Main News

ഫാ. ഹാപ്പി ജേക്കബ്
ദൈവ കൃപയാല്‍ വലിയ നോമ്പിന്റെ പകുതി ദിവസങ്ങള്‍ നാം പിന്നിട്ടു. പ്രാര്‍ത്ഥനയാലും നോമ്പാലും പിശാചിന്റെ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് രക്ഷയുടെ കഷ്ടാനുഭവത്തോട് നാം അടുത്ത് വന്നിരിക്കുന്നു. ലോകത്തില്‍ നടമാടുന്ന പൈശാച്യ പ്രവര്‍ത്തനങ്ങളെ നമ്മുടെ പ്രാര്‍ത്ഥനയില്‍ നാം ഉള്‍ക്കൊള്ളേണ്ട ആവശ്യകത നാം മനസിലാക്കേണ്ടിയിരിക്കുന്നു. രോഗ സൗഖ്യത്തിനുവേണ്ടി അനേകര്‍ ദൈവസന്നിധിയില്‍ വന്നുചേര്‍ന്ന ചിന്തകളായിരുന്നു നാം കഴിഞ്ഞ ആഴ്ചകളില്‍ ധ്യാനിച്ചിരുന്നത്. എങ്കില്‍ ഇന്ന് കര്‍ത്താവ് കണ്ട ഒരു ദാസിക്ക് സൗഖ്യം പ്രദാനം ചെയ്യുന്ന ഭാഗമാണ് ധ്യാനവിഷയമാകുന്നത്.

വി. ലൂക്കോസിന്റെ സുവിശേഷം 13-ാം അധ്യായം 10-17 വരെയുള്ള ഭാഗം വായിക്കാം. കര്‍ത്താവ് ദേവാലയത്തില്‍ ഉപദേശിച്ച് കൊണ്ടിരിക്കുമ്പോള്‍ പതിനെട്ട് സംവത്സരമായി നിവരുവാന്‍ കഴിയാത്ത കൂനിയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. യേശു അവളെ അടുത്ത് വിളിച്ച് ‘സ്ത്രീയേ നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞ് അവളുടെ തലയില്‍ കൈ വച്ച് സൗഖ്യമാക്കി. ഉടനെ അവള്‍ നിവര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തി.

ഒട്ടും നിവരുവാന്‍ കഴിയാത്ത അവസ്ഥ; ശാരിരികമാകാം ആത്മീകമാകാം. ഒരു മനുഷ്യന്റെ മുഖത്ത് നോക്കുവാന്‍ കഴിയുന്നില്ല, ദൈവ സന്നിധിയില്‍ മുഖമുയര്‍ത്തി നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നില്ല; സമൂഹത്തില്‍ വ്യത്യസ്തരായി കഴിയുന്നവരല്ലേ നാമും. പാപഭാരത്താല്‍ നിവരുവാന്‍ നമുക്ക് കഴിയാത്ത ദൈവസന്നിധിയില്‍ ആയിരിക്കുമ്പോള്‍ പാപമോചനം ലഭിക്കുന്നു. പാരമ്പര്യ സഭകളില്‍ എല്ലാം നോമ്പില്‍ കുമ്പസാരം നിര്‍ബന്ധമാണ്. അനുതപിച്ച് നമ്മുടെ ഉള്ളില്‍ നാം കൊണ്ടുനടക്കുന്ന പാപങ്ങളെ ദൈവ സന്നിധിയില്‍ ഏറ്റുപറഞ്ഞ് കൂനുമാറി നിവര്‍ന്നു നില്‍ക്കാന്‍ കുമ്പസാരം സഹായിക്കുന്നു. കാലാകാലങ്ങളായി ലോകത്തിന്റെ മോഹങ്ങളും പാപ ചിന്തകളും സ്വഭാവത്തില്‍ ഉള്ള അശുദ്ധിയും നമ്മെ പാപികളാക്കുന്നു എന്നത് തീര്‍ച്ചയായ വസ്തുത ആണ്. എന്നാല്‍ സത്യ കുമ്പസാരം നമുക്ക് കര്‍ത്താവിന്റെ ശരീര രക്തങ്ങളില്‍ പങ്കുകാരാകാന്‍ അവസരം തരുന്നു. അനുതപിച്ച് പാപമോചനം നേടിയേ വി. കുര്‍ബാന നടത്താവൂ എന്നും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

രോഗാത്മാവിനെ ശാസിച്ച് അവളുടെ തലയില്‍ കൈ വച്ചപ്പോള്‍ അവള്‍ക്ക് സൗഖ്യം വന്നു. ആശ്വാസം നല്‍കുന്ന കരം കര്‍ത്താവിന്റെ സന്നിധിയില്‍ നമുക്കായി കാത്തിരിക്കുന്നു. നമ്മുടെ ഭാരങ്ങള്‍ എന്തുമായി കൊള്ളട്ടെ പാപങ്ങള്‍ എത്രമാത്രം കഠിനമായി കൊള്ളട്ടെ ആ കര സ്പര്‍ശനത്താല്‍ മോചനം സാധ്യമെന്ന് നാം അറിയുന്നു. കര്‍ത്താവിന്റെ പ്രതിരൂപമായ പട്ടക്കാര്‍ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ പാപബന്ധങ്ങള്‍ അഴിക്കപ്പെടുവാന്‍ തക്കവണ്ണം നാം നിര്‍മ്മലമായ ദേവാലയത്തില്‍ കടന്നുവരണം എന്ന് ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

അതോടൊപ്പം ഈ ദൗത്യം നാം ഓരോരുത്തരും ഏറ്റുവാങ്ങേണ്ടതാണ്. മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകുവാന്‍, ആശ്വാസം പകര്‍ന്ന് നല്‍കുവാന്‍, അവര്‍ക്ക് പാപബോധം നല്‍കുവാന്‍ നമ്മുടെ ജീവിതം സാക്ഷ്യമുള്ളതായിരിക്കണം. പാപക്കുന്ന് മാറ്റി ദൈവ മുഖത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുവാന്‍ നാം ശീലിക്കണം. അതിന് തടസ്സം നില്‍ക്കുന്ന ഏത് മോഹങ്ങളെയും നാം ഒഴിവാക്കി മുന്നോട്ട് പോകുവാന്‍ ഈ നോമ്പിന്റെ ദിവസങ്ങള്‍ നമ്മെ ഒരുക്കുന്നു. നോമ്പിന്റെ കാഠിന്യം ഏറും തോറും ആത്മീയ ബലം നമ്മുക്ക് ധാരാളം ലഭിക്കുന്നു. ആ ബലത്തില്‍ ശരണപ്പെട്ടു നമ്മുക്ക് രക്ഷയുടെ അനുഭവത്തിലേക്ക് നടന്നടുക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

ഫാ. ബിജു കുന്നയ്ക്കാട്ട്
ചില ചെറിയ അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ട, വലിയ കാര്യങ്ങള്‍ക്ക് തടസം നേരിടുന്നതിനെയാണ് ‘നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ എന്ന പഴമൊഴി ദ്യോതിപ്പിക്കുന്നത്. നീര്‍ക്കോലി വിഷമില്ലാത്ത പാമ്പായാണ് കരുതപ്പെടുന്നതെങ്കിലും ജീവിത സന്തോഷത്തിന്റെ താളം തെറ്റിക്കാനും രസച്ചരട് പൊട്ടിക്കാനും ഈ കൊച്ചു ജീവിക്കാവും എന്നു സാരം. ജീവിതത്തിലുണ്ടായ ചെറിയ ചില തടസ്സങ്ങളില്‍ തട്ടി, വലിയ നേട്ടങ്ങളോ സൗഭാഗ്യങ്ങളോ ഒക്കെ കൈവിട്ട ചിലരെങ്കിലും കാണും. ഏതാനും കുബുദ്ധികള്‍ ഇക്കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തില്‍ അക്രമത്തിന്റെ തന്നിഷ്ടം കാണിച്ചപ്പോള്‍, ലോകപ്രശസ്ത ആഡംബര നഗരത്തിന്റെ പേരിനും അതിലെ സ്വച്ഛ ജീവിതങ്ങളുടെ നൈരന്തര്യത്തിനുമാണ് ഏതാനും ദിവങ്ങളിലേയ്ക്കെങ്കിലും മങ്ങലേറ്റത്. കഴിഞ്ഞ ബുധനാഴ്ച എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ ഒരു ചെറിയ പക്ഷി വന്നിടിച്ചതാണ്, പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ യാത്ര റദ്ദുചെയ്യാന്‍ കാരണമായത്.

ചെറിയ കാര്യങ്ങളെ പലപ്പോഴും വേണ്ടത്ര പരിഗണിക്കാത്ത ശൈലിയില്‍ ജീവിക്കുന്ന വളരെപ്പേരുണ്ട്. നല്ല കാര്യമായാലും മോശം കാര്യമായാലും ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ചെറിയ കാര്യങ്ങള്‍ തന്നെ പിന്നീട് ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന കാര്യങ്ങളായി മാറും. ചെറുതായി തുടങ്ങുന്ന നല്ല കാര്യങ്ങള്‍ വലിയ നന്മയിലേക്കു വളരുമ്പോള്‍ ചെറുതായി തുടങ്ങുന്ന തിന്മകള്‍ ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്കു വഴി വെട്ടുകയാവാം.

അവബോധവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് ഇവിടെ ആവശ്യം. വലിയ ലക്ഷ്യങ്ങളിലേയ്ക്ക് കുതിക്കുന്നവര്‍ ചെറിയ കാര്യങ്ങളെ നിസാരങ്ങളായി കണ്ട് അവഗണിക്കുന്ന രീതി ഭൂഷണമല്ല. മുന്‍ അനുഭവങ്ങളില്‍ നിന്നു പഠിച്ചും ജീവിതയാത്രയിലെ ‘സൈന്‍ ബോര്‍ഡു’കളിലെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചും വിവേകപൂര്‍ണമായ മുന്‍കരുതലുകള്‍ സ്വയമെടുത്തും മുന്നോട്ടുപോവുകയാണ്രേത പ്രധാനം.

അനുഭവത്തില്‍ നിന്നു പഠിക്കാത്ത ലോകത്തിലെ ഏകജീവിയാണ് മനുഷ്യന്‍ എന്ന് ഫലിത രൂപേണ പറയാറുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നിറവും അതിന്റെ ചലനങ്ങളും ഒരു കൊച്ചുകുട്ടിക്ക് ആകര്‍ഷകമായി തോന്നി അടുത്ത് ചെന്ന് തൊട്ടാല്‍ ആദ്യം ഒറ്റ അനുഭവത്തോടെ തന്നെ അതിന്റെ വേദനയും ദുരന്തവും മനസിലാക്കുകയും പിന്നീടൊരിക്കലും തീയെ തൊടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഒരു അനുഭവത്തില്‍ നിന്നു പഠിക്കുന്ന പാഠമാണത്. ആര് എത്ര തവണ അതിന്റെ ദൂഷ്യവശത്തെക്കുറിച്ച് പറഞ്ഞുകൊടുത്താലും സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമായി ബോധ്യമാകുന്നത്.

അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ചില രാജ്യങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈ അടുത്ത കാലങ്ങളില്‍ വിലക്കി. യാത്രയ്ക്കിടയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത് പലതരത്തില്‍ സുരക്ഷാവീഴ്ചകള്‍ക്ക് കാരണമാകുന്നു എന്നുള്ള മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലുള്ള തീരുമാനമാണിത്. Ralph Nader എന്ന ചിന്തകന്റെ അഭിപ്രായത്തില്‍ തെറ്റുകളും പിഴവുകളും പോലും അറിവു പകരുന്നവയാണ്. അദ്ദേഹം പറയുന്നു: ”your last mistake is your best teacher” മുന്‍ വീഴ്ചകളിലും അനുഭവങ്ങല്‍ലും നിന്നും പഠിക്കുന്നവര്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ചെറുതും വലുതുമായ പ്രതിസന്ധികളെയും ദുരന്തങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാനാകും.

2

ജീവിതയാത്രയില്‍ അപകട സൂചന നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. നമ്മുടെ റോഡു യാത്രകളില്‍ പലതരം മുന്നറിയിപ്പുകള്‍ തരുന്ന എത്രയോ സൈന്‍ ബോഡുകളാണ് നമ്മള്‍ ദിനംപ്രതി കാണുന്നത്. ചിലപ്പോള്‍ വേഗത കുറയ്ക്കാന്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ശ്രദ്ധിക്കാന്‍, ഓവര്‍ടേക്കിംഗ് ഒഴിവാക്കാന്‍, നിശ്ചിത ലെയിനിലൂടെ മാത്രം പോകാന്‍ … ഇങ്ങനെ നിരവധി നിര്‍ദ്ദേശങ്ങ്ള്‍. ഇവ ശ്രദ്ധിച്ചും അനുസരിച്ചും പോകുന്നവര്‍ക്ക് അപകട സാധ്യതകള്‍ കുറവായിരിക്കും.

മുതിര്‍ന്നവര്‍ തങ്ങളുടെ ദീര്‍ഘകാല ജീവിതത്തിന്റെ വെളിച്ചത്തില്‍ നല്‍കുന്ന തിരുത്തലുകളും നിര്‍ദ്ദേശങ്ങളും വളരെ വിലപ്പെട്ടവയാണ്. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുകയും വില കല്‍പിക്കുകയും ചെയ്യണമെന്നു പറയുന്നത്, അവര്‍ പറയുന്നതെല്ലാം നൂറുശതമാനം എപ്പോഴും ശരിയായിരിക്കും എന്നതുകൊണ്ടല്ല, ജീവിതത്തില്‍ ഒത്തിരിയേറെ തെറ്റിപ്പോയ അനുഭവങ്ങളില്‍ നിന്നു പാഠം പഠിച്ചവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. ”മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും’ എന്ന പഴമൊഴിക്ക് ഇന്ന് പ്രസക്തിയേറി വരുകയാണ്.

ജീവിതത്തില്‍ കടന്നുവരാന്‍ സാധ്യതയുള്ള ചെറുതും വലുതുമായ അപകടങ്ങളെക്കുറിച്ച് ‘മുന്‍കരുതല്‍’ എടുക്കുക എന്നത്രേത മൂന്നാമത്തെ കാര്യം. ശാരീരിക-മാനസിക-ആത്മീയ തലങ്ങളില്‍ ഈ മുന്‍കരുതല്‍ ആവശ്യമാണ്. ശരീരാരോഗ്യം നശിപ്പിക്കുകയും ജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യുന്ന മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ പാടേ ഉപേക്ഷിക്കുകയും ശരീരാരോഗ്യം കളയുന്ന മറ്റെല്ലാ ദുഃശ്ശീലങ്ങളില്‍ നിന്നു മാറി നില്‍ക്കാന്‍ ശ്രമിക്കേണ്ടതുമാണ്. മദ്യപാനത്തിനടിമയായ ഒരാളോട് അയാളുടെ ഒരു നല്ല സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. ” നിങ്ങളുടെ വാഹനത്തില്‍ എന്ത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?” അദ്ദേഹം പറഞ്ഞു. ‘പെട്രോള്‍’. സുഹൃത്ത് ചോദിച്ചു: ‘എന്തിനാണ് എപ്പോഴും നല്ല വിലയുള്ള പെട്രോള്‍ തന്നെ ഒഴിക്കുന്നത്, ചിലപ്പോഴെങ്കിലും വില കുറഞ്ഞ മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കാത്തതെന്താണ്? ഈ വ്യക്തി പറഞ്ഞു. ” അത് വാഹനത്തിനു ചേരില്ല, മാത്രമല്ല, മണ്ണെണ്ണ വാഹനത്തിന്റെ എന്‍ജിന്‍ നശിപ്പിക്കുകയും ചെയ്യും’. അപ്പോള്‍ ആ സുഹൃത്തു ചോദിച്ചു. ‘ചങ്ങാതി, ഇതുതന്നെയല്ലേ നിങ്ങളുടെ ശരീരത്തിനു ചേരാത്ത മദ്യം കഴിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തിനും സംഭവിക്കുന്നത്.?

മനസിന്റെ ആരോഗ്യം പലപ്പോഴും നഷ്ടപ്പെടുന്നത് അനാരോഗ്യകരമായ സംസാരങ്ങളെത്തുടര്‍ന്നാണ്. ”ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്നു അധരത്തെയും നിയന്ത്രിക്കട്ടെ. (1 പത്രോസ് 3:10). നല്ല ഹൃദയങ്ങളുടെ നിറവില്‍ നിന്ന് അധരങ്ങള്‍ നല്ലതുമാത്രം സംസാരിക്കട്ടെ. ആത്മീയ ജീവിതത്തില്‍ പിന്‍തിരിഞ്ഞു നോക്കി കുറവുകള്‍ കണ്ടെത്തി പരിഹരിക്കുകയും ഭാവി ജീവിതത്തിനാവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്ന നോമ്പുകാലത്തിലാണ് നാമിപ്പോള്‍. ആത്മീയ ശുദ്ധിയില്‍ അടിയുറച്ച് മനസിന്റെ വ്യഗ്രതകളെ നിഗ്രഹിച്ച് നാവിന്റെ വ്യര്‍ത്ഥ ഭാഷണങ്ങള്‍ക്ക് കടിഞ്ഞാണിടാനും ശരീരത്തിന്റെ ദുരാശകളെ നിയന്ത്രിക്കാനും കഴിയുന്നവര്‍ക്ക് ജീവിതയാത്രയില്‍ പ്രതിബന്ധങ്ങള്‍ കുറവായിരിക്കും. വിശുദ്ധ ലിഖിതങ്ങളിലൂടെ ദൈവം ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കട്ടെ.”

3

എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍’ ലബനോനിന്റെ ഹൃദയഗായകന്‍ ഖലീല്‍ ജിബ്രാന്‍ ഇങ്ങനെ കുറിക്കുന്നു. ”ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് ജനിക്കുമ്പോള്‍ സത്യത്തില്‍ രണ്ടുപേരാണ് ജനിക്കുന്നത്. കുഞ്ഞിനോടൊപ്പം ഒരു അമ്മയും ഈ ഭൂമിയില്‍ ജനിക്കുന്നു. ”ആദ്യം പറഞ്ഞു തുടങ്ങുന്ന വാക്കും എപ്പോഴും അറിയാതെ വിളിച്ചു പോകുന്നതും വേദനയിലും സന്തോഷത്തിലും ഒരുപോലെ നാവിലോടിയെത്തുന്നതും ‘അമ്മ’ എന്ന വാക്കു തന്നെ.

