Main News

ലണ്ടന്‍: ബ്രിട്ടനിലെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തണമെന്ന് മുതിര്‍ന്ന ഗൈനക്കോളജിസ്റ്റും റോയല്‍ കോളേജ് ഓഫ് ഒബ്‌സറ്റ്ട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് പ്രസിഡന്റുമായ പ്രൊഫ.ലെസ്ലി റീഗന്‍. അനാവശ്യ ഗര്‍ഭങ്ങള്‍ ഇല്ലാതാക്കാനുള്ള ഗുളികകള്‍ നല്‍കാനുള്ള അനുമതി നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും നല്‍കണമെന്നാണ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നത്. ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി ആവശ്യമാണ്. ഇത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇളവ് ചെയ്യണമെന്ന് റീഗന്‍ ആവശ്യപ്പെട്ടു. ഇപ്പോളുള്ള നിയമത്തില്‍ ഇളവുകള്‍ വരുത്താന്‍ എംപിമാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

1967ലെ അബോര്‍ഷന്‍ നിയനം കാലഹരണപ്പട്ടതാണ്. അടിയന്തരമായി ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കു മുന്നില്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന പ്രതിബന്ധങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ഈ നിയമങ്ങള്‍ പൊളിച്ചെഴുതിയില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് എന്‍എച്ച്എസിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ കാലതാമസം മൂലം ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന മരുന്നുകള്‍ തേടിപ്പോകുമെന്നും അവര്‍ പറഞ്ഞു. ഇത് അപകടകരമായ സാഹചര്യമാണ്. ഗര്‍ഭച്ഛിദ്ര പരിചരണത്തിന് പരിശീലനം നേടിയ ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് അവര്‍ പറഞ്ഞു.

15 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും അനുമതി നല്‍കണമെന്നതാണ് ഇവര്‍ നല്‍കുന്ന മറ്റൊരു നിര്‍ദേശം. മരുന്നുകള്‍ നല്‍കാനും വാക്വം ആസ്പിരേഷന്‍ എന്ന മാര്‍ഗം ഉപയോഗിക്കാനുമുള്ള അനുമതിയാണ് ഇവര്‍ക്ക് നല്‍കേണ്ടത്. രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായവും ഗര്‍ഭിണിയുടെ മാനസിക, ശാരീരികാവസ്ഥകളും പരിഗണിച്ചാണ് ഇപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത്.

കുംബ്രിയ: നാല് വര്‍ഷങ്ങള്‍ക്കിടെ 500ഓളം മൃഗങ്ങള്‍ ചത്തൊടുങ്ങിയതിന്റെ ദുഷ്‌പേര് പേറുന്ന മൃഗശാലയ്ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സൗത്ത് ലേക്ക്‌സ് സഫാരി സൂവിനാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. കുംബ്രിയ സൂ കമ്പനി എന്ന പുതിയ ഉടമസ്ഥരായിരിക്കും ഇനി ഇത് പ്രവര്‍ത്തിപ്പിക്കുക. 2013 ഡിസംബറിനും 2016 സെപ്റ്റംബറിനുമിടയില്‍ 486 മൃഗങ്ങള്‍ ഇവിടെ അനാരോഗ്യം മൂലം ചത്തിട്ടുണ്ട്. പോഷകക്കുറവ് മൂലം ആരോഗ്യം ക്ഷയിച്ചും ശരീരതാപം കുറയുന്ന ഹൈപ്പോതെര്‍മിയ ബാധിച്ചുമൊക്കെയാണ് മൃഗങ്ങള്‍ ചത്തതെന്നും കണ്ടെത്തിയിരുന്നു.

ഓഗസ്റ്റില്‍ നടത്തിയ ഒരു പരിശോധനയില്‍ സന്ദര്‍ശകരെ മൃഗങ്ങള്‍ ആക്രമിച്ച സംഭവങ്ങള്‍ വര്‍ദ്ധിച്ചതായും കണ്ടെത്തിയിരുന്നു. ലെമൂറുകള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പ്രാമില്‍ കയറിയതായും സന്ദര്‍ശകരുടെ മേലേക്ക് സ്‌ക്വിറല്‍ മങ്കികള്‍ ചാടി വീണതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൃഗശാലയിലെ മയിലുകളില്‍ ബാക്ടീരിയ ബാധയുണ്ടായെന്ന് കഴിഞ്ഞ മാസം മൃഗശാലയിലെ അനിമല്‍ ഡയറക്ടര്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത്രയും പ്രശ്‌നങ്ങള്‍ ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പുതിയ ഉടമസ്ഥര്‍ക്ക് മൃഗശാല പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി കൗണ്‍സില്‍ നല്‍കുകയായിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ലൈസന്‍സിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. മാര്‍ച്ചില്‍ കമ്പനിക്ക് പ്രവര്‍ത്താനുമതി നല്‍കാനാകില്ലെന്ന് സമിതി അറിയിച്ചിരുന്നതാണ്. അപകടകരമായി തോന്നിയ സ്‌ക്വിറല്‍ മങ്കികള്‍ പോലെയുള്ളവയെ മാറ്റിയെന്നും ഒട്ടേറെ മാറ്റങ്ങള്‍ മൃഗശാലയില്‍ വരുത്തിയെന്നുമാണ് പുതിയ കമ്പനി അവകാശപ്പെടുന്നത്.

ബര്‍മിംഗ്ഹാം: ഗ്രീസിലെ കെഫലോണിയയില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് എത്തിയ തോംസണ്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഈ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. ഗ്രൗണ്ട് ജീവനക്കാരുടെ പിഴവ് മൂലം യാത്രക്കാര്‍ 20 മിനിറ്റോളം വിമാനത്തില്‍ കുടുങ്ങി. ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് ഘടിപ്പിക്കുന്ന എയര്‍ ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോല്‍ കാണാതായതാണ് പ്രശ്‌നത്തിന് കാരണം. ഇലക്ട്രോണിക് താക്കോലിനായി ജീവനക്കാര്‍ പരക്കം പായുകയായിരുന്നു.

ഇതിനിടെ യാത്രക്കാരെ പുറത്തെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങളുണ്ടോ എന്നായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ട്രാക്റ്റ് കമ്പനി സ്വിസ്‌പോര്‍ട്ടിന്റെ ശ്രമം. സെപ്റ്റംബര്‍ 28നായിരുന്നു സംഭവമുണ്ടായത്. എയര്‍ബ്രിഡ്ജ് ഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ വിമാനത്തിലെ എസി പ്രവര്‍ത്തിപ്പിച്ചുകൊണ്ടേയിരിക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായെന്ന് യാത്രക്കാരനായ ഡെന്നീസ് സ്മിത്ത് പറഞ്ഞു. സംഭവം ഗൗരവമുള്ളതാണെങ്കിലും തമാശയാണ് തോന്നിയതെന്ന് 74കാരനായ സ്മിത്ത് പറഞ്ഞു. വിമാനത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ഇനി പാരച്യൂട്ട് വേണ്ടിവരുമോ എന്നായിരുന്നു സംശയമെന്നും അദ്ദേഹം പരിഹസിച്ചു.

സംഭവം ബര്‍മിംഗ്ഹാം വിമാനത്തവാള അധികൃതരും സ്ഥിരീകരിച്ചു. പുതിയ ഷിഫ്റ്റില്‍ എത്തിയ ജീവനക്കാര്‍ക്ക് താക്കോല്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്നായിരുന്നു സ്വിസ്‌പോര്‍ട്ട് നല്‍കിയ വിശദീകരണം. സാധാരണ ഗതിയില്‍ ബ്രിഡ്ജിനുള്ളില്‍ത്തന്നെയാണ് ഇത് വെക്കാറുള്ളത്. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തേക്കുറിച്ച് അടുത്ത കാലത്ത് പരാതികള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ കുറവ് മൂലം ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് താമസിക്കുന്നതായും ഇത് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതായും കണ്ടെത്തിയിരുന്നു.

