ലണ്ടന്‍: സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കണ്‍സര്‍വേറ്റീവ് ശ്രമത്തില്‍ ആശയക്കുഴപ്പങ്ങളെന്ന് സൂചന. ഡിയുപിയുമായി ധാരണയിലെത്തിയെന്നാണ് ടോറികള്‍ അവകാശപ്പെടുന്നതെങ്കിലും ഡിയുപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടി പറയുന്നത്. കോണ്‍ഫിഡന്‍സ് ആന്‍ഡ് സപ്ലൈ ധാരണയില്‍ എത്തിയെന്നും തിങ്കളാഴ്ച ക്യാബിനറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കുന്നത്.

പക്ഷേ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും അടുത്തയാഴ്ചയിലേക്കും ചര്‍ച്ചകള്‍ നീളുമെന്നും ഡിയുപി നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ ഇന്നലെ രാത്രി പറഞ്ഞു. അതിനു പിന്നാലെയെത്തിയ ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പരാമര്‍ശമുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും തീരുമാനത്തില്‍ എത്തിയ ശേഷം ഇരു പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

ഡിയുപിയുമായുള്ള സഖ്യത്തില്‍ ടോറികള്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങൡ പിന്തിരിപ്പന്‍ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിയുപിയുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ വിപ്പുകള്‍ അനുസരിക്കില്ലെന്നും ചില എംപിമാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാരില്‍ നേരിട്ട് പ്രാതിനിധ്യമില്ലാത്ത സഖ്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതാണ് ആശയക്കുഴപ്പം തുടരാന്‍ കാരണമെന്നാണ് കരുതുന്നത്.