ഡബ്ലിന്‍: അയര്‍ലന്റിലേക്ക് നേഴ്‌സുമാര്‍ക്കായി ഇന്ത്യയില്‍ നിന്നും വന്‍തോതിലുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നു. ജനുവരി 14 മുതല്‍ 20 വരെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടത്തുന്നത്. റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി സൗജന്യമായിരിക്കും. മലയാളികളായ നേഴ്‌സുമാര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമായിരിക്കും. വിസയുടെ പ്രോസസിങ്ങ് ഫ്രീയായിരിക്കും. ഇന്റര്‍വ്യൂ പാസ്സാവുകയാണെങ്കില്‍ അയര്‍ലന്റിലേക്ക് ആപ്റ്റിറ്റുഡ് ടെസ്റ്റിനായി എത്തുന്നതിനായി സൗജന്യ വിസയും ടിക്കറ്റും പരിശീലനവും സൗജന്യ മെഡിക്കല്‍ ക്യാംപും എന്‍ എച്ച് ഐ അനുവദിക്കും. 10 മുതല്‍ 15ലക്ഷം വരെ തുക വേണ്ടിവരുന്ന റിക്രൂട്ട്‌മെന്റുകളാണിപ്പോള്‍ സൗജന്യമായി ലഭിക്കുന്നത്.
ജനുവരി 14,15,16,17,19,20 തിയതികളില്‍ കൊച്ചി, ഡല്‍ഹി, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും പങ്കെടുക്കാം. ജനറല്‍ നേഴ്‌സ്, ബി.എസ്.സി.നേഴ്‌സ് എന്നിവര്‍ക്ക് ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം. IELTS (ഐഇഎല്‍ടിഎസ്), NMBI (എന്‍എംബിഐ) ഡിസിഷന്‍ ലെറ്ററോ, എന്‍എംബിഐ ലെറ്ററിന്റെ നടപടിക്രമങ്ങള്‍ അന്തിഘട്ടത്തില്‍ എത്തിയവര്‍ക്കും അപേക്ഷിക്കാം. ഐഇഎല്‍ടിഎസ് കോച്ചിങ്ങ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഇന്റര്‍വ്യൂവിന് ബുക്ക് ചെയ്യാം.
അയര്‍ലന്റിലെ പ്രമുഖ ആശുപത്രികളിലേയ്ക്കും, പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍, റിഹാബിലിറ്റേഷന്‍, സൈക്യാട്രിക്, വിവിധ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് എന്നിവയിലേക്ക് നേഴ്‌സുമാരെ എടുക്കും. എല്ലാ വിഭാഗത്തിലും ഉള്ള നേഴ്‌സുമാരുടെ ഒഴിവുകള്‍ നിലവില്‍ ഉണ്ട്. അയര്‍ലന്റിലേക്ക് എത്തുന്ന നേഴ്‌സുമാര്‍ക്ക് സുരക്ഷിതമായ താമസത്തിനും സഹായങ്ങള്‍ നല്കും. അഡാപ്‌റ്റേഷന് നിലവില്‍ അയര്‍ലന്റില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അതിലേക്ക് ആവശ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എറണാകുളത്തേ അരവിന്ദ് മാന്‍ പവര്‍ സൊല്യൂഷനും, പാഡി കരിയര്‍ കെയര്‍ അയര്‍ലന്‍ഡ് ലിമിറ്റഡും ആണ് ഇന്ത്യയിലേ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നത്.
IELTS SCORE Overall: 7
നേഴ്‌സുമാര്‍ക്ക് ഐ.എല്‍.ടി.എസിന് ഓവറോള്‍ 7 പോയിന്റ് വേണം. റീഡിങ്ങ് 6.5, ലിസണിങ്ങ് 6.5, സ്പീക്കിങ്ങ് 7, റൈറ്റിങ്ങ് 7 എന്നീ രീതിയില്‍ ആയിരിക്കണം സ്‌കോര്‍.
ജനുവരി 14, 15 തിയതികളില്‍ ഡല്‍ഹിയിലെ ന്യൂഫ്രണ്ട്‌സ് കോളനിയ്ക്കു സമീപമുള്ള ദി സൂര്യ ഹോട്ടലിലും, ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ഓഫിസിനു സമീപം കുന്നിങ്ങ്ഹാം റോഡിലെ ബാംഗ്ലൂര്‍ ഡിബിഎസ് ഹൗസില്‍ ജനുവരി 16 നും, ദക്ഷിണ കര്‍ണ്ണാടക മംഗലാപുരത്ത് ഫെഹിര്‍ റോഡിലെ മോത്തിമഹാല്‍ ഹോട്ടലില്‍ ജനുവരി 17 നും, കൊച്ചി ലുലുഷോപ്പിങ് മാളിലെ മാരിയട്ട് ഹോട്ടലില്‍ ജനുവരി 19നും 20നുമാണ് ഇന്റര്‍വ്യൂ നടക്കുന്നത്.
താല്പര്യമുള്ളവര്‍ എത്രയും വേഗം ബയോഡാറ്റകള്‍ [email protected] / [email protected] വിലാസത്തില്‍ അയക്കണം. ബന്ധപ്പെടുവാനുള്ള നമ്പര്‍ 09037337788, 09037223399.
web address: www.aravindglobal.com
Contact Ireland (Phone number): Baiju +353 879579780; Saji: +353 876858043 – www.paddycareercare.ie
അയര്‍ലന്റില്‍ നിലവില്‍ ഒരു മണിക്കൂറിനു 22 യൂറോ വരെ നേഴ്‌സുമാര്‍ക്ക് വേതനം നിലവില്‍ ഉണ്ട്. അതായത് 1500 രൂപ. രാത്രി ഡ്യൂട്ടിക്ക് 30% വരെ കൂടുതലും, അധിക മണിക്കൂറുകള്‍ക്ക് 50 മുതല്‍ 75% വരെ അധികവും മേല്‍ സൂചിപ്പിച്ച തുകയ്ക്ക് പുറമേ ലഭിക്കും. ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന പ്രവാസി നഴ്‌സുമാര്‍ക്കും അയര്‍ലന്റില്‍ എത്താന്‍ ഉള്ള സുവര്‍ണ്ണാവസരമായിരിക്കും ഇത്. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക
സ്വന്തം ലേഖകന്‍
ഗ്ലോസ്സ്റ്റര്‍ ; ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍റെ ആര്‍ട്ട്സ് കോഡിനേറ്ററും , എക്സിക്കുട്ടിവ് അംഗവുമായ റോബി മേക്കരയുടെ മാതാവ് മേരി മേക്കര നിര്യാതയായി . തിങ്കളാഴ്ച വൈകിട്ട് 8.30 ന് മാനന്തവാടിയിലുള്ള വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ വച്ച് ആയിരുന്നു മരണം സംഭവിച്ചത് . 67 വയസ്സായിരുന്ന മേരി മേക്കര പുതുശ്ശേരി മേക്കര കുടുംബാംഗമാണ് . ക്യാന്‍സര്‍ ബാധിതയായിരുന്ന മേരി മേക്കര കഴിഞ്ഞ അഞ്ച് വര്‍ഷമായി ചികിത്സയിലായിരുന്നു . ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ആശുപത്രില്‍ ആയിരുന്നു . മരണസമയത്ത് ഭര്‍ത്താവ് ചാക്കോ മേക്കരയും മറ്റ് കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു .
റോബി മേക്കര , ഷിബി മേക്കര , റീന മേക്കര , റിനി മേക്കര എന്നിവര്‍ മക്കളാണ് . യുകെയില്‍ ജോലി ചെയ്യുന്ന റോബിയും , റീനയും , റിനിയും ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാനായി നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട് . സ്മിത , ഡെയിസി , സ്റ്റീഫന്‍ , മനോജ് എന്നിവര്‍ മരുമക്കളാണ് . സംസ്ക്കാരം ചടങ്ങുകള്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോട് കൂടി ആരംഭിക്കും എന്ന്‍ അറിയിച്ചിട്ടുണ്ട് . സംസ്ക്കാരം പുതുശ്ശേരി സെന്‍റ്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയില്‍ ആണ് നടത്തുന്നത് .
പുതുശ്ശേരിക്കാരുടെ മമ്മി എന്ന്‍ അറിയപ്പെട്ടിരുന്ന മേരി മേക്കര ഒരു തികഞ്ഞ സാമുഹ്യപ്രവര്‍ത്തകയായിരുന്നു . മാനന്തവാടി ഗവണ്‍മെന്‍റ് ആശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പാലിയേറ്റിവ് കെയര്‍ ഗ്രൂപ്പിലെ സജീവ വാളണ്ടിയറും , ഇടവക പള്ളിയിലെ ഗായകസംഘാംഗവുമായിരുന്നു
ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായ റോബി മേക്കരയുടെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു . മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനം ഈ അവസരത്തില്‍ അറിയിക്കുന്നു .
ലണ്ടന്‍: 1995ല്‍ ഡീപ്പ്കട്ട് ബാരക്കില്‍ തലയില്‍ വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയ വനിതാ ആര്‍മി റിക്രൂട്ട് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. മേലുദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. കൊല്ലപ്പെടുന്നതിനു തലേ രാത്രിയില്‍ മേലുദ്യോഗസ്ഥന്‍ ഇവരെ ബലാല്‍സംഗം ചെയ്തിരിക്കാനാണ് സാധ്യതയെന്നാണ് വെളിപ്പെടുത്തല്‍. പ്രൈവറ്റ് ഷെറില്‍ ജെയിംസ് എന്ന സൈനികയെ ആണ് ഡീപ്പ്കട്ട് സൈനിക ബാരക്കില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 1995 നവംബറിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1995നും 2002നുമിടയില്‍ സൈനിക ബാരക്കുകളില്‍ വെടിയേറ്റു മരിച്ച നാല് യുവതികളില്‍ ഒരാളാണ് പതിനെട്ടുകാരിയായ ഷെറില്‍
ഇവരുടെ മരണത്തിന് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രധാന സാക്ഷികളെ വിസ്തരിക്കുകയോ വൈദ്യ രേഖകള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ 2014ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഷെറിലിന്റെ ശരീരത്തിലുണ്ടായിരുന്ന വെടിയുണ്ടയും വസ്ത്രങ്ങളും തോക്കും ഒന്നും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ലെന്ന് ഇവരുടെ വീട്ടുകാര്‍ ആരോപിക്കുന്നു. പുതിയ ഇന്‍ക്വസ്റ്റിലുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് ചെറിലിന്റെ കുടുംബ വക്കീല്‍ അറിയിച്ചു. പുതിയ തെളിവുകള്‍ അനുസരിച്ച് ഇവര്‍ മരിക്കുന്നതിന്റെ തലേദിവസം രാത്രിയിലോ തൊട്ട് മുമ്പോ ലൈംഗിക പീഡനത്തിന് വിധേയയിട്ടുണ്ട്. അതേസമയം സാക്ഷികള്‍ ഇക്കാര്യം നേരിട്ട് ആരോപിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതൊരു പുതിയ തെളിവല്ലെന്നും നേരത്തെ തന്നെ ഈ തെളിവ് കിട്ടിയിട്ടുണ്ടെന്നുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഷെറില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന കാര്യം അന്വേഷണ പരിധിയില്‍ വരുന്നത് തന്നെയാണെന്നും അധികൃതര്‍ പറയുന്നു. ഏതായാലും ഷെറില്‍ മരിക്കുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിക്കും. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷെറിലിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ലിബര്‍ട്ടി ലീഗല്‍ ഓഫീസര്‍ എമ്മ നോര്‍ട്ടന്‍ വ്യക്തമാക്കി. ഇതേ കാലയളവില്‍ ഡീപ്കട്ടിലുണ്ടായ ചില ലൈംഗിക പീഡനക്കേസുകള്‍ കൂടി ഷെറിലിന്റെ കെസിലെ തെളിവുകളായി ചേര്‍ത്ത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ന്യൂഡെല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തേക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലു തീവ്രവാദികളുടെ വിവരങ്ങള്‍ അറിയുന്നതിനു വേണ്ടി സഹായം ആവശ്യപ്പെട്ട് ഇന്റര്‍പോളിനു ബ്ലാക്ക് കോര്‍ണര്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി പുറപ്പെടുവിക്കുന്ന നോട്ടീസാണ് ബ്ലാക്ക് കോര്‍ണര്‍ നോട്ടീസ്.
ഡി ഐജിയുടെ നേതൃതത്തില്‍ പത്തംഗ എന്‍ഐ എ സംഘം ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ തെരച്ചില്‍ നടത്തി. പ്രദേശത്തു നിന്നും ഒരു മൊബൈല്‍ ഫോണ്‍, ബൈനോക്കുലര്‍, എകെ 47 വെടിക്കോപ്പ് തുടങ്ങിയവ കണ്ടെടുത്തു. സംഭവത്തെ തുടര്‍ന്ന് സംശയത്തിലായിരുന്ന ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിനെ ഇന്നലെ എന്‍ഐഎ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ചോദ്യം ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയായിട്ടില്ല. സാക്ഷികളെ വിസ്തരിക്കുന്ന പ്രവര്‍ത്തിയും നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ മൂന്നു കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്താന്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്ത ദിവസം നടക്കാനിരിക്കുന്ന ഇന്ത്യാ-പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ചര്‍ച്ചനടക്കുമെന്ന് ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായാണ് വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് എല്ലാ സഹായവും പാകിസ്ഥാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ചര്‍ച്ചകള്‍ ഒഴിവാക്കാതിരിക്കാന്‍ സമ്മര്‍ദ്ദവുമായി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്തുണ്ട്.
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച കേരളം ഭിന്നലിംഗക്കാര്‍ക്കായി പുതിയ പദ്ധതികളുമായി രംഗത്തെത്തി. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമബോര്‍ഡ് സ്ഥാപിക്കാനാണ് പുതിയ പദ്ധതി. ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് നീതിയും തുല്യതയും ഉറപ്പു നല്‍കുന്നതിനായാണ് ക്ഷേമ ബോര്‍ഡ് രൂപികരിക്കുന്നത്. രണ്ടു മാസം മുമ്പാണ് കേരള സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപികരിച്ചത്. ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിയമസഹായ സെല്‍ ആരംഭിച്ചിട്ടുണ്ട്.
ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അദൃശ്യരായ ഈ സമൂഹത്തെ പൊതു സമൂഹത്തിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന് സുപ്രീം കോടതി 2014ല്‍ വിധിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നയം രൂപീകരിച്ചത്.
ക്ഷേമബോര്‍ഡിന്റെ കീഴില്‍ ഹോംസ്‌റ്റേകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കും. കേരളത്തില്‍ 30,000 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവവരുണ്ടാവരുണ്ടായിട്ടും 4000 പേര്‍ മാത്രമാണ് പൊതുരംഗത്തേക്ക് വരുന്നതെന്ന് സര്‍വേ പറയുന്നു. ഇവരില്‍സാക്ഷരതാ നിരക്ക് 93 ശതമാനമാണ്. സ്ഥിര ജോലിയുള്ളവര്‍ 12 ശതമാനം മാത്രമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: മൂവായിരം വര്‍ഷം മുമ്പുളള ബ്രിട്ടനിലെ ജീവിതത്തെക്കുറിച്ച് വെളിച്ചം വീശുന്ന രേഖകള്‍ ഈസ്റ്റ് ആംഗ്ലിക്കയിലെ ഉദ്ഖനനത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേംബ്രിഡ്ജ്‌ഷെയറിലെ വിറ്റില്‍സിയ്ക്കടുത്ത് നടത്തിയ ഉദ്ഖനനത്തിലാണ് ചരിത്രാതീത കാലത്തെ ബ്രിട്ടനെക്കുറിച്ചുളള പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിരിക്കുന്നത്. വെങ്കലയുഗത്തിലെ പല കരകൗശല വസ്തുക്കളും യാതൊരു കേടുപാടുകളുമില്ലാതെ ഈ പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. വടക്കന്‍ യൂറോപ്പില്‍ നിന്ന് ലഭിച്ചിട്ടുളളതില്‍ വച്ചേറ്റവും മികച്ചതാണിവയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
വളരെ മനോഹരമായി നെയ്‌തെടുത്ത വസ്ത്രങ്ങളടക്കമുളളവയും ഇക്കൂട്ടത്തിലുണ്ട്. തടിയില്‍ നിര്‍മിച്ച പാത്രങ്ങളും മണ്‍പാത്രങ്ങളും വെങ്കല ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചവയുടെ കൂട്ടത്തിലുണ്ട്. ദൈനം ദിന ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന നൂറോളം വസ്തുക്കളാണ് ലഭിച്ചത്. ചില വീടുകളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ നിര്‍മാണ രീതികളെക്കുറിച്ചും മനസിലാക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഗവേഷകരുടെ പക്ഷം. പൂര്‍ണമായും തടികൊണ്ടുണ്ടാക്കിയ വീടാണിത്. ഒമ്പത് മീറ്റര്‍ ചുറ്റളവിലുളള വീടിന്റെ ഏകദേശം പകുതിയോളം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ മേല്‍ക്കൂരയും ഭിത്തികളും തറയും എല്ലാം അതേ പടി നിലനില്‍ക്കുന്നു. നദിയില്‍ മുങ്ങിപ്പോയതിനാലാണ് അധികം കേടുപാടുകളില്ലാതെ ഈ വീട് ഇത്രയും കാലം നിലനിന്നത്. മുപ്പത് നൂറ്റാണ്ടോളം വെളളക്കെട്ടിനുളളിലായിരുന്നു ഈ വീടിന്റെ അവശിഷ്ടങ്ങള്‍.
വെങ്കലയുഗത്തിലെ ജനവാസകേന്ദ്രമായിരുന്നു ഇതെന്നാണ് നിഗമനം. നെന്‍ നദിയുടെ ഒരു ഭാഗം ഒഴുകിയിരുന്ന പ്രദേശമായിരുന്നു ഇതെന്നും ഗവേഷകര്‍ കരുതുന്നു. ആറ് വലിയ വൃത്താകൃതിയിലുളള വീടുകള്‍ ഇവിടെ ഉണ്ടായിരുന്നിരിക്കാം. മുപ്പത് മുതല്‍ അമ്പത് വരെയാളുകള്‍ ഇവിടെ താമസിച്ചിട്ടുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ചരിത്രഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഒരു ഡസനോളം വസ്ത്രങ്ങളുടെ തുണ്ടുകള്‍ ലഭിച്ചതായും ഗവേഷകര്‍ പറയുന്നു. ചെടികളുടെ നൂലുപയോഗിച്ചാണ് ഇവയിലേറെയും നിര്‍മിച്ചിട്ടുളളത്. മരത്തൊലിയില്‍ നിന്നുത്പാദിപ്പിച്ച നൂലുകളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതിലേറെയും. ബ്രിട്ടനില്‍ വെങ്കല ശിലായുഗത്തിലെ ഇതുവരെ കണ്ടെടുത്തിട്ടുളളതില്‍ വച്ചേറ്റവും വലിയ വസ്ത്രശേഖരമാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുളളത്.
മസ്റ്റ് ഫാം എന്നാണ് ഗവേഷകര്‍ ഈ പ്രദേശത്തിന് നല്‍കിയിരിക്കുന്ന പേര്.
കോടാലിയടക്കം 20 വെങ്കല, തടി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന കുടുംബം വളരെ ധനികരായിരുന്നതായും സൂചനയുണ്ട്. അറുപത് സെന്റിമീറ്റര്‍ വരെ ഉയരമുളള ജാറുകളും അഞ്ച് സെന്റിമീറ്റര്‍ ഉയരമുളള കുടിവെളള സംഭരണികളും മറ്റും ഇവിടെ നിന്ന് കണ്ടെടുത്ത മണ്‍പാത്ര ശേഖരത്തിലുണ്ട്. വടക്കന്‍ ഫ്രഞ്ച് ശൈലിയിലാണിവ നിര്‍മിച്ചിരിക്കുന്നത്. പത്തോളം കിടക്കകളും ലഭിച്ചിട്ടുണ്ട്. പച്ചയും നീലയും നിറമുളള ഗ്ലാസ് ബെഡുകളാണിവ. രാസപരമായി ബാല്‍ക്കന്‍ കിടക്കകളോട് വളരെയേറെ സാമ്യമുളളവയാണിവ.
ഇവര്‍ വളരെ നന്നായി ഭക്ഷണം കഴിച്ചിരുന്നുവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗവേഷകര്‍ കണ്ടെത്തിയ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇതിന് തെളിവായി ഇവര്‍ എടുത്ത് കാട്ടുന്നു. പശു, ആട്, പന്നി തുടങ്ങിയവയുടെ എല്ലുകള്‍ ഇവിടെ നിന്ന് ലഭിച്ചു. മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കണ്ടെത്തിയ ചില പാത്രങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
നാല് വര്‍ഷം നീണ്ട ഗവേഷണത്തിന് പതിനൊന്ന് ലക്ഷം പൗണ്ട് ചെലവായി. ഹിസ്റ്റോറിക് ഇംഗ്ലണ്ടാണ് ഈ ചെലവ് വഹിച്ചത്. യുകെയിലെ ബ്രിക് ഉത്പാദകരായ ഫോര്‍ട്ടെറയുടെ കൂടി സഹകരണത്തോടെ ആയിരുന്നു പഠനം.
ഇഡാഹോ: അമേരിക്കയില്‍ കൊല്ലപ്പെട്ട ഒരു മൗണ്ടന്‍ ലയണിന്റെ തലയ്ക്ക് മുകളിലേക്കും തേറ്റപ്പല്ലുകള്‍ വളര്‍ന്നതായി കണ്ടെത്തി. വന്യജീവി വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഒരു സയാമീസ് ഇരട്ടയുടേതാകാം ഈ പല്ലുകള്‍ എന്നാണ് അധികൃതരുടെ നിഗമനം. ഇരട്ട ഗര്‍ഭത്തില്‍ വച്ച് തന്നെ ചത്ത് പോയിരിക്കാമെന്നും അധികൃതര്‍ അനുമാനിക്കുന്നു. പ്രത്യേകതരം ട്യൂമര്‍ ആയിരിക്കാം ഇതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇതിനെ ഒരു വേട്ടക്കാരന്‍ നിയമപരമായി വെടിവച്ച് കൊന്നത്. ഇഡാഹോയിലെ വെസ്റ്റണിലുളള ഒരു നായയെ ആക്രമിച്ചതോടെയാണ് ഇതിനെ വെടിവച്ചത്.
ആക്രമണത്തില്‍ നിന്ന് നായ രക്ഷപ്പെട്ടു. വനപാലകര്‍ മൗണ്ടന്‍ ലയണിനെ പരിശോധിച്ചപ്പോഴാണ് ഇതിന്റെ പ്രത്യേകതകള്‍ ശ്രദ്ധയില്‍ പെട്ടത്. തലയില്‍ കൊമ്പുമായി കാണപ്പെട്ട സിംഹത്തെ അപൂര്‍വ ജീവിയാണെന്ന മട്ടിലാണ് ആദ്യം ആളുകള്‍ കരുതിയത്. അമേരിക്കയില്‍ കണ്ടു വരുന്ന സിംഹവര്‍ഗത്തിലുള്ള ജീവിയാണ് മൗണ്ടന്‍ ലയണ്‍. ഇഡാഹോയില്‍ ഇതിനെ സര്‍വസാധാരണമായി കാണാം. മാന്‍, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. റക്കൂണ്‍, എലി തുടങ്ങിയ ചെറു സസ്തനികളെയും ഇത് ആഹാരമാക്കാറുണ്ട്.
ഇഡാഹോ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് 50 മുതല്‍ 150 ചതുരശ്ര മൈല്‍ ചുറ്റളവിലാണ് ഇവ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കുന്നത്. കാട്ടാടുകള്‍, എല്‍ക്ക്, മൂസ് തുടങ്ങിയ ജന്തുക്കളും ഇവയുടെ ഇഷ്ട ഭക്ഷണങ്ങളില്‍പ്പെടുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഇവ വളര്‍ത്തുമൃഗങ്ങളെ ശല്യം ചെയ്യാറുള്ളതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ലണ്ടന്‍: ഇംഗ്ലണ്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി അനുവദിച്ചിട്ടുളള ലക്ഷക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരെ സഹായിക്കാന്‍ വേണ്ടി അനുവദിക്കുന്ന പണമാണ് പ്രാദേശിക ഭരണകൂടങ്ങള്‍ തടഞ്ഞ് വയ്ക്കുന്നത്. നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. പാവങ്ങള്‍ക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റുമായി അനുവദിക്കുന്ന പണത്തിന്റെ പകുതി പോലും പ്രാദേശിക ഭരണകൂടങ്ങള്‍ ചെലവഴിക്കുന്നില്ല.
ഇത് കാരണം പലരും സന്നദ്ധ സംഘടനകളുടെ സഹായം തേടുകയാണ്. ഭക്ഷണത്തിനായി ഇവര്‍ക്ക് ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇംഗ്ലണ്ടിലെ ധനിക മേഖലയിലുളള പ്രാദേശിക കൗണ്‍സിലുകള്‍ ഇവരുടെ പദ്ധതി വിഹിതത്തിന്റെ 62 ശതമാനവും ചെലവിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് നല്‍കുന്ന 45 ശതമാനം പണത്തിലെ 25 ശതമാനം മാത്രമാണ് ചെലവിടുന്നത്.
ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും ആവശ്യമുളളതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ സമ്മതിക്കുന്നു. എന്നാല്‍ ഫണ്ടിംഗിലുളള വീഴ്ചയാണ് ഇതിന് കാരണമെന്നാണ് ഇവരുടെ വാദം.
തൃശ്ശൂര്‍: പാരാസൈക്കോളജിസ്റ്റ് എന്ന നിലയില്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ തൃശൂര്‍ നന്ദിപുരം കൊടകര കാരൂക്കാരന്‍ വീട്ടില്‍ പ്രിജോ ആന്റണിയുടെ വേലത്തരങ്ങള്‍ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. ചില ഓണ്‍ലൈന്‍ പുലികളെപ്പോലെ ബുദ്ധിജീവി പരാമര്‍ശങ്ങള്‍ നടത്തി ഫേസ്ബുക്കില്‍ വിഹരിക്കുകയായിരുന്നു പ്രിജോ ആന്റണി. ഇപ്പോള്‍ ഇയാളുടെ വേലത്തരങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പ്രിജോയുടെ വലയില്‍ വീണ് മാനം പോയ സ്ത്രീകള്‍ എത്ര പേരുണ്ടെന്നേ ഇനി അറിയേണ്ടതുള്ളു. എന്നാല്‍ പ്രിജോയുടെ വശീകരണത്തില്‍ മയങ്ങി സകലതും സമര്‍പ്പിച്ച സത്രീ രത്‌നങ്ങള്‍ ചതിയുടെ കഥകള്‍ പുറത്തു പറയാന്‍ തയ്യാറാകുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
‘പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്‌കൂള്‍ കുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഒരു സംഘം തന്നെ ഇന്ത്യയിലും കേരളത്തിലും ഉണ്ട്. കൊച്ച് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലോ അവരുടെ ബീജം കുടിച്ചാലോ സൗന്ദര്യം നിലനില്‍ക്കുമെന്ന വിശ്വാസവും, കുട്ടികളുമായുള്ള ബന്ധം സുരക്ഷിതമാണെന്ന തോന്നലും കൂടുതല്‍ സ്ത്രീകളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നു. നമ്മള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കഥകള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ. പ്രായപൂര്‍ത്തി ആകുന്നതിന് മുന്‍പ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ കഥകള്‍ പല പുരുഷന്‍മാര്‍ക്കും പറയാനുണ്ടാകും. അതും പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇന്നലെ ഉണ്ടായ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇത് എഴുതുന്നത്’ ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് പ്രിജോ ജന ശ്രദ്ധയാകര്‍ഷിക്കാന്‍ പോസ്റ്റിയതാണിങ്ങനെ. ഡോ. നോഹനമ്പത്ത് എന്നപേരിലാണ് പ്രിജോയുടെ ഫേസ്ബുക്ക് പേജ്. ആളൊരു തികഞ്ഞ സല്‍സ്വഭാവിയും സാമൂഹിക പ്രശ്‌നങ്ങളില്‍ വളരെയധികം ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നയാളാണ് എന്ന് ആരും വിശ്വസിച്ചു പോകും ഫേസ്ബുക്കിലെ പോസ്റ്റിംഗുകള്‍ കണ്ടാല്‍. ഈ പോസ്റ്റിന് കമന്റിട്ടവര്‍ക്കൊക്കെ തത്സമയം മറുപടിയും കൊടുത്തിട്ടുണ്ട്. സെമിനാരിയില്‍ പോയി പാതിവഴിയില്‍ വൈദികപഠനം അവസാനിപ്പിച്ച കഥയും തന്നോടൊപ്പം കല്ല്യാണമുറപ്പിച്ച പെണ്‍കുട്ടി മനസമ്മതത്തിന്റെ തലേന്ന് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ കഥയുമൊക്കെ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ മാസം 5ന് ഫേസ്ബുക്ക് എഴുത്തുകാരെക്കുറിച്ചുടുള്ള ഒരു നീണ്ട ലേഖനമായിരുന്നു പോസ്റ്റിയിരുന്നത്. പ്രിജോ അറസ്റ്റിലായതിന്റെ പത്ര കട്ടിംഗ്‌സാണ് ഇപ്പോള്‍ കമന്റുകളുടെ രൂപത്തില്‍ പ്രിജോയുടെ അക്കൗണ്ടിനെ നിറയ്ക്കുന്നത്.
പ്രിജോ ടാര്‍ജറ്റ് ചെയ്യുന്നത് മുപ്പത്തഞ്ചിന് മുകളില്‍ പ്രായമുള്ള വീട്ടമ്മമാരെയാണ്. ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ മനസ്സിലാക്കി 35 കഴിഞ്ഞ വീട്ടമ്മമാരുമായാണ് ചങ്ങാത്തം കൂടുന്നത്. വിദേശത്തുനിന്ന് പാരാസൈക്കോളജിയില്‍ ബിരുദമെടുത്തയാളെന്നാണ് പ്രിജോ സ്വയം പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്കിലൂടെ തിരഞ്ഞുപിടിക്കുന്ന സ്ത്രീകളെ നിരന്തര ചാറ്റിംഗിലൂടെ അടുപ്പക്കാരാക്കും. അവരുടെ ഫോണ്‍നമ്പര്‍ കരസ്ഥമാക്കും. പിന്നെ വാട്‌സ് ആപ്പിലൂടെയാവും ചാറ്റിംഗ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചാണ് അവരെ വലയിലാക്കുന്നത്. മറ്റു തൊഴിലിനൊന്നും പോവാതെ മുഴുവന്‍ സമയവും ഫേസ്ബുക്കില്‍ തന്നെ വലവീശിയിരിപ്പായിരുന്നു പ്രിജോയുടെ പ്രധാന പണിയെന്ന് പൊലീസ് പറയുന്നു. മന: ശാസ്ത്രപരമായ കാര്യങ്ങളും തത്വചിന്തകളും സ്ത്രീകള്‍ക്ക് ഉപദേശിച്ച് അവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് ഉറ്റ സുഹൃത്തായി മാറും.
മരിച്ച ആത്മാക്കളുമായി ഓജോ ബോര്‍ഡിന്റെ സഹായത്തോടെ സംസാരിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും. ഇത് വിശ്വസിക്കുന്ന സ്ത്രീകളെ ഏതെങ്കിലും ഹോട്ടലിലോ മറ്റു സുരക്ഷിത കേന്ദ്രത്തിലോ ക്ഷണിച്ചു വരുത്തും. അവിടെ എത്തിയാല്‍ ആദ്യം പല പൂജകളും നടത്തും. ചികിത്സയുടെ ഭാഗമെന്ന നിലയില്‍ നഗ്നപൂജയ്ക്ക് നിര്‍ബന്ധിക്കും. തുടര്‍ന്ന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കും. കെണിയില്‍ വീണ സ്ത്രീകളില്‍ നിന്ന് പണവും ഈടാക്കിയിരുന്നതായി സംശയിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെടുന്ന സ്ത്രീകളോട് ആദ്യം അവരുടെ കൈകാലുകളുടെയും മുഖത്തിന്റെയും ചിത്രങ്ങളാണ് ചികിത്സയുടെ ഭാഗമായി അയച്ചുതരാന്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പിലൂടെ നല്‍കാന്‍ നിര്‍ബ്ബന്ധിക്കും. അതില്‍ ലൈംഗിക ചോദന ഉണര്‍ത്തുന്ന അവരുടെ ശരീര ഭാഗങ്ങളും ഉള്‍പ്പെടും. ഇങ്ങനെ അയച്ചുകൊടുത്ത ധാരാളം സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പ്രിജോയുടെ മൊബൈലില്‍ പൊലീസ് കണ്ടെത്തി. ഒന്നിലധികം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പെന്‍െ്രെഡവ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. ഇതിലെ ചിത്രങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
കൊല്ലം സ്വദേശിനിയായ യുവതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രിജോയെ പൊലീസ് സമര്‍ത്ഥമായി കുടുക്കിയത്. യുവതിയുടെ ഭര്‍ത്താവാണ് പ്രിജോയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രിജോയോട് കൊല്ലത്ത് വരാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് വരാമെന്നായിരുന്നു പ്രിജോയുടെ മറുപടി. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ വന്നാല്‍ അവിടെ നിന്ന് ഒരുമിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് യുവതി അറിയിച്ചു ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ കൊല്ലം സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ പ്രിജോയെ പൊലീസ് തന്ത്രപൂര്‍വം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലത്ത് ഈയൊരു കേസല്ലാതെ മറ്റൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പൊലീസ് പറയുമ്പോള്‍ ഇയാളുടെ വലയില്‍ വീണവര്‍ മാനഹാനി ഭയന്ന് പുറത്ത് പറയാത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ ഇയാളുടെ വലയില്‍ പെട്ടതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തട്ടിപ്പിന്റെയും പീഡനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടല്‍.
തിരുവനന്തപുരം: കൊച്ചി കേന്ദ്രമാക്കി മനുഷ്യകടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മുജീബിനും സംഘത്തിനും വിദേശത്ത് മനുഷ്യകടത്തിനും പെണ്‍വാണിഭത്തിനും ഒത്താശ ചെയ്തത് എംബസി ഉദ്യോഗസ്ഥന്‍. ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ നിന്നും നിരവധി യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പെണ്‍വാണിഭ കെണിയില്‍പ്പെടുത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു.
യുഎഇ എംബസിയിലെ മലയാളിയായ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് മനുഷ്യകടത്തിന് ഒത്താശ ചെയ്തിരുന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ റെയ്ഡിന് സിഐഡി പോലീസ് എത്തുന്ന വിവരം ഈ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കി സഹായിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ പ്രതി അച്ചായന്‍ എന്ന് വിളിയ്ക്കുന്ന ജോഷിയുടെ മകന്‍ ജോയിസും ആലുവ സ്വദേശി മുജീബുമാണ് കേരളത്തില്‍ നിന്നും യുവതികളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭത്തിനിരയാക്കിയിരുന്നത്.
ഇവരുടെ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ബഹ്‌റിന്‍, ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന മനുഷ്യകടത്തിനും പെണ്‍വാണിഭത്തിനും മുജീബിനോടൊപ്പം ചുക്കാന്‍ പിടിച്ചിരുന്നത് മലയാളികളായ ദമ്പതികളായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. ബാലുശേരി സ്വദേശി അബ്ദുള്‍ നാസര്‍ എന്ന് വിളിയ്ക്കുന്ന നാസര്‍, കൊല്ലം ചന്ദനതോപ്പ് സ്വദേശി സുമി എന്ന് വിളിയ്ക്കുന്ന ഷാജിദ എന്നിവരാണ് യുവതികളെ ചതിയില്‍പ്പെടുത്തി പെണ്‍വാണിഭത്തിനിരയാക്കിയിരുന്നതെന്ന് ഇരകളാക്കപ്പെട്ട യുവതികള്‍ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കി.
ഇരുവര്‍ക്കും നാട്ടില്‍ കുടുംബമുണ്ടെങ്കിലും വിദേശത്ത് ഇരുവരും ദമ്പതികളെപ്പോലെയാണ് കഴിയുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. രാജ്യാന്തര അന്വേഷണ സംഘത്തിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കേരള പോലീസ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്ത എംബസി ഉദ്യോഗസ്ഥനെയും വലയിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന്റെ ഒരു സംഘത്തെ ഉടന്‍ തന്നെ ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് അയക്കാനും ആലോചനയുണ്ട്. ബഹ്‌റിനിലെ റാസയില്‍ നാസറും ഷാജിദയും നടത്തുന്ന റസ്റ്റോറന്റില്‍ ജോലി വാഗ്ദാനം ചെയ്താണ് പെണ്‍വാണിഭത്തിനായി യുവതികളെ എത്തിച്ചിരുന്നത്. 63 -ഓളം യുവതികളെ കെണിയില്‍പ്പെടുത്തി ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്നതായി ഇവരുടെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ് 226-ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ബഹ്‌റിനിലെ അദില്യ എന്ന സ്ഥലത്തെ ഒരു കേന്ദ്രത്തിലാണ് കേരളത്തില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച യുവതികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം ബഹ്‌റിനിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈക്കലാക്കിയ ശേഷമാണ് നിര്‍ബന്ധിച്ച് പലരെയും പെണ്‍വാണിഭത്തിനിരയാക്കിയിരുന്നതെന്ന് ഇരകളാക്കപ്പെട്ടവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇടപാടുകള്‍ക്ക് വഴങ്ങാത്ത യുവതികളെ കള്ളക്കേസില്‍ കുടുക്കുകയും മൃഗീയമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്ന് പല യുവതികളും അന്വേഷണ സംഘത്തോട് കണ്ണീരോടെ വെളിപ്പെടുത്തിയിരുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനോടൊപ്പം പിടിയിലായ അക്ബര്‍, ജോയിസ് എന്നിവരെ അറസ്റ്റ് ചെയ്തതിലൂടെയാണ് കേരളത്തെ ഞെട്ടിച്ച മനുഷ്യകടത്ത് കേസും വിദേശത്തെ ലൈംഗിക വ്യാപാര ഇടപാടുകളും പുറത്തായത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ജോയിസും അക്ബറും കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ മനുഷ്യകടത്തിനെക്കുറിച്ചും യുവതികളെ വിദേശത്ത് ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്ന വിവരങ്ങളും പുറം ലോകം അറിഞ്ഞത്.
അന്താരാഷ്ട ബന്ധമുള്ള ഈ കേസിന്റെ അന്വേഷണം ഡിജിപി ടി.പി.സെന്‍കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് നടത്തുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ സൈബര്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണമാണ് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്ന് പന്തലിച്ച പെണ്‍വാണിഭ സംഘത്തിലേക്കും മനുഷ്യകടത്ത് സംഘത്തിലേക്കും ചെന്നെത്താന്‍ വഴിവച്ചത്.