ബേസില്‍ ജോസഫ്
വട്ടയപ്പം

ചേരുവകള്‍
പച്ചരി 1 1/2 കപ്പ്
തേങ്ങാ ചിരകിയത് 1/2 മുറി
ചോറ് 1/2 കപ്പ്
യീസ്റ്റ് 1/2 ടീസ്പൂണ്‍
പഞ്ചസാര മധുരത്തിന്
3 ഏലക്കായ പൊടിച്ചത്
ഉപ്പ് 1 നുള്ള്
കിസ്മിസ് കുറച്ച് അലങ്കരിക്കാന്‍
പാചകം ചെയ്യുന്ന വിധം
പച്ചരി, തേങ്ങാ ചിരകിയത് ചോറ് യീസ്റ്റ് എന്നിവ നന്നായി അരച്ച് എടുക്കുക. ഇത് പുളിക്കാനായി 2 മണിക്കൂര്‍ വയ്ക്കുക. പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേര്‍ത്ത് കിസ്മിസും മുകളില്‍ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക.
സൗത്ത് ഇന്ത്യന്‍ സ്പൈസി ചിക്കന്‍ ഫ്രൈ

ചേരുവകള്‍
ചിക്കന്‍ ഡ്രം സ്റ്റിക്സ് 1 kg
ഉപ്പ് -1/ 2 tsp
മഞ്ഞള്‍പ്പൊടി -5 tbsp
കടുക് -1/2 tsp
ഉഴുന്ന് 1/ 2 tsp
പെരുംജീരകം 1tsp
ഉണക്ക മുളക് 5
സവാള 2 നുറുക്കിയത്
പാചകം ചെയ്യുന്ന വിധം
ചിക്കനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി 30 മിനിറ്റ് മാറ്റി വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം കടുക്, ഉഴുന്ന് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉണക്ക മുളകും, പെരുംജീരകവും ചേര്‍ക്കുക. സവാള ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. 15 മിനിറ്റ് തീ കൂട്ടി വെച്ച് പാകം ചെയ്യുക. കരിയാതെ ഇരിക്കാന്‍ ഇടക്ക് വെള്ളം തളിച്ചു കൊടുക്കുക. ചിക്കന്‍ വെന്ത ശേഷം ചൂടോടെ വിളമ്പുക.
ചില്ലി ഗാര്‍ലിക് മസാല ബീഫ്

ചേരുവകള്‍
ബീഫ് 1/2 കിലോ
സബോള – 2 എണ്ണം
വെളുത്തുള്ളി – 1 കുടം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 1 പീസ്
ടൊമാറ്റോ – 2 എണ്ണം അരച്ചത്
നാരങ്ങാ നീര് – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മല്ലിപൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
പെരുംജീരകം 1 /2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – 50 എംല്‍
കറുവപ്പട്ട – 1 കഷണം
മല്ലിയില – 1/2 കെട്ട്
പാചകം ചെയ്യുന്ന വിധം
ബീഫ് ചെറിയ കഷണങ്ങളാക്കി മഞ്ഞള്‍പൊടി, നാരങ്ങാ നീര് അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി സബോള വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ജീരകം, പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മസാലയുടെ മണം മാറിക്കഴിയുമ്പോള്‍ അരച്ച് വച്ചിരിക്കുന്ന തക്കാളി ചേര്‍ത്തിളക്കി മൂപ്പിക്കുക. പിന്നീട് ബീഫ് കുക്ക് ചെയ്യുക. ബീഫ് വെന്ത് മസാല നന്നായി പിടിച്ചു കഴിയുമ്പോള്‍ വെള്ളം വറ്റിച്ചെടുത്ത് മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പുക.
പ്രോണ്‍സ് ഫ്രൈഡ് റൈസ്

ചേരുവകള്‍
ബസ്മതി റൈസ്- 200 ഗ്രാം
പ്രോണ്‍സ്- 200 ഗ്രാം
മുട്ട- 2 എണ്ണം
സവാള- 2 എണ്ണം
ക്യാപ്സിക്കം- 1 എണ്ണം
ക്യാരറ്റ്- 2 എണ്ണം
പച്ചമുളക്- 3 എണ്ണം
സോയാസോസ്- 2 ടീസ്പൂണ്‍
ചില്ലി സോസ്-1 ടീസ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഓയില്‍ – 50എംല്‍
സ്പ്രിംഗ് ഒണിയന്‍- 1
പാചകം ചെയ്യുന്ന വിധം
വെള്ളം പാകത്തിനു ചേര്‍ത്ത് അരി വേവിയ്ക്കുക. കൂടുതല്‍ വേവരുത്. ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കണം. ഒരു ഫ്രയിങ് പാനില്‍ ഓയില്‍ ചൂടാക്കി മുട്ട നന്നായി ചിക്കിയെടുത്തു വയ്ക്കുക.. ഇതേ പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി പച്ചക്കറികള്‍ മുറിച്ച് ഫ്രൈ ചെയ്യുക. ഇതിലേയ്ക്ക് ഉപ്പ്, കുരുമുളകു പൊടി, പച്ചമുളക്, സോയാസോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കണം. ഈ കൂട്ടിലേക്ക് അല്‍പം കഴിയുമ്പോള്‍ വേവിച്ചു വച്ച ചോറ് ചേര്‍ത്തിളക്കുക. ചോറിന് അനുസരിച്ച് സോസുകളുടെ അളവില്‍ വ്യത്യാസം വരുത്താം. സ്പ്രിംഗ് ഒണിയന്‍ തണ്ട് അരിഞ്ഞ് അലങ്കരിയ്ക്കാം.
ബട്ടര്‍ സ്‌കോച്ച് പുഡ്ഡിംഗ്

ചേരുവകള്‍
മുട്ട -4 എണ്ണം
ബട്ടര്‍ -3 ടേബിള്‍സ്പൂണ്‍
പഞ്ചസാര പൊടിച്ചത് -100 ഗ്രാം
പാല്‍ – 400 എംല്‍
വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
കോണ്‍ഫ്‌ലവര്‍ -3 ടേബിള്‍സ്പൂണ്‍
പഞ്ചസാര -50 ഗ്രാം
വെള്ളം -100 എംല്‍
പാകം ചെയ്യുന്ന വിധം
ബട്ടര്‍ ഉരുക്കി വെയ്ക്കുക.പഞ്ചസാര വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കി
കരാമലാക്കുക. പൊടിച്ച പഞ്ചസാര 300 എംല്‍ പാലില്‍ ചേര്‍ക്കുക. കൂടെ കരാമലും ചേര്‍ത്ത് സാവധാനം ഇളക്കണം. മുട്ടയുടെ മഞ്ഞ, കോണ്‍ഫ്‌ളവര്‍, ബാക്കിയുള്ള പാല്‍, ഉരുകിയ ബട്ടര്‍ ഇവയും മിശ്രിതത്തില്‍ ചേര്‍ക്കണം. മിശ്രിതം ചെറുരീതിയില്‍ ഇളക്കി കൊണ്ടിരിയ്ക്കണം. കുറുകിവരുമ്പോള്‍ എസ്സന്‍സും ചേര്‍ത്ത് വാങ്ങി വെയ്ക്കുക. ഈ കൂട്ട് ഒരു ബേക്കിംഗ് ഡിഷിലൊഴിച്ചു 180 ഡിഗ്രി സെന്റിഗ്രേഡില്‍ ബേക്ക് ചെയ്യണം. മുട്ടയുടെ വെള്ളയും അല്പം പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മുകളില്‍ സ്പ്രെഡ് ചെയ്ത് ചോക്കലേറ്റ് ഷേവിങ്സ് കൊണ്ട് ഗാര്‍ണിഷ് ചെയ്ത് 2 മണിക്കൂര്‍ തണുപ്പിച്ച ശേഷം സെര്‍വ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാ.ഹാപ്പി ജേക്കബ്
മശിഹാ എന്ന കര്‍ത്താവ് ദാവീദിന്റെ പട്ടണത്തില്‍ ഇന്ന് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു, നിങ്ങള്‍ക്കടയാളമോ ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. വി. ലൂക്കോസ് 2:11
ദൈവപുത്രന്റെ ജനനം സമാഗതമായി. തിരുപ്പ്ിറവി പെരുന്നാള്‍ ആഘോഷിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഏവരുടേയും ഉള്ളില്‍ സന്തോഷത്തിന്റെ തിരിനാളം തെളിഞ്ഞു കത്തുന്നു. ഇരുപത്തിയഞ്ച് ദിവസത്തെ വ്രതനിഷ്ഠയില്‍ ആത്മീയ അനുഭവത്തിന്റെ സാക്ഷാത്കാരം.
ഇന്ന് നമ്മുടെ കാഴ്ചപ്പാടില്‍ സന്തോഷവും സമാധാനവുമാണല്ലോ ക്രിസ്തുമസിന്റെ കാതലായ സന്ദേശമായി കരുതുന്നത്. എന്നാല്‍ ഈ കാഴ്ചപ്പാടിന്റെ വിപരീത ദിശയിലും ക്രിസ്തുമസിന്റെ മഹത്വം നശിക്കുന്ന ദര്‍ശിക്കുന്ന അനുഭവങ്ങള്‍ നമുക്കു ചുറ്റും കാണാവുന്നതാണ്. യാദൃശ്ചികമായി സാഡ്‌നെസ്സും ക്രിസ്മസ് എന്ന് ഒരു ലഘുലേഖ കാണാനിടയായി. അതില്‍ നിന്നും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരുപാട് കഥകള്‍, അല്ല ജീവിതാനുഭവങ്ങള്‍ തന്നെ വായിച്ചു ഈ ആഴ്ചയില്‍. അതിലേറെയും സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും നഷ്ടബോധങ്ങളുടെ നടുവിലും പ്രത്യാശ നല്‍കുന്ന അനുഭവങ്ങള്‍ ആയിരുന്നു. സന്തോഷിക്കാന്‍ വകയില്ലാതെ ജീവിക്കുന്ന അനേകായിരങ്ങളുടെ ഇടയില്‍ ക്രിസ്തുസ്‌നേഹത്തില്‍ ക്രിസ്തുമസ് ആചരിക്കുമ്പോഴാണ് ഈ ദിവസങ്ങള്‍ അര്‍ത്ഥപൂര്‍ണമാവുന്നത്. ക്രിസ്തുവിന്റെ ജനനവും ജീവിതവും ഇങ്ങനെയുള്ള പശ്ചാത്തലത്തിലും ആണ് എന്നുള്ളത് നാം വിസ്മരിക്കരുത്.
ലോക രക്ഷിതാവ്, മശിഹാ, ഇമ്മാനുവേല്‍, സമാധാനപ്രഭു, ദൈവ പുത്രന്‍ എന്ന് പറയുമ്പോഴും ജനിക്കുവാന്‍ ഇടം അന്വേഷിക്കുന്ന അനുഭവം. കഷ്ടതയുടെ പാരമ്യതയില്‍ തന്റെ പ്രസവത്തിനായി വാതിലുകള്‍ മുട്ടുന്ന ദൈവമാതാവ്. വരാവുന്ന പ്രതിസന്ധികളില്‍ പെടാതെ മാതാവിനേയും കുഞ്ഞിനേയും സംരക്ഷിക്കുന്ന വിശുദ്ധനായ ജോസഫ്. ഇതില്‍ എവിടെയാണ് നാം കാണുന്ന സന്തോഷവും സമാധാനവും. ഇതാണ് യാഥാര്‍ത്ഥ്യം എന്നറിഞ്ഞിട്ടും എന്തേ നമ്മുടെ ക്രിസ്തുമസ് ആഘോഷമായി മാറി. വര്‍ണപ്പൊലിമകളും ആഡംബരവും ധൂര്‍ത്തും എങ്ങനെ ക്രിസ്തുമസിന്റെ ഭാഗമായി.
അപ്പോള്‍ എവിടെയാണ് നമ്മുടെ ധാരണയ്ക്ക് തെറ്റുപറ്റിയത്. നൂറ്റാണ്ടുകളായി കാത്തിരുന്ന വിടുതല്‍ സാധ്യമായ ഈ ജ്ഞാന പെരുന്നാളില്‍ ഭൗതികത അല്ല ആത്മീയതയാണ് ജനന സന്ദേശമെന്ന് നാം മനസിലാക്കുക. വര്‍ണ കാഴ്ചകളല്ല പ്രത്യാശയുടെ പുഞ്ചിരിയാണ് ക്രിസ്തുമസിന്റെ അലങ്കാരം ആകേണ്ടത്.
ക്രിസ്തുമസില്‍ നമ്മുടെ സമ്പന്നതയില്‍ നിന്ന് ഒരു കഷണം കേക്ക്, ഒരു കാര്‍ഡിന് നാം ചിലവാക്കുന്ന തുക, ആഘോഷങ്ങളുടെ ചിലവില്‍ ഒരു ശതമാനം എങ്കിലും നാം യഥാര്‍ത്ഥ ക്രിസ്തുമസിന് വേണ്ടി മാറ്റിവച്ചേ മതിയാവൂ. ഒരു ആശ്വാസവാക്ക് കേള്‍ക്കുമ്പോള്‍ ക്ഷീണിതന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി, ഒരു പട്ടിണിപ്പാവത്തിന്റെ തൃപ്തി അത്രത്തോളം സംതൃപ്തി തരില്ല ഒരു ആഘോഷവും. ‘നന്മ ചെയ്യുവാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” എബ്രയാര്‍ 13: 16.
ആത്മാവില്‍ നിറഞ്ഞ് ദൈവാലയത്തില്‍ ക്രിസ്തു പ്രസംഗിക്കുന്നതും ഇത് തന്നെയാണ്. വി. ലൂക്കോസ് 4: 18, 19 ദരിദ്രരോട് സുവിശേഷം അറിയിക്കുക, സന്ധന്മാര്‍ക്ക് വിടുതല്‍ നല്‍കുക, കുരുടര്‍ക്ക് കാഴ്ച കൊടുക്കുക, പീഡിതരെ വിടുവിക്കുക ഇതാകട്ടെ ഈ ക്രിസ്തുമസില്‍ നമ്മുടെ ശ്രമം.
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം. ഏവര്‍ക്കും നന്മയുടേയും സ്നേഹത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍.
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍
കാലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത ലോകത്തെല്ലായിടത്തും ഞെട്ടലുളവാക്കുന്നതായിരുന്നു. പ്രപഞ്ചത്തില്‍ നാം ഒറ്റക്കല്ലെന്നും ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ സന്ദര്‍ശനത്തിന് എത്തിയെന്നുമൊക്കയായിരുന്നു വാര്‍ത്ത. ഇതിനു തെളിവായി കാലിഫോര്‍ണിയയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ‘ പറക്കുംതളിക’ യുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അസംഭവ്യമാണെന്ന് വിശ്വസിക്കുന്നവര്‍ അത് ഉത്തര കൊറിയ അമേരിക്കക്ക് മേല്‍ നടത്തിയ ന്യൂക്ലിയര്‍ ആക്രമണമാണെന്നു വരെ പറഞ്ഞു.
എന്നാല്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് നടത്തിയ റോക്കറ്റ് വിക്ഷേപണമാണ് ഇതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. കാലിഫോര്‍ണിയയുടെ ആകാശത്ത് സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെട്ട വലിയ ഓവല്‍ ആകൃതിയിലുള്ള പ്രകാശമാണ് തെറ്റിദ്ധാരണകള്‍ക്ക് ഇടനല്‍കിയത്. റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും അതിശയകരമായ ഈ ദൃശ്യം പലരും ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സെലിബ്രിറ്റികള്‍ പോലും വിവരമറിയാതെ ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു.
ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സേവന വിഭാഗങ്ങളിലേക്ക് നിരവധി പേരാണ് വിളിച്ചത്. ഇതോടെയാണ് സംഭവം എലോണ്‍ മസ്‌കിന്റെ റോക്കറ്റാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കാന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നേരിട്ട് രംഗത്തെത്തേണ്ട്ി വന്നത്. സാന്റ ബാര്‍ബറ കൗണ്ടിയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. അഭ്യൂഹങ്ങള്‍ പരന്നതിനേത്തുടര്‍ന്ന് റോക്കറ്റ് വിക്ഷേപണത്തിന്റെ വീഡിയോ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ന്യൂക്ലിയര്‍ ഏലിയന്‍ യുഎഫ്ഒ എന്ന അടിക്കുറിപ്പുമായി എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
മാഞ്ചസ്റ്റര്‍: ഭരണഘടനയില്‍ മതേതരത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സ്‌കൂള്‍ ടാബ്ലോകളില്‍ മാത്രം ഒതുങ്ങുന്നതാണ് മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ അനുഭവം. തങ്ങളുടെ ആരാധനാലയങ്ങള്‍ മറ്റു മതസ്ഥര്‍ക്കായി തുറന്നുകൊടുക്കാന്‍ മടി കാണിക്കുന്ന സമൂഹവും നമ്മുടേത് തന്നെ. അതേസമയം മറ്റ് മതത്തിലുള്ളവര്‍ക്കും അവരുടെ ആരാധനക്കായി സ്വന്തം പള്ളി തുറന്നു കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ഓള്‍ഡ്ഹാമിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പള്ളി. ഓള്‍ഡ്ഹാമിലെ സെന്റ് തോമസ് വേര്‍നെത്ത് പള്ളിയാണ് ഈ ഉദ്യമത്തിലൂടെ മാതൃകയാകുന്നത്.
ഇതിന്റെ ഭാഗമായി പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍ക്കായുള്ള ഇരിപ്പിടങ്ങള്‍ നീക്കം ചെയ്യാനാണ് തീരുമാനമെന്ന് പള്ളി വികാരി നിക്ക് ആന്‍ഡ്രൂസ് പറഞ്ഞു. 40 പേര്‍ മാത്രമാണ് പള്ളിയിലെ ഇടവകാംഗങ്ങള്‍. അതുകൊണ്ട് തന്നെ പ്രൊട്ടക്ടട് വിഭാഗത്തിലുള്ള പള്ളി സ്ഥിതി ചെയ്യുന്നത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ മാത്രമാണ് പള്ളിയില്‍ നടക്കുന്നത്. മറ്റ് സമുദായങ്ങളിലുള്ളവര്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിയുമെന്ന വിശാല ചിന്തയിലാണ് ഈ ഉദ്യമം.
തന്റെ ഈ ആശയത്തിന് അംഗീകാരം നല്‍കണമെന്ന് മാഞ്ചസ്റ്റര്‍ ഡയോസീസ് ചാന്‍സലര്‍ ജെഫ്രി ടാറ്റര്‍ഷാലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വികാരി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയുടെ സംരക്ഷണം നിര്‍വഹിക്കുന്ന വിക്ടോറിയന്‍ സൊസൈറ്റിക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. ഇത്തരമൊരു ആശയം പള്ളിക്ക് ദോഷകരമാകുമെന്ന് സൊസൈറ്റി പറയുന്നു. പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങള്‍ 1970കളില്‍ മാത്രമാണ് സ്ഥാപിച്ചതെന്നും അതിനാല്‍ അവ എടുത്തു മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്നുമുള്ള എതിര്‍വാദവുമായി വികാരിയും രംഗത്തെത്തിയിട്ടുണ്ട്.
ലണ്ടന്‍: 1989ലെ ടിയാനന്‍മെന്‍ സംഭവത്തില്‍ പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബ്രിട്ടീഷ് രഹസ്യരേഖ. ചൈനീസ് പട്ടാളം നടത്തിയ വെടിവെപ്പില്‍ ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് നയതന്ത്ര രേഖയാണ് വെളിപ്പെടുത്തുന്നത്. വെടിവെപ്പിന് 24 മണിക്കൂറുകള്‍ക്ക് ശേഷം തയ്യാറാക്കിയ രേഖയില്‍ ഇതേ വരെ നിലവിലുണ്ടായിരുന്ന കണക്കുകള്‍ക്ക് വിരുദ്ധമായി വിവരങ്ങളാണ് ഉള്ളത്. ടിയാനന്‍മെന്‍ വെടിവെപ്പില്‍ 5000 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കണക്കുകള്‍.
മുറിവേറ്റ വിദ്യാര്‍ത്ഥിനികളെയുള്‍പ്പെടെ ബയണറ്റ് ഉപയോഗിച്ച് പട്ടാളക്കാര്‍ കുത്തിക്കൊന്നുവെന്നും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഹോസുകളിള്‍ വെള്ളം പമ്പ് ചെയത് ഓടകളിലേക്ക് ഒഴുക്കിക്കളഞ്ഞുവെന്നും ബ്രിട്ടീഷ് രേഖ വിവരിക്കുന്നു. പരിക്കേറ്റ മൂന്ന് വയസുകാരിയായ മകളുടെ അടുത്തേക്ക് ഓടുകയായിരുന്നു അമ്മയെ വെടിവെച്ച് വീഴ്ത്തുന്നത് കണ്ടുവെന്നും ഈ രേഖയില്‍ പറയുന്നു. അന്ന് ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ അലന്‍ ഡൊണാള്‍ഡ് 1989 ജൂണ്‍ 5ന് തയ്യാറാക്കിയ കേബിളാണ് ഇത്. ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന ഒരു നല്ല സുഹൃത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും കത്തില്‍ സര്‍ അലന്‍ ഡൊണാള്‍ഡ് വ്യക്തമാക്കുന്നുണ്ട്.
ഇപ്പോള്‍ യുകെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1989 ജൂണ്‍ 4-ാം തിയതി ബെയ്ജിംഗിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പ്രക്ഷോക്ഷത്തെ അടിച്ചമര്‍ത്താന്‍ കമ്യൂണിസ്റ്റ് ഭരണകൂടം പട്ടാളത്തെ നിയോഗിക്കുകയും അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം വെടിവെക്കുകയുമായിരുന്നു. 241 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു എന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും 5000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് ചൈന സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് പറയുന്നു.
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരുമേജറടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രജൗറി ജില്ലയിലെ കെറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വലിയ ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചവരില്‍ മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അംബാദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ശിപായി പ്രഗത് സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരാണ് ഇവര്‍. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് സൈനികര്‍ ചികിത്സയിലാണ്.
പ്രകോപനത്തെ തുടര്‍ന്ന് പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അടുത്തിടെ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പതിവാകുകയാണ്. നവംബര്‍ 16 നാണ് ഇതുനുമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചത്.
ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 32 ആയി. സവായ് മദോപുരിലെ ദുബിയില്‍ ശനിയാഴ്ച രാവിലെയായിരുന്ന അപകടം. ബാണാസ് നദിയിലാണ് ബസ് പതിച്ചത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സവായി മധോപൂരില്‍ നിന്നും ലാല്‍സോട്ടിലേക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് ബസ് ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇയാള്‍ ബസിന്റെ കണ്ടക്ടര്‍ ആയിരുന്നു. ഇടുങ്ങിയ പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച ശേഷമാണ് നദിയില്‍ വീണത്.
ഇതുവരെ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാല്പത് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബസില്‍ വലിയ തോതില്‍ ആളുകളെ കയറ്റിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള തീര്‍ഥാടകരായിരുന്നു ബസില്‍. ലാല്‍സോട്ടിലെ രാംദേവ്ര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയതായിരുന്നു ഇവര്‍. നദിയില്‍ നിന്നും ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും അടക്കമുള്ളവര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
ലണ്ടന്‍: യുകെ ക്രിസ്തുമസ് തിരിക്കില്‍ മുങ്ങുമ്പോള്‍ സാധാരണക്കാരുടെ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധന വില ഉയര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവധിക്കാല യാത്രകള്‍ക്കായി ഒട്ടേറെപ്പേര്‍ തയ്യാറെടുക്കുന്ന സമയത്ത് ഇന്ധനവില ഉയര്‍ന്നത് വാഹന ഉടമകള്‍ക്ക് ആഘാതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 23നും ന്യൂ ഇയറിനുമിടയില്‍ ഒട്ടേറെ ലെഷര്‍ ട്രിപ്പുകള്‍ നടക്കാറുള്ളതാണ്.

120.69 പെന്‍സ് ആണ് ശരാശരി പെട്രോള്‍ വില. കഴിഞ്ഞ വര്‍ഷം ഇത് 115.8 പെന്‍സ് മാത്രമായിരുന്നു. 2015ല്‍ 103.4 പെന്‍സ് ആയിരുന്നു ക്രിസ്തുമസ് കാലത്തെ പെട്രോള്‍ വില. 2013ലാണ് ഇതിനു മുമ്പ് ക്രിസ്തുമസ് കാലത്ത് ഇന്ധനവില ഉയര്‍ന്നിട്ടുള്ള്. അന്ന് പെട്രോളിന് 131 പെന്‍സും ഡീസലിന് 138.4 പെന്‍സും ആയിരുന്നു വില. ഡീസല്‍ വില ഈയാഴ്ച ശരാശരി 123.2 പെന്‍സ് ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 118.4 പെന്‍സും 2015ല്‍ 106.8 പെന്‍സും ആയിരുന്നു.
