Main News

സ്വന്തം ലേഖകന്‍
ടീം സോളാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അതിന്റെ പരകോടിയിലെത്തി നില്ക്കുകയാണ്. ആരൊക്കെ താഴെ വീഴുമെന്നൊ ആര്‍ക്കൊക്കെ പരിക്ക് പറ്റുമെന്നോ പറയാന്‍ വയ്യാത്ത അവസ്ഥ . ഓഫീസ് ബോയ്‌ മുതല്‍ മുഖ്യമന്ത്രി വരെ , ഡ്രൈവര്‍ മുതല്‍ എം പി വരെ സരിത ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു . ആ സോളാര്‍ ചൂടേറ്റവര്‍ കേരളത്തില്‍ ആരൊക്കെ എന്നു നോക്കാം

ummenഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ടീം സോളാര്‍ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത്. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്പെണ്ട് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യു ഡി എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാര്‍ട്ടി ആയ കേരള കോണ്‍ഗ്രസ്‌ മുഖവാരിക ആയ ‘പ്രതിച്ഛായ’യും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിയുകയും ചെയ്തു . ഈ കേസില്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട പ്രമുഖ വ്യവസായി ശ്രീധരന്‍നായര്‍ താന്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വച്ച് നേരിട്ട് കാണുകയും അദ്ദേഹം നല്‍കിയ ഉറപ്പിന്‍പ്രകാരമാണ് സോളാര്‍ പദ്ധതിയില്‍ വീണ്ടും പണം നിക്ഷേപിച്ചത് എന്നും കോടതിയിലും മാധ്യമങ്ങളോടും വെളിപ്പെടുത്തുകയുണ്ടായി . ശ്രീധരന്‍നായരെ കണ്ടിട്ടില്ല എന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് ശ്രീധരന്‍നായര്‍ ഓഫീസില്‍ വന്നിരുന്നെന്നും ക്വാറി ഉടമകളുടെ പ്രശ്നം ചര്‍ച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മാറ്റിപ്പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാറില്ല എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. മുഖ്യമന്ത്രി രാജിവെക്കില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ സോളാര്‍ കേസ് അന്വേഷണം പ്രഹസനമായി . ഏതാനും പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം വെളിപ്പെട്ടതോടെ മുഖ്യമന്ത്രി രാജിവച്ചു അന്വേഷണത്തെ നേരിടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. 2016 ജനുവരി 25 നു സോളാര്‍ കമ്മീഷനില്‍ ഹാജരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായ 14 മണിക്കൂര്‍ ചോദ്യം ചെയ്തു.

josek maniജോസ് കെ മാണി

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ കുറിപ്പ് പുറത്തു വന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ എംപിയും കെ എം മാണിയുടെ മകനും ആയ ജോസ് കെ മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു കുറിപ്പില്‍. അതോടെ കേരള രാഷ്ട്രീയം ഇളകി മറിഞ്ഞു. എന്നാല്‍, കത്ത് തന്‍റെ അല്ലെന്നും തന്റെ കൈയ്യക്ഷരം അല്ല കത്തില്‍ ഉള്ളതെന്നും സരിത വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പുറത്തുവന്ന കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞു ജോസ് കെ മാണിയും രംഗത്ത് വന്നു. ബ്ലാക്‌മെയിലിംഗിന് നിന്ന് കൊടുക്കില്ലെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.

Aryadan_shoukath

ആര്യാടന്‍ ഷൗക്കത്ത്

സോളാര്‍ വിവാദനായിക സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ എം.എല്‍.എ.മോഹം പൊലിയുന്നു. സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ആര്യാടന്‍ കുടുംബത്തെ ഊരാക്കുടുക്കിലാക്കിയത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകക്കേസും ഇതോടെ പുതിയ തലത്തിലേക്കെത്തി.
സരിത എസ്. നായര്‍ തന്റെ ബിസിനസ്സിനായി നിലമ്പൂരില്‍ നിരവധി തവണ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ആര്യാടന്‍ മുഹമ്മദും മന്ത്രി എ.പി.അനില്‍കുമാറുമായിരുന്നു സരിതയുടെ അഭ്യുദയാകാംക്ഷികള്‍. തിരുവനന്തപുരത്തു വച്ച് ഈ രണ്ടുമന്ത്രിമാരുമായുള്ള സരിതയുടെ ബന്ധമാണ് സരിതയെ നിലമ്പൂരിലെത്തിക്കുന്നത്. രാധാവധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുപേരെ ബലിക്കോഴികളാക്കി ഒതുക്കിയെന്ന ആക്ഷേപവും ഇതോടെ ശക്തിപ്പെട്ടു. കേവലം പകയില്‍ മാത്രമൊതുക്കി കേസ് ഒതുക്കി തീര്‍ക്കാനുള്ള അന്നത്തെ സി.ഐ. പി.പി.ചന്ദ്രന്റെ നീക്കം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ചന്ദ്രനു സ്ഥലംമാറ്റവും ലഭിച്ചു.

aryadam muhammed

ആര്യാടന്‍ മുഹമ്മദ്‌

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വെച്ച് തോമസ് കുരുവിളയുടെ പക്കലാണ് ഒരു കോടി 10 ലക്ഷം രൂപ നല്‍കിയത്. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയിലും എത്തിച്ചു. ആര്യാടെന്റ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ച് ആദ്യം 25 ലക്ഷം നല്‍കി. പിന്നീട് സ്റ്റാഫ് മുഖാന്തരം 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആര്യാടനെ കണ്ടത്. ആര്യാടെന്റെ പി.എ കേശവന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും സരിത മൊഴി നല്‍കി.

salim

സലിം രാജ്
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റിലാകും മുമ്പ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് താന്‍ വിളിച്ചിരുന്നതായി മുന്‍ ഗണ്‍മാന്‍ സലിം രാജ്. നാനൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സോളര്‍ കമ്മീഷന്‍ മുമ്പാകെ സലിം രാജ് മൊഴി നല്‍കി. സരിത ആവശ്യപ്പെട്ടതനുസരിച്ച് പല ഉന്നതരുടെയും നമ്പര്‍ നല്‍കി. 2013 ജൂണ്‍ മൂന്നിന് സരിത അറസ്റ്റിലാകുന്നതിന് തലേദിവസം സന്ധ്യക്കുശേഷം തന്‍െറ മൊബൈല്‍ ഫോണിലേക്ക് അവര്‍ വിളിച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയശേഷം സരിത ക്ളിഫ് ഹൗസിലെ ലാന്‍ഡ് നമ്പറിലേക്ക് വിളിച്ചു. സരിതയുടെ ആവശ്യത്തിന് മറുപടി നല്‍കാനായി താന്‍ ഈ ഫോണില്‍നിന്ന് തിരിച്ച് വളിച്ചതായും സലിം രാജ് പറഞ്ഞു.

ഇതല്ലാതെയും സരിതയെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് വിളിച്ചിട്ടുണ്ടെന്നും സരിതക്ക് പല ഉന്നതരുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നെന്നും ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. പൊലീസ് ശേഖരിച്ച ഫോണ്‍ വിളി സംബന്ധിച്ച രേഖകള്‍ ശരിയാണെന്ന് സലിം രാജ് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി അന്നത്തെ ഇന്‍റലിജന്‍റ്സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാര്‍ തന്നോട് നേരിട്ട് ചോദിച്ചിരുന്നു.

തോമസ്‌ കുരുവിള
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും ഉമ്മന്‍ചാണ്ടിയുടെ ന്യൂഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയും ഫോണില്‍ ബന്ധപ്പെട്ടത് 200ലേറെ തവണ എന്നാ വെളിപ്പെടുത്തല്‍ പുറത്തുവന്നു. സരിതയുടെ രണ്ട് ഫോണ്‍നമ്പറുകളില്‍നിന്നും തോമസ് കുരുവിളയുടെ ഒരു നമ്പറില്‍നിന്നും ഇവര്‍ തമ്മില്‍ വിളിച്ചിരുന്നതായി വെളിപ്പെടുത്തുന്ന വിശദാംശങ്ങള്‍ സോളാര്‍ കമീഷന്റെ അഭിഭാഷകന്‍ ഹാജരാക്കി. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ തോമസ് കുരുവിളയെ വിസ്തരിക്കുന്നതിനിടയിലാണ് അഡ്വ. ഹരികുമാര്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയത്.

സരിത അറസ്റ്റ് ചെയ്യപ്പെട്ട 2013 ജൂണ്‍ രണ്ടിന് അവരുടെ ഒരു നമ്പറില്‍നിന്ന് കുരുവിളയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. മറ്റൊരു നമ്പറില്‍നിന്ന് 2013 ഫെബ്രുവരി 13നും ജൂണ്‍ രണ്ടിനുമിടയില്‍ 72 തവണ സരിതയും കുരുവിളയും തമ്മില്‍ സംസാരിച്ചു. രണ്ടാമത്തെ നമ്പറില്‍നിന്ന് 2012 ഡിസംബര്‍ 27നും 2013 മെയ് 21നുമിടയില്‍ 133 തവണയാണ് സംസാരിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ 2012 ഡിസംബര്‍ 27ന് ഉമ്മന്‍ചാണ്ടി എത്തിയപ്പോഴാണ് സരിത എസ് നായര്‍ തന്നെ ആദ്യമായി വിളിച്ചതെന്ന് തോമസ് കുരുവിള പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് സരിത വിളിച്ചത്. അന്ന് വൈകിട്ടും സരിത വിളിച്ചിരുന്നു. തമ്മില്‍ കണ്ടില്ല. മുഖ്യമന്ത്രി ഉള്ളപ്പോഴല്ല സരിത വിളിച്ചതെന്ന തോമസ് കുരുവിളയുടെ മൊഴിയില്‍ കമീഷന്റെ അഭിഭാഷകന്‍ സംശയം പ്രകടിപ്പിച്ചു. അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും രാത്രി ഒമ്പതരയ്ക്കുമിടയില്‍ 16 തവണ സരിതയും തോമസ് കുരുവിളയും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സരിത വിളിച്ചസമയം താന്‍ കൃത്യമായി ഓര്‍ക്കുന്നില്ലെന്നായിരുന്നു തോമസ് കുരുവിളയുടെ മറുപടി.

venu

കെ സി വേണു ഗോപാല്‍

കെസി വേണുഗോപാലിന് രണ്ടുവട്ടം പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. ടീം സോളാര്‍ കമ്പനിക്ക് ഊര്‍ജമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായാണ് പണം നല്‍കിയതെന്നും ബിജു പറഞ്ഞു.
കെ സി വേണുഗോപാലിന് 35 ലക്ഷം രൂപ നല്‍കി. വേണുഗോപാലിന്റെ ഡ്രൈവര്‍ നാഗരാജന്റെ പക്കലാണ് പണം നല്‍കിയത്. ആദ്യ തവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവുമാണ് നല്‍കിയതെന്നും സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു മൊഴി നല്‍കി. സോളാര്‍ കമ്മീഷന്‍ സെക്രട്ടറിയ്‌ക്കെതിരെയും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ സെക്രട്ടറി ഹരികുമാര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. താന്‍ ചെന്നിത്തലയുമായി സംസാരിച്ച ശേഷമേ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താവു എന്ന് ഹരികുമാര്‍ നിര്‍ദ്ദേശിച്ചെന്നും ബിജു വെളിപ്പെടുത്തി. ആലപ്പുഴയില്‍ വച്ച് ചെന്നിത്തലയും ഹരികുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും ബിജു പറഞ്ഞു.

സരിത എസ്‌ നായരുടെ ഫോണിന്റെ കോള്‍ ലിസ്‌റ്റ്‌ മാധ്യമങ്ങള്‍ പുറത്തു വിട്ടതനുസരിച്ച് രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ.സി.ജോസഫ്‌, അടൂര്‍പ്രകാശ്‌,എ.പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി വേണു ഗോപാല്‍ തുടങ്ങി പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളെയെല്ലാം പലതവണകളായി സരിത ഫോണില്‍ വിളിച്ചതായി പുറത്തു വന്നു. അതോടെ കോണ്‍ഗ്രസ്‌ വന്‍ പ്രതിസനധിയിലായി.

Untitled-1

മോന്‍സ് ജോസഫ്‌

മോന്‍സ് ജോസഫ് ടീം സോളാറില്‍ നിന്ന് കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ശിവരാജന്‍ കമീഷന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി. മോന്‍സ് ജോസഫുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. കെ.സി വേണുഗോപാലിന് രണ്ടു തവണയായി 35 ലക്ഷം രൂപ നല്‍കി എന്നും ബിജു പറഞ്ഞു. ഗണേഷ് കുമാറിന് 40 ലക്ഷം നല്‍കിയെന്നും കോട്ടയത്ത് ഒരു പരിപാടിക്കെത്തിയ ആര്യാടന്‍ മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് 15 ലക്ഷം രൂപയാണ് കൈമാറിയതെന്നും ബിജു മൊഴി നല്‍കിയിരുന്നു.

jikku

ജിക്കുമോന്‍ ജേക്കബ്‌

സരിതയുമായി രണ്ട് നമ്പറുകളില്‍നിന്നും തിരിച്ചും 500 ലേറെതവണ വിളികളുണ്ടായിട്ടുണ്ടെന്ന വസ്തുതയെക്കുറിച്ച് ഇപ്പോള്‍ തനിക്ക് പറയാനാവില്ലെന്നും അത്തരം കാര്യങ്ങള്‍ ഓര്‍മയിലില്ലെന്നും ജിക്കുമോന്‍ പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ താന്‍ സ്വമേധയാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്  സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് ജിക്കുമോന്‍ ജേക്കബ് പറഞ്ഞു. സരിതയെ ആദ്യമായി കാണുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി വന്നപ്പോഴാണ്. അതിനുശേഷം ഒരിക്കല്‍ സെക്രട്ടറിയറ്റ്‌ വളപ്പിലും കണ്ട് സംസാരിച്ചു. മൂന്നാംതവണ സെക്രട്ടറിയറ്റിനു സമീപമുള്ള ഹോട്ടലിലാണ് കണ്ടത്. അതിനുശേഷം ഫോണിലൂടെ സംസാരിച്ചു. പിന്നീട് ആ സൗഹൃദം വളര്‍ന്നു. പലപ്പോഴും കുടുംബകാര്യങ്ങളും ഭര്‍ത്താവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളും മറ്റുമാണ് സംസാരിച്ചിരുന്നത്. ടീം സോളാര്‍ കമ്പനിയുടെ മാനേജര്‍ ലക്ഷ്മി നായരെന്ന നിലയിലാണ് പരിചയപ്പെട്ടത്. പലപ്പോഴും രാത്രിയിലാണ് വിളിച്ചിരുന്നത്.

ഇതുകൂടാതെ സരിതയുടെ കേസ്സുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ ഒട്ടേറെയുണ്ട്. മുഴുവനും എഴുതാന്‍ ഈ കോളം തികയാതെ വരും. രാഷ്ട്രീയപരമായി സരിതയുടെ കേസ്സിന്റെ ചൂടറിഞ്ഞവര്‍ ഏതായാലും കുറെ നാളത്തെക്കെങ്കിലും അത് മറക്കില്ലെന്നുറപ്പ്‌.

മസ്‌കത്ത്: ബസപകടത്തില്‍ ഒമാനിലെ നിസ്വയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച മലയാളികള്‍ നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമാസ്, കോട്ടയം സ്വദേശി സജാദിന്റെ മകള്‍ റൂയ എന്നിവരാണ്. മരിച്ച മറ്റൊരാള്‍ ഇന്ത്യക്കാരനായ സ്കൂള്‍ ടീച്ചറും രണ്ടുപേര്‍ ബസ് ജീവനക്കാരായ ഒമാന്‍ സ്വദേശികളുമാണ്. അപകടത്തില്‍ പെട്ടത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസാണ്. രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് മരിച്ച ഇരുവരും.
ബഹ്ലയിലേക്ക് പോയ ബസില്‍ മീന്‍ കൊണ്ടുപോയ ട്രക്കിടിയ്ക്കുകയായിരുന്നു. നിസ്വ ആശുപത്രിയില്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. റൂയയുടെ മൃതദേഹം നിസ്വ ആശുപത്രിയിലും മുഹമ്മദ് ഷമാസിന്റെ മൃതദേഹം ബഹ്ല ആശുപത്രിയിലും സൂക്ഷിച്ചിരിയ്ക്കുകയാണ്.

അപകടത്തില്‍ പെട്ട ബസില്‍ 33 പേര് ആയിരുന്നു യാത്ര ചെയ്തിരുന്നത്. നാല് ബസുകളിലായി 120 വിദ്യാര്‍ഥികള്‍ ആയിരുന്നു വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്.

മദ്യപിച്ച് ലക്കുകെട്ട് യൂബര്‍ ടാക്‌സി ഡ്രൈവറെ തല്ലുകയും തെരുവില്‍ അഴിഞ്ഞാടുകയും ചെയ്ത മലയാളി വനിതാ ഡോക്ടര്‍ അഞ്ജലി രാമകൃഷ്ണന്‍ ക്ഷമാപണവുമായി ടിവിയില്‍. അഞ്ജലിയുടെ വിക്രീയകള്‍ ക്യാമറയില്‍ പതിയുകയും സോഷ്യല്‍ മീഡിയയിലൂടെ ലോകം മുഴുവന്‍ കാണുകയും ചെയ്തതോടെ കുടുംബത്തിനുണ്ടായ മാനഹാനിയാണ് ക്ഷമാപണവുമായി രംഗത്തുവരാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്.
മയാമിയിലാണ് അഞ്ജലിയെന്ന 30കാരി മദ്യപിച്ച് അലമ്പുണ്ടാക്കിയത്. സംഗതി ലോകമെമ്പാടും പരന്നതോടെ, അഞ്ജലിയെ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിത അവധി നല്‍കി മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് സമൂഹത്തിന് മുന്നില്‍ ക്ഷമാപണം നടത്താന്‍ അവര്‍ മുന്നോട്ടുവന്നത്.

anjali2

ബുധനാഴ്ച രാവിലെ ഗുഡ്‌മോണിങ് അമേരിക്ക എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട അഞ്ജലി തന്നെ ആ രാത്രി ആ നിലയിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ജോര്‍ജ് സ്‌റ്റെഫാനോപൗലോസിനോട് സംസാരിക്കവെ അവര്‍ പലകുറി വിതുമ്പുകയും ചെയ്തു. ആ വീഡിയോ താനും കണ്ടുവെന്നും അത്രയ്ക്ക് അപമാനകരമായി പെരുമാറാന്‍ തനിക്കെങ്ങനെ കഴിഞ്ഞുവെന്ന് അത്ഭുതപ്പെടുന്നുവെന്നും അഞ്ജലി പറഞ്ഞു.

അസുഖബാധിതനായി അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയറിഞ്ഞതിന് പിന്നാലെ കാമുകനുമായി പിരിയേണ്ടിവന്നതും തന്റെ താളം തെറ്റിച്ചുവെന്നും അതോടെയാണ് അന്ന് മദ്യത്തില്‍ അഭയം തേടിയതെന്നും അഞ്ജലി പറഞ്ഞു. കാറോടിച്ച് വീട്ടിലേക്ക് പോകാനാവില്ലെന്ന് മനസ്സിലായതോടെ, യൂബര്‍ ടാക്‌സി വിളിക്കുകയായിരുന്നു.

കാറില്‍ കയറുന്നതിനിടെ ഡ്രൈവറെ ചവിട്ടുകയും ഇടിക്കുകയും ചെയ്ത അഞ്ജലി കാറിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തേയ്ക്ക് എറിയുകയും ചെയ്തിരുന്നു. ഡ്രൈവറെ അസഭ്യം പറയുന്നുമുണ്ട്. താന്‍ ചെയ്തതിന് ഒരു ന്യായീകരണവും പറയാനില്ലെന്ന് വ്യക്തമാക്കിയ അഞ്ജലി തന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായിരുന്നു അതെന്നും വ്യക്തമാക്കി.

anjali

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന്റെ രാജിക്കു വരെ കാരണമായ വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഉത്തരവ് രണ്ടു മാസത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് സ്റ്റേ പ്രഖ്യാപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിട്ടതില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അനാവശ്യ ധൃതി കാണിച്ചതായി ഹൈക്കോടതി പറഞ്ഞു.

പത്തു ദിവസത്തികം ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് കോടതി ഇത്തരത്തില്‍ ഇടപെട്ടത് അനൗചിത്യമാണെന്ന വിലയിരുത്തലാണ് ഹൈക്കോടതി നടത്തിയത്. ജുഡീഷ്യല്‍ മര്യാദകളുടേയും മുന്‍ ഉത്തരവുകളുപടേയും ലംഘനമാണ് വിജിലന്‍സ് കോടതി നടത്തിയതെന്നും ജസ്റ്റിസ് പി. ഉബൈദ് വിലയിരുത്തി.

ബാര്‍ തുറക്കുന്നതിനായി എക്‌സൈസ് മന്ത്രിയായിരുന്ന ബാബു ബാര്‍ ഉടമയില്‍ നിന്ന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കോടതി ബാൂബുവിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്. ജോസ് വട്ടുകളം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി.

തിരുവനന്തപുരം: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളും മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവും പ്രതിസന്ധിയിലാക്കിയ യുഡിഎഫ് സര്‍ക്കാരിന് ആദ്യപ്രഹരം സ്വന്തം ക്യാമ്പില്‍ നിന്ന്. ആര്‍എസ്പി എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. ആര്‍എസ്പിയില്‍ എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിയമസഭാംഗമായിരുന്നു കുന്നത്തൂര്‍ എംഎല്‍എ ആയിരുന്ന കുഞ്ഞുമോന്‍. യുഡിഎഫില്‍ തുടരുന്ന ആര്‍എസ്പിയുടെ നിലപാടിനെതിരേ നേരത്തേ കുഞ്ഞുമോന്‍ രംഗത്തെത്തിയിരുന്നു.
അതേ സമയം മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനു നേരേ ചീമുട്ടയേറും കല്ലേറുമുണ്ടായി. ആര്യാടനും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുവമോര്‍ച്ചയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരേ പോലീസ് ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.

ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രിയും ആര്യാടനും മലപ്പുറത്ത് പ്രതികരിച്ചത്. രാജിവെക്കില്ലെന്നും ഇരുവരും വ്യക്തമാക്കി. ധാര്‍മികകതയ്ക്ക് അപ്പുറമാണ് മനഃസാക്ഷിയുടെ ശക്തി. അതുകൊണ്ടുതന്നെ ധാര്‍മികതയുടെ പേരില്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നും ഹൈക്കമാന്‍ഡുമായും കോണ്‍ഗ്രസിലെ മറ്റു നേതാക്കളുമായും ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തില്ല എന്ന മനഃസാക്ഷിയുടെ ഉറപ്പ് തങ്ങള്‍ക്കുണ്ട്. പതിനാലു മണിക്കൂര്‍ കമ്മീഷനു മുന്നില്‍ താന്‍ മൊഴി നല്‍കി. സരിതയുടെ അഭിഭാഷകന്‍ അന്ന് ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂജഴ്‌സി: അവധിയാഘോഷിക്കാന്‍ പുറത്ത് പോയ കുടുംബത്തിലെ അമ്മയും ഒരു വയസുളള കുഞ്ഞും കാറിനുളളില്‍ മരിച്ചു. അച്ഛന്‍ കാറിന് പുറത്തുളള മഞ്ഞ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച് മരിച്ചത്. ഇവരുടെ മൂന്ന് വയസുളള മറ്റൊരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടി അതിജീവിക്കുന്ന കാര്യം സംശയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തണുപ്പ് അസഹനീയമായതിനാലാണ് അമ്മയും കുഞ്ഞുങ്ങളും കാറില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. പിതാവ് മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ടെയില്‍ പൈപ്പ് അടഞ്ഞതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായത്. ഇത് വഴി അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനുളളിലെത്തുകയും കാറിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും മിനിറ്റുകള്‍ക്കുളളില്‍ മരിക്കുകയുമായിരുന്നു.
സാഷലിന്‍ റോസ (23) മകന്‍ മിഷയ (01) എന്നിവരാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.  മകള്‍ സാനിയ (03) ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. നിറവും മണവുമില്ലാത്ത കാര്‍ബണ്‍ മോണോക്‌സൈഡിനെ നിശബ്ദ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. അതീവ വിഷവാതകമാണിത്. ഇത് ശ്വസിക്കുന്നവര്‍ക്ക് മിനിറ്റുകള്‍ക്കുളളില്‍ തന്നെ ബോധം നഷ്ടപ്പെടും. കാറിന്റെ ടെയില്‍ പൈപ്പില്‍ മഞ്ഞ് മൂടിയാല്‍ ആദ്യം പിന്നില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യണമെന്ന് പോലീസ് ബറ്റാലിയന്‍ ചീഫ് ക്രിസ് ഡി ബെല്ലാ മുന്നറിയിപ്പ് നല്‍കി. പിന്നീട് ടെയില്‍ പൈപ്പിലുളള മഞ്ഞും നീക്കണം. സെന്റേഴ്‌സ് ഫോര്‍ കാര്‍ബണ്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം 1999 മുതല്‍ 2010 വരെ അമേരിക്കയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 5100 പേരാണ് മരിച്ചിട്ടുളളത്.

carbon victim

ന്യൂജഴ്‌സിലെ പല മുനിസിപ്പാലിറ്റികളും ലോക്കല്‍ പൊലീസും ടെയില്‍ പൈപ്പില്‍ നിന്നുളള മഞ്ഞ് നീക്കം ചെയ്ത ശേഷം മാത്രമേ കാറിനുളളിലേക്ക് കടക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ഞ് നീക്കാത്ത പക്ഷം അത് ഗുരുതരമായ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം കാറിനുള്ളില്‍ നിറയാന്‍ കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ സ്റ്റാര്‍ട്ടാക്കും മുമ്പ് തന്നെ ടെയില്‍ പൈപ്പ് തുറന്ന് തന്നെ ഇരിക്കുകയാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കാര്‍ഡിഫ്: യുവാവായ അച്ഛന്റെയും മകന്റെയും ശവസംസ്‌കാര ചടങ്ങിനിടെ അശ്ലീല വീഡിയോ പ്ലേ ചെയ്തു. കാര്‍ഡിഫിലെ തോണ്‍ഹില്‍ സെമിത്തേരിയിലാണ് സംഭവം. സംസ്‌കാരത്തിന് നൂറ് കണക്കിന് പേര്‍ എത്തിയിരുന്നു. ഇവരുടെ മുന്നിലേക്കാണ് വലിയ സ്‌ക്രീനില്‍ ഈ ദൃശ്യങ്ങള്‍ എത്തിയത്. കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈമണ്‍ ലൂയിസ് എന്ന മുപ്പത്തിമൂന്നുകാരന്റെയും അദ്ദേഹത്തിന്റെ മകനായ സൈമണ്‍ ലൂയിസ് ജൂനിയറിന്റെയും സംസ്‌കാരച്ചടങ്ങിനിടെ ആയിരുന്നു സംഭവം. പുതുവര്‍ഷ രാവിലാണ് ലൂയിസ് സീനിയര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് ഇദ്ദേഹം മരിച്ചത്.
കാറിനുളളില്‍ ഗര്‍ഭിണിയായ ഭാര്യയും ഏഴ് വയസുളള മകള്‍ അമാന്‍ഡയും മൂന്ന് വയസുകാരിയായ മകളും ഉണ്ടായിരുന്നു.അപകടത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് കാറപകടത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കുമോ എന്ന ആശങ്കയില്‍ മൂന്ന് ദിവസം കഴിഞ്ഞ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. വെയില്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സിസേറിയന്‍ നടന്നത്. എന്നാല്‍ അന്ന് തന്നെ കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതിനിടെയാണ് കുടുംബത്തിന് അപമാനകരമായ സംഭവം ഉണ്ടായത്.

വീഡിയോ നിര്‍ത്താന്‍ നാല് മിനിറ്റോളം സമയം വേണ്ടി വന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ കാര്‍ഡിഫ് കൗണ്‍സില്‍ നിര്‍ദേശിച്ചു. സൈമണെക്കുറിച്ചുളള വീഡിയോ പ്ലേ ചെയ്യാനാണ് പുരോഹിതന്‍ തുനിഞ്ഞത്. എന്നാല്‍ അശ്ലീല ദൃശ്യങ്ങളാണ് കൂടി നിന്നവര്‍ക്ക് കാണാനായത്. എല്ലാവരും വല്ലാതെ ഞെട്ടിപ്പോയി. സൈമന്റെ ഭാര്യാപിതാവ് വീഡിയോ ഓഫ് ചെയ്യാന്‍ ദേഷ്യത്തോടെ വിളിച്ച് പറഞ്ഞു. എന്താണ് കാണുന്നതെന്ന് വിശ്വസിക്കാന്‍ കൂടി നിന്നവര്‍ക്ക് ആയില്ലെന്നും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. സംഭവത്തില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പുരോഹിതന്‍ റവ.ലയണല്‍ ഫാതോര്‍പ് മാപ്പ് പറഞ്ഞിട്ടുണ്ട്.

തന്റെ മുപ്പത് കൊല്ലം നീണ്ട വൈദിക ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ റേഡിയോ മുന്‍ അവതാരകന്‍ കൂടിയാണ് ഇദ്ദേഹം. സൈമണിന്റെയും കുഞ്ഞിന്റെയും മരണം ഏല്‍പ്പിച്ച മുറിവിനു മുകളിലേക്ക് ഇത്തരമൊരു അപമാനം തന്റെ കയ്യില്‍ നിന്ന് സംഭവിച്ചതില്‍ ഏറെ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെയുണ്ടായിരന്ന എല്ലാ സുഹൃത്തുക്കളോടും കുടുംബങ്ങളോടും താന്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈഫൈ കണക്ഷനിലൂടെയോ ബ്ലൂടൂത്ത് വഴിയോ ആകാം ഈ ദൃശ്യങ്ങള്‍ എത്തിയതെന്നാണ് കൗണ്‍സിലിന്റെ നിഗമനം. ജീവനക്കാരാരും ഇത്തരം ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ യാതൊരു സാധ്യതയുമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

cardiff church

കൊല്ലം: ഗൃഹനാഥന്‍ രണ്ടാംഭാര്യയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍. കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചനിലയില്‍ അമ്മയേയും മകളേയും തൂങ്ങി മരിച്ച നിലയില്‍ ഗൃഹനാഥനെയും കാണപ്പെട്ടത്. കൊല്ലം ജില്ലയിലെ കുണ്ടറ ആശുപത്രിമുക്കിലെ ഒരു ലോഡ്ജില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരുകയായിരുന്ന ജയലക്ഷ്മി (34), മകള്‍ സെന്റ് മാര്‍ഗരറ്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കാര്‍ത്തിക (12) എന്നിവരെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
ജയലക്ഷ്മിയുടെ രണ്ടാം ഭര്‍ത്താവ് മധുസൂദനന്‍ പിള്ള(52)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മധുസൂദനന്‍ പിള്ള കുണ്ടറ ബിഎസ്എന്‍എല്ലിലെ ടെക്‌നീഷ്യനാണ്. എന്നും രാവിലെ 8.30ന് മുമ്പ് ലോഡ്ജില്‍ ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്ന ജയലക്ഷ്മി പോകുന്നത് കാണാതിരുന്നതിനാല്‍ അയല്‍ക്കാരിയും മധുസൂദനന്റെ അമ്മാവന്റെ മരുമകളുമായ സംഗീത വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ജയലക്ഷ്മി ഹാളിലെ തറയിലും മകള്‍ കാര്‍ത്തിക സമീപത്ത് സെറ്റിയിലുമാണ് മരിച്ച് കിടന്നത്. കൊടുവാള്‍ കൊണ്ട് വെട്ടേറ്റ അവസ്ഥയിലായിരുന്ന മൃതദേഹങ്ങള്‍. മധുസൂദനന്‍ പിള്ള കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങി നിന്നിരുന്നത്. തൊട്ടു താഴെ രണ്ട് മദ്യക്കുപ്പികളും വിഷക്കുപ്പിയും കണ്ടെത്തി. വെട്ടിയതെന്ന് കരുതപ്പെടുന്ന കൊടുവാള്‍ വീടിനുള്ളിലെ കുളിമുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.kollam2

മധുസൂദനന്‍ പിള്ളയുടെ രണ്ടാം ഭാര്യയാണ് ജയലക്ഷ്മി. ആദ്യ ഭാര്യ അജിത കുമാരി (പൂമണി) നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. അവര്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. അതിന് ശേഷമാണ് ചവറ തെക്കുംഭാഗം പേരുവിളാകം ജംഗ്ഷന്‍, ഊളം തടത്തില്‍ ജയഭവനത്തില്‍ പരേതനായ മോഹനന്‍ പിള്ളയുടേയും ലീലയുടെയും മകളായ ജയലക്ഷ്മിയെ വിവാഹം കഴിച്ചത്.

ആദ്യ വിവാഹത്തില്‍ മധുസൂദനന്‍ പിള്ളയ്ക്ക് മക്കളില്ല. മൂന്നു വര്‍ഷത്തിന് മുമ്പ് സമുദായ ആചാരപ്രകാരമാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. എങ്കിലും ഈ വിവാഹത്തിന് ബന്ധുക്കള്‍ എതിരായിരുന്നു. ജയലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവ് വിവാഹം ബന്ധം ഒഴിഞ്ഞ് പോയിരുന്നു. ആ വിവാഹത്തിലുള്ള മകളാണ് കൊല്ലപ്പെട്ട കാര്‍ത്തിക. മൃതദേഹങ്ങള്‍ കിടന്ന മുറിയുടെ ഭിത്തിയില്‍ മധുസൂദനന്‍ പിള്ളയുടേതെന്ന് കരുതപ്പെടുന്ന വാക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ജീവന് തുല്യം സ്‌നേഹിച്ച ഭാര്യയെ മറ്റൊരാള്‍ തട്ടിയെടുത്തുവെന്ന വാക്കുകളാണ് ഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്നത്.

ജയലക്ഷ്മി ലോഡ്ജിലെ ജോലിക്ക് പോകുന്നതില്‍ മധുസൂദനന്‍ പിള്ളയ്ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഇത് വകവയ്ക്കാതെ ജോലി തുടര്‍ന്നു. ഇതേ ചൊല്ലി വീട്ടില്‍ നിരന്തരം കലഹമുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതിനിടയില്‍ ഗുണ്ടകളുമായി എത്തിയ ഒരു സംഘം മധുസൂദനന്‍പിള്ളയുടെ പേരിലുള്ള വസ്തുക്കള്‍ ജയലക്ഷ്മിയുടെ പേരിലേക്ക് എഴുതിമാറ്റിയതായും പറയപ്പെടുന്നു. രണ്ട് ദിവസം മുമ്പ് ഇവര്‍ എത്തി പുരയിടം അളന്ന് തിട്ടപ്പെടുത്തിയതായും പറയുന്നു.

വീടിന്റെ കതക് തുറന്ന് കിടന്നതും മധുസൂദനന്റെ മൃതദേഹം തൂങ്ങി നിന്നതിലും നാട്ടൂകാര്‍ക്കും ബന്ധുക്കള്‍ക്കും ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ഫാനിലും കഴുത്തിലും ഇട്ടിരിക്കുന്ന കുരുക്കുകള്‍ സംശയം ജനിപ്പിക്കുന്നതാണ്. മദ്യപിക്കാത്ത മധുസൂദനന്റെ മുറിയില്‍ എങ്ങനെ രണ്ടു ഗ്ലാസുകളും ഉപയോഗിച്ചതിന്റെ ബാക്കി മദ്യവും എത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

സംഭവം അറിഞ്ഞ് കൊല്ലം റൂറല്‍ എസ്പി എ അശോക് കുമാര്‍, കുണ്ടറ പോലീസ് സിഐ കെ സദന്‍, സബ് ഇന്‍സ്‌പെക്ടര്‍ അനന്‍ ദേവ്, സയന്റിഫിക് അസിസ്റ്റന്റ് യേശുദാസന്‍, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധന്‍ വി ബിജുലാല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മധുസൂദനന്‍ പിള്ളയുടെ മൃതദേഹം ഇന്നലെ സന്ധ്യയോടെ വീട്ടുവള്ളപ്പില്‍ സംസ്‌കരിച്ചു. മറ്റ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയലക്ഷ്മിയുടെ വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിന് ശേഷം ഇന്ന് രാവിലെ 10.30ന് തെക്കുംഭാഗത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ലണ്ടന്‍: ബ്രിട്ടീഷ് ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്. ബ്രിട്ടീഷ് ചലച്ചിത്രകാരനായ ചാര്‍ലി ലിന്‍ ആണ് ബോര്‍ഡിനെതിരെയുളള പ്രതിഷേധമെന്ന നിലയില്‍ പെയിന്റ് ഡ്രൈയിംഗ് എന്ന സിനിമ എടുത്തത്. ഒരു ഇഷ്ടിക്കച്ചുമരിലെ പെയിന്റ് ഉണങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പെയിന്റടിച്ച ചുമരുതന്നെയാണ് പത്തുമണിക്കൂറും ചിത്രത്തില്‍ കാണിക്കുന്നത്.
സര്‍ട്ടിഫിക്കേഷനു വേണ്ടി ബിബിഎഫ്‌സി കനത്ത ഫീസ് വാങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെ ഒരു പണിയുമായി സംവിധായകന്‍ ലിന്‍ രംഗത്തെത്തിയത്. ആയിരം പൗണ്ടാണ് സര്‍ട്ടിഫിക്കേഷനായി നല്‍കേണ്ട ഫീസ്. സമര്‍പ്പിച്ച ചിത്രം ബോര്‍ഡ് അംഗങ്ങള്‍ മുഴുവനും കാണണമെന്നു നിര്‍ബന്ധമാണ്. അതിനു ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഈ നിബന്ധന മുതലെടുത്താണ് പത്തു മണിക്കൂര്‍ ഒരേ ദൃശ്യം മാത്രം കാണിക്കുന്ന സിനിമയെടുത്ത് സര്‍ട്ടിഫിക്കറ്റിനായി ലിന്‍ നല്‍കിയത്.

പ്രചാരണങ്ങളിലൂടെ 5936 പൗണ്ട് ശേഖരിച്ചു കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ലിന്‍ പ്രതിഷേധം തുടങ്ങിയത്. തുടര്‍ന്ന് 607 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രവും ബോര്‍ഡിന് സമര്‍പ്പിച്ചു. എങ്കിലും ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇത് 1971 ല്‍ പുറത്തിറങ്ങിയ ജാക് റിവേറ്റിന്റെ ഔട്ട് വണ്‍ എന്ന ചിത്രത്തിനേക്കാള്‍ പിന്നിലാണ്. 775 മിനിറ്റാണ് ഔട്ട് വണ്ണിന്റെ ദൈര്‍ഘ്യം. ദ ഡയറി ഓഫ് എ ടീനേജ് ഗേള്‍ എന്ന ചിത്രത്തിന് 18 സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ബോര്‍ഡ് വിവാദത്തിലായിരുന്നു. സ്ത്രീ ലൈംഗികതയെ മോശമായി പരിഗണിക്കുന്നുവെന്നായിരുന്നു ബോര്‍ഡിന്റെ ഈ നടപടി കേട്ട വിമര്‍ശനം.

തന്റെ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ ഹാസ്യാത്മകമായി ലിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇനി വേറെയും ചിത്രങ്ങള്‍ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ബിബിഎഫ്‌സി പ്രതികരിച്ചു. ചിത്രം നിര്‍മിക്കുന്നതിന് പിന്നിലുളള ഉദ്ദേശ്യവും പരിശോധിക്കും. 1912ല്‍ ചലച്ചിത്ര വ്യവസായം തന്നെയാണ് ഇങ്ങനെയൊരു സ്വതന്ത്ര സ്ഥാപനം രൂപീകരിച്ചത്. ദേശീയതലത്തില്‍ തന്നെ സിനിമകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിത് രൂപീകരിച്ചത്.

ബിബിഎഫ്‌സി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനാണ്. കുട്ടികള്‍ക്ക് ദോഷകരമാകുന്ന യാതൊരു ഉളളടക്കവും സിനിമയില്ലെന്ന് ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമയാണ്. രക്ഷിതാക്കളടക്കമുളള പൊതുജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും ബോര്‍ഡിനുണ്ട്. കാണേണ്ടവയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കേണ്ടതും ബോര്‍ഡിന്റെ കടമയാണ്. മുതിര്‍ന്നവരുടെ തെരഞ്ഞെടുപ്പ് അവകാശങ്ങളെ ബോര്‍ഡ് മാനിക്കുന്നു. എങ്കിലും ചില നിയമപരമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.

സിനിമയില്‍ നിന്ന് ഈടാക്കുന്ന ഫീസ് മാത്രമാണ് ബോര്‍ഡിന്റെ വരുമാനം. സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ചിത്രമെടുക്കുന്നവര്‍ക്ക് ആഗ്രഹമുണ്ട്. അത്തരക്കാര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളിലെ തദ്ദേശഭരണകൂടങ്ങളുടെ അനുമതി തേടാനും ബോര്‍ഡ് നിര്‍ദേശിക്കുന്നു. സിനിമയിലെ ഓരോ മിനിറ്റും കണ്ട് തന്നെയാണ് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. പലരും ചലച്ചിത്രങ്ങളിലൂടെ പല പരീക്ഷണങ്ങളും നടത്താറുണ്ട്. ലിന്‍ തന്നെ പല പരീക്ഷണങ്ങള്‍ തന്റെ മുന്‍കാല ചിത്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

ഡെന്‍മാര്‍ക്ക്: രണ്ടാംലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധി നേരിടാന്‍ പല സര്‍ക്കാരുകളും പല മാര്‍ഗങ്ങളും ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. അഭയാര്‍ത്ഥികളെ നേരിടാനായി ഡെന്‍മാര്‍ക്ക് വളരെ വിചിത്രമായ ഒരു നിയമമാണ് നിര്‍മിച്ചത്. ഇതനുസരിച്ച് അഭയാര്‍ത്ഥികളുടെ പക്കലുളള സമ്പാദ്യങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് അധികാരം ലഭിക്കും. ജര്‍മനിയും സ്വിറ്റ്‌സര്‍ലാന്‍ഡും സമാന നിയമങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതായാണ് വാര്‍ത്ത. ബാള്‍ക്കന്‍ അതിര്‍ത്തി അടയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ബാള്‍ക്കന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതോടെ ഗ്രീസില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അടിയും.
പുതിയ ഡാനിഷ് നിയമപ്രകാരം പൊലീസിന് അഭയാര്‍ത്ഥികളുടെ പക്കല്‍ എന്തെങ്കിലും അമൂല്യമായ വസ്തുക്കള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കാവുന്നതാണ്. ആയിരം പൗണ്ടില്‍ കൂടുതല്‍ മൂല്യമുളള ഇത്തരം വസ്തുക്കള്‍ പൊലീസിന് കണ്ടുകെട്ടാം. അഭയാര്‍ത്ഥികള്‍ക്ക് വൈകാരിക ബന്ധമുള്ള വസ്തുക്കളൊഴികെയുള്ളതാണ് പിടിച്ചെടുക്കുന്നത്. അഭയാര്‍ത്ഥികളായെത്തുന്നവരുടെ ചെലവുകള്‍ നേരിടാനായാണ് അവരുടെ പക്കലുളള സമ്പാദ്യങ്ങള്‍ എടുക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ പോകുന്നത് തടയാന്‍ കഴിയാത്ത ഗ്രീസിന്റെ ദൗര്‍ബല്യത്തെ ചെക്ക്, സ്ലോവാക്യന്‍ പ്രധാനമന്ത്രിമാര്‍ അപലപിച്ചു. ഗ്രീസില്‍ നിന്നുളള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാനായി ഇരുരാജ്യങ്ങളിലേക്കുമുളള ഇടനാഴികളില്‍ കൂടുതല്‍ അതിര്‍ത്തി രക്ഷാ സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വീസ ആവശ്യമില്ലെന്ന് പറയുന്ന ഷെങ്കന്‍ കരാര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. നമുക്ക് ഫലപ്രദമായ ഒരു അതിര്‍ത്തി സംരക്ഷണം ആവശ്യമാണെന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞു. ഗ്രീസ് ഷെങ്കന്‍ മേഖലയില്‍ പെടുന്ന രാജ്യമാണോയെന്ന് പരിഗണിക്കേണ്ട ആവശ്യം ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇത്തരം നടപടികള്‍ യൂറോപ്പിനെ ഒരു വിഭജനത്തിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് ഗ്രീസിന്റെ അഭിപ്രായം. എല്ലാ രാജ്യങ്ങളും വേലി കെട്ടുകയാണെങ്കില്‍ തങ്ങള്‍ ഒരു ശീതയുദ്ധത്തിലേക്കോ ഇരുമ്പ് മറകാലത്തേക്കോ പോകുമെന്നും ഗ്രിസ് വിദേശകാര്യമന്ത്രി നികോസ് സ്‌കഡാകിസ് പറഞ്ഞു. ഗ്രീസിലേക്ക് വരുന്ന അഭയാര്‍ത്ഥികളെ തടയാന്‍ വെടിവയ്ക്കുക എന്ന ഒറ്റ മാര്‍ഗമേയുളളൂവെന്നും അത് ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി.

തങ്ങളെ ഒരു മാനുഷിക പ്രതിസന്ധിയിലേക്ക് എല്ലാവരും കൂടി തളളി വിടുകയാണെങ്കില്‍ അവിടെ വച്ച് കാണാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. തുടര്‍ച്ചയായ ആറാം വര്‍ഷവും രാജ്യം കനത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. തൊഴിലില്ലായ്മ ഇരുപത്തഞ്ച് ശതമാനം വര്‍ദ്ധിച്ചു. എങ്കിലും ആയിരങ്ങളെ കടലില്‍ മുങ്ങിമരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കഷ്ടപ്പെട്ടെങ്കിലും തങ്ങള്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

RECENT POSTS
Copyright © . All rights reserved