ലണ്ടന്‍: യൂറോപ്യന്‍ സാമ്പത്തിക മേഖലയിലെ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ അഞ്ചിലൊന്ന് പേരും എന്‍എച്ച്എസ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 1720 ഡോക്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. നിലവില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന 12,000 യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാരുടെ 15 ശതമാനം വരും ഇത്. ഇവരില്‍ 45 ശതമാനം പേരും എന്‍എച്ച്എസ് വിടാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി.

18 ശതമാനം പേര്‍ ഏതു രാജ്യത്തേക്ക് മാറേണ്ടതെന്ന കാര്യത്തില്‍ പോലും ആലോചന തുടങ്ങിയെന്നാണ് വെളിപ്പെടുത്തിയത്. ബ്രെക്‌സിറ്റ് മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങള്‍ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അവ സംബന്ധിച്ചുള്ള ഏകദേശ കണക്കുകള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്. ഡോക്ടര്‍മാരുടെ ഈ കൂട്ടപ്രയാണത്തിന്റെ ഗുണഭോക്താക്കളാകുന്നത് ജര്‍മനി, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളായിരിക്കും.

ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ താമസിക്കുന്നതിന് നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങളില്‍ ഇമിഗ്രേഷന്‍ നിയമങ്ങളും താമസിക്കാനുള്ള സ്റ്റാറ്റസ് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളുമായിരിക്കും. യൂറോപ്യന്‍ പൗരന്‍മാരോട് രാജ്യത്താകെയുള്ള പ്രതികൂല മനോഭാവവും യുകെ വിടാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഈ കണ്ടെത്തല്‍ നിഷേധിച്ചു. യുകെ മെഡിക്കല്‍ രജിസ്റ്ററിലുള്ള യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവകാശവാദം.