ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ കാണുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് വെളിപ്പെടുത്തല്‍. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവ് തോംപ്‌സണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് നിയന്ത്രിക്കാന്‍ നിയമം പ്രയോഗിക്കുന്നതിലുപരിയായുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ സെലക്റ്റ് കമ്മിറ്റിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2015നും 2016 നുമിടയില്‍ ഇത്തരം സൈറ്റുകളുടെ എണ്ണത്തില്‍ 258 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ലോകമൊട്ടാകെയെടുത്താല്‍ ഇത്തരം സൈറ്റുകളിലേക്ക് യുകെയില്‍ നിന്ന് അപ്ലോഡ് ചെയ്യപ്പെടുന്നത് 0.1 ശതമാനം ചിത്രങ്ങള്‍ മാത്രമാണെന്നതാണ് ആശ്വാസം നല്‍കുന്നത്. ഈ ചിത്രങ്ങളുടെ വിതരണം തടയാന്‍ ശിക്ഷകള്‍ കടുത്തതാക്കുക മാത്രമല്ല പരിഹാരമെന്നും ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഈ ദുശീലത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് അടിയന്തരമായി എന്തെങ്കിലും ചെയ്യണം. സ്റ്റോപ്പ് ഇറ്റ് നൗ പോലെയുള്ള ചാരിറ്റികള്‍ ചൈല്‍ഡ് പോണ്‍ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പലര്‍ക്കും ശിക്ഷ കാര്യമായി ലഭിക്കുന്നില്ല എന്നത് വീഴ്ചയാണ്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെയുള്ള പോലീസ് ഫണ്ടിംഗിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇവയെല്ലാം ഈ വിപത്തിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുന്നുണ്ട്.
ഡാലസ്: ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് നല്‍കിയ പുതിയ മൊഴി പുറത്ത്. കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് കുട്ടി മരിച്ചതെന്നാണ് വെസ്ലി നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസവുമുണ്ടാകുകയും കുട്ടി അബോധാവസ്ഥയിലാകുകയും ചെയ്തു. മരിച്ചെന്നു കരുതി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെസ്ലി പറഞ്ഞു. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചതിനുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പുലര്‍ച്ചെ 3 മണിയോടെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്ത് മരത്തിനു കീഴില്‍ നിര്‍ത്തിയെന്നും പിന്നീട് ചെന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്നുമായിരുന്നു വെസ്ലി ആദ്യം നല്‍കിയ മൊഴി. ഇതേത്തുടര്‍ന്ന് വെസ്ലിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റര്‍ അകലെ കണ്ടെത്തിയതിനു ശേഷമാണ് വെസ്ലി ആദ്യം നല്‍കിയ മൊഴി തിരുത്തിയത്. കാറില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഷെറിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസിനെ സഹായിച്ചു.
ഏഴാം തിയതിയാണ് ഷെറിനെ കാണാനില്ലെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ചെന്നായ്ക്കളുള്ളതിനാല്‍ മുറ്റത്തു നിര്‍ത്തിയ കുട്ടിയെ ചെന്നായ്ക്കള്‍ പിടിച്ചിട്ടുണ്ടാകുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു.
വിമാനത്തിനുള്ളില്‍ വെച്ച് കാമുകിക്ക് സര്‍പ്രൈസ് നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് അക്കാര്യം ജീവിതകാലം മുഴുവന്‍ ഓര്‍ക്കും. കാരണം വിവാഹാഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെ വിമാനം 24,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കുകള്‍ തുറക്കുകയും വിവാഹാഭ്യര്‍ത്ഥന ദുരന്തമാകുകയുമായിരുന്നു. എന്തായാലും കാമുകി യെസ് പറഞ്ഞതിനു ശേഷമാണ് എയര്‍ ഗട്ടറില്‍ വീണ് വിമാനം താഴേക്ക് പതിച്ചത്.
ലണ്ടനില്‍ അഭിഭാഷകനായ ക്രിസ് ജീന്‍സിനാണ് ഈ അനുഭവമുണ്ടായത്. ബാലിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിനുള്ളില്‍ വെച്ച് തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ഇയാള്‍. പെര്‍ത്തില്‍ നിന്ന് ബാലിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നാല് മണിക്കൂറോളമുള്ള യാത്ര 25 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക പ്രശ്‌നം മൂലം വിമാനം പെര്‍ത്തിലേക്ക് തിരിച്ചിറക്കാന്‍ പൈലറ്റ് ഒരുങ്ങി. തിരികെ പറക്കുമ്പോളാണ് വിമാനം ഇത്രയും താഴേക്ക് പതിക്കാനൊരുങ്ങിയത്.
വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പരിഭ്രമിച്ച യാത്രക്കാര്‍ നിലവിളിക്കുന്നതും ഓക്‌സിജന്‍ മാസ്‌കുകള്‍ തുറക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിന് കഴിഞ്ഞു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല.
വേയ്‌ലാന്‍ഡ്: ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തടവുകാര്‍ക്ക് അനുവാദമില്ല. ഒളിച്ചു കടത്തിയ ഫോണുകള്‍ തടവുകാര്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് നിയമവിരുദ്ധമാണ്. പക്ഷേ യുകെയിലെ വേയ്‌ലാന്‍ഡിലെ ജയിലില്‍ ഇത് നിയമവിധേയമാണ്. ഇവിടത്തെ തടവുകാര്‍ക്ക് മൊബൈല്‍ ഫോണു ലാപ്‌ടോപ്പുമൊക്കെയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം തെരഞ്ഞെടുക്കാനും ജയില്‍ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുമൊക്ക് ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ബന്ധുക്കളെ വിളിക്കാനായി സെല്‍ഫോണുകളും നല്‍കിയിരിക്കുകയാണ്.
നോര്‍ഫോക്കില്‍ സ്ഥിതിചെയ്യുന്ന എച്ച്എംപി വേയ്‌ലാന്‍ഡ് ഒരു കാറ്റഗറി സി ജയിലാണ്. 100 ജീവപര്യന്തം തടവുകാരുള്‍പ്പെടെ 1000 തടവുകാരാണ് ഇവിടെയുള്ളത്. ജയിലിന്റെ ഡിജിറ്റലൈസേഷന്‍ പരിപാടിയുടെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍ തടവുകാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. എച്ച്എം ഇന്‍സ്‌പെക്ടറേറ്റ് ഓഫ് പ്രിസണ്‍സ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കുക, ജയില്‍ ഷോപ്പില്‍ നിന്ന് ഭക്ഷണവും മറ്റും ഓര്‍ഡര്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ലാപ്‌ടോപ്പ് ഉപയോഗിച്ചാണ് തടവുകാര്‍ ചെയ്യുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കിയിട്ടില്ല.
മോശം പെരുമാറ്റത്തിന് ശിക്ഷയായി ഇവരുടെ നെറ്റ്ബുക്ക് തിരികെ വാങ്ങാറുണ്ടെങ്കിലും കമ്യൂണല്‍ വിംഗിലെ കിയോസ്‌കുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാം. 2013ല്‍ നടത്തിയ പരിശോധനകള്‍ക്കു ശേഷം ഇവിടെ തടവുകാരുടെ ഉപയോഗത്തിനായി ഫോണ്‍ സ്ഥാപിച്ചിരുന്നു. ഇത്തരം ഗാഡ്ജറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും തടവുകാരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെക്‌സാസ്: അമേരിക്കയില്‍ മൂന്ന് വയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് വീണ്ടും അറസ്റ്റിലായി. ഷെറിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഷെറിനെ കാണാതായത് സംബന്ധിച്ച് വെസ്ലി നേരത്തേ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടി കൊല്ലപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ വെച്ചുതന്നെയായിരിക്കാം കൊലപാതകം നടന്നിട്ടുള്ളതെന്നും പോലീസിന് സംശയമുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിക്ക് പാല് കുടിക്കാന്‍ വിസമ്മതിച്ചതിനാല്‍ മുറ്റത്ത് മരത്തിനു കീഴില്‍ ഒറ്റക്ക് നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. പുതുതായി നല്‍കിയ മൊഴി പോലീസ് പുറത്തു വിട്ടിട്ടില്ല. വീടിന് ഒരു കിലോമീറ്റര്‍ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചതിനുള്ള വകുപ്പുകളും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
വെസ്ലിയുടെ കാറില്‍ നിന്ന് ലഭിച്ച് ഡിഎന്‍എ സാമ്പിളുകള്‍ കൊലപാതകമാണെന്ന പോലീസിന്റെ സംശയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച കുട്ടിയുടെ മൃതദേഹം ഷെറിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴാം തിയതിയാണ് ഷെറിനെ കാണാതായെന്ന് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ വെസ്ലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ബിനോയി ജോസഫ്
ആലീസ് റോസിംഗ്ടൺ ജനുവരി മുതൽ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങും. അവളുടെ കാലുകളുടെ ചലനശേഷി തിരിച്ചു കിട്ടിത്തുടങ്ങി. 18 റൗണ്ട് കീമോതെറാപ്പിയ്ക്ക് ശേഷം സന്തോഷവതിയായി ആലീസ് തൻറെ വീട്ടിൽ തിരിച്ചെത്തി. 12 വയസുകാരിയായ ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും. ആലീസിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്ന വാർത്ത തങ്ങളെ നടുക്കിയെന്നും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിലെ ടീമിൻറെ കൂട്ടായ പ്രവർത്തനം ചികിത്സ വിജയകരമാക്കാൻ സഹായിച്ചതായി ആലീസിൻറെ പിതാവ് നിക്ക് റോസിംഗ്ടൺ പറഞ്ഞു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മാർത്ഥമായ സേവനത്തെ അദ്ദേഹം പ്രശംസിച്ചു.
ഗാർഡ് ഓഫ് ഓണർ സെറമണി നടത്തിയാണ് ഹോസ്പിറ്റലിലെ സ്റ്റാഫ് ആലീസിൻറെ ധീരതയെ അനുമോദിച്ചത്. ആലീസിൻറെ അവസാന റൗണ്ട് കീമോതെറാപ്പി പൂർത്തിയായ ശേഷം സ്റ്റാഫുകൾ എല്ലാവരും C2 വാർഡിൻറെ കോറിഡോറിൽ ഒത്തുകൂടി. ഡോക്ടർമാരും നഴ്സുമാരും ചേർന്ന് തയ്യാറാക്കിയ ഒരു പദ്യം അവർ ഒന്നിച്ചു ചൊല്ലി. കൈയടിയിൽ മുഖരിതമായ അന്തരീക്ഷത്തിൽ കീമോതെറാപ്പി പൂർത്തിയായതായി അറിയിക്കുന്ന ബെല്ല് ആലീസ് മൂന്നു തവണ മുഴക്കി. ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദിക്കുന്ന സർട്ടിഫിക്കറ്റും കൈമാറി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുതലാണ് ആലീസിന് കാലിനു വേദനയനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് വേദന പുറം ഭാഗത്തേയ്ക്ക് ബാധിച്ചു. സയാട്ടിക്കുമായി ബന്ധപ്പെട്ട വേദനയെന്ന് കരുതിയെങ്കിലും പീറ്റർബറോ സിറ്റി ഹോസ്പിറ്റലിലെ സ്കാനിൽ തൈബോണിൽ ട്യൂമർ കണ്ടെത്തി. പിന്നീട് നടന്ന ഡയഗ്നോസിസിൽ ആലിസിന് ഓസ്റ്റിയോസർകോമ എന്ന അപൂർവ്വ ബോൺ ക്യാൻസർ ആണ് എന്ന് കണ്ടെത്തുകയും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിൽ ചികിത്സ ആരംഭിക്കുകയുമായിരുന്നു. ആലീസിൻറെ പന്ത്രണ്ടാം ജന്മദിനവും വാർഡിൽ ആണ് ആഘോഷിച്ചത്. ആലീസിൻറെ ഗാർഡ് ഓഫ് ഓണർ സെറമണിയുടെ വീഡിയോ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടന്‍: യുകെയില്‍ ജോലിക്കായുള്ള അന്വേഷണവും ചെലവേറിയതാകുന്നുവെന്ന് റിപ്പോര്‍ട്ട്. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഗ്രാജ്വേഷന് ശേഷം ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഒരു സര്‍വേ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസിലെ വര്‍ദ്ധനയും ജീവിതച്ചെലവുകളും മൂലം വിദ്യാഭ്യാസം കഴിഞ്ഞ പുറത്തിറങ്ങുന്നവര്‍ കടങ്ങളുടെ ഭാരവുമായാണ് എത്തുന്നത്. അതിനു പിന്നാലെയാണ് തൊഴില്‍ തേടാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്.
ശരാശരി 506.55 പൗണ്ട് ശരിയായ ഒരു ജോലി ലഭിക്കുന്നതിനു മുമ്പായി ഇന്റര്‍വ്യൂ ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നുവെന്നാണ് റിസര്‍ച്ച് പറയുന്നത്. 2000 വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പഠനം നടത്തിയത്. യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 50,000 പൗണ്ട് വരെ കടമുണ്ടാകാറുണ്ടെന്നാണ് സൂചന. ഇത്രയും വലിയ ഭാരവുമായി പുറത്തിറങ്ങുന്ന തങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അതു മൂലം ഇന്റര്‍വ്യൂകൡ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും 43 ശതമാനം വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ഗ്രാജ്വേറ്റ് സ്‌കീമില്‍ അപേക്ഷിക്കുന്നവര്‍ക്ക് അസസ്‌മെന്റ് കാലയളവിലെ ചെലവാകുന്ന തുക തിരികെ നല്‍കാന്‍ വന്‍കിട കമ്പനികള്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ ചെറിയ കമ്പനികളില്‍ ഇത് പ്രായോഗികമല്ല. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
ലണ്ടന്‍: യുകെയില്‍ ബ്രൂവറികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. ക്രാഫ്റ്റ് ബിയര്‍ വിപ്ലവം അതിന്റെ പാരമ്യത്തിലാണെന്ന് അക്കൗണ്ടന്‍സി സ്ഥാപനമായ യുഎച്ച്‌വൈ ഹാക്കര്‍ യംഗ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു. ബ്രൂവറികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 64 ശതമാനം വര്‍ദ്ധനയുണ്ടായി. നിലവില്‍ 2000ത്തിലേറെ ബ്രൂവറികള്‍ ഉണ്ടെന്നാണ് കണക്ക്. 1930നു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവ് ഉണ്ടാകുന്നത്.
ബിയര്‍ ഡ്യൂട്ടിക്കായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ കണക്കുകള്‍ എച്ച്എംആര്‍സിയില്‍ നിന്ന് ശേഖരിച്ചാണ് ഇത് തയ്യാറാക്കിയത്. 2015 മുതല്‍ 2016 വരെയുള്ള ഒരു വര്‍ഷത്തില്‍ ഇവയുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1692 ബ്രൂവറികള്‍ എന്നത് ഒരു വര്‍ഷത്തില്‍ 1994 ആയി ഉയര്‍ന്നു. 2002ല്‍ കൊണ്ടുവന്ന നികുതിയിളവിലൂടെ മൈക്രോ ബ്രൂവിംഗിന് പ്രോത്സാഹനമുണ്ടായതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായി പറയുന്നത്.
5000 ഹെക്ടോലിറ്റര്‍ ബിയറിനു താഴെ മാത്രം ഉദ്പാദനം നടത്തുന്ന ബ്രൂവറികള്‍ വന്‍കിട ഉദ്പാദകരേക്കാള്‍ 50 ശതമാനം കുറവ് ബിയര്‍ ഡ്യൂട്ടി അടച്ചാല്‍ മതിയെന്ന ഇളവാണ് കൊണ്ടുവന്നത്. ഉദ്പാദക സ്ഥാപനങ്ങള്‍ ലയിക്കാന്‍ തുടങ്ങിയതോടെ മൈക്രോബ്രൂവറികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദുബായ്: മറ്റൊാരാളുടെ ഇടുപ്പില്‍ അറിയാതെ പിടിച്ചതിന് ബ്രിട്ടീഷ് പൗരന് ദുബായില്‍ തടവ് ശിക്ഷ. മൂന്ന് മാസത്തെ ശിക്ഷയാണ് ബ്രിട്ടീഷ് വിനേദസഞ്ചാരിയായ ജാമി ഹാരോണിന് ലഭിച്ചത്. ഇയാളുടെ അഭിഭാഷകര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. അപ്പീല്‍ പരിഗണിച്ച് ഇപ്പോള്‍ കസ്റ്റഡിയിലല്ലെങ്കിലും ഹാരോണിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് അറിയിച്ചു. ദുബായിലെത്തിയ ഹാരോണിനെ ഒരു ബാറില്‍ വെച്ചുണ്ടായ അനുഭവമാണ് ജയിലിലെത്തിച്ചത്.
ബാറിനുള്ളില്‍ വെച്ച് തിരക്കേറിയ ഒരു ബാറില്‍ ഒരു ഡ്രിങ്കുമായി നടന്നപ്പോളായിരുന്നു സംഭവം. മദ്യം തന്റെ മേലോ മറ്റുള്ളവരുടെ മേലോ വീഴാതിരിക്കാന്‍ ഒരു കൈ ഗ്ലാസിനു മുന്നില്‍ നീട്ടിപ്പിടിച്ചുകൊണ്ടായിരുന്നു ഇയാള്‍ നടന്നത്. അതിനിടയില്‍ തട്ടി വീഴാതിരിക്കാന്‍ മുന്നിലുണ്ടായിരുന്നു ഒരാളുടെ ഇടുപ്പില്‍ പിടിക്കേണ്ടി വന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഡിഐഡി പറയുന്നത്. മൂന്ന് മാസത്തെ തടവാണ് ഇപ്പോള്‍ ഇയാള്‍ക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. അപ്പീല്‍ നല്‍കിയാല്‍ അതുകൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടാകുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡഐഡി ചീഫ് എക്‌സിക്യൂട്ടീവ് രാധ സറ്റേര്‍ലിംഗ് പറഞ്ഞു.