 

ലണ്ടൻ∙ മുൻകൂട്ടി വിസമ്മതം അറിയിക്കാത്തവരുടെ പ്രവർത്തനക്ഷമമായ അവയവങ്ങൾ മരണശേഷം ആവശ്യക്കാർക്ക് നൽകുന്ന പുതിയ നിയമനിർമാണത്തിന് ബ്രിട്ടൻ തയാറെടുക്കുന്നു. അവയവദാനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഉതകുന്നതാകും പുതിയ നിയമനിർമാണം. കഴിഞ്ഞദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ഭരണകക്ഷിയായ ടോറി പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി തെരേസ മേയാണ് ആരോഗ്യരംഗത്ത് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ നിയമനിർമാണത്തെക്കുറിച്ച് വിശദീകരിച്ചത്.

ഇതനുസരിച്ച് ഒരാൾ മരിച്ചാൽ പിന്നീടും പ്രവർത്തനക്ഷമമായ എല്ലാ അവയവങ്ങളും സർക്കാർ എടുക്കും. ഇതിന് സമ്മതമല്ലാത്തവർ അക്കാര്യം മുൻകൂട്ടി നാഷണൽ ഹെൽത്ത് സർവീസിനെ (എൻഎച്ച്എസ്) അറിയിച്ചിരിക്കണം. ‘ഓപ്റ്റ് ഔട്ട് ഓർഗൺ ഡോണർ സിസ്റ്റം’ എന്നാണ് പുതിയ സമ്പ്രദായം അറിയപ്പെടുക. ഇതനുസരിച്ച് ഒരാൾ മരിക്കുമ്പോൾ അയാൾ സ്വമേധയാ അവയവ ദാദാവായി മാറുന്നു. അങ്ങനെയാകാൻ താൽപര്യമില്ലാത്തവർ അക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരിക്കണം.

ആവശ്യത്തിന് അവയവം ലഭിക്കാത്തതിനാൽ മറ്റുള്ളവരുടെ ദയവുകാത്ത് ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനിൽ ട്രാൻസ്പ്ലാന്റ് ലിസ്റ്റിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പുതിയ നിയമനിർമാണത്തിലൂടെ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിൽ ഇപ്പോളുള്ള നിയമമനുസരിച്ച് ഓരോ വ്യക്തിയുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ മരണാനന്തരം അവയവങ്ങൾ എടുക്കാൻ സാധിക്കൂ. ഇതാണ് ‘ഓപ്റ്റ് ഔട്ട്’ സിസ്റ്റത്തിലൂടെ ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നത്.വെയിൽസിൽ സമാനമായ നിയമം ഇപ്പോൾ നിലവിലുണ്ട്. 2015 ഡിസംബറിൽ വെയിൽസിലെ പ്രാദേശിക സർക്കാർപാസാക്കിയ നിയമമനുസരിച്ച് 18 വസയിനുമേൽ പ്രായമുള്ളവർ മരണപ്പെട്ടാൽ അവരുടെ അവയവങ്ങൾ ആരുടെയും അനുമതിക്ക് കാത്തുനിൽക്കാതെ ഡോക്ടർമാർക്ക് നീക്കംചെയ്ത് ആവശ്യക്കാർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യാം. സ്കോട്ട്ലൻഡിലും ഇംഗ്ലണ്ടിലും സമ്മതമില്ലാതെ അവയവങ്ങൾ നീക്കം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ പുതിയ നിയമനിർമാണം ആലോചിക്കുന്നത്.

തിരക്കേറിയ മോട്ടോര്‍വേയില്‍ യുടേണ്‍ എടുത്ത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്കു നേരെ കാറോടിച്ച യുവതി വരുത്തിയ അപകടത്തില്‍ പെട്ടത് നാല് വാഹനങ്ങള്‍. മഴയില്‍ വഴുക്കലുള്ള പാതയിലായിരുന്നു യുവതിയുടെ സാഹസം. ചൈനയില്‍ ജിങ്‌സോ സിറ്റിയില്‍ ഷാങ്ഹായി-ചോംഗ്ക്വിയാങ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. വന്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു യുവതി കാറോടിച്ചത്. പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ഞെട്ടിയെഴുന്നേറ്റപ്പോള്‍ കാണുന്നത് കാര്‍ എതിര്‍ദിശയില്‍ നീങ്ങുന്നതാണ്.

