ന്യൂകാസില്‍: ത്രീ പേരന്റ് ബേബികള്‍ അഥവാ മൂന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നു. ബ്രിട്ടനില്‍ ആദ്യമായി മൂന്ന് മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ജനനത്തിന് നിയമപരമായ അനുവാദം ലഭിച്ചു. ന്യൂകാസിലിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ചികിത്സയില്ലാത്തതും അതീവ ഗുരുതരവുമായ ജനിതകരോഗമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് ഈ ചികിത്സ നടത്തുക. ഇവരുടെ കുട്ടികള്‍ക്കും രോഗം പകര്‍ന്നു നല്‍കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഈ രീതിയില്‍ ഐവിഎഫ് സമ്പ്രദായത്തിലൂടെ ബീജസങ്കലനം നടത്തി സൃഷ്ടിക്കുന്ന ഭ്രൂണങ്ങളില്‍ മറ്റൊരു സ്ത്രീ ദാതാവിന്റെ ഡിഎന്‍എ യോജിപ്പിക്കുകയാണ് ചെയ്യുക.
ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി (HFEA) വ്യാഴാഴ്ചയാണ് ഇതിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്. ഇതിനായി ന്യൂകാസില്‍ ക്ലിനിക്കില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റീപ്രൊഡക്ടീവ് ബയോളജി പ്രൊഫസര്‍ മെരി ഹെര്‍ബര്‍ട്ടും സംഘവും മേല്‍നോട്ടം വഹിക്കും. മൈറ്റോകോണ്‍ട്രിയല്‍ ഡൊണേഷന്‍ തെറാപ്പിയെന്ന ഈ രീതിക്ക് ബ്രിട്ടനില്‍ ആദ്യമായാണ് അരങ്ങൊരുങ്ങുന്നത്. 2015ല്‍ ഇത് നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ന്യൂകാസില്‍ സെന്ററിന് ഇതിനായുള്ള ലൈസന്‍സ് ലഭിച്ചത്.

ചികിത്സക്ക് വിധേയരാകുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മയോക്ലോണിക് എപ്പിലെപ്‌സി, അഥവാ മെര്‍ഫ് സിന്‍ഡ്രോം എന്ന ജനിതക രോഗമുള്ളവരാണ് ഈ സ്ത്രീകള്‍. ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന ഈ രോഗം അകാല മരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെട്ടെന്നുണ്ടാകുന്ന അപസ്മാരവും പേശികളിലുള്ള നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയും ക്ഷീണം, ബധിരത, ഓര്‍മനാശം മുതലായ അവസ്ഥകളും ഈ രോഗം മൂലമുണ്ടാകാം. ഈ രോഗമുള്ളവരുടെ കുട്ടികള്‍ക്കു ഇത് പാരമ്പര്യമായി ലഭിക്കാറുണ്ട്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ന്യൂസ് ഡെസ്ക്
ആയിരത്തോളം തൊഴിലാളികൾ സ്വർണ്ണഖനിയിൽ കുടുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഖനിയിലാണ് സംഭവം. ആയിരം മീറ്ററോളം ആഴമുള്ള ഖനിയിൽ 23 ലെവലുകളാണുള്ളത്. ഖനിയിലേയ്ക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ ഉള്ളിൽ അകപ്പെട്ടത്. കൊടുങ്കാറ്റിനെ തുടർന്നാണ് വെൽക്കോമിലെ ബിയാട്രിക്സ് ഗോൾഡ് മൈനിൽ പവർ കട്ട് ഉണ്ടായത്. തുരങ്കങ്ങളിലും ഷാഫ്റ്റുകളിലുമാണ് നിരവധി പേർ കുടുങ്ങിയിരിക്കുന്നത്. എമർജൻസി റെസ്ക്യൂ പ്ലാൻ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 60 ഓളം പേരെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ട്.
ബുധനാഴ്ച നൈറ്റ് ഷിഫ്റ്റ് ചെയ്ത തൊഴിലാളികളാണ് അകത്തു കുടുങ്ങിയത്. സിൽബെയ്ൻ സ്റ്റിൽ വാട്ടർ കമ്പനിയുടേതാണ് ഈ സ്വർണഖനി. എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ജീവനക്കാരുടെ അവസ്ഥയിൽ കടുത്ത ആശങ്കയിലാണ് ബന്ധുക്കളും തൊഴിലാളി യൂണിയനുകളും. എമർജൻസി ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കാൻ എഞ്ചിനീയർമാർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഖനിയിടെ അപകടങ്ങൾ സൗത്ത് ആഫ്രിക്കയിൽ ഒരു തുടർക്കഥയാണ്.

ജോജി തോമസ്
വളരെ അസാധാരണമായ നടപടികളിലൂടെ രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ജനുവരി 12-ാം തീയതി സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയപ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചില അപായമണികള്‍ മുഴങ്ങുകയായിരുന്നു. ജനാധിപത്യം അപകടത്തിലായപ്പോള്‍ നിശബ്ദരായിരുന്നെന്ന് നാളെകളില്‍ കുറ്റപ്പെടുത്തരുതെന്ന ജസ്റ്റിസ് ചെലമേശ്വറുടെ വാക്കുകള്‍ ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥിതി നേരിടുന്ന പ്രതിസന്ധി വെളിവാക്കുന്നു. ഇന്ത്യന്‍ ജനതയുടെ ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ രണ്ടാം സ്ഥാനക്കാരനും ഉപചാപങ്ങളുടെ രാജകുമാരനുമായ അമിത്ഷായുള്‍പ്പെടുന്ന വിവാദങ്ങളാണ് പ്രസ്തുത സംഭവവികാസങ്ങളിലേയ്ക്ക് നയിച്ചത് എന്നത് സംഭവങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. പക്ഷെ ഇവിടെ കൂടുതല്‍ ഭയപ്പെടുത്തുന്നത് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇത്ര വലിയ ഒരു നീക്കം നടത്തിയിട്ടും അവര്‍ ഉയര്‍ത്തിയ പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് ലഭിച്ച പ്രതികരണം ദുര്‍ബലമോ, അര്‍ഹിക്കുന്നതോ അല്ലായിരുന്നു എന്നതാണ്. മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും പൊതുജനങ്ങളുടെയും പൊതുപ്രവര്‍ത്തകരുടേയും ഭാഗത്തുനിന്നുണ്ടായത് പ്രതികരണത്തേക്കാള്‍ ഏറെ നിശബ്ദതയാണ്. ഈയൊരു നിശബ്ദത അപകടകരവും ഇന്ത്യ ഒരു കാലത്തു കാണാത്തതുമാണ്. മുന്‍ കാലങ്ങളില്‍ ഇത്തരമൊരു വെളിപ്പെടുത്തലോ സംഭവമോ നടന്നാല്‍ രാജ്യം ഇളകി മറിഞ്ഞേനെ. ഫാസിസവും ഏകാധിപത്യ പ്രവണതകളും അതിന്റെ രീതികളുമായി രാജ്യവും ജനതയും പൊരുത്തപ്പെടുന്നതിന്റെ സൂചനയാണോ ഈ നിശബ്ദതയെന്നത് ആശങ്കയുളവാക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്തുപോലും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഇതിലും പതിന്മടങ്ങ് ശക്തമായിരുന്നു.

സിബിഐ ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പരാതികളില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യത്തോടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണമാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. സുപ്രീംകോടതിയുടെ അകത്തളങ്ങളില്‍ കുറേ നാളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങളില്‍ ഒന്നുമാത്രമാണ് ഇത്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആരോപണ വിധേയനായ സൊഹ്‌റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണക്കിടെയാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംഭവിച്ചത്. പ്രസ്തുത കേസ് ഒതുക്കി തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ലോയയ്ക്ക് ധാരാളം സമ്മര്‍ദ്ദങ്ങളും 200 കോടി രൂപ വരെ കൈക്കൂലിയും വാഗ്ദാനം ചെയ്യപ്പെട്ടതായുള്ള കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുകയും സംശയത്തിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. കഴിഞ്ഞ കുറേ കാലഘട്ടങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയം പരിശോധിക്കുകയാണെങ്കില്‍ എതിര്‍ സ്വരങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നടക്കുന്നത് വ്യക്തമാണ്. എതിര്‍ സ്വരങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നായാല്‍ പോലും ഇല്ലായ്മ ചെയ്യുക എതാണ് രീതി. ഭാരതീയ ജനതാപാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അഹോരാത്രം പരിശ്രമിച്ച എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ നിശബ്ദരാക്കാനും സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റുവാനും 75 വയസ് എന്ന പ്രായപരിധി കൊണ്ടുവന്ന രീതി തന്നെ പരിശോധിച്ചാല്‍ ചിത്രം വ്യക്തമാകും. അവരുടെ കാലഘട്ടം കഴിഞ്ഞു എന്ന് വ്യക്തമായപ്പോള്‍ അടുത്തയിടെ ബിജെപി നേതാക്കന്മാര്‍ക്ക് പ്രായപരിധി സംബന്ധമായ ഈ മാനദണ്ഡം എടുത്തു കളഞ്ഞിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍നിരയില്‍ സ്ഥാനം നല്‍കാത്തതു സംബന്ധിച്ചുണ്ടായ വിവാദം ഭരണപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ പ്രതിപക്ഷത്തെ ഏതുവിധത്തിലാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാകും. പ്രതിപക്ഷ ബഹുമാനവും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ശ്രവിക്കാനുമുള്ള കഴിവും ഒരു ഭരണാധികാരിക്ക് അത്യാവശ്യം വേണ്ട ഘടകങ്ങളാണ്.
സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളായ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം സംശയത്തിന്റെ നിഴലിലാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. ഗുജറാത്ത് കേഡറില്‍ ജോലി ചെയ്തിരുന്ന ഗുജറാത്തില്‍ മോദി സര്‍ക്കാരില്‍ ചീഫ് സെക്രട്ടറി അടക്കം ഉന്നത പദവികള്‍ അലങ്കരിച്ചിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതിക്ക് വോട്ടിംഗ് മെഷീന്‍ സംബന്ധമായ പരാതികള്‍ സുതാര്യമായി പരിഹരിക്കാന്‍ സാധിക്കാതിരുന്നത് ജനാധിപത്യത്തില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാക്കി. അടുത്ത കാലത്ത് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഭരണകക്ഷിയുടെ മുന്‍ഗണന മോദിയുടെ പ്രഭാവത്തിന് മങ്ങലേല്‍ക്കുന്ന സ്ഥാനാത്ഥികള്‍ ഉണ്ടാവരുത് എന്നതായിരുന്നു. ഒരു ആകാശത്ത് രണ്ട് സൂര്യന്മാര്‍ ആവശ്യമില്ല എന്നാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പിന്നണിയില്‍ ചരടുവലിച്ചവര്‍ കണക്കുകൂട്ടിയത്. മുതിര്‍ന്ന നേതാവും ദക്ഷിണേന്ത്യക്കാരനുമായ വെങ്കയ്യ നായിഡുവിന് ഉപരാഷ്ട്രപതി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് മോദിയിലേക്ക് അധികാരത്തിന്റെ പ്രഭാവം മുഴുവന്‍ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്.

ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പലഭാഗത്തും വര്‍ധിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ തന്നെ നാല്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടത് ആള്‍ക്കൂട്ടങ്ങളുടെ നീതി നടപ്പാക്കലിലൂടെയാണ്. ഇതെല്ലാ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യ മൂല്യങ്ങളുടെ മേല്‍ പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങളാണ്. പത്രപ്രവര്‍ത്തകരും ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സാമൂഹിക സാംസ്‌കാരിക നായകന്മാരും രാജ്യത്തിന്റെ പലഭാഗത്തു ആക്രമിക്കപ്പെടുകയും വധഭീഷണിയിലുമാണ് കഴിയുന്നത്. ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഇനിയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖനും വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റുമായ പ്രവീണ്‍ തൊഗാഡിയ ഗുജറാത്തിലെയും രാജസ്ഥാനിലെയും ബിജെപി സര്‍ക്കാരും പോലീസും തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൂടി വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മോദി വിരുദ്ധനാണ് പ്രവീണ്‍ തൊഗാഡിയ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ തൊഗാഡിയയെ രണ്ടു ദിവസത്തിനുശേഷം ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയില്‍ ഒരു പാര്‍ക്കില്‍ കണ്ടെത്തുകയായിരുന്നു. ബിജെപിക്കും മോദിക്കുമെതിരെ തൊഗാഡിയ പുറത്തിറക്കുന്ന പുസ്തകം രാജ്യത്ത് ഭൂകമ്പം സൃഷ്ടിക്കുമെന്നാണ് പിന്നാമ്പുറ വാര്‍ത്ത.

അടിയന്തരാവസ്ഥ കാലത്തു പോലും കാണാത്ത ഭയവും നിശബ്ദതയുമാണ് ഇന്ന് ഇന്ത്യയില്‍ കാണുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ മേല്‍ ഏകാധിപത്യം പിടിമുറുക്കുകയാണ്. ജനാധിപത്യത്തിനും മതേതര മൂല്യങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളുകയും പ്രതികരിക്കുകയും ചെയ്യേണ്ടവര്‍ നിശബ്ദരാക്കപ്പെടുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുകയോ ചെയ്യുന്നുണ്ട്. പ്രതിപക്ഷത്തെ പ്രധാനപ്പെട്ട പല നേതാക്കളെയും അവര്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ചെയ്ത അഴിമതി കഥകള്‍ പിന്തുടരുുണ്ട്. മോദിക്ക് അഴിമതിക്കെതിരെ ആത്മാര്‍ത്ഥമായ സമീപനമുണ്ടെങ്കില്‍ ബ്ലാക്‌മെയില്‍ ചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കാതെ നിയമ നടപടികള്‍ സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപത്യത്തിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നതുപോലുള്ള ജനകീയ പ്രതിരോധങ്ങളാണ് ഇതിന്റെ ആവശ്യം. ജനങ്ങളെ അതിനായി അണിനിരത്താന്‍ രാഷ്ട്രീയവും ധാര്‍മ്മികവുമായി ഇച്ഛാശക്തിയുള്ള ഒരു നേതൃത്വം ഉയര്‍ന്നുവരേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. ഇക്കണണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ആഗോള ജനാധിപത്യ സൂചികയില്‍ ഒരു വര്‍ഷം കൊണ്ട് പത്ത് സ്ഥാനമാണ് താഴേയ്ക്ക് പോയത്. യാഥാസ്ഥിതിക ചിന്തകളുടെ കടന്നുകയറ്റവും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണവുമാണ് കഴിഞ്ഞ വര്‍ഷം ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍ 32-ാം സ്ഥാനമുണ്ടായിരുന്നു ഇന്ത്യയെ 42-ാം സ്ഥാനത്താക്കിയത് ഇതൊരു സൂചന മാത്രമല്ല മുന്നറിപ്പുമാണെ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന് അറ്റകുറ്റപ്പണികൾ നടത്തുന്ന സമയത്ത് പാർലമെന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൽ വിയോജിപ്പില്ലെന്ന് എംപിമാർ. ആറ് വർഷം നീളുന്ന അറ്റകുറ്റപ്പണികളാണ് വെസ്റ്റമിൻസ്റ്റർ കൊട്ടാരത്തിൽ നടക്കാനിരിക്കുന്നത്. പണികൾ നടക്കുന്നതിനിടെ പാർലമെന്റിന്റെ പ്രവർത്തനം പൂർണ്ണമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കാനായി പുതിയ കമ്മിറ്റിയെ നിയോഗിക്കാനുള്ള സർക്കാർ നീക്കത്തെ തള്ളിക്കൊണ്ടാണ് പാർലമെന്റ് മാറ്റാനുള്ള നീക്കത്തെ എംപിമാർ വോട്ട് ചെയ്ത് അംഗീകരിച്ചത്.
220നെതിരെ 236 വോട്ടുകൾക്കാണ് എംപിമാർ ഈ നീക്കത്തിന് അംഗീകാരം നൽകിയത്. സർക്കാർ തീരുമാനം നടപടികളെ വീണ്ടും വൈകിപ്പിക്കുമെന്ന് എംപിമാർ വിലയിരുത്തി. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് രണ്ട് മുൻ പാർലമെന്റ് കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു. പാർലമെന്റിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെട്ടിരുന്നു.

തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഹൗസ് ഓഫ് ലോർഡ്സിനും ഹൗസ് ഓഫ് കോമൺസിനും അടുത്ത ആറ് വർഷത്തേക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തേണ്ടി വരും. ഹൗസ് ഓഫ് ലോർഡ്സ് ഇപ്പോൾ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പ്രവർത്തിക്കുന്ന വൈറ്റ്ഹാളിലെ റിച്ച്മണ്ട് ഹൗസിലേക്ക് മാറാനാണ് സാധ്യത.പാർലമെന്റ് സ്ക്വയറിന് അടുത്തുള്ള ക്വീൻ എലിസബത്ത് 2 കോൺഫറൻസ് സെന്ററിലേക്കായിരിക്കും ഹൗസ് ഓഫ് ലോർഡ്സ് പ്രവർത്തനം മാറുക.
ലണ്ടൻ: ഭൂമിയുടെ അകക്കാമ്പ് ചുട്ടുപഴുത്ത് ഉരുകിയ അവസ്ഥയിലാണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഈ അകക്കാമ്പിന്റെ സ്ഥിരാവസ്ഥയും ഭൂമിയുടെ ഭ്രമണവും ശക്തമായ കാന്തിക മണ്ഡലത്തിന് കാരണമാകുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപിനെത്തന്നെ ഈ കാന്തികമണ്ഡലം ഒട്ടൊന്നുമല്ല സഹായിക്കുന്നത്. ജീവജാലങ്ങളെ കരിച്ചുകളയാൻ ശേഷിയുള്ള സൗസരവാതങ്ങളെ ആയിരക്കണക്കിന് കിലോമീറ്ററുകളോളം ബഹിരാകാശത്തേക്ക് വ്യാപിക്കുന്ന ഭൗമ കാന്തിക മണ്ഡലം പ്രതിരോധിക്കുന്നുണ്ട്. ഇതാണ് ജീവജാലങ്ങൾക്ക് കവചമാകുന്നത്. ഈ കവചത്തിന്റെ ദിശ തിരിയാനൊരുങ്ങുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കാന്തികമണ്ഡലം കഴിഞ്ഞ 200 വർഷങ്ങൾക്കിടെ 15 ശതമാനം ക്ഷയിച്ചിട്ടുണ്ടെന്നും കോളറാഡോ യൂണിവേഴ്സിറ്റിയിലെ ലബോറട്ടറി ഫോർ അറ്റ്മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സിൽ ശാസ്ത്രജ്ഞനായ ഡാനിയൽ ബേക്കർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഭൗമ കാന്തികമണ്ഡലത്തിന്റെ ദിശ തിരിയുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളുടെ ദിശ തിരിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് സംഭവിക്കുകയാണെങ്കിൽ നമ്മുടെ ഗ്രഹത്തിൻറെ പലഭാഗങ്ങളും മനുഷ്യനും മറ്റ് ജീവികൾക്കും വാസയോഗ്യമല്ലാതായിത്തീരുമെന്നാണ് മുന്നറിയിപ്പ്.

അൺഡാർക്കിൽ അലാന മിച്ചൽ എഴുതിയ ദി സ്പിന്നിംഗ് മാഗ്നറ്റ്, ദി ഇലക്ട്രോമാഗ്നറ്റിക് ഫോഴ്സ് ദാറ്റ് ക്രിയേറ്റഡ് ദി മോഡേൺ വേൾഡ് ആൻഡ് കുഡ് ഡിസ്ട്രോയ് ഇറ്റ് എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. സൂര്യനിൽ നിന്നുള്ള അപകടകരമായ രശ്മികളും കോസ്മിക് കിരണങ്ങളും അൾട്രാവയലറ്റ് കിരണങ്ങളും ഭൂമിയുടെ സർവനാശത്തിനായി ഇതോടെ പാഞ്ഞടുക്കും. ഭൂമിയുടെ കവചമായി നിലകൊള്ളുന്ന ഓസോൺ പാളിയിൽ ഭയാനകമായ വിള്ളലുകളുണ്ടാകും. അദൃശ്യ കിരണങ്ങൾ ജീവജാലങ്ങളെ കൊന്നൊടുക്കും, റിപ്പോർട്ട് പറയുന്നു.
രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വർഷങ്ങളുടെ ഇടവേളകളിൽ ഭൂമിയുടെ കാന്തികക്ഷേത്രം തിരിഞ്ഞു വരാറുണ്ട്. എന്നാൽ കഴിഞ്ഞ 7,80,000 വർഷങ്ങൾക്കിടെ ഇങ്ങനെയൊരു മാറ്റം വന്നിട്ടില്ലാത്തതിനാൽ ഇത് ഏതു നിമിഷവും സംഭവിക്കാമെന്നാണ് വെളിപ്പെടുത്തൽ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സ്വാം ഉപഗ്രഹ ശൃംഖല നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
ന്യൂസ് ഡെസ്ക്
യുകെയിലെ റോഡുകളിൽ കർശന നിയമങ്ങളുമായി റോഡ് പോളിസി പരിഷ്കരിക്കുന്നു. സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവർക്ക് യാതൊരു ഇളവും ഇനി അനുവദിക്കുന്നതല്ല. അനുവദനീയമായ ലിമിറ്റിലും ഒരു മൈൽ സ്പീഡ് കൂടുതലായാൽ അത് നിയമ ലംഘനമായി കണക്കാക്കുമെന്ന് റോഡ് പോലീസ് ചീഫ് അറിയിച്ചു. അതായത് 30 മൈൽ സ്പീഡ് ലിമിറ്റുള്ള റോഡിൽ 31 ൽ കൂടുതലായാൽ ശിക്ഷ ഉറപ്പ്. നിലവിൽ അനുവദനീയമായ ലിമിറ്റിനെക്കാൾ 10 ശതമാനം അധികം 2 മൈൽ എന്ന കണക്കിൽ ഇളവു നല്കിയിരുന്നു. ഇതിൽ കൂടിയ വേഗത്തിൽ ഓടിക്കുന്നവരെ സ്പീഡ് അവയർനസ് കോഴ്സിന് വിടുകയാണ് പതിവ്. ഇനി മുതൽ നിയമലംഘനം പിടിക്കപ്പെട്ടാൽ ഫൈനും പോയിൻറും നല്കുമെന്ന് ചീഫ് കോൺസ്റ്റബിൾ ആൻറണി ബാങ്ങാം അറിയിച്ചു.
ഫൈനിനും പോയിന്റിനും പകരം സ്പീഡ് അവയർനസ് കോഴ്സിന് അയയ്ക്കുന്ന രീതി മാറ്റാനാണ് തീരുമാനം. റോഡപകടങ്ങൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ കർക്കശമാക്കുന്നത്. 1710 ജീവനുകളാണ് 2017 ജൂൺ വരെയുള്ള ഒരു വർഷക്കാലയളവിൽ യുകെയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത്. വസ്തുതാപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവ പാലിക്കപ്പെടാനുള്ളതാണ്. അവലംഘിക്കുന്നത് ശരിയായ രീതിയല്ല എന്നുള്ള മനോഭാവം ജനങ്ങളിലുണ്ടാക്കാന് ട്രാഫിക് ഓഫീസർമാർ ശ്രമിക്കുന്നത്. സ്പീഡിംഗിന് പിടിക്കപ്പെടുമ്പോൾ ഡ്രൈവർമാർ ന്യായീകരണങ്ങൾ നിരത്തുന്നത് ഒഴിവാക്കപ്പെടണം. പെനാൽട്ടി നല്കുന്ന ഓഫീസർമാർ ക്ഷമാപണം നടത്തേണ്ടതില്ലെന്നും ആൻറണി ബാങ്ങാം പറഞ്ഞു.
എന്നാൽ ഇതേ രീതിയിൽ സ്പീഡിംഗ് പെനാൽട്ടി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി മോട്ടോറിസ്റ്റുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫൈൻ വഴി പണം സ്വരൂപിക്കുന്ന സംവിധാനമാണ് ഇതെന്നാണ് ഡ്രൈവർമാരുടെ പക്ഷം. സ്പീഡിംഗ് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണമാണ് ആവശ്യമെന്ന് അവർ പറയുന്നു. പുതിയ നയം ശരിയല്ലെന്ന് മാഞ്ചസ്റ്റർ പോലീസ് ഫെഡറേഷന്റെ ചെയർമാർ ചീഫ് ഇൻസ്പെക്ടർ ഇയൻ ഹാൻസൺ പറഞ്ഞു. ക്രൈം നിരക്കുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആ മേഖലയിൽ പോലീസ് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം യുകെ ന്യൂസ് ഡെസ്ക്
കുട്ടികൾക്കായി ഫേസ്ബുക്ക് ലോഞ്ച് ചെയ്ത മെസേജിംഗ് സർവീസ് നിർത്തലാക്കണമെന്ന് ആവശ്യം. ആറു വയസുവരെ പ്രായമുള്ള കുട്ടികൾക്കു പോലും ഉപയോഗിക്കാവുന്ന പുതിയ ആപ്പ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. മെസഞ്ചർ കിഡ്സ് എന്ന ആപ്പാണ് കുട്ടികൾക്കായി ഫേസ്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതു മൂലം കുട്ടികൾക്കുണ്ടാകാവുന്ന ദോഷവശങ്ങളെക്കുറിച്ച് പീഡിയാട്രിക് വിദഗ്ദരും മെന്റൽ ഹെൽത്ത് എക്സ്പേർട്ടുകളും കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. ബാല്യകാലം കുട്ടികൾക്ക് സങ്കൽപങ്ങളിൽ അധിഷ്ഠിതമാണ്. സത്യവും മിഥ്യയും വേർതിരിച്ചറിയാൻ കുഞ്ഞുങ്ങൾക്ക് പ്രാപ്തിയില്ല. സ്വകാര്യതയെന്തെന്ന് കുട്ടികൾക്ക് അറിയാത്ത പ്രായത്തിൽ ഇത്തരം മെസേജിംഗ് സംവിധാനങ്ങൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദർ കർശന മുന്നറിയിപ്പ് നല്കുന്നു.
നിലവിൽ 13 വയസിന് മുകളിലുള്ളവർക്കാണ് ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കാവുന്നത്. മാനസികമായി പൂർണമായും വികാസം പ്രാപിക്കാത്ത കുട്ടികൾ സോഷ്യൽ മീഡിയ ആക്ടിവിടികളിൽ പങ്കെടുക്കുവാൻ പക്വത പ്രാപിക്കാത്തതിനാൽ മെസഞ്ചർ കിഡ്സ് കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുമെന്നാണ് വാദം. ഇക്കാര്യങ്ങൾ വിശദമാക്കി ഫേസ് ബുക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. കാമ്പയിൻ ഫോർ എ കൊമേഴ്സ്യൽ ഫ്രീ ചൈൽഡ് ഹുഡ് എന്ന ഗ്രൂപ്പാണ് മെസഞ്ചർ കിഡ്സിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടാൻ രംഗത്തിറങ്ങിയിരിക്കുന്നത്.
ഡിജിറ്റൽ സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുട്ടികൾക്ക് നല്ലതല്ല എന്ന വ്യക്തമായിരിക്കെ അതേ ദിശയിലുള്ള മറ്റൊരു സംവിധാനം കൂടി കുട്ടികൾക്കായി സജ്ജമാക്കിയ ഫേസ്ബുക്കിന്റെ കാഴ്ചപ്പാടിനെതിരെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെ ഉപയോഗവും സോഷ്യൽ മീഡിയയിലെ പങ്കാളിത്തവും ടീനേജുകാരിൽ ഉത്കണ്ഠയും സന്തോഷക്കുറവും സൃഷ്ടിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തു വന്ന അക്കാദമിക് റിസേർച്ചിൽ പ്രതിപാദിച്ചിരുന്നു.
ടെക്സ്റ്റിംഗ് ടൈപ്പ് സർവീസാണ് മെസഞ്ചർ കിഡ്സ്. ഇത് മാതാപിതാക്കൾ കുട്ടികൾക്കായി സെറ്റ് ചെയ്തു നല്കുന്ന രീതിയിലാണ് ഇറക്കിയിരിക്കുന്നത്. ഇത് ഫെയ്സ് ബുക്കിന്റെ പ്രധാന ഭാഗമല്ല എങ്കിലും ഫേസ് ബുക്ക് അക്കൗണ്ടിലൂടെ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ന്യൂസ് ഫീഡോ ലൈക്ക് ബട്ടണോ ഇല്ല. സെൽഫി, ഇമോജി, വീഡിയോ ചാറ്റ്, ഗ്രൂപ്പ് ടെക്സ്റ്റിംഗ് എന്നിവ ഇതിൽ ഉണ്ട്. മറ്റ് ഓൺലൈൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ് മെസഞ്ചർ കിഡ്സ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. നിരവധി അക്കാഡമികളുടെയും വിദഗ്ദരുടെയും അഭിപ്രായമാരാഞ്ഞിട്ടാണ് ഈ ആപ്പ് ലോഞ്ച് ചെയ്തത് എന്ന മറുവാദവും കമ്പനി ഉയർത്തുന്നുണ്ട്.
മാതാപിതാക്കൾക്കും കുട്ടികൾക്കും ചാറ്റ് ചെയ്യാവുന്ന സംവിധാനമാണ് ഇതെന്നും കുട്ടികളുടെ കോണ്ടാക്ട് വിവരങ്ങൾ മാതാപിതാക്കൾക്ക് മോണിറ്റർ ചെയ്യാൻ സാധിക്കുമെന്നും ഫേസ് ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതു ഫേസ് ബുക്കിന്റെ മാർക്കറ്റിംഗ് തന്ത്രമാണെന്നും കുട്ടികളെ നേരത്തെ തന്നെ ആകർഷിച്ച് ഭാവിയിലെ ഉപയോക്താക്കളാക്കുന്ന ശൈലിയാണ് ഇതെന്നും അമേരിക്കൻ അക്കാഡമി ഓഫ് ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിയുടെ മുൻ ചെയർമാനായ മൈക്കിൾ ബ്രോഡി പറഞ്ഞു.
ഹാംപ്ഷയര്‍: ബ്രിട്ടീഷ് തെരുവുകളെ മയക്കുമരുന്നിന്റെ ലഹരിയില്‍ മുക്കാനുള്ള ശ്രമത്തിന് തടയിട്ട് വന്‍ കൊക്കെയ്ന്‍ വേട്ട. ഹാംപ്ഷയറിലെ ഫാണ്‍ബറോ വിമാനത്താവളത്തിലാണ് വന്‍ മയക്കുമരുന്ന കള്ളക്കടത്ത് പിടിച്ചത്. കൊളംബിയയിലെ ബൊഗോട്ടയില്‍ നിന്നെത്തിയ സ്വകാര്യ ജെറ്റില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചത്. പ്രത്യേകം ഡിസൈന്‍ ചെയ്ത സ്യൂട്ട്‌കെയ്‌സുകളില്‍ നിറച്ച 500 കിലോ കൊക്കെയ്‌നാണ് പിടികൂടിയത്. ഇതിന് 5 കോടി പൗണ്ട് മൂല്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ക്ലാസ് എ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നാണ് കൊക്കെയ്ന്‍. ലാന്‍ഡ് ചെയ്തയുടന്‍തന്നെ വിമാനത്തില്‍ പരിശോധന നടത്തിയ യുകെ ബോര്‍ഡര്‍ ഫോഴ്‌സ് പോലീസാണ് ഈ മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് ബ്രിട്ടീഷുകാരും രണ്ട് സ്‌പെയിന്‍കാരും ഒരു ഇറ്റലിക്കാരനുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവരെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

നാഷണല്‍ ക്രൈം ഏജന്‍സി പോലെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി ചേര്‍ന്ന് രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബോര്‍ഡര്‍ ഫോഴ്‌സ് ഡെപ്യൂട്ടി ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്ക് സ്റ്റീപ്പ്‌നി പറഞ്ഞു. വിമാനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നുകയും കൂടുതല്‍ പരിശോധനകള്‍ നടത്തുകയുമായിരുന്നു. പെട്ടികള്‍ തുറന്നപ്പോള്‍ അവയില്‍ പൊതികള്‍ കാണുകയും അവയില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തുകയുമായിരുന്നു. ആദ്യ പരിശോധനയില്‍ത്തന്നെ അത് കൊക്കെയ്ന്‍ ആണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബ്രൈറ്റണ്‍: കമ്യൂണല്‍ ബിന്നില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി നിക്ഷേപിച്ച വീട്ടമ്മയ്ക്ക് കനത്ത പിഴയും പ്രോസിക്യൂഷന്‍ ഭീഷണിയും. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റി കൗണ്‍സില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ പരിസ്ഥിതി എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി 3ജിഎസ് ആണ് ആലിസണ്‍ മേപ്പിള്‍റ്റോഫ്റ്റ് എന്ന വീട്ടമ്മയ്ക്ക് പിഴ നല്‍കിയത്. ഈ ‘കുറ്റ’ത്തിന് ആലിസണിന് ജയില്‍ ശിക്ഷ വരെ ലഭിക്കാമെന്ന ഭീഷണിയും കമ്പനി മുഴക്കിയതായാണ് വിവരം. ക്രിസ്തുമസിന് മുമ്പാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. വീട്ടില്‍ ഇവര്‍ നടത്തി വരുന്ന സ്‌കാര്‍ഫ്, കുഷ്യന്‍ നിര്‍മാണ യൂണിറ്റിലെ മാലിന്യം പൊതു മാലിന്യ നിക്ഷേപ സംവിധാനത്തില്‍ ഇട്ടു എന്നതാണ് കുറ്റം.
നിമയവിരുദ്ധമായി മാലിന്യ നിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്ക് കമ്പനി പിഴ ചുമത്തിയത്. തെറ്റായ സ്ഥലത്ത് കാര്‍ഡ്‌ബോര്‍ഡ് പെട്ടി ഇട്ടതിന് 300 പൗണ്ടും വ്യവസായ സംരംഭത്തിന്റെ മാലിന്യ നിര്‍മാര്‍ജനക്കരാര്‍ എടുക്കാത്തതിന് മറ്റൊരു 300 പൗണ്ടുമാണ് ഇവര്‍ക്ക് പിഴയായി നല്‍കിയത്. ഇത് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഭീഷണിയും കമ്പനി മുഴക്കി. ക്രിസ്തുമസ് ദിവസമാണ് ആലിസണിനും കുടുംബത്തിനും ഈ ഭീഷണി ലഭിക്കുന്നത്. ഇവരുടെ എട്ട് വയസുള്ള കുട്ടി ഇത് കേട്ട് ഭയന്ന് കരഞ്ഞതായും ആലിസണ്‍ പറയുന്നു. ഇത്രയും പണം പിഴയായി ലഭിക്കാന്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി കമ്യൂണല്‍ ബിന്നില്‍ ഇട്ടതിനാണ് ഇത്രയും വലിയ നടപടിയുമായി കമ്പനി എത്തിയിരിക്കുന്നത്. അതിനുള്ളില്‍ മറ്റ് മാലിന്യങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. താന്‍ നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിച്ചതായി കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. തെറ്റായ പെനാല്‍റ്റി നോട്ടീസ് ലഭിച്ചതായി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ 3ജിഎസ് കമ്പനിയെ അറിയിക്കുകയോ കൗണ്‍സിലിന് പരാതി നല്‍കുകയോ ചെയ്യാമെന്നാണ് ഇക്കാര്യത്തില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റി കൗണ്‍സില്‍ പ്രതികരിച്ചത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ലണ്ടന്‍: ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും ദുര്‍ഘടവും അവിസ്മരണീയവുമായ സമയമാണ് പ്രസവം. വേദനയില്‍ മുങ്ങിയ ചില മണിക്കൂറുകള്‍ ആശുപത്രികളിലാണ് ചെലവഴിക്കുന്നതെങ്കില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യവും അരികില്‍ ഉണ്ടാകാറില്ല. ഈ സമയത്ത് ശുശ്രൂഷിക്കാനും ആരും സമീപത്തില്ലെങ്കിലുള്ള അവസ്ഥ നരക സമാനമായിരിക്കും. എന്‍എച്ച്എസ് ആശുപത്രികളിലെ മെറ്റേണിറ്റി വാര്‍ഡുകളില്‍ എത്തുന്ന ഗര്‍ഭിണികളില്‍ നാലിലൊന്ന് പേര്‍ക്ക് ഈ ദുരിതത്തിലൂടെ കടന്നു പോകേണ്ടി വരാറുണ്ടെന്ന് കണ്ടെത്തല്‍. എന്‍എച്ച്എസ് വാച്ച്‌ഡോഗായ കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെറ്റേണിറ്റി കെയര്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നാണ് വെളിപ്പെടുത്തല്‍.

ഗര്‍ഭകാല പരിചരണത്തിന് നിയോഗിക്കപ്പെട്ട മിഡൈ്വഫുമാരെത്തന്നെ പ്രസവ ശുശ്രൂഷയ്ക്കും ലഭിക്കണമെന്ന ഗര്‍ഭിണികളുടെ ആഗ്രഹം സാധിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് മുന്‍കാലങ്ങളേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് കടുത്ത ദുരിതമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. പത്ത് വര്‍ഷം മുമ്പ് നല്‍കിയിരുന്ന നിലവാരത്തിലുള്ള പരിരക്ഷ പോലും പലര്‍ക്കും ലഭിക്കുന്നില്ലെന്ന് ചൈല്‍ഡ് ബര്‍ത്ത് ക്യാംപെയിനര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു.
18,426 സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 23 ശതമാനം പേര്‍ക്ക് പ്രസവമുറികളില്‍ ഒറ്റക്ക് കിടക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു ഡോക്ടറോ മിഡൈ്വഫോ തങ്ങളുടെ സമീപത്തുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. 2015ല്‍ ഇതേ സര്‍വേ നടത്തിയപ്പോള്‍ 26 ശതമാനം സ്ത്രീകള്‍ സമാന അനുഭവം പങ്കുവെച്ചു. അതില്‍ നിന്ന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2010 മുതലുള്ള എന്‍എച്ച്എസ് നയമനുസരിച്ച് പ്രസവവേദനയിലുള്ള സ്ത്രീകള്‍ക്കൊപ്പം ഒരു മിഡൈ്വഫോ ഡോക്ടറോ എല്ലാ സമയത്തും ഉണ്ടാകണം. എന്നാല്‍ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സ്റ്റാഫിംഗ് പ്രതിസന്ധി ഇതിന് വെല്ലുവിളിയാകുന്നുണ്ട്.

എന്‍എച്ച്എസിനുമേല്‍ ചുമത്തപ്പെടുന്ന ചികിത്സാപ്പിഴവ് സംബന്ധിച്ച കേസുകൡ പകുതിയും പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടുള്ളവയാണെന്ന് അടുത്തിടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന്റെ കൂടി വെളിച്ചത്തില്‍ ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലാണ് സിക്യുസി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍സിടി നടത്തിയ പഠനത്തില്‍ ആകെ നടക്കുന്ന പ്രസവങ്ങളുടെ പകുതിയില്‍ ഒരെണ്ണത്തിലെങ്കിലു അമ്മയ്‌ക്കോ കുഞ്ഞിനോ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പ്രസവമുറികളില്‍ ഒറ്റക്കാക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലുള്ള നിരക്ക് തന്നെ ഞെട്ടിക്കുന്നതാണെന്ന് എന്‍സിടി സീനിയര്‍ പോളിസി അഡൈ്വസര്‍ എലിസബത്ത് ഡഫ് പറഞ്ഞു. വളരെ വേദനിപ്പിക്കുന്നതും അപകടകരവുമായ അവസ്ഥയാണ് അതെന്നും അവര്‍ പറഞ്ഞു. ജീവനക്കാര്‍ കുറവായതും മിഡൈ്വഫുമാര്‍ക്ക് അമിതമായി ജോലി നല്‍കപ്പെടുന്നതുമാണ് ഈ അവസ്ഥക്ക് കാരണം. മിഡൈ്വഫുമാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.