Main News

ലണ്ടന്‍: ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധി എന്‍എച്ച്എസിന്റെ അന്ത്യം കുറിക്കുമെന്ന് വിദഗദ്ധര്‍. ബ്രിട്ടന്റെ ലോകം പ്രശംസിച്ച ആരോഗ്യ സംരക്ഷണ സംവിധാനം അതിന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മാറ്റിവെക്കുന്ന ഓപ്പറേഷനുകള്‍ വര്‍ദ്ധിച്ചു വരുന്നതും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്. ആശുപത്രികളിലും കെയര്‍ ഹോമുകളിലും കിടക്കകള്‍ ലഭിക്കാനില്ലെന്ന അവസ്ഥയുമുണ്ട്.

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷത്തോടെ എന്‍എച്ച്എസ് അന്ത്യശ്വാസം വലിക്കുമെന്നാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ജീവനക്കാരുടെ കുറവും രോഗികളുടെ വര്‍ദ്ധനയും എന്‍എച്ച്എസിന് പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന പ്രായമായ രോഗികളില്‍ ശരാശരി എട്ട് പേരെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കാതെ മടങ്ങുന്നുണ്ടെന്ന് കമ്മീഷന്‍ പറയുന്നു.

21-ാം നൂറ്റാണ്ടിന് അനുസൃതമായ എന്‍എച്ച്എസ് രൂപീകരിക്കണമെന്ന ആവശ്യമാണ് കമ്മീഷന്‍ ഉന്നയിക്കുന്നത്. സോഷ്യല്‍ കെയറിലും പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്‍എച്ച്എസ് ഡോക്ടര്‍മാരുടെയും ഡെന്റിസ്റ്റുകളുടെയും ഒഴിവുകള്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 40 ശതമാനം വര്‍ദ്ധിച്ചു. ടോറികള്‍ നടപ്പാക്കിയ ഫണ്ട് വെട്ടിക്കുറയ്ക്കലുകളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ക്യാംപെയിനര്‍മാര്‍ കുറ്റപ്പെടുത്തുന്നത്.

രാജന്‍ പന്തല്ലൂര്‍

ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി ശ്രീ അശോക് കുമാര്‍ ചരിത്രം തിരുത്തിയെഴുതി. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവര്‍ക്ക് ഒരു പ്രചോദനം ആയിത്തീരും അശോക് കു മാറിന്റെ ജീവിതം.

ഈ കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടികയറിയത്. 2014ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നീ ഹാഫ് മരത്തോണുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു

ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ കഴിഞ്ഞ കാലയളവില്‍ ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ അദ്ദേഹം നല്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം എടുത്തുപറയേണ്ടതാണ്. 26 വര്‍ഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗര്‍ണ്ണമി ആര്‍ട്‌സ് എന്നപേരില്‍ ഒരു നൃത്തവിദ്യാലയവും ക്രോയ്‌ഡോണ്‍ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുണ്ട്.

B.M.E Forum വൈസ് ചെയര്‍മാന്‍. C.V.A ബോര്‍ഡ് മെമ്പര്‍, ക്രോയ്‌ഡോണ്‍ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ എന്നി നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്

ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇനി മുതല്‍ അമേരിക്കന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് കമ്പനിയുടെ ജീവനക്കാരന്‍. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിഞ്ഞശേഷം കാമറൂണ്‍ ചെയ്യുന്ന സ്വകാര്യമേഖലയിലെ ആദ്യ ജോലിയായിരിക്കും ഇത്. ഇലക്ട്രോണിക് ട്രാന്‍സാക്ഷനുകള്‍ ലോകവ്യാപകമായി കൈകാര്യം ചെയ്യുന്ന ഫസ്റ്റ്‌ഡേറ്റ കോര്‍പറേഷന്‍ എന്ന കമ്പനിയിലാണ് കാമറൂണ്‍ പ്രവേശിച്ചത്. മാസത്തില്‍ മൂന്ന് ദിവസം കാമറൂണ്‍ ഈ കമ്പനിയില്‍ ജോലി ചെയ്യും.

ആഗോളതലത്തില്‍ സ്വാധീനമുള്ള വ്യക്തികളില്‍ പ്രമുഖന്‍ എന്നാണ് ഫസ്റ്റ് ഡേറ്റ കാമറൂണിനെ ഇതു സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശേഷിപ്പിച്ചത്. ആഗോളതലത്തില്‍ നിലവിലുള്ളതും പുതിയതുമായ വിപണികളില്‍ കമ്പനിയുടെ പാദമുദ്ര പതിപ്പിക്കാന്‍ കാമറൂണിന്റെ സാന്നിധ്യം തങ്ങള്‍ക്ക് സഹായകരമാകുമെന്നും കമ്പനി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം 11.6 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയ കമ്പനി 6 ദശലക്ഷം മര്‍ച്ചന്റ് ലൊക്കേഷനുകളിലായി സെക്കന്‍ഡില്‍ 2800 ട്രാന്‍സാക്ഷനുകളാണ് നടത്തുന്നത്.

മന്ത്രിമാര്‍ ചുമതല വിട്ടതിനു ശേഷം സ്വീകരിക്കുന്ന പുതിയ ജോലികള്‍ അംഗീകരിക്കുന്ന അഡൈ്വസറി കമ്മിറ്റി ഓണ്‍ ബിസിനസ് അപ്പോയിന്റ്‌മെന്റ്‌സ് കാമറൂണിന്റെ നിയമനത്തിന് അംഗീകാരം നല്‍കി. എംപി സ്ഥാനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രാജിവെച്ചതിനാല്‍ ഇനി സ്വീകരിക്കുന്ന ശമ്പളം എത്രയാണെന്ന് കാമറൂണിന്ന് ഔദ്യോഗികമായി വെളിപ്പെടുത്തേണ്ടതില്ല. അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന കാമറൂണിന്റെ ഓര്‍മക്കുറിപ്പുകള്‍ക്ക് അഡ്വാന്‍സായി 8 ലക്ഷം പൗണ്ട് അദ്ദേഹം വാങ്ങിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ടെക്‌സാസ്: അമേരിക്കന്‍ മലയാളിയുടെ മൂന്ന് വയസുകാരിയായ മകളെ കാണാതായി. ടെക്‌സാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷെറിന്‍ മാത്യൂസ് എന്ന കുട്ടിയെയാണ് കാണാതായത്. പാല് കുടിക്കാത്തതിന് പിതാവ് കുട്ടിയെ പുലര്‍ച്ചെ 3 മണിക്ക് വീടിനു പുറത്തു നിര്‍ത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കുട്ടിയുടെ പിതാവായ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കായുള്ള തെരച്ചില്‍ പോലീസ് തുടരുകയാണ്. ഇതിനായി റിച്ചാര്‍ഡ്‌സന്‍ പോലീസ് ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.

3.15 ഓടെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. വീടിനു വെളിയില്‍ മരത്തിന്റെ ചുവട്ടില്‍ കുട്ടിയെ നിര്‍ത്തുകയായിരുന്നുവെന്നാണ് വെസ്ലി പോലീസിനോട് പറഞ്ഞത്. പാല് കുടിച്ച് തീര്‍ക്കാത്തതിന് ശിക്ഷയായാണ് കുട്ടിയെ ഒറ്റക്ക് നിര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞു. 15 മിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ അപകടപ്പെടുത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഷെറിന്റെ നാല് വയസുള്ള മൂത്ത സഹോദരിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത് വീട്ടില്‍ നിന്ന് മാറ്റി. കുട്ടികളെ പീഡിപ്പിച്ചതിന് സര്‍വീസ് മുമ്പും ഈ കുടുംബത്തില്‍ എത്തിയിട്ടുണ്ടെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷമാണ് വെസ്ലി ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വളരെ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല.

ലണ്ടന്‍: ജോലിഭാരം വര്‍ദ്ധിക്കുന്നത് ജിപിമാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഹെലന്‍ സ്റ്റോക്ക്‌സ് ലാംപാര്‍ഡ് ആണ് തന്റെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് പറഞ്ഞത്. അമിതമായ ജോലിക്കിടെ രോഗികള്‍ക്ക് തങ്ങള്‍ ഉപദേശിച്ച ചികിത്സ തെറ്റായിപ്പോയോ എന്ന സംശയങ്ങള്‍ ഉയരുന്നത് ഡോക്ടര്‍മാരുടെ ഉറക്കം കെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു.

ഏതെങ്കിലും രോഗലക്ഷണം ശ്രദ്ധിക്കാതെ പോയിട്ടുണ്ടോ എന്നും മരുന്നുകള്‍ ആവശ്യത്തിനാണോ നല്‍കിയതെന്നുമുള്ള ആശങ്കയാണ് ജിപിമാര്‍ നിത്യവും അനുഭവിക്കുന്നത്. ജിപിമാരെപ്പോലെയുള്ള പ്രൊഫഷണലുകള്‍ക്ക് വീട്ടിലേക്ക് പോകുമ്പോള്‍ തങ്ങളുടെ ജോലി ഓഫീസില്‍ ഉപേക്ഷിച്ച് പോകാനാകില്ല. ഇത് 24X7 ഉത്തരവാദിത്തമാണെന്നും അവര്‍ വ്യക്തമാക്കി. 30നും 40നുമിടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഈ ആശങ്കകള്‍ കൂടുതല്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കഥകളും ഇവര്‍ പറഞ്ഞതായി പ്രൊഫ. ലാംപാര്‍ഡ് പറഞ്ഞു. പുലര്‍ച്ചെ 3 മണിക്കും 4 മണുക്കുമൊക്കെ തങ്ങളുടെ ചികിത്സയില്‍ പിഴവുണ്ടായോ എന്ന ആശങ്കയില്‍ ഞെട്ടിയുണരാറുണ്ടെന്ന് ചിലര്‍ വെളിപ്പെടുത്തി. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമൂലം അപ്പോയിന്റ്‌മെന്റുകള്‍ കൃത്യമായി പാലിക്കാന്‍ ജിപിമാര്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ വ്യക്തമാക്കി.

പൊന്നി തോമസ്

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായിട്ട് ഒരു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനമാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. ഒരു രൂപതയെന്ന സങ്കല്‍പത്തിലേയ്ക്ക് ബ്രിട്ടണിലെ വിശ്വാസികളെയും സഭാ സംവിധാനങ്ങളെയും രൂപപ്പെടുത്തുകയും അതിനായി ആദ്യ കാലങ്ങളില്‍ സ്വയം സമര്‍പ്പിച്ച ഫാ. ജോസഫ് പൊന്നത്തിനെപ്പോലെയുള്ള വൈദികരുടെ സേവനങ്ങളെ നന്ദിപൂര്‍വ്വം അനുസ്മരിച്ചുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ബന്ധപ്പെട്ട ലേഖനത്തിലെ പല വിലയിരുത്തലുകളോടും നിരീക്ഷണങ്ങളോടും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

പ്രസ്തുത ലേഖനത്തില്‍ ചെയ്യാത്ത കാര്യങ്ങളെ പര്‍വ്വതീകരിക്കുകയും ഒരു രൂപതയെന്ന നിലയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടന്ന കാര്യങ്ങളോടും രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങളോടും മുഖം തിരിക്കുകയോ, തമസ്‌കരിക്കുകയോ ചെയ്തതായി കാണാം. ഒരു വര്‍ഷം മാത്രം വളര്‍ച്ചയെത്തിയ രൂപതാ സംവിധാനങ്ങളെ വിലയിരുത്തുക എന്നത് തോക്കില്‍ കയറി വെടിവെയ്ക്കുന്നതിന് തുല്യമാണെന്ന് പറയാതിരിക്കാനാവില്ല. പുതിയ രൂപതയും രൂപതാധ്യക്ഷനും നേരിടുന്ന വെല്ലുവിളികള്‍ നിസാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ലേഖകന്‍ ആ വെല്ലുവിളികള്‍ നേരിട്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരു വര്‍ഷക്കാലം മുന്നോട്ടുപോയതിലെ നേട്ടങ്ങള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടതായിരുന്നു.

മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം ബ്രിട്ടണിലെ സീറോ മലബാര്‍ വിശ്വാസികള്‍ കണ്ട ഏറ്റവും വലിയ കൂട്ടായ്മയായ വാല്‍സിംഹാം തിരുന്നാളിലെ തന്റെ സന്ദേശത്തില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെന്തിനാണെന്നും എന്താണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രൂപതാധ്യക്ഷനും അഭിഷിക്തനും വിശ്വാസികളോട് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവ പരിപാലനയാലും കൃപയാലും കിട്ടിയ വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെയും രൂപതാധ്യക്ഷന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. ബ്രിട്ടണ്‍ മുഴുവന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഓടിനടന്ന് വിശ്വാസികളെയും സഭാ പ്രവര്‍ത്തനങ്ങളേയും സംവിധാനങ്ങളേയും പരിചയപ്പെടാനും ഉണര്‍ത്തുവാനുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.

വേറിട്ട പ്രവര്‍ത്തന രീതിയുമായി വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവരുന്ന രൂപതാധ്യക്ഷന്റെ ശൈലി പരക്കെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലേഖനത്തില്‍ എടുത്തുപറഞ്ഞ പ്രധാന ആക്ഷേപം ഇടവക രൂപീകരണം വൈകുന്നുവെന്നാണ്. ഇടവകകള്‍ രൂപീകരിക്കപ്പെടണമെങ്കില്‍ വിശ്വാസികളെ സജ്ജമാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സ്രാമ്പിക്കല്‍ പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മറ്റൊരു വസ്തുത സീറോ മലബാര്‍ സഭയിലെ ബ്രിട്ടണിലെ അല്‍മായര്‍ക്ക് ആവശ്യമായ ആത്മീയ സേവനം നല്‍കാനുള്ള വൈദികര്‍ ഇന്നില്ലെന്നുള്ളതാണ്. ഉള്ള വൈദികരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് രൂപതകളുമായി ബന്ധപ്പെട്ട് ധാരാളം ചുമതലകളുണ്ട്. തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം സീറോ മലബാര്‍ സഭയ്ക്ക് നല്‍കാന്‍ സാധിക്കില്ല എന്ന് ചുരുക്കം. ഇതിനു പരിഹാരമായി സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ വൈദികരേയും സന്യസ്ഥരേയും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇത് അത്ര ലളിതമായ ഒരു കാര്യമല്ല. IELTS പാസാകുക തുടങ്ങി പല കടമ്പകളുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ലേഖകന്‍ കാണുന്നില്ല. കാരണം സഭയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നിശബ്ദമായിട്ടും ആരവങ്ങളില്ലാതെയുമായിരിക്കും. സാമൂഹിക ശാക്തീകരണവും ആത്മീയ ഉണര്‍വും ലക്ഷ്യമിട്ട് ലീഡ്‌സില്‍ നടന്ന ചാപ്ലിയന്‍സി ദിനത്തിന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും വലിയ പതിപ്പുകളാണ് അടുത്ത ദിവസങ്ങളില്‍ പ്രസ്റ്റണില്‍ നടക്കുന്ന ബൈബിള്‍ കലോത്സവവും യുകെ എമ്പാടും നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളും. രൂപത രൂപീകൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ സീറോ മലബാര്‍ സഭയ്ക്ക് മൂന്ന് ദൈവവിളികള്‍ കണ്ടെത്താന്‍ സാധിച്ചത് ആത്മീയമായി ഉണ്ടായ ഉണര്‍വിന് തെളിവാണ്.

പഴമക്കാര്‍ പറയാറുണ്ട് ഇരുന്നിട്ടേ കാല് നീട്ടാന്‍ ശ്രമിക്കാവൂ എന്ന്. ആ അര്‍ത്ഥത്തില്‍ സഭയുടെയും രൂപതയുടെയും ബ്രിട്ടണിലെ പ്രയാണം ശരിയായ ദിശയിലാണ്. രൂപത രൂപീകൃതമായ സമയത്ത് വളരെയധികം ആരോപണങ്ങളും വിവാദങ്ങളും പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നപ്പോള്‍ മലയാളം യുകെയില്‍ ജോജി തോമസിനെപ്പോലുള്ളവര്‍ എഴുതിയ ലേഖനം വിശ്വാസികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസത്തെ ലേഖനം വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലാകാതിരുന്നത് നിര്‍ഭാഗ്യകരമായി.

വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന യുകെയിലെ ആത്മീയ മേഖലയില്‍ മറ്റൊരു വെളിച്ചപ്പാടാകാനാണോ ലേഖകന്‍ ശ്രമിച്ചത് എന്നു സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഇടയലേഖനത്തില്‍ അഭിവന്ദ്യ പിതാവ് ‘വിളിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് സഭ”യെന്ന് ചുണ്ടിക്കാട്ടിയിരുന്നു. രക്ഷകരെ ദൗത്യത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷാകര ദൗത്യത്തില്‍ പങ്കുചേര്‍ന്ന് സഭയെന്ന കൂട്ടായ്മയുമായി മുന്നേറാന്‍ എല്ലാവരും സഭയോടൊപ്പം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ഇന്നിന്റെ ആവശ്യം.

ലണ്ടന്‍: കൗണ്‍സിലുകള്‍ മാലിന്യ സം്‌സ്‌കരണത്തിലും ചെലവുകുറയ്ക്കാന്‍ സമ്മര്‍ദ്ദമേറിയതോടെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കാലയളവ് വര്‍ദ്ധിക്കുന്നു. വീടുകളിലെ പ്ലാസ്റ്റിക് പോലെയുള്ള ദ്രവിക്കാത്ത മാലിന്യം കൗണ്‍സിലുകള്‍ ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലാണ് സംഭരിക്കുന്നതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇംഗ്ലണ്ടിലെ മിക്ക കൗണ്‍സിലുകളും ഈ വിധത്തിലാണ് മാലിന്യ സംഭരണം നടത്തുന്നത്. അവയില്‍ ആറ് കൗണ്‍സിലുകള്‍ മൂന്നാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണേ്രത ഇത്തരം മാലിന്യം സംഭരിക്കുന്നത്.

ഇംഗ്ലണ്ടിലെ 326 ലോക്കല്‍ കൗണ്‍സിലുകളില്‍ 248 എണ്ണവും രണ്ടാഴ്ചയിലൊരിക്കലാണ് ഖരമാലിന്യ സംഭരണം നടത്തുന്നത്. ഭക്ഷണ മാലിന്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ വേറെയാണ് സംഭരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നുള്‍പ്പെടെ ഇത്തരം മാലിന്യം സംഭരിക്കുന്നത് കൃത്യമായിത്തന്നെ നടക്കുന്നുണ്ട്. ചില കൗണ്‍സിലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാലിന്യം ശേഖരിക്കുമ്പോള്‍ ചിലര്‍ ആഴ്ചയിലൊരിക്കല്‍ ഖരമാലിന്യം ശേഖരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

മാലിന്യ ശേഖരണം കാലങ്ങളായി വിവാദങ്ങള്‍ക്ക് കാരണമാണ്. മാലിന്യം ശേഖരിക്കപ്പെടുകയെന്നത് മൗലികാവകാശമാണെന്നാണ് ടോറി മന്ത്രിസഭ അവകാശപ്പെടുന്നത്. സഖ്യകക്ഷി മന്ത്രിസഭയുടെ കാലത്ത് 250 മില്യന്‍ പൗണ്ട് ഇതിനായി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫണ്ടുകള്‍ കുറയുന്നതും 2020ഓടെ റീസൈക്ലിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ നിര്‍ബന്ധിതമാകുന്നതും സംഭരണത്തിലും മാലിന്യ സംസ്‌കരണത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ലണ്ടന്‍: കുട്ടികള്‍ പ്രതികളാകുന്ന ലൈംഗികാതിക്രമ കേസുകള്‍ യുകെയില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ കുട്ടികള്‍ പ്രതികളായ 30,000 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ 2625 സംഭവങ്ങള്‍ സ്‌കൂള്‍ പരിസരങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 38 പോലീസ് സേനകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കുട്ടികള്‍ കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ 2013ല്‍ 4603 എണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 7866 ആയി ഉയര്‍ന്നു.

71 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013 ഏപ്രില്‍ മുതല്‍ 2017 മെയ് വരെയുള്ള കാലയളവില്‍ അതിക്രമങ്ങളുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് ബിബിസി പനോരമ 36 സേനകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ നടന്നതായി റിപ്പോര്‍ട്ട ചെയ്യപ്പെട്ട 2625 സംഭവങ്ങളില്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ പ്രതികളായ 225 ബലാല്‍സംഗക്കേസുകളും ഉണ്ട്. പ്രൈമറി സ്‌കൂള്‍ പ്ലേഗ്രൗണ്ടുകളില്‍ പോലും അതിക്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

10 വയസും അതിനു താഴെയും പ്രായമുള്ള കുട്ടികള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനാണ് ഉണ്ടായിരിക്കുന്നത്. 2013-14 വര്‍ഷത്തില്‍ 204 സംഭവങ്ങളായിരുന്നു ഈ പ്രായപരിധിയിലുള്ളവരുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016-17 വര്‍ഷത്തില്‍ ഇത് 456 ആയി ഉയര്‍ന്നിട്ടുണ്ട്. ലൈംഗികാതിക്രങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പോലും സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സ്വന്തം ലേഖകന്‍

യുകെയിലെ കലാകായിക വേദികളില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത ഒരു മലയാളി കൂട്ടായ്മയാണ്‌ ഗ്ലോസ്സ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇന്നലെ ഓക്സ്ഫോര്‍ഡിലുള്ള വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി നടന്ന എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടികൊണ്ട് യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയിലെ വിജയയാത്ര തുടരുകയാണ് ജി എം എ .

കലാതിലകമായി ഷാരോണ്‍ ഷാജിയും, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ദിയ ബൈജുവും, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബിന്ദു സോമനും തെരഞ്ഞെടുക്കപ്പെട്ടു. ജി എം എ യുടെ മികച്ച കലാകാരികളായ ബെനിറ്റ ബിനുവും, സാന്ദ്ര ജോഷിയും, ലിസ സെബാസ്റ്റ്യനും, ശരണ്യ ആനന്ദും, സിന്റ വിന്‍സെന്റും, രഞ്ജിത മൈക്കിളും, സിയന്‍ മനോജും, റ്റാനിയ റോയിയും അടങ്ങുന്ന ടീം മത്സരവേദികളെ കയ്യടക്കിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന എതിരാളികളെയാണ് ഇന്നലെ ഓക്സ്ഫോര്‍ഡില്‍ കാണാന്‍ കഴിഞ്ഞത്.

  

ബസ്സിലും കാറുകളിലുമായി എത്തിയ ജി എം എ യുടെ  90 ല്‍ പകരം അംഗങ്ങള്‍ റീജിയണല്‍ കലാമേളയുടെ വേദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു.  ജി എം എ കുടുംബത്തിലെ ഓരോ കലാകാരന്മാരും നിരവധി സമ്മാനങ്ങള്‍ വാരി കൂട്ടുന്ന കാഴ്ചയ്ക്കാണ് ഇന്നലെ  വെല്ലിംഗ്ഫോര്‍ഡ് സ്കൂള്‍ സാക്ഷ്യം  വഹിച്ചത്.

കലാമൂല്യമുള്ളതും, കണ്ണിനും കാതിനും ഇമ്പം നല്‍കുന്നതുമായ ഒട്ടനവധി കലാരൂപങ്ങളാണ് ജി എം എ ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി അവതരിപ്പിച്ചത്. ജി എം എ യുടെ കലാകാരമാര്‍ അവതരിപ്പിച്ച പല കലാരൂപങ്ങളെയും ആര്‍പ്പുവിളികളോടും കരഘോഷത്തോടും കൂടിയാണ് കാണികള്‍ എതിരേറ്റത്. ജി എം എ യിലെ കുരുന്നുകള്‍ അവതരിപ്പിച്ച പല മത്സര ഇനങ്ങളും ഒരു മത്സരത്തെക്കാള്‍ ഉപരി കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നല്ല സ്റ്റേജ് പ്രോഗ്രാമുകളുടെ നിലവാരം പുലര്‍ത്തുന്നതായിരുന്നു.

ജി എം എ പ്രസിഡന്റ് ടോം സാങ്കൂരിക്കല്‍, സെക്രട്ടറി മനോജ്‌ വേണുഗോപാല്‍, ആര്‍ട്സ് കോഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍,  യുക്മ പ്രതിനിധികളായ ഡോ : ബിജു പെരിങ്ങത്തറ, റോബി മേക്കര, തോമസ്‌ ചാക്കോ തുടങ്ങിയവര്‍ എല്ലാവിധ സഹായങ്ങളുമായി ജി എം എ ടീമിനൊപ്പം ഉണ്ടായിരുന്നു.

റീജിയണല്‍ ചാമ്പ്യന്‍,  കലാതിലകപട്ടം, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, മുതിര്‍ന്നവരുടെ വിഭാഗത്തില്‍  വ്യക്തിഗത ചാമ്പ്യന്‍, ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ പങ്കെടുത്ത അസോസിയേഷനുള്ള അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ആണ് ജി എം എ  ഇന്നലെ ഓക്സ്ഫോര്‍ഡില്‍ വച്ച് നടന്ന യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍  കലാമേളയില്‍  വാരികൂട്ടിയത്. ഈ മാസം അവസാനം നടക്കുന്ന നാഷ്ണല്‍ കലാമേളയിലും ഈ വിജയം ആവര്‍ത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍.

Also read :അപരാജിതർ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അർജ്ജുനനും കൂട്ടരും… മിഡ്‌ലാൻഡ്‌സ് കലാമേളയിൽ സംഭവിച്ചതും സംഭവിക്കാൻ പാടില്ലാത്തതും…! 

 

 

യുക്മയുടെ  കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത്  ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ  സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ  കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ…   മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…

ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട്‌ കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..

പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക്‌ തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..

ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.

ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്..  എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ്‌ കലാമേളയിലെ മൽസരഗോദയിൽ   ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..

കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി…  വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം  സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …

ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍   തുടങ്ങിയ ഗ്ലാമർ  റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.

പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ..  എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ,  കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു  രണ്ട് വർഷങ്ങൾക്ക്‌ മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ…  കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…

Also read: സൗത്ത് വെസ്റ്റ് റീജിയന്‍ കീഴടക്കികൊണ്ട് ജിഎംഎയുടെ കലാകാരന്‍മാര്‍ വിജയയാത്ര തുടരുന്നു : കലാതിലകം കൊച്ചുമിടുക്കി ഷാരോണ്‍ ഷാജി: ബിന്ദു സോമനും, ദിയ ബൈജുവും വ്യക്തിഗത ചാമ്പ്യന്മാര്‍

കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ് 

[ot-video][/ot-video]

 

 

RECENT POSTS
Copyright © . All rights reserved