Main News

ബിനോയി ജോസഫ്

മലയാളികൾക്ക് അഭിമാനമായി ഗ്രിംസ് ബിയിലെ മലയാളി സമൂഹം.. ലോകത്തിന്റെ വേദനകളും ആവശ്യങ്ങളും അവരറിയുന്നു.. അത് സ്വന്തം ജീവിതത്തിരക്കിനിടയിൽ അവർ മറക്കുന്നില്ല.. അവരുടെ മനസുകൾ ഉരുവിടുന്നത് സ്നേഹത്തിന്റെ മന്ത്രങ്ങൾ.. ഐക്യത്തോടെ, ലക്ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ആത്മാർത്ഥത ഇവർക്ക് എന്നും മുതൽകൂട്ട് .. നിസ്വാർത്ഥമായ സേവന പ്രവർത്തനത്തിന് അവർ എന്നും തയ്യാർ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രിംസ് ബിയിലെ മലയാളികൾക്ക് എന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.. തങ്ങൾ ജീവിക്കുന്ന സംസ്കാരത്തിൽ അലിഞ്ഞു ചേരാനുള്ള അപൂർവ്വ അവസരങ്ങൾ ഇവർ പാഴാക്കാറേയില്ല.. നേതൃത്വം നല്കാൻ ഡോ. പ്രീതാ തോമസ്.. പൂർണ പിന്തുണയുമായി മറ്റു മലയാളി കുടുംബങ്ങളും..

ചാരിറ്റി വിഭാഗത്തിൽ ഈ വർഷം മലയാളം യുകെയുടെ എക്സൽ അവാർഡ് നേടിയ ഡോ. പ്രീതാ തോമസിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഗ്രിംസ് ബിയിൽ ചാരിറ്റി ഇവൻറ് സംഘടിപ്പിച്ചത്. മലയാളം യുകെ യംഗ് അംബാസഡർ ഓഫ് ചാരിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട നിത്യാ ബാലചന്ദ്രയും പൂർണ പിന്തുണയുമായി ഇവൻറിലുണ്ടായിരുന്നു. ഡോ. സുചിത്ര മേനോനായിരുന്നു മാസ്റ്റർ ഓഫ് സെറമണീസ്. ആഫ്റ്റർ നൂൺ ടീ വിത്ത് ഇൻഡ്യൻ ഫ്യൂഷൻ എന്നു പേരിട്ട ഇവൻറിൽ നിന്ന് ലഭിക്കുന്ന ഫണ്ട് യുണിസെഫിന് കൈമാറും. സിറിയയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി ഈ തുക വിനിയോഗിക്കും. മലയാളി കുടുംബങ്ങളോടൊപ്പം മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഇവൻറിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിയിൽ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരിൽ ഭൂരിപക്ഷവും. യുകെയിലേക്ക് കുടിയേറിയവരുടെ ഈ ജീവകാരുണ്യ പ്രവർത്തനം ഇംഗ്ലീഷ് സമൂഹത്തിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് ഇതിൽ പങ്കെടുത്തവർ പറഞ്ഞു.

മൂന്നു മണിക്കൂർ നീണ്ടചാരിറ്റി ഇവന്റ് ഗ്രിംസ് ബിയിലെ ഹംബർ റോയൽ ഹോട്ടലിൽ ഇന്നലെ ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 മുതൽ 6.30 വരെ ആണ് നടന്നത്. സംഗീതവും നൃത്തവുമായി കലാകാരികളും കലാകാരന്മാരും സ്റ്റേജിൽ നിറഞ്ഞു. ഭരതനാട്യവും മോഹിനിയാട്ടവും കേരളത്തനിമയിൽ സദസിൽ അവതരിപ്പിക്കപ്പെട്ടു. ബോളിവുഡ് ഡാൻസും മലയാളം, ഹിന്ദി ഗാനങ്ങളും സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

അബ്രാഹാം എൻ. അബ്രാഹാം, അമ്പിളി സെബാസ്റ്റ്യൻ, പൂജാ ബാലചന്ദ്ര, കവിതാ തര്യൻ, നക്ഷത്ര ബാലചന്ദ്ര, മെറീന ലിയോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, റിച്ചി മാത്യൂസ്, ഷാരോൺ തോമസ്, ഈവാ മരിയ കുരിയാക്കോസ്, മുരളികൃഷ്ണൻ, നിഷാ ചന്ദ്രശേഖർ, സുവിദ്യാ രാജേന്ദ്രൻ, അഭിഷേക് രാംപാൽ, നെൽസൺ ബിജു എന്നിവർ വിവിധ പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ് ട്രൂപ്പായ ദി ഫാമിലി ടൈസ് ഗാനങ്ങൾ ആലപിച്ചു. ജെയ്ൻ ഫോസ്റ്റർ സ്മിത്ത് യൂണിസെഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ലണ്ടന്‍: വന്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം മാറ്റി വെക്കുന്നു. ബ്രിട്ടീഷ് ജനത തന്റെ വരവിനെ സ്വാഗതം ചെയ്യുന്നില്ലെങ്കില്‍ വരുന്നില്ലെന്ന് ട്രംപ് തെരേസ മേയെ ഫോണില്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ വരവ് ഒഴിവാക്കുകയാണെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഡൗണ്ിംഗ്‌സട്രീറ്റ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അധികാരത്തിലേറി ഒരാഴ്ചക്കുള്ളില്‍ ട്രംപിന് ബ്രിട്ടീഷ് സന്ദര്‍ശനത്തിനുള്ള ക്ഷണം ലഭിച്ചതാണ്. പ്രഡിഡന്റ് എന്ന നിലയില്‍ മേയ് ആയിരുന്ന ട്രംപിനെ സന്ദര്‍ശിച്ച ആദ്യ രാഷ്ട്ര നേതാവ്. ഇരുവരും ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് യുകെ സന്ദര്‍ശിക്കാന്‍ ട്രംപിനെ ബ്രിട്ടീഷ് രാജ്ഞി ക്ഷണിക്കുന്നതായി മേയ് അറിയിച്ചത്. ക്ഷണം ട്രംപ് സ്വീകരിച്ചതാും മേയ് പറഞ്ഞിരുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോര്‍ഡ് റിക്കറ്റ്‌സ് ഉള്‍പ്പെടെ നിരവധി നയതന്ത്ര വിദഗ്ദ്ധര്‍ ഈ ക്ഷണത്തെ അപക്വമെന്നായിരുന്നു വിശേഷിപ്പിച്ചത്.

എന്നാല്‍ ഈ ക്ഷണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നില്ല. സമീപകാലത്ത് നയതന്ത്ര തലത്തിലുണ്ടായ ചില സംഭവവികാസങ്ങളും ട്രംപിന്റെ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്. ലോകമൊട്ടാകെ അമേരിക്കന്‍ അംബാസഡര്‍മാരെ നിയമിക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായി വിജയിച്ചിട്ടില്ല. ന്യൂയോര്‍ക്ക് ജെറ്റ്‌സ് ഉടമയും റിപ്പബ്ലിക്കന്‍ ഡോണറുമായ വൂഡി ജോണ്‍സണെ യുകെയിലെ അമേരിക്കന്‍ അംബാസഡറായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള അംബാസഡര്‍ ലൂയിസ് ലൂക്കന്‍സ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പ്രശംസിച്ചുകൊണ്ട് ട്രംപുമായി കോര്‍ക്കുകയും ചെയ്തു.

ലണ്ടന്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തന്നെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി തെരേസ മേയ് എംപിമാരെ സമീപിച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ മേയ് എംപിമാരോട് ഈ ആവശ്യം നേരിട്ട് ഉന്നയിക്കു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് തന്റെ ഭാവി തുലാസിലായതോടെയാണ് മേയ് ഈ നീക്കം നടത്തുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വരെ നിലവിലുള്ള ക്യാബിനറ്റില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട് കുറഞ്ഞ അധികാരങ്ങളുള്ള സര്‍ക്കാര്‍ നിലനിര്‍ത്താനാണ് മേയ് ശ്രമിക്കുന്നത്.

മൈക്കിള്‍ ഗോവിനെ പരിസ്ഥിതി സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവന്നതാണ് ഞായറാഴ്ച ക്യാബിനറ്റില്‍ വരുത്തിയ മാറ്റം. ആന്‍ഡ്രിയ ലീഡ്‌സമിനെ മാറ്റിക്കൊണ്ട് ഈ അവസാനഘട്ടത്തില്‍ വരുത്തിയ മാറ്റം ടോറി നേതൃസ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ വരുന്നത് തടയാനാണെന്ന് വിലയിരുത്തപ്പെടുന്നു. തെരേസ മേയ്‌ക്കെതിരെ നേതൃ്ത്വ മത്സരത്തില്‍ രംഗത്തെത്തിയതോടെയാണ് മൈക്കിള്‍ ഗോവ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്.

പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് മേയ് ഉത്തരവാദിത്വമേല്‍ക്കണമെന്ന് ബാക്ക്‌ബെഞ്ചേഴ്‌സ് പറയുന്നുണ്ടെങ്കിലും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ തുടരണമെന്ന അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ ടോറികള്‍ക്കുള്ളില്‍ മേയ്‌ക്കെതിരെയുള്ള വികാരം പടരുന്നതായും സൂചനയുണ്ട്. മുന്‍ ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്‌ബോണ്‍ അവരെ ഇപ്പോഴും നടക്കുന്ന മരിച്ച സ്ത്രീ എന്ന് ബിബിസി അഭിമുഖത്തില്‍ വിശേഷിപ്പിച്ചത് വന്‍ തലക്കെട്ടുകളാണ് മാധ്യമങ്ങളില്‍ സൃഷ്ടിച്ചത്.

ലണ്ടന്‍: ലേബര്‍ നേതാവ് ജെറമി കോര്‍ബിനെതിരെ ഫേസ്ബുക്കില്‍ നെഗറ്റീവ് ക്യാംപെയിന്‍ നടത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 1 മില്യന്‍ പൗണ്ടിലേറെ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിവിധ വിഷയങ്ങളില്‍ കോര്‍ബിന്‍ മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു കണ്‍സര്‍വേറ്റീവ് ഈ തന്ത്രം നടപ്പാക്കിയത്. കടം, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍, ഐആര്‍എ എന്നീ വിഷയങ്ങളില്‍ ലേബര്‍ നേതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ടോറി അനുകൂല അക്കൗണ്ടുകളില്‍ നിന്നായിരുന്നു.

എന്നാല്‍ ഇതിനു വിപരീതമായി വികസന അജണ്ടകള്‍ ഉള്‍പ്പെടുത്തിയുള്ള ലേബര്‍ പ്രചാരണം തെരഞ്ഞെടുപ്പില്‍ അവക്ക് നേട്ടം സമ്മാനിക്കുകയും ചെയ്തു. കണ്‍സര്‍വേറ്റീവുകളേക്കാള്‍ ഇപ്പോളും സീറ്റ് നിലയില്‍ താഴെയാണെങ്കിലും മുമ്പുണ്ടായിരുന്ന ദയനീയാവസ്ഥയില്‍ നിന്ന് കരകയറാന്‍ ഈ തന്ത്രത്തിലൂടെ സാധിച്ചു. പ്രധാനമന്ത്രി പദത്തിന് തൊട്ടരികില്‍ വരെ കോര്‍ബിന് എത്താന്‍ സാധിച്ചത് തങ്ങളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗത്തെ മുന്നില്‍കണ്ടുകൊണ്ടുള്ള ആ പ്രവര്‍ത്തന ശൈലിയാണെന്ന് വിലയിരുത്തപ്പെടുന്നു.

വളരെ നേരത്തേ തന്നെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിക്കാന്‍ ലേബറിന് കഴിഞ്ഞു. വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഈ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മുമ്പ് 6,22,000 പുതിയ വോട്ടര്‍മാര്‍ ഇലക്ടറല്‍ റോളില്‍ എത്തിയെന്നത് ഈ പരിശ്രമത്തിന്റെ ഫലമാണ്. ഇത് റെക്കോര്‍ഡാണ്. ഇവരില്‍ വലിയൊരു ഭൂരിപക്ഷവും ലേബര്‍ പാര്‍ട്ടിയാലും നേതാവ് കോര്‍ബിനാലും പ്രചോദിതരായാണ് എത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്ലൊവാനിയയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനുള്ളിൽ നിന്ന് ‘സംശയകരമായ സംഭാഷണം’ ഉണ്ടായതിനെ തുടർന്ന് ജർമനിയിൽ അടിയന്തിരമായി ഇറക്കി. യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ്, മൂന്നു പേർ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇതേതുടർന്ന് വിമാനം ജർമനിയിലെ കൊളോണിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാർ സംശയകരമായി നടത്തിയതെന്ന് പൊലീസ് അറിയിച്ചില്ല. കൊളോണിൽ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവം.

Image result for /london-bound-plane-diverted-over-suspicious-conversation-3-arrested

വിമാനത്തിനുള്ളിൽ സംശയകരമായി പെരുമാറിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബാഗുകൾ ബോംബ് സ്ക്വാഡ് പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടർന്ന് ഏഴു മണിക്കും 10 മണിക്കും ഇടയിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റി. ഏതാണ്ട് ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.

യൂറോപ്യൻ രാജ്യങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

യു.കെ ജനതയും മറ്റു വിദേശരാജ്യങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കിയ ആഴ്ചയാണ് കടന്നുപോയത്. ഭരണത്തിൻറെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ടായിരുന്നിട്ടും ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യു.കെ. ജനതയെ ഒന്നാകെ ഞെട്ടിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യു.കെ. ജനത, തെരേസാ മേയെ ഞെട്ടിച്ചു! ഇരുപതു പോയിന്റ് മുന്നില്‍ നിന്നപ്പോള്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരം അരക്കിട്ടുറപ്പിക്കാമെന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. കൂടുതല്‍ നേടാനായില്ലെന്നു മാത്രമല്ല പന്ത്രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുക കൂടി ചെയ്തത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാവണം! ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റുമുന്നണികളെ കൂട്ടുപിടിച്ച് അധികാരം തുടരുമോ അതോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാവുമോ എന്ന് ഈ ദിവസങ്ങളില്‍ കണ്ടറിയണം!

ശുഭാപ്തി വിശ്വാസത്തിൻറെ കൊടുമുടിയിലാണ് തെരേസാ മേയ് ഇലക്ഷന്‍ പ്രഖ്യാപനം നടത്തിയതെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും അവര്‍ക്ക് ആത്മവിശ്വാസത്തിൻറെ അളവും കുറഞ്ഞുവന്നു. ഒരു ജൂലൈ മാസത്തില്‍ അധികാരത്തില്‍ വന്ന ‘മേയ് ‘ മറ്റൊരു ജൂണ്‍ മാസത്തില്‍ ബ്രിട്ടൻറെ മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മാറ്റപ്പെടുമോ എന്നു പലരും ഭയന്നു (തെരേസാ മേയും ഭയന്നു കാണും!).  പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും അധികാരത്തില്‍ തുടരണമെങ്കില്‍ ഇനി ആരെങ്കിലുമൊക്കെയായി രാഷ്ട്രീയക്കൂട്ട് കൂടണം. നല്ല നിലയില്‍ തുടര്‍ന്നുവന്ന ഒരു ഭരണത്തിന് ഇത്തരത്തിലൊരു പരിണാമം സംഭവിക്കാന്‍ ചില പ്രധാന കാരണങ്ങള്‍ പിന്നിലുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ചില അബദ്ധങ്ങളായി ഇവയെ ഒതുക്കി നിര്‍ത്തിക്കൂടാ. പലരുടെയും വ്യക്തിജീവിതത്തിലും ഈ അബദ്ധങ്ങള്‍ വില്ലന്‍ വേഷങ്ങളിലെത്താറുണ്ട്.