ഭാരതത്തിന്റെ മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളില്‍, ‘മൂര്‍ച്ചയേറിയ വാക്കുകള്‍ ഒരിക്കലും നീ നിന്റെ അമ്മയെ വിളിക്കാന്‍ ഉപയോഗിക്കരുത്. കാരണം, നിന്നെ സംസാരിക്കാന്‍ പഠിപ്പിച്ചത് അവളാണെന്ന് നീ മറക്കരുത്. ‘ മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദൈവസ്ഥാനത്ത് കണ്ട് പൂജിക്കുന്ന (മനുസ്മൃതി) ഭാരത സംസാരചിന്തയിലും ആദ്യം പരിഗണിക്കപ്പെടുന്നത് ‘അമ്മ’യുടെ പേരു തന്നെ. സ്വന്തം അമ്മയെ ബഹുമാനിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ ദേവീ പൂജയും മാതൃഭക്തിയും എന്ന സവിശേഷമായ ഓര്‍മ്മപ്പെടുത്തലോടെ നന്മനിറഞ്ഞ പുതിയ ഒരാഴ്ച എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

തിരുവനന്തപുരം: പോലീസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. പൊലീസ് ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടരുതെന്നും വിഎസ് പറഞ്ഞു. ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ട സംഭവത്തിലും വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു.
പൊലീസിനെ ഇടംവലം തിരിയാന്‍ അനുവദിക്കാതെ ഉപയോഗപ്പെടുത്തുന്ന ഭരണകൂടങ്ങളുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര്യമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യം പൊലീസിന് നല്‍കുന്നതാണ് ശരി. അതിനര്‍ത്ഥം അനിയന്ത്രിതമായ അധികാര പ്രയോഗത്തിന് പൊലീസിനെ കയറൂരി വിടണമെന്നല്ലെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് തുറന്നടിച്ചിരുന്നു.

കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പും ഇപ്പോള്‍ കെകാര്യം ചെയ്യുന്നത്. അങ്ങനെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും തന്റെ സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയല്ലായിരുന്നെന്നും വിഎസ് പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ വേണമെന്ന് തീരുമാനിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലുണ്ട് എന്നതുകൊണ്ട് മാത്രം അതിക്രമങ്ങള്‍ കുറയില്ല എന്നാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും വിഎസ് ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമജന്‍സി ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി മുസ്ലീം റെസ്റ്റോറന്റ് ഉടമ. ഇബ്രാഹിം ഡോഗസ് എന്നയാളാണ് തന്റെ റെസ്‌റ്റോറന്റ് എമര്‍ജന്‍സി ജീവനക്കാര്‍ക്കായി തുറന്നിട്ടത്. ഇദ്ദേഹത്തിന്റെ മൂന്ന് റെസ്‌റ്റോറന്റുകള്‍ ആക്രമണത്തെത്തുടര്‍ന്ന് ഒഴിപ്പിച്ച പ്രദേശത്ത് ഉണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിന് തൊട്ടടുത്തുള്ള ബെലെവറേഡ് റോഡിലെ ട്രോയിയ എന്ന റെസ്‌റ്റോറന്റ് അടക്കേണ്ടെന്ന് ഡോഗസ് തീരുമാനിക്കുകയായിരുന്നു.
മറ്റ് റെസ്‌റ്റോറന്റുകള്‍ താന്‍ അടക്കുകയാണെങ്കിലും ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാമെന്ന് താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് പറഞ്ഞതായി ഡോഗസ് വ്യക്തമാക്കി. മഹത്തായ ജോലി ചെയ്യുന്ന ഇവര്‍ക്ക് പിന്തുണ ആവശ്യമുണ്ട്. അതാണ് താന്‍ ചെയ്തത്. ചിലര്‍ തനിക്ക് പണം നല്‍കാന്‍ ശ്രമിച്ചു. താന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നും പണം വാങ്ങിയേ മതിയാകൂ എന്നും ഒരാള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആരില്‍ നിന്നും താന്‍ പണം വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നെന്നും ഡോഗസ് പറയുന്നു.

രാത്രി 11.30 വരെ റെസ്റ്റോറന്റ് തുറന്നു പ്രവര്‍ത്തിച്ചു. അവസാനത്തെ ഉദ്യോഗസ്ഥനും ഭക്ഷണം നല്‍കുന്നതു വരെ താന്‍ കട തുറന്നുവെച്ചു എന്നാണ് ഡോഗസ് പറഞ്ഞത്. ബ്രിട്ടീഷ് കെബാബ് അവാര്‍ഡിന്റെ സ്ഥാപകനായ ഡോഗസ് പോലീസ്, ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ്, ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് എന്നിവയില്‍ നിന്ന് 300നും 500നുമിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കരുതുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് നീക്കങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ലണ്ടനിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. ബ്രെക്‌സിറ്റിന്റെ ഔദ്യോഗിക തുടക്കമായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ബ്രെക്‌സിറ്റ് വിരുദ്ധ പ്രകടനം നടന്നത്. യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയുടെ തുടക്കമായ റോം ഉടമ്പടിയുടെ 60-ാം വാര്‍ഷികത്തിലായിരുന്നു യൂറോപ്പ് അനുകൂല പ്രകടനം ലണ്ടനില്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.
പാര്‍ക്ക് ലെയിനില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മാര്‍ച്ച് പോലീസ് വേണ്ടത്ര തയ്യാറെടുപ്പ് നടത്താതിരുന്നതിനാല്‍ ഒരു മണിക്കൂറോളം താമസിച്ചു. യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ വഹിച്ചുകൊണ്ടാണ് ജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് സ്‌ക്വയറില്‍ എത്തുന്നതിനു മുമ്പ് പിക്കാഡിലി, പോള്‍ മാള്‍, വൈറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ കൂടി പ്രകടനം കടന്നുപോയി. പാര്‍ലമെന്റ് സ്‌ക്വയറില്‍ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ബഹുമാനമര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പ്രകടനം പുനരാരംഭിച്ചത്.

ബ്രിട്ടനില്‍ താമസിക്കുന്ന ഒട്ടേറെ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ദി ത്രീ മില്യന്‍ എന്ന സംഘടനയാണ് ഇവരെ പ്രതിനിധീകരിച്ചത്. നിരവധി ബ്രിട്ടീഷ് പൗരന്‍മാരും പ്രകടനത്തില്‍ അണിചേര്‍ന്നു. അലിസ്റ്റര്‍ ക്യാംപ്‌ബെല്ലിനെപ്പോലെയുള്ള പ്രമുഖരും പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തി.

വിറാല്‍: മെഴ്‌സിസൈഡിലെ ന്യൂഫെറിയില്‍ വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വന്‍ ഗ്യാസ് സ്‌ഫോടനത്തില്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നാണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.15നാണ് പൊട്ടിത്തെറിയുണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ലിവര്‍പൂളിലും കിലോമീറ്ററുകള്‍ അകലെ നോര്‍ത്ത് വെയില്‍സില്‍ വരെയും സ്‌ഫോടന ശബ്ദം കേട്ടു. ഒരു ഡാന്‍സ് സ്‌കൂള്‍, ഫര്‍ണിച്ചര്‍ ഷോപ്പ്, ചൈനീസ് റെസ്റ്റോറന്റ് തുടങ്ങിയവ തകര്‍ന്ന കെട്ടിടങ്ങളിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ എയിന്‍ട്രീ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 17 പേരെ പരിസരത്തുള്ള ആശുപത്രികളില്‍ എത്തിച്ചുവെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. വന്‍ സ്‌ഫോടനം കേട്ട് പുറത്തെത്തിയ താന്‍ പട്ടണം പുകയില്‍ മുങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷിയായ ലൂയിസ് ഹോപ്കിന്‍സ് എന്ന റെയില്‍വേ ജീവനക്കാരന്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. അടുത്തുള്ള കെട്ടിടളും തകര്‍ന്നു. പ്രദേശം മുഴുവന്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളായിരുന്നുവെന്ന് ഹോപ്കിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

1

ചൈനീസ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 15 പേരാണ് പരിക്കേറ്റവരിലുള്ളത്. വിറാലിലെ ന്യൂഫെറി ഭാഗത്ത് ബൗണ്ടറി റോഡും ബെബിംഗ്ടണ്‍ റോഡും ചേരുന്നിടത്തുണ്ടായ ഗ്യാസ് ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്. നിരവധി രണ്ടുനില കെട്ടിടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഏകദേശം 50 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവെന്ന് മെഴ്‌സിസൈഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വക്താവ് പറഞ്ഞു.

വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ബെബിംഗ്ടണ്‍ റോഡില്‍ കണ്‍വീനിയന്‍സ് സ്‌റ്റോര്‍ നടത്തുന്ന ബിനോ ഷാന്‍ പറഞ്ഞു. സ്‌ഫോടനമുണ്ടായെങ്കിലും തീപിടിക്കുന്നത് കണ്ടില്ല. തന്റെ ഷോപ്പിന്റെ കതക് തകര്‍ന്നുവെന്നും പരിക്കേറ്റവര്‍ പരക്കം പായുന്നത് കണ്ടുവെന്നും ഷാന്‍ പറഞ്ഞു.

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മോഹിനി ഇപ്പോള്‍ എവിടെയാണ്? നിരവധി കഥകള്‍ മോഹിനിെയക്കുറിച്ച് പ്രചരിച്ചിരുന്നെങ്കിലും ഒടുവില്‍ അവര്‍ നേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി സിനിമ വിട്ടതിനു ശേഷമുള്ള ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നാം വയസ്സില്‍ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മോഹിനി 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രമായ ‘ഇന്നത്തെ ചിന്താവിഷയത്തില്‍’ ആണ് അവസാനമായി മലയാളത്തില്‍ കണ്ടത്. വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോള്‍ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്.
മഹാലക്ഷ്മിയെന്ന തമിഴ് ബ്രാഹ്മപെണ്‍കുട്ടി സിനിമയില്‍ എത്തിയപ്പോള്‍ മോഹിനിയായി. പിന്നീട് സിനിമ വിട്ടു കുടുംബ ജീവിതത്തിലേക്ക് കടന്ന അവര്‍ ഇപ്പോള്‍ ക്രിസ്റ്റീന എന്ന ക്രിസ്തുമത വിശ്വാസിയായി. അതിനുള്ള കാരണം മോഹിനി തന്നെ വ്യകത്മാക്കുന്നു. ‘ഞാന്‍ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. വളരെയേറെ പാരമ്പര്യമുളള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഭക്തിയും വിശ്വാസവും കണ്ട് വീട്ടുകാര്‍ ഞാന്‍ സന്യാസിയാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു. അങ്ങനെയുള്ള എനിക്ക് വിവാഹശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ജീവിതത്തില്‍ തിരിച്ചടികളുണ്ടാകൂ എന്ന് വിചാരിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങള്‍ക്ക് ഉത്തരം തേടി ഞാന്‍ ഹിന്ദു മതത്തിലെ മിക്ക പുസ്തകങ്ങളും വായിച്ചു. ബുദ്ധ മതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും എല്ലാം വായിച്ചു.

അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയില്‍ നിന്ന് ഒരു ബൈബിള്‍ ലഭിച്ചത് ഞാന്‍ വായിച്ചു തുടങ്ങി. വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ബൈബിളിലെ കഥകള്‍ വായിച്ചു തുടങ്ങി. അന്ന് രാത്രി സ്വപ്‌നത്തില്‍ ഞാന്‍ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു. ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു. വെളളത്തില്‍ കിടന്നിരുന്ന ആ ബോട്ടിലേക്ക് എന്നെയും കൊണ്ടുപോകാന്‍ ആ രൂപം പറഞ്ഞു. അത് വലിയൊരു തിരിച്ചറിവാണ് എനിക്ക് നല്‍കിയത്. പക്ഷേ പിന്നെയും ഞാന്‍ യഥാര്‍ഥ ദൈവത്തെ തേടിയുളള അന്വേഷണം തുടര്‍ന്നു.

അങ്ങനെ അവസാനം ഞാന്‍ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുളള വഴി കണ്ടെത്തി. ക്രിസ്തുമതം സ്വീകരിക്കാനുള്ള കാരണം മോഹിനി വിശദീകരിക്കുന്നു. സിനിമയില്‍ നിന്ന് പൂര്‍ണമായും അകന്ന മോഹിനി ഇപ്പോള്‍ കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ട് ആണ്‍മക്കളാണ് എനിക്കുളളത്. രണ്ടാമത്തെ മകനെ ഗര്‍ഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു.

ഒരാള്‍ക്ക് 17 വയസ്സും ഇളയ കുട്ടിക്ക് ആറ് വയസ്സും. ഭര്‍ത്താവ് ഭരത് കൃഷ്ണസ്വാമി ഇവിടെ എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ ഒരുപാട് യാത്രകള്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ഇനി ചെയ്യും.’– വീട്ടമ്മയുടെ പക്വതയോടെ മോഹിനി പറഞ്ഞു നിർത്തി.

 

ലണ്ടന്‍: ഭീകരാക്രമണത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കിയ സെക്യൂരിറ്റി മിനിസ്റ്റര്‍ക്കും എംപിക്കും പ്രിവി കൗണ്‍സിലില്‍ അംഗത്വം. സെക്യൂരിറ്റി മിനിസ്റ്റര്‍ ബെന്‍ വാലസ്, ടോറി എംപി റ്റോബിയാസ് എല്‍വുഡ് എന്നിവരെയാണ് ബഹുമാന സൂചകമായി പ്രിവി കൗണ്‍സിലില്‍ നിയമിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭീകരാക്രമണത്തില്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതിനാണ് ഈ അംഗീകാരം.
പ്രിവി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതോടെ രാജ്യസുരക്ഷയെ സംബന്ധിച്ച രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ പോലും ഇവരുമായി പങ്കു വെക്കും. ഫോറിന്‍ ഓഫീസ് മിനിസ്റ്റര്‍ കൂടിയായ എല്‍വുഡ് ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ചയാളാണ്. കുത്തേറ്റ് വീണ കെയ്ത്ത് പാമര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ രംഗത്തെത്തിയത് ഇദ്ദേഹമാണ്.

ബാലി ബോംബ് ആക്രമണത്തില്‍ സഹോദരന്‍ നഷ്ടമായ ഇദ്ദേഹം ബോണ്‍മൗത്ത് ഈസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. പാമറിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതാണ് അദ്ദേഹം മരിക്കാന്‍ കാരണമെന്ന് എല്‍വുഡ് പറഞ്ഞു. ആക്രമണത്തിനു ശേഷമുള്ള ചിത്രങ്ങളില്‍ പാമറിന് എല്‍വുഡ് പ്രഥമ ശുശ്രൂഷ നല്‍കുന്നത് വ്യക്തമായിരുന്നു. ലോകമൊട്ടാകെയുള്ള മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു.

ലണ്ടന്‍: ആല്‍ക്കഹോളിനൊപ്പം എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്ത് കഴിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് പഠനം. വോഡ്ക, റെഡ്ബുള്‍ കോക്ക്ടെയില്‍, എസ്പ്രസോ മാര്‍ട്ടീനീസ്. ജാഗര്‍ബോംബ്സ് കോക്ക്ടെയില്‍ എന്നിവ ആല്‍ക്കഹോള്‍ മാത്രം കഴിക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനത്തെ മറച്ചുവെക്കുകയും കൂടുതല്‍ മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 13 പഠനങ്ങള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
ആല്‍ക്കഹോളിന്റെ ഫലം മറച്ചുവെക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് സാധിക്കുന്നതിനാല്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുമെന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആല്‍ക്കഹോള്‍ മാത്രമാണ് കഴിക്കുന്നതെങ്കില്‍ വളരെ വേഗം ക്ഷീണിക്കുകയും അപകട സാധ്യതകള്‍ താരതമ്യേന കുറയുകയും ചെയ്യുന്നു. ജേര്‍ണല്‍ ഓഫ് സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള കഫീന്‍ ഹൃദയമിടിപ്പ് കൂടുന്നതിനും ഉറക്കം കുറയുന്നതിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും ദേഷ്യമുണ്ടാകാനും കാരണമാകുന്നു. എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിന് ഒപ്പം കഴിക്കുന്നത് അപകടകരമായ രീതിയാണെന്ന് ഡ്രിങ്കെവയര്‍ എന്ന ചാരിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ശിവസേന എം.പിയുടെ ചെരുപ്പ് കൊണ്ടുള്ള അടിയേറ്റത് മലയാളിക്ക്. എയര്‍ ഇന്ത്യ ഡ്യൂട്ട മാനേജരായ കണ്ണൂര്‍ സ്വദേശി സുകുമാരനെയാണ് അധികാരത്തിന്റെ തിളപ്പില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് ചെരിപ്പൂരി അടിച്ചത്. സുകുമാരന്റെ പരാതിയില്‍ എംപിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് വിശദമായി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
സംഭവം വിവാദമായിട്ടും മാപ്പ് ചോദിക്കാന്‍ എംപി തയ്യാറായിട്ടില്ല. മാപ്പ് ചോദിക്കേണ്ടത് ഉദ്യോഗസ്ഥനാണ് എന്നാണ് ഇയാളുടെ നിലപാട്. തന്റെ പെരുമാറ്റം പാര്‍ലമെന്റിന് അഭിമാനകരമാണെന്നും ഗെയ്ക്ക്‌വാദ് വിശദീകരിക്കുന്നു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഗെയ്ക്ക്വാദ്. സംഭവത്തിനു പിന്നാലെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ എം.പിയെ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൂണെയിലേക്ക് തിരിച്ചു പോകാനായി ഗെയ്ക്ക്‌വാദ് ബുക്ക് ചെയ്തിരുന്ന ടിക്കറ്റും എയര്‍ ഇന്ത്യ റദ്ദാക്കി.

ഇക്കോണമി ക്ലാസ് മാത്രമായി സര്‍വീസ് നടത്തിയ വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റ് നല്‍കണമെന്ന് പറഞ്ഞ് എംപി വാശി പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പൂനെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച ഗെയ്ക്ക് വാദിനെ അനുനയിപ്പിക്കാന്‍ എത്തിയ സുകുമാരന്‍ എംപി അസഭ്യം പറയുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെരിപ്പിന് അടിക്കുകയും ചെയ്‌തെന്നാണ് പരാതി.

RECENT POSTS
Copyright © . All rights reserved