ലണ്ടന്‍: ഒരാഴ്ചക്കുള്ളില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ പുറത്താകുകയും ടോറി നേതൃത്വം തെരേസ മേയ്ക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ കാലാവധി നിശ്ചയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ബ്രീട്ടീഷ് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് സമയമായെന്ന പ്രതീക്ഷയിലാണ് വാതുവെയ്പ്പുകാര്‍. യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായി ബ്രെക്‌സിറ്റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയാത്തതു മൂലം ഉപാധി രഹിത ബ്രെക്‌സിറ്റ് ആയിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ഈ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് തെരേസ മേയ് അധികകാലം തുടരാനിടയില്ലെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.

തെരേസ മേയ് സര്‍ക്കാരിന് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഡിസംബര്‍ വരെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം സമയം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡിസംബറില്‍ മേയ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താകുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ലാഡ്‌ബ്രോക്‌സ് പോലെയുള്ള വാതുവെയ്പ്പ് സൈറ്റുകളില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ പേരിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നിലവിലുള്ള പട്ടികയില്‍ ഏറെ പിന്നിലാണെങ്കിലും ഒരു കുതിച്ചുചാട്ടം നടത്താന്‍ ഗോവിന് കഴിയുമെന്ന് തന്നെയാണ് വാതുവെയ്പ്പുകാര്‍ കരുതുന്നത്.

ഗോവിന് ഇരുപതിലൊന്ന് സാധ്യത മാത്രമാണ് നിലവില്‍ ഉള്ളത്. ബോറിസ് ജോണ്‍സണും ഡേവിഡ് ഡേവിസിനും ഏഴിലൊന്ന് സാധ്യതയും ആംബര്‍ റൂഡിനും ആന്‍ഡ്രിയ ലീഡിസമിനും പത്തിലൊന്ന് സാധ്യതകളും കല്‍പ്പിക്കപ്പെടുന്നു. സ്‌കോട്ടിഷ് ടോറി നേതാവായ റൂത്ത് ഡേവിഡ്‌സണ് 16ല്‍ ഒന്ന് സാധ്യതയുണ്ടെന്നും ലാഡ്‌ബ്രോക്‌സ് പ്രവചിക്കുന്നു. എന്നാല്‍ ആറിലൊന്ന് സാധ്യതയുമായി ജേക്കബ് റീസ് മോഗ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

സാധ്യതാപ്പട്ടിക കാണാം