Main News

ലണ്ടന്‍: പുകവലി, മദ്യുപാനം മുതലായ ദുശീലങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന ഒന്നായി മനുഷ്യരിലെ ചായയും കാപ്പിയും കുടിക്കുന്ന ശീലത്തെയും കാണുന്നവരുണ്ട്. ഇവ ദുശീലമാണെന്ന് വാദിക്കുന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് ദോഷരഹിതമാണെന്ന് പുതിയ പഠനം പറയുന്നു. മാത്രമല്ല ഈ ശീലത്തിന് ആരോഗ്യപരമായി നല്ല ഫലങ്ങളും ഉണ്ടത്രേ. അകാല മരണം, ഹൃദയ രോഗങ്ങള്‍, തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ ഈ ശീലം കുറയ്ക്കുമെന്നും പഠനം പറയുന്നു.

മുമ്പ് നടന്ന 200ഓളം പഠനങ്ങളുടെ ഫലങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വിശകലനമാണ് ഇത്. പ്രമേഹം, കരള്‍ രോഗങ്ങള്‍, ഡിമെന്‍ഷ്യ, ചില ക്യാന്‍സറുകള്‍ എന്നിവയെ ചെറുക്കാനുള്ള ശേഷിയും കാപ്പി മനുഷ്യന് നല്‍കുന്നുണ്ട്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്കാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുക. എന്നാല്‍ ഗര്‍ഭിണികള്‍ക്കും അസ്ഥികള്‍ വേഗം ഒടിയാന്‍ സാധ്യതയുള്ളവര്‍ക്കും കാപ്പികുടി നിര്‍ദേശിക്കപ്പെടുന്നില്ല.

സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് റോബിന്‍ പൂള്‍ ആണ് 201 ഗവേഷണ ഫലങ്ങള്‍ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത്. വിവിധ രാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളുടെ ഫലങ്ങളില്‍ 17 എണ്ണത്തില്‍ ക്ലിനിക്കല്‍ ട്രയലുകളും നടന്നിരുന്നു. പുതിയ ഗവേഷണ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

ലിവര്‍പൂള്‍: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കൂട്ടുകാരിയെ ഏഴു വയസുള്ള പെണ്‍കുട്ടി രക്ഷിച്ചു. സ്‌കൂളില്‍ കാണിച്ച ഫസ്റ്റ് എയ്ഡ് വീഡിയോയാണ് കൂട്ടുകാരിയെ രക്ഷിക്കാന്‍ ഇമോഗന്‍ ലൂയിസ് എന്ന പെണ്‍കുട്ടിയെ സഹായിച്ചത്. വിഡ്‌നെസിലെ സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. ഇമോഗനും അടുത്ത കൂട്ടുകാരി ഡെയ്‌സി ക്രോസും കഴിഞ്ഞ വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലഞ്ചിനൊപ്പമുണ്ടായിരുന്ന ക്രിസ്പ് ഡെയ്‌സിയുടെ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസം മുട്ടിയ കുട്ടി ചുമക്കാന്‍ തുടങ്ങുകയും ചെയ്തു. വീഡിയോയില്‍ കണ്ടത് ഓര്‍മയുണ്ടായിരുന്ന ഇമോഗന്‍ പെട്ടെന്നു തന്നെ കൂട്ടുകാരിയുടെ രക്ഷക്കെത്തി. പുറത്ത് ശക്തിയായി അടിക്കുകയും സഹായത്തിന് വിളിക്കുകയും ചെയ്തു. എന്നാല്‍ മുതിര്‍ന്നവര്‍ എത്തുന്നതിനു മുമ്പ് തന്നെ ഇമോഗന്റെ നാലാമത്തെ അടിയില്‍ തൊണ്ടയില്‍ കുടുങ്ങിയ ക്രിസ്പ് ശകലം പുറത്തുവന്നു.

പിന്നീട് ഇമോഗന്‍ തന്റെ ടീച്ചറെ സംഭവം അറിയിച്ചു. അവശയായ കുട്ടിയെ അധ്യാപിക പിന്നീട് പരിചരിക്കുകയും സാന്ത്വനിപ്പിക്കുകയുമായിരുന്നു. ഡെയ്‌സിയുടെ അമ്മ കോളീനും പിതാവ് പോളും ഇമോഗന്റെ പ്രവൃത്തി തങ്ങളുടെ മകളുടെ ജീവന്‍ രക്ഷിച്ചതില്‍ നന്ദി അറിയിച്ചു. വലിയൊരു ദുരന്തത്തില്‍ നിന്നാണ് ഇമോഗന്റെ പെട്ടെന്നുള്ള പ്രവൃത്തി രക്ഷിച്ചതെന്ന് കോളീന്‍ പറഞ്ഞു. കുട്ടികളെ ഇത്തരത്തിലുള്ള ഫസ്റ്റ് എയ്ഡ് വീഡിയോകള്‍ പരിചയപ്പെടുത്തിയ സ്‌കൂളിന്റെ നടപടിയെയും അവര്‍ അഭിനന്ദിച്ചു. രണ്ടാഴ്ച മുമ്പാണ് സ്‌കൂള്‍ ഈ വീഡിയോ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്.

കാലയവനികക്കുള്ളില്‍ മറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു കൊണ്ട് ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി. വാര്‍ദ്ധക്യകാല ജീവിതത്തെ കുറിച്ച് ഒരു പക്ഷെ നമ്മില്‍ ആരും തന്നെ ചിന്തിച്ചുകാണില്ല. ചിലര്‍ക്ക് വാര്‍ദ്ധക്യം സങ്കീര്‍ണ്ണമാണ് ചിലര്‍ക്ക് സന്തോഷവും മറ്റുചിലര്‍ക്ക് തങ്ങള്‍ കൈയ്യടക്കിവെച്ചതെല്ലാം നഷ്ടപ്പെടുമെന്ന ആകുലതയും. ജീവിതം എരിഞ്ഞടങ്ങി ഉപയോഗശൂന്യമായി എന്ന് ചിന്തിക്കാതെ വാര്‍ദ്ധക്യത്തിലും സേവനപരമായ കാര്യങ്ങളില്‍ വ്യാപൃതരായി സന്തോഷകരമാക്കുവാന്‍ ഉത്‌ബോധിപ്പിക്കുയാണ് ശ്രീ റെജി നന്തിക്കാട്ട് ഈ ലക്കത്തിലെ എഡിറ്റോറിയലില്‍. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണമാണ് ഈ ചിന്തക്ക് ഇപ്പോള്‍ ബലമായത്.

എഴുത്തിന്റെ വ്യാകരണമല്ല സംസാരത്തിന്റെ വ്യാകരണമാണ് തന്റെ കൃതികളില്‍ എന്ന് വ്യക്തമാക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുതുകളിലെ വ്യാകരണമില്ലായ്മയെപ്പറ്റിയുള്ള തര്‍ക്കത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് ‘സ്ഥലത്തെ പ്രധാന ദിവ്യന്മാരും മണ്ടന്‍ ബഷീറും’ എന്ന ലേഖനത്തില്‍ പി. സോമനാഥന്‍. ‘ബഷീറിന് വ്യാകരണമറിയില്ല എന്ന് പറയുന്നവര്‍ സ്വന്തം അറിവില്ലായ്!മയെ മലയാളത്തിലെ ഒരു വലിയ സാഹിത്യകാരന്റെ മേല്‍ ആരോപിക്കുകയാണ് ‘ എന്ന് മറയില്ലാതെ ലേഖകന്‍ പറയുന്നു.

‘എനിക്ക് ഒന്നറിയാം, ഇവിടെ കഴിയുന്ന നിങ്ങളെക്കാള്‍ ക്രൂരരും അസ്വസ്ഥരുമാണ് പുറത്തു കഴിയുന്ന ഞങ്ങള്‍. സാഹചര്യങ്ങള്‍ നിങ്ങളെ ഇവിടെയെത്തിച്ചു. ഭാഗ്യം കൊണ്ട് ഞങ്ങള്‍ പുറത്തു’. നിലക്കാത്ത കരഘോഷം. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ സ്‌നേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു. ജയിലിലെ ആഘോഷദിവസം തടവുകാര്‍ക്ക് മുന്നില്‍ പ്രസംഗിക്കുവാന്‍ പോയ എഴുത്തുകാരി കെ എ ബീന എഴുതിയ അനുഭവക്കുറിപ്പ് ‘മതിലിനുള്ളില്‍’
ഭാഷക്കുള്ളില്‍ പുതുഭാഷ സൃഷ്ടിച്ച ജീവിതത്തോട് സര്‍ഗ്ഗാത്മകമായ കവിതയുടെ വര്‍ത്തമാനത്തില്‍ പുതിയ ജനുസ്സായി വരവറിയിക്കുന്ന ഇ ഇടത്തിലെ ഇ – കവിതകളെ പറ്റി വിശദമായി പ്രതിപാദിക്കുന്നു ‘ഇ കവിതയുടെ രുപഘടന’ എന്ന ലേഖനത്തിലൂടെ ഡോ. വി. അബ്ദുല്‍ ലത്തീഫ്
.
രണ്ടാം ലോകമഹായുദ്ധകാലത്തു എഴുതപെട്ട, കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ കുറിച്ചുള്ള മുന്നറിയിപ്പെന്ന നിലയില്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്‌കൂള്‍ പാഠപുസ്തക രൂപത്തിലും മറ്റും വന്‍ പ്രചാരം കൊടുത്തിരുന്ന, ‘ആനിമല്‍ ഫാ0’ എന്ന നോവല്‍ അര നൂറ്റാണ്ടിനു ശേഷം വീണ്ടും വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അസ്വാസ്ഥതയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു ‘ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ആനിമേല്‍ഫാ0 വായിക്കുമ്പോള്‍’ എന്ന ലേഖനത്തിലൂടെ രാജേഷ് ആര്‍ വര്‍മ്മ.
എഴുപതുകളുടെ തുടക്കത്തില്‍ അല്പം മാത്രമെഴുതി അപ്രത്യക്ഷനായ എ രവീന്ദ്രനെപ്പറ്റി വി സി ശ്രീജന്‍ എഴുതിയ ലേഖനം ചരിത്രത്തില്‍ വരാത്ത ഒരാള്‍, ‘സ്മരണകളിലേക്ക് ഒരു മടക്ക യാത്ര’ എന്ന പക്തിയില്‍ ജോര്‍ജ് അറങ്ങാശ്ശേരില്‍ എഴുതിയ ‘സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍,ഉമാ രാജീവിന്റെ കവിത ‘കുമ്പസാരം’ അജീഷ് ബേബി എഴുതിയ കഥ ‘അപ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ലേ’, ജ്വാല മാനേജിങ് എഡിറ്റര്‍ സജീഷ് ടോം എഴുതിയ കവിത ‘പിന്‍വിളി’ ജയേഷിന്റെ കഥ ‘മറിയാമ്മയും അവിശുദ്ധ ബന്ധങ്ങളും’ 2017 യുക്മ നാഷണല്‍ കലാമേളയുടെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് എം ഡൊമനിക് എഴുതി കലാമേള സമാപന സമ്മേളന വേദിയില്‍ ആലപിച്ച കവിത ‘നാഷണല്‍ കലാമേള ഒരു സ്‌നേഹതീരം’ എന്നിവയാണ് ഈ ലക്കത്തിലെ മറ്റുവിഭവങ്ങള്‍.

യുക്മ സാംസ്‌കാരിക വിഭാഗം എല്ലാമാസവും പ്രസിദ്ധികരിക്കുന്ന ജ്വാല ഇ – മാഗസിന് യുകെയിലെ സാഹിത്യാഭിരുചിയുള്ള വായനക്കാര്‍ക്കാരുടെ ഇടയില്‍ നല്ല പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൃതികള്‍ ഉള്‍പ്പെടുത്തണം എന്നുള്ള വായനക്കാരുടെ ആവശ്യം പരമാവധി പാലിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട് അറിയിച്ചു.

ഈ ലക്കം ജ്വാല മാഗസിന്‍ വായിക്കുവാന്‍ താഴെ ക്ലിക് ചെയ്യുക

ലണ്ടന്‍: ഭൂരിപക്ഷാഭിപ്രായത്തിനാണ് ജനാധിപത്യത്തില്‍ മൂല്യമുള്ളത്. എന്നാല്‍ മണ്ടത്തരങ്ങള്‍ക്കും ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അഭിപ്രായങ്ങള്‍ക്കും ഈ വിധത്തില്‍ മേല്‍ക്കൈ ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? സാധാരണഗതിയില്‍ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളില്‍ ഭൂരിപക്ഷാഭിപ്രായം ഉരുത്തിരിയാറില്ല എന്നു കരുതാം. തീരുമാനങ്ങളെടുക്കുന്നവരുടെ പ്രായോഗികബുദ്ധി അതിന് അനുവദിക്കില്ല എന്നതു തന്നെ കാരണം. പക്ഷേ ബ്രിട്ടീഷ് പാര്‍ലമെന്റ് ഈ ധാരണകളെയെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് വേദനയും വികാരവുമില്ലെന്ന പ്രമേയത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചിരിക്കുകയാണ് ടോറി എംപിമാര്‍.

ബാഡ്ജറുകളെയും കൊന്നൊടുക്കുന്നതിനെതിരെയും കുറുക്കന്‍മാരെ വേട്ടയാടാന്‍ അനുമതി കൊടുക്കുന്നതിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളെല്ലാം വിഫലമാക്കിക്കൊണ്ടാണ് ഭരണപക്ഷം ഈ പ്രമേയം വിജയിപ്പിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ ബില്ല് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടോറി നീക്കം. യൂറോപ്യന്‍ നിയമമനുസരിച്ച് മനുഷ്യരല്ലാത്ത ജീവികളെയും സചേതനവും ഇന്ദ്രിയ ശേഷിയുള്ളവയുമായി കണക്കാക്കണം. ബ്രെക്‌സിറ്റോടെ നിലവില്‍ വരുന്ന പുതിയ നിയമത്തില്‍ ഈ പ്രത്യേക ഭാഗം തന്നെ ഉണ്ടാകില്ല. അതായത് കുറുക്കന്‍മാര്‍ക്കും ബാഡ്ജറുകള്‍ക്കും മാത്രമല്ല ഭീഷണി. വളര്‍ത്തുമൃഗങ്ങളല്ലാത്ത എല്ലാ മൃഗങ്ങളെയും കൊല്ലാനുള്ള അവകാശം സാധാരണക്കാര്‍ക്ക് കിട്ടും. മൃഗങ്ങള്‍ക്ക് വികാരവും വിചാരവുമുണ്ടെന്ന ശാസ്ത്ര സത്യത്തെ നിഷേധിക്കുന്ന ബില്ലാണ് എംപിമാര്‍ വോട്ടിനിട്ട് പാസാക്കിയിരിക്കുന്നത്.

ഭൂമിയിലുള്ള ശാസ്ത്രജ്ഞന്‍മാരേക്കാള്‍ നന്നായി മൃഗങ്ങളേക്കുറിച്ച് തങ്ങള്‍ക്കറിയാമെന്ന മട്ടിലാണ് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രമേയം പാസാക്കിയതെന്നാണ് ഇന്‍ഡിപ്പെന്‍ഡന്റ് എഴുതിയത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ മൃഗസംരക്ഷണം എന്നത് വളര്‍ത്തുമൃഗങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും വന്യമൃഗങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കാന്‍ സാധ്യതയില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിയുപേക്ഷിച്ചത് ആയിരത്തോളം ഫുള്‍ടൈം ജിപിമാര്‍. വര്‍ദ്ധിച്ചു വരുന്ന ജോലിഭാരവും സമ്മര്‍ദ്ദവും മൂലം എന്‍എച്ച്എസ് ഉപേക്ഷിച്ച് ഡോക്ടര്‍മാര്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2020ഓടെ 5000 ജിപിമാരെ നിയമിക്കുമെന്ന ഹെല്‍ത്ത് സെക്രട്ടറിയുടെ വാഗ്ദാനം ഈ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലവിലുണ്ട്.

ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായി രോഗികളുടെ കാത്തിരിപ്പ് സമയം വര്‍ദ്ധിപ്പിക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ത്തന്നെ രോഗികളുടെ എണ്ണം ജിപിമാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അതിനിടെ ജിപിമാരുടെ എണ്ണം കുറയുന്നത് നിലവിലുള്ളവരുടെ മേല്‍ അധികഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. ജീവനക്കാര്‍ കൊഴിയുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൂടുതല്‍ പണം അനുവദിക്കണമെന്ന സൈമണ്‍ സ്റ്റീവന്‍സിന്റെ ആവശ്യം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം തള്ളുകയും ചെയ്തിരുന്നു.

41,324 ജിപിമാരാണ് നിലവില്‍ എന്‍എച്ച്എസില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 പേരുടെ കുറവാണ് ഇതിലുള്ളത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ മടങ്ങുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. 2016 മുതലാണ് ജിപിമാരുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ ഇന്‍സന്റീവുകള്‍ അനുവദിച്ചുകൊണ്ട് ട്രെയിനികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്‍എച്ച്എസ് ജോലിയിലേക്ക് കൂടുതലാളുകള്‍ എത്തുന്നില്ല എന്നതാണ് വാസ്തവം.

മലയാളം യു കെ ന്യൂസ് ടീം
പ്രവാസി മനസ്സുകളില്‍ കുളിര്‍മ പകര്‍ന്ന് രാഗസന്ധ്യ 2017 ഡെര്‍ബിയില്‍ നടന്നു. വോയ്‌സ് ഓഫ് ഡെര്‍ബിയാണ് ഈ സംഗീതനിശ സംഘടിപ്പിച്ചത്. ബ്രിട്ടന്റെ പല ഭാഗത്തു നിന്നുമുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാഗ സന്ധ്യ 2017 നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും മലയാളം യു കെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. പ്രവാസികളിലെ കലാകാരന്മാര്‍ പ്രോത്സാഹിക്കപ്പെടേണ്ടതിന്റെയും അവര്‍ക്ക് വേദികള്‍ ഉണ്ടാകേണ്ടതിന്റേയും ആവശ്യകത ജോജി തോമസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഡെര്‍ബി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നി മുന്‍ പ്രസിഡന്റ് സ്റ്റീവി ചാക്കോ, സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ മാനേജര്‍ ഷൈന്‍ കള്ളിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡെര്‍ബിയിലെ റെയ് കണ്ട് കമ്മ്യൂണിറ്റി സെന്ററിലാണ് നൂറ് കണക്കിന് ആസ്വാദകരെ പങ്കെടുപ്പിച്ചു കൊണ്ട് രാഗസന്ധ്യ 2017 അരങ്ങേറിയത്. കലയും സംഗീതവും പ്രോത്സാഹിക്കപ്പെടുക എന്ന ലക്ഷ്യവുമായി സംഘടിക്കപ്പെട്ട രാഗ സന്ധ്യ 2017 ന്റെ മീഡിയ പാട്ണര്‍ മലയാളം യുകെ യാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വോയ്‌സ് ഓഫ് ഡെര്‍ബിയുടെ നേതൃത്വത്തില്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്.

വ്യത്യസ്ഥ ഭാഷകളിലായി അമ്പതില്‍പ്പരം ഗാനങ്ങള്‍ ആസ്വാദകരെ പുളകമണിയ്ച്ചു. മണ്‍മറഞ്ഞതുള്‍പ്പെടെ അറിയപ്പെടുന്ന ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവതരിക്കപ്പെട്ടു. പഴയ കാല മലയാളഗാനങ്ങളാണ് കൂടുതല്‍ കൈയ്യടി നേടിയത്. വളരെ നല്ല പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിച്ചത്.
ജിനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടുകട രാഗസന്ധ്യ 2017 ന് മാറ്റുകൂട്ടി. നാടന്‍ വിഭവങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു തട്ടുകടയില്‍.

രാഗ സന്ധ്യ 2017 അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ വൈകിട്ട് 9 മണിയോടെ സമാപിച്ചു. പരിപാടിയുമായി സഹകരിച്ച ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും സംഘാടകരായ ബിജോ ജേക്കബും അനില്‍ ജോര്‍ജ്ജും നന്ദി അറിയ്ച്ചു. വളരെ വിപുലമായ രീതിയില്‍ വരും വര്‍ഷങ്ങളില്‍ രാഗ സന്ധ്യ നടത്താന്‍ സംഘാടകരൊരുങ്ങുന്നു.

ലണ്ടനിലെ എപ്പിംഗിനു സമീപം ചിഗ്വെല്ലില്‍ താമസിച്ചിരുന്ന പ്രതാപന്‍ രാഘവന്‍ നിര്യാതനായി. ബ്ലഡ് കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. 52 വയസ് മാത്രമായിരുന്നു പ്രതാപന്റെ പ്രായം. കഴിഞ്ഞ ആഴ്ച വിട വാങ്ങിയ പ്രതാപന്റെ സംസ്‌കാരം ഞായറാഴ്ച ലണ്ടനിലെ മനോര്‍ പാര്‍ക്കില്‍ നടക്കും.
ഹാല്‍ലോ പ്രിന്‍സസ് അലക്‌സാണ്ട്രാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ലണ്ടനില്‍ ഓഫ് ലൈസന്‍സ് ഷോപ്പ് നടത്തിവരികയായിരുന്ന പ്രതാപന്റെ മരണം ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടറിഞ്ഞത്. സോഷ്യല്‍ മീഡിയകളിലും മലയാളി സമൂഹത്തിലും സജീവ പങ്കാളിയായിരുന്നു പ്രതാപന്‍. അസുഖം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കുറച്ചു കാലമായി ബിസിനസില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കേരളാ ട്രാവല്‍സ് ഉടമയായ പ്രകാശ് രാഘവന്റെ സഹോദരനാണ് പ്രതാപന്‍. ഭാര്യയും രണ്ടു ആണ്‍കുട്ടികളും ഉണ്ട്. ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പൊതു ദര്‍ശനം നടക്കുക. ഇതിനുള്ള സൗകര്യം വിക്ടോറിയ ഹൗസ് ടി ക്രിബ്ബ് ആന്റ് സണ്‍സിലാണ് ഒരുക്കുക. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രി ആന്റ് ക്രിമറ്റോറിയത്തില്‍ നടക്കും.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Victoria House T Cribb & Sons
10 Woolwich Manor Way,
Beckton, London E6 5P-A

സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

City of London Cemetery & Crematorium
Aldersbrook Road,
Manor Park E12 5DQ

പിതാവിന്റെ അവിഹിത ബന്ധത്തിന് തടസ്സമായ മൂന്നു മക്കളെ കൊലപ്പെടുത്തി ബന്ധുവിന്റെ ‘സഹായം’. ചണ്ഡിഗഢിലെ പഞ്ച്കുലയിലാണ് സംഭവം. സമര്‍ (മൂന്ന്), സമീര്‍(11), സിമ്രാന്‍(എട്ട്) എന്നീ പിഞ്ചുകുഞ്ഞുങ്ങളെയാണ് ബന്ധു വെടിവച്ചുകൊന്ന ശേഷം വനത്തില്‍ തള്ളിയത്. പഞ്ച്കുലയിലെ മോര്‍ണി വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്‍സയിലുള്ള ഒരു കുടുംബത്തിലെ സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളുടെ പിതാവായ സോനു മാലികിനുള്ള അവിഹിത ബന്ധം സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടക്കൊലയെന്ന് പറയുന്നു. സോനുവിനെയും ബന്ധുക്കളായ ജഗ്ദീപ് മാലികി (26)നെയും മറ്റെരാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൈതാലില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു.

ജഗദീഷ് കുറ്റസമ്മതം നടത്തിയെന്നും കൃത്യത്തില്‍ സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്.പി അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. മകന് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന് സോനുവിന്റെ പിതാവ് ജീത മാലിക് പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഇതുവരെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായി എന്നു മാത്രമാണ് ഇവര്‍ക്കറിയാവുന്നത്. കുട്ടികളെ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഞായറാഴ്ച 10.30 ഓടെ കളിക്കാന്‍ പോയ കുട്ടികളെ ജഗ്ദീഷ് ഗീത ജയന്തി ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഇവരെ മോര്‍ണിയില്‍ എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തി ഉച്ചത്തില്‍ പാട്ട് വച്ചശേഷം മൂത്തയാള്‍ സമീറിനെ വിളിച്ച് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി 50 മീറ്റര്‍ അകലെവച്ച് വെടിവച്ചുകൊന്നു. പാട്ടിന്റെ ശബ്ദം മൂലം കുട്ടികള്‍ ഈ വെടിയൊച്ച കേട്ടില്ല. പിന്നീട് മറ്റുകുട്ടികളെയും ഇതുപോലെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഈ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു

കാലിഫോര്‍ണിയ: സാങ്കേതികവിദ്യയുടെ വികാസം മനുഷ്യന് അനുഗ്രഹങ്ങള്‍ക്കൊപ്പം ദോഷങ്ങളും നല്‍കിയിട്ടുണ്ട്. വിനാശകരമായ യുദ്ധങ്ങളില്‍ പ്രയോഗിക്കുന്നതിനായി ആയുധങ്ങള്‍ നിര്‍മിക്കാനാണ് ശാസ്ത്ര ഗവേഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളതെന്നതും വാസ്തവം. ഇന്നിപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുധങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുധങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാകുകയും വ്യക്തികളെ തിരിച്ചറിഞ്ഞ് അവരെ മാത്രം വധിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ആയുധങ്ങള്‍ രൂപകല്‍പന ചെയ്യുന്ന വിധത്തിലേക്ക് കാലം വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഈ വിധത്തിലുള്ള ആയുധങ്ങളുടെ നിര്‍മാണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ദ്ധര്‍.

വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് അവരെ വകവരുത്താന്‍ കഴിയുന്ന റോബോട്ടുകളെക്കുറിച്ചുള്ള ആശങ്കയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദ്ധനായ പ്രൊഫ.സ്റ്റുവര്‍ട്ട് റസല്‍ പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ഡ്രോണ്‍ റോബോട്ടുകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്ന വീഡിയയോയും അദ്ദേഹം പങ്കുവെക്കുന്നു. സ്ലോട്ടര്‍ റോബോട്ട്‌സ് എന്ന ഷോര്‍ട്ട്ഫിലിമിലെ ദൃശ്യങ്ങളാണ് ഇവ. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ച് ആളുകളെ കൊന്നൊടുക്കുന്നതാണ് വീഡിയോ കാണിക്കുന്നത്.

ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ഇത്തരം ആയുങ്ങളേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വിനാശകരമായ വിധത്തില്‍ ഉപയോഗിക്കുന്നത് മനുഷ്യവംശത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ലണ്ടന്‍: ലോകമൊട്ടാകെയുള്ള 57 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി ഊബര്‍. പേരുകള്‍, ഇമെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് തങ്ങളുടെ സെര്‍വറില്‍ നിന്ന് ചോര്‍ന്നതെന്നാണ് ഊബര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ചോര്‍ത്തലിന്റെ വിവരങ്ങള്‍ ഇപ്പോളാണ് ഊബര്‍ പുറത്തുവിട്ടത്. 2016 ഒക്ടോബറില്‍ നടന്ന ഹാക്കിംഗിനേക്കുറിച്ച് കമ്പനിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ട്രാവിസ് കലാനിക്കിന് അറിയാമായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു,.

ഇത്രയും വലിയ ഡേറ്റ മോഷണത്തേക്കുറിച്ചുള്ള വിവരം കമ്പനി ഒരു വര്‍ഷത്തോളം മറച്ചുവെക്കുകയായിരുന്നു. ഈ വിവരങ്ങള്‍ക്കു പകരം ഹാക്കര്‍മാര്‍ വന്‍ തുക ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ആരാണ് ഈ ഹാക്കിംഗിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. ഊബര്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ജോ സള്ളിവനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിമാരില്‍ ഒരാളും ഈയാഴ്ച കമ്പനി വിട്ടിരുന്നു. സെപ്റ്റംബറില്‍ ചുമതലയേറ്റ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഡാറ ഖോസ്രോഷാഹിയാണ് ഡേറ്റ ചോര്‍ന്ന വിവരം അറിയിച്ചത്. അമേരിക്കയിലെ 6 ലക്ഷം ഡ്രൈവര്‍മാരുടേതുള്‍പ്പെടെ 70 ലക്ഷം ഡ്രൈവര്‍മാരുടെ വിവരങ്ങളും ചോര്‍ന്നതായാണ് വെളിപ്പെടുത്തല്‍.

അവരുടെ പേരുകളും മറ്റു വിവരങ്ങളും കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് വിശദാംശങ്ങളും മോഷ്ടിക്കപ്പെട്ടു. ഈ വിവരങ്ങള്‍ ഇതുവരെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. ചോര്‍ത്തലിന് വിധേയമാക്കപ്പെട്ട അക്കൗണ്ടുകള്‍ ഫ്‌ളാഗ് ചെയ്തിട്ടുണ്ടെന്നും അവ ദുരുപയോഗം ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ സംരക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ തങ്ങളുടെ ഊബര്‍ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ദുരുപയോഗം നടന്നതായി സംശയം തോന്നിയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved