Main News

ലണ്ടന്‍: ഭീകരാക്രമണത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കിയ സെക്യൂരിറ്റി മിനിസ്റ്റര്‍ക്കും എംപിക്കും പ്രിവി കൗണ്‍സിലില്‍ അംഗത്വം. സെക്യൂരിറ്റി മിനിസ്റ്റര്‍ ബെന്‍ വാലസ്, ടോറി എംപി റ്റോബിയാസ് എല്‍വുഡ് എന്നിവരെയാണ് ബഹുമാന സൂചകമായി പ്രിവി കൗണ്‍സിലില്‍ നിയമിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭീകരാക്രമണത്തില്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതിനാണ് ഈ അംഗീകാരം.
പ്രിവി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതോടെ രാജ്യസുരക്ഷയെ സംബന്ധിച്ച രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ പോലും ഇവരുമായി പങ്കു വെക്കും. ഫോറിന്‍ ഓഫീസ് മിനിസ്റ്റര്‍ കൂടിയായ എല്‍വുഡ് ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ചയാളാണ്. കുത്തേറ്റ് വീണ കെയ്ത്ത് പാമര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ രംഗത്തെത്തിയത് ഇദ്ദേഹമാണ്.

ബാലി ബോംബ് ആക്രമണത്തില്‍ സഹോദരന്‍ നഷ്ടമായ ഇദ്ദേഹം ബോണ്‍മൗത്ത് ഈസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. പാമറിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതാണ് അദ്ദേഹം മരിക്കാന്‍ കാരണമെന്ന് എല്‍വുഡ് പറഞ്ഞു. ആക്രമണത്തിനു ശേഷമുള്ള ചിത്രങ്ങളില്‍ പാമറിന് എല്‍വുഡ് പ്രഥമ ശുശ്രൂഷ നല്‍കുന്നത് വ്യക്തമായിരുന്നു. ലോകമൊട്ടാകെയുള്ള മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു.

ലണ്ടന്‍: ആല്‍ക്കഹോളിനൊപ്പം എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്ത് കഴിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് പഠനം. വോഡ്ക, റെഡ്ബുള്‍ കോക്ക്ടെയില്‍, എസ്പ്രസോ മാര്‍ട്ടീനീസ്. ജാഗര്‍ബോംബ്സ് കോക്ക്ടെയില്‍ എന്നിവ ആല്‍ക്കഹോള്‍ മാത്രം കഴിക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനത്തെ മറച്ചുവെക്കുകയും കൂടുതല്‍ മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 13 പഠനങ്ങള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
ആല്‍ക്കഹോളിന്റെ ഫലം മറച്ചുവെക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് സാധിക്കുന്നതിനാല്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുമെന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആല്‍ക്കഹോള്‍ മാത്രമാണ് കഴിക്കുന്നതെങ്കില്‍ വളരെ വേഗം ക്ഷീണിക്കുകയും അപകട സാധ്യതകള്‍ താരതമ്യേന കുറയുകയും ചെയ്യുന്നു. ജേര്‍ണല്‍ ഓഫ് സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള കഫീന്‍ ഹൃദയമിടിപ്പ് കൂടുന്നതിനും ഉറക്കം കുറയുന്നതിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും ദേഷ്യമുണ്ടാകാനും കാരണമാകുന്നു. എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിന് ഒപ്പം കഴിക്കുന്നത് അപകടകരമായ രീതിയാണെന്ന് ഡ്രിങ്കെവയര്‍ എന്ന ചാരിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ശിവസേന എം.പിയുടെ ചെരുപ്പ് കൊണ്ടുള്ള അടിയേറ്റത് മലയാളിക്ക്. എയര്‍ ഇന്ത്യ ഡ്യൂട്ട മാനേജരായ കണ്ണൂര്‍ സ്വദേശി സുകുമാരനെയാണ് അധികാരത്തിന്റെ തിളപ്പില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് ചെരിപ്പൂരി അടിച്ചത്. സുകുമാരന്റെ പരാതിയില്‍ എംപിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് വിശദമായി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
സംഭവം വിവാദമായിട്ടും മാപ്പ് ചോദിക്കാന്‍ എംപി തയ്യാറായിട്ടില്ല. മാപ്പ് ചോദിക്കേണ്ടത് ഉദ്യോഗസ്ഥനാണ് എന്നാണ് ഇയാളുടെ നിലപാട്. തന്റെ പെരുമാറ്റം പാര്‍ലമെന്റിന് അഭിമാനകരമാണെന്നും ഗെയ്ക്ക്‌വാദ് വിശദീകരിക്കുന്നു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഗെയ്ക്ക്വാദ്. സംഭവത്തിനു പിന്നാലെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ എം.പിയെ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൂണെയിലേക്ക് തിരിച്ചു പോകാനായി ഗെയ്ക്ക്‌വാദ് ബുക്ക് ചെയ്തിരുന്ന ടിക്കറ്റും എയര്‍ ഇന്ത്യ റദ്ദാക്കി.

ഇക്കോണമി ക്ലാസ് മാത്രമായി സര്‍വീസ് നടത്തിയ വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റ് നല്‍കണമെന്ന് പറഞ്ഞ് എംപി വാശി പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പൂനെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച ഗെയ്ക്ക് വാദിനെ അനുനയിപ്പിക്കാന്‍ എത്തിയ സുകുമാരന്‍ എംപി അസഭ്യം പറയുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെരിപ്പിന് അടിക്കുകയും ചെയ്‌തെന്നാണ് പരാതി.

കുഞ്ചെറിയ മാത്യു
മലയാള സിനിമയിലെ താരരാജാക്കന്മാരുടെയും പ്രമാണിമാരുടെയും അധീശത്വവും പ്രമാണിത്വവും പരസ്യമായ രഹസ്യമാണ്. തിരുവായ്ക്ക് എതിര്‍വാ പാടില്ലെന്നുള്ളതാണ് മലയാള സിനിമയിലെ അലിഖിത നിയമം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നടീനടന്മാരും താര രാജാക്കന്മാരുടെയും പ്രമാണികളുടെയും ഇംഗിതത്തിനും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വഴങ്ങി കൊടുക്കാതിരിക്കുകയും എതിര് നില്‍ക്കുകയും ചെയ്താല്‍ എത്ര പ്രതിഭയുള്ളവരാണെങ്കിലും സിനിമാ ലോകത്തെ കരിയര്‍ അവസാനിക്കാന്‍ മറ്റൊരു കാരണവും തേടിപ്പോകണ്ടതില്ല.

എന്നാല്‍ മലയാള സിനിമയിലെ മാഫിയാ വാഴ്ചയ്ക്ക് ചെറിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സംവിധായകന്‍ വിനയനെതിരെ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’യ്ക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കനത്ത പിഴ ചുമത്തി. ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും പിഴ അടയ്ക്കണം. അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയും ഇന്നസെന്റ് 51,000 രൂപയും സിബിമലയില്‍ 61,000 രൂപയും പിഴയായി നല്‍കണം.

വിനയന് അനുകൂലമായ വിധി ഉണ്ടായെങ്കിലും തന്റെ 8 വര്‍ഷത്തെ ചലച്ചിത്ര ജീവിതം അപ്രഖ്യാപിത വിലക്ക് നശിപ്പിച്ചെന്ന് വിനയന്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പരിതപിച്ചിരുന്നു. നിയമപരമായ പോരാട്ടത്തിന് വിനയന്‍ മാത്രമേ ഇറങ്ങിത്തിരിച്ചുള്ളുവെങ്കിലും ‘ഒറ്റപ്പെടുത്തലും’ ‘അപ്രഖ്യാപിത’വിലക്കും ഒറ്റപ്പെട്ട സംഭവങ്ങളല്ല. മലയാള സിനിമ കണ്ട എക്കാലത്തെയും പ്രതിഭയായ തിലകനും ഭാവനയുമെല്ലാം വിലക്കിന്റെയും താര പ്രമാണികളുടെ മാഫിയാ പ്രവര്‍ത്തനങ്ങളുടെയും ഇരകളാണ്. സലീം കുമാറിനെപ്പോലുള്ള നടന്‍മാര്‍ക്കും പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. എന്തായാലും താരരാജാക്കന്മാരുടെ അപ്രമാദിത്വത്തിന് ഏറ്റ ഒരു തിരിച്ചടിയാണ് കോംപറ്റീഷന്‍ കമ്മീഷന്റെ പിഴ ചുമത്താനുള്ള തീരുമാനം.

ആന്ധ്ര സ്വദേശികളായ ടെക്കിയുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു. ആന്ധ്രസ്വദേശി ശശികല മകന്‍ ഏഴുവയസ്സുളള മകന്‍ അനീഷ് സായ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്ത് മുറിച്ച നിലയില്‍ വീടിനകത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

നേരത്തെ കാന്‍സാസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുത്ചിബോല വെടിയേറ്റ് മരിച്ചിരുന്നു. സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജനായ് വ്യാപാരി ഹര്‍നിഷ് പട്ടേലും കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അക്രമങ്ങളില്‍ ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.

9000 കോടിയുടെ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്. എക്സ്റ്റ്രാഡിഷനുള്ള (അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്‍മെന്റിന് തിരിയെ ഏല്‍പിച്ചുകൊടുക്കല്‍) ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മല്യക്ക് അറസ്റ്റ് വാറണ്ട് ഇറക്കുന്നത് യുകെ കോടതിയുടെ പരിഗണനയിലാണ്.

ഫെബ്രുവരിയില്‍ മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ യുകെ ഗവണ്‍മെന്റിന്റ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരിശോധനക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. നേരത്തെ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

ബ്രിട്ടന്‍ മല്യയുടെ അറസ്റ്റ് വാറണ്ട് പരിഗണിക്കുന്നത് ജില്ലാ കോടതിയിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്ലേ പറഞ്ഞു.

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി ആഘോഷിക്കാൻതന്നെ അമേരിക്കക്കാരനായ കർട് കൊച്റനും മെലിസയും തീരുമാനിച്ചു. ഒരാഴ്ചയോളം നീളുന്ന ആഘോഷം. ഇതിൽ ഏറ്റവും പ്രധാനം ലണ്ടൻ സന്ദർശനം. ആഘോഷത്തിന്റെ അവധി ദിനങ്ങൾ അവസാനത്തിലേക്കടുക്കുമ്പോൾ ഒരിക്കൽപ്പോലും അവർ ഓർത്തിട്ടുണ്ടാകില്ല തങ്ങൾ എന്നേയ്ക്കുമായി പിരിയാൻ പോവുകയാണെന്ന്.
ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർട് കൊച്റൻ എന്നയാളുടെ കഥ ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുന്നു. മെലിസയുടെ മാതാപിതാക്കൾ ലണ്ടനിലാണ്. അവിടുത്തെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിൽ ജോലി ചെയ്യുകയാണ് അവർ. ലണ്ടൻ സന്ദർശനത്തിന്റെ മുഖ്യ ഉദ്ദേശ്യവും ഇവരെ കാണുകയെന്നതായിരുന്നു. സന്ദർശന ശേഷം വ്യാഴാഴ്ച തിരിച്ചു പോകാനിരിക്കുകയായിരുന്നു ഇരുവരും.

നഗരത്തിന്റെ വിവിധ സ്ഥലങ്ങൾ കണ്ട ഇവർ പാർലമെന്റിനു സമീപമുള്ള വെസ്റ്റ്മിനിസ്റ്റർ പാലത്തിലും ഇവർ നടക്കാൻ പോയി. പാലത്തിലൂടെ നടക്കുന്നതിനിടെയാണ് അക്രമി സഞ്ചരിച്ച എസ്‌യുവി അതിവേഗം പാഞ്ഞ് കർട്ടിനെയും മെലിസയേയും ഇടിച്ചു തെറിപ്പിച്ചത്. കർട്ട് സംഭവസ്ഥലത്ത് മരിച്ചു. മെലിസ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നു. കർടിന്റെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഗാധ ദുഃഖം രേഖപ്പെടുത്തി.

Image result for our-family-is-heartbroken-american-killed-in-london-attack-was-celebrating-wedding-anniversary.

മെസിലയുടെ കാലിനും നട്ടെല്ലിനും തലയ്ക്കുമാണു ഗുരുതര പരുക്ക്. പത്തു വർഷമായി സ്വന്തമായി റെക്കോഡിങ് സ്റ്റുഡിയോ നടത്തുകയായിരുന്നു ഈ ദമ്പതികൾ.

ബുധനാഴ്ചയാണ് ലണ്ടൻ പാർലമെന്റിനു സമീപം ഭീകരാക്രമണമുണ്ടായത്. ബ്രിട്ടിഷ് പാർലമെന്റിനു സമീപത്തെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനടുത്തുള്ള പാലം കടക്കുകയായിരുന്ന ആളുകളെ ഇടിച്ചു തെറിപ്പിച്ചാണ് ഖാലിദ് മസൂദ് എന്ന കൊലയാളി വാഹനം ആക്രമണം നടത്തിയത്. തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിച്ചു പാർലമെന്റ് ഗേറ്റിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ കത്തി കൊണ്ടുക കുത്തി. പൊലീസ് ഇയാളെ വെടിവച്ചു വീഴ്ത്തി.

സംഭവത്തിൽ പരുക്കേറ്റ് 29 പേർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്.

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകളെന്നും ആ സാഹചര്യത്തിന് മാറ്റമുണ്ടാകാനും ജിഷ്ണു പ്രണോയിമാര്‍ ഇനിയുണ്ടാകാതിരിക്കാനും കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 27ന് പരിഗണിക്കും. മഹിജ നല്‍കിയ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും.

ലക്കിടി നെഹ്‌റു ലോ കോളേജി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ കൃഷ്ണദാസിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിനെ അടിയന്തരമായി മോചിപ്പിക്കണമെന്നും അറസ്റ്റ് ചെയ്തത് നിയമപരമായല്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് കേസ് ഡയറിയില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി.

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
2019 സ്പ്രിംഗില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനായിരുന്നു നീക്കം. ഭീകരാക്രണമണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്ന നിഗമനത്തിലാണ് വോട്ടെടുപ്പ് മാറ്റിവെക്കാന്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് തീരുമാനിച്ചത്. സ്‌കോട്ടിഷ് ടോറികളും ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും വ്യാഴാഴ്ചയും ചര്‍ച്ച തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും സ്‌കോട്ടിഷ് ഗ്രീന്‍സ് ഇതിനെ എതിര്‍ത്തു.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു ശേഷം അടുത്ത വ്യാഴാഴ്ച വോട്ടിംഗ് നടത്താമെന്ന് എസ്എന്‍പി പറഞ്ഞെങ്കിലും അതിനു മുമ്പായി ചൊവ്വാഴ്ച തന്നെ വോട്ടിംഗ് വേണമെന്ന് സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടി പ്രകടിപ്പിച്ച അഭിപ്രായത്തോട് പിന്നീട് യോജിക്കുകയായിരുന്നു. വോട്ടിംഗില്‍ സര്‍ക്കാര്‍ വിജയിച്ചാല്‍ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചേക്കും.

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
ക്യാന്‍സര്‍ ലൊക്കേറ്റര്‍ എന്നു വിളിക്കുന്ന ഈ പ്രോഗ്രാം രക്തത്തിലുള്ള ട്യൂമര്‍ ഡിഎന്‍എകളുടെ അളവ് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ഇവ തിരിച്ചറിയപ്പെട്ടു കഴിഞ്ഞാല്‍ ആയിരക്കണക്കിന് ആളുകളുടെ ജനിതക വിവരങ്ങളുമായി താരതമ്യം ചെയ്ത് രോഗനിര്‍ണ്ണയം നടത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. സ്തനാര്‍ബുദം, കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവ തിരിച്ചറിയാനാണ് ഇപ്പോള്‍ ഈ രീതി കൂടൂതല്‍ ഉപയോഗപ്പെടുത്തിയത്. ആദ്യഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ 80 ശതമാനവും തിരിച്ചറിയാന്‍ ഈ രീതി ഫലപ്രദമാണെന്നാണ് വിവരം.

രോഗനിര്‍ണ്ണയത്തിന് രക്തപരിശോധനയെ മാത്രം ആശ്രയിക്കുന്ന രീതിക്ക് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് വേള്‍ഡ് വൈഡ് ക്യാന്‍സര്‍ റിസര്‍ച്ച് പ്രതിനിധി ലാറ ബെന്നറ്റ് പറഞ്ഞു. ഭാവിയില്‍ ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് അവലംബിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമായിരിക്കും ഇതെന്നും അവര്‍ പറഞ്ഞു.

Copyright © . All rights reserved