യൂബര്‍ പാസഞ്ചര്‍ തന്റെ കുട്ടിയെ കാറില്‍ മറന്നുവെച്ചു. യൂബര്‍ ഡ്രൈവര്‍ അടുത്ത പാസഞ്ചറെ കാറില്‍ കയറ്റിയ സമയത്താണ് തൊട്ടു മുന്‍പത്തെ കസ്റ്റമര്‍ കുട്ടിയെ കാറിന്റ പിന് സീറ്റില്‍ മറന്നു വെച്ച കാര്യം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ ഇയാള്‍ അടുത്ത പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ തിരികെ നല്‍കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഏതാണ്ട് 11 മണിയോടെ യൂബര്‍ വിളിച്ച എലിസബത്ത് കാട്ടോംപയാണ് തന്റെ കുട്ടിയെ കാറില്‍ മറന്നുവെച്ചത്. കുട്ടി കാറിലാണ് എന്ന് തിരിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ എലിസബത്ത് എമര്‍ജന്‍സി നമ്പരായ 999ല്‍ വിളിച്ച് കാര്യമറിയിച്ചു. ടോട്ടണ്‍ഹാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന എലിസബത്ത് കുട്ടി കാറിന്റെ പിന്‍സീറ്റീല്‍ മറന്നുവെച്ച കാര്യം തിരച്ചറിയുന്നത് യൂബര്‍ സ്ഥലത്ത് നിന്ന് പോയ ശേഷമാണ്. യൂബറില്‍ കുട്ടിയുള്ള കാര്യം തിരിച്ചറിയാതെ ഡ്രൈവര്‍ ഒരു മണിക്കൂറോളം യാത്ര ചെയ്തിരുന്നതായി എലിസബത്ത് ദി ഇവനിംഗ് സ്റ്റ്ന്‍ഡേര്‍ഡിനോട് പറഞ്ഞു. പിന്‍സീറ്റില്‍ സുഖനിദ്രയിലായിരുന്നു കുട്ടി ഒലിവിയ ഇതിനിടയില്‍ ശബ്ദമൊന്നും ഉണ്ടാക്കാതിരുന്നതോടെയാണ് ഡ്രൈവര്‍ക്ക് കുട്ടി കാറിലുള്ള കാര്യം തിരിച്ചറിയാന്‍ വൈകിയത്.

കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഞാനും സഹോദരിയും യൂബറിനെ പിന്തുടര്ന്നിരുന്നു. ഞങ്ങളെന്തിനാണ് കാറിന് പിന്നാലെ ഓടുന്നതെന്ന് പോലും ഡ്രൈവര്‍ക്ക് മനസ്സിലാകുമായിരുന്നില്ല. ഏറെ നേരം കാറിന് പിന്നാലെ ഓടി നോക്കിയെങ്കിലും ഫലമുണ്ടായില്ല എലിസബത്ത് പറയുന്നു. ഞാന്‍ ആകെ പരിഭ്രമത്തിലാകുകയായിരുന്നു. നിങ്ങള്‍ ഒരിക്കല്‍ പോലും വീണ്ടും കാണാന്‍ ഇടയില്ലാത്ത ഒരാള്‍ നമ്മുടെ കുട്ടിയെ കൊണ്ടുപോകുകയെന്നാല്‍ ഭയമുണ്ടാക്കുന്ന കാര്യമാണെന്നും എലിസബത്ത് പറഞ്ഞു. ആ സമയത്ത് എന്റെ ചിന്തകളൊന്നും നേര് വഴിക്കായിരുന്നില്ല. ഡ്രൈവര്‍ മനപൂര്‍വ്വമാണോ കുട്ടിയെ കടത്തികൊണ്ടു പോയത്. കുട്ടി കാറിലുള്ളത് അയാള്‍ തിരിച്ചറിഞ്ഞോ തുടങ്ങി നിരവധി ചിന്തകള്‍ എന്നെ അലട്ടിയിരുന്നതായി എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

യൂബര്‍ ഡ്രൈവര്‍ ഈ സമയത്ത് മറ്റൊരു പാസഞ്ചറിനെ കാറില്‍ കയറ്റിയിരുന്നു. കുട്ടി പിന്‍സീറ്റിലുണ്ടായിട്ടും പാസഞ്ചര്‍ ചോദ്യം ചെയ്തില്ല. രണ്ടാമത്തെ പാസഞ്ചര്‍ കാറില്‍ കയറിയ സമയത്താണ് കുട്ടി കാറിലുള്ള കാര്യം ഡ്രൈവര്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ബിഷപ്പ്ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി അധികൃതരെ വിവരമറിയിച്ചു. എലിസബത്തും അവരുടെ ഭര്‍ത്താവും പെട്ടന്നു തന്നെ സ്റ്റേഷനിലെത്തുകയായിരുന്നു. യൂബറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിതെന്ന് യൂബര്‍ വക്താവ് അറിയിച്ചു. മൊബൈല്‍ ഫോണുകളും താക്കോലുകളും മറന്നുവെച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുട്ടിയെ മറന്നുവെച്ച സംഭവം ഇതാദ്യമാണെന്ന് കമ്പനി വക്താവ് പറയുന്നു. ഡ്രൈവര്‍ കുട്ടി കാറിലുള്ളത് തിരിച്ചറിഞ്ഞ ഉടന്‍ പോലീസില്‍ വിവരമറിയിച്ചതായും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
യുകെയിലെ ഏറ്റവും വലിയ ചിക്കന്‍ പ്രോഡക്ട്സ് വിതരണക്കാരായ 2 സിസ്റ്റേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ രഞ്ജിത്ത് സിങ് ബോപാരന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ സ്ഥാനത്ത് നിന്ന പുറത്തേക്ക്. സ്ഥാപനത്തില്‍ ഏതാണ്ട് 25 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത് സിങ്. കഴിഞ്ഞ വര്‍ഷം കമ്പനി സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായതായിരുന്നു. ഗാര്ഡിയന് ഐടിവി എന്നിവര്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ ഉല്പാദിപ്പിക്കുന്ന ഇറച്ചി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ വെസ്റ്റ് ബ്രോംവിച്ചിലെ പ്ലാന്റ് ഏതാണ്ട് അഞ്ച് ആഴ്ച്ചകളോളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സ്ഥാപന മേധാവിയെ പുറത്താക്കാനുള്ള പുതിയ നീക്കം ഇതിനെ പിന്‍പറ്റിയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2 സിസ്റ്റേഴ്സ് ഹോള്‍ഡിംഗ്സ് കമ്പനിയുടെ പ്രസിഡന്റായി ബോപാരന്‍ സ്ഥാനമേല്‍ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒഴിവു വന്നിരിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ തലവന്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അധികൃതര്‍ പറയുന്നു.

വളരെ സുതാര്യവും കൃത്യതയും സൂക്ഷിക്കുന്ന വ്യവസായിക സംരഭങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വയം അര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ് ഞാന്‍. കമ്പനി പരമാവധി ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തനങ്ങളെ ലളിതമാക്കുകയുമാണ് എന്റെ ശ്രമം. വലിയ വ്യാവസായിക സംരഭങ്ങളുടെ നേതൃത്വത്തിലേക്ക് എത്തുകയും അവിടെയുള്ള പ്രശ്നങ്ങള്‍ പഠിക്കുകയും പരിഹാര നടപടികള്‍ നിര്‍മ്മിക്കുകയും ചെയ്യുകയെന്നത് എന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വ്യാവസായിക പ്രശ്നങ്ങള്‍ മാത്രമല്ല് ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ബോപാരന്‍ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വവും സുസ്ഥിരതയുമാണ് പ്രവര്‍ത്തന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോപാരന്‍ സംസാരിച്ച കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മീറ്റ് ഫാക്ടറി സ്കാഡലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

2 സിസ്റ്റേഴ്സ് മീറ്റ് ഫാക്ടറിയില്‍ ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിയുടെ ഭക്ഷ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതെത്തുടര്‍ന്ന് ബോപാരന്‍ പാര്‍ലമെന്ററി സെലക്ട് കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിഷയത്തില്‍ മറുപടി നല്കാന് നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിക്കുള്ളില്‍ തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴിയിറച്ചി പാക്ക് ചെയ്യുന്നതും നിലത്തുവീണ ഇറച്ചിയടക്കം വീണ്ടും ഉപയോഗിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. കമ്പനിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയുണ്ടാക്കുന്ന വിധത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കമ്പനി അന്വേഷണം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലണ്ടന്‍: യുകെയില്‍ അതിശൈത്യം തുടരുന്നു. സ്പ്രിംഗ് ആരംഭിച്ചിട്ടും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 10 കവിഞ്ഞു. 10 വയസ്സുകാരിയായ കുട്ടിയാണ് അവസാനമായ കൊല്ലപ്പെട്ടത്. പല മേഖലകളിലും റോഡപകട നിരക്ക് കുത്തനെ ഉയര്‍ന്നു. സൗത്ത് വെസ്റ്റ് ഇഗ്ലണ്ടിലും സൗത്ത് വെയില്‍സിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശൈത്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച്ച തുടരുന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ സേവനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. സമീപ കാലത്തുണ്ടായിരിക്കുന്ന ഏറ്റവും തണുപ്പേറിയ സ്പ്രിംഗ് സീസണായിരിക്കും യുകെയെ കാത്തിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന സൈബീരയന്‍ ശീതകാറ്റും സ്റ്റോം എമ്മ എന്ന പ്രതിഭാസവും കൂടിച്ചേര്‍ന്നാണ് യുകെയില്‍ പ്രതികൂല കാലവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും രാജ്യത്ത് അതിശൈത്യം തുടരാന്‍ കാരണമായെന്ന് കാലവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജീവന് ഭീഷണി നിലനില്‍ക്കുന്നതായി പല ഭാഗങ്ങളില്‍ നിന്നും മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പരിഭ്രാന്തരായിരിക്കുന്ന ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാരണം പല സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഷെല്‍ഫുകള്‍ ഇതിനോടകം കാലിയായിട്ടുണ്ട്. ബ്രഡും പാലുമാണ് ഇത്തരക്കാര്‍ കൂടുതലായി വാങ്ങിക്കുന്നത്. അതേസമയം പ്രതികൂല കാലവസ്ഥ ഹൃദായാഘാതം ഉണ്ടാക്കാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ താപനില ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളില്‍ അടിയന്തരമായ നടത്തേണ്ടവയല്ലാത്ത എല്ലാ ഓപ്പറേഷനുകളും ചികിത്സയും റദ്ദ് ചെയ്തിട്ടുണ്ട്. കാലവസ്ഥ കൂടുതല്‍ മോശം അവസ്ഥയിലെത്തുന്നതോടെ അടിയന്തര സേവനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.

കാലഘട്ടത്തിലെ മോശം കാലവസ്ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏതാണ്ട് 1000ത്തോളം സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. സ്കോട്ട്ലന്റ് എം 80 പാതയില്‍ ഏതാണ്ട് 300 ഓളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ ഏകദേശം 1000ത്തോളം വാഹനങ്ങള്‍ ഈ പാതയില്‍ രാത്രി മുഴുവന്‍ കുടുങ്ങി കിടന്നിരുന്നു. വിവിധ മോട്ടോര്‍ വേ കള്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ റോഡ് ഗതാഗതം ഉപയോഗിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇഗ്ലണ്ട് സ്കോട്ലന്റ് ക്രോസ് ബോര്‍ഡര്‍ ട്രെയിനുകള്‍ എല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുകളും സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് 800 വിമാന സര്‍വീസുകളാണ് യുറോപ്പില്‍ ഇതിനോടകം റദ്ദ് ചെയ്തിരിക്കുന്നത്. ഡബ്ലിനില്‍ മാത്രം 194 വിമാനങ്ങളുടെ യാത്ര മാറ്റി വെച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ചകളില്‍ കാലവസ്ഥയില്‍ നേരിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലടി. രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടിനെ കപ്യാര് ജോണി അതിദാരുണമായി കുത്തി കൊലപ്പെടുത്തി. 52 വയസ്സായിരുന്നു. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ വൈദീകന് നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദീകനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന കപ്യാര് ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്ത് വെച്ച് ഉടലെടുത്ത വാക്കുതര്‍ക്കത്തിനു പിന്നാലെ തികച്ചും അപ്രതീക്ഷിതമായി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പറയന്നു. വൈദീകനെ കുത്തിയതിനു ശേഷം വനത്തിലേയ്ക്ക് ഒടി രക്ഷപെട്ട കപ്യാര് ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
കൊച്ചി ചേരാനല്ലൂര്‍ തേലക്കാട്ട് പൗലോസ് ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് ഫാ. സേവ്യര്‍. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയുടെ റെക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. 1993 ഡിസംബര്‍ 27 നാണ് തിരുപ്പട്ടം സ്വീകരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
ബ്രിട്ടൺ അതിശൈത്യത്തിന്റെ പിടിയിലമർന്നതോടെ നിരവധി വാഹന അപകടങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് സ്കോട്ട് ലാൻഡിലെ സെൻട്രൽ ബെൽറ്റ് ഏരിയയിൽ മെറ്റ് ഓഫീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ് നിർദ്ദേശിച്ചിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്ക് കാർ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുകയില്ലെന്ന് എന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ AA യും മണി സൂപ്പർ മാർക്കറ്റും വിശദീകരണം നല്കി. കോംബ്രിഹെൻസീവ് ഇൻഷുറൻസ് ഉള്ളവർക്ക് റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ പൂർണമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് AA യും മണി സൂപ്പർ മാർക്കറ്റും നല്കുന്ന വിശദീകരണം.
പരിരക്ഷ ലഭിക്കില്ല എന്ന രീതിയിൽ നടക്കുന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് AA അറിയിച്ചു. റോഡ് അപകടകരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാണ് അഭിലഷണീയം. എന്നാൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടത്തിൽ പെട്ടാൽ അതിന്റെ ഗൗരവമനുസരിച്ച് ഇൻഷുറൻസ് കവറേജിൽ വ്യത്യാസം വരും. കോംബ്രിഹെൻസീവ് കവർ ഉള്ളവർക്ക് സ്വന്തം വാഹനത്തിനും അതിൽ യാത്ര ചെയ്യുന്നവർക്കും, നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന ബാധ്യതകൾക്കും പരിരക്ഷ ലഭിക്കും.
തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്ളവർക്ക് സ്വന്തം വാഹനത്തിന് പരിരക്ഷ ലഭിക്കില്ല. നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾക്കും ബാധ്യതകൾക്കും അവർക്ക് പ്രൊട്ടക്ഷൻ ലഭിക്കും. മറ്റു വാഹനങ്ങൾ മൂലം നിങ്ങളുടെ കാറിനോ വസ്തുവകകൾക്കോ നഷ്ടമുണ്ടാവുകയും ഉത്തരവാദിയായ ഡ്രൈവറെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ സ്വന്തം കോംബ്രിഹെൻസീവ് ഇൻഷുറൻസിൽ നിന്ന് ക്ലെയിം ചെയ്യാം. എന്നാൽ എക്സസ് തുക കൊടുക്കേണ്ടി വരും. ഗുരുതരമായ അപകടങ്ങളിൽ ഉത്തരവാദികളെ കണ്ടെത്താൻ കഴിയാത്ത കേസുകളിൽ മോട്ടോർ ഇൻഷുവേഴ്സ് ബ്യൂറോ ആണ് നഷ്ടപരിഹാരം നല്‍കുന്നത്.
പുത്തന്‍ തലമുറ ഹാഷ്ബാക്ക് കാറായ ഓറിസ ബ്രിട്ടണിലെ ടെര്‍ബിഷെയറിലെ ബണാസ്റ്റന്‍ പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു. കാറുകളുടെ എഞ്ചിന് നിര്‍മ്മാണവും ഇവിടെയായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഇരുനൂറ്റി നാല്‍പ്പത് ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ബ്രിട്ടണ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജപ്പാനീസ് കമ്പനിയുടെ പ്രസ്താവന പുറത്തുവന്നത്.

മൂവായിരത്തോളം തൊഴിലവസരങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. വിപണിയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്ന മോഡലാണ് ഓറിസ. ഈ മോഡലിന്റെ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിസാന്‍ ആണ് ബ്രക്സിറ്റിന് ശേഷവും ബ്രിട്ടണില്‍ കാര്‍ നിര്‍മ്മിക്കുമെന്ന് അറിയച്ച മറ്റൊരു കമ്പനി. ക്വാഷ്കായി, എക്സ്ട്രെയില് എന്നീ എസ്.യു.വികള്‍ സണ്ടര്‍ലാന്റിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ബ്രിട്ടനില്‍ ഏതാണ്ട് 2.5 ബില്ല്യണ്‍ പൗണ്ടോളം നിക്ഷേപം നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ടോയോട്ട. യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റേതു കമ്പനികളേക്കാളും ഉയര്‍ന്ന നിക്ഷേപ നിരക്കാണിത്. ഏകദേശം 2.5 മില്ല്യണ്‍ പൗണ്ട് മുതല്‍ മുടക്കിയാണ് പുതിയ ജനറേഷന് കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന് കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലായിരിക്കും ഈയിനത്തിലെ ആദ്യത്തെ കാര്‍. ഭാവിയില്‍ കൂടുതല്‍ കാറുകള്‍ യുകെയില്‍ നിര്‍മ്മിക്കുമോയെന്ന് ചോദ്യത്തിന് ടോയോട്ട വക്താവ് മറുപടിയൊന്നും നല്‍കിയില്ല. ഭാവിയിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രസ്താവന നടത്താന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് അറിയിക്കുകയായിരുന്നു.
ബ്രക്സിറ്റിനു ശേഷമുള്ള പരിവര്‍ത്തന കാലഘട്ടത്തില്‍ യുകെയിലെത്തുന്ന യുറോപ്യന്‍ യൂണിയന് പൗരന്മാര് രാജ്യത്ത് എത്ര കാലം വേണമെങ്കിലും തുടരാമെന്ന് സര്‍ക്കാര്‍. പുതിയ അനുരഞ്ജന നടപടി യുറോപ്യന്‍ പൗരന്മാര്ക്ക് പരിവര്‍ത്തന കാലഘട്ടത്തില്‍ മുന്‍പ് അനുവദിച്ചിരുന്ന മുഴുവന്‍ അവകാശങ്ങളും തുടര്‍ന്ന് നല്കാന് തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരന്മാരുടെ സ്വതന്ത്രമായ രാജ്യത്ത് സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം വരുന്ന രണ്ട് വര്‍ഷങ്ങളില്‍ തുടരാന്‍ ഇത് അനുവദിക്കുന്നു. ഇത് പരിവര്‍ത്തന കാലഘട്ടത്തിലെ സമയമാണിത്. അതേസമയം രാജ്യത്ത് പുതിയതായി എത്തിച്ചേരുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാര് ഇപ്പോള്‍ നിലനില്‍ക്കുന്ന അവകാശങ്ങള്‍ തന്നെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് യുകെ വ്യക്തമാക്കി. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രക്സിറ്റിന് ശേഷമുള്ള ഭാവി ബന്ധം വളരെ സുതാര്യവും ശക്തവുമായി നിലനിര്‍ത്താനാണ് യൂറോപ്യന്‍ യൂണിയന് ആഗ്രഹിക്കുന്നത്. നിലവില്‍ ഇത് 2020 ഡിസംബര്‍ 31 വരെ മുന്നോട്ടുകൊണ്ടുപോകാനാണ് യൂറോപ്യന്‍ യൂണിയന് തീരുമാനം. എന്നാല്‍ ഈ ബന്ധം 2019ത മാര്‍ച്ച് മുതല്‍ രണ്ട് വര്‍ഷത്തേക്ക് നിലനിര്‍ത്തുമെന്നാണ് യുകെ അധികൃതര്‍ വ്യക്തമാക്കുന്നത്.

ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്ന 2019 മാര്‍ച്ച് 29ന് ശേഷം യുകെയില്‍ എത്തിച്ചേരുന്ന ഇയു പൗരന്മാര് 3 മാസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിയ അതോറിറ്റിയില്‍ ഇക്കാര്യം രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിട്ടു കഴിഞ്ഞാല്‍ ജോലി സംബന്ധമായോ, പഠന സംബന്ധമായോ, അല്ലെങ്കില്‍ മറ്റേത് കാരണത്താലോ യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്ക്ക് 5 വര്‍ഷം മാത്രമെ രാജ്യത്ത് തുടരാനാകു. പിന്നീട് രാജ്യത്ത് തുടരണമെങ്കില്‍ യുകെ പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടി വരും. സാധരണ യുകെ പൗരത്വം നല്കുന്ന നടപടിക്രമങ്ങള്‍ യൂറോപ്യന്‍ പൗരന്മാരും പിന്തുടരേണ്ടി വരും. 2019 മാര്‍ച്ച് 29 നു മുന്‍പായി യുകെയിലെ ജീവിതം 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന യൂറോപ്യന്‍ പൗരന്മാര്ക്ക് ബ്രിട്ടന് പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇവരുടെ ‘സെറ്റില്‍ഡ് സ്റ്റാറ്റസ്’ ഉപയോഗിച്ച് പൗരത്വം നേടാന്‍ ഇവര്‍ അര്‍ഹരാണ്.

സ്ഥിര താമസക്കാര്‍ക്ക് ഭാര്യയേയും അല്ലെങ്കില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും യുകെയില്‍ താമസിക്കുന്നതിനായി ക്ഷണിക്കാവുന്നതാണ്. ഇത് ഇയു ഫ്രീ മുവ്മെന്റ് നിയമത്തിന് കീഴില്‍ വരുന്ന നടപടിയാണ്. ബ്രക്സിറ്റ് ദിവസത്തിന് ശേഷം യുകെയിലെത്തുന്ന ആളുകള്‍ക്കും ബന്ധുക്കളെ രാജ്യത്ത് കൊണ്ടുവരാന്‍ ഇയു ഫ്രീ മുവ്മെന്റ് നിയമത്തിലൂടെ സാധിക്കും. പക്ഷേ ഈ നിയമം പരിവര്‍ത്തന കാലഘട്ടത്തില്‍ മാത്രമെ സാധ്യമാവുകയുള്ളു. പരിവര്‍ത്തന കാലഘട്ടം അവസാനിച്ചാല്‍ യൂറോപ്യന്‍ പൗരന്മാര്ക്ക് ബ്രിട്ടന് കുടുംബത്തില്‍ അംഗമാകുന്നതിന് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ആളുകള്‍ പിന്തുടരുന്ന പൗരത്വ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പിന്തുടരേണ്ടി വരും. അങ്ങനെയാകുമ്പോള്‍ യൂറോപ്യന്‍ പൗരന്മാര്ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെയുള്ള നിയമങ്ങളായിരുക്കും രാജ്യത്ത് നിലവില്‍ വരാന്‍ പോകുന്നത്.
ന്യൂസ് ഡെസ്ക്
ലെസ്റ്ററിലെ വൻ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. മുപ്പതു വയസിനടുത്ത് പ്രായമുള്ള മൂന്നു പുരുഷന്മാരാണ് അറസ്റ്റിലായിരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് മിഡ് ലാൻഡ്സ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഓരോരുത്തരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച വൈകുന്നേരം 7.19നാണ് ലെസ്റ്ററിനെ വിറപ്പിച്ച സ്ഫോടനം നടന്നത്. ഹിക്ക്ലി റോഡിലുള്ള പോളിഷ് ഷോപ്പിലാണ് അത്യുഗ്രമായ പൊട്ടിത്തെറി സംഭവിച്ചത്. താഴത്തെ നിലയിൽ ഷോപ്പുകളും മുകളിലെ രണ്ടു നിലകളിൽ ഫ്ളാറ്റുകളുമാണ് ഈ ബിൽഡിംഗിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ബിൽഡിംഗ് പൂർണമായും തകർന്നു. അഗ്നിനാളങ്ങൾ ഇരുപതിലേറെ മീറ്റർ ഉയരത്തിൽ കത്തി.
ന്യൂസ് ഡെസ്ക്
ബ്രിട്ടൺ അതിശൈത്യത്തിൻറെ പിടിയിലമർന്നു. മെറ്റ് ഓഫീസ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉടൻ നടപടി എടുക്കേണ്ട സാഹചര്യത്തിലേക്ക് കാലാവസ്ഥ എത്തിയതിനെത്തുടർന്നാണ് അലർട്ട് ലെവൽ ഉയർത്തിയത്. കനത്ത മഞ്ഞു വീഴ്ച ജീവന് ഭീഷണി ഉയർത്തുന്ന നിലയിൽ എത്തിയതിനെ തുടർന്നാണ് സ്കോട്ട് ലാന്‍ഡില്‍ മുന്നറിയിപ്പ് റെഡ് ആക്കിയത്. യുകെയിലെ മറ്റു പ്രദേശങ്ങളിൽ ആംബർ വാണിംഗ് നിലവിലുണ്ട്.

ലിങ്കൺഷയറിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പോലീസ് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. 65 വാഹനങ്ങൾ മഞ്ഞിൽ അപകടത്തിൽപ്പെട്ടു.
നിരവധി ട്രെയിനുകളും ഫ്ളൈറ്റുകളും ക്യാൻസൽ ചെയ്തു. പബ്ളിക് ട്രാൻസ്പോർട്ട് നെറ്റ് വർക്ക് താറുമാറായി.
നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റ് ഇന്നത്തെ എല്ലാ അപ്പോയിന്റ്മെൻറുകളും റദ്ദാക്കി.
യുണൈറ്റഡ് ലിങ്കൺഷയർ ഹോസ്പിറ്റൽ ട്രസ്റ്റ് ഇന്നത്തെ നോൺ എമർജൻസി അപ്പോയിന്റ്മെൻറുകളും ഓപ്പറേഷനുകളും റദ്ദാക്കി.
സ്കോട്ട് ലാന്‍ഡില്‍ 400 സ്ക്കൂളുകൾക്ക് അവധി നല്കി. ഇംഗ്ലണ്ടിൽ അറുനൂറിലേറെ സ്കൂളുകൾ പ്രവർത്തിച്ചില്ല.
സ്കോട്ട് ലാന്‍ഡ് സെൻട്രൽ ബെൽറ്റിൽ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ വ്യാഴാഴ്ച രാവിലെ പത്തുമണി വരെ 40 സെൻറിമീറ്റർ മഞ്ഞു വീഴാൻ സാധ്യത.
സ്കോട്ട് ലാന്‍ഡില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഞ്ഞുവീഴ്ച ജീവന് ഭീഷണി ഉയർത്തും. പല പ്രദേശങ്ങളും ഒറ്റപ്പെടും. പവർ കട്ടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
നിരവധി റോഡുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ നീണ്ട ക്യൂ. അത്യാവശ്യമല്ലാത്ത യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ മുന്നറിയിപ്പ്.
ജോലിക്കെത്തിയവരോട് കാലാവസ്ഥ മോശമാകുന്നതിനാൽ നേരത്തെ വീടുകളിലേയ്ക്ക് മടങ്ങാൻ നിർദ്ദേശം നല്കി.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുകെയിൽ സ്റ്റോം എമ്മ ആഞ്ഞുവീശും. മോശം കാലാവസ്ഥ ഈയാഴ്ച മുഴുവന്‍ തുടരും.


ജോജി തോമസ്
രാജ്യവും ജനങ്ങളും ഒത്തിരി പ്രതീക്ഷകളോടെ കണ്ടതാണ് കേരളത്തിലെ ഇടതുരാഷ്ട്രീയവും ഭരണവും. ആ പ്രതീക്ഷകളുടെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വളരെ മികച്ച ഭൂരിപക്ഷത്തോടെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തിലെത്താന്‍ സാധിച്ചത്. പക്ഷെ അടുത്ത കാലത്തായി കേരളത്തിലെ ഇടതുപക്ഷത്തുനിന്നു കേള്‍ക്കുന്നത് അസുഖകരവും വലതുപക്ഷത്തെപ്പോലും നാണിപ്പിക്കുന്നതുമായ വാര്‍ത്തകളാണ്. അധികാരത്തിന്റെ വഴികളിലൂടെ നേടിയെടുത്ത പണത്തിലും അതിന്റെ ധാരാളിത്വത്തിലും അഭിരമിക്കുന്ന നേതാക്കന്മാരും അവരുടെ കുടുംബങ്ങളും ഇടതുപക്ഷത്തിനും നല്കുന്ന പ്രതിച്ഛായ വളരെ മോശവും ജനമനസുകളില്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുത്തുന്നതുമാണ്.

ഇടതുപക്ഷത്തിന്റെ വലത്തോട്ടുള്ള ഈ യാത്ര അപകടകരവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തന്നെ നാശത്തിന് കളമൊരുക്കുന്നതുമാണ്. എതിര് ശബ്ദങ്ങളും വിയോജിപ്പുകളും ധാരാളമുണ്ടെങ്കിലും കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യ മൊത്തത്തിലെടുത്താല്‍ നിര്‍ണായകമായൊരു രാഷ്ട്രീയ ശക്തിയാകാന്‍ സാധിച്ചിട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ധാര്‍മികതയുടെ ശബ്ദമാകാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിരുന്നു. ആ ധാര്‍മികതയുടെ നാവാണ് ഇടതുപക്ഷമെന്ന പേരില്‍ പൊതു ഖജനാവവില്‍ നിന്നുള്ള പണമുപയോഗിച്ച് വാങ്ങിയ വിലയേറിയ കണ്ണടകളുമായെത്തിയ അഴകിയ രാവണന്മാര് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സ്തുതി പാഠകര്‍ക്ക് പാടി നടക്കാന്‍ സഹനത്തിന്റേയും സമരത്തിന്റെയും ത്യാഗോജ്വലമായ ഇന്നലകള്‍ ഉണ്ടായിരിക്കാമെങ്കിലും ആ ഇന്നലെകളെ വിസ്മൃതിയിലാക്കാന്‍ പൊതുഖജനാവിലെ പണമുപയോഗിച്ച് വാങ്ങിയ ഒരു കണ്ണടയ്ക്കായെന്നത് നിസ്സാര കാര്യമല്ല. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരും അവരുടെ കുടുംബങ്ങളും ജീവിതശൈലിയിലും ഏര്‍പ്പെടുന്ന തൊഴിലുകളിലും വച്ചുപുലര്‍ത്തേണ്ട മുന്‍കരുതലുകളെക്കുറിച്ച് സാമാന്യ ബോധമില്ലായ്മയാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ നേതൃത്വത്തിന് അവമതിയുണ്ടാക്കിയത്.

കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സിപിഎമ്മും അതിന്റെ നേതൃത്വമാണ് പലപ്പോഴും വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായിത്തീരുന്നത് എന്നത് അതിശയോക്തിപരമാണ്. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പലപ്പോഴും പ്രതിരോധത്തിലായത് കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമണങ്ങളുടെ പേരിലാണ്. സിപിഎം എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയല്ലെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ന്യായങ്ങള്‍ ആരുടെ പക്ഷത്തായാലും കണ്ണൂരിലെ അതിക്രമങ്ങളുടെ പേരില്‍ സിപിഎം ഇന്ത്യയൊട്ടാകെ കേള്‍ക്കുന്ന പേരുദോഷം അത്ര വലുതാണ്. ആധുനിക കാലഘട്ടത്തിന് പറ്റിയ രാഷ്ട്രീയ മുറയല്ല. സിപിഎം ഉള്‍പ്പെടെ പല രാഷ്ട്രീയ പാര്‍ട്ടികളും കണ്ണൂരില്‍ പയറ്റുന്നത്.
രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണങ്ങളും ന്യായങ്ങളും പലതുകണ്ടെത്താമെങ്കിലും സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് നേതാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ജീവിത ശൈലിയും പ്രവര്‍ത്തനങ്ങളുമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബമായി ബന്ധപ്പെട്ട് അടുത്തയിട ഉയര്‍ന്ന വിവാദങ്ങള്‍. പ്രായപൂര്‍ത്തിയായ മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അച്ഛന് പരിമിതികളുണ്ടെന്ന വാദമുയര്‍ത്താമെങ്കിലും നാടുനീളെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി വളര്‍ത്താന്‍ ഓടിനടക്കുന്ന അച്ഛന്റെ മക്കള്‍ മുതലാളിത്വത്തിന്റെ സുഖലോലുപതയില്‍ നീരാടുന്നതിന്റെ യുക്തി സാമാന്യ ജനത്തിന് മനസിലാകുന്നതല്ല. മക്കളുടെ പല ബിസിനസുകളും അച്ഛന്റെ അധികാരത്തിന്റെയും സ്വാധീനത്തിലും തണലിലുമാണെന്ന ആക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സംശയങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂ. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുവാന്‍ വ്യവസായികള്‍ കോടികള്‍ വാരിയെറിഞ്ഞെങ്കില്‍ അവര്‍ അതിന്റെ ലാഭം എവിടെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അടുത്ത ദിവസം സമാപിച്ച സംസ്ഥാന സമ്മേളനതതില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച പോലും ഉണ്ടാകാതിരുന്നത് സിപിഎമ്മിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് സംഭവിച്ച സാരമായ തകരാറിന് ഉദാഹരണമാണ്. അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ചെറുഗ്രഹങ്ങളായി പാര്‍ട്ടി ഘടകങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കില്‍ വീണ്ടും സെക്രട്ടറി പദത്തിലെത്താന്‍ കോടിയേരി വിഷമിച്ചേനെ. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം നയിക്കുമ്പോള്‍ തന്നെ മക്കളെ ലക്ഷക്കണക്കിന് ഫീസ് നല്കി വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നത് പല നേതാക്കന്മാര്ക്കും ആശയങ്ങളോടും ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളോടുമുള്ള പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടാന്‍ കാരണമായി.

ഇടതുമന്ത്രിസഭ അധികാരമേറ്റതു മുതല്‍ മൂന്നു മന്ത്രിമാര്‍ക്ക് വിവിധ കാരണങ്ങളാല്‍ രാജിവെച്ച് ഒഴിയേണ്ടി വന്നു. വലതുമന്ത്രിമാരെപ്പോലെ കള്ളത്തരങ്ങള്‍ കാട്ടാനും പിടിച്ചു നില്‍ക്കാനയുമുള്ള കഴിവില്ലായ്മയുമാവാം ഒരു പക്ഷേ ഇത്രയധികം മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ചത്. പക്ഷേ ഒരു ഇടതുപക്ഷ മന്ത്രിസഭയിലെ അംഗങ്ങളില്‍ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഈ മൂന്നു മന്ത്രിമാരില്‍ നിന്നും ഉണ്ടായത്. ഇതില്‍ ഏറ്റവും വിരോധാഭാസമായിട്ടുള്ളത് എന്‍സിപി പ്രതിനിധി എ കെ ശശീന്ദ്രന്റെ മടങ്ങി വരവാണ്. വാദി പരാതി പിന്‍വലിച്ചാലും, കോടതിയില്‍ നിന്ന് കുറ്റവിമുക്തനായാലും അധികാരത്തിന്റെ തണലില്‍ ശശീന്ദ്രന് കാട്ടിക്കൂട്ടിയ വൈകൃതങ്ങള്‍ കേരള ജനതയുടെ മുഴുവന്‍ കാതുകളില്‍ എത്തിയതാണ്. കെണിയില്‍ പെടുത്തിയതാണെന്ന് വാദിക്കാമെങ്കിലും ഒരു ഭരണാധികാരിയുടെ ബലഹീനതയാണ് അവിടെ തുറന്നുകാട്ടപ്പെട്ടത്. കാര്യസാധ്യത്തിനുവേണ്ടി നാളെയും ആരെങ്കിലും സമീപിച്ചാല്‍ മന്ത്രിയുടെ ബലഹീനത വീണ്ടും തലപൊക്കില്ലെന്ന് എന്താണ് ഉറപ്പ്. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം കണ്ടാല്‍ തോന്നുക അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും എന്‍സിപിയുടെ രണ്ട് നിയമസഭാ അംഗങ്ങളുടെ പിന്തുണയും ഇല്ലെങ്കില്‍ ഇടതുഭരണം മുന്നോട്ട് പോകില്ലെന്നാണ്. ശശീന്ദ്രന് പകരം കുറഞ്ഞ കാലത്തേയ്ക്ക് മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടിക്കെതിരെ നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംരക്ഷിക്കാന്‍ നടത്തിയ കസര്‍ത്തുകള്‍ കേരള ജനതയ്ക്ക് മുമ്പില്‍ ഇടതുപക്ഷത്തെ പരിഹാസ്യരാക്കി.
അഴിമതിക്കെതിരായ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളിലെല്ലാം വെള്ളം ചേര്‍ക്കപ്പെട്ടു. അഴിമതിക്കാര്‍ക്കെതിരെ വിജിലന്‍സ് എടുത്ത പല കേസുകളും ഫയലില്‍ ഒതുങ്ങി. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ സാരമായ കുറവുണ്ടായി. അഴിമതി കുറഞ്ഞതുകൊണ്ടാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതെങ്കില്‍ നന്നായിരുന്നു.
അഴിമതിക്കേസില്‍ ജയിലില്‍ പോയി കേരള ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ള ഈ ഭരണത്തില്‍ കാബിനറ്റ് റാങ്കുള്ള മുന്നോക്ക് വികസന കോര്പറേഷന് ചെയര്‍മാനാണ്. ഇടതുപക്ഷത്തിന്റെ സമുന്നത നേതാവ് വി എസ് അച്യുതാനന്ദനാണ് ബാലകൃഷ്ണപിള്ളയുടെ അഴിമതിക്കെതിരെ നിയമയുദ്ധം നയിച്ചത് എന്നത് നിലവിലെ സാഹചര്യത്തില്‍ തികഞ്ഞ വിരോധാഭാസമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് മന്ത്രിയായിരിക്കെ സ്ത്രീ വിഷയത്തില്‍ തല്ലുകൊണ്ട് പുറത്തുപോകേണ്ടി വന്ന അദ്ദേഹത്തിന്റെ മകന് ഗണേഷ് കുമാര്‍ കുറുക്കുവഴികളിലൂടെ മന്ത്രിസഭയിലെത്താനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറ്റവുമധികം കോളിളക്കം സൃഷ്ടിക്കുകയും സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്ത ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ എം മാണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍.

പാരിസ്ഥിതിക പ്രശ്നങ്ങളോട് കാലകാലങ്ങളായി ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം വ്യക്തമാണ്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അന്തരം കുറഞ്ഞുവരുമ്പോള്‍ ഇടതുപക്ഷ അനുഭാവികളായിരുന്ന വലിയൊരു ജനവിഭാഗം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. വലതുപക്ഷ നേതൃത്വത്തിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടിയും അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സജീവമാക്കിയും ഇടതുനേതൃത്വത്തിന് തലയൂരാന്‍ സാധിക്കില്ല. കാരണം വലതുപക്ഷത്തുള്ള നേതാക്കന്മാരെ പിന്തുണയ്ക്കുന്നവര്‍ അവര്‍ എന്താണെന്ന് മനസിലാക്കി തന്നെയാണ് പിന്തുണ നല്‍കുന്നത്. ഇടതു നേതൃത്വത്തിന്റെ നയപരവും ആശയപരവുമായ വ്യതിയാനങ്ങളെ ഇതുപോലെ ഇടതുപക്ഷ അനുഭാവികള്‍ ഉള്‍ക്കൊള്ളണമെന്നില്ല. വി എസ് അച്യുതാനന്ദന് ശേഷം ഒരു ജനകീയ നേതാവ് ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്നുവരാത്തത് തെരഞ്ഞെടുപ്പുകളില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും. ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ പ്രവര്‍ത്തനശൈലി പിന്തുടരുന്ന നേതാക്കള്‍ ജനാധിപത്യവ്യവസ്ഥിയില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പുകളില്‍ ശോഭിക്കില്ല. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രതാപ കാലത്ത് കേരളത്തിലെ ഇടതുപക്ഷ അനുഭാവികള്‍ ആഗ്രഹിച്ചിരുന്നത് കേരളവും ബംഗാളും പോലെ ഭരണത്തുടര്‍ച്ചയുള്ള ഒരു സംസ്ഥാനമാക്കണമെന്നായിരുന്നു. ഇടതുനേതൃത്വം പ്രവര്‍ത്തനങ്ങളിലും ശൈലിയിലും മാറ്റം വരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇന്ന് ബംഗാളില്‍ എന്താണോ സംഭവിച്ചത് അതാവും നാളെകളില്‍ കേരളത്തിലും സംഭവിക്കുക.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.