ലണ്ടന്‍: പത്തു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിസന്ധിയുമായി റീട്ടെയില്‍ മേഖല. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായെന്നാണ് 8ഹൈ സ്ട്രീറ്റ് ഷോപ്പുടമകള്‍ പറയുന്നത്. കഴിഞ്ഞ മാസം മൊത്തം വില്‍പനയില്‍ 5.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. അക്കൗണ്ടന്‍സി, അഡൈ്വസറി സ്ഥാപനമായ ബിഡിഓയുടെ ഹൈസ്ട്രീറ്റ് സെയില്‍സ് ട്രാക്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന റെക്കോര്‍ഡ് ഇടിവ് കൂടിയാണ് കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായത്. സാധാരണ ഗതിയില്‍ ഫാഷന്‍ വില്‍പനയില്‍ 7.9 ശതമാനത്തിന്റെ സംഭാവന എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ഉണ്ടാകാറുണ്ട്. ലൈഫ്‌സ്റ്റൈല്‍ ഗുഡ്‌സ് വില്‍പനയില്‍ ഈ വര്‍ഷം 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ വില്‍പന പൊടിപൊടിക്കുന്നുണ്ട്.

22 ശതമാനം വര്‍ദ്ധന ഓണ്‍ലൈന്‍ വില്‍പനയിലുണ്ടായെന്നാണ് കണക്ക്. ഒക്ടോബര്‍ വില്‍പനയിലെ ഇടിവ് റീട്ടെയില്‍ മേഖലയില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബിഡിഒ റീട്ടെയില്‍ ആന്‍ഡ് ഹോള്‍സെയില്‍ വിഭാഗം ഹെഡ് സോഫി മൈക്കിള്‍ പറഞ്ഞു. ബ്ലാക്ക് ഫ്രൈഡേയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രമോഷനുകളുമായി റീട്ടെയിലര്‍മാര്‍ രംഗത്തെത്തിയേക്കുമെന്നും അവര്‍ പറഞ്ഞു.