ബിന്‍സു ജോണ്‍
യുക്മ വെയില്‌സ് റിജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെയില്‍സിലുള്ള മലയാളികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലേഖന മത്സരം, പെന്‍സില്‍ ഡ്രോയിംഗ് ആന്‍റ് കളറിംഗ് തുടങ്ങിയ മത്സരങ്ങളാണ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യം നടത്തുന്നത് ലേഖന മത്സരമാണ്. ‘ആധുനിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം’ എന്ന വിഷയത്തില്‍ ആണ് ലേഖന മത്സരം സംഘടിപ്പിക്കുന്നത്. ലേഖന മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ലേഖന മത്സരത്തിന്‍റെ നിബന്ധനകള്‍ താഴെ കൊടുത്തിരിക്കുന്നു,
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 07912874607, 07841463255 എന്നീ മൊബൈല്‍ നമ്പരുകളില്‍ വിളിച്ച് നേരിട്ടോ, secretaryuukmawales @gmail .com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. ഇമെയില്‍ പിഡിഎഫ് ഫയല്‍ ആയോ, ജെപിജി ഫയല്‍ ആയോ അയയ്ക്കണം. നാട്ടിലും പ്രവാസ ലോകത്തുമുള്ള പ്രശസ്തരായ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ ജഡ്ജിംഗ് പാനലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.
യുക്മ റിജിയണല്‍ കമ്മിറ്റി ഒക്ടോബറില്‍ നടത്തുന്ന പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലേഖന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് മൊമെന്റോയും പ്രശസ്തി പത്രവും കൂടാതെ ആകര്‍ഷകമായ പാരിതോഷികവും നല്‍കും. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍, നാഷണല്‍ കമ്മറ്റിയംഗം സിബി പറപ്പള്ളി, വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍ തുടങ്ങിയവര്‍ മത്സര സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കും
നഗാല: അഭയാര്‍ത്ഥി ക്യാമ്പില്‍ ബോക്കോ ഹറാം നടത്താന്‍ തീരുമാനിച്ച ആക്രമണത്തില്‍ നിന്ന് കൗമാരക്കാരിയായ ചാവേര്‍ അവസാന നിമിഷം പിന്‍വാങ്ങി. അരയില്‍ ബന്ധിച്ചിരുന്ന ബോംബുകള്‍ ഊരിയെറിഞ്ഞ് പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നൈജീരിയയിലെ ദിക്വാ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്‌ഫോടനം നടത്തി. സംഭവത്തില്‍ അമ്പത്തെട്ട് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടത്താന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ പിന്നീട് പ്രാദേശിക സേന കസ്റ്റഡിയിലെടുത്തു. ബോക്കോ ഹറാം ആസൂത്രണം ചെയ്തിട്ടുളള മറ്റ് ബോംബാക്രമണങ്ങളുടെ വിവരങ്ങള്‍ ഈ പെണ്‍കുട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
താന്‍ ആളുകളെ കൊല്ലാന്‍ പോകുകയാണെന്ന് മനസിലായതോടെ പെണ്‍കുട്ടി ഭയന്നതായി അവളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്നെ ക്യാംപിലെത്തിച്ചയാളുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവള്‍ക്കു ഭയമുണ്ടായിരുന്നു. മാസങ്ങളായി ഭീകരര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരില്‍പ്പെട്ടവളാണ് ഈ പെണ്‍കുട്ടി. താന്‍ ചെയ്ത കാര്യങ്ങള്‍ പെണ്‍കുട്ടി ഉദ്യോഗസ്ഥരോട് വിവരിച്ചു. തന്റെ നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ സംഭവിക്കാവുന്ന ദുരന്തം അവളെ സങ്കടപ്പെടുത്തുന്നുമുണ്ട്.
അവരുടെ നിര്‍ദേശം അനുസരിച്ചെങ്കില്‍ സ്വന്തം പിതാവിനെ ഉള്‍പ്പെടെയുളളവരെ താന്‍ കൊല്ലേണ്ടി വരുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ കൂട്ടത്തിലുണ്ടായിരുന്നവരോടും താന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവരുടെ മനസ് മാറ്റാന്‍ തനിക്കായില്ല. താന്‍ വലിച്ചെറിഞ്ഞ ബോംബുകളും പെണ്‍കുട്ടി സൈനികര്‍ക്ക് കാട്ടിക്കൊടുത്തു. ആറ് വര്‍ഷമായി ബോക്കോഹറാം നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 20,000 ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. ഇരുപത്തഞ്ച് ലക്ഷം പേര്‍ക്ക് വിടു,കളും നഷ്ടമായി.
കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തൃണമൂലിനെതിരേ മത്സരിക്കാനുള്ള സിപിഐഎം ബംഗാള്‍ ഘടകത്തിന്റെ നീക്കത്തിനെതിരേ കേരള ഘടകം രംഗത്ത്. കോണ്ഡഗ്രസ് സഖ്യമെന്നത് സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സഖ്യത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയുമാണെന്നും കോടിയേരി വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്നായിരുന്നു പിണറാി വിജയന്റെ പ്രതികരണം.
പാര്‍ട്ടി കോണ്‍ഗ്രസിലെയും പ്ലീനത്തിലെയും തീരുമാനം അനുസരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാഹചര്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയെ ബോധ്യപ്പെടുത്തണം. അടുത്തയാഴ്ച ചേരുന്ന കേന്ദ്രകമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടതുമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെന്നും അന്തിമതീരുമാനം കേന്ദ്രകമ്മിറ്റി കൈക്കൊള്ളുമെന്നും എസ്ആര്‍പി പറഞ്ഞു.
കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ബംഗാള്‍ സിപിഎം നേതൃയോഗം ഇന്നാണ് അവസാനിക്കുന്നത്. മുതിര്‍ന്ന നേതാക്കളടക്കം കോണ്‍ഗ്രസുമായുളള സഖ്യത്തിന് അനുകൂലമാണെന്നിരിക്കെ നേതൃയോഗം റിപ്പോര്‍ട്ടും സഖ്യത്തെ അനുകൂലിക്കാനാണ് സാധ്യത. ഈ മാസം 17നും 18നും നടക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ബംഗാള്‍ സംസ്ഥാന സമിതിയുടെ ആവശ്യത്തിന്‍മേല്‍ അന്തിമ നിലപാട് എടുക്കും.
ലണ്ടന്‍: സമയബന്ധിതമായി വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തവരെ ശിക്ഷിക്കുമെന്ന് സര്‍ക്കാര്‍. രാജ്യത്തും വിദേശത്തുമുളളവര്‍ക്ക് പുതിയ നിയമം ബാധകമാണ്. തിരിച്ചടവ് സംവിധാനം കാര്യക്ഷമമാകണമെങ്കില്‍ ഇത്തരം നിയമം അത്യാവശ്യമാണെന്നും സര്‍വകലാശാല വകുപ്പ് മന്ത്രി ജോ ജോണ്‍സണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. മുമ്പത്തെക്കാളും കൂടുതല്‍ പേര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്. രാജ്യത്തിന്റെ പരിമിതികള്‍ക്കുളളില്‍ നിന്ന് കൊണ്ട് തന്നെ ബ്രിട്ടന്റെ ലോകോത്തര വിദ്യാഭ്യാസ നിലവാരം കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ജോ ജോണ്‍സണ്‍ പറഞ്ഞു.
ഓരോ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് വായ്പ നല്‍കണമെങ്കില്‍ തിരിച്ചടവ് സംവിധാനം കാര്യക്ഷമവും കുറ്റമറ്റതുമായേ മതിയാകൂ. വിദ്യാര്‍ത്ഥികള്‍ക്കുളള ധനസംവിധാനം സുസ്ഥിരമാകണമെങ്കില്‍ തിരിച്ചടവ് അനിവാര്യവും സമയബന്ധിതവും ആകണം. നികുതിദായകന്റെ പണത്തിന് മൂല്യമുണ്ട്. ഭൂരിഭാഗവും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ കൈക്കൊളളും. വായ്പ വാങ്ങിയിട്ട് തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് മേല്‍ ഉപരോധം അടക്കമുളളവ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ആവശ്യമെങ്കില്‍ ഇവരെ ശിക്ഷിക്കുകയും ചെയ്യും. കൂടുതല്‍ സഹായം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അതും നല്‍കും. തിരിച്ചടവ് വ്യവസ്ഥകള്‍ പാലിക്കുമെന്നുറപ്പാക്കിയ ശേഷമേ അതുണ്ടാകൂ എന്നും ജോണ്‍സണ്‍ വ്യക്തമാക്കുന്നു. നികുതി ദായകന്റെയും വായ്പ എടുക്കുന്നവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ തിരിച്ചടവ് വ്യവസ്ഥകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഓരോ മാസവും കൂടുതല്‍ പണം തിരിച്ചടയ്‌ക്കേണ്ടി വരുന്നതായാണ് ആരോപണം.
ലണ്ടന്‍: ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ടിന്റെ പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ആശുപത്രികള്‍ തയാറാകില്ലെന്ന് സൂചന. ആഗസ്റ്റ് മുതല്‍ പുതിയ കരാര്‍ നടപ്പാക്കുമെന്നാണ് ഹണ്ടിന്റെ നിലപാട്. ഇംഗ്ലണ്ടിലെ 152 എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആശുപത്രികളും പുതിയ കരാറുകള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താത്പര്യപ്പെടുന്നില്ല. കുറച്ച് കൂടി മെച്ചപ്പെട്ട നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആശുപത്രികളുടെ നിലപാട് ആരോഗ്യ സെക്രട്ടറിയുടെ നീക്കങ്ങളെ തകിടം മറിക്കുമെന്ന കാര്യം ഇതോടെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 45,000 ജൂനിയര്‍ ഡോക്ടര്‍മാരുടെ മേല്‍ പുതിയ കരാറുകള്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കം രാജ്യത്ത് കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്.
കരാറുകളിലെ പഴുതുകള്‍ ഹണ്ടിന്റെ പദ്ധതികളെ തകിടം മറിക്കുമെന്ന് ലേബറും ആരോപിക്കുന്നു. ഹണ്ടിന്റെ കരാറുകള്‍ നിഷ്ഫലമാകുമെന്നാണ് ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയെന്ന് ഷാഡോ ആരോഗ്യ സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുളള കരാറുകള്‍ അടിച്ചേല്‍പ്പിച്ച് എന്‍എച്ച്എസിനെ നശിപ്പിക്കാന്‍ ആര്‍ക്കും താത്പര്യമില്ല. ഏതായാലും ഹണ്ടിന്റെ നടപടികള്‍ കടുത്ത വിമര്‍ശനം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ഹണ്ടിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹണ്ട് തീരുമാനമെടുത്ത വ്യാഴാഴ്ച എന്‍എച്ച്എസിന്റെ ചരിത്രത്തിലെയും വൈദ്യശാസ്ത്ര മേഖലയുടെ ഭാവിയുടെയും കറുത്ത ദിനമാണെന്ന് മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗവുമായ ഡോ.ഡാന്‍ പോള്‍ട്ടര്‍ എംപി പറഞ്ഞു.
ഹണ്ടിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ട്രസ്റ്റുകളെ നിര്‍ബന്ധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ പുതിയ കരാറുകള്‍ നിര്‍ബന്ധിതമായി നടപ്പാക്കേണ്ടതില്ല. ഇവര്‍ക്ക് പ്രാദേശികമായ ചര്‍ച്ചകള്‍ നടത്താവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം നോണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ ഹണ്ടിന്റെ കരാറുകള്‍ നടത്താന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ എസെക്‌സിലെ സൗത്തെന്‍ഡിലും ലണ്ടനിലെ സെന്റ് തോമസിലും ഇതിനകം തന്നെ ചില ജീവനക്കാര്‍ക്ക് കരാറുകള്‍ നടപ്പാക്കിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഹണ്ട് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നു. ഹണ്ടിന്റെ നീക്കം എന്‍എച്ച്എസിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്കേ നയിക്കൂ എന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. എന്‍എച്ച്എസിന് ഇപ്പോള്‍ തന്നെ മതിയായ ജീവനക്കാരില്ല. കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതോടെ നിലവിലുള്ള ഡോക്ടര്‍മാരും എന്‍എച്ച്എസ് വിടാനൊരുങ്ങി നില്‍ക്കുകയാണ്. ക5ൂടുതല്‍ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
ഹവാന: പുതിയ ചരിത്രമായി മാറിയ ആ കൂടിക്കാഴ്ച നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും പരസ്പരം ആലിംഗനം ചെയ്തു.ലോകം കാത്തിരുന്ന അപൂര്‍വ സന്ദര്‍ഭം. പാശ്ചാത്യ, പൗരസ്ത്യ ക്രിസ്ത്യന്‍ സഭകളെ ആയിരത്തോളം വര്‍ഷമായി വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഭിന്നതയുടെ മുറിവുണക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും കൂടിക്കാഴ്ച നടത്തി.
ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മണിയോടെ ഹവാനയിലെ ഴോസെ മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാര്‍പാപ്പ വിമാനത്താവളത്തില്‍വച്ചു തന്നെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ മതിയാക്കാന്‍ ആ വശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിലും ഇരുവരും ഒപ്പിട്ടു.
പശ്ചിമേഷ്യയിലെ ക്രിസ്തീയപീഡനത്തിന് അറുതിയുണ്ടാക്കാന്‍ ഇരു സഭകളും ഭിന്നതകള്‍ മറന്ന് ഇനി ഒത്തൊരുമിച്ചു നീങ്ങും. എന്നാല്‍, പാശ്ചാത്യ, പൗരസ്ത്യ സഭകളുടെ പുനരേകീകരണം ഇന്നലത്തെ കൂടിക്കാഴ്ചയുടെ അജന്‍ഡയിലില്ലെന്നാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വക്താക്കള്‍ പറയുന്നത്.
അരനൂറ്റാണ്ടത്തെ യുഎസ്– ക്യൂബ ശത്രുതയുടെ മഞ്ഞുരുക്കത്തിനു മേല്‍നോട്ടം വഹിച്ച മാര്‍പാപ്പ, ഇരുസഭകളുടെയും സൗഹൃദത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ക്യൂബ തന്നെ ആതിഥ്യം വഹിക്കുന്നതും ശ്രദ്ധേയം. ചരിത്രംകുറിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിറില്‍ പാത്രിയര്‍ക്കീസ് വ്യാഴാഴ്ചയാണു ഹവാനയിലെത്തിയത്.
സിറിയയില്‍ റഷ്യയുടെ സൈനിക ഇടപെടല്‍ നടക്കുന്ന ചരിത്രസന്ധിയില്‍ത്തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും ചര്‍ച്ചയ്ക്കിരുന്നത് രാഷ്ട്രീയ മാനങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് അത്തരം അജന്‍ഡകളൊന്നുമില്ലെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വക്താക്കള്‍ പറയുന്നു.
റോമില്‍ 1054 ലായിരുന്നു ക്രിസ്ത്യന്‍ സഭയിലെ ചരിത്രപ്രധാനമായ പിളര്‍പ്പ്. പിന്നീടുള്ള ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും ചര്‍ച്ചയ്ക്കിരിക്കുന്നത്. ക്യൂബന്‍ വിമാനത്താവളത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴരയോടെ മാര്‍പാപ്പ മെക്‌സിക്കോയിലേക്കു തിരിച്ചു.
മെക്‌സിക്കോയില്‍ അഞ്ചു ദിവസം നീളുന്ന സന്ദര്‍ശനപരിപാടികളാണുള്ളത്. പ്രാദേശിക സമയം ഇന്നു രാവിലെ ഒന്‍പതരയോടെ (ഇന്ത്യന്‍ സമയം രാത്രി 8.30) തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. മെക്‌സിക്കോ സിറ്റിയിലെ ഔര്‍ ലേഡി ഓഫ് ഗ്വാദലൂപ് ബസിലിക്കയില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കും.
കുഞ്ഞിനെ ഡേ കെയറിലാക്കിയ ശേഷം ജോലിക്ക് പോകേണ്ടിയിരുന്ന ജഡ്ജി കുഞ്ഞ് കാറിലുള്ള കാര്യം മറന്ന് ജോലിക്ക് പോയതിനെ തുടര്‍ന്ന്‍ കുഞ്ഞ് മരിച്ചു. അമേരിക്കയില്‍ നിന്നാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും മാതൃകായാകേണ്ടുന്ന ഒരു ജഡ്ജിയാണ് മറവി മൂലം സ്വന്തം കുഞ്ഞിനെ കാറിനുള്ളില്‍ കുരുതി കൊടുത്തിരിക്കുന്നത്. ഡേകെയറില്‍ കൊണ്ടു പോകാന്‍ കാറിന്റെ പുറകില്‍ ഇരുത്തിയ കുഞ്ഞിനെ മറന്ന് ഓഫീസില്‍ പോവുകയായിരുന്നു ജഡ്ജി. തിരിച്ച് പിക്ക് ചെയ്യാനായി കാര്‍ പാര്‍ക്കില്‍ ചെന്നപ്പോള്‍ അദ്ദേഹം കണ്ടത് കാറിനുള്ളില്‍ മരിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തെ തുടര്‍ന്ന് ജഡ്ജി അറസ്റ്റിലാവുകയും ചെയ്തു.
അടച്ചിട്ട കാറിനുള്ളിലെ 37 ഡിഗ്രി സെല്‍ഷ്യസ് കനത്ത ചൂടില്‍ വെന്തുരുകി ശ്വാസം മുട്ടിയാണ്കുട്ടി മരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ 18 മാസം മാത്രമുള്ള കുഞ്ഞിന്റെ മരണത്തിന് കാരണമായതിന്റെ പേരില്‍ സര്‍ക്യൂട്ട് ജഡ്ജായ വേഡ് നാറമോര്‍ കൊലക്കുറ്റത്തിന് അറസ്റ്റിലാവുകയായിരുന്നു. ദുഷ്‌ചെയ്തിയുടെ പേരിലും 36കാരനായ ഈ അര്‍കന്‍സാസ് ജഡ്ജിയുടെ പേരില്‍ നടപടിയെടുക്കുമെന്നാണ് ഗാര്‍ലാന്‍ഡ് കൗണ്ടിയില്‍ ഫയല്‍ ചെയ്ത അറസ്റ്റ് വാറന്റ് സൂചിപ്പിക്കുന്നത്.തോമസ് നറമോറാണ് ഇത്തരത്തില്‍ ദാരുണമായി മരണപ്പെട്ടിരിക്കുന്നത്. ടൊയോട്ട അലോണിലാണ് കുട്ടി ദാരുണമായി മൃതിയടഞ്ഞിരിക്കുന്നത്. താങ്ങാന്‍ പറ്റാത്ത ചൂട് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളമാണ് കുഞ്ഞ് അടച്ചിട്ട കാറിനുള്ളില്‍ കഴിയേണ്ടി വന്നിരുന്നത്.
അന്ന് കോടതിയില്‍ നടക്കാനിരുന്ന ഒരു കേസിനെപ്പറ്റിയുള്ള ഉത്കണ്ഠ മൂലമാണ് ഇത്തരത്തിലുള്ള ഒരു പിഴവ് സംഭവിച്ചതെന്നാണ് ജഡ്ജി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ്‌ചെയ്ത ജഡ്ജിയെ 5000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വീട്ടില്‍ നിന്നും പ്രാര്‍ത്ഥനയും കഴിഞ്ഞ് കുഞ്ഞിനൊപ്പമിറങ്ങിയ തങ്ങള്‍ അന്ന് മാക്‌ഡൊണാള്‍ഡില്‍ നിന്നാണ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതെന്നും സാധാരണ വീട്ടില്‍ നിന്നാണ് കഴിക്കാറുള്ളതെന്നും ജഡ്ജ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ഡേ കെയര്‍ സെന്ററിലേക്ക് കൊണ്ടു പോകുന്നത് മറന്ന നറമോര്‍ നേരിട്ട് ഓഫീലേക്ക് പോവുകയും കുട്ടിയെ കാറിനുള്ളില്‍ മറക്കുകയുമായിരുന്നു. തിരക്കിട്ട ജോലികള്‍ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കാറില്‍ കണ്ടെത്തിയിരുന്നത്.തുടര്‍ന്ന് 911 നമ്പറിലേക്ക് ഇദ്ദേഹം സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുകയായിരുന്നു. അന്നേ ദിവസം ഊഷ്മാവ് 90 ഡിഗ്രി വരെ ഉയര്‍ന്നിരുന്നുവെന്നും കാറിനുള്ളിലെ കടുത്ത ചൂട് കാരണമാണ് കുട്ടി മരിച്ചതെന്നുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. താന്‍ കുട്ടിയെ കൊന്നുവെന്ന് ഹൃദയവേദനയോടെ വിലപിക്കുന്ന നറമോറിനെ കണ്ടിരുന്നുവെന്നാണ് ആദ്യ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്.
തന്റെ കുട്ടിയുടെ മരണത്തിന് ശേഷം നറമോര്‍ കേസുകള്‍ വിചാരണ ചെയ്യുന്നതില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. എന്നാല്‍ അദ്ദേഹം രാജി വച്ചിട്ടില്ല. നറമോറിനെതിരെ അര്‍കന്‍സാസ് ജൂഡീഷ്യല്‍ ഡിസിപ്ലിന്‍ ആന്‍ഡ് ഡിസ്എബിലിറ്റി കമ്മീഷനില്‍ പരാതി പെന്‍ഡിംഗിലുണ്ട്. തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംബന്ധിച്ചിടത്തോളം കുട്ടിയുടെ മരണം ചിന്തിക്കാന്‍ പോലും പറ്റാത്തതാണെന്നാണ് നറമോറും അദ്ദേഹത്തിന്റെ ഭാര്യ അഷ്‌ലെയും പറയുന്നത്.
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജയരാജന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജയരാജനെ ജയിലിലേക്ക് അയച്ചത്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്.
വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയ ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായ ജയരാജന്‍ തലശേരി എകെജി സഹകരണ ആശുപത്രിയിലെത്തിയശേഷമാണ് കോടതിയിലെത്തി കീഴടങ്ങിയത്.
അതിനിടെ കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് അപേക്ഷയില്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.
യുഎപിഎ നിയമപ്രകാരമാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ, ആരോഗ്യ പ്രശ്‌നങ്ങളുള്ള ജയരാജനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിയാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യാനുള്ള കോടതി ഉത്തരവ്. ഏത് ആശുപത്രിയില്‍ ചികിത്സ തുടരും മുതലായ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തിന് വിടുന്നതായും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
സിപിഎം നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കാനുള്ള കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കമെന്ന് പി.ജയരാജന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാനും യുഎപിഎ ചുമത്താനുമുള്ള ആര്‍എസ്എസ് ഗൂഢാലോനയ്ക്ക് ഉമ്മന്‍ചാണ്ടി കൂട്ടുനിന്നതായും ജയരാജന്‍ തലശേരി സെഷന്‍സ് കോടതി പരിസരത്തു മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകനായതിനാലണു തന്നെ ആര്‍എസ്എസ് നോട്ടമിടുന്നത്. ആര്‍എസ്എസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ചോര്‍ന്നുപോകുമെന്ന ഭീതിയാണ് ഇത്തരം കേസുകള്‍ പടച്ചുണ്ടാക്കാന്‍ കാരണം. ഇതു വ്യക്തിപരമായ നീക്കമെന്നതിേനക്കാള്‍ രാഷ്ട്രീയപരമായ ആക്രമണമാണ്. സിപിഎമ്മിനെ ഒരു ഭീകരസംഘടനയായി പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനാണ് എതിരാളികളുടെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎപിഎ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു വിലക്കുള്ളതിനാല്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന്റെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജയരാജന്റെ യോഗ്യതകള്‍ മാനിച്ചു പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു. കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളില്‍ ഭീതി പരത്താനുമുള്ള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്നുള്ള സിബിഐ വാദം അംഗീകരിച്ചാണു കോടതി നടപടി.




ഇത് കണ്ടെത്താന്‍ അമേരിക്കയില്‍ രണ്ടിടത്ത് കൂറ്റന്‍ ലാബുകളാണ് സ്ഥാപിച്ചിട്ടുള്ളത്. (വേറൊരെണ്ണം ഇന്ത്യയില്‍ സ്ഥാപിക്കാനാണ് അജിത് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്) ഇംഗ്ലീഷ് അക്ഷരമാലയിലെ ‘L’ മാതൃകയില്‍ രണ്ട് വശത്തേക്ക് നിര്‍മ്മിച്ചിട്ടുള്ള വലിയ തുരങ്കമാണ് പ്രധാന ഭാഗം. ഒരു വശത്തേക്കുള്ള തുരങ്കത്തിന് നാല് കിലോമീറ്റര്‍ നീളമുണ്ട്. അതില്‍ നിറയെ വിവിധ തരം ഉപകരണങ്ങള്‍. ഇരുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തരംഗങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ ഗവേഷക സംഘത്തിന് കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് അടുത്തിടെ നവീകരിച്ച ലിഗോ ലാബ് അധികം വൈകാതെ ആ ചോദ്യത്തിന് ഉത്തരം നല്‍കി. ഭൂമിയില്‍ നിന്ന് 130 കോടി പ്രകാശ വര്‍ഷം അകലെയുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ പരസ്പരം ലയിക്കുമ്പോള്‍ ഉടലെടുത്ത ഊര്‍ജ പ്രവാഹത്തെ അത് കണ്ടെത്തി. 1992ല്‍ തുടങ്ങിയ അന്വേഷണത്തിനാണ് ഇതോടെ ഉത്തരമായത്.
ഒരാള്‍ ഒറ്റക്ക് തന്റെ ലാബിലിരുന്ന് കണ്ടെത്തുന്ന ശാസ്ത്രരഹസ്യങ്ങളുടെ കാലം കഴിഞ്ഞെന്ന് അജിത് പറയുമായിരുന്നു. ഒരുപാട് പേര്‍ ചേര്‍ന്ന് മാത്രം ചുരുളഴിക്കേണ്ട വലിയ സമസ്യകള്‍ നിരവധിയുണ്ട്. നൂട്രിനോ പരീക്ഷണമൊക്കെ ആ ഗണത്തില്‍ വരുന്നവയാണ്. ലിഗോ പ്രൊജക്ടില്‍ 900 പേരുണ്ടായിരുന്നു. അത്തരം അന്വേഷണങ്ങളാണ് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുക എന്ന് അജിത് പറയുന്നു. അത്തരമൊരു വലിയ പദ്ധതിയുടെ ഭാഗമായി, ഇനി വരാനിരിക്കുന്ന മനുഷ്യ സമൂഹത്തിനാകമാനം വെളിച്ചമാകുന്ന നേട്ടം കൊയ്തടുത്ത സംഘത്തിലെ അംഗമായ ഞങ്ങളുടെ അജിത്തിന് അഭിനന്ദനങ്ങള്‍. അതിരുകളില്ലാത്ത ആകാശത്തോളം വളരട്ടെ അവന്റെ നേട്ടങ്ങള്‍.
ലണ്ടന്‍: ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളില്‍ മൂന്നിലൊന്നും പതിനാറു വയസിനു താഴെ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. പീഡനങ്ങള്‍ക്കിരയാകുന്നവരേക്കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. പോലീസ് രേഖകലാണ് പുറത്തു വന്നത്. കഴിഞ്ഞ മാര്‍ച്ച് വരെയുളള ഒരു കൊല്ലക്കാലം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പതിമൂന്ന് സേനകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണിവ. ബലാല്‍സംഗത്തിനിരയാകുന്നവരില്‍ മുപ്പത് ശതമാനവും പതിനാറ് വയസില്‍ താഴെയുളളവരാണ്. ഇരുപത്തഞ്ച് ശതമാനം പതിനാലോ അതില്‍ താഴെയോ പ്രായമുളളവരാണ്. ഒമ്പത് ശതമാനം ഒമ്പത് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും പതിനഞ്ചിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളളവരാണ്. മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന പകുതി പെണ്‍കുട്ടികളും പതിനാറ് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് വലിയ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ സാറാ ഗ്രീന്‍ പ്രതികരിച്ചു.
ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിച്ച് വരുന്ന ഈ അതിക്രമങ്ങള്‍ക്കെതിരെ നാം എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ചെറിയ കുട്ടികളെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ ആകുന്നുവെന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ ചെറിയ പെണ്‍കുട്ടികളെ തന്നെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ കുട്ടികളായാല്‍ വളരെയെളുപ്പം തങ്ങള്‍ക്ക് രക്ഷപ്പെടാമെന്നും കുറ്റ വാളികള്‍ കരുതുന്നു.
കഴിഞ്ഞ മാര്‍ച്ച് വരെ പൊലീസിന് ലഭിച്ച പരാതി പ്രകാരം രാജ്യത്ത് 88,106 ലൈംഗിക കുറ്റകൃത്യങ്ങളുണ്ടായി. 2002ല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും കൂടിയ കണക്കാണിത്. ഇരകളില്‍ പലരും പരാതി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നതിന് തെളിവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയുന്ന വിധത്തിലേക്ക് സേനകളെ സജ്ജമാക്കേണ്ടിയിരിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.