ഒട്ടും ആവശ്യമില്ലാത്ത സമയത്തും ആരും ആഗ്രഹിക്കാത്ത നേരത്തും ഒരു ‘ഇലക്ഷനെ നേരിടാനൊരുങ്ങിയ  ‘എടുത്തുചാട്ട’മാണ് അവര്‍ക്ക് വിനയായതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്താതെയും ഇപ്പോഴത്തെ സാഹചര്യം മനസിലാക്കാതെയും വരും വരായ്കകള്‍ ചിന്തിക്കാതെയും നടത്തുന്ന എടുത്തു ചാട്ടങ്ങള്‍ക്ക് പലപ്പോഴും വലിയ വില ജീവിതത്തില്‍ കൊടുക്കേണ്ടി വരും. പലരുടേയും വ്യക്തിജീവിതത്തില്‍ വിനയായി മാറുന്നതും ചിന്തയില്ലാതെയുള്ള പെരുമാറ്റവും സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള പ്രതികരണങ്ങളുമാണ്. ചിലതൊക്കെ കേട്ടിട്ട് പരിഗണന കൊടുക്കാതെ, വിട്ടുകളയേണ്ടതിനു പകരം ചുട്ട മറുപടി കൊടുക്കാനും പ്രതികരണങ്ങളിലൂടെ മറുഭാഗത്തുള്ളവരെ ‘ഒതുക്കാനും’ ശ്രമിക്കുമ്പോള്‍ ഫലം മോശമായിരിക്കും. ഒരു ചെറിയ പ്രകോപനത്തില്‍ വീണുപോകാനുള്ള മനസിൻറെ വലിപ്പമേ നമ്മളില്‍ പലര്‍ക്കുമുള്ളൂ. രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കഥയിങ്ങനെ: ഗാന്ധിജിയും ചില ബ്രിട്ടീഷുകാരുമൊരുമിച്ച് ഒരിക്കല്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ അടുത്തിരുന്ന ബ്രിട്ടീഷുകാരന്‍ ഗാന്ധിജിയെയും ഇന്ത്യയെയും കളിയാക്കി ഒരു കവിതയെഴുതി, ഗാന്ധിജിക്ക് വായിക്കുവാനായി കൊടുത്തു. അതിലെ വരികള്‍ ഗാന്ധിജിയെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ഒന്നും മിണ്ടാതെ ആ പേപ്പറിൻറെ മുകളില്‍ കുത്തിയിരുന്ന മൊട്ടുസൂചി ഊരി എടുത്തിട്ട് പേപ്പര്‍ ചുരുട്ടി കൂട്ടി കടലിലേയ്ക്കിട്ടു. ഗാന്ധിജിയുടെ ഈ പ്രതികരണത്തില്‍ അല്പം അസ്വസ്ഥനായ ബ്രിട്ടീഷുകാരന്‍ പറഞ്ഞു. ‘അതില്‍ കാര്യമായ ചില കാര്യങ്ങളുണ്ടായിരുന്നു.’ ഒരു ചെറു പുഞ്ചിരിയോടെ ഗാന്ധിജി മറുപടി പറഞ്ഞു. “കാര്യമായത് ഞാന്‍ ഊരിയെടുത്തിട്ടാണ് (മൊട്ടുസൂചി) ഉപയോഗശൂന്യമായത് കളഞ്ഞത്” ചെറിയ പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും ചിന്തയില്ലാതെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എടുത്തു ചാട്ടത്തിൻറെ ശീലം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ചെറിയ പ്രലോഭനങ്ങളിലൊന്നും നമ്മുടെ മനസ് ഉടക്കി നില്‍ക്കാനോ ഇടറി വീഴാനോ ഇടയാകരുത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുണ്ടായ രണ്ടാമത്തെ പ്രശ്നം അമിത ആത്മവിശ്വാസമായിരുന്നു (over confidence). ആ ആത്മവിശ്വാസം (Confidence) നല്ലതാണ്, വേണ്ടതുമാണ്. പക്ഷേ, അത് അധികമായാല്‍ ഇതുപോലെ അപകടം ക്ഷണിച്ചുവരുത്തും. ഇരുപതു പോയിന്റിൻറെ ഭൂരിപക്ഷമുണ്ടായിരുന്നത് വീണ്ടും ഉയര്‍ത്താനാവുമെന്ന് അവര്‍ വേണ്ടത്ര കണക്കുക്കൂട്ടലുകളില്ലാതെ പ്രതീക്ഷിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് എന്ന എടുത്തുചാട്ടത്തിലേയ്ക്ക് അവരെ നയിച്ചത് വളരെ എളുപ്പത്തില്‍ ജയിച്ചുകയറാന്‍ സാധിക്കും എന്ന അമിത ആത്മവിശ്വാസം കലര്‍ന്ന ചിന്തയായിരിക്കാം. അമിത ആത്മവിശ്വാസത്തില്‍ വ്യക്തി ജീവിതങ്ങളിലും അപകടങ്ങളില്‍ ചെന്നു ചാടുന്നവരുണ്ട്. അമിത ആത്മവിശ്വാസം ജനിക്കുന്നത് സ്വന്തം കഴിവുകൊണ്ട് കാര്യങ്ങള്‍ നടത്താമെന്ന് ചിന്തിക്കുന്നിടത്തും തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും കരുതുന്നിടത്തുമാണ്. ചിലരെ ഈ അമിത ആത്മവിശ്വാസം അഹങ്കാരത്തിലേയ്ക്ക് നയിക്കാറുമുണ്ട്’ ”അഹങ്കാരം നാശത്തിൻറെ മുന്നോടിയാണ്, അഹന്ത അധഃപതനത്തിൻറെയും (സുഭാഷിതങ്ങള്‍ 16:18). ആരൊക്കെ നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളപ്പറയില്ലെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പത്രോസിനോട് ഈശോ പറഞ്ഞു. ”സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ഇന്ന് രാത്രി കോഴി കൂവുന്നതിനുമുമ്പ് മൂന്ന് പ്രാവശ്യം നീ എന്നെ തള്ളിപ്പറയും” (മത്തായി 23:33 – 34). പിന്നെ നടന്നതു ചരിത്രം: മൂന്ന് ചെറിയ പ്രലോഭനങ്ങളുടെ മുമ്പില്‍ മൂന്ന് പ്രാവശ്യം പത്രോസ് ഈശോയെ തള്ളിപ്പറഞ്ഞു. ബൈബിള്‍ പറയുന്നതുപോലെ, ‘അതുകൊണ്ട് നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കട്ടെ’ (1 കോറിന്തോസ് 10: 12).

