിച്ച് ചേര്‍ക്കുന്നതിനും കലാ കായിക സംസ്കാരിക രംഗങ്ങളിലെ അവരുടെ വളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിച്ച വര്‍ഗീസ്‌ ജോണിന് ഈ അവാര്‍ഡ് ലഭിച്ചപ്പോള്‍ അംഗീകരിക്കപ്പെട്ടത് യുകെ മലയാളി സമൂഹം തന്നെയാണ്.

2009 ജൂലൈയില്‍ രൂപം കൊണ്ട യുക്മ എന്ന സംഘടനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ച വര്‍ഗീസ്‌ ജോണ്‍ ആദ്യകാലത്ത് നിരവധി ത്യാഗങ്ങള്‍ സഹിച്ചായിരുന്നു യുക്മ കെട്ടിപ്പടുത്തത്. രൂപം കൊണ്ട കാലത്ത് വ്യക്തികളും സംഘടനകളും യുക്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ യുകെയിലുടനീളം സഞ്ചരിച്ച വര്‍ഗീസ്‌ ജോണ്‍ യുകെയിലെ ഒട്ടു മിക്ക സംഘടനകളിലും എത്തി ഭാരവാഹികളുമായി സംസാരിച്ച് യുക്മ എന്ന പ്രസ്ഥാനത്തിന്‍റെ ആവശ്യകതയും പ്രസക്തിയും മനസ്സിലാക്കി കൊടുക്കുകയും നിരവധി അസോസിയേഷനുകളെ യുക്മയില്‍ അംഗത്വം നല്‍കി യുക്മയുടെ ഭാഗമാക്കുകയും ചെയ്തു.

വര്‍ഗീസ്‌ ജോണ്‍ കെട്ടിപ്പടുത്ത അടിത്തറയില്‍ വളര്‍ന്ന യുക്മ പില്‍ക്കാലത്ത് യുകെ മലയാളി സമൂഹത്തിന് പല ആപത്ത് ഘട്ടങ്ങളിലും തുണയായി മാറുന്ന കാഴ്ചയ്ക്ക് മലയാളി സമൂഹം സാക്ഷ്യം വഹിച്ചു. അതോടൊപ്പം തന്നെ കേരളീയ സംസ്കാരവും കലാരൂപങ്ങളും യുകെ മലയാളി സമൂഹത്തിന്‍റെ ഭാഗമായി നിലനിര്‍ത്തുന്നതിലും യുക്മ വഹിച്ച് വരുന്ന പങ്ക് നിസ്തുലമാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുകെ മലയാളി സമൂഹത്തെ ഒന്നടങ്കം ഒരുമിച്ച് ചേര്‍ത്ത് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക വഴി യുകെ മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിലും ഇന്ന് യുക്മ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.

ആലപ്പുഴ ജില്ലക്കാരനായ വര്‍ഗീസ്‌ ജോണ്‍ കൂട്ടുകാര്‍ക്കും യുകെ മലയാളികള്‍ക്കും ഇടയില്‍ അറിയപ്പെടുന്നത് സണ്ണിച്ചേട്ടന്‍ എന്ന പേരിലാണ്. ഇദ്ദേഹത്തിന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പൂര്‍ണ്ണ പിന്തുണ നല്‍കി വരുന്നത് ഭാര്യ ലവ് ലി വര്‍ഗീസ്‌ മക്കളായ ആന്‍ തെരേസ വര്‍ഗീസ്‌, ജേക്കബ് ജോണ്‍ വര്‍ഗീസ്‌ എന്നിവരടങ്ങിയ കുടുംബമാണ്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വര്‍ഗീസ്‌ ജോണിന് സമ്മാനിച്ചു.

കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള അവസരം ലഭിച്ചത് ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയ രാജ തോമസിന് ആണ്. തന്‍റെ അഞ്ചാം വയസ്സ് മുതല്‍ കരാട്ടെ പരിശീലനം  ആരംഭിച്ച രാജ തോമസ്‌ ഇന്ന് ഒരു മലയാളിക്ക് ഈ രംഗത്ത് എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുള്ള ഏറ്റവും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുകയാണ്. പൂര്‍ണ്ണമായ സമര്‍പ്പണം കരാട്ടെയ്ക്ക് നല്‍കിയ രാജ തോമസ്‌ കോളേജ് വിദ്യാഭ്യാസ കാലഘട്ടം എത്തുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ഒന്നിലധികം ഡോജോകളില്‍ (കരാട്ടെ പരിശീലന കേന്ദ്രം) അദ്ധ്യാപകനായി മാറിയിരുന്നു.

യൂണിവേഴ്സിറ്റി പഠന കാലത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ഇദ്ദേഹം ഇവിടെയും കരാട്ടെ പരിശീലനം തുടരുകയും നിരവധി പേര്‍ക്ക് കരാട്ടെയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് യുകെയിലെത്തിയ ശേഷം ഒക്കിനാവന്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ പരിശീലന കേന്ദ്രങ്ങള്‍ യുകെയില്‍ ആരംഭിക്കുകയും യുകെയിലെ കരാട്ടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി മാറുകയും ചെയ്തു. ഇന്ന് യുകെയില്‍ പലയിടങ്ങളിലായി നിരവധി ഡോജോകളും ലെസ്റ്ററില്‍ സ്വന്തമായി ആസ്ഥാന മന്ദിരവും സൈബുക്കാന്‍ കരാട്ടെയ്ക്ക് ഉണ്ട്. ഇവിടങ്ങളില്‍ എല്ലാമായി ആയിരത്തോളം ശിഷ്യഗണങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. പൂര്‍ണ്ണതയ്ക്കായി ഇടയ്ക്കിടെ ജപ്പാനില്‍ എത്തി ഇപ്പോഴും പരിശീലനം തുടരുന്ന ഇദ്ദേഹം കരാട്ടെ കൂടാതെ കുബുഡോയിലും ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്.

കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇദ്ദേഹത്തിന്‍റെ ഭാര്യ ബിജിലി രാജ തോമസ്‌ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടിയിട്ടുണ്ട്. രണ്ട് മക്കള്‍. ലിയോ തോമസ്‌, റിയോ തോമസ്‌ എന്നിവരും കരാട്ടെയുടെ വഴികളില്‍ തന്നെയാണ് സഞ്ചാരം. മികച്ച ആരോഗ്യ പരിപാലനത്തിന് ഉതകും എന്നതിനാല്‍ മുതിര്‍ന്നവര്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ആണ് കൂട്ടുകാര്‍ക്കിടയില്‍ പ്രിന്‍സ് എന്നറിയപ്പെടുന്ന രാജ തോമസ്‌. കായിക രംഗത്ത് നിന്നുള്ള മികച്ച പ്രതിഭയ്ക്ക് ഉള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്.

Also read :

അൻജോ ജോർജ് മിസ് മലയാളം യുകെ 2017.. ഫസ്റ്റ് റണ്ണർ അപ്പ് സ്വീൻ സ്റ്റാൻലി.. സ്നേഹാ സെൻസ് സെക്കൻറ് റണ്ണർ അപ്പ്.. ലെസ്റ്ററിലെ റാമ്പിൽ രാജകുമാരികൾ മിന്നിത്തിളങ്ങി..

മികച്ച അസോസിയേഷനുകളായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റോക്ക് ഓണ്‍ ട്രെന്റും വാറ്റ്ഫോര്‍ഡും നനീട്ടനും; മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത് മികച്ച സംഘാടകര്‍

നഴ്സുമാരുടെ മഹത്തായ സേവനത്തിന്  സ്നേഹാദരമർപ്പിച്ച് മലയാളം യുകെ.. കൃതജ്ഞതയുടെ നറുപുഷ്പങ്ങൾ സമർപ്പിച്ചത് 11 കുട്ടികൾ.. ലെസ്റ്ററിൻറെ മണ്ണിൽ കരുണയുടെ മാലാഖമാർക്ക് ലോകത്തിൻറെ പ്രണാമം..

 

RECENT POSTS
Copyright © . All rights reserved