ലണ്ടന്‍: വര്‍ഷങ്ങളായി തുടരുന്ന ശമ്പള നിയന്ത്രണം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതായി സര്‍വേ. ജീവിക്കാന്‍ പോലും പണം തികയാത്തത് മൂലം 41 ശതമാനം നഴ്‌സുമാര്‍ക്ക് ഉറക്കം പോലും നഷ്ടമായിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ സര്‍വേ വ്യക്തമാക്കുന്നു. ആര്‍സിഎന്‍ നടത്തിയ 2017എംപ്ലോയ്‌മെന്റ് സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി കൂടുതല്‍ പണം അടുത്തയാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ അനുവദിക്കണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെട്ടു.

2010 മുതല്‍ നഴ്‌സുമാര്‍ക്ക് ശരാശരി 14 ശതമാനം വെട്ടിക്കുറയ്ക്കലാണ് ശമ്പളത്തില്‍ വരുത്തിയത്. നാണ്യപ്പെരുപ്പത്തിനനുസരിച്ച് കണക്കാക്കിയാല്‍ 2500 പൗണ്ട് എങ്കിലും കുറവാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ 1 ശതമാനം മാത്രമാണ് കുറച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഉദ്പാദനക്ഷമതയുള്ള മേഖലകളില്‍ മാത്രമേ ശമ്പള നിയന്ത്രണം എടുത്തു കളയൂ എന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.

നിലിവിലെ സാഹചര്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് മോശം ശമ്പളമാണ് ലഭിക്കുന്നതെന്ന് സര്‍വേ പറയുന്നു. അഞ്ച് വര്‍ഷം മുമ്പത്തേതിനേക്കാള്‍ മോശം സാമ്പത്തികാവസ്ഥയിലാണ് തങ്ങളെന്ന് 70 ശതമാനം നഴ്‌സുമാര്‍ വ്യക്തമാക്കി. 23 ശതമാനം പേര്‍ മറ്റു ജോലികള്‍ കൂടി ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. മറ്റുള്ളവരോട് നഴ്‌സിംഗ് ജോലി ശുപാര്‍ശ ചെയ്യുന്ന നഴ്‌സുമാരുടെ എണ്ണം 41 ശതമാനം മാത്രമാണെന്നതും ഇവരുടെ ആത്മവിശ്വാസത്തിലുണ്ടായ കുറവിനെയാണ് സൂചിപ്പിക്കുന്നത്.