Main News

സറേ: ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ മണ്ഡലമായ സറേയില്‍ ഡെന്റിസ്റ്റുകള്‍ എന്‍എച്ച്എസ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ മടിക്കുന്നു. ഡെന്റല്‍ സര്‍വീസ് ബജറ്റില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകല്‍ മൂലമാണ് ഈ പ്രതിഷേധം. സറേയിലെ മൂന്ന് പ്രദേശങ്ങളില്‍ എന്‍എച്ച്എസ് രോഗികള്‍ക്ക ദന്തചികിത്സ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ പകുതിയോളം സര്‍ജറികള്‍ പുതിയ രോഗികളെ സ്വീകരിക്കുന്നില്ല. വര്‍ഷങ്ങളായി കുറഞ്ഞ ബജറ്റിലാണ് തങ്ങള്‍ സേവനം നടത്തി വന്നതെന്നും അവയില്‍ നിന്നാണ് ഇപ്പോള്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തിയിരിക്കുന്നതെന്നുമാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്. 2006ല്‍ ഒരു രോഗിക്ക് 35 പൗണ്ട് എന്നതായിരുന്നു ഫണ്ടിംഗ് ലഭിച്ചിരുന്നത്. അതില്‍ നിന്ന് 7.50 പൗണ്ട് ഇപ്പോള്‍ കുറച്ചിരിക്കുകയാണ്.

കുട്ടികളുടെ ദന്തപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ദന്തക്ഷയത്തിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഇപ്പോള്‍ സൗജന്യ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഓരോ ദിവസവും ശരാശരി 160 കുട്ടികളെ ഈ ദന്തരോഗവുമായി ഡെന്റിസ്റ്റുകള്‍ക്ക് അരികില്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ജനറല്‍ അനസ്‌തേഷ്യ നല്‍കി പല്ലെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 2012നെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ലണ്ടന്‍: വിന്ററില്‍ രോഗബാധകള്‍ നിരീക്ഷിക്കുന്നതിന് സാങ്കേതികതയുടെ സഹായം തേടി എന്‍എച്ച്എസ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. നോറോവൈറസും വിന്ററിനോടനുബന്ധിച്ചുണ്ടാകുന്ന പകര്‍ച്ചവ്യാധികളും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആശുപത്രികളില്‍ എത്ര രോഗികള്‍ പ്രവേശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്ന് നേരത്തേ മനസിലാക്കാന്‍ സാധിക്കും.

അപ്രകാരം ആവശ്യമുള്ള രോഗികള്‍ക്കു വേണ്ടി ശസ്ത്രക്രിയകള്‍ മാറ്റിവെക്കാനും കിടക്കകള്‍ തയ്യാറാക്കിവെക്കാനും സാധിക്കും. 2012ലെ ഒളിമ്പിക്‌സിന്റെ സമയത്ത് രോഗങ്ങള്‍ പ്രവചിക്കാനായി ഈ വിധത്തില്‍ ഡേറ്റ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷം പ്രാദേശികമായുള്ള വിന്റര്‍ ഓപ്പറേഷന്‍ ടീമുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ പ്രവചനങ്ങളും ഇതിനൊപ്പം ചേര്‍ത്താണ് രോഗങ്ങളേക്കുറിച്ചുള്ള പ്രവചനം സാധ്യമാക്കുന്നത്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു. ജിപി പ്രാക്ടീസുകളില്‍ നിന്നും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ നിന്നുമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഡേറ്റ തയ്യാറാക്കുന്നത്. ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ രോഗങ്ങളെക്കുറിച്ച് സൂചന ലഭിക്കുന്നത് ആശുപത്രികള്‍ക്ക് തയ്യാറാകാനുള്ള സമയം നല്‍കും. രോഗികള്‍ നിറഞ്ഞ് വാര്‍ഡുകള്‍ അടക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ലണ്ടന്‍: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രകൃതിക്കിണങ്ങുന്ന രീതി ആവിഷ്‌കരിക്കാന്‍ പദ്ധതി തയ്യാറാക്കിയ കൗണ്‍സിലിന് വാട്ടര്‍ കമ്പനികളുടെ എതിര്‍പ്പ്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സാന്‍ഡ്‌വെല്‍ മെട്രോപോളിറ്റന്‍ കൗണ്‍സിലാണ് മൃതശരീരങ്ങള്‍ അലിയിച്ചു കളയുന്ന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങിയത്. വാട്ടര്‍ ക്രിമേഷന്‍ നടത്തുന്നതിനായി റൗളി റെജിസ് ക്രിമറ്റോറിയത്തില്‍ 3 ലക്ഷം പൗണ്ട് ചെലവ് വരുന്ന റെസ്റ്റോമേറ്റര്‍ സ്ഥാപിക്കാനും കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ആല്‍ക്കലൈന്‍ ഹൈഡ്രോളിക്‌സ് എന്ന രീതിയിലാണ് ഇതിലൂടെ സംസ്‌കാരം നടത്തുന്നത്.

രാസവസ്തുക്കളും ചൂടൂം മര്‍ദ്ദവും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിലൂടെ സംസ്‌കാരം നടത്തുമ്പോള്‍ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരഭാഗങ്ങള്‍ അലിഞ്ഞ് ഇല്ലാതാകുകയും അസ്ഥികള്‍ മാത്രം ശേഷിക്കുകയും ചെയ്യും. പിന്നീട് സാധാരണ ക്രിമേഷനുകളില്‍ ഉപയോഗി്കുന്നതിനേക്കാള്‍ കുറച്ച് ഊര്‍ജ്ജം മാത്രം മതിയാകും ഇത്തരത്തിലുള്ള സംസ്‌കാരത്തിനെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതിനു ശേഷം ബാക്കി വരുന്ന രാസമിശ്രിതം പരിശോധനയ്ക്ക് വിധേയമാക്കുകയും ദോഷകരമല്ലെന്ന് കണ്ടെത്തിയാല്‍ വാട്ടര്‍ സപ്ലൈയിലേക്ക് ഒഴുക്കിക്കളയാനുമാണ് പദ്ധതി.

എന്നാല്‍ ഇതിനെതിരെ സെവേണ്‍ ട്രെന്റ് വാട്ടര്‍ കമ്പനി രംഗത്തെത്തിക്കഴിഞ്ഞു. അവശിഷ്ട ജലം ഒഴുക്കിക്കളയാനുള്ള ട്രേഡ് എഫ്‌ളുവന്റ് ലൈസന്‍സ് നല്‍കണമെന്ന ക്രിമറ്റോറിയത്തിന്റെ അപേക്ഷ കമ്പനി നിരസിക്കുകയായിരുന്നു. ആല്‍ക്കലൈന്‍ ഹൈഡ്രോളിക്‌സ് അവശിഷ്ടങ്ങള്‍ എങ്ങനെ ഒഴുക്കിക്കളയാമെന്ന കാര്യത്തില്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനി.

ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഈ ശവസംസ്‌കാര രീതി നടന്നു വരുന്നുണ്ട്. കനേഡിയന്‍ കമ്പനിയായ അക്വാഗ്രീന്‍ കഴിഞ്ഞ വര്‍ഷം 200 വാട്ടര്‍ ക്രിമേഷനുകള്‍ നടത്തിക്കഴിഞ്ഞു. ഇതിന്റെ അവശിഷ്ടങ്ങള്‍ രണ്ട് തവണ ഫില്‍ട്ടര്‍ ചെയ്ത ശേഷമാണ് ഒന്റാരിയോ വാട്ടര്‍ സപ്ലൈയിലേക്ക് ഒഴുക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.

നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്.

അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്. ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു.പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും ഉണ്ടായിരുന്നു. ആദ്യത്തേത് സ്വാഭാവികം ആയുണ്ടാവുന്ന ചമ്മൽ, പക്ഷെ അതിനെക്കാൾ വലിയ പ്രശ്നം അറിയാവുന്ന ആരെയെങ്കിലും കണ്ടാൽ എന്താവും എന്നതായിരുന്നു. എന്റെ ഓഫീസിൽ കൂടുതലും ഇന്ത്യക്കാരായതു കൊണ്ട് അവരെ അവരെ കണ്ടു മുട്ടാൻ ഉള്ള സാധ്യത കുറവായതു കൊണ്ട് ഒരു ചാൻസ് എടുത്തു.രണ്ടാമത്തെ പ്രശനം അതിലും വലുതായിരുന്നു.

ഏതെങ്കിലും ദേഹം കണ്ടു ഉത്തേജനം വല്ലതും ഉണ്ടായാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇനീ ഒരു പക്ഷെ എല്ലാവരും അവിടെ നടക്കുന്നത് അങ്ങിനെ ആയിരിക്കുമോ എന്തോ? മനസ്സിൽ വല്ലാത്ത ആശങ്കകൾ ആയിരുന്നു. അതിലും വലിയ സംശയം അവിടെ വരുന്നവരെ കുറിച്ചായിരുന്നു, ഇവരെ കാണാൻ വരുന്ന എന്നെ പോലുള്ള ആയിരക്കണക്കിനു ആളുകളുടെ മുൻപിൽ ഇവർ എന്ത് ധൈര്യത്തിൽ തുണി ഇല്ലാതെ നടക്കുന്നു? ഇവർ തിരിച്ചു പോകുമ്പോൾ ആരെങ്കിലും പിന്തുടർന്ന് എന്തെങ്കിലും ചെയ്യില്

ബീച്ചിലേക്ക് നടന്നു. ആദ്യം കണ്ടത് ഒരു ബോർഡാണ്, ഇതിനപ്പുറം തുണിയില്ലാത്തവരെ കണ്ടേക്കാം എന്ന് മുന്നറിയിപ്പ് തരുന്ന ഒരു ബോർഡ്.
ആദ്യം കണ്ടത് ഒരു ഭാര്യയെയും ഭർത്താവിനെയും ആണ്. കൈ കോർത്ത് പിടിച്ചു എനിക്ക് എതിരെ പൂർണ നഗ്‌നരായി നടന്നു വരികയായിരുന്നു അവർ. ജീവിതത്തിന്റെ അനുഭവങ്ങൾ പാടുകൾ വീഴ്ത്തിയ ശരീരങ്ങൾ. കുട്ടികൾക്ക് മുലയൂട്ടിയ മാറിടങ്ങൾ പ്രായത്തിന്റെ തെളിവുകൾ കാണിച്ചു. വയറ്റിൽ പ്രസവശേഷം ഉണ്ടാവുന്ന സ്‌ട്രെച് മാർക്കുകൾ തെളിഞ്ഞു നിന്ന്. അയാളുടെ മാറിൽ ഒരു സർജറി നടന്ന പാട്. ഒരു പക്ഷെ ഹാർട്ട് അറ്റാക്കോ മറ്റോ വന്നതായിരിക്കണം. എന്റെ ബാപ്പയുടെ നെഞ്ചിൽ ഞാൻ ഇങ്ങിനെ ഉള്ള സർജറി പാട് കണ്ടിട്ടുണ്ട്.

ഞങ്ങൾ സൂക്ഷിച്ചു നോക്കുന്നത് അവരെ അലോരസപ്പെടുത്തി എന്ന് അവരുടെ രൂക്ഷമായ നോട്ടം ഞങ്ങൾക്ക് മനസിലാക്കി തന്നു.
അടുത്തതായി കണ്ടത് ഒരു ബീച്ച് വോളിബോൾ കളിയാണ്. ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന രണ്ടു പെൺകുട്ടികളും കളിക്കുന്നുണ്ടായിരുന്നു. തുണി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ ഒരു കളിയുടെ എല്ലാ ആവേശത്തിലും ഉള്ള കളി. കുറെ നേരം ഞാൻ കളി കണ്ടു നിന്നു. ചിലപ്പോഴെല്ലാം ആവേശത്തോടെ കയ്യടിച്ചു.
അതിനരികിലൂടെ രണ്ടു ആണുങ്ങൾ കൈകൾ കോർത്ത് പിടിച്ചു നടന്നു പോയി. ഒരു വെള്ളക്കാരനും ഒരു കറുത്ത വർഗക്കാരനും.

ബീച്ചിൽ വെള്ളത്തിലിറങ്ങാൻ നോക്കിയപ്പോൾ ഒരു കുടുംബം കുട്ടികളും ആയി കടലിൽ കുളിക്കുന്നു. കുട്ടികളും കുടുംബങ്ങളും ആയി ഇവിടെ ആളുകൾ വരും എന്നത് എനിക്ക് പുതിയ അറിവായിരുന്നു.ഇത്രയും കണ്ടപ്പോൾ മനസ്സിൽ ഉണ്ടായ എല്ലാ സംശയങ്ങളും മാറി. തുണി ഇല്ലാത്ത ബീച്ചും ലൈംഗികതയും തമ്മിൽ ഒരു ബന്ധവും ഇല്ല. ചിലർ രാത്രി കിടക്കുമ്പോൾ വസ്ത്രം ഊരിയെറിയുന്ന പോലെ സ്വകാര്യ സ്ഥലത്തിന് പകരം ഒരു പൊതു സ്ഥലത്തു വസ്ത്രം ഉപേക്ഷിക്കുന്ന ചിലർ , അത്ര മാത്രം. ആർക്കും ഉത്തേജനവും ഇല്ല, ചൂളം വിളികളും കമന്റുകളും ഇല്ല. മാത്രമല്ല മനുഷ്യൻ വസ്ത്രം ഉപേക്ഷിക്കുമ്പോൾ മനുഷ്യ ശരീരത്തെ കുറിച്ച് നമ്മുടെ മനസ്സിൽ ഇല്ലാത്ത പല യാഥാർഥ്യങ്ങളും കണ്മുൻപിൽ കണ്ടു.

നഗ്നത നമ്മൾ ചെറുപ്പമായ ദേഹങ്ങൾക്കും സ്ത്രീ ദേഹങ്ങൾക്കും തീറെഴുതി കൊടുത്തിരിക്കുകയാണല്ലോ. ഇവിടെ കറുത്ത ദേഹങ്ങളും, വെളുത്ത ദേഹങ്ങളും, ചുളിവ് വീണവയും, കുടവയർ ഉള്ളവയും , തൂങ്ങിയ മാറിടങ്ങൾ ഉള്ളവയും , സ്‌ട്രെച് മാർക്ക് വീണവയും ആയ ദേഹങ്ങൾ. നഗ്നതയെകുറിച്ചുള്ള കാഴ്ചപ്പാടുകൾ മുഴുവൻ മാറ്റുന്ന ഒരനുഭവം. ഞാൻ അല്ലാതെ ആരും മറ്റുള്ളവരെ നോക്കുന്നു പോലും ഇല്ല. ഞാൻ എന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ചു ബീച്ചിലൂടെ നടന്നു.പലരും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പറയുന്ന ഒരു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ആണ്. മൂടി വയ്ക്കാത്ത പഴത്തിൽ ഈച്ച കയറുന്നതും മറ്റുമാണ് നമ്മുടെ ഉപമകൾ. എന്നാൽ ചില മുൻവിധികളും യാഥാർഥ്യങ്ങളും താഴെ. മെഡിക്കൽ കോളേജുകളിൽ പോലും ആണുങ്ങളും പെണ്ണുങ്ങളും കൂടി ഇരിക്കരുത് എന്ന് മറ്റൊരു കൂട്ടർ.

1. മുൻവിധി : ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ആണ് ബലാത്സംഗം ചെയ്യുന്നത്.വസ്തുത : ബലാത്സംഗ കേസുകൾ പരിശോധിച്ചാൽ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഒരു ഘടകമേ അല്ല എന്ന് മനസിലാകും. ദേഹം മുഴുവൻ മൂടി നടക്കുന്ന സ്ത്രീകളെ മുതൽ സാരിയും സ്കർട്ടും ചുരിദാറും ഇടുന്ന എല്ലാവരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. പെണ്ണുങ്ങളെ “ചരക്ക്” (commodity) ആയി കാണിക്കുന്ന പരസ്യങ്ങളും സിനിമകളും പുരുഷ മനോഭാവവും ആണ് മാറേണ്ടത്.

2. മുൻവിധി : ഒരു പെൺകുട്ടി ഒരാളുടെ കൂടെ ഒരിടത്തു പോയാൽ അത് അവനു അവളെ ഭോഗിക്കാൻ ഉള്ള സമ്മതം ആണ്.വസ്തുത : ഒരു പെൺകുട്ടി ഒരാണ്കുട്ടിയുടെ കൂടെ പോകുന്നത് ഇപ്പോഴും ലൈംഗികതയ്ക്കുള്ള സമ്മതം ആവണം എന്നില്ല. ഒരു ആൺകുട്ടി വേറൊരു ആൺകുട്ടിയുടെ വീട്ടിൽ പോകാൻ ആയിരം കാരണങ്ങൾ കാണും എന്നത് പോലെ ഒരു പെൺകുട്ടിക്കും പല കാരണങ്ങൾ കാണാം. “പറ്റില്ല” എന്ന് ഒരു പെണ്ണ് പറഞ്ഞാൽ അത് മനസിലാക്കേണ്ടത് പുരുഷൻ ആണ്. ഡേറ്റിനു വന്നാൽ പോലും പെൺകുട്ടിയുടെ സമ്മതം ഇല്ലാത്ത ലൈംഗിക വേഴ്ച പുരുഷന്റെ കുറ്റമാണ്.

3. മുൻവിധി : പെൺകുട്ടി ആണിന്റെ കൂടെ മദ്യപിച്ചാലോ പുകവലിച്ചാലോ അത് ലൈംഗികതയ്ക്കുള്ള സമ്മതം ആണ്.
വസ്തുത : ഒരാൺകുട്ടി നിങ്ങളുടെ കൂടെ ഇരുന്നു മദ്യപിച്ചാലും നിങ്ങൾ ഇത് തന്നെ പറയുമോ?

4. മുൻവിധി : പരസ്പരം അറിയുന്നവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാൽസംഗം അല്ല.
വസ്തുത : ഭാര്യയും ഭർത്താവുമോ കാമുകനും കാമുകിയുമൊ പോലും ആയാലും പരസ്പര സമ്മതം ഇല്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം ആണ്. ഒരു കാര്യം കൂടി, സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നത് പരിചയക്കാരിൽ നിന്നാണ്. അത് അളിയൻ മുതൽ അമ്മാവൻ വരെ ആകാം.

5. ബലാത്സംഗം ആസ്വദിക്കുന്ന പെൺകുട്ടികൾ ഉണ്ട് കാരണം, പല പെൺകുട്ടികളും തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായത് പുറത്തു പറയുന്നില്ല.
വസ്തുത : സാമൂഹിക കുടുംബ പശ്ചാത്തലങ്ങൾ ആണ് ലൈംഗിക അതിക്രമങ്ങൾ പുറത്തു പറയാത്തതിന് കാരണം. ഇന്ത്യ പോലൊരു രാജ്യത്തു “തീയില്ലാതെ പുക ഉണ്ടാകുമോ” തുടങ്ങിയ ഊള ചോദ്യങ്ങൾ ചോദിക്കുന്ന സമൂഹത്തെ പെണ്ണുങ്ങൾ ശരിക്കും ഭയപ്പെടുന്നുണ്ട്. ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യാൻ പോയ എന്റെ ഒരു കൂട്ടുകാരിയോട് പോലീസുകാരൻ തന്നെ ചോദിച്ചത് ഒരു വൃത്തികെട്ട ചോദ്യം ആയിരുന്നു.

6. ചെറുപ്പക്കാരികൾ ആണ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നത് കൊച്ചു കുട്ടികളെയും പ്രായമായ മുത്തശ്ശിമാരെയും ആളുകൾ ബലാത്സംഗം ചെയ്യുന്നുണ്ട്. പ്രായവും ഒരു ഘടകമേ അല്ല. എഴുതാൻ പോയാൽ കുറെ ഉണ്ട്. പക്ഷെ ഒന്നുറപ്പാണ്, പെണ്ണുങ്ങൾ ദേഹം മൂടി വയ്ക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്യുന്നതും ലൈംഗിക അതിക്രമങ്ങളും തമ്മിൽ ബന്ധമില്ല, അത് ആളുകൾക്ക് അവരെ ഉപദ്രവിക്കാനുള്ള ലൈസൻസും അല്ല. ഓർക്കുക ഏറ്റവും വലിയ ലൈംഗിക അവയവം നമ്മുടെ തലച്ചോറാണ്.

ഇസ്ലാമാബാദ്: ക്രിസ്മസിന് ഒരാഴ്ച ശേഷിക്കെ, പാക്കിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം. തെക്കുപടിഞ്ഞാറന്‍ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികള്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തതായി അമാഖ് വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. സര്‍ഘൂണ്‍ റോഡിലെ ബെഥല്‍ മെമ്മോറിയല്‍ ചര്‍ച്ചിലേക്കു ഐഎസ് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നു ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫറാസ് പറഞ്ഞു. ഒരു അക്രമിയെ ഗേറ്റില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. രണ്ടാമനാണ് പള്ളിക്കകത്തു കയറി പൊട്ടിത്തെറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ 400 വിശ്വാസികളുണ്ടായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൗസാം അന്‍സാരി പറഞ്ഞു. കൃത്യസമയത്ത് പൊലീസ് ഉണ!ര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണ് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാ.ഹാപ്പി ജേക്കബ്

കേവലം ഒരാഴ്ച കൂടി മാത്രമേ ഉള്ളൂ ജനനത്തിന്റെ തിരുന്നാള്‍ വന്നു ചേരുവാന്‍. നാടെങ്ങും അലങ്കാരങ്ങളും നക്ഷത്രങ്ങളും ആശംസാ കാര്‍ഡുകള്‍ വന്നു തുടങ്ങി. എങ്ങും ആഘോഷത്തിന്റെ പകിട്ടുകള്‍, നക്ഷത്രം തൂക്കിയാല്‍ വീട്ടിലും പള്ളിയില്‍ പോയാല്‍ സമൂഹത്തിലും ക്രിസ്മസ് ആയി എന്ന് വിശ്വസിക്കുന്ന ശരാശരി വിശ്വാസികള്‍. ഇതില്‍ എവിടെയാണ് ക്രിസ്തുവിന്റെ ജനനം എന്നും എന്താണ് ഇതിന്റെ കാലിക പ്രസക്തി എന്നും ആരും ചിന്തിക്കുന്നില്ല.

ദൈവപുത്രന്റെ ജനനം ആണ് ചിന്താവിഷയമെങ്കിലും കാലങ്ങളായി രക്ഷകന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിനായി ഒരുങ്ങിയ ഒരു വലിയ വിഭാഗവും രക്ഷകന്റെ ജനനം മൂലം ഉണ്ടായ മാറ്റവും ഇന്നും ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്. ഈ രക്ഷണ്യപ്രവര്‍ത്തനത്തില്‍ പങ്കുകാരാകേണ്ട ഉത്തരവാദിത്തം ഇന്ന് നമുക്കും ഉണ്ട്. ആചാരവും ആഘോഷവും ഇതിന്റെ കൂടെ ഉണ്ടെങ്കിലും അത് മാത്രം ശ്രദ്ധാകേന്ദ്രം ആകുമ്പോള്‍ ഈ പെരുന്നാളിന്റെ അന്തസത്തയില്‍ നിന്നും നാം അകന്നുപോകുന്നു. ഈ ജനന പെരുന്നാള്‍ അര്‍ത്ഥവത്തായി തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

പല പ്രതീകങ്ങളും ഈ പെരുന്നാളുമായി ബന്ധപ്പെട്ട് നാം ഒരുക്കാറുണ്ട്. നക്ഷത്രവും അലങ്കാരവും സമ്മാനങ്ങളും എല്ലാം നാം തയ്യാറാക്കുമ്പോള്‍ യഥാര്‍ത്ഥമായ ചില ദൈവിക ചിന്തകളും നാം കൂടെ കൊണ്ടു പോകേണ്ടതാണ്. ഇതിന് പലതും നാം ആയിത്തീരേണ്ടതാണ്. ഒന്നാമതായി ദൈവത്തിന്റെ അരുളപ്പാട് കൈമാറിയ ഇസ്രായേല്‍ മാലാഖയ്ക്ക് സമനാകണം. (ലൂക്കോസ് : 25-38). ഇതെങ്ങനെ സംഭവിക്കുമെന്ന് മറിയം ചോദിക്കുമ്പോള്‍ ‘ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ് എന്ന് മറുപടി പറയുന്നു. സാധാരണ നാട്ടില്‍ ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ ശരാശരി പതിനഞ്ചോളം പ്രസംഗങ്ങള്‍ ടിവിയിലും നേരിട്ടും ആയി കേള്‍ക്കുന്നു. എന്നും ഒരു ചെറുചലനം പോലും സംഭവ്യമാകുന്നില്ല ജീവിതത്തില്‍. ദൈവ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ദൈവിക വചനം പകരുവാന്‍ കഴിയുകയുള്ളൂ. അല്ലാതെ ഉള്ള അവസരങ്ങളില്‍ ഈ ശുശ്രൂഷ ചെയ്യുമ്പോള്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേലിനും സമന്‍മാരാകണം.

രണ്ടാമതായി ദൈവവചനങ്ങളെ സ്വീകരിച്ച് തന്റെ ഉള്ളില്‍ വളര്‍ത്തുന്ന മറിയം. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ എന്ന് വിധേയപ്പെടുന്നു മറിയം. നാം കേള്‍ക്കുന്ന വചനങ്ങളും ധ്വാന ചിന്തകളും നമ്മുടെ ഉള്ളില്‍ വളരണം. മുപ്പതും അറുപതും നൂറും മേനി ഫലം നല്‍കുന്ന അനുഭവങ്ങളാക്കി മാറ്റണം. ഒറ്റവാക്കില്‍ ദൈവപുത്രന്‍ ഉരുവാകണം നമ്മുടെ ഉള്ളില്‍. എങ്കില്‍ മാത്രമേ ഇനിയുള്ള എല്ലാ ശുശ്രൂഷകളും ആരാധനകളും നമുക്ക് അനുഭവമാക്കുവാന്‍ സാധിക്കയുള്ളൂ. ഭൗതികമായി കാര്യസാധ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്റെ ജനനം അത്ര സുഖകരമായ അനുഭവമല്ല നല്‍കുന്നത്. വചനം ദൃഢമാകുവാന്‍ സമര്‍പ്പിച്ച മറിയം സഹിച്ച യാതനകള്‍ നമുക്ക് അനുഭവം ആകേണ്ടതാണ്. പ്രസവിക്കുവാന്‍ ഒരു സ്ഥലവും, പാലായനങ്ങളും കഷ്ടതകളും യാതനകളും ഭൂവിനെ നിരസിച്ച് ദൈവീകതയെ പുല്‍കുവാന്‍ നമ്മെ പ്രാപ്തരാക്കേണ്ടതാണ്.

മൂന്നാമതായി പ്രകൃതിയില്‍ ഉള്ള മാറ്റങ്ങള്‍. നക്ഷത്രം വഴികാട്ടി ആവുന്നു. വിദ്വാന്മാര്‍ കാഴ്ചകളുമായി കടന്നുവരുന്നു. മൂകപ്രകൃതികള്‍ രക്ഷകനെ സ്വീകരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു. ഇങ്ങനെ ദൈവപുത്രനെ സ്വീകരിച്ച് ലോകത്തിന് ദൈവികതയെ നല്‍കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ ക്രിസ്തുമസ് ഏറ്റവും അര്‍ത്ഥവത്താവും. ഇനി ഓരോ ആഴ്ചകളിലും ദേവാലയത്തില്‍ ആരാധനക്കായി പോകുമ്പോള്‍ ഈ പെരുന്നാളിന്റെ തുടര്‍ച്ചയാണ് നാം പിന്തുടരുന്നത്.

ആകയാല്‍ പ്രതീകങ്ങളുടെ അര്‍ത്ഥങ്ങള്‍ ചലനം സൃഷ്ടിക്കുന്ന അനുഭവങ്ങള്‍ ആയി ഈ ക്രിസ്തുമസ് തീരട്ടെ.

സ്‌നേഹത്തോടെ

ഹാപ്പി അച്ചന്‍

ലണ്ടന്‍: ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ ടാക്‌സി ശൈലിയിലുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ്. ബസുകള്‍ക്ക് പകരം ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നടത്തുന്ന സംവിധാനങ്ങളാണ് വേണ്ടതെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ലോര്‍ഡ് പീറ്റര്‍, ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ടെറ്റ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗെയ്‌ലിംഗ് പറഞ്ഞത്. ഊബര്‍ ശൈലിയിലുള്ള ഒരു ആപ്പ് ഉപയോഗിക്കാനായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നല്‍കിയ നിര്‍ദേശമെന്ന് യോഗത്തിന്റെ മിനുറ്റ്‌സ് വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബസുകള്‍ക്കുള്ള ഫണ്ടിംഗ് 2010 മുതല്‍ 33 ശതമാനം കുറച്ചിരുന്നു. നിരക്കുകള്‍ വര്‍ദ്ധിക്കുകയും യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറയുകയും ചെയ്തു. ഈ ഫണ്ടിംഗ് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ഗെയ്‌ലിംഗ് ആ മാര്‍ഗം നിര്‍ദേശിച്ചത്. എന്നാല്‍ ലേബറും ക്യാംപെയിനര്‍മാരും ട്രേഡ് യൂണിയനുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ ബസ് ഉപേക്ഷിച്ച് ടാക്‌സികളില്‍ യാത്ര ചെയ്യൂ എന്ന് പറയുന്നതിന് തുല്യമാണ് ഈ നിര്‍ദേശമെന്നാണ് ലേബര്‍ പ്രതികരിച്ചത്. ബസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറച്ച ശേഷം ഈ നിര്‍ദേശം നല്‍കുന്നത് ശരിയായ രീതിയല്ലെന്നും ലേബര്‍ കുറ്റപ്പെടുത്തി.

ചെറുപ്പക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും അതുപോലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കാറുകള്‍ സ്വന്തമായില്ലാത്തവര്‍ക്കും ഇത്തരം ബസുകളാണ് ആശ്രയമെന്ന് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു. ബസുകള്‍ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് സംസാരിക്കുന്നതിന് പകരം ജനങ്ങള്‍ ടാക്‌സികളില്‍ സഞ്ചരിക്കാനാണ് ഗെയ്‌ലിംഗ് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ വരണമെന്ന് ഗെയ്‌ലിംഗിനല്ലാതെ ആര്‍ക്കും താല്‍പര്യമില്ലെന്നും ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു.

ലണ്ടന്‍: മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. മെച്ചപ്പെട്ട റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് പരീക്ഷാ സമ്പ്രദായത്തെ തന്നെ കബളിപ്പിക്കുന്ന രീതിയാണ് പല സ്‌കൂളുകളും അനുവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്‌കൂളുകളില്‍ നിന്ന് പിഴയീടാക്കണമെന്നുമാണ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുയരുന്നത്. ഇത്തരം അനൗദ്യോഗിക ഒഴിവാക്കലുകള്‍ക്ക് നൂറുകണക്കിന് തെളിവുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് എന്ന ചാരിറ്റി വ്യക്തമാക്കുന്നു. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് ഇത്.

പ്രകടനം മെച്ചപ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് മേല്‍ വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദമാണ് കുട്ടികളെ പരീക്ഷകളില്‍ നിന്നും, സ്‌കൂളുകളില്‍ നിന്നുതന്നെയും ഒഴിവാക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇത്തരം ഒഴിവാക്കലുകള്‍ക്ക് രേഖകള്‍ കാണില്ല. സ്‌കൂളുകള്‍ അനുവര്‍ത്തിച്ചു വരുന്ന ഈ രീതിയില്‍ ഏറ്റവും കൂടുതല്‍ ഒഴിവാക്കപ്പെടുന്നത് പഠനവൈകല്യം പോലെയുള്ള പ്രശ്‌നങ്ങളുള്ള കുട്ടികളായിരിക്കും. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സ്‌കൂളുകള്‍ പിന്നോട്ടു പോകുകയാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് ആന്‍ ലോംഗ്ഫീല്‍ഡ് പ്രതികരിച്ചു.

ഒട്ടേറെ കുട്ടികളാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഈ പിഴവ് മൂലം പിന്തള്ളപ്പെടുന്നത്. കുട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറാന്‍ സ്‌കൂളുകള്‍ തയ്യാറാകാത്തത് മൂലം നിരവധി കുട്ടികളുടെ ഭാവി ജീവിതം തന്നെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. കുട്ടികളെ ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്ക് പിഴശിക്ഷ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 മാസങ്ങളില്‍ സ്‌കൂളുകള്‍ കുട്ടികളെ ഒഴിവാക്കിയത് സംബന്ധിച്ച് 1704 കേസുകളാണ് തങ്ങള്‍ പരിഗണിച്ചതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് അറിയിച്ചു.

ലണ്ടന്‍: ക്രിസ്മസിന് തൊട്ടു മുമ്പത്തെ വെള്ളിയാഴ്ചയായ 22ന് കടുത്ത ഗതാഗത കുരുക്കുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഫ്രാന്റിക് ഫ്രൈഡേയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയായിരിക്കും ഈ ദിവസമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പേര്‍ യാത്രകള്‍ നടത്തുന്നതും വീക്കെന്‍ഡും ഒക്കെച്ചേര്‍ന്ന് വെള്ളിയാഴ്ച റോഡുകളില്‍ വാഹനങ്ങള്‍ പെരുകും. ഇത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്ന് ആര്‍എസി മുന്നറിയിപ്പ് നല്‍കുന്നു. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ഏറ്റവും രൂക്ഷമായ തിരക്കിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ കഴിവതും യാത്രകള്‍ കുറയ്ക്കണമെന്നാണ് ആര്‍എസി നിര്‍ദേശിക്കുന്നത്.

ക്രിസ്മസ് തലേന്ന് 1.9 മില്യന്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ കണക്കാക്കുന്നത്. എന്നാല്‍ 22-ാം തിയതി വെള്ളിയാഴ്ച അതിലും കൂടുതല്‍ തിരക്കിന് സാധ്യതയുണ്ടത്രേ. 1.25 മില്യന്‍ യാത്രകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ആളുകള്‍ നടത്തുമ്പോള്‍ അവര്‍ക്കിടയിലൂടെ ജോലി കഴിഞ്ഞ് തിരികെ പോകുന്നവരും ഷോപ്പിംഗിനും മറ്റുമായി ഇറങ്ങുന്നവരും എത്തുമ്പോള്‍ റോഡുകള്‍ തിങ്ങി നിറയും. 17-ാം തിയതിക്കും 24നുമിടയില്‍ 11.5 മില്യന്‍ ഉല്ലാസ യാത്രകള്‍ നടക്കുമെന്നാണ് പ്രവചനം. ക്രിസ്മസിനും ന്യൂഇയറിനുമിടയില്‍ ഇത് 17.5 മില്യന്‍ ആയി ഉയരും.

ഇത്രയും കാറുകള്‍ റോഡില്‍ എത്തുന്നത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന് ആര്‍എസി ട്രാഫിക് വക്താവ് റോബ് ഡെന്നീസ് പറഞ്ഞു. ഈ വര്‍ഷത്തെ ഫ്രാന്റിക് ഫ്രൈഡേ 22നാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പദ്ധതിയിടുന്നവര്‍ ഈ ദിവസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന വില ഉയര്‍ന്നത് ഈ വിന്ററിലെ യാത്രകള്‍ ചെലവേറിയതാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 3 പൗണ്ട് കൂടുതലാണ് ഓരോ യാത്രകള്‍ക്കും ചെലവാകുന്നത്.

മലയാളം യുകെ ന്യൂസ് ടീം

ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന എന്‍ എച്ച് എസ് ലിസ്റ്റില്‍ ഉള്ള ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം കര്‍ശന നിര്‍ദ്ദേശം നല്കി. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം അറിയിച്ചു. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിക്കേണ്ടതാണ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ക്ക് എതിരെ പരാതി നല്കാന്‍ എന്‍എച്ച്എസ് നെ സമീപിക്കാന്‍ വര്‍ക്ക് ഫോഴ്‌സ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കോഡ് ഓഫ് പ്രാക്ടീസ് എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് ടീം പ്രതിജ്ഞ ബദ്ധമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വോസ്റ്റെക് എന്ന നഴ്സിംഗ് ഏജന്‍സി ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പരസ്യവുമായി മലയാളി നഴ്സുമാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളം യുകെ ന്യൂസ് ടീം എന്‍എച്ച്എസ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

വോസ്റ്റെക് ഉടമ ജോയസ് ജോണിന് 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ട്രാക്റ്റ് ലഭിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍.

‘ഓവര്‍സീസ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാന്‍ ഏതെങ്കിലും ഗവണ്‍മെന്റുകള്‍ തമ്മില്‍ ധാരണ ഉള്ളതായോ ഏതെങ്കിലും ഏജന്‍സിക്ക് അതിന് കോണ്‍ട്രാക്റ്റ് നല്കിയിട്ടുള്ളതായോ അറിവില്ല. വ്യക്തിഗത എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് സ്റ്റാഫിനെ നല്കാന്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് സാധിക്കുകയുള്ളൂ. എന്‍എച്ച്എസില്‍ സ്റ്റാഫിനെ നല്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശങ്കയുള്ളവര്‍ എന്‍എച്ച്എസ് ഫ്രെയിം വര്‍ക്ക് പ്രൊവൈഡര്‍ ആയ എന്‍എച്ച്എസ് കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്’ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ബെത്ത് മേസണ്‍ പറഞ്ഞു.

യുകെയില്‍ തൊഴില്‍ സാദ്ധ്യത അന്വേഷിക്കുന്ന നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ വോസ്റ്റെക് ഏജന്‍സിയുടെ പരസ്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് മലയാളം യുകെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി എന്‍എച്ച്എസിനെ സമീപിച്ചത്.. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് യുകെയില്‍ ജോലിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ IELTS വേണ്ട OET മതി എന്ന വ്യാപകമായ തെറ്റിദ്ധാരണാജനകമായ പ്രചാരണവും ഇവര്‍ കേരളത്തില്‍ നടത്തുന്നു  എന്നതിന്റെ വെളിച്ചത്തില്‍ വര്‍ക്ക് ഫോഴ്‌സ് ടീമിന്റെ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ഐഇ എല്‍ടിഎസ്  ഇല്ലാതെ ഒരാള്‍ക്ക് പോലും കേരളത്തില്‍ നിന്ന് യുകെയില്‍ നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കില്ല എന്നതാണ് വസ്തുത എന്നിരിക്കെ മലയാളി നഴ്സുമാരുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ ശ്രമിക്കുന്നത് എന്ന് വ്യക്തം.

NHS കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ Ipp.nhs.uk എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സൈറ്റിലെ കോണ്ടാക്ട് സെക്ഷനില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇമെയിലിലൂടെ ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെടാവുന്നതാണ്. NHS London Procurement Partnership, 200 Great Dover tSreet, London, SE1 4YB എന്ന ഓഫീസ് അഡ്രസില്‍ പോസ്റ്റല്‍ ആയും ആശയ വിനിമയം നടത്താം. ലണ്ടന്‍ ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0207188 6680 ആണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് 5500 നഴ്‌സുമാരെ എന്‍ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമായി നഴ്‌സുമാരെ എത്തിക്കാനാണ് എന്‍എച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന നഴ്‌സുമാരുടെ സ്‌കില്‍ ഡെവലപ്‌മെന്റിന് ഉതകുന്നതും അതോടൊപ്പം എന്‍എച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം ആണ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രഫസര്‍ ഇയന്‍ കമിംഗ് ആണ് ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് ഉള്ള നഴ്‌സുമാരെ യുകെയില്‍ എത്തിച്ച് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ പൈലറ്റ് സ്‌കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസര്‍ കമിംഗ് പറഞ്ഞിരുന്നു. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്‌കില്‍സ് ഇന്‍ഡ്യയുമാണ് ഇതിലെ പങ്കാളികള്‍. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എന്‍ എം സി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവര്‍ക്ക് മാത്രമേ ഇതു പ്രകാരം യുകെയില്‍ പ്ലേസ്‌മെന്റ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 500 നഴ്‌സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്‌സിംഗ് സ്റ്റാഫ് ഷോര്‍ട്ടേജിനെ കുറിച്ച് എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് നഴ്‌സസ് റിക്രൂട്ട്‌മെന്റ് അല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു.

ഇതൊരു റിക്രൂട്ട്‌മെന്റ് പ്രോഗ്രാം അല്ല. നഴ്‌സുമാര്‍ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവര്‍ ഇവിടെ സേവനം ചെയ്യുമ്പോള്‍ എന്‍എച്ച്എസിന് അതിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ അനുഭവസമ്പത്തുള്ള സ്‌കില്‍ഡ് നഴ്‌സ് ആയി അവര്‍ മടങ്ങും. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയര്‍ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായകമാകും. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പറഞ്ഞു.

യുകെയിലുള്ള നഴ്‌സിംഗ് ഗ്രാജ് വേറ്റുകള്‍ പ്രഫഷന്‍ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോര്‍ട്ടേജ് കാരണം എന്‍ എച്ച് എസ് വന്‍ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവര്‍സീസ് നഴ്‌സുമാരെ തത്കാലികാടിസ്ഥാനത്തില്‍ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നത്.

RECENT POSTS
Copyright © . All rights reserved