ഹാരോണിന്റെ കുടുംബത്തിനും ഇയാളെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് യുഎഇ സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് കുറ്റകരമായതിനാല്‍ സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ച കുടുംബാംഗങ്ങള്‍ ദുബായിലെത്തിയാല്‍ പിടിയിലാകാനും ഇടയുണ്ട്. അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്ന ഹാരോണ്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ദുബായില്‍ എത്തിയത്. ഇലക്ട്രീഷ്യനായ ഇയാള്‍ ജയിലിലായതോടെ ജോലിയും നഷ്ടമായി.
ക്രാക്കോ: ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ പോളണ്ടിലേക്ക് ഉറ്റുനോക്കുകയാണിപ്പോള്‍. ഇക്കഴിഞ്ഞ ആഴ്ച രാജ്യാതിര്‍ത്തികളില്‍ പോളണ്ട് നടത്തിയ ‘ആയുധ വിന്യാസ’മാണ് അതിന് കാരണം. യൂറോപ്പിലെ ഈ കൊച്ചുരാജ്യം നടത്തിയ അസാധാരണ ആയുധ വിന്യാസം അത്യാധുനിക ആയുധങ്ങളില്‍ ആശ്വാസംതേടുന്ന രാജ്യങ്ങള്‍ക്കെല്ലാമുള്ള വെല്ലുവിളിയാണ്, അതിലുപരി ക്രിസ്തുവിനെ പടിക്ക് പുറത്താക്കാന്‍ ശ്രമിക്കുന്ന യൂറോപ്പിനാകമാനമുള്ള ഓര്‍മപ്പെടുത്തലും!
കടലും കരയും അതിരിടുന്ന പോളണ്ടിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സ്’ എന്ന പേരില്‍ പോളിഷ് ജനത രാജ്യത്തിനു ചുറ്റും വിന്യസിപ്പിച്ച ജപമാലച്ചങ്ങലയാണ് പുതിയ ചര്‍ച്ചാവിഷയം. സുരക്ഷ ഉറപ്പാക്കാന്‍വേണ്ടി അതിര്‍ത്തിയില്‍ വിന്യസിപ്പിച്ച സ്‌ഫോടകവസ്തുക്കളുടെയും സൈന്യഗണത്തിന്റെയും വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ മത്‌സരിക്കുമ്പോള്‍, പോളീഷ് ജനത ആശ്രയിക്കുന്നത് ജപമാലയുടെ സംരക്ഷണയില്‍ മാത്രം!
ഓട്ടമെന്‍ തുര്‍ക്കികള്‍ക്കെതിരെ ജപമാലയുടെ ശക്തിയാല്‍ കൈവരിച്ച ലെപാന്റോ യുദ്ധവിജയത്തിന്റെ അനുസ്മരണാ ദിനത്തിലായിരുന്നു 2200ല്‍പ്പരം മൈലുകള്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ജലമാല അര്‍പ്പിച്ചുകൊണ്ടുള്ള മനുഷ്യച്ചങ്ങലക്കായി പൊളീഷ് ജനത അണിനിരന്നത്. അതിര്‍ത്തിയുടെ ഭാഗമായ കടല്‍ത്തീരത്തും മഞ്ഞുമലയിലും വനത്തിലും പുഴയോരത്തുമായി ‘ജപമാലച്ചങ്ങല’യില്‍ കരം കോര്‍ക്കാനെത്തിയത് ഒരു മില്യണില്‍പ്പരം വിശ്വാസികളാണ്.
ആരോഗ്യപരമായ കാരണങ്ങളാലും മറ്റും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് വരാന്‍ കഴിയാതിരുന്ന മില്യണ്‍ കണക്കിനാളുകള്‍ ഇടവക ദൈവാലയങ്ങളിലും വീടുകളിലുമായിരുന്ന് ജപമാലയജ്ഞത്തില്‍ പങ്കുചേര്‍ന്നു. തത്‌സമയം സമുദ്രാതിര്‍ത്തിയില്‍ ജോലിയില്‍ വ്യാപൃതരായിരുന്ന നാവികരും മത്‌സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും അതിന്റെ ഭാഗമായി എന്നറിയുമ്പോഴേ, ജപമാലയര്‍പ്പണത്തില്‍ ഒരു രാജ്യം ഒന്നടങ്കം കല്‍പ്പിക്കുന്ന പ്രാധാന്യം വ്യക്തമാകൂ.
‘പാപത്തില്‍നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ന് പ്രധാനപ്പെട്ട രണ്ട് നിയോഗങ്ങളുമുണ്ടായിരുന്നു: സെക്കുലറിസത്തില്‍നിന്നും അക്രൈസ്തവവത്ക്കരണത്തില്‍നിന്നുമുള്ള സംരക്ഷണം, ഒരിക്കല്‍ ക്രൈസ്തവീകതയുടെ പിള്ളക്കച്ചയായിരുന്ന യൂറോപ്പ്യലെ രാജ്യങ്ങളൊന്നടങ്കം നേരിടുന്ന ഭീഷണിയും അതുതന്നെ.
‘യൂറോപ്പ് യൂറോപ്പായി നിലനില്‍ക്കാന്‍ ക്രിസ്ത്യന്‍ വേരുകളിലേക്ക് യൂറോപ്പ് മടങ്ങിവരേണ്ടത് അനിവാര്യമാണ്, ഇതര യൂറോപ്യന്‍ രാജ്യങ്ങളും ആ സത്യം ഉള്‍ക്കൊള്ളാനും ഈ പ്രാര്‍ത്ഥനായജ്ഞം വഴിയൊരുക്കണം,’ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ല്‍ അണിചേര്‍ന്ന ക്രാക്കോ ആര്‍ച്ച്ബിഷപ്പ് മറേക്ക് ജഡ്രാക്‌സ്യൂസ്‌കി പറഞ്ഞു. സഭാധികാരികളുടെ ആഹ്വാനം മാത്രമല്ല, രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള ജപമാലയജ്ഞത്തിന് ഭരണാധിപന്മാരുടെ സര്‍വവിധ പിന്തുണയും ഉണ്ടായിരുന്നു.
പോളീഷ് പ്രധാനമന്ത്രിയും കത്തോലിക്കാവിശ്വാസിയുമായ ബിയാറ്റാ മരിയാ സിഡ്‌ലോ, ജപമായുടെ ചിത്രം ഉള്‍പ്പെടുന്ന ആശംസകള്‍ ട്വീറ്റ് ചെയ്തത് അതിന് തെളിവാണ്. ജര്‍മനി, സ്‌ളോവോക്യ, ചെക്ക് റിപ്പബ്ലിക്ക്, ഉക്രൈന്‍, റഷ്യ, ബിലാറസ്, ലിത്വാനിയ എന്നിവയും ബാള്‍ട്ടിക് കടല്‍ തീരവുമാണ് പോളണ്ടിന്റെ അതിര്‍ത്തികള്‍. ഇവിടങ്ങളിലായി ക്രമീകരിച്ച 4000ല്‍പ്പരം കേന്ദ്രങ്ങളിലേക്ക് പ്രദക്ഷിണമായി എത്തിയശേഷമാണ് വിശ്വാസീജനം രാജ്യത്തെ വലയംവെക്കുന്ന ‘ജപമാലച്ചങ്ങല’യില്‍ അണിചേര്‍ന്നത്.
കത്തോലിക്കാവിശ്വാസം ശക്തമായി പ്രഘോഷിക്കുന്ന പോളണ്ട് യേശുക്രിസ്തുവിനെ രാജാവായി പ്രഖ്യാപിച്ച രാജ്യവുമാണ്. രാജ്യത്തെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ വിശ്വാസീസമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ രാജാവായി വാഴിക്കുന്ന പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ നവംബറിലാണ്.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറുന്ന പോളണ്ടില്‍ വൈദിക ദൈവവിളികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ‘ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ട്’ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 20,800 വൈദികരാണ് പോളണ്ടിലുള്ളത്. എന്തായാലും ഒരു രാജ്യം ഒന്നടങ്കം ഇപ്രകാരമുള്ള സംരക്ഷണക്കോട്ട ഒരുക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാകും. 







കടപ്പാട്.. വാട്സാപ്പ്