ലണ്ടൻ: പ്രതിസന്ധികളിൽ നിന്ന് കരകയറ്റി എൻഎച്ച്എസിനെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. ഇന്നലെ സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധ മാർച്ചിൽ സിനിമാതാരം റാൽഫ് ലിറ്റിൽ ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. ജീവനക്കാരുടെ കുറവും വിന്റർ പ്രതിസന്ധിയും മൂലം ഊർദ്ധ്വശ്വാസം വലിക്കുന്ന ആരോഗ്യ സർവീസിനെ രക്ഷിക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിനെത്തിയവർ ഉന്നയിച്ചത്. എൻഎച്ച്എസിന് ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും റാലി സംഘടിപ്പിച്ച പീപ്പിൾസ് അസംബ്ലിയും ഹെൽത്ത് ക്യാംപെയിൻസ് ടുഗെതറും ആവശ്യപ്പെട്ടു.

എൻഎച്ച്എസിലെ മെന്റൽ ഹെൽത്ത് കെയർ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് റാൽഫ് ലിറ്റിൽ കഴിഞ്ഞ വർഷവും റാൽഫ് ലിറ്റിൽ രംഗത്തെത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടുമായി ഇക്കാര്യത്തിൽ ലിറ്റിൽ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ചലച്ചിത്ര മേഖലയിൽ എത്തുന്നതിനു മുമ്പ് വൈദ്യശാസ്ത്രം പഠിച്ചിട്ടുള്ളയാളാണ് ലിറ്റിൽ. എൻഎച്ച്എസിനെ സ്വകാര്യവൽക്കരിക്കാനോ ഫണ്ടുകൾ വെട്ടിക്കുറച്ച് ശ്വാസം മുട്ടിക്കാനോ ഉള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എൻഎച്ച്എസ് വിൽപനക്കില്ല, എൻഎച്ച്എസിൽ നിന്ന് കയ്യെടുക്കൂ തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്ലക്കാർഡുകളേന്തിക്കൊണ്ടായിരുന്നു ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. എൻഎച്ച്എസിന് കൂടുതൽ ഫണ്ടുകൾ നൽകിക്കൊണ്ട് സ്വകാര്യമമേഖല ആരോഗ്യസേവന രംഗത്ത് പ്രാമുഖ്യം നേടുന്നതിനെ ചെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കൻ ശൈലിയിലുള്ള യൂസർ പേയ് സംവിധാനം ആവിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇംഗ്ലണ്ടിൽ മാത്രം 40,000 നഴ്സിംഗ് പോസ്റ്റുകൾ ഒഴിഞ്ഞു കിടിക്കുന്നുണ്ടെന്നാണ് റോയൽ കോളേജ് ഓഫ് നഴ്സിംഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലണ്ടൻ: കുട്ടികളെ വീടുകളിൽ അടച്ചിട്ട് വളർത്തുന്നത് അവരുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്നത് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശുദ്ധവായു ശ്വസിക്കാൻ പരമാവധി അവസരം ലഭിക്കുന്നത് കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനവുമാണ്. ഒരു കാലത്ത് ബ്രിട്ടീഷ് കുടുംബങ്ങളിലെ മുത്തശ്ശൻമാരും മുത്തശ്ശികളും തങ്ങളുടെ പേരക്കുട്ടികളെ ഉറക്കിയിരുന്നത് വീടിനു പുറത്ത് പ്രാമുകളിലായിരുന്നു. തണുപ്പേൽക്കാതിരിക്കാൻ നന്നായി പുതപ്പിച്ച് ഇങ്ങനെ ഉറങ്ങാൻ അവരെ അനുവദിക്കുന്നത് ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടെ കുട്ടികളുടെ സുരക്ഷയിലുണ്ടാകുന്ന ആശങ്ക രക്ഷിതാക്കളെ ഈ പഴയ രീതിയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചു.

കുട്ടികളെ തങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി ഗാർഡനിൽ പോലും ഒറ്റക്ക് നിൽക്കാൻ രക്ഷിതാക്കൾ അനുവദിക്കാത്ത അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റങ്ങൾ വരുന്നു എന്നാണ് സൂചനകൾ. തുറന്നയിടങ്ങളിൽ കുട്ടികളെ ഉറങ്ങാൻ അനുവദിക്കുന്ന രീതിയെ നഴ്സറി സ്കൂളുകളും മറ്റും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഫോറസ്റ്റ് സ്കൂൾ പ്രസ്ഥാനമാണ് ഈ രീതിയെ തിരിച്ച് കൊണ്ടുവരുന്നത്. ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ 1950കൾ മുതൽ വിദ്യാഭ്യാസരംഗത്ത് സജീവമായ ഫോറസ്റ്റ് സ്കൂൾ കുട്ടികൾക്ക് മുറികൾക്ക് പുറത്ത് കളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങൾ നൽകി വരുന്നു.
1990കളിൽ ഡെൻമാർക്കിലെ ഫോറസ്റ്റ് സ്കൂൾ സന്ദർശിച്ച വിദഗ്ദ്ധരാണ് ഈ രീതി ബ്രിട്ടനിൽ വീണ്ടും ആവിഷ്കരിക്കാൻ മുൻകയ്യെടുത്തത്. കുട്ടികൾ ടിവികൾക്കും കമ്പ്യൂട്ടർ സ്ക്രീനുകൾക്കും മുന്നിൽ ചെലവഴിക്കുന്ന സമയം കുറക്കാനും അവർക്ക് പരമാവധി ശുദ്ധവായു ശ്വസിക്കാനുള്ള അവസരം നൽകാനും മുറികൾക്ക് പുറത്തേക്കിറക്കിയുള്ള രീതി സഹായിക്കുമെന്നാണ് ഫോറസ്റ്റ് സ്കൂൾ പ്രതിനിധികൾ പറയുന്നത്. ബ്രിട്ടനിലെ 74 ശതമാനം കുട്ടികളും ജയിലിൽ കഴിയുന്നത്പോലെയാണ് വീടുകൾക്കുള്ളിൽ തങ്ങളുടെ ബാല്യം ചെലവഴിക്കുന്നതെന്ന് ഒരു സർവേ വ്യക്തമാക്കുന്നു.

ആവശ്യമായ സുരക്ഷാ മുൻകരുതലുകളും തണുപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വസ്ത്രങ്ങളുമുണ്ടെങ്കിൽ കുട്ടികൾ വീടിനു പുറത്ത് ഉറങ്ങുന്നതിൽ കുഴപ്പമൊന്നുമില്ലെന്നാണ് നോർഫ്ലോക്കിലെ ഔട്ട്ഡോർ നഴ്സറിയായ ഡാൻഡേലിയൻ എജ്യുക്കേഷനിലെ ഹെയ്ലി റൂം പറയുന്നത്. മഴയില്ലെങ്കിലും മൃഗങ്ങൾ ആക്രമിക്കാൻ സാധ്യതയില്ലെങ്കിൽ, വീടുകൾക്ക് പുറത്ത് ഉറങ്ങുന്നത് തണുപ്പുള്ള കാലാവസ്ഥയിൽ പോലും അത്ര കുഴപ്പമുള്ള കാര്യമല്ലെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സിലെ ഡോ.രാഹുൽ ചൗധരി പറയുന്നു.
ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ ഭക്ഷണത്തില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ അപകടം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍. കുറഞ്ഞ അളവില്‍ കലോറികളുള്ള ഭക്ഷണക്രമം തെരെഞ്ഞെടുക്കും മുന്‍പ് വിദ്ഗദരുടെ സഹായം തേടണമെന്നും പുതിയ ഗവേഷണം പറയുന്നു. മാഗ്നെറ്റിക്ക് റിസ്സോനെന്‍സ് ഇമാജിനിംഗ് (എംആര്‍ഐ) ഉപയോഗിച്ച് നടത്തിയ പുതിയ പഠനം ഒരു ദിവസം 800 കലോറയില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ചാല്‍ ഉദരത്തിലും കരളിലും ഹൃദയ പേശികളിലും വിതരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവിനെ അവംലംബിച്ചാണ് നടത്തിയിരിക്കുന്നത്. ആരോഗ്യവാനായ ഒരു പുരുഷന്റെ ശരീരത്തിന് ഒരു ദിവസം 2,500 കലോറി ആവശ്യമാണ് സ്ത്രീകളുടെ കാര്യത്തിലിത് 2,000 കലോറിയാണ്. പക്ഷേ സാധാരണയായി പെട്ടന്ന് ശരീരവണ്ണം കുറയ്ക്കാനായി ആളുകള്‍ ഭക്ഷണം ഏതാണ്ട് മുഴുവനായും ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഡയറ്റ് ഷെയ്ക്കുകള്‍ മാത്രമാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.

ഭക്ഷണം ക്രമാതീതമായി കുറക്കുന്ന ഇത്തരം രീതികള്‍ ഒരു ഫാഷനായിട്ടാണ് ഇപ്പോള്‍ ആളുകള്‍ കാണുന്നതെന്ന് ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ മാഗ്നെറ്റിക്ക് റിസോണന്‍സ് ഗവേഷകന് ഡോ.ജെന്നിഫര്‍ റൈനര്‍ പറയുന്നു. ദിവസം 600 മുതല്‍ 800 വരെയുള്ള കലോറികള്‍ മാത്രം ലഭ്യമാക്കിയുള്ള ഇത്തരം ഭക്ഷണ ക്രമീകരണ രീതി വണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമാണെങ്കിലും ഹൃദയത്തെ ഇതങ്ങെനെ ബാധിക്കുന്നവെന്നുള്ള പഠനങ്ങള്‍ നടന്നിട്ടില്ല ഡോ. ജെന്നിഫര്‍ പറയുന്നു. ബ്രിട്ടനിലെ മൂന്നില്‍ രണ്ട് പേര് ഇത്തരം ഡയറ്റുകള്‍ പിന്തുടരുന്നവരാണെന്ന് സമിപകാല ഗവേഷണങ്ങള്‍ പറയുന്നു. 800,000 പേര് ഹൃദയ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ ഉള്ളവരാണ് കൂടാതെ രണ്ട് മില്ല്യണ്‍ ആളുകള്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരാണ്.
52 വയസ്സു വരെയുള്ള 21 വളണ്ടിയര്‍ മാരിലാണ് ഈ ഗവേഷണം നടത്തിയിരിക്കുന്നത്. എട്ട് ആഴ്ച്ചകളിലായി കുറഞ്ഞ കലോറി ഭക്ഷണം കഴിച്ച ഇവരില്‍ ആദ്യ മുതല്ക്കു തന്നെ എംആര്‍ഐ ടെസ്റ്റുകള്‍ നടത്തി. ഹൃദയത്തിലെ ഫാറ്റിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനത്തില്‍ നിന്നും വ്യക്തമായി. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പരീക്ഷണത്തിന്റെ ആദ്യത്തെ ആഴ്ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കുറഞ്ഞ അളവില്‍ കലോറി കഴിക്കുന്ന രീതി ബാധിക്കുന്നതായി ഗവേഷണത്തില്‍ നിന്നും വ്യക്തമാകുന്നതായി ഡോ. ജെന്നിഫര്‍ പറയുന്നു.

പെട്ടന്ന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുന്ന ഹൃദയ സംബന്ധിയായ രോഗമുള്ളവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത്തരം ഡയറ്റുകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഹൃദയ സംബന്ധിയായ രോഗികള്‍ ഡയറ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണെണമെന്ന് ഡോ. ജെന്നിഫര്‍ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്
ബ്രിട്ടണിലെ പുതു തലമുറ റിട്ടയർ ചെയ്യാൻ 71 വയസുവരെ കാത്തിരിക്കണം. ഗവൺമെന്റിന്റെ നിലവിലെ പദ്ധതിയനുസരിച്ച് ഓരോ പത്തു വർഷം കൂടുമ്പോൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കും. നിലവിൽ അറുപത്തിയഞ്ചാം വയസിൽ സ്റ്റേറ്റ് പെൻഷൻ പുരുഷന്മാർക്ക് ലഭിക്കും. എന്നാൽ ഇപ്പോൾ ഇരുപതുകളിലുള്ള യുവാക്കൾക്ക് റിട്ടയർ ചെയ്യണമെങ്കിൽ നിലവിലെ റിട്ടയർമെന്റ് പ്രായത്തേക്കാൾ ആറു വർഷം കൂടി ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ ജീവിതദൈർഘ്യം കൂടുന്നതിനനുസരിച്ച് പെൻഷൻ പ്രായം ഉയർത്തേണ്ടി വരുമെന്ന് ഗവൺമെന്റ് ആക്ചുറി ഡിപ്പാർട്ട്മെൻറു പറയുന്നു. പെൻഷൻ ഫണ്ടിൽ ആവശ്യമായ തുക കണ്ടെത്തുന്നതിനായി നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷനും ഉയർത്തും. നാഷണൽ ഇൻഷുറൻസ് 5 പോയിന്റ് കൂടിയാൽ ശരാശരി 1000 പൗണ്ട് വാർഷിക ടാക്സ് കൂടുതൽ അടയ്ക്കേണ്ടി വരും.
2037 ൽ പെൻഷൻ പ്രായം 68 ആകും. ഇപ്പോൾ അമ്പതിനടുത്ത് പ്രായുള്ളവരെയാണ് ഇത് ബാധിക്കുന്നത്. നേരത്തെ തീരുമാനിച്ചതിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഒരു ദശകം നേരത്തെ പെൻഷൻ പ്രായം ഉയർത്താൻ ആലോചിക്കുന്നത്. 30 കളിൽ ഉള്ളവർ പെൻഷനാകാൻ 69 വയസ് പൂർത്തിയാകാൻ കാത്തിരിക്കണം. 2057 നും 2059 നും ഇടയിൽ പെൻഷൻ പ്രായം 70 വയസാകും. പുതിയ തലമുറ കൂടുതൽ കാലം ജോലി ചെയ്ത് നിലവിൽ റിട്ടയർ ചെയ്തവർക്ക് പെൻഷൻ നല്‍കാനുള്ള ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിവിശേഷത്തിലേയ്ക്കാണ് ബ്രിട്ടൺ അടുത്തു കൊണ്ടിരിക്കുന്നത്.

ലണ്ടന്‍: വിവാഹ രജിസ്ട്രേഷനില്‍ രണ്ട് നൂറ്റാണ്ടോളമായി തുടര്‍ന്നു വരുന്ന രീതിയില്‍ സമൂല മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാനാണ് നിര്‍ദേശം. നിലവില്‍ ഇരുവരുടെയും പിതാക്കന്മാരുടെ പേരുകള്‍ മാത്രമാണ് ചേര്‍ക്കുന്നത്. 1837 മുതല്‍ പിന്തുടരുന്ന നിയമത്തിലാണ് മാറ്റം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കാലഹരണപ്പെട്ട സമ്പ്രദായമാണ് പൊളിച്ചെഴുതാന്‍ ഹോം ഓഫീസ് തയ്യാറെടുക്കുന്നതെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡ് പറഞ്ഞു. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.
നിയമത്തില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ എംപിമാര്‍ ശ്രമിച്ചു വരികയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ നിയമപരിഷ്കരണത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പായി കാമറൂണ്‍ സ്ഥാനമൊഴിഞ്ഞു. സ്കോട്ട്ലന്‍ഡിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാറുണ്ട്. ഇഗ്ലണ്ടും വെയില്‍സും കൂടി ഈ രീതി നടപ്പാക്കുന്നതോടെ യുകെയില്‍ ആകമാനം വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ഏകീകൃത രീതി നടപ്പില്‍ വരും.

ടോറി എംപി ടിം ലഫ്ടണ്‍ അവതരിപ്പിച്ച സിവില്‍ പാര്‍ട്ണര്‍ഷിപ്പ്സ്, മാര്യേജസ് ആന്‍ഡ് ഡെത്ത്സ് (രജിസ്ട്രേഷന്) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹ, ജനന, മരണ രജിസ്ട്രേഷനുകളില്‍ തുടര്‍ന്നു വരുന്ന പേപ്പര്‍ അധിഷ്ഠിത സമ്പ്രദായം ഇല്ലാതാകും. പ്രതിവര്‍ഷം രണ്ടരലക്ഷം വിവാഹങ്ങളാണ് യുകെയില്‍ നടക്കുന്നത്. ഇവയുടെ രജിസ്ട്രേഷനായി 84,000 വിവാഹ രജിസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം ഇലക്ട്രോണിക് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുന്നതോടെ പത്തു വര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന് ചെലവാകുന്ന 33.8 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നും കണക്കാക്കുന്നു.
ലണ്ടന്‍: ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര് പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും.
പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും ഓരോ ആര്‍ത്തവ ചക്രത്തിലും ഗര്‍ഭപാത്രത്തിലേക്ക് എത്തപ്പെടുന്നതും. ഗര്‍ഭകാലത്ത് ഐബ്രുപ്രൂഫന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത തലമുറയെയാണ് ഇല്ലാതാക്കുന്നത്. അണ്ഡങ്ങളുടെ എണ്ണം നേര്‍പകുതിയാകുന്നതോടെ ഈ പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോള്‍ ആര്‍ത്തവ വിരാമം സംഭവിക്കാനും പിന്നീട് ഒരിക്കലും അമ്മമാരാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വേദനാ സംഹാരികള്‍ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രം ഇവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ പോലും അവ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. അണ്ഡകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ നശിച്ചുപോകുകയോ ചെയ്യാം.ഐബുപ്രൂഫന്‍ ഗര്‍ഭസ്ഥ ശിശുക്കളിലെ അണ്ഡാശയ ഫോളിക്കിളുകള്‍ വികസിക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്.
ആംസ്റ്റര്‍ഡാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനൊരുങ്ങി ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്സിഡസ് ബെന്‍സ്. പുതിയ എ-ക്ലാസ് ഹാച്ച് മോഡലുകളിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. മെഴ്സിഡസ് ബെന്‍സ് യൂസര്‍ എക്സ്പീരിയന്‍സ് (MBUX) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കാറിനുള്ളിലെ പ്രവര്‍ത്തനങ്ങളെ ഡ്രൈവര്‍ക്ക് സ്വന്തം ശബ്ദത്തിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമില്‍വെച്ച് ഈ സംവിധാനം പുതിയ എ-ക്ലാസിലുണ്ടാകുമെന്ന് ബെന്‍സ് അറിയിച്ചു.

ഡ്രൈവര്‍ക്ക് ഹേയ് മെഴ്സിഡസ് എന്ന് പറഞ്ഞുകൊണ്ട് ലിംഗ്വാട്രോണിക് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാം. യുവാക്കള്‍ക്ക് കൂടുതല്‍ താല്പര്യമുള്ള മോഡലുകളില്‍ ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി എക്സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നത്. ലാസ് വേഗാസില്‍ നടത്തിയ ട്രയലില്‍ ഈ സംവിധാനം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്കൊപ്പം നില്ക്കുന്ന പ്രകടനമായിരുന്നു എംബിയുഎക്സ് കാഴ്ചവെച്ചത്. കാറിന്റെ നാവിഗേഷന്‍, ഫോണ്‍, ഓഡിയോ, ക്ലൈമറ്റ് കണ്ട്രോള് എന്നിവയെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.
ഡ്രൈവറുടെ മുന്നിലും ഡാഷ്ബോര്‍ഡിന്റെ മധ്യത്തിലേക്കുമായി നീളുന്ന ഇരട്ട സ്ക്രീനുകളാണ് ഇതിന്റെ പ്രധാന ഭാഗം. മികച്ച ഗ്രാഫിക്സുകളാണ് ഇതിന്റെ പ്രത്യേകത. ഏതു രീതിയിലും കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഈ സ്ക്രീനുകളെ ശബ്ദത്തിലൂടെയും സ്പര്ശനത്തിലൂടെയും നിയന്ത്രിക്കാം. മെഴ്സിഡസ് മീ ആപ്പിലൂടെ കാര്‍ ഷെയറിംഗിനും എംബിയുഎക്സ് സഹായിക്കും. ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ മറ്റൊരാള്‍ക്ക് കാര്‍ ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന് നല്‍കാനാകും. ഇതിനായി സ്വിച്ച് കീ ഉപയോഗിക്കേണ്ട ആവശ്യമേയില്ല.

കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രൈവര്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ ചെറു കാറുകൡും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. വളവുകളില്‍ സ്റ്റിയറിംഗിലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതു മുതല്‍ തിരിയാനുള്ള സിഗ്നല്‍ ഇട്ടാലുടന്‍ ലെയിന്‍ സ്വയം മാറുന്നതു വരെയുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. പുതിയ എ-ക്ലാസ് ഈ സ്പ്രിംഗില്‍ യൂറോപ്പില്‍ വിപണിയിലെത്തും.
ന്യൂസ് ഡെസ്ക്
എൻഎച്ച്എസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്ത പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി എങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ പൊതുജനം ഇതുവരെ അറിഞ്ഞിട്ടില്ല. രണ്ടു പൗണ്ടിൽ താഴെ വിലയുള്ള 500 മില്ലിയുടെ മോയിസ്ചർ ക്രീമിന് ബൂട്ട്സ് ഫാർമസിയിൽ നിന്നു വാങ്ങിക്കുമ്പോൾ എൻഎച്ച്എസ് നല്‍കിയത് 1579 പൗണ്ടാണ് എന്നാണ് ദി ടൈംസ് വെളിപ്പെടുത്തുന്നത്. ത്വക് രോഗമുള്ളവർക്കായി നല്കപ്പെടുന്ന ഈ ക്രീമിന്റെ സാധാരണ വില 1.73 പൗണ്ടാണ്. ബൂട്ട്സിന്റെ പേരൻറ് കമ്പനിയായ വാൾ ഗ്രീൻ ബൂട്ട്സ് അലയൻസിൽ നിന്നാണ് സാധാരണ വിലയുടെ 900 മടങ്ങ് വില നല്കി എൻഎച്ച്എസ് ക്രീം വാങ്ങിച്ചത്.
മരുന്നു കമ്പനികൾ എൻ എച്ച് എസിന് ആവശ്യമായ മരുന്നുകൾക്ക് അമിത വില ഈടാക്കുകയാണെന്ന് അധികൃതർ പരാതിപ്പെട്ടു. നികുതി ദായകന്റെ പണം ദുർവിനിയോഗം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ എൻഎച്ച്എസിൽ ഉള്ളത്. ഷോർട്ട് നോട്ടീസിൽ ഉള്ള സ്പെഷ്യൽ ഓർഡറുകൾക്ക് ഇങ്ങനെ വില ഈടാക്കേണ്ടി വരുമെന്ന് ബൂട്ട്സ് പറയുന്നു. എന്നാൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡെർമ്മറ്റോളജിസ്റ്റുകളുടെ അസോസിയേഷൻ പറയുന്നത്.
വാഴപ്പഴം കഴിച്ചാല്‍ അതിന്റെ തൊലി എന്ത് ചെയ്യുമെന്നത് ഒരു പ്രശ്നമാണ്. അടുത്ത ബിന്‍ കാണുന്നത് വരെ തൊലി കയ്യില്‍തന്നെ സൂക്ഷിക്കേണ്ടി വരും. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. തൊലിയുള്‍പ്പെടെ കഴിക്കാന്‍ പറ്റുന്ന പുതിയ ഇനം വാഴപ്പഴം കണ്ടുപിടിച്ചിരിക്കുകയാണ് ജപ്പാനിലെ കര്‍ഷകര്‍. വളരെ താഴ്ന്ന താപനിലയിലുള്ള കൃഷിരീതി ആവിഷ്കരിച്ചാണ് ഈ പഴങ്ങള്‍ ഉദ്പാദിപ്പിക്കുന്നത്. മോന്ഗീ എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം വാഴപ്പഴം പടിഞ്ഞാറന്‍ ജപ്പാനിലെ ഡി ആന്റ് ടി ഫാം ടെക്നിക്കല്‍ ഡെവലപ്മെന്റ് മാനേജര്‍ സെറ്റ്സുസോ തനാകയാണ് വികസിപ്പിച്ചെടുത്തത്. രാസവളമോ കീടനാശിനകളോ ഉപയോഗിക്കാതെ അതിശീത കാലാവസ്ഥയിലാണ് ഇവ കൃഷി ചെയ്യുന്നത്. മൈനസ് 60 വരെയുള്ള താപനിലയാണ് ഇതിന് അനുയോജ്യം.
സാധാരണ ഗതിയില്‍ രണ്ട് വര്‍ഷമെടുത്ത് ഫലം തരുന്ന വാഴകള്‍ ഇത്രയും കുറഞ്ഞ ഊഷ്മാവില്‍ അതിവേഗത്തില്‍ വളരുന്നു. നാല് മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തരത്തില്‍ വിളവെടുക്കുന്ന വാഴകള്‍ക്ക് സാധാരണ രീതിയില്‍ ഉത്പാദിപിച്ചെടുക്കുന്ന വാഴപ്പഴത്തേക്കാള്‍ സ്വാദും മധുരവും ഉണ്ടാകും. കൂടാതെ പഴത്തിന്റെ തൊലി നൂറ് ശതമാനം ഭക്ഷിക്കാന്‍ കഴിയുന്നതുമായിരിക്കും. സുരക്ഷിതവും സ്വാദിഷ്ടവുമായി വാഴപ്പഴം ഉത്പാദിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്ന് തനാക പറയുന്നു. ജനങ്ങള്‍ക്ക് ഈ ഇനം പഴങ്ങളുടെ തൊലിയടക്കം കഴിക്കാന്‍ കഴിയും. കാരണം ജൈവ ഉത്പാദന രീതി പിന്തുടര്ന്നാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത് ടെറ്റ്സുയ തനാക പറയുന്നു.

അതിശയകരം എന്നാണ് മോന്ഗീ എന്ന വാക്കിന് ഒക്യാമ ഭാഷയില്‍ അര്‍ത്ഥം. തനാകയുടെ കൃഷിയിടത്തില്‍ നിന്ന് വിളവെടുക്കുന്ന മോന്ഗീ ഇവിടുള്ള ചെറിയ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഈ കൃഷിരീതി വ്യാപിപ്പിക്കാനാണ് ഡി ആന്റ് ടി ഫാം അധികൃതരുടെ ലക്ഷ്യം. ജപ്പാന് പുറത്തേക്കുള്ള കയറ്റുമതി സാധ്യതകളെ ഭാവിയില്‍ ഉപയോഗിക്കാനും ഫാം അധികൃതര്‍ ലക്ഷ്യംവെക്കുന്നുണ്ട്.
ലണ്ടന്‍: ഇനി വിമാനക്കമ്പനികള്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്നത് നമുക്ക് അറിയാം. ഗൂഗിളാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ഫ്ളൈറ്റ്സ് എന്ന ഈ സെര്‍ച്ച് സംവിധാനത്തിലൂടെ ഇത്തരം വിവരങ്ങള്‍ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. വിമാനങ്ങള്‍ വൈകുന്നത്, ടിക്കറ്റ് നിരക്കിലെ കുറവുകളും ഇവയില്‍ സങ്കീര്‍ണ്ണതകളുണ്ടെങ്കില്‍ അവ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഗൂഗിള്‍ ഫ്ളൈറ്റ്സില്‍ ലഭ്യമാണ്. വ്യോമയാനരംഗത്തെ ഡേറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നതെന്ന് ഗൂഗിള്‍ അറിയിക്കുന്നു.
എയര്‍ലൈന്‍ കമ്പനികള്‍ ഔദ്യോഗികമായി അറിയിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്ന വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നതാണ് ഈ സെര്‍ച്ച് എന്‍ജിന്റെ ഏറ്റവും വലിയ സവിശേഷത. 80 ശതമാനം കൃത്യതയുള്ള വിവരങ്ങള്‍ മാത്രമായിരിക്കും ഗൂഗിള്‍ നല്‍കുക. അതായത് നിങ്ങള്‍ വിമാനത്താവളത്തില്‍ കൃത്യസമയത്ത് തന്നെ എത്തിയിരിക്കണമെന്ന് സാരം. പക്ഷേ അവിടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളില്‍ സൂചന നല്കാന് ഗൂഗിളിന് കഴിയും. വിമാനം എത്തിച്ചേരാന്‍ വൈകുന്നത് മുതല്‍ കാലാവസ്ഥയുടെ സ്വാധീനം വരെ സര്‍വീസ് വൈകുന്നതിന് കാരണമാകുമോ എന്ന കാര്യം ഗൂഗിള്‍ ഫ്ളൈറ്റ്സ് വിശദീകരിക്കും.

ഫ്ളൈറ്റ് നമ്പര്‍ നല്കി നിങ്ങള്‍ ബുക്ക് ചെയ്ത ഫ്ളൈറ്റിന്റെ സ്റ്റാറ്റസ്, റൂട്ട് വിവരങ്ങള്‍ എന്നിവ അറിയാം. ഇവയ്ക്കൊപ്പം വിമാനം താമസിച്ചാല്‍ അതിന്റെ വിവരങ്ങളും ലഭിക്കും. അടിസ്ഥാന ഇക്കോണമി നിരക്കുകളേക്കുറിച്ചുള്ള വിവരങ്ങളും ടിക്കറ്റ് നിരക്കുകളും നല്‍കും. ഇവയില്‍ വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കുറിച്ചും അറിയാനാകും. സീറ്റുകള്‍ സെലക്ട് ചെയ്യാനുള്ള സൗകര്യം, അഡീഷണല്‍ ബാഗേജ് ഫീസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളായിരിക്കും ലഭ്യമായിരിക്കുക.