എതിരാളിയുടെ ശക്തിയും സ്വാധീനവും കൃത്യമായി അളക്കാന്‍ കഴിയാതെ പോയതാണ് ഉയര്‍ച്ച പ്രതീക്ഷിച്ചിടത്ത് തളര്‍ച്ച നേരിട്ടതിന് മറ്റൊരു പ്രധാന കാരണമായത്. നല്ല മത്സരങ്ങള്‍ക്കിറങ്ങുന്നവര്‍ സ്വയം ഒരുങ്ങുന്നവര്‍ മാത്രമല്ല, എതിരാളിയെയും മറുഭാഗത്തുള്ളവരെയും നന്നായി പഠിക്കുന്നവരും കൂടിയായിരിക്കും. എതിരാളിയുടെ ബലഹീനത അറിയുന്നതാണ് മത്സരത്തിനിറങ്ങുന്നയാളിൻറെ യഥാര്‍ത്ഥ ശക്തി. എതിരാളിയുടെ ശക്തി കുറച്ചുകാണുന്ന പലരും അവരുടെ മുമ്പില്‍ തോറ്റുപോയവരുമാണ്. ആയ് പട്ടണം പിടിച്ചടക്കാന്‍ ജ്വോഷ്വാ ഒരുങ്ങവേ, അതിനെക്കുറിച്ചന്വേഷിക്കാന്‍ പറഞ്ഞയയ്ക്കപ്പെട്ടവര്‍ തിരിച്ചുവന്നു പറഞ്ഞു. ‘എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല, അവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളൂ’ എന്നാല്‍ അവര്‍ ആയ് പട്ടണക്കാരുടെ മുമ്പില്‍ തോറ്റോടി. (ജോഷ്വാ 7: 2-5).

നമ്മുടെ ആത്മീയ ജീവിതത്തിലും ഏറെ പ്രസക്തമായ ഒരു ചിന്തയാണിത്. തിന്മയുടെയും പാപത്തിൻറെയും സ്വാധീനവും ശക്തിയും ഏറെയുള്ള ഈ ലോകത്ത്, ആത്മീയ കാര്യങ്ങള്‍ വളരെ മിനിമം മാത്രം മതി എന്നു പറഞ്ഞു കഴിയുന്നവര്‍, എല്ലാം ഭദ്രമാണെന്നു സ്വയം കരുതുമ്പോഴും ചില വലിയ ധാര്‍മ്മിക – ആത്മീയ അപകടങ്ങളില്‍ ചെന്നു ചാടിയേക്കാം. പാപവും തിന്മയും ഉയര്‍ത്തുന്ന ആകര്‍ഷണങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തു തോല്‍പിക്കാനുള്ളത്ര ശക്തി ആത്മീയ ജീവിതത്തിലൂടെ ഓരോരുത്തരും നേടിയെടുക്കണം. അല്ലെങ്കില്‍, വി. പത്രോസ് ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍.” (1 പത്രോസ് 5: 8)

തൻറെ പൊതുപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോള്‍, തെരേസാ മേയ് ജനങ്ങളുടെ മനസ്സും ആവശ്യങ്ങളും അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായിരുന്നോ എന്നതും ചിന്തനീയമാണ്. തിരഞ്ഞെടുപ്പ് വിജയത്തിൻറെ മാറ്റ് കുറഞ്ഞതിന് ഇതും കാരണമാകാം എന്നു വിലയിരുത്തപ്പെടുന്നു. മെഡിക്കല്‍ രംഗത്തെ അനിശ്ചിതത്വവും ബ്രെക്സിറ്റിൻറെ പശ്ചാത്തലവും ഐസിസ് ആക്രമണങ്ങളും തുടങ്ങി കുറേയേറെ കാര്യങ്ങളില്‍ ജനങ്ങളുടെ താല്‍പര്യവും മനസും വേണ്ടവിധം പ്രധാനമന്ത്രി മനസിലാക്കിയിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. കുടുംബജീവിതത്തിലും സമൂഹ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. കുടുംബത്തിലായാലും സമൂഹത്തിലായാലും നേതൃനിരയിലുള്ളവര്‍ കൂടെയുള്ളവരുടെ ചിന്തകളും വികാരങ്ങളും കൂടി മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. തന്നോടൊപ്പം താമസിക്കുന്ന മറ്റ് കുടുംബാംഗങ്ങളെ ഒട്ടും ശ്രദ്ധിക്കാതെ അവരുടെ വികാരങ്ങളെ തെല്ലും പരിഗണിക്കാതെ മദ്യപാനത്തിലും അനാവശ്യ കൂട്ടുകെട്ടുകളിലും ധൂര്‍ത്തിലും ജീവിക്കുന്നവര്‍ സ്വയം നാശവും കുടുംബസമാധാന തകര്‍ച്ചയും ക്ഷണിച്ചുവരുത്തുകയാണ്. ഗ്രൂപ്പുകള്‍ക്കും സമൂഹത്തിനും നേതൃത്വം കൊടുക്കുന്നവരും കൂടെയുള്ളവരെയും അവരുടെ ചിന്തകളെയും പരിഗണിക്കാതെ പോയാല്‍ പൊതുസമൂഹത്തിൻറെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളി മാറ്റപ്പെടും.

ഓരോ അനുഭവവും ഓരോ പാഠമാണ്, ചില പാഠങ്ങള്‍ പഠിക്കാനും ഭാവിയിലേക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നു മാത്രമേ പഠിക്കൂ എന്നു ശഠിക്കേണ്ട, മറ്റുള്ളവരുടെ ജീവിതവും അനുഭവങ്ങളും നമ്മുടെ ജീവിതത്തിനുള്ള തുറന്ന പുസ്തകങ്ങളാണ്. നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയില്‍ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍ അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍ – രണ്ടും ഗുണപാഠം തന്നെ. ”നിൻറെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും അവസാനത്തെ പിഴവാണ് നിൻറെ ഏറ്റവും നല്ല ഗുരു” എന്ന മഹാനായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിൻറെ വാക്കുകളോടെ, നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 50’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പത്ത് സീറ്റുകളില്‍ വിജയിച്ച ഡെമോക്രാറ്റിക് യുണിയനിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെരേസ മേയുടെ നീക്കത്തിനെതിരെ പ്രതിഷേധം. നൂറുകണക്കിന് ആളുകള്‍ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഡിയുപിക്കും ടോറികള്‍ക്കും എതിരെയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ലേബര്‍ നേതാവ് ജെറമി കോര്‍ബിന് അനുകൂലമായ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി.

ഡിയുപിയുടെ പിന്തിരിപ്പന്‍ നയങ്ങളിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. സ്വവര്‍ഗ വിവാഹത്തിലും ഗര്‍ഭച്ഛിദ്രത്തിലും മറ്റും ഡിയുപി സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത പിന്തിരിപ്പന്‍ നിലപാടുകളാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. സ്റ്റാന്‍ഡ് അപ് ടു റേസിസം, സ്റ്റോപ്പ് ദി വാര്‍ കോയാലിഷന്‍ എന്നീ സംഘടനകളുടെ നേതാക്കള്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു. കോര്‍ബിന്റെ പേര് പരാമര്‍ശിത്തപ്പോളൊക്കെ ജനങ്ങള്‍ ആരവങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.

ഡൗണിംഗ് സ്ട്രീറ്റിനു മുന്നില്‍ പൊലീസ് പ്രകടനക്കാരെ തടഞ്ഞു. ഡിയുപി സഖ്യത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ രണ്ടാം ദിവസമാണ് പ്രകടനം നടന്നത്. സഖ്യത്തിനെതിരെ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒരുദിവസത്തിനുള്ളില്‍ 5 ലക്ഷത്തിലേറെപ്പേരാണ് ഒപ്പു വെച്ചത്.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയവര്‍ ധരിച്ചിരുന്നത് വ്യാജ ബോംബ്. പോലീസ് ആണ് ഈ വിവരം പുറത്തു വിട്ടത്. വെടിയേറ്റ് മരിച്ച തീവ്രവാദികളുടെ ശരീരത്തു നിന്ന് കണ്ടെത്തിയ വ്യാജ ബോംബുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ആക്രമണത്തില്‍ നിന്ന് തങ്ങളെ എതിര്‍ക്കാന്‍ വരുന്നവരെ ഭീതിപ്പെടുത്താനുമായിരിക്കാം ഇവര്‍ വ്യാജ ബോംബകള്‍ ശരീരത്ത് കെട്ടിവെച്ചതെന്നാണ് പോലീസ് കരുതുന്നത്.

സില്‍വര്‍ കളര്‍ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ വാട്ടര്‍ ബോട്ടിലുകള്‍ ലെതര്‍ ബെല്‍റ്റില്‍ ഉറപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്. ഇങ്ങനെ ഒരു തന്ത്രം ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു ആക്രമണത്തേക്കുറിച്ച് അന്വേഷിക്കുന്ന മെട്രോപോളിറ്റന്‍ പോലീസ് സംഘത്തിന്റെ തലവന്‍ ഡീന്‍ ഹെയ്ഡന്‍ പറഞ്ഞത്. ആക്രമണ സമയത്ത് ഇവ കാണുന്നവര്‍ ശരിക്കുള്ള ബോംബാണെന്നേ ധരിക്കൂ. ഇതുമൂലം തീവ്രവാദികളെ നേരിടാന്‍ ആരും എത്തില്ലെന്നായിരിക്കാം ഇവര്‍ കണക്കുകൂട്ടിയതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

എന്നാല്‍ ബോംബ് ഭീഷണിയുണ്ടായിട്ടും തീവ്രവാദികളെ നേരിട്ട പോലീസിന്റെയും ജനങ്ങളുടെയും ധീരതയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബെല്‍റ്റ് ബോംബ് ശരീരത്തില്‍ കണ്ടുകൊണ്ടാണ് പോലീസ് അവരം വെടിവെച്ച് വീഴ്ത്തിയത്. ശരിക്കുള്ള ബോംബാണെങ്കില്‍ അത് പൊട്ടിത്തെറിച്ചാലുണ്ടാകാവുന്ന അപകടത്തേക്കുറിച്ച് ബോധ്യമുണ്ടായിട്ടും അവര്‍ ധീരതയോടെ ഭീകരരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളായ രാഹുല്‍, തമ്പിദുരൈ എന്നിവരാണ് മരിച്ചത്. മോഡി എന്നയാളെ കാണാതായി. പുതുവൈപ്പില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.

പളളുരുത്തി സ്വദേശിയുടെ കാര്‍മല്‍മാത എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന ചരക്ക് കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ബോട്ട് ഏകദേശം പൂര്‍ണ്ണമായും തകര്‍ന്നു. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 11 പേരും രക്ഷപ്പെട്ടു. രണ്ടുപേരെ പരിക്കുകളോടെ ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി മിനിക്കോയ് കപ്പല്‍ച്ചാലിലാണ് ഇപ്പോള്‍ കപ്പല്‍ ഉള്ളത്.

നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുവരും. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കപ്പല്‍ വേഗത്തില്‍ കസ്റ്റഡിയിലെടുക്കാനായെന്നും അവര്‍ വ്യക്തമാക്കി.

ലണ്ടന്‍: സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കണ്‍സര്‍വേറ്റീവ് ശ്രമത്തില്‍ ആശയക്കുഴപ്പങ്ങളെന്ന് സൂചന. ഡിയുപിയുമായി ധാരണയിലെത്തിയെന്നാണ് ടോറികള്‍ അവകാശപ്പെടുന്നതെങ്കിലും ഡിയുപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടി പറയുന്നത്. കോണ്‍ഫിഡന്‍സ് ആന്‍ഡ് സപ്ലൈ ധാരണയില്‍ എത്തിയെന്നും തിങ്കളാഴ്ച ക്യാബിനറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കുന്നത്.

പക്ഷേ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും അടുത്തയാഴ്ചയിലേക്കും ചര്‍ച്ചകള്‍ നീളുമെന്നും ഡിയുപി നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ ഇന്നലെ രാത്രി പറഞ്ഞു. അതിനു പിന്നാലെയെത്തിയ ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പരാമര്‍ശമുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും തീരുമാനത്തില്‍ എത്തിയ ശേഷം ഇരു പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

ഡിയുപിയുമായുള്ള സഖ്യത്തില്‍ ടോറികള്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങൡ പിന്തിരിപ്പന്‍ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിയുപിയുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ വിപ്പുകള്‍ അനുസരിക്കില്ലെന്നും ചില എംപിമാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാരില്‍ നേരിട്ട് പ്രാതിനിധ്യമില്ലാത്ത സഖ്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതാണ് ആശയക്കുഴപ്പം തുടരാന്‍ കാരണമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved