Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെളിവുകളോ വിചാരണയോ കൂടാതെ ആയിരക്കണക്കിന് സ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ കേംബ്രിഡ്ജ് സർവകലാശാല മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു. 1561 മുതൽ 20-ാം നൂറ്റാണ്ടിൻ്റെ ആരംഭം വരെയും, കേംബ്രിഡ്ജ് പട്ടണത്തിൽ തെറ്റ് ചെയ്‌തതായി സംശയിക്കുന്ന സ്ത്രീകളെ അറസ്റ്റുചെയ്യാനും തടവിലാക്കാനും കേംബ്രിഡ്ജ് സർവകലാശാലയ്ക്ക് അധികാരം ഉണ്ടായിരുന്നു. നേരം വൈകിയതിന് ശേഷവും പുരുഷന്മാരായ വിദ്യാർഥികളോടൊപ്പം കണ്ടെത്തിയിരുന്ന തൊഴിലാളി വർഗ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നത്.

വേശ്യകളാണെന്ന സംശയത്തിൽ, ഈ സ്ത്രീകളെ, പലപ്പോഴും നിർബന്ധിതമായി തടഞ്ഞുവയ്ക്കുകയും, സ്പിന്നിംഗ് ഹൗസ് എന്നറിയപ്പെടുന്ന സർവകലാശാലയുടെ സ്വകാര്യ ജയിലിൽ പാർപ്പിക്കുകയും ചെയ്‌തിരുന്നു. സ്ത്രീകളെ തടവിലാക്കാൻ ഉത്തരവിടുന്നത് സർവകലാശാലയുടെ വൈസ് ചാൻസലർ ആണ്. ഈ ശിക്ഷ പലപ്പോഴും ആഴ്ചകളോളം നീണ്ട് നിന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രം, 5,000-ത്തിലധികം സ്ത്രീകളെ ഈ നിയമത്തിൻെറ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌തിരുന്നു. ന്യായമായ വിചാരണയോ സ്വയം പ്രതിരോധിക്കാനുള്ള അവസരമോ നിഷേധിച്ചു കൊണ്ടായിരുന്നു ഈ നടപടി.

അറസ്റ്റുകൾ ദേശീയ നിയമത്തിൻ്റെ ലംഘനത്തെ അടിസ്ഥാനമാക്കിയല്ലാത്തതിനാൽ തെറ്റ് ചെയ്‌തതിൻെറ വിശ്വസനീയമായ തെളിവുകളൊന്നും ആവശ്യമായിരുന്നില്ല. ചരിത്രകാരിയായ കരോലിൻ ബിഗ്‌സിൻെറ ദി സ്പിന്നിംഗ് ഹൗസ്: ഹൗ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലോക്ക്ഡ് വുമൺ ഇൻ ഇറ്റ്സ് പ്രൈവറ്റ് പ്രിസൺ എന്ന പുസ്തകത്തിൽ, ഈ ചരിത്രപരമായ അനീതി തുറന്നുകാട്ടുന്നുണ്ട്. സംശയത്തിൻ്റെയും സാമൂഹിക മുൻവിധികളുടെയും അടിസ്ഥാനത്തിൽ അന്യായമായി ശിക്ഷിക്കപ്പെട്ട ഈ സ്ത്രീകളോട് മാപ്പ് പറയുകയോ തങ്ങളുടെ തെറ്റ് അംഗീകരിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

ഈ നിയമത്തിൻെറ അടിസ്ഥാനത്തിൽ പല സ്ത്രീകളെയും ഒന്നിലധികം തവണ രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്ക് തടവിലാക്കിയിരുന്നു. അറസ്റ്റിനെ നിയമപരമായി വെല്ലുവിളിച്ച് ധീരമായ നടപടി സ്വീകരിച്ച നാല് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ബിഗ്‌സിൻ്റെ പുസ്തകം. 1891-ൽ, സർവ്വകലാശാലയുടെ നടപടികളോടുള്ള പൊതുജന രോഷം കാര്യമായ മാറ്റത്തിന് കാരണമായി. പിന്നാലെ കുറ്റാരോപിതരായ സ്ത്രീകൾക്ക് നിയമപരമായ പ്രാതിനിധ്യത്തിനുള്ള അവകാശം ലഭിച്ചു. ഇതിന് വഴിത്തിരിവായത് സർവകലാശാലയിലെ ഒരു അംഗത്തോടൊപ്പം നടന്നതിന്” അറസ്റ്റിലായ ഡെയ്‌സി ഹോപ്കിൻസ് എന്ന 17 വയസ്സുകാരിയുടെ കേസ് ആണ്. ഇന്നും നിയമപരമായ സന്ദർഭങ്ങളിൽ ഹേബിയസ് കോർപ്പസിൻെറ ഉത്തമ ഉദാഹരണമായി ഈ കേസ് എടുത്തു കാണിക്കാറുണ്ട്. 1894-ഓടെ ലൈംഗികത്തൊഴിലാളികൾ എന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനുമുള്ള വൈസ് ചാൻസലറുടെ അധികാരം ഇല്ലാതാക്കി. ഈ പശ്ചാത്തലത്തിൽ തങ്ങൾ തെറ്റ് ചെയ്‌തെന്ന് സർവകലാശാല അംഗീകരിക്കണമെന്ന് ബിഗ്‌സ് ആവശ്യപ്പെട്ടു. ഇതുവരെ സംഭവത്തോട് കേംബ്രിഡ്ജ് സർവകലാശാല പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നാശം വിതച്ച് ദരാഗ് കൊടുങ്കാറ്റ്. കഴിഞ്ഞ ജനുവരിയിൽ യുകെയിൽ ആഞ്ഞടിച്ച ഇഷ കൊടുങ്കാറ്റിന് പിന്നാലെ ഈ വർഷം മെറ്റ് ഓഫീസ് ദരാഗ് കൊടുങ്കാറ്റിന് മുന്നോടിയായി റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പേമാരിയും ഉണ്ടായി. ഡെവോണിൽ 96 മൈൽ വേഗതയിൽ വരെ ആഞ്ഞടിച്ച കാറ്റിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായി. കൊടുങ്കാറ്റ് തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ അപകടം വിതച്ചത്.

കാലാവസ്ഥാ വ്യതിയാനവും നോർത്ത് അറ്റ്ലാൻ്റിക് കൊടുങ്കാറ്റുകളുടെ എണ്ണത്തിലുള്ള വർദ്ധനവുമാകാം വർദ്ധിച്ചു വരുന്ന കൊടുങ്കാറ്റുകളുടെ എണ്ണത്തിലുള്ള കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനെ ശരിവക്കുന്ന തെളിവുകൾ ഒന്നും ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടില്ല. താപനില ഉയരുന്നതിനനുസരിച്ച് അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം നിലനിൽക്കും. ഇത് കനത്ത മഴയ്ക്ക് കാരണമാകുന്നു.

ശരാശരിയേക്കാൾ ഉയർന്ന ഉപരിതല താപനില രേഖപ്പെടുത്തിയിട്ടുള്ള നോർത്ത് അറ്റ്ലാൻ്റിക് പോലെയുള്ള സമുദ്രങ്ങൾ കൂടുതൽ ഈർപ്പം നൽകുന്നത് കൊടുങ്കാറ്റിൻെറ തീവ്രത വർദ്ധിക്കാൻ കാരണമാകുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥകൾ ഉയർത്തുന്ന വെല്ലുവിളികളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ദരാഗ് കൊടുങ്കാറ്റ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദർരാഗ് കൊടുങ്കാറ്റിൻ്റെ താണ്ഡവത്തിൽ വിറങ്ങലിച്ച് യു കെ . 93 മൈൽ വരെ വേഗതയിൽ വീശിയടിച്ച കാറ്റിന്റെ പ്രഹര ശേഷിയിൽ ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്. വെയിൽസിലെ കാപ്പൽ ക്യൂറിഗിൽ മണിക്കൂറിൽ 93 മൈൽ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. രണ്ടുപേരാണ് കൊടുങ്കാറ്റിനെ തുടർന്ന് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശൈത്യകാലത്ത് വൈദ്യുതി ബന്ധം കൂടി വിച്ഛേദിക്കപ്പെട്ടതോടെ ജന ജീവിതത്തിന് കടുത്ത ആഘാതമാണ് ദർരാഗ് കൊടുങ്കാറ്റ് ഏൽപ്പിച്ചത്.


വെയിൽസിലെ കാപ്പൽ ക്യൂറിഗിൽ മണിക്കൂറിൽ 93 മൈൽ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. കാബിനറ്റ് ഓഫീസിൻ്റെ എമർജൻസി അലേർട്ട് സിസ്റ്റം ആഘാതബാധിത പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് അനുയോജ്യമായ മൊബൈൽ ഫോണുകളിലേക്ക് റെഡ് അലർട്ട് സന്ദേശം അയച്ചിരുന്നു . എങ്ങനെ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും അടങ്ങിയാതായിരുന്നു സന്ദേശം . ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 259,000 വീടുകൾക്ക് വൈദ്യുതി ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എവർട്ടണും ലിവർപൂളും തമ്മിലുള്ള ഇന്നത്തെ മെർസിസൈഡ് ഡെർബി മോശം കാലാവസ്ഥയെത്തുടർന്ന് ഉപേക്ഷിച്ചു. വൈദ്യുതി ലൈനുകൾ തകരുകയോ, വൈദ്യുതി ലൈനുകൾ തകർന്നതായി അറിയുകയോ ചെയ്യുന്നവർ 105 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ജീവന് ഭീഷണി നേരിടുന്ന ഏതെങ്കിലും സാഹചര്യത്തിൽ 999 എന്ന നമ്പറിൽ വിളിക്കണം.


മെറ്റ് ഓഫീസ് യെല്ലൊ കാലാവസ്ഥാ മുന്നറിയിപ്പ് ഞായറാഴ്ച വൈകുന്നേരം 6 മണി വരെ ഇംഗ്ലണ്ടിലും വെയിൽസിൽ മുഴുവനായും നിലനിൽക്കും. കൊടുങ്കാറ്റിനെ തുടർന്ന് കാറിൽ മരം വീണ് എർഡിംഗ്ടണിലെ സിൽവർ ബിർച്ച് ഒരാൾ മരിച്ചതായി പോലീസ് അറിയിച്ചു. നേരത്തെ ലങ്കാഷെയറിൽ മരം വീണ് 40 വയസുള്ള ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലെ ഇഷയ്ക്ക് ശേഷം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ജീവന് ഭീഷണി എന്ന മുന്നറിയിപ്പ് ലഭിക്കുന്ന ആദ്യത്തെ കൊടുങ്കാറ്റാണ് ദറാഗ് കൊടുങ്കാറ്റ്. രണ്ടാഴ്ച മുമ്പാണ് ബെർട്ട് കൊടുങ്കാറ്റ് വെയിൽസിലും സൗത്ത് ഇംഗ്ലണ്ടിലും വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചത്. ദർരാഗ് കൊടുങ്കാറ്റ് ഉൾപ്പെടെ കഴിഞ്ഞ മൂന്നു മാസങ്ങളിലായി 4 കൊടുങ്കാറ്റുകളാണ് യുകെയിൽ നാശം വിതച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൾഫ് രാജ്യങ്ങളുമായി സാമ്പത്തിക നയതന്ത്ര ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനുള്ള നടപടികളുമായി യുകെ മുന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ന് സൗദി അറേബ്യ , യുഎഇ എന്നീ രാജ്യങ്ങളിൽ സന്ദർശനം ആരംഭിക്കുകയാണ് . പ്രധാനമന്ത്രി എന്ന നിലയിൽ ഈ മേഖലയിലേയ്ക്കുള്ള തൻ്റെ ആദ്യ സന്ദർശനത്തിൽ, യുകെയിലെ നിക്ഷേപം വർധിപ്പിക്കാനും പ്രതിരോധ, സുരക്ഷാ പങ്കാളിത്തം ആഴത്തിലാക്കാനും അദ്ദേഹം ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


ഇന്ന് ഞായറാഴ്ച രാത്രി അദ്ദേഹം ഗൾഫിലേക്ക് പോകും. തിങ്കളാഴ്ച യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം സൗദി അറേബ്യയിലേക്ക് പോകുന്ന അദ്ദേഹം അവിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തും. ഇരു രാജ്യങ്ങളുമായി ശക്തമായ സാമ്പത്തിക ബന്ധം അരക്കിട്ട് ഉറപ്പിക്കുന്നതിനൊപ്പം പ്രതിരോധ രംഗത്തും കൂടുതൽ കരാറുകളിൽ എത്തിച്ചേരാൻ യുകെ ലക്ഷ്യം വയ്ക്കുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുകെയുടെ ദീർഘകാല വളർച്ചയ്ക്ക് സൗദി അറേബ്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.


യുഎഇയും സൗദി അറേബ്യയും യുകെയിലെ പ്രധാന നിക്ഷേപകരാണ്. യുഎഇയുമായുള്ള വ്യാപാരം 23 ബില്യൺ പൗണ്ടും സൗദി അറേബ്യയുമായുള്ള വ്യാപാരം 17 ബില്യൺ പൗണ്ടുമാണ്. 7,000-ലധികം യുകെ ബിസിനസുകൾ സൗദി അറേബ്യയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്‌ . ഇത് രാജ്യത്തുടനീളമുള്ള 90,000 ജോലികളെ ആണ് പിന്തുണയ്ക്കുന്നത് . അതേസമയം 14,000 യുകെ ബിസിനസുകൾ കഴിഞ്ഞ വർഷം യുഎഇയിലേക്ക് സാധനങ്ങൾ അയച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി വിപണി കൂടിയാണ് സൗദി അറേബ്യ. ബ്രിട്ടീഷ് വ്യവസായത്തിന് പ്രതിവർഷം 3.8 ബില്യൺ പൗണ്ട് ആണ് ഇതുവഴി ലഭിക്കുന്നത് . ഗാസയിൽ ഇസ്രായേൽ-ഹമാസ് വെടിനിർത്തലിൻ്റെ ആവശ്യകത, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഗാസയിലേക്കുള്ള അടിയന്തര സഹായം ത്വരിതപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയുടെ കൂടി കാഴ്ചയിൽ ചർച്ചകൾക്ക് വിഷയമാകും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സൗദി അറേബ്യൻ ചർച്ചയിൽ ആ രാജ്യത്തെ ഉയർന്ന വധശിക്ഷാ നിരക്ക് പരാമർശിക്കണമെന്ന ആവശ്യം യുകെയിലെ മനുഷ്യാവകാശ സംഘടനകൾ ഉയർത്തി കാട്ടുന്നുണ്ട്. സൗദി അറേബ്യ 2024-ൽ 300 പേർക്കാണ് വധശിക്ഷ നൽകിയത് . ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് ലോത്തിയനിലെ ലിവിംഗ്സ്റ്റണിനടുത്തുള്ള ബ്രൂസ്ഫീൽഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ശനിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചു. ഒൻപത് ഫയർ എഞ്ചിനുകളിൽ നിന്നുള്ള ജീവനക്കാരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന സംഘം എത്തിയാണ് സംഭവസ്ഥലത്തെ തീയണച്ചത്. തീപിടുത്തത്തിൽ സംഭവസ്ഥലത്തെ ഫാക്ടറിയും സമീപ കെട്ടിടങ്ങളും അഗ്നിക്കിരയായി. സംഭവത്തെ തുടർന്ന് ഉണ്ടായ പുകയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നതിനാൽ പ്രദേശത്തെ വാഹന ഗതാഗതം തടഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉയർന്നു വരുന്ന പുകയുടെ ചിത്രങ്ങൾ തീപിടിത്തത്തിൻ്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നതാണ്. ശനിയാഴ്ച്ച രാത്രി വൈകിവരെയും സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് (എസ്എഫ്ആർഎസ്) സംഭവ സ്ഥലത്ത് തീ അണയ്ക്കാൻ നിലകൊള്ളുന്നുണ്ടായിരുന്നു. സംഭവത്തിൽ ഇതുവരെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദുരിതം വിതച്ച് ദറാഗ് രാജ്യത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് വീശിയടിച്ചു. ശക്തമായ കാറ്റും മഴയും മൂലം രാജ്യത്തെ പല സ്ഥലങ്ങളിലും ആയിരക്കണക്കിന് ഭവനങ്ങളിൽ വൈദ്യുതി മുടങ്ങി. സൗത്ത് വെയിൽസ്, പടിഞ്ഞാറൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് കാര്യമായ നാശനഷ്ടങ്ങൾ വിതച്ചു. നിരവധി ട്രെയിൻ സർവീസുകളും വിമാനങ്ങളും റദ്ദാക്കി. വാനിലേക്ക് മരം വീണ് 40 വയസ്സുള്ള ഒരാളും മരിച്ചു.


പടിഞ്ഞാറൻ, തെക്കൻ വെയിൽസ്, ബ്രിസ്റ്റോൾ ചാനൽ തീരം എന്നിവിടങ്ങളിൽ ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള അതി തീവ്ര കാലാവസ്ഥാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് ദശലക്ഷം ആളുകൾക്ക് അവരുടെ മൊബൈലുകളിൽ സർക്കാരിന്റെ അടിയന്തര സന്ദേശം ലഭിച്ചു. പലസ്ഥലങ്ങളിലും കാറ്റിന്റെ വേഗത 80 മൈൽ വരെ എത്താമെന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പടിഞ്ഞാറൻ വെയിൽസിൽ വീശിയടിക്കുന്ന കാറ്റ് കൂടുതൽ തീവ്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിൽ വേഗത മണിക്കൂറിൽ 90 മൈൽ വരെ ആകാനുള്ള സാധ്യതയുണ്ട്.


വൈദ്യുത സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടായാൽ മുൻകരുതൽ എടുക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. പവർ കട്ട് ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് ആളുകൾ ടോർച്ചുകൾ, ബാറ്ററികൾ, മൊബൈൽ ഫോൺ പവർ പാക്ക്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ശേഖരിക്കുന്നത് പരിഗണിക്കണമെന്ന് അലേർട്ട് കൂട്ടിച്ചേർത്തു. ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും കൂടുതൽ ആളുകൾക്ക് സന്ദേശങ്ങൾ അയക്കപ്പെട്ട അവസരമാണ് ദറാഗിനോട് അനുബന്ധിച്ച് സംജാതമായത്. മുന്നറിയിപ്പിനൊപ്പം 10 സെക്കൻഡ് നീണ്ടുനിൽക്കുന്ന സൈറൺ പോലുള്ള ശബ്ദവും ഉണ്ടായിരുന്നു. വെയിൽസിൽ കുറഞ്ഞത് 48,000 ഭവനങ്ങളിലെങ്കിലും വൈദ്യുതി ഇല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതിയതായി നികുതികൾ അവതരിപ്പിക്കാൻ സർക്കാരിന് നിലവിൽ പരിപാടി ഒന്നും ഇല്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. എന്നാൽ അതിനുള്ള സാഹചര്യം പൂർണ്ണമായും തള്ളി കളയാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പലപ്പോഴും രാജ്യതാത്പര്യത്തെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ജനപ്രിയമാകുമെന്ന് കരുതാനാവില്ലെന്ന് ബഡ്ജറ്റിലെ നികുതി നിർദേശങ്ങളെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ വോട്ടർമാർക്ക് തങ്ങളുടെ ജീവിതനിലവാരം ഉയർന്നുവോ എന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് ഒക്ടോബറിലെ തൻ്റെ ആദ്യ ബജറ്റിൽ പൊതു ചെലവിൽ 70 ബില്യൺ പൗണ്ടിൻ്റെ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. അതിൽ പകുതിയിലേറെയും കണ്ടെത്തുന്നത് നികുതി വർദ്ധനവിലൂടെയാണ്. നികുതി വർദ്ധനവിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നത് ബിസിനസുകാർക്കാണ്. എന്നാൽ തൊഴിൽ ഉടമകളുടെ മേൽ ചുമത്തുന്ന നികുതിഭാരം ആത്യന്തികമായി തൊഴിലാളികൾക്കാണ് ദോഷം ചെയ്യുക എന്ന വിമർശനം ശക്തമാണ്. നികുതി വർദ്ധനവ് മൂലം ശമ്പള വർധനവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് തൊഴിലുടമകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ദേശീയ ഇൻഷുറൻസ് വർദ്ധനവിലൂടെ പണം കണ്ടെത്താനുള്ള സർക്കാരിന്റെ തീരുമാനം തൊഴിൽ മേഖലയിൽ എങ്ങനെ പ്രതിഫലിക്കും എന്ന കാര്യത്തിൽ ആശങ്ക ശക്തമാണ്.

കഴിഞ്ഞദിവസം പ്രധാനമന്ത്രി തൻറെ സർക്കാരിൻറെ കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യം വയ്ക്കുന്ന പ്രധാന നാഴിക കല്ലുകൾ രാജ്യത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച 6 സുപ്രധാന നാഴിക കല്ലുകളിലും കുടിയേറ്റം കുറയ്ക്കുന്നത് ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമായി. പ്രധാനമായും കുടിയേറ്റ വിരുദ്ധ വികാരം ഇളക്കി വിട്ടാണ് ലേബർ പാർട്ടി ജനപിന്തുണ നേടിയെടുത്തത്. കുടിയേറ്റം കുറയ്ക്കുക എന്നത് പ്രധാന നാഴിക കല്ലുകളിൽ ഉൾപെടാത്തതിനെ കുറിച്ച് കടുത്ത വിമർശനം വരും ദിവസങ്ങളിൽ ഉയർന്നു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കുടിയേറ്റം കുറയ്ക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അത് സർക്കാർ ചെയ്തിരിക്കുമെന്നാണ് ഇതിനോട് കെയർ സ്റ്റാർമർ പ്രതികരിച്ചത്. പ്രധാനമായും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, 1.5 മില്യൺ വീടുകളും 150 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുക, എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, 13000 അധിക ഓഫീസർമാരെ നിയമിച്ച് പോലീസിനെ കൂടുതൽ സജ്ജമാക്കുക, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച സർക്കാരിന്റെ ലക്ഷ്യങ്ങൾ. തൻറെ ഭരണ കാലാവധി തീരുന്നതിന് മുൻപ് 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അതിമോഹമാണെങ്കിലും അത് നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സർക്കാരിന് ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആറ് ദിവസം പ്രായമായ കുട്ടിയുടെ മരണത്തിൽ എൻഎച്ച്എസ് ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. 2016-ൽ ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ ആറ് ദിവസം പ്രായമുള്ളപ്പോൾ ഹെയ്ഡൻ ഗുയെൻ എന്ന കുട്ടി മരിച്ച സംഭവത്തിലാണ് യുകെയിലെ ആരോഗ്യ സംവിധാനത്തിലെ പിഴവുകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. വേണ്ടത്ര വൈദ്യസഹായം നൽകുന്നതിൽ അവഗണനയും പരാജയവും ഒരു കുഞ്ഞിൻ്റെ തടയാവുന്ന മരണത്തിന് കാരണമായതായിയാണ് കൊറോണർ കണ്ടെത്തിയിരിക്കുന്നത്.

തങ്ങളുടെ പിഞ്ചുകുഞ്ഞിൻ്റെ മരണത്തെ തുടർന്ന് കടുത്ത നിയമ പോരാട്ടമാണ് ഹെയ്ഡൻ്റെ മാതാപിതാക്കൾ നടത്തിയത്. കുഞ്ഞിൻറെ മരണത്തിൽ നീതി ലഭിക്കാനായി അവർ ഏഴു വർഷമാണ് ചിലവഴിച്ചത്. നിയമ പോരാട്ടത്തിനായി മാതാപിതാക്കൾക്ക് 250,000 പൗണ്ടും ചിലവായി. കടുത്ത യാതനകളുടെയും മനോവേദനകളുടെയും അവസാനമാണ് ആശുപത്രികളുടെ ചികിത്സാ പിഴവുകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.

2016 ഓഗസ്റ്റിൽ പടിഞ്ഞാറൻ ലണ്ടനിലെ ചെൽസി ആൻ്റ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിലേയ്ക്ക് ഹെയ്ഡനെ മാതാപിതാക്കൾ കൊണ്ടുപോയപ്പോൾ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ സാധിക്കാതിരുന്നതാണ് അവൻറെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹെയ്ഡന് നല്ല പനിയുണ്ടായിരുന്നു. പക്ഷേ കുട്ടിയുടെ അവസ്ഥ പെട്ടെന്ന് വഷളായി. ആശുപത്രിയിൽ എത്തിച്ച് 12 മണിക്കൂറിനുള്ളിൽ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഹെയ്ഡന് ലഭിച്ച ചികിത്സ പ്രതീക്ഷിച്ച നിലവാരത്തെക്കാൾ താഴെയായിരുന്നു എന്നാണ് സീനിയർ കൊറോണർ റിച്ചാർഡ് ട്രാവേഴ്സ് തൻ്റെ കണ്ടെത്തലുകളിൽ പറഞ്ഞു. ഉചിതവും സമയബന്ധിതവുമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഹെയ്ഡൻ്റെ മരണത്തെ തുടർന്ന് ആശുപത്രി നടത്തിയ ഒരു അന്വേഷണത്തിൽ ഗുരുതരമായ എട്ട് ചികിത്സാ പിഴവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷേ 2017 ൽ വെസ്റ്റ്മിൻസ്റ്റർ കൊറോണേഴ്സ് കോടതിയിൽ നടന്ന ഹെയ്ഡൻ്റെ മരണത്തെ കുറിച്ചുള്ള യഥാർത്ഥ ഇൻക്വസ്റ്റിൽ സ്വാഭാവിക കാരണങ്ങളാൽ കുട്ടി മരിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ഹെയ്ഡൻ്റെ മാതാപിതാക്കൾ വർഷങ്ങൾ നീണ്ടുനിന്ന നിയമം പോരാട്ടത്തിന് തുടക്കം കുറിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദറാഗ് കൊടുങ്കാറ്റ് യുകെയിലേക്ക് അടുക്കുന്നു. വെയിൽസിൻ്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമായി ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് എമർജൻസി അലർട്ട് ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഉപയോഗമാണിത്. കൊടുങ്കാറ്റിനെ കുറിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റെഡ് വെതർ വാണിംഗ് ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ആളുകളുടെ മൊബൈൽ ഫോണുകളിലേയ്ക്കാണ് അലർട്ട് അയച്ചിരിക്കുന്നത്. അലർട്ട് ലഭിക്കുന്ന ഫോണുകൾ 10 സെക്കൻഡ് നീണ്ടുനിൽക്കുന്ന സൈറൺ പുറപ്പെടുവിക്കും. ഇന്ന് പുലർച്ചെ 3 മണി മുതൽ 11 വരെയാണ് അലർട്ട് പ്രാബല്യത്തിൽ ഉണ്ടാവുക.

വെയിൽസിൻ്റെ പടിഞ്ഞാറൻ, തെക്കൻ തീരപ്രദേശങ്ങളിലും ബ്രിസ്റ്റോൾ ചാനലിലും 90 മൈലോ അതിൽ കൂടുതലോ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഈ സ്ഥലങ്ങളിൽ കഴിയുന്നവരോട് വീടിനുള്ളിൽ തന്നെ തുടരാനും ഡ്രൈവിംഗ് ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു. പവർ കട്ടുകൾക്കും മൊബൈൽ നെറ്റ്‌വർക്ക് തകരാറുകൾക്കും സാധ്യത ഉണ്ടെന്നും അധികൃതർ അറിയിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് വെയിൽസിലെ ഫുട്ബോൾ, റഗ്ബി മത്സരങ്ങളും യുകെയിലുടനീളമുള്ള ശീതകാല ഇവൻ്റുകളും റദ്ധാക്കിയിരിക്കുകയാണ്. വാറ്റ്ഫോർഡിനെതിരായ കാർഡിഫ് സിറ്റിയുടെ മത്സരം, ലണ്ടനിലെ ഹൈഡ് പാർക്കിൻ്റെ വിൻ്റർ വണ്ടർലാൻഡ്, ബെൽഫാസ്റ്റിൻ്റെ ക്രിസ്തുമസ് മാർക്കറ്റ് എന്നിവയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ചിരിക്കുകയാണ്. കാർഡിഫിലെ എയർപോർട്ട് റൺവേ അടച്ചിരിക്കുകയാണ്. ബ്രിസ്റ്റോൾ എയർപോർട്ടിലെ കാലതാമസത്തെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം ട്രെയിൻ യാത്രകൾ തിരഞ്ഞെടുക്കാൻ ട്രെയിൻ ഓപ്പറേറ്റർമാർ അറിയിച്ചു. ഐറിഷ് കടലിനു കുറുകെയും ന്യൂകാസിലിനും ആംസ്റ്റർഡാമിനുമിടയിലുള്ള ഫെറി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇന്ന് രാവിലെ മുതൽ ട്രെയിൻ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. ഡ്രൈവർമാരും മറ്റുള്ളവരുമായും ഉള്ള സിഗ്നൽ സംവിധാനത്തിലെ പിഴവു മൂലമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എലിസബത്ത് ലൈൻ, ഗാറ്റ്‌വിക്ക് എക്‌സ്‌പ്രസ്, ഗ്രേറ്റ് നോർത്തേൺ, നോർത്തേൺ, സ്‌കോട്ട്‌റെയിൽ, സൗത്ത് ഈസ്‌റ്റേൺ, സതേൺ, സൗത്ത് വെസ്റ്റേൺ റെയിൽവേ, തേംസ്‌ലിങ്ക് സർവീസുകളെയെല്ലാം ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ചില പ്രധാന ഗതാഗത കേന്ദ്രങ്ങളായ മാഞ്ചസ്റ്റർ പിക്കാഡിലി, ലണ്ടൻ പാഡിംഗ്ടൺ, സതാംപ്ടൺ സെൻട്രൽ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾക്കും കാര്യമായ കാലതാമസം നേരിട്ടതിൽ ഉൾപ്പെടുന്നു.

പ്രശ്നങ്ങൾ തുടർന്നാൽ ചില സർവീസുകൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഓൺബോർഡ് ജിഎസ്എംആർ റേഡിയോ സിസ്റ്റത്തിൻ്റെ തകരാറാണ് പ്രശ്‌നമെന്ന് നാഷണൽ റെയിൽ പറഞ്ഞു. സിഗ്നൽ സംവിധാനത്തിലെ പ്രശ്നങ്ങളിൽ മിക്ക ട്രെയിനുകളും താമസിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മിക്ക സർവീസുകളുടെയും കാലതാമസം 15 മിനിറ്റിൽ കൂടുതലാവില്ല. എന്നാൽ ചില സേവനങ്ങൾ ഒരു മണിക്കൂർ വരെ വൈകുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved