കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജയരാജന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജയരാജനെ ജയിലിലേക്ക് അയച്ചത്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്.
വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയ ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായ ജയരാജന്‍ തലശേരി എകെജി സഹകരണ ആശുപത്രിയിലെത്തിയശേഷമാണ് കോടതിയിലെത്തി കീഴടങ്ങിയത്.
അതിനിടെ കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് അപേക്ഷയില്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.
യുഎപിഎ നിയമപ്രകാരമാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ, ആരോഗ്യ പ്രശ്‌നങ്ങളുള്ള ജയരാജനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിയാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യാനുള്ള കോടതി ഉത്തരവ്. ഏത് ആശുപത്രിയില്‍ ചികിത്സ തുടരും മുതലായ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തിന് വിടുന്നതായും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
സിപിഎം നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കാനുള്ള കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കമെന്ന് പി.ജയരാജന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാനും യുഎപിഎ ചുമത്താനുമുള്ള ആര്‍എസ്എസ് ഗൂഢാലോനയ്ക്ക് ഉമ്മന്‍ചാണ്ടി കൂട്ടുനിന്നതായും ജയരാജന്‍ തലശേരി സെഷന്‍സ് കോടതി പരിസരത്തു മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകനായതിനാലണു തന്നെ ആര്‍എസ്എസ് നോട്ടമിടുന്നത്. ആര്‍എസ്എസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ചോര്‍ന്നുപോകുമെന്ന ഭീതിയാണ് ഇത്തരം കേസുകള്‍ പടച്ചുണ്ടാക്കാന്‍ കാരണം. ഇതു വ്യക്തിപരമായ നീക്കമെന്നതിേനക്കാള്‍ രാഷ്ട്രീയപരമായ ആക്രമണമാണ്. സിപിഎമ്മിനെ ഒരു ഭീകരസംഘടനയായി പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനാണ് എതിരാളികളുടെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎപിഎ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു വിലക്കുള്ളതിനാല്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന്റെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജയരാജന്റെ യോഗ്യതകള്‍ മാനിച്ചു പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു. കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളില്‍ ഭീതി പരത്താനുമുള്ള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്നുള്ള സിബിഐ വാദം അംഗീകരിച്ചാണു കോടതി നടപടി.
ഇത് കണ്ടെത്താന്‍ അമേരിക്കയില്‍ രണ്ടിടത്ത് കൂറ്റന്‍ ലാബുകളാണ് സ്ഥാപിച്ചിട്ടുള്ളത്. (വേറൊരെണ്ണം ഇന്ത്യയില്‍ സ്ഥാപിക്കാനാണ് അജിത് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്) ഇംഗ്ലീഷ് അക്ഷരമാലയിലെ ‘L’ മാതൃകയില്‍ രണ്ട് വശത്തേക്ക് നിര്‍മ്മിച്ചിട്ടുള്ള വലിയ തുരങ്കമാണ് പ്രധാന ഭാഗം. ഒരു വശത്തേക്കുള്ള തുരങ്കത്തിന് നാല് കിലോമീറ്റര്‍ നീളമുണ്ട്. അതില്‍ നിറയെ വിവിധ തരം ഉപകരണങ്ങള്‍. ഇരുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തരംഗങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ ഗവേഷക സംഘത്തിന് കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് അടുത്തിടെ നവീകരിച്ച ലിഗോ ലാബ് അധികം വൈകാതെ ആ ചോദ്യത്തിന് ഉത്തരം നല്‍കി. ഭൂമിയില്‍ നിന്ന് 130 കോടി പ്രകാശ വര്‍ഷം അകലെയുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ പരസ്പരം ലയിക്കുമ്പോള്‍ ഉടലെടുത്ത ഊര്‍ജ പ്രവാഹത്തെ അത് കണ്ടെത്തി. 1992ല്‍ തുടങ്ങിയ അന്വേഷണത്തിനാണ് ഇതോടെ ഉത്തരമായത്.
ഒരാള്‍ ഒറ്റക്ക് തന്റെ ലാബിലിരുന്ന് കണ്ടെത്തുന്ന ശാസ്ത്രരഹസ്യങ്ങളുടെ കാലം കഴിഞ്ഞെന്ന് അജിത് പറയുമായിരുന്നു. ഒരുപാട് പേര്‍ ചേര്‍ന്ന് മാത്രം ചുരുളഴിക്കേണ്ട വലിയ സമസ്യകള്‍ നിരവധിയുണ്ട്. നൂട്രിനോ പരീക്ഷണമൊക്കെ ആ ഗണത്തില്‍ വരുന്നവയാണ്. ലിഗോ പ്രൊജക്ടില്‍ 900 പേരുണ്ടായിരുന്നു. അത്തരം അന്വേഷണങ്ങളാണ് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുക എന്ന് അജിത് പറയുന്നു. അത്തരമൊരു വലിയ പദ്ധതിയുടെ ഭാഗമായി, ഇനി വരാനിരിക്കുന്ന മനുഷ്യ സമൂഹത്തിനാകമാനം വെളിച്ചമാകുന്ന നേട്ടം കൊയ്തടുത്ത സംഘത്തിലെ അംഗമായ ഞങ്ങളുടെ അജിത്തിന് അഭിനന്ദനങ്ങള്‍. അതിരുകളില്ലാത്ത ആകാശത്തോളം വളരട്ടെ അവന്റെ നേട്ടങ്ങള്‍.
ലണ്ടന്‍: ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളില്‍ മൂന്നിലൊന്നും പതിനാറു വയസിനു താഴെ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. പീഡനങ്ങള്‍ക്കിരയാകുന്നവരേക്കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. പോലീസ് രേഖകലാണ് പുറത്തു വന്നത്. കഴിഞ്ഞ മാര്‍ച്ച് വരെയുളള ഒരു കൊല്ലക്കാലം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പതിമൂന്ന് സേനകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണിവ. ബലാല്‍സംഗത്തിനിരയാകുന്നവരില്‍ മുപ്പത് ശതമാനവും പതിനാറ് വയസില്‍ താഴെയുളളവരാണ്. ഇരുപത്തഞ്ച് ശതമാനം പതിനാലോ അതില്‍ താഴെയോ പ്രായമുളളവരാണ്. ഒമ്പത് ശതമാനം ഒമ്പത് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും പതിനഞ്ചിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളളവരാണ്. മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന പകുതി പെണ്‍കുട്ടികളും പതിനാറ് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് വലിയ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ സാറാ ഗ്രീന്‍ പ്രതികരിച്ചു.
ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിച്ച് വരുന്ന ഈ അതിക്രമങ്ങള്‍ക്കെതിരെ നാം എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ചെറിയ കുട്ടികളെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ ആകുന്നുവെന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ ചെറിയ പെണ്‍കുട്ടികളെ തന്നെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ കുട്ടികളായാല്‍ വളരെയെളുപ്പം തങ്ങള്‍ക്ക് രക്ഷപ്പെടാമെന്നും കുറ്റ വാളികള്‍ കരുതുന്നു.
കഴിഞ്ഞ മാര്‍ച്ച് വരെ പൊലീസിന് ലഭിച്ച പരാതി പ്രകാരം രാജ്യത്ത് 88,106 ലൈംഗിക കുറ്റകൃത്യങ്ങളുണ്ടായി. 2002ല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും കൂടിയ കണക്കാണിത്. ഇരകളില്‍ പലരും പരാതി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നതിന് തെളിവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയുന്ന വിധത്തിലേക്ക് സേനകളെ സജ്ജമാക്കേണ്ടിയിരിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
ലണ്ടന്‍: യുകെയിലെ ജനങ്ങളുടെ ആയൂര്‍ദൈര്‍ഘ്യം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. പെന്‍ഷന്‍ പ്രായത്തിലുളളവരുടെ ആയൂര്‍ദൈര്‍ഘ്യം നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അറുപത്തഞ്ച് വയസുളള ഒരാള്‍ക്ക് ഇനിയും പത്തൊമ്പത് കൊല്ലം കൂടി പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2013ലേതിനേക്കാള്‍ 0.3 വര്‍ഷം കൂടുതലാണിത്. എഴുപത്തഞ്ച് വയസുളളവര്‍ക്ക് ഇനി പന്ത്രണ്ട് വര്‍ഷം കൂടി ഇങ്ങനെ തുടരാനാകും. എണ്‍പ്പത്തഞ്ച് വയസുളളവര്‍ക്ക് ഇനി ആറ് വര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്. 95കാരാകട്ടെ ഇനി മൂന്ന് വര്‍ഷം കൂടി ഇങ്ങനെ പോകും.
അറുപത്തഞ്ച് വയസുളള സ്ത്രീകള്‍ക്ക് ഇനി 21 വര്‍ഷം കൂടി ജീവിക്കാനാകും. 2013ലേതിനേക്കാള്‍ ഇതും 0.3വര്‍ഷം കൂടിയിട്ടുണ്ട്. 75കാര്‍ക്ക് ഇനിയും പതിമൂന്ന് വര്‍ഷം കൂടിയുണ്ട്. എണ്‍പത്തഞ്ചുകാര്‍ക്ക് ഏഴ് വര്‍ഷവും 95 കാര്‍ക്ക് മൂന്ന് വര്‍ഷവും കൂടി ലഭിക്കും. 2011-12 വര്‍ഷത്തില്‍ വൃദ്ധരുടെ ആയൂര്‍ദൈര്‍ഘ്യത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2013ല്‍ ഇത് വീണ്ടെടുത്തു. എണ്‍പത്തഞ്ചുകാരുടെ ആയൂര്‍ദൈര്‍ഘ്യം മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ലണ്ടനിലും ദക്ഷിണപശ്ചിമ മേഖലയിലും ദക്ഷിണ പൂര്‍വ്വ മേഖലയിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വടക്ക് കിഴക്കന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് ആയൂര്‍ദൈര്‍ഘ്യം ഒരു വര്‍ഷം കൂടുതലാണ്.
ഇംഗ്ലണ്ടിലെ ഒരു ഭാഗത്ത് ഒഴിച്ച് എല്ലായിടത്തും അറുപത്തഞ്ച് വയസുളള പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 2013നും 14നും ഇടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വടക്ക് കിഴക്ക് മേഖലയില്‍ മാത്രമാണ് ഇതിന് മാറ്റമുളളത്. 2013ല്‍ ഇവിടെ രേഖപ്പെടുത്തിയ ആയുര്‍ദൈര്‍ഘ്യം എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു. ഈ പ്രാദേശിക വ്യത്യാസങ്ങള്‍ക്കുളള കാരണം മനസിലായിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്തിലെ ചീഫ് നോളജ് ഓഫീസര്‍ ജോണ്‍ ന്യൂട്ടന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനില വളരെ മോശമാണ്. മധ്യവയസിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വൈകിയിട്ടില്ലെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.
ലണ്ടന്‍: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ രംഗത്ത്. ആദ്യമായാണ് രാജ്യത്തെ ഒരു മുഖ്യധാരാ പാര്‍ട്ടി നേതാവ് കഞ്ചാവിനു വേണ്ടിയുളള വാദവുമായി രംഗത്തെത്തുന്നത്. കഞ്ചാവിനെതിരെയുളള പോരാട്ടം അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവിനെ നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കണമെന്ന നിര്‍ദേശവും അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വച്ചു. ചികിത്സാ ആവശ്യങ്ങള്‍ക്കും വിനോദ ആവശ്യങ്ങള്‍ക്കുമായി കഞ്ചാവിനെ നിയമവിധേയമാക്കണെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച പ്രമേയം മുന്‍ ആരോഗ്യമന്ത്രി നോര്‍മാന്‍ ലാംബ് സഭയുടെ മേശപ്പുറത്ത് വച്ചു.
ലിബറല്‍ ഡെമോക്രാറ്റുകള്‍ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍മേലുളള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. കഞ്ചാവ് വിപണിക്ക് നിയമപരമായി രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാനാകും എന്നതിനെക്കുറിച്ചാണ് വിദഗ്ദ്ധ സമിതി പ്രധാനമായും പരിശോധിച്ചത്. രാജ്യത്തെ പൊതുചെലവ് ഒരു ബില്യന്‍ ഡോളര്‍ കുറയ്ക്കാന്‍ കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ സാധിക്കുമെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തി. ഇതിന് പുറമെ നികുതിയിനത്തില്‍ 400 മുതല്‍ 900 മില്യന്‍ പൗണ്ട് വരെ സര്‍ക്കാരിലേക്ക് ലഭിക്കുമെന്നും സമിതി വ്യക്തമാക്കി.
കഞ്ചാവിന്റെ വില്‍പ്പന നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കുന്ന മുറക്ക് റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി തന്റെ നിലപാടിനെ അംഗീകരിച്ചതായി ടിം ഫാരന്‍ അറിയിച്ചു. ഇനി ഇത് നടപ്പാക്കാനുളള ആര്‍ജ്ജവമാണ് അദ്ദേഹം കാട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച മുന്‍ ഉപദേശകസമിതി അംഗമായിരുന്ന പ്രൊഫ.ഡേവിഡ് നട്ട് അടക്കമുളളവരായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് രൂപീകരിച്ച സമിതിയില്‍ ഉണ്ടായിരുന്നത്. 2012ല്‍ മുതല്‍ കഞ്ചാവ് വ്യാപാരം നിയമവിധേയമാക്കിയ കൊളറാഡോയും വാഷിംഗ്ടണുമെല്ലാം സമിതി പഠനവിധേയമാക്കി. എന്നാല്‍ മയക്കുമരുന്നുകളെ നിയമവിധേയമാക്കാനുളള നിര്‍ദേശങ്ങളെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിരാകരിച്ചു.
അനീഷ് ജോണ്‍
മികവുകളെ എന്നും ആദരിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. സംഘടനാതലത്തിലും വ്യക്തിപരമായും ഉള്ള കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച യുക്മ ഇക്കുറിയും പതിവിന് യാതൊരു മാറ്റവും വരുത്തുന്നില്ല. മാര്‍ച്ച് അഞ്ചിന് നടക്കുന്ന യുക്മ ഫെസ്റ്റില്‍ ഇക്കുറി അംഗസംഘടനകളേയും പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് നിരവധി അവാര്‍ഡുകളാണ്.
ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാകുക, അതുവഴി ആഗോള മലയാളിയ്ക്ക് മാതൃകയാവുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളുടെ സ്വന്തം സംഘടനയായ യുക്മ മുന്നോട്ട് വെയ്ക്കുന്ന ഓരോ പരിപാടികളും ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച പാരമ്പര്യമാണ് യുക്മയിലെ അംഗസംഘടനകള്‍ക്കുള്ളത്. ഓരോ പരിപാടിയുടേയും സംഘടാന മികവും വന്‍പിച്ച ജനപങ്കാളിത്തവുമാണ് യുക്മയുടെ ജീവശ്വാസമായി നിലനില്‍ക്കുന്നതും. വരുന്ന മാര്‍ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്ടണില്‍ വച്ചാണ് യുക്മ ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച റീജിയനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡുകള്‍ യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും. ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാക്കിയ നിരവധി റീജിയനുകളാണ് യുക്മയുള്ളത് എന്നതിനാല്‍ അവാര്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. മികച്ച ചാരിറ്റി പ്രവര്‍ത്തനത്തിനായുള്ളയുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് യുക്മയുടെ സാമുഹ്യ പ്രതിബന്ധതയുടെ പര്യായമാണ്. ഇത് കൂടാതെ സ്‌പോര്‍ട്‌സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കായും യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.
മികച്ച അസോസിയേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായും യുക്മ അവാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അസോസിയേഷനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ അസോസിയേഷനുളല്‍യുക്മ സില്‍വര്‍ ഗ്യാലകസി അവാര്‍ഡ്, സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കും, കല അല്ലെങ്കില്‍ സാഹിത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും.
മികവിന്റെ അടിസ്ഥാനത്തില്‍ വ്യക്തിതലത്തിലും നിരവധി അവാര്‍ഡുകളാണ് യുക്മ ഒരുക്കിയിട്ടുള്ളത്. മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍ക്കായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുലല്‍യുക്മ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, സ്‌പോര്‍ട്‌സ്, കല, എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, മാധ്യമപ്രവര്‍ത്തനം, കല എന്നിവയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും.
ഇത് കൂടാതെ കരിയര്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയവരേയും യുക്മ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നുണ്ട്.
മികച്ച മെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, മികച്ച മെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍്‌റിനുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, ഡോക്ടര്‍, നഴ്‌സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികള്‍ക്കുള്ള യുക്മ സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും ഇത് കൂടാതെ വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, സ്‌പോര്‍ട്‌സ്, കല എന്നിവയില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, പ്രത്യേക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ പുരസ്‌കാരം എന്നിവയും നല്‍കുന്നതാണ്.
യുക്മയുടെ മുന്‍ ഭാരവാഹികള്‍ക്കുള്ള യുക്മ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും. യുക്മയ്ക്കായി മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡുകളും സ്‌പെഷ്യല്‍ റെഗ്‌നീഷ്യന്‍ അവാര്‍ഡുകളുമാകും വിതരണം ചെയ്യുന്നത്. മികച്ച സാമൂഹിക സേവനം നടത്തിയ വ്യക്തികള്‍ക്കും മനുഷ്വത്വപരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുമുള്ള യുക്മ ഡയമണ്ട് അവാര്‍ഡുകള്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന സ്‌പോണ്‍സര്‍മാര്‍ക്കുള്ള താങ്ക്യൂ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.
പ്രവാസജീവിതത്തിനിടയില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്, സ്തുത്യര്‍ഹമായ സാമൂഹിക സേവനങ്ങള്‍കൊണ്ട് മലയാളിയുടെ പെരുമയെ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. യുക്മയുടെ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രീയമായ പരിപാടിയാണ് യുക്മ ഫെസ്റ്റ് എന്നതിനാല്‍ ഇതിന്റെ പ്രസക്തി ഏറെ വലുതാണ്. യുക്മ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗത്ത് വെസ്റ്റ് റീജിയനിലെ സൗത്താംപ്ടണില്‍വച്ചാണ് ഇക്കുറി യുക്മ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ റീജിയനുകളിലേയും മികച്ച കലാകാരന്‍മാരേയും കലാകാരികളേയും അണിനിരത്തികൊണ്ട് സംഘടിപ്പിക്കുന്ന യുക്മ ഫെസ്റ്റിന് ിക്കുറി സൗത്താംപ്ടണ്‍ അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ എബ്രഹാമിന്റേയും സെക്രട്ടറി ബിനും ആന്റണിയുടേയും നേതൃത്വത്തില്‍ 150 ഓളം വരുന്ന കുടുംബങ്ങളുടെ സഹകരണത്തിലാണ് നടത്തപ്പെടുന്നത്.
പാട്ടും നൃത്തവുമായി ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ആഘോഷത്തോടൊപ്പം യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുകയും ചെയ്യുന്ന യുക്മ ഫെസ്റ്റിലേക്ക് എല്ലാ യുകെ മലയാളികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. ഇക്കാര്യം ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതാക്കളെ സുരേഷ്‌ഗോപി അറിയിച്ചു. സുരേഷ്‌ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ നീക്കം നടത്തിയ ബിജെപിക്ക് നടന്റെ തീരുമാനം കനത്ത തിരിച്ചടിയായി. അനുനയ ശ്രമങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സുരേഷ്‌ഗോപിയെ എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ്‌ഗോപിയും മാധ്യമങ്ങളോട് ഇക്കാര്യം ശരിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ഡല്‍ഹിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയെയും കണ്ടത് പ്രചരണങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ തീരുമാനമുണ്ടായില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നറിയുന്നു. എന്നാല്‍, വാര്‍ത്തയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വര്‍ഷങ്ങളായി പ്രചരണമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യപ്രചരണം. പിന്നീട് താരം ബിജെപിയുമായി അടുത്തു. തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥാനാര്‍ഥിമോഹം ഉപേക്ഷിക്കേണ്ടിവന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി സുരേഷ്‌ഗോപി പ്രചരണത്തിനിറങ്ങിയിരുന്നു.
നേരത്തെ കൊല്ലം ലോകസഭാ സീറ്റുകിട്ടുമെന്ന പ്രതീക്ഷയില്‍ സുരേഷ്‌ഗോപി കുറേക്കാലം കോണ്‍ഗ്രസ് അനുകൂല നിലപാടുമായി മുന്നോട്ടു പോയിരുന്നു. പിന്നീട് സീറ്റു കിട്ടാതെ വന്നപ്പോള്‍ ആണ് ഡല്‍ഹിയില്‍ പോയി മോഡിയെ കണ്ടതും താന്‍ മോഡിയുടെ അടിമയാണെന്ന പ്രസ്താവന നടത്തിയതും.
വാഷിങ്ടണ്‍: ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി. നക്ഷത്രസ്‌ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് കണ്ടെത്തിയത്. ഇതോടെ 100 കൊല്ലം മുന്‍പ് ഐന്‍സ്റ്റീന്‍ ആവിഷ്‌കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണമാവുകയാണ്. പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്‍പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ലിഗോയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ ശാസ്ത്രസംഘത്തില്‍ 31 ഇന്ത്യക്കാരുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു നൂറ്റാണ്ടിന് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ആദ്യമായി പ്രവചിക്കുന്നതും ഈ സിദ്ധാന്തത്തിലായിരുന്നു. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി പോലുള്ള അത്യന്തം വിചിത്രമായ പ്രപഞ്ചഭാഗങ്ങളില്‍ നിന്നാണ് ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുകയെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടാമെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പ്രവചിച്ചത്.
ഐന്‍സ്റ്റീന്റെ പ്രവചനത്തെ തുടര്‍ന്ന് നിരവധി ശാസ്ത്രജ്ഞര്‍ പലകാലഘട്ടങ്ങളിലായി ഗുരുത്വാകര്‍ഷണ തരംഗങ്ങളെ തെളിവുസഹിതം പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 900 ശാസ്ത്രജ്ഞര്‍ ഐന്‍സ്റ്റീന്റെ പ്രവചനത്തെ പിന്തുടര്‍ന്ന് ഗവേഷണങ്ങള്‍ നടത്താന്‍ പരിശ്രമിച്ചത്. ഇവരുടെ കൂട്ടായ പരിശ്രമമാണ് ലിഗോ (അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) എന്ന പരീക്ഷണ ശാലയില്‍ നടന്നത്. 500 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് ഭീമന്‍ പരീക്ഷണശാല ഒരുക്കിയത്.
വടക്കന്‍ അയര്‍ലന്റിലെ ഗര്‍ഭിഛിദ്രനിയമത്തില്‍ ഇളവ് വരുത്താനുളള നിര്‍ദേശങ്ങള്‍ സ്റ്റോര്‍മോണ്ട് അസംബ്ലി തളളി. നാല്‍പ്പതിനെതിരെ 59 വോട്ടുകള്‍ക്കാണ് നിയമം പാസാകാതെ പോയത്. ഭ്രൂണത്തിന് മാരകമായ പ്രശ്‌നങ്ങള്‍ ഉളളപ്പോഴും ലൈംഗിക കുറ്റകൃത്യങ്ങളിലൂടെ ഗര്‍ഭം ധരിക്കുമ്പോഴും ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യമാണ് നിരാകരിക്കപ്പെട്ടത്. അര്‍ദ്ധരാത്രിവരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍ദേശം തളളിയത്. മാറ്റങ്ങളെ ഡെമോക്രാറ്റിക് യൂണിയനുകളും എസ്ഡിഎല്‍പിയും നേരത്തെ തന്നെ എതിര്‍ത്തിരുന്നു. അത് കൊണ്ട് തന്നെ നിയമം പാസാകാനുളള സാധ്യതകളും കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.
1967ലെ അബോര്‍ഷന്‍ ആക്ട് യുകെയിലെ മറ്റിടങ്ങളിലെ പോലെ വടക്കന്‍ അയര്‍ലന്റില്‍ നടപ്പാക്കിയിരുന്നില്ല. അമ്മമാരുടെ ജീവനും മാനസിക നിലയ്ക്കും ഭീഷണിയാകുന്ന ഘട്ടങ്ങളില്‍ മാത്രമാണ് ഇവിടെ ഗര്‍ഭഛിദ്രത്തിന് അനുമതിയുളളത്. അലയന്‍സ് പാര്‍ട്ടിയുടെ അംഗങ്ങളായ സ്റ്റ്യുവര്‍ട്ട് ഡിക്‌സനും ട്രെവര്‍ ലണ്ണുമാണ് ഭ്രൂണത്തിന് നിലനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. തനിക്ക് നേരിട്ട ഇത്തരമൊരു അനുഭവം വിവരിച്ചാണ് ലണ്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവരോട് അനുഭാവം പ്രകടിപ്പിക്കാത്ത എതിരാളികളെ അദ്ദേഹം വിമര്‍ശിച്ചു.
എല്ലാ തയാറെടുപ്പുകളും നടത്തിയെങ്കിലും തങ്ങളുടെ കുഞ്ഞ് മരിച്ച് പോയെന്ന് അദ്ദേഹം വ്യക്തമാക്കി. ആ തീരുമാനത്തിന്റെ വേദന ഇന്നും ഞങ്ങളെ വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏറെ പ്രാധാന്യമുളള സംഗതിയാണ്. നമ്മുടെ രാജ്യത്തിന്റെ സ്വയംമതിപ്പിനും അത് അത്യാവശ്യമാണ്. ഇതിനായി നാം എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും ലണ്‍ കൂട്ടിച്ചേര്‍ത്തു.
സഭയിലെ ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രി ഒരു കമ്മീഷനെ നിയോഗിക്കണമെന്ന നിര്‍ദേശം ഡിയുപി മുന്നോട്ട് വയ്ക്കുന്നു. പ്രശ്‌നത്തില്‍ ആറ്മാസത്തിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. വിഷയം തീര്‍ത്തും വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതാണ്. ധൃതിപിടിച്ചൊരു തീരുമാനം എടുക്കേണ്ടതില്ലെന്നും ഡിയുപി പറഞ്ഞു. ഗര്‍ഭഛിദ്ര നിയമം പരിഷ്‌ക്കരിക്കാത്തത് സ്ത്രീകളോട് കാട്ടുന്ന വഞ്ചനയാണെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വാദം.
ദമാസ്‌കസ്: അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം സിറിയയിലെ സമ്പദ് വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ട്. നേരിട്ടോ അല്ലാതെയെ ഈ സംഘര്‍ഷത്തില്‍ 4,70,000 ജീവനുകള്‍ പൊലിഞ്ഞു. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുളളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളെക്കാള്‍ വളരെ കൂടുതലാണിത്. സഭയുടെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ 2,50,000 പേര്‍ക്ക് മാത്രമാണ ജീവഹാനിയുണ്ടായിട്ടുളളത്. പതിനെട്ട് മാസം മുമ്പ് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് യുഎന്‍ ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
2011 മാര്‍ച്ചില്‍ കലാപം ഉടലെടുത്തതിനെ തുടര്‍ന്ന് ജനസംഖ്യയുടെ പതിനൊന്നര ശതമാനത്തിനും ജീവന്‍ നഷ്ടമാകുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. മുറിവേറ്റവരുടെ എണ്ണം 19 ലക്ഷമാണ്. 2010ല്‍ എഴുപത് വയസായിരുന്ന ആയൂര്‍ ദൈര്‍ഘ്യം 2015 ആയപ്പോഴേക്കും 55.4 ആയി കുറഞ്ഞു. രാജ്യത്ത് മൊത്തം 255 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ഏറ്റവും അധികം ജീവനുകള്‍ ഹനിക്കപ്പെട്ടത് സിരിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോയിലാണ്. റഷ്യന്‍ വ്യോമാക്രമണവും ഇറാനിയന്‍ സൈന്യവും ഇവിടെ വന്‍ നാശമാണ് വിതച്ചിട്ടുളളത്. രാജ്യത്തെ പതിനായിരങ്ങളുടെ ദുരിതങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അറുതിയുണ്ടാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ആവശ്യത്തിന് ഭക്ഷണവും കുടിവെളളവും ലഭിക്കാതെ രാജ്യത്ത് നിന്ന് 50,000 പേര്‍ പലായനം ചെയ്തതായി റെഡ്‌ക്രോസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഈ നരനായാട്ട് അവസാനിപ്പിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവും തമ്മില്‍ മ്യൂണിക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുളള സമാധാന ചര്‍ച്ചകള്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും ജനീവയില്‍ തുടങ്ങും.
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കഴിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. രാജ്യത്തെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയും ഇടപെടാന്‍ വൈകരുതെന്നും സലിം അല്‍ മസ്‌ലറ്റ് പറഞ്ഞു. അടുത്തമാസം ഒന്നാം തീയതിയോടെ വ്യോമാക്രമണം അവസാനിപ്പിക്കുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. മരിച്ച 4,70,000 പേരില്‍ നാല് ലക്ഷത്തിനും ആക്രമണത്തില്‍ നേരിട്ട് ജീവന്‍ നഷ്ടമായതാണ്. എന്നാല്‍ ബാക്കിയുളളവര്‍ മതിയായ ആഹാരവും ശുദ്ധജലവും ലഭിക്കാതെയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മരണത്തിന് കീഴടങ്ങുകയായിരുന്നു.