ഇത്തരത്തിലുള്ള വില വര്‍ദ്ധനവ് ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങളുടെ അവസരങ്ങളിലും മറ്റും യാത്രക്കാര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 3.4 ശതമാനം വര്‍ദ്ധിക്കും. മോട്ടോര്‍വേ പമ്പുകളിലെ ഇന്ധനവില സൂപ്പര്‍മാര്‍ക്കറ്റുകളിലേതിനേക്കാള്‍ കൂടുതലാണ്. ഇങ്ങനെ ജനങ്ങള്‍ക്കു മേല്‍ കടുത്ത സാമ്പത്തിക ഭാരമാണ് ഏല്‍പ്പിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
ബ്രസല്‍സ്: നിലവിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ ബ്രീട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യാത്രകളില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകള്‍ നഷ്ടമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും ബ്രിട്ടന്റെ പരമാധികാരത്തിന്റെയും ചിഹ്നം എന്ന നിലയിലാണ് നീല പാസ്‌പോര്‍ട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം ബ്രിട്ടീഷ് യാത്രക്കാരെ പിന്‍നിരയിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക നേതൃത്വം സൂചിപ്പിക്കുന്നത്.
ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ യാത്രാ സ്വാതന്ത്ര്യം സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന വിസ ഇളവുകളും ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങളും നഷ്ടമാകും. ഇത് ഏത് നിറത്തിലുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ബാധകമാകുമെന്നും വിവരമുണ്ട്. യൂറോപ്യന്‍ യാത്രകള്‍ക്കായി അമേരിക്കന്‍ എസ്റ്റ പദ്ധതിയുടെ മാതൃകയില്‍ യൂറോപ്യന്‍ യൂണിയന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പാക്കാന്‍ സാധ്യയുണ്ടെന്നും സൂചനയുണ്ട്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിശ്ചിത തുകയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.
നീല നിറത്തിലുള്ള പാസ്‌പോര്‍ട്ട് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. 1988ല്‍ അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ശൈലിയിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം അതിനു മുമ്പ് ഒരു നൂറ്റാണ്ടോളം കാലം നിലവിലുണ്ടായിരുന്ന നീല പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ലണ്ടന്‍: സെയിന്‍സ്ബറിയിലെ പ്രീമിയം ബീഫ് ബര്‍ഗറായ ടേസ്റ്റ് ദി ഡിഫറന്‍സ് അബര്‍ദീന്‍ ആന്‍ഗസ് ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഇവയില്‍ ഇ-കോളി ബാക്ടീരിയ ബാധയുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ബര്‍ഗര്‍ കഴിച്ച പന്ത്രണ്ടോളം പേര്‍ അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് സെയിന്‍സ്ബറിയിലെ ഷെല്‍ഫുകളില്‍ നിന്ന് ഈ ബര്‍ഗറുകള്‍ നീക്കം ചെയ്തു. ക്രിസ്തുമസിന് മുമ്പായി ഇവ വാങ്ങി ശേഖരിച്ചിരിക്കുന്നവര്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
വയറിളക്കം, കടുത്ത വയര്‍ വേദന, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് ഇ-കോളി ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ ബാക്ടീരിയ ബാധിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. 12 പേര്‍ ചികിത്സ തേടിയതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സെയിന്‍സ്ബറി അറിയിച്ചു.
തങ്ങള്‍ ബര്‍ഗറുകള്‍ വിതരണം ചെയ്യുന്ന സപ്ലയറുമായി ചേര്‍ന്ന് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍കരുതലെന്ന നിലയില്‍ ഈ ബര്‍ഗറുകള്‍ വാങ്ങിയിട്ടുള്ളവര്‍ അവ കഴിക്കരുതെന്നും സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ പറഞ്ഞു. വാങ്ങിയിട്ടുള്ളവര്‍ അവ തിരികെ സ്റ്റോറുകളില്‍ എത്തിച്ചാല്‍ പണം തിരികെ നല്‍കുമെന്നും പ്രസ്താവനയില്‍ സെയിന്‍സ്ബറി വ്യക്തമാക്കി. 2018 ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങള്‍ വരെ എക്‌സ്പയറിയുള്ള പാക്കറ്റുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.