ലണ്ടന്‍: യുകെയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ആശങ്ക. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണം. ഏഴു വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഉദ്പാദന നിരക്കാണ് ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളില്‍ ഉണ്ടായയത്. എന്നാല്‍ വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികള്‍ കുറയുന്നത് ഈനിരക്കിനെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 1989 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി ഉയരുന്നത്.
മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ തൊഴിലില്ലായ്മാ നിരക്ക് 4.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.. 1975ല്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിനേക്കാള്‍ താഴെയാണ് ഇത്. എന്നാല്‍ ബ്രെക്‌സിറ്റ് മൂലം വിദഗ്ദ്ധ മേഖലയിലുള്ള വിദേശ തൊഴിലാളികള്‍ എത്തുന്നത് കുറയുമെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശീയരായ തൊഴിലാളികളില്‍ നിന്ന് വിദഗ്ദ്ധ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലും ഉണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ ഇപ്പോള്‍ തടസങ്ങള്‍ ഇല്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി 364 ഉദ്പാദകരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.
ഈ വളര്‍ച്ച പക്ഷേ വേണ്ടത്ര തൊഴിലാളികള്‍ ഇല്ലെങ്കില്‍ പിന്നോട്ടാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. 2011 ഏപ്രില്‍ മുതല്‍ ദൃശ്യമായ കയറ്റുമതി വളര്‍ച്ചയെയും ഇത് പിന്നോട്ടടിക്കും. ബ്രിട്ടനിലെ വിദഗ്ദ്ധ തൊഴിലാളികളില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവാണെന്നതാണ് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നത്.
ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷം ഇല്ലാതാക്കിയത് യൂറോപ്യന്‍ യൂണിയനില്‍ യുകെ തുടരണമെന്ന് അഭിപ്രായമുള്ള വോട്ടര്‍മാരെന്ന് പഠനം. ഹാര്‍ഡ് ബ്രെക്‌സിറ്റ് തടയാന്‍ ലേബറിലാണ് ഇവര്‍ വിശ്വാസം അര്‍പ്പിച്ചത്. 30,000 വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. തെരഞ്ഞെടുപ്പ് ദിവസം ബ്രെക്‌സിറ്റ് തന്നെയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിഷയം. റിമെയ്ന്‍ അഭിപ്രായക്കാരായ മറ്റു പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍ പോലും ലേബറിന് ലഭിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2016 ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിനെതിരെ വോട്ട് ചെയ്തവരില്‍ പകുതിയിലേറെപ്പേര്‍ തെരഞ്ഞെടുപ്പില്‍ ലേബറിനെ അനുകൂലിച്ചു. ഇവരില്‍ 25 ശതമാനം മാത്രമാണ് ടോറികള്‍ക്ക് വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അനുകൂലികളായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച 15 ശതമാനം വോട്ടുകളും ഇവരുടെ സംഭാവനയാണ്. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊരാള്‍ വീതം തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് ആയിരുന്നു പ്രധാന വിഷയമെന്ന് അഭിപ്രായപ്പെട്ടു. എന്‍എച്ച്എസ് തെരഞ്ഞെടുപ്പ് വിഷയമായെന്ന് 10ല്‍ ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ സമ്പദ് വ്യവസ്ഥ വിഷയമായെന്ന് 20ല്‍ ഒരാളും അഭിപ്രായം അറിയിച്ചു.
എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ പ്രചാരണത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല. സിംഗിള്‍ മാര്‍ക്കറ്റ് വിഷയത്തിലും കസ്റ്റംസ് യൂണിയന്‍ അംഗത്വത്തിലും ഹിതപരിശോധനാ ഫലത്തിനൊപ്പമാണ് തങ്ങള്‍ എന്ന നിലപാടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്വീകരിച്ചത്. ബ്രെക്‌സിറ്റ് പൂര്‍ണ്ണമാകുന്ന ദിവസം തന്നെ സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും അവസാനിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പു ദിവസവും ജെറമി കോര്‍ബിന്‍ പറഞ്ഞത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ട്ടിയുടെ ആശയക്കുഴപ്പം നിറഞ്ഞ നിലപാട് ഇതില്‍ വ്യക്തമാണെന്ന അഭിപ്രായവും ചിലര്‍ അറിയിക്കുന്നുണ്ട്.
