Main News

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ സര്‍ക്കാരിനെതിരായ നിലപാട് പ്രഖ്യാപനത്തില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് ഷാഡോ മിനിസ്റ്റര്‍മാരെ ജെറമി കോര്‍ബിന്‍ പുറത്താക്കി. കാതറിന്‍ വെസ്റ്റ്, റൂത്ത് കാഡ്ബറി, ആന്‍ഡി സ്ലോട്ടര്‍ എന്നിവരെയാണ് ഫ്രണ്ട്‌ബെഞ്ചില്‍ നിന്ന് ലേബര്‍ നേതാവ് പുറത്താക്കിയത്. യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും തുടരാനുള്ള ക്വീന്‍സ് സ്പീച്ച് നിര്‍ദേശത്തില്‍ ഭേദഗതി ആവശ്യപ്പെട്ടതാണ് ലേബര്‍ നേതൃത്വം ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ കാരണം. വിഷയത്തില്‍ വോട്ടെടുപ്പ് നചക്കുന്നതിനു മുമ്പായി ലേബര്‍ എംപിയായ ഡാനിയല്‍ സെയ്ഷ്‌നര്‍ രാജി പ്രഖ്യാപനവും നടത്തി.

ലേബറിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമാണ് എംപിമാര്‍ സ്വീകരിച്ച നിലപാട്. യൂറോപ്യന്‍ യൂണിയനുമായി ധാരണയില്‍ എത്താന്‍ തെരേസ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ബ്രിട്ടന്‍ യൂണിയന്‍ വിടരുതെന്ന നിര്‍ദേശം ചുക ഉമുനയാണ് മുന്നോട്ട് വെച്ചത്. ആകെ 101 എംപിമാര്‍ അനുകൂലിച്ച ഈ നിര്‍ദേശത്തെ ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍സ്, എസ്എന്‍പി, പ്ലെയ്ഡ് സിമ്രു എന്നീ പാര്‍ട്ടികളും അനുകൂലിച്ചു. എന്നാല്‍ ഹിതപരിശോധനാ ഫലത്തെ ലേബര്‍ അംഗീകരിക്കുമെന്നും ദേശീയ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കുമെന്നുമായിരുന്നു ലേബര്‍ പ്രതികരിച്ചത്.

ജോലികള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയ്ക്ക് ലേബര്‍ മുന്‍ഗണന നല്‍കും. യൂറോപ്യന്‍ യൂണിയനുമായി പുതിയ ബന്ധം പടുത്തുയര്‍ത്തും. തൊഴിലാളികളുടെ അവകാശങ്ങളും പരിസ്ഥിതിയും സംരക്ഷിക്കും. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തും, ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും തുടങ്ങിയവയാണ് ബ്രെക്‌സിറ്റില്‍ ലേബറിന്റെ പ്രഖ്യാപിത നിലപാട്.

ബ്രെക്‌സിറ്റ് ധാരണയില്‍ അര്‍ത്ഥവത്തായ വോട്ട് നല്‍കുമെന്നതാണ് പാര്‍ട്ടി നയം. സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നതിനു തുല്യമായ ഫലം ലഭിക്കുന്ന വിധത്തില്‍ ഒരു ധാരണയില്‍ എത്തിച്ചേരണമെന്ന് സര്‍ക്കാരിനോട് ആവശ്യയപ്പെടുമെന്നും ലേബര്‍ അറിയിച്ചു.

അവിശ്വസനീയമായത് സംഭവിച്ചതിന്റെ ആവേശത്തിലായിരുന്നു അവര്‍ ബര്‍മിംഗ്ഹാമില്‍ ഞായറാഴ്ച ഒത്തു കൂടിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മലയാളികള്‍ ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്നത് തുടങ്ങും മുന്‍പ് തന്നെ പ്രവര്‍ത്തന മികവ് കാണിച്ച ഒരു ജീവകാരുണ്യ സംരഭത്തിന്റെ ഔദ്യോഗികമായ തുടക്കം കാണുവാന്‍ വേണ്ടി ആയിരുന്നു. അവയവ ദാന സന്ദേശം ജീവിത വ്രതമാക്കിയ റവ. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്ക് ആകെ തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബനഫാക്റ്റേര്‍സ് ഫോറം യുകെയുടെ ഔദ്യോഗിക തുടക്കമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ് ഹാമിലെ സെന്റ്‌ ഗില്‍സ് ചര്‍ച്ച് ഹാളില്‍ നടന്നത്.

ബര്‍മിംഗ് ഹാം ഹേര്‍ട്ട്ലാന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ജോര്‍ജ്ജ് എന്ന മനുഷ്യസ്നേഹിയായ യുവാവിന്‍റെ മനസ്സില്‍ തോന്നിയ ആശയം സുഹൃത്തും മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗവുമായ ജിമ്മി മൂലംകുന്നേലുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയതിന്റെ ബാക്കിപത്രം ആയിരുന്നു ഞായറാഴ്ച നടന്ന ചാരിറ്റി കറി നൈറ്റും കലാപരിപാടികളും. ഇവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഇരുപത്തിയഞ്ച് ഡയാലിസിസ് മെഷീനുകള്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്ക് സൗജന്യമായി ലഭിക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഓരോ ആശുപത്രികള്‍ വീതം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ ആശയം പ്രാവര്‍ത്തികമായതിനെ തുടര്‍ന്ന് നിര്‍ദ്ധനരായ അഞ്ച് കിഡ്നി രോഗികള്‍ക്ക് കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട ധനസമാഹരണം നടത്തുവാന്‍ കൂടി ആയിരുന്നു ഇരുപത്തിയഞ്ചാം തീയതി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. നിരവധി കലാപരിപാടികളും രുചികരമായ ഭക്ഷണവും ഉള്‍പ്പെടെയുള്ള മനോഹരമായ ഒരു സായാഹ്നത്തിലേക്ക് യുകെ മലയാളികളെ ക്ഷണിച്ച് കൊണ്ടാണ് സംഘാടകര്‍ ധനസമാഹാരണത്തിനുള്ള ശ്രമം നടത്തിയത്. വന്‍ ജന പങ്കാളിത്തത്തോടെ ഈ സംരംഭം പൂര്‍ണ്ണ വിജയത്തില്‍ എത്തിച്ചേര്‍ന്നു.

കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യുകെ വിഭാഗം കോര്‍ഡിനേറ്ററും ഉപഹാര്‍ ചാരിറ്റിയുടെ ട്രസ്റ്റിയും ആയ ഡോ. സോജി അലക്സിന്‍റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യോഗം ആരംഭിച്ചത്. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗം ജിമ്മി മൂലംകുന്നേല്‍ യോഗത്തില്‍  സ്വാഗതമാശംസിച്ചു. ഹണ്ടിംഗ്ടന്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്ജ്, മുന്‍ യുക്മ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു, പ്രിന്‍സ് ജോര്‍ജ്ജ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് ജോ ഐപ്പ്, വാല്‍സാല്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടാന്‍സി പാലാട്ടി, കേരള കലാവേദി ഭാരവാഹി മാര്‍ട്ടിന്‍ കെ ജോസ്, എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹി ജോണ്‍സണ്‍ മാളിയേക്കല്‍, സട്ടന്‍ കോള്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, കവന്ട്രി മലയാളി കമ്മ്യൂണിറ്റി ഭാരവാഹി ജോര്‍ജ്ജ്കുട്ടി, ബര്‍മിംഗ്ഹാം ഹിന്ദു സമാജം ഭാരവാഹി സജീഷ് ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ബിസിഎംസി മുന്‍ പ്രസിഡണ്ട് ജിബി ജോര്‍ജ്ജ്, രാജീവ്‌ ജോണ്‍ തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച ഫാ. ഡേവിസ് ചിറമേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സ്കിറ്റ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. കലാപരിപാടികളില്‍ മനസ്സ് നിറഞ്ഞവര്‍ രുചികരമായ ഭക്ഷണവും ആസ്വദിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയും നല്‍കി മടങ്ങിയപ്പോള്‍ പ്രതീക്ഷയുടെ തിരി തെളിയുന്നത് കേരളത്തിലെ അഞ്ച് നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്കാണ്.

 

വാഷിംഗ്ടണ്‍: വിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാതിരിക്കാന്‍ അമേരിക്ക പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇവ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കേ കാരണമാകൂ എന്ന് എയര്‍ലൈന്‍ കമ്പനികള്‍ അഭിപ്രായപ്പെടുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഈ ചട്ടങ്ങള്‍ നിലവില്‍ വരും. എന്നാല്‍ ഇവയെക്കുറിച്ച് യാത്രക്കാര്‍ക്ക് അവബോധം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാകുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

105 രാജ്യങ്ങളിലെ 280 വിമാനത്തവാളങ്ങളില്‍ നിന്ന് 180 എയര്‍ലൈന്‍ കമ്പനികളാണ് അമേരിക്കയിലേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്നത്. ഇവരുടെ 2000 വിമാനങ്ങളിലായി 3,25,000ത്തോളം യാത്രക്കാര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. എട്ട് രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന യാത്രക്കാര്‍ ലാപ്‌ടോപ്പ് പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു വരുന്നതാണ് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക നിരോധിച്ചത്.

ഈജിപ്റ്റ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ടര്‍ക്കി എന്നി രാജ്യങ്ങള്‍ അമേരിക്കയുടെ ലാപ്‌ടോപ്പ് നിരോധനത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നാലെ യുകെയും ലാപ്‌ടോപ്പ് നിരോധനം പ്രഖ്യാപിച്ചു. അമേരിക്കന്‍ വിമാനക്കമ്പനികളും ഈ നിയന്ത്രണം പാലിക്കണമെന്നാണ് നിര്‍ദേശം. എങ്കിലും ലാപ്‌ടോപ്പ് കൂടുതലായി ഉപയോഗിക്കുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസ് യാത്രക്കാരാണ് എന്നതിനാല്‍ വരുമാനം കുറയുമോ എന്ന ആശങ്കയും കമ്പനികള്‍ക്ക് ഉണ്ട്.

കൊച്ചി: കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട ഭിന്നശേഷിക്കാരനായ എല്‍ദോ വീണ്ടും ജോലിക്കെത്തി. മെട്രോയിലെ ആദ്യത്തെ പാമ്പ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട എല്‍ദേ വീണ്ടും ജോലിക്കെത്തി തുടങ്ങി. സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളില്‍ നിന്ന് എല്‍ദോ ഇതുവരെ മുക്തനായിട്ടില്ല. കൊച്ചി എസ്ആര്‍എം റോഡിലെ കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരനാണ് എല്‍ദോ. ഇനിയും പരിഹാസങ്ങള്‍ ഉണ്ടാകുമെന്ന ധാരണയില്‍ ജോലിക്ക് പോകാന്‍ എല്‍ദോ മടിച്ചിരുന്നു.

ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ ആയിരുന്ന സഹോദരനെ സന്ദര്‍ശിച്ചതിനു ശേഷം അങ്കമാലിയിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ക്ഷീണിതനായ എല്‍ദോ മെട്രോയുടെ സീറ്റില്‍ കിടക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ പറഞ്ഞതനുസരിച്ചാണ് എല്‍ദോ സീറ്റില്‍ കിടന്നത്. എന്നാല്‍ ആരോ എല്‍ദോയുടെ ചിത്രം പകര്‍ത്തുകയും അപകീര്‍ത്തികരമായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യപിച്ച് ഉറങ്ങുന്നു എന്നായിരുന്നു പ്രചാരണം. വാട്ട്‌സാപ്പിലൂടെ ഈ ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് എല്‍ദോ വീണ്ടും ജോലിക്കെത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാര്‍, സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. സത്യാവസ്ഥ അറിയാതെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക്‌പോജില്‍ എഴുതി. 2000 രൂപയുടെ ടിക്കറ്റ് എല്‍ദോയ്ക്ക് സൗജന്യമായി നല്‍കുമെന്ന് കൊച്ചി മെട്രോയും അറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഈ വര്‍ഷം അറിയാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തല്‍. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ടവര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയര്‍ന്നു.ഇവര്‍ 18 പേരെ മാത്രമേ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുള്ളു. എന്നാല്‍ കെട്ടിടത്തിലെ 129 ഫ്‌ളാറ്റുകളിലെ 23 എണ്ണത്തില്‍ നിന്ന് ആരുടെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ദുരന്തമുണ്ടായ രാത്രി ടവറില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് പൂര്‍ണ്ണമായി വ്യക്തമാക്കുന്ന ലിസ്റ്റ് ആര്‍ക്കും തയ്യാറാക്കാന്‍ ആവില്ലെന്ന് മെറ്റ് പോലീസ് ഡിഎസ് ഫിയോണ മക് കോര്‍മാക് പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ തെരച്ചില്‍ തുടരാന്‍ സാധ്യതയുണ്ട്. അതിനു ശേഷം മാത്രമേ എത്ര പേര്‍ മരിച്ചുവെന്നതില്‍ ഏകദേശ കണക്ക് തയ്യാറാക്കാന്‍ കഴിയൂ. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ടവറില്‍ ഉണ്ടായ തീപ്പിടിത്തം.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മാണച്ചട്ടങ്ങളേക്കുറിച്ചും അഗ്നിസുരക്ഷയേക്കുറിച്ചും പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ട്. ബ്രിട്ടനിലെ 120ഓളം ബഹുനില മന്ദിരങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ഫയര്‍ സേഫ്റ്റി പരിശോധനകളില്‍ പരാജയപ്പെട്ട ക്ലാഡിംഗ് പാനലുകളാണ് ഇവയില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം ക്ലാഡിംഗുകളാണ് ഗ്രെന്‍ഫെല്‍ ടവറിലെ തീപ്പിടിത്തം ഇത്ര വലിയ തോതിലാകാന്‍ കാരണമായതെന്ന് കണ്ടെത്തിയിരുന്നു.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തെ നേരിടാന്‍ കയ്യിലുണ്ടായിരുന്ന ബാറ്റണ്‍ മാത്രം ഉപയോഗിച്ച് രംഗത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ മനസ് തുറക്കുന്നു. വെയിന്‍ മാര്‍ക്വേസ് എന്ന ഉദ്യോഗസ്ഥനായിരുന്ന ആക്രമണ സമയത്ത് അസാമാന്യ ധീരത പ്രകടിപ്പിച്ചത്. തലക്ക് കുത്തേറ്റ് ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് മാര്‍ക്വേസ് താന്‍ ഭീകരരെ നേരിട്ട രംഗം വിശദീകരിച്ചത്. ബറോ മാര്‍ക്കറ്റില്‍ ബഹളം കേട്ട് ഓടിയെത്തിയ താന്‍ ആദ്യം വിചാരിച്ചത് ഏതെങ്കിലും പബ്ബില്‍ ഉണ്ടായ സംഘട്ടനമായിരിക്കും എന്നാണ്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ സ്ഥിതി അതിലും ഗുരുതരമാണെന്ന് മനസിലായി.

അക്രമികള്‍ മൂന്നുപേരും ഒരുമിച്ച് നിന്നുകൊണ്ടായിരുന്നു ജനങ്ങളെ കുത്തി വീഴ്ത്തിയത്. അവര്‍ എന്നെ തുറിച്ചു നോക്കുന്നതാണ് ആദ്യം ഞാന്‍ കണ്ടത്. കൗബോയ് സിനിമകളിലെന്നപോലെ അവരുടെ നീക്കം എന്താണെന്ന് നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഉടന്‍തന്നെ ആദ്യത്തെ അക്രമിയെ താന്‍ കടന്നാക്രമിച്ചു. ബാറ്റണ്‍ ഉപയോഗിച്ച് അയാളുടെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ അവര്‍ മൂന്നുപേരും െനിക്കു മേല്‍ വീഴുകയും ഒരാള്‍ എന്റെ തലയില്‍ കുത്തുകയുമായിരുന്നു. പിന്നീട് ഒന്നും ഓര്‍മയില്ലെന്ന് മാര്‍ക്വേസ് പറഞ്ഞു.

ശരീരത്തില്‍ പല തവണ ആക്രമികള്‍ കുത്തി. താന്‍ മരിക്കാന്‍ പോകുന്നുവെന്നാണ് കരുതിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസറായ മാര്‍ക്വേസ് പറഞ്ഞു. ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്നര മിനിറ്റോളം നീണ്ടു നിന്ന പോരാട്ടമായിരുന്നു മാര്‍ക്വേസും ഭീകരരും തമ്മിലുണ്ടായത്. പക്ഷേ സായുധ പോലീസ് രംഗത്തെത്തുന്നതു വരെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഈ ഉദ്യോഗസ്ഥന്റെ ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഇടപെടല്‍ സഹായിച്ചു.

ലണ്ടന്‍: ഏഴ് വര്‍ഷമായി നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും മുടങ്ങിയിരുന്ന ശമ്പളവര്‍ദ്ധനക്ക് കാരണമായ പബ്ലിക് സെക്ടര്‍ പേയ് നിയന്ത്രണം എടുത്തു കളയാന്‍ എപിമാര്‍ വോട്ട് ചെയ്യും. ക്വീന്‍സ് സ്പീച്ചില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചക്കിടെയായിരിക്കും ഈ വിഷയവും വരിക. ഭീരിപക്ഷം എംപിമാരും ശമ്പളം വെട്ടിക്കുറയ്ക്കുന്ന നയത്തിനെതിരെ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു വരുന്ന നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഓസ്‌റ്റെരിറ്റി നയം തുടരുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2010ല്‍ അന്നത്തെ ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്‌ബോണ്‍ ആണ് ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ശമ്പള വര്‍ദ്ധന മരവിപ്പിച്ചിരിക്കുകയാണ്. എമര്‍ജന്‍സി സേവനങ്ങളിലും പൊതുമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് ന്യായമായ ശമ്പളം നല്‍കണമെന്ന് ലേബര്‍ ഫ്രണ്ട് ബെഞ്ച് എംപിമാര്‍ ആവശ്യപ്പെടുന്നു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും.

2020 വരെയാണ് ശമ്പളവര്‍ദ്ധനവ് നിരോധിച്ചിരിക്കുന്നത്. ഇത് ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വരുത്തിവെച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ലെന്ന് യൂണിയനുകള്‍ പറയുന്നു. വാര്‍ഷിക ശമ്പള വര്‍ദ്ധന 1 ശതമാനം മാത്രമാക്കി ചുരുക്കിയതോടെ നഴ്‌സുമാരുടെ ശമ്പളത്തില്‍ 14 ശതമാനം കുറവാണ് ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രകടനങ്ങള്‍ നടത്തി.

ലണ്ടന്‍: വാനക്രൈ ആക്രമണം വീണ്ടും. ഇന്ത്യ, യുകെ, റഷ്യ തുടങ്ങി ഏഴ് രാജ്യങ്ങളിലാണ് റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. പിയെച്ച എന്ന പേരിലുള്ള റാന്‍സംവെയര്‍ ആണ് ഇന്ത്യയില്‍ ആക്രമണം നടത്തിയത്. മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ കംപ്യൂട്ടറുകളില്‍ ‘പിയെച്ച’ റാന്‍സംവെയര്‍ ബാധിച്ചു. ചരക്കു നീക്കത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മുമ്പ് നടന്ന വാനാക്രൈ ആക്രണത്തേക്കാള്‍ അപകടകരമാണ് പിയെച്ച എന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ പിയെച്ച എത്തിയതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാനാക്രൈയുടെ പരിഷ്‌കൃത രൂപമാണ് പിയെച്ച. വാണിജ്യ, വ്യാവസായിക മേഖലകളിലാണ് പിയെച്ചയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. റഷ്യന്‍ എണ്ണക്കമ്പനികള്‍, യുക്രൈന്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഫാക്ടറികള്‍, സൈന്യം എന്നിവയെ ആക്രമണം ബാധിച്ചു. യുഎസ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. ഇരയുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഹാര്‍ഡ് ഡ്രൈവിലെ മാസ്റ്റര്‍ ഫയല്‍ ടേബിള്‍ (എംഎഫ്ടി) എന്‍ക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടര്‍ന്ന് ഫയലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാന്‍ പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ ഉണ്ടായ ആക്രമണത്തിനു ശേഷമുണ്ടാകുന്ന ശക്തമായ ആക്രമണമാണ് ഇത്. ഈ ആക്രമണത്തില്‍ 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ് കോയിന്‍ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം വന്‍ തോതില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ 13 പേര്‍ മോചനദ്രവ്യം നല്‍കിയെന്നാണ് വിവരം.

ഷാംഗ്ഹായി: അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ പല കാര്യങ്ങളുടെയും വഴിമുടക്കിയാകാറുണ്ട്. എന്നാല്‍ ചൈനയിലെ 80കാരിയായ ക്വിയു എന്ന സ്ത്രീയുടെ അന്ധവിശ്വാസം മുടക്കിയത് അവരുടെ മാത്രമായിരുന്നില്ല, പകരം 150ഓളം യാത്രക്കാരുടെ വിമാന യാത്ര കൂടിയായിരുന്നു. യാത്രക്കായി ബോര്‍ഡ് ചെയ്ത ഇവര്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേര്‍ച്ചയിട്ടതാണ് ഈ വിമാനം വൈകലിന് കാരണമായത്. വിമാനത്തിന്റെ ജെറ്റ് എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ ഇവര്‍ വലിച്ചെറിഞ്ഞു. ഷാംഗ്ഹായില്‍ നിന്ന് ഗുവാന്‍ഷുവിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനമാണ് ഇതേത്തുടര്‍ന്ന് വൈകിയത്.

കുടുംബത്തോടൊപ്പം യാത്രക്കെത്തിയ ഇവര്‍ എന്‍ജിന് അടുത്തെത്തിയപ്പോള്‍ 9 നാണയങ്ങള്‍ ടര്‍ബൈനിലേക്ക് ഇടുകയായിരുന്നു. ഇത് കണ്ട മറ്റു യാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരമറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരെയും ഇതോടെ പുറത്തിറക്കുകയും എന്‍ജിനില്‍ പരിശോധന നടത്തുകയും ചെയ്തു. അഞ്ച് മണിക്കൂറോളം വൈകിയാണ് പിന്നീട് ഈ വിമാനം പുറപ്പെട്ടത്. എട്ട് നാണയങ്ങള്‍ എന്‍ജിനില്‍ വീണില്ല. എന്നാല്‍ ഒരെണ്ണം എന്‍ജിനില്‍ നിന്ന് കണ്ടെത്തി.

എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഈ നാണയം ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുമായിരുന്നു. എങ്കില്‍ അതുണ്ടാക്കാനിടയുള്ള അപകടത്തിന്റെ തോത് പറയാന്‍ കഴിയുന്നതല്ലെന്ന് ജീവനക്കാര്‍ പ്രതികരിച്ചു. സ്ത്രീയെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് എയര്‍ലൈന്‍ കമ്പനി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. യാത്രക്കിടെ അപകടമൊന്നും വരാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എറിഞ്ഞതെന്നായിരുന്നു ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

ഒട്ടേറെ അഭ്യൂഹങ്ങളും നിഗൂഡതകളും ബാക്കിയാക്കിയ ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നും നടന്നില്ല. സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ അന്വേഷണം പുരോഗമിക്കുന്നതിന്റെ മുറയ്ക്കനുസരിച്ച് നാളെയോ മറ്റന്നാളോ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. CMI സഭാ പ്രതിനിധിയായി എഡിന്‍ബര്‍ഗ്ഗില്‍ എത്തിയ ഫാ. റ്റിവിന്‍ CMl ആണ് നെസ്റ്റ് ഓഫ് കിന്‍ ആയി നിയമിക്കപ്പെട്ടിട്ടുള്ളത്. ഫാ. മാര്‍ട്ടിന്റെ ആത്മശാന്തിക്കായുള്ള പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ എഡിന്‍ബര്‍ഗ്ഗിലുള്ള സെന്റ് കാതറിന്‍ ദേവാലായത്തില്‍ വ്യാഴാഴ്ച നടക്കും. വൈകുന്നേരം 5.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
സാധിക്കുന്നിടത്തോളം ആളുകള്‍ അച്ചന്റെ ആത്മശാന്തിക്കായിക്കുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളളില്‍ അറിയിച്ചു.

തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്..

Venue: St Catherine Church
             2Captains Row
             Edinburgh
             EH16 6QP
RECENT POSTS
Copyright © . All rights reserved