എന്നെ കടത്തിവിടൂ എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ കാര്‍ മുന്നോട്ട് എടുക്കുന്നത്. പക്ഷേ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുടെ തിരക്കില്‍ അതിനു കഴിയുന്നില്ല. കാര്‍ ഇടതുവശത്തേക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം മണത്ത ചിലര്‍ വാഹനങ്ങള്‍ക്ക് വേഗത കുറയ്ക്കുന്നത് ഡാഷ്‌ക്യാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. പക്ഷേ പിന്നാലെ വന്ന ഒരു ലോറി ഡ്രൈവര്‍ക്ക് നനഞ്ഞുകുതിര്‍ന്ന റോഡില്‍ നിയന്ത്രണം കിട്ടിയില്ല. നിര്‍ത്തിയിട്ട കാറുകളിലേക്ക് ലോറി പാഞ്ഞു കയറി അപകടമുണ്ടാകുകയായിരുന്നു. യുവതിയുടെ കാറിനും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

റോഡിന്റെ മറുവശത്തേക്ക് പോകാനായിരുന്നു സ്ത്രീയുടെ ശ്രമം. ഇതിനായി എതിര്‍ദിശയില്‍ ഇവര്‍ 50 മീറ്ററോളം കാര്‍ ഓടിച്ചുവത്രേ. നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സ്പ്രസ് വേയില്‍ എതിര്‍ദിശയില്‍ അപകടകരമായി വാഹനമോടിച്ചതിന് ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും 22 പൗണ്ടിന് തുല്യമായ പിഴയീടാക്കുകയും ചെയ്തു.

[ot-video][/ot-video]

 

സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം ഒരുലക്ഷത്തിനടുത്തു വിദേശികള്‍ക്ക് സൗദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്കാണ് ജോലി ലഭിക്കുക. സ്വദേശികളുടെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം, തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍. മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടുമെന്നാണ് കണക്ക് . സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ധിച്ചു. ഇതിനൊപ്പം സ്വദേശിവത്കരണം ശക്തമായി നടക്കുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ വിദേശികളാണ് കൂടുതല്‍.

ഈ വര്‍ഷം തുടക്കത്തില്‍ സൗദിയില്‍ ഒരു കോടി 85 ലക്ഷം വിദേശ ജോലിക്കാരുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോള്‍ ജോലി പോയത് അറുപതിനായിരം പേര്‍ക്ക്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 13,400 സ്വദേശികള്‍ പുതുതായി തൊഴിലന്വേഷകരായി എത്തി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടതാണ് ഈ കണക്ക്. സ്വദേശികളായ 9 ലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു തൊഴിലന്വേഷിച്ച് 2016 അവസാനത്തില്‍. ഈ വര്‍ഷം രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ പത്ത് ലക്ഷത്തി എണ്‍പതിനായിരമായി. സ്വദേശി തൊഴിലന്വേഷകരില്‍ ഭൂരിപക്ഷവും 25നും 29നുമിടക്ക് പ്രായമുള്ളവരാണ്. ഇതില്‍ പകുതിയിലധികം പേര്‍ ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആശുപത്രിയില്‍ ഗുരുതരമായ ചികിത്സാപ്പിഴവുകള്‍ സംഭവിച്ചതായി കണ്ടെത്തി. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയും രോഗികള്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തതായാണ് വ്യക്തമായത്. ഹൃദ്രോഗ ചികിത്സ വൈകിയതു മൂലം രോഗി മരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കുള്‍പ്പെടെ ഓപ്പറേഷനുകള്‍ വൈകുന്നതായും ഇന്‍സ്‌പെക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്‌സിസ് ബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കു പോലും സമയത്ത് ആന്റിബയോട്ടിക്കുകള്‍ നല്കുന്നതില്‍ ആശുപത്രി പരാജയപ്പെട്ടു. ശുചിമുറിയില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് കളയുന്നതിലുണ്ടായ തകരാറ് പരിഹരിക്കാന്‍ മൂന്ന് വര്‍ഷമായിട്ടും സാധിച്ചിട്ടില്ലെന്ന ആരോപണവും ആശുപത്രിക്ക് നേരെ ഉയരുന്നു. സര്‍ജറി, മെറ്റേണിറ്റി, കാര്‍ഡിയോളജി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെ നല്‍കുന്ന സേവനങ്ങളില്‍ വീഴ്ച കണ്ടെത്തിയതോടെ ട്രസ്റ്റിനെതിരെ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.

കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ 2016 ജൂണ്‍ മൂതല്‍ 2017 ജൂലൈ വരെയുള്ള കാലയളവില്‍ 554 രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. അപ്പോയിന്റ്‌മെന്റുകള്‍ക്കായി കാത്തിരിക്കുന്നതിനിടെ രണ്ട് രോഗികള്‍ മരണത്തിനു കീഴടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു. മരണങ്ങള്‍ക്ക് കാരണം ചികിത്സ വൈകിയതാണെന്ന് പറയാനാകില്ലെങ്കിലും ട്രസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന അതാണെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നു.

ഭര്‍ത്താവ് ഉറക്കത്തില്‍ വിചിത്രമായി പെരുമാറുന്നുവെന്ന് ആരോപിച്ച് 30 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സ്ത്രീ രംഗത്ത്. ഉറക്കത്തില്‍ ഭര്‍ത്താവ് തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ പെരുമാറ്റം ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ വിവാഹജീവിതം ഉപേക്ഷിക്കുകയാണെന്ന് ഭാര്യ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 60കാരനായ വൂ എന്നയാളാണ് സംഭവത്തിലെ വില്ലന്‍. 60കാരനായ ഇയാള്‍ക്കെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്നും വിവരമുണ്ട്.

വെസ്റ്റ് തായ്‌വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം. 10 വര്‍ഷമായി ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുള്ളയാളാണ് വൂ. എന്നാല്‍ ഇയാളുടെ ഭാര്യ പറയുന്നത് അനുസരിച്ച് കഴിഞ്ഞ 5 വര്‍ഷമായി ഉറക്കത്തില്‍ കയ്യും കാലുമെടുത്ത് പെരുമാറാനും തുടങ്ങിയിട്ടുണ്ടത്രേ. രാത്രിയില്‍ ഇടി വാങ്ങി മടുത്തിട്ടാണ് ഇവര്‍ പരാതിപ്പെട്ടത്. കുവാങ് ടിയന്‍ ജനറല്‍ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ തനിക്ക് ആര്‍ഇഎം സ്ലീപ്പ് ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്ന അസുഖമാണെന്ന തെളിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. സ്വപ്‌നം കാണുന്നത് അതേപടി ശാരീരികമായും പ്രതിഫലിപ്പിക്കുന്ന അവസ്ഥയാണ് ഇതെന്ന് ഡോ. യാങ് ചുന്‍ ബെയ് പറയുന്നു.

ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കാണുന്ന റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തിലാണ് ഇയാള്‍ ഇപ്രകാരം പെരുമാറുന്നത്. ആശുപത്രി മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ച് നടത്തിയ നിരീക്ഷണത്തില്‍ ഇയാളുടെ പാതിരാത്രി കുങ്ഫൂ അഭ്യാസങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഉറക്കത്തില്‍ സംഘട്ടനത്തിനെന്ന പോലെ കയ്യും കാലുമെടുത്ത് പെരുമാറുകയാണ് ഇയാള്‍. ചിലപ്പോള്‍ ഉറക്കെ നിലവിളിച്ചും ചീത്ത വിളിച്ചും ഭാര്യയെ ഇയാള്‍ ഭയപ്പെടുത്തുക പോലും ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വൈകല്യം ചികിത്സിച്ച് ഭേദമാക്കാനാകുമെന്നാണ ഡോക്ടര്‍ വ്യക്തമാക്കുന്നത്.

