Main News

തിരുവനന്തപുരം: അനുജന്റെ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരം തുടരും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്ത് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ആറരയോടെയാണ് ശ്രീജിത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അമ്മയും സഹോദരിയും സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ രണ്ട് പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായി ശ്രീജിത്ത് വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ അന്വേഷണം തുടങ്ങുന്നത് വരെ നിരാഹാര സമരം തുടരും. സി.ബി.ഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് വന്നു കഴിഞ്ഞാല്‍ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉറപ്പുനല്‍കിയിരുന്നു. എം.പിമാരായ കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

ഇതിനിടെ ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സി.ബി.ഐ അന്വേഷണത്തിനുള്ള പിന്തുണ നല്‍കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. 2014 മുതലുള്ള മുഴുവന്‍ രേഖകളും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

2014 മെയ് 21നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ അറസ്റ്റ് ചെയ്ത പോലീസ് മര്‍ദ്ദിച്ചും വിഷം കൊടുത്തും സഹോദരനെ കൊലപ്പെടുത്തിയെന്നാണ് ശ്രീജിത്തിന്റെ ആരോപണം. പോലീസ് കംപ്ലെയ്ന്‍്‌സ് അതോറിറ്റിയും ഇക്കാര്യം കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പോലീസിന്റെ പ്രതികാര നടപടിയിലേക്ക് നയിച്ചത്.

 

ലണ്ടന്‍: യുകെയിലെ ബാങ്കുകള്‍ കുടിയേറ്റക്കാരുടെയും നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെന്ന് കരുതുന്നവരുടെയും അക്കൗണ്ടുകളുടെ പരിശോധന തുടങ്ങുന്നു. ഹോം ഓഫീസ് നിര്‍ദേശമനുസരിച്ചാണ് ഈ നടപടി. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനും അവരെ നാട്കടത്താനുമുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇത്. ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായി താമസിക്കുന്നവരെന്ന് കണ്ടെത്തുന്നവരുടെ വിവരങ്ങള്‍ ഹോം ഓഫീസില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

്അപ്രകാരം കണ്ടെത്തുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും. രാജ്യത്ത് താമസിക്കാന്‍ അവകാശമില്ലാത്തവര്‍ നിയമവിരുദ്ധമായി തുടരുന്നത് അവസാനിപ്പിക്കാനാണ് നീക്കം. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതോടെ ഇത്തരക്കാരുടെ താമസം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി നിയമപരമായി കുടിയേറിയവര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ തങ്ങളുടെ അക്കൗണ്ടുകള്‍ ഇല്ലാതാകുന്നത് ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ സാരമായി ബാധിക്കും. ഇവര്‍ക്ക് പരാതിപ്പെടാനോ നഷ്ടപരിഹാരം ലഭിക്കാനോ ഉള്ള സാധ്യതകളും നിഷേധിക്കപ്പെടുമെന്നാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഇത്തരം കുടിയേറ്റക്കാരില്‍ ഭൂരിപക്ഷത്തിന്റെയും അക്കൗണ്ടുകള്‍ നഷ്ടമാകുന്നത് അവരുടെ തൊഴിലുടമകളുടെയും വീട്ടുടമകളുടെയും ചൂഷണം വര്‍ദ്ധിപ്പിക്കുമെന്നും വിശദീകരിക്കപ്പെടുന്നു.

ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ചികിത്സ തേടുന്ന വിദേശീയരില്‍ നിന്ന് പണമീടാക്കണമെന്ന് ഭൂരിപക്ഷം ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നതായി സര്‍വേ. സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവര്‍ക്ക് മുന്‍കൂര്‍ പണമടച്ച് ചികിത്സകള്‍ സ്വീകരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇത്തരക്കാരില്‍ നിന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ പണമീടാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഭയന്ന് അവ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് 583 ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു. യുകെയില്‍ റസിഡന്റ്‌സ് അല്ലാത്തവര്‍ക്ക് എ ആന്‍ഡ് ഇകളിലും ജിപി ക്ലിനിക്കുകളിലും ഫീസുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരില്‍ 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. അപ്പോയിന്റ്‌മെന്റുകള്‍ തെറ്റിക്കുന്നവരില്‍ നിന്ന് പണമീടാക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കി. വിദേശ രോഗികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം.

ബ്രിട്ടീഷ് നികുതിദായകരാണ് എന്‍എച്ച്എസിനെ വളര്‍ത്തിയതെന്നും സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത് അത്യാവശ്യമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ഓ’ ഷോഗ്നെസ്സി പറഞ്ഞു. 2013 മുതല്‍ പ്ലാന്‍ഡ് കെയര്‍ സ്വീകരിച്ച വിദേശികളില്‍ നിന്ന് ഈടാക്കിയ ഫീസ് നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 89 മില്യന്‍ പൗണ്ടില്‍ നിന്ന് 358 മില്യന്‍ പൗണ്ടായാണ് ഇത് ഉയര്‍ന്നത്. എന്നാല്‍ അടിയന്തര ചികിത്സ വേണ്ടി വരുന്ന ഘട്ടങ്ങളില്‍ എ ആന്‍ഡ് ഇയിലെ ഫീസുകള്‍ നിര്‍ബന്ധമാക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ക്രിപ്‌റ്റോകറന്‍സികള്‍ വളരെ വേഗത്തില്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ അവ സുരക്ഷിതമായി നിക്ഷേപിക്കാന്‍ കണ്ടെത്തിയിരിക്കുന്നത് റിയല്‍ എസ്‌റ്റേറ്റിലാണെന്നതാണ് വാസ്തവം. ഭൂരിപക്ഷം ക്രിപ്‌റ്റോകറന്‍സികളും അണ്‍റെഗുലേറ്റഡ് ആണെന്നതിനാല്‍ വസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് അതില്‍ താല്‍പര്യം വര്‍ദ്ധിച്ചു വരികയുമാണ്. അടുത്തിടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വലിയ തോതില്‍ ഉയര്‍ന്നതോടെ നിരവധി പേരാണ് ലക്ഷപ്രഭുക്കളായത്.

ഇത്തരത്തില്‍ ലഭിച്ച പണം നിക്ഷേപിക്കാന്‍ മൂല്യം കുറയാത്ത നിക്ഷേപം എന്ന നിലയിലാണ് പലരും റിയല്‍ എസ്റ്റേറ്റിനെ സമീപിക്കുന്നത്. ലോസാന്‍ജലസ് സ്വദേശിയായ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ടോണി ജിയോര്‍ദാനോ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റിലേക്ക് മാറ്റുന്നതില്‍ മാര്‍ഗദര്‍ശനം നല്‍കുന്നു. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളെക്കുറിച്ച് മറ്റുള്ള ഏജന്റുമാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പാഠങ്ങളും നല്‍കി വരികയാണ് ഇയാള്‍. ഒട്ടേറെ വീടുകളും വസ്തുക്കളും ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെ താന്‍ ചെയ്തു കഴിഞ്ഞതായി ജിയോര്‍ദാനോ പറഞ്ഞു.

ഹൈ എന്‍ഡ് റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങുന്നവര്‍ പലരും നികുതികളെയാണ് ഭയക്കുന്നത്. ഇത്തരം ഇടപാടുകാര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുകയാണ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നാണ് ജിയോര്‍ദാനോ പറയുന്നത്. ഈ സാധ്യതകള്‍ ബയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇടപാടുകാര്‍ക്കായി അഞ്ച് ടിപ്പുകളും ജിയോര്‍ദാനോ നല്‍കുന്നു.

$ റിസര്‍ച്ച്: ക്രിപ്‌റ്റോകറന്‍സികളേക്കുറിച്ചുള്ള ജ്ഞാനം പ്രധാനമാണ്. ഇത് ഏതു വിധത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് മനസിലാക്കാന്‍ യൂട്യൂബ് വീഡിയോകളും മറ്റും ലഭ്യമാണ്.

$ മനസിലാക്കല്‍: ക്രിപ്‌റ്റോകറന്‍സികളിലുള്ള നിക്ഷേപേത്തേക്കുറിച്ച് ആദ്യം ചിന്തിക്കാതിരിക്കുക. സാധാരണ കറന്‍സികളേപ്പോലെ തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു കറന്‍സി തന്നെയാണ് ഇതെന്ന് മനസിലാക്കുക.

$ വിദഗ്ദ്ധനെ സമീപിക്കുക: തങ്ങളുടെ ക്രിപ്‌റ്റോകറന്‍സിയില്‍ വാങ്ങാന്‍ സമീപിക്കുന്നയാള്‍ ഈ മേഖലയില്‍ പരിചയമുള്ളയാളാണെന്ന് മനസിലാക്കാന്‍ വിദഗ്ദ്ധരുടെ സഹായം സ്വീകരിക്കാം.

$ പരിശീലനം: കോയിന്‍ബേസ് പോലെയുള്ള ക്രിപ്‌റ്റോകറന്‍സി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് പരിശീലിക്കുക. 20 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി വാങ്ങി അത് എക്‌സ്‌ചേഞ്ചിലൂടെ പണമാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് മനസിലാക്കാവുന്നതാണ്.

$ ഓരോ ചലനവും മനസിലാക്കുക: ക്രിപ്‌റ്റോകറന്‍സി രംഗത്തെ ഓരോ ചലനവും മനസിലാക്കുക. ബിറ്റ്‌കോയിന്‍ മാത്രമല്ല, പ്രധാന കറന്‍സികളായ ബിറ്റ്‌കോയിന്‍ ക്യാഷ്, എതീറിയം, ക്രിപ്റ്റോ കാര്‍ബണ്‍, ലൈറ്റ് കോയിന്‍, റിപ്പിള്‍ എന്നിവയേക്കുറിച്ചുമുള്ള അറിവുകള്‍ സമ്പാദിക്കുക.

റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം പോയത് കടലിലേക്ക്. കടലിനോട് ചേര്‍ന്ന് ചെളി നിറഞ്ഞ മണ്‍തിട്ട ഉണ്ടായിരുന്നത് വന്‍ അപകടത്തില്‍ നിന്ന് രക്ഷയായി. ടര്‍ക്കിഷ് നഗരമായ ട്രസ്ബോണ്‍ വിമാന താവളത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. അപകട സമയത്ത് വിമാനത്തില്‍ 162 യാത്രക്കാരും വിമാന ജീവനക്കാരും ഉണ്ടായിരുന്നു.

പെഗാസസ് എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ചെളിയില്‍ പുതഞ്ഞത് കൊണ്ട് മാത്രമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അങ്കോറയില്‍ നിന്നും ട്രസ്ബോണിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകട കാരണം വ്യക്തമല്ല. മഴ പെയ്ത് റണ്‍വേ തെന്നിക്കിടന്നാതായിരിക്കാം കാരണം എന്ന് കരുതുന്നു.

ഫെയ്‌സ്ബുക്ക് തങ്ങളുടെ ന്യൂസ്ഫീഡില്‍ വരുത്താനൊരുങ്ങുന്ന അഴിച്ച് പണി വന്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് കാരണം ബിസിനസുകളെ പ്രമോട്ട് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് പകരം സൂഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്കും മെസേജുകള്‍ക്കുമായിരിക്കും ഇനി മുതല്‍ ഫെയ്‌സ്ബുക്ക് മുന്‍ഗണനയേകുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതോടെ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത് 20,000 കോടി രൂപയാണ്. ഫെയ്‌സ്ബുക്കിന്റെ ആല്‍ഗ്വരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന ഉടമയുടെ ഈ പോസ്റ്റ് വിപണി മൂല്യത്തില്‍ ഇടിവുണ്ടാക്കുന്നത് 4.5 ശതമാനമാണ്.ഇതോടെ ആഗോള ഭീമനെ പഴിച്ച് ഷെയര്‍ ഹോള്‍ഡര്‍മാര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

വെള്ളിയാഴ്ച വാള്‍സ്ട്രീറ്റില്‍ ക്ലോസിങ് ബെല്‍ അടിക്കുന്ന അവസരത്തിലാണ് ഫെയ്‌സ്ബുക്കിന്റെ ഓഹരി വിലയില്‍ 4.5 ശതമാനം താഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വിപണി തുടങ്ങുമ്പോള്‍ 77.8 ബില്യണ്‍ ഡോളറായിരുന്നു ഫെയ്‌സ്ബുക്ക് ഓഹരികളുടെ ആകെയുള്ള വിലയെങ്കില്‍ അന്ന് വൈകുന്നേരമാകുമ്പോഴേക്കും അത് 74 ബില്യണ്‍ ഡോളറായി ഇടിഞ്ഞ് താഴുകയായിരുന്നുവെന്നാണ് ബ്ലൂംബര്‍ഗ് വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും പണക്കാരില്‍ നാലാം സ്ഥാനത്തേക്ക് സക്കര്‍ ബര്‍ഗ് തള്ളപ്പെടുകയും സ്പാനിഷ് റീട്ടെയില്‍ ബില്യണയറായ അമാനികോ ഓര്‍ടെഗ സക്കര്‍ബര്‍ഗിനെ ഇക്കാര്യത്തില്‍ പിന്നിലാക്കിയിരിക്കുകയാണ്.

പുതിയ മാറ്റം യൂസര്‍മാര്‍ക്കും ബിസിനസുകാര്‍ക്കും ദീര്‍ഘകാലത്തേക്ക് നേട്ടമാണുണ്ടാക്കുകയെന്നാണ് സക്കര്‍ ബര്‍ഗ് പറയുന്നതെങ്കിലും മാര്‍ക്കറ്റ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുയും ഫെയ്‌സ്ബുക്ക് ഓഹരി വില ഇടിയുകയും ചെയ്തിരിക്കുകയാണ്. പബ്ലിഷര്‍മാരില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും ഫെയ്‌സ്ബുക്ക് ന്യൂസ്ഫീഡിലെത്തുന്ന നോണ്‍അഡ് വര്‍ടൈസിങ് കണ്ടന്റുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കംനടത്തുന്നതെന്ന് വ്യാഴാഴ്ച ഇട്ട പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് വിശദീകരിച്ചിരുന്നു. ഇതിന് പകരം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയര്‍ ചെയ്യുന്നവയ്ക്കും പോസ്റ്റുകള്‍ക്കും ന്യൂസ് ഫീഡില്‍ മുന്‍ഗണന നല്‍കുമെന്നുമായിരുന്നു സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നത്.

പുതിയ മാറ്റം ഫെയ്‌സ്ബുക്കിന് ലഭിക്കുന്ന പരസ്യങ്ങളെ ബാധിക്കില്ലെങ്കിലും തങ്ങളുടെ വെബ്‌സൈറ്റുകളിലേക്ക് വന്‍ തോതില്‍ യൂസര്‍മാരെ തിരിച്ച് വിടുന്നതിനായി വന്‍ തോതില്‍ ഫെയ്‌സ്ബുക്ക് പേജുകളെ ഉപയോഗിക്കുന്ന നിരവധി കമ്പനികളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുന്നു. അവര്‍ അതിന് പകരം സംവിധാനമായി എന്ത് അനുവര്‍ത്തിക്കുമെന്ന ഗൗരവപരമായ ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ച് തങ്ങളുടെ സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വര്‍ധിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. ഇക്കാര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജോണ്‍ റൈഡിങ് രംഗത്തെത്തുകയും ചെയ്തിരുന്നു

ലണ്ടന്‍: ഓര്‍മ്മ നശിക്കുന്ന അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന തന്മാത്ര എന്ന സിനിമ ഓര്‍മ്മയില്ലേ? ചെറുപ്പത്തില്‍ അല്‍ഷൈമേഴ്‌സ് രോഗം ബാധിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം ഈ രോഗം കുടുംബങ്ങളിലുണ്ടാക്കുന്ന ആഘാതത്തെ വരച്ചു കാട്ടുന്നതായിരുന്നു. ഇതേ അവസ്ഥയാണ് നോട്ടിംഗ്ഹാം സ്വദേശിയായ ഡാനിയല്‍ ബ്രാഡ്ബറി എന്ന 30കാരന്‍ നേരിടുന്നത്. ഈ ചെറിയ പ്രായത്തില്‍ അല്‍ഷൈമേഴ്‌സ് രോഗ ബാധിതനാണ് ഇയാളെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

അല്‍ഷൈമേഴ്‌സ് രോഗബാധിതനായി 36-ാമത്തെ വയസില്‍ മരിച്ച പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ബ്രാഡ്ബറിക്ക് ഈ രോഗം. പിഎസ്ഇഎന്‍ 1 എന്ന വകഭേദമാണ് ഇത്. പിതാവായ ഏഡ്രിയന്റെ ആയുസ് മാത്രമേ ബ്രാഡ്ബറിക്കും ഉണ്ടാകുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ സ്ഥിരീകരണത്തില്‍ ഏറ്റവും വേദനാജനകമായത് ഇപ്പോള്‍ 18 മാസം പ്രായം മാത്രമുള്ള ബ്രാഡ്ബറിയുടെ ഇരട്ടക്കുട്ടികള്‍ക്കും പിതാവിന്റെ ഇപ്പോഴുള്ള പ്രായത്തില്‍ ഈ രോഗം വരാനുള്ള സാധ്യതയുണ്ട് എന്നതാണ്.

സങ്കടകരമായ ഈ അവസ്ഥയിലും ഓര്‍മകള്‍ മാഞ്ഞുപോകുന്നതിന് മുമ്പ് പരമാവധി സന്തോഷം തന്റെ കുടുംബത്തിന് നല്‍കാനുള്ള ശ്രമത്തിലാണ് ഇയാള്‍. പങ്കാളിയായ ജോര്‍ദാന്‍ ഇവാന്‍സും കുട്ടികളുമൊത്ത് യാത്രകള്‍ നടത്താനുള്ള പദ്ധതികളിലാണ് ഇയാള്‍. ഈ രോഗം തന്നെ മാത്രമല്ല, തന്റെ ചുറ്റുമുള്ളവരെയും ബാധിക്കും. എത്ര കാലം അതിന് അടിപ്പെടാതെ കഴിയാനാകും എന്ന് അറിയില്ല. അത്രയും സമയം തന്റെ കുട്ടികള്‍ക്ക് നല്ല പിതാവായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബ്രാഡ്ബറി പറഞ്ഞു. എന്റെ ഓര്‍മകള്‍ ക്ഷയിച്ചാലും ജോര്‍ദാനും കുട്ടികള്‍ക്കും സൂക്ഷിക്കാന്‍ നല്ല ഓര്‍മകള്‍ സമ്മാനിക്കണം. ഇപ്പോള്‍ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും അതിന് സഹായിക്കുമെന്നും ബ്രാഡ്ബറി പറഞ്ഞു.

കാലേയ്: വിന്റര്‍ ക്രൈസിസില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കപ്പെട്ട എന്‍എച്ച്എസ് രോഗികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫ്രഞ്ച് ആശുപത്രി. കാലേയിലെ ദി സെന്റര്‍ ഹോസ്പിറ്റലിയര്‍ ആണ് രോഗികള്‍ക്ക് അടിയന്തര ചികിത്സ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. രോഗികളെ നാലാഴ്ചക്കുള്ളില്‍ രോഗികളെ കാണാമെന്നും ശസ്ത്രക്രിയകള്‍ നടത്താമെന്നുമാണ് വാഗ്ദാനം. സൗത്ത് കെന്റ് കോസ്റ്റല്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പും എന്‍എച്ച്എസുമായി 2016ല്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ രണ്ട് രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ചികിത്സ ലഭ്യമാകും.

എന്‍എച്ച്എസ് ആശുപത്രികള്‍ മാറ്റിവെച്ച ശസ്ത്രക്രിയകള്‍ കാലേയിലെ ആശുപത്രിയില്‍ നടത്താന്‍ സാധിക്കുമെന്നും അതിനുള്ള ശേഷി ആശുപത്രിക്ക് ഉണ്ടെന്നും കാലേയ് സെന്ററില്‍ നിന്നുള്ള അറിയിപ്പ് വ്യക്തമാക്കുന്നു. ചികിത്സാച്ചെലവുകള്‍ എന്‍എച്ച്എസ വഹിക്കുമെങ്കിലും രോഗികള്‍ ഇംഗ്ലീഷ് ചാനലിലൂടെ യാത്ര ചെയ്ത് കാലേയിലെത്തണം. യൂറോസ്റ്റാര്‍ ടെര്‍മിനലിന് തൊട്ടടുത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. ഈ ആശുപത്രിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ജീവനക്കാര്‍ ഉണ്ടെന്നതും പോസ്റ്റ ഓപ്പറേറ്റീവ് ഫോളോഅപ്പുകള്‍ ഇംഗ്ലീഷില്‍ ലഭ്യമാകുമെന്നതും രോഗികള്‍ക്ക് സഹായകമാകും. 500 രോഗികളെ പ്രവേശിപ്പിക്കാന്‍ ശേഷിയുള്ള ആശുപത്രിയാണ് ഇത്.

അടിയന്തരമല്ലാത്ത എന്നാ ശസ്ത്രക്രിയകളും വിന്റര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് മാറ്റിവെച്ചിരുന്നു. 55,000 ശസ്ത്രക്രിയകള്‍ ഫെബ്രുവരി വരെയാണ് മാറ്റിവെച്ചിരിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്ന അവശനിലയിലുള്ള രോഗികള്‍ക്കും മറ്റ് അസുഖങ്ങള്‍ ബാധിച്ച് എത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും ആവശ്യമായ പരിചരണം നല്‍കുന്നതിന് വാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായാണ് ശസത്രക്രിയകള്‍ മാറ്റിവെച്ചത്. ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു കവിയുകയാണ്.

കേംബ്രിഡ്ജ്: മനഃപൂര്‍വം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചവര്‍ കുടുങ്ങി. വാഹനത്തിലെ ടെലിമാറ്റിക്‌സ് ബോക്‌സ് രേഖപ്പെടുത്തിയ വിവരങ്ങളില്‍ അപകടം മനപൂര്‍വം വരുത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. കോടതിച്ചെലവായി 70,000 പൗണ്ട് നല്‍കാനും ക്ലെയിമുമായി എത്തിയവര്‍ക്ക് നിര്‍ദേശം നല്‍കി. 2015 ഫെബ്രുവരിയില്‍ ഹ്യുണ്ടായ് കാറും ബിഎംഡബ്ല്യു കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായെന്നും 87.921 പൗണ്ടിന്റെ നഷ്ടമുണ്ടായെന്നുമായിരുന്നു ഹ്യുണ്ടായ് കാര്‍ ഉടമയുടെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലെയിം ചെയ്തത്. ഈ തുകയുടെ ഭൂരിഭാഗവും അപകടത്തിന് ശേഷം മറ്റ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതിന്റെ ചെലവാണ്.

എന്നാല്‍ ഹ്യുണ്ടായ് കാറിന് ഇന്‍ഷുറന്‍സ് നല്‍കിയിരുന്ന ഇന്‍ഷ്വര്‍ദിബോക്‌സ് കമ്പനി കാറില്‍ ഘടിപ്പിച്ചിരുന്ന ടെലിമാറ്റിക്‌സ് ബോക്‌സിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് കൗണ്ടി കോടതിയില്‍ തെളിവായി സമര്‍പ്പിച്ചു. വാഹനങ്ങള്‍ അബദ്ധത്തില്‍ കൂട്ടിമുട്ടിയതല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിവരങ്ങള്‍. കാറില്‍ ഘടിപ്പിക്കുന്ന ബ്ലാക്ക്‌ബോക്‌സിന് സമാനമായ ഈ ഉപകരണം ബ്രേക്കിംഗ് സ്പീഡ്, ആക്‌സിലറേഷന്‍ മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തും. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളേക്കുറിച്ച് വാഹന ഉടമകള്‍ നല്‍കിയ വിവരങ്ങളും ടെലിമാറ്റിക്‌സ് വിവരങ്ങളും തമ്മില്‍ ചേര്‍ച്ചയുണ്ടായിരുന്നില്ല.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വാഹനം മനപൂര്‍വം ഇടിപ്പിച്ചതാണെന്ന് ഹ്യുണ്ടായ് ഓടിച്ചിരുന്ന സ്ത്രീ സമ്മതിച്ചു. വാഹനങ്ങള്‍ തമ്മില്‍ മൂന്ന് തവണ ഇടിച്ചിരുന്നുവെന്ന് ടെലിമാറ്റിക്‌സ് രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ ഇടിയിലുണ്ടായ നാശത്തേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടിയിടികള്‍ വാഹനത്തിന് നല്‍കിയത്. ഇതിനു ശേഷം ക്ലെയിം തുക കൂടുതല്‍ ആവശ്യപ്പെടുന്നതിനായി ചുറ്റിക ഉപയോഗിച്ച് അഞ്ചോ ആറോ തവണ വാഹനത്തില്‍ ഇടിച്ചതായും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു.

വാദങ്ങള്‍ക്കൊടുവില്‍ ബിഎംഡബ്ല്യു ഡ്രൈവറാണ് ഈ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതെന്ന് കോടതി കണ്ടെത്തി. ഹ്യുണ്ടായ് ഡ്രൈവറെ ഇയാള്‍ക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്ന ഹ്യുണ്ടായ് ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി എഴുതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിച്ചെലവായി 70,000 പൗണ്ട് നല്‍കാന്‍ ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. ടെലിമാറ്റിക്‌സ് വിവരങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിം തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാനാകും എന്നതിന് തെളിവാണ് ഈ സംഭവമെന്ന് ഇന്‍ഷ്വര്‍ദിബോക്‌സ് വക്താവ് ഏഡ്രിയന്‍ സ്റ്റീല്‍ പറഞ്ഞു.

മുംബൈ: ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക്. ജിയോ കോയിന്‍ എന്ന പേരില്‍ സ്വന്തമായി വിര്‍ച്വല്‍ കറന്‍സി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി റിലയന്‍സ് 50 പ്രൊഫഷണലുകളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്‌ചെയിന്‍. ഈ രേഖകള്‍ ക്രമത്തിലും ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തിലുമാണ് ഉള്ളത്. ജിയോ കോയിന്‍ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളതെങ്കിലും വിവിധ മേഖലകളില്‍ ഇതിന്റെ ഉപയോഗം സാധ്യമാക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനിക്കായിരിക്കും ജിയോ കോയിന്റെ ചുമതല.

എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ നിര്‍മാണം, വിനിയോഗം മുതലായവ നിയമവിധേയമല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിലാണ് റിലയന്‍സ് ജിയോ വിര്‍ച്വല്‍ കറന്‍സി പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. വിര്‍ച്വല്‍ കറന്‍സി വിനിമയങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം അവ ചെയ്യാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അതിനു ശേഷം 9 പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സര്‍വേ. രാജ്യത്ത് ആറ് ലക്ഷം ക്രിപ്‌റ്റോകറന്‍സി ട്രേഡര്‍മാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ഈ പാനല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.

നിലവില്‍ 1300 വിര്‍ച്വല്‍ കറന്‍സികള്‍ ലോകമൊട്ടാകെ നിലവിലുണ്ട്. ഇന്ത്യയില്‍ 11 എക്‌സ്‌ചേഞ്ചുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

RECENT POSTS
Copyright © . All rights reserved