Main News

മുതിര്‍ന്ന വനിതാ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത് പുരുഷ ഡോക്ടര്‍മാരേക്കാള്‍ കുറഞ്ഞ ശമ്പളം. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വേതന അസമത്വത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. ഇഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 100 കണ്‍സള്‍ട്ടന്റുമാരില്‍ വെറും അഞ്ച് പേര്‍ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. എന്‍എച്ച്എസ് ഡോക്ടര്‍മാരില്‍ മൂന്നിലൊന്ന് പേര്‍ സ്ത്രീകളാണന്നിരിക്കെയാണിത്. വലിയ പ്രതിഫലം കൈപ്പറ്റുന്ന മുതിര്‍ന്ന ഒരു പുരുഷ കണ്‍സള്‍ട്ടന്റ് സമ്പാദിക്കുന്നത് ഏതാണ്ട് 7,40,000 പൗണ്ടാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ രണ്ടര മടങ്ങ് അധികമാണ് ഇതെന്നാണ് വ്യക്തമാകുന്നത്.

ഒരു ശരാശരി വനിതാ കണ്‍സള്‍ട്ടന്റ് ഒരു വര്‍ഷം സമ്പാദിക്കുന്നത് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 14,000 പൗണ്ട് കുറവാണെന്ന് അറിയുമ്പോളാണ് ഇതിന്റെ വ്യത്യാസം മനസിലാകുക. പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള വേതനത്തിലെ അന്തരം 12 ശതമാനത്തോളം വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പുതിയ കണ്ടെത്തലുകള്‍ നിരാശപ്പെടുത്തുന്നതാണെന്നും ആരോഗ്യ മേഖലയില്‍ തുടരുന്ന വേതനത്തിലെ അസമത്വം പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും മുതിര്‍ന്ന വനിതാ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ബിബിസി കണ്ടെത്തിയ കണക്കുകള്‍ പ്രകാരം ഉന്നത പുരുഷ കണ്‍സള്‍ട്ടന്റുമാര്‍ 2016-17 കാലഘട്ടത്തില്‍ സമ്പാദിച്ചത് ഏതാണ്ട് 739,460 പൗണ്ടാണ് സ്ത്രീകളുടെ കാര്യത്തില്‍ ഇത് വെറും 281,616 പൗണ്ട് മാത്രമാണ്.

നോര്‍ത്തേണ്‍ അയര്‍ലന്റിലെ വനിതാ കണ്‍സള്‍ട്ടന്റുമാരുടെ വേതനത്തിലെ വ്യത്യാസം ഏതാണ്ട് 8,000 പൗണ്ടോളം വരും. ഓവര്‍ടൈം ബോണസ് തുടങ്ങിയവയിലെ വ്യത്യാസം 1500 പൗണ്ട് വരുമെന്ന് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓവര്‍ടൈം ജോലികള്‍ കൂടുതലായി ചെയ്യുന്നത് പുരുഷന്‍മായതിനാല്‍ വേതനത്തില്‍ വ്യത്യാസമുണ്ടെന്ന് ചില ഡോക്ടര്‍മാര്‍ സമ്മതിക്കുമ്പോള്‍ തന്നെയും വേതനത്തില്‍ വലിയ അസമത്വം നിലനില്‍ക്കുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കര്‍മ്മനിരതരായ തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലികള്‍ക്കനുസരിച്ച് തുല്യവും മാന്യവുമായ വേതനം നല്‍കുന്നത് ഉറപ്പു വരുത്താന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അത് സ്ത്രീ-പുരുഷ ഭേദമന്യേ നല്‍കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് ബിബിസിയോട് പറഞ്ഞു.

ലണ്ടന്‍: ഒരേ പ്രായക്കാരായ സഹപാഠികളേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച് ഉയരക്കുറവുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പഠനം. സ്ത്രീകളിലും പുരുഷന്‍മാരിലും മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഇസ്‌കീമിക് പക്ഷാഘാതവും പുരുഷന്‍മാരില്‍ രക്തക്കുഴലുകള്‍ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് പക്ഷാഘാതത്തിനും സാധാരണയേക്കാള്‍ ഉയരം കുറഞ്ഞവര്‍ക്ക് സാധ്യതയേറെയാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഏഴ് വയസ് വരം പ്രായത്തില്‍ സാധാരണയിലും പൊക്കം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്രാപൂര്‍ത്തിയായാല്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 11 ശതമാനം ഏറെയാണെന്നാണ് പഠനം പറയുന്നത്.

ഏഴ് വയസില്‍ ഉയരം കുറവായിരുന്ന പുരുഷന്‍മാര്‍ക്ക് ഇസ്‌കീമിക് പക്ഷാഘാതത്തിന് 10 ശതമാനം അധിക സാധ്യതയും ഹെമറാജിക് പക്ഷാഘാതത്തിന് 11 ശതമാനം സാധ്യതയുമാണ് ഉള്ളത്. ഏവ് വയസിനും 13 വയസിനുമിടയിലുള്ള വളര്‍ച്ച ഈ രോഗത്തിനുള്ള സാധ്യതയെ ബാധിക്കുന്നില്ലെന്നും ഡാനിഷ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1930നും 1989നും ഇടിയിലുള്ള കാലയളവില്‍ മൂന്ന് ലക്ഷം കുട്ടികളിലാണ് പഠനം നടത്തിയത്.

ഇവരില്‍ പകുതിയോളം പേരെ 31 വയസ് വരെ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. സാധാരണയിലും ഉയരക്കുറവ് ചെറുപ്പത്തില്‍ കാണപ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുമ്പോളുണ്ടാകുന്ന ഉയരം ജനിതകമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗര്‍ഭകാലത്ത് അമ്മ കഴിച്ച ഭക്ഷണം, കുട്ടിക്കാലത്തെ ഭക്ഷണം, മാനസിക സമ്മര്‍ദ്ദങ്ങള്‍, അണുബാധകള്‍ എന്നിവ ഇതിനെ ബാധിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലണ്ടന്‍: അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം നല്‍കുന്നത് 4.4 ബില്യന്‍ പൗണ്ട്. ന്യൂ ഇക്കണോമിക് ഫൗണ്ടേഷന്‍ എന്ന തിങ്ക് ടാങ്ക് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വണ്‍ ഡേ വിത്തൗട്ട് അസ് (1ഡിഡബ്ല്യുയു) ഇവന്റിന്റെ ഭാഗമായാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. യുകെയിലെ കുടിയേറ്റക്കാരുടെ സംഭാവനകള്‍ അനുസ്മരിക്കുന്നതിനായി രണ്ടാമത്തെ വര്‍ഷമാണ് 1ഡിഡബ്ല്യുയു ആചരിക്കുന്നത്. ബ്രെക്‌സിറ്റിനായി തദ്ദേശീയര്‍ മുറവിളി കൂട്ടുകയും 2016ല്‍ ഹിതപരിശോധന നടത്തുകയും ചെയ്തതിനു ശേഷം കുടിയേറ്റക്കാരോട് അത്ര നല്ല സമീപനമല്ല തദ്ദേശീയര്‍ പുലര്‍ത്തുന്നത്. എന്നാല്‍ ഫൗണ്ടേഷന്‍ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് കുടിയേറ്റക്കാരായ ജീവനക്കാര്‍ ഒരു ദിവസം പണിമുടക്കിയാല്‍ 17 മില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും മേഖല നേരിടുക.

ശനിയാഴ്ച നടന്ന ഈ വര്‍ഷത്തെ 1ഡിഡബ്ല്യുയുവില്‍ എന്‍എച്ച്എസിലും സോഷ്യല്‍ കെയര്‍ മേഖലയിലും ജോലി ചെയ്യുന്ന കുടിയേറ്റക്കാരായ ജീവനക്കാരെയാണ് പ്രധാനമായും കണക്കിലെടുത്തത്. റാലികള്‍ സമൂഹ ഭക്ഷണ വിരുന്നുകള്‍, മിനി ഫെസ്റ്റിവലുകള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുടിയേറ്റക്കാരായതില്‍ അഭിമാനിക്കുക, കുടിയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. അറുപതിലേറെ ഇവന്റുകള്‍ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. കുടിയേറ്റക്കാര്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭീഷണികളും വര്‍ദ്ധിച്ച് സാഹചര്യത്തില്‍ അതിനെതിരായുള്ള പ്രതിരോധം എന്ന വിധത്തിലാണ് 1ഡിഡബ്ല്യുയു ആദ്യമായി അവതരിപ്പിച്ചത്.

2016 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ ജോലിയുപേക്ഷിച്ച് മടങ്ങുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ 1ഡിഡബ്ല്യുയു നേതൃത്വം ആശങ്ക അറിയിച്ചു. ബ്രെക്‌സിറ്റില്‍ അനിശ്ചിതത്വം നിറഞ്ഞ സര്‍ക്കാര്‍ സമീപനം വ്യക്തമായതിനു പിന്നാലെയാണ് കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനയുണ്ടായതെന്ന് സംഘാടകനായ മാറ്റ് കാര്‍ പറഞ്ഞു. ബ്രിട്ടന് കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണ്. കുടിയേറ്റക്കാരെയും സമമായി പരിഗണിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും കാര്‍ വ്യക്തമാക്കി. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന സന്ദേശവുമായാണ് ജനങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിഫ്, പോര്‍ട്ട്‌സ്മൗത്ത്, ഹേസ്റ്റിംഗ്‌സ്. ഡംഫ്രീസ്, യോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടികള്‍ നടന്നു.

ഓറിയെന്റല്‍ ഐ വേം ബ്രിട്ടനിലെത്തുമെന്ന് ആശങ്ക. തെലാസിയ കാലിപീഡ അല്ലെങ്കില്‍ ഒറിയെന്റല്‍ ഐ വേം എന്നറിയപ്പെടുന്ന കണ്ണുകളില്‍ വിരകളുണ്ടാകുന്ന രോഗം സാധരണഗതിയില്‍ മൃഗങ്ങളിലാണ് കണ്ടുവരുന്നത്. വളര്‍ത്തു നായകളുടെ കണ്ണുകളിലാണ് ഇവ സാധാരണയായി പടര്‍ന്നു പിടിക്കാറ്. ഒരു തരം പഴയീച്ച മൃഗങ്ങളുടെ കണ്ണുകളില്‍ നിക്ഷേപിക്കുന്ന ലാര്‍വകളാണ് ഈ വിരകള്‍. യൂറോപ്പില്‍ സാധാരണമായ ഈ രോഗം യുകെയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞയാഴ്ച യുഎസ് സ്വദേശിയായ യുവതിയുടെ കണ്ണില്‍ ഇത്തരം വിരകളെ കണ്ടെത്തിയിരുന്നു. ഏതാണ്ട് പതിനാലോളം വിരകളാണ് യുവതിയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത്. രോഗം ബ്രിട്ടനിലേക്ക് പടരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

2016 സമ്മറില്‍ ഒറിഗോണ്‍ സ്വദേശിയായ ആബി ബെക്ക്‌ലി എന്ന 26 കാരിക്ക് കന്നുകാലി ഫാമിംഗ് പ്രദേശത്തുകൂടി നടത്തിയ കുതിര സവാരിക്ക് ശേഷം കണ്ണില്‍ കരട് കുടുങ്ങിയത് പോലെ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി. കണ്‍പീലി കൊഴിഞ്ഞു വീണതിന്റെ അസ്വസ്ഥതയായിരിക്കാമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. പിന്നീടാണ് കണ്ണില്‍ വിരകളാണെന്ന് ഇവര്‍ക്ക് മനസ്സിലായത്. കണ്ണിലേക്ക് നോക്കിയ സമയത്ത് എന്തോ ചലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും വെറും അഞ്ച് സെക്കന്റുകള്‍ക്കുള്ളില്‍ കണ്ണിലെ വിര ചത്തതായും ആബി ബെക്ക്‌ലി പറയുന്നു. ഇതേ തരത്തിലുള്ള വിരകളാണ് ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്.

ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷന്‍ ആന്റ് ഗ്ലോബല്‍ ഹെല്‍ത്തിലെ ഡോ. ജോണ്‍ ഗ്രഹാം ബ്രൗണിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗം ബാധിച്ച മൂന്ന് നായകളില്‍ പഠനം നടത്തിയ ഡോ.ജോണിന്റെ നേതൃത്വത്തിലുള്ള സംഘം യൂറോപ്പിലെ വളര്‍ത്തു മൃഗങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണുകളെ ആക്രമിക്കുന്ന ഇത്തരം വിരകള്‍ മനുഷ്യര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ഇവര്‍ മുന്നറയിപ്പ് നല്‍കുന്നു.

രോഗം പടര്‍ന്നു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു നായകളെ കൊണ്ടുവരുന്നത് യുകെയിലേക്കും തെലാസിയ കാലിപീഡ വരാന്‍ കാരണമായേക്കുമെന്ന് പഠനം പറയുന്നു. സസ്തനി വര്‍ഗ്ഗങ്ങില്‍പെട്ട ജന്തു ജാലങ്ങളില്‍ ഇവ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മനുഷ്യനിലെത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി രോഗ നിര്‍ണ്ണയവും ചികിത്സയും നിലവില്‍ ലഭ്യമാണ്. അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ എത്രയും വേഗം വിദഗ്ദ്ധ ചികത്സ തേടണമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

സ്‌പെയിന്‍ തീരത്ത് ബ്രിട്ടീഷ് മുങ്ങിക്കപ്പലും ടാങ്കറും കൂട്ടിയിടിച്ച സംഭവത്തില്‍ ഷിപ്പ് കമാന്റര്‍ ജസ്റ്റിന്‍ കോഡ് കുറ്റക്കാരനാണെന്ന് കോടതി. 1.1 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ബ്രിട്ടീഷ് മുങ്ങിക്കപ്പലാണ് ടാങ്കര്‍ കപ്പലുമായി കൂട്ടിയിടിച്ചത്. കപ്പലുകള്‍ കൂട്ടിയിടിക്കുന്ന സമയത്ത് ട്രെയിനി വിദ്യാര്‍ത്ഥികളായിരുന്നു കപ്പല്‍ നിയന്ത്രിച്ചിരുന്നത്. കൂട്ടിയിടിച്ചനെത്തുടര്‍ന്ന് അസ്റ്റ്യൂട്ട് ക്ലാസ് മുങ്ങിക്കപ്പലിന് മുന്ന് മാസത്തോളം നീണ്ടു നിന്ന അറ്റകുറ്റ പണികള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്. ഏതാണ്ട് 2.1 മില്ല്യണ്‍ പൗണ്ടാണ് കമാന്ററുടെ അശ്രദ്ധ മൂലമുണ്ടായ നഷ്ടം. ജിബ്രാള്‍ട്ടര്‍ തീരത്തിനടുത്ത് 2016 ജൂലൈയില്‍ നടന്ന അപകടത്തെത്തുടര്‍ന്ന് എച്ച്എംഎസ് ആംബുഷിന്റെ കോണിംഗ് ടവറിന് കാര്യമായ തകരാറ് സംഭവിച്ചിരുന്നു.

അപകട സമയത്ത് കമാന്റര്‍ കോഡ് ട്രെയിനികള്‍ക്ക് പെരിഷര്‍ ട്രയിനിംഗ് നല്‍കുകയായിരുന്നു. ട്രെയിംനിഗിന്റെ അവസാന ദിനമായിരുന്നു അത്. വിദ്യാര്‍ത്ഥികളായിരുന്നു സബ്മറൈന്‍ ഷിപ്പ് പൂര്‍ണമായും നിയന്ത്രിച്ചിരുന്നത്. പെരിസ്‌കോപ്പ് വഴി മറ്റു ഷിപ്പുകളുടെ സഞ്ചാരം വീക്ഷിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കപ്പലില്‍ രണ്ട് പെരിസ്‌കോപ്പ് ഉണ്ടായിട്ടും കമാന്റര്‍ കോഡ് അവ ഉപയിഗിച്ച് നിരീക്ഷണം നടത്തിയില്ലെന്ന് ക്യാപ്റ്റന്‍ ആറ്റ്‌വില്‍ കോടതിയില്‍ വാദിച്ചു. വിദ്യാര്‍ത്ഥികള്‍ സമീപത്തുണ്ടായിരുന്ന കഥാര്‍സിസ് എന്ന യാട്ടിലാണ് ശ്രദ്ധമുഴുവന്‍ കൊടുത്തിരുന്നത്. മുങ്ങിക്കപ്പലിന് തൊട്ടടുത്തായി ഉണ്ടായിരുന്ന എംവി ആന്‍ഡ്രിയാസ് എന്ന ടാങ്കറിലേക്ക വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പതിഞ്ഞില്ലെന്നും ക്യാപ്റ്റന്‍ ആറ്റ്‌വില്‍ പറയുന്നു. കമാന്റര്‍ കോഡിന്റെ ഈ സമയത്തെ ശ്രദ്ധ മുഴുവന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലായിരുന്നെന്നും സുരക്ഷയേക്കുറിച്ച് അദ്ദേഹം ചിന്തിച്ചില്ലെന്നും ആറ്റ്‌വില്‍ പറഞ്ഞു.

കമാന്റര്‍ കോഡിന്റെ സര്‍വീസിനിടെയിലെ ഏറ്റവും മോശപ്പെട്ട ദിനങ്ങളില്‍ ഒന്നായിരുന്നു അപകടം നടന്ന ദിവസമെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ക്യാപ്റ്റന്‍ സീന്‍ മുറെ പറയുന്നു. അപകടം നേരിടുന്നതിലേറ്റ പരാജയം കോഡിന്റെ ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. പെരിഷര്‍ പരിശീലനമെന്നത് ഏറ്റവും കടുപ്പമേറിയ കോഴ്‌സുകളില്‍ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ് കമാന്റര്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ നിയന്ത്രണവും നല്‍കുന്നത്. അത്തരമോരു ഘട്ടത്തിലായിരുന്നു കമാന്റര്‍ കോഡും വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം വിട്ടു നല്‍കിയതെന്നും ക്യാപ്റ്റന്‍ സീന്‍ മുറെ കോടതിയില്‍ ബോധിപ്പിച്ചു. മറ്റു ഓഫീസര്‍മാര്‍ക്കിടയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന കമാന്റര്‍ കോഡ് അപകടത്തില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍കൊണ്ടതായും ക്യാപ്റ്റന്‍ സീന്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ ഭൂചലനം. സ്വാൻസി കേന്ദ്രമായി 4.7 മാഗ്നിറ്റ്യൂഡിൽ ഉണ്ടായ ഭൂമികുലുക്കം കോൺവാൾ മുതൽ ബ്ലാക്ക്പൂൾ വരെയും അനുഭവപ്പെട്ടു. ഉച്ചയ്ക്കുശേഷം 2.30 നാണ് ഭൂമി കുലുക്കം ഉണ്ടായത്. സൌത്ത്  ഗ്ലോസ്സറ്റര്‍ഷെയറില്‍ 4.4 മാഗ്നിറ്റ്യൂഡിൽ ഭൂമികുലുക്കം ഉണ്ടായി.  പരിഭ്രാന്തരായ ജനങ്ങൾ ബ്രിസ്റ്റോളിൽ വീടിനു പുറത്തിറങ്ങി. നാശനഷ്ങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

 

വെയിൽസിലും ഇംഗ്ലണ്ടിലുമാണ് ചലനം അനുഭവപ്പെട്ടത്. സ്വാൻസിയിൽ നിന്നും 20 കിലോമീറ്റർ നോർത്ത് – ഈസ്റ്റ് ഭാഗത്ത്  7.4 കിലോമീറ്റർ ആഴത്തിലാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം. ഗ്ലോസ്റ്റർ, ചെൽട്ടന്‍ഹാം ഏരിയകളിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പല ഭാഗങ്ങളിലും ഇതുമൂലം പവർ കട്ട് ഉണ്ടായി. ആയിരക്കണക്കിനുു ഫോൺ കോളുകളാണ് എമർജൻസി സർവീസുകൾക്ക് ലഭിച്ചത്. 10 മില്യണിലേറെപ്പേർ ഭൂചലനം ഉണ്ടായ ഭൂപ്രദേശങ്ങളിൽ വസിക്കുന്നുണ്ട്.

വീടുകളുടെ ഭിത്തികൾക്ക് വിള്ളലുകൾ ഉണ്ടായതായി നിരവധി റിപ്പോർട്ടുകളുണ്ട്. സ്വാൻസി യൂണിവേഴ്സിറ്റി ഭൂമി കുലുക്കത്തെ തുടർന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. അനേകം വീടുകളില്‍ വൈദ്യുതി , ടെലഫോണ്‍ , ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നഷടപ്പെട്ടു എന്ന് വെസ്റ്റേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി റിപ്പോര്‍ട്ട്‌ ചെയ്തു. നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഭൂമി കുലുക്കത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂമി കുലുക്കത്തില്‍ പരിഭ്രാന്തരായ അനേകം ആളുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ ലഭിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലേയ്ക്കും അടിയന്തിര സാഹചര്യത്തെ നേരിടാന്‍  തയ്യാറാകുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.  ഇതുവരെ അത്യാഹിതങ്ങള്‍ ഒന്നും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .

സ്വാൻസി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിന്നുള്ള  ദൃശ്യങ്ങള്‍ കാണുക

ലണ്ടന്‍: അമേരിക്കന്‍ കളിപ്പാട്ട റീട്ടെയിലറായ ടോയ്‌സ് ആര്‍ അസിന്റെ യുകെ ശാഖകള്‍ അടച്ചുപൂട്ടലിലേക്ക്. ഫെബ്രുവരി 27നുള്ളില്‍ വാറ്റ് കുടിശികയായ 15 മില്യന്‍ പൗണ്ട് അടച്ചു തീര്‍ത്തില്ലെങ്കില്‍ കമ്പനിയെ അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കും. അമേരിക്കയിലെ മാതൃ കമ്പനി ഡിസംബറില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയതിനാല്‍ ഡിസംബറില്‍ ഏറ്റെടുക്കലിന് സ്റ്റേ ലഭിച്ചിരുന്നു. യുകെയിലെ 26 സ്റ്റോറുകളില്‍ ഇപ്പോള്‍ അടച്ചുപൂട്ടലിനോടനുബന്ധിച്ച് ആദായ വില്‍പന നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ കുറഞ്ഞ വാടക മതിയെന്നും അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

സ്റ്റോറുകള്‍ അടച്ചു പൂട്ടിയാല്‍ 3200 പേര്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. 1985 മുതല്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കഴിഞ്ഞ ഏഴ് വര്‍ഷമായി നഷ്ടം നേരിടുകയാണ്. ഇതേത്തുടര്‍ന്ന് ഈ മാസം ആദ്യം കമ്പനി വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കണമെങ്കില്‍ 120 മില്യന്‍ പൗണ്ട് വേണ്ടിവരുമെന്ന് വിലയിരുത്തപ്പെടുന്നു. ആള്‍ട്ടേരി ഇന്‍വെസ്റ്റേഴ്‌സ്, എച്ച്എംവിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ദി എന്റര്‍ടെയിനര്‍ ആന്‍ഡ് ഹില്‍കോ ക്യാപ്പിറ്റല്‍ എന്നിവര്‍ നിക്ഷേപത്തിന് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ 800ഓളം തൊഴിലാളികളെ കുറച്ചുകൊണ്ടുള്ള പരിഹാരമാണ് ഇവര്‍ നിര്‍ദേശിച്ചത്. ഇതിനൊപ്പം കളിപ്പാട്ടങ്ങളുടെ നിരയിലും കുറവ് വരുത്തേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. കമ്പനിയുടെ ഭാവി ഉറപ്പാക്കാന്‍ നേതൃത്വം ഈ വാരാന്ത്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

ലണ്ടന്‍: കുറ്റകൃത്യങ്ങള്‍ നേരിട്ട് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് ടാക്‌സി സര്‍വീസായ ഊബര്‍. ഇതിനായി പ്രത്യേക ഫോണ്‍ലൈന്‍ തയ്യാറാക്കുമെന്നും ഓണ്‍ലൈന്‍ ടാക്‌സി കമ്പനി അറിയിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ ശരിയായ വിധത്തിലും സമയത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യാത്രക്കാരുടെ സുരക്ഷയില്‍ ഉറപ്പ് പറയാനാകില്ലെന്ന് കഴിഞ്ഞ വര്‍ഷം ഒരു മെട്രോപോളിറ്റന്‍ പോലീസ് ഓഫീസര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികരണങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ട് തങ്ങള്‍ നയം മാറുകയാണെന്ന് ഊബര്‍ അറിയിച്ചു. ലണ്ടനില്‍ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് കമ്പനി.

ഊബര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ലെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടത്. ഗുരുതരമായ വിഷയങ്ങള്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുന്ന സംവിധാനം നേരത്തേതന്നെ ലണ്ടനില്‍ നടപ്പാക്കിയിരുന്നെന്നും മറ്റ് പോലീസ് സേനകളുമായി സംസാരിച്ചു കൊണ്ട് യുകെ മുഴുവന്‍ ഈ പദ്ധതി നടപ്പാക്കാനുള്ള ഉദ്യമത്തിലാണ് കമ്പനിയെന്നുമാണ് ഊബര്‍ അറിയിക്കുന്നത്. വലിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഊബര്‍ പ്രോത്സാഹനം നല്‍കിയിട്ടേയുള്ളു. ഇത്തരം കേസുകള്‍ കമ്പനി വീണ്ടും വിലയിരുത്തി വരികയാണെന്നും അവയില്‍ കൂടുതല്‍ ശ്രദ്ധയാവശ്യപ്പെടുന്നവയുണ്ടോ എന്ന് പഠിക്കുമെന്നും ഊബര്‍ വ്യക്തമാക്കി.

എന്നാല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള അലംഭാവമാണ് കമ്പനിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം മെറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നെയില്‍ ബില്ലനി എഴുതിയ ഒരു കത്ത് സണ്‍ഡേ ടൈംസ് പുറത്തു വിട്ടിരുന്നു. ഡ്രൈവര്‍മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനി മടിക്കുകയാണെന്നും അവയിലുണ്ടാകുന്ന കാലതാമസം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കാന്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗില്‍ പുനരവലോകനം നടത്തുമെന്ന സര്‍ക്കാരിന്റെ ഏറെക്കാലമായുള്ള വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. തിങ്കളാഴ്ച ഇത് സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തില്‍ ട്യൂഷന്‍ ഫീസുകളില്‍ വരുത്തുന്ന കുറവുകള്‍ പ്രധാനമന്ത്രി അറിയിക്കും. നിലവില്‍ ഈടാക്കുന്ന 9250 പൗണ്ട് എന്ന നിരക്കില്‍ നിന്ന് 6000 പൗണ്ടായി ഫീസുകള്‍ കുറയ്ക്കാനാണ് പദ്ധതി. ഈ പുനര്‍നിര്‍ണ്ണയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ബര്‍സറികള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വന്നേക്കുമെന്നും സൂചനയുണ്ട്.

ഫീസ് നിരക്ക് 6000 പൗണ്ടായി കുറയ്ക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്ക് പ്രതിവര്‍ഷം 3 ബില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയര്‍ന്ന വരുമാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇത് ഗുണം ചെയ്യുകയെന്നും ഒരു ലണ്ടന്‍ ഇക്കണോമിക് കണ്‍സള്‍ട്ടന്‍സി പറയുന്നു. സര്‍ക്കാരിന്റെ പുതിയ നീക്കമനുസരിച്ച് മെഡിസിന്‍, എന്‍ജിനീയറിംഗ്, വിവിധ സയന്‍സ് കോഴ്‌സുകള്‍ എന്നിവയ്ക്ക് നല്‍കി വരുന്ന ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിര്‍ണ്ണയ രീതിയിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് കരുതുന്നത്. നിലവില്‍ 3 ശതമാനം പലിശയും നാണ്യപ്പെരുപ്പമനുസരിച്ചുള്ള റീട്ടെയില്‍ പ്രൈസ് ഇന്‍ഡെക്‌സുമാണ് ഈടാക്കുന്നത്.

മേയ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന നടത്തുന്നതിനു മുമ്പായി ദരിദ്ര സാഹചര്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മെയിന്റനന്‍സ് ഗ്രാന്റുകള്‍ വീണ്ടും അവതരിപ്പിക്കണമെന്ന ആവശ്യവുമായി അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു. കോര്‍പറേഷന്‍ ടാക്‌സില്‍ അടുത്തിടെ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ റദ്ദാക്കിയാല്‍ അത് വിദ്യാഭ്യാസ മേഖലയിലേക്ക് വകയിരുത്താനാകും. ഇതിലൂടെ മെയിന്റനന്‍സ് ഗ്രാന്റുകളും തിരികെ കൊണ്ടുവരാന്‍ കഴിയും. ഇവ നടപ്പിലാക്കിയാലും ഏറ്റവും കുറഞ്ഞ കോര്‍പറേഷന്‍ ടാക്‌സുള്ള രാജ്യം എന്ന പദവിയില്‍ യുകെയ്ക്ക് തുടരാനാകുമെന്നും ഹണ്ട് പറഞ്ഞു.

ലണ്ടന്‍: 55 വയസ്സിനു താഴെയുള്ളവര്‍ക്ക് 10,000 പൗണ്ട് വീതം നല്‍കാന്‍ ദി റോയല്‍ സോസൈറ്റി ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് ദി ആര്‍ട്‌സ്, മാനിവാക്‌ച്ചേര്‍സ് ആന്റ് കോമേഴ്‌സ് (ആര്‍എസ്എ) ശുപാര്‍ശ ചെയ്തു. രണ്ടു വര്‍ഷത്തിനിടയ്ക്ക് രണ്ടു തവണകളായി 5,000 പൗണ്ട് വീതം നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചില ബെനിഫിറ്റുകളും നികുതിയിളവുകളും ഇത് നല്‍കുന്നതോടെ പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. മാറുന്ന സാഹചര്യങ്ങളില്‍ ജോലി നഷ്ടപ്പെടല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് പുതിയ പദ്ധതി കണക്കാക്കപ്പെടുന്നത്. 2020 ഓടെ ഓട്ടോമേഷന്‍ മൂലം ജോലി നഷ്ടമാകുന്ന യുകെ പൗരന്മാര്‍ക്കും സോഷ്യല്‍ കെയര്‍ സഹായം തേടേണ്ടി വരുന്നവര്‍ക്കും പുതിയ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം ഉപകാരം ചെയ്യും.

രണ്ട് വര്‍ഷത്തിനിടയില്‍ 5,000 പൗണ്ട് വീതം രണ്ട് തവണകളായിട്ടാണ് പണം നല്‍കേണ്ടതെന്നാണ് ആര്‍എസ്എ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പണം ലഭിക്കുന്നവര്‍ തങ്ങള്‍ ഈ പണം എന്തിനായിട്ടാണ് ഉപയോഗിക്കുകയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നല്‍കുന്ന പണം ജനങ്ങളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദഗ്ദ്ധ്യമില്ലാത്ത ജോലിയില്‍ തുടരുന്ന ഒരാള്‍ക്ക് തന്റെ കരിയര്‍ മെച്ചപ്പെടുത്താനും പുതിയ ജോലിയിലെത്താനും ഈ തുക ഉപകാരപ്രദമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രചോദനമാകാന്‍ ഈ ഫണ്ടിനു കഴിഞ്ഞേക്കും.

പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ചൈല്‍ഡ് ബെനഫിറ്റ്, നികുതിയിളവ്, ജോബ് സീക്കര്‍ അലവന്‍സ് തുടങ്ങിയവ ഷ്ടമാകുമെന്നാണ് കരുതുന്നത്. വര്‍ഷം 14.5 ബില്ല്യണ്‍ വീതം വകയിരുത്തിയാല്‍ ഏതാണ്ട് 13 വര്‍ഷം കൊണ്ട് രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം സര്‍ക്കാര്‍ തലത്തിലെ സേവിംഗ്‌സില്‍ നിന്ന് എടുത്ത നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഒരു യൂണിവേഴ്‌സല്‍ ബേസിക്ക് ഇന്‍കം എന്ന പദ്ധതിയുടെ സാധ്യതകള്‍ തങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നു. ജോലിയടിസ്ഥാനത്തിലും മറ്റു തലങ്ങളിലും ഭാവിയില്‍ ഉയര്‍ന്നേക്കാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരെ കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് പുതിയ ആര്‍എസ്എ റിപ്പോര്‍ട്ടെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ട്രഷറി മിനിസ്റ്റര്‍ ജോനാദന്‍ റെയ്‌നോള്‍ഡ്‌സും അഭിപ്രായപ്പെട്ടു.

Copyright © . All rights reserved