ലണ്ടന്‍: സമ്മര്‍ അവധിക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികള്‍. യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന പരിശോധനകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഷെന്‍ഗണ്‍ പ്രദേശങ്ങളിലൈ കടുത്ത ചട്ടങ്ങള്‍ മൂലമാണ് ഈ താമസം നേരിടുന്നതെന്ന് യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ലോബി ഗ്രൂപ്പ് ആയ എ4ഇ അറിയിച്ചു. ചല വിമാനത്തവാളങ്ങളിലെ കര്‍ശനമായ പരിശോധനകള്‍ മൂലം ആയിരക്കണക്കിന് സര്‍വീസുകള്‍ വൈകിയതായി ഗ്രൂപ്പ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, റയന്‍ എയര്‍, ഈസിജെറ്റ് തുടങ്ങിയ കമ്പനികള്‍ അംഗങ്ങളായ ഗ്രൂപ്പാണ് ഇത്.
വരുന്ന വാരാന്ത്യം യുകെ വിമാനത്തവാളങ്ങളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതാകുമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് മണിക്കൂര്‍ വരെ യാത്രക്കാര്‍ക്ക് താമസം നേരിടാന്‍ സാധ്യതയുണ്ട്. മല്ലോര്‍ക്കയില്‍ നിന്നും തിരിച്ചും 2,00,000 യാത്രക്കാര്‍ യാത്ര നടത്തുന്നുണ്ടെന്നാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാഹചര്യം പരിഗണിച്ച് സ്പാനിഷ് അധികൃതര്‍ യാത്രക്കാര്‍ക്കു വേണ്ടി അടിയന്തര പദ്ധതികള്‍ ഏര്‍പ്പെടുത്തിയെങ്കിലും മറ്റു കാരണങ്ങളാല്‍ യാത്രക്ക് താമസം നേരിട്ടേക്കും. എന്നാല്‍ ഈ പ്രശ്‌നം അത്ര വ്യാപകമല്ലെന്നും ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ മാത്രമല്ല താമസത്തിനു കാരണമെന്നും ചില കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും പറയുന്നു.
മല്ലോര്‍ക്കയില്‍ നിന്നുള്ള തങ്ങളുടെ സര്‍വീസുകള്‍ വൈകാന്‍ കാരണം ഇമിഗ്രേഷന്‍ പരിശോധനകള്‍ കര്‍ശനമാക്കിയത് മാത്രമല്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്. മറ്റു കമ്പനികളും ഇതേ വിശദീകരണം നല്‍കുന്നുണ്ടെങ്കിലും മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ ചെയ്യണമെന്ന് യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്.
ബിജോ തോമസ് അടവിച്ചിറ
യുകെയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച ഫാ: മാർട്ടിൻ വാഴച്ചിറയുടെ മൃതദ്ദേഹം ഓഗസ്റ്റ് 3 ന് നാട്ടിലെത്തിക്കും. രാവിലെ ഒൻപതിന് നെടുമ്പാശ്ശേരിയിൽ എത്തുന്ന മൃതദ്ദേഹം 12 മണിയോടെ ആലപ്പുഴയിൽ കളർകോട് എത്തുമ്പോൾ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് വിലാപയാത്രയായി കളർകോട്ടു നിന്നും പുളിങ്കുന്ന് കണ്ണാടിയിലെ വീട്ടിലെത്തിക്കും.
വാഴച്ചിറ വീട്ടിൽ പൊതുദർശനത്തിനും പ്രാര്‍ത്ഥനക്കും ശേഷം വൈകിട്ട് 3 മണിയോടെ മൃതദ്ദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഓഗസ്റ്റ് നാലിന് രാവിലെ എട്ടു മുതൽ അച്ചൻ അവസാനം സേവനമനുഷ്ഠിച്ച ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. 11 മണിയോടെ പൊതുദർശനം സമാപിക്കും. 3 മണിയോടെ സംസ്ക്കാര ശുശ്രുഷകൾ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…
എഡിൻബറോ : യുകെ മലയാളികളെ കണ്ണീരിലാക്കിയ ഒരു മരണമായിരുന്നു സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മാര്‍ട്ടിന്‍ അച്ചന്റെത്. ദുരൂഹതകള്‍ ബാക്കിവച്ചുകൊണ്ട് മരണകാരണം എന്തെന്ന് വെളിപ്പെടുത്താതെ മാർട്ടിൻ അച്ചന്‍ നാളെ യുകെയില്‍ നിന്ന് നാട്ടിലേക്ക് യാത്രയാവുകയാണ്. ഫാ: മാർട്ടിൻ വാഴച്ചിറക്ക് എഡിൻബറോയിലെ മലയാളി സമൂഹം ഇന്നലെ കണ്ണുനീരോടെ വിട നൽകി.
ഇക്കഴിഞ്ഞ ജൂൺ ഇരുപതിന് സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ നിര്യാതനായ ഫാ. മാർട്ടിൻ വാഴച്ചിറക്ക് എഡിന്ബറോയിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മാർട്ടിൻ അച്ചൻ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന്‍ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിലും, പൊതുദര്‍ശന ചടങ്ങിലും സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു.
ഫാ റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയില്‍ സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ഇരുപതോളം വൈദീകർ സഹകാര്‍മ്മികരായിരുന്നു. അച്ചൻ സേവനം അനുഷ്ഠിച്ചിരുന്ന ക്രിസ്റ്റഫിൻ ഇടവകയിൽ നിന്നുള്ള നിരവധി ആളുകളാണ് വേദനയോടെ മൃതദേഹം ഒന്ന് കാണുവാനായി എത്തിച്ചേർന്നത്.
വിശുദ്ധ കുര്‍ബാനയും ഒപ്പീസും മറ്റു ശുശ്രൂഷകൾക്കും ശേഷം മൃതദ്ദേഹം ഫ്യുണറൽ ഡയറക്ടേഷസിന് കൈമാറി. ബുധനാഴ്ച എഡിന്ബറോയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ മൃതദ്ദേഹം നാട്ടിലേക്ക് അയക്കും. ഫാ. റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യും മൃതദ്ദേഹത്തെ അനുഗമിക്കുന്നതായിരിക്കും.
വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മൃതദ്ദേഹം തുടർന്ന് കാക്കനാട് CMI സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നിൽ അച്ഛന്റെ ഭവനത്തിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വെക്കുകയും അതിനുശേഷം ചെത്തിപ്പുഴ തിരുഹൃദയ CMI ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്. വെളളിയാഴ്ച്ച വി. കുർബാനയോട് കൂടി സംസ്കരിക്കും എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.
ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം മൂന്ന് വര്‍ഷത്തോളം സഞ്ചാര സ്വാതന്ത്ര്യവും സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവുമുള്‍പ്പെടെയുള്ളവ തുടരുമെന്ന ഫിലിപ്പ് ഹാമണ്ടിന്റെ പ്രസ്താവന നിഷേധിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാനായി കുറച്ചു കാലത്തേക്ക് കൂടി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധങ്ങള്‍ തുടരുമെന്നായിരുന്നു വ്യാപാരികളുടെ പ്രതിനിധികള്‍ക്ക് ചാന്‍സലര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അത്തരം പദ്ധതികളേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ക്കനുസരിച്ചായിരിക്കും ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു നീങ്ങുകയെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
ബ്രെക്‌സിറ്റിനു ശേഷവും കുറച്ചു കാലത്തേക്ക് തല്‍സ്ഥിതി തുടരാന്‍ യുകെ ശ്രമിക്കുന്നുണ്ടെന്ന് ഹാമണ്ട് ബിസിനസ് പ്രതിനിധികളെ അറിയിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലുമുള്ള അംഗത്വവും തുടരുമെന്നും ഈ ട്രാന്‍സിഷന്‍ കാലം അവസാനിച്ചതിനു ശേഷം മാത്രമേ പുതിയ ഇമിഗ്രേഷന്‍ സംവിധാനം രാജ്യം ആരംഭിക്കുകയുള്ളുവെന്നുമാണ് ഹാമണ്ട് പറഞ്ഞത്. ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം ഹാമണ്ട് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി അവധിയില്‍ ആയിരിക്കുന്ന സമയത്ത് സുപ്രധാന വിഷയത്തില്‍ പ്രസ്താവന നടത്തിയതിനെ ടോറി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അധികാരത്തില്‍ കൈകടത്തുകയാണ് ഹാമണ്ട് എന്ന ആരോപണം വരെ ഉയര്‍ന്നു. പിന്‍മാറ്റത്തിന് ഇപ്രകാരം സമയം അനുവദിച്ചാല്‍ യുകെ ബജറ്റ് വിഹിതം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നു. യൂറോപ്യന്‍ കോടതിയുടെ അധികാരപരിധി അംഗീകരിക്കുകയും വേണം. എന്നാല്‍ യൂണിയനില്‍ വോട്ടവകാശമുണ്ടായിരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ ഹൈഹീലുകള്‍ നിര്‍ബന്ധമാക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഗവേഷകരാണ് ഇക്കാര്യം ഉന്നയിക്കുന്നത്. ഹൈഹീല്‍ ഷൂസുകളുടെ അപകടങ്ങളേക്കുറിച്ച് പഠനം നടത്തിയ അബര്‍ദീന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇത്തരം ഷൂസുകള്‍ സ്ത്രീയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെങ്കിലും പേശികള്‍ക്കും അസ്ഥികള്‍ക്കും ദോഷകരമാണ്. പരിക്കുകള്‍ക്കുള്ള സാധ്യതയും ഇവ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.
ഹൈഹീല്‍ഡ് ചെരുപ്പുകള്‍ നിര്‍ബന്ധിതമാക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഹൈഹീല്‍ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോള തോര്‍പ്പ് എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിരോധനത്തിന് ആവശ്യമുയര്‍ന്നത്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്നായിരുന്നു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയത്.
ഫ്‌ളാറ്റ് ഷൂസുകള്‍ ധരിച്ചെത്തിയ തോര്‍പ്പിനോട് 4 ഇഞ്ച് വരെ ഉയരമുള്ള ഹീലുകള്‍ ഉപയോഗിക്കണമെന്നാണ് മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ പിന്തുണ അറിയിച്ചു. ഹൈഹീലുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് കൊളംബിയന നിയമ നിര്‍മാണം നടത്തിയതിനോട് ബ്രിട്ടന്‍ പ്രതികരിച്ച രീതിയെയും ഗവേഷകര്‍ വിമര്‍ശിച്ചു.
ലണ്ടന്‍: ട്രെയിനുകളില്‍ മുമ്പില്ലാത്ത വിധം യാത്രക്കാര്‍ വര്‍ദ്ധിക്കുകയാണെന്നു സര്‍വീസുകളില്‍ യാത്രക്കാരെ കുത്തിനിറയ്ക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം ഏറ്റവും തിരക്കുള്ള റൂട്ടുകളില്‍ ഇരട്ടിയോളം യാത്രക്കാരാണ് ട്രെയിനുകളില്‍ യാത്ര ചെയ്തത്. ഇത് ശേഷിയേക്കാള്‍ 190.3 ശതമാനം അധികമാണെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. 2011ല്‍ കണക്കെടുപ്പ് തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ട്രെയിനുകളില്‍ വഹിക്കാന്‍ കഴിയുന്നതിലേറെ യാത്രക്കാരെയാണ് ഈ വിധത്തില്‍ കൊണ്ടുപോകുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പാര്‍ട്ടി പ്രതികരിച്ചു.
ഏറ്റവും തിരക്കുള്ളത് രാവിലെ 7.15ന് സസെക്‌സിലെ ഈസ്റ്റ് ഗ്രിന്‍സ്റ്റെഡില്‍ നിന്ന് ലണ്ടന്‍ ബ്രിഡ്ജിലേക്കുള്ള സതേണ്‍ സര്‍വീസിലാണ്. 640 പേരെ മാത്രം വഹിക്കാന്‍ ശേഷിയുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നത് 1300 പേരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 213 ശതമാനമാണ് യാത്രക്കാരുടെ തിരക്കിന്റെ നിരക്ക്. ഈ രീതി തുടരുന്നത് ഏറ്റവും തിരക്കുള്ള റൂട്ടുകളില്‍ 2020ഓടെ സാധാരണ സംഭവമാകുമെന്നും ലേബര്‍ മുന്നറിയിപ്പ് നല്‍കുന്നു. റെയില്‍വേയില്‍ യാത്രക്കാരെ കുത്തിനിറക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് ലേബര്‍ പറയുന്നു. കണ്‍സര്‍വേറ്റീവുകളെയാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
ദീര്‍ഘദൂര യാത്രക്കാരില്‍ നിന്നാണ് ഈ തിരക്കിനെപ്പറ്റി അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നതാണ് ഇപ്പോള്‍ പറയാന്‍ കഴിയുന്ന ഏറ്റവും മോശം വിവരമെന്ന് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു. ലണ്ടനിലെ കിംഗ്‌സ്‌ക്രോസ് സ്‌റ്റേഷനിലൂടെ തിരക്കുള്ള സമയങ്ങളില്‍ കടന്നുപോകുന്ന യാത്രക്കാരില്‍ 10 ശതമാനത്തോളം പേര്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ ട്രെയിനുകളിലാണ് യാത്ര ചെയ്യുന്നതെന്നും കണക്കുകള്‍ നിരത്തി ലേബര്‍ സമര്‍ത്ഥിക്കുന്നു. ഏകദേശം 2000 യാത്രക്കാരാണ് ഇങ്ങനെ സഞ്ചരിക്കുന്നത് എന്നാണ് വിവരം.
മലയാളം യുകെ ന്യൂസ് ടീം.
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം വർദ്ധിപ്പിക്കണമെന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ആവശ്യത്തോടുള്ള അനുഭാവ പൂർണമായ ആദ്യ നടപടിയായ ശമ്പള വർദ്ധന കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന സംസ്ഥാനത്തെ 200 ഓളം ഹോസ്പിറ്റലുകളിൽ ഇന്നു നടപ്പിൽ വരുമെന്ന് കരുതുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നഴ്സുമാർക്ക് 18,232 രൂപ മുതൽ 23,760 വരെ ശമ്പളം ഹോസ്പിറ്റലുകളിലെ ബെഡുകളുടെ എണ്ണമനുസരിച്ച് നല്കണമെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്. കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വരുന്ന നഴ്സുമാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യമായ ശമ്പള വർദ്ധന പൊതുജന മധ്യത്തിൽ അവതരിപ്പിക്കാനും ഗവൺമെൻറിനെയും ഹോസ്പിറ്റൽ മാനേജ്മെന്റുകളെയും അനുഭാവപൂർണമായ നിലപാടിലേക്ക് കൊണ്ടു വരാനും സാധിച്ചത് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ശക്തമായ പ്രവർത്തനം വഴിയാണ്.
കെസിബിസിയുടെ നിർദ്ദേശം കേരളത്തിലെ കാത്തലിക് മാനേജ്‌മെന്റുകളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ പ്രാബല്യത്തിൽ വരുന്ന പക്ഷം ഇന്നു മുതൽ 600 മുതൽ 800 രൂപ വരെ നഴ്സുമാർക്ക് ദിവസ വേതനം ലഭിക്കും. ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു. യു എൻ എ ആവശ്യപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളം ലഭിക്കണമെങ്കിൽ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടി വരും.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ സംസ്ഥാന കൗൺസിൽ യോഗം ഓഗസ്റ്റ് ഒന്നിന് തൃശൂരിൽ നടക്കും. തൃശൂർ അശ്വിനി, എറണാകുളം ലിസി, കോട്ടയം ഭാരത് അടക്കമുള്ള ഹോസ്പിറ്റലുകളിലെ മാനേജ്മെൻറുകൾ നഴ്സുമാർക്ക് എതിരെ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ശക്തമായ പ്രതികരണത്തിന് യുഎൻഎ തയ്യാറെടുക്കുകയാണ്. സമരമുഖത്തുള്ള നഴ്സുമാർക്ക് കൂടുതൽ പിന്തുണ നല്കാനും ശമ്പള വർദ്ധന നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് അറിയുന്നു. സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്ക് എതിരെ പ്രതികാര നടപടിയുമായി മാനേജ്മെൻറുകൾ മുന്നോട്ട് പോയാൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് യുഎൻഎ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ആരോഗ്യമേഖല സ്തംഭനത്തിലേക്ക് പോവുന്ന അവസ്ഥ സൃഷ്ടിക്കാൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് യുഎൻഎ പറഞ്ഞു.
സംസ്ഥാന കൗൺസിൽ യോഗത്തിൽ സംഘടന കൂടുതൽ ശക്തമാക്കാനുള്ള നടപടികളും, വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. സമരങ്ങൾ കൂടുതൽ ശകതിപ്പെടുത്തുന്നതിനും, പ്രതികാര നടപടികൾക്കെതിരായി സുശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. കൂടുതൽ വിഷയങ്ങളിൽ നിയമ പോരാട്ടം നടത്താൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. കൗൺസിലിന്റെ തീരുമാനങ്ങൾക്ക് വിധേയമായി കൂടുതൽ പ്രഖ്യാപനങ്ങളും അവ നടപ്പിലാക്കാനുള്ള കാര്യങ്ങളും ഉണ്ടാകും. യൂണിറ്റ് ഭാരവാഹികൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് സംസ്ഥാന കൗൺസിൽ യോഗം. 500 ലധികം അംഗങ്ങൾ പങ്കെടുക്കും.രാവിലെ 10.30 മുതൽ വൈകുന്നേരം വരെ കമ്മിറ്റി നീണ്ടു നിൽക്കും. യുഎൻഎയുടെ നിയമ നിർമ്മാണ കമ്മിറ്റിയാണ് സംസ്ഥാന കൗൺസിൽ.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്.
അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെന്റിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷന്റെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു. CHAl യുടെ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെന്റിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ എന്ന് CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.
ചാള്‍സ് രാജകുമാരനോടൊത്തുള്ള ദാമ്പത്യബന്ധം അസന്തുഷ്ടമായിരുന്നെന്നും അതിൽ നിന്ന് രക്ഷപ്പെടാന്‍ സുരക്ഷാഭടനൊപ്പം ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നതായും ഡയാന രാജകുമാരി വെളിപ്പെടുത്തുന്ന വീഡിയോ ഫുറത്തു വിടുന്നു. 1992-93 കാലയളവില്‍ കെന്‍സിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ വച്ച് റെക്കോഡ് ചെയ്യപ്പെട്ട ഡയാനയുടെ തന്നെ വീഡിയോ സംഭാഷണങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഡയാനയ്ക്ക് പ്രസംഗ പരിശീലനം നല്‍കാനെത്തിയ പീറ്റര്‍ സെറ്റ്‌ലനുമായാണ് ഡയാന സംസാരിക്കുന്നത്.
ഡയാനാ രാജകകുമാരിയുടെ ജീവിതം പറയുന്ന ‘ഡയാന: ഇന്‍ ഹെര്‍ വേഡ്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ അവരുടെ ഈ സംഭാഷണശകലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാനല്‍ 4 ല്‍ അടുത്തയാഴ്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും. ബാരി മനാകി എന്നായിരുന്നു റോയല്‍ പ്രൊട്ടക്ഷന്‍ സക്വാഡിലെ ആ സുരക്ഷാ ഭടന്റെ പേര്.
“എല്ലാം ഉപേക്ഷിച്ച് അയാള്‍(ബാരി)ക്കൊപ്പം പോകുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു”. അതൊരു നല്ല ആശയമാണെന്ന് അയാള്‍ ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു. ബാരി തനിക്ക് മാനസികമായ പിന്തുണ നല്‍കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നതായും സംഭാഷണത്തില്‍ ഡയാന പറയുന്നുണ്ട്. എനിക്കുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സുഹൃത്തായിരുന്നു അയാള്‍- ഡയാന കൂട്ടിച്ചേര്‍ക്കുന്നു. ചാള്‍സുമായുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ എലിസബത്ത് രാജ്ഞിയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ നിസ്സഹായ ആയിരുന്നെന്നും ഡയാന പറയുന്നുണ്ട്. ഇരുപത് വര്‍ഷം മുമ്പ് 1997 ഓഗസ്റ്റ് 31നാണ് കാര്‍ അപകടത്തില്‍ ഡയാന മരിച്ചത്.
ഡയാനയുടെ പ്രൈവറ്റ് സെക്രട്ടറി പാട്രിക്ക് ജെഫ്‌സണ്‍, അടുത്ത സുഹൃത്തായിരുന്ന ജെയിംസ് കോള്‍ത്രസ്റ്റ് എന്നിവരും ഡയാനയുടെ ഓര്‍മകള്‍ ഡോക്യുമെന്ററിയില്‍ പങ്കു വയ്ക്കുന്നുണ്ട്. ഡയാനയുടെ സംഭാഷണശകലങ്ങള്‍ ഉള്‍പ്പെട്ട ടേപ്പുകളുടെ പ്രക്ഷേപണത്തില്‍നിന്ന് പിന്മാറണമെന്ന് അവരുടെ സഹോദരന്‍ ഏള്‍ സ്‌പെന്‍സര്‍ ചാനല്‍ 4 നോട് ആവശ്യപ്പെട്ടിരുന്നു.