മുംബൈ: ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്ന ഇസ്രത് ജഹാന്‍ ലഷ്‌കറെ തോയ്ബയുടെ ചാവേറായിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ടാഡ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. സാഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഹെഡ്‌ലി പറഞ്ഞു. ലഷ്‌കറിന് വനിതാ ചാവേര്‍ സംഘമുണ്ട്. ഇസ്രത് ഇതില്‍ അംഗമായിരുന്നു. ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ എന്നയാളാണ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ഹെഡ്‌ലി മൊഴി നല്‍കി
ഇക്കാര്യങ്ങള്‍ അമേരിക്കയില്‍ വെച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ എന്‍ഐഎയോടും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ പിടിയിലായ ഹെഡ്‌ലി 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്
ടാഡ കോടതി ഹെഡ്‌ലിയുടെ മൊഴി എടുക്കുന്നത്. ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ കശ്മീര്‍ സ്വദേശി അംജദ് അലി, പാകിസ്ഥാന്‍കാരനായ ജയ്‌സന്‍ ജോഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കാനെത്തിയ സംഘത്തെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു ഗുജറാത്ത് പോലീസ് അവകാശപ്പെട്ടിരുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിന സമീപമാണ് ഇവരെ വധിച്ചത്. 2004 ജൂണ്‍ 15ന് പുലര്‍ച്ചെ നാലുമണിക്കാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് ഒരു ദിവസം മുമ്പു തന്നെ ഇവര്‍ കൊല്ലപ്പെട്ടിരുന്നതായി പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസ് സിബിഐ ഏറ്റെടുത്തിരുന്നു.
ലണ്ടന്‍: പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ക്കെതിരേ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഇരുപത്തിനാലു മണിക്കൂര്‍ സമരം ആരംഭിച്ചു. രണ്ടാം ഘട്ട സമരമാണ് നടക്കുന്നത്. സമരത്തെ തുടര്‍ന്ന് അടിയന്തരമല്ലാത്ത 2884 ശസ്ത്രക്രിയകള്‍ റദ്ദാക്കി. നിരവധി കണ്‍സള്‍ട്ടേഷനുകളും റദ്ദാക്കിയിട്ടുണ്ട്. 45,000 ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരരംഗത്തുളളത്. സര്‍ക്കാരും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മിലുളള ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങിയത്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കരാറുകള്‍ അടുത്ത ആഗസ്റ്റ് മുതലാണ് ബാധകമാകുക. തങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ചതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. തികച്ചും പ്രായോഗികമായ പരിഹാരങ്ങളാണ് തങ്ങള്‍ നിര്‍ദേശിച്ചത്. രാഷ്ട്രീയക്കളികളും അധികാരികളുടെ അഹങ്കാരവുമാണ് തങ്ങളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ എന്‍എച്ച്എസ് ഫൗണ്ടേഷനിലെ ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ഡേവിഡ് ഡാല്‍ട്ടണ്‍ അധികൃതരുമായി സമരം ഒഴിവാക്കാനായി അവസാന വട്ടശ്രമവും നടത്തിയതാണ്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.
അനൗദ്യോഗിക ചര്‍ച്ചകള്‍ ചൊവ്വാഴ്ച അവസാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതോടെ സമരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിഎംഎ വ്യക്തമാക്കിയിരുന്നു. അടിയന്തര സേവനങ്ങള്‍ ലഭ്യമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കണ്‍സള്‍ട്ടന്റുമാര്‍ക്ക് താഴെയുളള ജൂനിയര്‍ ഡോക്ടര്‍മാരാകും അടിയന്തര സേവനങ്ങള്‍ ഇന്ന് കാലത്ത് എട്ട് മണിമുതല്‍ നല്‍കുക. സ്‌പെഷ്യലിസ്റ്റ് സേവനങ്ങളില്‍ തുടരാന്‍ അപേക്ഷ നല്‍കിയിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി സൂചന ലഭിച്ചതോടെയാണ് സമരം അത്യാവശ്യമാണെന്ന ഘട്ടത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. പ്രശ്‌നം നിയമനത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ മതിയായ ജീവനക്കാരില്ലാത്ത എന്‍എച്ച്എസിന് ഈ കണക്കുകള്‍ വന്‍ പ്രഹരമാകുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ആഗസ്റ്റില്‍ തുടങ്ങുന്ന സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1251 പേരുടെ കുറവുണ്ട്. ഇക്കൊല്ലം കോഴ്‌സിന് അപേക്ഷിച്ചിട്ടുളളത് വെറും 15,855 പേര്‍ മാത്രമാണ്. 2013ലേതിനേക്കാള്‍ 9.2 ശതമാനം കുറവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 16308 പേര്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് ഇക്കൊല്ലം കുറഞ്ഞത് 453 പേരാണ്. അതായത് ഇക്കൊല്ലം 2.8 ശതമാനം കുറവുണ്ടായി.
ഫാമിലി ഡോക്ടര്‍മാരാകാന്‍ അപേക്ഷിച്ചിട്ടുളള എഫ്2 ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ട്. 4863 പേര്‍ മാത്രമാണ് ഇത്തരത്തില്‍ ജിപി ആകാന്‍ അപേക്ഷിച്ചിട്ടുളളത്. 2013ല്‍ 6447 പേര്‍ അപേക്ഷിച്ചിരുന്നു. അതില്‍ നിന്ന് 24.65ശതമാനം പേര്‍ ഇത്തവണ കുറഞ്ഞു.
ബിഎംഎയും എന്‍എച്ച്എസും മുന്നോട്ട് വച്ച നിര്‍ദേശങ്ങളോട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന് വ്യക്തിപരമായി താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന. അഞ്ച് മാസമായി തുടരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ കരാറിന് കഴിയുമായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ശനിയാഴ്ചത്തെ വേതനക്കാര്യത്തില്‍ ധാരണയാകാതെ ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ അപ്പാടെ അംഗീകരിക്കാനാകില്ലെന്നാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഹണ്ട് അറിയിച്ചത്. ഇക്കാര്യത്തില്‍ ബിഎംഎ നിലപാട് മയപ്പെടുത്തിയാല്‍ ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഹണ്ട് വ്യക്തമാക്കുന്നു.
മുംബൈ: നിശാപാര്‍ട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ബോളിവുഡ് സഹനടി റുക്‌സര്‍ ഖാന്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കിടെയാണു സംഭവം. അതേസമയം, മുംബൈ സ്വദേശിയായ റുക്‌സറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
സിനിമാമേഖലയിലുള്ള മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് റുക്‌സര്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പായല്‍, തൗഹിദ്, സമീര്‍ എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. ഇതില്‍ പായല്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് പാര്‍ട്ടി നടന്നത്. വെളുപ്പിന് രണ്ടുമണിക്ക് പായല്‍ കുറച്ച് ബിയര്‍ കാനുകളുമായി സ്വന്തം വീട്ടിലേക്ക് പോയി. ആ സമയത്ത് പാര്‍ട്ടി തുടര്‍ന്നു.
ഇതെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന റുക്‌സര്‍ നേരം വെളുത്തിട്ടും ഉണര്‍ന്നില്ല. പാര്‍ട്ടിയുടെ ക്ഷീണം കാരണമാവാം ഉണരാത്തതെന്ന് കരുതിയ സുഹൃത്തുക്കള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചിട്ടും റുക്‌സറിന്റെ പ്രതികരണം ഉണ്ടാകാതിരുന്നതാണ് മരണവിവരം പുറത്താകാന്‍ ഇടയായത്. തിരികെ വാടക വീട്ടിലെത്തിയ സുഹൃത്തുക്കള്‍ റുക്‌സറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി സുഹൃത്തുക്കളില്‍നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു.
