Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കോവിഡിന് ശേഷം സാധനങ്ങളുടെ വിലകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഷോപ്പിംഗ് രീതികളിൽ ക്രമാതീതമായ മാറ്റം ദൃശ്യമാകുന്നുണ്ടെന്ന് അനലിസ്റ്റ് സ്ഥാപനമായ കാന്റർ വ്യക്തമാക്കിയിരിക്കുകയാണ്. സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നതും, ഓൺ- ലേബൽ ഉൽപ്പന്നങ്ങൾ അഥവാ വലിയ ബ്രാൻഡുകൾ അല്ലാതെ ചെറിയ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതും, ഡിസ്കൗണ്ടുകൾ ലഭിക്കുന്നതിന് ലോയൽറ്റി സ്കീമുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർദ്ധനവും എല്ലാം ഈ മാറ്റത്തിന്റെ സൂചന ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജീവിത ചെലവുകളിൽ വന്നിരിക്കുന്ന വർദ്ധനവ്, ഭക്ഷ്യസാധനങ്ങളുടെ വിലയിലുള്ള ക്രമാതീതമായ കുതിച്ചുകയറ്റം എന്നിവയാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ബിബിസി സൂചിപ്പിക്കുന്ന കണക്കുകൾ പ്രകാരം, കോവിഡിന് മുൻപ് ഒരു ശരാശരി കുടുംബം ഒരു മാസം 18 തവണ ഗ്രോസറി സ്റ്റോർ സന്ദർശിച്ചിരുന്നുവെങ്കിൽ, കോവിഡിന് ശേഷം അത് ഒരു മാസം 16 തവണയായി കുറഞ്ഞിരിക്കുകയാണ്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ ഷോപ്പിംഗ് സ്ഥിരമാക്കിയ പ്രായമായവരിൽ ഭൂരിഭാഗവും ഇപ്പോൾ ആ രീതി ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരിയിൽ ഗ്രോസറി ഷോപ്പിങ്ങിന്റെ 15.4 ശതമാനം ഓൺലൈൻ രീതിയിലൂടെ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 12% ആയി ചുരുങ്ങിയിട്ടുണ്ട്. എന്നാൽ യുവാക്കളിൽ ഭൂരിഭാഗവും ഇപ്പോഴും ഓൺലൈൻ രീതി തന്നെയാണ് തുടരുന്നതെന്ന് റീട്ടെയിൽ അനലിസ്റ്റ് സ്ഥാപനമായ സാവി മാർക്കറ്റിംഗിന്റെ ഉടമ കാതറിൻ ഷട്ടിൽവർത്ത് വ്യക്തമാക്കി.


2005 കാലഘട്ടത്തിൽ ഗ്രോസറി വില്പനയുടെ 45 ശതമാനം മാത്രമായിരുന്നു ഓൺ – ലേബൽ ഉൽപ്പന്നങ്ങളുടെ വിപണനമെങ്കിൽ, 2022 ആയപ്പോഴേക്കും അത് 51 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻപ് ഇത്തരം ഉത്പന്നങ്ങൾ വാങ്ങാതിരുന്നവർ പോലും ഇപ്പോൾ അതിലേക്ക് നയിക്കപ്പെടുന്നുണ്ടെന്ന് സർവ്വേ സൂചിപ്പിക്കുന്നു. മത്സരാധിഷ്ഠിത വിപണിയിൽ വേറിട്ടുനിൽക്കാൻ സഹായിക്കുന്നതിനാൽ സൂപ്പർമാർക്കറ്റുകളും അവരുടെ സ്വന്തം ലേബൽ ശ്രേണികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ പ്രവണത താൽക്കാലികമായിരിക്കുവാൻ സാധ്യതയുണ്ടെങ്കിലും, ഇത്തരം ഉൽപ്പനങ്ങൾ ഇഷ്ടപ്പെട്ടവർ അത് തുടർന്നും വാങ്ങുവാനുള്ള സാധ്യതയും കണക്കിലെടുക്കാമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.


ഡിസ്കൗണ്ടുകൾ ലഭിക്കുന്നതിനായി ആളുകൾ ലോയൽറ്റി സ്കീമുകളിലേക്ക് മാറുന്ന പ്രവണതയും കൂടുതൽ ദൃശ്യമാകുന്നുണ്ട്. ഇതോടൊപ്പം തന്നെ ഡിസ്കൗണ്ടുകൾ ലഭിക്കുന്ന ആൽഡി, ലിഡൽ തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി പണം കുറച്ച് ചെലവാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഈ രീതികളിൽ നിന്നെല്ലാം തന്നെ വ്യക്തമാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിൽ 2012 നു ശേഷം ആദ്യമായി വീടുകളുടെ വില 1% കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡർ ഗ്രൂപ്പായ ഹാലിഫാക്സ്. 2012 ന് ശേഷമുള്ള ആദ്യ ഇടിവാണിത്. മെയ് മാസം സാധാരണ വീടുകളുടെ തുക 3,000 പൗണ്ട് കുറഞ്ഞിരുന്നു. നിലവിൽ വായ്പ് നൽകുന്നവർ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുന്നുണ്ട്. സമീപ ആഴ്ചകളിൽ ചില മോർട്ട്ഗേജ് നിരക്കുകളിൽ വൻ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

പണപ്പെരുപ്പം അനുസരിച്ചുള്ള പൊതുവിലക്കയറ്റം കണക്കിലാക്കിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്കിൽ വർദ്ധനയുണ്ടായിരിക്കുന്നതെന്നാണ് പ്രവചനങ്ങളിൽ ഒന്ന്. ഇത്തരത്തിലുള്ളൊരു നീക്കം ഭവന വിപണിയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഹാലിഫാക്‌സ് മോർട്ട്‌ഗേജുകളുടെ ഡയറക്ടർ കിം കിൻനൈർഡ് പറഞ്ഞു. വീടുകളുടെ വില ഇനിയും താഴേക്ക് പോകുവാനുള്ള സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാലിഫാക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം നിലവിൽ യുകെയിലെ ശരാശരി വീടിന് ഇപ്പോൾ 286,532 പൗണ്ട് വിലയുണ്ട്. ഒരു മാസം മുമ്പത്തെ കണക്കുകളെ അപേക്ഷിച്ച് വിലയിൽ നേരിയ കുറവുണ്ട്. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗങ്ങളിലാണ് വില കുത്തനെ കുറഞ്ഞിരിക്കുന്നത്. കണക്കുകൾ പ്രകാരം മെയ് മാസം പ്രോപ്പർട്ടി മൂല്യത്തിൽ 3.4% ഇടിവുണ്ടായതായി കാണാം. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്‌.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിലെത്തി ജീവിതം കരിപിടിപ്പിക്കുക എന്നത് കേരളത്തിലെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന അനേകരുടെ സ്വപ്നമാണ് . പലപ്പോഴും ഇതിനായി ലക്ഷങ്ങളാണ് റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് നൽകേണ്ടതായി വരുന്നത്. എന്നാൽ നോർക്ക യുകെ കരിയർ ഫെസ്റ്റ് ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വരുന്ന ജൂൺ 19 -ന് നോർക്ക യുകെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയർ കെയർ സപ്പോർട്ട് വർക്കർമാർ യുകെയിൽ എത്തും.

തൈക്കാട് നോർത്ത് സെൻററിൽ നടന്ന ചടങ്ങിൽ ആദ്യ സംഘത്തിന് വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് ആസിൻ വൈസ് ചെയർമാൻ പി. രാമകൃഷ്ണൻ കൈമാറി. കൊച്ചിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ യുകെയിലെത്തുന്നത് . നോർക്ക റൂട്സിനെ സംബന്ധിച്ച് ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്ന് പി. രാമകൃഷ്ണൻ പറഞ്ഞു. ഇതുവഴി സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് മോചനം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത നോർക്ക റൂട്ട്സ് യുകെ കരിയർ ഫെയർ 2023 നവംബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ കൊച്ചിയിൽ വച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്സ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യുകെയിലെ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടക്കുന്ന റിക്രൂട്ട്മെൻറ് ഫെബ്രുവരിയിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന യുകെ സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹപ്രദമാകും.

നേഴ്സിംഗ് , മെഡിസിൻ, അനുബന്ധ ആരോഗ്യമേഖലയിലെ വിവിധ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെൻറ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കീവ്: തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ ചൊവ്വാഴ്ചയുണ്ടായ വൻസ്ഫോടനത്തിൽ തകർന്നു. അണക്കെട്ടും ജലവൈദ്യുതനിലയവും തകർത്തത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, സംഭവത്തിനുപിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡാം തകർച്ച, 16-ാം മാസത്തിലേക്ക് പ്രവേശിച്ച യുക്രൈൻയുദ്ധത്തെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന ആശങ്കയുയർത്തി. അണക്കെട്ട് തകർന്നതോടെ സമീപപ്രദേശങ്ങളിലേയ്ക്ക് വെള്ളം കുതിച്ചൊഴുകി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ജനങ്ങളെ യുദ്ധകാലടിസ്ഥാനത്തിൽ ഒഴിപ്പിക്കുകയാണ്. ചിലഭാഗങ്ങളിൽ റോഡുകളും കെട്ടിടങ്ങളുമൊക്കെ പൂർണ്ണമായും വെള്ളത്തിനടിയിലായി.

സംഭവത്തിനുപിന്നാലെ യുക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷാസമിതി അടിയന്തരയോഗം ചേർന്നു. പുലർച്ചെ മൂന്നോടെ അണക്കെട്ടിനുള്ളിൽ റഷ്യൻസൈന്യം സ്ഫോടനം നടത്തുകയായിരുന്നുവെന്നും എൺപതിലധികം ജനവാസമേഖലകൾ അപകടത്തിലാണെന്നും സെലെൻസ്കി അറിയിച്ചു. ‘‘ഭീകരപ്രവർത്തനമാണിത്. കുറെ ദശകങ്ങൾക്കിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തം. പൂർണമായും റഷ്യൻസേനയുടെ നിയന്ത്രണത്തിലായിരുന്നു അണക്കെട്ട്. പുറത്തുനിന്ന് ആർക്കെങ്കിലും ഷെല്ലാക്രമണത്തിലൂടെയോ മറ്റോ ഡാം തകർക്കാൻ ഒരിക്കലും കഴിയില്ല. റഷ്യൻസേന തകർത്തതാണെന്ന് ഉറപ്പാണ്’’ -സെലെൻസ്കി പ്രതികരിച്ചു.

നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് യുക്രൈനിലെ ‘വേൾഡ് ഡേറ്റാ സെന്റർ ഫോർ ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ്’ മുന്നറിയിപ്പുനൽകി. ദുരന്തത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതം തലമുറകളെ ബാധിക്കും. അഞ്ചുമുതൽ ഏഴുദിവസത്തിനുള്ളിലെ ജലനിരപ്പ് താഴുകയുള്ളൂവെന്നും സംഘടന പറയുന്നു. അണക്കെട്ട് തകർച്ച പതിനാറായിരത്തിലധികം ആളുകളെ നേരിട്ടുബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിപ്രോനദിയുടെ പടിഞ്ഞാറൻ തീരത്തുള്ള 19 ഗ്രാമങ്ങളും ഖേർസൺ നഗരത്തിന്റെ പ്രധാനഭാഗങ്ങളുമാണ് വലിയ വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. അണക്കെട്ടു തകർന്നത് ക്രൈമിയയിലേക്കുള്ള കുടിവെള്ളവിതരണവും തടസ്സപ്പെടുത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കടം കൊടുക്കുന്നവർ നിരക്ക് വർദ്ധിപ്പിക്കുകയും ഏകദേശം 1,000 ത്തോളം ഡീലുകൾ പിൻവലിക്കുകയും ചെയ്തതോടെ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും പുതിയ വായ്പ തേടുന്ന വീട്ടുടമകളും മോർട്ട്ഗേജ് ദുരിതം അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം, രണ്ട് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ഡീലുകൾക്ക് പ്രതിമാസം 68 പൗണ്ട് കൂടുതൽ ചിലവേറിയതായി മാറിയിരിക്കുകയാണ്. ഈ കണക്കുകൾ 300,000 പൗണ്ട് ലോൺ സൈസ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിനർത്ഥം ഇന്ന് മുതൽ ആരംഭിക്കുന്ന രണ്ട് വർഷത്തെ ഡീലിന്റെ ചിലവ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഒരു മാസം 420 പൗണ്ട് കൂടുതലാണ്. 300,000 പൗണ്ട് വീടിന്റെ ലോണുള്ള ഒരു ശരാശരി കുടുംബത്തിന് ഓരോ വർഷവും 5,040 പൗണ്ട് കൂടുതൽ ചിലവാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം റീമോർട്ട്ഗേജ് ചെയ്യേണ്ട 1.5 ദശലക്ഷത്തിലധികം വീട്ടുടമകൾക്ക് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വർദ്ധനവ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, അത് നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അടിസ്ഥാന നിരക്ക് മുൻപ് പ്രതീക്ഷിച്ചതിലും അധികമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു.

അടിസ്ഥാന നിരക്കിന് അനുസൃതമായാണ് വായ്പ നൽകുന്നവർ സാധാരണയായി മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. എന്നാൽ അടിസ്ഥാന നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന നിരക്കിൽ റീപ്രൈസ് ചെയ്യുന്നതിനായി കടം കൊടുക്കുന്നവർ നൂറുകണക്കിന് മോർട്ട്ഗേജ് ഡീലുകൾ പിൻവലിക്കുന്ന സാഹചര്യമാണ് നിലവിൽ ഉടലെടുത്തിരിക്കുന്നത്. നിലവിലെ ഈ സാഹചര്യം ജനങ്ങൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ പണിമുടക്കിയതോടെ യൂറോപ്പിലുടനീളം റയാൻഎയർ ഇന്ന് 400 വിമാനങ്ങൾ റദ്ദാക്കി. ഫ്രാൻസിലെ സ്റ്റാഫ് അംഗങ്ങൾ നടത്തിയ വാക്കൗട്ട് നൂറുകണക്കിന് വിമാനങ്ങൾ നിലത്തിറക്കാൻ നിർബന്ധിതരാക്കിയതായി ബഡ്ജറ്റ് എയർലൈൻ പ്രതിനിധികൾ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് 400 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത്. ഫ്രഞ്ച് എടിസി സ്ട്രൈക്കുകളാണ് ഇതിന് പ്രധാന കാരണം. നിലവിൽ ഫ്രാൻസിലേക്ക് സർവീസ് ഒന്നും തന്നെ ഇല്ല. ബ്രിട്ടനിൽ നിന്ന് സ്പെയിനിലേക്കും പോർച്ചുഗലിൽ നിന്ന് ജർമ്മനിയിലേക്കും ഇറ്റലിയിൽ നിന്ന് അയർലൻഡിലേയ്ക്കും മാത്രമാണ് നിലവിൽ സർവീസ് ഉള്ളതെന്ന് റിയാനെയർ സിഇഒ മൈക്കൽ ഒലിയറി പറഞ്ഞു.

അപ്രതീക്ഷിതമായി തുടർച്ചയായി സ്റ്റാഫ്‌ പണിമുടക്കുകൾ സർവീസുകളെ മൊത്തത്തിൽ സാരമായി ബാധിച്ചിട്ടുണ്ട്. പല യാത്രക്കാരും റീഫണ്ട് പോലെയുള്ള നടപടി ക്രമങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കമ്പനിയുടെ മുന്നോട്ടുള്ള നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന പ്രവണതയാണ് നിലവിൽ ഉള്ളതെന്നാണ് അധികൃതർ പറയുന്നത്. തുടർച്ചയായി സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ യാത്രക്കാരിൽ ഒരു വിഭാഗം മറ്റ് എയർലൈൻസുകളെ ആശ്രയിക്കാനും സാധ്യതയുണ്ട്.

അയർലൻഡിൽ നിന്ന് ഇറ്റലിയിലേക്കോ പോളണ്ടിൽ നിന്ന് പോർച്ചുഗലിലേക്കോ സ്പെയിനിൽ നിന്ന് ജർമ്മനിയിലേക്കോ പോകുന്ന വിമാനങ്ങൾ റദ്ദാക്കുന്നത് വൻനഷ്ടമാണ് വരുത്തിവെക്കുന്നത്. ഫ്രഞ്ച് എടിസി സ്ട്രൈക്കുകളിൽ ഫ്രാൻസ് ഓവർ ഫ്ലൈറ്റുകളെ സംരക്ഷിക്കണമെന്ന് ഉർസുല വോൺ ഡെർ ലെയന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ട് റയാൻ എയർലൈൻസ് കഴിഞ്ഞ ആഴ്ച ഒരു നിവേദനം സമർപ്പിച്ചിരുന്നു. റിയാനെയറിന്റെ 1.1 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഈ നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെ മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി. മിസ്സിസ് ഏഷ്യ ജിബി 2023 മത്സരത്തിൽ വിജയിയായി മലയാളി ഡോക്ടർ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയായ ഡോ. റ്റിസാ ജോസഫാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. 15 വർഷമായി യുകെയിൽ താമസിച്ചുവരുന്ന റ്റിസാ ജനറൽ പ്രാക്ടിഷനറാണ് . ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന റ്റിസയൂടെ ഭർത്താവ് ഡോ കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. പത്ത് വയസ്സുകാരിയായ മകൾ റിയ എലിസബത്ത് ഉമ്മൻ പ്രൈമറി 5 -ൽ ആണ് പഠിക്കുന്നത്. തൊടുപുഴ സ്വദേശികളായ ഡോ. എൻ കെ ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് റ്റിസാ ജോസഫ്.

ഫാഷൻ മേഖലയോട് നേരത്തെ തന്നെ താല്പര്യം ഉണ്ടായിരുന്ന ടിസ, കോളേജ് പഠനകാലത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. മോഡലിംഗാണ് ഇഷ്ടമുള്ള മേഖലയെന്ന് റ്റിസാ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ‘സ്ത്രീകൾക്ക് മുന്നോട്ട് കടന്നു വരുവാൻ കൂടുതൽ അവസരങ്ങളും, സാധ്യതകളും ഇന്ന് ഉണ്ട്. അത് കൃത്യമായി ഉപയോഗിക്കുവാനും, അതിലൂടെ മുന്നോട്ട് വരാൻ ശ്രമിക്കുകയുമാണ് ഞാൻ ചെയ്തത്’- റ്റിസാ കൂട്ടിച്ചേർത്തു. ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്നും മോഡലിംഗ്/ ഫാഷൻ രംഗത്ത് ലഭിക്കുന്ന വിലയേറിയ ബഹുമതികളിൽ ഒന്നാണ് ഏഷ്യ ജിബി മത്സരം.

ബ്രിട്ടനിൽ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ബ്രിട്ടന് പുറത്ത് സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ലഭിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് മിസ്സിസ് ഏഷ്യ ജിബി . യുണൈറ്റഡ് കിംഗ്ഡവും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മോഡലിംഗിനോടൊപ്പം, തൊഴിൽ പരമായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുമായി സംസാരിക്കുന്നതിനും അവരുടെ വിഷയങ്ങൾ പഠിക്കുവാനും ഡോ .റ്റിസാ ജോസഫ് ശ്രദ്ധിക്കാറുണ്ട്. സാമൂഹിക പ്രതിബദ്ധത എന്ന പോലെ തന്നെ ലഭിക്കുന്ന ഇത്തരം പ്ലാറ്റ് ഫോമുകളിലൂടെ ബോധവൽക്കരണം നടത്താനും ശ്രമിക്കുന്നു. മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും മുൻപന്തിയിൽ ഡോ . റ്റിസയുണ്ട്.

‘ജോലിക്കും മറ്റ് ഉത്തരവാദിത്തങ്ങൾക്കും ഒപ്പം തന്നെയാണ് മോഡലിങ്ങും മുന്നോട്ട് കൊണ്ടു പോകുന്നത്. ധാരാളം പ്രതിസന്ധികളെയും , പ്രശ്നങ്ങളെയും തരണം ചെയ്തതിലൂടെ ഇന്ന് ഇവിടെ നിൽക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ആഴ്ചയിൽ പരിശീലനത്തിനായി വിവിധ ഇടങ്ങളിൽ പോയിരുന്നു. കഠിനാധ്വാനം, താല്പര്യം, സമർപ്പണം എന്നീ മൂന്ന് കാര്യങ്ങളാണ് ഈ വിജയത്തിലേക്ക് എത്തിച്ചത്’ റ്റിസാ പറഞ്ഞു. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുകെ മലയാളി ഡോക്ടർ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: 5ജി മാസ്‌റ്റുകൾ നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന് പ്രതികൾക്ക് 12 മാസത്തെ തടവ് ശിക്ഷ വിധിച്ചു. 60 കാരിയായ ക്രിസ്റ്റീൻ ഗ്രേസൺ, കൂട്ടാളി ഡാരൻ റെയ്‌നോൾഡ്‌സുമാണ് പിടിയിലായത്. വാക്‌സിൻ സിദ്ധാന്തത്തെ അട്ടിമറിച്ചു എന്നതിനെ തുടർന്നാണ് കേസ് എടുത്തത്. ഷെഫീൽഡിലെ ന്യൂബോൾഡ് ക്രസന്റിലുള്ള റെയ്നോൾഡ്സ്, 5G മാസ്റ്റുകളുമായി ബന്ധപ്പെട്ട് ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്താനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടിരുന്നു എന്നതിനെ തുടർന്നാണ് നടപടി. എന്നാൽ തീവ്രവാദ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഇരുവരും തമ്മിൽ പരിചയപ്പെടുന്നത് ടെലിഗ്രാമിലൂടെയാണ്. 5G നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനെ രണ്ട് പ്രതികളും ശക്തമായി എതിർക്കുന്നതായി കോടതി കണ്ടെത്തി. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്താനുള്ള ഗൂഢാലോചനയിൽ ഇരുവരും ഏർപ്പെട്ടിരുന്നു. അതേസമയം റെയ്നോൾഡ്സ് ആ കുറ്റത്തിൽ നിന്ന് മോചിതനായി. എട്ട് തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്നാണ് നിലവിൽ കോടതിയുടെ നിരീക്ഷണം.

പാർലമെന്റിനെ ജൂതന്മാരുടെയും വിദേശികളുടെയും കൂട് എന്ന് വിശേഷിപ്പിക്കുന്നതും എംപിമാരെ തൂക്കിലേറ്റാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇരുവരും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് കോടതി നടപടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലെസ്റ്റർ ഷെയറിൽ രണ്ടുപേർ തമ്മിലുള്ള വഴക്കിനെ തുടർന്ന് 20 വയസ്സുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് 15 വയസ്സുകാരനായ ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഡിസ്കവറി ഡ്രൈവിന് പുറത്ത് രണ്ടുപേർ വഴക്കിടുന്നതായുള്ള വിവരം പോലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.


ഈസ്റ്റ് മിഡ് ലാൻഡ് ആംബുലൻസ് സർവീസിലെ ജീവനക്കാർ സംഭവസ്ഥലത്ത് എത്തിയപ്പോൾ പെൺകുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ . അറസ്റ്റ് ചെയ്ത 15 വയസ്സുകാരനായ ആൺകുട്ടി കസ്റ്റഡിയിൽ തുടരുകയാണ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസ് ഉദ്യോഗസ്ഥർ സംഭവം നടന്ന സ്ഥലത്തെ ആൾക്കാരിൽ നിന്ന് തെളിവെടുക്കുകയാണെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജിം ഹെഗ്സ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

വ്യാജവാർത്താ പ്രതിസന്ധിയെ നേരിടാൻ ഫ്രാൻസെസ് ഹൗഗൻ ഫേസ്ബുക്കിൽ ചേർന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ വീണ്ടും ചർച്ചയാകുന്നു. അവളുടെ ശ്രദ്ധേയമായ ഓർമ്മക്കുറിപ്പിന്റെ രണ്ടാം ഭാഗത്തിൽ, നുണകൾ ഇല്ലാതാക്കാൻ ടെക് ഭീമൻ യഥാർത്ഥത്തിൽ എങ്ങനെ ഇടപെട്ടു എന്നുള്ള കാര്യവും വിശദീകരിക്കുന്നു. നോർത്ത് മാസിഡോണിയയിലെ മനോഹരമായ ചെറിയ പട്ടണമായ വെലെസ് ഒരുകാലത്ത് ലോകത്തിന്റെ വ്യാജ വാർത്തകളുടെ തലസ്ഥാനമായിരുന്നു. ആ ചെറിയ കമ്മ്യൂണിറ്റിയിൽ നിന്ന് കൂടുതൽ തെറ്റായ വിവരങ്ങൾ നൽകുവാൻ ശ്രമിച്ചു. ആർക്കും സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ ഡോളർ അതിനായി ഒഴുക്കി.

മാസിഡോണിയൻ സംരംഭകനായ മിർക്കോ സെസെൽകോസ്‌കിയുടെ ആശയമാണ് ഇതിന് പിന്നിൽ. 2011-ൽ, അമേരിക്കൻ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാൻ ഒരു വെബ്സൈറ്റ് എങ്ങനെ ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ച് അവർ ചർച്ച ചെയ്തു. 100-ലധികം വ്യാജ വാർത്താ സൈറ്റുകൾ, ട്രംപിനെ വൻതോതിൽ പ്രോത്സാഹിപ്പിക്കുകയും, വളരെ ലളിതവും നിർദ്ദിഷ്ടവുമായ സൂത്രവാക്യം പിന്തുടർന്ന് നുണകൾ പറഞ്ഞു പരത്തുകയും ഇതിലൂടെ അവർ ചെയ്തു. 2016 ലെ യു എസ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന ഇലക്ഷന് തന്ത്രം ഇതായിരുന്നു.

ഇതിനായി, ഒരു വാർത്താ സൈറ്റ് പോലെ തോന്നിക്കുന്ന ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റ് സൃഷ്‌ടിക്കുക. നിങ്ങളുടെ പേജുകളിൽ പരസ്യങ്ങൾ നൽകിക്കൊണ്ട് ഗൂഗിളിന്റെ ആഡ്സെൻസ് പ്രോഗ്രാമിലേക്ക് സൈൻ അപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് പ്രചരിപ്പിക്കേണ്ട വിഷയങ്ങൾ വാർത്തയോ ലേഖന രൂപത്തിലോ തയാറാക്കുക. കൃത്യമായ പ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ച് വലിയൊരു ഗ്രൂപ്പിലേക്ക് എത്തിക്കുക. ഇങ്ങനെ നമ്മൾ ജനങ്ങൾ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിച്ചുറപ്പിക്കുക. വ്യാജ വാർത്തകളിൽ സംഭവിക്കുന്നത് ഇത്തരത്തിലുള്ള അതിരുകടന്ന പ്രചാരണ രീതികളാണ്.

RECENT POSTS
Copyright © . All rights reserved