കാലിഫോര്‍ണിയ: ടെക് ലോകത്തെ വിസ്മയത്തിലാക്കിക്കൊണ്ട് ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ എക്‌സ് ആണ് ശ്രേണിയില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നത്. ഐഫോണുകളുടെ പത്താം വാര്‍ഷിക സമ്മാനമായാണ് ഐഫോണ്‍ എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ബട്ടനില്ലാത്ത ഈ മോഡലില്‍ ഫേസ് ഡിറ്റക്ഷന്‍ സംവിധാനമാണ് സുരക്ഷയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇരുട്ടത്തും ഉപയോക്താവിനെ തിരിച്ചറിയാന്‍ ഈ ഫോണിന് കഴിയും.
ഇന്‍ഫ്രാറെഡ് സാങ്കേതികതയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 5.8 സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ ക്യാമറകള്‍ മുതലായ സൗകര്യങ്ങളുള്ള എക്‌സിന്റെ 64 ജിബി മോഡലിന് 999 ഡോളറും 256 ജിബി മോഡലിന് 1149 ഡോളറുമാണ് വില. നിലവിലുള്ള ആപ്പിള്‍ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവു വിലയുള്ള മോഡലും കൂടിയാണ് ഇത്. നവംബര്‍ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. ഈ മോഡലിനൊപ്പം ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മുന്നിലും പിന്നിലും ഗ്ലാസിനാല്‍ നിര്‍മിച്ചവയാണ് ഈ മോഡലുകള്‍ ഐഫോണ്‍ 7 നേക്കാല്‍ 25 ശതമാനം ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ പുതിയ ആപ്പിള്‍ ടിവി 4കെ, ആപ്പിള്‍ വാച്ച് 3 എന്നിവയും അവതരിപ്പിക്കപ്പെട്ടു. സ്മാര്‍ട്ട് ടിവികളില്‍ ഏറ്റവും പുതിയ തലമുറയിലുള്ള ആപ്പിള്‍ ടിവി 4 കെയും എച്ച്ഡിആറും സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
ലണ്ടന്‍: രോഗനിര്‍ണ്ണയത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന രീതി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വസാധാരണമാകുമെന്ന് എന്‍എച്ച്എസ്. എക്‌സ്‌റേ ഫലങ്ങള്‍ വിശകലനം ചെയ്യാനും കാന്‍സര്‍ നിര്‍ണയത്തിന് ഉപയോഗിക്കുന്നതുപോലെ രോഗബാധിതമായ കലകള്‍ പരിശോധിക്കുന്നതിനും കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ വളരെ പെട്ടെന്നുതന്നെ ശേഷി കൈവരിക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം പറയുന്നു. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
120 ബില്യന്‍ പൗണ്ട് ബജറ്റില്‍ നല്ലൊരു പങ്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ചില സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാണ് രോഗനിര്‍ണ്ണയം കൂടുതല്‍ വ്യക്തമായി നടത്താന്‍ കഴിയുകയെന്നാണ് ഒന്നിലേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സര്‍.ബ്രൂസ് കിയോ പറഞ്ഞു. എക്‌സ്‌റേകള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന നിരവധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ ഹിസ്‌റ്റോപാത്തോളജി സ്ലൈഡുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല. ഇത്തരം സങ്കേതങ്ങള്‍ ചികിത്സാ മേഖലയില്‍ പുതിയൊരു മേഖല തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ശരീര കലകളില്‍ നടത്തുന്ന പരിശോധനയാണ് ഹിസ്‌റ്റോപാത്തോളജി പരിശോധനകള്‍. മാഞ്ചസ്റ്ററില്‍ നടന്ന എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ ഇന്നവേഷന്‍ എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടന്‍: 10 പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നാളെ മുതല്‍ ലഭിക്കും. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് ജെയ്ന്‍ ഓസ്റ്റണിന്റെ ചിത്രമുള്ള നോട്ടാണ് പുറത്തിറങ്ങുന്നത്. നിലവിലുള്ള ചാള്‍സ് ഡാര്‍വിന്റെ ചിത്രം പതിച്ച കോട്ടന്‍-പേപ്പര്‍ നോട്ടുകള്‍ അടുത്ത വര്‍ഷം സ്പ്രിംഗ് മുതല്‍ മൂല്യമില്ലാത്തവയാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാല്‍ ഇതി പിന്‍വലിക്കുന്നതിന് കൃത്യമായ തിയതി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടില്ല. 5 പൗണ്ടിന്റെ പ്ലാസ്റ്റിക്ക് നോട്ട് പുറത്തിറക്കി ഒരു വര്‍ഷം തികയുമ്പോളാണ് 10 പൗണ്ടിന്റെയും നോട്ട് പ്രത്യക്ഷപ്പെടുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രമാണ് 5 പൗണ്ട് നോട്ടിലുള്ളത്.
കഴിഞ്ഞ മെയ് 5ന് പേപ്പറിലുള്ള 5 പൗണ്ട് നോട്ടുകള്‍ മൂല്യമില്ലാത്തവയായി. എങ്കിലും 127 മില്യന്‍ പൗണ്ട് മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ബാങ്ക് അറിയിച്ചു. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകളില്‍ ഇവ മാറ്റി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്നതിനാല്‍ 5 പൗണ്ട് പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ വിവാദത്തിലായിരുന്നു. 10 പൗണ്ടിന്റെ നിര്‍മാണത്തിലും മൃഗക്കൊഴുപ്പിന്റെ അംശങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഈ ശ്രേണിയിലെ ആദ്യ നോട്ടായ സീരിയല്‍ നമ്പര്‍ AA01 000001 എലിസബത്ത് രാജ്ഞിക്ക് നല്‍കിക്കൊണ്ടായിരിക്കും ഔദ്യോഗികമായി പുറത്തിറക്കുക. രണ്ടാമത്തെ നമ്പറിലുള്ളത് ഫിലിപ്പ് രാജകുമാരനും മൂന്നാമത്തേത് പ്രധാനമന്ത്രി തെരേസ മേയ്ക്കും നല്‍കും. ക്യാഷ് മെഷീനുകളില്‍ നിറയ്ക്കാന്‍ അല്‍പം താമസം നേരിടുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ഇത് ലഭിക്കാന്‍ കുറച്ച് കാത്തിരിക്കേണ്ടി വരും. കുറച്ച് എടിഎമ്മുകളില്‍ ഇവ ലഭ്യമാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.
യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടിപോയ മലയാളി വൈദികന്‍ ഫാദര്‍ ടാം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെലിനെ തുടര്‍ന്നാണ് മോചനം. യെമനില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണ് ഭീകരര്‍ ഭീകരര്‍ തട്ടികൊണ്ടുപോയത്. ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. എന്നാൽ കേന്ദ്ര സർക്കാർ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഒമാൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡൽഹിയിൽ നിന്നും വ്യക്തമാക്കിയിരിക്കുന്നത്.
2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.
ലണ്ടന്‍: ചികിത്സാപ്പിഴവിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലിക്ക് കയറിയ മലയാളി നഴ്സിന് ജയില്‍ ശിക്ഷ. ഷെല്‍വി വര്‍ക്കി എന്ന 43കാരനെയാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. കെയിന്‍ഷാമിലെ സണ്ണിമീഡ് നഴ്സിംഗ് ഹോമില്‍ പാലിയേറ്റീവ് കെയറിലുണ്ടായിരുന്ന രോഗിക്ക് മരുന്നു നല്‍കുന്നതില്‍ വരുത്തിയ പിഴവിനാണ് ഇയാളെ പുറത്താക്കിയത്. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി വരികയായിരുന്നു.
എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് സൗത്ത്മീഡ് ഹോസ്പിറ്റലില്‍ നടന്ന ജോബ്സ് ഫെയറില്‍ പങ്കെടുത്ത് ഷെല്‍വി ജോലിയില്‍ പ്രവേശിച്ചു. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, രണ്ട് വ്യാജ റഫറന്‍സുകളും ഇയാള്‍ നല്‍കിയിരുന്നു. ഇത് പിടിക്കപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളം ഷെല്‍വി സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു. അന്വേഷണത്തെക്കുറിച്ചുള്ള വിവരം പുറത്തായതോടെ ഷെല്‍വിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
2015ലാണ് ഷെല്‍വി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. നഴ്സുമാരുടെ വാര്‍ഷിക അവലോകനത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്ന കാര്യം വ്യക്തമായത്. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ ഇയാള്‍ക്കെതിരെ നടന്നു. മുന്‍ സഹപ്രവര്‍ത്തക മഞ്ജു ഏബ്രഹാം, കുടുംബാംഗമായ ടീന ജോസ് എന്നിവരെയാണ് റഫറന്‍സ് ആയി നല്‍കിയിരുന്നത്. ഇവ വ്യാജമാണെന്ന് വ്യക്തമായി. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ചെയ്ത കാലയളവില്‍ 21,692 പൗണ്ട് ഇയാള്‍ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ആശുപത്രി കോടതിയില്‍ അറിയിച്ചു. അവസാന മൂന്നു മാസത്തെ ശമ്പളം ഇയാളില്‍ നിന്ന് തിരികെപ്പിടിച്ചിട്ടുണ്ട്.
ഷെല്‍വി ചെയ്തത് കബളിപ്പിക്കല്‍ മാത്രമല്ല, പൊതു സമൂഹത്തിലെ ദുര്‍ബലരായവരെ മനപൂര്‍വം വഞ്ചിക്കുക കൂടിയായിരുന്നെന്ന് കോടതി പറഞ്ഞു. ആശുപത്രികളിലെ ഗുണനിലവാരവും സുരക്ഷയും പ്രഥമമായി പരിഗണിക്കുന്ന രാജ്യമാണ് ഇതെന്നും ജഡ്ജി പറഞ്ഞു. വിക്റ്റിം സര്‍ച്ചാര്‍ജ് ആയി 100 പൗണ്ട് അടക്കാനും കോടതി ആവശ്യപ്പെട്ടു.
ലണ്ടന്‍: ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതിയുമായി എന്‍എച്ച്എസ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും രക്തസമ്മര്‍ദ്ദം പരിശോധിക്കാനുള്ള സൗകര്യമൊരുക്കാനാണ് പരിപാടി. ഷോപ്പിംഗിനെത്തുന്നവര്‍ക്ക് ആരോഗ്യ പരിശോധനയും നടത്താം. ഇതിലൂടെ 25,000 മരണങ്ങളെങ്കിലും ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍, ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും.
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്ന ഈ രോഗങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മധ്യവയസിലുള്ളവരെ കൂടുതലായി ലക്ഷ്യമിട്ടുകൊണ്ടു നടക്കുന്ന പരിശോധനകള്‍ ജിപിമാരെ ആശ്രയിക്കാതെ തന്നെ നടത്താനാണ് എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത്. ചില മേഖലകളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തുന്ന ഭവന സന്ദര്‍ശനങ്ങളില്‍ ഈ പരിശോധനകളും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്മോക്ക് അലാമുകള്‍ പരിശോധിക്കാനും ഘടിപ്പിക്കാനുമൊക്കെയാണ് സന്ദര്‍ശനങ്ങള്‍ ഇവര്‍ നടത്താറുള്ളത്.
രക്ഷിതാക്കള്‍ എത്തുന്ന സമയത്ത് സ്‌കൂളുകളില്‍ അവര്‍ക്ക് പരിശോധനകള്‍ നടത്താനാണ് അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്‌കൂള്‍ ഗേറ്റുകളിലും ഇതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പണമടക്കുന്ന സ്ഥലത്ത് ഇതിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ബില്ലുകള്‍ക്ക് പിന്നിലായി പരിശോധനയുടെ ഫലം പ്രിന്റ് ചെയ്ത് നല്‍കുകയും ചെയ്യാം. കമ്പനികള്‍ ഓട്ടോമാറ്റിക് ഉപകരണങ്ങള്‍ സ്ഥാപിക്കാനും പരിശീലനം നേടിയ ഒരു ജീവനക്കാരനെ അല്ലെങ്കില്‍ ജീനവക്കാരിയെ പരിശോധനകള്‍ക്കായി നിയോഗിക്കാനും നിര്‍ദേശം നല്‍കിയതായി എന്‍എച്ച്എസ് അറിയിച്ചു.
ലണ്ടന്‍: യുകെയില്‍ ഡീസല്‍ കാറുകള്‍ക്ക് വില കുറയുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഡീസല്‍ കാറുകളുടെ വിലയില്‍ എട്ടു മാസങ്ങള്‍ക്കിടെ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ ഡീസല്‍ മോഡലുകള്‍ക്ക് ഈ വര്‍ഷം തുടക്കത്തിലേതിനേക്കാള്‍ 21 ശതമാനം വില കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന നികുതികള്‍, ഉയരുന്ന ഇന്ധന ഡ്യൂട്ടി, പാര്‍ക്കിംഗ് സര്‍ച്ചാര്‍ജുകള്‍, മലിനീകരണത്തിന് അടക്കേണ്ടി വരുന്ന പിഴകള്‍, ചില റോഡുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത് മുതലായ പ്രതിസന്ധികളും ഡീസല്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ നേരിടുന്നു. എന്നാല്‍ യൂഡ്സ് പെട്രോള്‍ കാറുകളുടെ വിലയില്‍ 5 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് motorway.co.uk എന്ന വെബ്സൈറ്റ് നടത്തിയ അവലോകനത്തില്‍ വ്യക്തമായി.
വോക്സ്ഹോള്‍ കോര്‍സയാണ് ഏറ്റവും കനത്ത തിരിച്ചടി കിട്ടിയ മോഡല്‍. 26.3 ശതമാനമാണ് ഇവയുടെ വിലയില്‍ ഇടിവുണ്ടായത്. ആസ്ട്രയ്ക്ക് 17.7 ശതമാനവും ഓഡി എ3ക്ക് 11.3 ശതമാനവും വിലയിടിവുണ്ടായി. ഡീസല്‍ മോഡലുകളില്‍ ഉണ്ടായ ശരാശരി വിലയിടിവിന്റെ നിരക്ക് 5.7 ശതമാനമാണ്. 4581 പൗണ്ടില്‍ നിന്ന് 4318 പൗണ്ടായാണ് വില കുറഞ്ഞത്. ഫോക്സ് വാഗണ്‍ പോളോയ്ക്ക് മാത്രമാണ് ഈ ഇടിവില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. പോളോയുടെ വില 1.5 ശതമാനം വര്‍ദ്ധിച്ചു. 2518 പൗണ്ടില്‍ നിന്ന് 2556 പൗണ്ടായാണ് ഈ മോഡലിന്റെ വില ഉയര്‍ന്നത്.
സ്‌ക്രാപ്പേജ് സ്‌കീമുകളില്‍ ഡീസല്‍ കാര്‍ ഉടമകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് പഴയ ഡീസല്‍ കാറുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഡിസല്‍ കാറുകളുടെ വില 15 ശതമാനമെങ്കിലും കുറയുമെന്നാണ് കരുതുന്നത്.
സുഗതന്‍ തെക്കേപ്പുര
വൈരുദ്ധ്യങ്ങളുടെ നടുവില്‍ ഭാരതം കെട്ടിപ്പടുത്ത ചില രാഷ്ടീയ-ജനാധിപത്യ-മതേതര-ബഹുമത സഹവര്‍ത്തിത്വത്തിന്റെ ധാര്‍മിക മൂല്യങ്ങളുണ്ട്. അത്തരം മൂല്യങ്ങളാണ് വിവിധ ഭാഷയും സംസ്‌കാരവും വെച്ചുപുലര്‍ത്തുന്ന അനേകം ജന വിഭാഗങ്ങളെ ഇന്ത്യ എന്ന ഒരു രാജ്യമായി നിലനിര്‍ത്തുന്നത്. അതിനു തോക്കിന്റെ യോ ബൂട്ടിന്റെ ഭീഷണി അല്ല ആധാരം. സ്വതന്ത്ര്യത്തിനു ശേഷം അടിയന്തിരാവസ്ഥക്കാലമാണ് അതിനു ചെറുതായെങ്കിലും ഭീഷണി ഉയര്‍ത്തിയത്. ഇന്ത്യയുടെ ആത്മാവ് അതിനെ നിരുപാധികം നിലം പരിശാക്കി. എന്നാല്‍ വാജ്‌പേയിയിലോ സമാന നേതാക്കളിലോ ഉണ്ടായിരുന്ന രാഷ്ട്രീയ-ജനാധിപത്യ മൂല്യം തൊട്ട് തീണ്ടാത്ത തികച്ചും കച്ചവട- കൗശലക്കാരായ അമിത് -മോഡി കൂട്ടുകെട്ട് വളരെ അപകടം നിറഞ്ഞ ഒരു കാലത്തേക്കാണ് ഭാരതത്തെ നയിക്കുന്നത്.
കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയ ചിന്തിക്കുകയും ജനത്തിന് വേണ്ടി ശബ്ദിക്കുകയും ചെയ്ത വരെ വധിച്ച ശേഷം കര്‍ണാടകയിലെ മറ്റൊരു എഴുത്തുകാരി ഗൗരി ലങ്കേഷിനെയും വധിച്ചിരിക്കുന്നു. ഇവിടെ ഭാരതത്തിലെ ഭാരതീയര്‍ മാത്രമല്ല ലോകത്തു എല്ലായിടത്തുമുള്ള ഭാരതീയരുടെയും ആത്മാവ് ഉയര്‍ന്നു തുടങ്ങിയതിന്റെ ലക്ഷണമാണ് ഇന്ന് കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ലണ്ടനിലെ ഇന്ത്യന്‍ എംബസി മുന്നില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യൂകെയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ഡെര്‍ബിയില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട എത്തിയവര്‍ ഗൗരി ലങ്കേഷിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമേന്തി അവരുടെ രാഷ്ടീയ മൂല്യം ചോര്‍ന്നില്ല എന്ന് തെളിയിച്ചു.
ലണ്ടനിലെ അറിയപ്പെടുന്ന ചിത്രകാരന്‍ ജോസ് ആന്റണി തയ്യാര്‍ ചെയ്ത ബാനറുമായി യുകെയില്‍ മൂന്നിലേറെ പതിറ്റാണ്ടായി അറിയപ്പെടുന്ന മലയാളി ചിന്തകരും രാഷ്ട്രീയ നിരീക്ഷകരുമായ ശ്രീ മുരളി വെട്ടത്തും ശ്രീ മണമ്പൂര്‍ സുരേഷും ജോസിനൊപ്പം അണിചേര്‍ന്നു. കൂടാതെ IELTS സ്‌കോര്‍ കുറക്കണം എന്ന് ആവശ്യപ്പെട്ടു ശക്തമായ പാര്‍ലമെന്റ് ലോബിയിങ് ശ്രീ ബൈജു തിട്ടാലയുടെ നേതൃത്വത്തില്‍ നടത്തിയ IWA എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ശ്രീ കാര്‍മല്‍ മിറാന്‍ഡാ, ശ്രീ സുഗതന്‍ ടി കെ എന്നിവരും അണിചേര്‍ന്നു. മോഡി ഭരണ കൂടത്തിന്റെ ധിക്കാരത്തിന്റെയും ജനാധിപത്യ കീഴ് വഴക്കങ്ങളുടെ നിരാകരണത്തിന്റെ തുടര്‍ച്ചയായി സംഘടന കൊടുത്ത പ്രതിഷേധ മെമ്മോറാന്‍ഡം സ്വീകരിക്കുവാന്‍ തെയ്യാറിയില്ല എന്ന് സംഘടയുടെ ദേശീയ ഭാരവാഹികളായ ശ്രീ മതി ജോഗീന്ദര്‍ കൗറും ശ്രീ ഹാര്‍സീവ് ബെയിന്‍സും അറിയിച്ചു.
ഷിബു മാത്യു
ലീഡ്‌സ്. പ്രസിദ്ധമായ എട്ടു നോമ്പ് തിരുന്നാളിന് ലീഡ്‌സ് സാക്ഷിയായി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ആഘോഷമായി കൊണ്ടാടി. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 10.30 ന് റവ. ഫാ. ടോമി എടാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന നടന്നു. ചാപ്ലിയന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാര്‍മ്മികനായി. അത്യധികം ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ ചാപ്ലിന്‍സിയിലെ ആറ് കുട്ടായ്മകളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ഫാ. ടോമി എടാട്ട് തിരുന്നാള്‍ സന്ദേശം നല്‍കി. ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ വിശ്വാസികള്‍ക്കുണര്‍വ്വ് നല്‍കി ഫാ. എടാട്ട് വിശ്വാസികളോട് സംസാരിച്ചു. ര
ക്ഷാകര കര്‍മ്മത്തില്‍ സന്തത സഹചാരിയായിരുന്ന പരിശുദ്ധ അമ്മ പ്രയാസങ്ങളിലും വേദനകളിലും ദു:ഖത്തിലും ദുരിതത്തിലുമൊക്കെ നമ്മുടേയും സന്തത സഹചാരിയാകും. അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. ഫാ. ടോമി ലീഡ്‌സ് വിശ്വാസ സമൂഹത്തിനോട് പറഞ്ഞു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. ജപമാല രഹസ്യങ്ങള്‍ ഉരുവിട്ട് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ നടന്ന പ്രദക്ഷിണം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടക്കുന്ന വാദ്യമേള തിരുനാളുകളില്‍ നിന്നും വ്യത്യസ്ഥവുമായി. പ്രസുദേന്തിമാരില്ലാതെ ഇടവകയാകാത്ത ഇടവക ജനത്തിന്റെ തിരുന്നാളായിരുന്നു ലീഡ്‌സില്‍ നടന്ന പരിശുദ്ധ അമ്മയുടെ ജനന തിരുന്നാളും എട്ടുനോമ്പും.
വി. അന്തോനീസും വി. സെബസ്ത്യാനോസും ഭാരത വിശുദ്ധരുമടങ്ങുന്ന തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പ്രാദേശികര്‍ക്കും ആകാംക്ഷയും ആവേശവുമായി. സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തിന് ചുറ്റുമുള്ള വഴികളിലൂടെ നടന്നു നീങ്ങിയ പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച് തിങ്ങിനിറഞ്ഞ വിശ്വാസികളുടെ നടുവിലൂടെ വിശുദ്ധരുടെ തിരുസ്വരൂപം പരിശുദ്ധമായ അള്‍ത്താരയിലേയ്ക്ക് തിരികെപ്പോകുന്ന കാഴ്ച, അതായിരുന്നു ഈ തിരുന്നാളിന്റെ ഏറെ പ്രത്യേകത.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പതിവ് പോലെ സ്‌നേഹവിരുന്നു നടന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും ചാപ്ലിന്‍ റവ.ഫാ. മാത്യൂ മുളയോലില്‍ നന്ദിയര്‍പ്പിച്ചു.


സ്വന്തം ലേഖകന്‍
നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി യുകെയിലെ എം 1-ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ ബെന്നിചേട്ടന്റെ ( സിറിയക് ജോസഫ് ) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു നടന്നു. യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അനേകം യുകെ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ചേര്‍പ്പുങ്കല്‍ പള്ളിയില്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ആണ് കണ്ണീരോടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിആര്‍യും നോട്ടിംഗ്ഹാം ഇടവക വികാരിയുമായ ഫാ. ബിജു കുന്നയ്‌ക്കാട്ട് അന്ത്യശുശ്രുഷയിൽ പങ്കെടുത്തു നടത്തിയ പ്രസംഗം കുടുബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ആശ്വാസം നല്‍കുവാനായി. ദൈവവചനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ദുഃഖഭാരത്താൽ ഇടറിയിരുന്നു. ‘ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നതുകൊണ്ടാണ് ദൈവസന്നിധിയിലേക്ക് ബെന്നിയെ ദൈവം കൂട്ടിക്കൊണ്ടുപോയത് ‘ എന്ന് പറഞ്ഞു അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു.
യുകെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച, (8-ാം തീയതി) നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഉള്‍പ്പെടെ ബെന്നി ചേട്ടന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് മലയാളികള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തന്നെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയിരുന്നു. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.
ഞായറാഴ്ചയാണ് യുകെയിലെ അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. മറുനാട്ടിലും തന്‍റേതായ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതത്തിലൂടെ പ്രകടമാക്കിയ ബെന്നി നോട്ടിംഗ്ഹാം മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഒരിക്കലും നികത്താനാവാത്ത വിടവ് ഇവര്‍ക്ക് നല്‍കിക്കൊണ്ട് കടന്നു പോയ ബെന്നിയുടെ ആകസ്മിക മരണം ഇവിടുത്തെ ഓരോ മലയാളിക്കും താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയത്.
എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.
നോട്ടിംഗ്ഹാം മലയാളികളെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. ബിജു കുന്നക്കാട്ടിലും അഡ്വ. ജോബി പുതുക്കുളങ്ങരയും, സോയിമോനും കുടുംബവും ബെന്നിയുടെ കുടുംബത്തോടൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് വേണ്ടി പ്രശസ്ത സിനിമാ താരം ചാലി പാല മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. നിര്‍മ്മാതാക്കളായ ഷൈജു, രാജേഷ് തോമസ്, ജോസഫ്, രഞ്ജി എന്നിവരും നോട്ടിംഗ്ഹാമിലെ വിവിധ കലാ സാംസ്കാരിക സംഘടനകളായ എന്‍.എം.സി.എ, മുദ്ര എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.