എന്നാല്‍ തങ്ങളുടെ മകള്‍ ലഹരി ഉപയോഗിക്കില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള നിലപാടിലാണ് റുക്‌സറിന്റെ കുടുംബം. മറ്റേതെങ്കിലും രീതിയില്‍ റുക്‌സറിന് ലഹരി നല്‍കി ബോധം നശിപ്പിച്ചശേഷം ലൈംഗികമായി ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. പൊലീസ് മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് സംഭവം കുടുംബത്തെ അറിയിക്കുന്നത്. കൂടാതെ റുക്‌സറിന്റെ വസ്ത്രം മാറിയിരുന്നതായും ഇതുകൊലപാതകമെന്ന സൂചന ഉറപ്പിക്കുന്നതായും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന വിദേശികള്‍ ഒരു പക്ഷേ ഇന്ത്യക്കാര്‍ തന്നെയാകും. എന്നാല്‍ അരുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം പലപ്പോഴും കിട്ടാറില്ല. മിക്കപ്പോഴും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിയ്ക്കാറില്ല. എന്തായാലും പ്രവാസികളുടെ ചില പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ ഒരു അവസാനമാവുകയാണ്. പ്രവാസികള്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍ ആപ്പ് ആണ് പുറത്തിറക്കിയിരിയ്ക്കുന്നത്. മിഗ് കോള്‍ എന്നാണ് പേര്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിയ്ക്കാവുന്ന ഈ ആപ്പ് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ആവശ്യമില്ല.
മിഗ് കോള്‍ എന്ന പേരിലാണ് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിയ്ക്കുന്നത്. കഴിഞ്ഞ മാസമാണ് ആപ്പ് പുറത്തിറക്കിയത്. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഊന്ദ്ര മണി പാണ്ഡെയാണ് ആപ്പ് പുറത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും എംബസിയേയും ബന്ധപ്പെടാന്‍ ഈ ആപ്പ് സഹായിക്കും.
പത്ത് എമര്‍ജന്‍സി മ്പറുകള്‍ ഈ ആപ്പില്‍ സ്റ്റോര്‍ ചെയ്ത് വയ്ക്കാന്‍ പറ്റും. അതില്‍ അഞ്ചെണ്ണം മാതൃരാജ്യത്ത് നിന്നുള്ളതും അഞ്ചെണ്ണം ജോലി ചെയ്യുന്ന രാജ്യത്തേയും. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെട്ട് ഈ നമ്പറുകളിലേയ്ക്ക് സന്ദേശം അയക്കാം. ഏറ്റവും അടുത്തുള്ള എംബസി ഓഫീസിന്റെ ജിപിഎസ് ലൊക്കേഷനും ഈ ആപ്പ് കാണിച്ചു തരും.
കുവൈത്ത്, ബഹറിന്‍, ഇറാന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങി എല്ലാ ഗര്‍ഫ് രാജ്യങ്ങളിലും ഈ ആപ്പിന്റെ സേവനം ലഭ്യമാണ്. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ സംബന്ധിച്ച ഹെല്‍പ് ലൈന്‍ നമ്പറുകള്‍, കൗണ്‍സലിങ് സേവനങ്ങളള്‍, പ്രാദേശിക പോലീസ് സ്‌റ്റേഷനിലെ നമ്പറുകള്‍, ആശുപത്രികളിലെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവും ഈ ആപ്പില്‍ ലഭ്യമാകും. ഇതിനകം തന്നെ പതിനായിരത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ: വെല്ലൂരിനടുത്ത് എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ ഉല്‍ക്കപതിച്ച് ഒരാള്‍ മരിച്ചെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് നാസ. കഴിഞ്ഞ ശനിയാഴ്ചയാണ് ഉല്‍ക്കപതിച്ച് ഒരു ബസ് ഡ്രൈവര്‍ മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഉല്‍ക്ക പതിച്ചുളള മരണം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഉല്‍ക്ക് പതിച്ചാണ് അപകടമുണ്ടായതെന്ന് അറിയിച്ചത്. ഉല്‍ക്ക പതിച്ച് മരണം സംഭവിക്കുന്നത് ലോകത്തെ ആദ്യ സംഭവമായതിനാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത തികച്ചും അശാസ്ത്രീയമാണെന്നാണ് വിദഗദ്ധരുടെ കണ്ടെത്തല്‍. അഞ്ച് അടി വ്യാസവും രണ്ട് അടി വീതിയുമുളള ഉല്‍ക്കയുടെ ചിത്രങ്ങളും ഈ വാര്‍ത്തയ്‌ക്കൊപ്പം പുറത്ത് വന്നു. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് വലിയൊരു കല്ലും കണ്ടെത്തി. ഉല്‍ക്ക പതിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ജയലളിത നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പാലീസ് നല്‍കിയ സാമ്പിള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ച് വരികയാണ്. ഇത്തരത്തിലൊരു ഉല്‍ക്കാവര്‍ഷം സമീപ പ്രദേശത്ത് ഉണ്ടായിട്ടില്ലെന്ന് ഡീന്‍ ജി.സി. അനുപമ വ്യക്തമാക്കി.
ഇത്തരത്തില്‍ ഉല്‍ക്ക പതിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് നാസയിലെ പ്ലാനറ്ററി പ്രതിരോധ ഓഫീസര്‍ ലിന്‍ഡ്‌ലെ ജോണ്‍സണ്‍ പറഞ്ഞു. റഷ്യയില്‍ രണ്ട് വര്‍ഷം മുമ്പ് ഉല്‍ക്ക പതിച്ച് ജനങ്ങള്‍ക്ക് പരിക്കേറ്റതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനുളള സാധ്യതകളും വളരെ വിരളമാണെന്ന് അവര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ പാറക്കക്ഷണത്തിന് വെറും ഗ്രാമുകള്‍ മാത്രമാണ് ഭാരം. ഇത് സാധാരണ ഭൂമിയില്‍ കാണപ്പെടുന്ന പാറക്കക്ഷണം തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടോം ജോസ് തടിയംപാട്
രണ്ടു പെണ്‍കുട്ടികളും ഭാര്യയും 92 വയസുള്ള അപ്പനും അടങ്ങുന്ന കുടുംബം ആയിരുന്നു ഇടുക്കി പടമുഖത്ത് മുണ്ടുതറയില്‍ ബിനോയ് ഏബ്രഹാമിന്റേത്. മുരിക്കാശ്ശേരി ടൗണില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ജോലിയെടുത്തു കുടുംബം പുലര്‍ത്തിയിരുന്ന ബിനോയിയുടെ ജീവിതം ആശുപത്രി കിടക്കയില്‍ എത്തിച്ചത് ആ കുടുംബത്തെ ആകമാനം നിത്യ ദുരിതത്തിലാഴ്ത്തി. വീടിനു പുറകില്‍ ഉള്ള കുരുമുളക് കൊടിയില്‍ മുളക് പറിക്കാന്‍ കയറിയ ബിനോയ് കൊടിയില്‍ നിന്നും താഴെ വീണു നട്ടെല്ലിനു മൂന്നു ഒടിവ് ഉണ്ടായി. അതുകൂടാതെ കാലുകള്‍ രണ്ടും ഒടിഞ്ഞു തളര്‍ന്നു പോയി. വരിയെല്ലുകളും ഒടിഞ്ഞു. കൂടാതെ മലമൂത്രവിസര്‍ജ്ജനം അറിയാന്‍ പോലും കഴിയുന്നില്ല.
കഴിഞ്ഞ ഒരുമാസമായി കിടങ്ങൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ആയിരുന്നു. ഇന്നു കോട്ടയം കരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ആകെയുണ്ടായിരുന്ന വരുമാനം നഷ്ടപ്പെട്ട ബിനോയിയുടെ കുടുബം കുട്ടികളെ പഠിപ്പിക്കാനും മുന്‍പോട്ടു ചികിത്സ നടത്തികൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഈ കുടുംബത്തെ സഹായിക്കാനും ചികിത്സ മുന്‍പോട്ടു കൊണ്ട് പോകുവാനും വേണ്ടി പടമുഖം സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാദര്‍ സാബു മാലിതുരുത്തിയിലിന്റെയും റിട്ടയേര്‍ഡ് സപ്ലൈ ഓഫീസര്‍ പി.കെ. സോമന്റേയും നേതൃത്വത്തില്‍ ഒരു സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പിതാവിന്റെ ശവസംകരത്തില്‍ പങ്കെടുക്കാന്‍ പടമുഖത്ത് എത്തിയ ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന തേക്കലകാട്ടില്‍ ജെയിമോന്‍ ജോര്‍ജിനെ സഹായ സമിതി അംഗങ്ങള്‍ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജയ്‌മോന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളും ആയി ബന്ധപ്പെടുകയും അതിനെ തുടര്‍ന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പടമുഖത്തെ സഹായ സമിതി അംഗങ്ങളും ആയി ബന്ധപ്പെട്ടാണ് ഇത്തരം ഒരു ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ തിരുമാനിച്ചത്. ഇതിലേക്ക് ആയി ഫോട്ടോയും സര്‍ട്ടിഫിക്കറ്റ് മുതലായ വിവരങ്ങള്‍ അയച്ചു തന്നത് പടമുഖം സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തിലാണ്. ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങളെ കഴിയുന്നത് ചെയ്യണം എന്നു ഇടുക്കി ചാരിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്ക് മുഖേന സഹായ സമിതി നേതാക്കളായ ഫാദര്‍ സാബുവിന്റെയും സോമന്റെയും കൈകളില്‍ എത്തിക്കും എന്ന് അറിയിക്കുന്നു. പിരിഞ്ഞു കിട്ടുന്ന തുകയുടെ ബാങ്ക് സ്റ്റേറ്റ് മെന്റ് നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്
ബാങ്ക് വിവരങ്ങള്‍ താഴെ കൊടുക്കുന്നു
ACCOUNTNAME, IDUKKIGROUP
ACCOUNTNO50869805
SORTCODE20-50.-82
BANKBARCLAYS
ചാരിറ്റിക്കുവേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ്എന്നിവരുടെ പേരില്‍ ആണ് ഇടുക്കി ചാരിറ്റി അക്കൗണ്ട് എന്നും അറിയിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടുക 07859060320

ലണ്ടന്‍: സിക വൈറസുമായി ബന്ധപ്പെട്ട ജനനവൈകല്യത്തിന്റെ ചെറിയൊരുഭാഗം മാത്രമാണ് മൈക്രോസെഫാലിയെന്ന് യേല്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വകുപ്പ് വിദഗദ്ധന്‍ ആല്‍ബര്‍ട്ട് കോ. ഗര്‍ഭിണികളില്‍ സിക ബാധിക്കുന്നത് മൂലം കുഞ്ഞുങ്ങളിലുണ്ടാകുന്ന തലച്ചോര്‍ വൈകല്യമാണ് മൈക്രോസെഫാലി. ഈ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ തലയ്ക്ക് വലിപ്പും താരതമ്യേന കുറവായിരിക്കും. ഇത്തരം പ്രശ്‌നങ്ങളില്ലാത്ത കുഞ്ഞുങ്ങള്‍ക്കും സങ്കീര്‍ണമായ നാഡീപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യം ഇനിയും സ്ഥീരികരിക്കാനായിട്ടില്ല.
മറ്റ് തലച്ചോര്‍ രോഗങ്ങളുടെ കാരണം സിക വൈറസ് ആണെന്നും സ്ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാല്‍വഡോര്‍, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രസവാശുപത്രികളില്‍ നിന്ന് മൈക്രോസെഫാലി വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുന്നുണ്ട്. കേന്ദ്രനാഡീവ്യൂഹത്തിനുണ്ടാകുന്ന തകരാറുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാല്‍സ്യം ധാരാളമായി അടിഞ്ഞ് കൂടുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആല്‍ബര്‍ട്ട് കോ ചൂണ്ടിക്കാട്ടുന്നു. ചില കുട്ടികളുടെ തലച്ചോറില്‍ ചുളിവുകള്‍ കാണാനാകുന്നില്ലെന്നും കോ പറയുന്നു. ഇത് പതിവുളളതല്ല. നവജാതശിശുക്കളില്‍ പലര്‍ക്കും കാഴ്ചകേള്‍വി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളാണ് മൈക്രോ സെഫാലി മാത്രമല്ല സിക മൂലമുണ്ടാകുന്ന പ്രശ്‌നം എന്ന നിഗമനത്തിലേക്ക് ഇവരെ കൊണ്ടെത്തിച്ചിട്ടുളളത്.
മൈക്രോസെഫാലിയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മറ്റു നാഡീപ്രശ്‌നങ്ങള്‍ ഉളളതായും തെളിഞ്ഞിട്ടുണ്ട്. ഇത് പക്ഷേ മൈക്രോസെഫാലി പോലെ പ്രകടമല്ല. വൈറസ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരായ ഗര്‍ഭിണികളില്‍ ഇത് വലിയ ഭയം തന്നെയാണ് ഉണ്ടാക്കുന്നതെന്നും കോ ചൂണ്ടിക്കാട്ടുന്നു. പലരിലും ആശങ്ക അമിതമാണ്. ഗര്‍ഭാവസ്ഥയില്‍ ഇത്തരം ആശങ്കകള്‍ പാടില്ല. ചില ശുഭസൂചനകളും ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. എല്ലാ തലച്ചോറിനെയും കീഴടക്കാന്‍ സികയ്ക്ക് കഴിയില്ല. ഇപ്പോള്‍ ഒരു മാസവും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുകയും വളരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ക്രോയ്‌ഡോണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമ്പോള്‍ രാജ്യത്ത് അഹിഷ്ണത വര്‍ദ്ധിക്കുകയും മതേതര രാഷ്ട്രീയം തകരുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ വലിയ ഒരു മുന്നേറ്റം നടത്താന്‍ ഉതകുന്ന പ്രവര്‍ത്തന പരിപാടികളുമായി കോണ്‍ഗ്രസ്സിന്റെ പോഷക സാംസ്‌കാരിക സംഘടനയായ ഓ ഐ സി സി യെ പോലുള്ള സംഘനകള്‍ മുന്നോട്ടുപോകണമെന്ന് കൊല്ലം പാര്‍ലമെന്റ് എം പി എന്‍.കെ പ്രേമചന്ദ്രന്‍. ക്രോയ്‌ടോണില്‍ ഓ ഐ സി സി നല്കിയ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു കെയില്‍ മേയര്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ ഭരണതലത്തില്‍ സ്വാധീനമുറപ്പിച്ച മലയാളികള്‍ക്ക് പാര്‍ലമെന്റിനകത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയട്ടെ എന്നദ്ദേഹം ആശംസിച്ചു.

പാര്‍ലമെന്ററി രംഗത്തെ ഇന്ത്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ച പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ എം പി യ്ക്ക് ഓ ഐ സി സി ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.ഓ ഐ സി സി യു കെ യുടെ നാഷണല്‍ കമ്മിറ്റി യംഗം ബിജു കല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികളായ സുലൈമാന്‍, സന്‍ജിത്ത് മിച്ചം, മനോജ് പ്രസാദ്, രമേശ് ദിവാകരന്‍ തുടങ്ങിയവര്‍ അദ്ദേഹം വിമാനമിറങ്ങിയ ഹീത്രുവിലും സ്വീകരിച്ചിരുന്നു. ചടങ്ങില്‍ ഓ ഐ സി സി യു കെ ജോയിന്റ് കണ്‍വീനര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

ആഗതമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതായെ കുറിച്ച് അദ്ദേഹം ഊന്നി പ്പറഞ്ഞു. ബേബിക്കുട്ടി ജോര്‍ജ്ജ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ക്രോയ്‌ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, അഷ്‌റഫ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ എന്‍ കെ പ്രേമചന്ദ്രനുമായി ചര്‍ച്ച നടത്തി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പോയട്രി അവാര്‍ഡിന് അര്‍ഹനായ ഓ ഐ സി സി ടുട്ടിംഗ് കമ്മിറ്റിയംഗമായ സുലൈമാന് ചടങ്ങില്‍ എം പി ട്രോഫി നല്‍കി ആദരിച്ചു. അന്‍സാര്‍ അലി കൃതജ്ഞത രേഖപ്പെടുത്തി.

ലണ്ടന്‍: ആഭ്യന്തരയുദ്ധത്തേത്തുടര്‍ന്ന് ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ത്ഥികളായെത്തിയ ആയിരക്കണക്കിനു കുട്ടികളെ ഐസിസ്, താലിബാന്‍ മേഖലകളിലേക്ക് തിരിച്ചയച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. രക്ഷിതാക്കളില്ലാതെ എത്തിയ കുട്ടികളാണ് ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ടവരില്‍ ഏറെയും. കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ക്കിടെ 2748 കുട്ടികളെ ഇങ്ങനെ തിരിച്ചയച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളായെത്തി ബ്രിട്ടനില്‍ താമസം ആരംഭിക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്ത കുട്ടികള്‍ പോലും തിരിച്ചയക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ ,സിറിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇവരെ അയച്ചത്.
ആഭ്യന്തര സഹമന്ത്രി ജെയംസ് ബ്രോക്കണ്‍ഷയറാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പുറത്താക്കപ്പെട്ടവരില്‍ 2018 പേരെ അഫ്ഗാനിസ്ഥാനിലേക്കാണ് അയച്ചത്. 2014 മുതല്‍ 60 പേരെ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. പതിനെട്ടു വയസു തികയുന്ന അഭയാര്‍ത്ഥി കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ലേബര്‍ എംപി യൂയിസ് ഹേയുടെ ചോദ്യത്തിനു മറുപടിയായാണ് ബ്രോക്കണ്‍യര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അനാഥരായ സിറിയന്‍ അഭയാര്‍ത്ഥിക്കുട്ടികളെ സംരക്ഷിക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടു വന്ന സാഹചര്യത്തിലായിരുന്നു ചോദ്യം ഉന്നയിക്കപ്പെട്ടത്.
അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നു എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന നാണെ കെട്ട രീതികളേയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കാണിക്കുന്നതെന്ന് ഹേ പറഞ്ഞു. ഒരു സുരക്ഷിത സ്ഥാനം തേടിയാണ് യുദ്ധമുഖരിതമായ പ്രദേശങ്ങളില്‍ നിന്ന് കഷ്ടതകള്‍ സഹിച്ച് കുട്ടികള്‍ എത്തുന്നത്. എന്നാല്‍ അവര്‍ക്ക് അഭയം നല്‍കുന്നതിനു പകരം പ്രായപൂര്‍ത്തിയായാലുടന്‍ തന്നെ അപകടം നിറഞ്ഞ അവരുടെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കുകയാണ് സര്‍ക്കാരെന്നും ഹേ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ എന്ന ഗാനം ഒരിക്കലെങ്കിലും ആലപിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ ഈ ഗാനത്തിന്റെ പകര്‍പ്പവകാശത്തെച്ചൊല്ലി അമേരിക്കയില്‍ ഒരു കേസ് നിലവിലുണ്ടായിരുന്ന കാര്യം അധികമാര്‍ക്കും അറിയില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ പിറവിയെടുത്ത ഈ ഗാനത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ ഗാനം പുറത്തിറക്കിയ വാര്‍ണര്‍ ചാപ്പല്‍ കമ്പനിയുമായുണ്ടായിരുന്ന കേസാണ് ഒത്തു തീര്‍പ്പാകുന്നത്. 1988ലാണ് വാര്‍ണര്‍ ചാപ്പല്‍ 22 മില്യന്‍ ഡോളറിന് ഈ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത്. സിനിമകളിലും ടെലിവിഷനിലും ഇത് ഉപയോഗിച്ചവരില്‍ നിന്നായി 2 മില്യന്‍ ഡോളര്‍ ഇവര്‍ നേടിയതായും കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ ജില്ലാ ജഡ്ജായ ജോര്‍ജ് എച്ച്. കിംഗ് ഈ ഗാനത്തിന്റെ വരികളുടെ പകര്‍പ്പവകാശം വാര്‍ണര്‍ ചാപ്പലിന് ഇല്ലെന്ന് വിധിച്ചു. ഇതിന്റെ സംഗീതത്തിനു മാത്രമാണ് കമ്പനിക്ക് അവകാശമുള്ളത്. ഈ ഗാനം പൊതുജനങ്ങള്‍ക്ക് പകര്‍പ്പവകാശ ഭീതിയില്ലാതെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഫയല്‍ ചെയ്ത കേസ് അടുത്ത മാസം കിംഗ് പരിഗണിക്കും. ജെനിഫര്‍ നെല്‍സണ്‍ എന്ന ഡോക്യുമെന്ററി നിര്‍മാതാവാണ് പകര്‍പ്പവകാശത്തിനെതിരേ കോടതിയെ സമീപിച്ച ഒരാള്‍. ഈ ഗാനത്തിന്റെ ചരിത്രത്തേപ്പറ്റിയായിരുന്നു ഡോക്യുമെന്ററി. എന്നാല്‍ ചിത്രത്തില്‍ ഈ ഗാനം ഉപയോഗിക്കണമെങ്കില്‍ 1500 ഡോളര്‍ ഫീസായി അടക്കണമെന്നായിരുന്നു നെല്‍സണ് ലഭിച്ച നിര്‍ദേശം. എല്ലാവര്‍ക്കും വളരെ പരിചയമുള്ള, കേട്ടു വളര്‍ന്ന ഗാനത്തിന് പകര്‍പ്പവകാശമുണ്ടെന്നും അത് ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്നുമുള്ള അറിവാണ് നെല്‍സണെയും മറ്രു ചിലരേയും നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചത്.
എണ്‍പതു വര്‍ഷത്തിനു ശേഷമാണ് ഹാപ്പി ബര്‍ത്ത്‌ഡേ സ്വതന്ത്രമാകുന്നത്. വിധിയനുസരിച്ച് 14 മില്യന്‍ ഡോളര്‍ വാര്‍ണര്‍ ചാപ്പല്‍ നഷ്ടപരിഹാരമായി നല്‍കണം. ഇതില്‍ 406 മില്യന്‍ കേസ് നല്‍കിയവര്‍ക്കും ശേഷിക്കുന്നത് ഈ ഗാനം ഉപയോഗിച്ചതിന്റെ പേരില്‍ പകര്‍പ്പവകാശ ഫീസ് നല്‍കിയവര്‍ക്കും ലഭിക്കും. എങ്കിലും അവസാന വിധി വരുന്നതു വരെ ഈ തീരുമാനം നടപ്പാക്കാനാകില്ല. മാര്‍ച്ച് 14നാണ് കോടതി കേസ് പരിഗണിക്കുന്നത്.