ലണ്ടന്‍: പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുസ്ലീം വിരുദ്ധ പ്രചാരകയും സ്ഥാനാര്‍ത്ഥിയാകും. മുസ്ലീം വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആന്‍ മേരി വാട്ടേഴ്‌സിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് നിലവിലുള്ള നേതൃത്വം അംഗീകാരം നല്‍കി. തീവ്രവലതുപക്ഷ സംഘടനകളുമായി അടുത്ത ബന്ധമുള്ള നേതാവാണ് വാട്ടേഴ്‌സ്.

അടുത്ത മാസം നടക്കുന്ന നേതൃതെരഞ്ഞെടുപ്പില്‍ 11 പേരാണ് മത്സരിക്കുന്നത്. അവരില്‍ വാട്ടേഴ്‌സിനും ഇടം നല്‍കാന്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വാട്ടേഴ്‌സ് വിജയിച്ചാല്‍ നേതൃനിരയില്‍ നിന്ന് രാജിവെക്കുമെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ രാജ്യത്ത് മൂന്നാമതെത്തിയ പാര്‍ട്ടിയാണ് യുകിപ്.

വാട്ടേഴ്‌സ് വിജയിച്ചില്ലെങ്കിലും പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ബ്രക്‌സിറ്റിനു ശേഷം സ്വീകരിക്കേണ്ട നിലപാടുകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. നേതാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ മനോഭാവവും വലതുപക്ഷ രാഷ്ട്രീയത്തോടുള്ള ചായ്‌വും ഈ അഭിപ്രായ ഭിന്നത രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.