മലയാളം യുകെ സ്പെഷ്യല്‍ ന്യൂസ്
ആഡംബര കാര്‍ വാങ്ങി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിനെ വന്‍ തുക നികുതിയിനത്തില്‍ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ സിനിമാതാരവും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വെള്ളിയാഴ്ച താരത്തിന്റെ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. നികുതി വെട്ടിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെയുള്ള കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അറസ്റ്റ് ഒഴിവാക്കാനാണ് താരത്തിന്റെ ശ്രമം. സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് ലഭ്യമായ വിവരം.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് സുരേഷ് ഗോപി തന്റെ ഔഡികാര്‍ രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടിലെ ശ്രീ വൈകുണ്ഠത്തുള്ള സ്വന്തം ഫാം ഹൗസിലേയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യാര്‍ത്ഥമാണ് പുതുച്ചേരിയിലെ വീട് വാടകയ്ക്ക് എടുത്തതെന്ന് കഴിഞ്ഞ ദിവസം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം സുരേഷ് ഗോപി കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ പുതുച്ചേരിയിലെ വാടക വീട്ടില്‍ നിന്ന് തമിഴ്നാട്ടിലെ ഫാം ഹൗസിലേയ്ക്ക് 500 കിലോമീറ്ററോളം ദൂരമുണ്ട്. ഇതുകൂടാതെ തെളിവായി സമര്‍പ്പിച്ച വാടകച്ചീട്ടിലും പലതരത്തിലുള്ള പൊരുത്തക്കേടുകളുമുണ്ട്.
വെള്ളിത്തിരയില്‍ സൂപ്പര്‍ ഡയലോഗുകള്‍ കൊണ്ടും പോലീസ് വേഷം കൊണ്ടു ആരാധകരെയും പ്രേക്ഷകരെയും കോരിത്തരിപ്പിച്ച താരം യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസിനെയും ജയിലുമൊക്കെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ കാണിക്കുന്ന പരിഭ്രാന്തി കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സുരേഷ് ഗോപിയെ കൂടാതെ നിരവധി പ്രമുഖര്‍ ആഡംബര്‍ കാറുകള്‍ വാങ്ങി നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണ് അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2000 ആഡംബര കാറുകള്‍ സംസ്ഥാനത്തെ നിരത്തുകളില്‍ സജീവമാണെന്നാണ് ലഭ്യമായ വിവരം.
ലണ്ടന്‍: ഭാവിയിലെ കാറുകള്‍ റോഡിലെ കുഴികളും മറ്റും തിരിച്ചറിഞ്ഞ് അവയേക്കുറിച്ച് തങ്ങള്‍ക്ക് വിവരം നല്‍കുന്ന വിധത്തിലുള്ളതായിരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് ഹൈവേയ്‌സ് ഇംഗ്ലണ്ട്. ഈ വിധത്തില്‍ കണക്ടഡ് ആയിട്ടുള്ള വാഹനങ്ങള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി ചെയ്യാന്‍ സഹായിക്കുമെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഹൈവേയ്‌സ് ഇംഗ്ലണ്ട് വ്യക്തമാക്കി.
റോഡുകളുടെ അവസ്ഥയേക്കുറിച്ച് മനസിലാക്കുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെന്നും ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ സള്ളിവന്‍ പറഞ്ഞു. ഇതിലൂടെ റോഡുകളുടെ നിലവാരം മനസിലാക്കാന്‍ അതിവേഗം സാധിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. ബ്രിട്ടനിലെ റോഡുകള്‍ ശരിയായ വിധത്തില്‍ പരിപാലിക്കുന്നതില്‍ സാങ്കേതികവിദ്യക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2020ല്‍ ആരംഭിക്കാനിരിക്കുന്ന സര്‍ക്കാരിന്റെ അടുത്ത റോഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയില്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കും. 15 ബില്യന്‍ പൗണ്ടിന്റെ റെക്കോര്‍ഡ് നിക്ഷേപമാണ് റോഡുകള്‍ സുരക്ഷിതമാക്കാനായി ചെലവഴിക്കപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് ജനങ്ങള്‍ വായിക്കണമെന്നും അതേക്കുറിച്ചുള്ള നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍സള്‍ട്ടേഷന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന കണ്‍സള്‍ട്ടേഷന്‍ ഫെബ്രുവരി 7 വരെ തുടരും.
ലണ്ടന്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച പെണ്‍കുഞ്ഞ് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയാണ് വാനെലോപ് ഹോപ് വില്‍കിന്‍സ് എന്ന കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചത്. എക്ടോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ വൈകല്യമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ശരീരത്തിനു പുറത്ത് ഹൃദയം കാണപ്പെടുന്ന ഈ അവസ്ഥയില്‍ ജനിക്കുന്ന കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നത് യുകെയില്‍ ആദ്യമായാണെന്നാണ് കരുതുന്നത്.
കുട്ടികളുടെ ഹൃദയരോഗങ്ങള്‍ക്കായുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രിയാണ് ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാകില്ലെന്നാണ് കരുതിയതെന്നായിരുന്നു ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെ മാത്രമായതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും യുടെ അമ്മയായ നവോമി ഫിന്‍ഡ്‌ലെ അതിന് സമ്മതിച്ചില്ല. 20 വര്‍ഷം മുമ്പ് ഒരു ഗര്‍ഭസ്ഥ ശിശുവിന് ഇതേ അവസ്ഥയുണ്ടെന്ന് കണ്ടെത്തിയത് തനിക്കറിയാമായിരുന്നെന്നും അവര്‍ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നെന്നും കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഫ്രാന്‍സസ് ബു ലോക്ക് പറഞ്ഞു.
ഇത്തരം സംഭവങ്ങളേക്കുറിച്ച് ഗൂഗിളിലും പുസ്തകങ്ങളിലും തിരഞ്ഞിട്ടും കാര്യമായി ഒന്നും ലഭിച്ചില്ല. ഓരോ കേസുകളും വ്യത്യസ്തമാണെന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എന്തായാലും മൂന്ന് സര്‍ജറികളിലൂടെ കുഞ്ഞിന്റെ ഹൃദയം തിരികെ നെഞ്ചിനുള്ളില്‍ ഘടിപ്പിച്ചു. ഹൃദയത്തിനായി പ്രത്യേക അറ ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കേണ്ടി വന്നു. എക്ടോപ്പിയ കോര്‍ഡിസ് ചികിത്സിച്ച് ഭേദമാക്കിയ യുകെയിലെ ആദ്യ സംഭവമാണ് ഇതെന്നാണ് കരുതുന്നത്. ക്രിസ്തുമസ് തലേന്നായിരുന്നു പ്രസവത്തിയതി പറഞ്ഞിരുന്നതെങ്കിലും ഈ പ്രത്യേക അവസ്ഥയുള്ളതിനാല്‍ നവംബര്‍ 22ന് സിസേറിയനിലൂടെ പുറത്തെടുക്കുകയും ഒരു മണിക്കൂറിനുള്ളില്‍ ജീവന്‍ രക്ഷാ ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ സാല്‍ഫോഡിലെ ഒരു വീട്ടിലാണ് കുടുംബത്തെ അപ്പാടെ ചുട്ടെരിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. വീട്ടിലെ ചിമ്മിനിയിലൂടെ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ചാണ് വീടിന് തീവച്ചത്. അമ്മയും അഞ്ചു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാരായ ഡെമി പീയേഴ്‌സണ്‍ (14), ബ്രാണ്ടന്‍(8), ഇവരുടെ സഹോദരിയായ ലേസി(7) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് മിഷേല്‍ പീയേഴ്‌സണും(35) ഇളയകുട്ടി ലിയയും(3) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവരുടെ മൂത്ത കുട്ടി കെയ്ല്‍ പീയേഴ്‌സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച്ച രാവിലെ അഞ്ചു മണിയോടെയാണ് വീടിന് തീപിടിച്ചത്. നേരത്തേ തന്നെ ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരാള്‍ വീടിന് മുന്‍പില്‍ വന്ന് അസഭ്യങ്ങള്‍ പറയുകയും കതകില്‍ ഇടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വെളുപ്പിന് രണ്ടുമണിയോടെ പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസ് പോയി മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം നടക്കുന്നത്. കുടുംബത്തിന് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി, പ്രത്യേക ഇലക്ട്രോണിക് സംവിധാനം വീടിന്റെ ലെറ്റര്‍ ബോക്‌സില്‍ പോലീസ് ഘടിപ്പിച്ചിരുന്നു. ആരെങ്കിലും വീടിന് മുന്‍പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പെട്ടന്ന് പൊലീസിന് ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള ഉപകരണമാണ് ഘടിപ്പിച്ചത്.
എന്നാല്‍ വീടിന് പുറകില്‍ ഘടിപ്പിച്ചിരുന്ന സ്‌കഫോള്‍ഡിങ് വഴി വീടിന്റെ മുകളിലെ ചിമ്മിനി വഴിയാണ് പ്രതികള്‍ പെട്ടന്ന് തീപിടിക്കുന്ന ദ്രാവകമൊഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് മിഷേലിന്റെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: മോശം കാലാവസ്ഥ ബ്രിട്ടനിലും യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലു ഗതാഗത സംവിധാനങ്ങളെ ബാധിക്കുന്നു. യുകെയിലെ റെയില്‍ ഗതാഗത മേഖലയില്‍ യാത്രാ പ്രതിസന്ധി രൂക്ഷമാണ്. ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നത് മൂലം യാത്രക്കാര്‍ ദുരിതത്തിലായി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനായ വാട്ടര്‍ലൂവില്‍ ഇന്നലെ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രാക്കില്‍ ആരോ തീയിട്ടതിനെത്തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായതോടെ സ്‌റ്റേഷന്‍ ഭാഗികമായി അടച്ചിട്ടിരുന്നു.
മൂന്ന് പ്രധാന ലൈനുകളിലാണ് തകരാറുണ്ടായത്. ഇതേത്തുടര്‍ന്ന് 21 പ്ലാറ്റ്‌ഫോമുകളുള്ള സ്‌റ്റേഷന്റെ 9 പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടു. വൈകുന്നേരം ഏറ്റവും തിരക്കുള്ള സമയത്ത് പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടതോടെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചു. തകരാറ് മൂലം മിക്ക ട്രെയിനുകളും ക്ലാപ്പ്ഹാം ജംഗ്ഷ്‌നില്‍ നിന്നാണ് യാത്ര തുടങ്ങിയതും അവസാനിപ്പിച്ചതും. കെന്റിലും സസെക്‌സിലും കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഹേവാര്‍ഡ്‌സ്ഹീത്തിനും ല്യുവ്‌സിനുമിടയില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആഷ്‌ഫോര്‍ഡിനും റൈക്കുമിടയിലും ബസുകള്‍ ഏര്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
വെല്‍ഷ് അതിര്‍ത്തിയില്‍ അബര്‍ഗാവനിക്കും ഹെറെഫോര്‍ഡിനുമിടയില്‍ റെയില്‍പ്പാത പകല്‍ മുഴുവന്‍ അടഞ്ഞുകിടന്നു. ഗ്ലാസ്‌ഗോ, പ്രെസ്റ്റണ്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്കുള്ള റൂട്ട് എന്നിവിടങ്ങളിലെ വിര്‍ജിന്‍ സര്‍വീസുകള്‍ വൈകി. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും രാവിലെ റണ്‍വേകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ യുകെയിലെ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന കാര്യം നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ബ്രെക്‌സിറ്റിന്റെ ആദ്യ ദിനത്തില്‍ത്തന്നെ ലണ്ടന്‍ നഗരത്തിന് നഷ്ടമാകാനിടയുള്ളത് ധനകാര്യ മേഖലയിലെ 10,500 ജോലികളാണെന്ന് പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ ഇവൈ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയുടെ പിന്‍മാറ്റം കൂടുതല്‍ ഗുണകരമാകുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളായ ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട് മുതലായ നഗരങ്ങളായിരിക്കും.
യൂറോപ്യന്‍ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റാന്‍ പദ്ധതിയിടുന്ന കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. 222 കമ്പനികളില്‍ നടത്തിയ പഠനത്തില്‍ ബാങ്കുകളും ബ്രോക്കര്‍മാരും അസറ്റ് മാനേജ്‌മെന്റ് കമ്പനികളുമുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ 75 ശതമാനവും ഡബ്ലിന്‍, ആംസറ്റര്‍ഡാം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കാനും ജീവനക്കാരെ ഈ നഗരങ്ങളിലേക്ക് മാറ്റാനും പദ്ധതിയിടുന്നതായാണ് വ്യക്തമായത്.
എന്നാല്‍ ലണ്ടന്‍ നഗരത്തിന് നഷ്ടമാകുന്ന തൊഴിലവസരങ്ങളില്‍ നേരത്തേ നടത്തിയ പ്രവചനത്തില്‍ നിന്ന് 2000 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസത്തിന് വക നല്‍കുന്നത്. സപ്പോര്‍ട്ട് ജോലികളേക്കാള്‍ ഇടപാടുകാരുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന മുന്‍നിര ജോലികള്‍ നഷ്ടമാകുമെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ സാം വുഡ്‌സിന്റെ പ്രവചനത്തോട് അടുത്ത് വരുന്നതാണ് ഇവൈ പഠനഫലം. ബ്രെക്‌സിറ്റോടെ 10,000 തൊഴിലവസരങ്ങള്‍ ലണ്ടന് നഷ്ടമാകുമെന്നായിരുന്നു വുഡ്‌സ് പറഞ്ഞിരുന്നത്.
ലണ്ടന്‍: വിന്റര്‍ യാത്രാ ദുരിതം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഹീത്രൂവിലേക്കുമുള്ള നൂറ് കണക്കിന് സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. കഴിഞ്ഞ ദിവസമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരയറാനാകാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഒരു ലക്ഷത്തോളം യാത്രക്കാര്‍ ഈ പ്രശ്‌നത്തില്‍ കുരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. എഡിന്‍ബറ, മാഞ്ചസ്റ്റര്‍, ലീഡ്‌സ്-ബ്രാഡ്‌ഫോര്‍ഡ്, ന്യൂകാസില്‍ എന്നീ റൂട്ടുകളിലുള്ള സര്‍വീസുകളാണ് ഇനി റദ്ദാക്കാനായി പരിഗണിക്കുന്നത്. വിവിധ യൂറോപ്യന്‍ കേന്ദ്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റദ്ദാക്കിയിരുന്നു. ഡബ്ലിന്‍, ബെര്‍ലിന്‍, റോം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങി.
തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ 300 ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഞായറാഴ്ചയും ഇത്രയും തന്നെ സര്‍വീസുകളാണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കിലേക്കുള്ള അഞ്ച് സര്‍വീസുകളും മുംബൈ, റിയോ, ബെയ്ജിംഗ്, ടോക്യോ എന്നിവിടങ്ങളിലേക്കുള്‍പ്പെടെ നിരവധി ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയവയില്‍ പെടുന്നു. ഒന്നിനു പിറകെ ഒന്നായി വിമാനങ്ങള്‍ റദ്ദാക്കിയതോടെ ടെര്‍മിനല്‍ 5ല്‍ യാത്രക്കാര്‍ അസംതൃപ്തരായിത്തുടങ്ങിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ താമസിക്കുകയും കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കിട്ടാതെ യാത്രക്കാര്‍ ലണ്ടനില്‍ കുടുങ്ങുകയും ചെയ്തു.
വിമാനത്താവളത്തില്‍ ഇതേക്കുറിച്ച് ആരോട് പരാതി പറയണമെന്ന് അറിയാനാകാത്ത അവസ്ഥയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരുടെ നിരകള്‍ക്ക് മൈലുകളോളം നീളമുണ്ടെന്നാണ് തോന്നിയതെന്നും ചിലര്‍ പറയുന്നു. ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്.
ലണ്ടന്‍: കടുത്ത വിന്ററില്‍ താപനില കാര്യമായി താഴുകയും കഴിഞ്ഞ രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തിച്ചേക്കില്ല. നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകുന്നേരം നാല് മണി മുതല്‍ വിവിധ പ്രദേശങ്ങളില്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം 11 ഇഞ്ച് മഞ്ഞുവീഴ്ചയാണ് വെയില്‍സില്‍ രേഖപ്പെടുത്തിയത്. രാത്രിയിലെ താപനില മൈനസ് 15 വരെ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാത്രിയില്‍ കാലാവസ്ഥ മോശമാകാമെന്നതിനാല്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കുകയാണെന്ന് ബര്‍മിംഗ്ഹാം കൗണ്‍സില്‍ അറിയിച്ചു. കാലാവസ്ഥ ഇതേ നിലയില്‍ തുടര്‍ന്നാല്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയില്ലെന്നും സ്‌കൂളുകളില്‍ കുട്ടികള്‍ എത്തിയാലും അവരെ നോക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പ് നല്‍കാനും കഴിയില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ലോക്കല്‍ കൗണ്‍സിലുകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ ആദ്യത്തെ കൗണ്‍സിലാണ് ബര്‍മിംഗ്ഹാം.
തിങ്കളാഴ്ച രാവിലെയും മഞ്ഞുവീഴ്ച തുടരാമെന്നതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായേക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. 11,000 ബ്രേക്ക്ഡൗണുകളാണ് ആര്‍എസി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വിന്ററിനേക്കാള്‍ തിരക്കേറിയതായിരിക്കും ഈ വര്‍ഷത്തെ ദിനങ്ങള്‍ എന്നാണ് ആര്‍എസി വിലയിരുത്തുന്നത്. ഇന്നലെ പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ടിനു പുറമേ ഈസ്റ്റേണ്‍ ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയില്‍സ് എന്നിവിടങ്ങളില്‍ 129 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന യെല്ലോ വാര്‍ണിഗും നല്‍കിയിരുന്നു.
ആഗോള വാഹന നിര്‍മ്മാണ ഭീമന്മാരായ മെര്‍സിഡസ് ബെന്‍സ് തങ്ങളുടെ വിപണന രംഗത്ത് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. മെര്‍സിഡസ് ബെന്‍സിന്റെ മാതൃ കമ്പനിയായ ജര്‍മ്മനിയിലെ ഡെയിംലര്‍ എജി ഡിജിറ്റല്‍ പെയ്മെന്റ് പ്ലാറ്റ്ഫോം ആയ പേയ് ക്യാഷ് യൂറോപ്പിനെ വാങ്ങിയതാണ് ബിറ്റ് കോയിന്‍ വ്യാപാര രംഗത്തേക്ക് മെര്‍സിഡസ് ബെന്‍സ് ചുവട് വയ്ക്കുന്നു എന്ന സൂചനകള്‍ നല്‍കുന്നത്. മൊബൈല്‍ പേയ്മെന്റ്, ഇ മണി സൊല്യൂഷന്‍സ്, ക്രിപ്റ്റോ കറന്‍സി, വൌചെര്‍സ് ആന്‍റ് ലോയല്‍റ്റി കാര്‍ഡ്സ് തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതാണ് പേയ് ക്യാഷ് യൂറോപ്പ്.
ബിറ്റ് കോയിന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങുന്നു എന്ന സൂചനകള്‍ ഒന്നും മെര്‍സിഡസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ രംഗത്തേക്ക് ചുവട് വയ്ക്കാനുള്ള നീക്കമായി ഈ വ്യാപാരത്തെ വിലയിരുത്തപ്പെടുന്നു. മെര്‍സിഡസ് പേയ് എന്ന പേരില്‍ പുതിയ പേയ്മെന്റ് സംവിധാനം കൊണ്ട് വരാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതായി കമ്പനിയുടെ ഫിനാന്‍സ് മാനേജ്മെന്റ് ടീമംഗമായ ബോഡോ യുബെര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ആദ്യ ചുവട് വയ്പ്പായിട്ടാണ് ഈ തീരുമാനം എന്നും ഇദ്ദേഹം വ്യക്തമാക്കി.
ബിറ്റ് കോയിന്‍ ഇടപാടുകാര്‍ക്ക് ഇതുപയോഗിച്ച് കമ്പനിയില്‍ നിന്നും നേരിട്ട് തങ്ങളുടെ ഇഷ്ട ബ്രാന്‍ഡ് സ്വന്തമാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് തീര്‍ച്ച. ഇപ്പോള്‍ തന്നെ ചില വാഹന ഡീലര്‍മാര്‍ ബിറ്റ് കോയിനുകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുള്ളതിനാല്‍ ശുഭ പ്രതീക്ഷയാണ് ഡിജിറ്റല്‍ കറന്‍സി ഉപഭോക്താക്കള്‍ക്കുള്ളത്.
ലണ്ടന്‍: യുകെയിലെ പോലീസ് സേനകള്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തല്‍. ഒമ്പതില്‍ ഒരു സംഭവം വീതം പോലീസ് സേനകള്‍ കൈകാര്യം ചെയ്യുന്നില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട 25 ശതമാനത്തോളം ഫോണ്‍കോളുകള്‍ക്ക് പ്രതികരണമില്ലാതെ പോകുന്നുവെന്നും വ്യക്തമാക്കപ്പെടുന്നു. ഇത്തരം സംഭവഭങ്ങള്‍ ഒാഫീസര്‍മാര്‍ പരിഗണിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംഭവങ്ങള്‍ 2012നും 2016നുമിടയില്‍ ഇരട്ടിയായിട്ടുണ്ട്.
എന്നാല്‍ ഗാര്‍ഹിക പീഡനം സംബന്ധിച്ചുള്ള പരാതികളുടെയും അറിയിപ്പുകളുടെയും എണ്ണം 5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയരുകയും ചെയ്തു. ഇംഗ്ലണ്ടിലെ പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 390686 സംഭവങ്ങള്‍ പോലീസ് ഇടപെടല്‍ ഇല്ലാതെ വന്നിട്ടുണ്ട്. പിന്നീട് കുറ്റകൃത്യങ്ങളെന്ന് വിധിയെഴുതിയ 32,007 സംഭവങ്ങളില്‍ പോലീസ് എത്തിച്ചേരാന്‍ 24 മണിക്കൂര്‍ വരെ വൈകിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
15 മിനിറ്റില്‍ പോലീസ് എത്തിച്ചേര്‍ന്ന സംഭവങ്ങള്‍ വളരെ ചെറിയ ശതമാനം മാത്രമേയുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പോലീസ് എത്തിയ സംഭവങ്ങള്‍ 2012ല്‍ 47 ശതമാനമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 37 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ 38 പോലീസ് സേനകളില്‍ 19 എണ്ണം മാത്രമാണ് വിവരങ്ങള്‍ കൈമാറിയത്.