കൊച്ചി: തിയേറ്റർ സംഘടന ഫിയോകി(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള)ന്‍റെ തലപ്പത്തേക്കു നടൻ ദിലീപ് തിരിച്ചെത്തി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി 85 ദിവസങ്ങൾക്കുശേഷം ജാമ്യത്തിൽ പുറത്തുവന്നതിനു പിന്നാലെയാണ് ദിലീപിനെ വീണ്ടും ഫിയോകിന്‍റെ തലപ്പത്ത് അവരോധിച്ചത്. സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ചേർന്നാണു തീരുമാനം കൈക്കൊണ്ടത്. ഫിയോകിൽ നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമ പ്രതിനിധികളും അംഗങ്ങളാണ്.

സംഘടനയുടെ പ്രസിഡന്‍റായിരുന്ന നിർമാതാവ് ആന്‍റണി പെരുന്പാവൂർ ദിലീപിനുവേണ്ടി സ്ഥാനമൊഴിഞ്ഞു നൽകി. ദിലീപ് കുറ്റവിമുക്തനായില്ല, ജാമ്യത്തിൽ പുറത്തിറങ്ങുക മാത്രമാണു ചെയ്തതെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ സംഘടനയിലെ അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള തീരുമാനമാണ് ഇതെന്ന് ആന്‍റണി പെരുന്പാവൂർ പറഞ്ഞു.

തിയേറ്റർ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തിയ സമരം ക്രിസ്മസ് റിലീസുകളെ കാര്യമായി ബാധിച്ചതിനെ തുടർന്നാണു ദിലീപിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപംകൊണ്ടത്. ദിലീപ് പ്രസിഡന്‍റും ആന്‍റണി പെരുന്പാവൂർ വൈസ് പ്രസിഡന്‍റുമായാണ് സംഘടന രൂപീകരിച്ചതെങ്കിലും നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ സംഘടനയുടെ തലപ്പത്തുനിന്നു പുറത്താക്കിയിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹ കാര്‍മ്മികരായി വികാരി ജനറല്‍മാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്‍ബാന കേന്ദ്രത്തില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും.

173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യാനായി 50ല്‍ അധികം വൈദികരുടെ സേവനവും നാല് സന്യസ്തരുടെ സേവനം ഇപ്പോള്‍ രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ പ്രവര്‍ത്തനമേഖലകളെ ഏകോപിപ്പിക്കുന്നതിനായി 18-ഓളം കമ്മീഷനുകള്‍, നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, രൂപതയെ എട്ട് റീജിയണുകളിലായി തിരിച്ചുള്ള പ്രവര്‍ത്തനം, രൂപതാ കൂരിയാ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആലോചനാസംഘങ്ങള്‍, അല്‍മായര്‍ക്കായി ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര പഠനത്തിന് അവസരം തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളര്‍ച്ചയ്ക്കായി ബഹുമുഖ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉറച്ച അടിത്തറ നല്‍കാനും രൂപതാധ്യക്ഷന്‍ നേതൃത്വം നല്‍കുന്ന രൂപതാധികാരികള്‍ക്ക് ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിന്‍ ‘ദനഹാ’, രൂപത പുറത്തിറക്കിയ കലണ്ടര്‍, ക്രിസ്തുമസ് സന്ദേശ കാര്‍ഡുകള്‍ തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു.

സമര്‍ത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുമ്പോട്ടു നയിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായി. മൂന്ന് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിശ്വാസികളെ ആത്മീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കാന്‍ അല്പം പോലും വിശ്രമമെടുക്കാതെയാണ് അദ്ദേഹം ഓടിയെത്തുന്നത്. സൗമ്യഭാവവും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വ ഗുണങ്ങളുമുള്ള മാര്‍ സ്രാമ്പിക്കല്‍ ഇതിനോടകം വിശ്വാസികളുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു. രൂപതാമെത്രാന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. ഫാന്‍സ്വാ പത്തിലിന്റെ സേവനവും എടുത്തുപറയേണ്ടതാണ്.

തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്‌നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. ഈ ഒരു വര്‍ഷത്തിനിടയില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved