ന്യൂസ് ഡെസ്ക്
ബ്രിട്ടനിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്ന് മെഡിക്കൽ വിദഗ്ദർ ആവശ്യപ്പെട്ടു. ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് പൊതുവേയുള്ള നിർദ്ദേശം. ഇപ്പോഴത്തെ നിരക്കിൽ ഇൻഫെക്ഷനുകൾ വർദ്ധിച്ചാൽ 2050 കളിൽ വർഷവും ഒരു മില്യണിലധികം ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഓരോ വർഷവും 700,000ൽ അധികം ആളുകൾ നിലവിൽ മരുന്നിനെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ മൂലം മരണമടയുന്നുണ്ട്.

ചെറിയ ജലദോഷത്തിനും പനിയ്ക്കും ആൻറിബയോട്ടിക്കുകളിലൂടെ നിയന്ത്രണം വരുത്താൻ ശ്രമിക്കുന്നത് പിന്നീട് ദോഷം ചെയ്യുമെന്നാണ് മുതിർന്ന ഡോക്ടർ അഭിപ്രായപ്പെടുന്നത്. ജി.പി മരുന്നുകൾ എഴുതി നൽകാതിരുന്നാൽ അവർ നിരുത്തരവാദിത്വപരമായി ആണ് ചികിത്സിക്കുന്നത് എന്ന മനോഭാവം മാറേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ഡെയിം സാലി ഡേവിസ് പറഞ്ഞു. അമിതമായി ആൻറി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതു വഴി മരുന്നുകളെ ചെറുക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് മോഡേൺ മെഡിസിന്റെ അന്ത്യം കുറിക്കുമെന്ന് നിലവിലെ പഠനങ്ങളുടെ രീതി തെളിയിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രഫസർ സാലി പറയുന്നു. സൂപ്പർ ഡ്രഗ്സിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും റിസർച്ചിനുമായി 2.75 മില്യൻ പൗണ്ട് ചെലവിലുള്ള പ്രോജക്ട് യുകെയിൽ ഉടൻ ആരംഭിക്കും.
ഇൻഫെക്ഷനെ പ്രതിരോധിക്കുന്ന മരുന്നുകളുടെ അഭാവം സിസേറിയൻ, ഹിപ്പ് റീപ്ലേസ്മെൻറ്, ക്യാൻസർ ട്രീറ്റ്മെന്റ് എന്നിവയെ ദോഷകരമായി ബാധിക്കും. യുകെയിൽ നല്കപ്പെടുന്ന 25 ശതമാനം ആന്റിബയോട്ടിക്കും അനാവശ്യമായി നല്കപ്പെടുന്നതാണ് എന്നാണ് പഠനം തെളിയിക്കുന്നത്.
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയെ വിഴുങ്ങുന്ന കാട്ടുതീ നേരിടാന്‍ ജയില്‍പ്പുള്ളികളുടെ സേവനവും. 3900 ജയില്‍പ്പുള്ളികളെയാണ് കാട്ടുതീ നേരിടാനുള്ള ഉദ്യമത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇവരില്‍ 200 സ്ത്രീകളുമുണ്ട്. ഇവര്‍ക്ക് പ്രതിദിനം 2 ഡോളര്‍ വീതം പ്രതിഫലവും 1 ഡോളര്‍ വീതം ഓരോ അധിക മണിക്കൂറിനു നല്‍കും. ശിക്ഷാകാലാവധിയില്‍ ഇളവും ഇവര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
8000 അഗ്നിശമന സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാനായി പൊരുതുന്നത്.നൂറ് കണക്കിന് ഫയര്‍ എന്‍ജിനുകളും നിരവധി വിമാനങ്ങളും ഈ ഉദ്യമത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 31 പേരുടെ മരണത്തിന് കാരണമായ കാട്ടുതീ ഇപ്പോള്‍ 2 ലക്ഷം ഏക്കര്‍ പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. നൂറ് കണക്കിനാളുകളെ കാണാതായതായും വിവരമുണ്ട്.
അയല്‍ സ്‌റ്റേറ്റുകളില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും കാട്ടുതീ നേരിടാന്‍ സഹായം ലഭിച്ചതായി കാലിഫോര്‍ണിയ ഗവര്‍ണറുടെ എമര്‍ജന്‍സി സര്‍വീസ് ഡയറക്ടര്‍ അറിയിച്ചു. കാലിഫോര്‍ണിയയിലെ ജയിലുകളാണ് ഈ സേവനത്തിന് സഹായവുമായെത്തിയ മറ്റൊരു വിഭാഗം. ജയിലിനു പുറത്ത് അപകടകാരികളല്ലെന്ന് കരുതുന്നവരെയാണ് തീ നിയന്ത്രിക്കാനുള്ള ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്.
ലണ്ടന്‍: വെള്ളക്കമ്പനികളുടെ നിരക്ക് കൊള്ളയില്‍ നിന്ന് മോചനമുണ്ടാകുമെന്ന സൂചന നല്‍കി ഓഫ് വാട്ട്. 2015ലെ അതേ നിരക്കുകള്‍ തന്നെ തുടരണമെന്ന് ഓഫ് വാട്ട് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത എട്ട് വര്‍ഷത്തേക്ക് ഇതേ നിരക്കില്‍ത്തന്നെ വിതരണം നടത്തണമെന്നാണ് നിര്‍ദേശം. കമ്പനികളുടെ സ്‌പെന്‍ഡിംഗ് പ്ലാനുകള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ടതോടെയാണ് ഓഫ് വാട്ട് ചെയര്‍മാന്‍ ജോണ്‍സണ്‍ കോക്‌സ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
ജലവിതരണക്കമ്പനികള്‍ പണം വെറുതെ കളയുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവരെ നടന്ന നിരക്ക് പുനര്‍നിര്‍ണയങ്ങളില്‍ ഇത്തവണത്തേത് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഓഫ് വാട്ടിന്റെ ഈ നിര്‍ദേശം വന്നിരിക്കുന്നത്. പല കമ്പനികളും വിദേശ കമ്പനികളുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഉള്ളത്.
ചില കമ്പനികള്‍ വിദേശ കമ്പനികളുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ കൈകാര്യം ചെയ്യുകയാണ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില കമ്പനികളുടെ പെരുമാറ്റം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കോക്‌സ് പറഞ്ഞു. മൂലധനം സമാഹരിക്കാന്‍ ഉപഭോക്താക്കളെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ശരാശരി വാട്ടര്‍ ബില്‍ 395 പൗണ്ട് ആണ്. 2010-11ല്‍ ഇത് ശരാശരി 418 പൗണ്ട് ആയിരുന്നു.
കെയ്റോ: വിദേശികളുടെ വിവാഹങ്ങള്‍ ഇനി നടത്തിക്കൊടുക്കില്ലെന്ന് ഈജിപ്റ്റിലെ പ്രശസ്തമായ ക്രിസ്ത്യന്‍ സഭ. ബ്രിട്ടീഷ് ദമ്പതികള്‍ വിവാഹത്തിനു ശേഷം കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് ബിഷപ്പിനെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സന്യാസിമഠമായ സെന്റ് പോള്‍ ഓണ്‍ റോഡ്‌സിലായിരുന്നു സംഭവം നടന്നത്. മാത്യു, കാര്‍ലി ലണ്‍ എന്നിവര്‍ വിവാഹശേഷം സന്യാസിമഠത്തില്‍ നിന്ന് എടുത്ത ഫോട്ടോയിലെ ലൈംഗികതയാണേ്രത വിദേശികളെ ഇനി വിവാഹത്തിനായി പള്ളിയില്‍ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിനു പിന്നില്‍.
വിവാഹശേഷം ദമ്പതികള്‍ വിവാഹവേഷത്തില്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന സന്യാസിമഠത്തില്‍ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രം ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കള്‍ ദമ്പതികളുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചപ്പോള്‍ സഭാനേതൃത്വത്തിന് അത് അത്ര നല്ല കാര്യമായി തോന്നിയില്ല. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തങ്ങളുടെ ദേവാലയത്തില്‍ ഇനി വിദേശികളുടെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കില്ല എന്ന് ബിഷപ്പ് കൈറില്ലോസ് തീരുമാനിക്കുകയായിരുന്നു.
തങ്ങള്‍ അഭിനയിക്കുകയായിരുന്നുവെന്നാണ് ദമ്പതികള്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. തങ്ങള്‍ തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ല, എങ്കിലും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗ്രീക്ക് പള്ളി അല്‍പം അമിതമായാണ് പ്രതികരിച്ചതെന്നുമായിരുന്നു വരനായ മാത്യുവിന്റെ പ്രതികരണം. തമാശക്കായി ചെയ്ത് ഫോട്ടോ സ്റ്റണ്ടായിരുന്നു ഇതെന്ന് കാര്‍ലിയും വ്യക്തമാക്കി. മാത്യുവിന്റെ കുടുംബാംഗം തന്നെയായിരുന്നു ഈ ചിത്രം പകര്‍ത്തിയത്. വിവാഹം നടത്തിക്കൊടുത്ത വൈദികനും ദമ്പതികളുടെ ഈ പ്രവൃത്തിയെ അപലപിച്ചു.
ന്യൂസ് ഡെസ്ക്
എൻ.എച്ച്.എസ് ആക്സിഡൻറ് ആൻഡ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി ടോറികൾ രംഗത്ത്. ജി.പി റഫർ ചെയ്യാതെ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ ചെന്നാൽ ഭാവിയിൽ ചികിത്സ കിട്ടണമെന്നില്ല. എൻ.എച്ച്.എസ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ് ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട്. ടോക്ക് ബിഫോർ യു വാക്ക് എന്ന പുതിയ നിർദ്ദേശമനുസരിച്ച് രോഗികൾ ജി.പിയുടെയോ NHS 111 ഫോൺ കോളിലെ നിർദ്ദേശമനുസരിച്ച് മാത്രമേ ഭാവിയിൽ A & E യിൽ പോകാൻ പറ്റുകയുള്ളൂ. അല്ലാത്തപക്ഷം രോഗികൾക്ക് ചികിത്സ നല്കാതെ മടക്കി അയയ്ക്കുവാൻ NHS ന് ഇത് അധികാരം നല്കും. അതായത് വിദഗ്ദ ഉപദേശം തേടിയതിനു ശേഷം മാത്രമേ എമർജൻസിയിൽ ചികിത്സ തേടാൻ സാധിക്കുകയുള്ളൂ.
എമർജൻസിയിലെ തിരക്ക് കുറയ്ക്കാൻ പുതിയ നിർദ്ദേശം സഹായിക്കുമെന്ന് NHS ഇംഗ്ലണ്ടിന്റെ അഡ്വൈസർ ഡോ. ഹെലൻ തോമസ് പറഞ്ഞു. പുതിയ നിർദ്ദേശത്തെക്കുറിച്ചുള്ള ചർച്ചകൾ അതിന്റെ ആരംഭദശയിൽ ആണെന്ന് അവർ പറഞ്ഞു. ഇതിന്റെ ഒരു പൈലറ്റ് സ്കീം ആദ്യം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹപ്രവർത്തകരുമായി ജെറമി ഹണ്ട് പങ്കുവെച്ചതായി അറിയുന്നു. വിജയകരമെങ്കിൽ എല്ലാ ഹോസ്പിറ്റലുകളിലേയ്ക്കും ഇതു വ്യാപിപ്പിക്കും. നിലവിൽ എമർജൻസിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളിൽ 20 ശതമാനം മാത്രമേ അതിനു മുൻപ് വിദഗ്ദ ഉപദേശം തേടാറുള്ളൂ എന്ന് കണക്കുകൾ തെളിയിക്കുന്നതായി ഡോ. ഹെലൻ പറഞ്ഞു.
റഫർ ചെയ്യപ്പെടാതെ എത്തുന്ന രോഗികളെ നീക്കം ചെയ്യാൻ ബൗൺസർമാരെ NHS നിയോഗിക്കുമോ എന്ന ഭയപ്പാടിലാണ് പൊതുജനങ്ങൾ. ആംബുലൻസുകളിൽ എത്തുന്നവർക്ക് നേരിട്ട് എമർജൻസിയിൽ ചികിത്സ ലഭിക്കുമെന്നതിനാൽ രോഗികൾ ഡോക്ടറെ കാണാനുള്ള എളുപ്പമാർഗ്ഗമായി ആംബുലൻസുകൾ വിളിച്ചാൽ എമർജൻസി സർവ്വീസിനെ അത് സമ്മർദ്ദത്തിലാക്കും. എൻ.എച്ച്.എസ് നിലവിൽ നേരിടുന്ന ക്രൈസിന്റെ ഒരു തെളിവാണ് പുതിയ നിർദ്ദേശത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പറയുന്നു. NHS ലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇതു പോലെയുള്ള നിർദ്ദേശങ്ങളിലൂടെ എമർജൻസി സംവിധാനത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ചെയർമാൻ ഡോ. ചാന്ദ് നാഗ്പുൽ അഭിപ്രായപ്പെട്ടു.
ലണ്ടന്‍: ഓപ്പറേഷനുകള്‍ക്കും മറ്റുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്‍എച്ച്എസിനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. 9 വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ എന്‍എച്ച്എസ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ക്ക് 18 ആഴ്ച വരെ കാത്തിരിപ്പ് സമയമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനു മേല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൂന്നര മാസമെന്ന പരിധിയും കഴിഞ്ഞ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 409,000 വരുമെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 2008 സെപ്റ്റംബറിലായിരുന്നു ഇതിനു മുമ്പ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയുണ്ടായിട്ടുള്ളത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ പുതിയ കണക്കുകള്‍ എന്‍എച്ച്എസ് നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയുടെ സൂചന കൂടിയാണ്. സാധാരണ ഗതിയില്‍ രോഗികളെ പരിചരിക്കാന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് വിന്ററിലാണ്. പക്ഷേ സമ്മറില്‍ ഇത്രയും പ്രശ്‌നം നേരിട്ടെങ്കില്‍ വിന്റര്‍ ആശങ്ക നിറഞ്ഞതാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതും ഫണ്ടുകളുടെ കുറവും മൂലം താളം തെറ്റിയ എന്‍എച്ച്എസിന്റെ പ്രകടനം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു കഴിഞ്ഞ വിന്ററില്‍ നടത്തിയത്. മഞ്ഞുകാലത്തെ രോഗങ്ങള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ രോഗികള്‍ എത്തുകയും ചെയ്യുന്നതോടെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഉള്‍പ്പെടെ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇത് അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് പോലും കാര്യമായ ശ്രദ്ധ നല്‍കുന്നതില്‍ വീഴ്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
അമേരിക്കയിലെ ടെക്സസില്‍ മലയാളി ബാലിക ഷെറിനെ കാണാതായ സംഭവത്തില്‍ നിര്‍ണായ സൂചന. പുലർച്ചെ പെണ്‍കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തു പോയിവന്നതായി അയൽക്കാരുടെ മൊഴിയിൽ നിന്നു വ്യക്തമാണ്. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഇതു വ്യക്തമാക്കുന്നുണ്ട്. പൊലീസ് അയല്‍വാസികളോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിന്‍റെ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല പുതിയ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനോട് കുടുംബാംഗങ്ങൾ ഇപ്പോൾ സഹകരിക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ.
ഷെറിൻ ഇവരുടെ ദത്തു പുത്തിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ക്കു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യയില്‍ പോയി ഷെറിനെ ദത്തെടുത്തു. ഒരു കുട്ടിയെ ദൈവം അദ്ഭുതകരമായി നല്‍കിയപ്പോള്‍ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കുന്നതിനാണ് ഇവർ ഷെറിനെ ദത്തെടുത്തത്. കുട്ടിക്ക് മാനസിക വളർച്ച കുറവ് ഉണ്ടായിരുന്നു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മലയാളികള്‍ കുട്ടിയെ ദത്തെടുത്തത് കേരളത്തിലെ അനാഥാലയത്തില്‍ നിന്നാണ്.
കുട്ടിയെ കാണാതായി ആറു ദിവസം പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് സൂചനയോ തെളിവോ ലഭിച്ചിട്ടില്ല. പാലു കുടിക്കാത്തതിനുളള ശിക്ഷ എന്ന നിലയിൽ വീടിനു സമീപം പിന്നാമ്പുറത്തെ ഒരു വലിയ മരത്തിന്റെ കീഴിൽ നിര്‍ത്തുകയായിരുന്നുവെന്നാണു കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. 15 മിനിറ്റ് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.വീട്ടില്‍ നിന്ന് 100 അടി അകലെ മതിലിനു സമീപത്താണു മരം.
ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ (കൊയൊട്ടി) കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് മുൻപു പറഞ്ഞിരുന്നു. ആ നിലയ്ക്കും പൊലീസ് കുട്ടിയെ മൃഗങ്ങൾ ആക്രമിച്ചതാണോ എന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കൊയോട്ടി മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നുഹുമെയ്ന്‍ സൊസൈറ്റി പറയുന്നു. കൊയോട്ടി കുട്ടിയെ വലിച്ചു കൊണ്ടു പോയതിനു സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു.വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൈല്‍ഡ് എന്‍ഡെയ്‌ഞ്ചര്‍മെന്റ് വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്ത വെസ്ലിയെ (37) രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു..
വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. എന്നാല്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു അറിയാതെയാണ് ഷെറിനെ ദത്തെടുത്തതെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നതെന്നും അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു.
കുട്ടിയെ പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണു പൊലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പൊലീസ് എത്തിയിരുന്നു.
ലണ്ടന്‍: ഒഫീലിയ ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തില്‍ യുകെയിലെത്തും. കനത്ത മഴയ്ക്കും 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒഫീലിയ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. 1987ല്‍ ഗ്രേറ്റ് സ്റ്റോം ആഞ്ഞടിച്ചതിന്റെ 30-ാം വാര്‍ഷികത്തിലാണ് ഓഫീലിയ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച ശേഷമുള്ള ഭാഗമാണ് എത്തുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
18 പേരുടെ മരണത്തിനും 1 ബില്യന്‍ പൗണ്ടിന് തുല്യമായ തുകയുടെ നാശനഷ്ടങ്ങള്‍ക്കും കാരണമായ ഗ്രേറ്റ് സ്‌റ്റോം വരുത്തിവെച്ച നാശനഷ്ടമൊന്നും ഒഫീലിയ സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്ന് ഫോര്‍കാസ്റ്ററായ മൈക്കില്‍ ഫിഷ് പറഞ്ഞു. എന്നാല്‍ മൊത്തം കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. ഒരു രാത്രികൊണ്ട് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച ഒഫീലിയ ഐബീരിയ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
അതിനു ശേഷം ശക്തി കുറഞ്ഞ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് പ്രവേശിക്കുന്ന ഒഫീലിയ ഈയാഴ്ച അവസാനമോ അടുത്തയാഴ്ച തുടക്കത്തിലോ യുകെയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.
ലണ്ടന്‍: 2020 ഓടെ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 5000 ജിപിമാരെ അധികമായി നിയമിക്കുമെന്ന ഹെല്‍ത്ത് സെക്രട്ടറിയുടെ അവകാശവാദം നടപ്പാകുമോ? 2015ലാണ് ഹണ്ട് ഈ വാഗ്ദാനം നല്‍കിയത്. ഈ കാലാവധിയുടെ മധ്യത്തിലെത്തി നില്‍ക്കുമ്പോളുള്ള വിശകലനങ്ങളാണ് സംശയത്തിന് ആധാരമാകുന്നത്. 2015ല്‍ 34,500 ജിപിമാര്‍ എന്‍എച്ച്എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇത് 2020ഓടെ 39,500 ആക്കി ഉയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 2015ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 350 ജിപിമാര്‍ കുറവാണ് ഇ പ്പോള്‍ ഉള്ളതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രജ്‌സ്ട്രാര്‍മാരും സ്‌പെഷ്യലിസ്റ്റ് പരിശീലനം പൂര്‍ത്തിയാക്കാത്ത ട്രെയിനി ജിപിമാരുമുള്‍പ്പെടെയുള്ളവരുടെ കണക്കാണ് ഇത്. പൂര്‍ണ്ണതോതിലുള്ള ജിപി ആകണമെങ്കില്‍ രണ്ട് വര്‍ഷത്തെ സ്‌പെഷ്യലിസം ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ ജിപിമാരെ നിയമിക്കണമെങ്കില്‍ പുതിയ ആളുകളെ പരിശീലിപ്പിക്കുകയോ വിദേശങ്ങളില്‍ നിന്നുള്ളവരെ നിയമിക്കുകയോ വേണം. നിലവിലുള്ളവര്‍ എന്‍എച്ച്എസ് വിട്ടുപോകുന്നത് തടയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ഈ മൂന്നു കാര്യങ്ങളും എന്‍എച്ച്എസ് പ്രാവര്‍ത്തികമാക്കുന്നുണ്ട്.
2016 വരെ പ്രതിവര്‍ഷം 3250 ട്രെയിനികളെ പരിശീലിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസിന്റെ പരിശീലന വിഭാഗമായ ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ ഇതില്‍ 9 ശതമാനം വര്‍ദ്ധന വരുത്താന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ പിന്നിലാണ് ഈ നിരക്ക്. നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ ജനുവരിയിലെ കണക്കുകള്‍ അനുസരിച്ച് 3019 ജിപിമാരെ നിയമിച്ചിട്ടുണ്ട്. ലക്ഷ്യത്തിന്റെ 93 ശതമാനം വരും ഇത്. അതാത് ജിപിമാരെ നിയമിക്കുന്നതില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. പക്ഷേ കൂടുതല്‍ ആളുകള്‍ ഈ ജോലി ഉപേക്ഷിക്കുന്നതും വിരമിക്കുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ന്യൂസ് ഡെസ്ക്
നൈനിക ടിക്കൂ അനശ്വരതയിലേക്ക് യാത്രയായി.. സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് തൻറെ മകളുടെ ജീവനെടുക്കുമെന്ന് ആ പിതാവ് കരുതിയില്ല.. ഹൃദയം നുറുങ്ങുന്ന വേദനയിൽ തങ്ങളുടെ ഒൻപതു വയസുകാരി മകൾക്ക് അവസാന മുത്തം നല്കി മാതാപിതാക്കളായ വിനോദും ലക്ഷ്മിയും.. മരണകാരണം അനാഫിലാറ്റിക് ഷോക്ക്.. പാരാമെഡിക് കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.. ലൈഫ് സപ്പോർട്ടിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയത് അഞ്ചുദിനം.. പാറിപ്പറന്നു നടന്ന കൊച്ചു രാജകുമാരിയുടെ ഓർമ്മയിൽ ദു:ഖിതരായി ഒരു കുടുംബം.
നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോയിൽ താമസിക്കുന്ന വിനോദിൻറെയും ലക്ഷ്മിയുടെയും മകളാണ് കഴിച്ച പാൻ കേക്കിലെ അലർജി മൂലം മരണമടഞ്ഞത്. മെയ് 20 നായിരുന്നു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം അരങ്ങേറിയത്. പതിവുപോലെ ഹോഴ്സ് റൈഡിംഗിനു പോയ നൈനിക ടിക്കുവിന് പിതാവ് വിനോദ് പാൻകേക്ക് ഉണ്ടാക്കി നല്കി. നൈനിക ആവശ്യപ്പെട്ടതനുസരിച്ച് ബ്ലാക്ക്ബെറിയും പാൻ കേക്കിൽ ചേർത്തിരുന്നു. കഴിച്ച ഉടൻ തന്നെ നൈനിക അലർജിക് റിയാക്ഷൻ മൂലം കുഴഞ്ഞു വീണു. തന്റെ മകളെ രക്ഷിക്കാൻ വിനോദ് കൃത്രിമ ശ്വാസോഛ്വാസമടക്കമുള്ള പ്രാഥമിക ശുശ്രൂഷകൾ നല്കി. അതിനുശേഷം പാരാമെഡിക്സിനെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പാരാമെഡിക്സ് തങ്ങളാലാവുന്ന പരിശ്രമങ്ങൾ നടത്തിയശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി.
വെന്റിലേറ്ററിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും നൈനികയുടെ ആരോഗ്യനില മെച്ചപ്പെട്ടില്ല.അഞ്ചുദിവസം നൈനിക ടിക്കൂ വെൻറിലേറ്ററിൽ കഴിഞ്ഞു. വിനോദിൻറെയും ലക്ഷ്മിയുടെ ഹൃദയമുരുകുന്ന പ്രാർത്ഥനകൾ സഫലമായില്ല. മകൾക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചുവെന്ന യഥാർത്ഥ്യം മനസിലാക്കിയ മാതാപിതാക്കൾ ലൈഫ് സപ്പോർട്ട് സ്വിച്ച് ഓഫ് ചെയ്യാൻ മെയ് 25 ന് അനുമതി നല്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് നടത്തിയ പ്രിക്ക് ടെസ്റ്റിൽ ബ്ലാക്ക് ബെറിയും നൈനികയ്ക്ക് അലർജിയായിരുന്നു എന്നു കണ്ടെത്തി. ചെറുപ്പത്തിൽ തന്നെ തങ്ങളുടെ മകൾക്ക് ഫുഡ് അലർജി ഉണ്ടെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്ന് അറിഞ്ഞിരുന്നില്ല. ജി.പിയുടെ നിർദ്ദേശപ്രകാരം ഡയറി പ്രോഡക്ടുകൾ, മുട്ട, സോയാ തുടങ്ങിയവ നൈനികയ്ക്ക് നല്കിയിരുന്നില്ല. വിനോദ് ഉണ്ടാക്കി നല്കിയ പാൻകേക്കിൽ അലർജിയുണ്ടാക്കുന്ന ഭക്ഷണത്തിൻറെ അംശം കലർന്നിരുന്നു എന്നാണ് സംശയിക്കുന്നത്.
മകളുടെ വേർപാടിൻറെ ദു:ഖം മനസിലൊതുക്കിയ ഐ.ടി കൺസൽട്ടന്റായ വിനോദും പൊളിറ്റിക്കൽ കൺസൽട്ടന്റായ ലക്ഷ്മിയും ഫുഡ് അലർജിയെക്കുറിച്ച് ബോധവൽക്കരണം ആരംഭിച്ചു. ഫ്യൂണറൽ ഫ്ളവേഴ്സിന് പകരമായി ദി നൈനിക ടിക്കൂ ഫൗണ്ടേഷനായി ജസ്റ്റ് ഗിവിംഗ് പേജ് ആരംഭിച്ച വിനോദിൻറെയും ലക്ഷ്മിയുടെയും അപ്പീലിൽ ആദ്യ മണിക്കൂറിൽ ലഭിച്ചത് 2000 പൗണ്ടായിരുന്നു. തുടർന്ന് തുക 14,000 പൗണ്ടിലെത്തി. ഫുഡ് അലർജിയുടെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള റിസേർച്ചിനും ബോധവൽക്കരണത്തിനുമായി നിരവധി ഇവന്റുകളാണ് വിനോദും ലക്ഷ്മിയും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.