ലണ്ടന്‍: വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായപരിധി 16 വയസാക്കി പുനര്‍നിര്‍ണ്ണയിക്കണമെന്ന് ആവശ്യം. ജൂണില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഈ പ്രായത്തിലുള്ളവര്‍ക്കും വോട്ടവകാശം നല്‍കണമെന്ന് ഹൗസ് ഓഫ് കോമണ്‍സിലാണ് ആവശ്യം ഉയര്‍ന്നത്. നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി ജനാധിപത്യത്തിലൂടെ തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കാനുള്ള അവകാശം ഈ പ്രായക്കാര്‍ക്കും നല്‍കണമെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവും എംപിയുമായ കരോളിന്‍ ലൂക്കാസ് ആവശ്യപ്പെട്ടു. എസ്എന്‍പി ഉപ നേതാവ് ആന്‍ഗസ് റോബര്‍ട്ട്‌സണ്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

പ്രധാനമന്ത്രി പറയുന്നതനുസരിച്ച് രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അത്തരത്തിലുള്ള ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെങ്കില്‍ 1.5 മില്യനോളെ വരുന്ന 16ഉം 17ഉം വയസ് പ്രായമുള്ളവര്‍ക്കും വോട്ടവകാശം നല്‍കണം. അതിനു വേണ്ടി ആവശ്യമാണെങ്കില്‍ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തണമെന്നും കരോളിന്‍ ലൂക്കാസ് ആവശ്യപ്പെട്ടു.

ഇക്കാര്യം ആദ്യം ഉന്നയിച്ച നേതാവാണ് ആന്‍ഗസ് റോബര്‍ട്ട്‌സണ്‍. ലൂക്കാസിന്റെ അഭിപ്രായത്തോട് താന്‍ പൂര്‍ണ്ണമായും യോജിക്കുകയാണെന്ന് റോബര്‍ട്ട്‌സണ്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തേക്ക് ഭരണ സ്ഥിരത വരുത്താനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നായിരുന്നു തെരേസ മേയ് പറഞ്ഞത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും മേയ് വ്യക്തമാക്കിയിരുന്നു.