മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ സംഘര്‍ഷം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ വേണ്ടെന്ന് ഗോമതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം. ആം ആദ്മി പ്രവര്‍ത്തകരും നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്ന ചിലരും തമ്മിലാണ് സംഘര്‍ഷം അരങ്ങേറിയത്.
ആം ആദ്മി പ്രവര്‍ത്തകര്‍ ഇവിടെ സമരം ചെയ്യേണ്ടെന്നു പറഞ്ഞായിരുന്നു സംഘര്‍ഷം. മൂന്നാറിലെ ആളുകള്‍ സമരം ചെയ്യുമ്പോള്‍ പുറത്തുനിന്നു വന്ന് ആരും സമരം ചെയ്യേണ്ടെന്നും അവരില്‍ ചിലര്‍ പറഞ്ഞു. എഎപിക്കാര് ഇവിടെ വന്ന് ഷോ കാണിക്കേണ്ടെന്നും ഇവിടുത്തെ കാര്യം നോക്കാന്‍ ഇവിടുള്ളവര്‍ക്ക് അറിയാമെന്നുമായിരുന്നു അതിലൊരാളുടെ വാദം. ഇതിനിടെ, സമരപ്പന്തല്‍ പാെളിക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമം നടത്തി.
അതേസമയം, പ്രശ്‌നം ഉണ്ടാക്കിയവര്‍ സിപിഐഎമ്മുകാരാണെന്നും തങ്ങളുടെ സമരം തകര്‍ക്കാനും ആം ആദ്മി പ്രവര്‍ത്തകരെ ഒഴിവാക്കിയ ശേഷം തങ്ങളെ അടിച്ചുകൊല്ലാനാണ്അവരുടെ ശ്രമമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ആം ആദ്മി പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും എന്നാല്‍ അവര്‍ നിരാഹാരം ഇരിക്കില്ലെന്നും ഗോമതി പറഞ്ഞു.
സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പൊലീസെത്തിയാണ് സ്ഥിതി അല്‍പ്പമെങ്കിലും ശാന്തമാക്കിയത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.
ലണ്ടന്‍: സൗത്ത് ആഫ്രിക്ക, ചിലി, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യമാണ് യുകെയില്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുകെ 40-ാം സ്ഥാനത്താണ് ഉള്ളതെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങളാണ് യുകെ പിന്തള്ളപ്പെട്ടത്. നിരീക്ഷണം ശക്തമാക്കാനുള്ള നിയമങ്ങളും മാധ്യമപ്രവര്‍ത്തകരെയും മറ്റും ചാരന്‍മാരാക്കി മുദ്രകുത്താന്‍ വരെ സാധിക്കുന്ന നിയമവുമൊക്കയാണ് യുകെയെ പിന്നോട്ട് അടിക്കുന്നത്.
ലോക മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡെക്‌സില്‍ 180 രാജ്യങ്ങളാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 12 സ്ഥാനങ്ങളാണ് യുകെ പിന്നോട്ട് പോയത്. ലോകമൊട്ടാകെ മാധ്യമസ്വാതന്ത്ര്യത്തിന് ഇടിവുണ്ടാകുകയും തുര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായ അനുഭവങ്ങളുമാണ് യുകെയെ രക്ഷിച്ചതെന്ന് ആര്‍എസ്എഫ് യുകെ ബ്യൂറോ ഡയറക്ടര്‍ റെബേക്ക് വിന്‍സന്റ് പറയുന്നു. ഇല്ലായിരുന്നെങ്കില്‍ ഇതിലുമ മോശമായേനെ രാജ്യത്തിന്റെ പ്രകടനം.
അമേരിക്ക 43-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ക്യാനഡ നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോയി 22-ാം റാങ്കിലും ന്യൂസിലാന്‍ഡ് എട്ട് സ്ഥാനങ്ങള്‍ പിന്നോട്ടടിച്ച് 13-ാം റാങ്കിലുമാണ് ഇപ്പോള്‍ ഉള്ളത്. അമേരിക്കയില്‍ ട്രംപിന്റെ സ്ഥാനാരോഹണവും യുകെയില്‍ ബ്രെക്‌സിറ്റുമാണ് മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടത്. മാധ്യമങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന വികാരവും ഒരു ഘടകമാണ്. വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ജമ്മു: ജമ്മു കാശ്മീരില്‍ കുപ്വാരയില്‍ പഞ്ച്ഗാവ് സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. നിയന്ത്രണ രേഖക്കു സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നടന്ന ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 4 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
അഞ്ചോളം സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കനത്ത മൂടല്‍ മഞ്ഞിന്റെ മറവില്‍ എത്തിയ തീവ്രവാദികള്‍ ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമണം നടത്തിയവര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ 19 സൈനികര്‍ കൊല്ലപ്പെട്ട ഉറിയിലെ തീവ്രവാദി ആക്രമണം നടന്ന സൈനിക താവളത്തിന് നൂറുമീറ്റര്‍ അടുത്താണ് പഞ്ച്ഗാവ് സൈനിക ക്യാംപ്. ഉറി ആക്രമണത്തിനു ശേഷം സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിയന്ത്രണരേഖയിലെ ഭീകര ക്യാംപുകള്‍ തകര്‍ക്കപ്പെട്ടെങ്കിലും ഇവ സമീപകാലത്ത് വീണ്ടും സജീവമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലണ്ടന്‍: മൂന്നാമത്തെ കുട്ടിക്ക് നികുതിയിളവുകള്‍ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയ വിവാദ വ്യവസ്ഥയെ ന്യായീകരിച്ച് പ്രധാനമന്ത്രി. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നുള്ളൂ. അതിലൊന്ന് ബലാല്‍സംഗത്തിനിരയായി ജനിച്ച കുട്ടി എന്നതാണ്. പക്ഷേ ഇതിനായി മാതാവ് താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിയിക്കണമെന്ന വിവാദ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു.
ഈ വ്യവസ്ഥ കൂടുതല്‍ വ്യക്തതയ്ക്കും സുതാര്യതയ്ക്കും വേണ്ടിയാണ് നല്‍കിയതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എട്ട് പേജോളം വരുന്ന ഫോം ആണ് സ്ത്രീകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതായി വരുന്നത്. ഇത് പൂരിപ്പിച്ചു നല്‍കാന്‍ സ്ത്രീകളെ സഹായിക്കാന്‍ ഒരു സംഘടനകളെപ്പോലും സ്‌കോട്ട്‌ലന്‍ഡില്‍ നിയോഗിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് എസ്എന്‍പി പ്രതിനിധി ക്രിസ് സ്റ്റീഫന്‍സ് ആവശ്യപ്പെട്ടു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഓഫീസുകളിലാണ് ഇവ നല്‍കേണ്ടത്. പക്ഷേ ജീവനക്കാര്‍ക്കും ഇതേക്കുറിച്ച് വേണ്ടത്ര അറിവില്ല. അസാന്‍മാര്‍ഗികമായ നയവുമായാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഗൗരവമേറിയ വിഷയമാണ് ഇതെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാമെന്നും പക്ഷേ ഇത് നടപ്പാക്കിയിരിക്കുന്നത് സുതാര്യതയ്ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ എന്‍എച്ച്എസ് ആശുപത്രികളിലെ കുട്ടികളുടെ ചികിത്സാ വിഭാഗങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത് പുതിയ തലമുറയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന നടപടിയാണെന്ന് പീഡിയാട്രീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് പീഡിയാട്രിക് യൂണിറ്റുകളും നൂറുകണക്കിന് ബെഡുകളുമാണ് ഇല്ലാതായത്. ചികിത്സ തേടിയെത്തുന്ന കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന രീതിയും പതിവായെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും കോളേജ് പ്രസിഡന്റ് നീന മോഡി ആവശ്യപ്പെട്ടു. രണ്ടും മൂന്നും ഡോക്ടര്‍മാര്‍ ചെയ്യുന്ന ജോലി ഒരാള്‍ ചെയ്തുകൊണ്ടാണ് കുട്ടികളുടെ ഡോക്ടര്‍മാര്‍ ഈ കുറവ് നികത്തി വരുന്നത്. ഇത് രോഗികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. യുകെയിലെ 195 എന്‍എച്ച്എസ് ട്രസ്റ്റുകളും ഹെല്‍ത്ത് ബോര്‍ഡുകളും പീഡിയാട്രിക് വാര്‍ഡുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്നാണ് കോളേജിന്റെ കണക്കുകള്‍ പറയുന്നത്. രാജ്യത്തെ ആശുപത്രികളില്‍ 31 ശതമാനം വരും ഇത്.
എന്‍എച്ച്എസില്‍ മാത്രം 200 കുട്ടികള്‍ക്കായുള്ള സ്‌പെഷ്യലിസ്റ്റുകളുടെ കുറവുണ്ട്. ഇതില്‍ 133 കണ്‍സള്‍ട്ടന്റ് തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണം കുറവായതിനാല്‍ ചില അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. ഏറ്റവും അടിയന്തര പരിഗണന നല്‍കേണ്ടി വരുന്ന രോഗികളെ ആദ്യം ചികിത്സിക്കുന്നതു പോലുള്ള നടപടികളും എടുക്കേണ്ടി വരുന്നതായും ഡോ.മോഡി പറഞ്ഞു. ബ്രെക്‌സിറ്റാണ് ഈ പ്രശ്‌നം ഇത്ര രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തരകൊറിയ അണ്വായുധം പരീക്ഷിക്കുമെന്ന ഭീതി മറികടക്കാൻ കൊറിയൻ തീരത്ത് രഹസ്യ നിരീക്ഷണം നടത്തുകയാണ് യുഎസ്എസ് മിഷിഗൺ. അണ്വായുധ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക മുങ്ങിക്കപ്പലാണിത്. മിഷിഗൺ ഉടനെ വിമാനവാഹിനി കപ്പൽ കാൾവിൻസനൊപ്പം ചേരുമെന്നാണ് യുഎസ് നേവി അറിയിച്ചിട്ടുള്ളത്. യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് കാൾ വിൻസൻ കൊറിയൻ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങിനിൽക്കുന്ന വമ്പൻ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്ന് കിം ജോങ് ഉൻ തെളിയിക്കുകയായിരുന്നു പീരങ്കിപ്പടയുടെ ആക്രമണ അഭ്യാസത്തിലൂടെ. യുദ്ധഭീതി നിലനിർത്തി യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയതോടെയാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്.
അമേരിക്കയ്ക്ക് ഇത്രയധികം വിശ്വാസമർപ്പിക്കാൻ മിഷിഗണിൽ എന്താണുള്ളത് ?
യുഎസ് നേവിയുടെ കൈവശമുള്ള വജ്രായുധമാണ് മിഷിഗൺ മുങ്ങിക്കപ്പൽ. ഒഹിയോ ക്ലാസ് അന്തർവാഹിനിയായ മിഷിഗൺ ആണവോർജത്തിലാണ് പ്രവർത്തിക്കുന്നത്. സൂചിമുനയുടെ കൃത്യതയിൽ അതിമാരകമായി പ്രഹരിക്കാൻ ശേഷിയുള്ള ടോമഹാക് മിസൈലുകളാണ് മിഷിഗണിലെ പ്രധാന ആയുധം. 560 അടി നീളമുള്ള ഈ ബ്രഹ്മാണ്ഡ മുങ്ങിക്കപ്പലിന്റെ ഭാരം 18,000 ടൺ. പടിഞ്ഞാറൻ പസഫികിലാണ് കൂടുതൽ നേരവും. 1980ൽ നിർമാണം പൂർത്തിയായി. രണ്ടു വർഷത്തിനു ശേഷമാണ് കമ്മിഷൻ ചെയ്തത്. മൂന്നാം തലമുറയിലുള്ളതും അന്തർവാഹിനിയിൽ നിന്നു വിക്ഷേപിക്കാവുന്നതുമായ ട്രിഡന്റ് സി–4 എന്ന ഭൂഖണ്ഡാന്തര മിസൈലിനു വേണ്ടിയായിരുന്നു മിഷിഗണിന്റെ ജനനം. രണ്ടു പതിറ്റാണ്ടായി സൈനിക സേവനത്തിലുള്ള മിഷിഗൺ ഇതുവരെ 60 മിഷനുകളിൽ പങ്കെടുത്തു. ശീതയുദ്ധത്തിന്റെ കനലുകൾ കെട്ടടങ്ങിയതോടെ ഡീകമ്മിഷൻ ചെയ്യാൻ തീരുമാനിച്ചെങ്കിലും ഒഴിവാക്കി. കൂടപ്പിറപ്പുകൾ രൂപം മാറിയപ്പോഴും ഗമയും വീര്യവും വിടാതെ മിഷിഗൺ നിലകൊണ്ടു. കടലിൽ 800 അടി താഴ്ചയിൽ സഞ്ചരിക്കാനാകും. മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ ( 37 കിലോമീറ്റർ) ആണ് വേഗത. ഏഴു വീതം ടോമഹാക് മിസൈലുകൾ സൂക്ഷിച്ചിട്ടുള്ള 22 രഹസ്യ ട്യൂബുകൾ. അതിഭയാനക ശേഷിയുള്ള 154 മിസൈലുകളുമായാണ് മിഷിഗൻ കടലിനടിയിലൂടെ രഹസ്യസഞ്ചാരം നടത്തുന്നതെന്നു ചുരുക്കം.
∙ സ്ത്രീകളുടെ അന്തർവാഹിനി
ഒരു പ്രാവശ്യം കടലാഴങ്ങളിലേക്ക് മുങ്ങിയാൽ 60 ദിവസത്തോളം ആകാശം കാണാതെ ഒഴുകിനീങ്ങാനാകും. അത്രയും ദിവസത്തേക്കുള്ള ആഹാരം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നാവികർക്ക് ഒരുക്കിയിട്ടുണ്ട്. രണ്ടു തരം ക്രൂ കപ്പലിലുണ്ട്. രണ്ടു വീതം ക്യാപ്റ്റൻമാരും. 15 ഓഫീസർമാർ അടക്കം 155 പേരാണ് കപ്പലിലുള്ളത്. യുദ്ധശേഷിയ്ക്കുള്ള ബാറ്റിൽ എഫിഷ്യൻസി അവാർഡ് തുടർച്ചയായി രണ്ടുവർഷം കരസ്ഥമാക്കി. 2010ൽ ബ്ലൂ ക്രൂവും 2011ൽ ഗോൾഡ് ക്രൂവുമാണ് അവാർഡ് നേടിയത്. വനിതാസേനയുടെ സാന്നിധ്യമുള്ള ആദ്യ യുഎസ് മുങ്ങിക്കപ്പലാണെന്ന പ്രത്യേകതയുമുണ്ട്. 2016ലാണ് നാലു വനിതകളെ മിഷിഗണിലേക്ക് റിക്രൂട്ട് ചെയ്തത്. 2011ൽ ലിബിയയിൽ നടന്ന ഓപ്പറേഷൻ ഒഡീസി ഡൗണിൽ ടോമഹാക് മിസൈലുകൾ വിക്ഷേപിച്ചത് മിഷിഗണിൽ നിന്നാണ്.
നൂറ്റമ്പതോളം ടോമഹാക് മിസൈലുകളെ രഹസ്യമായി വഹിക്കുന്നതിനാലാണ് മിഷിഗൺ അമേരിക്കയ്ക്ക് പ്രിയപ്പെട്ടതാകുന്നത്. ഇന്നുള്ളതിൽ വച്ചേറ്റവും പ്രഹരശേഷിയുള്ള അത്യാധുനിക മിസൈൽ. മണിക്കൂറുകളോളം അന്തരീക്ഷത്തിൽ കറങ്ങാനാവും. ശത്രുപാളയത്തിന്റെ മികച്ചചിത്രങ്ങൾ എടുക്കാമെന്നതും പ്രത്യേകത. പകുതി ദൂരമെത്തിയാലും കൺട്രോൾ റൂമിൽ നിന്നു നിയന്ത്രിച്ച് സൂചിമുനയുടെ കൃത്യതയോടെ ലക്ഷ്യത്തിലേക്ക് ഇടിച്ചുകയറ്റാനാകും. കപ്പലിൽ നിന്നും മുങ്ങിക്കപ്പലിൽ നിന്നും വിക്ഷേപിക്കാം. 1000 മൈൽ ദൂരെ വരെ സൂക്ഷ്മതയോടെ കൃത്യം നടപ്പാക്കാം. നാവികർക്ക് സുരക്ഷിത അകലം പാലിച്ചു പ്രഹരിക്കാമെന്നതാണ് ഇതിന്റെ മെച്ചം. ജിപിഎസ് സംവിധാനവുമുണ്ട്. ഇതുവരെ രണ്ടായിരത്തിലധികം ടോമഹാക് മിസൈലുകൾ യുഎസ് സേനകൾ ഉപയോഗിച്ചിട്ടുണ്ട്. ഏപ്രിലിൽ 59 മിസൈലുകൾ ഒരുമിച്ച് സിറിയൻ എയർ ബേസിൽ പ്രയോഗിച്ചതും 2014ൽ സിറിയയിൽ ഐഎസ് താവളത്തിനു നേരെ 47 ടോമഹാക് പ്രയോഗിച്ചതും വലിയ വാർത്തയായി.
പീരങ്കിപ്പടയുടെ ‘ആക്രമണ ദൃശ്യങ്ങൾ’ …….
ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണു സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധ പരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.
എന്നാൽ, വിഷയത്തിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്താമെന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഉത്തര കൊറിയയുടെ പങ്കാളികളിൽ പ്രധാനിയാണ് ചൈന. പ്രശ്ന പരിഹാരത്തിന് ചൈന ഇടപെടണമെന്ന് ജപ്പാനും ആവശ്യപ്പെട്ടു. ചൈനയ്ക്കു വലിയ പ്രധാന്യമുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് ടീം.
സ്കിൽഡ് മൈഗ്രേഷൻ യുകെയുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ്. മലയാളം യുകെ പ്രൊമോട്ട് ചെയ്ത ഇ പെറ്റീഷനോട് ഗവൺമെന്റ് പ്രതികരിച്ചു. ടയർ 2 വിസയിൽ ജോലി ചെയ്യുന്ന നഴ്സുമാർ സെറ്റിൽമെൻറിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞ ശമ്പളം 35,000 പൗണ്ട് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ഭാവിയിൽ നഴ്സുമാരെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ നിന്ന് മാറ്റിയാലും സെറ്റിൽമെൻറ് സമയത്ത് അവർക്ക് ഇളവ് ലഭിക്കും. മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റി എന്ന സ്വതന്ത്ര ചുമതലയുള്ള ബോഡിയുടെ നിർദ്ദേശ പ്രകാരമാണ് നിലവിൽ 35,000 പൗണ്ട് എന്ന മിനിമം ശമ്പള പരിധി സെറ്റിൽമെൻറിന് ഏർപ്പെടുത്തിയിരുന്നത്. ആനന്ദ് കുമാർ എന്ന ഫിസിയോ തെറാപ്പിസ്റ്റ് ആരംഭിച്ച പെറ്റീഷന് വിപുലമായ പബ്ളിസിറ്റി നല്കാനും നിരവധി രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണത്തിന് വൻ പ്രചാരം നല്കാനും മലയാളം യുകെ ന്യൂസ് ടീം നടപടികൾ സ്വീകരിച്ചിരുന്നു. ഇ പെറ്റീഷൻറെ ലിങ്കും മലയാളം യുകെ നിരവധി തവണ പ്രസിദ്ധീകരിച്ചിരുന്നു. 10,000 ഓൺലൈൻ ഒപ്പുകൾ ലഭിക്കുമ്പോളാണ് ഗവൺമെൻറ് പ്രതികരിക്കുന്നത്. നിലവിൽ 13,000ലേറെ ഒപ്പുകൾ ലഭിച്ചു കഴിഞ്ഞു.
ന്യൂസ് പബ്ളിഷിംഗിൽ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസിൻറെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് ഈ പെറ്റീഷൻറെ വിജയം. നിരവധി മലയാളികൾ ഈ പെറ്റീഷനിൽ മലയാളം യുകെ ന്യൂസിലെ ലിങ്ക് വഴി ഒപ്പു വയ്ക്കുകയും തങ്ങളുടെ ജോലി സ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട ലിങ്ക് ഷെയർ ചെയ്ത് നല്കുകയും ചെയ്തിരുന്നു. മലയാളം യുകെ നല്കിയ പിന്തുണയ്ക്കു ഇപെറ്റീഷനു തുടക്കമിട്ട ബർമിങ്ങാമിൽ ജോലി ചെയ്യുന്ന ആനന്ദ് കുമാർ നന്ദി അറിയിച്ചു. സെറ്റിൽമെന്റിന് അപേക്ഷിക്കുമ്പോൾ ഹോം ഓഫീസ് അപേക്ഷ നിരസിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന നിരവധി മലയാളി നഴ്സുമാർക്ക് ഈ നയം മാറ്റം ആശ്വാസമാകും. നെറ്റ് മൈഗ്രേഷനിൽ കുറവ് വരുത്താൻ ശ്രമിക്കുന്നതിനോടൊപ്പം വിദഗ്ദരായ വർക്ക് ഫോഴ്സിനെ രാജ്യത്ത് സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഗവൺമെന്റ് എന്ന് പ്രതികരണത്തിൽ പറയുന്നു. 100,000 ഒപ്പുകൾ ലഭിച്ചാൽ ഈ പെറ്റീഷനേക്കുറിച്ച് പാർലമെൻറിൽ ചർച്ച നടക്കും. കുറഞ്ഞ ശമ്പളം 35,000 പൗണ്ട് ഉണ്ടെങ്കിൽ മാത്രമേ പി.ആറിന് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുകയുള്ളൂ എന്ന നിയമത്തിൽ ഇളവ് വേണമെന്നാണ് പെറ്റീഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. മലയാളികൾ അടക്കം നിരവധി പേർക്ക് ഈ ശമ്പള പരിധി നിയമം മൂലം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നിരവധി പേർക്ക് പി.ആർ അപേക്ഷകൾ നിരസിക്കപ്പെടുന്ന സാഹചര്യവും ഇതുമൂലം സംജാതമായി.
NHS അടക്കമുള്ള പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് തുടക്ക ശമ്പളം ഇപ്പോഴും വളരെ കുറവാണ്. നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകം. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഈ കുറഞ്ഞ ശമ്പള പരിധി നിയമം ഹോം ഓഫീസ് നടപ്പിലാക്കിയത്. ഓവർ ടൈം, അലവൻസ്, ബോണസ് അടക്കം പലർക്കും 35,000 പൗണ്ടിനു മുകളിൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇത്രയും അടിസ്ഥാന ശമ്പളം വേണമെന്ന ഹോം ഓഫീസിൻറെ കടുംപിടുത്തം ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തിരുന്നവർ കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരം ലക്ഷ്യമാക്കി യുകെയിലേക്ക് ചേക്കേറിയപ്പോൾ ഇങ്ങനെ ഒരു നിയമ മാറ്റം മുന്നിൽ കണ്ടിരുന്നില്ല. നാട്ടിലേയ്ക്കു തിരിച്ചു പോകേണ്ടി വരുന്ന അവസ്ഥ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യൻ കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു.
ഗവൺമെൻറിന്റെ പ്രതികരണത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ലണ്ടന്‍: ഭൂമിക്ക് ഏറ്റവും വലിയ ഭീഷണിയാണ് വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യം. ഏറ്റവും കുറഞ്ഞ വേഗത്തില്‍ നശിക്കുന്ന വസ്തുക്കൡ ഒന്നാണ് പ്ലാസ്റ്റിക്. കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കുഴിച്ചു മൂടുന്നുണ്ടെന്നാണ് കണക്ക്. ഇത് പരിസ്ഥിതിക്കും സൂക്ഷ്മജീവികള്‍ ഉള്‍പ്പെടുന്ന ആവാസ വ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന നാശം ചെറുതല്ല. പക്ഷേ ഈ പ്രശ്‌നത്തിനു പ്രകൃതിതന്നെ പരിഹാരമൊരുക്കിയിരിക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. പ്ലാസ്റ്റിക് തിന്ന് ജീവിക്കാന്‍ കഴിയുന്ന തരം കൃമികളെ കണ്ടെത്തിയെന്നാണ് വിവരം.
തേനീച്ചക്കൂടുകളില്‍ കാണുന്ന വാക്‌സ് വേമുകളാണ് ഇവ. ഫെഡറിക ബെര്‍ട്ടോച്ചിനി എന്ന തേനീച്ച കര്‍ഷകയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത്. തേനീച്ചക്കൂടുകളില്‍ പരാദമായി ജീവിക്കുന്ന ഇവ തേനീച്ചക്കൂട്ടിലെ മെഴുകിലാണ് വളരുന്നത്. ഇവയുടെ ഭക്ഷണവും ഇതുതന്നെ. ഇവയെ കൂടുകളില്‍ നിന്ന മാറ്റി പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിച്ചപ്പോളാണ് ബാഗുകളില്‍ ദ്വാരങ്ങള്‍ വീണത് ശ്രദ്ധിച്ചത്. ഈ കൃമികള്‍ പ്ലാസ്റ്റിക് ഭക്ഷണമാക്കുകയായിരുന്നു.
സ്‌പെയിനിലെ കാന്റാബ്രിയയില്‍ ബയോമെഡിസിന്‍, ബയോടെക്‌നോളജി പ്രൊഫസര്‍ കൂടിയായ ഇവര്‍ ഇത് ശ്രദ്ധിക്കുകയും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പാവ്‌ലോ ബോംബെല്ലി, ക്രിസ്റ്റഫര്‍ ഹോവ് എന്നിവരുമായി ചേര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ഈ പുഴുക്കള്‍ പ്ലാസ്റ്റിക് തിന്നുന്നതായി വ്യക്തമായി. ഒരു എന്‍സൈമാണ് പുഴുക്കള്‍ക്ക് ഈ കഴിവ് നല്‍കുന്നത്. ഇവയെ വ്യാവസായികമായി ഉല്‍പാദിപ്പിച്ചാല്‍ ലോകം നേരിടുന്ന വലിയൊരു ഭീഷണിക്കാവും പരിഹാരമാകുക.
തിരുവനന്തപുരം: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് ജനപിന്തുണ ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. അവിടെ നടക്കുന്ന സമരത്തിന് പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവര്‍ മാത്രമാണ്. പെമ്പിളൈ ഒരുമയുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീര്‍ത്തും ശരിയല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
മൂന്നാറില്‍ നടന്ന സംഭവങ്ങളില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടഞ്ഞതിനാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തെ അവരുടെ തന്നെ സംഘടന തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നേരത്തെ സഭയില്‍ പെമ്പിളൈ ഒരുമൈ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നും ഇത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചു.