Main News

ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം ബ്രിട്ടീഷ് പൗരന്‍മാര്‍ നാടുവിടുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ കൂട്ടപ്പലായനം നടത്തുന്നുവെന്നാണ് വിവരം. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുവെന്നാണ് കണക്ക്. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ബ്രെക്‌സോഡസ് എന്ന പേരിലാണ് ഇത് പരാമര്‍ശിച്ചിട്ടുള്ളത്. ബ്രെക്‌സിറ്റിനായി രാജ്യം തീരുമാനമെടുത്തത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഇത്തരത്തില്‍ നാടുവിടാന്‍ ഉദ്ദേശിക്കുന്ന ചിലര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനായി ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന വലിയൊരു വിഭാഗവും യുകെയിലുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസമാക്കാനും ചിലര്‍ പദ്ധതിയിടുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്ക് അനുസരിച്ച് 1,22,000 യൂറോപ്യന്‍ പൗര്‍ന്‍മാര്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുകെ വിട്ടു. അതേ കാലയളവില്‍ 1,34,000 ബ്രിട്ടീഷ് പൗരന്‍മാര്‍ വിദേശത്തേക്ക് താമസം മാറിയിട്ടുണ്ട്.

മുന്‍വര്‍ഷത്തേക്കാള്‍ 8000 പേര്‍ അധികമാണ് ഇത്. ജോലികള്‍ക്കായാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിടുന്നത്. അവരുടെ കുടുംബാംഗങ്ങളും പങ്കാളികളുമൊക്കെ പിന്നാലെയെത്തുന്നു. 2012നു ശേഷം ബ്രിട്ടന്‍ കാണുന്ന ഏറ്റവും വലിയ എമിഗ്രേഷനാണ് ഇത്. അതേസമയം യുകെയിലേത്ത് എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും സൂചനയുണ്ട്.

ലാന്‍കാഷയര്‍: സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ മൂന്നാമത്തെ എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈബര്‍ ആക്രമണം. ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഓപ്പറേഷനുകളും അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. എന്‍എച്ച്എസ് ലാന്‍കാഷയറിലാണ് ആക്രമണം ഉണ്ടായത്. രോഗികളോട് അടിയന്തര സാഹചര്യമാണെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്താവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് മാസത്തില്‍ വാനക്രൈ ആക്രമണത്തിനും ട്രസ്റ്റ് ഇരയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ തവണയാണ് സൈബര്‍ ആക്രമണം ട്രസ്റ്റിനു നേരെയുണ്ടാകുന്നത്.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം ആശുപത്രികളുടെ പ്രവര്‍ത്തനവും ജിപി പ്രാക്ടീസുകളും കൈകാര്യം ചെയ്യുന്ന ഐടി സംവിധാനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഏതു വിധത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് ഇവര്‍ സ്ഥിരീകരിച്ചില്ല. ചില മാല്‍വെയര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് കാല്‍കം ക്യാംപ്‌ബെല്‍ പറഞ്ഞു. ആക്രമണം വ്യക്തമായതോടെ മാല്‍വെയറുകള്‍ പടരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

രോഗികള്‍ക്ക് ഇതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ജീവനക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.നോര്‍ത്ത്, സൗത്ത് ലാന്‍കാഷയറില്‍ മൂന്ന് ജനറല്‍ ആശുപത്രികളും നിരവധി ജിപി സര്‍ജറികള്‍, ഡെന്റിസ്റ്റുകള്‍, ഫാര്‍മസികള്‍ എന്നിവയും നടത്തുന്നത് ഈ ട്രസ്റ്റാണ്. 6,50,000 ആളുകളുടെ ആരോഗ്യ സേവനങ്ങള്‍ ഈ ട്രസ്റ്റിന്റെ ഉത്തരവാദിത്തത്തിലാണ് നടക്കുന്നത്.

ലണ്ടന്‍: ഒരു നേരം പല്ലുതേച്ചില്ലെന്ന് വെച്ച് ഒന്നും സംഭവിക്കാനില്ലെന്ന് കരുതുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ ഗവേഷണം. പല്ല് തേക്കാതിരിക്കുന്നത് മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പഠനം പറയുന്നത്. പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് ദന്തശുദ്ധിയില്ലായ്മ കാരണമാകുമെന്ന് നേരത്തേ തന്നെ തെളിഞ്ഞിരുന്നു. ക്യാന്‍സറിനു പോലും പല്ല്‌തേക്കാത്തത് കാരണമായേക്കാമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. മോണരോഗങ്ങളുമായി ക്യാന്‍സറിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

ബഫലോയിലെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. മോണരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ രക്തത്തില്‍ കലരുകയും അവ ട്യൂമറുകളുടെ വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. ദന്തശുദ്ധി പാലിക്കാത്തവര്‍ക്ക് വരുന്ന ക്യാന്‍സറുകളുടെ പട്ടിക ശാസ്ത്രജ്ഞര്‍ നിരത്തുന്നതും ഞെട്ടിക്കുന്നതാണ്. സ്തനാര്‍ബുദം, വായിലെ ക്യാന്‍സര്‍, ശ്വാസകോശം, ത്വക്ക്, പിത്താശയം, കണ്ഠം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവയാണത്രെ പല്ലുതേക്കാത്തവരെ കാത്തിരിക്കുന്നത്.

65നും 70നുമിടയില്‍ പ്രായമുള്ള 65,000 സ്ത്രീകളില്‍ എട്ടു വര്‍ഷത്തോളം നടത്തിയ പഠനങ്ങളിലാണ് ഇത് വ്യക്തമായത്. നേരത്തേ പുരുഷന്‍മാരില്‍ നടത്തിയ പഠനങ്ങളിലും സമാന ഫലങ്ങളാണ് ലഭിച്ചത്. വായിലുണ്ടാകുന്ന ക്യാന്‍സറിനാണ് ദന്തശുദ്ധിയില്ലായ്മയുമായി ഏറ്റവും അടുത്ത ബന്ധമുള്ളത്. ആരോഗ്യമില്ലാത്ത മോണകള്‍ ഇതിനുള്ള സാധ്യത മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുന്നു. അന്നനാളം അടുത്തായതിനാല്‍ മോണയിലെ ബാക്ടീരിയ ബാധിക്കാനുള്ള സാധ്യതകളും ഏറെയാണ്.

ഹൃദയരോഗങ്ങളും പക്ഷാഘാതവും ദന്തശുദ്ധിയില്ലാത്തതു മൂലം വരാനിടയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. മോണരോഗമുണ്ടാക്കുന്ന ബാക്ടീരിയ മൂലം ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കങ്ങള്‍ രക്തക്കുഴലുകള്‍ക്ക് തടസമുണ്ടാക്കുന്നതാണ് കാരണം. ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നതു വഴി പ്രമേഹത്തിനും ഇവ കാരണമാകുന്നു. ബാക്ടീരിയ ശ്വാസകോശത്തിനും അസുഖങ്ങള്‍ വരുത്താറുണ്ട്. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തക്കുഴലുകള്‍ നീര്‍വീക്കത്തില്‍ തടസപ്പെടുന്നത് ഗര്‍ഭം അലസാനും കാരണമായേക്കാം. അല്‍ഷൈമേഴ്‌സിനും ദന്തരോഗ ബാക്ടീരിയ കാരണക്കാരനാണെന്ന് സെന്‍ട്രല്‍ ലാന്‍കാഷയര്‍ സ്‌കൂള്‍ ഓഫ്‌മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രിയില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.

ഇന്ന് പുലര്‍ച്ചെ 03.15ന് നോട്ടിംഗ്ഹാമിനടുത്ത് മോട്ടോര്‍ വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്യാതനായ സിറിയക് ജോസഫിന് (ബെന്നിച്ചേട്ടന്‍) അശ്രുപൂജ അര്‍പ്പിച്ച് യുകെ മലയാളികള്‍ ആശുപത്രിയിലും വീട്ടിലും എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് ബെന്നിച്ചേട്ടന്‍ ഓടിച്ചിരുന്ന വാഹനമാണ് എന്നറിഞ്ഞത് അപകട വിവരം അറിയിച്ച് പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോഴും അപകടത്തിന്‍റെ ഗുരുതരാവസ്ഥ ഇത്രയും ഭയാനകമാകും എന്ന് ആരും കരുതിയിരുന്നില്ല.

അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒന്‍പത് മണിയോടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും രക്ഷപെട്ട നാല് പേരില്‍ ഒരാള്‍ ബെന്നിച്ചേട്ടന്‍ ആയിരിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു നോര്‍ത്താംപ്ടന്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ആശുപത്രികളിലേക്ക് ഓടിയെത്തിയത്. എന്നാല്‍ ഉച്ചയോടെ മരണമടഞ്ഞ എട്ടു പേരില്‍ ഒരാള്‍ തങ്ങളുടെ പ്രിയപ്പെട്ട ബെന്നിച്ചേട്ടന്‍ ആണെന്ന് അറിഞ്ഞ ഞെട്ടലില്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഇവര്‍.

കോട്ടയം പാല ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ കുടുംബാംഗമാണ് അപകടത്തില്‍ മരണമടഞ്ഞ സിറിയക് ജോസഫ്. ഭാര്യയും രണ്ട് മക്കളുമായി നോട്ടിംഗ്ഹാമില്‍ ആണ് താമസം. അപകടത്തില്‍ പെട്ട മിനി ബസിന്‍റെ ഉടമ കൂടി ആയിരുന്നു അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ബെന്നി. എബിസി ട്രാവല്‍സ് എന്ന പേരില്‍ ട്രാവല്‍ സര്‍വീസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ നോട്ടിംഗ്ഹാമില്‍ നിന്നും വെംബ്ലിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍ പെട്ട ബസ്.

പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ രണ്ട് ട്രക്കുകളും ബെന്നി ഓടിച്ചിരുന്ന മിനി ബസും ആണ് ഉള്‍പ്പെട്ടത്. അപകട കാരണം ഉണ്ടാക്കുന്ന രീതിയില്‍ അലക്ഷ്യമായി ഡ്രൈവ് ചെയ്തതിനു രണ്ടു ട്രക്കുകളിലെയും ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ മദ്യലഹരിയില്‍ ആയിരുന്നു വാഹനമോടിച്ചിരുന്നത് എന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ എം1ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. മിനിബസ് ഓടിച്ചിരുന്ന നോട്ടിങ്ഹാമിലുള്ള മലയാളിയായ ബെന്നിയും മരിച്ചവരിൽ പെടുന്നു. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.  രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. ജംഗ്ഷൻ പതിനഞ്ചിനും പതിനാലിനും മദ്ധ്യേ ഒരേ ദിശയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. മിനി ബസ് നോട്ടിംഗ്ഹാം നിന്നും ആണ് പുറപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  ഇന്ന് വെളുപ്പിന് മൂന്നേകാൽ മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കുപറ്റിയവരെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടകരമായ ഡ്രൈവിംഗിലൂടെ ആക്സിഡന്റ് ഉണ്ടാക്കിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എം1 അടച്ചിരിക്കുകയാണ്. ഇത് വഴി യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിക്കുന്നു. ബ്രിട്ടീഷ് മോട്ടോ ജിപി കാണുവാനായി സിൽവർ സ്റ്റോണിലേക്കു സഞ്ചരിക്കുന്നവർ എം വൺ ഒഴിവാക്കി സഞ്ചരിക്കണമെന്ന് ഹൈവേ ഏജൻസി അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ എം1ല്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. അപകടത്തില്‍ മിനി ബസില്‍ ഉണ്ടായിരുന്ന മൂന്നിലധികം ആളുകള്‍ മരണപ്പെട്ടതായാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. മിനി ബസില്‍ ഉണ്ടായിരുന്നവരെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടകരമായ ഡ്രൈവിംഗിലൂടെ ആക്സിഡന്റ് ഉണ്ടാക്കിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എം1 അടച്ചിരിക്കുകയാണ്. ഇത് വഴി യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിക്കുന്നു.

ന്യൂഡല്‍ഹി: കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്ക്‌സ്. ക്രോസ് മാച്ചിംഗ് ടെക്‌നോളജി എന്ന കമ്പനിയുടെ സഹായത്തോടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു എന്ന ആരോപണമാണ് വിക്കിലീക്ക്‌സ് ഉന്നയിക്കുന്നത്. സിഐഎയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന കമ്പനിയാണ് ഇത്.

ആധാര്‍ അനുവദിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന യുഐഡിഎഐക്ക് ഈ അമേരിക്കന്‍ കമ്പനി സാങ്കേതിക സഹായം നല്‍കുന്നുണ്ട്. ബയോമെട്രിക് സൊല്യൂഷനിലാണ് സാങ്കേതിക സഹായം. 115 കോടി പൗരന്‍മാര്‍ക്കാണ് ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വിക്കിലീക്ക്‌സ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ യുഐഡിഎഐ ഇത് നിഷേധിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിക്കുകയും ആധാറും സ്വകാര്യതയും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സിഐഎ ചോര്‍ത്തിയെന്ന ആരോപണം ഉയരുന്നത്.

ലണ്ടന്‍: ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ അല്‍ഡിയില്‍ ഷോപ്പിംഗിനെത്തിയവരില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കിയതായി സൂചന. ആഗസ്റ്റ് 4നും 7നുമിടയില്‍ ഇവിടെനിന്ന് ഷോപ്പിംഗ് നടത്തിയവരുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കിയ തുക ആഗസ്റ്റ് 24ന് വീണ്ടും ഈടാക്കിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ഒരു ഷോപ്പിംഗിന് രണ്ട് തവണ തുക ഈടാക്കിയിരുക്കുന്നു. സാങ്കേതികപ്പിഴവാണ് ഇതിനു കാരണമെന്നാണ് അല്‍ഡി നല്‍കുന്ന വിശദീകരണം. മിഡ്‌ലാന്‍ഡ്‌സിലെ ചില സ്റ്റോറുകളില്‍ നിന്ന് പര്‍ച്ചേസുകള്‍ നടത്തിയവരുടെ പണമാണ് കൂടുതലായി നഷ്ടമായത്. എല്ലാവര്‍ക്കും പണം 24 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കിയതായി കമ്പനി വക്താവ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രശ്‌നം പരിഹരിക്കപ്പെട്ടതായും വക്താവ് അറിയിച്ചു. കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് ടീമിനെ സമീപിക്കാമെന്നും അല്‍ഡി അറിയിക്കുന്നു. പണം തിരികെ നല്‍കിയെങ്കിലും ചിലര്‍ക്ക് അത് ലഭിച്ചില്ലെന്ന പരാതികളും ഉയരുന്നുണ്ട്. അത്തരക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റിനെ നേരിട്ട് സമീപിക്കണം. ഓവര്‍ഡ്രാഫ്‌റ്റോ മറ്റു വിധത്തിലുള്ള ബാങ്കിംഗ് ഫീസുകളോ മൂലമാണോ പണം ലഭിക്കാത്തതെന്ന് വ്യക്തമാകണമെങ്കില്‍ അവയുടെ വിവരങ്ങളും നല്‍കേണ്ടി വരും.

എന്നാല്‍ ഇവയ്ക്ക് അധിക ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നതല്ല. പ്രശ്‌നമുണ്ടായത് ചില സ്റ്റോറുകളില്‍ മാത്രമാണ്. ദേശവ്യാപകമായി ഈ പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കണമെന്നും കൂടുതല്‍ പണം ഈടാക്കിയതായി സംശയമുണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിക്കണമെന്നും അല്‍ഡി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.

ലണ്ടന്‍: അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം എന്നിവ നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവ കൂടാതെ ഡ്രൈവിംഗിനിടെ ചെയ്യാന്‍ പാടില്ലെന്ന് നിയമം നിഷ്‌കര്‍ഷിച്ചിരിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. പിടിക്കപ്പെട്ടാല്‍ അവയേക്കുറിച്ചുള്ള അജ്ഞാനം ശിക്ഷ ലഭിക്കാതിരിക്കുന്നതിന് ന്യായീകരണം ആകുകയുമില്ല. അത്തരത്തിലുള്ള ആറ് കാര്യങ്ങള്‍ പരിചയപ്പെടാം. അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഒന്നുകൂടി മനസില്‍ വെക്കുന്നത് നന്നായിരിക്കും.

സാറ്റ്‌നാവ് ഉപയോഗം

മൊബൈല്‍ ഫോണ്‍ ഡ്രൈവിംഗിനിടെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ കോളുകള്‍ ചെയ്യാനും മെസേജുകള്‍ നോക്കാനും മാത്രമല്ല നിരോധനമുള്ളത്. ഡ്രൈവിംഗില്‍ സാറ്റ്‌നാവ് ആയി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ തൊടാന്‍ ശ്രമിക്കുന്നത് പോലും നിയമവിരുദ്ധമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പുതിയ ഐഒഎസ് വേര്‍ഷനില്‍ ഒരു ഡുനോട്ട് ഡിസ്‌റ്റേര്‍ബ് വൈല്‍ ഡ്രൈവിംഗ് മോഡ് ഏര്‍പ്പെടുത്താന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി വിവരമുണ്ട്. നിശ്ചിത വേഗതയില്‍ കൂടുതല്‍ സഞ്ചരിച്ചാല്‍ ഫോണ്‍ സ്വയം ലോക്ക് ആകുന്ന സംവിധാനമാണ് ഇത്. ഡ്രൈവ് ചെയ്യുകയല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് മാനുവലായി മാത്രമേ ഫോണ്‍ പിന്നീട് അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ.

മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം

ആപ്പിള്‍ പേ പോലെയുള്ള മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണല്ലോ. എന്നാല്‍ വാഹനമോടിക്കുന്നതിനിടെ ഇവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഫാസ്റ്റ്ഫുഡുകള്‍ വാങ്ങുന്നതിനായി ഡ്രൈവ് ത്രൂകളില്‍ നിര്‍ത്തുമ്പോളായിരിക്കും മൊബൈല്‍ വാലറ്റുകള്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ എന്‍ജിന്‍ ഓണ്‍ ആണെങ്കില്‍ ഇത് നിയമവിരുദ്ധമാണ്. എന്‍ജിന്‍ ഓഫ് ആണെങ്കില്‍, പാര്‍ക്കിംഗ് ബ്രേക്ക് ഇട്ടിട്ടുണ്ടെങ്കില്‍, പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മൊബൈല്‍ വാലറ്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ജിഎംപി ട്രാഫിക് ഒരു ചോദ്യത്തിന് മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലെ മൊബൈല്‍ ഉപയോഗം

ഡ്രൈവിംഗ് സീറ്റിലെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചുള്ള നിയമങ്ങള്‍ വ്യക്തമാണ്. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. നിങ്ങള്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടിരിക്കുകയാണെങ്കിലോ, നിങ്ങളുടെ മുന്നിലെ റോഡ് തല്‍ക്കാലത്തേക്ക് അടച്ചിരിക്കുകയാണെങ്കിലോ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. എന്‍ജിന്‍ ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ കയ്യെത്തുന്ന ഇടങ്ങളില്‍ ഫോണ്‍ ഉണ്ടാകരുതെന്നാണ് നിയമം.

ഹാങ്ങോവറിലുള്ള ഡ്രൈവിംഗ്

തലേരാത്രിയിലെ മദ്യത്തിന്റെ ലഹരി വിട്ടുമാറുന്നതിനു മുമ്പായുള്ള ഡ്രൈവിംഗ് നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. ഒരു ഗ്ലാസ് വൈന്‍ കഴിച്ചാല്‍ പോലും ബ്രത്തലൈസര്‍ പരിശോധനയില്‍ പിടിക്കപ്പെടാന്‍ ഇടയുണ്ട്. അതേപോലെ തന്നെയാണ് ഹാങ്ങോവറിലുള്ള ഡ്രൈവിംഗും. ക്ഷീണവും തലവേദനയും ഡ്രൈവിംഗിനെ ബാധിച്ചേക്കാമെന്നതിനാല്‍ ഇതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

ആപ്പിള്‍ വാച്ചിന്റെ ഉപയോഗം

വാച്ചുകള്‍ സാധാരണമാണെങ്കിലും സ്മാര്‍ട്ട് വാച്ചുകള്‍ നിങ്ങളുടെ ശ്രദ്ധയെ മാറ്റിയേക്കാം. അതുകൊണ്ടുതന്നെ ഡ്രൈവിംഗിനിടെ ആപ്പിള്‍ വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഈ വര്‍ഷം അവതരിപ്പിച്ച പുതിയ നിയമം അനുസരിച്ച് 200 പൗണ്ട് പിഴയും 6 പെനാല്‍റ്റി പോയിന്റുകളുമാണ് ഇതിനുള്ള ശിക്ഷ.

ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് വെക്കുന്നത്

ഉയര്‍ന്ന ശബ്ദത്തില്‍ കാറിനുള്ളില്‍ മ്യൂസിക് വെക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. രാത്രി 10 മണിക്ക് തന്റെ കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിന് മെഴ്‌സിസൈഡ് സ്വദേശിക്ക് 2009ല്‍ ലഭിച്ച ശിക്ഷ വിചിത്രമാണ്. വാഹനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ആണ് ഇയാള്‍ക്ക് ലഭിച്ചത്.

ഇവ കൂടാതെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗത്തിനും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഇന്‍സ്ട്രക്ടര്‍മാരും ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിബന്ധന. ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ ഡ്രൈവ് ചെയ്യുന്നതില്‍് നിന്ന് വിലക്കപ്പെടുകയോ, രണ്ടു വര്‍ഷത്തിനുള്ളിലാണ് ലൈസന്‍സ് ലഭിച്ചതെങ്കില്‍ അത് റദ്ദാക്കപ്പെടുകയോ, 1000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കുകയോ ചെയ്‌തേക്കാം.

ഇന്നലെ മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നിര്യാതനായ ജോംലാല്‍ ടൈറ്റസിന്‍റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഞെട്ടി തരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം. മരണ കാരണമായേക്കാവുന്ന മാരക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്ന ആളായിരുന്നില്ല 39 വയസ്സ് മാത്രം പ്രായമുള്ള ജോംലാല്‍. ശാരീരികമായി നല്ല സുഖമില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. അതിന് ഡോക്ടറെ കാണുകയും ചെയ്തിരുന്നു. ഇന്നലെയും ജിപി സര്‍ജറിയില്‍ പോയി ഡോക്ടറെ കാണുകയും ജോലിസ്ഥലത്ത് കൊടുക്കാനുള്ള സിക്ക് നോട്ട് ഡോക്ടറുടെ അടുത്ത് നിന്ന് വാങ്ങുകയും ചെയ്ത ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു.

വൈകുന്നേരം നാല് മണിയോടെ ചായ കുടിച്ച ശേഷം കുറച്ച് നേരം കിടക്കാനായി പോയ ജോംലാല്‍ ആറു മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ട്രീസ വിളിക്കുമ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും എമര്‍ജന്‍സി സര്‍വീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ ജോംലാല്‍ മരണമടഞ്ഞിരുന്നു എന്നാണ് വിവരം.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ജോംലാലിന്‍റെ മൃതദേഹം മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നാണ് അറിയുന്നത്. ഉറക്കത്തില്‍ ഉണ്ടായ ഹൃദയസ്തംഭനം ആവാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ജോംലാലിന്‍റെ വീട്ടില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ജോംലാലിന്‍റെ മരണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഇന്നലെ വിഥിന്‍ഷോയലെ വീട്ടില്‍ തടിച്ചു കൂടിയിരുന്നു.

കോതമംഗലം, എലവുപറമ്പ്, പെരുമ്പള്ളിച്ചിറ കുടുംബാംഗമാണ് മരണമടഞ്ഞ ജോംലാല്‍ ടൈറ്റസ്. കഴിഞ്ഞ 14 വര്‍ഷമായി മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. ഭാര്യ ത്രേസ്യാമ്മ വര്‍ഗ്ഗീസ് (ട്രീസ) ചങ്ങനാശ്ശേരി പുളിങ്കുന്ന് മനയ്ക്കല്‍ കുടുംബാംഗമാണ്. മൂന്ന് വയസ്സുകാരി ട്രീസയാണ് ഏകമകള്‍. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ആല്‍ഫ എല്‍എസ്ജി സകൈ ഷെഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബോബന്‍. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോബി കരിങ്കുന്നം, മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജയ്സണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവരുള്‍പ്പെടെ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒന്നടങ്കം ആശ്വാസ വാക്കുകളുമായി ബോബന്റെ വീട്ടിലുണ്ട്.

RECENT POSTS
Copyright © . All rights reserved