മണമ്പൂര്‍ സുരേഷ്
ലണ്ടന്‍: ഡയബറ്റിസിനെത്തുടര്‍ന്ന് വരുന്ന അന്ധത തടയാന്‍ 51 കോടി രൂപയുടെ ആരോഗ്യ പദ്ധതിയുമായി മലയാളി ഡോക്ടര്‍ പ്രൊഫ. ശോഭ ശിവപ്രസാദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക്. വര്‍ക്കല തച്ചോട് സ്വദേശിനിയായ പ്രൊഫ. ശോഭ ശിവപ്രസാദ് ലോകപ്രസിദ്ധമായ ലണ്ടനിലെ മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റലിലെയും, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ കീഴിലുള്ള ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെയും നേത്രരോഗ വിദഗ്ദ്ധയാണ്.
ഡയബറ്റിസിനെത്തുടര്‍ന്ന് വരുന്ന അന്ധത വളരെ ചെലവു കുറഞ്ഞ പരിശോധനകളിലൂടെ തടയാന്‍ സഹായിക്കാനാണ് Global Challenges Research Fundല്‍ നിന്നും 51 കോടി രൂപയുടെ ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള ചെലവേറിയ ടെസ്റ്റുകള്‍ നടത്തി അന്ധതയിലേക്കു നയിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന രോഗം തടയാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. ഇന്ത്യയിലെ, ഡയബറ്റിസ് ഉള്ളവരില്‍ 18-35% ജനങ്ങള്‍ക്ക് കണ്ണിന്റെ ഈ ടെസ്റ്റ് ലഭിക്കാറില്ലെന്നു കണക്കാക്കപ്പെടുന്നു. അങ്ങനെ അവര്‍ അന്ധതയിലേക്കു നീങ്ങുന്നു.
ചെലവേറിയ ടെസ്റ്റുകള്‍ക്കു പകരം വളരെ ചെലവു ചുരുങ്ങിയ, കയ്യില്‍ വച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ക്യാമറ ഉപയോഗിച്ചുള്ള കണ്ണിന്റെ റെറ്റിനയുടെ ടെസ്റ്റും, ബ്ലഡ് ടെസ്റ്റുകളും നടപ്പാക്കാന്‍ വേണ്ടിയുള്ള സഹായമാണ് ഈ പദ്ധതി നല്‍കുന്നത്. ഈ ചെലവു ചുരുങ്ങിയ പരിശോധനാ രീതി ഇന്ത്യയില്‍ വിജയിച്ചാല്‍ ഇപ്പോള്‍ ചെലവു കൂടിയ ടെസ്റ്റുകള്‍ നടത്തുന്ന ബ്രിട്ടനിലേക്കും ഇത് നടപ്പാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ രോഗിയുടെയും ആരോഗ്യ വിവരങ്ങളുടെ റെക്കോഡുകള്‍ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ പദ്ധതി അടിവരയിടുന്നു. ഒപ്പം ഈ ടെസ്റ്റുകള്‍ നടത്താനുള്ള ചുമതല ഡോക്ടര്‍മാരില്‍ നിന്നും നഴ്സുമാരിലേക്ക് കൊണ്ട് വരാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ആശാ വര്‍ക്കേഴ്സ് മുഖാന്തിരം ജനങ്ങളെ ബോധവല്‍ക്കരിക്കാനും പരിപാടി ഉണ്ട്.
വിജയിക്കുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് വളരെ ചെലവു ചുരുങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കണ്ണിന്റെ റെറ്റിനയുടെ പടമെടുത്ത് വളരെ നേരത്തെ പരിശോധന നടത്തി ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ഈ രോഗം കണ്ടു പിടിച്ചു ചികിത്സിച്ചു അന്ധതയില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനിലെ പാര്‍ലമെന്റ് സമുച്ചയത്തിലെ ഹൗസ് ഓഫ് ലോഡ്സില്‍ വച്ച് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയും കേരളത്തിലെ മറ്റു മൂന്നു ആരോഗ്യ വകുപ്പ് വിദഗ്ദ്ധരും പങ്കെടുത്ത പരിപാടിയില്‍ വച്ച് ഔദ്യോഗികമായി ഈ പ്രൊജക്ടിന്റെ ഉദ്ഘാടനം ഇതിന്റെ അന്തര്‍ദ്ദേശീയ ഉപദേശക സമിതി ചെയര്മാന് ലോഡ് കമലേഷ് പട്ടേല്‍ നിര്‍വഹിച്ചു.
”ഡയബറ്റിസ് ഉള്ള ഓരോരുത്തരും ഓരോ വര്‍ഷവും ടെസ്റ്റ് നടത്തിയാല്‍ ഒരു രാജ്യമെന്ന നിലയില്‍ അന്ധത ഒഴിവാക്കാനുള്ള സാധ്യത ഏറെയാണെന്ന്” പ്രൊഫ ശോഭ ശിവപ്രസാദ് പറഞ്ഞു. ”വളരെ വിപുലമായ പരിശോധനകള്‍ ഒഴിവാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പരിശോധനകള്‍ നടത്തി അന്ധത എന്ന അവസ്ഥയില്‍ കാര്യമായി ഇടപെടാന്‍ ശ്രമിക്കുകയാണ് ഈ പദ്ധതി”.
”ഈ രംഗത്തെ അതിവിദഗ്ദ്ധരായ പണ്ഡിതരും, ശാസ്ത്രജ്ഞരുമാണ് കേരള സര്‍ക്കാരുമായി സഹകരിച്ച് കാലേകൂട്ടി ഈ അസുഖം കണ്ടു പിടിക്കാനും, തടയാനും പദ്ധതി ഇടുന്നത്” എന്ന് ലോഡ് കമലേഷ് പട്ടേല്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് IAS പ്രൊഫ ശോഭ നയിക്കുന്ന ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ടീമുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ലോഡ് പട്ടേല്‍ ചെയര്മാന് ആയ ഈ പ്രോജക്ടിന്റെ ഇന്റര്‍നാഷനല്‍ അഡൈ്വസറി ബോഡില്‍ മെമ്പറും ആണദ്ദേഹം.
തൃപ്പൂണിത്തറ സ്വദേശിയും ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റില്‍ പൊതുജനാരോഗ്യം എന്ന വിഷയത്തിലെ പ്രൊഫസറും ആയ ഡോ ഗോപാലകൃഷ്ണന് നെട്ടുവേലി ലണ്ടനില്‍ നിന്നുള്ള വിദഗ്ധ സമിതിയിലെ മറ്റൊരു മലയാളി അംഗമാണ്. ഇന്ത്യയിലെ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുകയും പൊതുജനാവബോധം ഉണ്ടാക്കിയെടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.
ഇന്ത്യയില്‍ ഇപ്പോള്‍ 7 കോടിയോളം ജനങ്ങള്‍ക്കാണ് ഡയബറ്റിസുള്ളത്. അത്രത്തോളം പേര്‍ക്ക് ഡയബറ്റിസ് വരാന്‍ സാധ്യതയും ഉണ്ട്. ഇതില്‍ കേരളം ഡയബറ്റിക് ക്യാപിറ്റല്‍ എന്ന സ്ഥാനപ്പേരുമായി മുന്നില്‍ നില്ക്കുന്നു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് ഡയബറ്റിസ് ഉള്ളവരെ വളരെ ചുരുങ്ങിയ ചെലവില്‍ സമയത്ത് തന്നെ പരിശോധിച്ച് അന്ധതയിലേക്കു നീങ്ങുന്ന ഡയബറ്റിക് റെറ്റിനോ തെറാപ്പി ഉള്ളവരെ രണ്ടാം ഘട്ട ചികിത്സാ കേന്ദ്രങ്ങളായ മറ്റു ഗവ ആശുപത്രികളിലേക്കും മറ്റു വ്യവസ്ഥാപിത സ്ഥാപനങ്ങളിലേക്കും റഫര്‍ ചെയ്യുക എന്ന നടപടിയാണ് ആവിഷ്ക്കരിക്കാന്‍ പോകുന്നത്. അവിടെ ഇപ്പോഴുള്ള സ്റ്റാഫിനു ട്രെയിനിംഗ് കൊടുത്തു ചികിത്സ നടത്തുക എന്നതാണ് ലക്ഷ്യം. ഒപ്പം ആശാ വര്‍ക്കേഴ്സ് മുഖാന്തിരം ജനങ്ങളെ പ്രബുധരാക്കാനും കഴിയും.
പ്രൊഫ ശോഭ ശിവപ്രസാദ്
ഈ വലിയ പ്രോജക്ടിലൂടെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുകയാണ് വര്‍ക്കല ശിവഗിരിക്ക് അടുത്തു തച്ചോട് ശിവദേവിയില് ശിവപ്രസാദ് ദമ്പതികളുടെ മകളായ പ്രൊഫ ശോഭ ശിവപ്രസാദ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിസിന് പഠിക്കുകയും അവിടെ തന്നെ റീജിയണല്‍ ഇന്സ്ടിട്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നിന്നും എംഎസ് ഒഫ്താല്‍മോളജി എടുക്കുകയും ചെയ്ത ഡോ. ശോഭ കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനില്‍ ഡയബറ്റിസിന്റെയും വാര്‍ദ്ധക്യത്തിന്റെയും മേഖലയിലെ നേത്രാന്തര സിരാ പടലങ്ങളുടെ (റെറ്റിന) ഗവേഷണത്തില്‍ ആഗോള നേതൃത്വം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു. മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റലിന്റെയും, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെയും ലോക പ്രസിദ്ധമായ ഗവേഷണത്തിനും, നവീനവും പുതിയ വഴിയൊരുക്കുന്നതുമായ ചികിത്സാ പദ്ധതികള്‍ക്കും നേതൃത്വം കൊടുക്കുന്ന ഈ ഡോക്ടറെ നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ തേടിയെത്തിയിരുന്നു.
ലണ്ടനില്‍ ഇഎന്‍ടി സ്പെഷ്യലിസ്റ്റ് ആയ ഭര്‍ത്താവ് കഴക്കൂട്ടത്തുകാരനായ ഡോ. സെന്നിന്റെ പൂര്‍ണ പിന്തുണ ഡോ. ശോഭയുടെ വിജയങ്ങള്‍ക്ക് പിന്നിലുണ്ട്. ഡോ. സെന്നിന്റെ പിതാവ് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ പ്രസിദ്ധമായ അലന് ഫെല്‍ഡ്മാന്‍ സിബിഎസഇ പബ്ലിക് സ്കൂളിന്റെ സ്ഥാപകരില്‍ ഒരാളായ പ്രസിദ്ധ അധ്യാപകനായിരുന്ന അന്തരിച്ച പി. പുരുഷോത്തമനാണ്. മരുമകള്‍ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ എഴുതണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പക്ഷെ അതിനെക്കാളും മുന്നോട്ടു പോകാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും അദ്ദേഹം അഭിമാനിക്കുമായിരുന്നുവെന്ന് ഡോ. ശോഭ പറയുമ്പോള്‍ അതില്‍ എളിമയുടെ ചിന്തയാണ് നിറയുന്നത്.
ഡോ. ഗോപാലകൃഷ്ണന് നെട്ടുവേലി
തൃപ്പൂണിത്തുറ സ്വദേശിയായ പ്രൊഫ. ഗോപാലകൃഷ്ണന് കോട്ടയം സിഎംഎസ് കോളേജില്‍ നിന്നും ബിഎസ്സി എടുത്ത ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ദന്തചികിത്സയില്‍ ഡിഗ്രി എടുക്കുകയും ചണ്ഡീഗഡിലെ PGIയില്‍ പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുകയും ചെയ്തു. കുട്ടികളുടെ ദന്തചികിത്സയില്‍ ഇന്ത്യയിലും വിദേശത്തും അധ്യാപകനായിരുന്നു. മഹാത്മാഗാന്ധി പഠിച്ച, സ്ത്രീകള്‍ക്ക് ആദ്യമായി യൂണിവേഴ്സിറ്റി പ്രവേശനം നല്കിയ ലോകപ്രസിദ്ധമായ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ ”പബ്ലിക് ഹെല്‍ത്ത് ആന്റ് എപ്പിഡെമിയോളജിയില്‍” പിഎച്ച്ഡി ചെയ്യാനാണ് പ്രൊഫ. ഗോപാലകൃഷ്ണന് ലണ്ടനില്‍ എത്തുന്നത്. അത് ഗവേഷണ രംഗത്തെ ഔദ്യോഗിക പദവിയിലേക്ക് നയിച്ചു. ലോകനിലവാരം പുലര്‍ത്തുന്ന മറ്റൊരു യൂണിവേഴ്സിറ്റിയായ ഇമ്പീരിയല്‍ കൊളെജിലായി തുടര്‍ന്നുള്ള പത്ത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ഇപ്പോഴും ഈ രണ്ടു യൂണിവേഴ്സിറ്റികളിലും ഓണററി പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. ഒപ്പം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റില്‍ പ്രൊഫസര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പദവിയില്‍ ഔദ്യോഗിക ജീവിതവും തുടരുന്നു.
നല്ലൊരു നാടകകൃത്തും എഴുത്തുകാരനുമായ ഡോ. ഗോപാലകൃഷ്ണന് ശ്രീരാമനെ ആധുനുക കാലഘട്ടത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പുരുഷ മേധാവിത്വത്തെ വിലയിരുത്തിയ നാടകം വളരെ പ്രശംസ നേടിയിരുന്നു. പ്രസിദ്ധ എഴുത്തുകാരനും ചിന്തകനും ആയ എന്‍.എസ്. മാധവന്റെ അനുജനാണ്. ഭാര്യ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു. ”തന്നെ വളര്‍ത്തിയ നാട്ടിനു ഒരു ചെറിയ പങ്കെങ്കിലും ഈ പ്രൊജക്ടിലൂടെ മടക്കി നല്കാന് കൃതാര്‍ത്ഥതയോടെ ഉറ്റു നോക്കുകയാണ്” ഡോ. ഗോപാലകൃഷ്ണന് നെട്ടുവേലി.
സാവോപോളോ: അധികാരത്തിലെത്തിയ ശേഷം മറ്റൊരു നഗരത്തില്‍ ആഡംബര ജീവിതം നയിക്കുകയും വാട്ട്സാപ്പിലൂടെ നഗര ഭരണം നടത്തുകയും ചെയ്ത വനിതാ മേയര്‍ക്ക് ജയില്‍ ശിക്ഷ. ബ്രസീലിലെ ബോം ജാര്ദിം എന്ന നഗരത്തിലെ മേയറായിരുന്ന ലിഡിയന് ലെറ്റിറ്റ് എന്ന സ്ത്രീക്കാണ് 14 വര്‍ഷത്തെ തടവ്ശിക്ഷ ലഭിച്ചത്. വിദ്യാഭ്യാസ ബജറ്റ് വിഹിതത്തില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയാണ് ഇവര്‍ ആഡംബര ജീവിതം നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. ബോം ജോര്‍ദിമില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ മരാങ്യോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാവോ ലൂയിസ് നഗരത്തിലിരുന്നായിരുന്നു 27കാരിയായ ഇവര്‍ 2015ല്‍ നഗരം ഭരിച്ചിരുന്നത്.
പിന്നീട് അഴിമതി വെളിപ്പെട്ടപ്പോള്‍ ഇവര്‍ ഒളിവില്‍ പോയി. 39 ദിവസം നീണ്ട ഈ ഒളിജീവിതത്തിനുശേഷം ഇവര്‍ പിടിക്കപ്പെട്ടു. പിന്നീട് രണ്ടര വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ഇവര്‍ക്ക് 14 വര്‍ഷവും ഒരു മാസവും തടവ് വിധിച്ചത്. ഇത് പൂര്‍ത്തിയാക്കിയ ശേഷം ആറ് വര്‍ഷത്തെ വീട്ടുതടങ്കലും അനുഭവിക്കണം. 20 മില്യന്‍ ഡോളര്‍ ഇവര്‍ വിദ്യാഭ്യാസ ബജറ്റില്‍ നിന്ന് മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. 2012ല്‍ ഇവരുടെ കാമുകനും മുന്‍ മേയറുമായ ഹുംബര്‍ട്ടോ ഡാന്റാസ് ഡോസ് സാന്റോസിനെ അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് നഗരത്തില്‍ ഭരണത്തിലെത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അവിടെ നിന്നാണ് ഇവരുടെ കാലം ആരംഭിക്കുന്നത്.
ബീറ്റോ റോച്ച എന്ന് അറിയപ്പെട്ടിരുന്ന 44കാരന്റെ കാമുകിയായ ലെറ്റിറ്റ് അടുത്ത മേയറായി നാടകീയമായി തെരഞ്ഞെടുക്കപ്പെട്ടു. റോച്ചയെ ഇവര്‍ തന്റെ മുഖ്യ ഉപദേശകനായി നിയമിക്കുകയും ഭരണം വീണ്ടും റോച്ചയുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. വിലകൂടിയ ഷാംപെയിനും മുന്തിയ കാറുകളുമായി ലെറ്റിറ്റ് സാവോ ലൂയിസില്‍ ആഡംബര ജീവിതത്തിലും. അതിനിടയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി തുടങ്ങിയ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ നഗരഭരണവും നടത്തി.
റോച്ച ഇപ്പോളും ഒളിവിലാണ്. ഇയാള്‍ക്ക് 17 വര്‍ഷത്തെ തടവാണ് കോടതി നല്‍കിയിരിക്കുന്നത്. 2015ല്‍ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും റോച്ച രാജിവെക്കുകയും ചെയ്തതോടെയാണ് വന്‍ അഴിമതിക്കഥ പുറത്തായത്. 40,000 പേര് മാത്രം താമസിക്കുന്ന, ബ്രസീലിലെ ഏറ്റവും ദരിദ്രമായ നഗരങ്ങളിലൊന്നാണ് ബോം ജോര്‍ദിം. ഒരു നേരത്തെ ഭക്ഷണം ലഭിക്കുമെന്നതിനാലാണ് ഇവിടെ ജനങ്ങള്‍ കുട്ടികളെ സ്കൂളുകളില്‍ അയക്കുന്നതെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
ലണ്ടന്‍: കാമറൂണ്‍ വിന്‍കിള്‍വോസിനെയും ടൈലര്‍ വിന്‍കിള്‍വോസിനെയും ഓര്‍മയുണ്ടോ? ഫേസ്ബുക്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നിയമപോരാട്ടം നടത്തിയ ഇരട്ട സഹോദരന്മാര്. അവര്‍ ഇപ്പോള്‍ ശതകോടീശ്വരന്മാരാണ്. ബിറ്റ്കോയിനില് നിക്ഷേപിച്ചാണ് ഇവര്‍ പണക്കാരായതെന്നാണ് വാര്‍ത്ത. ബിറ്റ്കോയിന് മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധിച്ചതോടെയാണ് ഇവര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
2004ലാണ് ഇവര്‍ സക്കര്‍ബര്‍ഗിനെതിരെ പരാതി നല്‍കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഇവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായി ഒരു വെബ്സൈറ്റെന്ന ആശയം സക്കര്‍ബര്‍ഗ് മോഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപിച്ചത്. കമ്പനിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദം പക്ഷേ കോടതി അംഗീകരിച്ചില്ല. എന്നാല്‍ കേസ് തീര്‍പ്പായപ്പോള്‍ 65 മില്യന്‍ ഡോളര്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ആ തുകയില്‍ നിന്നാണ് ഇവരുടെ ജൈത്രയാത്ര തുടങ്ങുന്നത്.
11 മില്യന്‍ ഡോളര്‍ ഇവര്‍ ബിറ്റ്കോയിനില് നിക്ഷേപിക്കാന്‍ തീരുമാനിച്ചു. 2013ല്‍ 120 ഡോളറായിരുന്നു ഒരു ബിറ്റ്കോയിന്റെ മൂല്യം. ഇപ്പോള്‍ മൂല്യം ഉയര്‍ന്നപ്പോള്‍ ഇവരുടെ നിക്ഷേപം ഒരു ബില്യന്‍ ഡോളറിലേറം മൂല്യമുള്ളതായിക്കഴിഞ്ഞു. ബിറ്റ്കോയിന് നിക്ഷേപകര്‍ക്കെല്ലാം അതിന്റെ മൂല്യം ഉയര്‍ന്നതിന്റെ പ്രയോജനം ലഭിച്ചെങ്കിലും ഇത്രയും വലിയ തുക ലഭിക്കുന്ന അറിയപ്പെടുന്ന വ്യക്തികളെന്ന പേര് ഈ ഇരട്ടകള്‍ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം ജെമിനി എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു എക്സ്ചേഞ്ച് ഇവര്‍ ആരംഭിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
ഇന്ത്യയും ഫിലിപ്പൈന്‍സും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് 5500 നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായല്ല എന്ന് വ്യക്തമായി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി നഴ്സുമാരെ എത്തിക്കാനാണ് എൻഎച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന നഴ്സുമാരുടെ സ്കിൽ ഡെവലപ്മെൻറിന് ഉതകുന്നതും അതോടൊപ്പം എൻഎച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം ആണ് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രഫസർ ഇയൻ കമിംഗ് ഇക്കാര്യം ബ്രിട്ടീഷ് പാർലമെൻറിൻറെ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്ന് ഉള്ള നഴ്സുമാരെ യുകെയിൽ എത്തിച്ച് ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമിൻറെ പൈലറ്റ് സ്കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസർ കമിംഗ് പറഞ്ഞു. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്കിൽസ് ഇൻഡ്യയുമാണ് ഇതിലെ പങ്കാളികൾ. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റൽ മാനേജ്മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എൻ എം സി നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവർക്ക് മാത്രമേ ഇതു പ്രകാരം യുകെയിൽ പ്ലേസ്മെൻറ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 നഴ്സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്സിംഗ് സ്റ്റാഫ് ഷോർട്ടേജിനെ കുറിച്ച് എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നല്കിയ മറുപടിയിൽ ഇപ്പോൾ നടപ്പാക്കുന്നത് നഴ്സസ് റിക്രൂട്ട്മെൻറ് അല്ല എന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കി.
“ഇതൊരു റിക്രൂട്ട്മെന്റ് പ്രോഗ്രാം അല്ല. നഴ്സുമാർ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവർ ഇവിടെ സേവനം ചെയ്യുമ്പോൾ എൻഎച്ച്എസിന് അതിൻറെ പ്രയോജനം ലഭിക്കും. കൂടുതൽ അനുഭവസമ്പത്തുള്ള സ്കിൽഡ് നഴ്സ് ആയി അവർ മടങ്ങും”. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൻറെ ഗ്ലോബൽ എൻഗേജ്മെന്റ് ഡയറക്ടർ പ്രഫസർ ജെഡ് ബേൺ പറഞ്ഞു. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയർ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായിക്കുമെന്ന് പ്രഫസർ ബേൺ കൂട്ടിച്ചേർത്തു. യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി മെയില്‍ ഇന്ത്യന്‍ എജന്റുമാരുടെ ചതിയെക്കുറിച്ച് നല്കുന്ന മുന്നറിയിപ്പ്
ഈ പദ്ധതി പ്രകാരം യുകെയില്‍ സേവനം ചെയ്യാന്‍ എത്തുന്ന നഴ്സുമാര്‍ അവരുടെ കോണ്ട്രാക്റ്റ് തീരുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് തന്നെ തിരികെ മടങ്ങണം. വസ്തുത ഇങ്ങനെ ആയിരിക്കെ ഇത് ഞങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് എന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി ഓണ്‍ലൈന്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. യുകെയില്‍ നിലവില്‍ ഒഴിവുകളും റിക്രൂട്ട് മെന്റും നടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ എന്‍എച്ച്എസ് നിഷ്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍.

നിലവില്‍ ഒരു പൈസ പോലും ഫീസ് ഈടാക്കാതെ വേണം റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ എന്ന കര്‍ശന നിബന്ധന എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പണം ചോദിക്കുന്ന ഏജന്‍സികളുടെ വലയില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ കൂടി ബോധവത്കരിക്കാന്‍ ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്യുക.
മലയാളംയുകെ ന്യൂസ് ടീം
സ്റ്റോക്ക് ഓൺ ട്രെന്റ്: മൺ പാത്രങ്ങൾ ഉണ്ടാക്കുന്നതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിപ്പമുള്ളതും പ്രശസ്തവുമായ സിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ്… രൂപീകരണം 31 മാർച്ച് 1910… പോട്ടറിസ് എന്ന ഓമനപ്പേരിൽ ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന സ്ഥലം.. ഹാൻലി, സ്റ്റോക്ക്, ബർസലേം, ടൺസ്റ്റാൾ, ലോങ്ങ്ടൺ, ഫെന്ടൺ എന്നീ ആറ് പട്ടണങ്ങൾ ചേർത്തുണ്ടാക്കിയ സിറ്റി… ഇന്ന് ഡിസ്ട്രിബൂഷൻ സെന്ററുകളുടെ സംഗമസ്ഥലം.. തീർന്നില്ല ഏറ്റവും കൂടുതൽ സർവീസ് ഇൻഡസ്റ്ററി ഉള്ള യുകെയിലെ പ്രധാനപ്പെട്ട സ്ഥലം… 22917 ഏക്കറിൽ പരന്നുകിടക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് യുകെ മലയാളികളുടെ ചർച്ചാവിഷയത്തിൽ മുൻപന്തിയിൽ നിൽക്കുന്നു… ജീവിത ചിലവ് കുറഞ്ഞതും, അധികം വില നൽകാതെ സ്വന്തമായി ഒരു വീടും എന്ന സ്വപ്നം സാക്ഷാൽക്കരിക്കുവാൻ വേണ്ടി ഏറ്റവും കൂടുതൽ മലയാളികൾ എത്തിപ്പെടുന്ന യുകെയിലെ പ്രധാനപ്പെട്ട സിറ്റികളിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മുന്നിൽ നിൽക്കുന്നു…
2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം.. മലയാളി സാന്നിധ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ വന്നത് സിംഗപ്പൂരിൽ നിന്നും ഗൾഫിൽ നിന്നും എത്തിയ നേഴ്സുമാർ വഴി… അഞ്ചു രൂപ പോലും ഏജൻസിക്ക് കൊടുക്കാതെ ഫ്രീ ടിക്കറ്റിൽ മാഞ്ചസ്റ്റർ വിമാനമിറങ്ങിയപ്പോൾ സായിപ്പുമാർ കാത്തുനിന്നത് ബസുമായി… എല്ലാ ആഥിത്യമര്യാദകളോടും കൂടെ… തീർന്നില്ല… മലയാളികളുടെ ഭക്ഷണക്രമം മനസിലാക്കി നമുക്ക് ഇഷ്ടമുള്ള അരി, പഞ്ചസാര എന്ന് തുടങ്ങി എല്ലാം ഉള്ള ഒരു കിറ്റ്… അതെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഓണ കിറ്റ് ഫ്രീ ആയി തന്ന് മൂന്ന് മാസത്തെ താമസവും ഒരുക്കി… ഇനിയുമുണ്ട് നമ്മളെ ബാങ്കിൽ കൂട്ടികൊണ്ടുപോയി അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ ഒരു £500 ഇട്ടുതന്ന ഇംഗ്ലീഷുകാർ… ഇത് ഒരു ചെറിയ സ്റ്റോക്ക് മലയാളി ചരിത്രം…

2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അധികപറ്റാവുകയില്ല.. താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക് മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് കണ്ടത്.. 2017 ലെ വേദപാഠക്ലാസ്സുകൾക്ക് തുടക്കമിട്ട് തിരിതെളിച്ചത് സെറീന സിറിൽ ഐക്കര, എസ് എം സി ബിർമിങ്ഹാം റീജിയണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊച്ചുമിടുക്കി… ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു.. ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക് ഉയർത്തി എന്നുള്ളത് വസ്തുത.
ഒരു വർഷത്തിന് മുൻപ് യുകെ വിശ്വാസികൾക്ക് അനുഗ്രഹമായി കിട്ടിയ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ ഉള്ള വെഞ്ചരിപ്പ് കര്മ്മത്തിന് ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭം കുറിക്കുന്നു.. ഇന്ന് മുതൽ ഡിസംബർ പതിനേഴ് വരെയുള്ള ദിവസങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ ഭവനങ്ങളിലും എത്തിച്ചേരുന്നു… പത്താം തിയതി കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിക്കുന്നു… സമാപന ദിവസമായ ഡിസംബർ 17 ന് വാശിയേറിയ കരോൾ ഗാനമത്സരം യൂണിറ്റുകൾ തമ്മിൽ.. വിജയികൾക്ക് സമ്മാനമൊരുക്കി സംഘാടകർ…

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും. രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്.
സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാദർ ജെയ്സൺ കരിപ്പായി, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം യൂണിറ്റ് ഭാരവാഹികൾ, പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെടുന്ന ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ കുർബാന വിവിധ പള്ളികളിൽ, യൂണിറ്റ് കുടുംബ കൂട്ടായ്മ, സ്നേഹവിരുന്ന് എന്നിവയിലൂടെ വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ് പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. തങ്ങളുടെ അജപാലകനെ സ്നേഹപൂര്‍വ്വം വരവേല്ക്കുവാന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ ഭവനങ്ങളും ഒരുങ്ങി കാത്തിരിക്കുകയായി.




ലണ്ടന്‍: ലാക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനത്താണെങ്കിലും ബ്രിട്ടീഷ് ജനതയുടെ അഞ്ചിലൊന്ന് പേര് ജീവിക്കുന്നത് പട്ടിണിയിലും ദുരിതത്തിലുമാണെന്ന് റിപ്പോര്‍ട്ട്. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് ദശാബ്ദത്തിനിടെ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെയും പെന്‍ഷനര്‍മാരുടെയും എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 4 ലക്ഷം കുട്ടികളും 3 ലക്ഷം വൃദ്ധരും ദാരിദ്ര്യമനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദാരിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ഈ വിധത്തിലുണ്ടായ വര്‍ദ്ധനവ് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ തകര്‍ച്ചയെ നേരിടുകയാണെന്നാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. 14 മില്യന്‍ ആളുകള്‍ യുകെയില്‍ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് ജനസംഖ്യയുടെ അഞ്ചിലൊന്നിലേറെ വരും. 2011-12 വര്‍ഷത്തില്‍ രാജ്യത്തെ ദാരിദ്ര്യ നിരക്ക് വളരെ താഴെയായിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ നയങ്ങളില്‍ മാറ്റം വരുത്തിയ 2015 ബജറ്റിനു ശേഷം നിരക്ക് കാര്യമായി വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
സാമൂഹ്യ സുരക്ഷാ മേഖലയില്‍ തെരേസ മേയ് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ മേയുടെ സോഷ്യല്‍ മൊബിലിറ്റി കമ്മീഷന് അംഗങ്ങളെല്ലാം കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
ലണ്ടന്‍: ബിറ്റ്കോയിനുകള്‍ പലരാജ്യങ്ങളും നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഐടി മേഖലയിലുള്ള പലരും രഹസ്യമായി ഉപയോഗിച്ചു വന്നിരുന്നു. ഇപ്പോള്‍ സ്വീകാര്യത വന്നു തുടങ്ങിയ ക്രിപ്റ്റോകറന്‍സിക്ക് മൂല്യവും വര്‍ദ്ധിച്ചു വരികയാണ്. താന്‍ ശേഖരിച്ച ക്രിപ്റ്റോകറന്‍സികള്‍ അറിയാതെ എറിഞ്ഞു കളഞ്ഞ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജെയിംസ് ഹോവെല്‍ എന്ന ഐടി ജീവനക്കാരന്. ബിറ്റ്കോയിന് ശേഖരിച്ച ഹാര്‍ഡ് ഡിസ്ക് അബദ്ധത്തില്‍ എടുത്തു കളയുകയായിരുന്നത്രേ ഇയാള്‍. 7500 ബിറ്റ്കോയിനുകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം കേട്ടാലാണ് ഈ നഷ്ടത്തിന്റെ ആഴം മനസിലാകുക. 7.4 കോടി പൗണ്ടാണ് ഇത്രയും ബിറ്റ് കോയിനുകള്‍ക്ക് ഇപ്പോഴുള്ള മൂല്യം!
ഞായറാഴ്ച രാത്രിയിലെ നിരക്കനുസരിച്ച് ഒരു ബിറ്റ്കോയിന് 8700 പൗണ്ടാണ് മൂല്യം. ഈ വര്‍ഷം ആദ്യമുണ്ടായിരുന്നതിനേക്കാള്‍ ഇവയുടെ മൂല്യത്തിന് 1000 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2013ലാണ് ജെയിംസിന് തന്റെ ഹാര്‍ഡ് ഡിസ്ക് നഷ്ടമായത്. അന്ന് അതിന് കാര്യമായ മൂല്യമുണ്ടായിരുന്നില്ല. 2009 മുതല്‍ ക്രിപ്റ്റോകറന്‍സി മൈനിംഗ് നടത്തിയാണ് ഇയാള്‍ 7500 ബിറ്റ്കോയിനുകള്‍ സമ്പാദിച്ചത്. ഇവ ഹാര്‍ഡ് ഡ്രൈവില്‍ ഒരു വാലറ്റിലാക്കി സൂക്ഷിച്ചു. ഇതിനായി ഉപയോഗിച്ച ലാപ്ടോപ്പ് പിന്നീട് ഭാഗങ്ങളാക്കി ഇ ബേ വഴി വിറ്റു. ഹാര്‍ഡ് ഡ്രൈവ് ഒരു ഡ്രോയറില്‍ സൂക്ഷിച്ചിരുന്നു.
ഒരിക്കല്‍ ബിറ്റ്കോയിനുകള്‍ക്ക് നല്ല മൂല്യമുണ്ടാകുമ്പോള്‍ അത് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ പിന്നീട് അത് മറന്നുപോകുകയും മുറി വൃത്തിയാക്കുന്നതിനിടെ മാലിന്യങ്ങള്‍ക്കൊപ്പം ഇതും കളയുകയുമായിരുന്നു. ഒരു ലാന്‍ഡ്ഫില്‍ സൈറ്റിലാണ് മാലിന്യങ്ങള്‍ തള്ളിയത്. കോടികള്‍ വില വരുന്ന ബിറ്റ്കോയിനുകള്‍ അടങ്ങിയ ഈ ഹാര്‍ഡ് ഡ്രൈവ് ഇപ്പോള്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ക്ക് അടിയിലുണ്ടാകുമെന്ന് ജെയിംസ് പറയുന്നു. ഈയാഴ്ചയാണ് ബിറ്റ്കോയിനുകള്‍ക്ക് ഇത്രയും മൂല്യമുണ്ടായത്. ഇതോടെ ലാന്‍ഡ്ഫില്‍ കുഴിച്ച് ഹാര്‍ഡ് ഡ്രൈവ് കണ്ടെത്താനായി ന്യൂപോര്‍ട്ട് കൗണ്‍സിലിന്റെ അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ് ഇയാള്‍.
ഹൂസ്റ്റണ്‍: ബുദ്ധിമാന്ദ്യമുള്ള ആറ് വയസുകാരന് തീവ്രവാദിയാണെന്ന് അധ്യാപകന്റെ റിപ്പോര്‍ട്ട്. ഹൂസ്റ്റണില്‍ പേള്‍ലാന്‍ഡ് പട്ടണത്തിലാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുഹമ്മദ് സുലൈമാന്‍ എന്ന ആറ് വയസുകാരന് ക്ലാസില്‍ ‘അള്ളാ’ എന്നും ‘ബൂം’ എന്നും ആവര്‍ത്തിക്കുന്നതായാണ് അധ്യാപകന് പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കുടുംബത്തിനെതിരെ പോലീസ് അന്വേഷണം നടത്തി. ഒരു വയസുള്ള കുട്ടിയുടെ മാനസിക വളര്‍ച്ച മാത്രമുള്ള കുട്ടി സംസാരിക്കുക പോലുമില്ലെന്നും ഇപ്രകാരം കുട്ടി പറയാന്‍ സാധ്യതയില്ലെന്നും കുടുംബാംഗങ്ങള്‍ വിശദീകരിച്ചു.
പോലീസിന്റെയും സോഷ്യല്‍ സര്‍വീസിന്റെയും അന്വേഷണങ്ങള്‍ മൂലം ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ആഴ്ചകള്‍ തങ്ങള്‍ ശരിക്കും ബുദ്ധിമുട്ടിയെന്ന് ഫോക്സ്26 ന്യൂസ് ചാനലിനോട് പിതാവായ മെഹര്‍ സുലൈമാന്‍ പറഞ്ഞു. മുഹമ്മദ് ഡൗണ്‍ സിന്‍ഡ്രോമുമായാണ് ജനിച്ചതെന്നും അവന് എല്ലാ സമയത്തും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മെഹര്‍ വ്യക്തമാക്കി.
അവന് തീവ്രവാദിയാണെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നത് മാത്രമല്ല, പ്രത്യക്ഷത്തിലുള്ള വിവേചനം കൂടിയാണ്. നൂറ് ശതമാനവും ഇത് വിവേചനമാണെന്ന് മെഹര്‍ ആരോപിക്കുന്നു. സിജെ ഹാരിസ് എലമെന്ററി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടുത്തെ അധ്യാപകനാണ് കുട്ടിക്കെതിരെ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായും കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ബിനോയി ജോസഫ്
ആ അമ്മ ഫേസ്ബുക്കിൽ കുറിച്ചു… എൻറെ കുഞ്ഞിന് ഒരു ഹൃദയം ആവശ്യമുണ്ട്… മറ്റൊരു കുരുന്നു ജീവൻ നഷ്ടപ്പെടുമ്പോൾ ആണ് എൻറെ ജീവൻറെ ജീവനായ മാലാഖയ്ക്ക് വേണ്ടിയുള്ള എൻറെ കാത്തിരിപ്പ് സഫലമാകുക എന്നോർക്കുമ്പോൾ ഹൃദയം തകരുന്നു… ലഭിക്കുന്നത് അമൂല്യമായ ദാനമാണ്… വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത വിധം സന്തോഷം തരുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു… എൻറെ ഈ കാത്തിരിപ്പിൻറെ സന്ദേശം ലോകം മുഴുവനും എത്തട്ടെ… ചാർലി ഞങ്ങൾക്ക് അത്രമാത്രം വിലപ്പെട്ടതാണ്. ഞങ്ങളുടെ ചാർലി തീർച്ചയായും ഒരു ജീവിതം അർഹിക്കുന്നു… എൻറെ സന്ദേശം കാണുന്നവർ തീർച്ചയായും എന്നെ സഹായിക്കുമെന്ന ശുഭ പ്രതീക്ഷ എനിയ്ക്കുണ്ട്…
ആ അമ്മയുടെ കാത്തിരിപ്പ് സഫലമായി. എട്ട് ആഴ്ച മാത്രം പ്രായമുള്ള ചാർലിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു. യുകെയിൽ അവയവത്തിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റിൽ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ ചാർലി എന്ന കുരുന്നിന് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി ഡോക്ടർമാർ നടത്തി. പകുതി മാത്രമുള്ള ഹൃദയവുമായാണ് ചാർലി എന്ന ആൺകുട്ടി ജനിച്ചത്. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയിൽ ജനിച്ച ചാർലി ഡുത്ത് വൈറ്റ് ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിൽ ഒൻപതു മണിക്കൂർ നീണ്ട ട്രാൻസ് പ്ലാൻറ് സർജറിയ്ക്ക് വിധേയനായി. തൻറെ ചാർലിക്ക് രണ്ടാമതൊരു ജന്മം നല്‍കിയതിന് അമ്മ ട്രേസി റൈറ്റ് ഹൃദയം ദാനം ചെയ്ത കുടുംബത്തിന് നന്ദിയുടെ നറുമലരുകൾ അർപ്പിച്ചു. “ഞാൻ അവരോട് എന്നും കൃതജ്ഞതയുള്ളവൾ ആയിരിക്കും”. ട്രേസി പറയുന്നു.
നവംബർ ആദ്യമാണ് ചാർലിയക്ക് ഹൃദയം ആവശ്യമുണ്ടെന്ന് ഉള്ള അപ്പീൽ പുറപ്പെടുവിച്ചത്. തങ്ങളുടെ ഹൃദയം തകരുന്ന വേദനയിലും മറ്റൊരു കുഞ്ഞിനെ ഭാവിക്കായി ഹൃദയം ദാനം നല്കിയ കുടുംബത്തിൻറെ ഉദാത്തമായ മാതൃകയ്ക്കു മുമ്പിൽ നന്ദിയോടെ തല കുനിക്കുകയാണ് ട്രേസി റൈറ്റ് എന്ന അമ്മ. ആറ് പൗണ്ട് 5 ഔൺസ് തൂക്കവുമായി ജനിച്ച ചാർലി ജനിച്ചതിൻറെ മൂന്നാം ദിനം തന്നെ ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫെർമറിയിൽ ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് വിധേയനായിരുന്നു. പുതുവൽസരത്തിൽ ഹോസ്പിറ്റൽ വിടാൻ ഒരുങ്ങുകയാണ് മിടുക്കനായ ചാർലി.
ലണ്ടന്‍: ഈ വിന്റര്‍ യുകെയിലെ ഏറ്റവും തണുപ്പേറിയതാകുമെന്ന് ആശങ്ക. ലാ നിന പ്രതിഭാസം കാരണം ദൈര്‍ഘ്യമേറിയ വിന്ററായിരിക്കും ഇതെന്നും അനുമാനിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തണുപ്പേറിയ ഫെബ്രുവരിയാണ് വരാനിരിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലാ നിന പ്രതിഭാസം നേരത്തേ അനുഭവപ്പെട്ട 2010-11 കാലയളവിനെപ്പോലൊയായിരിക്കും ഈ വര്‍ഷവുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഈ കാലയളവില്‍ യുകെയില്‍ കനത്ത മഞ്ഞ് വീഴ്ചയും ആഫ്രിക്കയില്‍ കടുത്ത വേനലുമാണ് ഉണ്ടായത്.
അമിതമായി ചൂട് വര്‍ദ്ധിക്കുന്ന എല്‍ നിനോ പ്രതിഭാസത്തെ പിന്തുടര്ന്ന് വരുന്ന അമിത ശീതകാലാവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസമാണ് ഇപ്പോള്‍ യുകെയില്‍ അനുഭവപ്പെടുന്നതെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ലാ നിന പ്രതിഭാസം തുടങ്ങിയതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിര്വചനങ്ങളിലുള്ള വ്യത്യാസമാണ് വിവിധ രാജ്യങ്ങള്‍ ഇതിന് വ്യത്യസ്ത തലത്തില്‍ അംഗീകരിക്കുന്നതിന് കാരണം.
കടല്‍ ജലത്തിന്റെ താപനില ആറുമാസത്തോളമായി കുറഞ്ഞിരിക്കുന്നത് ഇതിന്റെ ലക്ഷണമാണെന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ അനുഭവപ്പെട്ടതിന് സമാനമായ അനുഭവമായിരിക്കില്ല ഈ വര്‍ഷം ഉണ്ടാകുകയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അത്ര കടുത്തതാകില്ലെങ്കിലും നീണ്ടു നില്ക്കുന്ന വിന്റര്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചനം.