ലണ്ടന്‍: കോള ഉല്‍പ്പന്നങ്ങളോടുള്ള ജനപ്രീതി ഇടിയുകയും വിപണി തകരുകയും ചെയ്ത സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കോക്കകോള ഒരുങ്ങുന്നു. തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്താനാണ് തയ്യാറെടുക്കുന്നതെന്ന് അമേരിക്കന്‍ ശീതള പാനീയ ഭീമന്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ 1200 കോര്‍പറേറ്റ് തസ്തികകള്‍ ഇല്ലാതാക്കും. 800 മില്യന്‍ ഡോളറിന്റെ ചെലവ് ഈ നടപടിയിലൂടെ കുറയ്ക്കാനാകുമെന്നാണ് കമ്പനി കണക്ക്കൂട്ടുന്നത്.
2019ഓടെ 3.8 ബില്യന്‍ ഡോളറിന്റെ ചെലവ്ചുരുക്കല്‍ നടപടികളാണ് കോക്കകോള നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. 5500 കോര്‍പറേറ്റ് ജീവനക്കാരെ ഒഴിവാക്കാനാണ് അടുത്ത പടിയായി ഉദ്ദേശിക്കുന്നത്. കോര്‍പറേറ്റ് ജീവനക്കാരുടെ 22 ശതമാനം വരും ഇത്. മൊത്തം ജീവനക്കാരില്‍ ഒരു ശതമാനം മാത്രമാണ് ഇത്. 100,300 ജീവനക്കാരാണ് കമ്പനിക്ക് ആകെയുള്ളത്. ആഗോളതലത്തില്‍ പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് കോക്കകോളയുടെ വിപണി വിഹിതത്തിലും കുറവുണ്ടായത്.
2017ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ആഗോള വിപണിയില്‍ കോക്കകോളയുടെ വിപണിവിഹിതം ഒരു ശതമാനം ഇടിഞ്ഞതായാണ് കണക്ക്. അമേരിക്കയിലും യൂറോപ്പിലും ജനങ്ങള്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതിലുള്ള ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ഈ വര്‍ഷത്തെ ലാഭത്തില്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെസ്ലെ പോലുള്ള കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ്.
ലണ്ടന്‍: വായു മലിനീകരണം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പായി ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നിരസിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 40,000 അകാല മരണങ്ങള്‍ക്ക് കാരണമാകുന്ന വായു മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിരുന്നില്ല. നടപടിയെടുക്കാത്തതിന് പരിസ്ഥിതി സ്റ്റേറ്റ് സെക്രട്ടറി ആന്‍ഡ്രിയ ലീഡ്‌സമിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കാനാണ് നിര്‍ദേശം. ഇല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുടെ കരട് പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ജസ്റ്റിസ് ഗാണ്‍ഹാം പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കവും അദ്ദേഹം നിരസിച്ചു. പൊതു തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നയങ്ങള്‍ പ്രഖ്യാപിക്കുന്നത് നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചത്.
മലിനീകരണ നിയന്ത്രണത്തിനായി നയങ്ങള്‍ നടപ്പാക്കിയാല്‍ മലിനീകരണ മുക്ത സോണുകള്‍ രാജ്യത്ത് സ്ഥാപിക്കേണ്ടതായി വരും. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്ന് ഈ സോണുകളില്‍ കനത്ത പിഴയായിരിക്കും ഈടാക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ നയങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ആവശ്യചപ്പെട്ടിരിക്കുന്നത്. മെയ് നാലിനാണ് ലോക്കല്‍ തെരഞ്ഞെടുപ്പ്. അതിനു ശേഷം മെയ് 9ന് ഇവ നിലവില്‍ വരും. മലിനീകരണ പ്രശ്‌നവും ഇതോടെ ജൂണില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
ഇടുക്കി: വിവാദങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ സംസാര ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എം.എം മണി. തന്റെ ശൈലി ഇതാണ് അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. ശൈലി മാറ്റിയാല്‍ പിന്നെ താനില്ലെന്നും എം.എം മണി വ്യക്തമാക്കി. വിവാദമുണ്ടാകാന്‍ കാരണമായി എന്ന പേരിലാണ് പാര്‍ട്ടി തനിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. അല്ലാതെ അതില്‍ പ്രത്യേകിച്ച് കാരണങ്ങളില്ലെന്നും എം.എം മണി വിശദീകരിച്ചു.
പാര്‍ട്ടിയുടെ ശാസനാ നടപടി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. തന്റെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് പാര്‍ട്ടി ഒരു ഘട്ടത്തിലും വിലയിരുത്തിയിട്ടില്ല. തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമുണ്ടായി എന്നത് ശരിയാണ് ഇനി അതുണ്ടാകാതെ ശ്രദ്ധിക്കും. അല്ലാതെ തന്റെ ശൈലിയില്‍ യാതൊരു മാറ്റവുമുണ്ടാകില്ല.
സഹോദരനായ ലംബോദരന്റെ പേര് പറഞ്ഞ് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട. അയാളുടെ ജോലി ബിസിനസും തന്റെ മേഖല രാഷ്ട്രീയവുമാണ്. സഹോദരന്‍ കൈയേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെയെന്നും എം.എം മണി വ്യക്തമാക്കി.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: മാര്‍ഷ്യല്‍ ആര്‍ട്‌സിലെ പ്രശസ്തമായ ‘ടേയ് ക്വോണ്‍ ടോ’ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ നടന്ന ഇംഗ്ലീഷ് നാഷണല്‍ കോമ്പറ്റീഷനില്‍ ജൂനിയര്‍ മിഡില്‍ വെയിറ്റ് വിഭാഗം ‘സ്പാറിങ്ങില്‍’ ജേതാവായി മലയാളി ബാലന് തിളക്കമാര്‍ന്ന വിജയം. സ്റ്റീവനേജില്‍ നിന്നുള്ള ബെഞ്ചമിന്‍ ഐസക് ആണ് മലയാളികള്‍ക്ക് അഭിമാനമായി വൂസ്റ്ററില്‍ വെച്ച് നടത്തപ്പെട്ട നാഷണല്‍ മത്സരത്തില്‍ കിരീടമണിഞ്ഞത്. ആറുമാസത്തെ പരിശീലനം മാത്രം നേടി ഈ രംഗത്തെ നവാഗതനും, മുമ്പ് മത്സരങ്ങള്‍ കണ്ടോ പങ്കെടുത്തോ പരിചയം പോലും ഇല്ലാതെ പോര്‍ക്കളത്തിലിറങ്ങി TAGB (‘ടേയ് ക്വോണ്‍ ടോ’ അസോസിയേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍) ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ പട്ടം നേടിയെന്നതിലാണ് ബെഞ്ചമിന്‍ ഏവരുടെയും കയ്യടി നേടിയത്.

ബെഞ്ചമിന്റെ, തലക്ക് മേല്‍ പാദം ഉയര്‍ത്തി ആഞ്ഞ് കിക്കെടുക്കുമ്പോള്‍ തന്നെ മുഷ്ടി ചുരുട്ടി അക്രമിക്കുന്ന ശൈലി ഈ കൊമ്പറ്റീഷനില്‍ ആകര്‍ഷകവും ശ്രദ്ധേയവും പ്രശസ്തവുമായിക്കഴിഞ്ഞു. ത്വരിത റെസ്‌പോണ്‍സ്, നല്ല മെയ്‌വഴക്കം, ഏകാഗ്രത, കായിക ക്ഷമത, മനോ ശക്തി എല്ലാം ഒത്തു ചേര്‍ന്നാല്‍ മാത്രം വിജയിക്കാവുന്ന ഒരു അഭ്യാസമുറയാണ് ‘ടേയ് ക്വോണ്‍ ടോ’. ഏറെ കഴിവുകളും ലക്ഷ്യ ബോധവും അര്‍പ്പണ മനോഭാവവും നിറഞ്ഞ കഠിനാദ്ധ്വാനിയും മിടുക്കനുമായിട്ടാണ് ബെഞ്ചമിനെപ്പറ്റി മുതിര്‍ന്ന പരിശീലകന്‍ ജോണ്‍ പവല്‍ സ്‌കൂള്‍ ബോര്‍ഡിലെ അഭിനന്ദനക്കുറിപ്പില്‍ രേഖപ്പെടുത്തിയത്.
ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ബെഞ്ചമിന്‍ സ്റ്റീവനേജിലെ നോബല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഡ്രോയിങ്ങിലും പെയിന്റിങിലും കലാ വാസനയുള്ള ബെഞ്ചമിന്‍ പെറ്റുകളെ ലാളിച്ചു വളര്‍ത്തുന്ന ഒരു മൃഗസ്നേഹി കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഷയായ ചൈനയുടെ ‘മാന്‍ഡാറിന്‍’ അനായാസം ഉപയോഗിക്കുവാനും ഭാഷയില്‍ വളരെ പ്രാഗത്ഭ്യം തെളിയിക്കുവാനും ബെഞ്ചമിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പതിനാലാം വയസ്സിലേക്ക് ചുവടു വെക്കുമ്പഴേക്കും ‘ഷോട്ടോകാന്‍ കരാട്ടെ’യില്‍ അടിസ്ഥാന പരിശീലനം നേടിയ ബെഞ്ചമിന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ് നിക്കോളാസ് സ്‌കൂളിലെ ഏറ്റവും നല്ല സ്‌പോര്‍ട്‌സ്മാനും, ഇന്റ്റര്‍ കൗണ്ടി സ്‌കൂള്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ചാമ്പ്യനും ആയിരുന്നു.

ബെഞ്ചമിന്റെ ഏക സഹോദരന്‍ ബെനഡിക്ട് സ്റ്റീവനേജ് പിന്‍ ഗ്രീന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രമുഖ മിഡ്ഫീല്‍ഡര്‍ എന്ന നിലയിലാണ് സ്റ്റീവനേജില്‍ പ്രശസ്തനായിട്ടുള്ളത്. പുതിയ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ബെനഡിക്ട് വിഡിയോ ഗെയിമില്‍ അഗ്രഗണ്യനാണ്. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ബെനഡിക്ട്.
മൂവായിരത്തോളം വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഏറ്റവും ജന പങ്കാളിത്തം നേടിയ ‘ടേയ് ക്വോണ്‍ ടോ’ കായിക ക്ഷമതയും, വിനോദവും, സ്വയ രക്ഷയും പ്രധാനം ചെയ്യുന്ന ഒരു ആകര്‍ഷകമായ സ്‌പോര്‍ട്‌സിനമാണ്. ആയതിനാല്‍ തന്നെ ഏറ്റവും നവീന ഇനമായി ഒളിമ്പിക് സ്‌പോര്‍ട്‌സില്‍ ‘ടേയ് ക്വോണ്‍ ടോ’ മത്സരം ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
ലോക പ്രശസ്ത ‘സ്‌പോര്‍ട്ടിങ് ആന്‍ഡ് സെല്ഫ് ഡിഫെന്‍സ്’ അഭ്യാസ കലയായ കൊറിയന്‍ ‘ടേയ് ക്വോണ്‍ ടോ’ സ്‌പോര്‍ട്‌സില്‍ 184 രാജ്യങ്ങളിലായി 60 മില്യണ്‍ ജനങ്ങള്‍ പരിശീലിച്ചു വരുന്നുണ്ടത്രേ. ‘ടേയ് ക്വോണ്‍ ടോ’ എന്ന പേരിന്റെ അര്‍ത്ഥം പാദവും മുഷ്ടിയും ഉപയോഗിച്ച് തര്‍ക്കുകയോ, അക്രമിക്കുകയോ ചെയ്യുന്ന കല എന്നാണ്. 1983 ല്‍ യുകെയില്‍ ആരംഭിച്ച ഈ സ്‌പോര്‍ട്‌സിനം ദേശീയ അംഗീകാരവും യുകെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗത്വവും നേടിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ നല്ലില വാഴപ്പള്ളില്‍ കുടുംബാംഗവും സ്റ്റീവനേജില്‍ താമസിക്കുകയും ചെയ്യുന്ന ഐസക് (റെജി), കണ്ണൂര്‍ തേര്‍മല സ്വദേശിയും സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നേഴ്സുമായ സിബി ഐസക് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ് ബെഞ്ചമിന്‍. സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി കമ്മ്യൂണിറ്റിയിലും വിശ്വാസ കൂട്ടായമകളിലും സജീവ സാന്നിദ്ധ്യമായ ഐസക്കിന്റെ കുടുംബം അറിയപ്പെടുന്ന ഗായക കുടുംബമാണ്. ഒട്ടു മിക്ക വാദ്യോപകരങ്ങളും അനായാസം കയ്യാളുവാന്‍ ഐസക്കിന് കഴിയും.

ബെഞ്ചമിന്റെ ഉന്നത നേട്ടത്തില്‍ സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മയായ ‘സര്‍ഗ്ഗം സ്റ്റീവനേജി’നു വേണ്ടി ഭാരവാഹികളായ അബ്രാഹം കുരുവിള, മനോജ് ജോണ്‍,ഷാജി ഫിലിഫ് എന്നിവര്‍ അനുമോദനവും, ആശംസകളും നേര്‍ന്നു. ഒളിംപിക്സില്‍ പുതിയതായി ചേര്‍ക്കപ്പെട്ട ഈ കായിക ഇനത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ഇംഗ്ലീഷ് ചാമ്പ്യനായ ബെഞ്ചമിന്‍ ഉയര്‍ന്നു വരട്ടെ എന്നാണ് എല്ലാ പ്രവാസി മലയാളികളുടെയും അഭിലാഷവും ആശംസകളും.
മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ സംഘര്‍ഷം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ വേണ്ടെന്ന് ഗോമതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം. ആം ആദ്മി പ്രവര്‍ത്തകരും നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്ന ചിലരും തമ്മിലാണ് സംഘര്‍ഷം അരങ്ങേറിയത്.
ആം ആദ്മി പ്രവര്‍ത്തകര്‍ ഇവിടെ സമരം ചെയ്യേണ്ടെന്നു പറഞ്ഞായിരുന്നു സംഘര്‍ഷം. മൂന്നാറിലെ ആളുകള്‍ സമരം ചെയ്യുമ്പോള്‍ പുറത്തുനിന്നു വന്ന് ആരും സമരം ചെയ്യേണ്ടെന്നും അവരില്‍ ചിലര്‍ പറഞ്ഞു. എഎപിക്കാര് ഇവിടെ വന്ന് ഷോ കാണിക്കേണ്ടെന്നും ഇവിടുത്തെ കാര്യം നോക്കാന്‍ ഇവിടുള്ളവര്‍ക്ക് അറിയാമെന്നുമായിരുന്നു അതിലൊരാളുടെ വാദം. ഇതിനിടെ, സമരപ്പന്തല്‍ പാെളിക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമം നടത്തി.

അതേസമയം, പ്രശ്‌നം ഉണ്ടാക്കിയവര്‍ സിപിഐഎമ്മുകാരാണെന്നും തങ്ങളുടെ സമരം തകര്‍ക്കാനും ആം ആദ്മി പ്രവര്‍ത്തകരെ ഒഴിവാക്കിയ ശേഷം തങ്ങളെ അടിച്ചുകൊല്ലാനാണ്അവരുടെ ശ്രമമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ആം ആദ്മി പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും എന്നാല്‍ അവര്‍ നിരാഹാരം ഇരിക്കില്ലെന്നും ഗോമതി പറഞ്ഞു.
സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പൊലീസെത്തിയാണ് സ്ഥിതി അല്‍പ്പമെങ്കിലും ശാന്തമാക്കിയത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.
ലണ്ടന്‍: സൗത്ത് ആഫ്രിക്ക, ചിലി, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യമാണ് യുകെയില്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുകെ 40-ാം സ്ഥാനത്താണ് ഉള്ളതെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങളാണ് യുകെ പിന്തള്ളപ്പെട്ടത്. നിരീക്ഷണം ശക്തമാക്കാനുള്ള നിയമങ്ങളും മാധ്യമപ്രവര്‍ത്തകരെയും മറ്റും ചാരന്‍മാരാക്കി മുദ്രകുത്താന്‍ വരെ സാധിക്കുന്ന നിയമവുമൊക്കയാണ് യുകെയെ പിന്നോട്ട് അടിക്കുന്നത്.
ലോക മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡെക്‌സില്‍ 180 രാജ്യങ്ങളാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 12 സ്ഥാനങ്ങളാണ് യുകെ പിന്നോട്ട് പോയത്. ലോകമൊട്ടാകെ മാധ്യമസ്വാതന്ത്ര്യത്തിന് ഇടിവുണ്ടാകുകയും തുര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായ അനുഭവങ്ങളുമാണ് യുകെയെ രക്ഷിച്ചതെന്ന് ആര്‍എസ്എഫ് യുകെ ബ്യൂറോ ഡയറക്ടര്‍ റെബേക്ക് വിന്‍സന്റ് പറയുന്നു. ഇല്ലായിരുന്നെങ്കില്‍ ഇതിലുമ മോശമായേനെ രാജ്യത്തിന്റെ പ്രകടനം.
അമേരിക്ക 43-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ക്യാനഡ നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോയി 22-ാം റാങ്കിലും ന്യൂസിലാന്‍ഡ് എട്ട് സ്ഥാനങ്ങള്‍ പിന്നോട്ടടിച്ച് 13-ാം റാങ്കിലുമാണ് ഇപ്പോള്‍ ഉള്ളത്. അമേരിക്കയില്‍ ട്രംപിന്റെ സ്ഥാനാരോഹണവും യുകെയില്‍ ബ്രെക്‌സിറ്റുമാണ് മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടത്. മാധ്യമങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന വികാരവും ഒരു ഘടകമാണ്. വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ജമ്മു: ജമ്മു കാശ്മീരില്‍ കുപ്വാരയില്‍ പഞ്ച്ഗാവ് സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. നിയന്ത്രണ രേഖക്കു സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നടന്ന ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 4 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
അഞ്ചോളം സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കനത്ത മൂടല്‍ മഞ്ഞിന്റെ മറവില്‍ എത്തിയ തീവ്രവാദികള്‍ ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമണം നടത്തിയവര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ 19 സൈനികര്‍ കൊല്ലപ്പെട്ട ഉറിയിലെ തീവ്രവാദി ആക്രമണം നടന്ന സൈനിക താവളത്തിന് നൂറുമീറ്റര്‍ അടുത്താണ് പഞ്ച്ഗാവ് സൈനിക ക്യാംപ്. ഉറി ആക്രമണത്തിനു ശേഷം സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിയന്ത്രണരേഖയിലെ ഭീകര ക്യാംപുകള്‍ തകര്‍ക്കപ്പെട്ടെങ്കിലും ഇവ സമീപകാലത്ത് വീണ്ടും സജീവമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലണ്ടന്‍: മൂന്നാമത്തെ കുട്ടിക്ക് നികുതിയിളവുകള്‍ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയ വിവാദ വ്യവസ്ഥയെ ന്യായീകരിച്ച് പ്രധാനമന്ത്രി. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നുള്ളൂ. അതിലൊന്ന് ബലാല്‍സംഗത്തിനിരയായി ജനിച്ച കുട്ടി എന്നതാണ്. പക്ഷേ ഇതിനായി മാതാവ് താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിയിക്കണമെന്ന വിവാദ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു.
ഈ വ്യവസ്ഥ കൂടുതല്‍ വ്യക്തതയ്ക്കും സുതാര്യതയ്ക്കും വേണ്ടിയാണ് നല്‍കിയതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എട്ട് പേജോളം വരുന്ന ഫോം ആണ് സ്ത്രീകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതായി വരുന്നത്. ഇത് പൂരിപ്പിച്ചു നല്‍കാന്‍ സ്ത്രീകളെ സഹായിക്കാന്‍ ഒരു സംഘടനകളെപ്പോലും സ്‌കോട്ട്‌ലന്‍ഡില്‍ നിയോഗിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് എസ്എന്‍പി പ്രതിനിധി ക്രിസ് സ്റ്റീഫന്‍സ് ആവശ്യപ്പെട്ടു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഓഫീസുകളിലാണ് ഇവ നല്‍കേണ്ടത്. പക്ഷേ ജീവനക്കാര്‍ക്കും ഇതേക്കുറിച്ച് വേണ്ടത്ര അറിവില്ല. അസാന്‍മാര്‍ഗികമായ നയവുമായാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഗൗരവമേറിയ വിഷയമാണ് ഇതെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാമെന്നും പക്ഷേ ഇത് നടപ്പാക്കിയിരിക്കുന്നത് സുതാര്യതയ്ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ എന്‍എച്ച്എസ് ആശുപത്രികളിലെ കുട്ടികളുടെ ചികിത്സാ വിഭാഗങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത് പുതിയ തലമുറയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന നടപടിയാണെന്ന് പീഡിയാട്രീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് പീഡിയാട്രിക് യൂണിറ്റുകളും നൂറുകണക്കിന് ബെഡുകളുമാണ് ഇല്ലാതായത്. ചികിത്സ തേടിയെത്തുന്ന കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന രീതിയും പതിവായെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും കോളേജ് പ്രസിഡന്റ് നീന മോഡി ആവശ്യപ്പെട്ടു. രണ്ടും മൂന്നും ഡോക്ടര്‍മാര്‍ ചെയ്യുന്ന ജോലി ഒരാള്‍ ചെയ്തുകൊണ്ടാണ് കുട്ടികളുടെ ഡോക്ടര്‍മാര്‍ ഈ കുറവ് നികത്തി വരുന്നത്. ഇത് രോഗികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. യുകെയിലെ 195 എന്‍എച്ച്എസ് ട്രസ്റ്റുകളും ഹെല്‍ത്ത് ബോര്‍ഡുകളും പീഡിയാട്രിക് വാര്‍ഡുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്നാണ് കോളേജിന്റെ കണക്കുകള്‍ പറയുന്നത്. രാജ്യത്തെ ആശുപത്രികളില്‍ 31 ശതമാനം വരും ഇത്.
എന്‍എച്ച്എസില്‍ മാത്രം 200 കുട്ടികള്‍ക്കായുള്ള സ്‌പെഷ്യലിസ്റ്റുകളുടെ കുറവുണ്ട്. ഇതില്‍ 133 കണ്‍സള്‍ട്ടന്റ് തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണം കുറവായതിനാല്‍ ചില അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. ഏറ്റവും അടിയന്തര പരിഗണന നല്‍കേണ്ടി വരുന്ന രോഗികളെ ആദ്യം ചികിത്സിക്കുന്നതു പോലുള്ള നടപടികളും എടുക്കേണ്ടി വരുന്നതായും ഡോ.മോഡി പറഞ്ഞു. ബ്രെക്‌സിറ്റാണ് ഈ പ്രശ്‌നം ഇത്ര രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തരകൊറിയ അണ്വായുധം പരീക്ഷിക്കുമെന്ന ഭീതി മറികടക്കാൻ കൊറിയൻ തീരത്ത് രഹസ്യ നിരീക്ഷണം നടത്തുകയാണ് യുഎസ്എസ് മിഷിഗൺ. അണ്വായുധ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക മുങ്ങിക്കപ്പലാണിത്. മിഷിഗൺ ഉടനെ വിമാനവാഹിനി കപ്പൽ കാൾവിൻസനൊപ്പം ചേരുമെന്നാണ് യുഎസ് നേവി അറിയിച്ചിട്ടുള്ളത്. യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് കാൾ വിൻസൻ കൊറിയൻ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങിനിൽക്കുന്ന വമ്പൻ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്ന് കിം ജോങ് ഉൻ തെളിയിക്കുകയായിരുന്നു പീരങ്കിപ്പടയുടെ ആക്രമണ അഭ്യാസത്തിലൂടെ. യുദ്ധഭീതി നിലനിർത്തി യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയതോടെയാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്.

അമേരിക്കയ്ക്ക് ഇത്രയധികം വിശ്വാസമർപ്പിക്കാൻ മിഷിഗണിൽ എന്താണുള്ളത് ?
യുഎസ് നേവിയുടെ കൈവശമുള്ള വജ്രായുധമാണ് മിഷിഗൺ മുങ്ങിക്കപ്പൽ. ഒഹിയോ ക്ലാസ് അന്തർവാഹിനിയായ മിഷിഗൺ ആണവോർജത്തിലാണ് പ്രവർത്തിക്കുന്നത്. സൂചിമുനയുടെ കൃത്യതയിൽ അതിമാരകമായി പ്രഹരിക്കാൻ ശേഷിയുള്ള ടോമഹാക് മിസൈലുകളാണ് മിഷിഗണിലെ പ്രധാന ആയുധം. 560 അടി നീളമുള്ള ഈ ബ്രഹ്മാണ്ഡ മുങ്ങിക്കപ്പലിന്റെ ഭാരം 18,000 ടൺ. പടിഞ്ഞാറൻ പസഫികിലാണ് കൂടുതൽ നേരവും. 1980ൽ നിർമാണം പൂർത്തിയായി. രണ്ടു വർഷത്തിനു ശേഷമാണ് കമ്മിഷൻ ചെയ്തത്. മൂന്നാം തലമുറയിലുള്ളതും അന്തർവാഹിനിയിൽ നിന്നു വിക്ഷേപിക്കാവുന്നതുമായ ട്രിഡന്റ് സി–4 എന്ന ഭൂഖണ്ഡാന്തര മിസൈലിനു വേണ്ടിയായിരുന്നു മിഷിഗണിന്റെ ജനനം. രണ്ടു പതിറ്റാണ്ടായി സൈനിക സേവനത്തിലുള്ള മിഷിഗൺ ഇതുവരെ 60 മിഷനുകളിൽ പങ്കെടുത്തു. ശീതയുദ്ധത്തിന്റെ കനലുകൾ കെട്ടടങ്ങിയതോടെ ഡീകമ്മിഷൻ ചെയ്യാൻ തീരുമാനിച്ചെങ്കിലും ഒഴിവാക്കി. കൂടപ്പിറപ്പുകൾ രൂപം മാറിയപ്പോഴും ഗമയും വീര്യവും വിടാതെ മിഷിഗൺ നിലകൊണ്ടു. കടലിൽ 800 അടി താഴ്ചയിൽ സഞ്ചരിക്കാനാകും. മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ ( 37 കിലോമീറ്റർ) ആണ് വേഗത. ഏഴു വീതം ടോമഹാക് മിസൈലുകൾ സൂക്ഷിച്ചിട്ടുള്ള 22 രഹസ്യ ട്യൂബുകൾ. അതിഭയാനക ശേഷിയുള്ള 154 മിസൈലുകളുമായാണ് മിഷിഗൻ കടലിനടിയിലൂടെ രഹസ്യസഞ്ചാരം നടത്തുന്നതെന്നു ചുരുക്കം.

∙ സ്ത്രീകളുടെ അന്തർവാഹിനി
ഒരു പ്രാവശ്യം കടലാഴങ്ങളിലേക്ക് മുങ്ങിയാൽ 60 ദിവസത്തോളം ആകാശം കാണാതെ ഒഴുകിനീങ്ങാനാകും. അത്രയും ദിവസത്തേക്കുള്ള ആഹാരം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നാവികർക്ക് ഒരുക്കിയിട്ടുണ്ട്. രണ്ടു തരം ക്രൂ കപ്പലിലുണ്ട്. രണ്ടു വീതം ക്യാപ്റ്റൻമാരും. 15 ഓഫീസർമാർ അടക്കം 155 പേരാണ് കപ്പലിലുള്ളത്. യുദ്ധശേഷിയ്ക്കുള്ള ബാറ്റിൽ എഫിഷ്യൻസി അവാർഡ് തുടർച്ചയായി രണ്ടുവർഷം കരസ്ഥമാക്കി. 2010ൽ ബ്ലൂ ക്രൂവും 2011ൽ ഗോൾഡ് ക്രൂവുമാണ് അവാർഡ് നേടിയത്. വനിതാസേനയുടെ സാന്നിധ്യമുള്ള ആദ്യ യുഎസ് മുങ്ങിക്കപ്പലാണെന്ന പ്രത്യേകതയുമുണ്ട്. 2016ലാണ് നാലു വനിതകളെ മിഷിഗണിലേക്ക് റിക്രൂട്ട് ചെയ്തത്. 2011ൽ ലിബിയയിൽ നടന്ന ഓപ്പറേഷൻ ഒഡീസി ഡൗണിൽ ടോമഹാക് മിസൈലുകൾ വിക്ഷേപിച്ചത് മിഷിഗണിൽ നിന്നാണ്.
നൂറ്റമ്പതോളം ടോമഹാക് മിസൈലുകളെ രഹസ്യമായി വഹിക്കുന്നതിനാലാണ് മിഷിഗൺ അമേരിക്കയ്ക്ക് പ്രിയപ്പെട്ടതാകുന്നത്. ഇന്നുള്ളതിൽ വച്ചേറ്റവും പ്രഹരശേഷിയുള്ള അത്യാധുനിക മിസൈൽ. മണിക്കൂറുകളോളം അന്തരീക്ഷത്തിൽ കറങ്ങാനാവും. ശത്രുപാളയത്തിന്റെ മികച്ചചിത്രങ്ങൾ എടുക്കാമെന്നതും പ്രത്യേകത. പകുതി ദൂരമെത്തിയാലും കൺട്രോൾ റൂമിൽ നിന്നു നിയന്ത്രിച്ച് സൂചിമുനയുടെ കൃത്യതയോടെ ലക്ഷ്യത്തിലേക്ക് ഇടിച്ചുകയറ്റാനാകും. കപ്പലിൽ നിന്നും മുങ്ങിക്കപ്പലിൽ നിന്നും വിക്ഷേപിക്കാം. 1000 മൈൽ ദൂരെ വരെ സൂക്ഷ്മതയോടെ കൃത്യം നടപ്പാക്കാം. നാവികർക്ക് സുരക്ഷിത അകലം പാലിച്ചു പ്രഹരിക്കാമെന്നതാണ് ഇതിന്റെ മെച്ചം. ജിപിഎസ് സംവിധാനവുമുണ്ട്. ഇതുവരെ രണ്ടായിരത്തിലധികം ടോമഹാക് മിസൈലുകൾ യുഎസ് സേനകൾ ഉപയോഗിച്ചിട്ടുണ്ട്. ഏപ്രിലിൽ 59 മിസൈലുകൾ ഒരുമിച്ച് സിറിയൻ എയർ ബേസിൽ പ്രയോഗിച്ചതും 2014ൽ സിറിയയിൽ ഐഎസ് താവളത്തിനു നേരെ 47 ടോമഹാക് പ്രയോഗിച്ചതും വലിയ വാർത്തയായി.
പീരങ്കിപ്പടയുടെ ‘ആക്രമണ ദൃശ്യങ്ങൾ’ …….




ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണു സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധ പരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.
എന്നാൽ, വിഷയത്തിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്താമെന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഉത്തര കൊറിയയുടെ പങ്കാളികളിൽ പ്രധാനിയാണ് ചൈന. പ്രശ്ന പരിഹാരത്തിന് ചൈന ഇടപെടണമെന്ന് ജപ്പാനും ആവശ്യപ്പെട്ടു. ചൈനയ്ക്കു വലിയ പ്രധാന്യമുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.