Main News

അള്‍ജീരിയ: ചാവേറാക്രമണത്തില്‍ നിന്ന് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ധീരമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സ്‌ഫോടനത്തില്‍ മരിച്ചു. വെസ്‌റ്റേണ്‍ അള്‍ജീരിയയിലാണ് സംഭവം. ചാവേര്‍ ആക്രമണത്തിന് എത്തിയയാളെ കെട്ടിപ്പിടിച്ചുകൊണ്ട് ആക്രമണം തടയുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ആക്രമണം തടയാന്‍ ശ്രമിച്ചത്. ഇവര്‍ രണ്ടുപേരും സ്‌ഫോടനത്തില്‍ തകൊല്ലപ്പെട്ടു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എപിഎസ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

തയ്യബ് ഇസ്സാവി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ധീരമായി ചാവേറിനെ തടഞ്ഞത്. കഴിഞ്ഞ 31ന് തിയാററ്റിലെ പോലീസ് പോസ്റ്റില്‍ സ്‌ഫോടനം നടത്താനാണ് ചാവേര്‍ എത്തിയത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ഇയാളെ പോസ്റ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ ഇസ്സാവി തടയുകയായിരുന്നു. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

ജുന്ദ് അല്‍ ഖിലാഫ എന്ന അല്‍ ഖൈദ ഘടകമാണ് ആക്രമണത്തിനു പിന്നിലെന്നും ഈ സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അള്‍ജീരിയന്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അള്‍ജീരീയയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ഐസി് അനുബന്ധ സംഘടനകളാണെമ്മ് ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനു പിന്നാലെ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ീ

ലണ്ടന്‍: എ ലെവല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തുന്ന സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥികളുടെ എണ്ണം 20,000 വരുമെന്ന് കണക്കുകള്‍. മോക്ക് പരീക്ഷയില്‍ മോശം ഗ്രേഡ് വാങ്ങിയതിന് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സ്റ്റേറ്റ് സ്‌കൂളുകളില്‍ എ ലെവല്‍ കോഴ്‌സ് ചെയ്യുന്ന 1,60,000 വിദ്യാര്‍ത്ഥികളില്‍ 13 ശതമാനം പേര്‍ പഠനം പൂര്‍ത്തിയാകുന്നില്ലെന്നാണ് ഏറ്റവും പുതിയ അവലോകനം വ്യക്തമാക്കുന്നത്. 13-ാ ം വര്‍ഷം പൂര്‍ത്തിയാകാത്തരുടെ എണ്ണം 20,800 വരുമെന്ന് എഡ്യുക്കേഷന്‍ ഡേറ്റ ലാബ് പറയുന്നു.

സെലക്റ്റീവ് സ്‌കൂളുകളിലെ 8 ശതമാനം പേരും മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള 14 ശതമാനം കുട്ടികളുമാണ് ഈ വിധത്തില്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിയുന്നത്. സെലക്റ്റീവ് സ്‌കൂളുകളിലെ 1920 കുട്ടികളും മറ്റു സ്‌കൂളുകളിലെ 18,894 വിദ്യാര്‍ത്ഥികളുമാണ് പഠനം നിര്‍ത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന്റെ പേരില്‍ 16 വിദ്യാര്‍ത്ഥികളെ ഓര്‍പിംഗ്ടണിലെ സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ പുറത്താക്കിയത്. എന്നാല്‍ ഇത് വിവാദമായതോടെ നടപടി സ്‌കൂളിന് പിന്‍വലിക്കേണ്ടി വന്നു.

സ്‌കൂളുകളില്‍ നിന്ന് കൊഴിയുന്ന വിദ്യാര്‍ത്ഥികളില്‍ എത്രപേര്‍ സ്വമേധയാ പഠനം നിര്‍ത്തിയവരാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഈ സംഭവം നല്‍കുന്ന സൂചന. ലീഗ് ടേബിള്‍ സ്ഥാനം മാത്രം ലക്ഷ്യമിട്ട് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഇരകളാക്കുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്ന വിദ്യാഭ്യാസത്തിനുള്ള അവസരമാണ്. കോഴ്‌സുകള്‍ക്കിടെ ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ലണ്ടന്‍: വിന്റര്‍ ആരംഭിക്കാനിരിക്കെ മുന്നറിയിപ്പുമായി എന്‍എച്ച്എസ്. ഈ വിന്ററിലും കിടക്കകള്‍ക്ക് കാര്യമായ ക്ഷാമം നേരിട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ സമയം ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടി വരാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ രോഗികള്‍ ചികിത്സകിട്ടാതെ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്. വിന്റര്‍ കൂടി എത്തുന്നതോടെ ഈ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

2000 മുതല്‍ 3000 വരെ അധികം ആശുപത്രി കിടക്കകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പൂര്‍ണ്ണമായും പരാജയപ്പെട്ടു. 1 ബില്യന്‍ പൗണ്ടിന്റെ ഈ പദ്ധതി സെപ്റ്റംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും ആശുപത്രികളില്‍ തന്നെ തുടരുന്ന രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നു. ഈ മാസത്തോടെ ഇത് 3.5 ശതമാനമായി കുറയ്ക്കാനായിരുന്നു പദ്ധതി. 2016 അവസാനം വരെ ഇത് 5.6 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണ്‍ വരെ ഇതിന്റെ നിരക്ക് 5.2 ശതമാനമാണ്.

ഈ ലക്ഷ്യം നടപ്പാകാന്‍ സാധ്യതയില്ലെന്നതിനാല്‍ ഈ വിന്ററിലും മിക്ക കിടക്കകളിലും രോഗികള്‍ നിറഞ്ഞിരിക്കും. സോഷ്യല്‍ കെയര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഡിസ്ചാര്‍ജ് ചെയ്താലും ചില രോഗികള്‍ ഇത്തരത്തില്‍ ആശുപത്രികളില്‍ തുടരുന്നത്. ഇത് ഈ വര്‍ഷവും പ്രശ്‌നം രൂക്ഷമാക്കും. കഴിഞ്ഞ വിന്ററില്‍ എന്‍എച്ച്എസ് അനുഭവിച്ച പ്രതിസന്ധി വളരെ രൂക്ഷമായിരുന്നു. മനുഷ്യത്വത്തിനു നേരിട്ട പ്രതിസന്ധിയെന്നായിരുന്നു റെഡ്‌ക്രോസ് ഇതിനെ വിശേഷിപ്പിച്ചത്.

കുഞ്ചെറിയ മാത്യു

മോഡി മന്ത്രിസഭയുടെ വികസനം ആസന്നമായ സാഹചര്യത്തില്‍ ജോസ്‌ കെ.മാണിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ കേരളത്തിന്‌ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി. എന്‍ഡിഎ മുന്നണി വിപുലമാക്കുക, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുക, കേരളത്തില്‍ പച്ചതൊടാതെ നില്‍ക്കുന്ന പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തുക എന്നീ വിശാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റഎ യുവമുഖമായ ജോസ്‌ കെ മാണിയെ മന്ത്രിസഭയില്‍ കൊണ്ടുവരാന്‍ ബിജെപി പദ്ധതിയിട്ടത്‌. കഴിഞ്ഞ മാസം സംസ്ഥാനത്തെത്തിയ ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്‌ ഷാ കേരളത്തില്‍ നിന്ന്‌്‌ ഒരു ന്യൂനപക്ഷ സമുദായാംഗം മന്ത്രിസഭയിലെത്തേണ്ടതിന്റെ ആവശ്യകത സംസ്ഥാനത്തെ ബിജെപി ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ജോസ്‌ കെ.മാണിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ എല്ലാം അവതാളത്തിലാക്കി.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോട്ടയത്തു നിന്ന്‌ പാര്‍മെന്റിലേക്ക്‌്‌ മത്സരിക്കുമ്പോള്‍ ബിജെപിക്കൊപ്പം വിജയസാധ്യതയില്ലാത്ത വിലയിരുത്തലാണ്‌ ജോസ്‌ കെ. മാണിയെ പുനര്‍വിചിന്തനത്തിന്‌ പ്രേരിപ്പിച്ചത്‌. സ്വന്തം പാര്‍ട്ടിയില്‍ നിന്ന്‌ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള എതിര്‍ സ്വരങ്ങളെയും കെ.എം.മാണിയും ജോസ്‌ കെ. മാണിയും കണക്കിലെടുത്തു. ബിജെപിക്കൊപ്പം പോയാല്‍ ചിലപ്പോള്‍ കേരള കോണ്‍ഗ്രസ്‌ പിളരാനിടയുണ്ട്‌. ഇനിയും ഒരു പിളര്‍പ്പിനെ നേരിട്ട്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രായവും കാലവും അനുകൂലമല്ലെന്ന്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ കെ.എം.മാണിക്കാണ്‌. ഒകു പിളര്‍പ്പിനെ നേരിട്ട്‌ പാര്‍ട്ടിയെ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള വ്യക്തിപ്രഭാവം ജോസ്‌ കെ മാണിക്കൊട്ട്‌ ഇല്ല താനും. മാത്രമല്ല, ബിജെപിക്കൊപ്പം പോയാല്‍ പിന്നീട്‌ ഇരു മുന്നണികളും സ്വീകരിക്കില്ല എന്ന ഭയവും കേരള കോണ്‍ഗ്രസിനുണ്ട്‌. പി.സി.തോമസിന്റെ അനുഭവമാണ്‌ ഇതിനു കാരണം. പിസിയും സ്‌കറിയാ തോമസും തമ്മിലുള്ള വടംവലിയില്‍ അണികള്‍ പി.സി.തോമസിനൊപ്പമായിരുന്നെങ്കിലും പി.സി എന്‍ഡിഎ മുന്നണിയില്‍ നിന്ന്‌ മന്ത്രിയായ കലിപ്പ്‌ സിപിഎമ്മിന്‌ ഇപ്പോഴും ഉള്ളതിനാലാണ്‌ നേതൃത്വം സ്‌കറിയ തോമസിനൊപ്പം നിന്നത്‌.

ജോസ്‌ കെ.മാണിയുടെ തകിടം മറിച്ചില്‍ പി.സി.തോമസിന്റെയും അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്‌. മന്ത്രിപദമല്ലെങ്കില്‍ കേന്ദ്രത്തില്‍ മറ്റെന്തെങ്കിലും ഉന്നത സ്ഥാനം നല്‌കി മധ്യതിരുവിതാംകൂറില്‍ നിന്ന്‌ ഒരു ക്രിസ്‌ത്യന്‍ പ്രാതിനിധ്യം ഉണ്ടാക്കാനാണ്‌ ബിജെപി.യുടെ ശ്രമം. മന്ത്രിപദം നല്‍കിയാല്‍ ഇവരെ എങ്ങനെ പാര്‍ലമെന്റില്‍ എത്തിക്കും എന്നതാണ്‌ ബിജെപിയെ അലട്ടുന്ന പ്രശ്‌നം.

ഇതിനിടയില്‍ വെള്ളാപ്പള്ളിയുടെ മോഹങ്ങള്‍ വീണ്ടും നീര്‍ക്കുമിളകളായ ലക്ഷണമാണ്‌. ഇതിന്റെ പ്രതിഫലനമാണ്‌ ബിഡിജെഎസിന്‌ പറ്റിയ മുന്നണി ഇടതുപക്ഷമാണെന്ന്‌ വെള്ളാപ്പള്ളി രണ്ട്‌ ദിവസം മുമ്പ്‌ പ്രസ്‌താവനയിറക്കിയത്‌. കഴിഞ്ഞ കുറേക്കാലമായി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി സഖ്യത്തില്‍ നിലനിര്‍ത്തിയും സ്വയം ഇടതുമുന്നണിയോട്‌ ആഭിമുഖ്യം കാട്ടിയും ഒരു ഞാണിന്‍മേല്‍ കളിയിലാണ്‌ വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രത്തിലും സംസ്ഥാത്തും അധികാരമുള്ള പാര്‍ട്ടികളെ പ്രീണിപ്പിച്ച്‌ നിര്‍ത്തിയാല്‍ തനിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലുള്ള അന്വേഷണത്തിന്‌ തടയിടാമെന്നാണ്‌ വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടല്‍.

ലണ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരായ യുവാക്കളാണ് വെളുത്തവരേക്കാള്‍ ജയിലിലടക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളവരെന്ന് ജസ്റ്റിസ് മന്ത്രാലയം. വെളുത്തവരേക്കാള്‍ 9 മടങ്ങ് അധികമാണ് കറുത്തവര്‍ക്ക് ഇതിനുള്ള സാധ്യതയെന്നാണ് വിശദീകരിക്കപ്പെടുന്നത്. കറുത്ത വര്‍ഗ്ഗക്കാരായ യു വാക്കളെ ഗുണ്ടകളെന്ന് തെറ്റിധരിക്കാന്‍ എളുപ്പമാണെന്നും ഇതാണ് മറ്റു വംശങ്ങളിലുള്ളവരേക്കാള്‍ കറുത്തവര്‍ കുറ്റവാളികളാക്കപ്പെടുന്നതിന് കാരണമെന്നുമാണ് വിശദീകരണം.

ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം കറുത്തവരെ ഏതു വിധത്തിലാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് അടുത്തയാഴ്ച പ്രസിദ്ധീകരിക്കാന്‍ ഇരിക്കെയാണ് ഈ സര്‍വേഫലം പുറത്തു വന്നിരിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരെ കുറ്റവാളികളായി മാത്രം കണക്കാക്കുന്ന രീതിക്കെതിരെ ശക്തമായ നടപടികള്‍ ഈ സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ട് നിര്‍ദേശിക്കുമെന്നാണ് കരുതുന്നത്. ഡൗണിംഗ് സ്ട്രീറ്റ് കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് ലേബര്‍ എംപി ഡേവിഡ് ലാമിയാണ് തയ്യാറാക്കിയത്.

പ്രധാനമന്ത്രിപദം ഏറ്റെടുത്തുകൊണ്ട് തെരേസ മേയ് നടത്തിയ പ്രസംഗത്തില്‍ വംശവിവേചനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തെരേസ മേയ് പറഞ്ഞിരുന്നു. ലാമി റിപ്പോര്‍ട്ട് മേയ് സര്‍ക്കാരിന്റെ ഈ നിലപാടിന് രാഷ്ട്രീയമായി നേട്ടമാകും. കറുത്ത വര്‍ഗ്ഗക്കാര്‍ കടുത്ത കുറ്റവാളികളാണെന്ന മുന്‍ധാരണയാണ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിനുള്ളതെന്നാണ് മേയ് പ്രസംഗിച്ചത്. കറുത്തവരും ഏഷ്യക്കാരും മറ്റ് വംശന്യൂനപക്ഷങ്ങളും കുറ്റവാളികളാക്കപ്പെടുന്നവരില്‍ മുന്‍പന്തിയിലാണെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ ലാമി പറഞ്ഞിരുന്നു.

സീറ്റുകള്‍ക്കിടയിലുള്ള സ്ഥലം കുറച്ച് കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിക്കുന്ന ബജറ്റ് എയര്‍ലൈനുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെയും കവച്ചുവെക്കുന്ന തീരുമാനവുമായാണ് ബജറ്റ് എയര്‍ലൈനായ വിവകൊളംബിയ വരുന്നത്. വിമാനങ്ങളില്‍ നിന്ന് സീറ്റുകള്‍ ഒഴിവാക്കി യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള അവസരമാണ് വിവകൊളംബിയ ഒരുക്കുന്നത്. ടിക്കറ്റ് നിരക്കുകകള്‍ വീണ്ടും കുറയ്ക്കാനും ഓരോ വിമാനത്തിലും കൂടുതല്‍ യാത്രക്കാരെ കുത്തിനിറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. നാട്ടിലെ സ്വകാര്യ ബസുകളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന കാഴ്ച ഇനി വിമാനങ്ങളിലും കാണാനാകുമെന്ന് സാരം.

കൊളംബിയയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കും ചെലവു കുറഞ്ഞ വിദേശ വിനോദസഞ്ചാരത്തിന് ഒരുങ്ങുന്നവര്‍ക്കും ഇത്തരം വിമാനങ്ങള്‍ അനുഗ്രഹമാകുമെന്നും കരുതുന്നു. വിവകൊളംബിയ സ്ഥാപകനും സിഇഒയുമായ വില്യം ഷോയാണ് ഇക്കാര്യം അറിയിച്ചത്. നിന്നുകൊണ്ട് വിമാനയാത്ര സാധ്യമാകുമോ എന്ന കാര്യത്തില്‍ ചിലര്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള യാത്ര ചെലവ് കുറയ്ക്കുന്നതാണെങ്കില്‍ അത് നടപ്പാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രയില്‍ വിമാനത്തില്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമുണ്ടോ എന്നും മിനുസമുള്ള തറയാണോ എന്നും സൗജന്യ ഭക്ഷണം കിട്ടുമോ എന്നും ആരും നോക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സങ്കല്‍പം വ്യോമയാന വ്യവസായത്തില്‍ പുതിയതല്ല. 2003ല്‍ എയര്‍ബസ് ആണ് വെര്‍ട്ടിക്കല്‍ സീറ്റുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2010ല്‍ റയന്‍എയര്‍ ഇത്തരം സീറ്റുകള്‍ തങ്ങളുടെ വിമാനങ്ങളില്‍ ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ലണ്ടന്‍: മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ തിരികെ പ്രവേശിപ്പിക്കും. ഓര്‍പിംഗ്ടണിലെ സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് ഗ്രേഡ് കുറഞ്ഞതിന് 16 വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. സ്‌കൂളിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ഉപാധിയുമില്ലാതെ അടുത്തയാഴ്ച സ്‌കൂൡ തിരികെയെത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമനടപടിക്കായി നീങ്ങിയ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതുമാണ് സ്‌കൂള്‍ അധികൃതര്‍ നടപടി പിന്‍വലിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

എ ലെവല്‍ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്. ബി ഗ്രേഡ് എങ്കിലും നേടിയില്ലെങ്കില്‍ സ്‌കൂള്‍ വിട്ടുപോകാമെന്ന സമ്മതപത്രം ഒപ്പുവെക്കണമെന്ന് മറ്റു വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലീഗ് ടേബിളില്‍ സ്‌കൂളുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികളെ ബലി കൊടുക്കുന്ന നടപടിക്കെതിരെ നിയമനടപടികള്‍ക്ക് കളമൊരുങ്ങാനും ഈ സംഭവം കാരണമായി. സെന്റ് ഒലേവ്‌സ് സ്‌കൂള്‍ തങ്ങളുടെ നടപടിയില്‍ നിന്ന് പിന്നോട്ടുപോകാനുണ്ടായ സാഹചര്യം മറ്റു സ്‌കൂളുകളെയും ഇത്തരം നടപടിയില്‍ നിന്ന് പിന്തിരിപ്പിച്ചേക്കുമെന്നും കരുതുന്നു.

പെരുമാറ്റദൂഷ്യമല്ലാതെ, പഠന നിലവാരവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും കുട്ടികളെ പുറത്താക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിനേക്കാള്‍ ലീഗ് ടേബിളില്‍ മുന്‍നിരയില്‍ എത്തുക എന്നതിന് മാത്രമാണ് ഇത്തരം സ്‌കൂളുകള്‍ മുന്‍ഗണന നല്‍കുന്നത് എന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് കുട്ടികളെ പുറത്താക്കിയ സംഭവം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സെന്റ് ഒലേവ്‌സ് സ്‌കൂള്‍ നേതൃത്വം തയ്യാറായിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളിന്റെ നടത്തിപ്പുകാരായ ചിചെസ്റ്റര്‍ രൂപതയാണ് കുട്ടികളെ തിരിച്ചെടുക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്.

ലണ്ടന്‍: ജിപിമാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി എന്‍എച്ച്എസ്. വിദേശത്തു നിന്ന് ജിപിമാരെ നിയമിക്കാനാണ് പദ്ധതി. ഇതിനായി 100 മില്യന്‍ പൗണ്ട് വകയിരുത്തി. നഴ്സുമാര്‍, തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ അനുബന്ധ ജീവനക്കാരെയും ഇതേ രീതിയില്‍ റിക്രൂട്ട് ചെയ്യുമെന്നാണ് വിവരം. അന്താരാഷ്ട്ര തലത്തില്‍ വിജ്ഞാപനമിറക്കിക്കൊണ്ട് നിയമനം നടത്താനാണ് നീക്കം. 2020ഓടെ 5000 ജിപിമാരെ നിയമിക്കാനുള്ള പദ്ധതിയുടെ ഭാഗമായുള്ള ഈ നീക്കത്തിലൂടെ 3000ത്തോളം വിദേശ ഡോക്ടര്‍മാരെ നിയമിക്കും. സ്വന്തമായി ജിപിമാരെ പരിശീലിപ്പിച്ച് നിയമിക്കുന്ന രീതി പിന്തുടരാന്‍ തന്നെയാണ് എന്‍എച്ച്എസ് തീരുമാനം.

എന്‍എച്ച്എസിനു മേലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതെന്ന് എന്‍എച്ച്എസ് നേതൃത്വം അറിയിച്ചു. 2020ഓടെ ജിപി സര്‍വീസുകള്‍ക്കായി 2.4 ബില്യന്‍ പൗണ്ട് വകയിരുത്താന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. വിദേശത്തുനിന്ന് കൂടുതലാളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. 2015ലെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചതാണ് ഇതിനായുള്ള ഫണ്ട്. എന്‍എച്ച്എസില്‍ ജിപിമാരുടെ എണ്ണം കൂട്ടുന്നതിനായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ഗണന നല്‍കിയിരുന്നത്.

ഓട്ടമില്‍ തന്നെ റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെയാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്മെന്റ് നടത്തി ഡോക്ടര്‍മാരെ എന്‍എച്ച്എസ് നിയമിക്കാറുണ്ട്. ഇത് എന്‍എച്ച്എസിന്റെ അഭിമാനകരമായ ചരിത്രമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ഡോ.അരവിന്ദ് മദന്‍ പറഞ്ഞു. നിലവിലുള്ള ജിപിമാരില്‍ അഞ്ചിലൊരാളെങ്കിലും വിദേശിയാണെന്നും ഡോ.മദന്‍ വ്യക്തമാക്കി. പരിശീലനത്തിന് അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും എന്‍എച്ച്എസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ട്രെയിനിംഗിന് അനുവദിച്ച സീറ്റുകളില്‍ 7 ശതമാനം കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ലണ്ടന്‍: തെരേസ മേയുടെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ എഡിറ്ററായ ലണ്ടന്‍ ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് ദിനപ്പത്രം. മേയുടെ നേതൃത്വം രണ്ടാംകിട ഹൊറര്‍ സിനിമകള്‍ക്ക് തുല്യമാണെന്ന വിമര്‍ശനമാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ ഉന്നയിക്കുന്നത്. തെരേസ മേയുടെ നേതൃത്വം മരിച്ചു ജീവിക്കുന്നിനു തുല്യമാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം അര ഡസന്‍ മാത്രമേയുള്ളുവെന്നും എഡിറ്റോറിയല്‍ പറയുന്നു.

പ്രധാനമന്ത്രിപദം ഉപേക്ഷിക്കാന്‍ മേയ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ അത്തരത്തില്‍ ഉപേക്ഷിച്ചു പോകുന്ന ആളല്ല താനെന്ന് വ്യക്തമാക്കിക്കൊണ്ട് ഒന്നിലേറെ അഭിമുഖങ്ങള്‍ മേയ് നല്‍കിയിരുന്നു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ അഭിമുഖങ്ങള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും താന്‍ ഉണ്ടാകുമെന്ന് മേയ് ഈ അഭിമുഖങ്ങളില്‍ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. രണ്ടാംകിട ഹൊറര്‍ സിനിമയിലെ പ്രേതങ്ങളെപ്പോലെയാണ് മേയ് നേതൃസ്ഥാനത്ത് തുടരുന്നതെന്നും തിരക്കഥയിലില്ലാത്തവയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു.

പ്രധാനമന്ത്രി അധികാരത്തിലല്ല, പദവിയില്‍ മാത്രമാണ് ഉള്ളത്. ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ സ്ഥാനം ഇത് വളരെ ദുര്‍ബലമാക്കും. ബ്രെക്സിറ്റ് ആരാധകരുടെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനേക്കാള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും പത്രം വിമര്‍ശിക്കുന്നു.

ലണ്ടന്‍:യുകെയിലെ ഇന്റലിജന്‍സ് സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ പുതിയ വാച്ച്ഡോഗിനെ നിയോഗിച്ചു. ഇന്‍വെസ്റ്റിഗേറ്ററി പവേഴ്സ് കമ്മീഷന്‍ എന്ന പേരില്‍ നിയോഗിക്കപ്പെട്ട ഏജന്‍സി പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചത്. ലോര്‍ഡ് ജസ്റ്റിസ് ഫുള്‍ഫോര്‍ഡിനാണ് ഐപിസിഒയുടെ ചുമതല. നിരീക്ഷണ സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ നേരത്തേ രൂപീകരിച്ച മൂന്ന് സമിതികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഈ പുതിയ സംവിധാനത്തിനു കീഴിലാക്കുകയാണ് ഇദ്ദേഹത്തിന്റെ ആദ്യ ജോലി. ചില അന്വേഷണങ്ങളില്‍ നിയമ പരിശോധനകള്‍ നടത്തുന്നതും ഐപിസിഒയുടെ ഉത്തരവാദിത്തമാണ്.

സര്‍വീസിലുള്ളതും വിരമിച്ചവരുമായ 15 ജഡ്ജിമാരുള്‍പ്പെടെ 70 ജീവനക്കാരായിരിക്കും ഈ സമിതിയില്‍ ഉണ്ടാകുക. ഫോണ്‍ കോളുകളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന ഇടപെടലുകള്‍, ഏജന്റുമാരുടെ നീക്കങ്ങള്‍, വലിയ തോതിലുള്ള ഡേറ്റ കൈമാറ്റത്തില്‍ അനുവദനീയമായി നടത്തുന്ന നിരീക്ഷണം തുടങ്ങിയ കാര്യങ്ങള്‍ ഈ സമിതി നിരീക്ഷിക്കും. ജിസിഎച്ച്ക്യു, എംഐ5, എംഐ6, നാഷണല്‍ ക്രൈം ഏജന്‍സി, പോലീസ് സേനകള്‍, സീരിയസ് ഫ്രോഡ് ഓഫീസ്, എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ്, ലോക്കല്‍ അതോറിറ്റികള്‍, ജയിലുകള്‍, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയും ഈ സമിതിയുടെ നിരീക്ഷണത്തില്‍ വരും.

നേരത്തേയുണ്ടായിരുന്ന സര്‍വെയിലന്‍സ് കമ്മീഷണര്‍, ഇന്റര്‍സെപ്ഷന്‍ ഓഫ് കമ്യൂണിക്കേഷന്‍സ് കമ്മീഷണര്‍, ഇന്റലിജന്‍സ് സര്‍വീസസ് കമ്മീഷണര്‍ എന്നിവ ഈ നിരീക്ഷണ സമിതിയുടെ വരവോടെ ഇല്ലാതാകും. ഇന്റലിജന്‍സ് കമ്മീഷണറായ സര്‍.ജോണ്‍ ഗോള്‍ഡ്റിംഗ്, ഫുള്‍ഫോര്‍ഡിന്റെ ഡെപ്യൂട്ടിയായി നിയമിതനാകും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ മുതിര്‍ന്ന പ്രിസൈഡിംഗ് ജഡ്ജും ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ജഡ്ജിയുമായിരുന്നു ലോര്‍ഡ് ഫുള്‍ഫോര്‍ഡ്.

Copyright © . All rights reserved